Sunday 26 August 2018

76. നവോമിയുടെ മരുമക്കൾ

ബൈബിൾക്കഥകൾ - 76

"നിങ്ങൾ ചെറുപ്പമാണ്. വീണ്ടും വിവാഹിതരായി, സന്തോഷകരമായ കുടുംബജീവിതംനയിക്കാൻ ദൈവം നിങ്ങൾക്കിടയാക്കും. നിർഭാഗ്യയായ ഈ അമ്മയോടു നിങ്ങൾകാണിച്ച സ്നേഹത്തിനും വാത്സല്യത്തിനും ദൈവം നിങ്ങളെ അത്യധികമായനുഗ്രഹിക്കും..."  നവോമി തന്റെ മരുമക്കളായ ഓർഫയേയും റൂത്തിനേയും തന്നോടു ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു. 

മൂന്നുപേരുടേയും കവിളുകളിലൂടെ കണ്ണീർച്ചാലുകളൊഴുകിക്കൊണ്ടിരുന്നു.

ഇസ്രായേലിലെ യൂദയാ പട്ടണത്തിൽ, ബേത്‌ലേഹംപ്രദേശത്തുള്ള എലിമലേക്കിന്റെ ഭാര്യയായിരുന്നു നവോമി. ഇസ്രയേലിൽ, ക്ഷാമം രൂക്ഷമായ നാളുകളിൽ, ഭർത്താവിനോടൊത്ത്,  അയൽദേശമായ മൊവാബിലേക്കു കുടിയേറിയതാണവൾ.  

നാലുവയസ്സുകാരൻ മഹലോനും കൈക്കുഞ്ഞായ കിലിയോനും അവരോടൊപ്പമുണ്ടായിരുന്നു. കർത്താവിനോടുള്ള ഭക്തിയിലും മോശയുടെ ന്യായപ്രമാണങ്ങളുടെ പാലനത്തിലും അണുവിട വ്യതിചലിക്കാത്തവരായിരുന്നൂ ഏലിമെലേക്കും നവോമിയും.

മൊവാബിൽ, കാടിനോടുചേർന്നുകിടന്നിരുന്ന ഒരു ചെറുഗ്രാമത്തിൽ, ഒരു കൂടാരമൊരുക്കി, അവരവിടെ താമസമായി. ഭാര്യയും ഭർത്താവും ഒരു മനസ്സോടെ കാട്ടിലേക്കിറങ്ങി, കാടുവെട്ടിത്തെളിച്ചു കൃഷിയിടമൊരുക്കി. അവരുടെ അദ്ധ്വാനം വെറുതെയായില്ല, ഭൂമി  നല്ല വിളവുനല്കി.

അയൽപക്കങ്ങളിൽ എന്താവശ്യമുണ്ടായാലും ഏലിമെലേക്കും നവോമിയും അവിടെയെല്ലാം ഓടിയെത്തിയിരുന്നു. പ്രാർത്ഥനയും പരസ്നേഹവും അദ്ധ്വാനവും മുഖമുദ്രയാക്കിയ ഏലിമലേക്കിന്റെ കുടുംബം അന്നാട്ടുകാരായ മൊവാബ്യർക്കിടയിൽ മാതൃകാകുടുംബമായി അറിയപ്പെട്ടുതുടങ്ങി. പരദേശിയെന്ന മുദ്രമാഞ്ഞ്, ഏലിമലേക്കു് മൊവാബ്യർക്കിടയിൽ ബഹുമാന്യനായിത്തീരാൻ അധികകാലം വേണ്ടിവന്നില്ല.

എന്നാൽ ഏറെനാളുകൾ ആ സന്തോഷം നീണ്ടുനിന്നില്ല. മൂത്തപുത്രനായ മഹലോൻ കൗമാരപ്രായത്തിലേക്കെത്തുന്നതിനു മുമ്പേ, ഏലിമലേക്ക് നിത്യതയിലേക്കു യാത്രയായി.

ഭർത്താവിനെക്കുറിച്ചുള്ള വിലാപത്തിന്റെ ദിനങ്ങളവസാനിച്ചപ്പോൾ നവോമി മക്കളുമായി കൃഷിയിടത്തിലേക്കിറങ്ങി. ബാലന്മാരായ മഹലോനും കിലിയോനും അവർക്കാവുംവിധം അമ്മയെ സഹായിച്ചു. 

മൊവാബുകാർ, തങ്ങളിലൊരു കുടുംബമെന്നതുപോലെയാണ്  ആ കുടുംബത്തെ കരുതിയതു്. നവോമിക്കും മക്കൾക്കും അവരിൽനിന്ന് ഉപദ്രവമൊന്നുമുണ്ടായില്ലാ. ചെറിയ ചെറിയ സഹായങ്ങൾ ലഭിക്കുകയുംചെയ്തിരുന്നു.

കാലചക്രം പിന്നെയുമുരുണ്ടു. മഹലോനും കിലിയോനും യൗവനത്തിലെത്തി. മൊവാബ്യരായ രണ്ടു യുവതികളെ നവോമി അവർക്കായിക്കണ്ടെത്തി. മഹലോന്റെ കരംഗ്രഹിച്ച്, റൂത്തും കിലിയോനൊപ്പം ഓർഫയും നവോമിയുടെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും കടന്നുവന്നു.
പെണ്മക്കളില്ലാതിരുന്ന നവോമിക്ക്, ഓർഫയും റൂത്തും മക്കളായി. നവോമിയുടെ സ്നേഹവും കരുതലും തിരികെനല്കാൻ മരുമക്കൾ മത്സരിച്ചപ്പോൾ ആ കുടുംബം ഭൂമിയിലെ സ്വർഗ്ഗമായി.

സന്തോഷകരമായ ദിവസങ്ങൾ വേഗത്തിൽക്കടന്നുപോയി. ഒരു ദിവസം, കൃഷിപ്പണികൾക്കുപോയ മഹലോനും കിലിയോനും ജ്വരബാധിതരായാണു വൈകുന്നേരം വയലിൽനിന്നു മടങ്ങിയെത്തിയത്. നാട്ടുവൈദ്യന്മാരുടെ ഔഷധങ്ങൾക്കൊന്നും അവരുടെ ജീവൻ സംരക്ഷിക്കാൻകഴിഞ്ഞില്ല. തങ്ങൾക്കായി പിൻതലമുറകളെ അവശേഷിപ്പിക്കാതെ  മഹലോനും കിലിയോനും ഒരേദിവസംതന്നെ മരണത്തിനു കീഴടങ്ങി.

മഹലോന്റെയും കിലിയോന്റെയും വിലാപദിനങ്ങൾ കഴിഞ്ഞിട്ടും റൂത്തും ഓർഫയും തങ്ങളുടെ പിതൃഭവനങ്ങളിലേക്കു മടങ്ങിപ്പോകാൻ തയ്യാറായില്ല.

"നിങ്ങൾക്കു സന്താനഭാഗ്യം നല്കാതെയാണ് എന്റെ മക്കൾ രണ്ടുപേരും മരണമടഞ്ഞത്. മോശയുടെ നിയമപ്രകാരം, ഒരുവൻ സന്താനമില്ലാതെ മരിച്ചാൽ, മരിച്ചയാളുടെ ഭാര്യയ്ക്കു സന്താനഭാഗ്യം നല്കാൻ അവന്റെ സഹോദരൻ കടപ്പെട്ടിരിക്കുന്നു. എന്നാൽ നിങ്ങൾക്കു ഭർത്താക്കന്മാരായി നല്കാൻ എനിക്കിനി പുത്രന്മാരില്ലല്ലോ... അതുകൊണ്ടു നിങ്ങൾ നിങ്ങളുടെ പിതൃഭവനങ്ങളിലേക്കു മടങ്ങിപ്പോകണം. നിങ്ങളുടെ സമുദായത്തിൽനിന്നുതന്നെ യോഗ്യരായ ചെറുപ്പക്കാരെക്കണ്ടെത്തി വിവാഹിതരാകണം. എനിക്കുള്ള സ്വത്തുക്കളെല്ലാം നിങ്ങൾക്കവകാശമായി ഞാൻ നല്കും"

എത്ര നിർബ്ബന്ധിച്ചാലും അമ്മയെ വിട്ടുപോകില്ലെന്ന് മരുമക്കൾ രണ്ടാളും തീർത്തുപറഞ്ഞു.

കുറച്ചുദിവസങ്ങൾക്കുശേഷം നവോമി മറ്റൊരു തീരുമാനത്തിലേക്കെത്തി. "ഭർത്താവും മക്കളും നഷ്ടപ്പെട്ട ഞാൻ, ഇനിയുമെന്തിനീ അന്യനാട്ടിൽ കഴിയണം? ഞാനെന്റെ ഭർത്താവിന്റെ ബന്ധുജനങ്ങളുടെയടുത്തേക്കു മടങ്ങിപ്പോകുന്നു. ഈ നാട്ടിൽ എനിക്കുള്ള എല്ലാ സമ്പത്തിനും എന്റെ മരുമക്കൾക്കായിരിക്കുമവകാശം."

ഓർഫയും റൂത്തും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നവോമി തന്റെ തീരുമാനത്തിലുറച്ചുനിന്നു. അവർ മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങൾനടത്തി.

യാത്രയ്ക്കുള്ള ദിവസമെത്തിയപ്പോൾ, മരുമക്കൾ തങ്ങളുടെ മാതാപിതാക്കളോടുകൂടെ യൂദായിലേക്കുള്ള വഴിയിൽ മൊവാബിന്റെ അതിർത്തിയോളം നവോമിയെ യാത്രയാക്കാനെത്തി.
അതിർത്തിയിലെത്തിയപ്പോൾ നവോമിയെ കെട്ടിപ്പിടിച്ചുകൊണ്ടു്, മരുമക്കൾ കരഞ്ഞു. 

"ഞങ്ങള്‍ തിരികെപ്പോകുന്നില്ല. അമ്മയുടെ ആളുകളുടെയടുത്തേക്കു ഞങ്ങളും വരുന്നു."

നവോമി രണ്ടുപേരെയും തന്നോടു ചേർത്തുനിർത്തി. "നിങ്ങൾ ചെറുപ്പമാണ്. വീണ്ടും വിവാഹിതരായി, സന്തോഷകരമായ കുടുംബജീവിതംനയിക്കാൻ ദൈവം നിങ്ങൾക്കിടയാക്കും. നിർഭാഗ്യയായ ഈ അമ്മയോടു നിങ്ങൾ കാണിക്കുന്ന സ്നേഹത്തിനും വാത്സല്യത്തിനും ദൈവം നിങ്ങളെ അത്യധികമായി അനുഗ്രഹിക്കും..." '

തന്റെ മാതാപിതാക്കളുടേയും നവോമിയുടെയും വലിയ നിർബ്ബന്ധത്തിനൊടുവിൽ മാതാപിതാക്കൾക്കൊപ്പം പോകാൻ ഓർഫ സമ്മതിച്ചു. 

എന്നാൽ മൂത്തവളായ റൂത്താകട്ടെ നവോമിയെപ്പിരിയാതെനിന്നു.
നവോമി റൂത്തിനോടു പറഞ്ഞു: മകളേ, നിന്റെ സഹോദരി, അവളുടെ ചാര്‍ച്ചക്കാരുടെയും നിങ്ങളുടെ ദേവന്മാരുടെയുമടുത്തേക്ക്‌ മടങ്ങിപ്പോകാൻ തയ്യാറായല്ലോ; അവളെപ്പോലെ നീയും പോകുക. അതാണു നല്ലത്."

റൂത്ത്‌ പറഞ്ഞു: "അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്‌. അമ്മപോകുന്നിടത്തു ഞാനും വരും; വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ബന്ധുക്കൾ എന്റെ ബന്ധുക്കളും അമ്മയുടെ ദൈവം എന്റെ ദൈവവുമായിരിക്കും;
അമ്മ മരിക്കുന്നിടത്ത്‌ ഞാനും മരിച്ചടക്കപ്പെടും. മരണംതന്നെ എന്നെ അമ്മയില്‍നിന്നു വേര്‍പെടുത്തിയാല്‍, അതിനുപോലും കര്‍ത്താവ്‌, എന്തു ശിക്ഷയുമെനിക്കു നല്കിക്കൊള്ളട്ടെ."

അവളുടെ ഉറച്ച തീരുമാനമറിഞ്ഞതിനാൽ നവോമിയോ റൂത്തിന്റെ മാതാപിതാക്കളോ പിന്നീടവളെ നിര്‍ബ്ബന്ധിച്ചില്ല.

എല്ലാവരും പരസ്പരം സ്നേഹചുംബനങ്ങൾ നല്കി. നവോമിയും റൂത്തും ബേത്‌ലേഹമിലേക്കും മറ്റുള്ളവർ മൊവാബിലേയ്ക്കും യാത്രയായി.

(റൂത്തിന്റെ കഥ തുടരും)

Sunday 19 August 2018

75. ദലീലയൊരുക്കിയ വിരുന്നു്

ബൈബിൾക്കഥകൾ 75

ദലീലയുടെ വിളികേട്ടു സാംസൺ ഉറക്കമുണർന്നു... തന്റെ ശരീരം ഞാണുകളാൽ ബന്ധിതമായിരിക്കുന്നതുകണ്ട സാംസൺ പൊട്ടിച്ചിരിച്ചു. അവൻ കൈകാലുകൾനിവർത്തി, ഒന്നു ഞെളിഞ്ഞപ്പോൾ കരിഞ്ഞചണനൂലെന്നപോലെ ഞാണുകൾ അറ്റുചിതറി. 
ദലീലയിൽനിന്ന് അടയാളം ലഭിക്കാതിരുന്നതിനാൽ ഉൾമുറിയിലൊളിച്ചിരുന്ന മല്ലന്മാർ പുറത്തുവന്നില്ല.

ദലീല സാംസൺന്റെ തോളുകളിൽപ്പിടിച്ചുലച്ചുകൊണ്ടു കരഞ്ഞു: "നിനക്കെന്നോടു സ്നേഹമില്ല. അല്ലെങ്കിൽ നീയെന്നോടു കളവുപറയുമായിരുന്നോ?"
"ദലീലാ, ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. എന്റെ ശക്തിയുടെ രഹസ്യം ഞാൻ നിന്നോടു പറയട്ടേ?"

"നിന്നെക്കുറിച്ചുള്ള സത്യങ്ങളെല്ലാമറിയാൻ എനിക്കവകാശമില്ലേ? എന്നോടു മനസ്സുതുറക്കുന്നില്ലെങ്കിൽ മാറ്റാരെ നിനക്കു വിശ്വസിക്കാനാകും?"

"ഒരിക്കലുമുപയോഗിച്ചിട്ടില്ലാത്ത പുതിയ കയറുകൊണ്ടു്  എന്നെയാരെങ്കിലും ബന്ധിച്ചാല്‍ ഞാന്‍ ദുര്‍ബ്ബലനായി, സാധാരണ മനുഷ്യരെപ്പോലെയാകും. വേണമെങ്കിൽ ഇപ്പോൾത്തന്നെ പരീക്ഷിച്ചുനോക്കിക്കൊള്ളൂ." സാംസൺ ചിരിച്ചുകൊണ്ടു ദലീലയെ തന്നോടു ചേർത്തിരുത്തി...

"എന്നെ വിടൂ, നീ പറഞ്ഞതു സത്യമാണോയെന്നു ഞാനൊന്നു പരീക്ഷിക്കട്ടെ..."
ദലീലാ പുറത്തുപോയി, ചണനൂലുകൾകൊണ്ടു പിരിച്ചെടുത്ത, ബലമേറിയ പുതിയ കയറുമായിവന്ന്‌, അവനെ വരിഞ്ഞുമുറുക്കിക്കെട്ടി. സാംസൺ കൗതുകത്തോടെ അവൾക്കു വിധേയനായി.

''സാംസണ്‍, ഇതാ ഇപ്പോൾ ഫിലിസ്‌ത്യര്‍ നിന്നെപ്പിടികൂടാൻവന്നാൽ നീയെന്തുചെയ്യും?"

"ദാ, ഇതുപോലെചെയ്യും" കെട്ടിയിരുന്ന കയര്‍, നൂലുപോലെ അവന്‍ പൊട്ടിച്ചുകളഞ്ഞു.

"ഇനിയെത്ര ഫിലിസ്ത്യർവേണമെങ്കിലും വന്നുകൊള്ളട്ടെ! അവരിലൊരുവൻപോലും ജീവനോടെ മടങ്ങുകയില്ല."

"ഇല്ല, നിനക്കെന്നോടു് അല്പംപോലും സ്നേഹമില്ല... നീയെന്നെ വിഡ്ഢിയാക്കുകയാണു്..." ദലീല കരഞ്ഞുതുടങ്ങി...

"കരയേണ്ടപൊന്നേ, എനിക്കു സത്യമായും നിന്നെയിഷ്ടമാണ്. പക്ഷേ, സ്ത്രീകളറിയുന്ന രഹസ്യങ്ങൾ ചിലപ്പോൾ അവർപോലുമറിയാതെ അവർ പരസ്യമാക്കും..."

നേരംപുലർന്നപ്പോൾ, സാംസൺ ഹെബ്രായർക്കിടയിൽ ന്യായപാലനംനടത്തുന്നതിനായി ദലീലയുടെ വിട്ടിൽനിന്നിറങ്ങി.
മുറിക്കുള്ളിലൊളിച്ചിരുന്ന മല്ലന്മാരെ ദലീല തിരികെപ്പറഞ്ഞയച്ചു. 

"സാംസൺന്റെ ശക്തിയുടെ രഹസ്യമെന്തെന്നു് ഒരുദിവസം ഞാൻ കണ്ടെത്തും. അന്നു ഞാൻ ഫിലിസ്ത്യശ്രേഷ്ഠരെ വന്നുകാണാമെന്നറിയിക്കൂ..."

സാംസൺന്റെ ശക്തിയുടെ രഹസ്യമെന്തെന്നറിയാൻ, ദലീല നിരന്തരമയാളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.
"എല്ലായ്പ്പോഴും നീയെന്നെ കബളിപ്പിച്ചിക്കുകയാണു്; എന്നോടെപ്പോഴും കളവുപറയുന്നു. നിനക്കെന്നോടു സ്നേഹവുമില്ല, എന്നെ വിശ്വാസവുമില്ലാ... അല്ലെങ്കിൽ,  നിന്നെയെങ്ങനെ ബന്ധിക്കാനാകുമെന്ന്, നീയെന്നോടു പറയാത്തതെന്തേ?"'

"എന്റെ ഏഴു തലമുടിച്ചുരുളുകളെടുത്ത്‌, പാവിനോടുചേര്‍ത്ത്‌ ആണിയിലുറപ്പിച്ചുനെയ്‌താല്‍ ഞാൻ സാധാരണമനുഷ്യരെപ്പോലെയാകും"

അവനുറങ്ങിയപ്പോൾ  അവളവന്റെ ഏഴു തലമുടിച്ചുരുളെടുത്തു പാവിനോടുചേര്‍ത്ത്‌, ആണിയിലുറപ്പിച്ചു നെയ്‌തു. പിന്നെ അവനെ വിളിച്ചുണർത്തി: "സാംസണ്‍, ഫിലിസ്‌ത്യര്‍ നിന്നെയാക്രമിക്കാന്‍വരുന്നു."

അവന്‍ ഉറക്കത്തില്‍നിന്നെഴുന്നേറ്റ്‌ ആണിയും തറിയും പാവും വലിച്ചുപൊളിച്ചു.
ദലീല ചോദിച്ചു: "നിന്റെ ഹൃദയം എന്നോടുകൂടെയല്ലെങ്കില്‍ എന്നെ സ്നേഹിക്കുന്നുവെന്നു നിനക്കെങ്ങനെ പറയാന്‍കഴിയും? എന്നോടു കളവുപറഞ്ഞ മൂന്നുപ്രാവശ്യവും, നീയെന്നെ അവഹേളിക്കുകയല്ലേചെയ്തത്?"

ദലീലയുടെ പരിഭവങ്ങൾക്കുമുമ്പിൽ അധികനാൾ പിടിച്ചുനിൽക്കാൻ സാംസണു കഴിഞ്ഞില്ല. അവളുടെ നിരന്തരമായ അലട്ടലുകൾക്കൊടുവിൽ തന്റെ ജനനത്തെക്കുറിച്ചും ജനനംമുതലുള്ള നാസീർവ്രതാനുഷ്ഠാനത്തെക്കുറിച്ചും സാംസൺ ദലീലയോടു വിശദമായിപ്പറഞ്ഞു.
"ഞാനൊരിക്കലും വീഞ്ഞുകുടിക്കുകയോ മുന്തിരിപ്പഴം ഭക്ഷിക്കുകയോ ചെയ്തിട്ടില്ല. ക്ഷൗരക്കത്തി എന്റെ ശിരസ്സില്‍ സ്പര്‍ശിച്ചിട്ടില്ല. ജനനംമുതലേ ഞാന്‍ ദൈവത്തിനു നാസീര്‍വ്രതക്കാരനാണ്‌. നാസിർവ്രതത്തിന്റെ വ്യവസ്ഥകൾക്കു വിരുദ്ധമായി എന്തുചെയ്താലും അതെന്റെ ശക്തിയില്ലാതാക്കും. മുടിവെട്ടിയാല്‍  ശക്തിനഷ്‌ടപ്പെട്ട്‌, ഞാന്‍ മറ്റു മനുഷ്യരെപ്പോലെയാകും...."
അവന്‍ സത്യംതുറന്നുപറഞ്ഞെന്നു് ദലീലായ്ക്കു മനസ്സിലായി. 

പിറ്റേന്ന്, അവൾ ഫിലിസ്‌ത്യരുടെനേതാക്കളുടെയടുത്തേക്ക് ആളയച്ചുപറഞ്ഞു: "ഈ പ്രാവശ്യംകൂടെ നിങ്ങൾ വരുക; ഇത്തവണ അവനെ ബന്ധിക്കാൻ നിങ്ങൾക്കു സാധിക്കും..."

അപ്പോള്‍ ഫിലിസ്‌ത്യരുടെ നേതാക്കന്മാര്‍, അവർ വാഗ്ദാനംചെയ്ത പണവുമായി അവളുടെയടുത്തെത്തി. മല്ലന്മാർക്കൊപ്പം അവളുടെ വീടിന്റെ ഉൾമുറികളിലൊന്നിൽ അവരൊളിച്ചിരുന്നു.

അന്നു വൈകുന്നേരം സാംസൺ തിരിച്ചെത്തിയപ്പോൾ അവനു പ്രിയപ്പെട്ട ഭക്ഷണങ്ങളാൽ വിഭവസമൃദ്ധമായ ഒരു സദ്യതന്നെ ദലീല അയാൾക്കായി ഒരുക്കിവച്ചിരുന്നു... അവനെ അകലെക്കണ്ടപ്പോൾത്തന്നെ അവൾ വഴിയിലേക്കോടിച്ചെന്നു.

"നീയെന്നെ അത്യഗാധമായി സ്നേഹിക്കുന്നുവെന്നറിയുന്നതിൽ ഞാനെത്ര സന്തോഷിക്കുന്നുവെന്നോ? ഞാൻ നിനക്കു പ്രിയപ്പെട്ടവളായതിനാൽ നിന്നെക്കുറിച്ചുള്ള രഹസ്യങ്ങളെല്ലാം നീയെന്നോടു പറഞ്ഞു. ഇന്നു നമുക്കാനന്ദിക്കാം... പ്രിയനേ വരൂ... ഞാൻ നിനക്കായി എന്തെല്ലാമാണൊരുക്കിയിരിക്കുന്നതെന്നു കാണൂ...." അവളവനെ ഗാഢമായി ആലിംഗനംചെയ്തു...

ദലീലയൊരുക്കിയ രുചികരമായ ഭക്ഷണങ്ങളും അവളുടെ സ്നേഹസല്ലാപങ്ങളൂം സാംസൺന്റെ ഹൃദയത്തെ മദിപ്പിച്ചു. ആ രാത്രിയിൽ ദലീലയുടെ മടിയിൽ തലചായ്ച്ചുറങ്ങിയ സാംസൺ പെട്ടെന്നുതന്നെ ഗാഢനിദ്രയിലാണ്ടു.

അവനുറക്കമായപ്പോൾ ഒളിച്ചിരുന്ന ഫിലിസ്ത്യരിലൊരാളുടെ സഹായത്തോടെ അവന്റെ തലയിലെ മുടിച്ചുരുളുകൾ ക്ഷൗരംചെയ്തു; പിന്നെ അവളവനെ കുലുക്കിവിളിച്ചു. 



"സാംസണ്‍, ഫിലിസ്‌ത്യര്‍ നിന്നെയാക്രമിക്കാനായി‍ വരുന്നു."
അവനുറക്കമുണര്‍ന്നപ്പോൾ തന്റെ മുടിച്ചുരുളുകൾ മുറിച്ചുമാറ്റിയതറിഞ്ഞു.
അവൻ ദലീലയോടു കയർത്തു. 

"നീയെന്തിനിതുചെയ്തു? എങ്കിലും ആരുവന്നാലും എന്നെത്തന്നെ സ്വതന്ത്രനാക്കാൻ എനിക്കറിയാം"

എന്നാൽ കര്‍ത്താവിൻ്റെയാത്മാവ്, തന്നെവിട്ടുപോയകാര്യം അവനറിഞ്ഞില്ല. അവന്റെ ശക്തി, അവനെവിട്ടുപോയിരുന്നു...

സാംസൺ തന്റെ കെണിയിൽപ്പെട്ടുവെന്നു ദലീലയ്ക്കു മനസ്സിലായി. അവൾ ഫിലിസ്ത്യപ്രഭുക്കന്മാർക്കു് അടയാളംനൽകിയപ്പോൾ  അവർ മല്ലന്മാരോടൊപ്പം ഒളിയിടങ്ങളിൽനിന്നു പുറത്തുവന്നു...

കഴുതയുടെ താടിയെല്ലുമാത്രം ആയുധമാക്കി ആയുധധാരികളായ ആയിരം സൈനികരുടെ ജീവനെടുത്ത സാംസൺ, കാര്യമായ ചെറുത്തുനില്പിനുപോലുമാകാതെ ഫിലിസ്ത്യരുടെ കരങ്ങളിൽപ്പിടഞ്ഞു.

ഓട്ടു ചങ്ങലയിൽ അവരവന്റെ കരചരണങ്ങൾ ബന്ധിച്ചു. കോപത്താൽ ചെമന്നുതിളങ്ങിയ അവന്റെ കണ്ണുകൾ അവർ ചൂഴ്ന്നെടുത്തു മണ്ണിലെറിഞ്ഞു. സാംസൺ വേദനയാൽ അലറിക്കരഞ്ഞു.
അവരവനെ വലിച്ചിഴച്ചു്, ഗാസയിലേക്കു പോയി... 

സാംസൺ പിടിക്കപ്പെട്ടുവെന്നറിഞ്ഞപ്പോൾ,  തെരുവുകളിൽ ഫിലിസ്ത്യർ ആഹ്ലാദനൃത്തംചവിട്ടി. ഇസ്രായേൽക്കാർ ഭയന്നുവിറച്ചു.

ഗാസയിൽ, സാംസണെ ഒരു കാരാഗൃഹത്തിലടച്ചു. കാരാഗൃഹത്തിനുള്ളിലും അവന്റെ കൈകാലുകൾ ചങ്ങലകളാൽ ബന്ധിതമായിരുന്നു. തടവറയിൽ അവരവനെ  ഗോതമ്പുപൊടിച്ചു മാവുണ്ടാക്കുന്ന ജോലിയേല്പിച്ചു.

സാംസൺന്റെ മുടി വീണ്ടും വളർന്നുതുടങ്ങി. അവൻ കർത്താവിനെ വിളിച്ചുകരഞ്ഞു... "കർത്താവേ, എന്റെ ജഢികാഭിലാഷങ്ങൾ എനിക്കു വിനയായി... എന്റെ രഹസ്യങ്ങൾ സൂക്ഷിക്കാനെനിക്കായില്ല...  എന്നോടു കരുണതോന്നേണമേ...!"

തങ്ങളുടെ ദേവനായ ദാഗോന്റെ ഉത്സവമാഘോഷിക്കാനും ദാഗോന് ഒരു വലിയ ബലിയർപ്പിക്കാനുമായി ഫിലിസ്ത്യപ്രഭുക്കന്മാര്‍ ഒരുമിച്ചുകൂടി:
"നമ്മുടെ ദേവന്‍, ശത്രുവായ സാംസനെ നമ്മുടെ കൈയിലേല്പിച്ചിരിക്കുന്നു. അവന്റെ രക്തത്താൽ നമുക്കു ദാഗോൻദേവനെ പ്രീതിപ്പെടുത്താം."

ദാഗോൻദേവന്റെ ക്ഷേത്രത്തോടുചേർന്നു വലിയൊരു നൃത്തമണ്ഡപമുണ്ടായിരുന്നു.. ഉത്സവവേളകളിൽ കലാകായികപ്രകടനങ്ങൾനടത്തിയിരുന്നത്, അവിടെയായിരുന്നു. ആയിരക്കണക്കിളുകൾക്കു് ഒന്നിച്ചിരുന്നു കലാകായികപ്രകടനങ്ങൾ വീക്ഷിക്കാനുള്ള സൗകര്യം ആ മണ്ഡപത്തിനുണ്ടായിരുന്നു. കരിങ്കൽപ്പാളികളാൽ പണിതുയർത്തിയ രണ്ടുനിലകളുള്ള ഒരു കെട്ടിടമായിരുന്നു അത്. രണ്ടു നിലകളിലുമിരിക്കുന്നവർക്കു വ്യക്തമായിക്കാണാവുന്നവിധത്തിലാണ് വേദിയൊരുക്കിയിരുന്നത്.

നൃത്തവേദിയുടെ പിന്നറ്റത്ത്,  ഉയർന്നുനിന്നിരുന്ന ഒറ്റക്കല്ലിൽത്തീർത്ത രണ്ടു തൂണുകളായിരുന്നു, കെട്ടിടത്തിന്റെ മേൽക്കൂര താങ്ങിനിറുത്തിയിരുന്നത്. മുറിയുടെ മദ്ധ്യത്തിലും പ്രധാനകവാടത്തിനരികെയും അത്തരത്തിൽത്തന്നെ, രണ്ടുവീതം കൽത്തൂണുകൾ രണ്ടാംനിലയെ താങ്ങിയിരുന്നു., കരിങ്കൽത്തൂണുകളുടെ മുകളിൽ പലകവിരിച്ചാണ് രണ്ടാംനിലയൊരുക്കിയിരുന്നതു്. രണ്ടാംനിലയിൽ, താഴെയുള്ള തൂണുകൾക്കു മുകളിൽത്തന്നെ, മേൽക്കൂര താങ്ങുവാനുള്ള തൂണുകളുമുറപ്പിച്ചിരുന്നു. 

മണ്ഡപത്തിനു ചുറ്റുമായി, ചവിട്ടുപടികൾപോലെ കരിങ്കല്ലിൽത്തീർത്ത ഇരിപ്പിടങ്ങളിലായിരുന്നു, താഴെത്തെ നിലയിലുള്ള കാണികളിരുന്നിരുന്നത്. മുകളിലെ നിലയിലെ ഇരിപ്പിടങ്ങൾ തടിയിൽത്തീർത്ത്, തുകൽകൊണ്ടു പൊതിഞ്ഞവയായിരുന്നു.

കെട്ടിടത്തിൽ തടിച്ചുകൂടിയിരുന്ന ജനങ്ങൾക്കു നടുവിലേക്കു സാംസണെ അവർ കൊണ്ടുവന്നു. അന്ധനായ സാംസണു വഴികാട്ടിയായി, ഒരാൺകുട്ടി, അവന്റെ കൈപിടിച്ചിരുന്നു. 

അവനെക്കണ്ടപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ദേവനെ സ്തുതിച്ചുകൊണ്ട് ആർത്തുവിളിച്ചു: "നമ്മുടെ ദേവന്‍ ശത്രുവിനെ നമുക്കേല്പിച്ചുതന്നിരിക്കുന്നു. അവന്‍ നമ്മുടെ ദേശം നശിപ്പിച്ചവനാണ്‌. നമ്മില്‍ അനേകരെ കൊന്നവനുമാണ്‌."

ഫിലിസ്ത്യപ്രഭുക്കന്മാരെല്ലാവരും അവിടെ സന്നിഹിതരായിരുന്നു. കെട്ടിടത്തിന്റെ മേൽത്തട്ടിൽമാത്രം മൂവായിരത്തിലധികം സ്ത്രീപുരുഷന്മാരുണ്ടായിരുന്നു. 

ചില കായികാഭ്യാസപ്രകടനങ്ങൾക്കുശേഷം, ദാഗോൻദേവന്റെ പ്രീതിക്കായി, സാംസണെ ആ കൽമണ്ഡപത്തിൽത്തന്നെ ബലിയർപ്പിക്കുവാൻ ഫിലിസ്ത്യർ തീരുമാനിച്ചിരുന്നു. ഫിലിസ്ത്യരുടെ ആജ്ഞപ്രകാരം, സാംസൺ അവരുടെമുമ്പിൽ കായികാഭ്യാസപ്രകടനങ്ങൾ നടത്തി. 

അഭ്യാസങ്ങളുടെയിടവേളയിൽ സാംസൺ തന്റെ സഹായിയായ കുട്ടിയോടു പറഞ്ഞു: "ഒന്നു ചാരിനില്‍ക്കാനായി, തൂണുകൾക്കടുത്തേക്ക് എന്നെക്കൊണ്ടുപോകൂ"
കെട്ടിടം താങ്ങിനിന്നിരുന്ന രണ്ടു നെടുംതൂണുകൾക്കു നടുവിലായി അവൻ സാംസണെ നിറുത്തി. അവന്റെ വലത്തുകൈ ഒരു തൂണിലും ഇടത്തുകൈ മറ്റതിലും പിടിപ്പിച്ചു.

അപ്പോള്‍ സാംസണ്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു: "ദൈവമായ കര്‍ത്താവേ, എന്നെയോര്‍ക്കണമേ! ഞാന്‍ നിന്നോടു പ്രാര്‍ത്ഥിക്കുന്നു. എന്നെ ശക്തനാക്കണമേ! ഞാന്‍ നിന്നോട് ഒരിക്കൽക്കൂടെ യാചിക്കുന്നു. എന്റെ കണ്ണുകളിന്നിനുവേണ്ടിയെങ്കിലും ഫിലിസ്‌ത്യരോടു പ്രതികാരംചെയ്യാന്‍ എന്നെ ശക്തിപ്പെടുത്തണമേ!"

ഇരുതൂണുകളിലും കൈപിടിച്ച്, അവൻ ശക്തിയോടെ തള്ളി.
" ഫിലിസ്ത്യരോടുകൂടെ ഞാനും മരിക്കട്ടെ."
സര്‍വ്വശക്തിയുമുപയോഗിച്ച്‌ അവന്‍ തുണുകളുലച്ചു. അവ കടപുഴകി. 

മേൽക്കൂരയാക്കിവച്ചിരുന്ന കൂറ്റൻ കരിങ്കൽപ്പാളികൾക്കടിയിൽ കെട്ടിടത്തിനകത്തുണ്ടായിരുന്ന മുഴുവൻപേരും ചതഞ്ഞരഞ്ഞു. 

ദാഗോൻദേവന്റെ ഉത്സവത്തിനർപ്പിക്കപ്പെട്ട രക്തബലികളിൽ ഏറ്റവും വലതു് അന്നത്തേതായിരുന്നു.

മരണസമയത്തു സാംസൺകൊന്ന ഫിലിസ്ത്യരുടെ എണ്ണം, ജീവിച്ചിരിക്കുമ്പോള്‍ അവൻ വധിച്ചവരേക്കാളധികമായിരുന്നു.

-----------------------------------------------------------

Sunday 12 August 2018

74. ദലീല

ബൈബിൾക്കഥകൾ - 74

അങ്ങനെയിരിക്കേ ഒരു ദിവസം, സാംസൺ ഗാസപട്ടണത്തിലുള്ള ഒരു വേശ്യാഗൃഹത്തിലെത്തി. കോട്ടകളാൽ ചുറ്റപ്പെട്ട ഗാസയുടെ പട്ടണവാതിൽ സൂര്യാസ്തമയത്തോടെ അടയ്ക്കുമായിരുന്നു. രാത്രി മുഴുവൻ വാതിലടഞ്ഞുകിടക്കുന്നതിനാൽ സൂര്യാസ്തമയത്തിനും ഉദയത്തിനുമിടയിൽ പട്ടണത്തിലുള്ളവർക്കു പുറത്തുപോകാനോ പുറത്തുള്ളവർക്കു പട്ടണത്തിൽ പ്രവേശിക്കാനോ സാദ്ധ്യമായിരുന്നില്ല...

സാംസൺ  വേശ്യാഗൃഹത്തിലുണ്ടെന്നറിഞ്ഞ ഫിലിസ്ത്യർ ഒന്നിച്ചുകൂടി. സ്വജീവൻ വെടിഞ്ഞും സാംസണെ വധിക്കാൻ തയ്യാറായി ആയിരക്കണക്കിനുപേർ ആ സംഘത്തിലുണ്ടായിരുന്നു.

"നേരംപുലരുന്നതിനുമുമ്പു് നമുക്കു പട്ടണവാതിലിനു മുമ്പിലെത്തണം. പട്ടണവാതിൽ തുറന്നാലുടൻ സാംസൺ പുറത്തുവരും. അവനു ചിന്തിക്കാനോ പ്രവർത്തിക്കാനോ പറ്റുന്നതിനുമുമ്പു് അവൻ വധിക്കപ്പെടണം."

ഫിലിസ്ത്യരുടെ കുന്തങ്ങളും വാളുകളും സാംസൺന്റെ രക്തത്തിനായി കൊതിയോടെ കാത്തിരുന്നു...

ആ രാത്രിയിൽ സാംസൺ ആ ഗണികയോടൊപ്പം ശയിച്ചു.
പാതിരാവായപ്പോൾ അവനുണർന്ന്, അവളോടു യാത്രപറഞ്ഞു. അവൻ പട്ടണത്തിന്റെ പടിവാതുക്കലെത്തിയപ്പോൾ അതടച്ചിരിക്കുന്നതായിക്കണ്ടു. പടി കാവൽക്കാർ ആരുമവിടെയുണ്ടായിരുന്നില്ല.
സാംസൺ ആ ഇരുമ്പുകവാടത്തിന്റെ അഴികളിൽപ്പിടിച്ചുലച്ചു. ആയിരം സൈനികരെ, കഴുതയുടെ താടിയെല്ലുമായിനേരിട്ട സാംസൺന്റെ കരുത്തുറ്റ കൈകളെ ഏറെനേരം ചെറുത്തുനിൽക്കാൻ ആ കവാടത്തിനുകഴിഞ്ഞില്ല. കോട്ടയുടെ കരിങ്കൽച്ചുമരുകളോടു ചേർത്തുറപ്പിച്ച പടിവാതിൽ, കട്ടിളക്കാലുകളോടൊപ്പം സാംസൺ ഇളക്കിയെടുത്തു.
പട്ടണപ്പടിപ്പുരയുടെ വാതില്‍ കട്ടിളക്കാലോടുകൂടെ പറിച്ചെടുത്തു തോളിലേറ്റി, ഹെബ്രാനുമപ്പുറത്തുള്ള  മലമുകളിൽക്കൊണ്ടുപോയുപേക്ഷിച്ചു.

പുലർച്ചെ സാംസണെത്തേടിയെത്തിയ ഫിലിസ്ത്യർ പട്ടണപ്പടിവാതിൽ തകർക്കപ്പെട്ടതുകണ്ടമ്പരന്നു.
സാംസൺ രക്ഷപ്പെട്ടതറിഞ്ഞ്, അവർ നിരാശയോടെ മടങ്ങിപ്പോയി.

നാളുകൾ കടന്നുപോയി. ഫിലിസ്ത്യർ എവിടെയെല്ലാം ഹെബ്രായരെ പീഡിപ്പിക്കുവാൻതുനിഞ്ഞുവോ, അവിടെയെല്ലാം സാംസൺ ഓടിയെത്തി. അവന്റെ കായബലം നാൾക്കുനാൾ വർദ്ധിച്ചുവന്നു. ഒപ്പം ഫിലിസ്ത്യർക്കു് അവനോടുള്ള ഭയവും! സാംസൺൻ്റെ തണലിൽ ഇസ്രായേൽക്കാർ ഫിലിസ്ത്യരോടുള്ള ഭീതികൂടാതെയുറങ്ങി

ഒരു സൈന്യത്തെപ്പോലും ഒറ്റയ്ക്കുനേരിടുന്ന സാംസണെ നേരിട്ടുള്ള ഒരേറ്റുമുട്ടലിൽ കീഴ്പ്പെടുത്താനാവില്ലെന്നു ഫിലിസ്ത്യർക്കുറപ്പായിരുന്നു. അതിനാൽ രഹസ്യത്തിൽ അവനെക്കീഴ്പ്പെടുത്താനുള്ള വഴികൾ അവരന്വേഷിച്ചുതുടങ്ങി.

തിംനായിലെ യുവതിയുമായുള്ള വിവാഹബന്ധം വേർപെട്ടശേഷം മറ്റൊരു വിവാഹത്തെക്കുറിച്ചു സാംസൺ ചിന്തിച്ചിട്ടില്ല. എന്നാൽ പലപ്പോഴുമയാൾ വേശ്യാഗൃഹങ്ങൾ സന്ദർശിക്കുന്നതായി ഫിലിസ്ത്യർ മനസ്സിലാക്കി. സാംസണെ കീഴ്പ്പെടുത്തുവാൻ ഏറ്റവുമുചിതമായ മാർഗ്ഗം, അവന്റെ അസാധാരണമായ ശക്തിയുടെ രഹസ്യമെന്തെന്നു കണ്ടെത്താൻ, ഫിലിസ്ത്യജനതയോടു വിശ്വസ്തയായ ഒരു സ്ത്രീയെ നിയോഗിക്കുന്നതാണെന്നു് ഫിലിസ്ത്യ പ്രമുഖർ കരുതി.

അക്കാലത്ത്, സാംസൺ സോറേക്ക് എന്ന ഗ്രാമത്തിലെത്തി. സോറേക്കു താഴ്വരയിൽ, ഒരു ഫിലിസ്ത്യകുടുംബത്തിൽ ദലീലയെന്ന അതിസുന്ദരിയായൊരു യുവതിയുണ്ടായിരുന്നു.
സാംസൺ സോറോക്കിലെത്തിയെന്നറിഞ്ഞപ്പോൾ ഫിലിസ്‌ത്യരുടെ നേതാക്കന്മാര്‍ ദലീലയുടെ അടുത്തുചെന്നു പറഞ്ഞു: "സാംസൺ എന്ന ഹെബ്രായൻ ഫിലിസ്ത്യജനതയ്ക്കു ചെയ്തിട്ടുള്ള ദ്രോഹങ്ങളെക്കുറിച്ചു നിനക്കുമറിവുള്ളതാണല്ലോ. അവനിപ്പോൾ ഈ ഗ്രാമത്തിലുണ്ടു്. നിന്റെ ജനതയുടെ നന്മയ്ക്കുവേണ്ടി, അവനെ നീ വശീകരിക്കണം. അവന്റെ ശക്തി എവിടെ സ്‌ഥിതിചെയ്യുന്നുവെന്നും അവനെ എങ്ങനെ കീഴടക്കിബന്ധിക്കാമെന്നും മനസ്സിലാക്കണം; ഞങ്ങളോരോരുത്തരും നിനക്ക്‌ ആയിരത്തിയൊരുന്നൂറു വെള്ളിനാണയങ്ങൾവീതം തരാം. മാത്രമല്ല, നമ്മുടെ രാജാവിൽനിന്നുള്ള അംഗീകാരവും സമ്മാനങ്ങളും പ്രശസ്തിപത്രവും നിനക്കു സ്വന്തമാക്കാം."

ദലീല ആ ദൗത്യമേറ്റെടുത്തു. അധികംവൈകാതെ സാംസൺ അവളുടെ വീട്ടിലെ നിത്യസന്ദർശകനായി. ദലീല സാംസൺന്റെ ഹൃദയംകവർന്നു. പല രാവുകളിലും അവനവളോടൊത്തുറങ്ങി.



ഒരു രാത്രിയിൽ ദലീല സാംസണോടു പറഞ്ഞു: "നിന്റെ ധൈര്യത്തേയും ശക്തിയേയുംകുറിച്ചു് എന്തെല്ലാം കഥകളാണു നാട്ടിലെങ്ങുംകേൾക്കുന്നതു്! നിന്നെ ബന്ധിച്ചു കീഴ്പ്പെടുത്താൻ ലോകത്തിൽ ഒരു ശക്തിക്കുമാകില്ലേ?... എങ്ങനെയാണു നിനക്കിത്ര അമാനുഷികശക്തി ലഭിച്ചതു്? നീയെന്നെ സത്യമായും സ്നേഹിക്കുന്നെങ്കിൽ നിന്റെ ശക്തിയുടെ രഹസ്യമെന്തെന്ന് എന്നോടു പറയുക..."

സാംസൺ പുഞ്ചിരിച്ചു. അവളുടെ മുടിയിഴകളിലൂടെ വിരലുകളോടിച്ചുകൊണ്ടു പറഞ്ഞു: "ഞാൻ നിന്നെ അത്യഗാധമായി സ്നേഹിക്കുന്നുവെന്നു നിനക്കറിയാമല്ലോ? നിനക്കുമെനിക്കുമിടയിൽ രഹസ്യങ്ങളെന്തിന്? വില്ലിൽക്കെട്ടാനായി തയ്യാറാക്കിയ, ഉണങ്ങാത്ത, ഏഴു പുതിയ ഞാണുകൾകൊണ്ടു് ആരെങ്കിലുമെന്നെ ബന്ധിച്ചാല്‍ എൻ്റെ ശക്തികുറഞ്ഞ്, ഞാന്‍ സാധാരണമനുഷ്യരെപ്പോലെയാകും.
അങ്ങനെയല്ലാത്തിടത്തോളം മനുഷ്യർക്കുമാത്രമല്ലാ ക്രൂരമൃഗങ്ങൾക്കുപോലും എന്നെ കീഴ്പ്പെടുത്താനാകില്ല."

പിറ്റേന്നു പുലർച്ചെ, സാംസൺ വിടുവിട്ടുപോയ ഉടൻതന്നെ, ഫിലിസ്ത്യപ്രഭുക്കൾക്കു ദലീല സന്ദേശമയച്ചു. അവര്‍ ഉണങ്ങാത്ത ഏഴു പുതിയ ഞാണുകൾ അന്നുതന്നെ അവളുടെ വീട്ടിലെത്തിച്ചു. ഞാണുകളാൽ ബന്ധിതനായ സാംസൺൻ്റെ ശക്തിചോരുമ്പോൾ, അവനെ പിടികൂടാനായി    ദലീലയുടെ വീടിൻ്റെ ഉൾമുറികളിലൊന്നിൽ ഫിലിസ്ത്യരായ മല്ലന്മാർ പതിയിരുന്നു.

ഇക്കാര്യങ്ങളൊന്നുമറിയാതെ വൈകുന്നേരം സാംസൺ മടങ്ങിയെത്തി. അവനിഷ്ടപ്പെട്ട രുചിയിൽ  ഭക്ഷണം അവൾ ഒരുക്കിവച്ചിരുന്നു. ഭക്ഷണശേഷം അവളവനെ കിടക്കയിലേക്കു  നയിച്ചു. പ്രണയലീലകൾക്കൊടുവിൽ അവൻ തളർന്നുറങ്ങി..

സാംസൺ ഗാഢനിദ്രയിലാണെന്നുറപ്പായപ്പോൾ , ഫിലിസ്ത്യപ്രഭുക്കന്മാർ കൊടുത്തയച്ച ഞാണുകൾകൊണ്ടു ദലീലയവനെ ബന്ധിച്ചു. പിന്നെ അവളവനെ വിളിച്ചുണർത്തി: "സാംസണ്‍, എഴുന്നേൽക്കൂ...  ഇതാ, ശത്രുക്കളായ ഫിലിസ്‌ത്യര്‍ നിന്നെ വളഞ്ഞിരിക്കുന്നു."

Sunday 5 August 2018

73. തളരാത്ത പോരാളി

ബൈബിൾക്കഥകൾ - 73


ഭാര്യയ്ക്കു സമ്മാനിക്കാനായി കൊഴുത്ത ഒരാട്ടിന്‍കുട്ടിയുമായി സാംസൺ തിംനയിലെത്തി. പക്ഷേ, അവൻ്റെ ഭാര്യ അവളുടെ വീട്ടിലുണ്ടായിരുന്നില്ല.

ഭാര്യാപിതാവ്‌ അവനോടു പറഞ്ഞു: "ആരോടും ഒന്നും പറയാതെയും അവളെക്കൂടെക്കൂട്ടാതെയുമാണു നീയിവിടെനിന്നുപോയത്. മാസങ്ങൾകഴിഞ്ഞിട്ടും തിരികെവന്നതുമില്ല. നീ അവളെ അതിയായിവെറുക്കുന്നുവെന്നും അതിനാലാണ് അവളെ ഉപേക്ഷിച്ചുപോയതെന്നുംവിചാരിച്ച്‌ ഞാനവളെ നിൻ്റെ കൂട്ടുകാരനു വിവാഹംചെയ്തുകൊടുത്തു. അവളിപ്പോൾ അവൻ്റെ വീട്ടിലാണ്. എൻ്റെ ഇളയമകളെ ഞാൻ നിനക്കു വിവാഹംചെയ്തുതരാം. അവളെ സ്വീകരിച്ചു്, നിൻ്റെ ഭാര്യയാക്കി കൊണ്ടുപോയ്ക്കൊള്ളൂ"

"എൻ്റെ ഭാര്യയെ മറ്റൊരുവനു വിവാഹംകഴിച്ചുനല്കിയ നിങ്ങൾ എന്നെ വീണ്ടും അപമാനിക്കാൻശ്രമിക്കുന്നോ? എനിക്കവളോടുള്ള സ്നേഹത്തെപ്രതി നിങ്ങളെ ഞാൻ വെറുതെവിടുന്നു. എന്നാൽ ഇതിനുകൂട്ടുനിന്ന നിങ്ങളുടെ നാട്ടുകാരായ ഫിലിസ്ത്യരെ ഞാൻ വെറുതേവിടില്ല." സാംസണ്‍ കോപത്തോടെ അവിടെനിന്നു പോയി.

അവൻ കുറെയേറെ കുറുനരികളെ പിടികൂടി. ഈരണ്ടെണ്ണത്തെ വാലോടുവാല്‍ചേര്‍ത്തു ബന്ധിച്ച്‌, അവയ്‌ക്കിടയില്‍ തീപ്പന്തം വച്ചുകെട്ടി. അവന്‍ പന്തങ്ങള്‍ക്കു തീകൊളുത്തി. കുറുനരികളെ ഫിലിസ്‌ത്യരുടെ വയലുകളിലേക്ക്‌ ഓടിച്ചുവിട്ടു.

വയലില്‍ വിളഞ്ഞുനിന്നിരുന്ന ഗോതമ്പുചെടികളും വയൽവരമ്പിൽ കൊയ്‌തുകൂട്ടിവച്ചിരുന്ന കറ്റകളും കത്തിച്ചാമ്പലായി. അഗ്നി പടരുന്നതുകണ്ടു ഫിലിസ്ത്യർ ഓടിയെത്തിയെങ്കിലും അവർക്കൊന്നും ചെയ്യാനായില്ല.

അവർ പരസ്പരം ചോദിച്ചു: "ഇതെങ്ങനെ സംഭവിച്ചു? ആരാണിതുചെയ്തത്?"

ഏറെത്താമസിയാതെ അവരുത്തരംകണ്ടെത്തി. "ആ ‌ തിംനാക്കാരൻ്റെ മരുമകനായ സാംസണ്‍ അവൻ്റെ ഭാര്യയെ അമ്മായിയപ്പന്‍ അവൻ്റെ കൂട്ടുകാരന്‌ കൊടുത്തതുകൊണ്ടു ചെയ്‌തതാണിത്‌."

പിന്നെ വൈകിയില്ല, ഫിലിസ്‌ത്യര്‍ചെന്ന്‌ അവളെയും അവളുടെ പിതാവിനെയും അഗ്നിക്കിരയാക്കി.

തൻ്റെ ഭാര്യ വധിക്കപ്പെട്ടതറിഞ്ഞപ്പോൾ സാംസണ്‍ അത്യന്തം കോപിഷ്ടനായി. തൻ്റെ ഭാര്യയേയും ഭാര്യാപിതാവിനേയും അപായപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന സകലരേയും അവനൊറ്റയ്ക്കുനേരിട്ടു. അവൻ്റെ ബലിഷ്ഠകരങ്ങളിൽനിന്നു രക്ഷപ്പെടാൻ ഒരാൾക്കും കഴിഞ്ഞില്ല. അവന‍വരെ കഠിനമായി പ്രഹരിച്ചു കൊലപ്പെടുത്തി.

തിംനായിൽനിന്നു മടങ്ങിയെങ്കിലും ഭാര്യയെക്കൂടാതെ സ്വന്തംവീട്ടിൽ മാതാപിതാക്കൾക്കു മുമ്പിലേക്കു ചെല്ലാൻ സാംസണു തോന്നിയില്ല. അവൻ യൂദയാനാടിനടുത്തുള്ള ഏത്താമെന്ന സ്ഥലത്തുള്ളൊരു പാറക്കെട്ടില്‍പ്പോയി താമസമായി.

സാംസൺ ഫിലിസ്ത്യരോടുചെയ്ത അതിക്രമങ്ങളറിഞ്ഞ ഫിലിസ്ത്യരാജാവ്, യൂദയായിലേക്കു സൈന്യത്തെയയച്ചു. ആയിരം സൈനികർ ലേഹിപട്ടണത്തിലെത്തി താവളമടിച്ചു.

യൂദയായിലെ ഇസ്രായേൽശ്രേഷ്ഠന്മാർ ഫിലിസ്ത്യസൈനികരോടാരാഞ്ഞു: "എന്തുകൊണ്ടാണു നിങ്ങള്‍ ഞങ്ങള്‍ക്കെതിരായി വന്നത്?" 

അവര്‍ പറഞ്ഞു: നിങ്ങളിലൊരുവനായ സാംസണ്‍ ഫിലിസ്ത്യരോടുചെയ്‌ത അക്രമങ്ങൾക്കു ശിക്ഷനല്കാന്‍, അവനെ ബന്ധനസ്‌ഥനാക്കുന്നതിനുവേണ്ടിയാണു ഞങ്ങള്‍ വന്നിരിക്കുന്നത്‌."

"സാംസൺ തെറ്റുചെയ്തെങ്കിൽ അവനെ ഞങ്ങൾതന്നെ നിങ്ങളുടെ കൈകളിലേല്പിക്കാം. നിങ്ങളുടെ നിയമമനുസരിച്ചു വിചാരണചെയ്തു ശിക്ഷിച്ചുകൊള്ളുക."

ഇസ്രായേൽശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ യൂദായിലെ മൂവായിരത്തോളമാളുകള്‍ ഏത്താംപാറയിടുക്കില്‍, സാംസണെച്ചെന്നു കണ്ടു.

"ഫിലിസ്‌ത്യരാണു നമ്മുടെ ഭരണാധികാരികളെന്നു  നിനക്കറിഞ്ഞുകൂടേ? നീയെന്തിനാണിപ്പോള്‍ അവരെയാക്രമിച്ചത്?"

സംഭവിച്ചതെന്തെന്ന് അവനവരോടു പറഞ്ഞു. "അവരെന്നോടു ചെയ്‌തതുപോലെ ഞാനവരോടും ചെയ്‌തു. അതിനു നിങ്ങൾക്കെന്താണിത്ര ആകുലത?"

"നിന്നെത്തേടി ഫിലിസ്ത്യസൈനികർ വന്നിരിക്കുന്നു. നിന്നെ ബന്ധിച്ച്‌, അവരുടെ കൈയിലേല്പിക്കാനാണു ഞങ്ങൾ വന്നിരിക്കുന്നത്. നിന്നെക്കിട്ടിയില്ലെങ്കിൽ അവർ ഇസ്രായേൽക്കാരെ ഒന്നടങ്കം നശിപ്പിക്കും."

"എനിക്കുവേണ്ടി മറ്റാരും ശിക്ഷിക്കപ്പെടേണ്ട. ഞാൻ നിങ്ങൾക്കൊപ്പം വരാം. നിങ്ങളെന്നെ ബന്ധിച്ചുകൊള്ളൂ." സാംസണ്‍ പറഞ്ഞു.

അവര്‍ പുതിയതും ബലവത്തുമായ രണ്ടു കയറുകൾകൊണ്ട്‌ അവനെ ബന്ധിച്ച്‌, ലേഹിയിലേക്കു കൊണ്ടുവന്നു.
അവർ ലേഹിയിലെത്തിയപ്പോള്‍ ഫിലിസ്‌ത്യസൈനികര്‍ ആര്‍പ്പുവിളികളോടെ അവനെക്കാണാനെത്തി. ആയിരത്തിലധികംവരുന്ന ആയുധധാരികളായ സൈനികർക്കുമുമ്പിൽ ബന്ധനസ്ഥനായ സാംസൺ കൂസലില്ലാതെ നിന്നു.

"ഇവനാണോ തിംനയിൽ ഫിലിസ്ത്യരെ കൂട്ടത്തോടെ കൊന്നൊടുക്കിയ കൊലയാളി? ഫിലിസ്ത്യരുടെമേൽ കൈവയ്ക്കുന്ന ഏതൊരുവനും പാഠമാകുന്ന ശിക്ഷതന്നെയാണു നിന്നെ കാത്തിരിക്കുന്നതു്..." ഫിലിസ്ത്യ സൈന്യത്തിൻ്റെ *സഹസ്രാധിപൻ സാംസൺൻ്റെ മുമ്പിലേക്കു വന്നുനിന്നു പറഞ്ഞു.

"അപരിച്ഛേതിതരായ ഫിലിസ്ത്യരുടെ അടിമത്തത്തിൽനിന്ന്, ഇസ്രായേലിനെ മോചിപ്പിക്കാൻ ഇസ്രായേലിൻ്റെ ദൈവമായ കർത്താവു തിരഞ്ഞെടുത്തവനാണു ഞാനെന്നു നിങ്ങളിന്നറിയും..." സാംസൺ ഉറക്കെ വിളിച്ചുപറഞ്ഞു.

അപ്പോൾ കർത്താവിൻ്റെ ചൈതന്യം അവനിൽ നിറഞ്ഞു. അവനൊന്നു കുതറിയപ്പോൾ, അവനെ ബന്ധിച്ചിരുന്ന കയർ, കരിഞ്ഞ ചണനൂലുപോലെ അറ്റു നിലത്തുവീണു. ഞെട്ടിത്തരിച്ചുനിന്ന സഹസ്രാധിപനെ പെട്ടെന്നവൻ എടുത്തുയർത്തി. സംഭവിക്കുന്നതെന്തെന്നു മനസ്സിലാകാതെ, സ്തബ്ദ്ധരായിനിന്ന ഫിലിസ്ത്യസൈനികർക്കുനേരെ അയാളെ ചുഴറ്റിയെറിഞ്ഞു. സഹസ്രാധിപനൊപ്പം നിരവധി സൈനികരും നിലംപതിച്ചു.

ചത്ത കഴുതയുടെ ഒരു താടിയെല്ല് അവിടെക്കിടന്നിരുന്നു. അതു കൈയിലെടുത്ത്, സാംസൺ സൈനികർക്കിടയിലേക്കു പാഞ്ഞുകയറി.
സാംസൺൻ്റെ വലംകൈയിൽ കഴുതയുടെ താടിയെല്ല്, ശക്തമായ ആയുധമായി. അതിൻ്റെയടിയേറ്റ്, ഫിലിസ്ത്യസൈനികരുടെ തലയോട്ടികൾ പിളർന്നു. ഫിലിസ്ത്യരുടെ മൂർച്ചയേറിയ വാളുകൾ, കഴുതയുടെ താടിയെല്ലിനുമുമ്പിൽ സ്വകർമ്മംമറന്നു പകച്ചുപോയി...

സാംസണെ ബന്ധിച്ചുകൊണ്ടുവന്ന ഇസ്രായേൽക്കാർ തങ്ങളുടെ മുമ്പിൽനടക്കുന്ന പോരാട്ടം അദ്ഭുതംകൂറുന്ന മിഴികളോടെ നോക്കിനിന്നു. ഒരു മനുഷ്യൻ, ആയുധധാരികളായ ആയിരം സൈനികരെ ഒറ്റയ്ക്കു നേരിടുന്നു. അന്നേവരെ കേട്ടുകേൾവിപോലുമില്ലാത്ത ഒരപൂർവ്വയുദ്ധത്തിനു് അവർ സാക്ഷികളായി.

ഫിലിസ്ത്യസൈനികർ, ഒരുവൻപോലുമവശേഷിക്കാതെ മരിച്ചുവീണു...

ഇസ്രായേൽക്കാർ ആർപ്പുവിളിച്ചു. എന്നാൽ ആരും സാംസൺൻ്റെയടുത്തേക്കു ചെന്നില്ല.

സാംസൺ തളർന്നിരുന്നു. അവനു വലിയ ദാഹമുണ്ടായിരുന്നു. അവൻ ചുറ്റുംനോക്കി. ഒരിടത്തും ദാഹനീർ കണ്ടില്ല.

അവന്‍ കർത്താവിനെ വിളിച്ചുപ്രാർത്ഥിച്ചു: "ഇസ്രായേലിൻ്റെ ദൈവമായ കർത്താവേ, അവിടുത്തെ ദാസൻ്റെ കരങ്ങൾക്ക് അവിടുന്നു വലിയ വിജയം നേടിത്തന്നതിനാൽ അങ്ങേയ്ക്കു ഞാൻ നന്ദിപറയുന്നു.  എന്നാൽ ഞാനിപ്പോള്‍ ദാഹംകൊണ്ടു വലയുന്നു. മോശയ്ക്കു പാറപിളർന്നു ദാഹനീർ നല്കിയ കർത്താവേ, ദാഹിച്ചുവലഞ്ഞ്, ഈ അപരിച്ഛേദിതരുടെയിടയിൽ മരിച്ചുവീഴാൻ എനിക്കിടയാകരുതേ...."

അപ്പോൾ അല്പമകലെയായി വരണ്ടഭൂമി ഒരുറവ തുറന്നു... 

സാംസൺ അവിടേയ്ക്കു ചെന്നു. ശുദ്ധജലം ആവോളംകുടിച്ചു്, ഊർജ്ജംവീണ്ടെടുത്തു. ഇസ്രായേൽജനം ദൈവത്തെ സ്തുതിച്ചുകൊണ്ടു സാംസണു ചുറ്റുംകൂടി. അവരവനെ ഇസ്രായേലിൻ്റെ നേതാവും ന്യായാധിപനുമായി അംഗീകരിച്ചു.

എന്നാൽ തിംനയിലും ലേഹിയിലും സാംസൺ ഫിലിസ്ത്യർക്കെതിരേചെയ്ത അതിക്രമങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ ഫിലിസ്ത്യർക്കെല്ലാം അവനോടു കടുത്തപകയായി. സാംസൺ വധിക്കപ്പെടണമെന്ന ആഗ്രഹം ആബാലവൃദ്ധം ഫിലിസ്ത്യരിലുമുണർന്നു.

- - - --- - - --- - - --- - - --- - - --
*സഹസ്രാധിപൻ - ആയിരം സൈനികരടങ്ങുന്ന സൈന്യഗണത്തിന്റെ തലവൻ