Sunday 23 April 2017

8. സോദോം - ഗൊമോറോ

ബൈബിൾക്കഥകൾ - 8

ജോർദ്ദാൻനദിയുടെ സമതലത്തിൽ, ചെറുകുന്നുകളാലലംകൃതമായി, പച്ചപ്പട്ടണിഞ്ഞുനില്ക്കുന്ന ഇരട്ടനഗരങ്ങളായിരുന്നു സോദോമും ഗൊമോറൊയും. 

കൃത്യതയോടെ പൊഴിയുന്ന മഞ്ഞും മഴയും... സൗമ്യതയോടെമാത്രം ഭൂമിയെത്തഴുകുന്ന സൂര്യകിരണങ്ങൾ.. 

ജോർദ്ദാൻനദിയിലെ കുളിർനീരും അനുകൂലമായ കാലാവസ്ഥയുംമൂലം
ഗോതമ്പുപാടങ്ങളും ബാർലിപ്പാടങ്ങളും നൂറുമേനി വിളവുനല്കിയിരുന്നു. സമൃദ്ധമായി വളരുന്ന പുൽമേടുകളിലൂടെ മേഞ്ഞുനടന്ന ആട്ടിൻപറ്റങ്ങൾ, മേന്മയേറിയ കമ്പിളി നല്കി. കോലാട്ടിൻകൂട്ടങ്ങളും കാലിക്കൂട്ടങ്ങളും പാലും മാംസവും സമൃദ്ധമായി നല്കി. തഴച്ചുവളരുന്ന മുന്തിരിവള്ളികൾനിറയെ വലിയ മുന്തിരിക്കുലകൾ കായ്ച്ചിരുന്നു. അത്തിമരങ്ങളും ഒലിവുമരങ്ങളും ഫലസമൃദ്ധിയാൽ ശിരസ്സു നമിച്ചുനിന്നു.

എവിടെ നോക്കിയാലും പ്രകൃതിഭംഗിയും ഫലസമൃദ്ധിയും  നിറഞ്ഞുനിന്നിരുന്ന നഗരങ്ങളായിരുന്നു സോദോമും ഗൊമോറൊയും. സമ്പത്തും സൗഭാഗ്യങ്ങളുംമാത്രമനുഭവിച്ചിരുന്ന ജനങ്ങൾക്കു് ദാരിദ്ര്യത്തെക്കുറിച്ചു കേട്ടുകേൾവിപോലുമുണ്ടായിരുന്നില്ല. അവരുടെ ദിനങ്ങൾ ആഘോഷങ്ങളുടേതും ഉത്സവങ്ങളുടേതുംമാത്രമായിരുന്നു.
 
സോദോംനഗരത്തിൽ, ഗൊമോറോയുടെ അതിർത്തിയോടു ചേർന്നു്, നഗരകവാടത്തിനടുത്തായാണ്, ലോത്തും ഭാര്യയും രണ്ടു പെൺമക്കളുമടങ്ങിയ കുടുംബം താമസിച്ചിരുന്നത്. ചുട്ടെടുത്ത ഇഷ്ടികയാൽ നിർമ്മിച്ച്, ദേവദാരുത്തടികൊണ്ടു വാതിലുകളും ജനാലകളുംതീർത്ത്,  ദേവദാരുത്തടികൊണ്ടുതന്നെ മച്ചിട്ടഭവനമായിരുന്നു അവരുടേത്.

സമ്പത്തിന്റെയും ആഘോഷത്തിമിർപ്പുകളുടേയും ലഹരിയിലായിരുന്ന സോദോം - ഗോമോറോ നിവാസികൾ, മദ്യാസക്തിയുടേയും കുത്തഴിഞ്ഞ ലൈംഗികതയുടെയും മ്ലേച്ഛതകളുടെയുമടിമകൾകൂടെയായിരുന്നു. ശിഥിലമായ കുടുംബബന്ധങ്ങൾമാത്രമായിരുന്നു ഇരുനഗരങ്ങളിലുമുണ്ടായിരുന്നത്. സ്വവർഗ്ഗലൈംഗികതയ്ക്കടിമപ്പെടാത്ത സ്ത്രീയോ പുരുഷനോ അവിടെയുണ്ടായിരുന്നില്ല.

അതിനാൽ സമ്പദ്സമൃദ്ധിയുടേയും ആഘോഷങ്ങളുടേയും നടുവിലായിരുന്നപ്പോഴും ലോത്ത് ഹൃദയത്തിൽ ഖിന്നനായിരുന്നു. അബ്രാമിൽനിന്നു പിരിയുമ്പോൾ സോദോമിന്റെ ബാഹ്യമോടിയിൽ കാഴ്ചയുടക്കിയതു വലിയ ബുദ്ധിമോശമായിപ്പോയെന്ന്, അവൻ തിരിച്ചറിഞ്ഞത് ഏറെവൈകിയാണ്. നാടിന്റെ പൊതുരീതികളിൽനിന്നു ഭിന്നമായിജീവിക്കാൻ ലോത്തും കുടുംബവും ഏറെ ബുദ്ധിമുട്ടി.
***   ***   ***  ***   ***   ***   ***  ***

അന്തിവെയിൽ, മാനത്തു ചെഞ്ചായംപുരട്ടിത്തുടങ്ങുമ്പോൾ, തന്റെ കൂടാരത്തിനരികേ, മാമ്രേയുടെ ഓക്കുമരത്തോപ്പിലെ ഒരു മരത്തിനു ചുവട്ടിൽ, ഇളംകാറ്റേറ്റിരിക്കുകയായിരുന്നൂ അബ്രഹാം. അപ്പോൾ കർത്താവിന്റെ മൃദുസ്വരം അവന്റെ കാതിൽപ്പതിഞ്ഞു:

"സോദോമിന്റേയും ഗൊമോറൊയുടേയും പാപം വളരെ വലുതാണ്. അവരുടെ പ്രവൃത്തികൾ നിരീക്ഷിക്കാൻ ഞാനിന്ന് ആ നഗരങ്ങളിലേക്കു പോകുന്നു."

കർത്താവിന്റെ ക്രോധം ആ നഗരങ്ങളെ നശിപ്പിച്ചേക്കുമെന്ന് അബ്രഹാമിനുതോന്നി. അവൻ കർത്താവിനോടു ചോദിച്ചു:

"നന്മയുള്ള ചിലരെങ്കിലും അവിടെയുണ്ടാകില്ലേ? ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ? നഗരത്തില്‍ അമ്പതു നീതിമാന്മാരുണ്ടെങ്കില്‍, അവരെയും നശിപ്പിച്ചുകളയുമോ? ആ നീതിമാന്മാരെപ്രതി ആ നഗരങ്ങളെ ശിക്ഷയില്‍നിന്നൊഴിവാക്കില്ലേ?"

"ആ നഗരങ്ങളിൽ അമ്പതു നീതിമാന്മാരുണ്ടെങ്കിൽ അവരെപ്രതി, ആ നഗരത്തെ ഞാൻ സംരക്ഷിക്കും." കർത്താവു പറഞ്ഞു.

അബ്രഹാമിന്റെ ഹൃദയത്തിൽനിന്നു പിന്നെയും സന്ദേഹമൊഴിഞ്ഞില്ല. സഹോദരപുത്രനായ ലോത്തും കുടുംബവും താമസിക്കുന്ന നഗരമാണത്. ആ നഗരത്തിനൊന്നും സംഭവിച്ചുകൂടാ. അതിനാൽ അവൻ കർത്താവിനോടു ചോദിച്ചു.

"നീതിമാന്മാരായവർ അമ്പതിന്‌, അഞ്ചു കുറവാണെന്നുവന്നാലോ? അഞ്ചുപേര്‍ കുറഞ്ഞാല്‍ നഗരത്തെമുഴുവന്‍ അങ്ങു നശിപ്പിക്കുമോ?" 

കർത്താവു പറഞ്ഞു: "നാല്‍പ്പത്തഞ്ചുപേരെ കണ്ടെത്തിയാല്‍ ഞാനാ നഗരങ്ങളെ നശിപ്പിക്കുകയില്ല."

അബ്രഹാം വീണ്ടും ചോദിച്ചു: "നാല്പതുപേരേയുള്ളുവെങ്കിലോ?"

ദുശ്ചരിതരല്ലാത്ത പത്തുപേരെയെങ്കിലും കണ്ടെത്താനായാൽ ആ നഗരങ്ങളെ നശിപ്പിക്കില്ലെന്ന് കർത്താവ് അബ്രഹാമിനുറപ്പു നല്കി.
***   ***   ***  ***   ***   ***   ***  ***

ഇരുൾവീണുതുടങ്ങുമ്പോൾ ലോത്ത്, സോദോമിന്റെ നഗരകവാടത്തിലിരിക്കുകയായിരുന്നു. അവനവിടെനിന്നെഴുന്നേറ്റു വീട്ടിലേക്കു നടക്കുമ്പോൾ, തെരുവിലെ ഒരൊലിവുമരച്ചുവട്ടിൽ രണ്ടു യുവാക്കളിരിക്കുന്നതു കണ്ടു. അതീവകോമളന്മാരായ അവരെ ഇതിനുമുമ്പൊരിക്കലും സോദോമിൽ കണ്ടിരുന്നില്ല. ലോത്ത് അവരുടെ സമീപത്തെത്തി, അവരെ വണങ്ങി.

"നിങ്ങളെ ഈ നഗരത്തിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലല്ലോ? ഈ രാത്രിയിൽ, ഈ ദാസന്റെ അതിഥികളായി എന്റെ വീട്ടിലേയ്ക്ക്, നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. അവിടെത്തങ്ങി, അത്താഴംകഴിച്ചു വിശ്രമിക്കാം. രാവിലെയെഴുന്നേറ്റു യാത്രതുടരാം. "

യുവാക്കൾ ലോത്തിന്റെ ക്ഷണം നിരസിച്ചു: "വേണ്ടാ, താങ്കളെ ഞങ്ങൾ ബുദ്ധിമുട്ടിക്കുന്നില്ല. രാത്രി ഞങ്ങളീ തെരുവില്‍ത്തന്നെ കഴിച്ചുകൊള്ളാം."

"അങ്ങനെയല്ലാ, ഇവിടുത്തെ തെരുവുകളിലെ രാത്രികൾ ഒട്ടും സുരക്ഷിതമല്ലാ. എന്റെ ഭവനത്തിൽ നിങ്ങൾക്കു സൗകര്യമൊരുക്കുന്നതിൽ എനിക്കൊരു ബുദ്ധിമുട്ടുമില്ല!"

ഒടുവിൽ, ലോത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി, അവരവനോടൊപ്പം അവന്റെ വീട്ടിലേക്കു ചെന്നു. 

അത്താഴംകഴിഞ്ഞ്, വിളക്കണയ്ക്കുന്നതിനുമുമ്പായി, വീടിനുപുറത്ത് ഒരാരവംകേട്ട്, 
ലോത്ത്‌ വീടിനു പുറത്തിറങ്ങി. നഗരത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള കുറേപ്പേർ, യുവാക്കൾമുതല്‍ വൃദ്ധന്മാര്‍വരെ വീടിനുമുമ്പിൽ നിൽക്കുന്നുണ്ടായിരുന്നു.
 
കതകടച്ചിട്ട്‌, ലോത്ത് അവരുടെയടുത്തേക്കുചെന്നു.
"സുന്ദരന്മാരായ രണ്ടു യുവാക്കളെ നിന്റെ വീട്ടിൽ നീ ഒളിപ്പിച്ചിട്ടില്ലേ? നിനക്കുമാത്രം പോരാ, ഞങ്ങൾക്കുമവരെ വേണം! ഈ രാത്രിയിൽ ഞങ്ങൾക്കവരോടൊത്തു രമിക്കണം!"

"സഹോദരന്മാരേ, അവർ ഈ നഗരത്തിന്റെ അതിഥികളാണ്. അവരോടു മ്ലേച്ഛതകാട്ടരുത്. ദയവായി നിങ്ങൾ പിരിഞ്ഞുപോകണം." ലോത്ത് കൈകൂപ്പി യാചിച്ചു.

"നീയവരെ ഞങ്ങൾക്കു വിട്ടുതരുന്നോ, അതോ ഞങ്ങൾ വാതിൽ തകർത്ത്, അവരെ പിടിച്ചുകൊണ്ടുപോകണോ?" ജനക്കൂട്ടം ലോത്തിനുനേരേ അലറിക്കൊണ്ടിരുന്നു.

"സഹോദരന്മാരേ, അതിഥികളെ ദൈവദൂതന്മാരായ മാലാഖമാരായിക്കാണണം. നിങ്ങളാവശ്യപ്പെടുന്ന മറ്റെന്തും നിങ്ങൾക്കു ഞാൻ തരാം. കന്യകകളായ രണ്ടു പെണ്മക്കളെനിക്കുണ്ടു്. എന്റെ അതിഥികളെപ്രതി അവരെപ്പോലും നിങ്ങൾക്കു വിട്ടുതരാൻ ഞാൻ തയ്യാറാണ്. ദയവായി ആ യുവാക്കളെ നിങ്ങളുപദ്രവിക്കരുത്." ലോത്ത് കേണപേക്ഷിച്ചു.

"ഇവനോടൊന്നും സംസാരിച്ചിട്ടുകാര്യമില്ല. വാതിൽ തല്ലിത്തകർത്ത് അവരെ പുറത്തിറക്കൂ..." ആൾക്കൂട്ടത്തിൽനിന്നാരോ വിളിച്ചുപറഞ്ഞു.
 
ആൾക്കൂട്ടം ലോത്തിന്റെ വീടിന്റെ വാതിലിനുനേരെ പാഞ്ഞടുത്തു. വാതിൽ തല്ലിത്തകർക്കാനായി വരുന്നവരെത്തടഞ്ഞ് ലോത്ത് വാതിലിനുമുമ്പിൽ കൈകൾവിരിച്ചു നിന്നു. 

No comments:

Post a Comment