Sunday 6 May 2018

61 ജോഷ്വാനയിച്ച യുദ്ധങ്ങള്‍

ബൈബിള്‍ക്കഥകള്‍ - 61

ജറുസലെം, ഹെബ്രോണ്‍, യാര്‍മുത്, ലാഖീഷ്, എഗ്‌ലോണ്‍ എന്നിവയുടെ അധിപന്മാരായ അദോനിസെദേക്ക്, ഹോഹാം, പിറാം, ജഫിയ, ദബീര്‍ എന്നിവരെ വധിച്ചശേഷം, അവരുടെ രാജ്യങ്ങള്‍ ഇസ്രായേല്‍ കൈയടക്കി. 

ഇസ്രായേലിൻ്റെ പടയോട്ടത്തിനൊടുവില്‍ ആ രാജ്യങ്ങളില്‍ ജീവനുള്ള ഒന്നുമവശേഷിച്ചില്ല. ഈ രാജ്യങ്ങളുടെ അയല്‍രാജ്യങ്ങളായിരുന്ന ലാഖീഷ്, എല്‍ദോണ്‍ എന്നീ രാജ്യങ്ങളും ജോഷ്വായുടെ സൈനികര്‍ ആക്രമിച്ചു കീഴടക്കി. മനുഷ്യരും മൃഗങ്ങളുമടക്കം എല്ലാ ജീവജാലങ്ങളെയും പൂര്‍ണ്ണമായും നശിപ്പിച്ചശേഷമാണ് ജോഷ്വായും പടയാളികളും ഗില്‍ഗാലിലെ ഇസ്രായേല്‍ പാളയത്തിലേക്കു മടങ്ങിയത്. ഗിബയോനടക്കം, എട്ടു രാജ്യങ്ങളായിരുന്ന ഭൂപ്രദേശം മുഴുവന്‍ ഒറ്റപ്പടയോട്ടത്തത്തില്‍ ഇസ്രായേലിൻ്റെ അധീനതിയിലായി.

ഇസ്രായേല്‍ എന്ന അപകടകാരികളായ നാടോടികള്‍, അവര്‍ക്കു മുമ്പിലെത്തുന്നതെല്ലാം ഉന്മൂലനംചെയ്തുകൊണ്ടു കടന്നുവരുന്നതായി ചുറ്റുവട്ടത്തുള്ള രാജ്യങ്ങളിലെല്ലാം വാര്‍ത്തയെത്തി.

ഹാസോര്‍ രാജാവായ യാബീന്‍, മാദോന്‍ രാജാവായ യോബാബ് ഷിമ്റോണിലെയും അക്ഷാഫിലെയും രാജാക്കന്മാര്‍, വടക്കു മലമ്പ്രദേശത്തും താഴ്‌വരയില്‍ അരാബായിലും പടിഞ്ഞാറ് നഫത്‌ദോറിലുള്ള രാജാക്കന്മാര്‍, കിഴക്കുപടിഞ്ഞാറന്‍ദേശത്ത് അവശേഷിച്ചിരുന്ന കാനാന്യര്‍, മലമ്പ്രദേശത്തുള്ള അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ജബൂസ്യര്‍, മിസ്പാദേശത്ത് ഹെര്‍മോണ്‍ താഴ്‌വരയില്‍ വസിച്ചിരുന്ന ഹിവ്യര്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ ഒന്നിച്ചുകൂടി.

ഇസ്രായേല്‍ എന്ന പൊതുശത്രുവിനെതിരേ, സംയുക്തമായി സൈനികനീക്കം നടത്താന്‍ തീരുമാനമായി.

ധാരാളം കുതിരകളും ഇരുമ്പു രഥങ്ങളും പടയാളികളുമടങ്ങിയ കുതിരപ്പടയും, സമുദ്രതീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റ കാലാള്‍പ്പടയുമൊരുങ്ങി. ഗില്‍ഗാലിലെ ഇസ്രായേല്‍പ്പാളയം ലക്ഷ്യമാക്കി സൈന്യം പുറപ്പെട്ടു. യാത്രാമദ്ധ്യേ, മൊറോം നദിയുടെ തീരത്ത്, അവര്‍ താവളമടിച്ചു.

തങ്ങള്‍ക്കെതിരെ തദ്ദേശീയരായ നിരവധി രാജാക്കന്മാര്‍ സംയുക്തമായി സൈനികനീക്കംനടത്തുന്നതായി ജോഷ്വാ അറിഞ്ഞു. ജോഷ്വാ കര്‍ത്താവിൻ്റെ വാഗ്ദാനപേടകത്തിനു മുമ്പില്‍ പ്രാര്‍ത്ഥനയോടെ മുട്ടുകുത്തി.

"നീ അവരെ ഭയപ്പെടേണ്ടാ. നാളെ ഈ സമയംവരെമാത്രമേ, നിനക്കെതിരേവരുന്ന ശത്രുസൈന്യത്തിന് ആയുസ്സു നല്കിയിട്ടുള്ളൂ. നാളെ ഈ സമയത്തിനപ്പുറം അവരിലൊരാള്‍പോലും ജീവനോടെ അവശേഷിക്കുകയില്ല."

ജോഷ്വാ മൊറോംനദിയുടെ തീരത്തേക്ക് ഇസ്രായേല്‍സൈന്യത്തെ നയിച്ചു. ശത്രുപക്ഷത്ത്, വലിയ സൈന്യനിരയുണ്ടായിരുന്നതിനാല്‍ നേരിട്ടുള്ള ആക്രമണം വിജയിക്കില്ലെന്നു ജോഷ്വാ തിരിച്ചറിഞ്ഞു. ഇസ്രായേല്‍സൈന്യത്തെ, ജോഷ്വാ ചെറിയ സംഘങ്ങളായി തിരിച്ചു. ശത്രുപാളയത്തിനു ചുറ്റും പലയിടങ്ങളിലായി അവർ ഒളിച്ചു.


ആ രാത്രിയില്‍, ശത്രുപാളയത്തിനുചുറ്റും പലയിടങ്ങളിനിന്നായി ഒരേസമയം നടത്തിയ മിന്നലാക്രമണത്തില്‍ തദ്ദേശീയസൈന്യം പതറിപ്പോയി.


നേരംപുലരുന്നതു വരെ ആക്രമണം തുടർന്നു. കുതിരകളുടെ കുതിഞരമ്പുകള്‍ മുറിച്ചു. ഇരുമ്പുരഥങ്ങള്‍ തകര്‍ത്തു തീയിട്ടു. ഉച്ചയ്ക്കുമുമ്പുതന്നെ ഒരാള്‍പോലുമവശേഷിക്കാതെ സംയുക്തസൈന്യത്തിലെ മുഴുവന്‍പേരും വാളിനിരയായി. തങ്ങള്‍ക്കെതിരേ സൈന്യത്തെ അയച്ച രാജ്യങ്ങളെല്ലാം ജോഷ്വാ ആക്രമിച്ചു കീഴടക്കി. അതിനുമപ്പുറം, ഗാസയിലും ഗത്തിലും ഹെബ്രോണിലും ദബോറിലും ഇസ്രായേല്‍ കടന്നുകയറി. ഇസ്രായേലുമായി സഖ്യംചെയ്ത ഗിബയോന്‍കാരും ഗാസായിലും ഗത്തിലും അഷ്‌ദോദിലുമുള്ള അനാക്കിം വംശജരായ ചിലരുമൊഴികേ, തദ്ദേശവാസികളായ മുഴുവന്‍പേരും ഉന്മൂലനംചെയ്യപ്പെട്ടു.

തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ ജോഷ്വാ ഇസ്രായേലിലെ ഏഴുഗോത്രങ്ങള്‍ക്കായി വിഭജിച്ചു നല്കി. രണ്ടു ഗോത്രങ്ങള്‍ക്ക് ജോര്‍ദ്ദാന്‍ നദിയുടെ കിഴക്കുള്ളപ്രദേശങ്ങള്‍ ആദ്യംതന്നെ നല്കിയിരുന്നു. പുരോഹിതഗോത്രമായ ലേവിഗോത്രത്തിന്, അവകാശമൊന്നുമുണ്ടായിരുന്നില്ല. കര്‍ത്താവു മോശയോടു കല്പിച്ചിരുന്നതുപോലെ, ഓരോ ഗോത്രത്തിനുമുള്ള അവകാശം നറുക്കെടുപ്പിലൂടെയാണു നിശ്ചയിച്ചത്.

ഭൂമി അവകാശമായി ലഭിക്കാന്‍ ഇനിയും രണ്ടുഗോത്രങ്ങള്‍കൂടെ അവശേഷിച്ചിരുന്നതിനാല്‍, അവര്‍ക്കായി രാജ്യങ്ങള്‍ പിടിച്ചെടുക്കുന്നതുവരെ യുദ്ധങ്ങളവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. ജോഷ്വായാകട്ടെ, വാര്‍ദ്ധക്യത്തിലേക്കു കടന്നിരുന്നു.

ഇനിയും പിടിച്ചെടുക്കേണ്ട ഭൂപ്രദേശങ്ങള്‍ കണ്ടെത്തുന്നതിനും അവിടെ പ്രയോഗിക്കേണ്ട യുദ്ധതന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുമായി, ജോഷ്വാ ഇസ്രായേല്‍ശ്രേഷ്ടരെ വിളിച്ചുകൂട്ടി.

No comments:

Post a Comment