Sunday 7 January 2018

45. കാഴ്ചകള്‍: കാഴ്ചപ്പാടുകള്‍

ബൈബിള്‍ കഥകള്‍ - 45

കാനാന്‍ദേശം ഒറ്റുനോക്കാനായി ഓരോ ഗോത്രത്തിലുംനിന്ന് ഓരോ നേതാവിനെവീതം തിരഞ്ഞെടുത്ത ശേഷം മോശ അവരെ ഒന്നിച്ചു കൂട്ടി.

"നമ്മള്‍ വാഗ്ദത്തഭൂമിയുടെ അതിര്‍ത്തിയോടടുക്കുകയാണ്. പൂര്‍വ്വപിതാക്കന്മാരായ അബ്രാഹാമും ഇസഹാക്കും യാക്കോബും ജീവിക്കുകയും മരിക്കുകയും അന്ത്യവിശ്രമംകൊള്ളുകയും നാട്... തലമുറകളോളം നമുക്കായി കര്‍ത്താവു വാഗ്ദാനംചെയ്ത, തേനുംപാലുമൊഴുകുന്ന നാട്...!
നമ്മള്‍ ഈജിപ്തില്‍ പ്രവാസികളായിരുന്നപ്പോള്‍ അന്യജനതകള്‍ ദേശം കൈയടക്കി. 

അവരെക്കീഴടക്കി നാടുപിടിച്ചടക്കണമെങ്കില്‍, അവിടെ ഇന്നു ജീവിക്കുന്ന ജനതയുടെ ശക്തി ദൗര്‍ബ്ബല്യങ്ങള്‍ നമ്മളറിയണം. നിങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍വച്ചാണ്, നമ്മള്‍ യുദ്ധതന്ത്രങ്ങള്‍ മെനയുക. രണ്ടുപേര്‍വീതമുള്ള ഗണങ്ങളായി പോകുക. ആർക്കും നിങ്ങളെക്കുറിച്ചു സംശയമുണ്ടാകാൻ ഇടയാക്കരുത്. കര്‍ത്താവു നിങ്ങളോടൊപ്പമുണ്ടായിരിക്കട്ടെ."

ചാരന്മാര്‍ യാത്രയായി. മോശ പറഞ്ഞതുപോലെ രണ്ടുപേർവിതമുള്ള ആറുസംഘങ്ങളായി, വ്യത്യസ്തവഴികളിലൂടെയാണ് അവർ സഞ്ചരിച്ചത്.  

സിന്‍മരുഭൂമിമുതല്‍ ഹമാത്തിന്റെ കവാടത്തിനടുത്തു റഹോബുവരെയുള്ള പ്രദേശങ്ങളില്‍ അവരെത്തി. നെഗെബു കടന്ന്, ഹെബ്രോണിലെത്തി. 

ആ ദേശത്ത്, അഹിമാന്‍, ഷേഷായി, തല്‍മായി തുടങ്ങിയ ജനതകള്‍ വസിച്ചിരുന്നു. അമലേക്യര്‍, ഹിത്യര്‍, ജബൂസ്യര്‍ തുടങ്ങിയ വംശങ്ങളില്‍പ്പെട്ട ജനങ്ങളും ആ നാട്ടിലുണ്ടായിരുന്നു.  ചാരന്മാര്‍ കാനാൻദേശത്തുനിന്നുള്ള കാർഷികഫലങ്ങളും ശേഖരിച്ചു

എഷ്‌ക്കോള്‍ താഴ്‌വരയില്‍നിന്ന് ഒരു മുന്തിരിക്കൊമ്പു കുലകളോടുകൂടെ മുറിച്ചെടുത്തു രണ്ടുപേര്‍ അതു തണ്ടിന്മേല്‍ ചുമന്നുകൊണ്ടു പോന്നു. മാതളപ്പഴങ്ങളും അത്തിപ്പഴങ്ങളും ഒലിവു കായ്കളും അവര്‍ സാധിക്കുന്നത്ര ശേഖരിച്ചു.       


നാല്പതുദിവസങ്ങള്‍ക്കുശേഷം പന്ത്രണ്ടുപേരും കൂടാരങ്ങളില്‍ മടങ്ങിയെത്തി. തങ്ങള്‍ കൊണ്ടുവന്ന ഫലങ്ങളും ധാന്യങ്ങളും അവര്‍ മോശയ്ക്കും ഇസ്രായേല്‍ജനതയ്ക്കുംമുമ്പില്‍ വച്ചു. '

റൂബന്‍ഗോത്രത്തില്‍നിന്നു ചാരവൃത്തിക്കുപോയ ഷമ്മുവാ പറഞ്ഞു.

"തേനുംപാലുമൊഴുകുന്ന നാടെന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമാണ് ആ നാട്. അത്രയ്ക്കു ഫലപുഷ്ടമായ മണ്ണ്! അവിടെനിന്നു ഞങ്ങള്‍ കൊണ്ടുവന്ന ഫലങ്ങളും ധാന്യങ്ങളും ആ നാടിന്റെ സമൃദ്ധിയുടെ അടയാളങ്ങള്‍തന്നെ! 

എന്നാല്‍ അതുപോലെതന്നെ അതിശക്തരും യുദ്ധവീരന്മാരുമാണ് അവിടുത്തെ ജനങ്ങള്‍. വളരെ വിശാലവും കോട്ടകളാല്‍ ചുറ്റപ്പെട്ടവയുമാണ് അവിടുത്തെ പട്ടണങ്ങള്‍. അതുകൊണ്ട് ആ നാടുപിടിച്ചടക്കാന്‍ നമ്മളെപ്പോലെ അശക്തരും നാടോടികളുമായ  ഒരു ജനത ചിന്തിക്കുന്നതുപോലും മരണതുല്യമായ പ്രവൃത്തിയാണ്‌."

അപ്പോള്‍ കാലെബ് എഴുന്നേറ്റുനിന്നു പറഞ്ഞു: "നമുക്കുടനെതന്നെ ആ ദേശം കൈവശപ്പെടുത്താനാകുമെന്ന് എനിക്കുറപ്പുണ്ട്. അതു കീഴടക്കാനുള്ള ശക്തി നമുക്കുണ്ട്. കാരണം, അതു കര്‍ത്താവു നമുക്കു വാഗ്ദാനംചെയ്ത ദേശമാണ്‌."

എഫ്രായിംഗോത്രജനായ ജോഷ്വായൊഴികെ മറ്റു പത്തുപേരും കാലബിനെയെതിർത്തു.

"ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ നിനക്കങ്ങനെ തോന്നും. അവിടത്തെ ജനങ്ങളെ കീഴ്‌പ്പെടുത്താന്‍ നമുക്കു കഴിയില്ല; അവര്‍ നമ്മെക്കാള്‍ ശക്തന്മാരാണ്." ശിമയോന്‍ഗോത്രത്തില്‍നിന്നുള്ള ഷാഫാത്ത് പറഞ്ഞു.

"ഇസ്രായേല്‍ജനങ്ങളെ, നിങ്ങള്‍ കേള്‍ക്കണം, ഞങ്ങള്‍ ഒറ്റുനോക്കിയ ദേശം, അതിനെ ആക്രമിക്കാന്‍ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്നതാണ്; അവിടെ ഞങ്ങള്‍ കണ്ട മനുഷ്യര്‍ അതികായന്മാരാണ്. അവിടെയുള്ള മല്ലന്മാരുടെ മുമ്പില്‍ ഞങ്ങള്‍ വെറും വിട്ടിലുകളാണെന്നു ഞങ്ങള്‍ക്കു തോന്നി. അവര്‍ക്കു ഞങ്ങളെക്കുറിച്ചും അങ്ങനെതന്നെ തോന്നിയിരിക്കണം." ഷാഫത്ത് കുടുതൽ വിശദീകരിച്ചു

ജനങ്ങള്‍ ആ വാക്കുകള്‍ വിശ്വസിച്ചു. കാലബിൻ്റെ വാദങ്ങൾ നിരാകരിച്ച ജനങ്ങൾ, മോശയ്ക്കും അഹറോനുമെതിരെ തിരിഞ്ഞു. 

"അന്യ ജനതകളുടെ വാളിനിരയാക്കാന്‍, നിങ്ങൾ ഞങ്ങളെയീ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ശത്രുക്കളുടെ അടിമകളായിത്തീരുമല്ലോ? ഈജിപ്തിലേക്കു തിരികെപ്പോകുന്നതാണു നമുക്കു നല്ലത്..."

ജനക്കൂട്ടം മോശയോടു പറഞ്ഞു. "ഞങ്ങളെ ഈജിപ്തിലേക്കു തിരികെക്കൊണ്ടുപോകൂ. നിനക്കതിനു കഴിവില്ലെങ്കില്‍ ഞങ്ങള്‍ മറ്റൊരു നേതാവിനെ തിരഞ്ഞെടുത്ത്, അവനോടൊപ്പം ഈജിപ്തിലേക്കു മടങ്ങും."

അപ്പോള്‍ മോശയും അഹറോനും ജനങ്ങള്‍ക്കുമുമ്പില്‍ കമിഴ്ന്നുവീണു സാഷ്ടാംഗം നമസ്കരിച്ചു. "ന് ന് ന് നിങ്ങളുടെ ഇഷ്ടംപോലെയാകട്ടെ... ദ് ദ് ദ് ദേശമുറ്റുനോക്കാന്‍ പ് പ് പ് പോയവരില്‍ പത്തുപേരും നമ്മൾ പിന്തിരിയണമെന്നാണ് അഭിപ്രായപ്പെടുന്നത്. ഭ്ഭ്ഭ്ഭൂരിപക്ഷത്തിന്റെ അഭിപ്രായം നമുക്കു മാനിക്കാം. പ് പ് പ് പരാജയപ്പെടാന്‍വേണ്ടി, ന് ന് ന് നമുക്കൊരു യുദ്ധത്തിനിറങ്ങേണ്ടാ..."

മോശയുടെയും അഹറോന്റെയും പ്രവൃത്തികാണുകയും വാക്കുകള്‍ കേള്‍ക്കുകയുംചെയ്ത ജോഷ്വായും കാലെബും തങ്ങളുടെ വസ്ത്രത്തിന്റെ മേലങ്കി കീറി.

ജോഷ്വാ ഉറക്കെ വിളിച്ചുപറഞ്ഞു. "ഇസ്രായേല്‍ജനങ്ങളെ, ശ്രേഷ്ഠന്മാരേ, നിങ്ങള്‍ എന്റെ വാക്കുകള്‍ കേള്‍ക്കണം.

കണ്മുമ്പിൽക്കാണുന്ന കാഴ്ചകളല്ല, നമ്മുടെ കാഴ്ചപ്പാടുകള്‍ രൂപീകരിക്കേണ്ടത്. നമ്മുടെ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ കാഴ്ചകളെ നമ്മള്‍ വിലയിരുത്തുകയാണു വേണ്ടത്.

ദൈവം തിരഞ്ഞെടുത്ത ജനതയാണു നമ്മളെന്ന ഉറച്ചബോദ്ധ്യമാകണം നമ്മുടെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തേണ്ടത്. ഈജിപ്തില്‍നിന്നു പുറപ്പെട്ടതിനുശേഷം ഇന്നിതുവരെ കര്‍ത്താവു നമ്മളെ നയിച്ചതെങ്ങനെയെന്നു ചിന്തിക്കൂ... 

മുമ്പില്‍ ചെങ്കടലും പിന്നില്‍ ഈജിപ്തിന്റെ സേനയുമായിരുന്നിട്ടും നമ്മള്‍ പരാജയപ്പെട്ടോ? നമുക്കു കുടിക്കാന്‍ വെള്ളമില്ലാതായപ്പോള്‍ മാറായിലെ കയ്പുനീര്‍ അവിടുന്നു ശുദ്ധജലമാക്കിയില്ലേ? നമുക്കു ഭക്ഷിക്കാന്‍ ആകാശമിപ്പോഴും മന്നാ പൊഴിക്കുന്നില്ലേ? കിഴക്കന്‍കാറ്റില്‍ കര്‍ത്താവു നമുക്കായി കാടപ്പക്ഷികളെ അയച്ചില്ലേ? 

അതുകൊണ്ടു പ്രിയമുള്ളവരേ, ഇന്ന് അന്യര്‍ കൈവശപ്പെടുത്തിയിരിക്കുന്ന ആ ദേശം കര്‍ത്താവു നമുക്കു വാഗ്ദാനംചെയ്ത ദേശമാണ്. നമ്മുടെ പൂർവ്വപിതാക്കന്മാരായ അബ്രഹാമും ഇസഹാക്കും യാക്കോബും ജീവിച്ച മണ്ണാണത്. നമ്മുടെ പന്ത്രണ്ടു ഗോത്രപിതാക്കന്മാർ പിച്ചവച്ചു വളർന്ന ദേശം...! കര്‍ത്താവിന്റെ കൃപയാല്‍ അതു നമുക്കു പിടിച്ചെടുക്കാനാകും. 

അവിടെയുള്ള ജനതയുടെ ശക്തിയെക്കുറിച്ചു ഭയാകുലത വേണ്ടാ... എത്ര ശക്തരായാലും അവര്‍ നമുക്കിരയാണ്. ഇനിയവര്‍ക്കു രക്ഷയില്ല. കാരണം, കര്‍ത്താവു നമ്മോടുകൂടെയാണ്; അവരെ നാം ഭയപ്പെടേണ്ടതില്ല..."

എന്നാല്‍ ജനക്കൂട്ടം മുഴുവന്‍ ജോഷ്വായ്ക്കും കാലെബിനുമെതിരായിത്തിരിഞ്ഞു. മോശ അവരെത്തടഞ്ഞില്ല. ജനക്കൂട്ടം ജോഷ്വായെയും കാലബിനെയും എറിഞ്ഞുകൊല്ലാന്‍ കല്ലുകള്‍ പെറുക്കി.

അപ്പോള്‍ വലിയൊരിടിമുഴക്കമുണ്ടായി. കര്‍ത്താവിന്റെ മഹത്ത്വം സമാഗമകൂടാരത്തില്‍ പ്രത്യക്ഷമായി.

മോശ തന്റെ തെറ്റുതിരിച്ചറിഞ്ഞു. കര്‍ത്താവിന്റെ സംരക്ഷണത്തിന്റെ കരങ്ങളെ ചില നിമിഷത്തേക്കു താന്‍ മറന്നതില്‍ മോശ പാശ്ചാത്തപിച്ചു. അവൻ കർത്താവിനു മുമ്പിൽ സാഷ്ടാംഗംവീണു ക്ഷമായാചനംചെയ്തു.

കര്‍ത്താവ് മോശയോടരുളിച്ചെയ്തു: "ഈ ജനം എത്രത്തോളമെന്നെ പ്രകോപിപ്പിക്കും? നിങ്ങളുടെ മദ്ധ്യേ, ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള അടയാളങ്ങള്‍ കണ്ടിട്ടും എത്രനാള്‍ നിങ്ങളെന്നെ വിശ്വസിക്കാതിരിക്കും? മഹാമാരിയാല്‍ ഞാനീ ജനതയെ നിര്‍മ്മൂലനം ചെയ്യും. എന്നാല്‍, ഇവരെക്കാള്‍ വലുതും ശക്തവുമായ ഒരു ജനതയെ നിന്നില്‍നിന്നു ഞാന്‍ പുറപ്പെടുവിക്കും."     

മോശ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു: "അ്അ്അ്അവിടുത്തെ ശക്തമായ കരമാണല്ലോ ഇ്ഇ്ഇഈ ജനത്തെ ഈജിപ്തില്‍നിന്നു കൊണ്ടുപോന്നത്.  കക് ക് ര്‍ത്താവേ, അങ്ങ് ഈ ജനത്തിന്റെ മദ്ധ്യേയുണ്ടെന്ന് അവര്‍ക്കറിയാം. കാരണം, ഞ് ഞ് ഞ് ഞങ്ങളങ്ങയെ അഭിമുഖം കാണുന്നു; അ്അ്അ്അവിടുത്തെ മേഘം, ഞങ്ങളുടെ മുകളില്‍ എപ്പോഴും നില്‍ക്കുന്നു. പ് പ് പ് പകല്‍ മേഘസ്തംഭവും ര് ര് ര് രാത്രിയില്‍ അഗ്നിസ്തംഭവുംകൊണ്ട് അ്അ്അ്അവിടുന്നു ഞങ്ങള്‍ക്കു വഴകാട്ടുന്നു. അതിനാല്‍ ഒരൊറ്റയാളെയെന്നപോലെ അ്അ്അ്അങ്ങീ ജനത്തെ സംഹരിച്ചുകളഞ്ഞാല്‍ ഈഇ്ഇ്ഈജിപ്തുകാര്‍ പറയും: അവര്‍ക്കു കൊടുക്കാമെന്നു സത്യംചെയ്ത ദേശത്ത് അ്അ്അ്അവരെയെത്തിക്കാന്‍ കര്‍ത്താവിനു കഴിവില്ലാത്തതുകൊണ്ട് മരുഭൂമിയില്‍വച്ച് അവനവരെക്കൊന്നുകളഞ്ഞു. ഇ്ഇ്ഇ്ഈ ദേശത്തു വസിക്കുന്നവരോടും അവരിക്കാര്യം പറയും. 

കര്‍ത്താവേ, അങ്ങരുളിച്ചെയ്തിട്ടുള്ളതുപോലെ അ്അ്അ്അങ്ങയുടെ ശക്തി വലുതാണെന്നു പ്രകടമാക്കണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ക് ക് ക് കര്‍ത്താവു ക്ഷമാശീലനും അചഞ്ചലസ്‌നേഹം കവിഞ്ഞൊഴുകുന്നവനുമാണ്. അ്അ്അ്അവിടുന്ന് അകൃത്യവും അപരാധങ്ങളും ക്ഷമിക്കുന്നവനാണ്. എ്എ്എ്എന്നാല്‍ കുറ്റക്കാരനെ വെറുതെവിടാതെ, പിതാക്കന്മാരുടെ അകൃത്യങ്ങള്‍ക്കു മക്കളെപ്പോലും മുമ് മ് മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങരുളിച്ചെയ്തിട്ടുണ്ടല്ലോ. അ്അ്അ്അങ്ങയുടെ കാരുണ്യാതിരേകത്തിനു യോജിച്ചവിധം ഈജിപ്തുമുതലിവിടംവരെ ഞങ്ങളോടു ക്ഷമിച്ചതുപോലെ ഇ്ഇ്ഇഇപ്പോഴും ഞങ്ങളുടെയപരാധം പൊറുക്കണമെന്ന് അങ്ങയോടു ഞാന്‍ യാചിക്കുന്നു."

അപ്പോള്‍ കര്‍ത്താവരുളിച്ചെയ്തു: "നിന്റെ അപേക്ഷ സ്വീകരിച്ച് ഞാനെൻ്റെ ക്രോധമടക്കുന്നു. എന്നാല്‍ ഞാനാണേ, ഭൂമി നിറഞ്ഞിരിക്കുന്ന എന്റെ മഹത്ത്വമാണേ, കര്‍ത്താവായ ഞാന്‍ പറയുന്നു, എന്റെ മഹത്ത്വവും, ഈജിപ്തിലും മരുഭൂമിയിലുംവച്ചു ഞാന്‍ചെയ്ത അടയാളങ്ങളും കണ്ടിട്ടും എന്നെ പലപ്രാവശ്യം പരീക്ഷിക്കുകയും എന്റെ സ്വരം അവഗണിക്കുകയുംചെയ്ത ഈ ജനത്തിലാരും, അവരുടെ പിതാക്കന്മാര്‍ക്കു ഞാന്‍ വാഗ്ദാനംചെയ്ത ദേശം കാണുകയില്ല. എന്നെ നിന്ദിച്ചവരാരുമതു കാണുകയില്ല. എന്നാല്‍ എന്റെ ദാസനായ കാലെബിനെ, അവനൊറ്റുനോക്കിയ ദേശത്തേക്കു ഞാന്‍ കൊണ്ടുപോകും; അവന്റെ സന്തതികള്‍ അതു കൈവശമാക്കും. എന്തെന്നാല്‍, അവനെ നയിച്ച ചൈതന്യം വ്യത്യസ്തമാണ്. അവനെന്നെ പൂര്‍ണ്ണമായി അനുഗമിക്കുകയും ചെയ്തു.      

വഴിപിഴച്ച ഈ സമൂഹം എത്രനാള്‍ എനിക്കെതിരേ പിറുപിറുക്കും? എനിക്കെതിരേ ഇസ്രായേല്‍ജനം പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു. അവരോടു പറയുക: എന്നും ജീവിക്കുന്നവനായ ഞാന്‍ ശപഥംചെയ്യുന്നു: ഞാന്‍കേള്‍ക്കെ നിങ്ങള്‍ പിറുപിറുത്തതുപോലെ ഞാന്‍ നിങ്ങളോടു ചെയ്യും. നിങ്ങളുടെ ശവങ്ങള്‍ ഈ മരുഭൂമിയില്‍ വീഴും. നിങ്ങളില്‍ ഇരുപതും അതിലേറെയും വയസ്സുള്ളവരില്‍, എനിക്കെതിരായി പിറുപിറുത്ത ഒരാള്‍പോലും, നിങ്ങളെ പാര്‍പ്പിക്കാമെന്നു ഞാന്‍ വാഗ്ദാനംചെയ്ത ദേശത്തു പ്രവേശിക്കുകയില്ല. യഫുന്നയുടെ മകന്‍ കാലെബും നൂനിന്റെ മകന്‍ ജോഷ്വയുംമാത്രം അവിടെ പ്രവേശിക്കും. എന്നാല്‍, ശത്രുക്കള്‍ക്കിരയാകുമെന്നു നിങ്ങള്‍ ഭയപ്പെട്ട നിങ്ങളുടെ മക്കളെ ഞാനവിടെ പ്രവേശിപ്പിക്കും. നിങ്ങള്‍ തിരസ്‌കരിച്ച ആ ദേശം അവരനുഭവിക്കും.      

നിങ്ങളില്‍ അവസാനത്തെയാള്‍ ഈ മരുഭൂമിയില്‍ മരിച്ചുവീഴുന്നതുവരെ നിങ്ങളുടെ അവിശ്വസ്തതയ്ക്കു പ്രായശ്ചിത്തം ചെയ്തുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കൊപ്പം  ഈ മരുഭൂമിയില്‍ നാടോടികളായി അലഞ്ഞുതിരിയും. നാല്പതുദിവസം നിങ്ങള്‍ ആ ദേശത്തു രഹസ്യനിരീക്ഷണം നടത്തി. ഒരു ദിവസത്തിന് ഒരു വര്‍ഷംവീതം നാല്പതുവര്‍ഷത്തേക്കു നിങ്ങളുടെ അകൃത്യത്തിനു നിങ്ങള്‍ പ്രായശ്ചിത്തം ചെയ്യണം. എന്നോടു കാട്ടിയ അവിശ്വസ്തതയുടെ രൂക്ഷത അങ്ങനെ നിങ്ങളറിയും.      
കര്‍ത്താവായ ഞാനാണു പറയുന്നത്: എനിക്കെതിരേ ഒത്തുചേര്‍ന്ന ഈ കൂട്ടത്തോടു തീര്‍ച്ചയായും ഞാനിതുചെയ്യും. അവരില്‍ അവസാനത്തെ മനുഷ്യന്‍വരെ ഈ മരുഭൂമിയില്‍ത്തന്നെ മരിച്ചുവീഴും."    
കര്‍ത്താവറിയിച്ച കാര്യങ്ങള്‍ മോശ ജനങ്ങളോടു പറഞ്ഞു. ജനങ്ങള്‍ പാശ്ചാത്താപത്തോടെ വിലപിച്ചു.

നിമിഷങ്ങള്‍ക്കുള്ളില്‍, ദേശം ഒറ്റുനോക്കാന്‍ മോശ അയച്ച പന്ത്രണ്ടുചാരന്മാരിൽ, നൂനിന്റെ മകനായ ജോഷ്വയും യഫുന്നയുടെ മകന്‍ കാലെബുമൊഴികെ മറ്റു പത്തുപേരും ജനങ്ങളുടെ മുമ്പില്‍ കുഴഞ്ഞുവീണു മരിച്ചു..

പിറ്റേന്ന് അതിരാവിലെ ജനങ്ങളില്‍ കുറേപ്പേര്‍ എഴുന്നേറ്റു മലമുകളിലേക്കു പോകാനൊരുങ്ങി. അവര്‍ മോശയെ സമീപിച്ചു പറഞ്ഞു: "ഞങ്ങള്‍ പാപം ചെയ്തുപോയി! എന്നാല്‍, കര്‍ത്താവു വാഗ്ദാനംചെയ്ത ദേശത്തേക്കു പോകാന്‍ ഇപ്പോഴിതാ ഞങ്ങള്‍ തയ്യാറാണ്."    

മോശ പറഞ്ഞു: നിങ്ങളെന്തിനു വീണ്ടും കര്‍ത്താവിന്റെ കല്പന ലംഘിക്കുന്നു? അതൊരിക്കലും വിജയിക്കുകയില്ല. ശത്രുക്കളുടെമുമ്പില്‍ തോല്‍ക്കാതിരിക്കാന്‍ നിങ്ങളിപ്പോള്‍ മുകളിലേക്കു കയറരുത്. എന്തെന്നാല്‍ കര്‍ത്താവു നിങ്ങളുടെകൂടെയില്ല. അമലേക്യരും കാനാന്യരും നിങ്ങള്‍ക്കെതിരേ നില്‍ക്കും. നിങ്ങളവരുടെ വാളിനിരയാകും.  നിങ്ങൾ കര്‍ത്താവിന്നു പുറംതിരിഞ്ഞിരിക്കുന്നതിനാല്‍ അവിടുന്നു നിങ്ങളോടുകൂടെയുണ്ടായിരിക്കുകയില്ല."      

കര്‍ത്താവിന്റെ വാഗ്ദാനപേടകമോ മോശയോ പാളയത്തില്‍നിന്ന് ഇറങ്ങിച്ചെല്ലാതിരുന്നിട്ടും അവര്‍ ധിക്കാരപൂര്‍വ്വം മലയിലേക്കു കയറി, അമലേക്യരുടെ നാട്ടില്‍ പ്രവേശിച്ചു..  അമലേക്യരും കാനാന്യരും അവര്‍ക്കെതിരെ പടനയിച്ചെത്തി, ഹോര്‍മാവരെ അവരെ തോല്പിച്ചോടിച്ചു. 
അവരിൽപ്പലരുടേയും ശിരസ്സുകൾ ശത്രുക്കളുടെ വാളിനാൽ ഛേദിക്കപ്പെട്ടു

No comments:

Post a Comment