Sunday 5 November 2017

36. സ്വർഗ്ഗത്തിൽനിന്നുള്ള ഭോജ്യം

ബൈബിൾക്കഥകൾ 36

ഒരുദിവസത്തെ ആഘോഷങ്ങള്‍ക്കുശേഷം, ചെങ്കൽത്തീരത്തുനിന്ന്, ഇസ്രായേൽക്കാർ, വീണ്ടും തങ്ങളുടെ യാത്രതുടര്‍ന്നു.

ഷൂര്‍മരുഭൂമിയിലൂടെ യാത്രചെയ്ത്, മൂന്നുദിവസങ്ങൾക്കുശേഷം അവര്‍ മാറാ എന്ന സ്ഥലത്തെത്തി. ഷൂർമരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയില്‍, വഴിയിലെല്ലാം തിരഞ്ഞെങ്കിലും ഒരിടത്തും കുടിവെള്ളം കണ്ടെത്താന്‍ അവർക്കു കഴിഞ്ഞിരുന്നില്ല.  തോല്‍ക്കുടങ്ങളില്‍ സൂക്ഷിച്ചിരുന്ന കുടിവെള്ളമെല്ലാം തീരുകയുംചെയ്തു. 

മാറായിൽ ഒരുറവയുണ്ടായിരുന്നു. ഉറവ ദൃശ്യമായപ്പോൾത്തന്നെ, കുടിവെള്ളംശേഖരിക്കാനുള്ള  തോല്‍ക്കുടങ്ങളുമായി ജനങ്ങളെല്ലാം ഉറവയ്ക്കരികിലേക്കോടിയെത്തി. എന്നാല്‍ ആ ഉറവയിലെ ജലം, കയ്പുള്ളതും കുടിക്കാന്‍കൊള്ളാത്തതുമായിരുന്നു. 

ദാഹത്താല്‍വലഞ്ഞ കുഞ്ഞുങ്ങള്‍ തളര്‍ന്നുവീണുതുടങ്ങി. 

ജനങ്ങൾ അസ്വസ്ഥരായി.

കര്‍ത്താവു തങ്ങള്‍ക്കുവേണ്ടി അന്നുവരെചെയ്ത അദ്ഭുതങ്ങളെല്ലാം അവർ മറന്നു. ചെങ്കടല്‍കടന്നപ്പോള്‍പ്പാടിയ സ്തുതിഗീതങ്ങള്‍ക്കുപകരം, വീണ്ടും പിറുപിറുപ്പുകള്‍ കടന്നുവന്നു..

ജനങ്ങൾ മോശയോടു കയര്‍ത്തു. "ദാഹിച്ചുമരിക്കാനായി നീയെന്തിനു ഞങ്ങളെയിവിടെക്കൊണ്ടുവന്നു? ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളും ദാഹിച്ചുവലയുന്നു. ഈ മരുഭൂമിയില്‍ ഞങ്ങളുടെ കുഴിമാടങ്ങളൊരുക്കാനാണോ നിന്റെയുദ്ദേശം? അല്ലെങ്കിൽ ഞങ്ങള്‍ക്കു കുടിക്കാന്‍ ശുദ്ധജലം തരൂ..."

ജനങ്ങളുടെ പിറുപിറുപ്പുകളില്‍ അസ്വസ്ഥനായ മോശ, കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. കർത്താവ്, ഒരു തടിക്കഷണം മോശയ്ക്കു കാണിച്ചുകൊടുത്തു.

"ഈ തടിക്കഷണം, ഉറവയിലെ വെള്ളത്തിലേയ്ക്കിടുക." കർത്താവാവശ്യപ്പെട്ടു.

മോശ അതനുസരിച്ചു, പിന്നെ അല്പം വെള്ളം രുചിച്ചുനോക്കി. വെള്ളത്തിന്റെ കയ്പുരസം പൂര്‍ണ്ണമായി വിട്ടുമാറിയിരുന്നു. അവൻ കൈക്കുമ്പിൾനിറയെ വെള്ളമെടുത്തു കുടിച്ചു. ശുദ്ധമായ കുളിർജലം അവന്നു പുതിയൊരുന്മേഷംനല്കി.

ഉറവ, ശുദ്ധജലംപുറപ്പെടുവിച്ചുതുടങ്ങിയെന്നുകണ്ടപ്പോള്‍, ജനങ്ങള്‍ ഉത്സാഹത്തോടെ ഉറവയ്ക്കു ചുറ്റുംകൂടി. ദാഹംതീരുവോളം വെള്ളംകുടിച്ചു. കാലിയായ തോല്‍ക്കുടങ്ങളില്‍ ജലം നിറച്ചുവച്ചു. കന്നുകാലികളേയും കുടിപ്പിച്ചു

എല്ലാവരും വെള്ളംകുടിച്ചുതൃപ്തരായശേഷം, കര്‍ത്താവു മോശയോടു കല്പിച്ചതനുസരിച്ച്, അഹറോന്‍ ജനങ്ങളോടു സംസാരിച്ചു.

"ഇസ്രായേലിലെ ഓരോരുത്തരോടും കര്‍ത്താവരുള്‍ചെയ്യുന്നു. നിന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും അവിടുത്തെ ദൃഷ്ടിയില്‍ ശരിയായതു പ്രവര്‍ത്തിക്കുകയും അവിടുത്തെ കല്പനകളനുസരിക്കുകയും ചട്ടങ്ങള്‍ പാലിക്കുകയുംചെയ്താല്‍ ഞാന്‍ ഈജിപ്തുകാരുടെമേല്‍വരുത്തിയ മഹാമാരികളിലൊന്നും നിന്റെമേല്‍ വരുത്തുകയില്ല; ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്. എന്നാൽ അനുസരിക്കാൻ തയ്യാറല്ലാത്തവർ, ശിക്ഷിക്കപ്പെടുകതന്ന ചെയ്യും"

ജനക്കൂട്ടം വീണ്ടും ദൈവത്തെ സ്തുതിച്ചു. തങ്ങളുടെ വീഴ്ചകള്‍ക്ക്, അവര്‍ പശ്ചാത്തപിക്കുകയും കര്‍ത്താവിനോടു മാപ്പുചോദിക്കുകയുംചെയ്തു.  

തോല്‍ക്കുടങ്ങളില്‍ ശുദ്ധജലംനിറച്ച്, ഇസ്രായേല്‍ജനത വാഗ്ദത്തനാടു തേടിയുള്ള യാത്രതുടര്‍ന്നു.

ദിവസങ്ങള്‍ക്കുശേഷം, തോൽക്കുടങ്ങളിലെ വെള്ളം തീരുന്നതിനുമുമ്പേ, അവര്‍ ഏലിം എന്ന പ്രദേശത്തെത്തി. അവിടെ, പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളുമുണ്ടായിരുന്നു. ഒരു ജലാശയത്തിനുസമീപം അവര്‍  പാളയമടിച്ചു. കുറച്ചുദിവസങ്ങള്‍ അവിടെ വിശ്രമിച്ചു. സാധിക്കുന്നത്ര ഈന്തപ്പഴങ്ങളും ജലവും ശേഖരിച്ചു.

പിന്നെ, തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടര്‍ന്നു.

ഈജിപ്തില്‍നിന്നു പുറപ്പെട്ടതിനുശേഷം, രണ്ടുമാസവും പതിനഞ്ചുദിവസവുംപിന്നിട്ട ദിവസം, അവര്‍ സീനായ് മലയ്ക്കപ്പുറത്ത്, സീന്‍മരുഭൂമിയിലെത്തി. 

ജനക്കൂട്ടം വീണ്ടും പിറുപിറുത്തുതുടങ്ങി. തോല്‍ക്കുടങ്ങളില്‍ക്കരുതിവച്ച വെള്ളവും ഏലിംദേശത്തുനിന്നു ശേഖരിച്ച ഈന്തപ്പഴങ്ങളുമല്ലാതെ മറ്റൊന്നും അവര്‍ക്കു ഭക്ഷിക്കാനുണ്ടായിരുന്നില്ല. മോശയ്ക്കും അഹറോനുമെതിരേ അവര്‍ വീണ്ടും കയര്‍ത്തുസംസാരിച്ചുതുടങ്ങി.

"ഈജിപ്തില്‍ ഇറച്ചിപ്പാത്രത്തിനടുത്തിരുന്ന്, തൃപ്തിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോള്‍, കര്‍ത്താവിന്റെ കരത്താല്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു! എന്നാല്‍, എല്ലാവരേയും പട്ടിണിയിട്ടു കൊല്ലാനായി ഞങ്ങളെ ഈ മരുഭൂമിയിലേക്കു നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു."

"ഇ്ഇ്ഇ്ഇന്നോളം കര്‍ത്താവു നിങ്ങള്‍ക്കായിച്ചെയ്ത അ്അ്അ്അദ്ഭുതങ്ങള്‍ നിങ്ങള്‍ മ് മ് മ് മറക്കരുത്." മോശ പറഞ്ഞു.

"ഈജിപ്തില്‍ത്തന്നെ ഞങ്ങള്‍ക്കു സമൃദ്ധിനല്കാന്‍ കര്‍ത്താവിനു കഴിയുമായിരുന്നു. അതിനുവേണ്ടി കർത്താവിനോടു പ്രാർത്ഥിക്കുന്നതിനുപകരം, എന്തിനു നിങ്ങള്‍ ഞങ്ങളെ ഈ ദുരിതത്തിലേക്കു കൊണ്ടുവന്നു."

എന്തുമറുപടിനല്കുമെന്നറിയാതെനിന്ന മോശയോടു കര്‍ത്താവു പറഞ്ഞു. "ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേയ്ക്കുമാവശ്യമുള്ളതു ശേഖരിക്കട്ടെ. അങ്ങനെ, എന്റെ നിയമമനുസരിച്ച് അവര്‍ നടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്ഷിക്കും. ആറാംദിവസം നിങ്ങള്‍ ശേഖരിക്കുന്നത് അകത്തുകൊണ്ടുവന്ന് ഒരുക്കിവയ്ക്കുമ്പോള്‍ അതു ദിനംപ്രതി ശേഖരിക്കുന്നതിന്റെ ഇരട്ടിയുണ്ടായിരിക്കും." 

മോശയ്ക്കുവേണ്ടി  അഹറോന്‍ എല്ലാ ഇസ്രായേല്‍ക്കാരോടുമായി പറഞ്ഞു: "കര്‍ത്താവാണു നിങ്ങളെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നതെന്ന്, ഇന്നു സന്ധ്യയാകുമ്പോള്‍ നിങ്ങള്‍ ഗ്രഹിക്കും. പ്രഭാതമാകുമ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്റെ മഹത്വംദര്‍ശിക്കും. നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ വൈകുന്നേരം മാംസവും രാവിലെ വേണ്ടുവോളം അപ്പവും കര്‍ത്താവു തരും.കാരണം, തനിക്കെതിരായ നിങ്ങളുടെ പിറുപിറുപ്പുകള്‍ കര്‍ത്താവു കേട്ടിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കെതിരേ പിറുപിറുക്കാന്‍ ഞങ്ങളാരാണ്? നിങ്ങളുടെ ആവലാതികള്‍ ഞങ്ങള്‍ക്കെതിരായിട്ടല്ല, കര്‍ത്താവിനെതിരായിട്ടാണ്."

അന്നു വൈകുന്നേരമായപ്പോള്‍ വീശിയടിച്ച കിഴക്കന്‍കാറ്റില്‍, കാടപ്പക്ഷികള്‍വന്നു പാളയംമൂടി. ജനങ്ങള്‍ കാടപ്പക്ഷികളെ ശേഖരിച്ച്, കൊന്നു പാകംചെയ്തു.

പിറ്റേന്നു നേരംപുലർന്നപ്പോൾ പാളയത്തിനുചുററും മഞ്ഞുവീണുകിടന്നിരുന്നു. മഞ്ഞുരുകിയപ്പോള്‍ മരുഭൂമിയുടെ ഉപരിതലത്തില്‍ പൊടിമഞ്ഞുപോലെ വെളുത്തുരുണ്ടു ലോലമായ ഒരു വസ്തു കാണപ്പെട്ടു. അതെന്താണെന്ന് ഇസ്രയേല്‍ക്കാര്‍ക്കാർക്കും മനസ്സിലായില്ല. 

.       

അപ്പോള്‍ മോശ അവരോടു പറഞ്ഞു: "ക് ക് ക് കര്‍ത്താവു നിങ്ങള്‍ക്കു ഭക്ഷണമായിത്തന്നിരിക്കുന്ന അപ്പമാണിത്. ക് ക് ക് കര്‍ത്താവു കല്പിച്ചിരിക്കുന്നതിപ്രകാരമാണ്: ഒ്്ഒ്ഒ്ഓരോരുത്തനും തന്റെ കൂടാരത്തിലുള്ള ആളുകളുടെയെണ്ണമനുസരിച്ച്, അ്അ്അ്ആളൊന്നിന് ഒരു *ഓമെര്‍വീതം ശേഖരിക്കട്ടെ."

ഇസ്രായേല്‍ക്കാരിൽ കൂടുതൽപേരും അപ്രകാരംതന്നെ ചെയ്തു; എന്നാല്‍ ചിലര്‍ കൂടുതലും ചിലര്‍ കുറവും ശേഖരിച്ചു. 

പിന്നീട് ഓമെര്‍കൊണ്ട്, അളന്നുനോക്കിയപ്പോള്‍ കൂടുതല്‍ ശേഖരിച്ചവര്‍ക്കു കൂടുതലോ, കുറവു ശേഖരിച്ചവര്‍ക്കു കുറവോ ഉണ്ടായിരുന്നില്ല. ഓരോരുത്തനും ശേഖരിച്ചത് അവനു ഭക്ഷിക്കാന്‍മാത്രമുണ്ടായിരുന്നു.     

ഇസ്രായേല്‍ക്കാര്‍ ആ അപ്പത്തിനു മന്നാ എന്നു പേരുനല്കി. അതു വെളുത്തതും തേന്‍ചേര്‍ത്ത അപ്പത്തിന്റെ രുചിയുള്ളതുമായിരുന്നു.

മോശ അവരോടു പറഞ്ഞു: "അ്അ്അ്ആരും അതില്‍നിന്നല്പംപോലും ന് ന് ന് നാളത്തെ പ്രഭാതത്തിലേക്കു ന് ന് ന് നീക്കിവയ്ക്കരുത്. "     

എന്നാല്‍, അവര്‍ മോശയെ അനുസരിച്ചില്ല. ചിലര്‍ അതില്‍നിന്ന് ഒരു ഭാഗം പ്രഭാതത്തിലേക്കു നീക്കിവച്ചു. പിറ്റേന്നു പ്രഭാതമായപ്പോൾ അതു പുഴുത്തു മോശമായിപ്പോയി.
    
പിന്നീട്, പ്രഭാതംതോറും ഓരോരുത്തരും തങ്ങള്‍ക്കു ഭക്ഷിക്കാവുന്നിടത്തോളംമാത്രം ശേഖരിച്ചുകൊണ്ടിരുന്നു. ബാക്കിയുള്ളതെല്ലാം സൂര്യനുദിച്ചുയരുമ്പോള്‍, മഞ്ഞെന്നപോലെ ഉരുകിപ്പോയിരുന്നു.. ആറാംദിവസം, ഇരട്ടിയായി, ഒരാള്‍ക്കു രണ്ട് ഓമെര്‍വീതം ഓരോരുത്തരും മന്നാ ശേഖരിച്ചു; അതിനുശേഷം സമൂഹനേതാക്കള്‍ വന്നു്, മോശയെക്കണ്ടു.     

അപ്പോള്‍ മോശയ്ക്കുവേണ്ടി അഹറോന്‍ അവരോടു പറഞ്ഞു: "കര്‍ത്താവിന്റെ കല്പനയിതാണ്, നാളെ, ആഴ്ചയുടെ ഏഴാംദിവസം, പരിപൂര്‍ണ്ണവിശ്രമത്തിന്റെ ദിവസമാണ് - കര്‍ത്താവിന്റെ വിശുദ്ധമായ സാബത്തുദിനം. സാബത്തുദിനമാകയാല്‍ പാളയത്തിനുവെളിയില്‍ നാളെ അപ്പമുണ്ടാകുകയില്ല. ആറുദിവസം നിങ്ങളതുശേഖരിക്കണം. ഏഴാംദിവസം സാബത്താകയാല്‍ അതുണ്ടായിരിക്കുകയില്ല.  ഇന്നത്തേയ്ക്കു വേണ്ടത്ര അപ്പം ചുട്ടെടുക്കുവിന്‍. വേവിക്കേണ്ടതു വേവിക്കുകയുംചെയ്യുവിന്‍. ബാക്കിവരുന്ന മന്നാ, അടുത്ത പ്രഭാതത്തിലേക്കു സൂക്ഷിക്കുവിന്‍."

മോശ കല്പിച്ചതുപോലെ, മിച്ചംവന്നത് അവര്‍ പ്രഭാതത്തിലേക്കു മാററിവച്ചു. അതു ചീത്തയായിപ്പോയില്ല. അതില്‍ പുഴുക്കളുണ്ടായതുമില്ല.

ഏഴാംദിവസം പ്രഭാതത്തിലും ജനങ്ങളില്‍ച്ചിലര്‍ അപ്പം ശേഖരിക്കാനായി പുറത്തിറങ്ങി. അവര്‍ ഒന്നും കണ്ടില്ല.

ജനങ്ങളുടെ അനുസരണക്കേടു കണ്ട്, കര്‍ത്താവു മോശയോടു ചോദിച്ചു: "നിങ്ങളെത്രനാള്‍ എന്റെ കല്പനകളും നിയമങ്ങളുംപാലിക്കാതിരിക്കും?"

മോശ ജനങ്ങളെ വിളിച്ചുകൂട്ടി പറഞ്ഞു. "ക് ക് ക് കര്‍ത്താവു നിങ്ങള്‍ക്കു സാബത്തു നിശ്ചയിച്ചിരിക്കുന്നു. അ്അ്അ്അതുകൊണ്ടാണ്, ആറാംദിവസം അ്അ്അ്അവിടുന്നു രണ്ടു ദിവസത്തേക്കുള്ള അപ്പം ന്ന്ന്നിങ്ങള്‍ക്കു തരുന്നത്. എ്എ്എ്ഏഴാംദിവസം ഓരോരുത്തനും തന്റെ വസതിയില്‍തന്നെ ക്‍ക്‍ക്‍കഴിയട്ടെ; അ്അ്അ്ആരും പുറത്തുപോകരുത്." 

അതനുസരിച്ച്, പിന്നീട് ആഴ്ചയിലെ ഏഴാംദിവസം ജനങ്ങള്‍ വിശ്രമിച്ചു.  

മോശ പറഞ്ഞു: "ക്‍ക്‍ക്‍കര്‍ത്താവിന്റെ ക്‍ക്‍ക്‍കല്പനയിതാണ്: ഇ്ഇ്ഈജിപ്തില്‍നിന്നു ഞാന്‍ നിങ്ങളെ ക്‍ക്‍ക്‍കൊണ്ടുപോരുമ്പോള്‍, മ് മ് മ് മരുഭൂമിയില്‍വച്ചു നിങ്ങള്‍ക്കു ഭക്ഷിക്കാന്‍തന്ന അ്അ്അ്അപ്പം നിങ്ങളുടെ പിന്‍തലമുറകള്‍ കാണുന്നതിനുവേണ്ടി അ്അ്അതില്‍നിന്ന് ഒരു ഓമെര്‍ എടുത്തു സൂക്ഷിച്ചുവയ്ക്കുവിന്‍."   
      
കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ അഹറോന്‍ അതു സാക്ഷ്യപേടകത്തിനു മുമ്പില്‍ സൂക്ഷിച്ചുവച്ചു.   

കാനാൻദേശത്തിൻ്റെ അതിർത്തിയിലെത്തുന്നതുവരെ നാല്പതുവര്‍ഷം, ഇസ്രായേല്‍ക്കാര്‍ മന്നാമാത്രം ഭക്ഷിച്ചു.   

------------------------------------
*ഓമെര്‍ - ധാന്യങ്ങള്‍ അളക്കുന്ന ഒരു തോത്. (നമ്മുടെ ഇടങ്ങഴി, നാഴി തുടങ്ങിയവപോലെ)

No comments:

Post a Comment