Sunday 28 October 2018

85. കർത്താവിന്റെ പേടകം

ബൈബിൾക്കഥകൾ 85.

യുദ്ധരംഗത്തു ജീവനോടെ അവശേഷിച്ച ഇസ്രായേൽക്കാർ കർത്താവിന്റെ പേടകമുപേക്ഷിച്ച്, ഓടി രക്ഷപ്പെട്ടു. ഫിലിസ്ത്യർ വാഗ്ദാനപേടകം കൈവശപ്പെടുത്തി.

ഫിലിസ്ത്യരുടെ പട്ടണമായ ഏഷ്ദോദിലെ ക്ഷേത്രത്തിൽ, ദാഗോന്റെ പ്രതിഷ്ഠയ്ക്കടുത്തായി, കർത്താവിന്റെ വാഗ്ദാനപേടകം സ്ഥാപിച്ചു.

പിറ്റേന്നു രാവിലെ, ക്ഷേത്രനട തുറന്നപ്പോൾ, ദാഗോന്റെ ബിംബം, കര്‍ത്താവിന്റെ പേടകത്തിനു മുമ്പില്‍ മറിഞ്ഞുകിടക്കുന്നതായിക്കണ്ടു. ദാഗോന്റെ പുരോഹിതർ, അതു വീണ്ടും യഥാസ്ഥാനത്തു പ്രതിഷ്ഠിച്ചു. എന്നാൽ അതിനടുത്ത ദിവസവും ദാഗോന്റെ ബിംബം, താഴെ വീണുകിടന്നിരുന്നു. ദാഗോന്റെ തലയും കൈകളുമറ്റ്‌, വാതില്‍പ്പടിയില്‍ കിടന്നിരുന്നു. ഉടല്‍മാത്രം അവശേഷിച്ചിരുന്നു.

ദിവസങ്ങൾ കഴിയുന്തോറും ദാഗോൻക്ഷേത്രത്തിൽ ഒന്നിനുപുറകേ ഒന്നായി പല അശുഭലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ടു.
മാത്രമല്ലാ, നാട്ടിൽ എലികൾ പെരുകിത്തുടങ്ങി. പട്ടണത്തിലെ ജനങ്ങളുടെയെല്ലാം ശരീരത്തിൽനിറയെ, കുരുക്കൾ പ്രത്യക്ഷപ്പെട്ടു. എഷ്ദോദിലെ ജനങ്ങളുടെ സ്ഥിതി, കൂടുതൽ വഷളായി. കുരുക്കൾ ബാധിച്ചവർ, ജ്വരംബാധിച്ചു മരണത്തിനു കീഴടങ്ങിത്തുടങ്ങി. എലികൾ രാപ്പകൽഭേദമില്ലാതെ, എല്ലായിടങ്ങളിലും ഓടിനടന്നു.

ദാഗോന്റെ പുരോഹിതർ ജനങ്ങളെയെല്ലാം ഒന്നിച്ചു വിളിച്ചുകൂട്ടി.

"ഇസ്രായേലിനെ തോല്പിച്ചോടിക്കാൻ നമ്മളെ സഹായിച്ചതു നമ്മുടെ ദേവനായ ദാഗോനാണ്. എന്നാൽ ഇപ്പോഴിതാ ഇസ്രായേലിന്റെ ദൈവമായ കർത്താവിന്റെ കരം, നമ്മുടെയും നമ്മുടെ ദേവനായ ദാഗോന്റെയുംമേല്‍ പ്രബലപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നമ്മുടെയിടയിലിരിക്കുന്നതു നന്നല്ല." 

ഫലിസ്ത്യദേശത്തിലന്ന്, പ്രബലരായ അഞ്ചു പ്രഭുക്കന്മാരാണുണ്ടായിരുന്നത്. പുരോഹിതന്മാർ അവരെ ആളയച്ചുവരുത്തി.

"യുദ്ധത്തിൽ നമുക്കു ലഭിച്ച ഏറ്റവും വലിയ കൊള്ളമുതലാണ് ഈ പേടകം. ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം, നമ്മുടെ കൈവശമിരിക്കുന്നിടത്തോളം അവർക്കു നമുക്കുമുമ്പിൽ വിജയിക്കാനാകില്ല. ഇവിടെ സംഭവിക്കുന്ന അനർത്ഥങ്ങൾ, ഈ പേടകം മറ്റെവിടേയ്ക്കെങ്കിലും മാറ്റാനുള്ള അടയാളമാകാം. അതിനാൽ നമുക്കീ പേടകം  ഇവിടെനിന്നു്, ഗത്ത് പട്ടണത്തിലേക്കു കൊണ്ടുപോകാം."

പ്രഭുക്കന്മാരുടെ തീരുമാനപ്രകാരം പേടകം ഗത്തിലേക്കു കൊണ്ടുപോയി. എഷ്ദോദിലെ ജനങ്ങളുടെ ദുരിതമവസാനിച്ചു. എന്നാൽ ഗത്തിൽ എലികൾ പെരുകി. ഗത്തിലെ ആബാലവൃദ്ധം ജനങ്ങളും കുരുക്കള്‍മൂലം കഷ്‌ടതയിലായി. ദിവസങ്ങൾകഴിഞ്ഞപ്പോൾ പലരും ജ്വരംബാധിച്ചു മരണാസന്നരായി. ചിലരെല്ലാം മരിച്ചു. അതിനാൽ പേടകം അവിടെനിന്ന് എക്രോൺപട്ടണത്തിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചു.
പേടകം എക്രാണിലെത്തിയപ്പോള്‍ തദ്ദേശവാസികള്‍ ഒത്തുചേർന്നു പ്രതിഷേധിച്ചു.

"ഞങ്ങളേയും ഞങ്ങളുടെ പട്ടണത്തേയും നശിപ്പിക്കാനായി ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം ഇവിടേയ്ക്കു കൊണ്ടുവരേണ്ടാ." പേടകം പട്ടണകവാടത്തിനുള്ളിലേക്കു പ്രവേശിപ്പിക്കാൻപോലും ജനങ്ങളനുവദിച്ചില്ല.

ഫിലിസ്ത്യപ്രഭുക്കന്മാർ എക്രോണിലെത്തി. ജനങ്ങൾ അവരോടു പറഞ്ഞു: "ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം വിട്ടുകൊടുക്കുക. നമ്മെയും നമ്മുടെ ജനത്തെയും നശിപ്പിക്കാതിരിക്കാന്‍ അതു തിരിച്ചയയ്‌ക്കുക."

പ്രഭുക്കന്മാര്‍ പുരോഹിതന്മാരെയും ജ്യോത്സ്യന്മാരെയും വിളിച്ചുവരുത്തി: "എക്രോൺനിവാസികളുടെ അഭിപ്രായത്തെക്കുറിച്ച് നിങ്ങളെന്തു പറയുന്നു? കര്‍ത്താവിന്റെ പേടകം നാമെന്തുചെയ്യണം?"

"ഈജിപ്‌തുകാരേയും ഫറവോയേയുംപോലെ നമ്മളെന്തിനു കഠിനഹൃദയരാകണം?  കർത്താവ്, അവരെ പരിഹാസപാത്രമാക്കിയതിനുശേഷമല്ലേ, നാടുവിടാന്‍ ഈജിപ്‌തുകാര്‍ ഇസ്രായേല്യരെ അനുവദിച്ചത്? നമ്മളങ്ങനെ ബുദ്ധിശൂന്യരാകരുത്.
ഒരു പുതിയ വണ്ടിയുണ്ടാക്കി, ഒരിക്കലും നുകംവച്ചിട്ടില്ലാത്ത രണ്ടു കറവപ്പശുക്കളെ അതിൽക്കെട്ടുവിന്‍. കര്‍ത്താവിന്റെ പേടകമെടുത്ത്‌ വണ്ടിയില്‍ വയ്‌ക്കുക. എന്നിട്ടു പശുക്കളെ ഓടിച്ചുവിടുക. നിങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കണം. പേടകമിരുന്ന ബത്‌ഷെമെഷിലേക്കാണ്‌ അവ പോകുന്നതെങ്കില്‍, തീര്‍ച്ചയായും കർത്താവിന്റെ കരങ്ങളാണ്‌, ഈ വലിയ അനര്‍ത്ഥം നമുക്കു വരുത്തിയത്‌. അല്ലെങ്കില്‍,  അവ യാദൃശ്ചികമായി സംഭവിച്ചതാണെന്നു നമുക്കനുമാനിക്കാം." ജ്യോത്സ്യന്മാർ പറഞ്ഞു.

"പൂര്‍വ്വസ്ഥാനത്തേക്കു തിരിച്ചയയ്‌ക്കണമെങ്കിൽ അതോടൊപ്പം പരിഹാരബലിക്കായി നാമെന്താണു കൊടുത്തയയ്‌ക്കേണ്ടത്‌?"

"ഫിലിസ്‌ത്യപ്രഭുക്കന്മാരുടെ സംഖ്യയനുസരിച്ച്‌, സ്വര്‍ണ്ണനിര്‍മ്മിതമായ അഞ്ച്‌ എലികളും അഞ്ചു കുരുക്കളും പ്രായശ്ചിത്തബലിക്കായി പേടകത്തോടൊപ്പം വയ്ക്കുക. അങ്ങനെ ഈ ബാധ നമ്മെ വിട്ടുപോകട്ടെ!"

ജോത്സ്യന്മാരുടെ നിർദ്ദേശമനുസരിച്ച്, രണ്ട്‌ കറവപ്പശുക്കളെക്കെട്ടിയ വണ്ടി തയ്യാറായി. സ്വര്‍ണ്ണനിര്‍മ്മിതമായ കുരുക്കളും എലികളുമുള്ള പെട്ടിയും കര്‍ത്താവിന്റെ പേടകവും വണ്ടിക്കുള്ളില്‍വച്ചു.

കർത്താവിന്റെ പേടകം വണ്ടിക്കുള്ളിൽവച്ചപ്പോൾത്തന്നെ, പശുക്കള്‍ പെരുവഴിയിലൂടെ അമറിക്കൊണ്ടു മുന്നോട്ടോടി. ഫിലിസ്ത്യപ്രഭുക്കന്മാർ ഇരിമ്പുരഥങ്ങളിൽ വണ്ടിയെ പിന്തുടർന്നു.

പശുക്കൾ ഇടംവലംനോക്കാതെ ബത്‌ഷെമെഷിലേക്കുള്ള വഴിയിലൂടെ ഓടി. ഫിലിസ്ത്യരുടെ ദേശംകടന്ന്, വണ്ടി ബത്‌ഷെമെഷുകാരനായ ജോഷ്വയുടെ വയലില്‍ച്ചെന്നുനിന്നു.

ഫിലിസ്‌ത്യപ്രഭുക്കന്മാര്‍ വണ്ടിയെ അനുധാവനംചെയ്‌ത് അവിടെയെത്തി.

കർത്താവിന്റെ പേടകം തിരികെയെത്തിയതുകണ്ടപ്പോൾ ബത്‌ഷെമെഷിലെ ജനങ്ങൾ ആഹ്ലാദാരവം മുഴക്കി. അവർ പുരോഹിതരായ ലേവ്യരെക്കൊണ്ടുവന്നു. ലേവ്യർ കര്‍ത്താവിന്റെ പേടകവും അതോടൊപ്പം സ്വര്‍ണയുരുപ്പടികള്‍വച്ചിരുന്ന പെട്ടിയും താഴെയിറക്കി, അവിടെയുണ്ടായിരുന്ന വലിയ കല്ലിന്മേല്‍വച്ചു.

അന്ന്, ഇസ്രായേലും ഫിലിസ്ത്യരും സമാധാനസന്ധിചെയ്തു.
വണ്ടിവന്നുനിന്ന, ബത്‌ഷെമെഷുകാരനായ ജോഷ്വയുടെ വയലില്‍ ഒരു വലിയ കല്ലുണ്ടായിരുന്നു. വണ്ടിക്കുപയോഗിച്ചിരുന്ന മരം വെട്ടിക്കീറി, ആ കല്ലിൽവച്ച്, വണ്ടിയിൽക്കെട്ടിയിരുന്ന പശുക്കളെ കര്‍ത്താവിനു ദഹനബലിയായി സമര്‍പ്പിച്ചു. ഇസ്രായേലിനുവേണ്ടിയും ഫിലിസ്ത്യർക്കുവേണ്ടിയും ദഹനബലികളും ഇതരബലികളും സമർപ്പിക്കപ്പെട്ടു.

ഇതു കണ്ടതിനുശേഷം ഫിലിസ്‌ത്യപ്രഭുക്ക‍ന്മാർ അഞ്ചുപേരും, അന്നുതന്നെ എക്രാണിലേക്കു മടങ്ങി.

ബെത്ഷെമേഷിലെ ജനങ്ങൾ, കർത്താവിന്റെപേടകം കിരിയാത്ത്‌യയാറീമിലേക്കയച്ചു. കിരിയാത്ത്‌യയാറിമിലെ ആളുകള്‍, കര്‍ത്താവിന്റെ പേടകം, ഗിരിമുകളില്‍ താമസിച്ചിരുന്ന അബിനാദാബിന്റെ ഭവനത്തിലെത്തിച്ചു. അതു സൂക്ഷിക്കുന്നതിന്‌ അബിനാദാബിന്റെ പുത്രന്‍ എലെയാസറിനെ അഭിഷേകംചെയ്‌തു.

ഇസ്രായേലും ഫിലിസ്ത്യരും സമാധാനത്തിലായതോടെ ഇരുകൂട്ടരും അടുത്തിടപഴകിത്തുടങ്ങി. കാലക്രമേണ, ഇസ്രായേലുകാർ ഫിലിസ്ത്യരുടെ ദൈവങ്ങളായ ബാലിനേയും അസ്താർത്തയേയും തങ്ങളുടെ ഹൃദയങ്ങളിലേറ്റി.

ഇസ്രായേൽ,  കർത്താവിനെവെടിഞ്ഞ്, അന്യദേവന്മാരെ ആരാധിച്ചുതുടങ്ങിയപ്പോൾ, ഫിലിസ്ത്യർ വീണ്ടും ഇസ്രായേലിനുമേൽ അധീശത്ത്വം സ്ഥാപിച്ചു. ഇരുപതുവർഷത്തോളം നീണ്ടുനിന്ന സൗഹൃദമവസാനിച്ചു. ഫിലിസ്ത്യരുടെ നുകത്തിനുകീഴിൽ ഇസ്രായേൽ അമർന്നുതുടങ്ങി.

അപ്പോൾ ഇസ്രായേൽജനം ഷീലോയിൽ, സാമുവേൽപ്രവാചകനെ അന്വേഷിച്ചെത്തി.

കർത്താവിന്റെ പേടകം അപ്പോഴും കിരിയാത്ത്‌യയാറിമിലെ
അബിനാദാബിന്റെ പുത്രന്‍ എലെയാസറിന്റെ ഭവനത്തിൽത്തന്നെയായിരുന്നു.

Sunday 21 October 2018

84. അടർക്കളം

ബൈബിൾക്കഥകൾ 84

ഇസ്രായേൽപ്പാളയത്തിലെ ആഹ്ലാദാരവങ്ങളുടെ കാരണമന്വേഷിച്ചുപോയ ഫിലിസ്ത്യരുടെ ചാരന്മാർ തിരികെയെത്തി. കർത്താവിന്റെ വാഗ്ദത്തപേടകം ഇസ്രായേൽപ്പാളയത്തിലെത്തിയെന്ന വാർത്ത അവരിൽനിന്നറിഞ്ഞപ്പോൾ ഫിലിസ്ത്യസൈനികർ കൂടുതൽ നഷ്ടധൈര്യരായി.
ശക്തനായ ഫറവോയുടെ കരങ്ങളിൽനിന്നു് ഇസ്രായേലിനെ മോചിപ്പിച്ചതും കാനാൻദേശത്തെ ശക്തരായ രാജാക്കന്മാരെ പരാജയപ്പെടുത്താൻ അവരെ സഹായിച്ചതും അവരുടെ ദൈവമായ കർത്താവാണെന്നു ഫിലിസ്ത്യർ അറിഞ്ഞിരുന്നു. അതേ കർത്താവു് ഇസ്രായേൽത്താവളത്തിലെത്തി യുദ്ധം നയിക്കുമ്പോൾ ഇസ്രായേലിനെതിരെ തങ്ങൾക്കു പിടിച്ചുനില്ക്കാനാകില്ലെന്ന് ഫിലിസ്ത്യസൈനികർക്കുറപ്പായി. യുദ്ധമുപേക്ഷിച്ചു പിൻവാങ്ങുന്നതാണുചിതമെന്നു് എല്ലാവരും അഭിപ്രായപ്പെട്ടു.
തന്റെ സൈനികർ ചകിതരാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഫിലിസ്ത്യരുടെ സർവ്വസൈന്യാധിപൻ, ആ രാത്രിയിൽത്തന്നെ എല്ലാവരേയും ഒന്നിച്ചുവിളിച്ചുകൂട്ടി.
"ധീരരായ ഫിലിസ്ത്യ സൈനികരേ, നിങ്ങൾ ഇസ്രായേലിനെ ഭയക്കരുത്. അവരുടെ ദൈവമായ കർത്താവു് അവരോടൊത്തുണ്ടായിരുന്നപ്പോഴെല്ലാം അവർ വിജയിച്ചിട്ടുണ്ടെന്നതു സത്യമാകാം. എന്നാൽ കഴിഞ്ഞ നാളുകളിൽ നമ്മുടെ അടിമകളായിരുന്ന ഈ ഹെബ്രായരോടു നമ്മളിന്നു സന്ധിചെയ്താൽ നാളെമുതൽ നമ്മളും നമ്മുടെ സ്ത്രീകളും കുഞ്ഞുങ്ങളും അവർക്കുവേണ്ടി അടിമവേല ചെയ്യേണ്ടതായ് വരും.
ആത്മാഭിമാനവും സ്വാതന്ത്ര്യവും പണയംവച്ചു ജീവിക്കുന്നതിനേക്കാൾ ഭേദമല്ലേ, ധീരമായി പോരാടി മരിക്കുന്നതു്?
നാളത്തെ പകൽ നമുക്കു ധീരമായി പടവെട്ടാം. നമ്മൾ മുഴുവൻപേരും മരിച്ചുവീണാലും അതു ഹെബ്രായസൈന്യത്തെ പൂർണ്ണമായും ഉന്മൂലനംചെയ്തുകൊണ്ടാവട്ടെ! നമ്മളീ ഭൂമുഖത്തില്ലാതെയായാലും നമ്മുടെ സ്ത്രീകളേയും കുഞ്ഞുങ്ങളേയും മറ്റാർക്കുമടിമകളാക്കാൻ വിട്ടുകൊടുക്കില്ലെന്നു് നമ്മുടെ ദൈവമായ ദാഗോന്റെ നാമത്തിൽ നമുക്കു പ്രതിജ്ഞചെയ്യാം. ധീരതയോടെ പൊരുതുക, ദൈവങ്ങളായ ദാഗോനും അഷേറയും ബാലും നിങ്ങളെ സംരക്ഷിക്കും..."
സൈന്യാധിപന്റെ വാക്കുകൾ ഫിലിസ്ത്യസൈനികർക്കു പുതിയൊരൂർജ്ജം നല്കി... അവസാനശ്വാസമുതിരുംവരെ ധീരമായി പോരാടുമെന്ന് എല്ലാ സൈനികരും മനസ്സിലുറപ്പിച്ചു. ദാഗോനു സ്തുതിഗീതങ്ങൾ പാടിക്കൊണ്ടു് ഓരോരുത്തരും താന്താങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി.
പിറ്റേന്നു പ്രഭാതത്തിൽ യുദ്ധകാഹളം മുഴങ്ങിയപ്പോൾ, ഇരുസൈന്യങ്ങളും യുദ്ധവേദിയിലേക്കെത്തി.
വാഗ്ദാനപേടകം തങ്ങളോടൊപ്പമുള്ളതിനാൽ ഇസ്രായേൽസൈനികർ അമിതമായ ആത്മവിശ്വാസത്തോടെയാണ് അടർക്കളത്തിലെത്തിയത്. ഫിലിസ്ത്യർക്കെതിരേ അനായാസമായ വിജയംനേടാനാകുമെന്ന് അവർക്കുറപ്പായിരുന്നു.
വാഗ്ദാനപേടകവും പുരോഹിതന്മാരും സൈനികപാളയത്തിലുണ്ടായിരുന്നെങ്കിലും കർത്താവു് അവരോടൊപ്പമുണ്ടായിരുന്നില്ല. പ്രവാചകനായ സാമുവലിന്റെ വാക്കുകൾ ധിക്കരിച്ചു്, വാഗ്ദാനപേടകവുമായി ഇസ്രായേൽസൈനികർ സൈനികത്താവളത്തിലേക്കു പുറപ്പെട്ടപ്പോൾത്തന്നെ, കർത്താവവരെ ഫിലിസ്ത്യരുടെ കരങ്ങളിലേല്പിച്ചുകഴിഞ്ഞിരുന്നു.
കടുത്ത യുദ്ധംനടന്നു. ഫിലിസ്ത്യസൈനികർ തങ്ങളുടെ *ശതാധിപന്മാരുടേയോ സഹസ്രാധിപന്മാരുടേയോ നിർദ്ദേശങ്ങൾക്കുവേണ്ടി കാത്തുനിന്നില്ല. അവർ ഇസ്രായേൽപ്പടയാളികൾക്കിടയിലേക്കു് ഇരച്ചുകയറി. സ്വജീവൻ നഷ്ടപ്പെട്ടാലും ഒരിസ്രായേൽസൈനികനെപ്പോലും ജീവനോടെ ബാക്കിവയ്ക്കരുതെന്നുമാത്രമാണ് ഓരോ ഫിലിസ്ത്യസൈനികനും ചിന്തിച്ചതു്.


എന്താണു സംഭവിക്കുന്നതെന്ന് ഇസ്രായേൽസൈനികർ തിരിച്ചറിയുന്നതിനുമുമ്പേ, വലിയ നരവേട്ടനടന്നു. മുപ്പതിനായിരത്തിലധികം ഇസ്രായേൽസൈനികർക്കു ജീവൻ നഷ്ടപ്പെട്ടു.
ഏലിയുടെ മക്കളും പുരോഹിതന്മാരുമായ ഹോഫ്നിയും ഫിനെഹാസും ശിരസ്സറ്റുവീണു. കർത്താവിന്റെ പേടകം ഫിലിസ്ത്യർ കൈയടക്കി. ഇസ്രായേൽക്കാർ പാളയമടിച്ചിരുന്ന എബനേസർ എന്ന പ്രദേശം പൂർണ്ണമായും ഫിലിസ്ത്യരുടെ നിയന്ത്രണത്തിലായി.
ജീവനോടെശേഷിച്ച ഇസ്രായേൽക്കാരിലൊരുവൻ,  യുദ്ധരംഗത്തുനിന്നോടി, ഷീലോയിലെത്തി. അവന്‍ വസ്‌ത്രം വലിച്ചുകീറുകയും തലയില്‍ പൂഴിവിതറുകയുംചെയ്‌തിരുന്നു.
യുദ്ധത്തെക്കുറിച്ചും ദൈവത്തിന്റെ പേടകത്തെക്കുറിച്ചും ആകുലചിത്തനുമായിരുന്ന ഏലി, അപ്പോള്‍, വഴിയിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ട്‌, ദൈവാലയത്തിനുസമീപം ഒരു പീഠത്തിലിരിക്കുകയായിരുന്നു. ഏലിക്കു തൊണ്ണൂറ്റെട്ടു വയസ്സുണ്ടായിരുന്നു. കണ്ണുകൾക്കു തിമിരംബാധിച്ചിരുന്നതിനാൽ നിഴൽരൂപങ്ങൾപോലെമാത്രമാണ് അയാൾ ചുറ്റുപാടുമുള്ളവയെല്ലാം കണ്ടിരുന്നത്.
യുദ്ധരംഗത്തുനിന്നു പട്ടണത്തിലെത്തിയ ദൂതനറിയിച്ച വാർത്തകേട്ടപ്പോൾ പട്ടണവാസികള്‍ മുറവിളികൂട്ടി. ഏലി അതു കേട്ടു.
"എന്താണീ മുറവിളി?"
അവിടെയിരുന്നുകൊണ്ടുതന്നെ ആരോടെന്നില്ലാതെ ആ വൃദ്ധൻ ചോദിച്ചു. അപ്പോള്‍ ദൂതന്‍ ഏലിയുടെ അടുത്തേക്ക്‌ ഓടിയെത്തി.
"പിതാവേ, ഞാന്‍ പടക്കളത്തില്‍നിന്നു രക്ഷപെട്ടോടി ഇവിടെയെത്തിയതാണ്‌."
"മകനേ, എന്താണു സംഭവിച്ചത്?"
"അതിഭയങ്കരമായ യുദ്ധമാണിന്നുണ്ടായത്. ഇസ്രായേല്‍  തോറ്റോടി. നമ്മളില്‍ ഭൂരിഭാഗവും  വധിക്കപ്പെട്ടു. അങ്ങയുടെ പുത്രന്മാരായ ഹോഫ്‌നിയെയും ഫിനെഹാസിനെയും അവര്‍ വധിച്ചു. കർത്താവിന്റെ പേടകം  കൈവശപ്പെടുത്തുകയും ചെയ്‌തു."
കർത്താവിന്റെ പേടകം എന്നു കേട്ടമാത്രയിൽ ഏലി  പീഠത്തില്‍നിന്നു പിറകോട്ടു മറിഞ്ഞു. ആ വൃദ്ധപുരോഹിതന്റെ കഴുത്തൊടിഞ്ഞു. നാല്പതു വര്‍ഷം ഇസ്രായേലിന്റെ ന്യായാധിപനും പുരോഹിതനുമായിരുന്ന ഏലിയുടെ ശരീരം, തീർത്തുംദുർബ്ബലമായ ഒരു പിടച്ചിലോടെ നിശ്ചലമായി.
ഏലിയുടെ പുത്രനായ ഫിനെഹാസിന്റെ ഭാര്യയ്‌ക്കു പ്രസവ സമയമടുത്തിരുന്നു. ദൈവത്തിന്റെ പേടകം ശത്രുക്കള്‍ പിടിച്ചെടുത്തെന്നും തന്റെ ഭര്‍ത്താവും ഭർത്തൃസഹോദരനും അമ്മായിയപ്പനും മരിച്ചെന്നുംകേട്ടപ്പോള്‍ അവൾക്കു പ്രസവവേദന ശക്തിപ്പെട്ടു. വൈകാതെ അവള്‍ പ്രസവിച്ചെങ്കിലും രക്തംവാർന്നു മരണാസന്നയായി.
അവളെ പരിചരിച്ചിരുന്ന സ്‌ത്രീകള്‍ അവളോടു പറഞ്ഞു: "ഭയപ്പെടേണ്ടാ, നീയൊരു ആണ്‍കുട്ടിയെ പ്രസവിച്ചിരിക്കുന്നു. നിനക്ക് അപകടമൊന്നും സംഭവിക്കുകയില്ല."
അവളവരെ ശ്രദ്ധിച്ചില്ല. കുഞ്ഞിനെ നോക്കിയതുമില്ല.
"കർത്താവിന്റെ പേടകം പിടിക്കപ്പെട്ടിരിക്കുന്നു. അവിടുത്തെ മഹത്വം ഇസ്രായേലിനെ വിട്ടുപോയിരിക്കുന്നു. എനിക്കിനി എന്തു നന്മവരാനാണു്....!" ദുർബ്ബലമായ ശബ്ദത്തിൽ അവൾ പിറുപിറുത്തു...

Sunday 14 October 2018

83. പ്രവാചകൻ

ബൈബിൾക്കഥകൾ 83

സാമുവൽ സ്വസ്ഥാനത്തു പോയിക്കിടന്നു. എന്നാൽ അവന്റെ  ചിന്തയിൽ, ഏലിയുടെ വാക്കുകളാണു നിറഞ്ഞുനിന്നത്.
"പോയിക്കിടന്നുകൊള്ളുക. നിന്നെ വിളിച്ചതു ഞാനല്ല. ഇനിയും നിന്നെ വിളിക്കുന്ന ശബ്ദംകേട്ടാൽ, കര്‍ത്താവേ, അരുളിച്ചെയ്‌താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു എന്നുപറയണം."
അക്കാലത്തു്, വളരെ അപൂർവ്വമായിമാത്രമേ മനുഷ്യർക്കു കർത്താവിൽനിന്നുള്ള അരുളപ്പാടുകൾ ലഭിച്ചിരുന്നുള്ളൂ. അതിനാൽത്തന്നെ, കർത്താവു തന്നോടു പറയുന്നതെന്തെന്നറിയാൻ അവനു് ആകാംക്ഷയേറി.
കണ്ണുകൾ മെല്ലെ കുമ്പിയടഞ്ഞുതുടങ്ങിയപ്പോൾ, വീണ്ടും ആ മൃദുസ്വരം അവന്റെ കർണ്ണങ്ങളിൽപ്പതിച്ചു.
"സാമുവല്‍! സാമുവല്‍!"
സാമുവല്‍ ഉടൻതന്നെ പ്രതിവചിച്ചു: "കർത്താവേ, അരുളിച്ചെയ്‌താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു."
കര്‍ത്താവവനോടു പറഞ്ഞു: "ഇസ്രായേല്‍ജനതയോടു ഞാന്‍ ചെയ്യാന്‍പോകുന്നതെന്തെന്നറിയുന്നവന്റെ ചെവികൾ തരിച്ചുപോകും. ഏലിയുടെ കുടുംബത്തിനെതിരായി ഞാനെന്റെ പ്രവാചകൻവഴി പറഞ്ഞതെല്ലാം യാഥാർത്ഥ്യമാക്കും. മക്കള്‍ ദൈവദൂഷകരായിട്ടും അവരെത്തിരുത്താൻകഴിയാതിരുന്നതുമൂലം ഞാനവന്റെ കുടുംബത്തിനുമേല്‍ ശിക്ഷാവിധിനടത്താന്‍പോകുന്നെന്നറിഞ്ഞുകൊള്ളുക. ബലികളും കാഴ്‌ചകളും ഏലിക്കുടുംബത്തിന്റെ പാപത്തിനു പരിഹാരമാവുകയില്ലാ... "
വരാനിരിക്കുന്ന കാര്യങ്ങൾ കർത്താവു സാമുവലിനു വെളിപ്പെടുത്തി. അറിഞ്ഞ കാര്യങ്ങൾ സാമുവലിനെ ആകുലനാക്കി. പ്രഭാതംവരെ അവനുറങ്ങാതെ കിടന്നു.
നേരംപുലർന്നപ്പോൾ, അവന്‍ ദൈവാലയത്തിന്റെ വാതിലുകള്‍ തുറന്നു. അപ്പോൾ, ഏലിയവനെ വിളിച്ചു.
തനിക്കുണ്ടായ ദര്‍ശനം ഏലിയോടു പറയാന്‍, സാമുവല്‍ ഭയപ്പെട്ടു. എങ്കിലും അവൻ ഏലിയുടെ ചാരത്തെത്തി.
ഏലി ചോദിച്ചു: "കർത്താവു നിന്നോടു പറഞ്ഞതെന്താണ്? കർത്താവു പറഞ്ഞതിലെന്തെങ്കിലും എന്നില്‍നിന്നു നീ മറച്ചുവച്ചാല്‍ ദൈവം നിന്നെ കഠിനമായി ശിക്ഷിക്കട്ടെ!"
സാമുവല്‍ പിന്നെയൊന്നും മറച്ചുവച്ചില്ല. കർത്താവിൽനിന്നു കേട്ടതെല്ലാം ഏലിയോടവൻ പറഞ്ഞു.
"അതു കര്‍ത്താവുതന്നെയാണ്‌. ഞാൻ വാർദ്ധക്യത്തിലെത്തി. കണ്ണുകളുടെ കാഴ്ചമങ്ങി. എന്നാലും എന്റെ മക്കളെക്കാത്തിരിക്കുന്ന ദുരന്തത്തിൽ ഞാനാകുലനാണ്. കർത്താവെല്ലാമറിയുന്നു... അവിടുത്തേക്കു യുക്തമായതു പ്രവര്‍ത്തിക്കട്ടെ!" ഏലി ദീർഘനിശ്വാസമുതിർത്തു.
കർത്താവിന്റെ ആത്മാവു സാമുവലിനോടൊപ്പമുണ്ടായിരുന്നു. ബാല്യത്തിൽനിന്നു കൗമാരത്തിലേക്കെത്തിയപ്പോൾത്തന്നെ, സാമുവല്‍ കര്‍ത്താവിന്റെ പ്രവാചകനായിത്തീര്‍ന്നിരിക്കുന്നുവെന്ന്‌, ഇസ്രായേല്‍ജനങ്ങളെല്ലാമറിഞ്ഞു. സാമുവലിനെപ്രതി ഹന്നയും എല്ക്കാനയും ഏറെയഭിമാനിച്ചു
ദൈവഹിതമാരായാൻ ഷീലോയിലെ ദൈവാലയത്തിലെത്തിയവരോടു്, സാമുവൽപറഞ്ഞ വാക്കുകളിലൊന്നും വ്യര്‍ത്ഥമാകാന്‍ കർത്താവിടവരുത്തിയില്ല.
സാമുവേൽ യൗവനാരംഭത്തിലെത്തിയ നാളുകളിൽ, ഫിലിസ്ത്യർ ഇസ്രായേലിനെയാക്രമിച്ചു. ആദ്യ ദിവസത്തെ ആക്രമണത്തിൽത്തന്നെ നാലായിരത്തിലധികം ഇസ്രായേൽക്കാർ വധിക്കപ്പെട്ടു. ഇസ്രായേലിന്റെ ചില പ്രദേശങ്ങളും ഫിലിസ്ത്യർ കൈയടക്കി.
ഇസ്രായേൽത്താവളത്തിൽ ശ്രഷ്‌ഠന്മാര്‍ കൂടിയാലോചിച്ചു. "ഫിലിസ്‌ത്യര്‍ ഇന്നു നമ്മെപ്പരാജയപ്പെടുത്താന്‍  കര്‍ത്താവനുവദിച്ചതെന്തേ? നമുക്കു ഷീലോയില്‍നിന്നു കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം യുദ്ധഭൂമിയിലേക്കു കൊണ്ടുവരാം. അവിടുന്നു നമ്മുടെ മദ്ധ്യേവന്ന്, ശത്രുക്കളില്‍നിന്നു നമ്മളെ രക്ഷിക്കും."
അവര്‍ ഷീലോയിലേയ്ക്കാളയച്ചു കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകംകൊണ്ടുപോകാനെത്തിയവരോടു സാമുവൽ പറഞ്ഞു: "അരുത്, ഉടമ്പടിയുടെ പേടകം യുദ്ധഭൂമിയിലേക്കു കൊണ്ടുപോകരുതു്. ഫിലിസ്ത്യർ പേടകം പിടിച്ചെടുക്കും"
ഏലിയുടെ പുത്രന്മാരായ ഹോഫ്‌നിയും ഫിനെഹാസും അവനോടു കോപിച്ചു. "പേടകം കൊണ്ടുപോകരുതെന്നു പറയാൻ നീയാരാണ്? ഞങ്ങളാണു ഷീലോയിലെ കർത്താവിന്റെ പുരോഹിതർ. കർത്താവിന്റെ പേടകത്തോടൊപ്പം ഞങ്ങളും യുദ്ധഭൂമിയിലേക്കു പോകുന്നു. കർത്താവിന്റെ കൃപയാൽ ഫിലിസ്ത്യരെപ്പരാജിതരാക്കി ഞങ്ങൾ മടങ്ങിയെത്തും. നീ പ്രവാചകനായിച്ചമഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നത് അന്നു ഞങ്ങളവസാനിപ്പിക്കും."
സാമുവലിന്റെ വാക്കുകൾക്ക് ആരും വിലകല്പിച്ചില്ല. കർത്താവിന്റെ പേടകം, അന്നുതന്നെ യുദ്ധഭൂമിയിലേയ്ക്കു കൊണ്ടുപോയി. പേടകത്തോടൊപ്പം ഹോഫ്‌നിയും ഫിനെഹാസും യുദ്ധഭൂമിയിലെത്തി.

കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം പാളയത്തിലെത്തിയപ്പോള്‍ ഇസ്രായേല്യരെല്ലാവരും ആനന്ദംകൊണ്ടാര്‍ത്തുവിളിച്ചു. അതെല്ലായിടത്തും പ്രതിദ്ധ്വനിച്ചു.
പരാജിതരുടെ പാളയത്തിൽനിന്നു് ആർപ്പുവിളികളുയരുന്നതുകേട്ടപ്പോൾ, എന്താണു സംഭവിക്കുന്നതെന്നറിയാതെ ഫിലിസ്ത്യർ ചകിതരായി..

Sunday 7 October 2018

82. വഴിതെറ്റിയ പുരോഹിതർ

ബൈബിൾക്കഥകൾ 82

ബാലനായ സാമുവേൽ, അവന്റെ സ്വഭാവവൈശിഷ്ട്യത്താലും പ്രായത്തിൽക്കവിഞ്ഞ ജ്ഞാനത്താലും എല്ലാവരുടേയും പ്രീതിക്കു പാത്രമായി. 

എന്നാൽ പ്രധാനപുരോഹിതനായ ഏലിയുടെ പുത്രന്മാർ, ഹോഫ്നിയും ഫിനെഹാസും ദുർമ്മാർഗ്ഗികളും വഴിപിഴച്ചവരുമായിരുന്നു. ജനങ്ങളില്‍നിന്നു പുരോഹിതന്മാര്‍ക്കു ലഭിക്കേണ്ട വിഹിതത്തെസ്സംബന്ധിക്കുന്ന, മോശയുടെ നിയമം അവര്‍ മാനിച്ചില്ല. ബലികർമ്മകളുടെ വിഹിതത്തിൽ അവർ ജനങ്ങളെ കൊള്ളയടിച്ചു, അതിനേക്കാളുപരിയായി, ജനങ്ങൾ കർത്താവിനു ബലിയർപ്പിക്കാനായി കൊണ്ടുവരുന്ന മാംസം, കർത്താവിനർപ്പിക്കാതെ അവരും കിങ്കരന്മാരും സ്വന്തമാക്കി. 

ദേവാലയത്തിലെ സമാഗമകൂടാരത്തിന്റെ പ്രവേശനകവാടത്തില്‍ ജോലിചെയ്‌തിരുന്ന സ്‌ത്രീകളോടൊത്തു വ്യഭിചരിക്കാനും പരസ്യമായി മദ്യസേവയിലേർപ്പെടാനും അവർക്കു മടിയില്ലാതായി.

തന്റെ പുത്രന്മാര്‍ ഇസ്രായേല്‍ജനത്തോടു ചെയ്‌തിരുന്നതെല്ലാം ഏലി അറിഞ്ഞിരുന്നു. പലപ്പോഴും അദ്ദേഹമവരെ ഉപദേശിക്കുകയും തിരുത്താൻ ശ്രമിക്കുകയുംചെയ്തു. എന്നാലതെല്ലാം ജലത്തിൽ വരച്ച രേഖകൾപോലെയായി. 

ഏലി വാർദ്ധക്യത്തിലെത്തി. ഹോഫ്നിയുടേയും ഫിനെഹാസിന്റെയും ദുർവൃത്തികൾമൂലം ദൈവാലയശുശ്രൂഷകൾ അവതാളത്തിലായി. ബലികൾ മുടങ്ങി. കർത്താവിന്റെ കോപം ആളിക്കത്തി.

ഒരുദിവസം, കര്‍ത്താവയച്ച ഒരു പ്രവാചകൻ ഏലിയുടെയടുത്തു വന്നുപറഞ്ഞു: "കർത്താവു ചോദിക്കുന്നു: എനിക്കര്‍പ്പിക്കണമെന്നു കല്പിച്ചിട്ടുള്ള ബലികളെയും കാഴ്‌ചകളെയും നീ ആര്‍ത്തിയോടെ നോക്കുന്നതെന്ത്?  എന്റെ ജനം, എനിക്കര്‍പ്പിക്കുന്ന സകലബലികളുടെയും വിശിഷ്‌ടഭാഗംതിന്നു നിന്റെ മക്കൾ കൊഴുത്തു. എന്നിട്ടും നീയവരെ തിരുത്തുന്നില്ല... നിന്റെ വാക്കുകൾ അവരനുസരിക്കുന്നുമില്ല... എന്നെക്കാളധികമായി നിന്റെ മക്കളെ നീ ബഹുമാനിക്കുന്നതെന്തേ?

നിന്റെയും നിന്റെ പിതാവിന്റെയും കുടുംബം, നിത്യവുമെനിക്കു ശുശ്രൂഷചെയ്യുമെന്നു ഞാന്‍ വാഗ്‌ദാനംചെയ്‌തിരുന്നു. എന്നാലിപ്പോള്‍, കര്‍ത്താവായ ഞാന്‍ പ്രഖ്യാപിക്കുന്നു: ഇനി അങ്ങനെയായിരിക്കുകയില്ല. എന്നെയാദരിക്കുന്നവരെ ഞാനുമാദരിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിക്കപ്പെടും.

നിന്റെ പുത്രന്മാരായ ഹോഫ്‌നിയും ഫിനെഹാസും ഒരേദിവസംതന്നെ മരിക്കും. ഇതു നിനക്കൊരടയാളമായിരിക്കും. എനിക്കുവേണ്ടി, വിശ്വസ്‌തനായൊരു പുരോഹിതനെ ഞാന്‍ തിരഞ്ഞെടുക്കും. എന്റെ ഹൃദയാഭിലാഷമനുസരിച്ച്‌, അവന്‍ പ്രവര്‍ത്തിക്കും. അവന്റെ കുടുംബം ഞാന്‍ നിലനിറുത്തും. എൻ്റെ അഭിഷിക്തന്റെ സന്നിധിയില്‍ അവന്‍ നിത്യവും ശുശ്രൂഷചെയ്യും.
നിന്റെ കുടുംബത്തിലവശേഷിക്കുന്നവരെല്ലാം ഒരു കഷണം അപ്പം ലഭിക്കേണ്ടതിന്‌, എന്നെ ഏതെങ്കിലുമൊരു പുരോഹിതവൃത്തിക്കു ചേര്‍ക്കണമേയെന്ന്, അവനോടു യാചിക്കും. ഇതു കർത്താവാണു പറയുന്നതു്."

പ്രവാചകന്റെ വാക്കുകൾ ഏലിയുടെ ഹൃദയത്തിൽ അഗ്നിമഴപെയ്യിച്ചു. മക്കളെ തിരുത്തേണ്ട നാളുകളിൽ, അതുചെയ്യാതെപോയതാണു തന്നെ ഇന്നീ ദുരന്തത്തിന്റെ വക്കിലെത്തിച്ചതെന്നു് ആ വൃദ്ധപുരോഹിതൻ തിരിച്ചറിഞ്ഞു. കർത്താവിന്റെ സന്നിധിയിൽ ഏലി ഹൃദയംപൊട്ടുമാറു കരഞ്ഞു.

അന്നു രാത്രിയിൽ,  ദേവാലയത്തോടു ചേർന്നുള്ള  മുറിയില്‍, ഏലി, ഉറങ്ങാൻ കിടന്നു. 

ബാലനായ സാമുവലും ദൈവാലയത്തിൽത്തന്നെയാണുറങ്ങിയിരുന്നത്. ദേവലായത്തില്‍, കർത്താവിന്റെ പേടകം സ്‌ഥിതിചെയ്യുന്നതിനരികേയാണു സാമുവല്‍ കിടന്നിരുന്നത്. അന്ധകാരാവൃതമായ രാത്രിയിൽ, കർത്താവിന്റെ പേടകത്തിന്റെ മുമ്പിലെ മെനോറയിലെ ദീപംമാത്രം അണയാതെ, തെളിഞ്ഞുനിന്നു.

"സാമുവേല്‍! സാമുവേല്‍!"
മൃദുവായ ശബ്ദത്തിൽ ആരോ, തന്നെ വിളിക്കുന്നതു സാമുവേൽ കേട്ടു .

അവനെഴുന്നേറ്റ്, ഏലിയുടെ അടുക്കലേക്കോടി. 
ഏലി മയക്കം തുടങ്ങിയിരുന്നു. "അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു."  അവൻ മെല്ലെ ഏലിയെ തട്ടിയുണർത്തി. 

"ഞാന്‍ നിന്നെ വിളിച്ചില്ല; നീ പോയിക്കിടന്നുകൊള്ളുക," ഏലി പറഞ്ഞു.

സാമുവല്‍ പോയിക്കിടന്നു.
അല്പസമയത്തിനുള്ളിൽ വീണ്ടുമവൻ അതേ ശബ്ദംകേട്ടു. അവനെഴുന്നേറ്റ്‌, ഏലിയുടെ അടുക്കലേക്കു ചെന്നു പറഞ്ഞു: "അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു."

ഏലി പറഞ്ഞു: "മകനേ, നിനക്കങ്ങനെ തോന്നിയതാകും. നിന്നെ ഞാന്‍ വിളിച്ചില്ല. പോയിക്കിടന്നുകൊള്ളുക."

മൂന്നാമതും  സാമുവേൽ അതേ ശബ്ദംകേട്ടു. അവന്‍ വീണ്ടുമെഴുന്നേറ്റ്‌ ഏലിയുടെ അടുത്തു ചെന്നു: "അങ്ങെന്നെ  വിളിച്ചല്ലോ...."

ഏലി കിടക്കയിൽനിന്നെഴുന്നേറ്റു. സാമുവേലിന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. ഇതുവരെ കാണാത്തൊരു ചൈതന്യം ബാലന്റെ മുഖത്തു പ്രസരിച്ചിരുന്നു. അപ്പോൾ കർത്താവയച്ച പ്രവാചകന്റെ വാക്കുകൾ ഏലിയുടെ ഹൃദയത്തിൽ മുഴങ്ങി...

''ഇതു നിനക്കൊരടയാളമായിരിക്കും. എനിക്കുവേണ്ടി, വിശ്വസ്‌തനായ ഒരു പുരോഹിതനെ ഞാന്‍ തിരഞ്ഞെടുക്കും. എന്റെ ഹൃദയാഭിലാഷമനുസരിച്ച്‌, അവന്‍ പ്രവര്‍ത്തിക്കും...."

ഏലി, സാമുവേലിനെ തന്നോടു ചേർത്തുനിറുത്തി. 

"പോയിക്കിടന്നുകൊള്ളുക. നിന്നെ വിളിച്ചതു ഞാനല്ല. ഇനിയും ആരെങ്കിലും നിന്നെ വിളിക്കുന്ന ശബ്ദംകേട്ടാൽ, കര്‍ത്താവേ, അരുളിച്ചെയ്‌താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു എന്നുപറയണം."

ഏലി ബാലന്റെ മൂർദ്ധാവിൽ ചുംബിച്ചു. സാമുവല്‍ വീണ്ടും പോയിക്കിടന്നു.