Sunday 23 December 2018

93. അമലോക്യർക്കെതിരേ....

ബൈബിൾക്കഥകൾ 93
ഫിലിസ്ത്യരെ പരാജിതരാക്കിയതിനു കൃതജ്ഞതയർപ്പിക്കാൻ, അന്നുരാത്രിയിൽത്തന്നെ സാവൂള്‍രാജാവ്, കര്‍ത്താവിനൊരു ബലിപീഠമുണ്ടാക്കി. സാവൂള്‍ ജനങ്ങളോടു പറഞ്ഞു: "ഈ രാത്രിയിലും ഫിലിസ്‌ത്യരെ പിന്തുടര്‍ന്നു സകലരെയും
കൊന്നൊടുക്കുകയും പ്രഭാതംവരെ അവരെ കൊള്ളയടിക്കുകയുംചെയ്യാം."
"അങ്ങേയ്ക്കുചിതമെന്നു തോന്നുന്നതു ചെയ്യുക" ജനങ്ങൾ മറുപടി പറഞ്ഞു.
"നമുക്കു കർത്താവിനോടാരായാം."
പുരോഹിതനായ അഹിയാ പറഞ്ഞു.
സാവൂളും ജനംമുഴുവനും അതംഗീകരിച്ചു. എന്നാൽ, കൃതജ്ഞതാബലിയർപ്പിച്ചു പുലരുംവരെ കാത്തിരുന്നിട്ടും കർത്താവു മറുപടി നല്കിയില്ല.
സാവൂള്‍ കല്പിച്ചു: "ജനപ്രമാണികൾ എന്റെടുത്തുവരട്ടെ. നമ്മിലാരോചെയ്ത പാപംനിമിത്തമാണ് കർത്താവു നമുക്കുത്തരംനല്കാത്തത്. ഈ പാപം എങ്ങനെ സംഭവിച്ചുവെന്ന്‌ അന്വേഷിച്ചറിയണം.
ഇസ്രായേലിന്റെ രക്ഷകനായ കര്‍ത്താവാണേ, ഇതു ചെയ്‌തത്‌ എന്റെ മകന്‍ ജോനാഥാന്‍തന്നെയാണെങ്കിലും, അവൻ മരിക്കണം."
ജനപ്രമാണികളും ജനങ്ങൾമുഴുവനും നിശബ്ദരായി നിന്നു. ആരും പ്രതികരിക്കുന്നില്ലെന്നുകണ്ടപ്പോൾ സാവൂൾ പറഞ്ഞു: "ജനങ്ങള്‍ മുഴുവൻ ഒരുഭാഗത്തു നില്‍ക്കുവിന്‍; ഞാനും എന്റെ മകന്‍ ജോനാഥാനും മറുഭാഗത്തു നില്‍ക്കാം. കുറ്റക്കാരനെ കണ്ടെത്താൻ പുരോഹിതൻ കുറിയിടട്ടെ!"
സാവൂള്‍ കർത്താവിനോടപേക്ഷിച്ചു: "ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനോടുത്തരംപറയണമേ. ഈ പാപം എന്റേതോ എന്റെ മകന്‍ ജോനാഥാന്റേതോ ആണെങ്കില്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, അങ്ങ്‌  അടയാളംകാണിക്കണമേ. ജനത്തിലൊരുവനാണെങ്കിൽ അതാരെന്നു വെളിപ്പെടുത്തണമേ."
ജോനാഥാനും സാവൂളും കുറ്റക്കാരായി കാണപ്പെട്ടു.
സാവൂള്‍ ജോനാഥാനോടു ചോദിച്ചു: "നീ എന്താണുചെയ്‌തത്‌? എന്നോടു പറയുക."
ജോനാഥാന്‍ പറഞ്ഞു: "അങ്ങയുടെ ശപഥത്തെക്കുറിച്ചു് ഞാനറിഞ്ഞിരുന്നില്ല. എന്റെ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രംമുക്കി, അല്പം തേന്‍ ഞാന്‍ രുചിച്ചു. ഞാനിതാ മരിക്കാന്‍ തയ്യാറാണ്‌."
"ജോനാഥാന്‍, നീ വധിക്കപ്പെടുന്നില്ലെങ്കില്‍ ദൈവമെന്നെ ശിക്ഷിക്കട്ടെ." സാവൂൾ ഉറച്ചശബ്ദത്തിൽ പറഞ്ഞു.
എന്നാൽ ജനങ്ങൾ ഒന്നടങ്കം  സാവൂളിനെയെതിർത്തു. ജനപ്രമാണിമാർ സാവൂളിനോടു ചോദിച്ചു: "ഇന്ന്, ഇസ്രായേലിനു വന്‍വിജയംനേടിത്തന്ന ജോനാഥാന്‍ മരിക്കണമെന്നോ? അതുപാടില്ല. അവന്റെ തലയിലെ ഒരു മുടിപോലും നിലത്തുവീണുകൂടാ. അവനിന്നു ദൈവേഷ്‌ടമാണു പ്രവര്‍ത്തിച്ചത്‌. അങ്ങയുടെ ശപഥത്തെക്കുറിച്ചു് ജോനാഥനറിഞ്ഞിരുന്നുമില്ല."
ജനങ്ങളുടെ ഇടപെടൽ ജോനാഥാനെ രക്ഷിച്ചു. അവന്‍ വധിക്കപ്പെട്ടില്ല. സാവൂളും സംഘവും അന്നു ഫിലിസ്ത്യരെ വീണ്ടും പിന്തുടരാതെ മടങ്ങി.

എന്നാൽ മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സോബാരാജാക്കന്മാര്‍, ഫിലിസ്‌ത്യര്‍തുടങ്ങി, ചുറ്റുമുള്ള ശത്രുക്കളോടെല്ലാം സാവൂള്‍ പൊരുതിക്കൊണ്ടേയിരുന്നു. ചെന്നിടങ്ങളിലെല്ലാം വിജയംവരിക്കുകയുംചെയ്തു. അങ്ങനെ ഇസ്രായേലിന്റെ വിസ്തൃതിയും സമ്പത്തും നാൾക്കുനാൾ വർദ്ധിച്ചു.
ഒരുദിവസം, സാമുവൽപ്രവാചകൻ സാവൂളിനെക്കാണാനെത്തി. സാവൂൾരാജാവ്, സാമുവേലിനെ ആദരവോടെ സ്വീകരിച്ചു.
പ്രവാചകൻ സാവൂളിനോടു പറഞ്ഞു: "അമലേക്യജനത അഹങ്കാരത്താൽ ഉന്മത്തരായിരിക്കുന്നു. അവരുടെ തിന്മകൾകണ്ടു് കർത്താവു കോപിഷ്ടനായി, അവരെ നശിപ്പിക്കാനുറച്ചിരിക്കുന്നു. അതിനാൽ സൈന്യങ്ങളുടെ കര്‍ത്താവരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ രാജാവായ സാവൂൾ, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയുംചെയ്യുക. ഇസ്രായേല്യര്‍ ഈജിപ്‌തില്‍നിന്നു പോരുമ്പോള്‍ വഴിയില്‍വച്ച്‌ അവരെ എതിര്‍ത്തവരാണ് അമലേക്യർ... അവർക്കെതിരേ നീ പ്രതികാരംചെയ്യുക ആരുമവശേഷിക്കാത്തവിധം, അവരെ പൂർണ്ണമായി നശിപ്പിക്കുക. ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക...."
സാമുവേലിന്റെ നിർദ്ദേശപ്രകാരം അമലേക്യർക്കെതിരെ യുദ്ധംചെയ്യാൻ സാവൂൾ സൈന്യത്തെ തയ്യാറാക്കി. രണ്ടുലക്ഷത്തിപതിനായിരംപേരടങ്ങിയ സൈന്യത്തെ രണ്ടായിത്തിരിച്ചു. സാവൂളും ജോനാഥനും ഓരോ ഗണത്തിന്റെയും നേതൃത്വമേറ്റെടുത്തു.
ഇസ്രായേൽ തനിയ്ക്കെതിരേ യുദ്ധസജ്ജരാകുന്നുവെന്നറിഞ്ഞപ്പോൾ, അമലേക്യരാജാവായ അഗാഗ് അമലേക്ക്യപ്രഭുക്കളെയും സൈന്യത്തലവന്മാരെയും വിളിച്ചുകൂട്ടി.
"നാടോടികളായിരുന്ന ഇസ്രായേൽക്കാർ, സാവൂളിന്റെ നേതൃത്വത്തിൽ ഇന്നൊരു രാജ്യം സൃഷ്ടിച്ചിരിക്കുന്നു. മൊവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സോബാരാജാക്കന്മാര്‍, ഫിലിസ്‌ത്യര്‍ തുടങ്ങിയ ജനതകളെയെല്ലാം അവരാക്രമിച്ചുകീഴടക്കി. ഇപ്പോൾ നമുക്കെതിരെയും തിരിഞ്ഞിരിക്കുന്നു. നമ്മൾ പൂർണ്ണശക്തിയോടെ അവരെ നേരിടേണ്ട സമയമാണിത്. ഇസ്രായേലിന്റെ ഇരട്ടിയിലധികം സൈനികർ നമുക്കുണ്ട്. ഈ യുദ്ധമവസാനിക്കുമ്പോൾ ഇസ്രായേൽക്കാർ എന്നറിയപ്പെടുന്ന നാടോടികളിലൊരുവൻപോലും ജീവനോടെ ബാക്കിയുണ്ടാകരുത്."
എല്ലാക്കാലത്തും ഇസ്രായേൽക്കാരോടു സൗഹൃദത്തിൽക്കഴിഞ്ഞിരുന്ന കേന്യജനതയിൽപ്പെട്ട ചിലർ അമലേക്യർക്കിടയിൽ പാർത്തിരുന്നു. സാവൂൾ അവർക്കിടയിലേക്കു ദൂതന്മാരെ അയച്ചു.
"അമലേക്യരോടൊപ്പം, ഞാന്‍ നിങ്ങളെ  നശിപ്പിക്കാതിരിക്കേണ്ടതിന്‌ അവരുടെയിടയില്‍നിന്നു മാറിപ്പൊയ്‌ക്കൊള്ളുവിന്‍."
അമലേക്യസൈനികർ ഇസ്രായേൽസൈന്യത്തേക്കാൾ ശക്തരാണെന്നറിഞ്ഞിരുന്നെങ്കിലും സാവൂളിന്റെ നിർദ്ദേശപ്രകാരം അമലേക്യരുടെയിടയിലുണ്ടായിരുന്ന കേന്യർ അവിടെനിന്നു മാറിത്താമസിച്ചു. അധികംവൈകാതെ, അമലേക്യരാജ്യത്തിന്റെ അതിർത്തിയായ ഹവിലയിൽനിന്നു കടന്നുകയറി, സാവൂൾ ആക്രമണമാരംഭിച്ചു. മറ്റൊരതിർത്തിയിൽനിന്നു ജോനാഥന്റെ സൈനികരുമാക്രമണമാരംഭിച്ചു.
അമലേക്യസൈന്യം ശക്തമായിരുന്നെങ്കിലും സാവൂളിന്റെയും ജോനാഥന്റെയും യുദ്ധതന്ത്രങ്ങൾക്കുമുമ്പിൽ അവർക്കു പിടിച്ചുനില്ക്കാനായില്ല.  ഹവിലമുതല്‍ ഈജിപ്‌തിനു കിഴക്ക്, ഷൂര്‍വരെയുള്ള പ്രദേശങ്ങളിലുണ്ടായിരുന്ന സൈനികരും സാധാരണരുമായ അമലേക്യരെയെല്ലാം ഇസ്രായേൽ വാളിനിരയാക്കി.
അമലേക്യരാജാവായ അഗാഗിനെ  സാവൂൾ ജീവനോടെ പിടികൂടി. രാജാവൊഴികെ ജനത്തിലൊരുവൻപോലുമവശേഷിച്ചില്ല.

എന്നാൽ, കർത്താവിന്റെ കല്പനയ്ക്കു വിരുദ്ധമായി, സാവൂളും ജനവും ആടുമാടുകള്‍, തടിച്ച മൃഗങ്ങള്‍ എന്നിവയിലേറ്റവുംനല്ലവയെ നശിപ്പിക്കാതെ തങ്ങൾക്കായി സൂക്ഷിച്ചു. രാജാവായ അഗാഗിനെ വധിച്ചതുമില്ല.

No comments:

Post a Comment