Sunday 21 January 2018

47. പിച്ചളസര്‍പ്പം

ബൈബിള്‍ക്കഥകള്‍ - 47

ആരാദ് എന്ന രാജ്യത്തില്‍പ്പെട്ട, അത്താറിം എന്ന ദേശത്തിനു സമീപത്തുകൂടെ ഇസ്രായേല്‍ജനത കടന്നുപോയി. 

ഈജിപ്തില്‍നിന്നൊളിച്ചോടിയ കുറേ അടിമകള്‍ തന്റെ തന്റെ രാജ്യാതിര്‍ത്തിയോടുചേര്‍ന്നു കടന്നുപോകുന്നതായി ആരാദ് രാജാവു തന്റെ ചാരന്മാരില്‍നിന്നറിഞ്ഞു. അവന്‍ തന്റെ സൈന്യത്തോടൊപ്പംചെന്ന്, ഇസ്രായേലിനെ ആക്രമിച്ചു. 

അപ്രതീക്ഷിതമായ ആക്രമണത്തില്‍ ഇസ്രായേല്‍ നടുങ്ങി.

കുറേപ്പേരെ ആരാദുകാർ തടവുകാരായി പിടിച്ചുകൊണ്ടുപോയി.

മോശ ഏലിയാസറിനൊപ്പം കര്‍ത്താവിനുമുമ്പില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചു. "ക് ക് ക് കര്‍ത്താവേ, ഞ് ഞ് ഞ് ഞങ്ങളവരുടെ ദേശത്തു കാല്‍കുത്തിയില്ല, അവര്‍ക്കെതിരായി യാതൊരു തിന്മയും ചെയ്തില്ല. എ്എ്എ്എന്നിട്ടും അവര്‍ ഞങ്ങളെയാക്രമിച്ചു. ഞ് ഞ് ഞ് ഞങ്ങളുടെ സഹോദരന്മാരെ തടവുകാരാക്കി... ക് ക് ക് കര്‍ത്താവേ, അങ്ങയുടെ ജനതയോടു കരുണകാണിക്കണമേ... അവരെ ഞങ്ങളുടെ കൈകളില്‍ എല്പിച്ചുതരണമേ... അ്അ്അ്അങ്ങയുടെ ശക്തമായ കരങ്ങള്‍ ഞങ്ങളോടൊപ്പമുണ്ടെങ്കില്‍ ഞങ്ങളവരെ ഉന്മൂലനംചെയ്യും... അവരുടെ ദേശം തകര്‍ക്കും ... അ്അ്അ്അങ്ങാണു കര്‍ത്താവെന്നു സകലജനതകളുമറിയട്ടെ! എന്നാല്‍ കര്‍ത്താവേ, അ്അ്അ്അങ്ങു കല്പിക്കാത്ത ഒരുദേശത്തും ഞങ്ങള്‍ വസിക്കില്ല, ഒ്ഒ്ഒ്ഒരു സമ്പത്തും ഞങ്ങള്‍ കൈയടക്കില്ലാ..."

ജോഷ്വയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ ആരാദ് രാജ്യത്തിനെതിരെ പ്രത്യാക്രമണത്തിനു തയ്യാറാടുത്തു. ആരാദിന്റെ വലിയ സൈന്യത്തിനുമുമ്പില്‍ ഇസ്രായേല്‍സേന വളരെ നിസ്സാരമായിരുന്നു. 

ജോഷ്വാ അവൻ്റെ സൈന്യത്തോടു പറഞ്ഞു: "കരബലത്താലല്ല, കര്‍ത്താവിന്റെ കൃപയാലാണു നമ്മള്‍ ഈ യുദ്ധം ജയിക്കാന്‍പോകുന്നത്. നിങ്ങൾ ധൈര്യമായിപ്പോരാടണം. നമ്മുടെ ശത്രുക്കളെ കർത്താവു നമ്മുടെ കരങ്ങളിലേല്പിക്കും... " ജോഷ്വായുടെ വാക്കുകൾ സൈനികരെ ശക്തിപ്പെടുത്തി. അവർ ആവേശത്തോടെ പോർക്കളത്തിൽപ്പോരാടി.

ജോഷ്വയുംകൂട്ടരും പടക്കളത്തിലായിരിക്കുമ്പോഴെല്ലാം മോശയും എലിയാസറും കര്‍ത്താവിന്റെ മുമ്പില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

സൈനികപരിശീലനംനേടിയിട്ടില്ലാത്ത നാടോടിക്കൂട്ടത്തെ, പെട്ടെന്നു തോല്പിച്ചു തടവുകാരായിപ്പിടിക്കാമെന്ന് ആരാദുരാജാവു കരുതി.

എന്നാല്‍ കര്‍ത്താവ് ഇസ്രായേലിനൊപ്പമുണ്ടായിരുന്നു.

ഉയര്‍ത്തിയ കരങ്ങളോടെ കര്‍ത്താവിനുമുമ്പില്‍ മുട്ടുമടക്കിയ മോശയുടെ കരങ്ങള്‍ താണില്ല;  മോശയുടെ കരങ്ങൾ ഉയർന്നുനിന്ന സമയമത്രയും ജോഷ്വയുടെ വാള്‍ത്തല ശത്രുക്കളുടെമുമ്പിലും താണില്ല.


ആരാദ് രാജാവു തടവുകാരായിപ്പിടിച്ച ഇസ്രായേല്‍ക്കാരെയെല്ലാം ജോഷ്വാ മോചിപ്പിച്ചു. ആരാദ് രാജാവും അവന്റെ സൈനികരും ദേശവാസികളും ഒന്നൊഴിയാതെ വാളിനിരയായി. അവരുടെ പട്ടണങ്ങള്‍ ഇസ്രായേല്‍ അഗ്നിക്കിരയാക്കി...

ഇസ്രായേല്‍ക്കൂടാരങ്ങളില്‍ ആഹ്ലാദാരവങ്ങളുയര്‍ന്നു. കര്‍ത്താവുനല്കിയ വിജയത്തെപ്രതി ഏലിയാസര്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.

വിജയാഘോഷങ്ങൾക്കുശേഷം, കൂടാരങ്ങളഴിച്ച്, ഹോര്‍മലയില്‍നിന്നു ചെങ്കടലിനുനേരെയുള്ള വഴിയിലൂടെ ഇസ്രായേല്‍ തങ്ങളുടെ യാത്രതുടര്‍ന്നു.

താവളമടിക്കാൻപറ്റിയ  ഇടംകിട്ടാതെ അവരുടെ യാത്ര തുടർന്നു. ദിവസങ്ങള്‍ കടന്നുപോകവേ, ജനം അക്ഷമരായിത്തുടങ്ങി.  ദൈവത്തിനും മോശയ്ക്കുമെതിരായി വീണ്ടും  പിറുപിറുപ്പുയർന്നു.

"എത്രനാളായി ഈ അലച്ചില്‍ തുടങ്ങിയിട്ട്? ഈ മരുഭൂമിയില്‍ക്കിടന്നു മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; ആകാശത്തുനിന്നു പൊഴിയുന്ന ഈ വിലകെട്ട അപ്പംതിന്നു ഞങ്ങള്‍ മടുത്തു."

മോശയും ജോഷ്വായും ജനങ്ങളെ സാന്ത്വനിപ്പിക്കാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമണിഞ്ഞില്ല.

അവര്‍ കര്‍ത്താവിനെതിരായി ശാപവാക്കുകളുതിര്‍ത്തു.

കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരായി ജ്വലിച്ചു. ഇസ്രായേല്‍പ്പാളയത്തിനുചുറ്റും ആഗ്നേയസര്‍പ്പങ്ങളിഴഞ്ഞു. കൂടാരങ്ങൾക്കുള്ളിലും അവയിഴഞ്ഞെത്തി. നിരവധിപേരെ സര്‍പ്പങ്ങള്‍ കൊത്തി. അവയുടെ ദംശനമേറ്റവര്‍ അധികംവൈകാതെ പിടഞ്ഞുമരിച്ചു. തങ്ങള്‍ക്കുചുറ്റും ഇഴഞ്ഞുനീങ്ങുന്ന മരണദൂതന്മാര്‍ ഇസ്രായേല്‍ജനതയെ പരിഭ്രാന്തരാക്കി.

ജനങ്ങള്‍ മോശയുടെ അടുക്കല്‍വന്നു സാഷ്ടാംഗം നമസ്കരിച്ചു കരഞ്ഞു: "അങ്ങേയ്ക്കും കര്‍ത്താവിനുമെതിരായി സംസാരിച്ച ഞങ്ങള്‍ വലിയ പാപമാണു ചെയ്തത്. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കേണമേ!"

മോശയ്ക്കു തന്റെ ജനത്തോട് അലിവുതോന്നി. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.

കര്‍ത്താവു മോശയോടു പറഞ്ഞു: "*ഒരു പിച്ചളസര്‍പ്പത്തെയുണ്ടാക്കി പാളയത്തില്‍ എവിടെനിന്നും കാണാനാകുംവിധം വടിയിലുയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല."


കര്‍ത്താവിന്റെ കല്പനയനുസരിച്ച്, മോശ പിച്ചളകൊണ്ട്, ഒരു സര്‍പ്പത്തെയുണ്ടാക്കി. അതിനെ വടിയിലുയര്‍ത്തിനിറുത്തി; സര്‍പ്പദംശനമേറ്റവരില്‍ ജീവനോടെ അവശേഷിച്ചവര്‍ ഉയര്‍ത്തിനിറുത്തിയ പിച്ചളസര്‍പ്പത്തെ നോക്കി; അവരുടെ ജീവന്‍ നഷ്ടപ്പെട്ടില്ല.

ഇസ്രായേല്‍പ്പാളയത്തിലെ ആഗ്നേയസര്‍പ്പങ്ങള്‍ വന്നതുപോലെതന്നെ എവിടെയ്ക്കോ ഇഴഞ്ഞുപോയി. എല്ലായിടത്തും ശാന്തത കൈവന്നു.

--------------------- --------------------- --------------------- 

No comments:

Post a Comment