Sunday 17 May 2020

108. കൂറുമാറിയ പടനായകൻ

ബൈബിൾക്കഥകൾ 108

ഫിലിസ്ത്യരുടെ രാജ്യങ്ങളിലൊന്നായിരുന്നു ഗത്ത്.
ഗത്തിലെ രാജാവായ അക്കീഷിൻ്റെ മുമ്പിൽ ദാവീദിൻ്റെ ദൂതന്മാരെത്തി. 

അക്കീഷ്, ദാവീദിൻ്റെ അഭ്യർത്ഥന സ്വീകരിച്ചു. ദാവീദ് തന്നോടൊപ്പമുണ്ടെങ്കിൽ അയൽരാജ്യങ്ങളെയെല്ലാം കീഴ്പ്പെടുത്തി ഗത്തിൻ്റെ അതിർത്തികൾ വിപുലമാക്കാൻ എളുപ്പമാകുമെന്ന് അവനുറപ്പായിരുന്നു. ഇസ്രായേൽരാജാവിൻ്റെ വെറുപ്പിനുപാത്രമായി ശത്രുപക്ഷത്തുചേർന്നതിനാൽ ഇസ്രായേൽക്കാരെല്ലാം അവനെ വെറുക്കുമെന്നും അങ്ങനെ എക്കാലവും ദാവീദ് തൻ്റെ ദാസനായിക്കഴിയുമെന്നും അക്കീഷ് കരുതി.

ഭാര്യമാരായ അബിഗായിൽ,  അഹിനോവാം, അറുന്നൂറിലധികംവരുന്ന അനുചരന്മാർ എന്നിവർക്കൊപ്പം ദാവീദ് ഗത്തിലെത്തി.

അക്കീഷ് അവരെ ആഘോഷപൂർവ്വം സ്വീകരിച്ചു. ദാവീദിനും ഭാര്യമാർക്കും കൊട്ടാരത്തിനടുത്തുതന്നെ താമസസൗകര്യമൊരുക്കിയിരുന്നു.

ദാവീദ്, അക്കീഷ് രാജാവിനെ വണങ്ങി. 

"ആദരണീയനായ അക്കീഷ് രാജാവിനു വന്ദനം! അങ്ങ് എന്നോടുകാണിക്കുന്ന ഈ സ്നേഹത്തിനും ചെയ്തുതരുന്ന സഹായങ്ങൾക്കും അങ്ങയുടെ ദാസൻ കൃതജ്ഞതയറിയിക്കുന്നു.
ഈ രാജകീയനഗരത്തില്‍ അങ്ങയോടൊത്തു താമസിക്കാനുള്ള യോഗ്യതയെനിക്കില്ല. അങ്ങേയ്ക്ക്‌ എന്നോടു പ്രീതിയുണ്ടെങ്കില്‍ നാട്ടിന്‍പുറത്തെവിടെയെങ്കിലും കുറച്ചുസ്ഥലം തന്നാൽമതി. എൻ്റെ കൂട്ടാളികൾക്കൊപ്പം ഞാനവിടെ താമസിച്ചുകൊള്ളാം. 

അക്കീഷ്‌ അന്നുതന്നെ, ഗത്തിൻ്റെ അതിർത്തിയോടടുത്ത്, സിക്‌ലാഗ്‌ എന്നപ്രദേശം ദാവീദിനും അനുചരന്മാർക്കുമായി വിട്ടുകൊടുത്തു. തലസ്ഥാനനഗരത്തിൽനിന്നു സിക്‌ലാഗിലേക്ക്, മൂന്നുദിവസത്തെ യാത്രാദൂരമുണ്ടായിരുന്നു. ദാവീദും സംഘവും അവിടെയെത്തി കൂടാരമടിച്ചു.

ദാവിദ് ഗത്തിൽ അഭയംപ്രാപിച്ച വാർത്ത സാവൂളറിഞ്ഞു.

"അവൻ കർത്താവിൻ്റെ ശത്രുക്കൾക്കൊപ്പംചേർന്നിരിക്കുന്നു. അവൻ്റെ വഞ്ചന ഇസ്രായേലിലെ മുഴുവൻപേരും തിരിച്ചറിയും. ഇസ്രായേൽജനങ്ങൾ ഇനിയൊരിക്കലും ആ രാജ്യദ്രോഹിയെ വിശ്വസിക്കില്ല."

സാവൂള്‍ പിന്നീട് ദാവീദിനെയന്വേഷിച്ചുപോയില്ല. 

അവസരം ലഭിച്ചപ്പോഴെല്ലാം, സിക്‌ലാഗിനോടുചേർന്നു കിടക്കുന്ന തോലാംമുതല്‍ ഈജിപ്‌തിലേക്കുള്ള വഴിയില്‍ ഷൂര്‍വരെയുള്ള പ്രദേശത്തുവസിച്ചിരുന്ന ഗഷൂര്യർ, ഗിര്‍സ്യർ, അമലേക്യർ തുടങ്ങിയ ജനവിഭാഗങ്ങളെ ദാവീദും അനുയായികളും‌ ആക്രമിച്ചു കൊള്ളയടിച്ചിരുന്നു.

ആടുമാടുകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവ അപഹരിച്ച്, അവൻ‌ അക്കീഷിന്റെ മുമ്പിൽ കാഴ്ചവച്ചു.

ദാവീദിൻ്റെ പ്രവൃത്തികൾ അക്കീഷിനെ സന്തോഷിപ്പിച്ചു. അക്കീഷ്, ദാവീദിനും അനുചരന്മാർക്കും നിരവധി സമ്മാനങ്ങൾനല്കി.

അയൽപ്രദേശങ്ങളെ ആക്രമിച്ചു ലഭിക്കുന്ന കൊള്ളവസ്തുക്കളിലൊരു പങ്ക്,
തൻ്റെ ഒളിവുജീവിതകാലത്ത് സഹായംനല്കിയ ഇസ്രായേൽക്കാർക്കും ദാവിദ് രഹസ്യമായി കൊടുത്തയച്ചിരുന്നു. എന്നാൽ അക്കീഷ് ഇതറിഞ്ഞിരുന്നില്ല!

ഒരു വർഷവും നാലുമാസങ്ങളും കടന്നുപോയി. വസന്തകാലമായപ്പോൾ, അക്കീഷടക്കമുള്ള ഫിലിസ്ത്യരാജാക്കന്മാർ ഇസ്രായേലിനോടു ‌യു‌ദ്ധംചെയ്യാന്‍ തങ്ങളുടെ സേനകളെയൊരുക്കി.
അക്കീഷ്,‌ ദാവീദിനെ തൻ്റെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു: "നിൻ്റെ ശത്രുവായ സാവൂളിനെയാക്രമിക്കാൻ ഫിലിസ്ത്യരാജാക്കന്മാർ തീരുമാനിച്ചിരിക്കുന്നു. നീയും നിൻ്റെയനുയായികളും ഞങ്ങളോടൊത്തു യുദ്ധത്തിനുപോരണം."

"എൻ്റെ ദുർഘടവേളയിൽ അങ്ങാണെനിക്കഭയം നല്കിയത്. അങ്ങയുടെ ഏതാജ്ഞയും ഈ ദാസൻ ശിരസ്സാവഹിക്കും.  ‌ എനിക്കെന്തുചെയ്യാൻകഴിയുമെന്ന്‌ അങ്ങേയ്ക്കു യുദ്ധമുഖത്തു നേരിൽക്കാണാം." ദാവീദ് മറുപടി പറഞ്ഞു.

അക്കീഷ്‌ ദാവീദിനെയഭിനന്ദിച്ചു: "കൊള്ളാം; നിൻ്റെ വിശ്വസ്തത എന്നെ സന്തോഷിപ്പിക്കുന്നു. എന്നും നീയെൻ്റെ വിശ്വസ്തനായ അംഗരക്ഷകനായിരിക്കും."

സിക്‌ലാഗിൽ മടങ്ങിയെത്തിയ ദാവീദ്, തൻ്റെ വിശ്വസ്തരായ 
അഹിമലെക്കിനേയും  യോവാബിനേയും അബിഷായിയേയും അടുത്തുവിളിച്ചു.

"ആപത്തുകാലത്ത്, അക്കീഷ് നമ്മെ സഹായിച്ചു. അവൻ്റെ വാക്കുകൾ നമുക്കു നിരസിക്കാനാവില്ല. അതിനാൽ ഇസ്രായേലിനെതിരായ യുദ്ധത്തിൽ ഫിലിസ്ത്യരോടൊപ്പംചേരാൻ ഇപ്പോൾ നമ്മൾ നിർബ്ബന്ധിതരായിരിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ കർത്താവിനല്ലാതെ മറ്റാർക്കും നമ്മെ സഹായിക്കാനാകില്ല. 

എന്തു സംഭവിച്ചാലും അതു ദൈവകരങ്ങളിൽനിന്നു സ്വീകരിക്കുവാൻ തയ്യാറാകണം. ഒരു കാര്യത്തിൽ ശ്രദ്ധവയ്ക്കണം. സാവൂൾരാജാവോ ജോനാഥനോ നമ്മളിലൊരാൾമൂലം പരുക്കേൽക്കാനോ ജീവൻ നഷ്ടപ്പെടാനോ ഇടവരരുത്. നമ്മിലൊരാളുടെ കണ്മുമ്പിൽ ഇസ്രായേൽരാജാവ് അപകടത്തിൽപ്പെട്ടാൽ, ജീവൻവെടിഞ്ഞും രാജാവിനെ രക്ഷിക്കാൻ ഒരാളും മടികാണിക്കുകയുമരുതു്...."

----------------------------------------------------

No comments:

Post a Comment