Sunday 12 November 2017

37. അമലേക്യര്‍...

ബൈബിൾക്കഥകൾ 37


സീന്‍ മരുഭൂമിയിലൂടെയുള്ള യാത്ര ജനങ്ങളെ വല്ലാതെവലച്ചു. മന്നയും കാടപ്പക്ഷികളും സമൃദ്ധമായി ലഭിച്ചിരുന്നെങ്കിലും ദാഹനീര്‍ പിന്നെയും കിട്ടാക്കനിയായി. തോല്‍ക്കുടങ്ങളില്‍ സംഭരിച്ചിരുന്ന ജലംതീരാറായപ്പോള്‍ ജനം വീണ്ടും പിറുപിറുത്തുതുടങ്ങി.

ദാഹിച്ചുവലഞ്ഞ ജനം, മോശയ്ക്കെതിരേ ആവലാതിപ്പെട്ടുകൊണ്ടു ചോദിച്ചു: 

"നീയെന്തിനാണു ഞങ്ങളെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നത്? ഞങ്ങളും കുട്ടികളും കന്നുകാലികളും ദാഹിച്ചു മരിക്കട്ടേയെന്നു കരുതിയാണോ? കര്‍ത്താവു കല്പിച്ചുവെന്നു പറയാന്‍, നീയല്ലാതെ ഞങ്ങളാരും കര്‍ത്താവിന്റെ സ്വരം കേള്‍ക്കുന്നില്ലല്ലോ!"

മോശ അവരോടു പറഞ്ഞു: "നിങ്ങള്‍ എന്തിനെന്നെ കുററപ്പെടുത്തുന്നു? എന്തിനു കര്‍ത്താവിനെ പരീക്ഷിക്കുന്നു?... കർത്താവാണ് എന്നോടു സംസാരിച്ചതെന്നതിനു തെളിവായി, എത്രയെത്ര അദ്ഭുതങ്ങൾ അവിടുന്നു നിങ്ങളുടെ മുമ്പിൽ ചെയ്തു കഴിഞ്ഞു."

വൈകാതെ ഒരു നീരുറവകണ്ടെത്താന്‍കഴിഞ്ഞില്ലെങ്കില്‍ ജനക്കൂട്ടം, തന്നെ കല്ലെറിഞ്ഞുകൊല്ലുമെന്നു മോശ ഭയന്നു. 

മോശ കര്‍ത്താവിനോടു നിലവിളിച്ചു പ്രാർത്ഥിച്ചു: "ഇ്ഇ്ഇ്ഈ ജനത്തോടു ഞാനെന്താണു ചെയ്യുക? എ്എ്എ്ഏറെത്താമസിയാതെ അവരെന്നെ കല്ലെറിയും."      

"ജനത്തിനിടയിലെ ഏതാനും ശ്രേഷ്ഠന്മാരുമൊത്ത്, നീ ജനത്തിനുമുമ്പേ പോകുക. നിൻ്റെ ഇടയവടിയും കൈയിലെടുത്തുകൊള്ളുക. നിനക്കു മുമ്പില്‍ ഹോറെബിലെ പാറമേല്‍ ഞാന്‍ നില്ക്കും. നീ, ആ പാറയിലടിക്കണം. അപ്പോള്‍ അതില്‍നിന്നു ജനത്തിനു കുടിക്കാനുള്ള വെള്ളം പുറപ്പെടും." കര്‍ത്താവു മോശയ്ക്കു മറുപടി നല്കി.

ജനങ്ങൾക്കിടയിലെ ശ്രേഷ്ഠന്മാരുടെ സാന്നിദ്ധ്യത്തില്‍ മോശ അങ്ങനെ ചെയ്തു. മോശ അടിച്ച സ്ഥലത്ത്,, പാറയില്‍നിന്നു ശുദ്ധജലത്തിന്റെ ഒരുറവ പുറപ്പെട്ടു. കുടിവെള്ളം സമൃദ്ധമായി ലഭിച്ചപ്പോള്‍ ജനങ്ങള്‍ ശാന്തരായി.

ഇസ്രായേല്‍ക്കാര്‍ അവിടെവച്ചു കലഹിച്ചതിനാലും കര്‍ത്താവു ഞങ്ങളുടെയിടയിലുണ്ടോ ഇല്ലയോ എന്നു ചോദിച്ചുകൊണ്ട് കര്‍ത്താവിനെ പരീക്ഷിച്ചതിനാലും ആ സ്ഥലങ്ങള്‍ക്കു മാസാ എന്നും മെറീബാ എന്നും മോശ പേരിട്ടു.

ആവോളം വെള്ളംകുടിച്ച്, കന്നുകാലികളേയുംകുടിപ്പിച്ച്, യാത്രയ്ക്കാവശ്യമായ ജലം തോല്‍ക്കുടങ്ങളില്‍നിറച്ച്, ഇസ്രായേല്‍ തങ്ങളുടെ  വാഗ്ദത്തദേശത്തേക്കുള്ള 
യാത്രതുടര്‍ന്നു.

റഫിദീം എന്ന സ്ഥലത്തെത്തിയപ്പോള്‍ അമലേക്യര്‍  എന്നൊരു ജനത ഇസ്രായേല്‍ക്കാരെ ആക്രമിക്കാനായെത്തി. അപ്പോള്‍, അതീവദൈവഭക്തനായ  ജോഷ്വയെന്ന യുവാവിനോടു മോശ പറഞ്ഞു: "നീ ശക്തരായ കുറേ അ്അ്അ്ആളുകളെ തിരഞ്ഞെടുത്ത്, അമലേക്യരുമായി യുയുയുയുദ്ധത്തിനു പുറപ്പെടുക. ഞ്‍ഞ്്ഞാന്‍ നാളെ ദൈവത്തിന്റെ വടി കൈയിലെടുത്തു മലമുകളില്‍ പ്്പ്്പ്്പ്രാര്‍ത്ഥനയോടെ നില്‍ക്കാം...."

മോശയുടെ നിര്‍ദ്ദേനുസരിച്ചു ജോഷ്വയുടെ നേതൃത്വത്തില്‍ ഇസ്രായേല്യര്‍ അമലേക്യരുമായി യുദ്ധത്തിനു തയ്യാറായി..


മോശ, അഹറോന്‍, ഹൂര്‍ എന്നിവര്‍ മലമുകളില്‍ക്കയറി, പ്രാർത്ഥനാനിമഗ്നരായി. മോശ കരങ്ങളുയര്‍ത്തിപ്പിടിച്ചു പ്രാര്‍ത്ഥിച്ചപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. മോശ തൻ്റെ കരങ്ങള്‍ താഴ്ത്തിയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം. മോശയുടെ കൈകള്‍ കുഴഞ്ഞപ്പോള്‍ അഹറോനും ഹൂറും ഒരു കല്ലു നീക്കിയിട്ടു കൊടുത്തു. മോശ അതിന്മേലിരുന്നു. അവര്‍ അവന്റെ കൈകളുയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഇരുവശങ്ങളിലും നിന്നു. 

പിന്നീട്, സൂര്യാസ്തമയംവരെ മോശയുടെ കൈകള്‍ ഉയര്‍ന്നുതന്നെനിന്നു. അപ്പോള്‍ ജോഷ്വയും സംഘവും അമലേക്ക്യസൈനികരെ വാളുകൊണ്ടരിഞ്ഞുവീഴ്ത്തി.
     
വിജയശ്രീലാളിതരായ ഇസ്രായേല്‍ജനത അത്യാഹ്ലാദത്തോടെ കർത്താവിനെ സ്തുതിച്ചു.

കര്‍ത്താവു മോശയോടരുളിച്ചെയ്തു: "ഇതിന്റെ ഓര്‍മ്മനിലനിറുത്താനായി നീയിതൊരു പുസ്തകത്തിലെഴുതി, ജോഷ്വയെ വായിച്ചുകേള്‍പ്പിക്കുക. ധിക്കാരികളും ദുർവൃത്തരുമായ അമലേക്യർ എന്ന ജനതയാണു നിങ്ങൾക്കെതിരേ വന്നത്. ഏറെവൈകാതെ, ആകാശത്തിനു കീഴില്‍നിന്ന് അവരുടെ വംശത്തെത്തന്നെ ഞാന്‍ നിശ്ശേഷം മായിച്ചുകളയും. ഇതു നിങ്ങൾക്കുമൊരു പാഠമായിരിക്കണം. ധിക്കാരത്തിൽനിന്നും ദുർവ്യത്തിയിൽനിന്നുമകന്നുനിന്നില്ലെങ്കിൽ നിങ്ങളും നശിച്ചുപോകും!" 

മോശ അവിടെ ഒരു ബലിപീഠം നിര്‍മ്മിച്ചു. അവന്‍ ഇസ്രായേല്‍ജനതയോടുപറഞ്ഞു: "കര്‍ത്താവിന്റെ പതാക കൈയിലെടുക്കുവിന്‍. അവിടുത്തോടു വിശ്വസ്തരായിരിക്കുവിൻ.. നിങ്ങൾ വിശ്വസ്തരായിരുന്നാൽ തലമുറതോറും നിങ്ങളുടെ ശത്രുവായ അമലേക്കിനെതിരായി കർത്താവു യുദ്ധംചെയ്തുകൊണ്ടിരിക്കും".

മോശയ്ക്കും അവന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ദൈവം എന്തെല്ലാം ചെയ്തുവെന്നും അവിടുന്നവരെ ഈജിപ്തില്‍നിന്ന് എപ്രകാരം മോചിപ്പിച്ചുവെന്നും മിദിയാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനുമായ ജത്രോ, നാടോടികളായ ചില ഇടയന്മാരില്‍നിന്നും കേട്ടറിഞ്ഞു.      
മരുഭൂമിയില്‍ ദൈവത്തിന്റെമലയുടെസമീപം കൂടാരമടിച്ചിരുന്ന മോശയുടെ അടുക്കലേക്ക് അവന്റെ ഭാര്യയെയും പുത്രന്മാരായ ഗര്‍ഷോം, ഏലിയാസര്‍ എന്നിവരേയും കൂട്ടിക്കൊണ്ട് ജത്രോ വന്നു.      

മോശ നമസ്‌കരിക്കുകയും ചുംബിക്കുകയുംചെയ്തുകൊണ്ടു ജത്രോയെ സ്വീകരിച്ചു.

ഇസ്രായേല്‍ക്കാര്‍ക്കുവേണ്ടി ഫറവോയോടും ഈജിപ്തുകാരോടും കര്‍ത്താവുചെയ്ത കാര്യങ്ങളും വഴിയില്‍വച്ചു തങ്ങള്‍ക്കുനേരിട്ട പ്രയാസങ്ങളും കര്‍ത്താവു നല്കിയ സംരക്ഷണവുമെല്ലാം മോശ അമ്മായിയപ്പനോടു വിവരിച്ചുപറഞ്ഞു.  കര്‍ത്താവ് ഈജിപ്തുകാരില്‍നിന്ന് ഇസ്രായേലിനെ മോചിപ്പിച്ച് അവര്‍ക്കുചെയ്ത നിരവധി നന്മകളെക്കുറിച്ചറിഞ്ഞ ജത്രോ ആഹ്ലാദിച്ചു.      

പിറ്റേന്നു പ്രഭാതത്തില്‍ ജനത്തിന്റെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മോശ തന്റെ കൂടാരത്തിനുവെളിയില്‍ ഉപവിഷ്ടനായി. പ്രഭാതംമുതല്‍ പ്രദോഷംവരെ ജനങ്ങള്‍ മോശയുടെചുറ്റും കൂടിനിന്നു.      

മോശ തന്റെ ജനത്തിനുവേണ്ടി ചെയ്യുന്നതെല്ലാം കണ്ടുകഴിഞ്ഞപ്പോള്‍, ആ സായാഹ്നത്തിൽ അമ്മായിയപ്പനായ ജത്രോ അവനോടു ചോദിച്ചു: 

"നീ ഈ ജനത്തിനുവേണ്ടി ചെയ്യുന്നതെന്താണ്? രാവിലെമുതല്‍ വൈകുന്നേരംവരെ ജനമെല്ലാം നിന്റെ ചുറ്റും കൂടിനില്‍ക്കാനിടയാകത്തക്കവിധം നീയിവിടെ ഒറ്റയ്ക്കിരിക്കുന്നതെന്തുകൊണ്ട്?"  
 
"ദൈവഹിതമറിയാനായി ജനങ്ങൾ എന്നെ സമീപിക്കുന്നു.   എന്തെങ്കിലും തര്‍ക്കമുണ്ടാകുമ്പോഴും അവരെന്റെയടുക്കല്‍ വരുന്നു. ഞാനവരുടെ കലഹങ്ങള്‍തീര്‍ക്കുന്നു; ദൈവത്തിന്റെ ചട്ടങ്ങളും നിയമങ്ങളും അവരെ പഠിപ്പിക്കുകയുംചെയ്യുന്നു."  മോശ മറുപടി നല്കി.

ജത്രോ പറഞ്ഞു: "നീ ചെയ്യുന്നതു ശരിയല്ല. ഇതു ഭാരമേറിയ ജോലിയാണ്. തനിയെ ഇതുചെയ്യാന്‍ നിനക്കു സാധിക്കുകയില്ല. നീയും നിന്റെകൂടെയുള്ള ജനങ്ങളും ഒന്നുപോലെ ക്ഷീണിച്ചുവിവശരാകും. 

ഞാന്‍ പറയുന്നതു കേള്‍ക്കുക,  നീ ദൈവത്തിന്റെമുമ്പില്‍ ജനങ്ങളുടെ പ്രതിനിധിയായിരിക്കണം; അവരുടെ തര്‍ക്കങ്ങള്‍ അവിടുത്തെ അറിയിക്കണം; അവരെ ചട്ടങ്ങളും നിയമങ്ങളും പഠിപ്പിക്കണം. അവര്‍ ചരിക്കേണ്ട മാര്‍ഗ്ഗവും അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങളും അവര്‍ക്കു നിര്‍ദ്ദേശിച്ചുകൊടുക്കണം. 

എന്നാല്‍ ഇപ്പോള്‍ചെയ്യുന്നതുപോലെയല്ല. കഴിവും ദൈവഭയമുള്ളവരും സത്യസന്ധരും കൈക്കൂലിവെറുക്കുന്നവരുമായ കുറേയാളുകളെ ജനത്തില്‍നിന്നു തിരഞ്ഞെടുത്ത്, അവരെ ആയിരവും നൂറും അമ്പതും പത്തുംവീതമുള്ള ഗണങ്ങളുടെ അധിപന്മാരായി നിയമിക്കുക. അവര്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെ തര്‍ക്കങ്ങള്‍ക്കു തീര്‍പ്പുകല്പിക്കട്ടെ. വലിയ കാര്യങ്ങള്‍ നിന്നെയേല്പിക്കുകയും ചെറിയവ അവര്‍തന്നെ തീരുമാനിക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ നിന്നെ സഹായിക്കുമ്പോള്‍ നിന്റെ ജോലി എളുപ്പമാകും. 

പിതൃതുല്യനായ എന്റെവാക്കുകള്‍ ദൈവകല്പനയാണെന്നു ഗ്രഹിച്ച്, ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ ജോലി നിര്‍വിഘ്നംതുടരാന്‍ നിനക്കു സാധിക്കും. ജനങ്ങള്‍ സംതൃപ്തരായി തങ്ങളുടെ വസതികളിലേക്കു മടങ്ങുകയുംചെയ്യും."   

മോശ അമ്മായിയപ്പന്റെ ഉപദേശമനുസരിച്ചു പ്രവര്‍ത്തിക്കാൻ തീരുമാനിച്ചു. ഇസ്രായേല്‍ക്കാരില്‍നിന്നു സമര്‍ത്ഥരായ ആളുകളെ തിരഞ്ഞെടുത്ത്, ആയിരവും നൂറും അമ്പതും പത്തുംവീതമുള്ള ഗണങ്ങളുടെമേല്‍ അവരെ അധിപന്മാരായി നിയമിച്ചു. അവര്‍ ജനങ്ങളുടെയിടയില്‍ നീതി നടത്തി. സുപ്രധാനമായ കാര്യങ്ങള്‍മാത്രം മോശയെ ഏല്പിച്ചു.
     
കുറച്ചു ദിവസങ്ങള്‍ക്കുശേഷം സിപ്പോറയേയും മക്കളേയും മോശയ്ക്കൊപ്പംവിട്ട്, ജത്രോ തന്റെ നാട്ടിലേക്കു മടങ്ങിപ്പോയി. മോശ സന്തോഷത്തോടെ അമ്മായിയപ്പനെ യാത്രയാക്കി.

No comments:

Post a Comment