Sunday 24 June 2018

67. ജറുബ്ബാല്‍

ബൈബിള്‍ക്കഥകള്‍ 67


ഗിദയോനെത്തെടിയെത്തിയ ജനക്കൂട്ടം അവന്റെ പിതാവായ യോവാഷിനുനേരേ കയര്‍ത്തു. എന്നാല്‍ യോവാഷ്, തന്റെ മകനെ തള്ളിപ്പറയാന്‍ തയ്യാറായില്ല.

“ഗിദയോന്‍ എവിടെയാണെന്ന് എനിക്കറിയില്ല. അവന്‍ ഇങ്ങനെയെല്ലാം ചെയ്യുമെന്നു ഞാനറിഞ്ഞിരുന്നുമില്ല. എന്നാല്‍ നിങ്ങളെന്തിന് അവനെത്തേടിയലയുന്നു? എന്റെ സ്ഥലത്ത്, അവന്റെ പിതാവായ ഞാൻ നിർമ്മിച്ച, ബാലിന്റെ ബലിപീഠവും അഷേരയുടെ പ്രതിഷ്ഠയുമാണ് അവൻ തകർത്തത്. ബാല്‍ ദൈവമാണെങ്കില്‍, അവന്‍തന്നെ ഗിദയോനെതിരായി പോരാടട്ടെ! കര്‍ത്താവാണു ദൈവമെങ്കില്‍ ബാലിനുവേണ്ടി നില്ക്കുന്നവരെയെല്ലാം നാളെ സൂര്യോദയത്തിനുമുമ്പേ കർത്താവു നേരിടട്ടെ! . ”

അന്നുമുതല്‍ 'ബാല്‍ അവനെതിരായി മത്സരിക്കട്ടെ' എന്നര്‍ത്ഥത്തില്‍ ജറുബ്-ബാല്‍ എന്ന അപരനാമത്തിലും ഗിദയോനറിയപ്പെട്ടുതുടങ്ങി. 

"ബാലിൻ്റെ ബലിപീഠവും അഷേരയുടെ പ്രതിഷ്ഠ തകർത്ത നിൻ്റെ മകനെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം.." ബാലിൻ്റെ ആരാധകരായ ജനക്കൂട്ടം യോവാഷിനെവിട്ട്, ഗിദയോനെത്തേടി നാടിൻ്റെ പലയിടങ്ങളിലേക്കായിപ്പോയി.

ബാലിൻ്റെ യാഗപീഠവും അഷേരയുടെ വിഗ്രഹവും പ്രതിഷ്ഠിച്ച യോവാഷിന്റെ വാക്കുകള്‍, ജനക്കൂട്ടത്തോടൊപ്പമുണ്ടായിരുന്ന ഇസ്രായേല്‍ക്കാര്‍ മറിച്ചുചിന്തിക്കാനിടയാക്കി. അവര്‍ ബഹളമവസാനിപ്പിച്ച്, അവിടെനിന്നുപിന്തിരിഞ്ഞു. 

മിദിയാന്‍കാരും അമലേക്യരുമടക്കമുള്ള ബാലിൻ്റെ ആരാധകരായ ജനങ്ങൾ ഒന്നിച്ചുകൂടി ജസ്രേല്‍താഴ്വരയില്‍ താവളമടിച്ചു.

തന്നോടൊപ്പമുണ്ടായിരുന്ന ഭൃത്യന്മാരെ ജറുബ്ബാല്‍ എന്ന ഗിദയോന്‍ ഇസ്രായേല്‍ഗോത്രങ്ങളിലേക്കു ദൂതന്മാരായി അയച്ചു. മനാസ്സെ, ആഷേര്‍, സെബുലൂണ്‍, നഫ്താലി എന്നീ ഇസ്രായേല്‍ ഗോത്രങ്ങളിലെ കുറേ ചെറുപ്പക്കാര്‍ അവൻ്റെയൊപ്പംകൂടി. അന്നു സൂര്യാസ്തമയത്തിനുമുമ്പേതന്നെ യുവാക്കളുടെ വലിയൊരു സമൂഹം ഗിദയോനോടൊപ്പംചേര്‍ന്നു.
തന്റെ ചുറ്റുംനില്ക്കുന്ന ചെറുപ്പക്കാരെ സാക്ഷ്യംനിറുത്തി, ഗിദയോന്‍ കര്‍ത്താവിനോടു പറഞ്ഞു.

“കര്‍ത്താവേ, അങ്ങു പറഞ്ഞതുപോലെ ഇസ്രായേലിനെ എന്റെ കരങ്ങളാല്‍ അങ്ങു വീണ്ടെടുക്കുമെങ്കില്‍ അങ്ങു ഞങ്ങള്‍ക്കൊരടയാളംതരണമേ! ഇതാ ആട്ടിന്‍തോല്‍കൊണ്ടുള്ള ഒരു വസ്ത്രം ഞാനിവിടെ, ഈ കളത്തില്‍ വിരിക്കുന്നു. നാളെ നേരംപുലരുമ്പോള്‍ അതില്‍മാത്രം മഞ്ഞുകാണുകയും കളംമുഴുവന്‍ ഉണങ്ങിയിരിക്കുകയുംചെയ്‌താല്‍ ശത്രുക്കളെ പരാജിതരാക്കി, ഇസ്രായേലിനെ വീണ്ടെടുക്കാന്‍ എനിക്കു കഴിയുമെന്നു ഞാന്‍ മനസ്സിലാക്കും.”

ആ രാവു പുലര്‍ന്നപ്പോള്‍ ജറുബ്ബാല്‍ ആവശ്യപ്പെട്ടതുപോലെ കളമുണങ്ങിയും തുകല്‍വസ്ത്രം നനഞ്ഞും കാണപ്പെട്ടു. അയാള്‍ വസ്ത്രംപിഴിഞ്ഞ്, ഒരു പാത്രംനിറയെ വെള്ളമെടുത്തു.

ഗിദയോനോടൊപ്പമുണ്ടായിരുന്ന ചെറുപ്പക്കാര്‍ ആവേശത്തോടെ കര്‍ത്താവിനെ സ്തുതിച്ചു. എന്നാല്‍ ഗിദയോന്റെ മനസ്സില്‍ പിന്നെയും സംശയം ബാക്കിയായി. ഇന്നു യാദൃശ്ചികമായി ഞാന്‍ പ്രാര്‍ത്ഥിച്ചതുപോലെ സംഭാവിച്ചതായാലോ? 

എല്ലാവരും കേള്‍ക്കേ, ജറുബ്ബാല്‍ ഉറക്കെപ്പറഞ്ഞു. “കര്‍ത്താവേ, അങ്ങയുടെ കോപം എന്റെമേല്‍ ജ്വലിക്കരുതേ. ഒരിക്കല്‍ക്കൂടെ ഞാന്‍ പരീക്ഷിക്കട്ടെ, ഇന്നുരാത്രിയില്‍ക്കൂടെ ഞാന്‍ ഈ രോമവസ്ത്രം ഈ കളത്തില്‍ വിരിക്കുന്നു. നാളെ പുലരുമ്പോള്‍ കളംമുഴുവന്‍ മഞ്ഞുതുള്ളികള്‍വീണു നനഞ്ഞും വസ്ത്രംമാത്രമുണങ്ങിയും കാണപ്പെട്ടാല്‍ അങ്ങയുടെ ശക്തിയാല്‍ ഇസ്രായേലിന്റെ ശത്രുക്കളെ നേരിടാനും ഇസ്രായേലിനു വിമോചനംനല്കാനും എനിക്കു കഴിയുമെന്നു ഞാനുറപ്പായും വിശ്വസിക്കും.”

അന്നു സായന്തനത്തിലും അവന്‍ രോമവസ്ത്രം കളത്തില്‍ വിരിച്ചു. പിറ്റേന്നു പുലര്‍ച്ചേ, ജറുബ്ബാലും അനുചരന്മാരും ഉണര്‍ന്നുവന്നു നോക്കിയപ്പോള്‍, മഞ്ഞുതുള്ളികള്‍വീണു നനഞ്ഞതറയില്‍, ഒട്ടും നനവുതട്ടാതെ  രോമവസ്ത്രം ഉണങ്ങിക്കിടക്കുന്നതുകണ്ടു.
കര്‍ത്താവിന്റെ ആത്മാവു തങ്ങളുടെ മദ്ധ്യേയുണ്ടെന്നു ജറുബ്ബാലും കൂട്ടരുമുറപ്പാക്കി.

പിന്നെ വൈകിയില്ല, മിദിയാന്‍കാരെയും അമലേക്യരെയും  നേരിടാനുള്ള തയ്യാറെടുപ്പോടെ ജറുബ്ബാലും അവനോടൊപ്പമുള്ള ചെറുപ്പക്കാരും ഹാരോദ് നീരുറവയ്ക്കു സമീപം  താവളമടിച്ചു. അസ്ത്രങ്ങളും ധനുസ്സും വാളും കുന്തവുമടക്കം നിരവധി ആയുധങ്ങൾ അവർ കൈകളിലേന്തിയിരുന്നു.


ഹാരോദ് നീരുറവയ്ക്കു വടക്ക്, മോറിയാമലയുടെ താഴെ, ജസ്രേല്‍താഴ്വരയില്‍ താവളമടിച്ചിട്ടുള്ള മിദിയാന്‍കാരുടെയും അമലേക്യരുടെയും സൈനികത്താവളങ്ങളിലെ ആരവങ്ങള്‍ അപ്പോള്‍ അവര്‍ക്കു കേള്‍ക്കാമായിരുന്നു.

No comments:

Post a Comment