ബൈബിൾക്കഥകൾ 26
തന്റെ മുന്നില്‍ നില്‍ക്കുന്ന മനുഷ്യരെ, ഉറക്കച്ചടവുള്ള കണ്ണുകളോടെ മോശ നോക്കിക്കണ്ടു.തന്റെ വളര്‍ത്തമ്മയുടെ വിശ്വസ്ഥരായ കാവല്‍പ്പടയാളികളില്‍പ്പെട്ട അവരെ അയാള്‍ പെട്ടെന്നു തിരിച്ചറിഞ്ഞു. അവര്‍, തന്നെപ്പിടികൂടി ഫറവോയുടെ മുന്നില്‍ ഹാജരാക്കുമെന്നു മോശ ഭയന്നു.
"ഫറവോ അതീവ കോപിഷ്ഠനാണെന്നറിയുക. മോശയെ എവിടെക്കണ്ടാലും പിടിച്ചുകെട്ടി ചങ്ങലയില്‍പ്പൂട്ടി രാജസന്നിധിയിലെത്തിക്കാനാണു കല്പന.
അങ്ങ്, ഒരു ഈജിപ്തുകാരനെ വധിച്ചു എന്നറിഞ്ഞതില്‍ അങ്ങയുടെ അമ്മയ്ക്കും അമര്‍ഷമുണ്ട്. എന്നാൽ അങ്ങയോടുള്ള സ്നേഹം അതിനേക്കാള്‍ വലുതായതിനാല്‍ അങ്ങു ശിക്ഷിക്കപ്പെടാന്‍ തമ്പുരാട്ടിയാഗ്രഹിക്കുന്നില്ല.
അതിനാൽ ഞങ്ങളിപ്പോൾ, അങ്ങയെ സഹായിക്കാനെത്തിയവരാണ്.
ഇതാ ഉണങ്ങിയ അത്തിപ്പഴങ്ങളും മുന്തിരിയും സ്വര്‍ണ്ണനാണയങ്ങളുമായി തമ്പുരാട്ടി ഞങ്ങളെ അയച്ചിരിക്കുന്നു. മറ്റു പടയാളികളിലാരും അങ്ങയെ കാണുന്നതിനുമുമ്പ്, ഞങ്ങള്‍ക്കങ്ങയെ കാണാനായാതു ദൈവാനുഗ്രഹം. എത്രയും പെട്ടെന്ന്, ഈജിപ്തിനു പുറത്തേക്ക് ഓടി രക്ഷപ്പെടുക. താങ്കള്‍ സുരക്ഷിതനായി രക്ഷപ്പെടാന്‍ ഈയൊരു മാര്‍ഗ്ഗംമാത്രമേയുള്ളൂവെന്ന്, ഞങ്ങള്‍ക്കെന്നതുപോലെ, ഈജിപ്തിലെ പട്ടാളക്കാര്‍ക്കെല്ലാമറിയാം. അങ്ങയെത്തേടി മറ്റാരെങ്കിലും ഇവിടെയെത്തുന്നതിനുമുമ്പു രക്ഷപ്പെടുക.
ഇനിയൊരിക്കലും ഈജിപ്തിലേക്കു മടങ്ങിവരരുതെന്നുകൂടെ തമ്പുരാട്ടി അങ്ങയോടാവശ്യപ്പെടുന്നു."
മോശ വിങ്ങിക്കരഞ്ഞു. അമ്മയുടെ സ്നേഹത്തെയോര്‍ത്ത് അയാള്‍ തറയില്‍ കമിഴ്ന്നുവീണു പ്രണമിച്ചു.
"എ്എ്എ്എന്നോടുള്ള കരുതലിന് അ്അ്അ്അമ്മയോടു ഞാനെന്നും ക് ക് ക് കടപ്പാടുള്ളവാനാണ്. ന് ന് ന് നിങ്ങള്‍ക്കും നന്ദി. അ്അ്അ്അമ്മയെ എന്റെ പ്രണാമങ്ങളറിയിക്കൂ. എ്എ്എ്എവിടെയായിരുന്നാലും അ്അ്അ്അമ്മയുടെ മുഖം എൻ്റെ ഹൃദയത്തിലെന്നും ത് ത് ത് തെളിഞ്ഞു നില്ക്കും"
പടയാളികള്‍ കൊണ്ടുവന്ന സാധനങ്ങള്‍ തന്റെ കുതിരപ്പുറത്തു സുരക്ഷിതമായി വച്ച്, മോശ അവരോടു വിടപറഞ്ഞു. മിദിയാന്‍ ലക്ഷ്യമാക്കി, അവൻ യാത്രതുടര്‍ന്നു.
രണ്ടു ദിവസങ്ങള്‍ക്കുശേഷം, മോശ മിദിയാന്‍ മലനിരകള്‍ കടന്നു. വഴിയില്‍ കുറേ ഓക്കുമരങ്ങളും അവയ്ക്കിടയില്‍ ഒരു കിണറും കണ്ടു. അയാള്‍ ഒരു ഓക്കു മരച്ചുവട്ടില്‍ മയങ്ങാന്‍ കിടന്നു.
"ഈ കിണറിലെ വെള്ളം, ഞങ്ങളുടെ ആടുകള്‍ക്കുമാത്രമുള്ളതാണ്. ഇവിടെനിന്നു വെള്ളമെടുക്കാന്‍ വരുന്നോ, കള്ളിപ്പെണ്ണുങ്ങള്‍ ... പെണ്ണാണെന്നോര്‍ക്കില്ല, തല്ലിത്തലപിളര്‍ന്നുകളയും ഞങ്ങള്‍"
വലിയൊരു ബഹളംകേട്ടാണു മോശയുണര്‍ന്നത്. തങ്ങളുടെ ആടുകളുമായി, കിണറില്‍നിന്നു വെള്ളംകോരാനെത്തിയ രണ്ടു പെണ്‍കുട്ടികള്‍ക്കുനേരെ ശകാരംചൊരിയുകയാണ്, ഇടയന്മാരായ നാലഞ്ചുപുരുഷന്മാര്‍.
മോശ പെണ്‍കുട്ടികളുടെ സഹായത്തിനെത്തി. "എ്എ്എ്എന്താണിവിടെ ബഹളം? വ് വ് വ് വെള്ളം എല്ലാവര്‍ക്കും അ്അ്അ് അവകാശപ്പെട്ടതല്ലേ?"
ഈജിപ്ഷ്യൻഭാഷയില്‍ മോശ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും മോശയുടെ വേഷത്തില്‍നിന്നും അയാളൊരു ഈജിപ്തുകാരനാണെന്നും ചലനങ്ങളില്‍നിന്നും തികഞ്ഞൊരഭ്യാസിയാണെന്നും മനസ്സിലാക്കിയ ഇടയന്മാര്‍ വഴക്കിനുനില്‍ക്കാതെ പിന്മാറി. പെണ്‍കുട്ടികള്‍ വെള്ളംകോരിയെടുത്തു മടങ്ങി. വെള്ളംകോരാൻ മോശയുമവരെ സഹായിച്ചു.
പതിവിലും നേരത്തേ മക്കള്‍ വെള്ളവുമായി വരുന്നതുകണ്ട് റവുവേല്‍ ചോദിച്ചു. " ഇന്നു നിങ്ങള്‍ ഒരുപാടു നേരത്തേ തിരിച്ചെത്തിയല്ലോ."
"ഈജിപ്തുകാരനായ ഒരു മനുഷ്യന്‍ ഞങ്ങളെ സഹായിച്ചു. ഇടയന്മാരില്‍നിന്നു ഞങ്ങളെ രക്ഷിച്ച അയാള്‍, ഞങ്ങളുടെ ആടുകള്‍ക്കു വെള്ളംകോരികൊടുക്കുകപോലും ചെയ്തു."
"എന്നിട്ടു നിങ്ങള്‍ അയാളെ വീട്ടിലേക്കു ക്ഷണിക്കാതിരുന്നതെന്തേ? ഒരുനേരത്തെ ഭക്ഷണം അയാള്‍ക്കുകൊടുക്കുന്നതല്ലേ മര്യാദ?"
"അയാള്‍ ഒരു ഈജിപ്തുകാരന്‍. പോരാത്തതിന്, ഞങ്ങള്‍ക്കയാളുടെ ഭാഷയുമറിയില്ല."
റവുവേല്‍ മക്കളോടൊപ്പം കിണറിന്‍കരയില്‍ ചെന്നു. ഹീബ്രുകലര്‍ന്ന ഈജിപ്ഷ്യൻഭാഷയില്‍ അയാള്‍ മോശയുമായി സംസാരിച്ചു. ഹീബ്രുഭാഷയില്‍ മോശ മറുപടിപറഞ്ഞപ്പോള്‍ റവുവേല്‍ അദ്ഭുതംകൂറി.
അന്നുരാത്രി മോശ റവുവേലിന്റെ വീട്ടില്‍നിന്ന് അത്താഴംകഴിച്ചു. ഈജിപ്തിലെ വിശേഷങ്ങളെല്ലാം വുവേൽ മോശയോടു ചോദിച്ചറിഞ്ഞു. മോശ ലേവി ഗോത്രജനാണെന്നു മനസ്സിലായപ്പോള്‍ റവുവേല്‍ പറഞ്ഞു.
"വർഷങ്ങൾക്കുമുമ്പ് ഈജിപ്തിൽനിന്ന് ഒളിച്ചോടിപ്പോന്ന ലേവിവംശജനാണു ഞാൻ. എനിക്കു പുത്രന്മാരാരുമില്ല. നമ്മള്‍ രണ്ടാളും ലേവിഗോത്രക്കാരായതിനാല്‍ നിനക്കു സമ്മതമെങ്കില്‍ എന്റെ മൂത്തപുത്രിയായ സിപ്പോറയെ ഞാന്‍ നിനക്കു വിവാഹംകഴിച്ചുതരാം. നിനക്ക് എന്നോടൊപ്പം താമസിക്കുകയുംചെയ്യാം."
മോശയ്ക്കും സിപ്പോറയ്ക്കും സമ്മതമായിരുന്നു.
മോശ സിപ്പോറയെ വിവാഹംചെയ്തു മിദിയാനില്‍ താമസമാക്കി. അമ്മായിയപ്പന്റെ ആടുകളെമേയിക്കുന്ന ജോലി മോശയേറ്റെടുത്തു.
മോശയും സിപ്പോറയും സന്തോഷത്തോടെ മിദിയാനിൽത്തന്നെ ജീവിച്ചു. അവര്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. *മോശ അവനു ഗര്‍ഷോം എന്നു
പേരിട്ടു.
ഏറെക്കാലംവൈകാതെ, ഫറവോ മരിച്ചു. ഫറവോയുടെ പുത്രൻ ബാലനായിരുന്നതിനാൽ പുതിയ ഫറവോയായി മോശയുടെ വളർത്തമ്മ അധികാരമേറ്റു.
ഈജിപ്തില്‍ജനിക്കുന്ന ഹെബ്രായരായ ആണ്‍കുട്ടികളെമുഴുവന്‍ കൊന്നുകളയണമെന്ന കല്പന തിരുത്തപ്പെട്ടു. എന്നാല്‍ പതിനഞ്ചു വയസ്സിനുമുകളില്‍പ്രായമായ ഹെബ്രായരായ പുരുഷന്മാരെല്ലാം ഫറവോയ്ക്കുവേണ്ടി അടിമവേലചെയ്യാന്‍ നിര്‍ബ്ബന്ധിതരാക്കുന്ന പുതിയനിയമം ഈജിപ്തിൽ നടപ്പിലായി.
എങ്കിലും ഈജിപ്തിലേക്കു മടങ്ങിപ്പോകാൻ മോശ ധൈര്യപ്പെട്ടില്ല. കാലചക്രം പിന്നെയുമുരുണ്ടു. മോശയുടെ വളർത്തമ്മയും മരണമെന്ന അനിവാര്യതയ്ക്കു കീഴടങ്ങി.
പഴയ ഫറവോയുടെപുത്രൻ അധികാരത്തിലെത്തി. ഹെബ്രായർക്കുനേരെയുള്ള പീഡനങ്ങൾക്കു വ്യാപ്തികൂടുകയായിരുന്നു. വയലുകളിൽപ്പണിയെടുക്കുകയും വണ്ടിവലിക്കുകയുംചെയ്യുന്ന മാടുകൾക്കു ലഭിക്കുന്ന പരിഗണനപോലും ഹെബ്രായർക്കു
ലഭിക്കാതെയായി.
ഇസ്രായേല്‍ജനത കർത്താവിൻ്റെ നാമംവിളിച്ചു നെടുവീര്‍പ്പിട്ടു അവരുടെ നെടുവീര്‍പ്പുകളും
നിലവിളിയും ദൈവസന്നിധിയിലെത്തി.
---------------------------------------------------------
*"ഞാന്‍ പ്രവാസി"എന്നാണ് ഗര്‍ഷോം എന്ന ഹീബ്രു വാക്കിന്‍റെ അര്‍ത്ഥം.