Sunday 24 December 2017

43. കാടപ്പക്ഷികള്‍ വീണ്ടും ...

ബൈബിൾക്കഥകൾ 43

"സ്രായേല്‍ജനവും അവര്‍ക്കൊപ്പം ഈജിപ്തില്‍നിന്നുപോന്നവരും കര്‍ത്താവിനെതിരായി വീണ്ടും പിറുപിറുത്തു തുടങ്ങി.

"ആരാണു ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസംതരുക? ഈജിപ്തില്‍ വെറുതേകിട്ടിയിരുന്ന മത്സ്യവും പച്ചക്കറികളും ഞങ്ങള്‍ക്കിന്ന് ഓര്‍മ്മകള്‍മാത്രം! ഇവിടെ ഞങ്ങളുടെ പ്രാണനില്ലാതാകുകയാണ്. ഈ *മന്നയല്ലാതെ, ഭക്ഷിക്കാൻ മറ്റെന്തു കിട്ടാനുണ്ടിവിടെ?" ജനങ്ങളിൽപ്പലരും വിലപിക്കുന്നതു മോശ കേട്ടു.

ജനങ്ങളുടെ പിറുപിറുക്കലുകൾ ദൈവസന്നിധിയിലെത്തി. കര്‍ത്താവിന്റെ കോപം ആളിക്കത്തി; ആ കോപാഗ്നി ഇടിമിന്നലായി ആകാശത്തിൽനിന്നിറങ്ങി. പാളയത്തിന്റെ ചിലഭാഗങ്ങള്‍ അഗ്നിയിൽ ദഹിച്ചുപോയി.

ജനം പരിഭ്രാന്തരായി മോശയോടു നിലവിളിച്ചു. വിവേകമില്ലാത്ത പിറുപിറുക്കലുകള്‍ക്ക് കര്‍ത്താവിനോടു മാപ്പുചോദിച്ചുകൊണ്ട്, മോശ സാഷ്ടാംഗംവീണു കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

മോശയുടെ ആത്മാര്‍ത്ഥമായ വാക്കുകള്‍ക്കു കര്‍ത്താവു വിലകല്പിച്ചതിനാല്‍ ആകാശത്തിൽനിന്നുള്ള അഗ്നിവർഷം ശമിച്ചു. മിന്നൽപ്പിണരുകൾ അപ്രത്യക്ഷമായി.

"അങ്ങയുടെ ദാസനോട് ഇത്ര കഠിനമായി വര്‍ത്തിക്കുന്നതെന്തുകൊണ്ട്? അങ്ങെന്നോടു കൃപകാണിക്കാത്തതെന്തുകൊണ്ടാണ്? ഈ ജനത്തിന്റെ ഭാരമെല്ലാം അങ്ങെന്തിനാണ്  എന്‍റെമേല്‍ ചുമത്തിയിരിക്കുന്നത്? ഈ ജനത്തിനു നല്കാന്‍ എവിടെനിന്നു മാംസംകിട്ടും? ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസംതരുകയെന്ന് അവര്‍ കരയുന്നത് അങ്ങു കാണുന്നില്ലേ?" മോശ കര്‍ത്താവിനുമുമ്പിൽ തൻ്റെ ഹൃദയഗതങ്ങൾ സമർപ്പിച്ചു.

"ഇനിയും നീ ഒറ്റയ്ക്കീ ഭാരംവഹിക്കേണ്ടാ. ജനത്തിലെ ശ്രേഷ്ഠന്മാരിലും പ്രമാണികളിലുംനിന്ന് എഴുപതുപേരെ വിളിച്ചുകൂട്ടി, സമാഗമകൂടാരത്തിനരികില്‍ കൊണ്ടുവരുക. നിന്‍റെമേലുള്ള ചൈതന്യത്തില്‍നിന്ന് ഒരു ഭാഗം അവരിലേക്കു ഞാന്‍ പകരും. നിന്നോടൊപ്പം അവരും ജനത്തിന്‍റെ ചുമതല വഹിക്കും; നീ  ജനത്തോടു പറയുക: നാളെ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക. കര്‍ത്താവ്, നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം തരും, ഒന്നോ രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേക്കല്ല, നിങ്ങളുടെ മൂക്കിലൂടെ പുറത്തുവന്ന് ഓക്കാനംവരുന്നതുവരെ ഒരു മാസത്തേക്കു നിങ്ങളതു ഭക്ഷിക്കും. എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെയിടയില്‍ വസിക്കുന്ന കര്‍ത്താവിനെയുപേക്ഷിക്കുകയും ഈജിപ്തില്‍നിന്നു പോന്നത് ബുദ്ധിമോശമായിപ്പോയെന്നു നിങ്ങള്‍ വിലപിക്കുകയും ചെയ്തു."  

"എന്നോടൊത്തുള്ള യോദ്ധാക്കള്‍തന്നെയുണ്ട്, ആറു ലക്ഷംപേര്‍. അതിലുമെത്രയോ ഇരട്ടിയാണു മറ്റുള്ളവര്‍! എന്നിട്ടും ഒരു മാസത്തേക്ക് അവര്‍ക്കു ഭക്ഷിക്കാന്‍ മാംസം നല്കുമെന്ന് അങ്ങു പറയുന്നു, ഇതെങ്ങനെ സംഭവിക്കും?"    

"നീയെന്താണു കരുതുന്നത്? എന്‍റെ കൈകൾക്കു നീളം കുറഞ്ഞുപോയോ? എന്‍റെ വാക്കു നിറവേറുമോ ഇല്ലയോ എന്നു നീ കാണും." കര്‍ത്താവു മോശയ്ക്കു മറുപടി നല്കി.  

മോശ ചെന്നു കര്‍ത്താവിന്റെ വാക്കുകള്‍ ജനത്തെയറിയിച്ചു. 

ശ്രേഷ്ഠന്മാരില്‍നിന്ന് എഴുപതുപേരെ തിരഞ്ഞെടുത്തു. അവരോട് സമാഗമകൂടാരത്തിനു  ചുറ്റും നില്ക്കാനാവശ്യപ്പെട്ടു. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരില്‍ എല്‍ദാദ്, മെദാദ് എന്നീ രണ്ടുപേര്‍ പാളയത്തിനുള്ളില്‍നിന്നു പുറത്തുവന്നിരുന്നില്ല.

കര്‍ത്താവു മേഘത്തിലിറങ്ങിവന്നു, അവിടുന്നു മോശയുടെമേലുണ്ടായിരുന്ന ചൈതന്യത്തില്‍ ഒരു ഭാഗം എഴുപതു നേതാക്കന്മാരുടെമേല്‍ പകര്‍ന്നു. അപ്പോള്‍ അവര്‍ പ്രവചിച്ചു. സമാഗമകൂടാരത്തിലേക്കുപോകാതെ പാളയത്തിലിരുന്ന എല്‍ദാദ്, മെദാദ് എന്നിവര്‍ക്കും ചൈതന്യം ലഭിച്ചു.  അവര്‍ പാളയത്തിനുള്ളില്‍വച്ചുതന്നെ പ്രവചിച്ചു.      

എല്‍ദാദും മെദാദും പാളയത്തില്‍വച്ചു പ്രവചിക്കുന്നുവെന്ന് ഒരു യുവാവ് ഓടിയെത്തി മോശയോടു പറഞ്ഞു. ഇതു കേട്ടപ്പോള്‍, മോശയുടെ തിരഞ്ഞെടുക്കപ്പെട്ട ശുശ്രൂഷകരില്‍ ഒരുവനായയ ജോഷ്വ പറഞ്ഞു: "പ്രഭോ, അവരെ വിലക്കുക."      

എന്നാൽ മോശ അതു നിരസിച്ചു. അവൻ ജോഷ്വയോടു പറഞ്ഞു: "കര്‍ത്താവിന്റെ ജനം മുഴുവന്‍ പ്രവാചകന്മാരാവുകയും അവിടുന്നു തന്റെ ആത്മാവിനെ അവര്‍ക്കു നല്കുകയുംചെയ്തിരുന്നെങ്കിലെന്നു ഞാനാശിക്കുന്നു. എന്നെക്കാള്‍ വലിയ പ്രവാചകര്‍ നമുക്കിടയിലുണ്ടാകണം...."  

മോശയും ഇസ്രായേലിലെ നേതാക്കന്മാരും പാളയത്തിലേക്കു മടങ്ങിയപ്പോള്‍ കര്‍ത്താവ് ഒരു കാറ്റയച്ചു. ആ കാറ്റ്, കാടപ്പക്ഷികളെ പറത്തിക്കൊണ്ടുവന്നു. ഒരു ദിവസത്തെ യാത്രയുടെ ദൂരം വ്യാസാര്‍ദ്ധത്തില്‍ കൂടാരത്തിനുചുറ്റും, രണ്ടുമുഴം കനത്തില്‍ മൂടിക്കിടക്കത്തക്ക വിധം പക്ഷികൾ വന്നുവീണു.  അന്നു പകലും രാത്രിയും പിറ്റേന്നും ജനങ്ങൾ കാടപ്പക്ഷികളെ ശേഖരിച്ചു. ഒരുദിവസത്തെ ആവശ്യത്തിലധികമുണ്ടായിരുന്ന കാടയിറച്ചി, വെയിലില്‍ ഉണക്കിയെടുത്തു.

എന്നാൽ ഇസ്രായേലിന്റെമേലുള്ള കര്‍ത്താവിന്‍റെ കോപം അപ്പോഴും ശമിച്ചിരുന്നില്ല. ഏറെ ദിവസങ്ങൾ കഴിയുംമുമ്പേ, ഇസ്രായേല്‍പാളയത്തില്‍ ഒരു മഹാമാരി പടര്‍ന്നുതുടങ്ങി. ഉണക്കി സൂക്ഷിച്ച കാടയിറച്ചി ഭക്ഷിച്ചുതീരുംമുമ്പേ, മഹാമാരി പടർന്നു.

നിരവധിപേര്‍ രോഗാതുരരാകുകയും മരിച്ചുവീഴുകയുംചെയ്തു..


*മന്ന - ഇവിടെ ക്ലിക്കു ചെയ്യുക

No comments:

Post a Comment