Sunday 13 December 2020

126. അബ്‌സലോംരാജാവ്

ബൈബിൾക്കഥകൾ 126 

ഹൃദയവേദനയോടെ, രാജസദസ്സിലെ തറയിൽ, വെറുംനിലത്തുകിടന്ന്, ദാവീദുരാജാവു കരഞ്ഞു.

കൊട്ടാരത്തിലെങ്ങും കൂട്ടനിലവിളിയുയർന്നു. അപ്പോൾ, ദാവീദിന്റെ സഹോദരന്‍ ഷിമെയായുടെ മകനും അംനോൻ്റെ ഉറ്റചങ്ങാതിയുമായ യോനാദാബ്‌ അവിടേയ്ക്കോടിയെത്തി.

അവൻ പറഞ്ഞു: "അങ്ങയുടെ പുത്രന്‍മാരെല്ലാം കൊല്ലപ്പെട്ടുവെന്നവാര്‍ത്ത വിശ്വസിക്കരുത്‌. ‌അംനോന്‍മാത്രമേ മരിച്ചിട്ടുള്ളു. സഹോദരിയായ താമാറിനെ അംനോൻ അപമാനിച്ചപ്പോൾമുതല്‍ ഇതുചെയ്യാന്‍ അബ്‌സലോം ഉറച്ചിരുന്നതായിരിക്കണം. അംനോൻ മരിച്ചു. അബ്‌സലോം ഓടിപ്പോയി. മറ്റു കുമാരന്മാർ ഉടൻതന്നെ ഇവിടെയെത്തും."

രാജകുമാരന്മാർ ഹെറോണായിമില്‍നിന്നുള്ള പാതവഴി, മലയിറങ്ങിവരുന്നുണ്ടെന്ന വാർത്തയുമായി കാവല്‍ഭടന്‍മാരിലൊരുവന്‍ അപ്പോൾ രാജസന്നിധിയിലെത്തി.

രാജകുമാരന്മാര്‍ പതിനേഴുപേരും ദാവീദിൻ്റെയടുത്തെത്തി. സംഭവിച്ചതെല്ലാം അവർ പിതാവിനെയറിയിച്ചു. സംഭവിച്ചവയെക്കുറിച്ചറിഞ്ഞ രാജ്യമാകെ ദുഃഖവും വിലാപവുമുണ്ടായി.

മനുഷ്യരുടെ മനോവ്യാപരങ്ങൾക്കു തെല്ലുംവിലനല്കാതെ, കാലം വീണ്ടുമതിൻ്റെ പ്രയാണം തുടർന്നു. മൂന്നു വസന്തങ്ങൾകൂടെക്കഴിഞ്ഞുപോയി. കാലത്തിൻ്റെയൊഴുക്കിൽ അംനോനെക്കുറിച്ചുള്ള ദുഃഖം ദാവീദിൻ്റെ ഹൃദയത്തിൽനിന്നു മാഞ്ഞുതുടങ്ങി.

ദാവീദിൻ്റെ സഹോദരിയുടെ പുത്രനും ഇസ്രയേലിൻ്റെ സർവ്വസൈന്യാധിപനുമായ യോവാബ്, അബ്‌സലോമിനുവേണ്ടി രാജാവിനോടു സംസാരിച്ചു. അബ്‌സലോമിനെ ജറുസലേമിലേക്കു തിരികെക്കൊണ്ടുവരാൻ ദാവീദ് തീരുമാനിച്ചു.

രാജാവ്‌ യോവാബിനോടു കല്പിച്ചു: "അവന്‍ തിരികെവന്ന്, അവൻ്റെ കൊട്ടാരത്തിൽ താമസിച്ചുകൊള്ളട്ടെ. എന്നാൽ എനിക്ക‌വനെക്കാണേണ്ടാ, "

യോവാബ്‌ ഗഷൂറില്‍ച്ചെന്ന്‌ അബ്‌സലോമിനെ ജറുസലെമിലേക്കു കൂട്ടിക്കൊണ്ടുവന്നു. രാജാവ് അവനെക്കാണാൻ കൂട്ടാക്കാതിരുന്നതിനാൽ അബ്‌സലോം, രാജസന്നിധിയില്‍ച്ചെല്ലാതെ അവൻ്റെ കൊട്ടാരത്തിൽത്തന്നെ കഴിഞ്ഞു.

തനിക്കനുകൂലമായി ജനഹിതമുയരുന്നതിനുവേണ്ടിയുള്ള ആസൂത്രണങ്ങൾനടത്താൻ അക്കാലയളവ് അവന്‍ വിനിയോഗിച്ചു. പോരാളികളായ അമ്പതുപേരെ, അവന്‍ തൻ്റെ അകമ്പടിക്കാരായി നിയമിച്ചു. അവർക്കു സഞ്ചരിക്കാൻ അമ്പതു കുതിരകളെ വാങ്ങി. തനിക്കായി ഇരട്ടക്കുതിരകളെപ്പൂട്ടുന്ന ഒരു രഥവും സ്വന്തമാക്കി.

ദിവസവും അതിരാവിലെ അബ്‌സലോം തൻ്റെ സംഘത്തോടൊപ്പം
നഗരവാതില്‍ക്കല്‍ നില്‍ക്കുക പതിവായി.

ആരെങ്കിലും കാര്യസാദ്ധ്യത്തിനോ വ്യവഹാരാവശ്യത്തിനോ രാജസന്നിധിയിലേക്കുപോകാൻ ആ വഴിവന്നാല്‍, അബ്‌സലോം അവരെ വിളിച്ച്,‌ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.

"വളരെ ന്യായമായ കാര്യങ്ങൾ‌ക്കുവേണ്ടിത്തന്നെയാണു നീ രാജസന്നിധിയിലേക്കുപോകുന്നത്. നിങ്ങളെപ്പോലെയുള്ളവരുടെ ആവലാതികൾകേട്ട്, എളുപ്പത്തിൽ തീരുമാനങ്ങളുണ്ടാക്കാൻ രാജാവ്‌ ആരെയും നിയോഗിച്ചിട്ടില്ലാത്തതു കഷ്ടംതന്നെ! ഞാനൊരു ന്യായാധിപനായിരുന്നെങ്കില്‍! ആര്‍ക്കും എന്റെയടുത്തു വരാമായിരുന്നു. കാലവിളംബമില്ലാതെ ഞാനവര്‍ക്കു നീതിനടത്തിക്കൊടുക്കുമായിരുന്നു." അബ്സലോം എല്ലാവരോടും അനുഭാവപൂർവ്വം സംസാരിച്ചു.

വലിയവനെന്നോ എളിയവനെന്നോ വ്യത്യാസമില്ലാതെ, തന്നെ വണങ്ങുന്നവരെയെല്ലാം അവന്‍ തന്നോടു ചേർത്തുപിടിച്ചു ചുംബിച്ചു. ആവശ്യക്കാർക്കു് തന്നാലാകുന്ന സഹായങ്ങളെല്ലാം അബ്‌സലോം ചെയ്തുകൊടുത്തു. അവൻ്റെ സ്നേഹമസൃണമായ പെരുമാറ്റം ഇസ്രായേല്യരുടെയെല്ലാം ഹൃദയംവശീകരിച്ചു. എന്താവശ്യങ്ങൾക്കും തങ്ങൾക്കു സമീപിക്കാനാകുന്നവനാണു രാജകുമാരൻ എന്ന ചിന്ത ജനങ്ങളിൽ വളർന്നു.

ഗഷൂറിൽനിന്നു തിരികെയെത്തി രണ്ടുവർഷംകഴിഞ്ഞിട്ടും ദാവീദ് രാജാവ് അബ്സലോമിനെക്കാണുകയോ രാജസന്നിധിയിലേക്കു വിളിപ്പിക്കുകയോ ചെയ്തിരുന്നില്ല.

രാജാവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നാവശ്യപ്പെടുന്നതിനായി യോവാബുമായി സംസാരിക്കാൻ അബ്‌സലോം തീരുമാനിച്ചു.

രണ്ടുതവണ യോവാബിൻ്റെയടുത്തേക്ക് അവൻ തൻ്റെ ആളുകളെ പറഞ്ഞയച്ചു. എന്നാൽ യോവാബ് അബ്‌സലോമിനെക്കാണാൻ ചെന്നില്ല.

യോവാബിൽനിന്ന് അനുകൂലപ്രതികരണംലഭിക്കുന്നില്ലെന്നുകണ്ടപ്പോൾ, അബ്‌സലോം തൻ്റെ ദാസന്മാരോടു പറഞ്ഞു. "യോവാബിൻ്റെ വയലിൽ യവം വിളവെടുക്കാറായിനില്ക്കുന്നു. നിങ്ങൾപോയി ആ വയലിനു തീവയ്ക്കൂ. ഇസ്രായേലിൻ്റെ സൈന്യാധിപന്, അബ്‌സലോംരാജകുമാരനെക്കാണാൻ സമയംകിട്ടുമോയെന്നു ഞാൻനോക്കട്ടെ!"

തൻ്റെ പാടംമുഴുവൻ അഗ്നിവിഴുങ്ങിയെന്നറിഞ്ഞ യോവാബ് അബ്‌സലോമിൻ്റെയടുത്തെത്തി.

‌"നിന്റെ ദാസന്‍മാര്‍ എന്റെ വയലിനു തീവച്ചതെന്തിന്?"‌ യോവാബ് ചോദിച്ചു.

"ഞാന്‍ രണ്ടുതവണ ആളയിച്ചിട്ടും നീ വരാതിരുന്നതുകൊണ്ടുതന്നെ!. ഗഷൂറില്‍നിന്നു നീയെന്നെ ഇവിടെക്കൊണ്ടുവന്നതെന്തിന്‌? അവിടെത്താമസിക്കുകയായിരുന്നു എനിക്കു കൂടുതല്‍ നല്ലതെ‌ന്ന്, അന്നു‌ നിന്നെ എൻ്റെയടുത്തേക്കയച്ച രാജാവിനോട്‌ എനിക്കു പറയണമായിരുന്നു. എനിക്കു രാജസന്നിധിയില്‍ച്ചെല്ലണം; എന്നില്‍ക്കുറ്റമുണ്ടെന്ന് ഇപ്പോഴുംകരുതുന്നെങ്കിൽ രാജാവെന്നെ വധിക്കട്ടെ!"

അബ്‌സലോമിൻ്റെ വാക്കുകൾ യോവാബ്, രാജാവിനെയറിയിച്ചു.

രാജാവ് അബ്‌സലോമിനെ വിളിപ്പിച്ചു. അബ്‌സലോംരാജകുമാരൻ കൊട്ടാരത്തിലെത്തി. അഞ്ചുവർഷങ്ങൾക്കുശേഷം പിതാവും പുത്രനും പരസ്പരം കണ്ടു. ദാവീദ്, പുത്രനെ ആലിംഗനംചെയ്തുചുംബിച്ചു. ഇരുവരും കരഞ്ഞു.

എന്നാൽ, അബ്‌സലോമിൻ്റെ ഭൃത്യന്മാർ തൻ്റെ വയലിൽക്കൊളുത്തിയ അഗ്നി, യോവാബിൻ്റെ ഹൃദയത്തിൽ അണയാതെ കത്തിക്കൊണ്ടിരുന്നു.

നഗരകവാടത്തിലേക്കെന്നതുപോലെ രാജകൊട്ടാരത്തിലേക്കും അബ്‌സലോം പ്രതിദിനസന്ദർശനമാരംഭിച്ചു. അവൻ്റെ വശ്യമായ പെരുമാറ്റം രാജകൊട്ടാരത്തിലും അവനെ പ്രിയങ്കരനാക്കി. ആർക്കും എപ്പോഴും എന്താവശ്യത്തിനും സമീപിക്കാവുന്നവനാണ് ഇസ്രായേലിൻ്റെ രാജകുമാരനെന്ന് രാജസേവകന്മാരും ചിന്തിച്ചുതുടങ്ങി. ഇസ്രായേലിലെ ഗോത്രത്തലവന്മാരും പുരോഹിതശ്രേഷ്ഠന്മാരും അബ്‌സലോമിന്റെ അടുത്തസ്നേഹിതരായി.

രണ്ടുവര്‍ഷങ്ങൾകൂടെ കഴിഞ്ഞുപോയി.‌ ഒരു ദിവസം അബ്‌സലോം, രാജാവിനോടു പറഞ്ഞു: "കര്‍ത്താവ്‌ എന്നെ ജറുസലേമിലേക്കു തിരികെകൊണ്ടുവന്നാല്‍ ഹെബ്രോണില്‍ ബലിയർപ്പിച്ച് അവിടുത്തെയാരാധിക്കുമെന്ന്‌ ഗഷൂരിലായിരിക്കുമ്പോള്‍ ഞാനൊരു നേര്‍ച്ചനേര്‍ന്നിട്ടുണ്ട്‌. കര്‍ത്തൃസന്നിധിയിലെടുത്ത നേർച്ചനിറവേറ്റാൻ ഹെബ്രോണിലെ വേനൽക്കാലവസതിയിലേക്കുപോകാന്‍ എന്നെയനുവദിക്കണം."

"സമാധാനത്തോടെ പോയി, നിന്റെ നേർച്ച നിറവേറ്റുക." രാജാവവാനനുവാദം നല്കി.

അബ്‌സലോം ഹെബ്രോണിലേക്കു പോയി. ദാവീദിന്റെ രാഷ്ട്രതന്ത്രജ്ഞനും ഉപദേഷ്ടാവുമായ അഹിഥോഫെലിന്റെ നേതൃത്വത്തിൽ ഒരു സംഘം അവനെയനുഗമിച്ചു.

പോകുന്നതിനുമുമ്പ്, അവന്‍ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലേക്കും രഹസ്യമായി ദൂതന്മാരെയയച്ചു

"കാഹളനാദംകേള്‍ക്കുമ്പോള്‍ അബ്‌സലോം ഹെബ്രോണില്‍ രാജാവായിരിക്കുന്നുവെന്നു നാടാകെ വിളിച്ചുപറയണം."

അബ്ശാലോം രാജാവാകുന്നതിൽ ഇസ്രായേലിലെ മുഴുവൻജനങ്ങളും അനുകൂലമായിരുന്നു. ദാവീദിന്റെ വിശ്വസ്തരായ ഇരുനൂറുപേരെ പ്രത്യേകക്ഷണിതാക്കളായി അബ്‌സലോം ജറുസലേമില്‍നിന്നു കൊണ്ടുപോയിരുന്നു. അവരാകട്ടെ അവന്റെ ഗൂഡാലോചനയെക്കുറിച്ചറിഞ്ഞിരുന്നില്ല.

ഹെബ്രോണിലെ ബലിയർപ്പണംകഴിഞ്ഞയുടൻ ഇസ്രായേലിലെ എല്ലാപ്പട്ടണങ്ങളിലും കാഹളധ്വനിയുയർന്നു.

"അബ്ശാലോംരാജാവ് നീണാൾവാഴട്ടെ..." എല്ലായിടത്തും ജനങ്ങളുടെ ആർപ്പുവിളികളുയർന്നു...

അപ്പോൾമാത്രമാണ് ദാവീദ് അപകടംതിരിച്ചറിഞ്ഞത്.

ഇസ്രായേല്യര്‍ അബ്‌സലോമിനോടു കൂറുപ്രഖ്യാപിച്ചിരിക്കുന്നുവെന്ന് ചിലദൂതന്മാർ ദാവീദിനെയറിയിച്ചു. "സൈന്യത്തിലും വളരെപ്പേർ ആബ്‌സലോമിന്റെ പക്ഷത്താണ്. രാജോപദേഷ്ടാവായ അഹിഥോഫെൽപോലും കൂറുമാറിയിരിക്കുന്നു. എത്രയുംപെട്ടെന്ന് ജറുസലേമിൽനിന്നു രക്ഷപ്പെട്ടില്ലെങ്കിൽ രാജാവിന്റെയും രാജാവിന്റെ വിശ്വസ്തരുടെയും ജീവൻ അപകടത്തിലാണ്,,,"

Sunday 6 December 2020

125. അബ്‌സലോം

ബൈബിൾക്കഥകൾ

തൻ്റെ സഹോദരിക്കുണ്ടായ ദുരന്തം അവളിൽനിന്നുതന്നെയറിഞ്ഞ അബ്‌സലോം കോപത്താൽ ജ്വലിച്ചു.

എന്നാൽ പെട്ടെന്നുതന്നെ, ഒരു രാജകുമാരനുവേണ്ട ആത്മനിയന്ത്രണത്തോടെ  അവൻ ശാന്തനായി.

അബ്‌സലോം താമാറിനെയാശ്വസിപ്പിക്കാൻശ്രമിച്ചു.

"ഒരു ദുഃസ്വപ്നംപോലെ എല്ലാം മറന്നേക്കൂ. നിനക്കൊന്നും സംഭവിച്ചിട്ടില്ലെന്നു കരുതൂ. ഇസ്രായേൽരാജാവായ ദാവീദിൻ്റെ പുത്രിയും ഗഷൂർരാജാവായ തൽമായിയുടെ പൗത്രിയുമാണു നീ. ഏതു ദുർഘടാവസ്ഥയിലും രാജകുമാരി തലയുയർത്തി നിൽക്കണം. കരയരുത്; ശാന്തയാകൂ. ഇനിമുതൽ നീ ഇവിടെത്താമസിച്ചാൽമതി. നമ്മുടെ അമ്മയേയും നിൻ്റെ തോഴിമാരെയും ഞാൻ ഇവിടേയ്ക്കു വിളിപ്പിക്കാം.

അംനോൻ നമ്മുടെ ജ്യേഷ്ഠനല്ലേ! പിതാവായ ദാവീദ്, അവനെന്തു ശിക്ഷയാണു നല്കുന്നതെന്നറിയാൻ നമുക്കു കാത്തിരിക്കാം.പിതാവവനെ ശിക്ഷിക്കുന്നില്ലെങ്കിൽ അവനെതിരേ പ്രതികാരംചെയ്യാൻ ദൈവം നമുക്കിടവരുത്തും. "

സംഭവിച്ചതെല്ലാം ദാവീദിൻ്റെ ചെവികളിലുമെത്തി. വാർത്തകളറിഞ്ഞ്, രാജാവ് അത്യന്തം കുപിതനായി.

"അവൻ ഇനിയൊരിക്കലും എൻ്റെ കൺമുമ്പിൽ വന്നുപോകരുതെന്നു പറയൂ. അവൻ്റെ മുഖം എനിക്കിനി കാണേണ്ടാ..." 

നാഥാൻപ്രവാചകൻ്റെ ശബ്ദം ദാവീദിൻ്റെ ഹൃദയത്തിൽ വീണ്ടും മുഴങ്ങി.

"കര്‍ത്താവു വ്യക്തമായിപ്പറയുന്നു: നിൻ്റെ ശത്രു, നിൻ്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെയായിരിക്കും. നിൻ്റെ സേവകനെ രഹസ്യത്തിൽച്ചതിച്ച്, അവൻ്റെ ഭാര്യയെ നീ സ്വന്തമാക്കി. നീയതു രഹസ്യമായിച്ചെയ്‌തു. ഞാനോ ഇസ്രായേലിൻ്റെ മുഴുവന്‍മുമ്പിൽവച്ച്,‌ പട്ടാപ്പകല്‍, പരസ്യമായിതു ചെയ്യിക്കും."

രാജാവ് തൻ്റെ മേലങ്കി കീറി. അവൻ കർത്താവിൻ്റെ ആലയത്തിലേക്കോടി.

ചാക്കുടുത്തുചാരംപൂശി, ദാവിദുരാജാവ് കർത്താവിൻ്റെ സന്നിധിയിലിരുന്നു കരഞ്ഞു. രണ്ടു ദിവസം അവൻ എന്തെങ്കിലും ഭക്ഷിക്കുകയോ പാനംചെയ്യുകയോചെയ്തില്ല.

എന്നാൽ അംനോനെതിരേ, ദാവീദിൻ്റെ ശിക്ഷാനടപടികളൊന്നുമുണ്ടായില്ലാ. ആ അനീതിയെക്കുറിച്ചോർത്തപ്പോൾ, അബ്‌സലോമിന്റെ ഹൃദയമുറിവിൽ വീണ്ടും രക്തം കിനിഞ്ഞു.

എങ്കിലുമവൻ മുമ്പത്തേക്കാൾ സ്നേഹത്തോടെ അംനോനടക്കമുള്ള തൻ്റെ പതിനെട്ടു സഹോദരന്മാരുമായുമിടപഴകി. അവ എല്ലാവരോടും ശാന്തനും സൗമ്യനുമായിപ്പെരുമാറി. ജറുസലേംനിവാസികൾക്കെല്ലാം അവൻ പ്രിയങ്കരനായിരുന്നു.

അപ്പോഴും ഹൃദയത്തിനുള്ളിൽ അഗ്നികെടാത്തൊരു പ്രതികാരക്കനൽ, തൻ്റെ സുന്ദരമായ മുഖവും ആകർഷകമായ പുഞ്ചിരിയുംകൊണ്ട് അവൻ വിദഗ്ദ്ധമായി മറച്ചുവച്ചിരുന്നു. ആളിക്കത്താൻവേണ്ട അനുകൂലസാഹചര്യംകാത്ത്, പ്രതികാരത്തിൻ്റെ അഗ്നിയും ഇന്ധനവും അവൻ്റെ ഹൃദയത്തിൽ ഒരുക്കിവച്ചിരുന്നു.

കാലം പ്രതിബന്ധങ്ങളില്ലാതെ മുമ്പോട്ടുള്ള പ്രയാണംതുടർന്നു. ദുഃഖിതയും ഏകാകിനിയുമായി താമാർ അബ്സലോമിൻ്റെ കൊട്ടാരത്തിൽത്തന്നെ കഴിഞ്ഞു.

രണ്ടു വർഷങ്ങൾക്കുശേഷം,‌ എഫ്രായിംപട്ടണത്തിനടുത്തുള്ള ബാല്‍ഹസോറില്‍, തൻ്റെ ആടുകളുടെ രോമംകത്രിക്കുന്ന ചടങ്ങിൽപ്പങ്കെടുക്കാൻ അബ്‌സലോം തൻ്റെ സഹോദരന്മാരെയെല്ലാം ക്ഷണിച്ചു. 

ദാവീദു രാജാവിൻ്റെ അനുവാദത്തോടെ രാജകുമാരന്മാർ പത്തൊമ്പതുപേരും ആഘോഷങ്ങൾക്കായി ഒന്നിച്ചുകൂടി.

വിഭവസമൃദ്ധമായ വിരുന്നാണ്, അബ്‌സലോം തൻ്റെ സഹോദരന്മാർക്കും അവരുടെ തോഴന്മാർക്കുമായി ഒരുക്കിയിരുന്നത്. അവർ തിന്നുകുടിച്ചാഹ്ലാദിച്ചു. 

വീര്യമേറിയ വീഞ്ഞുതന്നെ എല്ലാവർക്കും വിളമ്പി. അബ്‌സലോമൊഴികേ മറ്റെല്ലാവരും വീഞ്ഞിൻ്റെ ലഹരിയിലുന്മത്തരായി. അപ്പോൾ അബ്‌സലോമിൻ്റെ സേവകരിൽച്ചിലർ ഊരിയവാളുകളുമായി അവിടെയെത്തി.

പെട്ടെന്ന്, സഹോദരർക്കിടയിൽനിന്ന്, അബ്‌സലോം, അംനോനെ മുടിയിൽപ്പിടിച്ചുവലിച്ചുയർത്തി, അവർക്കു മുമ്പിലേക്കിട്ടുകൊടുത്തു. 



അംനോൻ അപകടംതിരിച്ചറിയുന്നതിനുമുമ്പുതന്നെ, സീൽക്കാരശബ്ദമുയർത്തിക്കൊണ്ട്, വാളുകൾ അവൻ്റെ ശരീരത്തിലൂടെ പാഞ്ഞു. മറ്റുരാജകുമാരന്മാർ ഭയത്തോടെ, അലറിക്കരഞ്ഞുകൊണ്ടു പുറത്തേക്കോടി.

ബഹളങ്ങൾക്കിടയിൽ തട്ടിമറിഞ്ഞുവീണ, തോൽക്കുടങ്ങൾ പൊട്ടിക്കീറി. അവയിൽനിന്നു മുറിയിലാകെപ്പരന്നൊഴുകിയ വീഞ്ഞിൽ, അംനോൻ്റെ രക്തവും കലർന്നു. ഇസ്രായേലിൻ്റെ കിരീടാവകാശിയായ അംനോൻരാജകുമാരൻ കുറേ മാംസക്കഷണങ്ങൾമാത്രമായി ആ മുറിക്കുള്ളിൽച്ചിതറിവീണു. അവൻ്റെ ശിരസ്സുപോലും ഖണ്ഡങ്ങളായിച്ചിതറി.

പുറത്തേക്കോടിയ രാജകുമാരന്മാർ കുതിരകളുടേയും കോവർക്കഴുതകളുടേയുംമേൽക്കയറി, ജറുസലേമിലേക്കു പാഞ്ഞു.

അബ്‌സലോമും അവിടെനിന്നില്ല. അവൻ തൻ്റെ അനുയായികൾക്കൊപ്പം തന്റെ മാതുലനും ഗഷൂറിലെ രാജാവുമായ തൽമായിയുടെയടുത്തേക്കു പലായനംചെയ്തു.

രാജകുമാരന്മാർ ജറുസലേമിലെത്തുന്നതിനുമുമ്പുതന്നെ, പതിനെട്ടു രാജകുമാരന്മാരെയും അബ്‌സലോംരാജകുമാരൻ വധിച്ചുവെന്ന ദുരന്തവാർത്ത കൊട്ടാരത്തിലെത്തി. 

"അബ്‌സലോമും എന്നെച്ചതിച്ചല്ലോ കർത്താവേ...!"

ദാവീദ് രാജാവ് അലറിക്കരഞ്ഞുകൊണ്ടു തൻ്റെ വസ്ത്രംകീറി... തറയിൽക്കിടന്നുരുണ്ടു...

ഊറിയായുടേയും നാഥാൻപ്രവാചകൻ്റെയും മുഖങ്ങൾ ദാവീദിൻ്റെ മനോമുകുരത്തിൽ മിന്നിമറഞ്ഞു.

"കർത്താവിനെ നിരസിച്ച്‌  ഊറിയായുടെ കുടുംബത്തെ നീ തകർത്തതിനാൽ‌ നിന്റെ ഭവനത്തില്‍നിന്നു വാളൊഴിയുകയില്ല. കര്‍ത്താവു വ്യക്തമായിപ്പറയുന്നു: നിൻ്റെ ശത്രു, നിൻ്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെയായിരിക്കും. "

നാഥാൻപ്രവാചകൻ്റെ വാക്കുകളിപ്പോളും കൊട്ടാരത്തിൻ്റെ കരിങ്കൽഭിത്തികളിൽത്തട്ടിപ്രതിദ്ധ്വനിക്കുന്നുണ്ടെന്ന് ദാവീദിനുതോന്നി.

Sunday 29 November 2020

124. വീണ്ടുംകിളിർക്കുന്ന പാപത്തിൻ്റെ വേരുകൾ

ബൈബിൾക്കഥകൾ 124 

ചുറ്റുവട്ടത്തുള്ള രാജ്യങ്ങളിലേക്കെല്ലാം ദാവീദുരാജാവ് തൻ്റെ സൈന്യത്തെയയച്ചു. ഇസ്രായേലിൻ്റെ മേധാവിത്തം അംഗീകരിച്ച് ദാവീദിനു കപ്പംകൊടുക്കാൻതയ്യാറായവരെ തൻ്റെ സാമന്തന്മാരായി ദാവീദ് അംഗീകരിച്ചു. എതിർത്തുനിന്നവരെയെല്ലാം നിശ്ശേഷംനശിപ്പിച്ച്, അവരുടെ രാജ്യങ്ങൾ ഇസ്രായേലിനോടുചേർത്തു.
പിടിച്ചടക്കിയ രാജ്യങ്ങളിലെ ജനങ്ങളെ ഇസ്രായേലിൻ്റെ അടിമകളാക്കി. ഇഷ്ടികച്ചൂളകളിലെയും കൊല്ലപ്പണിക്കാരുടെ ആലകളിലെയും ജോലികൾക്ക് അവരെ നിയോഗിച്ചു.
അറക്കവാള്‍, മണ്‍വെട്ടി, കോടാലി എന്നിവകൊണ്ടുള്ള‌ കഠിനജോലികൾക്കും അടിമകളെയാണു നിയോഗിച്ചിരുന്നത്.
കാലപ്രവാഹത്തിനൊപ്പം ദാവീദുരാജാവിൻ്റെ പ്രശസ്തി വിദൂരരാജ്യങ്ങളിൽപ്പോലുമെത്തി. അവനെയെതിർത്തുനില്ക്കുവാൻ കെല്പുള്ളവർ ആരുമുണ്ടായിരുന്നില്ല.
അംനോൺ, അബ്സലോം, അദോനിയാ, ദാനിയേൽ, ഷഫാത്തിയാ, ഇത്രയാം, സോളമൻ, നാഥാൻ, ഷിമെയാ, ഷോബാബ്, ഇബ്‌ഹാര്‍, എലിഷാമ, എലിഫെലെത്‌,
നോഗാ, നേഫഗ്‌, യാഫിയാ,
ഏലിഷാ, എലിയാദാ, എലിഫേലേത് എന്നീ പത്തൊമ്പതു പുത്രന്മാരും താമാർ എന്നൊരു പുത്രിയും ദാവീദിനു പിറന്നു.‌
ദാവീദിൻ്റെ പുത്രിയായ താമാർ അതിസുന്ദരിയായിരുന്നു.
അവളെപ്പോലെ മുഖസൗന്ദര്യവും അംഗലാവണ്യവുമൊത്തിണങ്ങിയ മറ്റൊരു യുവതിയും ഇസ്രായേലിലുണ്ടായിരുന്നില്ല.
ഗഷൂര്‍രാജാവായ തല്‍മായിയുടെ മകള്‍ മാഖായായിരുന്നു താമാറിൻ്റെയമ്മ. മാഖായുടെ പുത്രനായിരുന്ന അബ്സലോമും അതിസുന്ദരനായിരുന്നു. തിളങ്ങുന്ന കണ്ണുകളും കറുത്തിരുണ്ടു തോളൊപ്പംകിടക്കുന്ന ചുരുൾമുടിയും ഉറച്ചമാംസപേശികളുമുള്ള അബ്സലോം, ആയുധവൈദഗ്ദ്ധ്യമുള്ള പോരാളിയുമായിരുന്നു.
രാജകുമാരന്മാർ മുതിർന്നപ്പോൾ അവർക്കോരോരുത്തർക്കും ദാവീദ് ഓരോ കൊട്ടാരങ്ങൾ നിർമ്മിച്ചുനല്കി. രാജകുമാരന്മാർ അവരവരുടെ ദാസീദാസന്മാർക്കൊപ്പം ആ കൊട്ടാരങ്ങളിൽത്താമസിച്ചു. എന്നാൽ അവരുടെ അമ്മമാരും സഹോദരിയായ താമാറും ദാവീദ് രാജാവിനോടൊപ്പം രാജകൊട്ടാരത്തിൽത്തന്നെയാണു താമസിച്ചിരുന്നത്.
ദാവീദിൻ്റെ ഭരണത്തിൻകീഴിൽ, രാജ്യത്തെങ്ങും സമാധാനവും ഐശ്വര്യവും കളിയാടി. രാജകൊട്ടാരവും സന്തോഷഭരിതമായിരുന്നു. രാജ്ഞിമാർക്കിടയിലോ രാജകുമാരന്മാർക്കിടയിലോ പരിഭവങ്ങളോ പരാതികളോ ഉണ്ടായിരുന്നില്ല. എല്ലാവരും പരസ്പരം സ്നേഹിക്കുകയും അംഗീകരിക്കുകയുംചെയ്തിരുന്നു.
എന്നാൽ ദാവീദിൻ്റെ കുടുംബത്തിൽ സാത്താൻ പതിയിരുന്നിരുന്നു. പ്രവാചകനായ നാഥാൻപോലും അതറിഞ്ഞിരുന്നില്ല... ദാവീദ് രാജാവ് ഊറിയായെച്ചതിച്ച്, അവൻ്റെ ഭാര്യയെ സ്വന്തമാക്കിയപ്പോൾത്തന്നെ സാത്താൻ കൊട്ടാരത്തിലും ദാവീദിൻ്റെ കുടുംബത്തിലും തനിക്കു പ്രവേശിക്കാനായി ഒരു പഴുതുകണ്ടെത്തിയിരുന്നു.
താമാർരാജകുമാരിയുടെ സൗന്ദര്യത്തെക്കുറിച്ചറിഞ്ഞ്, ഇസ്രായേലിലേയും സമീപരാജ്യങ്ങളിലേയും യുവാക്കൾമാത്രമല്ലാ, വിദൂരദേശങ്ങളിലെ രാജകുമാരന്മാർപോലും അവളെ സ്വന്തമാക്കാൻ കൊതിച്ചു.
ദാവീദിൻ്റെ കടിഞ്ഞൂൽപ്പുത്രനായ അംനോണിൻ്റെ ഹൃദയത്തിൽ സാത്താൻ തനിക്കിടംകണ്ടെത്തി. സഹോദരിയോടെന്നതിനുമപ്പുറത്ത്, ആസക്തിനിറഞ്ഞൊരഭിലാഷം അവനു താമാറിനോടു തോന്നിത്തുടങ്ങി...
ഊണിലുമുറക്കത്തിലും അംനോൻ്റെ ഹൃദയം താമാറിനെക്കുറിച്ചുള്ള ആസക്തിനിറഞ്ഞ ചിന്തകളാൽ മലിനമായി.. അവൾ തനിക്കപ്രാപ്യയാണെന്ന ചിന്ത അവനെ ശാരീരികമായും രോഗിയാക്കി.
ദാവീദിൻ്റെ സഹോദരനായ ഷിമെയായുടെ പുത്രൻ യോനാദാബായിരുന്നു അംനോൻ്റെ ഏറ്റവുമടുത്ത സ്നേഹിതൻ. അംനോൻ്റെ മാറ്റങ്ങൾ യോനാദാബ് തിരിച്ചറിഞ്ഞു.
അവന്‍ അം‌നോനോടു ചോദിച്ചു: "അല്ലയോ രാജകുമാരാ, ഓരോ ദിവസവും നീ കൂടുതൽകൂടുതൽ ദുഃഖാര്‍ത്തനായി കാണപ്പെടുന്നതെന്തുകൊണ്ടാണ്?"
അംനോൻ യോനാദാബിനുമുമ്പിൽ
തൻ്റെ ഹൃദയംതുറന്നു. സൂത്രശാലിയായ യോനാദാബ് അംനോനോടു പറഞ്ഞു.
"ഇസ്രായേലിൻ്റെ യുവരാജാവിന് തൻ്റെ ചെറിയൊരാഗ്രഹം പൂർത്തീകരിക്കാൻസാധിക്കുന്നില്ലെങ്കിൽ മറ്റാർക്കാണതുകഴിയുക? ദാവീദുരാജാവിനുശേഷം ഈ രാജ്യം ഭരിക്കേണ്ടവനാണു നീ. ദാവീദു രാജാവിന് ഏറ്റവും പ്രിയപ്പെട്ട പുത്രനും നീതന്നെ. രാജാവ് ഒരിക്കലും നിനക്കെതിരായി ഒന്നും പ്രവർത്തിക്കില്ല. ഞാൻ പറയുന്നതുപോലെ ചെയ്യുക. നിൻ്റെയാഗ്രഹം സാദ്ധ്യമാകും. നിനക്കൊരു കുഴപ്പവുമുണ്ടാകുകയുമില്ല."
യോനാദാബിൻ്റെ ഉപദേശമനുസരിച്ച്, അംനോൺ പ്രവർത്തിച്ചു.
അവൻ രോഗമഭിനയിച്ചു കിടന്നു. അംനോൻ രോഗബാധിതനാണെന്നും ഭക്ഷണംകഴിക്കുന്നില്ലെന്നുമാത്രമല്ലാ, ജലപാനംപോലും വളരെക്കുറച്ചുമാത്രമാണെന്നറിഞ്ഞ്, ദാവീദുരാജാവ് പുത്രനെ സന്ദർശിച്ചു.
പിതാവിനുമുമ്പിൽ എഴുന്നേല്ക്കാൻശ്രമിച്ച പുത്രനെ ദാവീദ് തടഞ്ഞു.
''ഭക്ഷിക്കാതെയും പാനംചെയ്യാതെയുമായാൽ ഔഷധസേവകൊണ്ടെന്തു പ്രയോജനം? നീ കഴിക്കാനിഷ്ടപ്പെടുന്ന ഭക്ഷണമെന്താണ്? രുചികരമായ ഭക്ഷണമൊരുക്കി നിനക്കുനല്കാൻ രാജസേവകരോടു ഞാൻ കല്പിക്കാം.''
രാജാവിൻ്റെ നിർബ്ബന്ധത്തിനൊടുവിൽ അംനോൺ പറഞ്ഞു: "അങ്ങനെയെങ്കിൽ എൻ്റെ സഹോദരി താമാറിനെ ഇങ്ങോട്ടുപറഞ്ഞയയ്ക്കൂ. അവൾ വന്ന് ഇവിടെവച്ചു പാചകംചെയ്ത്, അവളുടെ കൈയാൽത്തന്നെ എനിക്കു വിളമ്പിത്തരട്ടെ... അവളുടെ കൈകളാൽ ഏതു ഭക്ഷണമുണ്ടാക്കിയാലും അത്, അത്യന്തം സ്വാദിഷ്ടമാണ്."
ദാവീദിൻ്റെ നിർദ്ദേശമനുസരിച്ച്, താമാർ അംനോൻ്റെ കൊട്ടാരത്തിലെത്തി. താനുണ്ടാക്കുന്ന ഭക്ഷണം, കൊട്ടാരത്തിലെ പാചകവിദഗ്ദ്ധർ തയ്യാറാക്കുന്നതിനേക്കാൾ വിശിഷ്ടമായി തൻ്റെ ജ്യേഷ്ഠൻ കരുതുന്നതറിഞ്ഞതിൽ അവൾ അതീവമാഹ്ലാദവതിയായിരുന്നു.
ഭക്ഷണം തയ്യാറായപ്പോൾ അംനോൺ താമാറിനോടു പറഞ്ഞു. "ഭക്ഷണം നിൻ്റെ കൈയാൽത്തന്നെ വിളമ്പി എൻ്റെ കിടപ്പുമുറിയിലേക്കു കൊണ്ടുവരൂ. കിടക്കയിലിരുന്നുതന്നെ ഞാനതു ഭക്ഷിക്കാം."
എല്ലാവരും കൊട്ടാരത്തിനു വെളിയിലിറങ്ങി, വാതിൽ പുറത്തു നിന്നടയ്ക്കാൻ അംനോൺ തൻ്റെ പരിചാരകരോടാജ്ഞാപിച്ചു.
താമാര്‍ ഭക്ഷണം വിളമ്പി, അമ്‌നോന്റെ മുറിയില്‍ച്ചെന്നു. അവളടുത്തുചെന്നപ്പോള്‍ അവനവളെ കടന്നുപിടിച്ചു.
"താമാർ വരൂ, ഈ കിടക്കയിൽ എന്റെ കൂടെ കിടക്കൂ" അംനോൺ പറഞ്ഞു.
സഹോദരൻ്റെ ഭാവമാറ്റംകണ്ട് താമാർ ഭയന്നുപോയി.
"അയ്യോ ജ്യേഷ്ഠാ, അങ്ങെന്താണീച്ചെയ്യുന്നത്... വഷളത്തം പ്രവര്‍ത്തിക്കരുത്‌."
താമാർ ചെറുത്തുനില്ക്കാൻ ശ്രമിച്ചെങ്കിലും അംനോൻ്റെ ബലിഷ്ഠകരങ്ങൾക്കുള്ളിൽ അവളൊതുങ്ങിപ്പോയി. അവനവളെ കിടക്കയിലേക്കു തള്ളിയിട്ടു.
സിംഹത്തിൻ്റെ ദംഷ്ട്രങ്ങളിൽക്കുരുങ്ങിയ മാൻപേടയെപ്പോലെ താമാർ പിടഞ്ഞു. അവൾ ഉറക്കെക്കരഞ്ഞു.
തൻ്റെ ഇംഗിതം സാധിതമാക്കിയ അംനോൺ അവൻ്റെ ദാസന്മാരെ വിളിച്ചു.
"ആരവിടെ...!"

തന്റെ ദാസനെ വിളിച്ച്‌ അവന്‍ പറഞ്ഞു: "ഇവളെ എന്റെ മുമ്പില്‍നിന്നു പുറത്താക്കി വാതിലടയ്‌ക്കു...."
ദാസന്മാർ വാതിൽതുറന്നയുടൻ, കീറിയമേലങ്കിയും വാരിയണിഞ്ഞ്, താമാർ കരഞ്ഞുകൊണ്ടു പുറത്തേക്കോടി. തൻ്റെ പിതാവിനും മാതാവിനുമൊപ്പം താൻ വസിക്കുന്ന രാജകൊട്ടാരത്തിലേയ്ക്കല്ലാ, നേർസഹോദരനായ അബ്സലോമിൻ്റെ കൊട്ടാരത്തിലേക്കാണവളോടിയത്...

--------------------------------------------------------------------------------------------------

Friday 11 September 2020

123. സോളമൻ

ബൈബിൾക്കഥകൾ 123

തൻ്റെ സഭാവാസികൾമുഴുവൻപേരും കേൾക്കേ, താൻചെയ്ത അതിക്രമങ്ങൾ ദാവീദ് നാഥാൻപ്രവാചകനോടേറ്റുപറഞ്ഞു.

"ഞാന്‍ കര്‍ത്താവിനെതിരായി പാപംചെയ്‌തുപോയി, മരിച്ചവനു ജീവൻ തിരികെനല്കാൻ ഞാനശക്തനാണ്. എന്നാൽ ഞാൻമൂലം കണ്ണീരിലായ ബത്ഷേബയെ കർത്താവിൻ്റേയും എൻ്റെ ജനത്തിൻ്റേയുംമുമ്പിൽ രാജ്ഞിയായി സ്വീകരിക്കാൻ ഞാനൊരുക്കമാണ്..."  

നാഥാന്‍ പറഞ്ഞു: "സ്വയംന്യായീകരിക്കാതെ പാപങ്ങളേറ്റുപറയാൻ തയ്യാറായതിനാൽ, കര്‍ത്താവു‌ നിന്റെ പാപം ‌ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. എങ്കിലും, ഈ പ്രവൃത്തികൊണ്ടു നീ കര്‍ത്താവിനെ അവഹേളിച്ചതിനാല്‍, നിന്റെ കുഞ്ഞു മരിച്ചുപോകും.

കർത്താവിനെ നിരസിച്ച്‌  ഊറിയായുടെ കുടുംബത്തെ നീ തകർത്തതിനാൽ‌ നിന്റെ ഭവനത്തില്‍നിന്നു വാളൊഴിയുകയില്ല.

കര്‍ത്താവു വ്യക്തമായിപ്പറയുന്നു: നിന്റെ ശത്രു, നിൻ്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെയായിരിക്കും. നിൻ്റെ സേവകനെ രഹസ്യത്തിൽച്ചതിച്ച്, അവൻ്റെ ഭാര്യയെ നീ സ്വന്തമാക്കി. 

എന്നാലൊരുവൻ നിൻ്റെ കണ്‍മുമ്പില്‍വച്ച്‌, പട്ടാപ്പകല്‍ നിൻ്റെ ഭാര്യമാരോടൊത്തു ശയിക്കുമ്പോൾ നിസ്സഹായനായി നീയതു കണ്ടുനില്ക്കും. 

നീയിതു രഹസ്യമായിച്ചെയ്‌തു. ഞാനോ ഇസ്രായേലിന്റെ മുഴുവന്‍മുമ്പിൽവച്ച്‌ പട്ടാപ്പകല്‍, പരസ്യമായിതു ചെയ്യിക്കും.

നാഥാന്‍പ്രവാചകൻ കൊട്ടാരത്തിൽനിന്നു മടങ്ങി. 

കൊട്ടാരം ശാന്തമായി.

പക്ഷേ, രാജോപദേഷ്ടാവായിരുന്ന  അഹിതോഫെലിന്റെ ഹൃദയത്തിൽ അപ്പോൾ ഒരഗ്നിപർവ്വതം പുകഞ്ഞുതുടങ്ങുകയായിരുന്നു. തന്റെ സഹോദരീപുത്രിയായ ബത്ഷേബയുടെ കുടുംബംതകർത്ത ദാവീദിന്റെ കുടുംബജീവിതത്തിൽ  സന്തോഷവും മനഃസമാധാനവും ഒരിക്കലുമുണ്ടാകരുതെന്ന് അയാൾ തന്റെ ഹൃദയത്തിലുറച്ചു... 

ദാവീദിൻ്റെ ഭാര്യയായി ബത്ഷേബ അന്തഃപുരത്തിലെത്തി. സമയത്തിൻ്റെ പൂർണ്ണതയിൽ അവൾ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ജനിച്ചപ്പോൾത്തന്നെ അവൻ രോഗിയായിരുന്നു. അവൻ്റെ രോഗമെന്തെന്നു മനസ്സിലാക്കാൻ കൊട്ടാരംവൈദ്യന്മാർക്കാർക്കും കഴിഞ്ഞില്ല.

കുഞ്ഞിനുവേണ്ടി ദാവീദ്‌ കർത്താവിനോടു പ്രാര്‍ത്ഥിച്ചു. ഭക്ഷണവും പാനീയവുമുപേക്ഷിച്ച് അവനുപവസിച്ചു. കട്ടിലും കിടക്കയുമുപേക്ഷിച്ച്, രാത്രിമുഴുവന്‍മുറിയില്‍ നിലത്തുകിടന്നു.

അവനെ നിലത്തുനിന്നെ‌ഴുന്നേല്‍പിക്കാനും വെള്ളമെങ്കിലും കുടിപ്പിക്കാനും 
കൊട്ടാരത്തിലെ ശ്രഷ്‌ഠന്മാര്‍ ശ്രമിച്ചു; എന്നാൽ അവനതു സമ്മതിച്ചില്ല.; 

ഏഴുദിവസങ്ങൾ ഉപവാസത്തിലും പ്രാർത്ഥനയിലും കഴിഞ്ഞുപോയി. ഏഴാം ദിവസം കുഞ്ഞ് മരണത്തിനു കീഴടങ്ങി. 

നാഥൻപ്രവാചകനുമുമ്പിൽ ഊറിയായുടെ കൊലപാതകിക്ക് ഇസ്രായേലിന്റെ രാജാവു വിധിച്ച ശിക്ഷ ദാവീദിന്റെമേൽ പതിച്ചുതുടങ്ങുന്നതിന്റെ നാന്ദിയായിരുന്നു, ആ ശിശുവിന്റെ മരണം!

കുഞ്ഞിൻ്റെ മരണത്തെക്കുറിച്ചു
ദാവീദിനോടു പറയാന്‍ രാജസേവകന്മാർ ആരും ധൈര്യപ്പെട്ടില്ല...

"കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍പോലും രാജാവ് ഭക്ഷണപാനീയങ്ങളുപേക്ഷിച്ചു. കുഞ്ഞു മരിച്ചെന്നറിഞ്ഞാൽ‌ രാജാവെന്തെങ്കിലും അവിവേകം പ്രവർത്തിച്ചാലോ..!" കൊട്ടാരവാസികൾ പരസ്പരം പറഞ്ഞു.

തൻ്റെ ചുറ്റുംനടക്കുന്ന അടക്കംപറച്ചിലുകൾകേട്ടപ്പോള്‍ കുഞ്ഞു മരിച്ചിരിക്കാമെന്നു ദാവീദിനു‌ മനസ്സിലാക്കി. 

"എന്റെ കുഞ്ഞു മരിച്ചുവോ?" അവനന്വേഷിച്ചു. 

"ഉവ്വ്‌" രാജസേവകര്‍ പറഞ്ഞു.

അപ്പോള്‍ രാജാവു‌ തറയില്‍നിന്നെഴുന്നേറ്റു കുളിച്ചുവസ്‌ത്രംമാറി,  തലയിൽ തൈലംപൂശി ദേവാലയത്തിലേയ്ക്കു പോയി. 

കൊട്ടാരത്തില്‍ത്തിരിച്ചെത്തിയ രാജാവു തന്റെ പരിചാരകരോടു ഭക്ഷണംചോദിച്ചു. 

അവൻ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ കൊട്ടാരത്തിലെ ശ്രേഷ്ഠന്മാരിലൊരുവൻ ധൈര്യംസംഭരിച്ച്, രാജാവിനോടു ചോദിച്ചു.

"അങ്ങെന്തുകൊണ്ടാണിങ്ങനെ ചെയ്തത്? കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ അങ്ങു‌പവസിക്കുകയും കരയുകയുംചെയ്തു കുട്ടി മരിച്ചപ്പോഴാകട്ടെ അങ്ങെ‌ഴുന്നേറ്റു തലയിൽ തൈലംപൂശുകയും ഭ‌ക്ഷിക്കുകയുംചെയ്രിതിക്കുന്നു."

"എൻ്റെ ഉപവാസത്തോടെയും പ്രാര്ഥനയോടെയുമുള്ള എന്റെ പ്രവൃത്തികളിൽ പ്രീതനായി, കര്‍ത്താവെന്നോടു‌ കൃപകാണിക്കുകയും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുകയുംചെയ്താലോ എന്നു ഞാന്‍ കരുതി. അതിനാൽ കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ ഞാനുപവസിക്കുകയും കർത്താവിനുമുമ്പിൽ കരയുകയുംചെയ്തു. 

എന്നാലിപ്പോൾ , എൻ്റെ കുഞ്ഞു മരിച്ചിരിക്കുന്നു. മരിച്ച കുഞ്ഞിനുവേണ്ടി ഇനി ഞാന്‍ ഉപവസിക്കുന്നതെന്തിന്‌? അവനെയെനിക്കു വീണ്ടും ജീവിപ്പിക്കാനാവുമോ? ഞാനവന്റെയടുത്തേക്കു ചെല്ലുകയല്ലാതെ അവനിനിയൊരിക്കലും എന്റെയടുത്തേക്കു വരികയില്ലല്ലോ..."

ദാവീദ്‌, ബെത്‌ഷെബായുടെയടുത്തെത്തി അവളെയാശ്വസിപ്പിച്ചു. അവന്‍ ദിവസങ്ങളോളം അവളുടെയടുത്തിരുന്നു. 

കാലം പിന്നെയും മുന്നോട്ടുള്ള യാത്രതുടർന്നു. ദാവീദ് കർത്താവിൻ്റെ കല്പനകളോടു ചേർന്നുനിന്നു. ബത്ഷേബ വീണ്ടും ഗർഭിണിയായി. അവള്‍ ഒരു മകനെ പ്രസവിച്ചു. നാഥാൻപ്രവാചകൻ അവനു യദീദിയ എന്നു പേരിട്ടു.

ദാവീദ്‌ അവനെ സോളമന്‍ എന്നു വിളിച്ചു. സോളമൻ കർത്താവിനു പ്രിയങ്കരനായി വളർന്നു.

Sunday 6 September 2020

122. ബെത്ഷേബ


ബൈബിൾക്കഥകൾ 122

പ്രകൃതിയെ പൂക്കൾചൂടിച്ചുകൊണ്ട് ഒരിക്കൽക്കൂടെ വസന്തമെത്തി.

വസന്തകാലത്തിലാണ് രാജാക്കന്മാർ യുദ്ധത്തിനിറങ്ങുന്നത്. അയൽരാജ്യങ്ങളെയാക്രമിച്ച് രാജ്യവിസ്തൃതി കൂട്ടുവാനും ആ ദേശത്തെ സമ്പത്തെല്ലാം കൊള്ളയടിക്കാനും അവിടുത്തെ മനുഷ്യരെ അടിമകളായിപ്പിടിക്കാനും ഓരോ രാജാക്കന്മാരും തന്ത്രങ്ങളൊരുക്കി.

ഫിലിസ്ത്യരെ നേരിടാൻ ഇസ്രായേൽസൈന്യം സജ്ജമായി. എന്നാൽ അവരെ നയിച്ച് യുദ്ധക്കളത്തിലേക്കു പോകാൻ ദാവീദിനു മടിതോന്നി.

രാജാവു യോവാബിനോടു പറഞ്ഞു. "ഇത്തവണ യുദ്ധഭൂമിയിലേക്കു ഞാൻ വരുന്നില്ല. നിൻ്റെ സഹോദരനായ അബിഷായിയുമൊത്ത് നീ നമ്മുടെ സൈന്യത്തെ നയിക്കണം."

ഇസ്രായേൽസൈന്യം രണഭൂമിയിലേക്കു നീങ്ങിയപ്പോൾ അവരുടെ രാജാവ് അലസമായ മനസ്സോടെ അന്തഃപുരത്തിൽ മയങ്ങി.

ഉച്ചമയക്കത്തിനുശേഷം മട്ടുപ്പാവിലൂടെയുലാത്തുമ്പോളാണ്, കൊട്ടാരമതിലുകൾക്കപ്പുറത്ത്, പൊതുജനങ്ങൾക്കായുള്ള കുളത്തിലെ, സ്ത്രീകളുടെ കുളിക്കടവിലേക്ക് ദാവീദിൻ്റെ കണ്ണുകൾചെന്നെത്തിയത്.

ജറുസലേം കൊട്ടാരത്തിൽ താമസമാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നെങ്കിലും ആ കുളിക്കടവിലേക്ക് ദാവീദിൻ്റെ ദൃഷ്ടികൾ മുമ്പൊരിക്കലും തിരിഞ്ഞിരുന്നില്ല.


ഏകയായി മുങ്ങിക്കുളിച്ചുകൊണ്ടിരുന്ന യുവതിയെ ദാവീദ് കണ്ണിമയ്‌ക്കാതെ നോക്കിനിന്നു. നനഞ്ഞ്, ശരീരത്തോടൊട്ടിക്കിടക്കുന്ന ഒറ്റമുണ്ടിലുടെ ദൃശ്യമായ അവളുടെ അംഗവടിവും അഴകുറ്റമുഖവും ദൂരെക്കാഴ്ചയിൽപ്പോലും അയാളെ ഭ്രമിപ്പിച്ചു.

അവളെ കൂട്ടിക്കൊണ്ടുവരാന്‍ ദാവീദ്‌ തൻ്റെ പരിചാരകരിലൊരുവനെ പറഞ്ഞയച്ചു.

എലിയാമിന്റെ മകളും ഇസ്രായേൽസൈന്യത്തിലെ പടയാളിയായ ഊറിയായുടെ ഭാര്യയുമായിരുന്നു ആ യുവതി. ബത്‌ഷെബാ എന്നായിരുന്നു അവളുടെ പേര്.

അവൾ ഭയത്തോടെ രാജാവിനുമുമ്പിൽ ഹാജരായി.

നാടുവാഴുന്ന മഹാരാജാവിൻ്റെ ഇംഗിതത്തിനു മുമ്പിൽ അബലയായൊരു യുവതിയുടെ കണ്ണുനീരിനു വിലയുണ്ടായിരുന്നില്ല.

ദാവീദ് അവളെ പ്രാപിച്ചു. അവള്‍ ഋതുസ്‌നാനം കഴിഞ്ഞിരുന്നതേയുള്ളുവെന്ന് അവനപ്പോളറിഞ്ഞിരുന്നില്ല

ആഴ്ചകൾ കടന്നുപോയി. ഇസ്രായേൽസൈന്യം ഫിലിസ്ത്യരുമായുള്ള യുദ്ധത്തിൽ കൂടുതൽ മുന്നേറിക്കൊണ്ടിരിന്നു.

ബെത്ഷേബയെ ദാവീദിനുമുമ്പിൽക്കൊണ്ടുവന്ന പരിചാരകൻ ഒരിക്കൽക്കൂടെ രാജാവിനെ മുഖംകാണിച്ചു.

ബെത്ഷേബ തന്നിൽനിന്നു ഗർഭിണിയായെന്നു കേട്ടപ്പോൾ ദാവീദ് ഞെട്ടിപ്പോയി. അവളുടെ ഭർത്താവായ ഊറിയായടക്കം, പുറത്താരും ഇക്കാര്യമറിയരുതെന്ന് അവനവളെ ഭീഷണിപ്പെടുത്തി.

ഊറിയായെ കൊട്ടാരത്തിലേക്കയയ്ക്കാനുള്ള സന്ദേശവുമായി ഒരു കുതിരക്കാരനെ ദാവീദ് യുദ്ധമുഖത്തേക്കയച്ചു.

ഊറിയാ വന്നപ്പോള്‍ ദാവീദ്‌ യോവാബിൻ്റേയും പടയാളികളുടെയും ക്ഷേമവും യുദ്ധവാര്‍ത്തകളുമന്വേഷിച്ചു. രാജാവ് അവനു സമ്മാനമായി ഒരു പണക്കിഴി നല്കി.

ദാവീദ്‌ ഊറിയായോടു പറഞ്ഞു:

"നീ വീട്ടില്‍പോയി അല്പം വിശ്രമിക്കുക."

എന്നാല്‍, ഊറിയാ ആ രാത്രിയിൽ വീട്ടില്‍ പോയില്ല. കൊട്ടാരം കാവല്‍ക്കാരോടൊപ്പം അവൻപടിപ്പുരയില്‍ കിടന്നുറങ്ങി.

ഊറിയാ വീട്ടില്‍ പോയില്ലെന്ന്, പിറ്റേന്നു രാവിലെ ദാവീദറിഞ്ഞു.

"നീ യാത്രകഴിഞ്ഞു വന്നതല്ലേ? വീട്ടിലേക്കു പോകാത്തതെന്താണ്‌?" ദാവീദ്‌ അവനോടു ചോദിച്ചു.

"ഇസ്രായേൽ യുദ്ധരംഗത്താണ്‌. കർത്താവിൻ്റെ പേടകവും അവരോടൊപ്പമുണ്ട്‌. എന്റെ യജമാനനായ യോവാബും അങ്ങയുടെ സേവകരും വെളിമ്പ്രദേശത്തു താവളമടിച്ചിരിക്കുന്നു. അങ്ങനെയിരിക്കേ, വീട്ടില്‍ച്ചെന്ന്‌ ഭാര്യയുമായിത്താമസിച്ചു രമിക്കാന്‍ എനിക്കെ‌ങ്ങനെ കഴിയും? അങ്ങാണേ, എനിക്കതു സാദ്ധ്യമല്ല," ഊറിയാ പറഞ്ഞു.

അപ്പോള്‍ ദാവീദ്‌ ഊറിയായോടു പറഞ്ഞു: ''അങ്ങനെയെങ്കില്‍ ഇന്നുകൂടെ നീ ഇവിടെത്താമസിക്കുക. നാളെ നിന്നെ യുദ്ധമുന്നണിയിലേക്കു മടക്കിയയ്‌ക്കാം." ദാവീദ് അവനോടു പറഞ്ഞു.

ഊറിയാ അന്നു രാജസന്നിധിയിൽ ഭക്ഷണംകഴിച്ചു. ദാവീദ്‌ അവനെ ധാരാളമായി വീഞ്ഞുകുടിപ്പിച്ചു.

രാജാവെന്തിനാണു തന്നോടിത്ര സ്നേഹംകാണിക്കുന്നതെന്ന് ഊറിയായ്ക്കു മനസ്സിലായില്ല. അന്നുരാത്രിയിലും അവൻ വീട്ടിലേക്കു പോയില്ല.

പിറ്റേന്നു പുലർച്ചേ, സൈന്യാധിപനായ യോവാബിനുള്ള ഒരു സന്ദേശമെഴുതിയ ചുരുളുമായി ഊറിയായെ ദാവീദ് യുദ്ധമുഖത്തേക്കു തിരിച്ചയച്ചു.

ഊറിയാ ദാവീദിൻ്റെ സന്ദേശവുമായെത്തുമ്പോൾ യോവാബും സൈന്യവും ഫിലിസ്ത്യരുടെ നഗരപ്രാന്തത്തിലുള്ള ഗ്രാമങ്ങളെല്ലാം പിടിച്ചടക്കി, മതിലുകളാൽ ചുറ്റപ്പെട്ട നഗരത്തിലേയ്ക്കടുക്കുകയായിരുന്നു.

രാജാവിൻ്റെ നിർദ്ദേശം യോവാബ് അക്ഷരംപ്രതിയനുസരിച്ചു. ഊറിയായെ തൻ്റെ സൈന്യത്തിലെ ദശാധിപന്മാരിലൊരുവനായുയർത്തി. തന്നോടൊപ്പമുള്ളവരിൽ ഏറ്റവും കഴിവുകെട്ട പത്തു സൈനികരെ അവനു കീഴിൽ നല്കി.

ഇസ്രായേൽസൈന്യം ഫിലിസ്ത്യരുടെ നഗരം വളഞ്ഞപ്പോൾ, നഗരത്തിൻ്റെ ചുറ്റുമതിലിനോടു ചേർന്ന്, ശത്രുക്കള്‍ക്കു പ്രാബല്യമുള്ളൊരു സ്‌ഥാനത്ത്,‌


മുന്നണിയിൽ ഊറിയായുടെ സംഘത്തെ യോവാബ് നിയോഗിച്ചു. അവർക്കു പിന്നിൽ യോവാബിൻ്റെ ഏറ്റവും വിശ്വസ്തരായ സൈനികരാണണിനിരന്നത്.

ശത്രുസൈന്യം ആക്രമിച്ചടുത്തപ്പോൾ, മുൻനിശ്ചയപ്രകാരം ഊറിയായുടെ ഗണമൊഴികെയുള്ള സൈനികർ പെട്ടെന്നു പിന്മാറി. ഊറിയായും അവനോടൊപ്പമുണ്ടായിരുന്ന പത്തുപേരും ശത്രുക്കളുടെ അമ്പേറ്റുവീണു.

യുദ്ധ‌വാര്‍ത്തയറിയിക്കാനെത്തിയ യോവാബിൻ്റെ സന്ദേശവാഹകനോട്, ദാവീദ് ‌കോപിച്ചു.

"നഗരമതിലിനോട്‌ ചേര്‍ന്നുനിന്നു യുദ്ധംചെയ്‌തതെന്തിന്‌? മതിലില്‍നിന്നുകൊണ്ട്‌ അവരെയ്യുമെന്ന‌റിഞ്ഞുകൂടായിരുന്നോ? ജറുബ്ബാലിൻ്റെ മകനായ അബിമലെക്ക്‌ മരിച്ചതെങ്ങിനെയെന്ന് ന്യായാധിപന്മാരുടെ പുസ്തകത്തിൽ വായിച്ചിട്ടില്ലേ?മതിലില്‍നിന്നുകൊണ്ട്‌ ഒരു സ്‌ത്രീ അവന്റെമേല്‍ തിരികല്ലെറിഞ്ഞതല്ലേ?"

ദൂതന്‍ യോവാബ്‌ കല്പിച്ചതുപോലെ ദാവീദിനോടു പറഞ്ഞു.

"ശത്രുക്കള്‍ നമ്മെക്കാള്‍ ശക്തരായിരുന്നു. എങ്കിലും അവര്‍ വെളിമ്പ്രദേശത്തു നമുക്കെതിരേവന്നപ്പോൾ, നഗരവാതില്‍ക്കലേക്കു നാമവരെ തിരിച്ചോടിച്ചു. അപ്പോളവര്‍ മതിലില്‍നിന്ന്‌ നമ്മുടെനേരെ അമ്പയച്ചു. തിരുമേനീ, അവിടുത്തെ ദാസനായ ഊറിയായടക്കം പതിനഞ്ചോളംപേർ മരിച്ചു."

യോവാബിനോടു താൻ നിർദ്ദേശിച്ചതുപോലെ ഊറിയാ മരിച്ചെന്നറിഞ്ഞപ്പോൾ ദാവീദു സന്തോഷിച്ചു. എങ്കിലുമവൻ സഭാവാസികളെല്ലാംകേൾക്കേ, ഖിന്നഭാവത്തിൽ ദൂതനോടു പറഞ്ഞു.

"ആരൊക്കെ യുദ്ധത്തില്‍ മരിക്കുമെന്നു മുന്‍കൂട്ടിപ്പറയാന്‍ ആര്‍ക്കാണാവുക? ഇതുകൊണ്ടു നമ്മളധീരരാകരുത്‌. ആക്രമണം ശക്‌തിപ്പെടുത്തി, നഗരത്തെ തകര്‍ത്തുകളയാൻ ഇസ്രായേൽരാജാവാജ്ഞാപിക്കുന്നെന്നുപറഞ്ഞു യോവാബിനെ നീ ധൈര്യപ്പെടുത്തുക."

ദൂതൻ യുദ്ധഭൂമിയിലേക്കു മടങ്ങി.

ഭര്‍ത്താവ്‌ മരിച്ചെന്നുകേട്ടപ്പോള്‍ ബെത്ഷേബ അവനെച്ചൊല്ലി വിലപിച്ചു. തൻ്റെ ജീവിതം പൂർണ്ണമായും ദുരിതമയമായിത്തീർന്നെന്ന് അവൾ കരുതി.
യുദ്ധത്തിൽ മരിച്ച ഊറിയായുടെ ഗർഭിണിയായ ഭാര്യയ്ക്ക് കൊട്ടാരത്തിലഭയം നല്കിക്കൊണ്ട്, ജനങ്ങൾക്കുമുമ്പിൽ ദാവീദ് രാജാവ്, തൻ്റെ ഉദാരമനസ്കത പ്രദർശിപ്പിച്ചു.

ജനങ്ങളവനെ പുകഴ്ത്തി

എന്നാൽ ദാവീദിൻ്റെ പ്രവൃത്തികൾ കർത്താവിൽ അനിഷ്ടം ജനിപ്പിച്ചു.

Saturday 22 August 2020

121. സർവ്വവുംകാണുന്ന കണ്ണുകൾ

ബൈബിൾക്കഥകൾ  121

രാജസദസ്സു കൂടിക്കൊണ്ടിരുന്നപ്പോളാണ്, നാഥാൻപ്രവാചകൻ ഒരു കൊടുങ്കാറ്റുപോലെ അവിടേയ്ക്കു കടന്നുവന്നത്. അരുതാത്തതെന്തോ സംഭവിച്ചതുപോലെ, പ്രവാചകൻ്റെ മുഖം ക്ഷോഭത്താൽ ചെമന്നുതുടുത്തിരുന്നു.

അമ്പരപ്പോടെ സദസ്യരെല്ലാവരും സ്വസ്ഥാനങ്ങളിൽനിന്നെഴുന്നേറ്റു.
ദാവീദ് രാജാവ് സിംഹാസനത്തിൽനിന്നെഴുന്നേറ്റ് പ്രവാചകനെ വണങ്ങി.

"പ്രവാചകാ, വരണം. അങ്ങു ക്ഷുഭിതനുമസ്വസ്ഥനുമാണല്ലോ! എന്താണങ്ങയുടെ ഹൃദയത്തെ മഥിക്കുന്നത്?"

"ഇസ്രായേലിൽ സംഭവിക്കരുതാത്തതു സംഭവിക്കുന്നു. അക്ഷന്ത്യവ്യമായ ആ തിന്മയെക്കുറിച്ചു് ഇസ്രായേലിൻ്റെ രാജാവിനോടു പരാതിപ്പെടാനാണ്, കർത്താവെന്നെ ഇങ്ങോട്ടയച്ചത്!"

"ദാവീദിൻ്റെ ഭരണത്തിൻകീഴിൽ  ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടാതിരിക്കില്ല!  എന്തുതന്നെയാണെങ്കിലും അങ്ങതു പറയൂ..":

നാഥാൻപ്രവാചകൻ അല്പനേരം രാജാവിൻ്റെ മുഖത്തേക്കു നോക്കി. പിന്നെ, തന്നെത്തന്നെ ശാന്തനാക്കിയശേഷം സംസാരിച്ചുതുടങ്ങി.

"ഇസ്രായേലിലെ ഒരു നഗരത്തിലുള്ള രണ്ടാളുകൾ, ഒരുവന്‍ ധനവാനും അപരന്‍ ദരിദ്രനുമാണ്.
ധനവാൻ വളരെയധികം ആടുമാടുകളുള്ളവൻ.
ദരിദ്രനോ, അവൻ സ്നേഹിച്ചുപോറ്റിവളർത്തുന്നൊരു പെണ്ണാട്ടിന്‍കുട്ടിമാത്രമാണ്, അവൻ്റെ സമ്പത്ത്. അവന്‍ തൻ്റെ മകളെയെന്നപോലെ അതിനെ വളർത്തി. 

അത്, അവന്റെ ഭക്ഷണത്തില്‍നിന്നു തിന്നുകയും അവൻ്റെ പാനീയത്തില്‍നിന്നു കുടിക്കുകയുംചെയ്തു.;‌ അവൻ്റെ മടിയിലാണതുറങ്ങിയത്; ഒരു മകളെയെന്നതുപോലെ അവനതിനെ സ്നേഹിച്ചു..

തനിക്കു ധാരാളം ആടുകളുണ്ടായിരുന്നപ്പോളും ധനവാൻ്റെ കണ്ണുകൾ, പുഷ്ടിയുമഴകുമുള്ള ആ പെണ്ണാട്ടിൻകുട്ടിയിലുടക്കിയിരുന്നു.
ഒരു ദിവസം, ധനവാന്റെ വീട്ടിൽ ഒരതിഥിയെത്തി. അവനുവേണ്ടി വിരുന്നൊരുക്കാൻ, സ്വന്തം ആടുകളിലൊന്നിനെക്കൊല്ലുന്നതിനുപകരം, ആരുമറിയാതെ. അവനാ ദരിദ്രന്റെ ആട്ടിൻകുട്ടിയെപ്പിടിച്ചുകൊന്നു."

ഇത്രയും കേട്ടപ്പോള്‍ത്തന്നെ ദാവീദിൻ്റെ മുഖം കോപത്തോൽച്ചെമന്നു. അവൻ‌ പറഞ്ഞു: "ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവാണേ, ഇതുചെയ്‌തവന്‍ മരിക്കണം.
അവന്‍ നിര്‍ദ്ദയം ഈ പ്രവൃത്തിചെയ്തതിനാൽ തട്ടിയെടുത്തിയതിൻ്റെ നാലിരട്ടി തിരികെക്കൊടുക്കുകയുംവേണം."

പ്രവാചകൻ്റെ മുഖത്തെ ശാന്തത മാറി. കണ്ണുകളിൽ വീണ്ടും കോപക്കനലുകളെരിഞ്ഞു. രാജാവിൻ്റെ മുഖത്തിനുനേരേ തൻ്റെ വലതുകൈ ചൂണ്ടിപ്പിടിച്ചുകൊണ്ട് ഉയർന്ന ശബ്ദത്തിൽ നാഥാന്‍ പറഞ്ഞു: 

"നിർദ്ദയനായ ആ മനുഷ്യന്‍ നീയാണ്...!"

കൊട്ടാരത്തിൻ്റെ ചുമർക്കെട്ടുകളിൽത്തട്ടി പ്രതിദ്ധ്വനിച്ച
ആ വാക്കുകളിൽ കൊട്ടാരത്തിലുണ്ടായിരുന്നവർ മുഴുവൻ നടുങ്ങി

ദാവീദ് സ്തബ്ധനായിരുന്നുപോയി. രാജസദസ്സിലുണ്ടായിരുന്നവർ കാര്യമെന്തെന്നറിയാതെ പരസ്പരംനോക്കി. നാഥാൻ്റെ കണ്ണുകളിൽനിന്നാളുന്ന കോപാഗ്നിയിൽ താൻ ദഹിച്ചുചാരമായിപ്പോകുമെന്നു ദാവീദിനുതോന്നി. പ്രപഞ്ചംമുഴുവൻ നിശ്ശബ്ദമായിപ്പോയെന്നുതോന്നിച്ച രണ്ടു നിമിഷങ്ങൾക്കപ്പുറം പ്രവാചകൻ്റെ ശബ്ദം വീണ്ടുമുയർന്നു.

"ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ‌രുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ, ഇസ്രായേലിൻ്റെ രാജാവായഭിഷേകം ചെയ്‌തു. നിൻ്റെ യജമാനനായിരുന്ന സാവൂളിൻ്റെ ഭവനം നിനക്കു നല്കി; അവൻ്റെ വാളിലും കുന്തമുനയിലുംനിന്ന് നിന്നെ ഞാൻ രക്ഷിച്ചു.

നിന്നെ യൂദായുടെയും ഇസ്രായേൽമുഴുവൻ്റെയും രാജാവാക്കി. 

സുന്ദരികളായ എട്ടു പ്രഭുകുമാരിമാരെ നിനക്കു ഞാൻ ഭാര്യമാരായി നല്‌കി.

ഇതുകൊണ്ടൊന്നും നിനക്കു തൃപ്‌തിയായിരുന്നില്ലെങ്കില്‍ ഇനിയുമധികം ഞാൻ നല്കുമായിരുന്നില്ലേ?
.
എന്നിട്ടുമെനിക്കെതിരായി എന്തിനു നീയീ തിന്മചെയ്‌തു? ശത്രുക്കളായ അമ്മോന്യരുടെ വാള്‍കൊണ്ട്‌, ഇസ്രായേൽസൈനികനായ ഊറിയായെ നീ കൊല്ലിച്ചതെന്തിനു്? 

അവൻ്റെ ഭാര്യയെ നീയപഹരിക്കുകയുംചെയ്തു. സിംഹരാജൻ്റെ മുമ്പിൽ മാൻപേടയെന്നപോലെ, അവൾ നിൻ്റെ മുമ്പിൽ വിറങ്ങലിച്ചുനിന്നില്ലേ? നീയവളെ മലിനയാക്കിയതെന്തിനു്?"

നാഥാൻ്റെ വാക്കുകളോരോന്നും കൊട്ടാരത്തിലും കൊട്ടാരത്തിലുണ്ടായിരുന്ന സകലരുടേയുമുള്ളിലും പ്രകമ്പനംകൊണ്ടു...

ദാവീദിനു തൻ്റെ തലചുറ്റുന്നതായിത്തോന്നി. ഊറിയായും അവൻ്റെ ഭാര്യ ബേത്ഷേബയും ശപിക്കപ്പെട്ട ആ ദിനരാത്രങ്ങളിലെ സംഭവങ്ങളും ദാവീദിൻ്റെ മനോദർപ്പണത്തിൽ ചിതറിത്തെറിച്ച ചിത്രങ്ങളായി മിന്നിമാഞ്ഞുകൊണ്ടിരുന്നു.

രാജാവു തൻ്റെ മേൽവസ്ത്രംകീറി! മുകളിലേക്കുയർത്തിയ കരങ്ങളോടെ, നാഥാൻപ്രവാചകൻ്റെ മുമ്പിൽ മുട്ടിൽവീണു കരഞ്ഞു....

"കർത്താവേ, ഞാൻ പാപിയാണ്.. ഒന്നുമറയ്ക്കാൻ മറ്റൊന്നായി ഈ ഹീനകൃത്യങ്ങളെല്ലാം ഞാൻ ചെയ്തുപോയി...  

അവിടുന്നെന്നെ‌ പരിശോധിച്ചറിഞ്ഞിരിക്കുന്നു. കർത്താവേ, എന്നോടു കരുണതോന്നണമേ...

ഞാനിരിക്കുന്നതുമെഴുന്നേല്‍ക്കുന്നതും അവിടുന്ന‌റിയുന്നു; എൻ്റെ നടപ്പും കിടപ്പും അങ്ങുപരിശോധിച്ചറിയുന്നു; എൻ്റെ മാര്‍ഗ്ഗങ്ങള്‍ അങ്ങേയ്ക്കൊരിക്കലുമജ്ഞാതമല്ലാ... എൻ്റെ ഹൃദയവിചാരങ്ങള്‍പോലും അവിടുന്നു‌ മനസ്സിലാക്കുന്നു. ഒരു വാക്ക്,‌ എൻ്റെ നാവിലേയ്ക്കെത്തുന്നതിനു മുമ്പുതന്നെ, കര്‍ത്താവേ, അങ്ങതറിയുന്നു...

കർത്താവേ, അമ്മയുടെ ഉദരത്തിലുരുവായപ്പോൾത്തന്നെ, ഞാൻ പാപിയാണ്...  അങ്ങയുടെ മുമ്പിൽ നിർവ്യാജനെന്നു പറയാൻ ഞാൻ യോഗ്യനല്ല... ഈ ദാസനെ ന്യായവിസ്‌താരത്തിനുവിധേയനാക്കരുതേ!"

തൻ്റെ കുറ്റങ്ങളേറ്റുപറഞ്ഞ്, കൈകളുയർത്തി മുട്ടിൽനിന്നു കരയുന്ന രാജാവിനെക്കണ്ടപ്പോൾ രാജസദസ്യരെല്ലാം കൂടുതലമ്പരന്നു...

നാഥാൻപ്രവാചകൻ തൻ്റെ കരങ്ങൾ രാജാവിൻ്റെ തോളുകളിൽ വച്ചു.

ദാവീദ്, പ്രവാചകനോടു പറഞ്ഞു.

"എൻ്റെയകൃത്യങ്ങൾ ഞാനിനിയും മറച്ചുവയ്ക്കുകയില്ല... എൻ്റെയതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാനേറ്റുപറയും.. അല്ലെങ്കിൽ രാവുംപകലും കരഞ്ഞുതളർന്ന് ഞാനില്ലാതെയാകും..."

നാഥാൻപ്രവാചകൻ, രാജാവിനെ തോളുകളിൽപ്പിടിച്ചെഴുന്നേല്പിച്ചു. 

വിധിയാളനാകേണ്ട രാജാവ്, തൻ്റെ വിധിയെന്തെന്നറിയാതെ സ്വന്തം രാജസദസ്സിനുമുമ്പിൽ ശിരസ്സു താഴ്ത്തി നിന്നു...


ഇസ്രായേലിന്റെ രാജാവെന്നനിലയിൽ ദാവീദ് നടത്തിയ വിധിതീർപ്പ് ദാവീദിന്റെ ശിരസ്സിലേയ്ക്കുതന്നെ പതിയ്ക്കുകയായിരുന്നു...

Sunday 16 August 2020

120. ഹാനൂനും ഹദദേസറും

ബൈബിൾക്കഥകൾ 120

അമ്മോന്യരുടെ രാജാവായിരുന്ന നാഹാഷ്‌ മരിച്ചു. പുത്രനായ ഹാനൂൻ അവൻ്റെ പിൻഗാമിയായി അധികാരമേറ്റു.

സാവൂളിൽനിന്നൊളിച്ചുനടന്ന നാളുകളിൽ നാഹാഷ് ദാവീദിനെ സഹായിച്ചിരുന്നു. അതിനാൽ നാഹാഷിൻ്റെ പുത്രനായ ഹാനൂൻരാജാവിന് തന്നാലാവുന്ന സഹായങ്ങളെല്ലാംചെയ്തുകൊടുക്കണമെന്ന് ദാവീദ് നിശ്ചയിച്ചു.

നാഹാഷിൻ്റെ ദേഹവിയോഗത്തിൽ അനുശോചനമറിയിക്കാനും സഹായവാഗ്ദാനമറിയിക്കാനുമായി, രാജദൂതന്മാരുടെ ഒരു സംഘത്തെ,  ദാവീദുരാജാവ്‌, ഹാനൂന്റെയടുത്തേക്കയച്ചു. 

ദാവീദിൻ്റെ ദൂതന്മാർ തങ്ങളുടെ രാജ്യത്തേക്കു പ്രവേശിച്ചതായറിഞ്ഞപ്പോൾ ഹാനൂൻ, തൻ്റെ ഉപദേശകരായ അമ്മോന്യ പ്രഭുക്കളെ വിളിപ്പിച്ചു.

"എൻ്റെ പിതാവ്, ദാവീദിനോടു കരുണയോടെ പെരുമാറി. പിതാവിൻ്റെ മരണമറിഞ്ഞ്, അവൻ തൻ്റെ ദൂതന്മാരെ നമ്മുടെയടുത്തേക്കയച്ചിരിക്കുന്നു. അവരോടു നമ്മൾ എങ്ങനെയാണു പെരുമാറേണ്ടത്? ദാവീദിനെപ്പോലെ കരുത്തനായൊരു രാജാവു നമ്മളോടു സഖ്യത്തിലായിരിക്കുന്നതു നന്നല്ലേ? നിങ്ങൾക്കെന്തു തോന്നുന്നു?"

"പിതാവിൻ്റെ മരണത്തിൽ അങ്ങയോട് ആശ്വാസവാക്കുകൾ പറഞ്ഞുകൊണ്ട്, ദാവീദ് അവൻ്റെ ദൂതന്മാരെയയച്ചത്‌ നാഹാഷ് രാജാവിനോടുള്ള ബഹുമാനംകൊണ്ടാണെന്ന് അങ്ങു വിശ്വസിക്കുന്നുവോ? 

ദാവിദ് അധികാരമേറ്റെടുത്തശേഷം എത്രയുദ്ധങ്ങളാണവൻനടത്തിയത്! ചുറ്റുവട്ടങ്ങളിലുണ്ടായിരുന്ന രാജ്യങ്ങളെയെല്ലാം അവൻ വിഴുങ്ങിക്കഴിഞ്ഞു. ഇസ്രായേലിൻ്റെ അതിർത്തികൾ ദിനംപ്രതി വിസ്തൃതമായിക്കൊണ്ടിരിക്കുന്നു.

ദാവീദിൻ്റെ ദൂതന്മാര്‍ ഒറ്റുകാരാണ്‌. നമ്മുടെ രാജ്യംപിടിച്ചടക്കാനുള്ള വഴികൾതേടിയാണ് അവരിങ്ങോട്ടുവരുന്നത്. നാഹാഷ് രാജാവിൻ്റെ മരണം, തങ്ങൾക്കനുകൂലമായ അവസരമാക്കിത്തീർക്കാൻ ഇസ്രായേൽരാജാവായ ദാവീദ് ശ്രമിക്കുകയാണ്."

ഹാനൂൻ തൻ്റെ ഉപദേശകരുടെ വാക്കുകൾക്കനുസരിച്ചു പ്രവർത്തിച്ചു.

അനുശോചനസന്ദേശവുമായെത്തിയ ദൂതന്മാരെപ്പിടിച്ച്,‌ അവരുടെ മീശയും താടിയും പകുതിവീതം ക്ഷൗരംചെയ്യിച്ചു. അവരുടെ വസ്‌ത്രത്തിൻ്റെ പിന്നിൽ, നടുവിലായി, നിതംബംവരെ കീറുകയുംചെയ്തു. അവർ കൊണ്ടുവന്ന സന്ദേശം ഹാനൂൻ സ്വീകരിച്ചില്ല.

അപമാനിതരായ ദൂതന്മാർ ഇസ്രായേലിലേക്കു മടങ്ങി.

സദുദ്ദേശത്തോടെ താനയച്ച ദൂതന്മാരെ, ഹാനൂൻ അപമാനിച്ചുതിരിച്ചയച്ചെന്നു കേട്ടപ്പോൾ ദാവീദ് കോപത്താൽ ജ്വലിച്ചു. അമ്മോന്യരെ നേരിടാൻ അവൻ തൻ്റെ സൈന്യത്തെയൊരുക്കി.

അപമാനിതരായി മടങ്ങിയെത്തുന്ന ദൂതന്മാർക്കു താമസിക്കാൻ, രാജ്യാതിർത്തിയായ ജറീക്കോയിൽ ദാവീദ് സൗകര്യമൊരുക്കി. താടിയും മീശയും വളർന്നു പൂർവ്വസ്ഥിതിയിലായശേഷംമാത്രം ജറുസലേമിലേക്കു മടങ്ങിയെത്തിയാൽമതിയെന്ന് അവർക്കു നിർദ്ദേശം നല്കി.

സൈന്യാധിപനായ യോവാബിൻ്റേയും സഹോദരൻ അബിഷായിയുടേയും നേതൃത്വത്തിൽ ഇസ്രായേൽസൈന്യം രണ്ടായിപ്പിരിഞ്ഞ്, അമോന്യദേശത്തിനുനേരെ നീങ്ങി.

ഇസ്രായേൽ തങ്ങൾക്കെതിരായി പടനീക്കം നടത്തുന്നുവെന്നറിഞ്ഞപ്പോൾ, ഇരുപതിനായിരം സിറിയൻഭടന്മാരെയും തോബിൽനിന്നുള്ള പന്തീരായിരം ഭടന്മാരെയും മാഖാരാജ്യത്തെ ആയിരം ഭടന്മാരെയും അമ്മോന്യരാജാവായ ഹാനൂൻ കൂലിക്കെടുത്തു.

ഹാനൂൻരാജാവിൻ്റെ കൂലിപ്പടയാളികളും ഇസ്രായേൽസൈന്യവും അമ്മോന്യരുടെ നഗരകവാടത്തിൽവച്ച് ഏറ്റുമുട്ടി. 

യോവാബിൻ്റെയും അബിഷായിയുടേയും യുദ്ധതന്ത്രങ്ങൾക്കും ഇസ്രായേൽസൈന്യത്തിൻ്റെ ധീരതയ്ക്കുംമുമ്പിൽ ഏറെനേരം പിടിച്ചുനില്ക്കാൻ കൂലിപ്പടയാളികൾക്കായില്ല. അവർ പിന്തിരിഞ്ഞോടി.

നാഹാഷ്‌ രാജാവ് തന്നോടുചെയ്ത നന്മകളെപ്രതി, അവൻ്റെ പുത്രനായ ഹാനൂനിനെ വധിക്കരുതെന്നും അവൻ്റെ രാജ്യം  പൂർണ്ണമായി നശിപ്പിക്കരുതെന്നും ദാവീദ് യോവാബിനു നിർദ്ദേശം നല്കിയിരുന്നു.

അതിനാൽ ഇസ്രായേൽ യുദ്ധമവസാനിപ്പിച്ചു.

അമ്മോന്യരാജാവിനു താൻ കൂലിക്കു നല്കിയ പടയാളികളെ ഇസ്രായേൽ തോല്പിച്ചോടിച്ചെന്നുകേട്ടപ്പോൾ, സിറിയാ രാജാവായ ഹദദേസർ തൻ്റെ മുഴുവൻസൈന്യത്തേയുമൊരുക്കി.
സൈന്യാധിപനായ ഷോബക്കിൻ്റെ നേതൃത്വത്തില്‍ സിറിയൻസൈന്യം ജോർദ്ദാൻ നദിക്കു കിഴക്കുള്ള ഇസ്രായേൽപ്രവിശ്യയായ ഹേലാമിലേക്കു പുറപ്പെട്ടു.

സിറിയക്കാരുടെ സൈനികനീക്കത്തെക്കുറിച്ചറിഞ്ഞപ്പോൾ ഇസ്രായേൽ വിണ്ടും യുദ്ധസജ്ജരായി. 

യോവാബിനും അബിഷായിക്കുംമുമ്പിൽനിന്ന്, ദാവിദുതന്നെ തൻ്റെ സൈന്യത്തെ നയിച്ചു. 

ഘോരമായ യുദ്ധംകണ്ട്, ഹേലാം നടുങ്ങി. ആയുധങ്ങൾ തമ്മിലിടയുന്ന ശബ്ദവും അട്ടഹാസങ്ങളും മരണവേദനയോടെയുള്ള ആർത്തനാദങ്ങളും അന്തരീക്ഷത്തെ പ്രകമ്പനംകൊള്ളിച്ചു. 

സിറിയക്കാരുടെ എഴുന്നൂറുതേരുകൾ ഇസ്രായേൽ തകർത്തു. കുതിരകളുടെ കുതിഞരമ്പുകൾ മുറിച്ചു. സിറിയക്കാരുടെ നാല്പതിനായിരത്തിലധികം ഭടന്മാർ വധിക്കപ്പെട്ടു.

യോവാബിൻ്റെ വാൾ, സിറിയൻസൈന്യാധിപനായ ഷോബക്കിന്റെ ഗളം ഛേദിച്ചു. അവശേഷിച്ച സിറിയക്കാർ ജീവനുംകൊണ്ടോടി.

ഇസ്രായേൽസൈന്യത്തിലും ആൾനാശമുണ്ടായി. വാളേറ്റുവീണ, തങ്ങളുടെ സൈനികരുടെ മൃതശരീരങ്ങൾ ഇസ്രായേൽക്കാർ വീണ്ടെടുത്തുകൊണ്ടുപോയി. സിറിയാക്കാരുടെ മൃതദേഹങ്ങൾ കഴുകന്മാർക്കും കുറുക്കന്മാർക്കുമാഹാരമായി.

സിറിയാരാജാവായ ഹദദേസർ യൂഫ്രട്ടീസിനുമപ്പുറത്തേക്കു പിൻവാങ്ങി. ഹദദേസറുടെ സാമന്തന്മാരായിരുന്ന രാജാക്കന്മാർ ദാവിദുമായി സന്ധിചെയ്തു. അവരിൽനിന്നു കപ്പംവാങ്ങി, ദാവീദവരെ ഇസ്രായേലിൻ്റെ സാമന്തന്മാരായംഗീകരിച്ചു.

Sunday 9 August 2020

119. മെഫീബോഷത്ത്

ബൈബിൾക്കഥകൾ -119

സാവൂളിൻ്റെ കൊട്ടാരത്തിലെ ഭൃത്യന്മാരിലൊരുവനായിരുന്ന സീബ യാദൃശ്ചികമായാണ് ദാവീദിൻ്റെ സേവകരുടെ കരങ്ങളിലകപ്പെട്ടത്.

അവരവനെ ദാവീദിൻ്റെ മുമ്പിൽക്കൊണ്ടുവന്നു. സാവൂളിനോടുള്ള ശത്രുതമൂലം രാജാവ് തന്നെ വധിച്ചേക്കുമെന്ന്  അവൻ ഭയന്നു. പ്രാണഭയത്തോടെ സീബ ദാവീദിനുമുമ്പിൽ സാഷ്ടാംഗംവീണു വണങ്ങി.

ജോനാഥൻ്റെ മക്കളിലാരെങ്കിലും ജീവനോടെയവശേഷിക്കുന്നുവോയെന്നറിയാൻ ദാവിദ് പലയിടത്തുമന്വേഷിച്ചിരുന്നു. എന്നാൽ ആരെയും കണ്ടെത്താനായിരുന്നില്ല.

ഭയന്നുവിറച്ചു തൻ്റെമുമ്പിൽ വീണുകിടന്നു നമസകരിക്കുന്ന സീബയോടു ദാവീദ് പറഞ്ഞു.

"ഭയപ്പെടേണ്ടാ, എഴുന്നേറ്റു നില്ക്കൂ."

സീബ എഴുന്നേറ്റുനിന്നെങ്കിലും ശരീരമപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന കരങ്ങൾ, അയാൾ പ്രയാസപ്പെട്ടുചേർത്തു കൂപ്പിപ്പിടിച്ചു.

"ജോനാഥൻ എനിക്കു പ്രാണനുതുല്യം പ്രിയങ്കരനാണ്. അവൻ്റെ പ്രിയപ്പെട്ടവരാരെങ്കിലും ജീവനോടെയവശേഷിക്കുന്നുണ്ടെങ്കിൽ, കർത്താവിൻ്റെ നാമത്തിൽ അതെന്നോടു പറയുക. എൻ്റെ കൊട്ടാരത്തിൽ, എല്ലാ സൗകര്യങ്ങളോടുംകൂടെ അവരെ ഞാൻ സംരക്ഷിക്കും."

പ്രസന്നഭാവത്തോടെയുള്ള ദാവീദിൻ്റെ സംസാരം സീബയെ തെല്ലാശ്വാസിപ്പിച്ചു. അയാൾ സാവധാനം മറുപടി പറഞ്ഞു. "ജോനാഥൻ്റെ പുത്രനായ  മെഫിബോഷത്ത് ജീവിച്ചിരിപ്പുണ്ടു്. ഇസ്രായേലിൻ്റെ അതിർത്തി ഗ്രാമമായ ലോദേബാറില്‍, അമ്മിയേലിൻ്റെ പുത്രനായ മാഖീറിൻ്റെ വീട്ടിൽ അവനുണ്ട്‌. ജോനാഥൻ്റെ അനന്തരാവകാശിയായി, അവൻമാത്രമേ ജീവിച്ചിരിപ്പുള്ളൂ.''

അല്പനേരത്തെ ഇടവേളയ്ക്കുശേഷം അയാൾ തുടർന്നു.

"ഒരു കാര്യംകൂടെ ഉണർത്തിക്കാനുണ്ടു്. സാവൂളിനേയും പുത്രന്മാരെയും വധിച്ച്, ഫിലിസ്ത്യർ രാജ്യംകൊള്ളയടിച്ചപ്പോൾ, ദാസിമാരിലൊരുവൾ ബാലനായിരുന്ന മെഫിബോഷത്തിനേയുമെടുത്തുകൊണ്ട് ഓടി രക്ഷപ്പെട്ടതാണ്. ഓട്ടത്തിനിടയിൽ അവൾ തട്ടിവീഴുകയും കുട്ടിയുടെ കാലൊടിയുകയുംചെയ്തിരുന്നു. കാര്യമായ ചികിത്സയൊന്നുംചെയ്യാൻ സാധിക്കാതിരുന്നതിനാൽ അവനൊരു മുടന്തനായി. അവൻ്റെ രണ്ടുകാലിനും മുടന്താണ്."

സീബയുടെ വാക്കുകൾ ഞെട്ടലോടെയാണ് ദാവീദ് കേട്ടത്.

"മുടന്തരേയും കുരുടരേയും ദാവീദു വെറുക്കുന്നു. മുടന്തനും കുരുടനുമായ ഒരുവനേയും ഇസ്രായേലിൽക്കാണരുത്" തൻ്റെതന്നെ കല്പന ദാവീദ് ഓർമ്മിച്ചു. 

ആ രാജകല്പന പരസ്യപ്പെടുത്തിയതോടെ, അംഗവൈകല്യമുള്ളവരെല്ലാം പ്രാണഭയത്താൽ ഇസ്രായേലിൻ്റെ അതിർത്തികൾക്കപ്പുറത്തേക്കു പലായനംചെയ്തിരുന്നു.

"മെഫീബോഷത്തിനെ കണ്ടെത്തുന്നതുവരെ, നീ ജറുസലേം വിട്ടുപോകരുത്." ദാവീദാജ്ഞാപിച്ചു.

ദാവീദിൻ്റെ ഭടന്മാർ മാഖീറിൻ്റെ വീട്ടിലെത്തി. മെഫീബോഷത്ത് ദാവീദുരാജാവിൻ്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു.

മുടന്തൻമാരെ വെറുക്കുന്ന രാജാവിനു മുമ്പിൽ, തൻ്റെ വിധിയെന്തെന്നറിയാതെ മെഫീബോഷത്ത് താണുവണങ്ങിനിന്നു.

രാജാവ്, സിംഹാസനത്തിൽനിന്ന് താഴെയിറങ്ങി, അവൻ്റെ മുമ്പിൽവന്നു. 

"ഭയപ്പെടേണ്ട. നിൻ്റെ പിതാവായ ജോനാഥാനെപ്രതി നിന്നോടു ഞാൻ കരുണയോടെ പെരുമാറും. നിൻ്റെ പിതാമഹനായ സാവൂളിൻ്റെ സമ്പത്തെല്ലാം ഞാന്‍ നിനക്കു മടക്കിത്തരും. എന്നോടൊപ്പം, രാജാവിൻ്റെ മേശയിൽ നീ ഭക്ഷണംകഴിക്കും."

 മെഫീബോഷത്ത് ദീർഘനിശ്വാസത്തോടെ രാജാവിനെ ഒരിക്കൽക്കൂടെ വണങ്ങി.

"ചത്ത നായയ്ക്കു തുല്യനായ എന്നോടു കരുണകാണിക്കാൻ അങ്ങേയ്ക്കു മനസ്സുതന്ന കർത്താവിനെ ഞാൻ സ്തുതിക്കുന്നു."

ദാവീദ് അവനെ തന്നോടു ചേർത്ത്, മൂർദ്ധാവിൽ ചുംബിച്ചു.

"ജോനാഥാൻ്റെ പുത്രൻ ഏതവസ്ഥയിലും എനിക്കു പുത്രതുല്യൻതന്നെ!"

ദാവീദ് സീബയെ വിളിച്ചുപറഞ്ഞു.

"സാവൂൾരാജാവിൻ്റെ സ്വത്തുക്കളെല്ലാം ഞാൻ  മെഫീബോഷത്തിനെയേല്പിക്കുന്നു. നീയും നിൻ്റെ പുത്രന്മാരും നിങ്ങളുടെ ദാസന്മാരുംചേർന്ന്, അതെല്ലാം നോക്കിനടത്തണം. അതിൽനിന്നുള്ള വരുമാനമെല്ലാം അവനെയേല്പിക്കുകയുംവേണം. നിൻ്റെ യജമാനനായ മെഫീബോഷത്ത്, കൊട്ടാരത്തിൽ എന്നോടൊപ്പം താമസിക്കും."

"തിരുമനസ്സു കല്പിക്കുന്നതുപോലെ അടിയൻ ചെയ്യാം." സീബ, രാജാജ്ഞ ശിരസ്സാവഹിച്ചു. 

മെഫീബോഷത്തിൻ്റെ വളർത്തമ്മയ്ക്കും അവനെ സംരക്ഷിച്ച മാഖീറിനും രാജാവു സമ്മാനങ്ങൾനല്കി.

അന്നുമുതൽ രാജകൊട്ടാരത്തിലെ ഭക്ഷണമേശയിൽ രാജാവിനും രാജകുമാരന്മാർക്കുമൊപ്പം മെഫീബോഷത്ത് ഭക്ഷണംകഴിച്ചുതുടങ്ങി.

ദാവീദുരാജാവിനെ ഭയന്ന്, ഇസ്രായേലിൻ്റെ അതിർത്തിെകൾക്കു പുറത്ത് അഭയംപ്രാപിച്ച മുടന്തരും കുരുടരും തങ്ങളുടെ രാജ്യത്തേക്കു മടങ്ങിവന്നു.


Sunday 2 August 2020

118. കർത്താവിനൊരാലയം

ബൈബിൾക്കഥകൾ 118

നാഥാൻ എന്ന ചെറുപ്പക്കാരനെ കർത്താവു തൻ്റെ ആത്മാവിനാൽ നിറച്ചു.

കർത്താവിൽനിന്നുള്ള സന്ദേശങ്ങളാരായാൻ ദാവീദുരാജാവ്, നാഥാൻപ്രവാചകനെ തൻ്റെ കൊട്ടാരത്തിലേക്കു ക്ഷണിക്കാറുണ്ടായിരുന്നു.

കർത്താവിൻ്റെ വാഗ്ദാനപേടകം ജറുസലേമിലേക്കു കൊണ്ടുവന്നപ്പോൾ, വാഗ്ദാനപേടകം പ്രതിഷ്ഠിച്ച സമാഗമകൂടാരത്തിൽനിന്ന്, അധികമകലെയല്ലാതെയൊരു കൂടാരമടിച്ച്, നാഥാൻപ്രവാചകൻ അവിടെത്താമസമാക്കി.

ഒരുദിവസം, ദാവീദു രാജാവു നാഥാൻപ്രവാചകനോടു പറഞ്ഞു:

"ഞാൻ ദേവദാരുത്തടിയാൽത്തീർത്ത കൊട്ടാരത്തിൽ വസിക്കുന്നു,

*കർത്താവിൻ്റെ സാക്ഷ്യപേടകമാകട്ടെ, കൂടാരത്തിലാണു പ്രതിഷ്ഠിച്ചിരിക്കുന്നത്. അതുചിതമല്ലല്ലോ! അതിനാൽ കർത്താവിനായി, കല്ലിലും മരത്തിലുംതീർത്ത, മനോഹരമായ ഒരാലയമുണ്ടാക്കണമെന്നു ഞാനാഗ്രഹിക്കുന്നു. ഇതേക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്‌?

പ്രവാചകൻ പ്രതിവചിച്ചു:

"കർത്താവ് എല്ലാക്കാര്യങ്ങളിലും അങ്ങയെ സമൃദ്ധമായനുഗ്രഹിച്ചിരിക്കുന്നു. കർത്താവിനൊരാലയം നിർമ്മിക്കുന്നത്, തീർച്ചയായും നല്ലതുതന്നെ. അക്കാര്യത്തിൽ രാജാവിനു യുക്തമായതുപോലെ ചെയ്തുകൊള്ളുവിൻ!"

അന്നുരാത്രിയിൽ കർത്താവു നാഥാൻപ്രവാചകനെ വിളിച്ചു.

"കർത്താവേ അടിയനിതാ ശ്രവിക്കുന്നു..." നാഥാൻ പ്രതികരിച്ചു.

കർത്താവു പറഞ്ഞു:

ഇസ്രായേലിനെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്നനാൾമുതലിന്നുവരെ കൂടാരത്തില്‍ വസിച്ചുകൊണ്ട്‌ ഞാനും നിങ്ങളോടൊപ്പം സഞ്ചരിക്കുകയായിരുന്നു.

ഇതിനിടയിലെന്നെങ്കിലും നിങ്ങളുടെ നേതാക്കന്മാരിലാരോടെങ്കിലും നിങ്ങളെനിക്കു‌ ദേവദാരുകൊണ്ടൊ‌രാലയം നിർമ്മിക്കാത്തതെന്തെന്നു ഞാന്‍ ചോദിച്ചിട്ടുണ്ടോ?

ആട്ടിടയനായിരുന്ന ദാവീദിനെ മേച്ചില്‍പ്പുറങ്ങളിൽനിന്നുയർത്തി‌ ഇസ്രായേലിൻ്റെ രാജാവായഭിഷേകംചെയ്തതു ഞാനാണ്. എല്ലായിപ്പോഴും ഞാനവനോടുകൂടെയുണ്ടായിരുന്നു. അവൻ്റെ ശത്രുക്കളെയെല്ലാം ഞാന്‍ നശിപ്പിച്ചു.


എന്റെ ജനമായ ഇസ്രായേൽ സുരക്ഷിതരായി സ്വന്തംസ്ഥലത്തു പാര്‍ക്കേണ്ടതിന്‌, ഞാനവരെയനുഗ്രഹിക്കും

ദാവീദിനെ ഞാനൊരു വംശമായി വളര്‍ത്തും. എന്നാൽ രക്തപങ്കിലമായ അവൻ്റെ കൈകളാൽ അവനെനിക്കൊരാലയം നിർമ്മിക്കില്ല.

അവൻ്റെ ഭൂമിയിലെ ദിവസങ്ങൾ പൂർത്തിയാക്കി, അവൻ തൻ്റെ പിതാക്കന്മാരിലേക്കു ചേർന്നുകഴിയുമ്പോൾ, അവൻ്റെ പുത്രന്മാരിലൊരുവനെ ഞാനുയർത്തും. പിതാവു പുത്രനെയെന്നപോലെ ഞാനവനെ വഴിനടത്തും. അവൻ്റെ സിംഹാസനം, ഞാൻ സുസ്‌ഥിരമാക്കും.
അവനെനിക്ക്, ഒരാ‌ലയംപണിയുകയുംചെയ്യും!

ദാവീദിൻ്റെ കുടുംബവും അവൻ്റെ സിംഹാസനവും എൻ്റെ മുമ്പിൽ എന്നാളും നിലനില്ക്കും." 

പിറ്റേന്നു പ്രഭാതത്തിൽത്തന്നെ നാഥാൻപ്രവാചകൻ, ദാവീദുരാജാവിനു മുമ്പിലെത്തി. തനിക്കുണ്ടായ ദർശനവും കർത്താവിൻ്റെ സന്ദേശവും രാജാവിനെയറിയിച്ചു.

ദാവീദ് അല്പനേരം നിശ്ശബ്ദതയിലിരുന്നു. പിന്നെയവൻ പറഞ്ഞു.

"കർത്താവിൻ്റെ ഹിതംമാത്രം നിറവേറട്ടെ. എൻ്റെ പുത്രന്മാരിലൊരുവൻ കർത്താവിനായൊരാലയം നിർമ്മിക്കട്ടെ! എന്നാലാവുന്നതെല്ലാം ആ ക്ഷേത്രത്തിനായി ഞാനൊരുക്കിവയ്ക്കാം."

ദാവീദ് അന്നു മുഴുവൻ, സമാഗമകൂടാരത്തിനകത്ത്, സാക്ഷ്യപേടകത്തിനു മുമ്പിലിരുന്നു കർത്താവിനു നന്ദി പറഞ്ഞു:

''ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനായ എന്നോടും കുടുംബത്തോടും അരുളിച്ചെയ്‌തിരിക്കുന്ന വചനം അങ്ങു പൂർത്തീകരിക്കുമെന്നതിനെപ്രതി ഞാനങ്ങേയ്ക്കു നന്ദി പറയുന്നു! അങ്ങയുടെ നാമം എന്നേയ്ക്കും മഹത്വപ്പെടട്ടെ! സര്‍വശക്തനായ കര്‍ത്താവാണ്,‌ ഇസ്രായേലിന്റെ ദൈവമെന്നു തലമുറതോറും പ്രഘോഷിക്കപ്പെടട്ടെ! അങ്ങയുടെയീ ദാസൻ്റെ കുടുംബം അങ്ങയുടെ മുമ്പിൽ എന്നേയ്ക്കും സു‌സ്ഥിരമാകട്ടെ! 

സര്‍വ്വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ഞാന്‍ നിന്നെയൊരു വംശമായി വളർത്തുമെന്ന വാഗ്ദാനത്തിലൂടെ‌ ഈ ദാസന് അതു‌  വെളിപ്പെടുത്തിയിരിക്കുന്നതിനാൽ ഞാനങ്ങേയ്ക്കു നന്ദിപറയുന്നു..  

ദൈവമായ കര്‍ത്താവേ, അങ്ങുമാത്രമാണു ദൈവം; അങ്ങയുടെ വചനംമാത്രമാണു സത്യം; ദൈവമായ കര്‍ത്താവേ, അങ്ങു വാഗ്‌ദാനംചെയ്‌തിരിക്കുന്നു; അങ്ങയുടെയനുഗ്രഹത്താല്‍ ഈ ദാസൻ്റെ കുടുംബം എന്നേയ്ക്കുമനുഗൃഹീതമാകും." '
ഇസ്രായേലിൻ്റെ അതൃത്തികൾ വികസിപ്പിച്ചുകൊണ്ട്, ദാവീദ് പിന്നെയും തൻ്റെ തേരോട്ടം തുടർന്നു. രാജാവായ ദാവീദും സൈന്യാധിപനായ യോവാബും മുൻനിരയിൽനിന്ന്, എല്ലാ യുദ്ധങ്ങളിലും ഇസ്രായേൽസൈന്യത്തെ നയിച്ചു.

ഫിലിസ്‌ത്യരെയാക്രമിച്ച്, മെഥെഗമ്മാ പ്രദേശം അവരില്‍നിന്നു പിടിച്ചെടുത്തു.

മൊവാബ്യരെയും യുദ്ധത്തിൽ പരാജിതരാക്കി. മൊവാബ്യജനതയുടെ മൂന്നിൽ രണ്ടുഭാഗവും വധിക്കപ്പെട്ടു. അവശേഷിച്ചവർ അവനു കീഴടങ്ങി, കപ്പംകൊടുത്തു.

യൂഫ്രട്ടീസ്‌ നദീതീരത്ത്,‌ സോബാരാജാവുമായ ഹദദേസറുമായി ഇസ്രായേൽസൈന്യമേറ്റുമുട്ടി. ദാവീദിൻ്റെ സൈന്യം ഹദദേസറിൻ്റെ സൈന്യത്തിനു വലിയ നാശംവരുത്തി.

ദാവീദ്‌ പോയിടത്തെല്ലാംകര്‍ത്താവ്‌ അവനു വിജയം നല്കി.
ഹദദേസറിന്റെ സൈനികരുടെ  സ്വര്‍ണ്ണപ്പരിചകള്‍ ദാവീദ്‌ ജറുസലെമിലേക്കു കൊണ്ടുപോയി.

ഹദദേസറിൻ്റെ സഖ്യകക്ഷിയായിരുന്ന  സിറിയാക്കാരെയും ഇസ്രായേൽ തകർത്തുകളഞ്ഞു. 
ദമാസ്‌ക്കസിലെ അരാമില്‍ ദാവീദ്‌ സൈനികത്താവളം നിർമ്മിച്ചു സിറിയാക്കാര്‍ കപ്പംകൊടുത്ത്, ദാവീദിൻ്റെ‌ സാമന്തരായി

ഹദദേസറിന്റെ ശത്രുരാജാവായിരുന്ന തോയി, വലിയൊരു സമ്മാനവുമായി തൻ്റെ പുത്രനായ യോറാമിനെ ദാവീദിൻ്റെയടുത്തേക്കയച്ചു.
സ്വർണ്ണം, വെള്ളി, ഓട്‌ എന്നീ ലോഹങ്ങളിൽ നിർമ്മിച്ച നിരവധിയുപകരണങ്ങൾ യോറാം ദാവീദിനു സമ്മാനമായിക്കൊണ്ടുവന്നു. ദാവീദ്, തോയിയുമായി സഖ്യത്തിലേർപ്പെടുകയും അവൻ നല്കിയ സമ്മാനങ്ങൾ കര്‍ത്താവിനുമുമ്പിൽ കാഴ്ചവയ്ക്കുകയുംചെയ്തു.

ഏദോമ്യര്‍, മൊവാബ്യര്‍, അമ്മോന്യര്‍, ഫിലിസ്‌ത്യര്‍, അമലേക്യര്‍ തുടങ്ങിയ ജനതകളെല്ലാം ദാവീദിനു കീഴടങ്ങി. താന്‍ കീഴ്‌പ്പെടുത്തിയ ജനതകളിൽനിന്നെടുത്ത‌ സ്വർണ്ണവും വെള്ളിയും ദാവീദ്‌ കര്‍ത്താവിനുമുമ്പിലർപ്പിച്ചു..

ദാവീദുരാജാവിൻ്റെ ഓരോ പ്രവൃത്തിയും പ്രതിദിനമെഴുതിവയ്ക്കാൻ,
അഹിലൂദിന്റെ പുത്രനായ യഹോഷാഫാത്തിനെ  നടപടിയെഴുത്തുകാരനായി രാജാവു നിയമിച്ചു. 

------------------------------

*വാഗ്ദാനപേടകം - കർത്താവിൻ്റെ നിർദ്ദേശപ്രകാരം മോശ നിർമ്മിച്ചതാണ്, വാഗ്ദാനപേടകം അഥവാ സാക്ഷ്യപേടകം.

കർത്താവിൻ്റെ പത്തു കല്പനകളെഴുതി, മോശ സ്ഥാപിച്ച രണ്ടു ശിലാഫലകങ്ങൾമാത്രമാണ് അതിനുള്ളിലുണ്ടായിരുന്നത്.

Sunday 26 July 2020

117. കർത്താവിൻ്റെ പേടകം

ബൈബിൾക്കഥകൾ 117


കർത്താവിൻ്റെ പേടകം അപ്പോഴും കിരിയാത്ത്‌യയാറിമിലെ അബിനാദാബിൻ്റെ പുത്രന്‍ എലെയാസറിൻ്റെ ഭവനത്തിൽത്തന്നെയായിരുന്നു.

ഇസ്രായേലിൽ രാജഭരണമാരംഭിക്കുന്നതിനു മുമ്പ്, പ്രവാചകനായ ഏലിയുടെ അന്ത്യനാളുകളിൽ ഫിലിസ്ത്യരുടെ ആക്രമണത്തിൽ ഇസ്രായേൽ പരാജയപ്പെട്ടു. ഇസ്രായേലിൽനിന്നു പിടിച്ചെടുത്ത കൊള്ളവസ്തുക്കൾക്കൊപ്പം കർത്താവിൻ്റെ പേടകവും ഫിലിസ്ത്യദേശത്തേക്കു കടത്തിക്കൊണ്ടുപോയി. അതവർക്കൊരു ദുരന്തമായി. '

ഫിലിസ്ത്യദേശത്തെങ്ങും മഹാമാരി പടർന്നുപിടിച്ചു. ചകിതരായ ഫിലിസ്ത്യർ ഇസ്രായേൽക്കാരമായി സന്ധിചെയ്തു. വാഗ്ദാനപേടകം തിരികെ നല്കി.

അബിനാദാബിൻ്റെ പുത്രനായ എലിയാസറിൻ്റെ ഭവനത്തിൽ വാഗ്ദാനപേടകം പ്രതിഷ്ഠിച്ചു.

വാഗ്ദാനപേടകം ജറുസലേമിലേക്കു കൊണ്ടുവരാൻ ദാവീദുരാജാവു തീരുമാനിച്ചു.

രാജാവിൻ്റെ നേതൃത്വത്തിൽ ഇസ്രായേൽശ്രേഷ്ഠന്മാരും ജനങ്ങളും എലിയാസറിൻ്റെ ഭവനത്തിലെത്തി, കർത്താവിനു ബലികളർപ്പിച്ചു.

രണ്ടു കാളകളെപ്പൂട്ടിയ പുതിയ കാളവണ്ടിയിൽ, വാഗ്ദാനപേടകം കയറ്റി.

അബിനാദാബിൻ്റെ പുത്രനായ എലിയാസറിൻ്റെ പുത്രന്മാരായ ഉസ്സായും അഹിയോയും വണ്ടി തെളിച്ചു. ഉസ്സാ വണ്ടിയിലിരുന്നു കാളകളെ നിയന്ത്രിച്ചു. അഹിയോ വണ്ടിക്കുമുമ്പിൽ, കാളകളുടെ പാർശ്വംചേർന്നു നടന്നു.

കിന്നരം, വീണ, കൈത്താളം തുടങ്ങിയ വാദ്യങ്ങളോടെ, ജനങ്ങൾ കര്‍ത്താവിൻ്റെ പേടകത്തിനു മുമ്പിൽ പാടുകയും നൃത്തംചവിട്ടുകയും ചെയ്‌തു.

ഘോഷയാത്ര നാക്കോൻ്റെ മെതിക്കളത്തിലെത്തിയപ്പോള്‍, കാളകളിലൊന്നു വിരണ്ടു.‌ വണ്ടി ചരിഞ്ഞു. പേടകം ചാഞ്ചാടി.

അഹിയോ മൂക്കുകയറിൽപ്പിടിച്ചു കാളയെ നിയന്ത്രിച്ചു.

ഉസ്സാ കൈനീട്ടി, ചരിഞ്ഞ പേടകത്തിൽപ്പിടിച്ചു. ആദരപൂർവ്വമല്ലാതെ കർത്താവിൻ്റെ പേടകത്തിൽ സ്പർശിച്ചതിനാൽ, കർത്താവിൻ്റെ കോപത്താൽ അവൻ ശരീരംകുഴഞ്ഞു താഴെവീണുപോയി. അപ്പോൾത്തന്നെ അവൻ്റെ ജീവൻ ശരീരംവെടിഞ്ഞു.

വാദ്യഘോഷങ്ങൾ നിലച്ചു. ജനങ്ങൾ വിഹ്വലരായി.

അന്നാദ്യമായി ദാവീദിനു കർത്താവിനോടു കോപവും ഭയവുംതോന്നി. തൻ്റെ നഗരത്തിലേക്കു പേടകം കൊണ്ടുപോകാൻ ദാവീദ് ഭയന്നു.

നാക്കോൻ്റെ മെതിക്കളത്തിനടുത്തായിരുന്നൂ ഹിത്യവംശജനായ ഓബദ്‌ ഏദോമിന്റെ ഭവനം. പേടകം അവിടെ പ്രതിഷ്ഠിക്കാൻ ദാവീദുരാജാവു കല്പിച്ചു.

അനന്തരം ദാവീദും സംഘവും ജറുസലേമിലേക്കു മടങ്ങി.

കർത്താവിൻ്റെ പേടകം പ്രതിഷ്ഠിക്കപ്പെട്ട ദിവസംമുതൽ ഓബദ് ഏദോമിൻ്റെ ഭവനം അനുഗ്രഹിക്കപ്പെട്ടുതുടങ്ങി. ഓബദ് ഏദോമിൻ്റെയും മക്കളുടേയും കൃഷിയും കാലിസമ്പത്തും സമൃദ്ധമായി.

കർത്താവിൻ്റെ പേടകം ഭവനത്തിൽ പ്രതിഷ്ഠിച്ചപ്പോൾ ഓബദ്‌ഏദോമും കുടുംബവും അനുഗ്രഹിക്കപ്പെട്ടുവെന്ന വാർത്ത ദാവീദിൻ്റെ ചെവികളിലുമെത്തി.‌

വാഗ്ദാനപേടകം ജറുസലേമിലേക്കു കൊണ്ടുവരാൻ ദാവീദ്, വീണ്ടുമൊരുക്കങ്ങൾ തുടങ്ങി.

കർത്താവിൻ്റെ പേടകംവഹിക്കാൻ, കാളവണ്ടിക്കുപകരം ലേവ്യപുരോഹിതരെ സജ്ജരാക്കി. അവർ പേടകം തണ്ടുകളിലേറ്റി, തോളിൽ വഹിച്ചു.

ഓബദ് ഏദോമിൻ്റെ ഭവനത്തിൽനിന്ന് പേടകം തോളിലേറ്റിയ ലേവ്യർ ആറുചുവടു നടന്നു.

അപ്പോള്‍ ദാവീദ് ഒരു കാളയെയും തടിച്ച കാളക്കിടാവിനെയും കർത്താവിനു ബലിയർപ്പിച്ചു.

ബലിയർപ്പണത്തിനു ശേഷം വാഗ്ദാനപേടകം വഹിച്ച ലേവ്യർ വീണ്ടും നടന്നുതുടങ്ങി...

ദാവീദും ഇസ്രായേല്‍ജനങ്ങളും ആര്‍പ്പുവിളിച്ചും കാഹളം മുഴക്കിയും നൃത്തംചെയ്തുകൊണ്ട് കര്‍ത്താവിൻ്റെ പേടകം ജറുസലേമിലേക്കു കൊണ്ടുവന്നു.

ദാവീദ്‌ കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട്, സര്‍വ്വശക്തിയോടെ നൃത്തംചെയ്‌തു. തൻ്റെമേൽവസ്ത്രമഴിഞ്ഞുപോയതുപോലും ആവേശത്തള്ളലിൽ ദാവീദറിഞ്ഞില്ല. ചണനൂല്‍കൊണ്ടുള്ള ഒരരക്കച്ചമാത്രമേ അവന്‍ ധരിച്ചിരുന്നുള്ളൂ..

ജറുസലേംകൊട്ടാരത്തിൻ്റെ ജാലകവാതിലിലൂടെ മിഖാൽ പുറത്തേക്കു നോക്കി. 

കർത്താവിൻ്റെ പേടകംവഹിച്ചുകൊണ്ടെത്തുന്ന ഘോഷയാത്രയ്ക്കുമുമ്പിൽ, അർദ്ധനഗ്നനായി നൃത്തംചെയ്യുന്ന ദാവീദിനെക്കണ്ടപ്പോൾ, അവള്‍ക്കവജ്ഞ‌തോന്നി.

ജറുസലേമിൽ, പ്രത്യേകംതയ്യാറാക്കിയിരുന്ന ഒരുകൂടാരത്തിനുള്ളില്‍ പേടകം പ്രതിഷ്‌ഠിച്ചു. ദാവീദു‌ രാജാവിനുവേണ്ടി കര്‍ത്താവിനുമുമ്പിൽ പുരോഹിതർ ബലികളര്‍പ്പിച്ചു.

ബലിയര്‍പ്പണത്തിനുശേഷം കര്‍ത്താവിൻ്റെ നാമത്തില്‍ ജനങ്ങളെയെല്ലാമനുഗ്രഹിച്ചു.

സ്‌ത്രീപുരുഷഭേദമെന്നിയേ അവിടെ സന്നിഹിതരായിരുന്ന എല്ലാവർക്കും ഒരപ്പവും ഒരുകഷണം മാംസവും ഒരു മുന്തിരിയടയുംവീതം വിതരണം ചെയ്‌തു.

ജനങ്ങളെല്ലാം വീട്ടിലേക്കു മടങ്ങിയശേഷം, തൻ്റെ കുടുംബത്തെയനുഗ്രഹിക്കാന്‍, ദാവീദ്‌ കൊട്ടാരത്തിലെത്തി.

അന്തഃപുരത്തിലേക്കു കയറുമ്പോൾ മിഖാല്‍ അവൻ്റെ മുമ്പിലെത്തി.

"ഇസ്രായേലിൻ്റെ രാജാവ്‌ ഇന്നു തന്നെത്തന്നെ എത്രമാത്രം പ്രശസ്തനാക്കിയിരിക്കുന്നു! സ്‌ത്രീകളടക്കമുള്ള പ്രജകളുടെ മുമ്പിൽ നിര്‍ലജ്ജം നഗ്നതപ്രദര്‍ശിപ്പിച്ച്, ആഭാസനൃത്തമാടുകയായിരുന്നില്ലേ? അതെങ്ങനെ, കാട്ടിലുംമേട്ടിലും ആടുമേയ്ച്ചുനടന്ന സംസ്കാരമല്ലേ രക്തത്തിലുള്ളത്..."

പുശ്ചത്തോടെയുള്ള അവളുടെ വാക്കുകൾ ദാവീദിനെ കോപിഷ്ഠനാക്കി.

ദാവീദ്‌ പറഞ്ഞു: ''നിൻ്റെ കുടുംബത്തേയും പിതാവിനെയുമൊഴിവാക്കി, ദൈവത്തിൻ്റെ ജനമായ ഇസ്രായേലിൻ്റെ രാജാവായി, എന്നെ തിരഞ്ഞെടുത്ത കര്‍ത്താവിൻ്റെ തിരുമുമ്പിലാണു ഞാന്‍ നൃത്തംചെയ്‌തത്‌. നിൻ്റെ മുമ്പിൽ ഞാനിതിലേറെ അധിക്ഷേപാർഹനുമായാലും കര്‍ത്താവിനെ മഹത്വപ്പെടുത്താൻ, ഞാനിനിയും ആനന്ദ‌നൃത്തംചെയ്യും. നീ പറഞ്ഞ ഇസ്രായേൽജനവും ഇസ്രായേലിലെ പെണ്‍കുട്ടികളും ഇതുമൂലം എന്നെ കൂടുതൽ ബഹുമാനിക്കും."


മിഖാൽ കോപത്തോടെ ദാവീദിനെ നോക്കി. പിന്നെ പിന്തിരിഞ്ഞ്, കാലുകളമർത്തിച്ചവിട്ടി അവളുടെ അന്തഃപുരത്തിലേക്കു പോയി.