Sunday 30 July 2017

22. കിനാവുപോലെ ജീവിതം...

(ബൈബിൾക്കഥകൾ 22)

സാഫ്നത്ത് ഫനായയുടെ വെള്ളിക്കപ്പ്, ബെഞ്ചമിന്റെ ചാക്കില്‍നിന്നുകിട്ടിയതുകണ്ട സഹോദരന്മാര്‍ പതിനൊന്നുപേരും ഭയന്നുവിറച്ചുപോയി. പതിനൊന്നുപേരും തങ്ങളുടെ വസ്ത്രംകീറി.

"കര്‍ത്താവായ യാഹ് വെയെ സാക്ഷിയാക്കി ഞാന്‍പറയുന്നു, സത്യമായും ഇതൊന്നും ഞാനെടുത്തതല്ല." ബെഞ്ചമിന്‍ കരഞ്ഞുകൊണ്ടു പറഞ്ഞു.

"എന്നോടു വിശദീകരിക്കുന്നതില്‍ കാര്യമില്ല, നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ യജമാനനോടു പറയൂ. വിചാരണനടത്തുന്നതും ശിക്ഷാവിധി നിശ്ചയിക്കുന്നതും അദ്ദേഹംതന്നെ!" കാര്യസ്ഥന്‍ പതിനൊന്നുപേരേയും അവരുടെ സാധനങ്ങള്‍ക്കൊപ്പം സാഫ്നത്ത് ഫനായയുടെ കൊട്ടാരത്തിലേക്കു തിരികെക്കൊണ്ടുപോയി.

കൊട്ടാരത്തിലെ ദര്‍ബാര്‍മുറിയില്‍ ജോസഫ് അവരെ കാത്തുനിന്നിരുന്നു. അവനെക്കണ്ടതും സഹോദരന്മാര്‍ പതിനൊന്നുപേരും അവന്റെ കാല്‍ക്കല്‍ കമിഴ്ന്നുവീണു. പടയാളികള്‍ എല്ലാവരെയും പിടിച്ചെഴുന്നേല്പിച്ചു.

"എന്നെപ്പോലൊരുവന് അധികം തലപുകയ്ക്കാതെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍പറ്റുമെന്നു നിങ്ങള്‍ ചിന്തിച്ചില്ലേ?" ജോസഫ് ചോദിച്ചു.

യൂദാ പറഞ്ഞു. "ഞങ്ങളുടെ നിരപരാധിത്തം എങ്ങനെ തെളിയിക്കുമെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. തെളിവുകള്‍ ഞങ്ങള്‍ക്കെതിരാണുതാനും! ദൈവഹിതം ഞങ്ങള്‍ക്കെതിരായതിനാല്‍ ഞങ്ങളെല്ലാവരും ഇന്നുമുതല്‍ അങ്ങയുടെ അടിമകളാണ്."

"ഞാന്‍ ഈജിപ്തിനുമുഴുവന്‍ അധികാരിയാണ്; എനിക്കുമുകളില്‍ ഫറവോയും ദൈവവുംമാത്രമേയുള്ളൂ. അങ്ങനെയുള്ള ഞാന്‍ അനീതി പ്രവര്‍ത്തിക്കുകയില്ല; വെള്ളിക്കപ്പ് ആരുടെ ചാക്കില്‍നിന്നു ലഭിച്ചോ അവന്‍മാത്രം എനിക്കടിമയായിരിക്കുക. ബാക്കിയുള്ളവര്‍ക്കു ധാന്യവുമായി മടങ്ങിപ്പോകാം."

യൂദാ, ജോസഫിനു സമീപത്തുചെന്നു കൈകള്‍ നെഞ്ചോടുചേര്‍ത്തു തലകുനിഞ്ഞുനിന്നുകൊണ്ടു പറഞ്ഞു: "മഹാനായ സാഫ്നത്ത് ഫനായ, ഈജിപ്തില്‍ അങ്ങേയ്ക്കുതുല്യനായി ഫറവോയല്ലാതെ വേറെയാരുമില്ലെന്ന് ഏഴയായ ഞാനറിയുന്നു. അങ്ങയുടെ കല്പനകള്‍ ഫറവോപോലും ചോദ്യംചെയ്യില്ലെന്നും ലോകര്‍ക്കെല്ലാമറിയാം. എങ്കിലും എനിക്കു പറയാനുള്ളതു കേള്‍ക്കാനുള്ള ദയവുണ്ടാകണം."

"കുറ്റാരോപിതര്‍ക്കു സ്വന്തംഭാഗം വിശദമാക്കാനുള്ള അവസരം ഈജിപ്തിലെ ഭരണാധികാരികള്‍ നല്‍കാറുണ്ട്. അതുകൊണ്ടു പറയാനുള്ളതെന്താണെങ്കിലും പറഞ്ഞുകൊള്ളൂ."

ഈജിപ്തിലേക്ക് ആദ്യംവന്നപ്പോള്‍മുതല്‍ രണ്ടാംതവണ ബഞ്ചമിനുമായി പോന്നതുവരെയുള്ള കാര്യങ്ങള്‍ യൂദാ, ജോസഫിനോടു വിശദീകരിച്ചു.

"ഞങ്ങളുടെ ഈ ഇളയസഹോദരന് എന്തെങ്കിലും സംഭവിച്ചാല്‍ വൃദ്ധനായ പിതാവു പിന്നെ ജീവനോടെയുണ്ടാകില്ല. ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തമെടുത്തുകൊണ്ടാണ് അവനെ ഇങ്ങോട്ടു കൊണ്ടുവന്നത്. അതുകൊണ്ട് എന്നെ അടിമയാക്കിയിട്ട് എന്റെ അനുജനെ മടക്കിയയക്കാന്‍ ദയവുണ്ടാകണം."

സഹോദരങ്ങളുടെ ദൈന്യഭാവവും യൂദായുടെ വാക്കുകളും ജോസഫിനെ വല്ലാതെയുലച്ചു. അവനു വികാരവിക്ഷോഭമടക്കാന്‍കഴിഞ്ഞില്ല. തന്റെ സഹോദരന്മാരൊഴികെ മറ്റെല്ലാവരും മുറിയില്‍നിന്നു പുറത്തുപോകാന്‍ ജോസഫ് ആജ്ഞാപിച്ചു.

സഹോദരന്മാര്‍ മാത്രമായപ്പോള്‍ അവന്‍ യൂദായെ തന്റെ നെഞ്ചോടുചേര്‍ത്തുപിടിച്ചു കരഞ്ഞു. എന്താണു സംഭവിക്കുന്നതെന്നറിയാതെ മറ്റുള്ളവര്‍ പരസ്പരം നോക്കി.

അത്രനേരവും ഈജിപ്ഷ്യൻഭാഷയിൽമാത്രം സംസാരിച്ചിരുന്ന ജോസഫ്, ദ്വിഭാഷിയെക്കൂടാതെ ഹെബ്രായഭാഷയിൽ അവരോടു സംസാരിച്ചുതുടങ്ങി.

"നിങ്ങള്‍ക്കിനിയുമെന്നെ മനസ്സിലായില്ലേ? എന്റെയടുത്തു വരൂ; എന്റെ കണ്ണുകളിലേക്കു നോക്കൂ... ഈജിപ്തില്‍ കച്ചവടംനടത്താനെത്തിയ വണിക്കുകള്‍ക്കു നിങ്ങള്‍വിറ്റ നിങ്ങളുടെ സഹോദരനാണു ഞാന്‍ .."

"ജോസഫ്..."

 "സാഫ്നത്ത് ഫനായ...."

"അതേ, ഈജിപ്തില്‍ സാഫ്നത്ഫനായ എന്നറിയപ്പെടുന്ന ഇസ്രായേല്‍പ്പുത്രനായ ജോസഫ് .... നിങ്ങളെ പരീക്ഷിക്കാനായി, നിങ്ങളുടെ ചാക്കുകളില്‍ പണവും പാനപാത്രവും വച്ചത് എന്റെ ആജ്ഞാനുസരണമാണ്... ഇത്തരത്തില്‍ നിങ്ങളെ വിഷമിപ്പിച്ചതിനു നിങ്ങള്‍ എന്നോടു പൊറുക്കുക..."

സഹോദരങ്ങള്‍ വിസ്മയത്തോടെ ജോസഫിനെ നോക്കി. റൂബന്‍ കരങ്ങള്‍ മുകളിലേക്കുയര്‍ത്തി ദൈവത്തെ പുകഴ്ത്തി. ആര്‍ക്കും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല...

"അന്നു നിങ്ങള്‍ അങ്ങനെചെയ്തതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കേണ്ട. നമ്മുടെ പിതാവായ ഇസ്രായേലിനു ഭൂമിയില്‍ സന്തതികളെ നിലനിര്‍ത്താനും വിസ്മയകരമായരീതിയില്‍ നമുക്കു രക്ഷനല്‍കാനുമായി നമ്മുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ്, നിങ്ങള്‍ക്കുമുമ്പേ എന്നെ ഇവിടെയ്ക്കയച്ചതാണ്! നിങ്ങളല്ല, കര്‍ത്താവായ യാഹോവയാണ് എന്നെ ഇങ്ങോട്ടയച്ചത്... ദൈവമെന്നെ ഫറവോയ്ക്കു പിതൃതുല്യനാക്കിയിരിക്കുന്നു. ഞാന്‍ പറയുന്നതിനപ്പുറം അവനു മറ്റൊരു വാക്കില്ല.ദൈവമെന്നെ ഈജിപ്തുമുഴുവന്റെയും അധിപനാക്കിയിരിക്കുന്നു. നിങ്ങള്‍ വേഗംപോയി നമ്മുടെ പിതാവിനെ ഇങ്ങോട്ടു കൊണ്ടുവരണം. ക്ഷാമംതീരാന്‍ ഇനിയും അഞ്ചുവര്‍ഷങ്ങള്‍ ബാക്കിയുണ്ട്. ഈജിപ്തില്‍ നിങ്ങള്‍ക്കൊന്നിനും കുറവുണ്ടാകുകയില്ല. "

പന്ത്രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞു. ബെഞ്ചമിന്‍ ജോസഫിന്റെ തോളില്‍ തലചായ്ച്ചു.

ജോസഫിന്റെ സഹോദരന്മാര്‍ വന്നുവെന്ന വാര്‍ത്തകേട്ടപ്പോള്‍ ഫറവോ അത്യധികം സന്തോഷിച്ചു. അവരുടെ ബഹുമാനത്തിനായി ഫറവോയുടെ കൊട്ടാരത്തില്‍ ഗംഭീരമായ വിരുന്നൊരുങ്ങി. കൊട്ടാരനര്‍ത്തകരും ഗായകരും വിരുന്നിനു മാറ്റുകൂട്ടി.

ഫറവോ ജോസഫിനോടു പറഞ്ഞു:

"ഈജിപ്തിലെ ഏറ്റവും നല്ലതെല്ലാം, സാഫ്നത്ത് ഫനായ, നിനക്കവകാശപ്പെട്ടതാണ്. നിന്റെ പിതാവിനെയും നിന്റെ സഹോദരന്മാരുടെ കുടുംബങ്ങളെയും കൂട്ടിക്കൊണ്ടുവരാന്‍ രഥങ്ങളയയ്കൂ. നിറയെ കാഴ്ചവസ്തുക്കളുമായി ഈജിപ്തിലെ രഥങ്ങള്‍ കാനാന്‍ദേശത്തേക്കു പുറപ്പെടട്ടെ!"

ഈജിപ്തിലെ മികച്ചവസ്തുക്കള്‍ ഇസ്രായേലിനുള്ള സമ്മാനങ്ങളായി ഫറവോ കൊടുത്തയച്ചു. ജോസഫിന്റെ സഹോദരന്മാര്‍ ആര്‍ഭാടപൂര്‍വ്വം സ്വദേശത്തേക്കു യാത്രയായി.

വരേണ്ടസമയം കഴിഞ്ഞിട്ടും മക്കള്‍ തിരിച്ചെത്താത്തതിനാല്‍ ഇസ്രായേല്‍ അസ്വസ്ഥനായിരുന്നു. അയാള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. ബെഞ്ചമിനെക്കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ ഉള്ളുപിടഞ്ഞു, കൂടുതല്‍ തീക്ഷ്ണതയോടെ കര്‍ത്താവിനുമുമ്പില്‍ തന്റെ ഹൃദയംചൊരിഞ്ഞു.

പിറ്റേന്നുപുലര്‍ച്ചേ, കുതിരക്കുളമ്പടികളുടെ ശബ്ദംകേട്ടാണ് ഇസ്രായേല്‍ ഉറക്കമുണര്‍ന്നത്. കൂടാരത്തിനു വെളിയിലിറങ്ങിനോക്കി. പൊടിയുയര്‍ത്തി പാഞ്ഞുവരുന്ന രഥങ്ങള്‍കണ്ട് അയാള്‍ ഭയന്നു.

ആദ്യമെത്തിയ രഥത്തില്‍നിന്നു റൂബന്‍ ചാടിയിറങ്ങി, പിതാവിനടുത്തേക്ക് ഓടിയെത്തി...

"ആബാ, കര്‍ത്താവായ യാഹോവയ്ക്കു മഹത്വമുണ്ടാകട്ടെ! ജോസഫ് ജീവിച്ചിരിക്കുന്നു... ഈജിപ്തിന്റെ അധികാരിയായ സാഫ്നത്ത് ഫനായ നമ്മുടെ ജോസഫാണ്..."

ഒരു നിമിഷം ഇസ്രായേല്‍ സ്തബ്ധനായി...

ഞാനൊരു കിനാവുകാണുകയാണോ? അതോ ഒരു സ്വര്‍ഗ്ഗീയദര്‍ശനമോ? അയാള്‍ അസ്വസ്ഥനായി... ദേഹത്തു നുള്ളിനോക്കി. താനുണര്‍ന്നിരിക്കുന്നു. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം യാഥാര്‍ത്ഥ്യംതന്നെ!

എങ്കിലും അവനു വിശ്വസിക്കാനായില്ല.

"നോക്കൂ അങ്ങയെയും നമ്മുടെ കുടുംബംമുഴുവനെയും ഈജിപ്തിലേക്കു കൊണ്ടുചെല്ലാന്‍ ജോസഫ് അയച്ചുതന്ന രഥങ്ങളും കുതിരകളും. സമ്പന്നമായ ഈജിപ്തിന്റെ മുഴുവന്‍ അധികാരി നമ്മുടെ ജോസഫാണ്. നമ്മള്‍ നാടോടികളായ ഇടയന്മാര്‍ ... എന്നിട്ടും ഇത്രവലിയ സന്നാഹങ്ങള്‍ നമുക്കായി ഒരുക്കാന്‍  ദൈവം ഞങ്ങളുടെ സഹോദരനെ ഈജിപ്തിന്റെ മുഴുവന്‍ ഉടയവനാക്കി..."

കാണുകയും കേള്‍ക്കുകയുംചെയ്യുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കാന്‍ യാക്കോബിനു പിന്നെയുമേറെ സമയം വേണ്ടിവന്നു.

ഒടുവില്‍ അയാള്‍ പറഞ്ഞു: "എന്റെ മകന്‍ ജീവിച്ചിരിപ്പുണ്ട്... ഞാന്‍പോയി അവനെക്കാണും. കര്‍ത്താവായ യാഹോവയ്ക്കു സ്തുതി!"

അന്നുരാത്രി ഒരു ദര്‍ശനത്തില്‍ ദൈവം ഇസ്രായേലിനെ വിളിച്ചു: 

"ഇസ്രായേൽ... ഇസ്രായേൽ..."

"ഇതാ ഞാന്‍" അയാള്‍ പ്രത്യുത്തരംനല്കി. 

"നിന്റെ ദൈവമായ കര്‍ത്താവാണു ഞാന്‍. ഈജിപ്തിലേക്കു പോകാന്‍ നീ ഭയപ്പെടേണ്ട. ഞാന്‍ നിന്നോടുകൂടെ വരും. അവിടെ, നിന്നെ വലിയൊരു ജനതയായി ഞാൻ വളര്‍ത്തും. നിന്നെ തിരികെ ഇവിടേയ്ക്കു കൊണ്ടുവരികയുംചെയ്യും. നിന്റെ മരണസമയത്ത്, ജോസഫ് നിന്നെ ശുശ്രൂഷിക്കും"

ആ രാത്രിയിൽ ഇസ്രായേല്‍ ശാന്തനായുറങ്ങി.

Sunday 23 July 2017

21. ബഞ്ചമിൻ

(ബൈബിള്‍ക്കഥകള്‍ 21) 

ദിവസങ്ങള്‍നീണ്ട യാത്രയ്ക്കൊടുവില്‍ റൂബനും ശിമയോനൊഴികെയുള്ള സഹോദരങ്ങളും ധാന്യശേഖരവുമായി കാനാന്‍ദേശത്തു തിരികെയെത്തി. സംഭവിച്ചതെല്ലാം അവര്‍ പിതാവിനോടു വിശദമായി വിവരിച്ചുകേള്‍പ്പിച്ചു. 

"ഈജിപ്തിന്‍റെ  അധികാരിയായ സാഫ്നത്ത് ഫാനായ വളരെ പരുഷമായാണു ഞങ്ങളോടു പെരുമാറിയത്. ഞങ്ങള്‍ ചാരന്മാരാണെന്ന് അദ്ദേഹമാരോപിച്ചു. ഞങ്ങള്‍ സത്യാവസ്ഥയെല്ലാം തുറന്നുപറഞ്ഞെങ്കിലും അദ്ദേഹമതൊന്നും വിശ്വസിച്ചില്ല. നിങ്ങള്‍ പറയുന്നതു സത്യമാണെങ്കില്‍, നിങ്ങളുടെ ഇളയസഹോദരനെ ഇവിടേയ്ക്കു കൂട്ടിക്കൊണ്ടുവരിക. അതുവരെ  നിങ്ങളിലൊരാള്‍ ഇവിടെ തടവുകാരനായിക്കഴിയട്ടെയെന്ന്‍ അദ്ദേഹം പറഞ്ഞു. അതിന്‍പ്രകാരം ശിമയോനെ അവിടെ തടവിലാക്കിയതിനുശേഷമാണു ധാന്യവുമായിപ്പോരാന്‍ ഞങ്ങളെയനുവദിച്ചത്.

അവര്‍പറഞ്ഞ വിവരങ്ങളറിഞ്ഞ്, ഇസ്രായേല്‍ ഉറക്കെക്കരഞ്ഞു..

'നിങ്ങളെന്നെ ദുരിതത്തിലാഴ്ത്തുന്നു. പണംകൊടുക്കാതെ, മോഷ്ടിച്ചതുപോലെ, നിങ്ങള്‍ ധാന്യവുമായിവന്നു. ജോസഫിനെ എനിക്കു നഷ്ടമായി. ഇപ്പോള്‍ ശിമയോനുംപോയി! ഇനി നിങ്ങള്‍ക്കു ബെഞ്ചമിനെക്കൂടെ കൊണ്ടുപോകണോ? ഇല്ല, ഞാനവനെ നിങ്ങള്‍ക്കൊപ്പം വിടില്ല."

"ആബാ, പണംകൊടുത്തുതന്നെയാണു ഞങ്ങള്‍ ധാന്യം വാങ്ങിയത്. എന്നാല്‍ ആ പണം, എങ്ങനെ ഞങ്ങളുടെ ചാക്കുകളില്‍ തിരികെവന്നുവെന്നു ഞങ്ങള്‍ക്കറിയില്ല. ചിലപ്പോള്‍ അതവര്‍ക്കുപറ്റിയ ഒരു കൈയബദ്ധമാകാം. എങ്കിലും തിരികെ വീണ്ടും ഈജിപ്തിലെത്തുമ്പോള്‍ ഒന്നുകുറയാതെ മുഴുവന്‍ സ്വര്‍ണ്ണനാണയങ്ങളും  ഞങ്ങള്‍ തിരികെക്കൊടുത്തുകൊള്ളാം. ബെഞ്ചമിനെ എന്നോടൊപ്പം വിടുക. ഞാനവനെ സുരക്ഷിതനായി തിരികെയെത്തിക്കാം. ഇല്ലെങ്കില്‍ എന്റെ രണ്ടുമക്കളെയും അങ്ങു കൊന്നുകളയൂ." റൂബന്‍ പിതാവിനുമുന്നില്‍ വിതുമ്പി.

"വൃദ്ധനായ എന്നെ നിങ്ങള്‍ ദുഃഖത്തോടെ പാതാളത്തിലേക്കു തള്ളിവിടും! നിന്‍റെ മക്കളും എന്‍റെ കുഞ്ഞുങ്ങളല്ലേ? അവര്‍ക്കെന്തെങ്കിലുംസംഭവിച്ചാല്‍ എനിക്കു നോവുകയില്ലേ? കര്‍ത്താവേ, എന്തൊരു ദുരിതമാണിത്" ഇസ്രായേല്‍ ഉറക്കെക്കരഞ്ഞുകൊണ്ടു ബെഞ്ചമിനെ ഇറുകെപ്പുണര്‍ന്നു.

ബെഞ്ചമിനെ ഈജിപ്തിലേക്കു കൊണ്ടുപോകാന്‍ ഇസ്രായേല്‍ സമ്മതിച്ചില്ല. 

ദിവസങ്ങൾ കഴിഞ്ഞുപോകവേ, ക്ഷാമംകൊടുമ്പിരിക്കൊണ്ടു. ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ധാന്യമെല്ലാം തീരാറായി. 

"നിങ്ങള്‍ ഒരിക്കല്‍ക്കൂടെ ഈജിപ്തിലേക്കുപോയി ധാന്യം വാങ്ങണം." ഇസ്രായേല്‍ മക്കളെവിളിച്ചു പറഞ്ഞു.

റൂബന്‍ പിതാവിനോടു പറഞ്ഞു: "ബെഞ്ചമിനെക്കൂടാതെ ചെന്നാല്‍ ഞങ്ങളെക്കാണാന്‍പോലും തയ്യാറാകില്ലെന്നു സാഫ്നാത്ത് ഫനായ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവനെക്കൂടെ ഞങ്ങള്‍ക്കൊപ്പമയയ്ക്കണം."

"നിങ്ങളെന്തിന് അവനെക്കുറിച്ചയളോടു പറഞ്ഞു? അതല്ലേ ഈ ദുരിതത്തിനുകാരണം?"

"നമ്മുടെ കുടുംബകാര്യങ്ങളെല്ലാം അയാള്‍ സൂക്ഷ്മമായി ചോദിച്ചറിഞ്ഞു. ഇങ്ങനെയൊരു ചതിയെക്കുറിച്ചറിയാതെ ഞങ്ങള്‍ എല്ലാക്കാര്യങ്ങളും സത്യസന്ധമായി പറഞ്ഞു." ദാന്‍ പിതാവിനോടു വിശദീകരിച്ചു.

യൂദാ, മുന്നോട്ടുവന്നു പറഞ്ഞു: "നമ്മള്‍ രണ്ടാംവട്ടംപോയി ഈജിപ്തില്‍നിന്നു ധാന്യംകൊണ്ടുവരാനുള്ള സമയംകഴിഞ്ഞു. ഇനിയും പോകാന്‍കഴിയാതെവന്നാല്‍ അങ്ങയും ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളുമെല്ലാം പട്ടിണികിടന്നു മരിച്ചുപോകും. ബെഞ്ചമിനെ ഞങ്ങളോടൊപ്പമയയ്ക്കൂ. അവനെ തിരികെ അങ്ങയുടെപക്കലെത്തിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞാനേല്ക്കുന്നു. എനിക്കതിനു കഴിഞ്ഞില്ലെങ്കില്‍ കര്‍ത്താവെന്നെ ശിക്ഷിക്കട്ടെ"

ബെഞ്ചമിന്‍ പിതാവിനോടു പറഞ്ഞു. "ആബാ, എന്‍റെ സഹോദരന്മാരുടെ വാക്കുകള്‍ അങ്ങുകേള്‍ക്കണം. ഞാന്‍ അവരോടൊപ്പം പോകാം. ഇല്ലെങ്കില്‍ നമ്മളെല്ലാവരും വിശന്നുമരിക്കും. അങ്ങയുടെയും പിതാക്കന്മാരുടെയും ദൈവമായ കര്‍ത്താവ്, ഈ യാത്രയിലുടനീളം ഞങ്ങളോടൊപ്പമുണ്ടായിരിക്കാനായി ആബാ പ്രാര്‍ത്ഥിക്കുക."

ഒടുവില്‍, മനസ്സില്ലാമനസ്സോടെ ഇസായേല്‍, ബഞ്ചമിനു യാത്രാനുവാദം നല്കി.

"നമ്മുടെ കൈവശം ഇനിയും ബാക്കിയുള്ള മികച്ച പട്ടുതുണികളും സുഗന്ധദ്രവ്യങ്ങളും തേനും സാഫ്നത്ത് ഫനായയ്ക്കു കാഴ്ചനല്കാനായി കൈവശംവയ്ക്കുക. കഴിഞ്ഞതവണ അബദ്ധത്തില്‍ ചാക്കുകളില്‍പ്പെട്ടുപോയ സ്വര്‍ണ്ണനാണയത്തിന്‍റെ ഇരട്ടി മടക്കികൊടുക്കണം. ഇനി വാങ്ങാനുള്ള ധാന്യത്തിനുള്ള പണവും കൈയില്‍ക്കരുതണം. സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയാല്‍, ബെഞ്ചമിനേയും ശിമയോനെയും അയാള്‍ തിരികെ അയക്കട്ടെ. അതല്ല,ദൈവഹിതം മറിച്ചാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ!"

ഇസ്രായേല്‍, മക്കളെ അനുഗ്രഹിച്ചു യാത്രയാക്കി.


ഇസ്രായേലിന്റെ സന്തതികള്‍, ജോസഫിന്റെ പതിനൊന്നു സഹോദരങ്ങൾ, ഒരിക്കല്‍ക്കൂടെ ജോസഫിനുമുന്നില്‍ താണുവണങ്ങി. ബെഞ്ചമിനെക്കണ്ടപ്പോള്‍ അയാളുടെ ഹൃദയം ആര്‍ദ്രമായി. എങ്കിലും ഒന്നും പുറത്തുകാണിക്കാതെ ജോസഫ് തന്റെ കാര്യസ്ഥനെ വിളിച്ച് ഈജിപ്ഷ്യൻഭാഷയില്‍ പറഞ്ഞു.

"ഇവരെ എന്‍റെ കൊട്ടാരത്തിലേക്കു കൊണ്ടുപോകുക. ഒരു കൊഴുത്ത കാളക്കുട്ടിയെക്കൊന്നു സദ്യയൊരുക്കുക. ഞാനിന്ന് ഇവരോടൊപ്പമാണു ഭക്ഷണംകഴിക്കുന്നത്. എന്നാല്‍ തല്ക്കാലം അവരിതറിയേണ്ട" 

ആജ്ഞാനുസരണം കാര്യസ്ഥന്‍ അവരെ ജോസഫിന്‍റെ കൊട്ടാരത്തിലെത്തിച്ചു. പരിചാരകരെ വിളിച്ച്, അവരുടെ കഴുതകളെ തൊഴുത്തില്‍ക്കെട്ടി, വെള്ളംകൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. എന്താണു സംഭവിക്കുന്നതെന്നറിയാത്തതിനാല്‍ അവര്‍ ഭയന്നു. 

"ഒരുപക്ഷേ, നമ്മളെ ബന്ധിച്ച്, അടിമകളാക്കുകയും നമ്മുടെ പണവും കഴുതകളും തട്ടിയെടുക്കുകയുമാകാം അയാളുടെയുദ്ദ്യേശ്യം." അവര്‍ ഭയത്തോടെ പരസ്പരം പറഞ്ഞു.

റൂബന്‍ കാര്യസ്ഥന്റെ കാല്‍ക്കല്‍വീണു. അയാളവനെ പിടിച്ചെഴുന്നേല്പിച്ചു. പിന്നെ ദ്വിഭാഷിയുടെ സഹായത്തോടെ അവനോടു സംസാരിച്ചു.

റൂബന്‍ പറഞ്ഞു. "യജമാനനേ, മുമ്പൊരിക്കല്‍, ധാന്യംവാങ്ങാന്‍വന്നപ്പോള്‍, ഞങ്ങൾതന്ന പണംമുഴുവന്‍ ഞങ്ങളുടെ ചാക്കുകളില്‍നിന്നുതന്നെ തിരികെക്കിട്ടി. സത്യത്തില്‍ അതെങ്ങനെ സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിയില്ല. ആ പണം ഇരട്ടിയായി ഞങ്ങളിപ്പോള്‍ തിരികെക്കൊണ്ടുവന്നിട്ടുണ്ട്."

കാര്യസ്ഥന്‍ ചിരിച്ചു. "എനിക്കോര്‍മ്മയുണ്ട്; അന്നു ഞാനാണു നിങ്ങളോടു പണംവാങ്ങിയത്. മുഴുവന്‍ പണവും നിങ്ങള്‍ തന്നതാണ്. അതു രാജഭണ്ഡാരത്തിലെത്തുകയുംചെയ്തു. നിങ്ങളുടെ ചാക്കുകളില്‍നിന്നു പണം കിട്ടിയെങ്കിൽ, അതവിടെ നിക്ഷേപിച്ചതു നിങ്ങളുടെ ദൈവമാകും " 
അവരെ സാഫ്നത്ത് ഫനായയുടെ ഭവനത്തോടുചേര്‍ന്നുള്ള വിശ്രമമന്ദിരത്തിലിരുത്തി, കാര്യസ്ഥന്‍ അവിടെനിന്നുപോയി. വീഞ്ഞും അത്തിപ്പഴങ്ങളുമായെത്തിയ പരിചാരകര്‍ അവരെ സല്‍ക്കരിച്ചു. അതിനിടയില്‍ ഒരാള്‍ ശിമയോനെ അവിടേയ്ക്കു കൊണ്ടുവന്നു. സഹോദരന്മാര്‍ ആഹ്ലാദത്തോടെ അവനെപ്പുണര്‍ന്നുചുംബിച്ചു.

അവിടെ തനിക്കുലഭിച്ച സുഖസൗകര്യങ്ങള്‍ ശിമയോന്‍ സഹോദരന്മാരോടു വിവരിച്ചു. " എല്ലാദിവസവും സായന്തനങ്ങളില്‍, കുറേനേരം സാഫ്നത്ത് ഫനായ എന്റെയടുത്തുവന്നു സംസാരിച്ചിരിക്കും. നമ്മുടെ നാട്ടിലേയും വീട്ടിലേയും വിശേഷങ്ങളെല്ലാം അവനെന്നോടു ചോദിച്ചു. എല്ലാക്കാര്യങ്ങളും സത്യസന്ധമായി ഞാനവനോടു പറഞ്ഞു. ജോസഫിനെക്കുറിച്ചുള്ള കാര്യങ്ങള്‍കേട്ടപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നെനിക്കു തോന്നി."

"നമ്മുടെ പിതാക്കന്മാരുടെ ദൈവം അവന്റെ ഹൃദയത്തില്‍ നമ്മെക്കുറിച്ച് അലിവുനിറയ്ക്കുന്നതാകാം." അവര്‍ ഒന്നിച്ചു ദൈവത്തെ സ്തുതിച്ചു. ഒരു പരിചാരകന്‍ അവരുടെ ഭാണ്ഡങ്ങള്‍ അവിടെക്കൊണ്ടുവന്നു. ജോസഫ് വരുന്നതിനുമുമ്പായി അവര്‍ അവനുള്ള സമ്മാനങ്ങള്‍ ഒരുക്കിവച്ചു.

ഉച്ചയോടെ ജോസഫ് വന്നു. സഹോദരന്മാരെല്ലാവരും അവനെ താണുവണങ്ങി. ജോസഫ് ബെഞ്ചമിനെ അടുത്തുവിളിച്ചു തന്നോടുചേര്‍ത്തുനിര്‍ത്തി. 

 "ഇവനാണോ നിങ്ങളുടെ ഇളയസഹോദരന്‍? കുഞ്ഞേ, ദൈവം നിന്നെയനുഗ്രഹിക്കട്ടെ!" ദ്വിഭാഷി ജോസഫിൻ്റെ വാക്കുകൾ ഹെബ്രായഭാഷയിൽ പരിഭാഷപ്പെടുത്തി

തനിക്കു കരയാതിരിക്കാനാകില്ലെന്നുതോന്നിയതിനാല്‍ ജോസഫ് അടുത്തൊരുമുറിയില്‍ക്കയറി കതകടച്ചു. മനസ്സുതുറന്നു കരഞ്ഞു. പിന്നെ മുഖംകഴുകി, സഹോദരന്മാരുടെയടുത്തു വന്നു.

ജോസഫിനും സഹോദരന്മാര്‍ക്കുമായിമാത്രം ഒരു ഭക്ഷണമുറിയൊരുങ്ങി. ജോസഫ് തന്റെ കൈയാല്‍ സഹോദരന്മാര്‍ക്കു ഭക്ഷണം വിളമ്പി. സഹോദരന്മാര്‍ ഒന്നിച്ചിരുന്നു ഭക്ഷണംകഴിച്ചു. എല്ലാവരുടെയും മനസ്സു സന്തോഷത്താല്‍ നിറഞ്ഞു.

അവര്‍ കൊണ്ടുവന്ന പണത്തിനുള്ള ധാന്യം അവരുടെ ചാക്കുകളില്‍ അന്നുതന്നെ നിറച്ചു. 'ആ രാത്രി, അവരവിടെത്തങ്ങി. പിറ്റേന്നു നേരംപുലർന്നപ്പോൾത്തന്നെ ധാന്യംനിറച്ച ചാക്കുകളുമായി അവര്‍ മടക്കയാത്രയാരംഭിച്ചു. അവരെ യാത്രയാക്കാനായി ജോസഫുമെത്തിയിരുന്നു.

സഹോദരന്മാര്‍ സന്തോഷത്തോടെ ദൈവത്തെ സ്തുതിച്ചുകൊണ്ടുനടന്നു. എന്നാല്‍ അവരുടെ സന്തോഷം, അധികനേരം നീണ്ടുനിന്നില്ല. മൂന്നുനാലുനാഴികദൂരത്തെ യാത്രപിന്നിട്ടപ്പോള്‍ ജോസഫിന്റെ കാര്യസ്ഥന്‍റെ നേതൃത്വത്തില്‍ ഒരു സംഘം കുതിരപ്പടയാളികള്‍ അവരുടെയടുത്തെത്തി.

"നിങ്ങള്‍ എന്തിനു നന്മയ്ക്കുപകരം തിന്മചെയ്യുന്നു? നിങ്ങള്‍ മോഷ്ടിച്ച പൊന്‍പണം നിങ്ങള്‍തന്നെ എടുത്തുകൊള്ളൂ, എന്നാല്‍ എന്തിനെന്റെ യജമാനന്റെ വെള്ളിക്കപ്പു മോഷ്ടിച്ചു? അതിലല്ലേ യജമാനന്‍ പാനംചെയ്യുന്നത്? അതുപയോഗിച്ചല്ലേ, അദ്ദേഹം പ്രവചനങ്ങള്‍നടത്തുന്നത്?"

"ഇല്ല, അങ്ങയുടെ ദാസന്മാര്‍ അങ്ങനെ ചെയ്യില്ല. കഴിഞ്ഞതവണ അറിയാതെകിട്ടിയ പണത്തിന്‍റെ ഇരട്ടി, ഞങ്ങള്‍ മടക്കികൊണ്ടുവന്നില്ലേ? ഞങ്ങളെ അങ്ങേയ്ക്കു വിശ്വസിക്കാം."

"ഇവരുടെ ചാക്കുകള്‍ പരിശോധിക്കൂ. ആരുടെ ചാക്കില്‍നിന്നാണോ വെള്ളിക്കപ്പു കിട്ടുന്നത്, അവന്‍ എന്റെ യജമാനന്റെ അടിമയായിരിക്കും." കാര്യസ്ഥന്‍ പടയാളികള്‍ക്കു നിര്‍ദ്ദേശംനല്കി.

പടയാളികള്‍ ചാക്കുകളഴിച്ചുപരിശോധിച്ചു. ധാന്യത്തിനായി അവര്‍നല്കിയ സ്വര്‍ണ്ണനാണയങ്ങള്‍ എല്ലാ ചാക്കുകളിലുമുണ്ടായിരുന്നു. 

എന്താണു സംഭവിക്കുന്നതെന്നു റൂബനും സഹോദരങ്ങള്‍ക്കും മനസ്സിലായില്ല...

ഒടുവില്‍ ബെഞ്ചമിന്റെ ചാക്കഴിച്ചു.

അതിലതാ പൊന്‍പണത്തോടൊപ്പം രത്നങ്ങള്‍പതിച്ച, മനോഹരമായ ഒരു വെള്ളിക്കപ്പ്...

സഹോദരങ്ങള്‍ പതിനൊന്നുപേരും സ്തബ്ധരായി നിന്നുപോയി!

Sunday 16 July 2017

20. സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും

ബൈബിള്‍ കഥകള്‍ - 20 


ഫറവോ, ജോസഫിന് ¶സാഫ്നത്ത് ഫനായ എന്ന പുതിയപേരു നല്കി. തനിക്കുകീഴില്‍ രണ്ടാമനായി, സകല അധികാരങ്ങളും നല്കി, അവനെ വാഴിച്ചു. ഈജിപ്തിലെ സകലജനങ്ങളും സാഫ്നത്ത് ഫനായയുടെമുമ്പില്‍ മുട്ടുമടക്കി. അവനെക്കാള്‍ ശക്തനായി, ഫറോവയൊഴികെ ഈജിപ്തില്‍ മറ്റൊരുവൻപോലുമില്ലായിരുന്നു. 

ഫറവോയ്ക്കു ദൈവംനല്കിയ സ്വപ്നദര്‍ശനംപോലെ ഈജിപ്തില്‍ സമൃദ്ധിയുടെ നാളുകളെത്തി. വയലുകള്‍ നൂറുമേനിയും അതിലധികവും വിളവുനല്കി. എല്ലാത്തരം വിളവുകളുടെയും പകുതിയിലേറെ എല്ലായിടത്തും മിച്ചമായിരുന്നു. സമ്പന്നതയുടെ നാളുകളില്‍ ജോസഫ് ഈജിപ്തിലെങ്ങും സംഭരണശാലകള്‍ നിർമ്മിച്ചു. അരിയും ഗോതമ്പും മറ്റെല്ലാത്തരം ധാന്യങ്ങളും ജോസഫ് സംഭരിച്ചു. ഈജിപ്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും വലിയവലിയ സംഭരണശാലകളിലെല്ലാം ധാന്യങ്ങള്‍ നിറഞ്ഞു. പത്തോ പതിനഞ്ചോവർഷം ഈജിപ്തുകാര്‍ ഭക്ഷിച്ചാലും തീരാത്തത്ര ധാന്യശേഖരം ജോസഫിന്റെ കലവറകളിലെത്തി.

ഈജിപ്തിലെ സമൃദ്ധിയുടെ നാളുകളില്‍ ജോസഫിന്റെയും അസ്നമിന്റെയും ദാമ്പത്യവല്ലരിയില്‍ രണ്ടുപുഷ്പങ്ങള്‍ വിടര്‍ന്നു . കടിഞ്ഞൂല്‍പ്പുത്രനു മനാസ്സെ എന്ന്‍ അവര്‍ പേരുവിളിച്ചു. മനാസ്സെയ്ക്കു മൂന്നുവയസ്സുള്ളപ്പോള്‍, അവരുടെ രണ്ടാമത്തെ പുത്രനായ എഫ്രായിം ജനിച്ചു.

സമൃദ്ധിയുടെ ഏഴുവർഷങ്ങള്‍ അതിവേഗം കടന്നുപോയി. ഉഷ്ണക്കാറ്റിന്റെ അകമ്പടിയോടെ ക്ഷാമത്തിന്റെ വർഷങ്ങള്‍ വരവായി. മഴയില്ലാതെയായി. രൂക്ഷമായ വരൾച്ചയിൽ കൃഷിയിടങ്ങളും വയലുകളും വിളവുനല്കാതെയായി.

ജനങ്ങൾ തങ്ങളുടെ വീടുകളിൽക്കരുതിവച്ചിരുന്ന ധാന്യശേഖരംതീർന്നപ്പോൾ, ജോസഫിന്റെ ധാന്യക്കലവറകള്‍ തുറന്നു. ന്യായമായ വിലയില്‍ ഈജിപ്തിലെ പൗരന്മാര്‍ അവിടെനിന്നു ധാന്യംവാങ്ങി. 


ഈജിപ്തില്‍മാത്രമല്ല, ചുറ്റുവട്ടത്തുള്ള എല്ലാദേശങ്ങളിലും ക്ഷാമം അതിരൂക്ഷമായി. കാനാന്‍ദേശത്തും വറുതിയുടെ നാളുകളായിരുന്നു. ഇസ്രായേലിന്റെ കുടുംബവും ദാരിദ്ര്യത്താല്‍ വലഞ്ഞു. ഈജിപ്തിലൊഴികെ എല്ലാദേശങ്ങളിലും പട്ടിണി കൊടിനാട്ടി. ഈജിപ്തില്‍ ധാന്യശേഖരമുണ്ടെന്നറിഞ്ഞപ്പോള്‍, തന്റെ പുത്രന്മാരെ ഇസ്രായേല്‍ ഈജിപ്തിലേക്കയച്ചു. റാഹേലിന്റെ ഇളയപുത്രനായ ബെഞ്ചമിനെമാത്രം ഇസ്രായേൽ തന്റെയൊപ്പം നിറുത്തി.

ഈജിപ്തിലെ പൗരന്മാര്‍ക്കു ധാന്യം വില്‍ക്കുവാന്‍മാത്രമേ സംഭരണശാലകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക്  അനുവാദമുണ്ടായിരുന്നുള്ളൂ. ധാന്യംവേണ്ട വിദേശികള്‍ ജോസഫിനെ നേരില്‍ക്കണ്ട് അപേക്ഷിക്കേണ്ടിയിരുന്നു. അതുകൊണ്ടു റൂബനും സഹോദരങ്ങളും ജോസഫിന്റെ കൊട്ടാരത്തിലെത്തി. സിംഹാസനത്തില്‍ ഉപവിഷ്ടനായ ജോസഫിനെ അവര്‍ താണുവണങ്ങി. 

ഒരു നിമിഷാര്‍ദ്ധത്തില്‍ ജോസഫ് തന്റെ സഹോദരന്മാരെ തിരിച്ചറിഞ്ഞു. ഇരുപതുവര്‍ഷങ്ങള്‍ക്കുമുമ്പ്, പതിനേഴാംവയസ്സില്‍, ഒരു രാത്രിയില്‍ താന്‍കണ്ട സ്വപ്നം അപ്പോള്‍ അവന്റെ ഓര്‍മ്മയിലെത്തി.

ജോസഫും സഹോദരങ്ങളും വയലില്‍ കൊയ്തുകൊണ്ടിരുന്നു. കൊയ്ത്തുകഴിഞ്ഞു കറ്റകള്‍ കെട്ടിവച്ചപ്പോള്‍ ജോസഫിന്റെ കറ്റകള്‍ എഴുന്നേറ്റുനിന്നു. പതിനൊന്നു സഹോദരന്മാരുടെയും കറ്റകള്‍ ജോസഫിന്റെ കറ്റയെ താണുവണങ്ങി. വീണ്ടുമൊരു സ്വപ്നത്തില്‍ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും ജോസഫിന്റെ മുമ്പിലെത്തി അവനെ താണുവണങ്ങി.

തന്റെമുമ്പില്‍ സാഷ്ടാംഗംപ്രണമിക്കുന്ന സഹോദരന്മാരെ തിരിച്ചറിഞ്ഞെങ്കിലും ജോസഫ് അതു പ്രകടമാക്കിയില്ല. ഹീബ്രുഭാഷയില്‍ സംസാരിച്ചതുമില്ല. ഹീബ്രു അറിയുന്ന ഒരു ദ്വിഭാഷിയുടെ സഹായത്തോടെ ഈജിപ്ഷ്യൻ ഭാഷയിലാണു ജോസഫ് തന്റെ സഹോദരന്മാരോടു സംസാരിച്ചത്.

“വിദേശികളായ നിങ്ങള്‍ എന്തിനിവിടെ വന്നു? ഈജിപ്തിന്റെ സമൃദ്ധിയെക്കുറിച്ചു കേട്ടറിഞ്ഞ്, ഹെബ്രായരാജാവയച്ച ചാരന്മാരല്ലേ നിങ്ങള്‍? രാജ്യത്തെ ഒറ്റുനോക്കി, ആക്രമിക്കാനുള്ള പഴുതുകണ്ടെത്തുകയല്ലേ നിങ്ങളുടെ ലക്ഷ്യം?”

ജോസഫിന്റെ ചോദ്യംകേട്ടു ഭയത്തോടെ റൂബന്‍ പറഞ്ഞു: “അല്ല, പ്രഭോ. അങ്ങയുടെ ദാസന്മാര്‍മാത്രമാണു ഞങ്ങള്‍. ദാരിദ്ര്യത്താല്‍വലഞ്ഞപ്പോള്‍, ധാന്യംവാങ്ങാനായി ഈ ദേശത്തു വന്നവരാണ്.”  

“നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും ഒന്നു ഞാനുറപ്പുതരാം.  നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ നിങ്ങള്‍ക്കൊന്നും സംഭവിക്കുകയില്ല. മറിച്ച്, ഈജിപ്തിനെതിരേ ചാരവൃത്തിക്കു വന്നവരാണെങ്കില്‍, തലയരിഞ്ഞ നിങ്ങളുടെ ശരീരങ്ങള്‍ ഈജിപ്തിലെ കഴുകന്മാര്‍ ഭക്ഷിക്കും.”

“ഞങ്ങള്‍ സത്യസന്ധരാണു പ്രഭോ. ഞങ്ങള്‍ പത്തുപേരും ഒരേ ആളുടെ മക്കളാണ്. ഞങ്ങള്‍ പന്ത്രണ്ടുപുത്രന്മാരാണ്. പതിനൊന്നാമന്‍ ജീവിച്ചിരിപ്പില്ല. ഏറ്റവും ഇളയവന്‍ വൃദ്ധനായ പിതാവിനെ ശുശ്രൂഷിക്കാനായി ഭവനത്തില്‍ത്തന്നെയുണ്ട്‌.”

“നിങ്ങള്‍ പറയുന്നതു സത്യമാണെങ്കില്‍ ഒരാള്‍പോയി നിങ്ങളുടെ ഇളയസഹോദരനെ കൂട്ടിക്കൊണ്ടു വരിക. അതുവരെ മറ്റുള്ളവര്‍ ഇവിടെ നില്ക്കട്ടെ.”

റൂബന്‍ പറഞ്ഞു: “വൃദ്ധനായ പിതാവ് അവനെ ഗാഢമായി സ്നേഹിക്കുന്നു. ഞങ്ങളുടെ ഒരനുജന്‍ മരിച്ചതിനുശേഷം ഇളയവനെ തന്റെയടുത്തുനിന്നു മാറിനില്ക്കാന്‍ പിതാവ് അനുവദിക്കാറേയില്ല.”

“നിങ്ങളുടെ കഥകള്‍കേട്ടിരിക്കാന്‍ എനിക്കു സമയമില്ല. നിങ്ങളുടെ വിധി നിങ്ങളുടെ കൈകളില്‍ത്തന്നെയാണ്. എന്തുവേണമെന്നു നിങ്ങള്‍ തീരുമാനിക്കുക.”

തന്റെ കൊട്ടാരത്തിനോടുചേര്‍ന്നുള്ള വിശ്രമമന്ദിരത്തില്‍ അവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ ജോസഫ് ഉത്തരവിട്ടു. തടവുകാരാണെങ്കിലും അവര്‍ക്ക്  ഏറ്റവും മികച്ച സൗകര്യങ്ങളും പരിചരണവും നല്കണമെന്നും ഒന്നിനും കുറവുണ്ടാകരുതെന്നും അയാള്‍ തന്റെ ദാസന്മാര്‍ക്കു രഹസ്യമായി നിര്‍ദ്ദേശംനല്കി.

എല്ലാദിവസവും വൈകുന്നേരങ്ങളില്‍ ജോസഫ് സഹോദരന്മാരെ സന്ദര്‍ശിച്ചു. അപ്പോഴെല്ലാം ദ്വിഭാഷിയുടെ സഹായത്തോടെമാത്രം അവരുമായി സംസാരിച്ചു. മൂന്നാംദിവസം ജോസഫെത്തുമ്പോള്‍ ഹെബ്രായഭാഷയില്‍ അവര്‍ സംസാരിക്കുന്നത് അവന്‍ കേട്ടു. 

ശിമയോന്‍ പറഞ്ഞു: “ജോസഫിനോടു നമ്മള്‍ചെയ്ത പാപത്തിന്റെ ശിക്ഷയാണിത്. അവനന്നു ഹൃദയംപൊട്ടിക്കരഞ്ഞിട്ടും നമ്മളവനോടു ദയകാട്ടിയില്ല.”

“കുട്ടിയെ ഒന്നുംചെയ്യരുതെന്ന്, ഞാനന്നു പറഞ്ഞതാണ്. മൂത്തവനായ എന്റെ വാക്കുകള്‍ നിങ്ങള്‍ വിലവച്ചില്ല. അവന്റെ രക്തം ഇപ്പോള്‍ നമ്മളോടു പ്രതികാരംചെയ്യുന്നു.” റൂബന്‍ കരഞ്ഞുപോയി.

അപ്പോള്‍ ജോസഫ് അവരുടെ മുന്നിലേക്കു ചെന്നു. 

ജോസഫിന്റെ ഹൃദയം അവരോടുള്ള സ്നേഹത്താല്‍ തുടിച്ചു. ബഞ്ചമിനെയും ആബയേയും കാണാന്‍ അവന്‍ അതിയായി ആഗ്രഹിച്ചു. എങ്കിലും അവന്‍ അവര്‍ക്കുമുമ്പില്‍ സ്വയംവെളിപ്പെടുത്തിയില്ല.

തങ്ങള്‍ പറഞ്ഞത്, സഫ്നാത്ത് ഫനായ കേട്ടുവെന്നു റൂബനും സഹോദരന്മാരുമറിഞ്ഞു. എന്നാല്‍ അവനു ഹീബ്രു മനസ്സിലാകില്ലെന്ന്  അവര്‍ കരുതി.

ശിമയോനെ ബന്ധിക്കാന്‍ ജോസഫ് ഭൃത്യന്മാരോടാജ്ഞാപിച്ചു. എന്താണു സംഭവിക്കാന്‍പോകുന്നതെന്നറിയാതെ എല്ലാവരും വല്ലാതെ ഭയന്നു. 

ജോസഫ് റൂബനോടു പറഞ്ഞു: “നിങ്ങള്‍ കൊണ്ടുവന്ന പൊന്‍നാണയങ്ങളുടെ തൂക്കത്തിനനുസരിച്ചുള്ള ധാന്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു നല്കാം. നിങ്ങള്‍ ചാരന്മാരല്ലെങ്കില്‍ അതുമായി മടങ്ങിപ്പോയി നിങ്ങളുടെ ഇളയസഹോദരനുമായി തിരികേവരുക. അതുവരെ നിങ്ങളുടെ ഈ സഹോദരന്‍ ഈജിപ്തിന്റെ തടവറയില്‍ക്കഴിയും.”

ശിമയോനെ അവരുടെ അടുക്കല്‍നിന്നു മാറ്റി, ബന്ധനമഴിച്ച്, എല്ലാ സൗകര്യങ്ങളുമുള്ള മറ്റൊരു ഗൃഹത്തില്‍ താമസിപ്പിക്കാന്‍ ജോസഫ് രഹസ്യനിര്‍ദ്ദേശംനല്കി.

അവര്‍ കൊണ്ടുവന്ന പണത്തിനുള്ള ധാന്യം ചാക്കുകളില്‍ നിറയ്ക്കാനും അവര്‍തരുന്ന പണംമുഴുവന്‍ കിഴികളിലാക്കി, ഓരോരുത്തരുടെയും ചാക്കിനുള്ളില്‍, ഏറ്റവുംമുകളിലായി തിരികെവയ്ക്കാനും ജോസഫ് ജോലിക്കാരോടു നിര്‍ദ്ദേശിച്ചു.  

ഗത്യന്തരമില്ലാതെ, ശിമയോനെ ഈജിപ്തില്‍വിട്ട്, ധാന്യം കഴുതപ്പുറത്തുകയറ്റി, പിറ്റേന്നുപുലര്‍ച്ചെ, അവര്‍ കാനാന്‍ദേശത്തേക്കു മടങ്ങി. ഒരു പകലിന്റെ യാത്രയ്ക്കുശേഷം രാത്രിയില്‍ത്താമസിക്കാന്‍ അവര്‍ ഒരു സത്രത്തിലെത്തി.  
കഴുതകളെ സത്രത്തിലെ തൊഴുത്തില്‍ കെട്ടിയശേഷം ധാന്യച്ചാക്കുകള്‍ പരിശോധിച്ചപ്പോള്‍ പണംമുഴുവന്‍ ചാക്കുകളിലുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവര്‍ ഭയത്തോടെ പരസ്പരം നോക്കി.

“കര്‍ത്താവെന്താണു നമ്മളോടിങ്ങനെ ചെയ്യുന്നത്? ഇനിയെന്താവും സംഭവിക്കുക? നമുക്കു മടങ്ങിപ്പോയി പണം തിരികെയേല്പിച്ചാലോ?”

“ഇപ്പോള്‍ത്തന്നെ നമ്മള്‍ ഒരുപാടു വൈകിയിരിക്കുന്നു. മടങ്ങിപ്പോയാല്‍ നമ്മളിനിയും രണ്ടുദിവസംകൂടെ വൈകും. നമ്മളെക്കാണാതായാല്‍ ആബാ വിഷമിക്കും. അതുകൊണ്ട്, എന്തുംവരട്ടെ; നമുക്കു നാട്ടിലേക്കുള്ള യാത്രതുടരാം. ബെഞ്ചമിനുമായി തിരികെവരുമ്പോള്‍ പണം സാഫ്നത്ത് ഫനായയ്ക്കു മടക്കിനല്കാം.” റൂബന്റെ നിര്‍ദ്ദേശം മറ്റുള്ളവര്‍ അംഗീകരിച്ചു. 

എങ്കിലും ആ രാത്രിയില്‍ അവരിലൊരാൾക്കുപോലും ഉറങ്ങുവാന്‍ കഴിഞ്ഞില്ല.
_________________________________________________________________

¶ സാഫ്നത്ത് ഫനായ് – ഒരു ഈജിപ്ഷ്യന്‍ നാമം. ‘ദൈവം പറയുന്നു, അവന്‍ ജീവിക്കുന്നു’ എന്നാണ് ഈ പേരിനർത്ഥം.

Sunday 9 July 2017

19. ഈജിപ്തിന്റെ അധിപൻ


ബൈബിൾക്കഥകൾ - 19


ഫറവോ നൈൽനദീതീരത്തു നില്ക്കുകയായിരുന്നു. പെട്ടെന്നു്, തടിച്ചുകൊഴുത്ത ഏഴുപശുക്കള്‍ നദിയില്‍നിന്നു കയറിവന്നു. അവ നദീതടത്തിലെ പുല്‍ത്തകിടിയില്‍ മേയാനിറങ്ങി. ഏഴുപശുക്കളും ലക്ഷണമൊത്തവയായിരുന്നു. ഫറവോ നോക്കിനില്ക്കേ മെലിഞ്ഞതും വിരൂപികളുമായ ഏഴുപശുക്കള്‍കൂടെ നൈലില്‍നിന്നു കയറിവന്നു. നദീതീരത്തുനിന്നിരുന്ന അഴകുള്ള, കൊഴുത്തപശുക്കളെ മെലിഞ്ഞുവിരൂപരായ പശുക്കള്‍ വിഴുങ്ങിക്കളഞ്ഞു.

ഫറവോ ഞെട്ടിയുണര്‍ന്നു.

മുനിഞ്ഞുകത്തുന്ന കിടപ്പറദീപത്തിന്റെ അരണ്ടവെളിച്ചത്തിൽ, താൻ പള്ളിമെത്തയിലാണെന്നും കണ്ടതു് ഒരുകിനാവുമാത്രമാണെന്നും അയാൾ തിരിച്ചറിഞ്ഞു.

ഈ കിനാവിന്റെ അർത്ഥമെന്താകുമെന്നു ചിന്തിച്ചുകിടന്ന്, ഫറവോ വീണ്ടും ഉറക്കത്തിലേക്കു വഴുതി. ഉറങ്ങിയപ്പോള്‍ വേറൊരു സ്വപ്നംകൂടെ അയാളുടെ മനോമുകുരത്തിൽ തെളിഞ്ഞുതുടങ്ങി.

പുഷ്ടിയുമഴകുമുള്ള ഏഴു ധാന്യക്കതിരുകള്‍ ഒരു കോതമ്പുചെടിയിൽ വളര്‍ന്നുപൊങ്ങി. ഇളംകാറ്റിൽ ആ ധാന്യക്കതിരുകൾ ഊയലാടവേ, ഉണങ്ങിക്കരിഞ്ഞ, ശുഷ്കമായ ഏഴു കതിരുകള്‍കൂടെ അതേ ചെടിയിൽനിന്നുയര്‍ന്നുവന്നു.      
ശോഷിച്ചുണങ്ങിയ ആ കതിരുകള്‍ പുഷ്ടിയുമഴകുമുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഫറവോ വീണ്ടും ഞെട്ടിയുണർന്നു. വിചിത്രങ്ങളായ രണ്ടു സ്വപ്നങ്ങളും അയാളുടെ മനസ്സിൽ നിറഞ്ഞുനിന്നു. ചിന്താഭാരത്താൽ, ഉറക്കമയാളെ വിട്ടൊഴിഞ്ഞു. ഫറവോ അസ്വസ്ഥനായി.      

പുലർച്ചേതന്നെ ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച്, തന്റെ സ്വപ്നം വ്യാഖ്യാനിക്കാന്‍ ഫറവോ ആവശ്യപ്പെട്ടു. എന്നാൽ ആര്‍ക്കുമതിനു കഴിഞ്ഞില്ല.      

അപ്പോള്‍ പാനപാത്രവാഹകന്‍ ജോസഫിനെക്കുറിച്ചോർത്തു. അവൻ ഫറവോയോടുണർത്തിച്ചു:
       
"അവിടുത്തെ ഹിതത്തിനെതിരായി പ്രവർത്തിച്ചപ്പോൾ അങ്ങ് എന്നെയും പാചകപ്രമാണിയെയും തടവിലിട്ടിരുന്നതോർക്കുന്നില്ലേ? അന്നൊരു രാത്രിയിൽ ഞങ്ങള്‍ക്കു രണ്ടുപേർക്കും ഓരോ സ്വപ്നങ്ങളുണ്ടായി..       
അതിന്റെ അർത്ഥമെന്തെന്നു ഞങ്ങൾക്കു മനസ്സിലായില്ല.

ഞങ്ങളുടെകൂടെ ഒരു ഹെബ്രായയുവാവ് തടവിലുണ്ടായിരുന്നു. ഞങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ചറിഞ്ഞപ്പോള്‍, അവന്‍ ഞങ്ങള്‍ക്കതു വ്യാഖ്യാനിച്ചുതന്നു. അതുപോലെതന്നെ സംഭവിച്ചു. എന്നെ എന്റെ ഉദ്യോഗത്തില്‍ അവിടുന്നു പുനർനിയമിച്ചു. പാചകപ്രമാണിയെ തൂക്കിലിടുകയുംചെയ്തു."
       
പിന്നെ വൈകിയില്ല, ജോസഫിനെ കൊട്ടാരത്തിലെത്തിക്കാൻ ഫറവോ ദൂതനെയയച്ചു. ക്ഷൗരംചെയ്യിച്ചു്, പുതുവസ്ത്രങ്ങളുമണിയിച്ചു്,  അവരവനെ ഫറവോയുടെ മുമ്പിലെത്തിച്ചു. 

ജോസഫ്, ഫറവോയുടെമുമ്പിൽ താണുകുനിഞ്ഞ്, ഉപചാരമർപ്പിച്ചു. കാനാൻദേശത്തെ പൊട്ടക്കിണറിൽക്കിടക്കുമ്പോഴും ഈജിപ്തിലെ അടിമച്ചന്തയിൽ വില്പനച്ചരക്കായി നിൽക്കുമ്പോഴും പോത്തിഫറിന്റെ ഭാര്യയുടെ പ്രലോഭനങ്ങളെ തിരസ്കരിച്ചപ്പോഴും കൂടെയുണ്ടായിരുന്ന കർത്താവു്, അപ്പോഴും ജോസഫിനോടുകൂടെയുണ്ടായിരുന്നു.

"നിനക്കു സ്വപ്നം വ്യാഖ്യാനിക്കാനുള്ള കഴിവുണ്ടെന്നു ഞാനറിഞ്ഞു. എന്റെ സ്വപ്നങ്ങൾ ശരിയായി വ്യാഖ്യാനിച്ചാൽ നിനക്കു ഞാൻ വലിയസമ്മാനങ്ങൾ നല്കും."

"അതെന്റെ കഴിവല്ല; എന്നാല്‍ ദൈവമാണു് അങ്ങേയ്ക്കു സ്വപ്നംനല്കിയതെങ്കിൽ, എന്റെ പിതാക്കന്മാരുടെ ദൈവമായ കർത്താവു്, തൃപ്തികരമായ വ്യാഖ്യാനം എന്നിലൂടെ  അങ്ങേയ്ക്കു നല്കും." ജോസഫ് ആത്മവിശ്വാസത്തോടെ പറഞ്ഞു.
      
ഫറവോ, താൻകണ്ട സ്വപ്നം ജോസഫിനോടു പറഞ്ഞു: "സ്വപ്നമിതാണ്: ഞാന്‍ നൈലിന്റെ തീരത്തു നില്ക്കുകയായിരുന്നു. കൊഴുത്ത്, അഴകുള്ള ഏഴുപശുക്കള്‍ നൈലില്‍നിന്നു കയറിവന്നു. അവ നദീതീരത്തെ പുല്‍ത്തകിടിയില്‍ മേയാൻതുടങ്ങി. അപ്പോൾ മെലിഞ്ഞുവിരൂപരായ ഏഴുപശുക്കൾകൂടെ നദിയിൽനിന്നു കയറിവന്നു. അത്തരം പശുക്കളെ ഈജിപ്തിലെങ്ങും ഞാന്‍ കണ്ടിട്ടില്ല. ശോഷിച്ചുവിരൂപരായ ആ പശുക്കൾ,‍ ആദ്യം ഞാൻകണ്ട ഏഴു കൊഴുത്തപശുക്കളെ വിഴുങ്ങിക്കളഞ്ഞു, എന്നാല്‍ മെലിഞ്ഞ പശുക്കള്‍ മുമ്പെന്നപോലെ, ശോഷിച്ചുതന്നെ കാണപ്പെട്ടു. 

വീണ്ടുമൊരു സ്വപ്നത്തില്‍ പുഷ്ടിയുമഴകുമുള്ള ഏഴുകതിരുകള്‍ ഒരു തണ്ടില്‍ വളര്‍ന്നുനില്ക്കുന്നതു ഞാന്‍ കണ്ടു. അധികംവൈകാതെ ശുഷ്‌കിച്ചതും വാടിക്കരിഞ്ഞതുമായ ഏഴുകതിരുകള്‍കൂടെ ആ തണ്ടിൽ പൊങ്ങിവന്നു. ശുഷ്‌കിച്ച കതിരുകള്‍ നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു.

ഈ സ്വപ്നങ്ങളുടെ വ്യാഖ്യാനത്തിനായി  ഈജിപ്തിലെ മന്ത്രവാദികളെയും ജ്ഞാനികളെയും ഞാൻ വിളിച്ചെങ്കിലും അതു വ്യാഖ്യാനിച്ചുതരുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല."      

പറഞ്ഞു നിറുത്തിയിട്ടു്, ഫറവോ പ്രതീക്ഷയോടെ ജോസഫിന്റെ മുഖത്തേക്കു നോക്കി. 

ജോസഫ് പറഞ്ഞു: "ഈ സ്വപ്നങ്ങൾ അങ്ങേയ്ക്കു നല്കിയ കർത്താവു വാഴ്ത്തപ്പെട്ടവനാകട്ടെ.. രണ്ടുസ്വപ്നങ്ങളുടെയും അര്‍ത്ഥം ഒന്നുതന്നെ! ദൈവം അങ്ങയോടു ഭാവി കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു.       
ഏഴു കൊഴുത്തപശുക്കള്‍ സമൃദ്ധിയുടെ ഏഴുവര്‍ഷങ്ങളാണ്; ഏഴു നല്ല കതിരുകളും സമൃദ്ധിനിറഞ്ഞ ഏഴുവര്‍ഷങ്ങൾതന്നെ; പുറകേവന്ന മെലിഞ്ഞു വിരൂപികളായ ഏഴുപശുക്കളും ഉണങ്ങിവരണ്ട പതിരുനിറഞ്ഞ ഏഴുകതിരുകളും ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങളാണ്.       

ഈജിപ്തുമുഴുവനും സുഭിക്ഷത്തിന്റെ ഏഴുവര്‍ഷങ്ങള്‍ വരാന്‍പോകുന്നു. പിന്നീടുവരുന്ന ഏഴുവർഷങ്ങളോ, കഠിനമായ ക്ഷാമത്തിന്റെ കാലമായിരിക്കും. സമൃദ്ധിയുടെ കാലം ഈജിപ്തുകാർ മറന്നുപോകുംവിധം ക്ഷാമം നാടിനെ കാര്‍ന്നുതിന്നും.       
ആദ്യത്തെ ഏഴുവർഷങ്ങളുടെ സമൃദ്ധി ഈജിപ്തിന്റെ ഓര്‍മ്മയില്‍പ്പോലും നില്ക്കില്ല. അത്രയ്ക്കു രൂക്ഷമായ ക്ഷാമമാണു വരാനിരിക്കുന്നതു്.       

ഇക്കാര്യം ഉടനെതന്നെ ദൈവം നടപ്പിലാക്കുമെന്നതിനാലാണ്, വ്യത്യസ്തരീതികളിൽ സ്വപ്നമാവർത്തിച്ചതു്."     

ഫറവോ അല്പനേരം ആലോചനയിൽ മുഴുകി.

"ക്ഷാമത്തിന്റെ ഏഴുവർഷങ്ങൾ തരണംചെയ്യാൻ ഞാനെന്തു ചെയ്യണമെന്നാണു് നിന്റെ അഭിപ്രായം." അയാൾ ജോസഫിനോടുതന്നെ ഉപദേശമാരാഞ്ഞു.

"വിവേകിയും ബുദ്ധിമാനുമായ ഒരാളെക്കണ്ടുപിടിച്ച്, ഈജിപ്തിന്റെ മുഴുവന്‍ അധിപനായി അങ്ങയാളെ നിയമിക്കണം. അവനുകീഴിൽ എല്ലായിടത്തും ഫറവോയ്ക്കായി സംഭരണശാലകൾ നിർമ്മിക്കണം. സമൃദ്ധിയുടെ ഏഴുവര്‍ഷങ്ങളിലും വിളവിന്റെ അഞ്ചിലൊന്നെങ്കിലും ഈ സംഭരണശാലകളിൽ ശേഖരിക്കണം!     

ഈജിപ്തില്‍ ഏഴുവര്‍ഷം നീണ്ടുനില്ക്കാന്‍പോകുന്ന ക്ഷാമത്തെനേരിടാനുള്ള കരുതല്‍ധാന്യമായിരിക്കുമത്. അങ്ങനെ നാടു പട്ടിണികൊണ്ടു നശിക്കാതിരിക്കും.       

സ്വപ്നങ്ങൾക്കു ജോസഫ് നല്കിയ വ്യാഖ്യാനവും പരിഹാരനിർദ്ദേശവും ഫറവോയ്ക്കിഷ്ടപ്പെട്ടു.
     
ജോസഫിനെ വിശ്രമമുറിയിലിരുത്താൻ  നിർദ്ദേശംനല്കിയശേഷം അയാൾ തന്റെ കാര്യവിചാരകന്മാരുമായി കൂടിയാലോചിച്ചു: "ദൈവത്തിന്റെ ആത്മാവു കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു മനുഷ്യനെക്കണ്ടെത്താന്‍ നമുക്കുകഴിയുമോ? ധാന്യശേഖരണത്തിന്റെ ചുമതല, നമുക്ക് ഇവനെത്തന്നെയേല്പിക്കാം." ഫറവോ പറഞ്ഞു. ഫറവോയുടെ നിർദ്ദേശത്തെക്കുറിച്ച്, ഒരാൾക്കുപോലും എതിരഭിപ്രായമില്ലായിരുന്നു.

ഫറവോ ജോസഫിന്റെയടുത്തു മടങ്ങിവന്നു പറഞ്ഞു:       
"ദൈവം ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതുകൊണ്ടും നിന്നെപ്പോലെ വിവേകിയും ബുദ്ധിമാനുമായ ഒരാള്‍ വേറെയില്ലാത്തതുകൊണ്ടും നീ എന്റെ നാടിനു മേലാളായിരിക്കും. എന്റെ ജനംമുഴുവന്‍ നിന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും."

തന്റെ കൈയില്‍നിന്നു മുദ്രമോതിരം ഊരിയെടുത്ത്, അയാൾ ജോസഫിനെ അണിയിച്ചു. അവനെ പട്ടുവസ്ത്രങ്ങളും  സ്വര്‍ണ്ണമാലയും ധരിപ്പിച്ചു. ഫറവോ, ജോസഫിന് ¶സാഫ്നത്ത് ഫനായ എന്ന പുതിയപേരു നല്കി. 
ഈജിപ്തു രാജ്യത്തിനുമുഴുവന്‍ അധിപനായി അവനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ ഫറവോ തുല്യംചാർത്തി. 

ഫറവോ ജോസഫിനോടു പറഞ്ഞു: "ഞാന്‍ ഈജിപ്തിന്റെ ഫറവോയാണ്. ഇനി നിന്റെ സമ്മതംകൂടാതെ ഈജിപ്തുദേശത്തിലെങ്ങും ആരും കൈയോ കാലോ ഉയര്‍ത്തുകയില്ല."  

സാഫ്നത്ത് ഫനായയ്ക്കു സഞ്ചരിക്കാൻ ഫറവോയുടെ രണ്ടാംരഥം വിട്ടുകൊടുത്തു. ഓനിലെ പുരോഹിതനായിരുന്ന പൊത്തിഫെറായുടെ മകള്‍ അസ്‌നത്തുമായി ഫറവോ സാഫ്നത്ത് ഫനായിയുടെ വിവാഹവുംനടത്തി. 
       
ജോസഫ് ഈജിപ്തുമുഴുവന്‍ ചുറ്റിസഞ്ചരിച്ചു. ജോസഫിനെ ജയിലിലടച്ച അവന്റെ പഴയ യജമാനൻ, കാലാൾപ്പടയുടെ നായകനായ പോത്തിഫർ, തന്റെ പടയാളികൾക്കൊപ്പം ജോസഫിന്റെ രഥത്തിനു മുമ്പിലോടി. 

"മുട്ടുമടക്കുവിൻ, ഈജിപ്തിന്റെ സർവ്വാധിപൻ രഥത്തിലെഴുന്നള്ളുന്നു..." പോത്തിഫറും പടയാളികളും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു....

- - - - - - - - - - - - - - - - -

 ¶സാഫ്നത്ത് ഫനായ  - ഒരു ഈജിപ്ഷ്യന്‍ നാമം. ‘ദൈവം പറയുന്നു, അവന്‍ ജീവിക്കുന്നു’ എന്നാണ് ഈ പേരിനർത്ഥം.

Sunday 2 July 2017

18. വഴികാട്ടുന്ന സ്വപ്നങ്ങള്‍

ബൈബിൾക്കഥകൾ 18

ഈജിപ്തിലെ ഭരണാധികാരിയായ ഫറവോയുടെ കാവല്‍പ്പടയുടെ നായകന്മാരിലൊരുവനായിരുന്നു പോത്തിഫര്‍. തന്റെ വീട്ടുജോലിക്കാരനായി അയാൾക്കൊരടിമയെ വേണമായിരുന്നു.

വടിവൊത്ത, കരുത്തൻശരീരമുള്ള, സുമുഖനായ ജോസഫിനുവേണ്ടിയുള്ള വിലപേശലുകൾനടക്കുന്നതിനിടയിലാണ്, അയാൾ അടിമച്ചന്തയിലെത്തിയത്. പോത്തിഫറിനു ജോസഫിനെ ഇഷ്ടമായി. വിലപേശലുകൾക്കൊടുവിൽ അയാളവനെത്തന്നെ വിലയ്ക്കുവാങ്ങുകയുംചെയ്തു.

പുതിയ അടിമയുമായി അയാൾ ഭവനത്തിലെത്തി. അവർ പടിവാതിൽകടക്കുംമുമ്പ്, ഫറവോയുടെ ഒരു ദൂതനുമവിടെയെത്തി. ഫറവോയുടെ കാവല്പടയുടെ നായകന്മാരില്‍ പ്രധാനിയായി പോത്തിഫറിനെ നിയമിച്ചുകൊണ്ടുള്ള, ഉത്തരവുമായാണ് ദൂതനെത്തിയത്. 

പുതിയ അടിമയുടെ വരവാണ് തനിക്ക് ഐശ്വര്യംകൊണ്ടുവന്നതെന്നു പോത്തിഫര്‍ കരുതി. അതിനാല്‍ തന്റെ പാനപാത്രവാഹകനും ശുശ്രൂഷകനുമായി ജോസഫിനെ നിറുത്താന്‍ പോത്തിഫര്‍ നിശ്ചയിച്ചു.

കര്‍ത്താവു ജോസഫിനോടൊപ്പമുണ്ടായിരുന്നു. എല്ലാക്കാര്യങ്ങളിലും അവന്‍ തന്റെ യജമാനന്റെ പ്രീതിക്കുപാത്രമായി. ജോസഫിന് അയാള്‍ കൂടുതല്‍ ചുമതലകള്‍ നല്കി. ജോസഫിനു ഭരമേല്പ്പിക്കപ്പെട്ട കാര്യങ്ങളിലെല്ലാം കര്‍ത്താവു പോത്തിഫറിനെ സമൃദ്ധമായി അനുഗ്രഹിച്ചു. അധികംവൈകാതെ, ജോസഫ് യജമാനന്റെ ഭവനത്തിന്റെയും എല്ലാ സ്വത്തുവകകളുടെയും മേല്‍നോട്ടക്കാരനായിത്തീർന്നു

പോത്തിഫറിന്റെ കുടുംബാംഗങ്ങൾക്കും ദാസീദാസന്മാർക്കും ജോസഫ് പ്രിയങ്കരനായിരുന്നു. വീട്ടിലും വയലിലും എല്ലാക്കാര്യങ്ങളിലും ജോസഫ് ഓടിയെത്തി. അവിടുത്തെത്തിരക്കുകൾക്കിടയിൽ, പിതൃഭവനത്തെക്കുറിച്ചോ ജ്യേഷ്ഠന്മാര്‍ തന്നോടുചെയ്ത അപരാധത്തെക്കുറിച്ചോ ചിന്തിക്കാന്‍പോലും അവനു സമയമില്ലാതെയായി.

ജോസഫിന്റെ ആകർഷകമായ വ്യക്തിത്തവും സൗമ്യമായ പെരുമാറ്റവും കരുത്തുറ്റ ശരീരവും
പോത്തിഫറിന്റെ ഭാര്യയെ ഭ്രമിപ്പിച്ചു. അവൻ അവളുടെ സ്വപ്നങ്ങളിലിടംപിടിച്ചു. അവന്‍ പോകുന്നിടത്തെല്ലാം അവളുടെ കണ്ണുകള്‍ അവനെ പിന്തുടര്‍ന്നു. ഭർത്താവു വീട്ടിലില്ലാത്തപ്പോളെല്ലാം ജോസഫിനോടു കളിതമാശകൾ പറഞ്ഞുകൊണ്ട്, അവനോടൊപ്പമായിരിക്കാൻ അവൾ ശ്രമിച്ചിരുന്നു.

അവൻ പിന്തിരിപ്പിക്കാൻശ്രമിച്ചെങ്കിലും അവൾ, അവനിൽനിന്നകന്നില്ല. പകരം കൂടുതൽകൂടുതൽ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. സ്വന്തം നിലമറന്ന്, തന്നോടൊപ്പം ശയിക്കാനായിപ്പോലും അവളവനെ ക്ഷണിച്ചു!

“അദ്ദേഹത്തിനു നിന്നെ വലിയവിശ്വാസമാണ്. നമ്മളെ ഒരിക്കലും സംശയിക്കില്ല.” അവള്‍ ജോസഫിനോടു പറഞ്ഞു.

“നിങ്ങള്‍ പറഞ്ഞതു സത്യമാണ്. ഞാനുള്ളതുകൊണ്ട്, യജമാനന്‍ വീട്ടുകാര്യങ്ങളില്‍ ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. എന്നെ പൂര്‍ണ്ണമായി വിശ്വസിക്കുന്നതിനാല്‍ എല്ലാക്കാര്യങ്ങളും അദ്ദേഹമെന്റെ മേല്‍നോട്ടത്തില്‍വിട്ടിരിക്കുന്നു. നിങ്ങളെയൊഴികെ! കാരണം നിങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്‌.”

“എന്നാലിതാ, എന്റെമേല്‍ നിനക്കു ഞാനധികാരംതരുന്നു. ഈ വീട്ടിലെ എല്ലാക്കാര്യങ്ങളുമെന്നപോലെ എന്നെയും നീ ഏറ്റെടുത്തുകൊള്ളൂ.”

“നിങ്ങള്‍ക്കെങ്ങനെയിതു പറയാനാകുന്നു? നിങ്ങള്‍ എന്റെ യജമാനന്റെ ഭാര്യയാണ്‌. എന്റെ ദൈവമായ കര്‍ത്താവിനും യജമാനനുമെതിരായി തിന്മചെയ്യാന്‍ എനിക്കാവില്ല.”

താന്‍ അപമാനിതയായതായി അവള്‍ക്കുതോന്നി. എങ്ങനെയും അവനെ തന്റെ ഇംഗിതത്തിനു വശപ്പെടുത്തണമെന്ന്, അവള്‍ നിശ്ചയിച്ചു.


എന്നാൽ കഴിയുന്നതും അവളുടെ കണ്മുമ്പില്‍ച്ചെല്ലാതിരിക്കാന്‍ ജോസഫ് ശ്രദ്ധിച്ചു.

ഒരുദിവസം ജോസഫ് വീട്ടിനുള്ളില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍, അവനറിയാതെ അവളവന്റെ പിന്നിലെത്തി, അവനെത്തന്നോടുചേര്‍ത്തു പുണര്‍ന്നു.

“നമ്മള്‍ രണ്ടാളുമല്ലാതെ മറ്റൊരാളുമിതറിയില്ല.” അവള്‍ പറഞ്ഞു.

“കര്‍ത്താവിന്റെ കണ്ണില്‍ ഒന്നുംപെടാതെപോകുന്നില്ല.” ജോസഫ് കുതറിയോടി. അവളവനെ പിടിച്ചുനിറുത്താൻശ്രമിച്ചെങ്കിലും അവന്റെ മേലങ്കിമാത്രമേ അവളുടെ കൈകളില്‍ക്കിട്ടിയുള്ളൂ. മേലങ്കിയുപേക്ഷിച്ച്, അവനോടി രക്ഷപ്പെട്ടു.

അവള്‍ തന്റെ വസ്ത്രംകീറി.. പിന്നെ ഉറക്കെ അലറിക്കരഞ്ഞുകൊണ്ടു വിളിച്ചുപറഞ്ഞു: “എല്ലാവരും കേള്‍ക്കിന്‍ ... എന്നെയും ഈ കുടുംബത്തെയും അപമാനിക്കാനായി ഒരു *ഹെബ്രായനെ എന്തിനാണീ വീട്ടിൽ നിറുത്തിയിരിക്കുന്നത്? അവനിതാ എന്നെ കടന്നുപിടിക്കാൻപോലും ധൈര്യംകാണിച്ചിരിക്കുന്നു...”

പോത്തിഫര്‍ വീട്ടിലെത്തിയപ്പോള്‍ അവള്‍ പറഞ്ഞു: “നിങ്ങള്‍ കൊണ്ടുവന്ന ഹെബ്രായന്‍ എന്നെയപമാനിക്കാന്‍ശ്രമിച്ചു. അവനെന്നെ കടന്നുപിടിച്ചു. ഞാനലറിക്കരഞ്ഞപ്പോള്‍ പുറങ്കുപ്പായമുപേക്ഷിച്ച് അവന്‍ വീടിനു പുറത്തേക്കോടി.” ജോസഫിന്റെ പുറങ്കുപ്പായവും തന്റെ, കീറിയവസ്ത്രവും അവൾ ഭർത്താവിനു തെളിവായി നല്കി.

അപ്രതീക്ഷിതമായ വാര്‍ത്തകേട്ടപ്പോള്‍ പോത്തിഫര്‍ ദേഷ്യംകൊണ്ടു വിറച്ചു. ജോസഫിൽനിന്ന് ഇങ്ങനെയൊരു പ്രവൃത്തിയുണ്ടാകുമെന്ന് അയാൾ സ്വപ്നേപി കരുതിയിരുന്നില്ല. അയാള്‍ ജോസഫിനെ പിടികൂടി. പോത്തിഫറിന്റെ ചോദ്യങ്ങള്‍ക്കൊന്നും അവനുത്തരം പറഞ്ഞില്ല. അവന്റെ മൗനം അയാളുടെ കോപത്തെ വീണ്ടും ജ്വലിപ്പിച്ചു. കഠിനമായി പ്രഹരിച്ചതിനുശേഷം അവനെ കാരാഗൃഹത്തിലടയ്ക്കാന്‍ അയാള്‍ സേവകരോടാജ്ഞാപിച്ചു.

ജോസഫ് തടവറയിലടയ്ക്കപ്പെട്ടു. കാരാഗൃഹവാതിൽ പിന്നിൽനിന്നടഞ്ഞപ്പോൾ, അവൻ തറയില്‍ മുട്ടുകുത്തി. ഏറെനാളുകൾക്കുശേഷം പിതൃഭവനത്തെക്കുറിച്ചു  വീണ്ടുമവനോര്‍ത്തു . കുഞ്ഞനുജനായ ബഞ്ചമിനെ ഒന്നു കാണണമെന്ന് തീവ്രമായ  ആഗ്രഹംതോന്നി. ആബായുടേയും അമ്മമാരുടേയും ചേച്ചിയുടേയും മുഖങ്ങൾ അവന്റെ മനോമുകുരത്തിൽ തെളിഞ്ഞു. അവന്‍ കര്‍ത്താവിനുമുമ്പില്‍ കണ്ണുനീര്‍ചൊരിഞ്ഞു.

ജോസഫിന്റെ വിശ്വസ്തതയില്‍ കര്‍ത്താവു പ്രീതനായിരുന്നു. അവിടുന്ന്, കാരാഗൃഹത്തിന്റെ മേലധികാരിയുടെ മനസ്സില്‍ ജോസഫിനോടു പ്രീതി ജനിപ്പിച്ചു. എല്പിച്ച ജോലികളെല്ലാം ജോസഫ് നന്നായിചെയ്യുന്നുവെന്നു മനസ്സിലാക്കിയപ്പോള്‍ കാരാഗൃഹമേലധികാരി തടവുകാരുടെ മേല്‍നോട്ടംതന്നെ ജോസഫിനെയേല്പിച്ചു. ജോസഫ് ചെയ്തിരുന്ന എല്ലാക്കാര്യങ്ങളിലും കർത്താവവനെയനുഗ്രഹിച്ചു. അതിനാല്‍ അവനെയേല്പിച്ച കാര്യങ്ങളിലൊന്നും കാരാഗൃഹമേലധികാരിക്ക് ഇടപെടേണ്ടിവന്നിരുന്നില്ല.

അങ്ങനെയിരിക്കേ, അപ്രതീക്ഷിതമായി, രണ്ടുപേര്‍ കാരാഗൃഹത്തിലെത്തി. ഫറവോയുടെ പ്രധാനപാചകനും പാനപാത്രവാഹകനുമായിരുന്നു അവര്‍. ഫറവോയുടെ അപ്രീതിക്കുപാത്രങ്ങളായ, അവരിരുവരെയും ജോസഫ്കഴിഞ്ഞിരുന്ന കാരാഗൃഹത്തിലാണടച്ചത്.

മറ്റുതടവുകാരെയെന്നപോലെ, കാരാഗൃഹമേധാവി, അവരെയും ജോസഫിന്റെ മേല്‍നോട്ടത്തിലേല്പിച്ചു.

ഒരുദിവസം രാവിലെ, ജോസഫ് തടവുകാരുടെ മുറികളില്‍ പതിവു സന്ദര്‍ശനത്തിനായെത്തി. ജോസഫെത്തുമ്പോള്‍ രാജാവിന്റെ പാചകനും പാനപാത്രവാഹകനും വിഷാദത്തോടെ എന്തോ സംസാരിച്ചുകൊണ്ടിരിക്കുന്നതു കണ്ടു.

“എന്താണു രണ്ടാളുടെയും മുഖത്തൊരു വിഷാദം?” ജോസഫ് ചോദിച്ചു.

"കഴിഞ്ഞരാത്രിയില്‍ ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്തങ്ങളായ ഓരോ സ്വപ്നങ്ങള്‍ കണ്ടു. അതിന്റെ അര്‍ത്ഥമെന്താണെന്നു ഞങ്ങള്‍ക്കു മനസ്സിലാകുന്നില്ല.”

“സ്വപ്നങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ദൈവമായ കര്‍ത്താവില്‍നിന്നല്ലേ വരുന്നത്? സ്വപ്നമെന്താണെന്നു പറയൂ, കേള്‍ക്കട്ടെ.”

പാനപാത്രവാഹകന്‍ പറഞ്ഞു: "മൂന്നു ശാഖകളുള്ളൊരു മുന്തിരിവള്ളിയാണു സ്വപ്നത്തില്‍ ഞാൻ കണ്ടത്. അതു മൊട്ടിട്ടയുടന്‍തന്നെ പുഷ്പിക്കുകയും കുലകളില്‍ മുന്തിരിപ്പഴങ്ങള്‍ പാകമാവുകയും ചെയ്തു.അപ്പോള്‍ എന്റെ കൈയിൽ ഫറവോയുടെ പാനപാത്രമുണ്ടായിരുന്നു. ഞാന്‍ മുന്തിരിപ്പഴങ്ങളെടുത്തു പിഴിഞ്ഞ്, പാനപാത്രത്തിലൊഴിച്ച്, ഫറവോയ്ക്കു നല്കി. ഇതാണു ഞാൻകണ്ട സ്വപ്നം. ഇതിന്റെയർത്ഥമെന്താണെന്നു പറഞ്ഞുതരാൻപറ്റിയ ആരെയെങ്കിലും നിനക്കറിയാമോ?"

"ഞാൻ പറഞ്ഞുതരുന്നതിൽ വിരോധമുണ്ടോ?" ജോസഫ് പുഞ്ചിരിയോടെ ചോദിച്ചു.

അല്പനേരം മൗനമായി പ്രാര്‍ത്ഥിച്ചതിനുശേഷം ജോസഫ് അവനോടു പറഞ്ഞു: “മുന്തിരിവള്ളിയുടെ മൂന്നു ശാഖകള്‍, മൂന്നു ദിവസങ്ങളാണ്. മൂന്നു ദിവസത്തിനകം ഫറവോ താങ്കളെ ജോലിയില്‍ തിരികെപ്രവേശിപ്പിക്കും. സന്തോഷപൂര്‍വ്വം താങ്കള്‍ ഫറവോയുടെ പാനപാത്രവാഹകനായി ജോലിചെയ്യും. അതാണ് ഈ സ്വപ്നമർത്ഥമാക്കുന്നത്."

ഒരു നിമിഷത്തെ മൗനത്തിനുശേഷം ജോസഫ് തുടർന്നു:

"എനിക്കു താങ്കളോടൊരഭ്യര്‍ത്ഥനയുണ്ട്. നല്ലകാലംവരുമ്പോള്‍ എന്നെയുമോര്‍മ്മിക്കണം, എന്നോടു കാരുണ്യംകാണിക്കണം. ഒരു കുറ്റവുംചെയ്യാതെയാണ്, വിചാരണപോലുംകൂടാതെ ഞാനീ തടവറയിൽക്കഴിയുന്നത്. എന്റെ കാര്യം ഫറവോയുടെമുമ്പിലുണര്‍ത്തിച്ച് ഈ തടവറയില്‍നിന്നെന്നെ മോചിപ്പിക്കണം.”

പാനപാത്രവാഹകന്‍ സന്തോഷത്തോടെ പറഞ്ഞു. “നിങ്ങള്‍ പറഞ്ഞതുപോലെ സംഭവിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളെയോര്‍ക്കും. ഫറവോയോടു പറഞ്ഞ്, നിങ്ങളെ ഞാന്‍ മോചിപ്പിക്കുകയുംചെയ്യും”

പാചകനും തന്റെ സ്വപ്നത്തെക്കുറിച്ചു ജോസഫിനോടു വിവരിച്ചു: “ഞാന്‍കണ്ട സ്വപ്നമിതാണ്. എന്റെ തലയില്‍ മൂന്നുകുട്ടനിറയെ അപ്പമുണ്ടായിരുന്നു. ഏറ്റവും മുകളിലെ കുട്ടയില്‍ ഫറവോയ്ക്കുവേണ്ടി പാകംചെയ്ത പലതരം അപ്പങ്ങളാണുണ്ടായിരുന്നത്. പക്ഷികള്‍വന്ന്, എന്റെ തലയിലെ കുട്ടയില്‍നിന്ന് അവ കൊത്തിത്തിന്നുകൊണ്ടിരുന്നു.”

അല്പനേരം ധ്യാനനിമഗ്നനായിരുന്നശേഷം
ജോസഫ് പറഞ്ഞു: “ഇതു ശുഭകരമായ സ്വപ്നമല്ല! മൂന്നു കുട്ടകള്‍ മൂന്നു ദിവസങ്ങളാണു്. മൂന്നു ദിവസത്തിനകം ഫറവോ താങ്കളെ  കഴുമരത്തിലേറ്റും. പക്ഷികള്‍ താങ്കളുടെ മാംസം തിന്നുകയുംചെയ്യും.” 
പാചകക്കാരന്‍ ദുഃഖംസഹിക്കാനാകാതെ കരഞ്ഞു. "എനിക്കൊരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ!"

ജോസഫ് അതിനു മറുപടി നല്കിയില്ല. അയാളെതന്നോടുചേർത്തുപിടിച്ച്, അവൻ അയാളുടെ തോളിൽത്തട്ടി ആശ്വസിപ്പിക്കാൻശ്രമിച്ചു.

മൂന്നാംദിവസം ഫറവോയുടെ പിറന്നാളായിരുന്നു. കൊട്ടാരംപരിചാരകര്‍ക്കായി അവനൊരു വിരുന്നൊരുക്കി. പാനപാത്രവാഹകനെയും പാചകപ്രമാണിയെയുംകുറിച്ചുള്ള അന്തിമവിധി പുറപ്പെടുവിക്കുകയുംചെയ്തു.

ജോസഫ് പ്രവചിച്ചതുപോലെ, ഫറവോ പാനപാത്രവാഹകനെ ഉദ്യോഗത്തില്‍ തിരികെ നിയമിച്ചു; പാചകപ്രമാണിയെ തൂക്കിലിടാനും വിധിച്ചു.

പാനപാത്രവാഹകൻ വീണ്ടും ജോലിയിൽ പ്രവേശിച്ചു. എന്നാൽ ഫറവോയുടെ അരികില്‍നിന്ന്‍, അവനെ പരിചരിക്കുമ്പോള്‍ അയാൾ ജോസഫിനെക്കുറിച്ച് ഓര്‍മ്മിച്ചതേയില്ല; തടവറയിലെ ദിനങ്ങൾ അയാള്‍ മറന്നുകളഞ്ഞു.

ഋതുക്കൾ മാറിമറിഞ്ഞു. ജോസഫിന്റെ തടവറജീവിതം പിന്നെയും രണ്ടുവർഷങ്ങൾ പിന്നിട്ടു. ജോസഫിനു മുപ്പതുവയസ്സു പൂർത്തിയായി. ഈജിപ്തിലെത്തിയിട്ടു പന്ത്രണ്ടു വർഷങ്ങൾ പിന്നിട്ടെന്ന് അവനോർത്തു. ഇനിയെന്നെങ്കിലും പുറംലോകം കാണുവാനാകുമോയെന്ന് അറിഞ്ഞുകൂടെങ്കിലും സഹതടവുകാരെ ആശ്വസിപ്പിക്കാനും സഹായിക്കാനുംകിട്ടുന്ന അവസരങ്ങളൊന്നും ജോസഫ് പാഴാക്കിയില്ല.

----------------------------------------------------------------------------------------
*ഹെബ്രായൻ - ഹീബ്രുഭാഷ സംസാരിക്കുന്നയാൾ