Sunday 4 June 2017

14. മടക്കയാത്ര

ബൈബിൾക്കഥകൾ - 14 

രാര്‍പ്രകാരമുള്ള വര്‍ഷങ്ങള്‍ കഴിഞ്ഞ്, പിന്നെയും നിരവധിവർഷങ്ങൾ യാക്കോബ്, ലാബാനുവേണ്ടി ജോലിചെയ്തു. എങ്കിലും ജോലിയില്‍നിന്നു വിരമിക്കാന്‍ ലാബാന്‍ യാക്കോബിനെയനുവദിച്ചില്ല. 

യാക്കോബ്, അമ്മാവന്റെയടുത്തെത്തി പറഞ്ഞു: "എന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കുംവേണ്ടിയാണു ഞാനിത്രകാലം അങ്ങയെ സേവിച്ചതു്. ഇനി അവരെയെനിക്കു വിട്ടുതരിക. ഞാന്‍ എന്റെ നാട്ടിലേക്കു മടങ്ങട്ടേ!."

"നീ വരുന്നതിനുമുമ്പു് വളരെക്കുറച്ചു് ആടുമാടുകള്‍മാത്രമാണു് എനിക്കുണ്ടായിരുന്നതു്. ഇന്നതു് അത്യധികം പെരുകി. നീമൂലമാണ്, നിന്റെ ദൈവമായ കര്‍ത്താവു് എന്നെയനുഗ്രഹിച്ചതെന്നു് എനിക്കറിയാം. എന്നോടു താല്പര്യമുണ്ടെങ്കില്‍ നീ പോകരുതു്."

"ഞാന്‍ ജോലിചെയ്തിടത്തെല്ലാം കര്‍ത്താവു് അങ്ങയെ സമൃദ്ധമായി അനുഗ്രഹിച്ചിട്ടുണ്ടു്. അങ്ങയുടെയും പുത്രന്മാരുടേയും സമ്പത്തു വര്‍ദ്ധിച്ചു. എന്നാല്‍ എന്റെ കുടുബത്തിനുവേണ്ടി ഇനിയെന്നാണു ഞാനെന്തെങ്കിലും സമ്പാദിക്കുന്നതു്?"

"ഞാന്‍ നിനക്കെന്തു തരണം?" ലാബാന്‍ ചോദിച്ചു.

"അങ്ങ് ഒന്നുമെനിക്കു വെറുതേ തരേണ്ടാ. ഞാന്‍ പറയുന്ന വ്യവസ്ഥ അംഗീകരിക്കാമെങ്കില്‍ ഞാനിനിയും അങ്ങയുടെ ആടുകളെ മേയിച്ചുകൊള്ളാം."

"എന്താണു നിന്റെ വ്യവസ്ഥ?"

"അങ്ങു് എനിക്കു നല്കുന്ന ആടുകളില്‍ പൊട്ടോ പുള്ളിയോഉള്ള കോലാടുകളും കറുത്ത ചെമ്മരിയാടുകളും എന്റെ പ്രതിഫലമായിരിക്കണം."

ലാബാന്‍ ചിരിച്ചു. 'ശുദ്ധ വിഡ്ഢിത്തം' എന്ന ആത്മഗതത്തോടെ അയാള്‍ മരുമകന്റെ വ്യവസ്ഥ സമ്മതിച്ചു.

ലാബാന്‍ അന്നുതന്നെ യാക്കോബിനു നല്കിയിരുന്ന ആട്ടിന്‍കൂട്ടത്തില്‍നിന്ന്, കറുത്ത ചെമ്മരിയാടുകളേയും പൊട്ടുംപുള്ളിയുമുള്ള കോലാടുകളേയും വേര്‍തിരിച്ചു. അവയെ തന്റെ പുത്രന്മാരെയേല്പിച്ചതിനുശേഷം ബാക്കി ആടുകളെ യാക്കോബിനു തിരികെയേല്പിച്ചു

യാക്കോബിന്റെ പുത്രന്മാരുടെ പക്കലുണ്ടായിരുന്ന ആടുകളിൽ, 
കറുത്ത ചെമ്മരിയാടുകളും പൊട്ടുംപുള്ളിയുമുള്ള കോലാടുകളുമല്ലാത്തവയെ അവരുടെ പക്കൽനിന്നു വേർതിരിച്ച് അവയേയും യാക്കോബിനെയേല്പിച്ചു.

അങ്ങനെ, പുതിയ വ്യവസ്ഥ യാക്കോബിനു .കൂലിയായി ലഭിക്കേണ്ട ആടുകളൊന്നുപോലും അവന്റെ പക്കലില്ലെന്ന് ലാബാൻ ഉറപ്പുവരുത്തി.

യാക്കോബിന്റെയാടുകൾ തന്റെ പുത്രന്മാരുടെ ഉടമസ്ഥതയിലുള്ള ആടുകളുമായി ഇണചേരില്ലെന്നുറപ്പുവരുത്താനായി, മൂന്നുദിവസത്തെ യാത്രാദൂരമുള്ള ഒരു സ്ഥലത്തേക്കു യാക്കോബിനെ മാറ്റിപ്പാര്‍പ്പിച്ചു.

യാക്കോബു് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. നിദ്രയില്‍ കര്‍ത്താവു് അവനൊരു ദര്‍ശനം നല്കി.

"ലാബാന്‍ നിന്നോടു ചെയ്യുന്നതൊക്കെ ഞാനറിയുന്നു. യാക്കോബേ, നീ ശിരസ്സുയര്‍ത്തി നോക്കുക. ഇണചേരുന്ന കോലാടുകളെല്ലാം പൊട്ടും പുള്ളിയും വരയുമുള്ളവയാണു്. ചെമ്മരിയാടുകളോ കറുത്തവയും"

യാക്കോബു് കുറേ വൃക്ഷക്കൊമ്പുകള്‍ വെട്ടിയെടുത്തു് അങ്ങിങ്ങു വെളുപ്പുകാണുന്നവിധം തൊലിയുരിഞ്ഞു. ആടുകള്‍ വെള്ളംകുടിക്കാനെത്തുന്ന പാത്തികള്‍ക്കുമുമ്പില്‍, അവയ്ക്കു കാണാനാകുന്ന വിധത്തില്‍ ആ കമ്പുകള്‍ നാട്ടി. വെള്ളം കുടിക്കാനെത്തുമ്പോളാണു് ആടുകള്‍ ഇണചേരുന്നതു്. ഈ കമ്പുകളുടെ മുമ്പില്‍ ഇണചേര്‍ന്ന ആടുകള്‍ക്കു്, പൊട്ടും പുള്ളിയും വരയുമുള്ള കുഞ്ഞുങ്ങളുണ്ടായി. കൊഴുത്ത ആടുകള്‍ ഇണചേരുമ്പോള്‍ ഈ കമ്പുകള്‍ അവയുടെ കണ്‍മുമ്പില്‍ നാട്ടി. എന്നാല്‍ മെലിഞ്ഞവയ്ക്കു മുമ്പില്‍ നാട്ടിയില്ല. അങ്ങനെ കരുത്തുള്ള ആടുകള്‍ യാക്കോബിന്റെയും മെലിഞ്ഞവ ലാബാന്റേതുമായി. ഏറെ വൈകാതെ യാക്കോബിന്റെ ആടുമാടുകള്‍ വര്‍ദ്ധിച്ചു. കമ്പിളിയും പാലും മാംസവും സമ്യദ്ധമായി. യാക്കോബ് കഴുതകളേയും ഒട്ടകങ്ങളേയും വാങ്ങി. അവൻ സമ്പന്നനായി. അവനു ധാരാളം ദാസീദാസന്മാരുമുണ്ടായി.

കര്‍ത്താവു യാക്കോബിനു പ്രത്യക്ഷനായി. "നിന്റെ പിതാക്കന്മാര്‍ക്കു ഞാന്‍ വാഗ്ദാനംനല്കിയ നാട്ടിലേക്കു നീ മടങ്ങിപ്പോവുക. ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും"

യാക്കോബു തന്റെ ഭാര്യമാരെ അടുത്തുവിളിച്ചു പറഞ്ഞു: "നിങ്ങളുടെ പിതാവിനുവേണ്ടി ഞാനെങ്ങനെയാണു ജോലിചെയ്തിട്ടുള്ളതെന്നു നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും അമ്മാവൻ എന്നെ ചതിക്കുകയാണുചെയ്തത്. എന്നാല്‍ എന്റെ പിതാവിന്റെ ദൈവം എന്നോടൊത്തുണ്ടു്. എന്നെയിനിയും ദ്രോഹിക്കാന്‍ ദൈവമനുവദിക്കുകയില്ല. പുള്ളിയുള്ള ആടുകളായിരിക്കും നിന്റെ കൂലിയെന്നു് അമ്മാവനെന്നോടു പറഞ്ഞാല്‍ എല്ലാ ആടുകളും പുള്ളിയുള്ള കുഞ്ഞുങ്ങളെ പ്രസവിക്കും വരയുള്ളവയായിരിക്കും കൂലിയെന്നുപറഞ്ഞാല്‍ ആടുകളൊക്കെ വരയുള്ള കുഞ്ഞുങ്ങളെ പ്രസവിക്കും. എന്നാലിപ്പോള്‍ ഇവിടംവിട്ടു മടങ്ങിപ്പോകാന്‍ കര്‍ത്താവെന്നോടു് ആവശ്യപ്പെടുന്നു"

ലെയ പറഞ്ഞു. "ഞങ്ങളുടെ പിതാവിന്റെ വീട്ടില്‍നിന്ന്, ഞങ്ങള്‍ക്കുള്ള ഓഹരിയൊന്നും കിട്ടിയിട്ടില്ല. 'അങ്ങേയ്ക്കു ശരിയെന്നു തോന്നുന്നതുചെയ്യുക"

"ഞങ്ങളുടെ പിതാവും സഹോദരന്മാരും നമ്മളെ അന്യരെപ്പോലെയാണു കണക്കാക്കുന്നതു്. ദൈവം അങ്ങയോടു കല്പിച്ചതുപോലെ ചെയ്യുക. ഞങ്ങൾ അങ്ങയോടൊപ്പമുണ്ട്" റാഹേലും സഹോദരിയെ പിന്താങ്ങി.

ലെയയും റാഹേലും പിതൃഭവനത്തില്‍നിന്നും തങ്ങള്‍ക്കുവേണ്ടതെല്ലാമെടുത്തു. റാഹേലാകട്ടെ പിതാവിന്റെ കുലദൈവങ്ങളുടെ വിഗ്രഹങ്ങള്‍പോലും തന്റെ ഭാണ്ഡത്തിലാക്കി. യാക്കോബു് തനിക്കവകാശപ്പെട്ട ആടുമാടുകളേയും തെളിച്ചുകൊണ്ടു് ഭാര്യമാരോടും മക്കളോടും ദാസീദാസന്മാരോടുമൊത്തു് തന്റെ പിതാവായ ഇസഹാക്കിന്റെ നാട്ടിലേക്കുള്ള മടക്കയാത്രയാരംഭിച്ചു.

മൂന്നുദിവസങ്ങള്‍ക്കുശേഷം മാത്രമാണു് യാക്കോബു് ഒളിച്ചോടിയ വാര്‍ത്ത ലാബാനറിഞ്ഞതു്. തന്റെ കുലദൈവ വിഗ്രഹങ്ങള്‍ മോഷ്ടിക്കപ്പെട്ടുവെന്നും ലാബാനറിഞ്ഞു. ലാബാന്‍ കോപത്തോടെ തന്റെ പരിവാരങ്ങളോടൊത്തു്, യാക്കോബിനുപിന്നാലേ പാഞ്ഞു.

ഏഴുദിവസങ്ങള്‍ക്കുശേഷം ലാബാനും കൂട്ടരും ഗിലയാദ് മലനിരകകള്‍ക്കു മുകളിലെത്തി. അപ്പോൾ താഴെ, മലയുടെ താഴ്വാരത്തിലൂടെ നിങ്ങുന്ന യാക്കോബിന്റെ സംഘത്തെ അവർ കണ്ടു. ഒരു ദിവസത്തെ യാത്രയിൽ അവരെ പിടികൂടാനാകുമെന്നു ലാബാൻ കണക്കുകൂട്ടി.

അന്നുരാത്രി ഒരുസ്വപ്നത്തില്‍  കര്‍ത്താവു ലാബാനോടു പറഞ്ഞു: "അബ്രഹത്തിന്റെയും ഇസഹക്കിന്റെയും യാക്കോബിന്റെയും ദൈവമായ കര്‍ത്താവാണു ഞാന്‍! എന്റെ ദാസനായ യാക്കോബിനോടു കയര്‍ത്തു സംസാരിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. "

പിറ്റേന്നു പുലര്‍ച്ചെ, ലാബാനും സംഘവും യാത്ര തുടർന്നു. ഉച്ചയ്ക്കുമുമ്പേ, അവർ
യാക്കോബിന്റെ സമീപമെത്തി.

ലാബാന്‍ ചോദിച്ചു: "നീയെന്തിനാണ് ഒളിച്ചോടിയത്? എന്റെ മക്കളേയും പേരക്കുട്ടികളെയും യുദ്ധത്തടവുകാരെപ്പോലെ കടത്തുന്നതെന്തിനു്? എന്റെ പുത്രിമാരെയും കുഞ്ഞുങ്ങളെയും ചുംബിച്ചു സന്തോഷത്തോടെ യാത്രയാക്കാന്‍ എനിക്കവസരംതരാതിരുന്നതു ശരിയാണോ? വേണമെങ്കില്‍, ഇപ്പോള്‍ നിന്നെയുപദ്രവിക്കാന്‍ എനിക്കും എന്റെയാളുകള്‍ക്കും സാധിക്കും. എന്നാല്‍ നിന്നെ ഉപദ്രവിക്കരുതെന്ന് നിന്റെ ദൈവമായ കര്‍ത്താവു് ഒരു സ്വപ്നദര്‍ശനത്തില്‍ എന്നോടു നിര്‍ദ്ദേശിച്ചിരുന്നു."

"മടക്കയാത്രയ്ക്കായി ഞാൻ അനുവാദംചോദിച്ചാൽ, അങ്ങയുടെ പുത്രിമാരെ അങ്ങു ബലംപ്രയോഗിച്ച് എന്നില്‍നിന്നു പിടിച്ചെടുക്കുമോയെന്നു ഞാന്‍ ഭയന്നു. അതിനാലാണ്, അങ്ങയുടെ അനുവാദമില്ലാതെ യാത്രതിരിച്ചതു്."

"എങ്കില്‍ നീയെന്തിന് എന്റെ കുലദൈവങ്ങളെ കട്ടെടുത്തു?"

റാഹേല്‍ ദേവന്മാരെ മോഷ്ടിച്ചകാര്യം യാക്കോബറിഞ്ഞിരുന്നില്ല. അവന്‍ പറഞ്ഞു: "ഇല്ല, എന്റെതല്ലാത്തതൊന്നും ഞാനെടുത്തിട്ടില്ല. അങ്ങയുടെ ദേവന്മാര്‍ ഞങ്ങളിലാരുടെയെങ്കിലുംപക്കല്‍ക്കണ്ടാല്‍ അങ്ങേയ്ക്കിഷ്ടമുള്ളതുപോലെ അയാളോടു ചെയ്തുകൊള്ളുക."

ലാബാന്‍ യാക്കോബിന്റെയും ലെയായുടെയും രണ്ടു പരിചാരികമാരുടെയും കൂടാരങ്ങളില്‍ പരിശോധിച്ചു.
 
റാഹേല്‍ വിഗ്രഹങ്ങളെടുത്ത് ഒരു ഒട്ടകഭാണ്ഡത്തിലൊളിപ്പിച്ച് അതിന്മേല്‍ കയറിരുന്നു. ലാബാനും കൂട്ടരും കൂടാരത്തിലെല്ലാം തിരഞ്ഞിട്ടും ഒന്നും കണ്ടെത്താനായില്ല. 

ലാബാൻ റാഹേലിനടുത്തെത്തിയപ്പോൾ അവൾ പിതാവിനോടു പറഞ്ഞു: "അങ്ങയുടെ മുമ്പില്‍ ഞാൻ എഴുന്നേല്‍ക്കാത്തതില്‍ അങ്ങു കോപിക്കരുതേ! എനിക്കിപ്പോള്‍ മാസമുറയാണ്." 

അവൾ പിതാവിനുമുമ്പിൽ ശിരസ്സു നമിച്ചു.

ലാബാനു വിഗ്രഹങ്ങള്‍ കണ്ടെടുക്കാനായില്ലെന്നറിഞ്ഞപ്പോള്‍ രോഷാകുലനായ യാക്കോബ് ലാബാനോടു കയര്‍ത്തു: "എന്റെപേരിലുള്ള കുറ്റമെന്താണു്? ഇത്ര ആവേശത്തോടെ എന്റെ പിന്നാലെ പാഞ്ഞുവരാന്‍ എന്തുതെറ്റാണു ഞാന്‍ ചെയ്തത്?"


"നീ കോപിക്കേണ്ട. നിന്റെ ഭാര്യമാര്‍ എന്റെ പുത്രിമാരാണ്, ഈ കുട്ടികളെല്ലാം എന്റെയും കുഞ്ഞുങ്ങളാണ്. എന്റെ പെണ്‍മക്കള്‍ക്കും അവര്‍ക്കുണ്ടായ കുഞ്ഞുങ്ങള്‍ക്കുംവേണ്ടി എന്താണെനിക്കിന്നു ചെയ്യാന്‍ കഴിയുക? എന്നെ നിസ്സഹായനാക്കി നീയിവരുമായി നാടുവിട്ടില്ലേ?"

അന്നുരാത്രി ലാബാന്‍ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും മരുമകനുമൊപ്പം അത്താഴം കഴിച്ചു. പിറ്റേന്നു രാവിലെ തന്റെ മക്കളേയും പേരക്കുട്ടികളെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം അവന്‍ തന്റെ വീട്ടിലേക്കു മടങ്ങി.

യാക്കോബും കുടുംബവും കാനാന്‍ദേശത്തേക്കുള്ള യാത്രതുടര്‍ന്നു.



- യാക്കോബിന്റെ കഥ അവസാനിക്കുന്നില്ല.-

No comments:

Post a Comment