ബൈബിള്‍ കഥകള്‍ 41
കര്‍ത്താവു മോശയോടു പറഞ്ഞു:
"ഞാൻ എല്ലായ്പ്പോഴും നിങ്ങൾക്കൊപ്പമുണ്ടെന്ന ബോദ്ധ്യം ഹൃദയത്തിലില്ലാത്തതിനാലാണ് ഇസ്രായേൽജനം സ്വർണ്ണക്കാളയെ നിർമ്മിക്കുകയും ആരാധിക്കുകയുചെയ്തത്.
എന്റെ സാന്നിദ്ധ്യം എപ്പോഴും നിങ്ങളോടോപ്പമുണ്ടെന്നു ജനങ്ങൾ തിരിച്ചറിയാൻ, എനിക്കായി നിങ്ങളൊരു കൂടാരം നിര്‍മ്മിക്കണം. അതിനുള്ളില്‍ ഒരു ബലിപീഠവും തിരുസാന്നിദ്ധ്യയപ്പത്തിന്റെ മേശയുമൊരുക്കണം. ഒരു സാക്ഷ്യപേടകമുണ്ടാക്കി, ഉടമ്പടിപത്രിക അതിനുള്ളില്‍ പ്രതിഷ്ഠിക്കണം.
യൂദാഗോത്രത്തില്‍പെട്ട ഹൂറിന്റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഞാനവനില്‍ ദൈവികചൈതന്യം നിറച്ചിരിക്കുന്നു; സാമര്‍ത്ഥ്യവും ബുദ്ധിശക്തിയും വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുമുള്ള വൈദഗ്ദ്ധ്യവും അവനു ഞാന്‍ നല്കിയിരിക്കുന്നു. കലാരൂപങ്ങള്‍ സൃഷ്ടിക്കുക, സ്വര്‍ണ്ണം, വെള്ളി, ഓട് എന്നിവകൊണ്ടു പണിയുക. രത്നങ്ങള്‍ ചെത്തിമിനുക്കുക, തടിയില്‍ കൊത്തുപണിചെയ്യുക, എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കുമാവശ്യമായ കഴിവുകള്‍ അവനുണ്ട്..
അവനെ സഹായിക്കാനായി ദാന്‍ഗോത്രത്തില്‍പെട്ട അഹിസാമാക്കിന്റെ പുത്രന്‍ ഓഹോലിയാബിനെ ഞാന്‍ നിയോഗിച്ചിരിക്കുന്നു. ഞാന്‍ നിന്നോടു കല്പിച്ചതെല്ലാം നിര്‍മ്മിക്കുന്നതിനായി അവന്റെ നേതൃത്വത്തില്‍ ശില്പികളെ നിയമിക്കുക.
അഹറോനെ, നീ വിശുദ്ധവസ്ത്രങ്ങളണിയിക്കുകയും അഭിഷേകംചെയ്തു ശുദ്ധീകരിക്കുകയുംവേണം. അങ്ങനെ, അവന്‍ പുരോഹിതപദവിയില്‍ എന്നെ ശുശ്രൂഷിക്കട്ടെ. അവന്റെ പുത്രന്മാരെയും അങ്കികളണിയിക്കണം. അവരുടെ പിതാവിനെ അഭിഷേകംചെയ്തതുപോലെ അവരെയും അഭിഷേകംചെയ്യണം. പുരോഹിതരെന്ന നിലയില്‍, അവർ, എനിക്കു ശുശ്രൂഷചെയ്യട്ടെ. അവരുടെ ഈ അഭിഷേകം, തലമുറകളിലൂടെ നിലനില്‍ക്കുന്ന പൗരോഹിത്യത്തിലേക്കു് അവരെ നയിതും"
കര്‍ത്താവു കല്പിച്ചതുപോലെ മോശ പ്രവര്‍ത്തിച്ചു.
ബസാലിന്റെയും ഓഹോലിയാബിന്റെയും നേതൃത്വത്തില്‍ ശില്പികള്‍ അഹോരാത്രം പണിയെടുത്തു. കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍നടന്നു.
നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണിയുംകൊണ്ടു നിര്‍മ്മിച്ചവയും *കെരൂബുകളുടെ ചിത്രം തുന്നിയലങ്കരിച്ചവയുമായ പത്തുവിരികള്‍കൊണ്ടു കൂടാരമുണ്ടാക്കി. ഒരേയളവിലുള്ള വിരികള്‍ക്ക്, നീ ഇരുപത്തെട്ടു മുഴം നീളവും നാലുമുഴം വീതിയുമുണ്ടായിരുന്നു. അഞ്ചു വിരികള്‍വീതം ഒന്നിനോടൊന്നു യോജിപ്പിച്ചു; ആദ്യഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കില്‍, നീലനൂല്‍കൊണ്ടു വളയങ്ങള്‍ നിര്‍മ്മിച്ചു; അപ്രകാരംതന്നെ രണ്ടാംഗണം വിരികളില്‍ അവസാനത്തേതിന്റെ വക്കിലും ചെയ്തു. ഒന്നാമത്തേതിലും രണ്ടാമത്തേതിലും അമ്പതു വളയങ്ങള്‍വീതമുണ്ടാക്കി. ഒന്നിനുനേരേ ഒന്നു വരത്തക്കവിധത്തിലാണ്, വളയങ്ങള്‍ നിര്‍മ്മിച്ചത്. അമ്പതു സ്വര്‍ണക്കൊളുത്തുകളുണ്ടാക്കി, വിരികള്‍ പരസ്പരം ബന്ധിച്ചു. അങ്ങനെ, കൂടാരമൊന്നായിത്തീര്‍ന്നു.
ഊറയ്ക്കിട്ട മുട്ടാടിന്‍തോലുകൊണ്ടു കൂടാരത്തിനൊരാവരണവും അതിനുമീതേ കരടിത്തോലുകൊണ്ടു വേറെയൊരാവരണവും നിര്‍മ്മിച്ചു. പത്തുമുഴം നീളവും ഒന്നരമുഴം വീതിയുമുള്ള കരുവേലപ്പലകകള്‍കൊണ്ടു നിവര്‍ന്നുനില്‍ക്കുന്ന ചട്ടങ്ങളുമുണ്ടാക്കി. നാലുവശങ്ങളിലും ഇരുപതു പലകകള്‍വീതവും ഓരോ പലകയ്ക്കും രണ്ടു പാദകൂടങ്ങള്‍ വീതവുമുണ്ടായിരുന്നു. കൂടാരത്തിന്റെ തൂണുകള്‍ കരുവേലകത്തടിയാല്‍ നിര്‍മ്മിച്ച്, സ്വര്‍ണ്ണം പൊതിഞ്ഞവയായിരുന്നു.
രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴമുയരവുമുള്ള സാക്ഷ്യപേടകം, കരുവേലത്തടിയില്‍ നിര്‍മ്മിച്ച്, കൊത്തുപണികള്‍ചെയ്തു. അതിനുമീതെ, സ്വര്‍ണ്ണത്താല്‍ പൊതിഞ്ഞു.
അപ്രകാരംതന്നെ വിളക്കുകാലുകളും ധൂപപീഠവും ദഹനബലിപീഠവും നിര്‍മ്മിച്ചു. ബലികള്‍ക്കാവശ്യമായ പാത്രങ്ങള്‍, കോരികകള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, കലശങ്ങൾ തുടങ്ങിയവ ഓടുകൊണ്ടു നിര്‍മ്മിച്ചു.
സ്വര്‍ണ്ണം, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളും നേര്‍മ്മയില്‍ നെയ്‌തെടുത്ത ചണത്തുണിയുമുപയോഗിച്ചു പുരോഹിതവസ്ത്രങ്ങള്‍ നിര്‍മ്മിച്ചു. സ്വര്‍ണ്ണം തല്ലിപ്പരത്തി, നേരിയ നൂലുകളായി വെട്ടിയെടുത്ത്, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള നൂലുകളിലും നേര്‍മ്മയില്‍നെയ്‌തെടുത്ത ചണത്തുണികളിലും വിദഗ്ദ്ധമായി ഇണക്കിച്ചേര്‍ത്തു. പുരോഹിതവസ്ത്രങ്ങള്‍, മാണിക്യം, പുഷ്യരാഗം, വൈഡൂര്യം, മരതകം, ഇന്ദ്രനീലം, വജ്രം, പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം, പത്മരാഗം, ഗോമേദകം, സൂര്യകാന്തം എന്നീ രത്നങ്ങള്‍കൊണ്ടലങ്കരിച്ചു. അലങ്കാരപ്പണിചെയ്ത സ്വര്‍ണ്ണത്തകിടുകളിലാണ് ഈ രത്നങ്ങള്‍ പതിച്ചത്. ഇസ്രായേലിന്റെ പന്ത്രണ്ടു പുത്രന്മാരുടെ പേരുകളനുസരിച്ച്, പന്ത്രണ്ടു രത്നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിന്റെയും പേര്, ഓരോ രത്നത്തിന്‍റെയുംമേല്‍, ആലേഖനംചെയ്തു.
ഒരുവര്‍ഷംകൊണ്ടു പണികള്‍ പൂര്‍ത്തിയായി.
കര്‍ത്താവു മോശയോടരുളിച്ചെയ്തു: "ഒന്നാംമാസത്തിന്റെ ഒന്നാംദിവസം നീ സമാഗമകൂടാരം സ്ഥാപിക്കണം. സാക്ഷ്യപേടകം അതിനുള്ളില്‍ പ്രതിഷ്ഠിച്ചു തിരശ്ശീലകൊണ്ടു മറയ്ക്കണം. മേശ കൊണ്ടുവന്ന്, അതിന്റെ ഉപകരണങ്ങളെല്ലാം അതിന്മേല്‍ ക്രമപ്പെടുത്തിവയ്ക്കണം. വിളക്കുകാല്‍ കൊണ്ടുവന്ന് അതിന്മേല്‍ വിളക്കുകളുറപ്പിക്കുക. ധൂപാര്‍ച്ചനയ്ക്കുള്ള സ്വര്‍ണ്ണപീഠം, സാക്ഷ്യപേടകത്തിന്റെ മുമ്പില്‍ സ്ഥാപിക്കുകയും കൂടാരവാതിലിനു യവനികയിടുകയും വേണം.
സമാഗമകൂടാരത്തിന്റെ വാതിലിനു മുമ്പില്‍ ദഹനബലിപീഠം സ്ഥാപിക്കണം. സമാഗമകൂടാരത്തിന്റെയും ബലിപീഠത്തിന്റെയും മദ്ധ്യേ, ക്ഷാളനപാത്രംവച്ച്, അതില്‍ വെള്ളമൊഴിക്കുക. കൂടാരത്തിനുചുറ്റും അങ്കണമൊരുക്കി, അങ്കണകവാടത്തില്‍ യവനിക തൂക്കിയിടണം. അതിനുശേഷം അഭിഷേകതൈലമെടുത്ത്, കൂടാരവും അതിലുള്ള സകലതും അഭിഷേകംചെയ്യണം. അങ്ങനെ, കൂടാരവും അതിലെ ഉപകരണങ്ങളും ശുദ്ധീകരിക്കുക. അവ വിശുദ്ധമാകും."
മോശ അപ്രകാരം പ്രവര്‍ത്തിച്ചു; രണ്ടാംവര്‍ഷം ഒന്നാംമാസം ഒന്നാം ദിവസം കൂടാരം സ്ഥാപിക്കപ്പെട്ടു.
അപ്പോള്‍ ഒരു മേഘം സമാഗമകൂടാരത്തെ ആവരണംചെയ്തു. കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു. മോശയ്ക്കു സമാഗമകൂടാരത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല; കാരണം, മേഘം അതിനെ ആവരണം ചെയ്തിരുന്നു. കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു.
പിന്നീട്, മേഘം കൂടാരത്തില്‍നിന്നുയരുമ്പോഴാണ് ഇസ്രായേല്‍ജനം യാത്രപുറപ്പെട്ടിരുന്നത്. മേഘമുയര്‍ന്നില്ലെങ്കില്‍, അതുയരുന്ന ദിവസംവരെ അവര്‍ പുറപ്പെട്ടിരുന്നില്ല. കര്‍ത്താവിന്റെ മേഘം, പകല്‍സമയത്തു കൂടാരത്തിനു മുകളില്‍ നിലകൊണ്ടിരുന്നു; രാത്രിസമയത്തു മേഘത്തില്‍ അഗ്നി ജ്വലിച്ചിരുന്നു. ഇസ്രായേല്‍ജനം, മരുഭൂമിയിലൂടെയുള്ള യാത്രയുടെ ഓരോഘട്ടത്തിലും ഇതു ദര്‍ശിച്ചു
----------------------------------------------------------
*കെരൂബുകൾ - മാലാഖമാർ
No comments:
Post a Comment