Sunday 2 August 2020

118. കർത്താവിനൊരാലയം

ബൈബിൾക്കഥകൾ 118

നാഥാൻ എന്ന ചെറുപ്പക്കാരനെ കർത്താവു തൻ്റെ ആത്മാവിനാൽ നിറച്ചു.

കർത്താവിൽനിന്നുള്ള സന്ദേശങ്ങളാരായാൻ ദാവീദുരാജാവ്, നാഥാൻപ്രവാചകനെ തൻ്റെ കൊട്ടാരത്തിലേക്കു ക്ഷണിക്കാറുണ്ടായിരുന്നു.

കർത്താവിൻ്റെ വാഗ്ദാനപേടകം ജറുസലേമിലേക്കു കൊണ്ടുവന്നപ്പോൾ, വാഗ്ദാനപേടകം പ്രതിഷ്ഠിച്ച സമാഗമകൂടാരത്തിൽനിന്ന്, അധികമകലെയല്ലാതെയൊരു കൂടാരമടിച്ച്, നാഥാൻപ്രവാചകൻ അവിടെത്താമസമാക്കി.

ഒരുദിവസം, ദാവീദു രാജാവു നാഥാൻപ്രവാചകനോടു പറഞ്ഞു:

"ഞാൻ ദേവദാരുത്തടിയാൽത്തീർത്ത കൊട്ടാരത്തിൽ വസിക്കുന്നു,

*കർത്താവിൻ്റെ സാക്ഷ്യപേടകമാകട്ടെ, കൂടാരത്തിലാണു പ്രതിഷ്ഠിച്ചിരിക്കുന്നത്. അതുചിതമല്ലല്ലോ! അതിനാൽ കർത്താവിനായി, കല്ലിലും മരത്തിലുംതീർത്ത, മനോഹരമായ ഒരാലയമുണ്ടാക്കണമെന്നു ഞാനാഗ്രഹിക്കുന്നു. ഇതേക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്‌?

പ്രവാചകൻ പ്രതിവചിച്ചു:

"കർത്താവ് എല്ലാക്കാര്യങ്ങളിലും അങ്ങയെ സമൃദ്ധമായനുഗ്രഹിച്ചിരിക്കുന്നു. കർത്താവിനൊരാലയം നിർമ്മിക്കുന്നത്, തീർച്ചയായും നല്ലതുതന്നെ. അക്കാര്യത്തിൽ രാജാവിനു യുക്തമായതുപോലെ ചെയ്തുകൊള്ളുവിൻ!"

അന്നുരാത്രിയിൽ കർത്താവു നാഥാൻപ്രവാചകനെ വിളിച്ചു.

"കർത്താവേ അടിയനിതാ ശ്രവിക്കുന്നു..." നാഥാൻ പ്രതികരിച്ചു.

കർത്താവു പറഞ്ഞു:

ഇസ്രായേലിനെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്നനാൾമുതലിന്നുവരെ കൂടാരത്തില്‍ വസിച്ചുകൊണ്ട്‌ ഞാനും നിങ്ങളോടൊപ്പം സഞ്ചരിക്കുകയായിരുന്നു.

ഇതിനിടയിലെന്നെങ്കിലും നിങ്ങളുടെ നേതാക്കന്മാരിലാരോടെങ്കിലും നിങ്ങളെനിക്കു‌ ദേവദാരുകൊണ്ടൊ‌രാലയം നിർമ്മിക്കാത്തതെന്തെന്നു ഞാന്‍ ചോദിച്ചിട്ടുണ്ടോ?

ആട്ടിടയനായിരുന്ന ദാവീദിനെ മേച്ചില്‍പ്പുറങ്ങളിൽനിന്നുയർത്തി‌ ഇസ്രായേലിൻ്റെ രാജാവായഭിഷേകംചെയ്തതു ഞാനാണ്. എല്ലായിപ്പോഴും ഞാനവനോടുകൂടെയുണ്ടായിരുന്നു. അവൻ്റെ ശത്രുക്കളെയെല്ലാം ഞാന്‍ നശിപ്പിച്ചു.


എന്റെ ജനമായ ഇസ്രായേൽ സുരക്ഷിതരായി സ്വന്തംസ്ഥലത്തു പാര്‍ക്കേണ്ടതിന്‌, ഞാനവരെയനുഗ്രഹിക്കും

ദാവീദിനെ ഞാനൊരു വംശമായി വളര്‍ത്തും. എന്നാൽ രക്തപങ്കിലമായ അവൻ്റെ കൈകളാൽ അവനെനിക്കൊരാലയം നിർമ്മിക്കില്ല.

അവൻ്റെ ഭൂമിയിലെ ദിവസങ്ങൾ പൂർത്തിയാക്കി, അവൻ തൻ്റെ പിതാക്കന്മാരിലേക്കു ചേർന്നുകഴിയുമ്പോൾ, അവൻ്റെ പുത്രന്മാരിലൊരുവനെ ഞാനുയർത്തും. പിതാവു പുത്രനെയെന്നപോലെ ഞാനവനെ വഴിനടത്തും. അവൻ്റെ സിംഹാസനം, ഞാൻ സുസ്‌ഥിരമാക്കും.
അവനെനിക്ക്, ഒരാ‌ലയംപണിയുകയുംചെയ്യും!

ദാവീദിൻ്റെ കുടുംബവും അവൻ്റെ സിംഹാസനവും എൻ്റെ മുമ്പിൽ എന്നാളും നിലനില്ക്കും." 

പിറ്റേന്നു പ്രഭാതത്തിൽത്തന്നെ നാഥാൻപ്രവാചകൻ, ദാവീദുരാജാവിനു മുമ്പിലെത്തി. തനിക്കുണ്ടായ ദർശനവും കർത്താവിൻ്റെ സന്ദേശവും രാജാവിനെയറിയിച്ചു.

ദാവീദ് അല്പനേരം നിശ്ശബ്ദതയിലിരുന്നു. പിന്നെയവൻ പറഞ്ഞു.

"കർത്താവിൻ്റെ ഹിതംമാത്രം നിറവേറട്ടെ. എൻ്റെ പുത്രന്മാരിലൊരുവൻ കർത്താവിനായൊരാലയം നിർമ്മിക്കട്ടെ! എന്നാലാവുന്നതെല്ലാം ആ ക്ഷേത്രത്തിനായി ഞാനൊരുക്കിവയ്ക്കാം."

ദാവീദ് അന്നു മുഴുവൻ, സമാഗമകൂടാരത്തിനകത്ത്, സാക്ഷ്യപേടകത്തിനു മുമ്പിലിരുന്നു കർത്താവിനു നന്ദി പറഞ്ഞു:

''ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനായ എന്നോടും കുടുംബത്തോടും അരുളിച്ചെയ്‌തിരിക്കുന്ന വചനം അങ്ങു പൂർത്തീകരിക്കുമെന്നതിനെപ്രതി ഞാനങ്ങേയ്ക്കു നന്ദി പറയുന്നു! അങ്ങയുടെ നാമം എന്നേയ്ക്കും മഹത്വപ്പെടട്ടെ! സര്‍വശക്തനായ കര്‍ത്താവാണ്,‌ ഇസ്രായേലിന്റെ ദൈവമെന്നു തലമുറതോറും പ്രഘോഷിക്കപ്പെടട്ടെ! അങ്ങയുടെയീ ദാസൻ്റെ കുടുംബം അങ്ങയുടെ മുമ്പിൽ എന്നേയ്ക്കും സു‌സ്ഥിരമാകട്ടെ! 

സര്‍വ്വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ഞാന്‍ നിന്നെയൊരു വംശമായി വളർത്തുമെന്ന വാഗ്ദാനത്തിലൂടെ‌ ഈ ദാസന് അതു‌  വെളിപ്പെടുത്തിയിരിക്കുന്നതിനാൽ ഞാനങ്ങേയ്ക്കു നന്ദിപറയുന്നു..  

ദൈവമായ കര്‍ത്താവേ, അങ്ങുമാത്രമാണു ദൈവം; അങ്ങയുടെ വചനംമാത്രമാണു സത്യം; ദൈവമായ കര്‍ത്താവേ, അങ്ങു വാഗ്‌ദാനംചെയ്‌തിരിക്കുന്നു; അങ്ങയുടെയനുഗ്രഹത്താല്‍ ഈ ദാസൻ്റെ കുടുംബം എന്നേയ്ക്കുമനുഗൃഹീതമാകും." '
ഇസ്രായേലിൻ്റെ അതൃത്തികൾ വികസിപ്പിച്ചുകൊണ്ട്, ദാവീദ് പിന്നെയും തൻ്റെ തേരോട്ടം തുടർന്നു. രാജാവായ ദാവീദും സൈന്യാധിപനായ യോവാബും മുൻനിരയിൽനിന്ന്, എല്ലാ യുദ്ധങ്ങളിലും ഇസ്രായേൽസൈന്യത്തെ നയിച്ചു.

ഫിലിസ്‌ത്യരെയാക്രമിച്ച്, മെഥെഗമ്മാ പ്രദേശം അവരില്‍നിന്നു പിടിച്ചെടുത്തു.

മൊവാബ്യരെയും യുദ്ധത്തിൽ പരാജിതരാക്കി. മൊവാബ്യജനതയുടെ മൂന്നിൽ രണ്ടുഭാഗവും വധിക്കപ്പെട്ടു. അവശേഷിച്ചവർ അവനു കീഴടങ്ങി, കപ്പംകൊടുത്തു.

യൂഫ്രട്ടീസ്‌ നദീതീരത്ത്,‌ സോബാരാജാവുമായ ഹദദേസറുമായി ഇസ്രായേൽസൈന്യമേറ്റുമുട്ടി. ദാവീദിൻ്റെ സൈന്യം ഹദദേസറിൻ്റെ സൈന്യത്തിനു വലിയ നാശംവരുത്തി.

ദാവീദ്‌ പോയിടത്തെല്ലാംകര്‍ത്താവ്‌ അവനു വിജയം നല്കി.
ഹദദേസറിന്റെ സൈനികരുടെ  സ്വര്‍ണ്ണപ്പരിചകള്‍ ദാവീദ്‌ ജറുസലെമിലേക്കു കൊണ്ടുപോയി.

ഹദദേസറിൻ്റെ സഖ്യകക്ഷിയായിരുന്ന  സിറിയാക്കാരെയും ഇസ്രായേൽ തകർത്തുകളഞ്ഞു. 
ദമാസ്‌ക്കസിലെ അരാമില്‍ ദാവീദ്‌ സൈനികത്താവളം നിർമ്മിച്ചു സിറിയാക്കാര്‍ കപ്പംകൊടുത്ത്, ദാവീദിൻ്റെ‌ സാമന്തരായി

ഹദദേസറിന്റെ ശത്രുരാജാവായിരുന്ന തോയി, വലിയൊരു സമ്മാനവുമായി തൻ്റെ പുത്രനായ യോറാമിനെ ദാവീദിൻ്റെയടുത്തേക്കയച്ചു.
സ്വർണ്ണം, വെള്ളി, ഓട്‌ എന്നീ ലോഹങ്ങളിൽ നിർമ്മിച്ച നിരവധിയുപകരണങ്ങൾ യോറാം ദാവീദിനു സമ്മാനമായിക്കൊണ്ടുവന്നു. ദാവീദ്, തോയിയുമായി സഖ്യത്തിലേർപ്പെടുകയും അവൻ നല്കിയ സമ്മാനങ്ങൾ കര്‍ത്താവിനുമുമ്പിൽ കാഴ്ചവയ്ക്കുകയുംചെയ്തു.

ഏദോമ്യര്‍, മൊവാബ്യര്‍, അമ്മോന്യര്‍, ഫിലിസ്‌ത്യര്‍, അമലേക്യര്‍ തുടങ്ങിയ ജനതകളെല്ലാം ദാവീദിനു കീഴടങ്ങി. താന്‍ കീഴ്‌പ്പെടുത്തിയ ജനതകളിൽനിന്നെടുത്ത‌ സ്വർണ്ണവും വെള്ളിയും ദാവീദ്‌ കര്‍ത്താവിനുമുമ്പിലർപ്പിച്ചു..

ദാവീദുരാജാവിൻ്റെ ഓരോ പ്രവൃത്തിയും പ്രതിദിനമെഴുതിവയ്ക്കാൻ,
അഹിലൂദിന്റെ പുത്രനായ യഹോഷാഫാത്തിനെ  നടപടിയെഴുത്തുകാരനായി രാജാവു നിയമിച്ചു. 

------------------------------

*വാഗ്ദാനപേടകം - കർത്താവിൻ്റെ നിർദ്ദേശപ്രകാരം മോശ നിർമ്മിച്ചതാണ്, വാഗ്ദാനപേടകം അഥവാ സാക്ഷ്യപേടകം.

കർത്താവിൻ്റെ പത്തു കല്പനകളെഴുതി, മോശ സ്ഥാപിച്ച രണ്ടു ശിലാഫലകങ്ങൾമാത്രമാണ് അതിനുള്ളിലുണ്ടായിരുന്നത്.

No comments:

Post a Comment