Sunday 10 May 2020

107. അഭയംതേടി...

ബൈബിൾക്കഥകൾ 107

നാബാലിൻ്റെ ചികിത്സയ്ക്കായി നാട്ടിലെ മികച്ചവൈദ്യന്മാരിലൊരുവനെത്തന്നെയാണ് അബിഗായിൽ കൊണ്ടുവന്നത്. എന്നാൽ തളർന്നുപോയ അവൻ്റെ ശരീരത്തെ ശക്തിപ്പെടുത്താൻ, 
ഒരു ചികിത്സയ്ക്കുമായില്ല.

തൻ്റെ സമ്പത്തിൽ ഏറെയഹങ്കരിച്ചിരുന്ന നാബാൽ, പത്തുദിവസങ്ങൾ കിടക്കയിൽത്തന്നെ കിടന്നു. തളർന്നശരീരത്തിൽ, കണ്ണുകളിലെ കൃഷ്ണമണികൾമാത്രം വല്ലപ്പോഴും ചലിച്ചിരുന്നു.. പത്തുദിവസങ്ങൾക്കപ്പുറം ആ ചലനവുമവസാനിച്ചു. അവൻ്റെ മിഴികൾ നിത്യമായടഞ്ഞു.

നാബാലിൻ്റെ മരണവാർത്തയറിഞ്ഞപ്പോൾ, അനുശോചനസന്ദേശവുമായി ദാവീദ്, തൻ്റെ ദൂതന്മാരെ അബിഗായിലിൻ്റെയടുത്തേക്കയച്ചു.

ദാവീദ്‌, തൻ്റെ വിശ്വസ്തരായ അഹിമലെക്കിനേയും  യോവാബിനേയും അബിഷായിയേയും തൻ്റെയടുത്തു വിളിച്ചു: 

"നാബാൽ എന്നോടുകാണിച്ച നിന്ദയ്ക്കു‌ ദൈവം പകരംചോദിച്ചിരിക്കുന്നു. അവൻ്റെ ദുഷ്‌ടത, കര്‍ത്താവ്‌ അവന്റെ തലയിലേക്കുതന്നെ അയച്ചിരിക്കുന്നു. 

ഒരു കാര്യത്തിൽ നിങ്ങളുടെ അഭിപ്രായമെനിക്കറിയണം. നാബാലിൻ്റെ വിധവയായ അബിഗായിൽ ബുദ്ധിയും വിവേകവും സൗന്ദര്യവും ഒത്തിണങ്ങിയ ഒരു യുവതിയല്ലേ? അവളെ ഞാൻ വിവാഹമാലോചിക്കുന്നതു യുക്തമാണോ? നിങ്ങളുടെ അഭിപ്രായമെന്താണ്?"

"മിഖാൽ അങ്ങയെ വിട്ടുപോയതറിഞ്ഞപ്പോൾത്തന്നെ മറ്റൊരു വിവാഹത്തെക്കുറിച്ച് അങ്ങയോടു സംസാരിക്കണമെന്ന് ഞങ്ങളാലോചിച്ചിരുന്നു. എന്നാൽ സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നതിനാലാണ് ഇതുവരെ അക്കാര്യം പറയാതിരുന്നത്." യോവാബ് പറഞ്ഞു.

"സമ്പന്നയും വിവേകവതിയും ബുദ്ധിമതിയുമായ അബിഗായിൽ അങ്ങയുടെ ഭാര്യയായിവന്നാൽ അതു നമ്മൾക്കു കൂടുതൽ കരുത്താകുമെന്നുറപ്പാണ്." അഹിമലെക്ക് യോവാബിനെ പിന്തുണച്ചു.

"അങ്ങേയ്ക്കായി ഞങ്ങൾ മൂന്നാളുംചേർന്ന്, മറ്റൊരു വധുവിനെക്കൂടെ കണ്ടെത്തിയിട്ടുണ്ടു്. ജസ്രലിലെ സമ്പന്നകുടുംബാംഗമായ‌ അഹിനോവാം എന്നൊരു യുവതിയാണത്. 

സമ്പത്തും ബന്ധുബലവും നമുക്കു് ഏറെ ആവശ്യമുണ്ട്. അതിനാൽ അബിഗായിലും അഹിനോവാമും അങ്ങയുടെ ഭാര്യമാരായെത്തണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്." അബിഷായിയും തൻ്റെ നിലപാടു വ്യക്തമാക്കി.

ഇസ്രായേലിൻ്റെ ആചാരമനുസരിച്ച് മരിച്ചവനെക്കുറിച്ചുള്ള വിലാപത്തിൻ്റെ ദിനങ്ങൾ പൂർത്തിയായതിനുശേഷം,
അബിഗായിലിൻ്റേയും അഹിനോവാമിൻ്റെയും വീടുകളിലേക്കു്, വിവാഹാലോചനകളുമായി ദാവീദിൻ്റെ ദൂതന്മാരെത്തി.

അബിഗായിൽ വിധവാവസ്ത്രങ്ങളുപേക്ഷിച്ച്, വീണ്ടും വിവാഹവസ്ത്രങ്ങളണിഞ്ഞു. ആഘോഷങ്ങളില്ലാതെ, ദാവീദ് അവളുടെ കരംപിടിച്ച് തന്നോടു ചേർത്തു. 

ഒരുമാസത്തെ ഇടവേളയ്ക്കുശേഷം, അബിഗായിലിൻ്റെ സപത്നിയായി, അഹിനോവാമുമെത്തി.

ദാവീദിൻ്റെ വിവാഹവാർത്തയറിഞ്ഞപ്പോൾ, സാവൂൾ കോപിഷ്ടനായി. "എൻ്റെ പുത്രിയെ ഞാൻ അവനിൽനിന്നു തിരികെയെടുത്തപ്പോൾ, അവളുടെ സ്ഥാനത്ത്, അവൻ പുതിയ രണ്ടു ഭാര്യമാരെ സ്വീകരിച്ചിരിക്കുന്നു... ധിക്കാരിയായ അവനെ ഞാൻ പാഠം പഠിപ്പിക്കുകതന്നെ ചെയ്യും."

"ഹക്കീലാകുന്നിൽവച്ച് അവൻ നമ്മുടെ കൈയിൽപ്പെട്ടതാണ്. അവനെ അന്നേ വധിക്കേണ്ടതായിരുന്നു. ഇസ്രായേൽരാജാവിൻ്റെ കൂടാരത്തിൽ ഒരു കള്ളനെപ്പോലെ കടന്നുവന്ന അവനോട്, അങ്ങ് അനുകമ്പകാണിക്കരുതായിരുന്നു...."  സൈന്യാധിപനായ അബ്നേർ രാജാവിൻ്റെ ചിന്തകളിലേക്ക് ഇന്ധനംപകർന്നു.

സാവൂൾ, ദാവീദിനെ വധിക്കാൻ അബ്നേറിനൊപ്പം പുതിയ പദ്ധതികൾ മെനഞ്ഞു.

ദാവീദ് തൻ്റെ പത്നിമാരോടൊത്ത് കൂടാരത്തിൽ വിശ്രമിക്കുകയായിരുന്നു.

അബിഗായിൽ ദാവീദിനോടു പറഞ്ഞു: "സാവൂൾരാജാവു ജീവിച്ചിരിക്കുന്നിടത്തോളംകാലം, ഇസ്രായേലിൻ്റെ അതിർത്തികൾക്കുള്ളിൽ നമ്മൾ സുരക്ഷിതരല്ല. ഇപ്പോഴുള്ള ശാന്തത ഏറെക്കാലം നീണ്ടുനില്ക്കുമെന്നു തോന്നുന്നില്ല.
അങ്ങയുടെ ജീവനെത്തേടി, ഇസ്രായേൽസൈന്യം ഏതുനിമിഷവും കടന്നുവന്നേക്കാം. അതുകൊണ്ട്, നമ്മൾ ഇസ്രായേലിൻ്റെ അതിർത്തികടന്ന്, ഫിലിസ്ത്യരുടെപക്കൽ അഭയംതേടുന്നതാകും ഉചിതമെന്ന് ഞാൻ കരുതുന്നു."

"ഫിലിസ്ത്യർ നമ്മളെ സ്വീകരിക്കുമെന്നോ? മല്ലനായ ഗോലിയാത്തിൽത്തുടങ്ങി എത്രയധികം ഫിലിസ്ത്യരാണ് ദാവീദിൻ്റെ കരങ്ങളാൽ വധിക്കപ്പെട്ടത്! അവരുടെ ഏറ്റവും വലിയ ശത്രുവാണു ദാവീദ്. അതു കൊണ്ട്, ഫിലിസ്ത്യപക്ഷത്തേക്കു പോകാൻശ്രമിക്കുന്നത് കൂടുതൽ അപകടകരമാകില്ലേ?" അഹിനോവാം ചോദിച്ചു.

"അങ്ങനെയല്ല സഹോദരീ, ഇസ്രായേലും ഇസ്രായേൽരാജാവുമാണു ഫിലിസ്ത്യരുടെ ശത്രുക്കൾ. സാവൂൾരാജാവിൻ്റെ വിശ്വസ്തനും കരുത്തനുമായ സേവകൻ, രാജാവിനോടു പിണങ്ങി, അഭയംതേടിയെത്തിയാൽ ഫിലിസ്ത്യർ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്." അബിഗായിൽ അഹിനോവാമിനോടു പറഞ്ഞു. പിന്നെ ദാവീദിനോടു തുടർന്നു. 'എൻ്റെ വാക്കുകളെക്കുറിച്ച്, അങ്ങു ചിന്തിക്കുക. ഉചിതമായ തീരുമാനമെടുക്കുക. ഞങ്ങളിരുവരും എല്ലായ്പ്പോഴും അങ്ങയോടൊപ്പമുണ്ടാകും."

ദാവീദ്‌ ചിന്തിച്ചു: ഫിലിസ്‌ത്യരുടെ നാട്ടിലേക്കു രക്ഷപെടാൻകഴിഞ്ഞാൽ, സാവൂള്‍രാജാവ് മതിയാക്കും. രാജാവിൻ്റെ കരങ്ങളിൽനിന്നകലെ, എനിക്കു സുരക്ഷിതനായിക്കഴിയുകയുംചെയ്യാം....

അഹിമലെക്ക്,  യോവാബ് അബിഷായി എന്നിവരോടു് ഇക്കാര്യത്തെക്കുറിച്ച് ദാവീദ് ആലോചിച്ചു. 

അടുത്തദിവസംതന്നെ ദാവീദിൻ്റെ രണ്ടു ദൂതന്മാർ ഫിലിസ്ത്യരാജാവായ അക്കീഷിൻ്റെ കൊട്ടാരത്തിലേക്കു പുറപ്പെട്ടു.

No comments:

Post a Comment