Sunday 30 December 2018

94. തിരസ്കൃതനായ രാജാവ്

 
ബൈബിൾക്കഥകൾ 94

അമലേക്യരെ പൂർണ്ണമായും നശിപ്പിച്ചെങ്കിലും കർത്താവിന്റെ കല്പനയ്ക്കു വിരുദ്ധമായി, സാവൂളും ജനവും അമലേകൃരുടെ ആടുമാടുകളേയും ഒട്ടകങ്ങളേയും നശിപ്പിക്കാതെ, തങ്ങൾക്കായി സൂക്ഷിച്ചു. രാജാവായ അഗാഗിനെ വധിച്ചതുമില്ല.

അന്നുരാത്രി കർത്താവു സാമുവേലിനോടു സംസാരിച്ചു: "സാവൂളിനെ രാജാവാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. അവന്‍ എന്നില്‍നിന്നകലുകയും എന്റെ കല്പനകള്‍ നിറവേറ്റാതിരിക്കുകയുംചെയ്‌തിരിക്കുന്നു. ഞാൻ ശിക്ഷിക്കാൻനിശ്ചയിച്ച അഗാഗിനെ അവൻ വധിച്ചില്ല, നിഷിദ്ധമാർഗ്ഗങ്ങളിലൂടെ അമലേക്യർ സമ്പാദിച്ച സമ്പത്തു നശിപ്പിച്ചുമില്ല."

സാമുവല്‍ രാത്രിമുഴുവന്‍ കര്‍ത്താവിനുമുമ്പിൽ കണ്ണീരോടെ പ്രാർത്ഥിച്ചു. പിറ്റേന്നു പുലർച്ചേതന്നെ സാവൂളിനെക്കാണാനായി പുറപ്പെട്ടു..
ഗില്‍ഗാലിൽ, സാവൂളിന്റെ ഭവനത്തിലേക്കെത്തിയ സാമുവേലിനെ സാവൂൾ, സന്തോഷത്തോടെ സ്വാഗതംചെയ്തു. എന്നാൽ സാമുവൽ കോപിഷ്ഠനായിരുന്നു.

സാമുവല്‍ ചോദിച്ചു: "സ്വന്തം ദൃഷ്‌ടിയില്‍ നിസ്സാരനെങ്കിലും ഇസ്രായേല്‍ഗോത്രങ്ങളുടെ നേതാവല്ലേ നീ? ഇസ്രായേലിന്റെ രാജാവായി നിന്നെയഭിഷേകംചെയ്‌തതു കർത്താവല്ലേ? നീ പോയി, പാപികളായ അമലേക്യരെയെല്ലാം നശിപ്പിക്കുക, അവര്‍ നശിക്കുന്നതുവരെ അവരോടു പോരാടുകയെന്നു നിന്നോടു പറഞ്ഞതും കർത്താവല്ലേ? എന്നിട്ടും എന്തുകൊണ്ടാണു നീ കര്‍ത്താവിനെ അനുസരിക്കാതിരുന്നത്‌?"

"കര്‍ത്താവിന്റെ വാക്ക്, ഞാനനുസരിച്ചല്ലോ! എന്നെയേല്പിച്ച ദൗത്യം ഞാന്‍ നിറവേറ്റി. അമലേക്യരെയെല്ലാം നശിപ്പിച്ചു. രാജാവായ അഗാഗിനെ ബന്ധിച്ചുകൊണ്ടുവന്നു."


"അമലേക്യരുടെ ആടുമാടുകളിലും ഒട്ടകങ്ങളിലും കൊഴുത്തവയെയെല്ലാം കൊല്ലാതെ സൂക്ഷിച്ചതെന്തിന്? എന്തിനവയെ ഗിൽഗാലിലേക്കു കൊണ്ടുവന്നു?"

സാവൂൾ തെറ്റു സമ്മതിക്കാൻ തയ്യാറായിരുന്നില്ല. അവൻ സാമുവലിനുമുമ്പിൽ തന്നെത്തന്നെ ന്യായീകരിച്ചുകൊണ്ടു പറഞ്ഞു. "അങ്ങയുടെ ദൈവമായ കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍വേണ്ടിയാണ്, കൊള്ളവസ്‌തുക്കളില്‍ ഏറ്റവും നല്ല ആടുമാടുകളേയും ഒട്ടകങ്ങളേയും ജനം ഗില്‍ഗാലിലേക്കു കൊണ്ടുവന്നത്. കർത്താവിനു ദഹനബലിയായി അവയെ സമർപ്പിക്കാൻ അങ്ങയോടു ഞാനാവശ്യപ്പെടുന്നു."

"തന്റെ കല്പനയനുസരിക്കുന്നതിനേക്കാൾ, തനിക്കായി ബലികളര്‍പ്പിക്കുന്നതാണു കര്‍ത്താവിനു പ്രീതികരമെന്നു നീ കരുതുന്നുവോ? അനുസരണം ബലിയേക്കാള്‍ ശ്രഷ്‌ഠമാണെന്ന് നീയെന്നാണു തിരിച്ചറിയുന്നതു്? മുട്ടാടുകളുടെ മേദസ്സിലാണോ കർത്താവു പ്രീതനാകുന്നതു്?

മാത്സര്യവും മന്ത്രവാദവും   മര്‍ക്കടമുഷ്‌ടിയും  വിഗ്രഹാരാധനയും കർത്താവിനുമുമ്പിൽ പാപങ്ങൾതന്നെയാണ്! കര്‍ത്താവിന്റെ വചനം നീ തിരസ്‌കരിച്ചതിനാല്‍, രാജത്വത്തില്‍നിന്ന്‌, അവിടുന്നു നിന്നെയും തിരസ്‌കരിച്ചിരിക്കുന്നു."

സാമുവൽ കോപത്തോടെ പറഞ്ഞു.
അപകടം തിരിച്ചറിഞ്ഞപ്പോൾ, സാവൂൾ സാമുവലിനോടു ക്ഷമായാചനംചെയ്തു. അവൻ പറഞ്ഞു: "ഞാന്‍ പാപംചെയ്‌തുപോയി. ജനങ്ങളുടെ നിർബ്ബന്ധത്തിനു വഴങ്ങി, അവരുടെ വാക്കു ഞാനനുസരിച്ചു. കര്‍ത്താവിന്റെ കല്പനകളേയും അങ്ങയുടെ വാക്കുകളെയുംലംഘിച്ച്‌, ഞാന്‍ തെറ്റുചെയ്‌തു. അതിനാല്‍ എന്നോടു ക്ഷമിക്കണമെന്നും  കര്‍ത്താവിനുമുമ്പിൽ പാപപരിഹാരബലിയർപ്പിച്ചു പ്രാർത്ഥിക്കാൻ എന്നോടൊപ്പം വരണമെന്നും ഞാനങ്ങയോടു യാചിക്കുന്നു...."

സാമുവൽ അവനെ ശ്രദ്ധിക്കാതെ പിന്തിരിഞ്ഞു നടന്നു. സാവൂള്‍ അവന്റെ മേലങ്കിയിൽ പിടിച്ച്, അവനെ നിറുത്താൻ ശ്രമിച്ചു. മേലങ്കി, നെടുകെ കീറിപ്പോയി.
സാമുവൽ സാവൂളിനുനേരേതിരിഞ്ഞ്, പറഞ്ഞു. "നെടുകേ കീറിയ ഈ വസ്ത്രം നിനക്കൊരടയാളമാണ്.  ഇസ്രായേലിന്റെ രാജത്വം കർത്താവു നിന്നില്‍നിന്നു വേര്‍പെടുത്തി, നിന്നെക്കാള്‍ ഉത്തമനായ മറ്റൊരുവനു കൊടുത്തിരിക്കുന്നു. സർവ്വവും സൃഷ്ടിച്ചവൻ കള്ളംപറയുകയോ അനുതപിക്കുകയോ ഇല്ലെന്നറിഞ്ഞുകൊള്ളുവിൻ!"

സാവൂൾ സാമുവലിനുമുമ്പിൽ മുട്ടുകുത്തി. "ഞാന്‍ പാപംചെയ്‌തുപോയി. എങ്കിലും, ഇപ്പോള്‍ ജനപ്രമാണികളുടെയും ഇസ്രായേല്യരുടെയുംമുമ്പില്‍ എന്നെയപമാനിക്കരുത്. അങ്ങയുടെ ദൈവമായ കര്‍ത്താവിനെയാരാധിക്കാന്‍ അങ്ങ്, എന്നോടൊത്തു വരണം"

സാവൂളിന്റെ അഭ്യർത്ഥന സാമുവൽ സ്വീകരിച്ചു. അവൻ സാവൂളിനൊപ്പം ബലിയർപ്പണത്തിനായിപ്പോയി. ബലിയർപ്പണത്തിനുശേഷം സാമുവൽ പറഞ്ഞു: "അഗാഗിനെ എന്റെ മുമ്പിൽ കൊണ്ടുവരിക. അക്രമവും അനീതിയും പ്രവർത്തിച്ച അവന്റെ വാളിനാൽ നിരവധി സ്ത്രീകൾക്കു സന്താനങ്ങളെ നഷ്ടപ്പെട്ടു. അവനും വാളാൽത്തന്നെയവസാനിക്കണം."

സാമുവൽ തന്റെ കൈയാൽ അഗാഗിനെ വാളിനിരയാക്കി. പിന്നെ, റാമായിലേക്കു മടങ്ങി. അവൻ പിന്നീടൊരിക്കലും സാവൂളിനെക്കണ്ടില്ല. സാവൂളിനെയോര്‍ത്തു സാമുവല്‍ ദുഃഖിച്ചു.

കര്‍ത്താവിന്റെയാത്മാവു സാവൂളിനെ വിട്ടുപോയി. ഒരു ദുരാത്മാവിന്, അവനെ പീഡിപ്പിക്കാൻ കർത്താവനുവാദം നല്കി. ആ ദുരാത്മാവു് അവനിൽ പ്രവേശിക്കുമ്പോഴെല്ലാം അവൻ അത്യന്തമസ്വസ്ഥനാവുകയും അടുത്തെത്തുന്നവരോടെല്ലാം അകാരണമായി കോപിക്കുകയുംചെയ്തു...

Sunday 23 December 2018

93. അമലോക്യർക്കെതിരേ....

ബൈബിൾക്കഥകൾ 93
ഫിലിസ്ത്യരെ പരാജിതരാക്കിയതിനു കൃതജ്ഞതയർപ്പിക്കാൻ, അന്നുരാത്രിയിൽത്തന്നെ സാവൂള്‍രാജാവ്, കര്‍ത്താവിനൊരു ബലിപീഠമുണ്ടാക്കി. സാവൂള്‍ ജനങ്ങളോടു പറഞ്ഞു: "ഈ രാത്രിയിലും ഫിലിസ്‌ത്യരെ പിന്തുടര്‍ന്നു സകലരെയും
കൊന്നൊടുക്കുകയും പ്രഭാതംവരെ അവരെ കൊള്ളയടിക്കുകയുംചെയ്യാം."
"അങ്ങേയ്ക്കുചിതമെന്നു തോന്നുന്നതു ചെയ്യുക" ജനങ്ങൾ മറുപടി പറഞ്ഞു.
"നമുക്കു കർത്താവിനോടാരായാം."
പുരോഹിതനായ അഹിയാ പറഞ്ഞു.
സാവൂളും ജനംമുഴുവനും അതംഗീകരിച്ചു. എന്നാൽ, കൃതജ്ഞതാബലിയർപ്പിച്ചു പുലരുംവരെ കാത്തിരുന്നിട്ടും കർത്താവു മറുപടി നല്കിയില്ല.
സാവൂള്‍ കല്പിച്ചു: "ജനപ്രമാണികൾ എന്റെടുത്തുവരട്ടെ. നമ്മിലാരോചെയ്ത പാപംനിമിത്തമാണ് കർത്താവു നമുക്കുത്തരംനല്കാത്തത്. ഈ പാപം എങ്ങനെ സംഭവിച്ചുവെന്ന്‌ അന്വേഷിച്ചറിയണം.
ഇസ്രായേലിന്റെ രക്ഷകനായ കര്‍ത്താവാണേ, ഇതു ചെയ്‌തത്‌ എന്റെ മകന്‍ ജോനാഥാന്‍തന്നെയാണെങ്കിലും, അവൻ മരിക്കണം."
ജനപ്രമാണികളും ജനങ്ങൾമുഴുവനും നിശബ്ദരായി നിന്നു. ആരും പ്രതികരിക്കുന്നില്ലെന്നുകണ്ടപ്പോൾ സാവൂൾ പറഞ്ഞു: "ജനങ്ങള്‍ മുഴുവൻ ഒരുഭാഗത്തു നില്‍ക്കുവിന്‍; ഞാനും എന്റെ മകന്‍ ജോനാഥാനും മറുഭാഗത്തു നില്‍ക്കാം. കുറ്റക്കാരനെ കണ്ടെത്താൻ പുരോഹിതൻ കുറിയിടട്ടെ!"
സാവൂള്‍ കർത്താവിനോടപേക്ഷിച്ചു: "ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനോടുത്തരംപറയണമേ. ഈ പാപം എന്റേതോ എന്റെ മകന്‍ ജോനാഥാന്റേതോ ആണെങ്കില്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങ്‌  അടയാളംകാണിക്കണമേ. ജനത്തിലൊരുവനാണെങ്കിൽ അതാരെന്നു വെളിപ്പെടുത്തണമേ."
ജോനാഥാനും സാവൂളും കുറ്റക്കാരായി കാണപ്പെട്ടു.
സാവൂള്‍ ജോനാഥാനോടു ചോദിച്ചു: "നീ എന്താണുചെയ്‌തത്‌? എന്നോടു പറയുക."
ജോനാഥാന്‍ പറഞ്ഞു: "അങ്ങയുടെ ശപഥത്തെക്കുറിച്ചു് ഞാനറിഞ്ഞിരുന്നില്ല. എന്റെ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രംമുക്കി, അല്പം തേന്‍ ഞാന്‍ രുചിച്ചു. ഞാനിതാ മരിക്കാന്‍ തയ്യാറാണ്‌."
"ജോനാഥാന്‍, നീ വധിക്കപ്പെടുന്നില്ലെങ്കില്‍ ദൈവമെന്നെ ശിക്ഷിക്കട്ടെ." സാവൂൾ ഉറച്ചശബ്ദത്തിൽ പറഞ്ഞു.
എന്നാൽ ജനങ്ങൾ ഒന്നടങ്കം  സാവൂളിനെയെതിർത്തു. ജനപ്രമാണിമാർ സാവൂളിനോടു ചോദിച്ചു: "ഇന്ന്, ഇസ്രായേലിനു വന്‍വിജയംനേടിത്തന്ന ജോനാഥാന്‍ മരിക്കണമെന്നോ? അതുപാടില്ല. അവന്റെ തലയിലെ ഒരു മുടിപോലും നിലത്തുവീണുകൂടാ. അവനിന്നു ദൈവേഷ്‌ടമാണു പ്രവര്‍ത്തിച്ചത്‌. അങ്ങയുടെ ശപഥത്തെക്കുറിച്ചു് ജോനാഥനറിഞ്ഞിരുന്നുമില്ല."
ജനങ്ങളുടെ ഇടപെടൽ ജോനാഥാനെ രക്ഷിച്ചു. അവന്‍ വധിക്കപ്പെട്ടില്ല. സാവൂളും സംഘവും അന്നു ഫിലിസ്ത്യരെ വീണ്ടും പിന്തുടരാതെ മടങ്ങി.

എന്നാൽ മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സോബാരാജാക്കന്മാര്‍, ഫിലിസ്‌ത്യര്‍തുടങ്ങി, ചുറ്റുമുള്ള ശത്രുക്കളോടെല്ലാം സാവൂള്‍ പൊരുതിക്കൊണ്ടേയിരുന്നു. ചെന്നിടങ്ങളിലെല്ലാം വിജയംവരിക്കുകയുംചെയ്തു. അങ്ങനെ ഇസ്രായേലിന്റെ വിസ്തൃതിയും സമ്പത്തും നാൾക്കുനാൾ വർദ്ധിച്ചു.
ഒരുദിവസം, സാമുവൽപ്രവാചകൻ സാവൂളിനെക്കാണാനെത്തി. സാവൂൾരാജാവ്, സാമുവേലിനെ ആദരവോടെ സ്വീകരിച്ചു.
പ്രവാചകൻ സാവൂളിനോടു പറഞ്ഞു: "അമലേക്യജനത അഹങ്കാരത്താൽ ഉന്മത്തരായിരിക്കുന്നു. അവരുടെ തിന്മകൾകണ്ടു് കർത്താവു കോപിഷ്ടനായി, അവരെ നശിപ്പിക്കാനുറച്ചിരിക്കുന്നു. അതിനാൽ സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ രാജാവായ സാവൂൾ, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയുംചെയ്യുക. ഇസ്രായേല്യര്‍ ഈജിപ്‌തില്‍നിന്നു പോരുമ്പോള്‍ വഴിയില്‍വച്ച്‌ അവരെ എതിര്‍ത്തവരാണ് അമലേക്യർ... അവർക്കെതിരേ നീ പ്രതികാരംചെയ്യുക ആരുമവശേഷിക്കാത്തവിധം, അവരെ പൂർണ്ണമായി നശിപ്പിക്കുക. ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക...."
സാമുവേലിന്റെ നിർദ്ദേശപ്രകാരം അമലേക്യർക്കെതിരെ യുദ്ധംചെയ്യാൻ സാവൂൾ സൈന്യത്തെ തയ്യാറാക്കി. രണ്ടുലക്ഷത്തിപതിനായിരംപേരടങ്ങിയ സൈന്യത്തെ രണ്ടായിത്തിരിച്ചു. സാവൂളും ജോനാഥനും ഓരോ ഗണത്തിന്റെയും നേതൃത്വമേറ്റെടുത്തു.
ഇസ്രായേൽ തനിയ്ക്കെതിരേ യുദ്ധസജ്ജരാകുന്നുവെന്നറിഞ്ഞപ്പോൾ, അമലേക്യരാജാവായ അഗാഗ് അമലേക്ക്യപ്രഭുക്കളെയും സൈന്യത്തലവന്മാരെയും വിളിച്ചുകൂട്ടി.
"നാടോടികളായിരുന്ന ഇസ്രായേൽക്കാർ, സാവൂളിന്റെ നേതൃത്വത്തിൽ ഇന്നൊരു രാജ്യം സൃഷ്ടിച്ചിരിക്കുന്നു. മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സോബാരാജാക്കന്മാര്‍, ഫിലിസ്‌ത്യര്‍ തുടങ്ങിയ ജനതകളെയെല്ലാം അവരാക്രമിച്ചുകീഴടക്കി. ഇപ്പോൾ നമുക്കെതിരെയും തിരിഞ്ഞിരിക്കുന്നു. നമ്മൾ പൂർണ്ണശക്തിയോടെ അവരെ നേരിടേണ്ട സമയമാണിത്. ഇസ്രായേലിന്റെ ഇരട്ടിയിലധികം സൈനികർ നമുക്കുണ്ട്. ഈ യുദ്ധമവസാനിക്കുമ്പോൾ ഇസ്രായേൽക്കാർ എന്നറിയപ്പെടുന്ന നാടോടികളിലൊരുവൻപോലും ജീവനോടെ ബാക്കിയുണ്ടാകരുത്."
എല്ലാക്കാലത്തും ഇസ്രായേൽക്കാരോടു സൗഹൃദത്തിൽക്കഴിഞ്ഞിരുന്ന കേന്യജനതയിൽപ്പെട്ട ചിലർ അമലേക്യർക്കിടയിൽ പാർത്തിരുന്നു. സാവൂൾ അവർക്കിടയിലേക്കു ദൂതന്മാരെ അയച്ചു.
"അമലേക്യരോടൊപ്പം, ഞാന്‍ നിങ്ങളെ  നശിപ്പിക്കാതിരിക്കേണ്ടതിന്‌ അവരുടെയിടയില്‍നിന്നു മാറിപ്പൊയ്‌ക്കൊള്ളുവിന്‍."
അമലേക്യസൈനികർ ഇസ്രായേൽസൈന്യത്തേക്കാൾ ശക്തരാണെന്നറിഞ്ഞിരുന്നെങ്കിലും സാവൂളിന്റെ നിർദ്ദേശപ്രകാരം അമലേക്യരുടെയിടയിലുണ്ടായിരുന്ന കേന്യർ അവിടെനിന്നു മാറിത്താമസിച്ചു. അധികംവൈകാതെ, അമലേക്യരാജ്യത്തിന്റെ അതിർത്തിയായ ഹവിലയിൽനിന്നു കടന്നുകയറി, സാവൂൾ ആക്രമണമാരംഭിച്ചു. മറ്റൊരതിർത്തിയിൽനിന്നു ജോനാഥന്റെ സൈനികരുമാക്രമണമാരംഭിച്ചു.
അമലേക്യസൈന്യം ശക്തമായിരുന്നെങ്കിലും സാവൂളിന്റെയും ജോനാഥന്റെയും യുദ്ധതന്ത്രങ്ങൾക്കുമുമ്പിൽ അവർക്കു പിടിച്ചുനില്ക്കാനായില്ല.  ഹവിലമുതല്‍ ഈജിപ്‌തിനു കിഴക്ക്, ഷൂര്‍വരെയുള്ള പ്രദേശങ്ങളിലുണ്ടായിരുന്ന സൈനികരും സാധാരണരുമായ അമലേക്യരെയെല്ലാം ഇസ്രായേൽ വാളിനിരയാക്കി.
അമലേക്യരാജാവായ അഗാഗിനെ  സാവൂൾ ജീവനോടെ പിടികൂടി. രാജാവൊഴികെ ജനത്തിലൊരുവൻപോലുമവശേഷിച്ചില്ല.

എന്നാൽ, കർത്താവിന്റെ കല്പനയ്ക്കു വിരുദ്ധമായി, സാവൂളും ജനവും ആടുമാടുകള്‍, തടിച്ച മൃഗങ്ങള്‍ എന്നിവയിലേറ്റവുംനല്ലവയെ നശിപ്പിക്കാതെ തങ്ങൾക്കായി സൂക്ഷിച്ചു. രാജാവായ അഗാഗിനെ വധിച്ചതുമില്ല.

Sunday 16 December 2018

92. ജോനാഥന്റെ വിജയം

ബൈബിൾക്കഥകൾ 92
സമയം സന്ധ്യയോടടുത്തു. സൂര്യൻ ചക്രവാളത്തിനപ്പുറം മറഞ്ഞുകഴിഞ്ഞെങ്കിലും അപ്പോഴും ബാക്കിയായിരുന്ന മങ്ങിയവെളിച്ചത്തിൽ, ജോനാഥനും ആയുധവാഹകനും തങ്ങളുടെ സൈനികത്താവളത്തിനുനേരേ നടന്നുവരുന്നതു ഫിലിസ്ത്യരുടെ കാവൽസൈനികർ കണ്ടു. 
നിരവധി ഇസ്രായേൽക്കാർ, കൂറുമാറി ഫലിസ്ത്യപക്ഷത്തുചേർന്ന്, സാവൂളിനെതിരെ യുദ്ധത്തിനു തയ്യാറായിരുന്നതിനാൽ, രണ്ടു ഹെബ്രായർ തങ്ങളുടെ താവളത്തിലേക്കു കടന്നുവരുന്നതു കണ്ടതിൽ അവർക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല
"നോക്കൂ, ഹെബ്രായരിൽചിലർ വീണ്ടും ഒളിത്താവളങ്ങളിൽനിന്നു പുറത്തുവന്നിരിക്കുന്നു."
"വരട്ടെ, വരട്ടെ! ഒരുപക്ഷേ, സാവൂളിനേയും പുത്രനേയും കാണിച്ചുതരാൻ അവർക്കു കഴിഞ്ഞേക്കാം."
കാവൽസൈനികർ പരസ്പരം പറഞ്ഞു.
ജോനാഥനും ആയുധവാഹകനും  കാവൽഭടന്മാരുടെ കൂടാരങ്ങൾക്കടുത്തെത്തിയപ്പോൾ ഫിലിസ്ത്യർ അവരെ ഹാർദ്ദമായി സ്വാഗതംചെയ്തു.
"വരൂ, വരൂ ഹെബ്രായരേ, സാവൂളിനേയും പുത്രനേയും കാണിച്ചുതരുന്നവർക്കുള്ള സമ്മാനങ്ങൾ എന്തൊക്കെയാണെന്നറിയാൻ അകത്തേക്കു വരൂ...."
ജോനാഥൻ ആയുധവാഹകനെ നോക്കി. ചെറിയ ശബ്ദത്തിൽ പറഞ്ഞു. "അവർ നമ്മളെ സംശയിക്കുന്നില്ല, കർത്താവ് അവരെ നമുക്കേല്പിച്ചുവെന്നതിനു തെളിവാണിത്. ധൈര്യപൂർവ്വം നമുക്ക് അകത്തേക്കു ചെല്ലാം."
ജോനാഥനും ആയുധവാഹകനും കൂടാരത്തിനകത്തു കടന്നു. യുദ്ധനിപുണരായ ഇരുപതു കാവൽഭടന്മാർ അവിടെയുണ്ടായിരുന്നു. അവരുടെ നേതാവു പറഞ്ഞു.
"സാവൂളിനും പുത്രനായ ജോനാഥനും തങ്ങളെ രക്ഷിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞുവരുന്നവരെ ഞങ്ങൾ സംരക്ഷിക്കും. എന്നാൽ അതിനേക്കാൾ വലുതായി ഒന്നുകൂടെയുണ്ട്. സാവൂളിനേയും ജോനാഥനേയും കാണിച്ചുതരാൻ നിങ്ങൾക്കായാൽ, നിങ്ങൾ വലിയ ബഹുമതികൾക്കർഹരാകും."
ജോനാഥൻ കാവൽഭടന്മാരെ നോക്കി പുഞ്ചിരിതൂകി. പിന്നെ ശാന്തനായി പറഞ്ഞു. "നിങ്ങളുടെ സൗമനസ്യത്തിനു നന്ദി. ഞാനാദ്യം ജോനാഥനെ കാണിച്ചുതരാം, കൺനിറയെ കണ്ടോളൂ"
അടുത്ത നിമിഷം, ആയുധവാഹകന്റെ കൈകളിലുണ്ടായിരുന്ന വാളുകളിലൊന്ന്, ജോനാഥന്റെ കൈകളിലെത്തി. ജോനാഥന്റെയും ആയുധവാഹകന്റേയും കൈകളും ചുവടുകളും അതിവേഗത്തിൽ ചലിച്ചു. അവരുടെ വാളുകളിൽ വീണ്ടും ഫിലിസ്ത്യരക്തം പുരണ്ടു. എന്താണു സംഭവിക്കുന്നതെന്നു ഫിലിസ്ത്യർ തിരിച്ചറിയുന്നതിനുമുമ്പേ, ഇരുപതു കബന്ധങ്ങൾ നിലംപറ്റി, ശിരസ്സുകൾ മണ്ണിലുരുണ്ടു.
കാവൽപ്പാളയത്തിൽനിന്നുയർന്ന അലർച്ചകളും രോദനങ്ങളും ഫിലിസ്ത്യസൈനികർക്കിടയിൽ അമ്പരപ്പുളവാക്കി. ഫിലിസ്ത്യർക്കിടയിൽ അതിഭയങ്കരമായ സംഭ്രാന്തി പടര്‍ന്നു. കൈയിൽക്കിട്ടിയ ആയുധങ്ങളുമായി അവർ കാവൽപ്പാളയത്തിനടുത്തേക്കു പാഞ്ഞു.
ജോനാഥനും ആയുധവാഹകനും സമീപത്തുണ്ടായിരു ഒരു ഗുഹയ്ക്കുള്ളിലൊളിച്ചു.
ഇരുൾമൂടിത്തുടങ്ങിയിരുന്നതിനാൽ കാവൽപ്പാളയത്തിനടുത്തെത്തിയ ഫിലിസ്ത്യർക്കു ശത്രുവാരെന്നു തിരിച്ചറിയാനായില്ല. അവർ പരസ്പരം കൊന്നൊടുക്കി.
ഫിലിസ്ത്യപാളയത്തിലെ യുദ്ധസമാനമായ ആരവവും മുറവിളികളും ബഞ്ചമിനിലെ ഗിബെയായിലുണ്ടായിരുന്ന സാവൂളിന്റെ സൈനികർ കേട്ടു.
തന്നോടുകൂടെയുണ്ടായിരുന്നവരോടു  സാവൂള്‍ പറഞ്ഞു: "ആരോ ഫിലിസ്ത്യതാവളത്തിൽക്കടന്ന് ആക്രമിക്കുന്നുണ്ടു്. നമ്മുടെ കൂട്ടത്തില്‍നിന്നു പോയതാരെന്നറിയാന്‍ എല്ലാവരുടേയും എണ്ണമെടുക്കുവിന്‍."
ജോനാഥാനും ആയുധവാഹകനും അവിടെയില്ലയെന്ന് അവർ കണ്ടെത്തി.

സാവൂൾ അസ്വസ്ഥനായി.
"ദൈവത്തിന്റെ പേടകം ഇവിടെക്കൊണ്ടുവരുക" സാവൂള്‍ പുരോഹിതനായ *അഹിയായോടു പറഞ്ഞു.
അഹിയാ, കർത്താവിന്റെ ഹിതമറിയാനായി, വാഗ്ദത്തപേടകം കൊണ്ടുവന്നു.
സാവൂള്‍ പുരോഹിതനോടു സംസാരിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ഫിലിസ്‌ത്യപാളയത്തിലെ ബഹളം വര്‍ദ്ധിച്ചുവന്നു.
"ജോനാഥനും ആയുധവാഹകനും ഫിലിസ്ത്യസൈന്യത്തിനുമുമ്പിൽ ഏറെനേരം പിടിച്ചുനില്ക്കാനാകില്ല. വരുവിൻ, നമുക്ക് അവരുടെ സഹായത്തിനെത്താം. കർത്താവിനുമുമ്പിലൊരു നേർച്ചയായി, നാളെ സന്ധ്യവരെ നമുക്കു ഭക്ഷണമുപേക്ഷിക്കാം. നാളെ സന്ധ്യയ്ക്കുമുമ്പ് ശത്രുക്കളെത്തുരത്താൻ കർത്താവു നമ്മെ സഹായിക്കും. എന്റെ വാക്കിനുവിരുദ്ധമായി, നാളെ സന്ധ്യയ്ക്കുമുമ്പു ഭക്ഷണംകഴിക്കുന്നവൻ ശപിക്കപ്പെട്ടവനാകട്ടെ!"
കർത്താവിനു ബലികളർപ്പിക്കാൻ, ഫിനെഹാസിനോടു നിർദ്ദേശിച്ചശേഷം സാവൂളും കൂടെയുണ്ടായിരുന്ന ജനങ്ങളും  യുദ്ധസ്ഥലത്തേക്കു പാഞ്ഞു. അവരുടെ കൈയിലെ പന്തങ്ങളുടെ വെളിച്ചത്തിൽ, പരസ്‌പരം വെട്ടിനശിക്കുന്ന ഫിലിസ്ത്യരെ അവരവിടെക്കണ്ടു. സാവൂളും സംഘവും അവശേഷിച്ച ഫിലിസ്ത്യരെ നേരിട്ടു.
സാവൂളിനേയും സംഘത്തേയുംകണ്ടപ്പോൾ ജോനാഥനും സഹായിയും ഒളിയിടത്തിൽനിന്നു പുറത്തുവന്നു.
നേരത്തെ ഫിലിസ്‌ത്യരോടുകൂടെയായിരുന്നവരും അവരുടെ പാളയത്തില്‍ ചേര്‍ന്നവരുമായ ഹെബ്രായര്‍ സാവൂളിനോടും ജോനാഥാനോടും പക്ഷംചേര്‍ന്നു ഫിലിസ്ത്യരെ നേരിട്ടു. 
ഫിലിസ്‌ത്യര്‍ തോറ്റോടിയെന്നറിഞ്ഞപ്പോൾ, പിറ്റേന്നു പുലെർച്ചേ, എഫ്രായിം മലനാട്ടിലൊളിച്ചിരുന്ന ഇസ്രായേല്യരും സാവൂളിനോടൊപ്പംചേർന്ന്, ഫിലിസ്ത്യരെ പിന്തുടര്‍ന്നാക്രമിച്ചു. ബതാവനപ്പുറംവരെ സാവൂളും സംഘവും ശത്രുക്കളെ പിന്തുടർന്നു.
അന്നുച്ചയ്ക്കുമുമ്പേ, ഫിലിസ്ത്യർ പൂർണ്ണപരാജിതരായി പിന്തിരിഞ്ഞോടി.
യുദ്ധംകഴിഞ്ഞുള്ള മടക്കയാത്രയിൽ
ഇസ്രായേൽസംഘം ഒരു കാട്ടുപ്രദേശത്തെത്തി, അവിടെ തേന്‍കൂടുകള്‍ നിലത്തുവീണുകിടപ്പുണ്ടായിരുന്നു. കാട്ടില്‍ക്കടന്നപ്പോള്‍, കൂടുകളിൽനിന്ന് തേന്‍ ഇറ്റിറ്റുവീഴുന്നതും അവര്‍ കണ്ടു. എന്നാല്‍ സാവൂൾചെയ്യിച്ച ശപഥമോര്‍ത്ത്‌ അവരാരും ഒരു തുള്ളി തേന്‍പോലും കഴിച്ചില്ല.
ജോനാഥാനാകട്ടെ തന്റെ പിതാവ്‌ ജനത്തെക്കൊണ്ടു‌ ശപഥംചെയ്യിച്ചവിവരം അറിഞ്ഞിരുന്നില്ല. അതിനാല്‍ അവന്‍ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം, തേന്‍കൂടില്‍മുക്കി അതു ഭക്ഷിച്ചു. ക്ഷീണത്താൽ തളർന്നിരുന്ന അവന്റെ കണ്ണുകൾ പ്രകാശിച്ചു. ക്ഷീണംമാറി.
അപ്പോൾ സാവൂൾ ജനങ്ങളെക്കൊണ്ടുചെയ്യിച്ച ശപഥത്തെക്കുറിച്ച്, ഇസ്രായേൽക്കാരിലൊരുവൻ അവനോടു പറഞ്ഞു.
-------------------------
*സാമുവലിനുമുമ്പ്, ഇസ്രയേലിന്റെ പ്രധാന പുരോഹിതനായിരുന്ന ഏലിയുടെ പൗത്രനാണ് അഹിയ. പിതാവായ ഫിനഹാസും പിതൃസഹോദരനും ഫിലിസ്ത്യരാൽ വധിക്കപ്പെടുകയും ആ വിവരമറിഞ്ഞ ഏലി, പീഠത്തിൽനിന്നുവീണു മരിക്കുകയുംചെയ്ത ദിവസമാണ് അഹിയ ജനിച്ചത്.

Sunday 9 December 2018

91. ജോനാഥൻ

ബൈബിൾക്കഥകൾ 91

തന്റെ പിതൃഗോത്രമായ ബഞ്ചമിൻഗോത്രത്തിൽനിന്നുതന്നെ സാവൂൾ തനിക്കായി ഒരു വധുവിനെക്കണ്ടെത്തി. നാലു പുത്രന്മാരെയും രണ്ടു പുത്രിമാരെയും നല്കി,  ആ രാജദമ്പതിയെ കർത്താവനുഗ്രഹിച്ചു.
സാവൂളിന്റെ സീമന്തപുത്രനായ ജോനാഥൻ ധീരനായ ഒരു പോരാളിയായി വളർന്നു. കൗമാരത്തിൽത്തന്നെ അവൻ ഇസ്രായേൽസൈന്യത്തിന്റെ സൈന്യാധിപനായി സ്ഥാനമേറ്റു.
ഇസ്രായേൽരാജ്യത്തിനുള്ളിലേക്കുകടന്നു സ്ഥിതിചെയ്തിരുന്ന ഗേബാപ്പട്ടണം, ഫിലിസ്ത്യരുടെ ശക്തികേന്ദ്രമായിരുന്നു. അവിടെ അവർക്കൊരു സൈനികകേന്ദ്രവുമുണ്ടായിരുന്നു. 
ഗേബായിലെ, ഫിലിസ്ത്യരുടെ സൈനികതാവളം, ഇസ്രായേലിനു ഭീഷണിയാകുമെന്നു തിരിച്ചറിഞ്ഞ ജോനാഥൻ, തന്റെ സൈന്യത്തെ ഗേബായിലേക്കു നയിച്ചു. ജോനാഥന്റെയും കൂട്ടരുടേയും ശക്തമായ ആക്രമണത്തിൽ ഗേബായിലെ ഫിലിസ്ത്യസൈന്യം തോറ്റോടി.
''ജോനാഥാന്‍ ഫിലിസ്‌ത്യരുടെ ശക്തികേന്ദ്രം തകർത്തത്, ഇസ്രായേലിൽ മുഴുവൻപേരുമറിയണം. രാജ്യമൊട്ടുക്കും വിജയകാഹളം മുഴങ്ങട്ടെ..." സാവൂൾ കല്പിച്ചു.
ഇസ്രായേലിലെ വിജയകാഹളംകേട്ട്, ചുറ്റുവട്ടങ്ങളിലുള്ള ഫിലിസ്ത്യപ്രഭുക്കന്മാർ ഒരുമിച്ചുകൂടി.
''കേവലമൊരു കൗമാരക്കാരനുമുമ്പിൽ ഫിലിസ്ത്യരുടെ ധീരസൈനികർക്കു തോറ്റോടേണ്ടിവന്നതു വലിയ പരാജയമാണ്. സാവൂളും പുത്രനായ ജോനാഥനും ഇനിയും ജീവനോടിരുന്നാൽ, അതു നമ്മുടെ നിലനില്പിനെത്തന്നെ ദോഷകരമായി ബാധിക്കും. ഗേബായിലെ പരാജയത്തിനു നമ്മൾ ശക്തമായ തിരിച്ചടി നല്കണം. സാവൂളിനേയും പുത്രനേയും ജീവനോടെ പിടികൂടണം. എന്നിട്ട്, ഫിലിസ്ത്യർക്കെതിരേ കരമുയർത്തുവാൻ ഇനിയുമൊരാളും ധൈര്യപ്പെടാത്തരീതിയിൽ അവരുടെ വധശിക്ഷ നടപ്പിലാക്കണം...."
ഫിലിസ്‌ത്യരുടെ സംയുക്തസൈന്യം, മുഴുവൻശക്തിയോടെ യുദ്ധത്തിനു സജ്ജമായി. മുപ്പതിനായിരം രഥങ്ങള്‍, ആറായിരം കുതിരപ്പടയാളികള്‍, കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റ കാലാള്‍പ്പട... 
ബത്താവനു കിഴക്കുള്ള മിക്‌മാഷില്‍ അവർ കൂടാരമടിച്ചു.
ഇസ്രായേൽക്കാർ അപകടസ്ഥിതി തിരിച്ചറിഞ്ഞു അവര്‍ ഗുഹകളിലും മാളങ്ങളിലും പാറക്കെട്ടുകളിലും ശവകുടീരങ്ങളിലും കിണറുകളിലും ഒളിസങ്കേതങ്ങൾ കണ്ടെത്തി. ചിലരാകട്ടെ, ജോർദ്ദാൻനദി കടന്ന്, ഗാദിലേക്കും ഗിലയാദിലേക്കും പാലായനംചെയ്തു. മറ്റു ചിലർ ഫിലിസ്ത്യരുടെ പക്ഷംചേർന്നു സാവൂളിനെതിരെ യുദ്ധംചെയ്യാൻ തയ്യാറായി.
സാവൂളും ജോനാഥനും ഗില്‍ഗാലില്‍ത്തന്നെയുണ്ടായിരുന്നു. മൂവായിരത്തോളം  അനുയായികൾമാത്രമാണ് അവർക്കൊപ്പമുണ്ടായിരുന്നതു്. സാവൂളും ജോനാഥനും ധൈര്യംപകർന്നിട്ടും അനുയായികളെല്ലാം ചകിതരായിരുന്നു.
സാവൂൾ, സാമുവലിന്റെയടുത്തേക്കു് ഒരു ദൂതനെയയച്ചു.
"ഏഴുദിവസത്തിനുള്ളിൽ ഞാൻ ഗിൽഗാലിലെത്തും അതുവരെ കാത്തിരിക്കുക. കർത്താവു നിങ്ങളെ സംരക്ഷിക്കും." സാമുവൽ ദൂതൻവശം മറുപടിസന്ദേശം കൊടുത്തയച്ചു.
സാവൂള്‍ സാമുവലിന്റെ നിര്‍ദ്ദേശമനുസരിച്ച്‌, ഏഴുദിവസം അവനുവേണ്ടി കാത്തിരുന്നു. എന്നാല്‍, സാമുവൽ വന്നില്ല. ദൈവപുരുഷനെ കാണാതയതോടെ, ഒപ്പമുണ്ടായിരുന്നവരിൽക്കുറേപ്പേർ സാവൂളിനെ വിട്ടുപോയി.
തന്നോടൊപ്പമവശേഷിച്ചവരോടുസാവൂള്‍ പറഞ്ഞു: ''ദഹനബലിക്കും സമാധാനബലിക്കുമുള്ള വസ്‌തുക്കള്‍ എന്റെയടുത്തു കൊണ്ടുവരുവിന്‍. നമുക്കുവേണ്ടി ബലിയർപ്പിക്കാൻ ഒരു പുരോഹിതനില്ലാത്തതിനാൽ, ഞാൻതന്നെ ബലിയർപ്പണംനടത്താം."
സാവൂൾ കർത്താവിന്റെ ബലിപീഠത്തിൽ ദഹനബലിയര്‍പ്പിച്ചു. ബലിയർപ്പണമവസാനിച്ചപ്പോൾ സാമുവൽ അവിടെയെത്തി. സാവുൾ ജോനാഥനോടൊപ്പംചെന്ന്, സാവൂളിനെ അഭിവാദനംചെയ്തു സ്വീകരിച്ചു.
എന്നാൽ സാമുവൽ കോപിഷ്ഠനായിരുന്നു. അവൻ ചോദിച്ചു. "നീയെന്താണു ചെയ്‌തത്‌?"
സാവൂള്‍ പറഞ്ഞു: "നിശ്ചിതദിവസംകഴിഞ്ഞിട്ടും അങ്ങയെക്കാണാതായപ്പോൾ ജനങ്ങള്‍ എന്നെവിട്ടുപോയിത്തുടങ്ങി. മൂവായിരത്തോളംപേർ എന്നോടൊപ്പമുണ്ടായിരുന്നതിൽ എണ്ണൂറുപേർമാത്രമാണ് ഇപ്പോളവശേഷിക്കുന്നത്.
ലക്ഷത്തിലധികം സൈനികരുമായി ഫിലിസ്‌ത്യര്‍ മിക്‌മാഷില്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. ശത്രു എന്നെ ആക്രമിക്കുന്നുവെന്നും കര്‍ത്താവിന്റെ സഹായം ഞാനപേക്ഷിച്ചിട്ടില്ലല്ലോയെന്നും ഞാനോര്‍ത്തു. അതിനാല്‍, ദഹനബലിയര്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി."
സാമുവല്‍ പറഞ്ഞു: "നീ ചെയ്‌തതു വലിയ വിഡ്ഢിത്തമാണ്. പുരോഹിതനായല്ലാ, ജനത്തിനു രാജാവായാണു കർത്താവു നിന്നെ അഭിഷേകംചെയ്തത്. നിന്റെ ദൈവമായ കര്‍ത്താവിന്റെ കല്പന നീയനുസരിച്ചില്ല. അനുസരിച്ചിരുന്നെങ്കില്‍, അവിടുന്നു നിന്റെ രാജത്ത്വം ഇസ്രായേലില്‍ എന്നേയ്ക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു.
എന്നാല്‍, നിന്റെ ഭരണം ഇനി ദീര്‍ഘിക്കുകയില്ല. കര്‍ത്താവിന്റെ ഹിതം നീ മാനിക്കാതിരുന്നതിനാൽ, തന്റെ ഹിതാനുവര്‍ത്തിയായ ഒരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്‌. ജനത്തിനു രാജാവായിരിക്കാന്‍ അവനെ നിയോഗിച്ചുകഴിഞ്ഞു."
സാമുവലിന്റെ വാക്കുകൾകേട്ട സാവൂൾ ഖിന്നനായി.
"ഈ യുദ്ധത്തോടെ അതു സംഭവിക്കുമോ? കടൽത്തീരത്തെ മണൽത്തരിപോലെ അസംഖ്യമായ സൈനികരുമായി, ഫിലിസ്ത്യർ യുദ്ധസന്നാഹത്തോടെ നില്ക്കുന്നു. എന്നോടൊപ്പമാകട്ടെ അറുനൂറുപേർമാത്രം. ഞാനെന്താണു ചെയ്യേണ്ടത്?"
"ഫിലിസ്ത്യരുടെ സംഖ്യാബലംകണ്ടു നീ പരിഭ്രമിക്കേണ്ട. കർത്താവു വിജയംനല്കുന്നതു സൈന്യത്താലും ആയുധബലത്താലുമല്ലാ. നിനക്കുവേണ്ടി ഞാൻ പ്രാർത്ഥിക്കാം. ഞാനിപ്പോൾ ഗേബായിലേക്കു പോകുന്നു. എന്റെ സഹായിയായ അഹിയാ, വാഗ്ദാനപേടകം വഹിക്കുന്ന ലേവ്യർക്കൊപ്പം നിന്റെ സമീപത്തുതന്നെയുണ്ടാകും"
സാവൂളും പുത്രന്‍ ജോനാഥാനും അവരോടൊപ്പമുണ്ടായിരുന്ന അറുന്നൂറു സൈനികരും ഗേബായിലെ കുന്നിൻമുകളിൽ, ഒരു മാതളനാരകത്തോട്ടത്തിൽ പാളയമടിച്ചു. അവിടെനിന്നുനോക്കിയാൽ, മിക്‌മാഷിലെ ഫിലിസ്‌ത്യരുടെ സൈനികകൂടാരങ്ങൾ കാണാനാകുമായിരുന്നു.
സാവൂൾ പാളയമടിച്ച മാതളനാരകത്തോട്ടത്തിനിരുവശവും കീഴ്ക്കാംതൂക്കായ പാറകളായിരുന്നു. ഒന്നു മിക്‌മാഷിനഭിമുഖമായി വടക്കുവശത്തും മറ്റേതു ഗേബായ്‌ക്ക്‌ അഭിമുഖമായി തെക്കുവശത്തും ഉയര്‍ന്നുനിന്നിരുന്നു. അവയ്ക്കിടയിലെ സമതലത്തിൽ, തന്റെ ആയുധവാഹകനോടൊപ്പം നിന്ന്, മിക്‌മാഷിൽ താവളമടിച്ചിരിക്കുന്ന ഫിലിസ്ത്യസൈന്യത്തെ ജോനാഥൻ നിരീക്ഷിച്ചു.
നിരവധി ഇരുമ്പു രഥങ്ങളും ആയിരക്കണക്കായ കുതിരപ്പടയാളികളും എണ്ണിയാലൊടുങ്ങാത്ത കാലാൾപ്പടയും!
ജോനാഥാന്‍ ആയുധവാഹകനോടു പറഞ്ഞു: "ഇത്ര വലിയൊരു സൈന്യത്തിനുമുമ്പിൽ നമ്മുടെ അറുന്നൂറുപേർ വെറും നിസ്സാരം. നേരിട്ടുള്ളൊരു യുദ്ധത്തിൽ നമുക്കവരെ തോല്പിക്കാനാകില്ല.
ഇപ്പോൾ നീയെന്നോടൊപ്പം വരുക, നമ്മൾ രണ്ടുപേർമാത്രമായി ഈ  സൈന്യത്തിനുനേരേ ചെല്ലാം. കര്‍ത്താവു നമുക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുമോ? ആളേറിയാലും കുറഞ്ഞാലും കര്‍ത്താവിനു രക്ഷിക്കാന്‍ തടസ്സമില്ലല്ലോ."
"അങ്ങു പറയുന്നതുപോലെ ഞാൻ ചെയ്യാം. മരണംവരെ, അങ്ങയോടുകൂടെ ഞാനുണ്ടാകും"
ജോനാഥാന്‍ പറഞ്ഞു: "നമുക്ക്‌, അവരുടെനേരേചെന്ന്‌, കാവൽ ഭടന്മാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാം. കൂറുമാറിയെത്തിയ ഹെബ്രായർ എന്നുകരുതി, അവർ നമ്മളെ സ്വീകരിച്ചാൽ, കർത്താവവരെ നമ്മുടെ കൈയിലേല്പിച്ചുവെന്നു കരുതാം. അതല്ലെങ്കിൽ നമ്മളാലാവുന്നത്ര കരുത്തോടെ ശത്രുവിനെ പ്രഹരിച്ചുകൊണ്ടു വീരമൃത്യുവരിക്കാം..."
അപ്പോൾ സമയം സൂര്യാസ്തമയത്തോടടുത്തിരുന്നു. ചെങ്കതിരുകൾവീണ പാറക്കെട്ടുകളിൽപ്പിടിച്ച്, ജോനാഥനും ആയുധവാഹകനും താഴേയ്ക്കു തൂങ്ങിയിറങ്ങി.
ഇരുൾമൂടുന്നതിനുമുമ്പുതന്നെ, ഇരുവരും ഫിലിസ്ത്യപാളയത്തിനു സമീപമെത്തി.
പ്രധാനപാളയത്തിൽനിന്ന് അല്പമകലെയായി ഇരുപതോളം കാവൽസൈനികർ നിലയുറപ്പിച്ചിരുന്നു. തങ്ങളുടെ പാളയത്തിനുനേരെ രണ്ടു ഹെബ്രായർ നടന്നുവരുന്നത് അവരുടെ ദൃഷ്ടിയിൽപ്പെട്ടു...

Sunday 2 December 2018

90. പ്രഭാഷണം

ബൈബിൾക്കഥകൾ 90

തന്റെ അധികാരത്തിൻകീഴിലുള്ള പ്രദേശങ്ങളിലെല്ലാം സാവൂൾ ചുറ്റിസ്സഞ്ചരിച്ചു. എല്ലാ ഗോത്രങ്ങളിലുംനിന്ന്, ധീരരായ ചെറുപ്പക്കാരെക്കണ്ടെത്തി,  സൈനികപരിശീലനം നല്കി.

ഇസ്രായേൽജനത വസിച്ചിരുന്ന പലപ്രദേശങ്ങളിലും ഫിലിസ്ത്യർ ആധിപത്യം പുലർത്തിയിരുന്നു. അത്തരമിടങ്ങളിലെല്ലാം സാവൂളിന്റെ സൈന്യം ഫിലിസ്ത്യരുടെ ഭടന്മാരെനേരിട്ടു പരാജയപ്പെടുത്തി. ഇസ്രായേൽവംശജർ പാർത്തിരുന്ന പ്രദേശങ്ങളെല്ലാം സാവൂളിന്റെ നിയന്ത്രണത്തിലായി.
അക്കാലംവരെയും ഒരു ജനതമാത്രമായിരുന്ന ഇസ്രായേൽ, ഒരു രാജ്യമായറിയപ്പെട്ടുതുടങ്ങി. 

ഇസ്രായേലിലും അയൽരാജ്യങ്ങളിലുമെല്ലാം സാവൂളിന്റെ രാജത്ത്വമംഗീകരിക്കപ്പെട്ടു. 
സാമുവലിൻ്റെ നിർദ്ദേശപ്രകാരം,  ഇസ്രായേൽജനത ഗിൽഗാലിലൊത്തുചേരാൻ സാവൂൾ വിളംബരം പുറപ്പെടുവിച്ചു.
ഗിൽഗാലിൽ, സാവൂൾരാജാവിൻ്റെ സാന്നിദ്ധ്യത്തിൽ, സാമുവൽപ്രവാചകൻ
ഇസ്രായേല്‍ജനത്തോടു സംസാരിച്ചു: 

"നിങ്ങള്‍ എന്നോടാവശ്യപ്പെട്ടതൊക്കെ ഞാന്‍ ചെയ്‌തുതന്നു. നിങ്ങൾക്കായി ഞാനൊരു രാജാവിനെ വാഴിച്ചു.
ഇനി നിങ്ങളെ നയിക്കാന്‍ ശക്തനായൊരു രാജാവിവിടെയുണ്ട്‌. 

എൻ്റെ യൗവനംമുതല്‍ ഇന്നുവരെ ഞാന്‍ നിങ്ങളെ നയിച്ചുപോന്നു. ജരാനരകള്‍ബാധിച്ച വൃദ്ധനായി, ഞാനിപ്പോൾ നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു. എൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ  കര്‍ത്താവിന്റെയും അവിടുത്തെ അഭിഷിക്‌തനായ രാജാവിൻ്റെയും മുമ്പിൽവച്ച് നിങ്ങളെന്നെ കുറ്റപ്പെടുത്തുവിൻ...

ആരുടെയെങ്കിലും സ്വത്തുവകകൾ ഞാനപഹരിച്ചിട്ടുണ്ടോ? ആരെയെങ്കിലും വഞ്ചിക്കുകയോ ഞെരുക്കുകയോ ചെയ്‌തിട്ടുണ്ടോ? ആരില്‍നിന്നെങ്കിലും കൈക്കൂലിവാങ്ങി, സത്യത്തിനുനേരേ ഞാൻ കണ്ണടച്ചിട്ടുണ്ടോ? ഞാൻ കുറ്റങ്ങളെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്കെന്നെ പരസ്യമായി വിചാരണചെയ്യാം.''

എല്ലാ ഗോത്രങ്ങളിലുംനിന്നുള്ള ശ്രേഷ്ഠന്മാർ മുമ്പോട്ടുവന്നു വേദിയിൽക്കയറി. റൂബൻഗോത്രംമുതൽ ബെഞ്ചമിൻഗോത്രംവരെയുള്ള പന്ത്രണ്ടു ഗോത്രത്തലവന്മാരും സാമുവൽപ്രവാചകൻ്റെ നന്മകളെടുത്തുപറഞ്ഞു സംസാരിച്ചു. പ്രവാചകനെ കുറ്റപ്പെടുത്തുന്ന ഒരു വാക്കുപോലും ആരും പറഞ്ഞില്ല.

എല്ലാവരും സംസാരിച്ചുകഴിഞ്ഞപ്പോൾ സാമുവൽ വീണ്ടും ജനങ്ങളോടു സംസാരിച്ചു. 

"ഞാന്‍ തികച്ചും നിഷ്‌കളങ്കനാണെന്നു നിങ്ങള്‍ കണ്ടുവെന്നതിന്, കര്‍ത്താവും അവിടുത്തെ അഭിഷിക്തനായ രാജാവും സാക്ഷിയാണ്‌." 

ജനങ്ങൾ ഉറക്കെ വിളിച്ചുപറഞ്ഞു: "അതേ, കര്‍ത്താവ്‌ സാക്ഷി...."

ജനങ്ങളോടു ശാന്തരാകാൻ ആംഗ്യംകാണിച്ചുകൊണ്ട്, സാമുവല്‍ തുടര്‍ന്നു: "മോശയെയും അഹറോനെയും നിയമിക്കുകയും നമ്മുടെ പിതാക്കന്മാരെ ഈജിപ്‌തില്‍നിന്നു മോചിപ്പിക്കുകയുംചെയ്‌ത കര്‍ത്താവ്‌ സാക്ഷിയായി
എൻ്റെ വാക്കുകൾ കേൾക്കുക.. നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും കര്‍ത്താവുചെയ്‌ത വലിയ കാര്യങ്ങളോര്‍മ്മപ്പെടുത്തിക്കൊണ്ട്,‌ ഞാനിപ്പോൾ നിങ്ങളെ കര്‍ത്താവിൻ്റെമുമ്പിൽ കുറ്റപ്പെടുത്താന്‍പോകുകയാണ്‌."

ജനങ്ങൾ നിശ്ശബ്ദരായി സാമുവലിൻ്റെ വാക്കുകൾക്കു കാതോർത്തു.

"യാക്കോബ്‌ ഈജിപ്‌തിലെത്തുകയും അവന്റെ സന്തതികളെ ഈജിപ്‌തുകാര്‍ ഞെരുക്കുകയുംചെയ്‌തപ്പോള്‍ അവർ കര്‍ത്താവിനോടു കരഞ്ഞപേക്ഷിച്ചു. അവിടുന്നു മോശയെയും അഹറോനെയും വിമോചകരായയച്ചു. 

അവര്‍ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്‌തില്‍നിന്നുകൊണ്ടുവന്ന്,‌ ഈ കാനാൻദേശത്തേയ്ക്കു നയിച്ചു. 

പക്ഷേ, നിങ്ങളുടെ പിതാക്കന്മാർ, ദൈവമായ കര്‍ത്താവിനെ വിസ്‌മരിച്ചതിനാൽ അവിടുന്ന‌വരെ ഹസോറിലെ യാബിന്‍രാജാവിന്റെയും സേനാധിപനായ സിസേറായുടെയും മൊവാബുരാജാവിന്റെയും ഫിലിസ്‌ത്യരുടെയും കരങ്ങളിലേല്പിച്ചു. അവര്‍ ഇസ്രായേലിനോടു യുദ്ധംചെയ്‌തു.

അപ്പോൾ ഇസ്രായേല്‍, കര്‍ത്താവിനോടു കേണുപറഞ്ഞു: "ഞങ്ങള്‍ പാപംചെയ്‌തുപോയി. കര്‍ത്താവിനെയുപേ‌ക്ഷിച്ച്‌ ബാലിന്റെയും അഷ്‌ത്താര്‍ത്തെയുടെയും ബിംബങ്ങളെ ഞങ്ങളാരാധിച്ചു. ഇപ്പോള്‍ ശത്രുക്കളുടെ കരങ്ങളില്‍നിന്നു ഞങ്ങളെ മോചിപ്പിച്ചാൽ, ഞങ്ങള്‍ അവിടുത്തെമാത്രം സേവിച്ചുകൊള്ളാം'.

കര്‍ത്താവ് അവരുടെ പ്രാർത്ഥനകേട്ടു.‌ ജറുബ്ബാലിനെയും ബാറാക്കിനെയും ജഫ്തായെയും സാമുവലിനെയുമയച്ച്‌ എല്ലാശത്രുക്കളിലുംനിന്ന്, ഇന്നിതുവരെ‌ നിങ്ങളെ രക്ഷിച്ചു. നിങ്ങള്‍ സുരക്ഷിതരായി വസിച്ചു. 

അമ്മോന്യരുടെ രാജാവായ നാഹാഷ്‌, നിങ്ങളെയാക്രമിക്കാനുദ്യമിച്ചപ്പോള്‍, ദൈവമായ കര്‍ത്താവ്‌ നിങ്ങളുടെ രാജാവായിരുന്നിട്ടും, ഞങ്ങളെ ഭരിക്കാനൊരു രാജാവു ‌വേണമെന്നു നിങ്ങളെന്നോടു പറഞ്ഞു.

നിങ്ങളുടെ ആവശ്യമനുസരിച്ച്, നിങ്ങള്‍ തിരഞ്ഞെടുത്ത രാജാവ്, ഇതാ, ഇപ്പോൾ നിങ്ങളുടെ മുമ്പിലുണ്ട്! 

നിങ്ങളും നിങ്ങളെ ഭരിക്കുന്ന രാജാവും കര്‍ത്താവിനെ ബഹുമാനിക്കുകയും സേവിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും കല്പനകള്‍ ധിക്കരിക്കാതിരിക്കുകയും  ദൈവമായ കര്‍ത്താവിനെ അനുഗമിക്കുകയുംചെയ്‌താല്‍ എല്ലാം ശുഭമായിരിക്കും.

എന്നാൽ നിങ്ങള്‍ കര്‍ത്താവിനെ അനുസരിക്കാതിരുന്നാൽ, അവിടുന്നു നിങ്ങള്‍ക്കും നിങ്ങളുടെ രാജാവിനുമെതിരായിരിക്കും."

ജനങ്ങൾ വിളിച്ചുപറഞ്ഞു: "ഒരു രാജാവിനെ ആവശ്യപ്പെട്ടതുകൊണ്ട്,‌ കര്‍ത്താവിന്റെ ദൃഷ്‌ടിയില്‍ ഞങ്ങള്‍ തിന്മപ്രവര്‍ത്തിച്ചു. ഞങ്ങൾക്കും ഞങ്ങളുടെ രാജാവിനുംവേണ്ടി, ദൈവമായ കര്‍ത്താവിനോട്, അങ്ങു പ്രാര്‍ത്ഥിക്കണമേ!" 

സാമുവല്‍, ജനത്തോടു പറഞ്ഞു: ''ഭയപ്പെടേണ്ടാ, നിങ്ങള്‍ ഈ തിന്മകളെല്ലാം ചെയ്‌തു. എന്നാലും, കര്‍ത്താവിനെയനുഗമിക്കുന്നതില്‍നിന്നു‌ പിന്മാറരുത്‌. പൂര്‍ണ്ണഹൃദയത്തോടെ അവിടുത്തെ സേവിക്കുവിന്‍.
തൻ്റെ നാമത്തെപ്രതി, കര്‍ത്താവു നിങ്ങളെ പരിത്യജിക്കുകയില്ല. 

നിങ്ങള്‍ക്കുവേണ്ടി തുടര്‍ന്നു പ്രാര്‍ത്ഥിക്കാതെ, കര്‍ത്താവിനെതിരേ പാപംചെയ്യാന്‍ എനിക്കിടവരാതിരിക്കട്ടെ! എൻ്റെ ജീവിതാന്ത്യംവരെ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാർത്ഥിക്കുകയും നിങ്ങൾക്കു നേര്‍വഴിയുപദേശിക്കുകയുംചെയ്യും. നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും വിശ്വസ്‌തതയോടുംകൂടെ കര്‍ത്താവിനെ സേവിക്കുവിന്‍. അവിടുന്നു നിങ്ങള്‍ക്കുചെയ്‌ത മഹാകാര്യങ്ങള്‍ വിസ്മരിക്കരുത്.
ഇനിയും നിങ്ങൾ പാപംചെയ്‌താല്‍ അവിടുന്നു നിങ്ങളെയും നിങ്ങളുടെ രാജാവിനെയും അന്യജനതകളുടെ കരങ്ങളിലേല്പിക്കും... കർത്താവിനോടുകൂടെയായിരിക്കുക, അവിടുന്നു നിങ്ങളെ സംരക്ഷിക്കും"

സാമുവൽ, സാവൂൾരാജാവിനുവേണ്ടിയും ഇസ്രായേൽജനങ്ങൾക്കുവേണ്ടിയും കർത്താവിനോടു പ്രാർത്ഥിച്ചു. സാവൂൾ, സാമുവലിനുമുമ്പിൽ ശിരസ്സു നമിച്ചു. പ്രവാചകൻ, കർത്താവിൻ്റെ നാമത്തിൽ രാജാവിനെയനുഗ്രഹിച്ചു. 

Sunday 25 November 2018

89. യുദ്ധം

ബൈബിൾക്കഥകൾ 89

രാജാവായി അഭിഷേകംചെയ്യപ്പെട്ടെങ്കിലും സാവൂളിന്റെ പതിവു ദിനചര്യകളിൽ മാറ്റമൊന്നുമുണ്ടായില്ല. അവൻ ഗിബെയാലിലെ സ്വഭവനത്തിൽത്തന്നെ കഴിഞ്ഞു. പിതാവിന്റെ വയലിൽ കൃഷിപ്പണികളിൽ വ്യാപൃതനായി. രാജാവിന്റെ അംഗരക്ഷകരായെത്തിയവർ വയലിലെ ജോലികളിൽ അവനു സഹായികളായി.
ഒരു മാസത്തിനപ്പുറം, ഒരു ദിവസം  ഉഴവുകഴിഞ്ഞ്, സാവൂൾ കാളകളുമായി വയലിൽനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു. അപ്പോൾ, ഗിബെയാലിലെ ജനങ്ങളൊന്നിച്ചു് അവനെതിരെ വരുന്നതുകണ്ടു. അവരിൽപ്പലരും ഉറക്കെ കരയുന്നുണ്ടായിരുന്നു.
ഗിബയാലുകാർക്കിടയിൽ അപരിചിതരായ രണ്ടുപേരെക്കൂടെ സാവൂൾ കണ്ടു. അമ്മോന്റെ അതിർത്തിയിലുള്ള യാബെഷ് ഗിലയാദ് എന്ന ദേശത്തു വസിക്കുന്ന ഇസ്രായേൽക്കാരുടെ ദൂതന്മാരായിരുന്നൂ അവർ.
ദൂതന്മാർ സാവൂളിനോടു പറഞ്ഞു: "അമ്മോന്‍ രാജാവായ നാഹാഷ്‌, സൈന്യസന്നാഹത്തോടെ യാബെഷ്‌ഗിലയാദ്‌ ആക്രമിക്കാനെത്തി. യാബെഷിലെ ജനങ്ങള്‍ നാഹാഷിനോടു സന്ധിചെയ്‌തു സമാധാനത്തിൽക്കഴിയാൻ ആഗ്രഹിച്ചതിനാൽ നാഹാഷിന്റെയടുത്തേക്കു ദൂതന്മാരെ അയച്ചു.
എന്നാൽ നാഹാഷ്‌ അതിനു മറുപടി നല്കിയതിങ്ങനെയാണ്: 'ഒരു വ്യവസ്‌ഥയില്‍ ഞാന്‍ നിങ്ങളുമായി ഉടമ്പടി ചെയ്യാം. എന്റെ മേൽക്കോയ്മ നിങ്ങൾ അംഗീകരിക്കുന്നതിന്റെ അടയാളമായി നിങ്ങളുടെ ഓരോരുത്തരുടെയും വലത്തുകണ്ണു ഞാൻ ചൂഴ്ന്നെടുക്കും. അങ്ങനെ ഇസ്രായേലിനെമുഴുവൻ, ലോകത്തിനുമുമ്പിൽ പരിഹാസപാത്രമാക്കും.°
ഇതറിഞ്ഞപ്പോൾ ഞങ്ങളെല്ലാവരും ചകിതരായി. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനു്, യാബെഷിലെ ശ്രഷ്‌ഠന്‍മാര്‍, നാഹാഷിനോടു് ഏഴുദിവസത്തെ അവധി ചോദിച്ചു.
ഇപ്പോൾ ഇസ്രായേലിലെ എല്ലാ ദേശങ്ങളിലേക്കും ഗിലയാദിൽനിന്നു ദൂതന്മാരെ അയച്ചിട്ടുണ്ടു്. ഞങ്ങള്‍ക്ക് നാഹാഷിനെ എതിർത്തു തോല്പിക്കാനുള്ള സൈനികബലമോ ആയുധശക്തിയോ ഇല്ല. മറ്റു പ്രദേശങ്ങളിലുള്ള ഇസ്രായേൽസഹോദരങ്ങൾ ഞങ്ങളെ സഹായിക്കാനില്ലെങ്കില്‍ ഞങ്ങള്‍ അവനു വിധേയരാകേണ്ടി വരും."
ഇതുകേട്ടപ്പോൾ, സാവൂൾ കോപത്താൽവിറച്ചു. അവന്റെ സൗമ്യഭാവം വിട്ടകന്നു. തന്റെ അനുയായികളിലൊരുവന്റെ കൈയിലുണ്ടായിരുന്ന വാൾ പിടിച്ചുവാങ്ങിയ സാവൂൾ, ഒരു ജോടിക്കാളകളെ എല്ലാവരുടേയും കൺമുമ്പിൽ വെട്ടിനുറുക്കി.
കുഞ്ഞുനാൾമുതൽ അവനെ പരിചയമുണ്ടായിരുന്ന ഗിലയാദുകാർ ഒരിക്കൽപ്പോലും അവനെയിങ്ങനെ കണ്ടിരുന്നില്ല. അവന്റെ ഭാവമാറ്റം കണ്ടപ്പോൾ എല്ലാവരും ഭയന്നു.

"ഈ കാളകളുടെ മാംസക്കഷണങ്ങൾ ഇസ്രായേലിലെമ്പാടും കൊടുത്തയയ്ക്കൂ.... സാവൂളിന്റെയും സാമുവലിന്റെയും പിന്നാലെവരാന്‍ മടിക്കുന്നവനാരായാലും അവനോടും അവന്റെ കാളകളോടും ഇപ്രകാരംതന്നെ ചെയ്യുമെന്ന് എല്ലാവരുമറിയട്ടെ! സാവൂളിനോടൊപ്പമുള്ളവർ ബസേക്കിൽ ഒന്നിച്ചുകൂടട്ടെ!" 
സാവൂൾ കല്പിച്ചതുപോലെ ഗിലയാദുകാർ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിലേക്കെല്ലാം സാവൂളിന്റെ സന്ദേശമെത്തിച്ചു.
സന്ധ്യമയങ്ങുംമുമ്പേ, ബസേക്ക് എന്ന പ്രദേശത്തെ മൈതാനത്തില്‍, മൂന്നുലക്ഷത്തി മുപ്പതിനായിരത്തിലധികംപേർ ഒരുമിച്ചുകൂടി.
യാബെഷ്‌ ഗിലയാദില്‍നിന്നു വന്ന ദൂതന്മാരോടു സാവൂൾ പറഞ്ഞു: "ഇസ്രായേലിന്റെ ശക്തിയെന്തെന്നു നിങ്ങൾ കാണുന്നില്ലേ? നാളെ ഉച്ചയ്‌ക്കുമുമ്പു് കർത്താവു നമ്മുടെ ശത്രുവിൽനിന്നു നിങ്ങളെ വിമുക്തരാക്കുമെന്നു നിങ്ങളുടെ ജനത്തോടു പറയുക."
ദൂതന്മാർ അപ്പോൾത്തന്നെ മടങ്ങിപ്പോയി. യാബെഷിലെ ജനങ്ങള്‍ ഈ വിവരമറിഞ്ഞപ്പോള്‍ ആനന്ദഭരിതരായി.
ബസേക്കിൽ തടിച്ചുകൂടിയ ജനങ്ങളോടു സാവുൾ പറഞ്ഞു. "മോശ കല്പിച്ചതനുസരിച്ചു ഞാൻ പറയുന്നു. പുതുതായി വിവാഹംചെയ്‌ത്, ഒരു വർഷംതികയാത്ത ആരെങ്കിലുമിവിടെയുണ്ടെങ്കിൽ  അവന്‍ തന്റെ ഭാര്യയുടെയടുത്തേക്കു മടങ്ങിപ്പോകട്ടെ. പുതുതായി വാങ്ങിയ വയലിൽ കൃഷിചെയ്തിട്ട്, ആദ്യഫലമനുഭവിക്കാത്ത ആരെങ്കിലുമിക്കൂട്ടത്തിലുണ്ടെങ്കിൽ  അവനും വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. യുദ്ധംഭയക്കുന്ന ഭീരുക്കളുണ്ടെങ്കിൽ, അവരും മടങ്ങിപ്പോകട്ടെ!
മറ്റുള്ളവർ മൂന്നു ഗണങ്ങളായിത്തിരിയുക. ഈ രാവു പുലരുന്നതിനുമുമ്പേ നമ്മുടെ ശത്രുക്കളെ കർത്താവു നമ്മുടെ കരങ്ങളിലേല്പിക്കും!"
സാമുവൽ കർത്താവിന്റെ നാമത്തിൽ സാവൂളിനേയും ജനങ്ങളേയും ആശിർവദിച്ചു.
മൂന്നു ഗണങ്ങളായിത്തിരിഞ്ഞ ഇസ്രായേൽക്കാർ, സാവൂളിന്റെ നേതൃത്വത്തിൽ, ആ രാത്രിയിൽത്തന്നെ യാബെഷ് അതിർത്തിയിലേക്കു പുറപ്പെട്ടു.
പിറ്റേദിവസം പ്രഭാതത്തില്‍ അവർ ശത്രുപാളയത്തിലേക്ക്, ഇരച്ചുകയറി. അമ്മോന്യർ ഇങ്ങനെയൊരാക്രമണം പ്രതീക്ഷിച്ചിരുന്നതേയില്ല. ഇസ്രായേലുകാർ, ഉച്ചവരെ തങ്ങളുടെ ശത്രുക്കളെ സംഹരിച്ചു. ഇസ്രായേലിന്റെ വാൾത്തലയിപ്പെടാതെ ശേഷിച്ചവര്‍, മലമ്പ്രദേശങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു.
ഇസ്രായേലിലെങ്ങും വലിയ ആഘോഷനാദമുയർന്നു. ജനങ്ങളിൽച്ചിലർ സാമുവലിനെ സമീപിച്ചു പറഞ്ഞു: "സാവൂള്‍ ഞങ്ങളുടെ രാജാവാകരുതെന്നു പറഞ്ഞു പിറുപിറുത്തവരെവിടെ? അവരെ വിട്ടുതരുക; ഞങ്ങളവരെ വകവരുത്തും"
സാമുവലിനു സമീപത്തുണ്ടായിരുന്ന സാവൂൾ പറഞ്ഞു: "കര്‍ത്താവ്‌, ഇസ്രായേലിനു മോചനംനല്കിയ ദിനമാണിന്ന്‌. ഇന്ന് ഇസ്രായേലിലാരും വധിക്കപ്പെടരുത്."
സാമുവൽ പറഞ്ഞു: "നമുക്കു ഗില്‍ഗാലിലേക്കു പോകാം. ഒരിക്കല്‍ക്കൂടെ സാവൂളിനെ രാജാവായി പ്രഖ്യാപിക്കാം. ഇസ്രായേലിൽ ഒരുവൻപോലും ഇനി സാവൂളിനെ എതിർത്തു സംസാരിക്കില്ല."
ജനങ്ങൾ ഗില്‍ഗാലിൽ സമ്മേളിച്ചു. അവിടെ വിശുദ്ധസ്ഥലത്തുവച്ച്‌, സാവൂളിനെ വീണ്ടുമവര്‍ രാജാവായി പ്രഖ്യാപിച്ചു. കര്‍ത്താവിന്റെ സന്നിധിയില്‍ സമാധാനബലികളര്‍പ്പിക്കപ്പെട്ടു.
സാവൂളിന്റെ രാജാഭിഷേകത്തിന്റെ ആഘോഷങ്ങൾ ഒരാഴ്ച നീണ്ടുനിന്നു. സാവൂളും ഇസ്രായേല്‍ജനവും സാഘോഷമുല്ലസിച്ചു.

Sunday 18 November 2018

88. ഇസ്രായേൽരാജാവ്

ബൈബിൾക്കഥകൾ 88

പുലർച്ചെ സാമുവൽവന്നു വിളിച്ചുണർത്തിയപ്പോഴാണു സാവൂൾ കണ്ണുതുറന്നതു്.

"നിന്റെ ഭൃത്യൻ യാത്രയ്ക്കു തയ്യാറായിക്കഴിഞ്ഞു. വേഗമെഴുന്നേറ്റു തയ്യാറാവുക, വെയിൽമൂക്കുന്നതിനുമുമ്പേ നിങ്ങൾക്കു കുറച്ചേറെ ദൂരെയെത്തിച്ചേരാം."

സാവൂൾ പെട്ടെന്നുതന്നെ എഴുന്നേറ്റു തയ്യാറായി. സാവൂളും ഭൃത്യനും വിട്ടിൽനിന്നിറങ്ങിയപ്പോൾ സാമുവലും അവരോടൊപ്പം പുറപ്പെട്ടു. പട്ടണത്തിന്റെ അതിർത്തിയോളം സാമുവൽ അവരെയനുഗമിച്ചു. 

അതിർത്തിയിലെത്തിയപ്പോൾ സാമുവൽ സാവൂളിനോടു പറഞ്ഞു:
"ഭൃത്യനോടു മുമ്പേപൊയ്‌ക്കൊള്ളാന്‍ പറയുക. അവന്‍ പോയിക്കഴിയുമ്പോള്‍ ഒരു നിമിഷം ഇവിടെനില്ക്കുക. അപ്പോള്‍ ദൈവത്തിന്റെ വചനം, നിന്നോടു ഞാൻ പറയാം."


ഭൃത്യൻ മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ, തൻ്റെ മുമ്പിൽമുട്ടുകുത്തി, ശിരസ്സുനമിച്ചുനിന്ന്, കർത്താവിനെ ധ്യാനിക്കാൻ സാമുവല്‍ സാവൂളിനോടാവശ്യപ്പെട്ടു.

കൈയിൽക്കരുതിയിരുന്ന ഒലിവെണ്ണയെടുത്തു സാവൂളിന്റെ ശിരസ്സിലൊഴിച്ചു. അവന്റെ നെറ്റിയിൽ ചുംബിച്ചിട്ടു പറഞ്ഞു:
''തന്റെ ജനത്തിന്റെ ഭരണാധികാരിയായി, കര്‍ത്താവു നിന്നെ അഭിഷേകംചെയ്തിരിക്കുന്നു. അവിടുത്തെ ജനത്തെ ഭരിക്കുകയും എല്ലാ ശത്രുക്കളിലുംനിന്ന്‌ അവരെ സംരക്ഷിക്കുകയുംചെയ്യണം. തന്റെ അവകാശമായ ജനത്തിനു രാജാവായി കര്‍ത്താവുതന്നെയാണു നിന്നെ വാഴിച്ചിരിക്കുന്നതെന്നതിന്റെ അടയാളം ഞാൻ പറയാം.

ഇന്നു നീ, ബഞ്ചമിന്റെ നാട്ടിലെ സെല്‍സാഹില്‍, റാഹേലിന്റെ ശവകുടീരത്തിനു സമീപം രണ്ടാളുകളെക്കണ്ടുമുട്ടും. നീയന്വേഷിച്ച കഴുതകളെ കണ്ടുകിട്ടിയെന്നും, അവയെക്കുറിച്ചല്ല, എന്റെ മകനെന്തുപറ്റിയെന്നു ചോദിച്ചുകൊണ്ട്‌, നിന്നെക്കുറിച്ചാണു നിന്റെ പിതാവ്‌ ഉത്‌കണ്‌ഠാകുലനായിരിക്കുന്നതെന്നും അവര്‍ നിന്നോടു പറയും.

നിങ്ങൾ അവിടെനിന്നു നടന്നു്, താബോറിലെ ഓക്കുവൃക്ഷത്തിനു സമീപമെത്തുമ്പോള്‍, ബഥേലില്‍, ദൈവത്തിനു ബലിയര്‍പ്പിക്കാന്‍പോകുന്ന മൂന്നുപേരെക്കാണും. അവരിലൊരുവനോടൊപ്പം മൂന്ന്‌ ആട്ടിന്‍കുട്ടികളുണ്ടാകും. രണ്ടാമന്റെ കൈയിൽ മൂന്നപ്പവും മൂന്നാമന്റെ പക്കൽഒരു തോല്‍ക്കുടം വീഞ്ഞുമുണ്ടാകും.
അവര്‍, നിന്നെയഭിവാദനംചെയ്യുകയും രണ്ടണ്ടപ്പം നിനക്കു നല്കുകയുംചെയ്യും, അതു നീ സ്വീകരിക്കണം.

വീണ്ടും മുന്നോട്ടു നടക്കുമ്പോൾ, ഫിലിസ്‌ത്യര്‍ കൂടാരമടിച്ചിരിക്കുന്ന ഗിബെയായിലുള്ള ദൈവത്തിന്റെ മലയില്‍ നീയെത്തും. പട്ടണത്തിലേക്കുള്ള വഴിയിൽ  വാദ്യമേളങ്ങളോടെ മലമുകളില്‍നിന്നിറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ നീ കണ്ടുമുട്ടും. അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും.
അപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ്‌, ശക്തമായി നിന്നിലാവസിക്കും. നീയും അവരോടൊത്തു പ്രവചിക്കാന്‍തുടങ്ങും; മറ്റൊരു മനുഷ്യനായി നീ മാറും. 

അവിടെനിന്നു ഗിൽഗാലിലേയ്ക്കു നീ പൊയ്ക്കൊള്ളുക, ഏഴുദിവസത്തിനകം ഞാനവിടെയെത്തും."

സാവൂളിന്റെ ശിരസ്സിൽ കൈവച്ചു്. അവനെയനുഗ്രഹിച്ചശേഷം സാമുവൽ തന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി.

സാമുവൽപറഞ്ഞവയെല്ലാം അതുപോലെതന്നെ സംഭവിച്ചു.
സാവൂളും ഭൃത്യനും  ഗിബെയായിലെത്തിയപ്പോള്‍ പ്രവാചകഗണത്തെ കണ്ടു.
അപ്പോൾ ദൈവത്തിന്റെ ആത്മാവ്‌ സാവൂളിൽ നിറഞ്ഞു.. അവനും അവരോടൊത്തു പ്രവചിച്ചു തുടങ്ങി.

പിന്നീടു്, അവർ ഗിൽഗാലിലേക്കു പുറപ്പെട്ടു. പറഞ്ഞിരുന്ന സമയത്തുതന്നെ മലമുകളിലെത്തി. സാവൂളിന്റെ പിതൃസഹോദരനെ അവർ അവിടെക്കണ്ടു.

"നിങ്ങൾ എവിടെപ്പോയി വരുന്നു?"

"കാണാതായ കഴുതകളെയന്വേഷിച്ചിറങ്ങിയതാണു ഞങ്ങൾ. അവയെ കണ്ടുകിട്ടാതായപ്പോൾ, ഞങ്ങൾപോയി സാമുവൽ ദീർഘദർശിയെക്കണ്ടു."

"അതേയോ, എന്നിട്ടു ദീർഘദർശി എന്തു പറഞ്ഞു?"

സാവൂള്‍ പറഞ്ഞു: "കഴുതകളെ കണ്ടുകിട്ടിയെന്ന്‌ അവന്‍ ഞങ്ങളോടു പറഞ്ഞു. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയുംചെയ്തു."

എന്നാല്‍, താന്‍ രാജാവാകാന്‍പോകുന്നതിനെപ്പറ്റി സാമുവല്‍ പറഞ്ഞതൊന്നും ഇളയച്ഛനോടു പറഞ്ഞില്ല.

"അതു നന്നായി. ദീർഘദർശി ഇന്നു മിസ്പയിൽ വരുന്നുണ്ടെന്നു കേട്ടു. അദ്ദേഹത്തിന്റെ ബലിയർപ്പണത്തോടൊപ്പം പ്രാർത്ഥിക്കാനും അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കാനുമായി പോവുകയാണു ഞാൻ. നീയും എന്നോടൊപ്പം വന്നോളൂ."

അവർ മിസ്പയിലെത്തിയപ്പോൾ അവിടെ ദൈവാലയത്തിനടുത്തായി വലിയൊരു ജനക്കൂട്ടം സമ്മേളിച്ചിരിക്കുന്നതായിക്കണ്ടു. 

ജനക്കൂട്ടത്തെ കണ്ടപ്പോൾ സാവൂളിന്റെ മനസ്സു ചഞ്ചലമായി. ഈ ജനതയുടെ രാജാവാകാൻ കർത്താവു തന്നെ തിരഞ്ഞെടുത്തിരിക്കുന്നുവെന്നാണു സാമുവൽപ്രവാചകൻ പറഞ്ഞത്. ഇത്ര വലിയൊരു ജനതയെ താനെങ്ങനെ നയിക്കുമെന്ന് അവൻ ഭയന്നു. കേവലമൊരു കർഷകനായ കിഷിന്റെ പുത്രനെ, അതും മീശമുളച്ചുതുടങ്ങുന്ന ഒരു യുവാവിനെ, ഇസ്രായേൽപ്രമാണികൾ അംഗീകരിക്കുമോ?  സാവൂളിന്റെ ഹൃദയമിടിപ്പുകൂടി.

അധികംവൈകാതെ സാമുവൽപ്രവാചകൻ അവിടെയെത്തിച്ചേർന്നു. ബലിയർപ്പണത്തിനുശേഷം അവൻ ഇസ്രായേൽജനതയെ അഭിസംബോധനചെയ്തു. സാവൂൾ ഭൃത്യനെ ഇളയച്ഛനുസമീപം നിറുത്തി. ഉടനെ മടങ്ങിയെത്താമെന്നു പറഞ്ഞ്, അവിടെനിന്നുപോയി.

സാമുവൽ പറഞ്ഞു: "ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്‌ ഇപ്രകാരമരുളിച്ചെയ്യുന്നു: ഇസ്രായേലിനെ ഈജിപ്‌തില്‍നിന്നു ഞാന്‍ കൊണ്ടുവന്നു. ഈജിപ്‌തുകാരുടെയും നിങ്ങളെ പീഡിപ്പിച്ചിരുന്ന സകലരാജാക്കന്മാരുടെയും കൈകളില്‍നിന്നു നിങ്ങളെ ഞാന്‍ മോചിപ്പിച്ചു.
എന്നാല്‍, എല്ലാ ദുരിതങ്ങളിലും അത്യാഹിതങ്ങളിലുംനിന്നു നിങ്ങളെ സംരക്ഷിക്കുന്ന ദൈവത്തെ ഇന്നു നിങ്ങളുപേക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ക്കൊരു രാജാവിനെ വാഴിച്ചുതരുക എന്നു നിങ്ങളാവശ്യപ്പെട്ടു. അതുകൊണ്ടിപ്പോള്‍, ഗോത്രത്തിന്റെയും, കുലത്തിന്റെയുംക്രമത്തില്‍ കര്‍ത്താവിന്റെമുമ്പില്‍ നില്ക്കുവിന്‍.

അനന്തരം, സാമുവല്‍ ഇസ്രായേല്‍ഗോത്രങ്ങളുടെ ഗോത്രത്തലവന്മാരെയെല്ലാം തന്റെയടുക്കല്‍ വരുത്തി. 

പന്ത്രണ്ടുഗോത്രങ്ങളുടെയും പേരുകളിൽ ഇസ്രായേൽപ്രമാണിമാർ കുറിയിട്ടു. ബഞ്ചമിന്‍ഗോത്രത്തിനു കുറിവീണു.

കുറിയിട്ടവർ അതുറക്കേ വിളിച്ചുപറഞ്ഞപ്പോൾ, ബഞ്ചമിന്‍ഗോത്രത്തിലെ കുടുംബങ്ങളെയെല്ലാം സാമുവല്‍ തന്റെയടുക്കല്‍ വരുത്തി. 

തുടർന്ന്, ബഞ്ചമിൻഗോത്രത്തിലെ എല്ലാ കുടുംബങ്ങളുടെയുംപേരിൽ കുറിയിട്ടു. മത്രികുടുംബത്തിനാണു കുറിവീണത്‌. അവസാനം മത്രികുടുംബാംഗങ്ങൾക്കിടയിൽ കുറിയിട്ടു. കിഷിന്റെ മകനായ സാവൂളിനു കുറിവീണു. എന്നാല്‍, അവരന്വേഷിച്ചപ്പോള്‍ അവനെയവിടെക്കണ്ടില്ല.
അവന്‍ ഇവിടെ വന്നിട്ടുണ്ടോയെന്ന്‌ ഇസ്രായേൽപ്രമാണിമാർ ചോദിച്ചു. സാമുവൽ പറഞ്ഞു. "അവനി‍താ ഭാണ്ഡങ്ങള്‍ക്കിടയിലൊളിച്ചിരിക്കുന്നെന്നു കര്‍ത്താവു പറയുന്നു."

ജനങ്ങൾ ഓടിച്ചെന്ന്‌, ഒളിയിടത്തിൽനിന്നു് അവനെ കൂട്ടിക്കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോള്‍, അവന്റെ ശിരസ്സും തോളും മറ്റാരെയുംകാള്‍ ഉയര്‍ന്നുനിന്നിരുന്നു.

സാമുവല്‍ ജനക്കൂട്ടത്തോടു ചോദിച്ചു: "കര്‍ത്താവു തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നില്ലേ? ഇസ്രായേലിൽ അവനെപ്പോലെ മറ്റാരുമില്ല."

അപ്പോള്‍, ജനം ആര്‍ത്തുവിളിച്ചു. 

"രാജാവു നീണാള്‍ വാഴട്ടെ...  ഇസ്രായേലിന്റെ രാജാവു നീണാള്‍ വാഴട്ടെ... "

സാവൂളിനെ സാമുവലിന്റെ സമീപത്തു നിറുത്തി. കർത്താവിന്റെയാത്മാവു  സാവൂളിൽ നിറഞ്ഞു. ഭയം അവനെ വിട്ടുപോയി.

സാമുവല്‍ രാജധര്‍മ്മത്തെപ്പറ്റി ജനങ്ങളോടു പറഞ്ഞു. അതെല്ലാം ഒരു പുസ്‌തകത്തിലെഴുതി കര്‍ത്താവിന്റെ പേടകത്തിനുമുമ്പിൽ വച്ചു.
ജനങ്ങളിൽച്ചിലർ, സാവൂളിനു കാഴ്ചവസ്തുക്കൾ സമർപ്പിച്ചു. ദൈവത്താല്‍ പ്രചോദിതരായ ഏതാനും യുദ്ധവീരന്മാർ സാവൂളിന്റെ അംഗരക്ഷകരാകാൻ തയ്യാറായെത്തി. 

സാവൂൾ സാമുവലിനുമുമ്പിൽ മുട്ടുകുത്തി. പ്രവാചകൻ അവന്റെ തലയിൽക്കൈവച്ചു പ്രാർത്ഥിച്ചു.

എന്നാല്‍, ചില കുബുദ്ധികള്‍ ചോദിച്ചു: "നമ്മെ രക്ഷിക്കാന്‍ ഇവനു സാധിക്കുമോ?" 

അവര്‍, അവനെയധിക്ഷേപിച്ചുസംസാരിച്ചു.. കാഴ്‌ചയൊന്നും കൊടുത്തുമില്ല. എന്നാൽ സാവൂൾ അതു ഗൗനിച്ചില്ല.

സാമുവൽ ജനങ്ങളെയെല്ലാം അവരവരുടെ വീടുകളിലേക്കു മടക്കിയയച്ചു.
സാവൂൾ പുതിയ അംഗരക്ഷകർക്കൊപ്പം ഗിബെയായിലുള്ള തന്റെ ഭവനത്തിലേക്കു മടങ്ങി.

Sunday 11 November 2018

87. സാവൂൾ

ബൈബിൾക്കഥകൾ 87


സാവൂള്‍ ഭൃത്യനോടു പറഞ്ഞു:

"നമുക്കിനി തിരികെപ്പോകാം. എവിടെയെല്ലാം നമ്മൾ തിരഞ്ഞു? എഫ്രായിം മലനാട്ടിലും ഷലീഷാദേശത്തുമന്വേഷിച്ചു; കണ്ടെത്തിയില്ല. ഷാലിംദേശത്തും ബഞ്ചമിന്റെ നാട്ടിലുമന്വേഷിച്ചു; എന്നിട്ടും കിട്ടിയില്ല. ഇവിടെ, ഈ സൂഫ്‌നാട്ടിലും കഴുതകളെ കണ്ടെത്താനായില്ല. ഇനിയുമീ കഴുതകളെയന്വേഷിച്ചു സമയംകളഞ്ഞാൽ, അവയുടെ കാര്യംവിട്ട്, *ആബാ നമ്മെപ്പറ്റി ആകുലചിത്തനാകും. അതുകൊണ്ടു്, നമ്മൾ മടങ്ങിപ്പോകുന്നതുതന്നെയാണു നല്ലത്."

ഭൃത്യന്‍ സാവൂളിനോടു യോജിച്ചില്ല. "ഇതിനടുത്ത പട്ടണത്തില്‍ വളരെ പ്രശസ്‌തനായ ഒരു ദൈവപുരുഷനുണ്ട്‌. സാമുവൽ എന്നാണദ്ദേഹത്തിന്റെ പേര്. അദ്ദേഹം പറയുന്നതെല്ലാം അതുപോലെ സംഭവിക്കും. നമുക്കദ്ദേഹത്തെപ്പോയിക്കാണാം. ഒരുപക്ഷേ, നമ്മുടെ കാര്യം സാധിക്കുന്നതിനുള്ള മാര്‍ഗ്ഗം അദ്ദേഹം പറഞ്ഞുതരും."

"അതേയോ? എങ്കിൽ നമുക്കുപോയി അദ്ദേഹത്തെക്കാണാം." സാവുൾ സന്തോഷത്തോടെ പറഞ്ഞു.

എന്നാൽ അടുത്തനിമിഷം അവന്റെ മുഖം മ്ലാനമായി.

"നമ്മള്‍ അദ്ദേഹത്തെ കാണാൻചെല്ലുമ്പോള്‍ എന്താണു ദക്ഷിണയായിക്കൊടുക്കുക? നമ്മുടെ കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളെല്ലാം തീര്‍ന്നുപോയല്ലോ..."

ഭൃത്യന്‍ പറഞ്ഞു: "എന്റെ കൈയില്‍ കാല്‍ *ഷെക്കല്‍ വെള്ളി ഇനിയും ബാക്കിയുണ്ട്‌. അതദ്ദേഹത്തിനു കൊടുക്കാം..."

"ഓ, അതു നന്നായി. നമുക്കു പോകാം." സാവൂള്‍ സന്തോഷത്തോടെ പറഞ്ഞു. അവര്‍ ഉടൻതന്നെ സാമുവൽ താമസിക്കുന്ന റാമാപ്പട്ടണം ലക്ഷ്യമാക്കി നടന്നു..

കൗമാരംവിട്ടു, യൗവനത്തിലേക്കെത്തുന്ന സാവൂൾ, ബഞ്ചമിന്‍ഗോത്രജനായ കിഷ്‌ എന്നയാളുടെ പുത്രനായിരുന്നു. അവന്റെ സുന്ദരമായ മുഖം കാണുന്നവരാരും ആ മുഖത്തുനിന്നു പെട്ടെന്നു കണ്ണെടുക്കില്ലാ. അത്രയ്ക്കു കോമളനായിരുന്നൂ ആ യുവാവ്. കുട്ടിക്കാലംമുതലേ മല്ലയുദ്ധത്തിലും വാൾപ്പയറ്റിലും പരിശീലനം നേടിയിരുന്നതിനാൽ, അവന്റെ ശരീരം, ഉറച്ചമാംസപേശികളാൽ അലംകൃതമായിരുന്നു. എല്ലാത്തിലുമുപരി, ഏതു ജനക്കൂട്ടത്തിനിടയിലും ശ്രദ്ധിക്കപ്പെടുന്നത്ര ഉയരവും ഉയരത്തിനൊത്ത വണ്ണവും സാവൂളിനുണ്ടായിരുന്നു. അവന്റെ തോളൊപ്പമുയരമുള്ള ഒരാൾപോലും ഇസ്രായേലിലുണ്ടായിരുന്നില്ല. എവിടെച്ചെന്നാലും ഉയരവും മെയ്ക്കരുത്തും മുഖസൗന്ദര്യവുംകൊണ്ടു്, ആരുടേയും ശ്രദ്ധപിടിച്ചുപറ്റുന്ന യുവാവായിരുന്നു സാവൂൾ...!

മൂന്നു ദിവസങ്ങൾക്കു മുമ്പ്, സാവൂളിന്റെ പിതാവായ കിഷിന്റെ കുറേക്കഴുതകളെ തൊഴുത്തിൽനിന്നു കാണാതായി. പിതാവിന്റെ നിർദ്ദേശപ്രകാരം ഒരു ഭൃത്യനെയുംകൂട്ടി കഴുതകളെയന്വേഷിച്ചിറങ്ങിയതാണു സാവൂൾ. സാമുവലിന്റെ സഹായത്താൽ, കഴുതകളെക്കണ്ടെത്താൻ സാധിക്കുമെന്ന പ്രത്യാശയിൽ സാവൂളും ഭൃത്യനും സാമുവലിന്റെ ഗൃഹത്തിലേക്കുള്ള മാർഗ്ഗമന്വേഷിച്ചു.

സാമുവൽ താമസിച്ചിരുന്ന റാമാപ്പട്ടണം ഒരു കുന്നിൻമുകളിലായിരുന്നു. സാവൂളും ഭൃത്യനും പട്ടണത്തിലേക്കുള്ള വഴിയിലൂടെ കയറ്റംകയറുമ്പോള്‍ വെള്ളംകോരാന്‍വന്ന ചില യുവതികളെക്കണ്ടു.

"*സാമുവൽ ദീര്‍ഘദര്‍ശി എവിടെയാണു താമസിക്കുന്നതെന്നറിയാമോ? അദ്ദേഹം ഇവിടെയടുത്തെങ്ങാനുമുണ്ടോ?" സാവൂൾ അവരോടു ചോദിച്ചു.

"ഉണ്ട്‌" അവര്‍ പറഞ്ഞു. "അതാ അദ്ദേഹമിപ്പോൾ മുകളിലേക്കു കയറിപ്പോയതേയുള്ളൂ, ജനങ്ങള്‍ക്കായി, മലമുകളിൽ അദ്ദേഹമിന്നൊരു ബലിയര്‍പ്പിക്കുന്നുണ്ട്‌."

സാവൂളും ഭൃത്യനും നടപ്പിനു വേഗംകൂട്ടി. അവരിൽനിന്ന് അധികമകലെയല്ലാതെ സാമുവൽ കയറിപ്പോകുന്നുണ്ടായിരുന്നു.
പട്ടണവാതുക്കലെത്തിയപ്പോൾ, കർത്താവിന്റെ ആത്മാവു പ്രേരിപ്പിച്ചതിനാൽ സാമുവൽ പിന്തിരിഞ്ഞുനോക്കി. താഴെനിന്നു കയറിവരുന്ന സാവൂളിനെ അദ്ദേഹം കണ്ടു.

കർത്താവു സാമുവലിനോടു പറഞ്ഞു: "ബഞ്ചമിന്റെ നാട്ടില്‍നിന്നു ഞാന്‍ നിന്റെയടുത്തേക്കു കൊണ്ടുവന്നതാണിവനെ. ഇവനെ, നീ എന്റെ ജനത്തിന്റെ രാജാവായി അഭിഷേകംചെയ്യണം. ഫിലിസ്‌ത്യരുടെ കരങ്ങളില്‍നിന്ന്‌ ഇസ്രായേലിനെ ഇവന്‍ രക്ഷിക്കും."

സാവൂളും ഭൃത്യനും പട്ടണവാതില്‍ക്കല്‍നിൽക്കുന്ന സാമുവലിന്റെ സമീപമെത്തി. സാവൂൾ അദ്ദേഹത്തോടു ചോദിച്ചു: ''ദീര്‍ഘദര്‍ശിയുടെ ഭവനമെവിടെയാണെന്നറിയുമോ?

സാമുവൽ, സാവൂളിന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.

"ഞാന്‍തന്നെയാണു നിങ്ങൾതേടുന്ന ദീർഘദർശി. എന്റെമുമ്പേ നടന്നുകൊള്ളുക. ഇന്നു നിങ്ങൾ എന്റെകൂടെ ഭക്ഷണംകഴിക്കണം. പ്രഭാതത്തില്‍ മടങ്ങിപ്പോകാം. അപ്പോള്‍ നിങ്ങള്‍ക്കാവശ്യമുള്ളതു ഞാൻ പറഞ്ഞുതരാം."

കഴുതകളെ തിരിച്ചുകിട്ടുമെന്ന സന്തോഷത്തോടെ, സാവൂൾ സാമുവലിനുനേരേ കൈകൂപ്പി. പിന്നെ അദ്ദേഹത്തിനുമുമ്പിൽ മുട്ടുമടക്കി, ശിരസ്സുകുനിച്ചു വണങ്ങി.


ദൈവം തനിക്കായി കരുതിവച്ചിരിക്കുന്നതെന്തെന്നു തിരിച്ചറിയാതെ, നിസ്സാരമായ നേട്ടങ്ങൾക്കായി അദ്ധ്വാനവുമായുസ്സും ചെലവാക്കുന്ന മനുഷ്യരുടെ പ്രതിനിധിതന്നെയാണിവനുമെന്നോർത്തപ്പോൾ സാമുവലിനു ചിരിപൊട്ടി...

സാവൂളിന്റെ തോളിൽത്തട്ടിക്കൊണ്ടു സാമുവൽ പറഞ്ഞു: "മൂന്നുദിവസംമുമ്പു കാണാതായ കഴുതകളെക്കുറിച്ച്‌ ആകുലചിത്തനാകേണ്ടാ. അവയെ കണ്ടുകിട്ടിയിരിക്കുന്നു. ഇല്ലെങ്കിലും നീയെന്തിനാകുലനാകണം? ഇസ്രായേലില്‍ അഭികാമ്യമായതെല്ലാം ആര്‍ക്കുള്ളതാണ്‌? നിനക്കും നിന്റെ പിതൃഭവനത്തിലുള്ളവര്‍ക്കുമല്ലേ?"

സാമുവൽ എന്താണർത്ഥമാക്കിയതെന്നു സാവൂളിനു മനസ്സിലായില്ല.

"അങ്ങെന്താണ് ഇങ്ങനെ പറയുന്നത്? ഇസ്രായേല്‍ഗോത്രങ്ങളില്‍ ഏറ്റവും ചെറിയ ബഞ്ചമിന്‍ഗോത്രത്തില്‍പ്പെട്ടവനാണു ഞാന്‍. അതില്‍ത്തന്നെ ഏറ്റവും എളിയ കുടുംബമാണെന്റേത്‌. പിന്നെന്തുകൊണ്ടാണ്‌ അങ്ങെന്നോടു്, ഇങ്ങനെ സംസാരിക്കുന്നത്‌?"

സാമുവൽ മറുപടി പറഞ്ഞില്ല. മൃദുവായൊരു മന്ദഹാസത്തോടെ മുമ്പേ നടന്നുകൊള്ളാൻ ആംഗ്യംകാണിക്കുകമാത്രം ചെയ്തു. സാവൂളും ഭൃത്യനും പരസ്പരംനോക്കി. പിന്നെ നിശബ്ദരായി മുകളിലേക്കുള്ള നടത്തം തുടർന്നു.

മലമുകളിൽ ബലിവേദിക്കരികെ വലിയൊരു ജനക്കൂട്ടം സാമുവലിനെക്കാത്തു നിന്നിരുന്നു. സാമുവൽ അവർക്കായി പ്രാർത്ഥിക്കുകയും പാപപരിഹാരബലിയും കൃതജ്ഞതാബലിയുമർപ്പിക്കുകയും ചെയ്തു.

ബലിയർപ്പണത്തിനുശേഷം, സാമുവൽ, സാവൂളിനേയും ഭൃത്യനേയും, ബലിവേദിയിൽനിന്ന് ഏറെയകലെയല്ലാതെ സജ്ജീകരിച്ചിരുന്ന ഭക്ഷണശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി. റാമായിലെ ഏറ്റവും പ്രമുഖരായ മുപ്പതോളംപേർ അന്നവിടെ അത്താഴത്തിനായി ക്ഷണിക്കപ്പെട്ടിരുന്നു. അവർക്കിടയിൽ ഏറ്റവും പ്രധാനസ്ഥാനത്ത്, സാവൂളിനെയിരുത്തി.

സാമുവൽ പാചകക്കാരനെ വിളിച്ചു പറഞ്ഞു. "വിശിഷ്ടാതിഥിക്കായി പ്രത്യേകം തയ്യാറാക്കാൻ ഞാനാവശ്യപ്പെട്ട ഭക്ഷണം, ഇവനു വിളമ്പുക. അതിനുശേഷം എനിക്കും ക്ഷണിക്കപ്പെട്ട ഇസ്രായേൽപ്രമുഖന്മാർക്കുമുള്ള ഭക്ഷണം വിളമ്പുക."

സാവൂളിന്, താനൊരു സ്വപ്നലോകത്താണെന്നു തോന്നി. പിതാവിനെ കൃഷിപ്പണികളിൽ സഹായിച്ചുനടന്നിരുന്ന കൗമാരക്കാരനെയാണ്, ഇസ്രായേലിന്റെ മഹാപുരോഹിതൻ വിശിഷ്ടാതിഥിയായി പരിചയപ്പെടുത്തുന്നത്... അതും റാമാപട്ടണത്തിലെ ശ്രേഷ്ഠന്മാർമാത്രം ക്ഷണിക്കപ്പെട്ടിരിക്കുന്ന ഒരു വേദിയിൽ...

ക്ഷണിക്കപ്പെട്ടിരുന്ന ഇസ്രായേൽശ്രേഷ്ഠന്മാർ സാവൂളിനെ ബഹുമാനത്തോടെയും അദ്ഭുതത്തോടെയും നോക്കി. ഈ വിശിഷ്ടാതിഥിയാരെന്നോ എവിടെനിന്നു വരുന്നെന്നോ കൂടുതൽ വിശദീകരണമൊന്നും സാമുവൽപ്രവാചകൻ നല്കിയില്ല. എങ്കിലും ഇസ്രായേലിന്റെ മഹാപുരോഹിതൻപോലുമാദരിക്കുന്ന ഈ യുവാവ് ഒരു സാധാരണനാവില്ലെന്ന് അവർക്കെല്ലാവർക്കുമുറപ്പായിരുന്നു. മാത്രമല്ലാ, ഇത്രയേറെ സൗന്ദര്യവും ആകാരസൗഷ്ഠവവുമുള്ള ഒരു യുവാവിനെയും അവരാരും ഇതിനുമുമ്പു കണ്ടിരുന്നില്ല.

അത്താഴത്തിനുശേഷം, പ്രവാചകൻ സാവൂളിനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. വീടിന്റെ മുകളിലെ നിലയിൽ മനോഹരമായി അലങ്കരിച്ച ഒരു മുറിയിൽ, സാവൂളിനായി കിടക്ക തയ്യാറാക്കിയിരുന്നു.

എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കാനാവാതെ സാവൂള്‍ അവിടെക്കിടന്നു. മൂന്നുദിവസത്തെ അലച്ചിൽ വല്ലാതെ തളർത്തിയിരുന്നതിനാൽ കൂടുതലൊന്നും ചിന്തിക്കാതെ അവൻ പെട്ടെന്നുറങ്ങിപ്പോയി.

------------------------------------------------------------------------------
*ആബാ - പിതാവ് (father)
*ഷെക്കൽ - ഭാരം കണക്കാക്കുന്ന ഏകകം ( 1 ഷെക്കൽ = 11.4 ഗ്രാം)
*ദീര്‍ഘദര്‍ശി - പ്രവാചകൻ

Sunday 4 November 2018

86. രാജാവിനെത്തേടി...

ബൈബിൾക്കഥകൾ 86


സാമുവല്‍, തന്റെ മുന്നിലെത്തിയ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: "നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിങ്കലേക്കു തിരിയണം, അന്യദേവന്മാരെയും ദേവതകളെയും നിങ്ങളുടെ ഹൃദയത്തിൽനിന്നു പുറത്താക്കുവിൻ. നിങ്ങളെ പൂര്‍ണ്ണമായി കർത്താവിനു സമര്‍പ്പിച്ച്, അവിടുത്തെമാത്രമാരാധിക്കുവിന്‍. അപ്പോൾ ഫിലിസ്‌ത്യരുടെ കരങ്ങളില്‍നിന്ന്‌ കർത്താവു നിങ്ങളെ രക്ഷിക്കും."

 "ബാലിന്റെയും അസ്‌താര്‍ത്തെയുടെയും ബിംബങ്ങളെ ബഹിഷ്‌കരിച്ച്‌, ഞങ്ങൾ കര്‍ത്താവിനെമാത്രമാരാധിക്കും." സാമുവലിനു മുമ്പിൽവച്ച് ഇസ്രയേൽജനം പ്രതിജ്ഞചെയ്തു.

സാമുവല്‍ പറഞ്ഞു: "ഇസ്രായേല്‍മുഴുവന്‍ മിസ്‌പായില്‍ ഒരുമിച്ചുകൂടട്ടെ. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം."

സാമുവൽ നിർദ്ദേശിച്ചതുപോലെ, 
ആബാലവൃദ്ധം ഇസ്രായേൽജനം, മിസ്‌പായില്‍ ഒരുമിച്ചുകൂടി. ഞങ്ങള്‍ കര്‍ത്താവിനെതിരായി പാപംചെയ്‌തുപോയി എന്നു വിലപിച്ചുകൊണ്ടു്, ആദിവസം മുഴുവൻ‍, അവർ ഉപവസിച്ചു പ്രാർത്ഥിച്ചു.

ഇസ്രയേൽജനത ഒന്നടങ്കം മിസ്പയിൽ ഒന്നിച്ചുകൂടിയെന്നറിഞ്ഞപ്പോൾ, ഫിലിസ്ത്യപ്രഭുക്കന്മാർ കൂടിയാലോചിച്ചു. "ഇസ്രായേൽക്കാർ മിസ്പയിൽ ഒന്നിച്ചുകൂടി നമ്മെ ആക്രമിക്കാനുള്ള തക്കംനോക്കുന്നു. അവർ നമ്മെ ആക്രമിക്കുന്നതിനുമുമ്പു്, നമ്മൾ അവരെയാക്രമിച്ചു കീഴടക്കണം."

ഫിലിസ്ത്യരുടെ അഞ്ചുപ്രഭുക്കന്മാരുടെ നേതൃത്വത്തിൽ, വലിയൊരു സൈന്യം, മിസ്പയിലേക്കു നീങ്ങി. ഇസ്രായേല്‍ക്കാര്‍ ചകിതരായി. ഫിലിസ്‌ത്യരില്‍നിന്നു തങ്ങളെ രക്ഷിക്കുന്നതിനു ദൈവമായ കര്‍ത്താവിനോടു നിരന്തരം പ്രാര്‍ത്ഥിക്കണമേയെന്ന്‌, അവർ സാമുവലിനോടപേക്ഷിച്ചു.

സാമുവൽ പറഞ്ഞു: "ദൈവത്തിന്റെ ജനമേ, നിങ്ങൾ ഭയപ്പെടരുത്. ഈ പ്രകൃതിയെത്തന്നെ, കർത്താവു നിങ്ങളുടെ ശത്രുക്കൾക്കെതിരായിത്തിരിക്കും. ധൈര്യമവലംബിക്കുക, അവിടുന്നു നിങ്ങളെ സഹായിക്കും" 

മുലകുടിമാറാത്ത ഒരാട്ടിന്‍കുട്ടിയെ, സമ്പൂര്‍ണ്ണദഹനബലിയായി, സാമുവൽ കര്‍ത്താവിനര്‍പ്പിച്ചു. അവന്‍ ഇസ്രായേലിനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

ആ ദഹനബലിയുടെ അഗ്നിനാളങ്ങൾ ബലിപീഠത്തിൽനിന്നുയരുമ്പോൾത്തന്നെ, ഫിലിസ്ത്യരുടെ വലിയ സൈനികനിര, അകലെനിന്നു തങ്ങൾക്കുനേരേ പാഞ്ഞടുക്കുന്നത് 
ഇസ്രായേലുകാർകണ്ടു. ഇസ്രായേൽജനംമുഴുവൻ വലിയ ശബ്ദത്തിൽ കർത്താവിനെ സ്തുതിച്ചുകൊണ്ടിരുന്നു. 

ഫിലിസ്ത്യസൈനികർക്കും ഇസ്രായേൽക്കാർക്കുമിടയിലെ ദൂരം കുറഞ്ഞുകുറഞ്ഞുവന്നു

അപ്പോൾ അന്തരീക്ഷപ്രകൃതിയിൽ മാറ്റങ്ങൾ വന്നുതുടങ്ങി. എവിടെനിന്നോ കെട്ടഴിച്ചുവിട്ടതുപോലെയെത്തിയ കാറ്റിൽ, ആകാശത്തിലെ മേഘങ്ങൾ പാറിപ്പറന്നു...
ഫിലിസ്ത്യർ ഇസ്രായേൽക്കാരുടെ ബലിവേദിക്കരുകിലെത്താൻ ഏതാനും കാതങ്ങൾമാത്രമവശേഷിച്ചു. 

കാറ്റിന്റെ ആക്രമണം ശക്തമായപ്പോൾ, മേഘങ്ങൾ കാറ്റിനെതിരേ ഗർജ്ജിച്ചു. മേഘഗർജ്ജനത്താൽ ഭൂമി പ്രകമ്പനംകൊണ്ടു. മേഘങ്ങളിൽനിന്ന് അഗ്നിയിറങ്ങി. ആ അഗ്നിപ്രവാഹത്തിൽ, ഫിലിസ്ത്യസൈന്യത്തിന്റെ മുൻനിരയിലുണ്ടായിരുന്ന സൈനികർ വെന്തുമരിച്ചു. അതുകണ്ട്, പിൻനിരകളിലുണ്ടായിരുന്ന ഫിലിസ്ത്യർ പിന്തിരിഞ്ഞോടി.

സാമുവലിന്റെ നിർദ്ദേശപ്രകാരം ഇസ്രായേലിലെ പുരുഷന്മാർ, മരിച്ചുവീണ ഫിലിസ്ത്യസൈനികരുടെ ആയുധങ്ങൾ കരസ്ഥമാക്കി. മിസ്‌പായില്‍നിന്ന്‌, ബത്കാര്‍വരെ അവർ ഫിലിസ്ത്യരെ പിന്തുടര്‍ന്നു വധിച്ചു.

സാമുവൽ ബത്കാറിലെത്തി. അവിടെ മിസ്‌പായ്‌ക്കും ജഷാനായ്‌ക്കുംമദ്ധ്യേ ഒരു കല്ലു സ്‌ഥാപിച്ചു. ഇത്രത്തോളം കര്‍ത്താവു നമ്മെ സഹായിച്ചു എന്ന അർത്ഥത്തിൽ സ്‌ഥലത്തിനു എബ്‌നേസര്‍ എന്നുപേരിട്ടു.

അന്നുമുതൽ ഇസ്രായേൽജനം സാമുവലിനെ ഇസ്രയേലിന്റെ ന്യായാധിപനായി അംഗീകരിച്ചു.

ഫിലിസ്ത്യർ എബ്‌നേസറിനുമപ്പുറത്തേക്കു പിന്തിരിഞ്ഞു. എക്രാണ്‍മുതല്‍ ഗത്ത്‌വരെ ഫിലിസ്‌ത്യര്‍ കൈവശമാക്കിയിരുന്ന പ്രദേശങ്ങളെല്ലാം അവര്‍ ഇസ്രായേലിനു തിരികെക്കൊടുത്തു. ഇസ്രായേല്യര്‍ തങ്ങളുടെ പ്രദേശമെല്ലാം ഫിലിസ്‌ത്യരില്‍നിന്നു വീണ്ടെടുത്തു. നാട്ടിലെങ്ങും സമാധാനമുണ്ടായി.
സാമുവൽ ഇസ്രായേലിന്റെ ന്യായാധിപനായിരുന്ന നാളുകളിൽ, ഒരിക്കൽപ്പോലും ഫിലിസ്ത്യർ ഇസ്രായേലിനെതിരേ തിരിഞ്ഞില്ല.

സാമുവല്‍ വൃദ്ധനായപ്പോള്‍, തന്റെ പിതാവായ എല്കാനയുടെ പട്ടണമായ റാമായിലെത്തി, പിതൃഭവനത്തിൽ താമസമാക്കി.

തന്റെ മക്കളായ ജോയേലിനേയും അബിയേലിനേയും ഇസ്രായേലിന്റെ ന്യായാധിപന്മാരായി അവൻ നിയമിച്ചു. എന്നാൽ, അവർ പിതാവിന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നില്ല. പണമായിരുന്നു അവരുടെ ലക്ഷ്യം; അവര്‍ കൈക്കൂലി വാങ്ങുകയും അനീതി പ്രവര്‍ത്തിക്കുകയും ചെയ്‌തിരുന്നു. അന്യായമാർഗ്ഗങ്ങളിലെ സമ്പാദ്യങ്ങൾ മദ്യത്തിനും വേശ്യകൾക്കുമായി ചിലവാക്കി. അവരുടെ ദുർപ്രവൃത്തികൾ കണ്ടുമടുത്ത ഇസ്രായേലിലെ ശ്രഷ്‌ഠന്മാര്‍, റാമായില്‍ സാമുവലിന്റെ സന്നിധിയില്‍ ഒരുമിച്ചുകൂടി.

"അങ്ങു വൃദ്ധനായിരിക്കുന്നു. അങ്ങയുടെ പുത്രന്മാരാകട്ടെ അനീതിയുടെ മാർഗ്ഗത്തിലാണു ചരിക്കുന്നതു്. അതുകൊണ്ട്‌, മറ്റു ജനതകള്‍ക്കുള്ളതുപോലെ, ഞങ്ങള്‍ക്കും ഒരു രാജാവിനെ നിയമിച്ചുതരുക."

സാമുവൽ പറഞ്ഞു: "എന്റെ പുത്രന്മാർ അധർമ്മം പ്രവർത്തിക്കുന്നുവെങ്കിൽ, അവർക്കു പകരം, കർത്താവിന്റെ ഹിതമനുഷ്ഠിക്കുന്ന മറ്റാരെയെങ്കിലും ഇസ്രായേലിന്റെ ന്യായാധിപനായി തെരഞ്ഞെടുക്കാം. എന്നാൽ മറ്റു ജനതകൾക്കുള്ളതുപോലെ ഇസ്രായേലിനൊരു രാജാവു വേണ്ടാ, കാരണം ഇസ്രായേലിനെ ഭരിക്കുന്നതും നയിക്കുന്നതും ദൈവമായ കർത്താവുതന്നെയാണ്.."

എന്നാൽ ഇസ്രായേൽപ്രഭുക്കന്മാർ, തങ്ങളുടെ ആവശ്യത്തിലുറച്ചുനിന്നു. ഞങ്ങള്‍ക്കൊരു രാജാവിനെത്തരുകയെന്ന അവരുടെ ആവശ്യം സാമുവലിനിഷ്‌ടമായില്ലെങ്കിലും അവന്‍ ജനത്തിനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

കർത്താവരുളിച്ചെയ്തു: "ഒരു രാജാവിനെ വേണമെന്നാവശ്യപ്പെടുമ്പോൾ, അവര്‍ നിന്നെയല്ല, തങ്ങളുടെ രാജാവായ എന്നെയാണു തിരസ്‌കരിച്ചിരിക്കുന്നത്‌.
ഈജിപ്‌തില്‍നിന്നു പുറത്തുകൊണ്ടുവന്ന ദിവസംമുതല്‍ എന്നെയുപേക്ഷിച്ച്‌, അന്യദേവന്മാരെയാരാധിച്ചുകൊണ്ട്‌, എന്നോടു ചെയ്‌തതുതന്നെയാണ്‌ അവരിപ്പോൾ നിന്നോടും ചെയ്യുന്നത്‌. അതുകൊണ്ടിപ്പോള്‍ ജനംപറയുന്നതു കേള്‍ക്കുക. അവരെയനുസരിക്കുക. എന്നാല്‍, അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെ രീതിയെന്തെന്നു സൂക്ഷ്‌മമായി വിവരിച്ച്‌, അവര്‍ക്കു മുന്നറിയിപ്പു കൊടുക്കണം."

സാമുവൽ ഇസ്രായേൽശ്രേഷ്ഠന്മാരുടെ മുന്നിലെത്തി.
"നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവു നിങ്ങളോടു ചെയ്യാനിരിക്കുന്നതെന്തെന്നു ഞാൻ പറയാം.

തന്റെ രഥത്തിനു മുമ്പിലോടാന്‍ തേരാളികളും അശ്വഭടന്മാരുമായി അവന്‍ നിങ്ങളുടെ പുത്രന്മാരെ നിയോഗിക്കും. ആയിരങ്ങളുടെയും അമ്പതുകളുടെയും അധിപന്മാരായി അവനവരെ നിയമിക്കും. ഉഴവുകാരും കൊയ്‌ത്തുകാരും ആയുധപ്പണിക്കാരും രഥോപകരണനിര്‍മ്മാതാക്കളുമായി അവരെ നിയമിക്കും.
നിങ്ങളുടെ പുത്രിമാരെ സുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളുമാക്കും.
നിങ്ങളുടെ വയലുകളിലും മുന്തിരിത്തോട്ടങ്ങളിലും ഒലിവുതോട്ടങ്ങളിലുംവച്ച്‌ ഏറ്റവും നല്ലത്‌, അവന്‍ തന്റെ സേവകര്‍ക്കു നല്കും.

നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ദശാംശമെടുത്ത്‌, അവന്‍ തൻ്റെ കിങ്കര‍ന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും നല്കും. നിങ്ങളുടെ ദാസന്മാരെയും ദാസികളെയും ഏറ്റവുംനല്ല കന്നുകാലികളെയും കഴുതകളെയും അവന്‍ തന്റെ ജോലിക്കു നിയോഗിക്കും.
അവന്‍ നിങ്ങളുടെ ആട്ടിന്‍പറ്റത്തിന്റെ ദശാംശമെടുക്കും. നിങ്ങള്‍ അവന്റെ അടിമകളായിരിക്കും.

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രാജാവുനിമിത്തം അന്നു നിങ്ങള്‍ വിലപിക്കും. എന്നാല്‍, കര്‍ത്താവു നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല."

സാമുവലിന്റെ വാക്കുകള്‍ക്കു ജനം ചെവികൊടുത്തില്ല. അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്കു രാജാവിനെ വേണം.
ഞങ്ങള്‍ക്കും മറ്റുജനതകളെപ്പോലെയാകണം. ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കുകയും നയിക്കുകയും ഞങ്ങള്‍ക്കുവേണ്ടി പടവെട്ടുകയും ചെയ്യണം."

Sunday 28 October 2018

85. കർത്താവിന്റെ പേടകം

ബൈബിൾക്കഥകൾ 85.

യുദ്ധരംഗത്തു ജീവനോടെ അവശേഷിച്ച ഇസ്രായേൽക്കാർ കർത്താവിന്റെ പേടകമുപേക്ഷിച്ച്, ഓടി രക്ഷപ്പെട്ടു. ഫിലിസ്ത്യർ വാഗ്ദാനപേടകം കൈവശപ്പെടുത്തി.

ഫിലിസ്ത്യരുടെ പട്ടണമായ ഏഷ്ദോദിലെ ക്ഷേത്രത്തിൽ, ദാഗോന്റെ പ്രതിഷ്ഠയ്ക്കടുത്തായി, കർത്താവിന്റെ വാഗ്ദാനപേടകം സ്ഥാപിച്ചു.

പിറ്റേന്നു രാവിലെ, ക്ഷേത്രനട തുറന്നപ്പോൾ, ദാഗോന്റെ ബിംബം, കര്‍ത്താവിന്റെ പേടകത്തിനു മുമ്പില്‍ മറിഞ്ഞുകിടക്കുന്നതായിക്കണ്ടു. ദാഗോന്റെ പുരോഹിതർ, അതു വീണ്ടും യഥാസ്ഥാനത്തു പ്രതിഷ്ഠിച്ചു. എന്നാൽ അതിനടുത്ത ദിവസവും ദാഗോന്റെ ബിംബം, താഴെ വീണുകിടന്നിരുന്നു. ദാഗോന്റെ തലയും കൈകളുമറ്റ്‌, വാതില്‍പ്പടിയില്‍ കിടന്നിരുന്നു. ഉടല്‍മാത്രം അവശേഷിച്ചിരുന്നു.

ദിവസങ്ങൾ കഴിയുന്തോറും ദാഗോൻക്ഷേത്രത്തിൽ ഒന്നിനുപുറകേ ഒന്നായി പല അശുഭലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ടു.
മാത്രമല്ലാ, നാട്ടിൽ എലികൾ പെരുകിത്തുടങ്ങി. പട്ടണത്തിലെ ജനങ്ങളുടെയെല്ലാം ശരീരത്തിൽനിറയെ, കുരുക്കൾ പ്രത്യക്ഷപ്പെട്ടു. എഷ്ദോദിലെ ജനങ്ങളുടെ സ്ഥിതി, കൂടുതൽ വഷളായി. കുരുക്കൾ ബാധിച്ചവർ, ജ്വരംബാധിച്ചു മരണത്തിനു കീഴടങ്ങിത്തുടങ്ങി. എലികൾ രാപ്പകൽഭേദമില്ലാതെ, എല്ലായിടങ്ങളിലും ഓടിനടന്നു.

ദാഗോന്റെ പുരോഹിതർ ജനങ്ങളെയെല്ലാം ഒന്നിച്ചു വിളിച്ചുകൂട്ടി.

"ഇസ്രായേലിനെ തോല്പിച്ചോടിക്കാൻ നമ്മളെ സഹായിച്ചതു നമ്മുടെ ദേവനായ ദാഗോനാണ്. എന്നാൽ ഇപ്പോഴിതാ ഇസ്രായേലിന്റെ ദൈവമായ കർത്താവിന്റെ കരം, നമ്മുടെയും നമ്മുടെ ദേവനായ ദാഗോന്റെയുംമേല്‍ പ്രബലപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നമ്മുടെയിടയിലിരിക്കുന്നതു നന്നല്ല." 

ഫലിസ്ത്യദേശത്തിലന്ന്, പ്രബലരായ അഞ്ചു പ്രഭുക്കന്മാരാണുണ്ടായിരുന്നത്. പുരോഹിതന്മാർ അവരെ ആളയച്ചുവരുത്തി.

"യുദ്ധത്തിൽ നമുക്കു ലഭിച്ച ഏറ്റവും വലിയ കൊള്ളമുതലാണ് ഈ പേടകം. ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം, നമ്മുടെ കൈവശമിരിക്കുന്നിടത്തോളം അവർക്കു നമുക്കുമുമ്പിൽ വിജയിക്കാനാകില്ല. ഇവിടെ സംഭവിക്കുന്ന അനർത്ഥങ്ങൾ, ഈ പേടകം മറ്റെവിടേയ്ക്കെങ്കിലും മാറ്റാനുള്ള അടയാളമാകാം. അതിനാൽ നമുക്കീ പേടകം  ഇവിടെനിന്നു്, ഗത്ത് പട്ടണത്തിലേക്കു കൊണ്ടുപോകാം."

പ്രഭുക്കന്മാരുടെ തീരുമാനപ്രകാരം പേടകം ഗത്തിലേക്കു കൊണ്ടുപോയി. എഷ്ദോദിലെ ജനങ്ങളുടെ ദുരിതമവസാനിച്ചു. എന്നാൽ ഗത്തിൽ എലികൾ പെരുകി. ഗത്തിലെ ആബാലവൃദ്ധം ജനങ്ങളും കുരുക്കള്‍മൂലം കഷ്‌ടതയിലായി. ദിവസങ്ങൾകഴിഞ്ഞപ്പോൾ പലരും ജ്വരംബാധിച്ചു മരണാസന്നരായി. ചിലരെല്ലാം മരിച്ചു. അതിനാൽ പേടകം അവിടെനിന്ന് എക്രോൺപട്ടണത്തിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചു.
പേടകം എക്രാണിലെത്തിയപ്പോള്‍ തദ്ദേശവാസികള്‍ ഒത്തുചേർന്നു പ്രതിഷേധിച്ചു.

"ഞങ്ങളേയും ഞങ്ങളുടെ പട്ടണത്തേയും നശിപ്പിക്കാനായി ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം ഇവിടേയ്ക്കു കൊണ്ടുവരേണ്ടാ." പേടകം പട്ടണകവാടത്തിനുള്ളിലേക്കു പ്രവേശിപ്പിക്കാൻപോലും ജനങ്ങളനുവദിച്ചില്ല.

ഫിലിസ്ത്യപ്രഭുക്കന്മാർ എക്രോണിലെത്തി. ജനങ്ങൾ അവരോടു പറഞ്ഞു: "ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം വിട്ടുകൊടുക്കുക. നമ്മെയും നമ്മുടെ ജനത്തെയും നശിപ്പിക്കാതിരിക്കാന്‍ അതു തിരിച്ചയയ്‌ക്കുക."

പ്രഭുക്കന്മാര്‍ പുരോഹിതന്മാരെയും ജ്യോത്സ്യന്മാരെയും വിളിച്ചുവരുത്തി: "എക്രോൺനിവാസികളുടെ അഭിപ്രായത്തെക്കുറിച്ച് നിങ്ങളെന്തു പറയുന്നു? കര്‍ത്താവിന്റെ പേടകം നാമെന്തുചെയ്യണം?"

"ഈജിപ്‌തുകാരേയും ഫറവോയേയുംപോലെ നമ്മളെന്തിനു കഠിനഹൃദയരാകണം?  കർത്താവ്, അവരെ പരിഹാസപാത്രമാക്കിയതിനുശേഷമല്ലേ, നാടുവിടാന്‍ ഈജിപ്‌തുകാര്‍ ഇസ്രായേല്യരെ അനുവദിച്ചത്? നമ്മളങ്ങനെ ബുദ്ധിശൂന്യരാകരുത്.
ഒരു പുതിയ വണ്ടിയുണ്ടാക്കി, ഒരിക്കലും നുകംവച്ചിട്ടില്ലാത്ത രണ്ടു കറവപ്പശുക്കളെ അതിൽക്കെട്ടുവിന്‍. കര്‍ത്താവിന്റെ പേടകമെടുത്ത്‌ വണ്ടിയില്‍ വയ്‌ക്കുക. എന്നിട്ടു പശുക്കളെ ഓടിച്ചുവിടുക. നിങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കണം. പേടകമിരുന്ന ബത്‌ഷെമെഷിലേക്കാണ്‌ അവ പോകുന്നതെങ്കില്‍, തീര്‍ച്ചയായും കർത്താവിന്റെ കരങ്ങളാണ്‌, ഈ വലിയ അനര്‍ത്ഥം നമുക്കു വരുത്തിയത്‌. അല്ലെങ്കില്‍,  അവ യാദൃശ്ചികമായി സംഭവിച്ചതാണെന്നു നമുക്കനുമാനിക്കാം." ജ്യോത്സ്യന്മാർ പറഞ്ഞു.

"പൂര്‍വ്വസ്ഥാനത്തേക്കു തിരിച്ചയയ്‌ക്കണമെങ്കിൽ അതോടൊപ്പം പരിഹാരബലിക്കായി നാമെന്താണു കൊടുത്തയയ്‌ക്കേണ്ടത്‌?"

"ഫിലിസ്‌ത്യപ്രഭുക്കന്മാരുടെ സംഖ്യയനുസരിച്ച്‌, സ്വര്‍ണ്ണനിര്‍മ്മിതമായ അഞ്ച്‌ എലികളും അഞ്ചു കുരുക്കളും പ്രായശ്ചിത്തബലിക്കായി പേടകത്തോടൊപ്പം വയ്ക്കുക. അങ്ങനെ ഈ ബാധ നമ്മെ വിട്ടുപോകട്ടെ!"

ജോത്സ്യന്മാരുടെ നിർദ്ദേശമനുസരിച്ച്, രണ്ട്‌ കറവപ്പശുക്കളെക്കെട്ടിയ വണ്ടി തയ്യാറായി. സ്വര്‍ണ്ണനിര്‍മ്മിതമായ കുരുക്കളും എലികളുമുള്ള പെട്ടിയും കര്‍ത്താവിന്റെ പേടകവും വണ്ടിക്കുള്ളില്‍വച്ചു.

കർത്താവിന്റെ പേടകം വണ്ടിക്കുള്ളിൽവച്ചപ്പോൾത്തന്നെ, പശുക്കള്‍ പെരുവഴിയിലൂടെ അമറിക്കൊണ്ടു മുന്നോട്ടോടി. ഫിലിസ്ത്യപ്രഭുക്കന്മാർ ഇരിമ്പുരഥങ്ങളിൽ വണ്ടിയെ പിന്തുടർന്നു.

പശുക്കൾ ഇടംവലംനോക്കാതെ ബത്‌ഷെമെഷിലേക്കുള്ള വഴിയിലൂടെ ഓടി. ഫിലിസ്ത്യരുടെ ദേശംകടന്ന്, വണ്ടി ബത്‌ഷെമെഷുകാരനായ ജോഷ്വയുടെ വയലില്‍ച്ചെന്നുനിന്നു.

ഫിലിസ്‌ത്യപ്രഭുക്കന്മാര്‍ വണ്ടിയെ അനുധാവനംചെയ്‌ത് അവിടെയെത്തി.

കർത്താവിന്റെ പേടകം തിരികെയെത്തിയതുകണ്ടപ്പോൾ ബത്‌ഷെമെഷിലെ ജനങ്ങൾ ആഹ്ലാദാരവം മുഴക്കി. അവർ പുരോഹിതരായ ലേവ്യരെക്കൊണ്ടുവന്നു. ലേവ്യർ കര്‍ത്താവിന്റെ പേടകവും അതോടൊപ്പം സ്വര്‍ണയുരുപ്പടികള്‍വച്ചിരുന്ന പെട്ടിയും താഴെയിറക്കി, അവിടെയുണ്ടായിരുന്ന വലിയ കല്ലിന്മേല്‍വച്ചു.

അന്ന്, ഇസ്രായേലും ഫിലിസ്ത്യരും സമാധാനസന്ധിചെയ്തു.
വണ്ടിവന്നുനിന്ന, ബത്‌ഷെമെഷുകാരനായ ജോഷ്വയുടെ വയലില്‍ ഒരു വലിയ കല്ലുണ്ടായിരുന്നു. വണ്ടിക്കുപയോഗിച്ചിരുന്ന മരം വെട്ടിക്കീറി, ആ കല്ലിൽവച്ച്, വണ്ടിയിൽക്കെട്ടിയിരുന്ന പശുക്കളെ കര്‍ത്താവിനു ദഹനബലിയായി സമര്‍പ്പിച്ചു. ഇസ്രായേലിനുവേണ്ടിയും ഫിലിസ്ത്യർക്കുവേണ്ടിയും ദഹനബലികളും ഇതരബലികളും സമർപ്പിക്കപ്പെട്ടു.

ഇതു കണ്ടതിനുശേഷം ഫിലിസ്‌ത്യപ്രഭുക്ക‍ന്മാർ അഞ്ചുപേരും, അന്നുതന്നെ എക്രാണിലേക്കു മടങ്ങി.

ബെത്ഷെമേഷിലെ ജനങ്ങൾ, കർത്താവിന്റെപേടകം കിരിയാത്ത്‌യയാറീമിലേക്കയച്ചു. കിരിയാത്ത്‌യയാറിമിലെ ആളുകള്‍, കര്‍ത്താവിന്റെ പേടകം, ഗിരിമുകളില്‍ താമസിച്ചിരുന്ന അബിനാദാബിന്റെ ഭവനത്തിലെത്തിച്ചു. അതു സൂക്ഷിക്കുന്നതിന്‌ അബിനാദാബിന്റെ പുത്രന്‍ എലെയാസറിനെ അഭിഷേകംചെയ്‌തു.

ഇസ്രായേലും ഫിലിസ്ത്യരും സമാധാനത്തിലായതോടെ ഇരുകൂട്ടരും അടുത്തിടപഴകിത്തുടങ്ങി. കാലക്രമേണ, ഇസ്രായേലുകാർ ഫിലിസ്ത്യരുടെ ദൈവങ്ങളായ ബാലിനേയും അസ്താർത്തയേയും തങ്ങളുടെ ഹൃദയങ്ങളിലേറ്റി.

ഇസ്രായേൽ,  കർത്താവിനെവെടിഞ്ഞ്, അന്യദേവന്മാരെ ആരാധിച്ചുതുടങ്ങിയപ്പോൾ, ഫിലിസ്ത്യർ വീണ്ടും ഇസ്രായേലിനുമേൽ അധീശത്ത്വം സ്ഥാപിച്ചു. ഇരുപതുവർഷത്തോളം നീണ്ടുനിന്ന സൗഹൃദമവസാനിച്ചു. ഫിലിസ്ത്യരുടെ നുകത്തിനുകീഴിൽ ഇസ്രായേൽ അമർന്നുതുടങ്ങി.

അപ്പോൾ ഇസ്രായേൽജനം ഷീലോയിൽ, സാമുവേൽപ്രവാചകനെ അന്വേഷിച്ചെത്തി.

കർത്താവിന്റെ പേടകം അപ്പോഴും കിരിയാത്ത്‌യയാറിമിലെ
അബിനാദാബിന്റെ പുത്രന്‍ എലെയാസറിന്റെ ഭവനത്തിൽത്തന്നെയായിരുന്നു.

Sunday 21 October 2018

84. അടർക്കളം

ബൈബിൾക്കഥകൾ 84

ഇസ്രായേൽപ്പാളയത്തിലെ ആഹ്ലാദാരവങ്ങളുടെ കാരണമന്വേഷിച്ചുപോയ ഫിലിസ്ത്യരുടെ ചാരന്മാർ തിരികെയെത്തി. കർത്താവിന്റെ വാഗ്ദത്തപേടകം ഇസ്രായേൽപ്പാളയത്തിലെത്തിയെന്ന വാർത്ത അവരിൽനിന്നറിഞ്ഞപ്പോൾ ഫിലിസ്ത്യസൈനികർ കൂടുതൽ നഷ്ടധൈര്യരായി.
ശക്തനായ ഫറവോയുടെ കരങ്ങളിൽനിന്നു് ഇസ്രായേലിനെ മോചിപ്പിച്ചതും കാനാൻദേശത്തെ ശക്തരായ രാജാക്കന്മാരെ പരാജയപ്പെടുത്താൻ അവരെ സഹായിച്ചതും അവരുടെ ദൈവമായ കർത്താവാണെന്നു ഫിലിസ്ത്യർ അറിഞ്ഞിരുന്നു. അതേ കർത്താവു് ഇസ്രായേൽത്താവളത്തിലെത്തി യുദ്ധം നയിക്കുമ്പോൾ ഇസ്രായേലിനെതിരെ തങ്ങൾക്കു പിടിച്ചുനില്ക്കാനാകില്ലെന്ന് ഫിലിസ്ത്യസൈനികർക്കുറപ്പായി. യുദ്ധമുപേക്ഷിച്ചു പിൻവാങ്ങുന്നതാണുചിതമെന്നു് എല്ലാവരും അഭിപ്രായപ്പെട്ടു.
തന്റെ സൈനികർ ചകിതരാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഫിലിസ്ത്യരുടെ സർവ്വസൈന്യാധിപൻ, ആ രാത്രിയിൽത്തന്നെ എല്ലാവരേയും ഒന്നിച്ചുവിളിച്ചുകൂട്ടി.
"ധീരരായ ഫിലിസ്ത്യ സൈനികരേ, നിങ്ങൾ ഇസ്രായേലിനെ ഭയക്കരുത്. അവരുടെ ദൈവമായ കർത്താവു് അവരോടൊത്തുണ്ടായിരുന്നപ്പോഴെല്ലാം അവർ വിജയിച്ചിട്ടുണ്ടെന്നതു സത്യമാകാം. എന്നാൽ കഴിഞ്ഞ നാളുകളിൽ നമ്മുടെ അടിമകളായിരുന്ന ഈ ഹെബ്രായരോടു നമ്മളിന്നു സന്ധിചെയ്താൽ നാളെമുതൽ നമ്മളും നമ്മുടെ സ്ത്രീകളും കുഞ്ഞുങ്ങളും അവർക്കുവേണ്ടി അടിമവേല ചെയ്യേണ്ടതായ് വരും.
ആത്മാഭിമാനവും സ്വാതന്ത്ര്യവും പണയംവച്ചു ജീവിക്കുന്നതിനേക്കാൾ ഭേദമല്ലേ, ധീരമായി പോരാടി മരിക്കുന്നതു്?
നാളത്തെ പകൽ നമുക്കു ധീരമായി പടവെട്ടാം. നമ്മൾ മുഴുവൻപേരും മരിച്ചുവീണാലും അതു ഹെബ്രായസൈന്യത്തെ പൂർണ്ണമായും ഉന്മൂലനംചെയ്തുകൊണ്ടാവട്ടെ! നമ്മളീ ഭൂമുഖത്തില്ലാതെയായാലും നമ്മുടെ സ്ത്രീകളേയും കുഞ്ഞുങ്ങളേയും മറ്റാർക്കുമടിമകളാക്കാൻ വിട്ടുകൊടുക്കില്ലെന്നു് നമ്മുടെ ദൈവമായ ദാഗോന്റെ നാമത്തിൽ നമുക്കു പ്രതിജ്ഞചെയ്യാം. ധീരതയോടെ പൊരുതുക, ദൈവങ്ങളായ ദാഗോനും അഷേറയും ബാലും നിങ്ങളെ സംരക്ഷിക്കും..."
സൈന്യാധിപന്റെ വാക്കുകൾ ഫിലിസ്ത്യസൈനികർക്കു പുതിയൊരൂർജ്ജം നല്കി... അവസാനശ്വാസമുതിരുംവരെ ധീരമായി പോരാടുമെന്ന് എല്ലാ സൈനികരും മനസ്സിലുറപ്പിച്ചു. ദാഗോനു സ്തുതിഗീതങ്ങൾ പാടിക്കൊണ്ടു് ഓരോരുത്തരും താന്താങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി.
പിറ്റേന്നു പ്രഭാതത്തിൽ യുദ്ധകാഹളം മുഴങ്ങിയപ്പോൾ, ഇരുസൈന്യങ്ങളും യുദ്ധവേദിയിലേക്കെത്തി.
വാഗ്ദാനപേടകം തങ്ങളോടൊപ്പമുള്ളതിനാൽ ഇസ്രായേൽസൈനികർ അമിതമായ ആത്മവിശ്വാസത്തോടെയാണ് അടർക്കളത്തിലെത്തിയത്. ഫിലിസ്ത്യർക്കെതിരേ അനായാസമായ വിജയംനേടാനാകുമെന്ന് അവർക്കുറപ്പായിരുന്നു.
വാഗ്ദാനപേടകവും പുരോഹിതന്മാരും സൈനികപാളയത്തിലുണ്ടായിരുന്നെങ്കിലും കർത്താവു് അവരോടൊപ്പമുണ്ടായിരുന്നില്ല. പ്രവാചകനായ സാമുവലിന്റെ വാക്കുകൾ ധിക്കരിച്ചു്, വാഗ്ദാനപേടകവുമായി ഇസ്രായേൽസൈനികർ സൈനികത്താവളത്തിലേക്കു പുറപ്പെട്ടപ്പോൾത്തന്നെ, കർത്താവവരെ ഫിലിസ്ത്യരുടെ കരങ്ങളിലേല്പിച്ചുകഴിഞ്ഞിരുന്നു.
കടുത്ത യുദ്ധംനടന്നു. ഫിലിസ്ത്യസൈനികർ തങ്ങളുടെ *ശതാധിപന്മാരുടേയോ സഹസ്രാധിപന്മാരുടേയോ നിർദ്ദേശങ്ങൾക്കുവേണ്ടി കാത്തുനിന്നില്ല. അവർ ഇസ്രായേൽപ്പടയാളികൾക്കിടയിലേക്കു് ഇരച്ചുകയറി. സ്വജീവൻ നഷ്ടപ്പെട്ടാലും ഒരിസ്രായേൽസൈനികനെപ്പോലും ജീവനോടെ ബാക്കിവയ്ക്കരുതെന്നുമാത്രമാണ് ഓരോ ഫിലിസ്ത്യസൈനികനും ചിന്തിച്ചതു്.


എന്താണു സംഭവിക്കുന്നതെന്ന് ഇസ്രായേൽസൈനികർ തിരിച്ചറിയുന്നതിനുമുമ്പേ, വലിയ നരവേട്ടനടന്നു. മുപ്പതിനായിരത്തിലധികം ഇസ്രായേൽസൈനികർക്കു ജീവൻ നഷ്ടപ്പെട്ടു.
ഏലിയുടെ മക്കളും പുരോഹിതന്മാരുമായ ഹോഫ്നിയും ഫിനെഹാസും ശിരസ്സറ്റുവീണു. കർത്താവിന്റെ പേടകം ഫിലിസ്ത്യർ കൈയടക്കി. ഇസ്രായേൽക്കാർ പാളയമടിച്ചിരുന്ന എബനേസർ എന്ന പ്രദേശം പൂർണ്ണമായും ഫിലിസ്ത്യരുടെ നിയന്ത്രണത്തിലായി.
ജീവനോടെശേഷിച്ച ഇസ്രായേൽക്കാരിലൊരുവൻ,  യുദ്ധരംഗത്തുനിന്നോടി, ഷീലോയിലെത്തി. അവന്‍ വസ്‌ത്രം വലിച്ചുകീറുകയും തലയില്‍ പൂഴിവിതറുകയുംചെയ്‌തിരുന്നു.
യുദ്ധത്തെക്കുറിച്ചും ദൈവത്തിന്റെ പേടകത്തെക്കുറിച്ചും ആകുലചിത്തനുമായിരുന്ന ഏലി, അപ്പോള്‍, വഴിയിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ട്‌, ദൈവാലയത്തിനുസമീപം ഒരു പീഠത്തിലിരിക്കുകയായിരുന്നു. ഏലിക്കു തൊണ്ണൂറ്റെട്ടു വയസ്സുണ്ടായിരുന്നു. കണ്ണുകൾക്കു തിമിരംബാധിച്ചിരുന്നതിനാൽ നിഴൽരൂപങ്ങൾപോലെമാത്രമാണ് അയാൾ ചുറ്റുപാടുമുള്ളവയെല്ലാം കണ്ടിരുന്നത്.
യുദ്ധരംഗത്തുനിന്നു പട്ടണത്തിലെത്തിയ ദൂതനറിയിച്ച വാർത്തകേട്ടപ്പോൾ പട്ടണവാസികള്‍ മുറവിളികൂട്ടി. ഏലി അതു കേട്ടു.
"എന്താണീ മുറവിളി?"
അവിടെയിരുന്നുകൊണ്ടുതന്നെ ആരോടെന്നില്ലാതെ ആ വൃദ്ധൻ ചോദിച്ചു. അപ്പോള്‍ ദൂതന്‍ ഏലിയുടെ അടുത്തേക്ക്‌ ഓടിയെത്തി.
"പിതാവേ, ഞാന്‍ പടക്കളത്തില്‍നിന്നു രക്ഷപെട്ടോടി ഇവിടെയെത്തിയതാണ്‌."
"മകനേ, എന്താണു സംഭവിച്ചത്?"
"അതിഭയങ്കരമായ യുദ്ധമാണിന്നുണ്ടായത്. ഇസ്രായേല്‍  തോറ്റോടി. നമ്മളില്‍ ഭൂരിഭാഗവും  വധിക്കപ്പെട്ടു. അങ്ങയുടെ പുത്രന്മാരായ ഹോഫ്‌നിയെയും ഫിനെഹാസിനെയും അവര്‍ വധിച്ചു. കർത്താവിന്റെ പേടകം  കൈവശപ്പെടുത്തുകയും ചെയ്‌തു."
കർത്താവിന്റെ പേടകം എന്നു കേട്ടമാത്രയിൽ ഏലി  പീഠത്തില്‍നിന്നു പിറകോട്ടു മറിഞ്ഞു. ആ വൃദ്ധപുരോഹിതന്റെ കഴുത്തൊടിഞ്ഞു. നാല്പതു വര്‍ഷം ഇസ്രായേലിന്റെ ന്യായാധിപനും പുരോഹിതനുമായിരുന്ന ഏലിയുടെ ശരീരം, തീർത്തുംദുർബ്ബലമായ ഒരു പിടച്ചിലോടെ നിശ്ചലമായി.
ഏലിയുടെ പുത്രനായ ഫിനെഹാസിന്റെ ഭാര്യയ്‌ക്കു പ്രസവ സമയമടുത്തിരുന്നു. ദൈവത്തിന്റെ പേടകം ശത്രുക്കള്‍ പിടിച്ചെടുത്തെന്നും തന്റെ ഭര്‍ത്താവും ഭർത്തൃസഹോദരനും അമ്മായിയപ്പനും മരിച്ചെന്നുംകേട്ടപ്പോള്‍ അവൾക്കു പ്രസവവേദന ശക്തിപ്പെട്ടു. വൈകാതെ അവള്‍ പ്രസവിച്ചെങ്കിലും രക്തംവാർന്നു മരണാസന്നയായി.
അവളെ പരിചരിച്ചിരുന്ന സ്‌ത്രീകള്‍ അവളോടു പറഞ്ഞു: "ഭയപ്പെടേണ്ടാ, നീയൊരു ആണ്‍കുട്ടിയെ പ്രസവിച്ചിരിക്കുന്നു. നിനക്ക് അപകടമൊന്നും സംഭവിക്കുകയില്ല."
അവളവരെ ശ്രദ്ധിച്ചില്ല. കുഞ്ഞിനെ നോക്കിയതുമില്ല.
"കർത്താവിന്റെ പേടകം പിടിക്കപ്പെട്ടിരിക്കുന്നു. അവിടുത്തെ മഹത്വം ഇസ്രായേലിനെ വിട്ടുപോയിരിക്കുന്നു. എനിക്കിനി എന്തു നന്മവരാനാണു്....!" ദുർബ്ബലമായ ശബ്ദത്തിൽ അവൾ പിറുപിറുത്തു...

Sunday 14 October 2018

83. പ്രവാചകൻ

ബൈബിൾക്കഥകൾ 83

സാമുവൽ സ്വസ്ഥാനത്തു പോയിക്കിടന്നു. എന്നാൽ അവന്റെ  ചിന്തയിൽ, ഏലിയുടെ വാക്കുകളാണു നിറഞ്ഞുനിന്നത്.
"പോയിക്കിടന്നുകൊള്ളുക. നിന്നെ വിളിച്ചതു ഞാനല്ല. ഇനിയും നിന്നെ വിളിക്കുന്ന ശബ്ദംകേട്ടാൽ, കര്‍ത്താവേ, അരുളിച്ചെയ്‌താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു എന്നുപറയണം."
അക്കാലത്തു്, വളരെ അപൂർവ്വമായിമാത്രമേ മനുഷ്യർക്കു കർത്താവിൽനിന്നുള്ള അരുളപ്പാടുകൾ ലഭിച്ചിരുന്നുള്ളൂ. അതിനാൽത്തന്നെ, കർത്താവു തന്നോടു പറയുന്നതെന്തെന്നറിയാൻ അവനു് ആകാംക്ഷയേറി.
കണ്ണുകൾ മെല്ലെ കുമ്പിയടഞ്ഞുതുടങ്ങിയപ്പോൾ, വീണ്ടും ആ മൃദുസ്വരം അവന്റെ കർണ്ണങ്ങളിൽപ്പതിച്ചു.
"സാമുവല്‍! സാമുവല്‍!"
സാമുവല്‍ ഉടൻതന്നെ പ്രതിവചിച്ചു: "കർത്താവേ, അരുളിച്ചെയ്‌താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു."
കര്‍ത്താവവനോടു പറഞ്ഞു: "ഇസ്രായേല്‍ജനതയോടു ഞാന്‍ ചെയ്യാന്‍പോകുന്നതെന്തെന്നറിയുന്നവന്റെ ചെവികൾ തരിച്ചുപോകും. ഏലിയുടെ കുടുംബത്തിനെതിരായി ഞാനെന്റെ പ്രവാചകൻവഴി പറഞ്ഞതെല്ലാം യാഥാർത്ഥ്യമാക്കും. മക്കള്‍ ദൈവദൂഷകരായിട്ടും അവരെത്തിരുത്താൻകഴിയാതിരുന്നതുമൂലം ഞാനവന്റെ കുടുംബത്തിനുമേല്‍ ശിക്ഷാവിധിനടത്താന്‍പോകുന്നെന്നറിഞ്ഞുകൊള്ളുക. ബലികളും കാഴ്‌ചകളും ഏലിക്കുടുംബത്തിന്റെ പാപത്തിനു പരിഹാരമാവുകയില്ലാ... "
വരാനിരിക്കുന്ന കാര്യങ്ങൾ കർത്താവു സാമുവലിനു വെളിപ്പെടുത്തി. അറിഞ്ഞ കാര്യങ്ങൾ സാമുവലിനെ ആകുലനാക്കി. പ്രഭാതംവരെ അവനുറങ്ങാതെ കിടന്നു.
നേരംപുലർന്നപ്പോൾ, അവന്‍ ദൈവാലയത്തിന്റെ വാതിലുകള്‍ തുറന്നു. അപ്പോൾ, ഏലിയവനെ വിളിച്ചു.
തനിക്കുണ്ടായ ദര്‍ശനം ഏലിയോടു പറയാന്‍, സാമുവല്‍ ഭയപ്പെട്ടു. എങ്കിലും അവൻ ഏലിയുടെ ചാരത്തെത്തി.
ഏലി ചോദിച്ചു: "കർത്താവു നിന്നോടു പറഞ്ഞതെന്താണ്? കർത്താവു പറഞ്ഞതിലെന്തെങ്കിലും എന്നില്‍നിന്നു നീ മറച്ചുവച്ചാല്‍ ദൈവം നിന്നെ കഠിനമായി ശിക്ഷിക്കട്ടെ!"
സാമുവല്‍ പിന്നെയൊന്നും മറച്ചുവച്ചില്ല. കർത്താവിൽനിന്നു കേട്ടതെല്ലാം ഏലിയോടവൻ പറഞ്ഞു.
"അതു കര്‍ത്താവുതന്നെയാണ്‌. ഞാൻ വാർദ്ധക്യത്തിലെത്തി. കണ്ണുകളുടെ കാഴ്ചമങ്ങി. എന്നാലും എന്റെ മക്കളെക്കാത്തിരിക്കുന്ന ദുരന്തത്തിൽ ഞാനാകുലനാണ്. കർത്താവെല്ലാമറിയുന്നു... അവിടുത്തേക്കു യുക്തമായതു പ്രവര്‍ത്തിക്കട്ടെ!" ഏലി ദീർഘനിശ്വാസമുതിർത്തു.
കർത്താവിന്റെ ആത്മാവു സാമുവലിനോടൊപ്പമുണ്ടായിരുന്നു. ബാല്യത്തിൽനിന്നു കൗമാരത്തിലേക്കെത്തിയപ്പോൾത്തന്നെ, സാമുവല്‍ കര്‍ത്താവിന്റെ പ്രവാചകനായിത്തീര്‍ന്നിരിക്കുന്നുവെന്ന്‌, ഇസ്രായേല്‍ജനങ്ങളെല്ലാമറിഞ്ഞു. സാമുവലിനെപ്രതി ഹന്നയും എല്ക്കാനയും ഏറെയഭിമാനിച്ചു
ദൈവഹിതമാരായാൻ ഷീലോയിലെ ദൈവാലയത്തിലെത്തിയവരോടു്, സാമുവൽപറഞ്ഞ വാക്കുകളിലൊന്നും വ്യര്‍ത്ഥമാകാന്‍ കർത്താവിടവരുത്തിയില്ല.
സാമുവേൽ യൗവനാരംഭത്തിലെത്തിയ നാളുകളിൽ, ഫിലിസ്ത്യർ ഇസ്രായേലിനെയാക്രമിച്ചു. ആദ്യ ദിവസത്തെ ആക്രമണത്തിൽത്തന്നെ നാലായിരത്തിലധികം ഇസ്രായേൽക്കാർ വധിക്കപ്പെട്ടു. ഇസ്രായേലിന്റെ ചില പ്രദേശങ്ങളും ഫിലിസ്ത്യർ കൈയടക്കി.
ഇസ്രായേൽത്താവളത്തിൽ ശ്രഷ്‌ഠന്മാര്‍ കൂടിയാലോചിച്ചു. "ഫിലിസ്‌ത്യര്‍ ഇന്നു നമ്മെപ്പരാജയപ്പെടുത്താന്‍  കര്‍ത്താവനുവദിച്ചതെന്തേ? നമുക്കു ഷീലോയില്‍നിന്നു കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം യുദ്ധഭൂമിയിലേക്കു കൊണ്ടുവരാം. അവിടുന്നു നമ്മുടെ മദ്ധ്യേവന്ന്, ശത്രുക്കളില്‍നിന്നു നമ്മളെ രക്ഷിക്കും."
അവര്‍ ഷീലോയിലേയ്ക്കാളയച്ചു കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകംകൊണ്ടുപോകാനെത്തിയവരോടു സാമുവൽ പറഞ്ഞു: "അരുത്, ഉടമ്പടിയുടെ പേടകം യുദ്ധഭൂമിയിലേക്കു കൊണ്ടുപോകരുതു്. ഫിലിസ്ത്യർ പേടകം പിടിച്ചെടുക്കും"
ഏലിയുടെ പുത്രന്മാരായ ഹോഫ്‌നിയും ഫിനെഹാസും അവനോടു കോപിച്ചു. "പേടകം കൊണ്ടുപോകരുതെന്നു പറയാൻ നീയാരാണ്? ഞങ്ങളാണു ഷീലോയിലെ കർത്താവിന്റെ പുരോഹിതർ. കർത്താവിന്റെ പേടകത്തോടൊപ്പം ഞങ്ങളും യുദ്ധഭൂമിയിലേക്കു പോകുന്നു. കർത്താവിന്റെ കൃപയാൽ ഫിലിസ്ത്യരെപ്പരാജിതരാക്കി ഞങ്ങൾ മടങ്ങിയെത്തും. നീ പ്രവാചകനായിച്ചമഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നത് അന്നു ഞങ്ങളവസാനിപ്പിക്കും."
സാമുവലിന്റെ വാക്കുകൾക്ക് ആരും വിലകല്പിച്ചില്ല. കർത്താവിന്റെ പേടകം, അന്നുതന്നെ യുദ്ധഭൂമിയിലേയ്ക്കു കൊണ്ടുപോയി. പേടകത്തോടൊപ്പം ഹോഫ്‌നിയും ഫിനെഹാസും യുദ്ധഭൂമിയിലെത്തി.

കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം പാളയത്തിലെത്തിയപ്പോള്‍ ഇസ്രായേല്യരെല്ലാവരും ആനന്ദംകൊണ്ടാര്‍ത്തുവിളിച്ചു. അതെല്ലായിടത്തും പ്രതിദ്ധ്വനിച്ചു.
പരാജിതരുടെ പാളയത്തിൽനിന്നു് ആർപ്പുവിളികളുയരുന്നതുകേട്ടപ്പോൾ, എന്താണു സംഭവിക്കുന്നതെന്നറിയാതെ ഫിലിസ്ത്യർ ചകിതരായി..

Sunday 7 October 2018

82. വഴിതെറ്റിയ പുരോഹിതർ

ബൈബിൾക്കഥകൾ 82

ബാലനായ സാമുവേൽ, അവന്റെ സ്വഭാവവൈശിഷ്ട്യത്താലും പ്രായത്തിൽക്കവിഞ്ഞ ജ്ഞാനത്താലും എല്ലാവരുടേയും പ്രീതിക്കു പാത്രമായി. 

എന്നാൽ പ്രധാനപുരോഹിതനായ ഏലിയുടെ പുത്രന്മാർ, ഹോഫ്നിയും ഫിനെഹാസും ദുർമ്മാർഗ്ഗികളും വഴിപിഴച്ചവരുമായിരുന്നു. ജനങ്ങളില്‍നിന്നു പുരോഹിതന്മാര്‍ക്കു ലഭിക്കേണ്ട വിഹിതത്തെസ്സംബന്ധിക്കുന്ന, മോശയുടെ നിയമം അവര്‍ മാനിച്ചില്ല. ബലികർമ്മകളുടെ വിഹിതത്തിൽ അവർ ജനങ്ങളെ കൊള്ളയടിച്ചു, അതിനേക്കാളുപരിയായി, ജനങ്ങൾ കർത്താവിനു ബലിയർപ്പിക്കാനായി കൊണ്ടുവരുന്ന മാംസം, കർത്താവിനർപ്പിക്കാതെ അവരും കിങ്കരന്മാരും സ്വന്തമാക്കി. 

ദേവാലയത്തിലെ സമാഗമകൂടാരത്തിന്റെ പ്രവേശനകവാടത്തില്‍ ജോലിചെയ്‌തിരുന്ന സ്‌ത്രീകളോടൊത്തു വ്യഭിചരിക്കാനും പരസ്യമായി മദ്യസേവയിലേർപ്പെടാനും അവർക്കു മടിയില്ലാതായി.

തന്റെ പുത്രന്മാര്‍ ഇസ്രായേല്‍ജനത്തോടു ചെയ്‌തിരുന്നതെല്ലാം ഏലി അറിഞ്ഞിരുന്നു. പലപ്പോഴും അദ്ദേഹമവരെ ഉപദേശിക്കുകയും തിരുത്താൻ ശ്രമിക്കുകയുംചെയ്തു. എന്നാലതെല്ലാം ജലത്തിൽ വരച്ച രേഖകൾപോലെയായി. 

ഏലി വാർദ്ധക്യത്തിലെത്തി. ഹോഫ്നിയുടേയും ഫിനെഹാസിന്റെയും ദുർവൃത്തികൾമൂലം ദൈവാലയശുശ്രൂഷകൾ അവതാളത്തിലായി. ബലികൾ മുടങ്ങി. കർത്താവിന്റെ കോപം ആളിക്കത്തി.

ഒരുദിവസം, കര്‍ത്താവയച്ച ഒരു പ്രവാചകൻ ഏലിയുടെയടുത്തു വന്നുപറഞ്ഞു: "കർത്താവു ചോദിക്കുന്നു: എനിക്കര്‍പ്പിക്കണമെന്നു കല്പിച്ചിട്ടുള്ള ബലികളെയും കാഴ്‌ചകളെയും നീ ആര്‍ത്തിയോടെ നോക്കുന്നതെന്ത്?  എന്റെ ജനം, എനിക്കര്‍പ്പിക്കുന്ന സകലബലികളുടെയും വിശിഷ്‌ടഭാഗംതിന്നു നിന്റെ മക്കൾ കൊഴുത്തു. എന്നിട്ടും നീയവരെ തിരുത്തുന്നില്ല... നിന്റെ വാക്കുകൾ അവരനുസരിക്കുന്നുമില്ല... എന്നെക്കാളധികമായി നിന്റെ മക്കളെ നീ ബഹുമാനിക്കുന്നതെന്തേ?

നിന്റെയും നിന്റെ പിതാവിന്റെയും കുടുംബം, നിത്യവുമെനിക്കു ശുശ്രൂഷചെയ്യുമെന്നു ഞാന്‍ വാഗ്‌ദാനംചെയ്‌തിരുന്നു. എന്നാലിപ്പോള്‍, കര്‍ത്താവായ ഞാന്‍ പ്രഖ്യാപിക്കുന്നു: ഇനി അങ്ങനെയായിരിക്കുകയില്ല. എന്നെയാദരിക്കുന്നവരെ ഞാനുമാദരിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിക്കപ്പെടും.

നിന്റെ പുത്രന്മാരായ ഹോഫ്‌നിയും ഫിനെഹാസും ഒരേദിവസംതന്നെ മരിക്കും. ഇതു നിനക്കൊരടയാളമായിരിക്കും. എനിക്കുവേണ്ടി, വിശ്വസ്‌തനായൊരു പുരോഹിതനെ ഞാന്‍ തിരഞ്ഞെടുക്കും. എന്റെ ഹൃദയാഭിലാഷമനുസരിച്ച്‌, അവന്‍ പ്രവര്‍ത്തിക്കും. അവന്റെ കുടുംബം ഞാന്‍ നിലനിറുത്തും. എൻ്റെ അഭിഷിക്തന്റെ സന്നിധിയില്‍ അവന്‍ നിത്യവും ശുശ്രൂഷചെയ്യും.
നിന്റെ കുടുംബത്തിലവശേഷിക്കുന്നവരെല്ലാം ഒരു കഷണം അപ്പം ലഭിക്കേണ്ടതിന്‌, എന്നെ ഏതെങ്കിലുമൊരു പുരോഹിതവൃത്തിക്കു ചേര്‍ക്കണമേയെന്ന്, അവനോടു യാചിക്കും. ഇതു കർത്താവാണു പറയുന്നതു്."

പ്രവാചകന്റെ വാക്കുകൾ ഏലിയുടെ ഹൃദയത്തിൽ അഗ്നിമഴപെയ്യിച്ചു. മക്കളെ തിരുത്തേണ്ട നാളുകളിൽ, അതുചെയ്യാതെപോയതാണു തന്നെ ഇന്നീ ദുരന്തത്തിന്റെ വക്കിലെത്തിച്ചതെന്നു് ആ വൃദ്ധപുരോഹിതൻ തിരിച്ചറിഞ്ഞു. കർത്താവിന്റെ സന്നിധിയിൽ ഏലി ഹൃദയംപൊട്ടുമാറു കരഞ്ഞു.

അന്നു രാത്രിയിൽ,  ദേവാലയത്തോടു ചേർന്നുള്ള  മുറിയില്‍, ഏലി, ഉറങ്ങാൻ കിടന്നു. 

ബാലനായ സാമുവലും ദൈവാലയത്തിൽത്തന്നെയാണുറങ്ങിയിരുന്നത്. ദേവലായത്തില്‍, കർത്താവിന്റെ പേടകം സ്‌ഥിതിചെയ്യുന്നതിനരികേയാണു സാമുവല്‍ കിടന്നിരുന്നത്. അന്ധകാരാവൃതമായ രാത്രിയിൽ, കർത്താവിന്റെ പേടകത്തിന്റെ മുമ്പിലെ മെനോറയിലെ ദീപംമാത്രം അണയാതെ, തെളിഞ്ഞുനിന്നു.

"സാമുവേല്‍! സാമുവേല്‍!"
മൃദുവായ ശബ്ദത്തിൽ ആരോ, തന്നെ വിളിക്കുന്നതു സാമുവേൽ കേട്ടു .

അവനെഴുന്നേറ്റ്, ഏലിയുടെ അടുക്കലേക്കോടി. 
ഏലി മയക്കം തുടങ്ങിയിരുന്നു. "അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു."  അവൻ മെല്ലെ ഏലിയെ തട്ടിയുണർത്തി. 

"ഞാന്‍ നിന്നെ വിളിച്ചില്ല; നീ പോയിക്കിടന്നുകൊള്ളുക," ഏലി പറഞ്ഞു.

സാമുവല്‍ പോയിക്കിടന്നു.
അല്പസമയത്തിനുള്ളിൽ വീണ്ടുമവൻ അതേ ശബ്ദംകേട്ടു. അവനെഴുന്നേറ്റ്‌, ഏലിയുടെ അടുക്കലേക്കു ചെന്നു പറഞ്ഞു: "അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു."

ഏലി പറഞ്ഞു: "മകനേ, നിനക്കങ്ങനെ തോന്നിയതാകും. നിന്നെ ഞാന്‍ വിളിച്ചില്ല. പോയിക്കിടന്നുകൊള്ളുക."

മൂന്നാമതും  സാമുവേൽ അതേ ശബ്ദംകേട്ടു. അവന്‍ വീണ്ടുമെഴുന്നേറ്റ്‌ ഏലിയുടെ അടുത്തു ചെന്നു: "അങ്ങെന്നെ  വിളിച്ചല്ലോ...."

ഏലി കിടക്കയിൽനിന്നെഴുന്നേറ്റു. സാമുവേലിന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. ഇതുവരെ കാണാത്തൊരു ചൈതന്യം ബാലന്റെ മുഖത്തു പ്രസരിച്ചിരുന്നു. അപ്പോൾ കർത്താവയച്ച പ്രവാചകന്റെ വാക്കുകൾ ഏലിയുടെ ഹൃദയത്തിൽ മുഴങ്ങി...

''ഇതു നിനക്കൊരടയാളമായിരിക്കും. എനിക്കുവേണ്ടി, വിശ്വസ്‌തനായ ഒരു പുരോഹിതനെ ഞാന്‍ തിരഞ്ഞെടുക്കും. എന്റെ ഹൃദയാഭിലാഷമനുസരിച്ച്‌, അവന്‍ പ്രവര്‍ത്തിക്കും...."

ഏലി, സാമുവേലിനെ തന്നോടു ചേർത്തുനിറുത്തി. 

"പോയിക്കിടന്നുകൊള്ളുക. നിന്നെ വിളിച്ചതു ഞാനല്ല. ഇനിയും ആരെങ്കിലും നിന്നെ വിളിക്കുന്ന ശബ്ദംകേട്ടാൽ, കര്‍ത്താവേ, അരുളിച്ചെയ്‌താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു എന്നുപറയണം."

ഏലി ബാലന്റെ മൂർദ്ധാവിൽ ചുംബിച്ചു. സാമുവല്‍ വീണ്ടും പോയിക്കിടന്നു.

Sunday 30 September 2018

81. സാമുവേൽ

ബൈബിൾക്കഥകൾ 81

ഹന്നയുടെ പ്രാർത്ഥനയ്ക്കു കർത്താവുത്തരം നല്കി. അവളുടെ ഗർഭപാത്രം ഫലമണിഞ്ഞു. അത്യധികമായ സന്തോഷത്തോടെ അവൾ കർത്താവിനെ സ്തുതിച്ചു.
ഷീലോയിലെ ദൈവാലയത്തിൽ വർഷംതോറുമുള്ള ബലിയർപ്പണത്തിനുപോകാനുള്ള നാളുകളാകുന്നതിനുമുമ്പേ, അവളൊരു പുത്രനെ പ്രസവിച്ചു.
''കർത്താവിനോടു ഞാൻ ചോദിച്ചുവാങ്ങിയതാണിവനെ" കുഞ്ഞിനെക്കാണാനെത്തിയവരോടെല്ലാം അവൾ പറഞ്ഞു എല്ക്കാനയും ഹന്നയും തങ്ങളുടെ പുത്രനു *സാമുവേൽ എന്നു പേരിട്ടു.
ഹന്ന, എൽക്കാനയോടു പറഞ്ഞു. "എനിക്കു കർത്താവു നല്കിയ സമ്മാനമാണിവൻ. ഇവനെ ഞാൻ കർത്താവിനുതന്നെ തിരികെ നല്കും. ഈ വർഷവും അടുത്ത രണ്ടു വർഷങ്ങളിലും ഷീലോയിലേക്കു ബലിയർപ്പണത്തിനായി ഞാൻ  വരികയില്ല. സാമുവേലിന്റെ മുലകുടിതീർന്നതിനുശേഷം, മൂന്നാംവർഷം ഞാൻ അങ്ങയോടൊപ്പം ദൈവാലയത്തിൽവന്നു്, ഇവനെ കർത്താവിനു സമർപ്പിക്കാം. കർത്താവിന്റെ ആലയത്തിലായിരുന്നുകൊണ്ടു് ജീവിതകാലം മുഴുവൻ നമ്മുടെ കുഞ്ഞ്, കർത്താവിനു ശുശ്രൂഷചെയ്യട്ടെ!"
എല്ക്കാന ഹന്നയുടെ അഭിപ്രായത്തോടു യോജിച്ചു. "കുഞ്ഞിനു മുലകുടിമാറുന്നതുവരെ ദീർഘയാത്രകളൊഴിവാക്കുന്നതു നല്ലതുതന്നെ! എന്നാൽ കർത്താവിനോടുനേർന്ന നേർച്ച നിറവേറ്റാൻ മടിക്കരുതു്."
കാലം പെട്ടെന്നു കടന്നുപോയി. സാമുവേൽ വളരെ ഊർജ്ജസ്വലനായ ബാലനായി വളർന്നു. പെനീനയുടെ മക്കൾക്കൊപ്പം അവൻ വീട്ടിലെങ്ങും ഓടിനടന്നു കളിച്ചു. സാമുവേലിനു മൂന്നുവയസ്സു തികഞ്ഞ വർഷം എല്കാനയോടും പെനീനയോടുമൊപ്പം ഹന്നയും സാമുവേലും ഷീലായിലെ ദൈവാലയത്തിലെത്തി.
മൂന്നുവയസ്സുള്ള ഊനമറ്റൊരു കാളക്കുട്ടി, ഒരു ഏഫാ മാവ്‌, ഒരുകുടം വീഞ്ഞ്‌ എന്നിവയാൽ അവർ കർത്താവിനു കൃതജ്ഞതാബലിയർപ്പിച്ചു.
പ്രാർത്ഥനകൾക്കുശേഷം, എല്ക്കാനയും ഹന്നയും സാമുവേലിനോടൊപ്പം പ്രധാനപുരോഹിതനായ ഏലിയുടെ സമീപമെത്തി. നാലുവർഷങ്ങൾക്കുമുമ്പ് ഏലിയുമായി കണ്ടതും അദ്ദേഹം തന്റെ തലയിൽക്കൈവച്ചനുഗ്രഹിച്ചതുമെല്ലാം ഹന്ന ഏലിയെ ഓർമ്മപ്പെടുത്തി.
"ഗുരോ, ഈ കുഞ്ഞിനുവേണ്ടിയാണു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌; എന്‍െറ പ്രാര്‍ത്ഥന കര്‍ത്താവു കേട്ടു. ലോകരുടെയിടയിൽ എനിക്കുണ്ടായിരുന്ന അപമാനം, അവിടുന്നു തുടച്ചുനീക്കി. അതിനാൽ ഞാനിവനെ കർത്താവിനു സമർപ്പിക്കുന്നു."

ഹന്നയെ അദ്ദേഹം മറന്നിരുന്നില്ല. ആദ്യകാഴ്ചയിൽത്തന്നെ അവൾ അദ്ദേഹത്തിനൊരദ്ഭുതമായിരുന്നു... പ്രാർത്ഥിച്ചുനേടിയ സൗഭാഗ്യം കർത്താവിനുതന്നെ സമർപ്പിച്ചുകൊണ്ടു് അവൾ അദ്ദേഹത്തെ വീണ്ടുമദ്ഭുതപ്പെടുത്തി....
ഹന്ന പറഞ്ഞു: പിതാവേ, എന്റെ ഹൃദയം, കര്‍ത്താവിലാനന്ദിക്കുന്നു. എന്‍െറ ശിരസ്സ്‌ കര്‍ത്താവിലിന്നുയര്‍ന്നിരിക്കുന്നു.  അവിടുത്തെ രക്ഷയില്‍ ഞാനിന്നാ‍നന്ദിക്കുന്നു. മനുഷ്യനെ, ദരിദ്രനും ധനികനുമാക്കുന്നതു കര്‍ത്താവാണ്‌. താഴ്‌ത്തുന്നതുമുയര്‍ത്തുന്നതും അവിടുന്നുതന്നെ.
ദരിദ്രനെ ചാരത്തില്‍നിന്നുയര്‍ത്തുന്നതും അഗതിയെ കുപ്പയില്‍നിന്നു സമുദ്ധരിക്കുന്നതും കർത്താവാണ്. അങ്ങനെ അവിടുന്നവരെ പ്രഭുക്കന്മാരോടൊപ്പമിരുത്തി, ഉന്നതസ്‌ഥാനങ്ങള്‍ക്കവകാശികളാക്കുന്നു.
സുഭിക്ഷമനുഭവിച്ചിരുവര്‍ ആഹാരത്തിനായി കൂലിപ്പണിചെയ്യുന്നതും വിശപ്പനുഭവിച്ചിരുവര്‍ സംതൃപ്‌തിയടയുന്നതും ഞാൻ കാണുന്നുണ്ടു്... വന്ധ്യ സന്താന സൗഭാഗ്യമനുഭവിക്കുമ്പോൾ, . സന്താനസമ്പത്തുണ്ടായിരുന്നവർ നിരാലംബരായി വാർദ്ധക്യം കഴിക്കുന്നില്ലേ?
ഞാനെന്റെ കുഞ്ഞിനെ, അങ്ങയുടെ കരങ്ങളിലൂടെ കർത്താവിനു സമർപ്പിക്കുന്നു. അവിടുന്നെന്നെ ലജ്ജിതയാക്കില്ലെന്ന്, ഞാനുറച്ചു വിശ്വസിക്കുന്നു."
"കര്‍ത്താവിനു സമര്‍പ്പിച്ച ഈ കുട്ടിക്കുപകരം ഈ സ്‌ത്രീയില്‍നിന്നുതന്നെ, വേറെ സന്താനങ്ങളെ ദൈവം നല്കട്ടെ!" എല്‍ക്കാനയെയും ഭാര്യയെയും ഏലി തലയിൽ കൈവച്ചനുഗ്രഹിച്ചു.
ബാലനായ സാമുവേലിനെ ഏലിയുടെ കരങ്ങളിലേല്പിച്ചു്, എല്ക്കാനയും ഹന്നയും റാമായിലേക്കു മടങ്ങി.
ബാലനായ സാമുവേൽ പുരോഹിതനായ ഏലിയോടൊപ്പം കര്‍ത്താവിനു ശുശ്രൂഷചെയ്‌തു തുങ്ങി. അവൻ ദൈവഭക്തിയിലും ജ്ഞാനത്തിലും അനുദിനം വളർന്നു.
വര്‍ഷംതോറും  ഭര്‍ത്താവിനോടൊത്തു ബലിയര്‍പ്പിക്കാനായിപ്പോകുമ്പോള്‍ ഹന്ന, സാമുവേലിനായി ഉടുപ്പുകളും ആഹാരസാധനങ്ങളുമുണ്ടാക്കിക്കൊണ്ടുപോയിരുന്നു. വർഷത്തിലൊരിക്കൽമാത്രം മാതാപിതാക്കൾക്കൊപ്പം ഏതാനും ദിവസങ്ങൾ ചെലവഴിച്ചിരുന്നതല്ലാതെ, മൂന്നു വയസ്സിനുശേഷം പിന്നീടൊരിക്കലും സാമുവേൽ തന്റെ ഭവനത്തിലേക്കു പോയിട്ടില്ല.
കര്‍ത്താവു ഹന്നയെ സമൃദ്ധമായനുഗ്രഹിച്ചു. അവള്‍ ഗര്‍ഭംധരിച്ച്‌, മൂന്നു പുത്രന്മാരെയും രണ്ടുപുത്രിമാരെയും പ്രസവിച്ചു.
ബാലനായ സാമുവേൽ, കർത്താവിനും മനുഷ്യർക്കും പ്രീതികരനായി വളർന്നുവന്നപ്പോൾ,  ഏലിയുടെ പുത്രന്മാർ സർവ്വരുടെയും അപ്രീതിക്കു പാത്രമായിക്കൊണ്ടിരുന്നു.
----------------------
*കേട്ടു എന്നർത്ഥംവരുന്ന ഷെമാ, ദൈവം എന്നർത്ഥംവരുന്ന ഏൽ എന്നീ വാക്കുകൾ ചേർന്നുണ്ടായ പേരാണു ഷെമുഏൽ (ദൈവം കേട്ടു). അതിനെ ഇംഗ്ലീഷുകാർ സാമുവേൽ എന്നാക്കി. (ചിലർ മലയാളീകരിച്ചു ശമുവേലെന്നും പറയും)