Sunday 4 November 2018

86. രാജാവിനെത്തേടി...

ബൈബിൾക്കഥകൾ 86


സാമുവല്‍, തന്റെ മുന്നിലെത്തിയ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: "നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിങ്കലേക്കു തിരിയണം, അന്യദേവന്മാരെയും ദേവതകളെയും നിങ്ങളുടെ ഹൃദയത്തിൽനിന്നു പുറത്താക്കുവിൻ. നിങ്ങളെ പൂര്‍ണ്ണമായി കർത്താവിനു സമര്‍പ്പിച്ച്, അവിടുത്തെമാത്രമാരാധിക്കുവിന്‍. അപ്പോൾ ഫിലിസ്‌ത്യരുടെ കരങ്ങളില്‍നിന്ന്‌ കർത്താവു നിങ്ങളെ രക്ഷിക്കും."

 "ബാലിന്റെയും അസ്‌താര്‍ത്തെയുടെയും ബിംബങ്ങളെ ബഹിഷ്‌കരിച്ച്‌, ഞങ്ങൾ കര്‍ത്താവിനെമാത്രമാരാധിക്കും." സാമുവലിനു മുമ്പിൽവച്ച് ഇസ്രയേൽജനം പ്രതിജ്ഞചെയ്തു.

സാമുവല്‍ പറഞ്ഞു: "ഇസ്രായേല്‍മുഴുവന്‍ മിസ്‌പായില്‍ ഒരുമിച്ചുകൂടട്ടെ. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം."

സാമുവൽ നിർദ്ദേശിച്ചതുപോലെ, 
ആബാലവൃദ്ധം ഇസ്രായേൽജനം, മിസ്‌പായില്‍ ഒരുമിച്ചുകൂടി. ഞങ്ങള്‍ കര്‍ത്താവിനെതിരായി പാപംചെയ്‌തുപോയി എന്നു വിലപിച്ചുകൊണ്ടു്, ആദിവസം മുഴുവൻ‍, അവർ ഉപവസിച്ചു പ്രാർത്ഥിച്ചു.

ഇസ്രയേൽജനത ഒന്നടങ്കം മിസ്പയിൽ ഒന്നിച്ചുകൂടിയെന്നറിഞ്ഞപ്പോൾ, ഫിലിസ്ത്യപ്രഭുക്കന്മാർ കൂടിയാലോചിച്ചു. "ഇസ്രായേൽക്കാർ മിസ്പയിൽ ഒന്നിച്ചുകൂടി നമ്മെ ആക്രമിക്കാനുള്ള തക്കംനോക്കുന്നു. അവർ നമ്മെ ആക്രമിക്കുന്നതിനുമുമ്പു്, നമ്മൾ അവരെയാക്രമിച്ചു കീഴടക്കണം."

ഫിലിസ്ത്യരുടെ അഞ്ചുപ്രഭുക്കന്മാരുടെ നേതൃത്വത്തിൽ, വലിയൊരു സൈന്യം, മിസ്പയിലേക്കു നീങ്ങി. ഇസ്രായേല്‍ക്കാര്‍ ചകിതരായി. ഫിലിസ്‌ത്യരില്‍നിന്നു തങ്ങളെ രക്ഷിക്കുന്നതിനു ദൈവമായ കര്‍ത്താവിനോടു നിരന്തരം പ്രാര്‍ത്ഥിക്കണമേയെന്ന്‌, അവർ സാമുവലിനോടപേക്ഷിച്ചു.

സാമുവൽ പറഞ്ഞു: "ദൈവത്തിന്റെ ജനമേ, നിങ്ങൾ ഭയപ്പെടരുത്. ഈ പ്രകൃതിയെത്തന്നെ, കർത്താവു നിങ്ങളുടെ ശത്രുക്കൾക്കെതിരായിത്തിരിക്കും. ധൈര്യമവലംബിക്കുക, അവിടുന്നു നിങ്ങളെ സഹായിക്കും" 

മുലകുടിമാറാത്ത ഒരാട്ടിന്‍കുട്ടിയെ, സമ്പൂര്‍ണ്ണദഹനബലിയായി, സാമുവൽ കര്‍ത്താവിനര്‍പ്പിച്ചു. അവന്‍ ഇസ്രായേലിനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

ആ ദഹനബലിയുടെ അഗ്നിനാളങ്ങൾ ബലിപീഠത്തിൽനിന്നുയരുമ്പോൾത്തന്നെ, ഫിലിസ്ത്യരുടെ വലിയ സൈനികനിര, അകലെനിന്നു തങ്ങൾക്കുനേരേ പാഞ്ഞടുക്കുന്നത് 
ഇസ്രായേലുകാർകണ്ടു. ഇസ്രായേൽജനംമുഴുവൻ വലിയ ശബ്ദത്തിൽ കർത്താവിനെ സ്തുതിച്ചുകൊണ്ടിരുന്നു. 

ഫിലിസ്ത്യസൈനികർക്കും ഇസ്രായേൽക്കാർക്കുമിടയിലെ ദൂരം കുറഞ്ഞുകുറഞ്ഞുവന്നു

അപ്പോൾ അന്തരീക്ഷപ്രകൃതിയിൽ മാറ്റങ്ങൾ വന്നുതുടങ്ങി. എവിടെനിന്നോ കെട്ടഴിച്ചുവിട്ടതുപോലെയെത്തിയ കാറ്റിൽ, ആകാശത്തിലെ മേഘങ്ങൾ പാറിപ്പറന്നു...
ഫിലിസ്ത്യർ ഇസ്രായേൽക്കാരുടെ ബലിവേദിക്കരുകിലെത്താൻ ഏതാനും കാതങ്ങൾമാത്രമവശേഷിച്ചു. 

കാറ്റിന്റെ ആക്രമണം ശക്തമായപ്പോൾ, മേഘങ്ങൾ കാറ്റിനെതിരേ ഗർജ്ജിച്ചു. മേഘഗർജ്ജനത്താൽ ഭൂമി പ്രകമ്പനംകൊണ്ടു. മേഘങ്ങളിൽനിന്ന് അഗ്നിയിറങ്ങി. ആ അഗ്നിപ്രവാഹത്തിൽ, ഫിലിസ്ത്യസൈന്യത്തിന്റെ മുൻനിരയിലുണ്ടായിരുന്ന സൈനികർ വെന്തുമരിച്ചു. അതുകണ്ട്, പിൻനിരകളിലുണ്ടായിരുന്ന ഫിലിസ്ത്യർ പിന്തിരിഞ്ഞോടി.

സാമുവലിന്റെ നിർദ്ദേശപ്രകാരം ഇസ്രായേലിലെ പുരുഷന്മാർ, മരിച്ചുവീണ ഫിലിസ്ത്യസൈനികരുടെ ആയുധങ്ങൾ കരസ്ഥമാക്കി. മിസ്‌പായില്‍നിന്ന്‌, ബത്കാര്‍വരെ അവർ ഫിലിസ്ത്യരെ പിന്തുടര്‍ന്നു വധിച്ചു.

സാമുവൽ ബത്കാറിലെത്തി. അവിടെ മിസ്‌പായ്‌ക്കും ജഷാനായ്‌ക്കുംമദ്ധ്യേ ഒരു കല്ലു സ്‌ഥാപിച്ചു. ഇത്രത്തോളം കര്‍ത്താവു നമ്മെ സഹായിച്ചു എന്ന അർത്ഥത്തിൽ സ്‌ഥലത്തിനു എബ്‌നേസര്‍ എന്നുപേരിട്ടു.

അന്നുമുതൽ ഇസ്രായേൽജനം സാമുവലിനെ ഇസ്രയേലിന്റെ ന്യായാധിപനായി അംഗീകരിച്ചു.

ഫിലിസ്ത്യർ എബ്‌നേസറിനുമപ്പുറത്തേക്കു പിന്തിരിഞ്ഞു. എക്രാണ്‍മുതല്‍ ഗത്ത്‌വരെ ഫിലിസ്‌ത്യര്‍ കൈവശമാക്കിയിരുന്ന പ്രദേശങ്ങളെല്ലാം അവര്‍ ഇസ്രായേലിനു തിരികെക്കൊടുത്തു. ഇസ്രായേല്യര്‍ തങ്ങളുടെ പ്രദേശമെല്ലാം ഫിലിസ്‌ത്യരില്‍നിന്നു വീണ്ടെടുത്തു. നാട്ടിലെങ്ങും സമാധാനമുണ്ടായി.
സാമുവൽ ഇസ്രായേലിന്റെ ന്യായാധിപനായിരുന്ന നാളുകളിൽ, ഒരിക്കൽപ്പോലും ഫിലിസ്ത്യർ ഇസ്രായേലിനെതിരേ തിരിഞ്ഞില്ല.

സാമുവല്‍ വൃദ്ധനായപ്പോള്‍, തന്റെ പിതാവായ എല്കാനയുടെ പട്ടണമായ റാമായിലെത്തി, പിതൃഭവനത്തിൽ താമസമാക്കി.

തന്റെ മക്കളായ ജോയേലിനേയും അബിയേലിനേയും ഇസ്രായേലിന്റെ ന്യായാധിപന്മാരായി അവൻ നിയമിച്ചു. എന്നാൽ, അവർ പിതാവിന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നില്ല. പണമായിരുന്നു അവരുടെ ലക്ഷ്യം; അവര്‍ കൈക്കൂലി വാങ്ങുകയും അനീതി പ്രവര്‍ത്തിക്കുകയും ചെയ്‌തിരുന്നു. അന്യായമാർഗ്ഗങ്ങളിലെ സമ്പാദ്യങ്ങൾ മദ്യത്തിനും വേശ്യകൾക്കുമായി ചിലവാക്കി. അവരുടെ ദുർപ്രവൃത്തികൾ കണ്ടുമടുത്ത ഇസ്രായേലിലെ ശ്രഷ്‌ഠന്മാര്‍, റാമായില്‍ സാമുവലിന്റെ സന്നിധിയില്‍ ഒരുമിച്ചുകൂടി.

"അങ്ങു വൃദ്ധനായിരിക്കുന്നു. അങ്ങയുടെ പുത്രന്മാരാകട്ടെ അനീതിയുടെ മാർഗ്ഗത്തിലാണു ചരിക്കുന്നതു്. അതുകൊണ്ട്‌, മറ്റു ജനതകള്‍ക്കുള്ളതുപോലെ, ഞങ്ങള്‍ക്കും ഒരു രാജാവിനെ നിയമിച്ചുതരുക."

സാമുവൽ പറഞ്ഞു: "എന്റെ പുത്രന്മാർ അധർമ്മം പ്രവർത്തിക്കുന്നുവെങ്കിൽ, അവർക്കു പകരം, കർത്താവിന്റെ ഹിതമനുഷ്ഠിക്കുന്ന മറ്റാരെയെങ്കിലും ഇസ്രായേലിന്റെ ന്യായാധിപനായി തെരഞ്ഞെടുക്കാം. എന്നാൽ മറ്റു ജനതകൾക്കുള്ളതുപോലെ ഇസ്രായേലിനൊരു രാജാവു വേണ്ടാ, കാരണം ഇസ്രായേലിനെ ഭരിക്കുന്നതും നയിക്കുന്നതും ദൈവമായ കർത്താവുതന്നെയാണ്.."

എന്നാൽ ഇസ്രായേൽപ്രഭുക്കന്മാർ, തങ്ങളുടെ ആവശ്യത്തിലുറച്ചുനിന്നു. ഞങ്ങള്‍ക്കൊരു രാജാവിനെത്തരുകയെന്ന അവരുടെ ആവശ്യം സാമുവലിനിഷ്‌ടമായില്ലെങ്കിലും അവന്‍ ജനത്തിനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

കർത്താവരുളിച്ചെയ്തു: "ഒരു രാജാവിനെ വേണമെന്നാവശ്യപ്പെടുമ്പോൾ, അവര്‍ നിന്നെയല്ല, തങ്ങളുടെ രാജാവായ എന്നെയാണു തിരസ്‌കരിച്ചിരിക്കുന്നത്‌.
ഈജിപ്‌തില്‍നിന്നു പുറത്തുകൊണ്ടുവന്ന ദിവസംമുതല്‍ എന്നെയുപേക്ഷിച്ച്‌, അന്യദേവന്മാരെയാരാധിച്ചുകൊണ്ട്‌, എന്നോടു ചെയ്‌തതുതന്നെയാണ്‌ അവരിപ്പോൾ നിന്നോടും ചെയ്യുന്നത്‌. അതുകൊണ്ടിപ്പോള്‍ ജനംപറയുന്നതു കേള്‍ക്കുക. അവരെയനുസരിക്കുക. എന്നാല്‍, അവരെ ഭരിക്കാനിരിക്കുന്ന രാജാക്കന്മാരുടെ രീതിയെന്തെന്നു സൂക്ഷ്‌മമായി വിവരിച്ച്‌, അവര്‍ക്കു മുന്നറിയിപ്പു കൊടുക്കണം."

സാമുവൽ ഇസ്രായേൽശ്രേഷ്ഠന്മാരുടെ മുന്നിലെത്തി.
"നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവു നിങ്ങളോടു ചെയ്യാനിരിക്കുന്നതെന്തെന്നു ഞാൻ പറയാം.

തന്റെ രഥത്തിനു മുമ്പിലോടാന്‍ തേരാളികളും അശ്വഭടന്മാരുമായി അവന്‍ നിങ്ങളുടെ പുത്രന്മാരെ നിയോഗിക്കും. ആയിരങ്ങളുടെയും അമ്പതുകളുടെയും അധിപന്മാരായി അവനവരെ നിയമിക്കും. ഉഴവുകാരും കൊയ്‌ത്തുകാരും ആയുധപ്പണിക്കാരും രഥോപകരണനിര്‍മ്മാതാക്കളുമായി അവരെ നിയമിക്കും.
നിങ്ങളുടെ പുത്രിമാരെ സുഗന്ധതൈലക്കാരികളും പാചകക്കാരികളും അപ്പക്കാരികളുമാക്കും.
നിങ്ങളുടെ വയലുകളിലും മുന്തിരിത്തോട്ടങ്ങളിലും ഒലിവുതോട്ടങ്ങളിലുംവച്ച്‌ ഏറ്റവും നല്ലത്‌, അവന്‍ തന്റെ സേവകര്‍ക്കു നല്കും.

നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ദശാംശമെടുത്ത്‌, അവന്‍ തൻ്റെ കിങ്കര‍ന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും നല്കും. നിങ്ങളുടെ ദാസന്മാരെയും ദാസികളെയും ഏറ്റവുംനല്ല കന്നുകാലികളെയും കഴുതകളെയും അവന്‍ തന്റെ ജോലിക്കു നിയോഗിക്കും.
അവന്‍ നിങ്ങളുടെ ആട്ടിന്‍പറ്റത്തിന്റെ ദശാംശമെടുക്കും. നിങ്ങള്‍ അവന്റെ അടിമകളായിരിക്കും.

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രാജാവുനിമിത്തം അന്നു നിങ്ങള്‍ വിലപിക്കും. എന്നാല്‍, കര്‍ത്താവു നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല."

സാമുവലിന്റെ വാക്കുകള്‍ക്കു ജനം ചെവികൊടുത്തില്ല. അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്കു രാജാവിനെ വേണം.
ഞങ്ങള്‍ക്കും മറ്റുജനതകളെപ്പോലെയാകണം. ഞങ്ങളുടെ രാജാവു ഞങ്ങളെ ഭരിക്കുകയും നയിക്കുകയും ഞങ്ങള്‍ക്കുവേണ്ടി പടവെട്ടുകയും ചെയ്യണം."

No comments:

Post a Comment