Sunday 30 September 2018

81. സാമുവേൽ

ബൈബിൾക്കഥകൾ 81

ഹന്നയുടെ പ്രാർത്ഥനയ്ക്കു കർത്താവുത്തരം നല്കി. അവളുടെ ഗർഭപാത്രം ഫലമണിഞ്ഞു. അത്യധികമായ സന്തോഷത്തോടെ അവൾ കർത്താവിനെ സ്തുതിച്ചു.
ഷീലോയിലെ ദൈവാലയത്തിൽ വർഷംതോറുമുള്ള ബലിയർപ്പണത്തിനുപോകാനുള്ള നാളുകളാകുന്നതിനുമുമ്പേ, അവളൊരു പുത്രനെ പ്രസവിച്ചു.
''കർത്താവിനോടു ഞാൻ ചോദിച്ചുവാങ്ങിയതാണിവനെ" കുഞ്ഞിനെക്കാണാനെത്തിയവരോടെല്ലാം അവൾ പറഞ്ഞു എല്ക്കാനയും ഹന്നയും തങ്ങളുടെ പുത്രനു *സാമുവേൽ എന്നു പേരിട്ടു.
ഹന്ന, എൽക്കാനയോടു പറഞ്ഞു. "എനിക്കു കർത്താവു നല്കിയ സമ്മാനമാണിവൻ. ഇവനെ ഞാൻ കർത്താവിനുതന്നെ തിരികെ നല്കും. ഈ വർഷവും അടുത്ത രണ്ടു വർഷങ്ങളിലും ഷീലോയിലേക്കു ബലിയർപ്പണത്തിനായി ഞാൻ  വരികയില്ല. സാമുവേലിന്റെ മുലകുടിതീർന്നതിനുശേഷം, മൂന്നാംവർഷം ഞാൻ അങ്ങയോടൊപ്പം ദൈവാലയത്തിൽവന്നു്, ഇവനെ കർത്താവിനു സമർപ്പിക്കാം. കർത്താവിന്റെ ആലയത്തിലായിരുന്നുകൊണ്ടു് ജീവിതകാലം മുഴുവൻ നമ്മുടെ കുഞ്ഞ്, കർത്താവിനു ശുശ്രൂഷചെയ്യട്ടെ!"
എല്ക്കാന ഹന്നയുടെ അഭിപ്രായത്തോടു യോജിച്ചു. "കുഞ്ഞിനു മുലകുടിമാറുന്നതുവരെ ദീർഘയാത്രകളൊഴിവാക്കുന്നതു നല്ലതുതന്നെ! എന്നാൽ കർത്താവിനോടുനേർന്ന നേർച്ച നിറവേറ്റാൻ മടിക്കരുതു്."
കാലം പെട്ടെന്നു കടന്നുപോയി. സാമുവേൽ വളരെ ഊർജ്ജസ്വലനായ ബാലനായി വളർന്നു. പെനീനയുടെ മക്കൾക്കൊപ്പം അവൻ വീട്ടിലെങ്ങും ഓടിനടന്നു കളിച്ചു. സാമുവേലിനു മൂന്നുവയസ്സു തികഞ്ഞ വർഷം എല്കാനയോടും പെനീനയോടുമൊപ്പം ഹന്നയും സാമുവേലും ഷീലായിലെ ദൈവാലയത്തിലെത്തി.
മൂന്നുവയസ്സുള്ള ഊനമറ്റൊരു കാളക്കുട്ടി, ഒരു ഏഫാ മാവ്‌, ഒരുകുടം വീഞ്ഞ്‌ എന്നിവയാൽ അവർ കർത്താവിനു കൃതജ്ഞതാബലിയർപ്പിച്ചു.
പ്രാർത്ഥനകൾക്കുശേഷം, എല്ക്കാനയും ഹന്നയും സാമുവേലിനോടൊപ്പം പ്രധാനപുരോഹിതനായ ഏലിയുടെ സമീപമെത്തി. നാലുവർഷങ്ങൾക്കുമുമ്പ് ഏലിയുമായി കണ്ടതും അദ്ദേഹം തന്റെ തലയിൽക്കൈവച്ചനുഗ്രഹിച്ചതുമെല്ലാം ഹന്ന ഏലിയെ ഓർമ്മപ്പെടുത്തി.
"ഗുരോ, ഈ കുഞ്ഞിനുവേണ്ടിയാണു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌; എന്‍െറ പ്രാര്‍ത്ഥന കര്‍ത്താവു കേട്ടു. ലോകരുടെയിടയിൽ എനിക്കുണ്ടായിരുന്ന അപമാനം, അവിടുന്നു തുടച്ചുനീക്കി. അതിനാൽ ഞാനിവനെ കർത്താവിനു സമർപ്പിക്കുന്നു."

ഹന്നയെ അദ്ദേഹം മറന്നിരുന്നില്ല. ആദ്യകാഴ്ചയിൽത്തന്നെ അവൾ അദ്ദേഹത്തിനൊരദ്ഭുതമായിരുന്നു... പ്രാർത്ഥിച്ചുനേടിയ സൗഭാഗ്യം കർത്താവിനുതന്നെ സമർപ്പിച്ചുകൊണ്ടു് അവൾ അദ്ദേഹത്തെ വീണ്ടുമദ്ഭുതപ്പെടുത്തി....
ഹന്ന പറഞ്ഞു: പിതാവേ, എന്റെ ഹൃദയം, കര്‍ത്താവിലാനന്ദിക്കുന്നു. എന്‍െറ ശിരസ്സ്‌ കര്‍ത്താവിലിന്നുയര്‍ന്നിരിക്കുന്നു.  അവിടുത്തെ രക്ഷയില്‍ ഞാനിന്നാ‍നന്ദിക്കുന്നു. മനുഷ്യനെ, ദരിദ്രനും ധനികനുമാക്കുന്നതു കര്‍ത്താവാണ്‌. താഴ്‌ത്തുന്നതുമുയര്‍ത്തുന്നതും അവിടുന്നുതന്നെ.
ദരിദ്രനെ ചാരത്തില്‍നിന്നുയര്‍ത്തുന്നതും അഗതിയെ കുപ്പയില്‍നിന്നു സമുദ്ധരിക്കുന്നതും കർത്താവാണ്. അങ്ങനെ അവിടുന്നവരെ പ്രഭുക്കന്മാരോടൊപ്പമിരുത്തി, ഉന്നതസ്‌ഥാനങ്ങള്‍ക്കവകാശികളാക്കുന്നു.
സുഭിക്ഷമനുഭവിച്ചിരുവര്‍ ആഹാരത്തിനായി കൂലിപ്പണിചെയ്യുന്നതും വിശപ്പനുഭവിച്ചിരുവര്‍ സംതൃപ്‌തിയടയുന്നതും ഞാൻ കാണുന്നുണ്ടു്... വന്ധ്യ സന്താന സൗഭാഗ്യമനുഭവിക്കുമ്പോൾ, . സന്താനസമ്പത്തുണ്ടായിരുന്നവർ നിരാലംബരായി വാർദ്ധക്യം കഴിക്കുന്നില്ലേ?
ഞാനെന്റെ കുഞ്ഞിനെ, അങ്ങയുടെ കരങ്ങളിലൂടെ കർത്താവിനു സമർപ്പിക്കുന്നു. അവിടുന്നെന്നെ ലജ്ജിതയാക്കില്ലെന്ന്, ഞാനുറച്ചു വിശ്വസിക്കുന്നു."
"കര്‍ത്താവിനു സമര്‍പ്പിച്ച ഈ കുട്ടിക്കുപകരം ഈ സ്‌ത്രീയില്‍നിന്നുതന്നെ, വേറെ സന്താനങ്ങളെ ദൈവം നല്കട്ടെ!" എല്‍ക്കാനയെയും ഭാര്യയെയും ഏലി തലയിൽ കൈവച്ചനുഗ്രഹിച്ചു.
ബാലനായ സാമുവേലിനെ ഏലിയുടെ കരങ്ങളിലേല്പിച്ചു്, എല്ക്കാനയും ഹന്നയും റാമായിലേക്കു മടങ്ങി.
ബാലനായ സാമുവേൽ പുരോഹിതനായ ഏലിയോടൊപ്പം കര്‍ത്താവിനു ശുശ്രൂഷചെയ്‌തു തുങ്ങി. അവൻ ദൈവഭക്തിയിലും ജ്ഞാനത്തിലും അനുദിനം വളർന്നു.
വര്‍ഷംതോറും  ഭര്‍ത്താവിനോടൊത്തു ബലിയര്‍പ്പിക്കാനായിപ്പോകുമ്പോള്‍ ഹന്ന, സാമുവേലിനായി ഉടുപ്പുകളും ആഹാരസാധനങ്ങളുമുണ്ടാക്കിക്കൊണ്ടുപോയിരുന്നു. വർഷത്തിലൊരിക്കൽമാത്രം മാതാപിതാക്കൾക്കൊപ്പം ഏതാനും ദിവസങ്ങൾ ചെലവഴിച്ചിരുന്നതല്ലാതെ, മൂന്നു വയസ്സിനുശേഷം പിന്നീടൊരിക്കലും സാമുവേൽ തന്റെ ഭവനത്തിലേക്കു പോയിട്ടില്ല.
കര്‍ത്താവു ഹന്നയെ സമൃദ്ധമായനുഗ്രഹിച്ചു. അവള്‍ ഗര്‍ഭംധരിച്ച്‌, മൂന്നു പുത്രന്മാരെയും രണ്ടുപുത്രിമാരെയും പ്രസവിച്ചു.
ബാലനായ സാമുവേൽ, കർത്താവിനും മനുഷ്യർക്കും പ്രീതികരനായി വളർന്നുവന്നപ്പോൾ,  ഏലിയുടെ പുത്രന്മാർ സർവ്വരുടെയും അപ്രീതിക്കു പാത്രമായിക്കൊണ്ടിരുന്നു.
----------------------
*കേട്ടു എന്നർത്ഥംവരുന്ന ഷെമാ, ദൈവം എന്നർത്ഥംവരുന്ന ഏൽ എന്നീ വാക്കുകൾ ചേർന്നുണ്ടായ പേരാണു ഷെമുഏൽ (ദൈവം കേട്ടു). അതിനെ ഇംഗ്ലീഷുകാർ സാമുവേൽ എന്നാക്കി. (ചിലർ മലയാളീകരിച്ചു ശമുവേലെന്നും പറയും)

Sunday 23 September 2018

80. ഹന്ന

ബൈബിൾക്കഥകൾ 80

ഷീലോയിലെ, ദൈവാലയത്തിന്റെ പടിവാതിലിനു പുറത്തിരുന്നിരുന്ന  യുവതിയെ, പ്രധാനപുരോഹിതനായ ഏലി കുറച്ചുനേരമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറച്ചേറെനേരമായി അവളവിടെയുണ്ടു്. എന്തൊക്കെയോ പിറുപിറുക്കുന്നതുപോലെ ചുണ്ടനക്കുന്നുണ്ടു്. ചിലപ്പോൾ അവൾ സാഷ്ടാംഗം പ്രണമിക്കുന്നു. മറ്റു ചിലപ്പോൾ ഒരുന്മാദിനിയെപ്പോലെ തലയിട്ടിളക്കുന്നു.
"കഷ്ടം! ഇസ്രായേലിന്റെ യുവതലമുറ എങ്ങനെയാണിങ്ങനെ നശിച്ചുപോകാനിടയായതു്? യുവതികൾപോലും മദ്യലഹരിയിലുന്മത്തരാകുന്നു. നേരം പുലർന്നിട്ടു്, മൂന്നാം മണിക്കൂർ ആകുന്നതേയുള്ളൂ, എന്നിട്ടും...."
ഏലി, തന്റെ പുത്രന്മാരെക്കുറിച്ചോർത്തു. അദ്ദേഹത്തിനു ഹോഫ്നിയെന്നും ഫിനഹാസെന്നും പേരായി രണ്ടു പുത്രന്മാരാണുള്ളത്. പുരോഹിതശുശ്രൂഷകളിൽ അദ്ദേഹത്തെ സഹായിക്കുന്നതു യുവാക്കളായ പുത്രന്മാരാണു്. എന്തുകാര്യം? പലപ്പോഴും ദൈവാലയത്തിലായിരിക്കുമ്പോൾപ്പോലും മദ്യലഹരിയിലായിരുന്നു ആ രണ്ടു പുരോഹിതന്മാരും. തന്റെ കാലശേഷം, ഇസ്രായേലിന്റെ പ്രധാന പുരോഹിതന്റെ വിശുദ്ധ വസ്ത്രങ്ങളണിയേണ്ടവർപോലും മദ്യത്തിന്റെ പ്രലോഭനങ്ങളിൽ വഴിതെറ്റിപ്പോകുന്നു... പിന്നെ മറ്റു യുവാക്കളുടെ കാര്യമെന്തിനു പറയുന്നു?!
ഒരു ദീർഘനിശ്വാസത്തോടെ, ഏലി ആ യുവതിയുടെയടുത്തേക്കു നടന്നു. അദ്ദേഹം അവളെ തട്ടിവിളിച്ചു ചോദിച്ചു:

"എത്രനേരം നീയിങ്ങനെ ഉന്മത്തയായിരിക്കും? നേരം പുലർന്നതല്ലേയുള്ളൂ.. നിന്റെ ലഹരിയവസാനിപ്പിച്ച്, ഇവിടെനിന്നു പോകൂ..."
അവൾ തലയുയർത്തി, ഏലിയെ നോക്കി. ദുഃഖഭരിതമായ മുഖവും കരഞ്ഞുകലങ്ങിയ കണ്ണുകളുമായിരുന്നൂ അവളുടേത്. അപ്രതീക്ഷിതമായി, പ്രധാനപുരോഹിതനെ ഇത്രയടുത്തുകണ്ടപ്പോൾ അവളാദ്യമൊന്നു പകച്ചു. എന്നാൽ പെട്ടെന്നുതന്നെ, അദ്ദേഹത്തെ താണുവണങ്ങിക്കൊണ്ടു പറഞ്ഞു:
"എന്റെ ഗുരോ, അങ്ങനെയല്ല, ഈ ദാസിയെ അധഃപതിച്ച ഒരുവളായി വിചാരിക്കരുതേ! വീഞ്ഞോ ലഹരിപാനീയമോ ഞാന്‍ കഴിച്ചിട്ടില്ല.
വളരെയേറെ മനോവേദനയനുഭവിക്കുന്നവളാണു ഞാന്‍. കര്‍ത്താവിന്റെമുമ്പില്‍ ഞാനെന്റെ ഹൃദയവികാരങ്ങള്‍  പകരുകയായിരുന്നു.
അത്യധികമായ ആകുലതയും അസ്വസ്‌ഥതയുംമൂലമാണ്‌, ഞാനിത്രനേരം ഇവിടെയിരുന്നു കർത്താവിനോടു സംസാരിച്ചത്‌."
തനിക്കു തെറ്റുപറ്റിയെന്നു പുരോഹിതനായ ഏലിക്കു മനസ്സിലായി. അദ്ദേഹം, അവളുടെ ശിരസ്സിൽ വലതുകരംവച്ച് അവളെയനുഗ്രഹിച്ചു.
"മകളേ, നീ സമാധാനമായി പോവുക. നിന്റെ പ്രാര്‍ത്ഥനയെന്തായാലും ഇസ്രായേലിന്റെ ദൈവം, അതു നിനക്കു സാധിച്ചുതരട്ടെ!"
"അങ്ങയുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും എന്റെ മനസ്സിനു ശക്തിപകരുന്നു." അവൾ കണ്ണുനീർ തുടച്ചു. ഏലി കണ്ടുനില്ക്കേ, അവളുടെ മുഖത്തെ മ്ലാനത മാറി. ഏലിയെനോക്കി, ഹൃദ്യമായൊരു പുഞ്ചിരിപൊഴിച്ചുകൊണ്ടു്, ആ യുവതി, തന്റെ ഭർത്താവിന്റെ കൂടാരം ലക്ഷ്യമാക്കി നടന്നു.
ഏലി അദ്ഭുതത്തോടെ അവളെ നോക്കിനിന്നു. ഒരു പുരോഹിതന്റെ അനുഗ്രഹവചസ്സുകൾ, തകർന്നൊരു ഹൃദയത്തെ സുഖപ്പെടുത്തുന്നതെങ്ങനെയെന്ന് ആദ്യമായനഭുവച്ചറിയുകയായിരുന്നൂ, ആ മഹാപുരോഹിതൻ....
എഫ്രായിംമലനാട്ടിലെ റാമായെന്ന പട്ടണത്തിൽ താമസിച്ചിരുന്ന, സൂഫ്‌വംശജനായ എല്‌ക്കാനയുടെ ഭാര്യയായിരുന്നൂ ഹന്നയെന്ന ആ യുവതി. ഹന്നയെക്കൂടാതെ പെനീന്ന എന്ന മറ്റൊരു ഭാര്യകൂടെ എല്ക്കാനയ്ക്കുണ്ടായിരുന്നു. എല്ക്കാന ഹന്നയെയാണു കൂടുതൽ സ്നേഹിച്ചിരുന്നതു്. എന്നാൽ ഹന്നയ്ക്കു സന്താനസൗഭാഗ്യം ലഭിച്ചിരുന്നില്ല.
പെനീന്നയ്ക്കാകട്ടെ മക്കളുണ്ടായിരുന്നു.
വന്ധ്യതനിമിത്തം അയൽക്കാരെല്ലാം ഹന്നയെ പരിഹസിച്ചിരുന്നു. അതിനാൽത്തന്നെ അയൽക്കാരിൽനിന്നു് അവളെപ്പോഴും ഒരകലംപാലിച്ചിരുന്നു. എന്നാൽ ഒരേ ഭവനത്തിൽക്കഴിയുന്ന സപത്നിയുടെ കുത്തുവാക്കുകളിൽനിന്ന് രക്ഷപ്പെടാൻ ഹന്നയ്ക്കു കഴിഞ്ഞില്ല. തന്റെ മക്കൾ, ഹന്നയുടെയടുത്തു പോകുന്നതിൽനിന്ന് പെനീന്ന, അവരെ വിലക്കിയിരുന്നു. തക്കംകിട്ടുമ്പോഴെല്ലാം ഹന്നയെ പരിഹസിക്കാനും പ്രകോപിപ്പിക്കാനും അവൾ ശ്രമിച്ചിരുന്നു. കർത്താവിന്റെ ശാപമാണു ഹന്നയെ വന്ധ്യയാക്കിയതെന്നു  പെനീന്ന പരിഹസിച്ചു..
ഹന്ന കരയുകയും ഭക്ഷണംകഴിക്കാതിരിക്കുകയും ചെയ്യുന്നതുകാണുമ്പോൾ എല്ക്കാന അവളോടു പറയും;
"ഹന്നാ, എന്തിനാണു നീ കരയുകയും ഭക്ഷിക്കാതിരിക്കുകയുംചെയ്യുന്നത്‌? നീയെന്തിനു ദുഃഖിക്കുന്നു? ഞാന്‍ നിനക്കു പത്തു പുത്ര‍ന്മാരിലുമുപരിയല്ലേ?"
എന്നാൽ എല്ക്കാനയുടെ വാക്കുകളൊന്നും അവളെ ആശ്വസിപ്പിച്ചിരുന്നില്ല.
എല്ലാവർഷവും കര്‍ത്താവിനെ ആരാധിക്കാനും അവിടുത്തേക്കു ബലിയര്‍പ്പിക്കാനുമായി, എല്‌ക്കാന, തന്‍െറ പട്ടണത്തില്‍നിന്നു ഷീലോയിലേക്കു പോകുമായിരുന്നു. ഹന്നയും പെനീന്നയും പെനീന്നയുടെ മക്കളുമൊത്ത്, കുടുംബസമേതമായിരുന്നൂ യാത്രകളെല്ലാം.
അക്കൊല്ലവും പതിവുപോലെ, എല്ക്കാനയും കുടുംബവും ദൈവാരാധനയ്ക്കായെത്തി. ഷീലോയിലെ ദേവാലയത്തിനുസമീപം അവർ കൂടാരമടിച്ചു.
അന്നു പ്രഭാതഭക്ഷണത്തിനിടയിൽ പെനീന്ന, ഹന്നയോടു വഴക്കുണ്ടാക്കി. ഇരുവർക്കുമിടയിൽ മദ്ധ്യസ്ഥതയ്ക്കെത്തിയ എല്ക്കാന, അതിൽപ്പരാജിതനായി.
"ദൈവാലയനടയിൽപ്പോലും മനസ്സമാധാനത്തോടെയിരിക്കാൻ സമ്മതിക്കില്ലല്ലോ..." സ്വയംപഴിച്ചുകൊണ്ടു്, അയാൾ കൂടാരംവിട്ടിറങ്ങി.
"ദൈവംശപിച്ച ഈ വന്ധ്യയേയുംകൊണ്ടു ദൈവാലയത്തിലേക്കു പോരരുതെന്നു പറഞ്ഞതല്ലേ ഞാൻ? ശപ്തയായ ഈ മച്ചിയേയും ചുമന്നുനടന്നാൽ കുടുംബംമുഴുവൻ നശിക്കും...." പെനീന്നയുടെ ഈ ശാപവാക്കുകൾ കേട്ടാണു ഹന്ന കൂടാരംവിട്ടിറങ്ങി, ദൈവാലയത്തിന്റെ പടിവാതിലിൽവന്നിരുന്നു കരഞ്ഞതു്...
കർത്താവിന്റെ മഹാപുരോഹിതൻ തന്റെയടുത്തെത്തുമെന്നോ തലയിൽ കൈവച്ചനുഗ്രഹിക്കുമെന്നോ അവൾ സ്വപ്നത്തിൽപ്പോലും കരുതിയിരുന്നതല്ല...
ഏലിയുടെ അധരങ്ങളിൽനിന്നുവന്ന അനുഗ്രഹ വചസ്സുകൾ, ഹന്നയ്ക്കു പുതിയൊരാത്മവിശ്വാസം നല്കി. തന്റെ പ്രാർത്ഥനയ്ക്കു മഹാപുരോഹിതനിലൂടെ ദൈവമൊരുത്തരംനല്കിയെന്ന് അവൾ വിശ്വസിച്ചു. മരണംവരെയും മ്ലാനമാകാത്തവിധം അന്നവളുടെ മുഖം തെളിഞ്ഞു.
ദൈവാരാധനയ്ക്കുശേഷം, എല്ക്കാനയും കുടുംബവും പിറ്റേന്നുതന്നെ, റാമായിലുള്ള തങ്ങളുടെ ഭവനത്തിലേക്കു മടങ്ങി.
ചിലദിവസങ്ങൾക്കുശേഷം, ഒരു രാത്രിയിൽ എല്ക്കാന, ഹന്നയുടെ ശയ്യാമുറിയിൽ ഉറങ്ങാനെത്തി.
ആ രാത്രി, അവനവളോടുചേർന്നപ്പോൾ ദൈവമായ കർത്താവവിടെയുണ്ടായിരുന്നു... ഹന്നയുടെ പ്രാർത്ഥനകളും തന്റെ മഹാപുരോഹിതന്റെ അനുഗ്രഹവാക്കുകളും അവിടുന്നപ്പോൾ അനുസ്മരിച്ചു. 'ഉണ്ടാകട്ടെ'യെന്ന വചനത്താൽ സർവ്വവും സൃഷ്ടിച്ചവന്റെ സാന്നിദ്ധ്യം ആ മിഥുനങ്ങളിൽ, അതുവരെയറിയാത്ത പുതിയൊരനുഭൂതിയായി നിറഞ്ഞു...
(ഹന്നയുടെ കഥ അവസാനിക്കുന്നില്ല)

Sunday 16 September 2018

79. റൂത്തിന്റെ പുത്രൻ

ബൈബിൾക്കഥകൾ 79

നേരം പുലർന്നു്, ആളുകൾ പൊതുസ്ഥലങ്ങളിലേക്കും ചന്തസ്ഥലങ്ങളിലേക്കുമിറങ്ങുന്ന സമയമായപ്പോൾ, ബോവാസ്, തന്റെയും *എലിമെലേക്കിന്റെയും ബന്ധുവായ ഏലിയാസറുടെ വീട്ടിലെത്തി. എന്നാൽ അയാൾ അവിടെയുണ്ടായിരുന്നില്ല.
അവൻ നഗരകവാടത്തിനരികിൽ കാണുമെന്നറിഞ്ഞതിനാൽ, യഹൂദശ്രേഷ്ഠരും സമൂഹത്തിൽ ഉന്നതരുമായ പത്തുപേരോടൊപ്പം, നഗരകവാടത്തിലെത്തി. ഏലിയാസർ അവിടെയുണ്ടായിരുന്നു. അവനെ അഭിവാദനംചെയ്തുകൊണ്ടു്, ബോവാസ് പറഞ്ഞു.
"സഹോദരാ, വരൂ... ഈ തോട്ടത്തിൽ ഞങ്ങളോടൊപ്പം അല്പനേരമിരിക്കൂ... എനിക്കു വളരെ പ്രധാനപ്പെട്ട ചിലകാര്യങ്ങൾ നിന്നോടു സംസാരിക്കാനുണ്ടു്."
നഗരകവാടത്തിനരികെ, പൊതുജനങ്ങൾക്കായുള്ള പൂന്തോട്ടത്തിലെ ഇരിപ്പിടങ്ങളിൽ അവരിരുന്നു. 
നമ്മുടെ ബന്ധുവായ എലിമെലെക്കിന്റെ ഭാര്യ നവോമി, മോവാബു ദേശത്തുനിന്നു തിരിച്ചുവന്ന വിവരം നീയറിഞ്ഞിരിക്കുമല്ലോ. അവളുടെ പുത്രന്റെ വിധവയും നവോമിയോടൊപ്പമുണ്ടു്. മരിച്ചവന്‍െറ നാമം അവകാശികളിലൂടെ നിലനിര്‍ത്തുന്നതിനുവേണ്ടി അവന്‍െറ വിധവയും മൊവാബ്യയുമായ റൂത്തിനെ നീ സ്വീകരിക്കണം. ഇസ്രായേലിന്റെ നിയമമനുസരിച്ചു്, അതിനു കടമയുള്ള ഏറ്റവുമടുത്ത ബന്ധു നീയാണല്ലോ. അതിനാൽ നമ്മുടെ ജനത്തിലെ ഈ ശ്രഷ്‌ഠന്‍മാരുടെ സാന്നിധ്യത്തില്‍, നിന്റെ കടമ നിറവേറ്റാൻ നീ തയ്യാറാകണമെന്നു പറയാണു ഞാന്‍ നിന്നെത്തേടിയെത്തിയത്."
ഏലിയാസർ പറഞ്ഞു: "അതു സാദ്ധ്യമല്ല. കാരണം, അതുവഴി എന്‍െറ അവകാശം നഷ്‌ടപ്പെടാനിടയാകും. അവളിൽ എനിക്കു മക്കൾ പിറന്നാൽ, അവർ മരിച്ചവന്റെ തലമുറയായാണറിയപ്പെടുക. എന്റെ നാമംപേറുന്ന തലമുറകളില്ലാതെയാകും. ഞാൻ കഴിഞ്ഞാൽ അവരുടെ ഉറ്റബന്ധു നീയാണ്. ഈ ശ്രേഷ്ഠന്മാരെ സാക്ഷിയാക്കി ഞാൻ പറയുന്നു, വീണ്ടെടുക്കാനുള്ള അവകാശം നീതന്നെ ഉപയോഗിച്ചുകൊള്ളുക. എനിക്കതു സാദ്ധ്യമല്ല. "
ഏലിയാസർ തന്റെ **ചെരുപ്പൂരി, ബോവാസിനെ ഏല്പിച്ചു.
ബോവാസ്‌ ശ്രഷ്‌ഠന്‍മാരോടും അവിടെക്കൂടിയിരുന്ന മറ്റുള്ളവരോടുമായി പറഞ്ഞു: "എലിമെലെക്കിന്റേതും, മഹ്‌ലോന്‍, കിലിയോന്‍ എന്നിവരുടേതുമായ എല്ലാം ഏലിയാസറുടെ അനുമതിയോടെ, നവോമിയില്‍നിന്ന്‌, ഇന്നു ഞാന്‍ സ്വീകരിക്കുന്നുവെന്നതിനു നിങ്ങള്‍ സാക്ഷികളാണ്‌. നവോമിയുടെ പുത്ര ഭാര്യയും വിധവയുമായ റൂത്തിനെ ഭാര്യയായും ഞാന്‍ സ്വീകരിക്കുന്നു. മരിച്ചവന്റെ നാമം, ജന്മദേശത്തുനിന്നു മാഞ്ഞുപോകാതിരിക്കുന്നതിനും അനന്തരാവകാശികളിലൂടെ നിലനിര്‍ത്തുന്നതിനുംവേണ്ടിയാണിത്‌. ഇന്നു നിങ്ങള്‍ അതിനു സാക്ഷികളാണ്‌."
ബോവാസിന്റെ വാക്കുകൾ കേട്ടവരെല്ലാം അവനെ അഭിനന്ദിച്ചു. ശ്രേഷ്ഠന്മാർ പറഞ്ഞു.
"നിന്റെ വാക്കുകൾക്കു ഞങ്ങള്‍ സാക്ഷികളാണ്‌. കര്‍ത്താവ്‌, നിന്റെ ഭവനത്തിലേക്കുവരുന്ന സ്‌ത്രീയെ, *#*ഇസ്രായേല്‍ജനത്തിനു ജന്മംകൊടുത്ത റാഹേല്‍, ലെയാ എന്നിവരെപ്പോലെയാക്കട്ടെ! 
നീ ഐശ്വര്യവാനും പ്രസിദ്ധനുമാകട്ടെ! *#യൂദായ്‌ക്കു താമാറില്‍ ജനിച്ച പേരെസിന്റെ ഭവനംപോലെ, ഈ യുവതിയില്‍ കര്‍ത്താവു നിനക്കുതരുന്ന സന്താനങ്ങളിലൂടെ നിന്റെ ഭവനവുമാകട്ടെ!"
ഇസ്രായേൽശ്രേഷ്ഠന്മാർ നവോമിയുടെ വീട്ടിലെത്തി, ബോവാസിന്റെ തീരുമാനമറിയിച്ചു. നവോമി മരുമകളെ ചേർത്തണച്ചു്, ആനന്ദാശ്രു പൊഴിച്ചു.
"മകളേ, നിന്നേക്കുറിച്ചുള്ള എന്റെ ആശങ്കകൾക്കു വിരാമമായി. അതിയോഗ്യനായ ഒരുവനെത്തന്നെ കർത്താവു നിനക്കായി നല്കി... നിന്നിലൂടെ എന്റെ പുത്രന്റെ നാമം, ഇസ്രായേലിൽ എന്നും നിലനില്ക്കും... നിന്നെയും നിന്റെ തലമുറകളേയും കർത്താവു നിത്യമായി അനുഗ്രഹിക്കട്ടെ..."
ബത് ലേഹമിലുണ്ടായിരുന്ന ഇസ്രായേൽസമൂഹത്തിന്റെ മുഴുവൻ അനുഗ്രഹത്തോടെ, ബോവാസ് റൂത്തിനെ ഭാര്യയായി സ്വീകരിച്ചു.
അധികംവൈകാതെതന്നെ, ആ ദാമ്പത്യവല്ലരിയിലെ കടിഞ്ഞൂൽപ്പൂവു വിടർന്നു.
കുഞ്ഞിനെക്കാണാനെത്തിയ, അയൽപക്കത്തെ സ്‌ത്രീകള്‍ നവോമിയോടു പറഞ്ഞു: "നിനക്ക്‌ ഒരു പിന്തുടര്‍ച്ചാവകാശിയെ നല്കിയ കര്‍ത്താവു വാഴ്‌ത്തപ്പെട്ടവനാകട്ടെ! അവന്‍ വാര്‍ദ്ധക്യത്തില്‍ നിനക്കു താങ്ങായിരിക്കും. നിന്നെ സ്‌നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാള്‍ വിലപ്പെട്ടവളുമായ നിന്റെ മരുമകളാണവനെ പ്രസവിച്ചത്." നവോമി എല്ലാവർക്കും നന്ദി പറഞ്ഞു.

അവൾ കുഞ്ഞിനെ ഓബദ് എന്നു പേരുവിളിച്ചു.
എല്ലാവർക്കും പ്രിയങ്കരനായി റൂത്തിന്റെ ഏകപുത്രനായ ഓബദ് വളർന്നു. അവൻ യൗവനത്തിലെത്തിയപ്പോൾത്തന്നെ, ബത് ലേഹമിലെ ഇസ്രായേൽ സമൂഹത്തിലെ പ്രമുഖരിലൊരുവനായി അവന്റെ നാമവും അറിയപ്പെട്ടു തുടങ്ങി.
നവോമിയുടെ മരണവേളയിൽ അമ്മയായ റൂത്തിനൊപ്പം അമ്മുമ്മയെ പരിചരിക്കാൻ ഓബദുമുണ്ടായിരുന്നു.
കാലാന്തരത്തിൽ, ഓബദിന്റെ പുത്രനായ ജെസ്സെയിൽനിന്നു ജനിച്ച ദാവീദ്, ഇസ്രായേലിന്റെ രാജാവായിത്തീർന്നു...
---------------------
* നവോമിയുടെ ഭർത്താവു്.
**അവകാശക്കൈമാറ്റത്തിന്റെ അടയാളമായി, ഇസ്രായേലില്‍ നിലവിലിരുന്ന നിയമമിതാണ്‌.
*#* ഇസഹാക്കിന്റെ പുത്രനും അബ്രാഹാമിന്റെ പൗത്രനുമായ യാക്കോബിന്റെ മറ്റൊരു പേരായിരുന്നു ഇസ്രായേൽ. ഇസ്രായേലിന്റെ പന്ത്രണ്ടു മക്കളുടെ തലമുറകളാണ്, ഇസ്രായേൽജനതയായത്. ഇസ്രായേലിന്റെ ഭാര്യമാരായിരുന്നു റാഹേലും ലെയയും.
*# യൂദായുടെ പുത്രനായ 'ഏർ'ന്റെ ഭാര്യയായിരുന്നു, താമാർ.  സന്താനങ്ങളില്ലാതെ മരിച്ച ഏറിനുവേണ്ടി, യൂദാതന്നെയാണു താമാറിനെ ഭാര്യയായി സ്വീകരിച്ചത്.

Sunday 9 September 2018

78. മെതിക്കളത്തിലെ രാത്രി

ബൈബിൾക്കഥകൾ - 78

കാലാപെറുക്കി, തനിക്കു ലഭിച്ച ബാർലിയുമായി റൂത്ത്, വീട്ടിൽ തിരികെയെത്തി. നവോമി അവളോടു് അന്നത്തെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.

"എവിടെയാണ്‌ ഇന്നു നീ കാലാ പെറുക്കിയത്‌? ധാരാളം ബാർലി നമുക്കു ലഭിച്ചല്ലോ.. നിന്നോടു കരുണകാണിച്ച മനുഷ്യർ അനുഗൃഹീതരാകട്ടെ...!"
ബോവാസ് എന്നൊരു മനുഷ്യന്റെ വയലിലാണു താനിന്നെത്തിച്ചേർന്നതെന്ന് അവള്‍ അമ്മായിയമ്മയോടു പറഞ്ഞു. അവന്റെ ദാസിമാരിൽനിന്ന്, അവനെക്കുറിച്ചു മനസ്സിലാക്കാനായ കാര്യങ്ങളെല്ലാം റൂത്ത് നവോമിയെ അറിയിച്ചു.

നവോമി പറഞ്ഞു: നീ പറഞ്ഞകാര്യങ്ങൾ കേൾക്കുമ്പോൾ, എനിക്കു മനസ്സിലാകുന്നു, അവന്‍ നമ്മുടെ ഉറ്റബന്ധുവായ ബൊവാസ്തന്നെ! ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കാരുണ്യം കാണിക്കുന്ന കര്‍ത്താവ്‌ അവനെ അനുഗ്രഹിക്കട്ടെ! മറ്റു വയലുകളില്‍പോയി ശല്യമേല്ക്കാനിടയാകാതെ, ഈ കൊയ്ത്തുകാലം കഴിയുന്നതുവരെ നീ അവന്റെ ദാസിമാരോടുകൂടെ പോകുന്നതാണു നല്ലത്‌."

റൂത്ത്‌ പറഞ്ഞു: "കൊയ്‌ത്തു മുഴുവന്‍ തീരുവോളം വേലക്കാരോടുകൂടെ ഉണ്ടായിരിക്കണമെന്ന്‌ അവനെന്നോടു പറഞ്ഞിട്ടുണ്ട്‌."
ആ കൊയ്ത്തുകാലംമുഴുവൻ, ബാര്‍ലിയുടെയും ഗോതമ്പിന്റെയും വിളവെടുപ്പു കഴിയുന്നതുവരെ അവള്‍ ബോവാസിന്റെ ദാസിമാരോടുചേര്‍ന്നു കാലാപെറുക്കി; തനിക്കും അമ്മായിയമ്മയ്ക്കും പട്ടിണികൂടാതെ കഴിയാനുള്ള ബാർലിയും ഗോതമ്പും റൂത്തു സമ്പാദിച്ചു.

കൊയ്ത്തുകാലം കഴിഞ്ഞപ്പോൾ, നവോമി റൂത്തിനോടു പറഞ്ഞു:
"മകളേ, നിന്നെ, സന്തുഷ്‌ടമായ കുടുംബജീവിതത്തില്‍ പ്രവേശിപ്പിക്കുവാനുള്ള കടമയെനിക്കുണ്ടു്. ഭർത്താവുമരിച്ച സ്ത്രീയെ വിവാഹംകഴിച്ചു്, സഹോദരന്റെ തലമുറ നിലനിറുത്താനുള്ള കടമ ഭർത്തൃസഹോദരന്റേതാണ്. എനിക്കാകട്ടെ, ജീവിച്ചിരിക്കുന്ന പുത്രന്മാരാരുമില്ല. മോശയുടെ നിയമപ്രകാരം, ഭർത്തൃസഹോദരന്മാരില്ലെങ്കിൽ, സഹോദരതുല്യനായ, ഏറ്റവുമടുത്ത ബന്ധുവാണു വിധവയോടുള്ള കടമ നിർവ്വഹിക്കേണ്ടതു്."

"ഞാനെന്തുചെയ്യണമെന്നാണ് അമ്മ പറയുന്നതു്?"

"ബോവാസ്, നിന്റെ ഭർത്തൃസഹോദരനുതുല്യനായ ഉറ്റ ബന്ധുവാണ്. തന്റെ കടമ നിർവ്വഹിക്കാൻ അവനോടു നീ ആവശ്യപ്പെടണം."

നവോമി തുടർന്നു. "ഇന്നുരാത്രി, മെതിക്കളത്തില്‍ അവന്‍ വരുന്നുണ്ടെന്നു ഞാനറിഞ്ഞു. നീ കുളിച്ചു തൈലംപൂശി, ഏറ്റവും നല്ല വസ്‌ത്രവുംധരിച്ചു മെതിക്കളത്തിലേക്കു ചെല്ലുക. എന്നാൽ നീയവിടെയുണ്ടെന്ന് അവനറിയാനിടയാകരുത്.

അവനുറങ്ങാന്‍കിടക്കുന്ന സ്‌ഥലം നോക്കിവയ്‌ക്കുക, അവനുറക്കമായാൽ, നീ ചെന്ന്‌ അവന്റെ കാലിൽനിന്നു പുതപ്പുമാറ്റി അവിടെ കിടക്കുക. അവനുണരുമ്പോൾ അവന്റെ കടമയെക്കുറിച്ചു് അവനോടു പറയുക. നീതിമാനായ ബോവാസ്, നിന്നെ തള്ളിക്കളയുകയില്ലെന്നു ഞാൻ വിശ്വസിക്കുന്നു..."


റുത്ത്, നവോമിയുടെ വാക്കുകൾ അക്ഷരംപ്രതിയനുസരിച്ചു. അവൾ കുളിച്ചൊരുങ്ങി മെതിക്കളത്തിനടുത്തെത്തി.  ബാർലിയും കോതമ്പും മെതിക്കാനെത്തിയവർ, അന്നത്തെ ജോലിയവസാനിപ്പിച്ചു മടങ്ങിപ്പോയി.
അത്താഴത്തിനുശേഷം, ബോവാസ്‌, മെതിക്കളത്തിലെ ധാന്യക്കൂമ്പാരത്തിന്റെയരികില്‍, വിരിയിട്ടു കിടന്നുറങ്ങി.
അവൻ ഉറക്കമായെന്നറിഞ്ഞപ്പോൾ, അവള്‍ സാവധാനംചെന്ന്‌, അവന്റെ കാലില്‍നിന്നു പുതപ്പുമാറ്റി, അവിടെക്കിടന്നു. ബോവാസ് അതറിഞ്ഞില്ല.

അര്‍ദ്ധരാത്രിയില്‍ അവന്‍ ഞെട്ടിയുണര്‍ന്നു. തന്റെ കാല്‍ക്കല്‍ ആരോ കിടക്കുന്നു. മെതിക്കളത്തിൽ കത്തിനിന്ന പന്തത്തിന്റെ അരണ്ടവെളിച്ചത്തിൽ, അതൊരു സ്‌ത്രീയാണെന്ന് അവൻ തിരിച്ചറിഞ്ഞു!

"ആരാണു നീ? എന്തിനിവിടെ വന്നു?" തെല്ലൊരു ഭയത്തോടെ ബോവാസ് ചോദിച്ചു.

"നവോമിയുടെ പുത്രഭാര്യയായ റൂത്താണു ഞാൻ. എന്റെ മരിച്ചുപോയ ഭർത്താവിനു സഹോദരതുല്യനായ അങ്ങ്, മോശനല്കിയ നിയമപ്രകാരം, മരണമടഞ്ഞ സഹദോരന്റെ ഭാര്യയോടുള്ള കടമ നിർവ്വഹിക്കാൻ തയ്യാറാണോയെന്നാരായാനാണു ഞാൻ വന്നതു്."

ബോവാസ് അല്പനേരം നിശബ്ദനായിരുന്നു. പിന്നെ പറഞ്ഞു. "രണ്ടു കാര്യങ്ങളിൽ ഞാൻ നിന്നോടു നന്ദി പറയുന്നു.
അവിവാഹിതനെങ്കിലും ഞാനിപ്പോൾ മദ്ധ്യവയസ്കനായിരിക്കുന്നു. നീയിപ്പോഴും യൗവനാരംഭത്തിൽത്തന്നെ. ഏതൊരു യുവാവിനെയും ആകർഷിക്കാൻവേണ്ട സൗന്ദര്യവും അംഗവടിവുമുള്ളവളായിരുന്നിട്ടും നിയമത്തോടുള്ള വിശ്വസ്തതയാൽ നീ എന്നെത്തേടി വന്നതിനു ഞാൻ നന്ദി പറയുന്നു.

ഞാൻ ശ്രദ്ധിക്കാതെപോയ എന്റെ കടമയെക്കുറിച്ച്, ഓർമ്മപ്പെടുത്താനും അതുവഴി, കർത്താവിനുമുന്നിൽ എന്നെ തെറ്റുകാരനാക്കാതിരിക്കാനും സഹായിച്ചതിനും ഞാൻ നിന്നോടു നന്ദി പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ എന്നേക്കാൾ കടപ്പാടുള്ള മറ്റൊരു ബന്ധു നമുക്കുണ്ടു്. അവൻ തന്റെ കടമ നിർവ്വഹിക്കാൻ തയ്യാറാണോ എന്നന്വേഷിക്കാൻ എനിക്കല്പം സാവകാശം നല്കണം.

പ്രഭാതംവരെ നീയിവിടെ കിടന്നുറങ്ങിക്കൊള്ളൂ. അതിരാവിലെ, ആളറിയുന്നതിനു മുമ്പേ, നിന്നെ ഞാൻ വീട്ടിൽകൊണ്ടുചെന്നാക്കാം. രാത്രിയിൽ മെതിക്കളത്തില്‍ ഒരു സ്‌ത്രീ വന്നെന്ന്‌ മറ്റാരുമറിയേണ്ട."

നേരം പുലരുന്നതിനുമുമ്പേ ഇരുവരുമുണർന്നു. ആളുകളുണർന്ന്, വീഥികളിലേക്കെത്തുന്നതിനുമുമ്പേ, ബോവാസ് റൂത്തിനെ വീട്ടിൽകൊണ്ടുചെന്നാക്കി.

Sunday 2 September 2018

77. ബോവാസിൻ്റെ വയലിൽ


ബൈബിൾക്കഥകൾ - 77

എലിമലേക്കിൻ്റെ ഭാര്യ നവോമി, മരുമകളായ റൂത്തിനൊപ്പം നാട്ടിലേക്കു മടങ്ങിയെത്തിയെന്നറിഞ്ഞ്, ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലരെല്ലാം അവരെ സന്ദർശിച്ചു. മെലിഞ്ഞു വാർദ്ധക്യബാധിതയായ നവോമിയെക്കണ്ടു് പഴയ പരിചയക്കാർ ആശ്ചര്യപ്പെട്ടു.

"*നവോമിയെന്ന പേരിനുപോലും ഞാനിന്നർഹയല്ല. ഭർത്താവിനും മക്കൾക്കുമൊപ്പം എല്ലാംതികഞ്ഞവളായി ഞാനിവിടെനിന്നു പോയി. ആരോരുമില്ലാത്തൊരഭയാർത്ഥിയായി, ഞാനിന്നു മടങ്ങിയെത്തിയിരിക്കുന്നു..."

എലിമലേക്കിൻ്റെ ചില ബന്ധുക്കളും സുഹൃത്തുക്കളും, ബേത്‌ലെഹേം പട്ടണത്തിൻ്റെ പ്രാന്തത്തിൽ, ദരിദ്രരായ ആളുകൾ താമസിക്കുന്ന ഒരു പ്രദേശത്ത്, നവോമിയ്ക്കും മരുമകൾക്കും പാർക്കാനായി ഒരു കൂടാരമൊരുക്കി...

അപ്പോൾ ബാർലിപ്പാടങ്ങളിൽ കൊയ്ത്തുകാലമായിരുന്നു.
"നമ്മുടെ അയൽപക്കങ്ങളിലുള്ള സ്ത്രീകൾ ബാർലിപ്പാടങ്ങളിൽ *കാലാപെറുക്കാൻ പോകുന്നുണ്ടു്. ഞാനുംപോയി, എന്നെയനുവദിക്കുന്നവരുടെ പാടങ്ങളിൽനിന്നു കാലാപെറുക്കട്ടേ?" റുത്ത്, നവോമിയോടു ചോദിച്ചു.

"പോയ്‌ക്കൊള്ളുക. നമ്മുടെ വിശപ്പടക്കാനുള്ളതെന്തെങ്കിലും കിട്ടിയാൽ, അത്രയും നല്ലതല്ലേ?" റൂത്ത്‌, അമ്മായിയമ്മയുടെ അനുവാദത്തോടെ, കാലാപെറുക്കാനിറങ്ങി. 

അവരുടെ കൂടാരത്തിൽനിന്നു കുറച്ചേറെ അകലെയുള്ളൊരു  വയലില്‍ച്ചെന്നെത്തി, കൊയ്‌ത്തുകാർ കൊയ്തുപോകുന്നതിനു പിന്നാലെ കാലാപെറുക്കിത്തുടങ്ങി.

തൻ്റെ അമ്മായിയപ്പനായ എലിമെലെക്കിൻ്റെ കുടുംബത്തില്‍പ്പെട്ട, ധനികനായ ബോവാസിൻ്റെ വയലിലാണു താനെത്തിച്ചേര്‍ന്നതെന്നു റൂത്ത് അറിഞ്ഞിരുന്നില്ല.

അന്നു്, ബോവാസ്‌ ബേത്‌ലെഹെമില്‍നിന്നു തൻ്റെ വയൽ സന്ദർശിക്കാനെത്തി.
വയലിൽ കാലാപെറുക്കിയിരുന്ന അപരിചിതയായ യുവതിയെ ബോവാസ് ശ്രദ്ധിച്ചു. 

കൊയ്‌ത്തുകാരുടെ മേല്‍നോട്ടംവഹിച്ചിരുന്ന ഭൃത്യനോടു ബോവാസ്‌ ചോദിച്ചു: "ആരാണാ യുവതി? മുമ്പൊരിക്കലും അവളെയിവിടെ കണ്ടിട്ടില്ലല്ലോ? കാഴ്ചയിൽ ഒരു യഹൂദസ്ത്രീയാണെന്നു തോന്നുന്നുമില്ല..."

"നവോമിയോടൊപ്പംവന്ന മൊവാബ്യസ്‌ത്രീയാണവള്‍. വയലില്‍ കാലാപെറുക്കാന്‍ അനുവദിക്കണമേയെന്ന്‌ അവളെന്നോടപേക്ഷിച്ചു. ഞാനനുവദിച്ചു. രാവിലെമുതല്‍ വിശ്രമമില്ലാതെ കാലാപെറുക്കുകയാണവൾ." ഭൃത്യന്‍ മറുപടി പറഞ്ഞു.

"ഓഹോ, അതു ശരി. അവളെ ഒന്നിങ്ങോട്ടു വിളിക്കൂ."

റുത്ത്, അരികിലെത്തിയപ്പോൾ ബോവാസ് പറഞ്ഞു. "ഈ കൊയ്ത്തുകാലം കഴിയുന്നതുവരെ കാലാപെറുക്കാന്‍, ഇവിടംവിട്ടു മറ്റു വയലുകളിലേക്കു നീ പോകേണ്ടാ. ഇവിടെ എൻ്റെ ദാസിമാരോടുകൂടെ ചേര്‍ന്നുകൊള്ളുക. അവര്‍ കൊയ്യുന്നതെവിടെയെന്നു നോക്കി അവരെ പിന്തുടരുക. ഞാനിവിടെയില്ലാത്തപ്പോഴും നിന്നെയാരും ശല്യപ്പെടുത്താനിടയാകരുതെന്ന് ഞാനെൻ്റെ ഭൃത്യന്മാരോടും പറയുന്നുണ്ട്‌."

റൂത്ത്, ബോവാസിനെ താണുവണങ്ങി. "അപരിചിതയും അന്യനാട്ടുകാരിയുമായ എന്നോടിത്ര കരുണതോന്നാൻ ഞാനങ്ങേയ്ക്കെന്തു നന്മചെയ്തു?"

ബോവാസ്‌ പറഞ്ഞു: "നിന്നെക്കുറിച്ചു ഞാൻ കേട്ടിരുന്നു. ഭര്‍ത്താവിൻ്റെ മരണത്തിനുശേഷം, നീ നിൻ്റെ അമ്മായിയമ്മയ്‌ക്കുവേണ്ടിച്ചെയ്‌ത ത്യാഗത്തെക്കുറിച്ചും സ്വന്തംമാതാപിതാക്കളെയും സ്വദേശത്തെയുംവിട്ട്‌ അപരിചിതമായ ഈ ദേശത്തു വന്നതിനെക്കുറിച്ചും ഞാനറിഞ്ഞിരുന്നു. നിൻ്റെ പ്രവൃത്തികള്‍ക്കു കര്‍ത്താവു പ്രതിഫലം നല്കും. നീ അഭയംപ്രാപിച്ചിരിക്കുന്ന, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ്‌, നിന്നെ സമൃദ്ധമായനുഗ്രഹിക്കട്ടെ!."

റൂത്ത്, വീണ്ടും വയലിലിറങ്ങി. കൊയ്ത്തുകാർക്കു പിന്നിൽ കാലാപെറുക്കൽ തുടർന്നു.

അവള്‍ വയലിലേക്കു പോയപ്പോള്‍ ബോവാസ്‌ ഭൃത്യന്മാരോടു പറഞ്ഞു:
"അവളെ നിങ്ങൾ ശകാരിക്കരുത്‌. കറ്റകളില്‍നിന്നു കുറേശ്ശെ വലിച്ചൂരി അവള്‍ക്കു പെറുക്കാനായി ഇട്ടുകൊടുക്കണം, അവളതറിയേണ്ടാ."

ഭക്ഷണസമയമായപ്പോൾ, റൂത്തിനായി അപ്പവും മലരും വീഞ്ഞുമായി ബോവാസിൻ്റെ ഭൃത്യന്മാരെത്തി. നവോമിക്കുള്ളതു മാറ്റിവച്ചിട്ടും അവൾക്കു തൃപ്തിയാവോളം ഭക്ഷിക്കുവാനുണ്ടായിരുന്നു.

അന്നു സന്ധ്യവരെ, അവള്‍ ബോവാസിൻ്റെ വയലിൽ കാലാപെറുക്കി. ലഭിച്ചതെല്ലാം മെതിച്ചപ്പോള്‍ ഏകദേശം ഒരു *ഏഫാ ബാര്‍ലിയുണ്ടായിരുന്നു.
----------------------------------------------------------------------------------------------------
*നവോമി - സന്തുഷ്ട
*1 "നിങ്ങള്‍ ധാന്യംകൊയ്യുമ്പോള്‍ വയലിന്റെ അതിര്‍ത്തിതീര്‍ത്തു കൊയ്‌തെടുക്കരുത്‌.
കൊയ്‌ത്തിനുശേഷം കാലാപെറുക്കുകയുമരുത്‌. മുന്തിരിത്തോട്ടത്തിലെ ഫലങ്ങളും തീര്‍ത്തുപറിക്കരുത്‌. വീണുകിടക്കുന്ന പഴം പെറുക്കിയെടുക്കുകയുമരുത്‌. പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി അതു നീക്കിവയ്‌ക്കുക." എന്നു മോശവഴി ഇസ്രായേലിനു കർത്താവു നല്കിയ നിയമത്തിൽ പറയുന്നുണ്ടു്.
*ഏഫാ - പറയ്ക്കു തുല്യമായ ഒരളവ്