Sunday 26 November 2017

39. പത്തുകല്പനകള്‍

ബൈബിൾക്കഥകൾ 39

മോശയും അഹറോനും മലമുകളിലേക്കു കയറി. മുകളിലേക്കു കയറുന്തോറും അനിർവചറിയമായൊരു സന്തോഷം ഉള്ളിൽ നിറഞ്ഞുകൊണ്ടിരുന്നു. മലമുകളില്‍, കര്‍ത്താവിന്റെ സാന്നിദ്ധ്യം അവരെ പൊതിഞ്ഞുനിന്നു. അഹറോനോട് ഇടയിലൊരിടത്ത് പ്രാർത്ഥനാപൂർവ്വം നില്ക്കാനാവശ്യപ്പെട്ടശേഷം മോശ അല്പംകൂടെ മുകളിലേക്കു കയറി. 

കര്‍ത്താവു മോശയോടു പറഞ്ഞു: "നിങ്ങളും നിങ്ങളുടെ തലമുറകളും വാഗ്ദത്തഭൂമിയില്‍ ദീര്‍ഘനാള്‍ ജീവിക്കണം. അതിനാവശ്യമായ ജീവന്റെ നിയമങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു നല്കാം. ഒരു സമൂഹമായി ഭൂമിയിൽ നിലനില്‍ക്കാനാവശ്യമായ ഭൗതികനിയമങ്ങളും ഞാന്‍ നിങ്ങള്‍ക്കു നല്കാം. "

പീഠതുല്യമായിപ്പരന്നുകിടന്ന ഒരു പാറപ്പുറത്തു മോശ മുട്ടുകുത്തി. കണ്ണുകളടച്ച് ധ്യാനനിമഗ്നനായി. ഇസ്രായേല്‍ജനമനുഷ്ഠിക്കേണ്ട, ദൈവാരാധനയെക്കുറിച്ചുള്ള നിയമങ്ങളും സാമൂഹികനിയമങ്ങളും കര്‍ത്താവു മോശയുടെ മനസ്സില്‍ പതിച്ചുകൊണ്ടിരുന്നു. ദൈവമായ കർത്താവ്, ഇസ്രായേല്‍ജനവുമായി പുതിയൊരുടമ്പടിയുറപ്പിക്കുകയായിരുന്നു.

"എനിക്കു വസിക്കാൻ മനുഷ്യനിർമ്മിതമായ ഒരാലയമാവശ്യമില്ല. എന്നാൽ എൻ്റെ സാന്നിദ്ധ്യം നിങ്ങൾക്കനുഭവവേദ്യമാകാൻ ഒരു സാന്നിദ്ധ്യകൂടാരം നിങ്ങൾ നിർമ്മിക്കണം"

കര്‍ത്താവിനായി തിരുസാന്നിദ്ധ്യകൂടാരവും അതിനോടുചേര്‍ന്ന ബലിപീഠവും നിര്‍മ്മിക്കാനുള്ള അളവുകളും അവിടുന്നു മോശയ്ക്കു നല്കി.

അഹറോനെയും അവന്റെ പുത്രന്മാരെയും തന്റെ പുരോഹിതശുശ്രൂഷകരായി ചുമതലപ്പെടുത്താൻ കർത്താവു മോശയോടു കല്പിച്ചു.

ദീർഘമായ പ്രാർത്ഥനയ്ക്കുശേഷം മോശ അഹറോനുസമീപത്തേയ്ക്കിറങ്ങിവന്നു.

മോശയുടെ ഹൃദയത്തിൽപ്പതിഞ്ഞ കര്‍ത്താവിന്റെ വചനങ്ങള്‍, അയാൾ അഹറോനോടു പറഞ്ഞു. അഹറോൻ അവയെല്ലാം എഴുത്തുചുരുളുകളിലെഴുതിവച്ചു.

മോശയും അഹറോനും മലയിൽനിന്നിറങ്ങി. 

മലയടിവാരത്തില്‍ മോശയൊരു ബലിപീഠമൊരുക്കി.. അതിനോടുചേർന്ന്,  ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ സൂചിപ്പിക്കാനായി പന്ത്രണ്ടു സ്തൂപങ്ങളുമുണ്ടാക്കി.

ഊനമറ്റൊരു കാളക്കിടാവിനെ  കര്‍ത്താവിനായി ബലിയര്‍പ്പിച്ചു. ബലിമൃഗത്തിന്റെ രക്തത്തില്‍ പകുതി അവന്‍ ബലിപീഠത്തില്‍ തളിച്ചു. ബാക്കി, പാത്രങ്ങളില്‍ ശേഖരിച്ചു.

കര്‍ത്താവ് ഇസ്രായേലുമായിച്ചെയ്യുന്ന ഉടമ്പടിയുടെ വചനങ്ങളെഴുതിയ എഴുത്തുചുരുള്‍ നിവര്‍ത്തി, അഹറോന്‍ ഉറക്കെ വായിച്ചു. 
കര്‍ത്താവിന്റെ എല്ലാവാക്കുകളും നിയമങ്ങളും അഹറോൻ  ജനങ്ങളെയറിയിച്ചു. അവർ അവയെല്ലാം തങ്ങളുടെ ഹൃദയത്തിൽ സ്വീകരിച്ചു. 

ഉടമ്പടി വചനങ്ങള്‍ ശ്രവിച്ച ജനങ്ങള്‍, ഏകസ്വരത്തിൽ വിളിച്ചുപറഞ്ഞു. "ഞങ്ങള്‍ കര്‍ത്താവിനോടു വിശ്വസ്തരായിരിക്കും. ഈ ഉടമ്പടിയിലെ എല്ലാക്കാര്യങ്ങളും ഞങ്ങള്‍ പാലിക്കും."

അപ്പോള്‍ പാത്രങ്ങളില്‍ ശേഖരിച്ച, ബലിമൃഗത്തിന്റെ  രക്തമെടുത്ത്, മോശ ജനങ്ങളുടെമേല്‍ തളിച്ചുകൊണ്ടു പറഞ്ഞു. "ഇ്ഇ്ഇ്ഇസ്രായേല്‍ജനത, കര്‍ത്താവിനോടുചെയ്യുന്ന ഉ്ഉ്ഉ് ഉടമ്പടിയുടെ രക്തമാണിത്. ഇ്ഇ്ഇ്ഇതു നിങ്ങളെ എക്കാലവും സംരക്ഷിക്കട്ടെ..."

മോശയും അഹറോനും വാര്‍ദ്ധക്യത്തിലായിരുന്നതിനാല്‍ തങ്ങളെ സഹായിക്കാനായി  ജോഷ്വാ, ഹൂര്‍ എന്നീ ചെറുപ്പക്കാരെ സമൂഹത്തില്‍നിന്ന് അവര്‍ തിരഞ്ഞെടുത്തു.

കർത്താവിൻ്റെ സാന്നിദ്ധ്യമനുഭവിച്ച ആ മലയടിവാരത്തിൽ കൂടാരങ്ങളുറപ്പിച്ച ഇസ്രായേൽ, കുറച്ചേറെക്കാലം അവിടെത്തന്നെകഴിഞ്ഞു.

കര്‍ത്താവു വീണ്ടും മോശയോടു പറഞ്ഞു: "മലമുകളില്‍ എന്റെ സമീപത്തേക്കു കയറിവന്നു കാത്തുനില്‍ക്കുക. എല്ലാനിയമങ്ങള്‍ക്കുമടിസ്ഥാനമായ നിയമങ്ങളെഴുതിയ കല്പലകകള്‍ നിനക്കു നല്കാം. നീ അവ, ജനങ്ങളെ പഠിപ്പിക്കണം."

മോശ ഇസ്രായേല്‍ശ്രേഷ്ഠന്മാരോടു പറഞ്ഞു. "ഞ്‍ഞ്‍ഞ്‍ഞാന്‍ ജോഷ്വായോടൊപ്പം സീനായ് മലയില്‍ ക്‍ക്‍ക്‍കര്ത്താവിന്റെ സന്നിധിയിലേക്കു പോകുന്നു. അ്‍അ്‍അ്‍അഹറോനും ഹൂറും ന്്ന്്ന് നിങ്ങള്‍ക്കൊപ്പം, താഴെത്തന്നെയുണ്ടാകും. ഞ്‍ഞ്‍ഞ്‍ഞങ്ങള്‍ മടങ്ങിവരുന്നതുവരെ ന്്ന്്നിങ്ങളിവിടെ കാത്തുനില്‍ക്കുവിന്‍..."

മോശയും ജോഷ്വായും മലമുകളിലേക്കു കയറിപ്പോയി. പർവ്വതമദ്ധ്യേ, തന്നെക്കാത്തുനില്ക്കാൻ ജോഷ്വായോടാവശ്യപ്പെട്ട്, മോശ വീണ്ടും മുകളിലേക്കു കയറി.

കര്‍ത്താവു നല്കിയ നിയമങ്ങളെക്കുറിച്ച്,  മോശ ഹൃദയത്തിൽ ധ്യാനിച്ചു. കർത്താവു വീണ്ടും മോശയോടു സംസാരിച്ചു.

കര്‍ത്താവു പറഞ്ഞു: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണു നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നിര്‍മ്മിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്.

നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്.

ആറുദിവസം എല്ലാജോലികളും ചെയ്യുകയും അദ്ധ്വാനിക്കുകയും ചെയ്യുക. എന്നാല്‍ ഏഴാംദിവസം കര്‍ത്താവിന്റെ സാബത്താണ്. കര്‍ത്താവിന്റെ സാബത്തു വിശുദ്ധമായി ആചരിക്കുക. അന്നു മറ്റുജോലികളില്‍ വ്യാപൃതരാകരുത്.

നിന്റെ ദൈവമായ കര്‍ത്താവുതരുന്ന നാട്ടില്‍, നീ ദീര്‍ഘമായി ജീവിച്ചിരിക്കേണ്ടത്തിനു്, നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.

ആരെയും കൊല്ലരുത്.

നീയൊരിക്കലും വ്യഭിചാരംചെയ്യരുത്.

മോഷ്ടിക്കരുത്.

ആര്‍ക്കുമെതിരെ വ്യാജസാക്ഷ്യം നല്‍കരുത്.

അയല്‍ക്കാരന്റെ ഭവനമോ, അവന്റെ ഭാര്യയേയോ, അവന്റെ എന്തെങ്കിലും വസ്തുവകകളോ മോഹിക്കരുത്...."

ഓരോ നിയമത്തെക്കുറിച്ചും ആഴമേറിയ ധ്യാനത്തിലേക്കു് കർത്താവു മോശയെ നയിച്ചു. 

രണ്ടുമൂന്നു ദിവസങ്ങള്‍ കടന്നുപോയി. മോശയും ജോഷ്വായും മലയില്‍നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍ ജനങ്ങള്‍ അസ്വസ്ഥരായി. കർത്താവിൻ്റെ മലയിലേക്കു കയറിപ്പോയി അവരെയന്വേഷിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല.

ജനങ്ങൾ അഹറോൻ്റെയും ഹൂറിൻ്റെയും ചുറ്റുംകൂടി.
"ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശയെന്ന മനുഷ്യന് എന്തുസംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ക്ക് ഈ മരുഭൂമിയില്‍നിന്നു പുറത്തുകടക്കണം. ഞങ്ങളെ നയിക്കാനായി, നീ ഞങ്ങള്‍ക്കു ദേവന്മാരെ ഉണ്ടാക്കിത്തരൂ."

ജനങ്ങളുടെ നിർബ്ബന്ധം സഹിക്കാനാവാതെവന്നപ്പോൾ
അഹറോന്‍ പറഞ്ഞു. "നിങ്ങളുടെ ഭാര്യമാരുടെയും പുത്രീപുത്രന്മാരുടെയും കാതുകളിലുള്ള സ്വര്‍ണ്ണവളയങ്ങള്‍ ഊരിയെടുത്ത്‌ എന്നെയേല്പിക്കുക. നിങ്ങൾക്കായി ഞാനൊരു ദേവനെയുണ്ടാക്കാം"

ജനങ്ങള്‍ അഹറോന്‍ പറഞ്ഞതുപോലെ ചെയ്തു. അഹറോന്‍ അതുവാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു.

വാര്‍പ്പുവിഗ്രഹത്തെക്കണ്ട ഇസ്രായേല്‍ജനം ആര്‍പ്പുവിളിച്ചു. ജനക്കൂട്ടം വിളിച്ചുപറഞ്ഞു. "ഇതാ ഈജിപ്തില്‍നിന്നു നമ്മളെ കൊണ്ടുവന്ന ദേവന്‍ ...."

ജനങ്ങളുടെ ആവേശംകണ്ടപ്പോള്‍, അഹറോന്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു ബലിപീഠം പണിതു.

അയാള്‍ ഉറക്കെ പറഞ്ഞു. "നാളെ നമ്മള്‍ കര്‍ത്താവിന്റെ ഉത്സവംകൊണ്ടാടും...."

പിറ്റേന്ന്, ജനങ്ങള്‍ പുലര്‍കാലത്തുണര്‍ന്നു കാളക്കുട്ടിയുടെ പ്രതിമയ്ക്കു മുമ്പില്‍ ദഹനയാഗവും അനുരഞ്ജനയാഗവും നടത്തി. പിന്നെ, തീറ്റയും കുടിയുംകഴിഞ്ഞ്,  വിനോദങ്ങളിലേര്‍പ്പെട്ടു.

മോശ ധ്യാനത്തിൽനിന്നുണർന്നപ്പോൾ, തന്റെ കല്പനകലെഴുതിയ രണ്ടു കല്പലകകള്‍ കര്‍ത്താവ്, മോശയ്ക്കു നല്കി. തന്റെ വിരല്‍ത്തുമ്പാല്‍ കര്‍ത്താവു കല്പലകയിലെഴുതിയത്, അഗ്നിയാല്‍ കല്ലിനെ ഉരുക്കിയതുപോലെ കാണപ്പെട്ടു. 

മലയുടെ താഴ്വരയില്‍നിന്ന്, ഇസ്രായേല്‍ജനതയുടെ ആഘോഷങ്ങളുടെ ആരവം മോശയും ജോഷ്വായും കേൾക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതെന്താണെന്ന് അവര്‍ക്കു മനസ്സിലായില്ല.

കര്‍ത്താവു മോശയോടു പറഞ്ഞു. "വേഗം താഴേക്കു ചെല്ലുക; നിന്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇവര്‍ ദുശ്ശാഠ്യക്കാരായ ഒരു ജനതയാണെന്നു ഞാന്‍ കണ്ടുകഴിഞ്ഞു. അതിനാല്‍ എന്റെ ക്രോധമാളിക്കത്തി അവരെ വിഴുങ്ങും...."

No comments:

Post a Comment