Sunday 8 July 2018

69. മിദിയാന്‍ യുദ്ധം

ബൈബിള്‍ക്കഥകള്‍ - 69

ഗിദയോൻ്റെ സൈനികര്‍ നൂറുപേര്‍വീതം, ഹരോദ് അരുവിയുടെ തീരത്തോടുചേര്‍ന്ന, താഴ്‌വരയുടെ ഭാഗമൊഴികെയുള്ള, മിദിയാന്‍താവളത്തിൻ്റെ മൂന്നുവശങ്ങളിലായി നിരന്നു. മിദിയാന്‍കാവല്‍ഭടന്മാര്‍ ഊഴംമാറി, പുതിയ ആളുകള്‍ നിലയുറപ്പിച്ചുകഴിയുംമുമ്പേ,  ഗിദയോനും ഭൃത്യന്മാരും കാഹളങ്ങള്‍മുഴക്കി. ഗിദയോൻ്റെ സൈനികര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന മണ്‍ഭരണികളുടച്ചു. ആ ശബ്ദം, രാത്രിയുടെ നിശബ്ദതയില്‍ ശന്തമായുറങ്ങിയിരുന്ന ഹരോദ് താഴ്വരയിലെങ്ങും പ്രതിദ്ധ്വനിച്ചു. അതിനൊപ്പം മുന്നൂറുപന്തങ്ങള്‍ ഒന്നിച്ചുതെളിയുകയും മുന്നൂറു കാഹളങ്ങള്‍ ഒന്നിച്ചു മുഴങ്ങുകയുംചെയ്തു. 


മിദിയാന്‍താവളം വിറകൊണ്ടു. 

മിദിയാന്‍സൈനികരെല്ലാവരും ഞെട്ടിയുണര്‍ന്നു. തങ്ങളുടെ താവളത്തിനു ചുറ്റുമുയര്‍ന്ന മുന്നൂറു പന്തങ്ങളില്‍ ഒരോന്നിനുപിന്നിലും ഓരോ സൈനികവൃന്ദങ്ങളുണ്ടാകുമെന്നു മിദിയാന്‍കാര്‍ തെറ്റിദ്ധരിച്ചു. 

മിദിയാന്‍ സൈനികത്താവളത്തിനുനേരേ ഉരുണ്ടുവരുന്ന ഭീമാകാരമായ ബാര്‍ലിയപ്പം സ്വപ്നംകാണുകയും ഗിദയോൻ്റെ വാള്‍  മിദിയാനെ തകര്‍ക്കുമെന്നതിൻ്റെ സൂചനയായി സ്വപ്നവ്യാഖ്യാനംനല്കുകയുംചെയ്ത കാവല്‍ഭടന്മാരുടെ വാക്കുകള്‍ കാവല്‍ക്കാരില്‍ പലരെയും ചകിതരാക്കിയിരുന്നു. 

തടാകതീരമൊഴികെ, മിദിയാന്‍താവളത്തിൻ്റെ  മൂന്നുവശങ്ങളിലും തെളിഞ്ഞുകത്തുന്ന പന്തങ്ങള്‍ക്കുപിന്നില്‍ എണ്ണമറ്റ സൈനികര്‍ അണിനിരന്നിട്ടുണ്ടാകാമെന്നു ഭയന്നവര്‍ തടാകതീരത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു. 

ഗിദയോൻ്റെ യുദ്ധകാഹളംശ്രവിച്ച്, കൈയില്‍കിട്ടിയ ആയുധങ്ങളുമായി, ഉറക്കച്ചടവോടെ കൂടാരങ്ങളില്‍നിന്നു പുറത്തുവന്ന സൈനികര്‍, ആളറിയാതെ, ഒളിച്ചോടുന്ന കാവല്‍ക്കാര്‍ക്കുനേരേ ആയുധങ്ങളുയര്‍ത്തി. 
മിദിയാന്‍സൈന്യം പരസ്പരം ഏറ്റുമുട്ടി.  ഗിദയോൻ്റെകൂടെയുണ്ടായിരുന്ന മുന്നൂറുപേരും തങ്ങളുടെ പന്തങ്ങള്‍ മിദിയാന്‍ കൂടാരങ്ങള്‍ക്കുനേരേ വലിച്ചെറിഞ്ഞു. 

കൂടാരങ്ങളില്‍ പടര്‍ന്നുകത്തിയ അഗ്നിപ്രഭയില്‍ പരസ്പരം പോരടിക്കുകയും കൊന്നുവീഴ്ത്തുകയുംചെയ്യുന്ന ശത്രുക്കളെ ഗിദയോനുംകൂട്ടരും നിശബ്ദരായി കണ്ടുനിന്നു. എണ്ണിയാലൊടുങ്ങാത്തത്ര സൈനികരുണ്ടായിരുന്ന മിദിയാന്‍താവളം മൃതദേഹങ്ങളാല്‍ നിറഞ്ഞു. 

നേരംപുലര്‍ന്നുതുടങ്ങിയപ്പോള്‍ വിരലിലെണ്ണാവുന്നവര്‍മാത്രം ജീവനോടെ ശേഷിച്ചു. പ്രാണരക്ഷാര്‍ത്ഥം അവര്‍ താവളംവിട്ടോടി. ജലത്തിനുപകരം, അന്നു ഹാരോദ് നീരുറവയില്‍നിന്ന് അരുവിയിലെക്കൊഴുകിയെത്തിയതു മനുഷ്യരക്തമായിരുന്നു. ഗിദയോൻ്റെയുംകൂട്ടരുടെയും വാളുകള്‍ ശത്രുപക്ഷത്തിലെ ഒരാളെപ്പോലും സ്പര്‍ശിച്ചിരുന്നതേയില്ല! എങ്കിലും ഒരുലക്ഷത്തിഇരുപതിനായിരത്തിലേറെ ശവശരീരങ്ങള്‍ അവിടെ വീണുകഴിഞ്ഞിരുന്നു.

ഗിദയോന്‍, മുന്നൂറുപേരുമായി മിദിയാൻ്റെ വമ്പന്‍സൈന്യത്തെ മരണഗര്‍ത്തങ്ങളിലേക്കയച്ചെന്ന വാര്‍ത്ത, ഇസ്രായേല്‍സമൂഹങ്ങളില്‍ ആവേശമായി പടര്‍ന്നു. തങ്ങളുടെ ചുറ്റുവട്ടങ്ങളിലുണ്ടായിരുന്ന മിദിയാന്‍വംശജര്‍ക്കെതിരെ അവര്‍ കലാപമുണ്ടാക്കി. ബെത്ത്ബാറയും ജോര്‍ദ്ദാനുംവരെയുള്ള പ്രദേശങ്ങള്‍ അവര്‍ പിടിച്ചടക്കി. മിദിയാന്‍പ്രഭുക്കന്മാരായ ഓറെബ്, സേബ് എന്നിവരെ ജനക്കൂട്ടം ശിരശ്ചേദംചെയ്തു. ഛേദിച്ചെടുത്ത തലകളുമായി അവര്‍ ഗിദയോനെ ചെന്നുകണ്ടു. 

“ഞങ്ങളെക്കൂടാതെ, നീ മിദിയാന്‍സൈന്യത്തിനെതിരെ പോരാടിയതു തെറ്റായിപ്പോയി.” ജനക്കൂട്ടം കോപത്തോടെ ഗിദയോനെ കുറ്റപ്പെടുത്തി.

“ഞാന്‍ ചെയ്തതിനേക്കാള്‍ എത്രയോ വലിയകാര്യമാണു നിങ്ങള്‍ ചെയ്തത്? മിദിയാന്‍പ്രഭുക്കന്മാരായ ഓറെബിനേയും സേബിനേയും കര്‍ത്താവു നിങ്ങളുടെ കരങ്ങളില്‍ ഏല്പിച്ചുതന്നില്ലേ? നിങ്ങളുടെ നേട്ടത്തിനുമുമ്പില്‍ എന്റെ പ്രവൃത്തി എത്രനിസ്സാരം!” 

ഗിദയോൻ്റെ വാക്കുകള്‍ അവരുടെ കോപംശമിപ്പിച്ചു. 

മിദിയാന്‍രാജാവായ സേബായേയും അവൻ്റെ സൈന്യാധിപനായ സല്‍മുന്നയേയും മിദിയാന്‍സൈനികരുടെ മൃതദേഹങ്ങള്‍ക്കിടയില്‍ തിരഞ്ഞെങ്കിലും അവരെ കണ്ടെത്താനായില്ല. അതിനാല്‍ ഗിദയോന്‍ തൻ്റെ മുന്നൂറുപേരോടൊപ്പം അവരെത്തേടി പുറപ്പെട്ടു. 

സേബായും സല്‍മുന്നയും തങ്ങളോടൊപ്പം ജീവനോടെയവശേഷിച്ച പതിനയ്യായിരത്തോളം സൈനികരുമായി കാര്‍ക്കോറില്‍ താവളമടിച്ചിരിക്കുകയായിരുന്നു. സുരക്ഷിതരെന്നു വിചാരിച്ചിരുന്ന അവരെ, ഗിദയോനുംകൂട്ടരും ആക്രമിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ മിദിയാന്‍കാര്‍ സംഭ്രമിച്ചു. സേബായേയും സല്‍മുന്നയേയും ഗിദയോന്‍ പിടികൂടിയതോടെ സൈനികര്‍ പരിഭ്രാന്തിയോടെ നാലുപാടും ചിതറി.

ഗിദയോന്‍, സേബായേയും സല്‍മുന്നയേയും ബന്ധനസ്ഥരാക്കി, ഇസ്രയേല്‍ജനതയുടെ മുമ്പില്‍ കൊണ്ടുവന്നു. ഗിദയോന്‍ സേബായോടും സല്‍മുന്നയോടുമായിപ്പറഞ്ഞു: “താബോറില്‍, നിങ്ങളെൻ്റെ സഹോദരന്മാരെ നിഗ്രഹിച്ചു. കര്‍ത്താവിനെ സാക്ഷിയാക്കി ഞാന്‍ പറയുന്നു, നിങ്ങളവരുടെ ജീവന്‍ രക്ഷിച്ചിരുന്നെങ്കില്‍, നിങ്ങളേയും ഞാന്‍ ജീവനോടെ വിടുമായിരുന്നു.” 

ജനക്കൂട്ടത്തോടൊപ്പമുണ്ടായിരുന്ന, തൻ്റെ ന്മാരിലൊരുവനെ വിളിച്ച്, ഗിദയോനാജ്ഞാപിച്ചു: “നീ ഇവരെ രണ്ടുപേരേയും വധിക്കുക.”

എന്നാല്‍ നന്നേ ചെറുപ്പമായിരുന്നതിനാല്‍, അവന്‍ വാള്‍ കൈയിലെടുക്കാന്‍പോലും ഭയന്നു. അപ്പോള്‍ സേബായും സല്‍മുന്നയും പറഞ്ഞു. “നീതന്നെ ഞങ്ങളെ വധിക്കുക. ആത്മധൈര്യമില്ലാത്തവരുടെ കൈകളാല്‍ വധിക്കപ്പെടുന്നതുപോലും അപമാനകരമാണ്‌.” ഗിദയോന്‍ അവരെ വധിച്ചു. 

ഇസ്രായേല്‍ക്കാര്‍ ഗിദയോനോടു പറഞ്ഞു: “നീ ഞങ്ങളെ മിദിയാന്‍കാരില്‍നിന്നു രക്ഷിച്ചു. നീയും നിൻ്റെ തലമുറകളും ഞങ്ങളെ ഭരിക്കുക. ശത്രുഭയംകൂടാതെ ഞങ്ങള്‍ ഇനിയുള്ളകാലം ജീവിക്കട്ടെ!”

“ഞാനോ എൻ്റെ മക്കളോ അല്ല, കര്‍ത്താവു നിങ്ങളെ ഭരിക്കും. കര്‍ത്താവിനോടു  ചേര്‍ന്നുനില്ക്കുക. അവിടുന്നു നിങ്ങളെ എല്ലാ ശത്രുക്കളില്‍നിന്നും രക്ഷിക്കും.”

മിദിയാന്‍കാര്‍ ഇസ്മയേല്‍വംശജരായിരുന്നതിനാല്‍, അവരെല്ലാവരും സ്വര്‍ണ്ണത്തില്‍ത്തീര്‍ത്ത കര്‍ണ്ണകുണ്ഡലങ്ങളണിഞ്ഞിരുന്നു. യുദ്ധത്തില്‍ മരിച്ചവരില്‍നിന്നെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ ഗിദയോന്‍ ഉരുക്കി. അതുകൊണ്ട്, ഒരു എഫോദ് നിര്‍മ്മിച്ച്, തൻ്റെ പട്ടണമായ ഓഫ്രായില്‍ സ്ഥാപിച്ചു. പില്‍ക്കാലത്ത്, ഇസ്രായേലില്‍ ചിലര്‍ കര്‍ത്താവിൻ്റെ സ്ഥാനത്ത് അതിനെ ആരാധിച്ചതിനാല്‍ അതു ഗിദയോനുംകുടുംബത്തിനും ഒരു കെണിയായിത്തീര്‍ന്നു.

ഗിദയോന്‍ നാല്പതു വര്‍ഷക്കാലം ഇസ്രായേലില്‍ ന്യായപാലനംനടത്തി. അവന് അനേകം ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എഴുപത്തിരണ്ട് പുത്രന്മാരും! അവരിലൊരാളായ അബിമലെക്ക് തൻ്റെ അമ്മയുടെ നാടായ ഷെക്കംനിവാസികളുടെ സഹായത്തോടെ ചില ചട്ടമ്പികളെ തനിക്കൊപ്പം കൂട്ടി, തൻ്റെ സഹോദരന്മാരെയെല്ലാം വധിച്ചു. ഏറ്റവും ഇളയവനായ യോത്താംമാത്രം ജീവനോടെ രക്ഷപ്പെട്ടു. 

ഷെക്കംനിവാസികള്‍ അബിമലെക്കിനെ രാജാവായി വാഴിച്ചു.

ജറുബ്ബാല്‍  ഇസ്രായേലിനുചെയ്ത നന്മകള്‍ ആരുമോര്‍മ്മിച്ചില്ല. കൊലയാളിയായ അബിമലെക്ക് ആദരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അധികംവൈകാതെ അബിമലെക്ക് ചിന്തിയ രക്തത്തിനു കര്‍ത്താവു പ്രതികാരംചെയ്തു. അബിമലെക്കിനെ രാജാവായി വാഴിച്ച ഷെക്കം നിവാസികള്‍തന്നെ അവനെതിരായിതത്തീർന്നു. അബിമലിക്കിനെതിരായി ഷെക്കേംവാസികൾ കലാപമുണ്ടാക്കി. കലാപത്തിനിടയില്‍ ഒരു സ്ത്രീ, അവനെ തിരികല്ലിൻ്റെ  പിള്ളക്കല്ലുകൊണ്ടെറിഞ്ഞു വീഴ്ത്തി.
അബിമലെക്ക് കൊല്ലപ്പെട്ടു.

ഗിദയോന്‍ ഇസ്രായേലില്‍ ന്യായപാലനംനടത്തിയ കാലമത്രയും കര്‍ത്താവിനെയല്ലാതെ മറ്റൊരു ദൈവത്തെയും ഇസ്രയേല്‍ക്കാര്‍ ആരാധിച്ചിരുന്നില്ല. എന്നാല്‍ അവൻ്റെ മരണത്തോടെ ഇസ്രയേല്‍ വീണ്ടും ബാലിൻ്റെയും അഷേറായുടെയും വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ ബലിവസ്തുക്കളുമായി പോയിത്തുടങ്ങി.

നയിക്കാന്‍ ആളില്ലാത്തപ്പോഴെല്ലാം ഇസ്രയേല്‍, കര്‍ത്താവിനെതിരായി തിന്മപ്രവര്‍ത്തിച്ചു. അവര്‍ ബാലിനും അഷേറയ്ക്കും പൂജാഗൃഹങ്ങളും ബലിപീഠങ്ങളുമുണ്ടാക്കി. അപ്പോഴെല്ലാം കര്‍ത്താവവരെ അന്യജനതകളുടെ കരങ്ങളിലേല്പിച്ചു, തങ്ങളുടെ തെറ്റുതിരിച്ചറിഞ്ഞു കര്‍ത്താവിലേക്കു മടങ്ങിയപ്പോഴെല്ലാം അവര്‍ക്കിടയില്‍നിന്നുതന്നെ ന്യായാധിപന്മാരെ ഉയര്‍ത്തി, കര്‍ത്താവവരെ വീണ്ടെടുത്തു. 

No comments:

Post a Comment