ബൈബിൾക്കഥകൾ 17
അമ്മയുടെ അമ്മിഞ്ഞപ്പാൽകുടിക്കാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും ബഞ്ചമിന്‍ അമ്മയുടെ അഭാവമറിഞ്ഞതേയില്ല. പെറ്റമ്മയെ നഷ്ടമായപ്പോൾ മൂന്നമ്മമാരുടെ വാത്സല്യം അവനെപ്പൊതിഞ്ഞുനിന്നു. ലെയയും സിൽഫയും ബിൽഹയും മാതൃതുല്യമായ വാത്സല്യത്തോടെ റാഹേലിന്റെു മകനെ പരിചരിച്ചു. ദീനയും പതിനൊന്നു സഹോദരന്മാരും തങ്ങളുടെ കുഞ്ഞനിയനെ ഹൃദയത്തോടുചേര്‍ത്തു സ്നേഹിച്ചു.
എന്നാല്‍ അവര്‍ക്കാര്‍ക്കും ബഞ്ചമിനോടുള്ള സ്നേഹത്തിന്റെ ചെറിയോരളവുപോലും റാഹേലിന്റെു മൂത്തപുത്രനായ ജോസഫിനോടുണ്ടായിരുന്നില്ല. പിതാവായ ഇസ്രായേല്‍മാത്രം അവനെ അകമഴിഞ്ഞു സ്നേഹിച്ചു. ഇസ്രായേലിനു റാഹേലിനോടുണ്ടായിരുന്ന സ്നേഹത്തിന്റെ തീവ്രത, അവളുടെ കടിഞ്ഞൂല്‍പ്പുത്രനോടുള്ള വാത്സല്യമായി.
തങ്ങളിലാരെയുംകാളധികമായി പിതാവു ജോസഫിനെ സ്നേഹിക്കുന്നതിനാലാകാം, സഹോദരങ്ങള്‍ അവനെ അത്യധികം വെറുത്തു. ജോസഫിനോടു സൗമ്യമായി സംസാരിക്കാന്‍പോലും അവരാരും താല്പര്യംകാണിച്ചില്ല.
ജോസഫ് അതികോമളനായ ഒരു ബാലനായിരുന്നു. സുന്ദരമായ മുഖവും ബലിഷ്ഠമായ ശരീരവും എല്ലായ്പോഴും ചുണ്ടുകളില്‍ വിടര്‍ന്നുനിന്നിരുന്ന പുഞ്ചിരിയും അവനെ ആകര്‍ഷണീയനാക്കി. സഹോദരന്മാര്‍ കോപിച്ചാലും അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല.
ജോസഫ് അതികോമളനായ ഒരു ബാലനായിരുന്നു. സുന്ദരമായ മുഖവും ബലിഷ്ഠമായ ശരീരവും എല്ലായ്പോഴും ചുണ്ടുകളില്‍ വിടര്‍ന്നുനിന്നിരുന്ന പുഞ്ചിരിയും അവനെ ആകര്‍ഷണീയനാക്കി. സഹോദരന്മാര്‍ കോപിച്ചാലും അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല.
സഹോദരങ്ങൾ അവനെയൊറ്റപ്പെടുത്തുമ്പോളും ഏകനായിപ്പോകുമ്പോളുമെല്ലാം അവൻ കർത്താവിനോടു കൂട്ടുകൂടി... പ്രാർത്ഥനയിലാനന്ദംകണ്ടെത്തി.
കര്‍ത്താവിന്റെ ആത്മാവു ജോസഫിനോടൊത്തുണ്ടായിരുന്നു. സ്വപ്നങ്ങളിലൂടെ കര്‍ത്താവവനു വെളിപ്പെടുത്തലുകള്‍ നല്കി.
ജോസഫിനു പതിനേഴുവയസ്സുള്ളപ്പോള്‍, ഒരു രാത്രിയില്‍ അവനൊരു സ്വപ്നദര്‍ശനമുണ്ടായി. പിറ്റേന്നു രാവിലെ പ്രഭാതഭക്ഷണത്തിനിരിക്കുമ്പോള്‍, താന്‍കണ്ട സ്വപ്നത്തെപ്പറ്റി ജോസഫ് സഹോദരന്മാരോടു പറഞ്ഞു.
“നമ്മളെല്ലാവരും വയലില്‍ കോതമ്പു കൊയ്യുകയായിരുന്നു. കൊയ്ത്തുകഴിഞ്ഞു കറ്റകള്‍ കെട്ടിവച്ചു. പെട്ടെന്ന്‍, എന്റെ കറ്റ എഴുന്നേറ്റുനിന്നു. നിങ്ങളുടെ കറ്റകളെല്ലാം എന്റെ കറ്റയുടെ ചുറ്റുംവന്ന്, അതിനെ താണുവണങ്ങി.”
“നിന്റെ ആഗ്രഹം കൊള്ളാല്ലോ, നീ ഞങ്ങളുടെമേല്‍ ആധിപത്യംസ്ഥാപിക്കുമെന്നു പറയാന്‍ശ്രമിക്കുന്നോ?”മൂത്തവനായ റൂബന്‍ അവനോടു കയര്‍ത്തു.
“അല്ലെങ്കില്‍ത്തന്നെ, ആബയെ വശത്താക്കി കാര്യംനേടാന്‍ അവന്‍ കേമനാണ്. ഇനിയിപ്പോള്‍ നമ്മളെല്ലാം അവനെ താണുവണങ്ങാത്തതിന്റെ കുഴപ്പംമാത്രമേ ബാക്കിയുള്ളൂ.” യൂദായും ലേവിയും സെബുലൂണും ഗാദും റൂബനോടുചേര്‍ന്നു ജോസഫിനോടു ദേഷ്യപ്പെട്ടു.
പ്രാതലിനിടയില്‍ മക്കളുടെ ബഹളംകേട്ട്, ഇസ്രായേല്‍ അവിടേയ്ക്കുവന്നു.
“ആബാ, ഞാനിന്നലെക്കണ്ടൊരു സ്വപ്നത്തെക്കുറിച്ചു പറഞ്ഞതിനാണ് ഇവരെന്നോടു ദേഷ്യപ്പെടുന്നത്.”
ജോസഫ് പിതാവിന്റെ സംരക്ഷണംതേടി. താൻകണ്ട സ്വപ്നത്തെക്കുറിച്ച് അവൻ ഇസ്രയേലിനോടു പറഞ്ഞു.
"ഒരുസ്വപ്നംകൂടെ ഞാന്‍ കണ്ടു. ആ സ്വപ്നത്തില്‍ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്റെുമുമ്പില്‍വന്ന്‍ എന്നെ താണുവണങ്ങി.”
“എന്ത്? നിന്റെ സ്വപ്നത്തിന്റെയര്‍ത്ഥമെന്താണ്? ഞാനും നിന്റെ അമ്മയും സഹോദരങ്ങളും നിന്നെ താണുവണങ്ങുമെന്നോ?” ഇസ്രായേലും ജോസഫിനോടു ദേഷ്യപ്പെട്ടു.
ആബയും തനിക്കെതിരാണെന്നു തോന്നിയതിനാല്‍ ജോസഫ് കരഞ്ഞു. അവനൊറ്റയ്ക്ക് ആടുകളുടെ ആലയ്ക്കടുത്തേക്കു പോയിരുന്നു.
ജോസഫിന്റെ സ്വപ്നത്തെക്കുറിച്ചറിഞ്ഞപ്പോൾ സഹോദരങ്ങള്‍ക്ക് അവനോടുള്ള ദേഷ്യംകൂടി. ഇസ്രായേലാകട്ടെ, മകന്‍കണ്ട സ്വപ്നങ്ങളെക്കുറിച്ചു ധ്യാനിച്ചു. കര്‍ത്താവിന്റെ ഹിതം എന്തുതന്നെയായാലും അതു നിറവേറട്ടെയെന്ന് അയാള്‍ പ്രാര്‍ത്ഥിച്ചു.
ഗ്രീഷ്മസൂര്യന്റെ കിരണങ്ങള്‍ക്കു കാഠിന്യമേറി. കാനാന്‍ദേശത്തെ പുല്‍മേടുകള്‍ കരിഞ്ഞുതുടങ്ങി.
ആടുകള്‍ക്കു തീറ്റകിട്ടാന്‍ പ്രയാസമായപ്പോള്‍ റൂബന്‍ പിതാവിനോടു പറഞ്ഞു: “ആബാ, ഞങ്ങള്‍ ആടുകളെയുംകൊണ്ടു ഷെക്കമിലേക്കു പോകട്ടേ? അവിടെയിപ്പൊഴും പച്ചയായ മേച്ചില്‍പ്പുറങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.”
പിതാവിന്റെ അനുമതിയോടെ റൂബനും സഹോദരന്മാരും ഷെക്കമിലേക്കു തിരിച്ചു. ജോസഫിനെ അവര്‍ കൂടെക്കൂട്ടിയില്ല. ബഞ്ചമിന്‍ ബാലനായിരുന്നതിനാല്‍ അവനും ഭവനത്തില്‍ത്തന്നെ നിന്നു.
കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു. “ഷെക്കമില്‍പ്പോയി, നിന്റെ സഹോദരന്മാരുടെ ക്ഷേമമന്വേഷിച്ചു വരൂ.”
പിതാവിന്റെ ആജ്ഞാനുസരണം ജോസഫ് സഹോദരങ്ങളെയന്വേഷിച്ചിറങ്ങി. അവന്‍ യാക്കോബിന്റെ, ഷെക്കെമിലുള്ള പുരയിടത്തിലെത്തി.
വേനലിന്റെ കാഠിന്യത്തിന് അവിടെയും കുറവൊന്നുമില്ല. ഷെക്കമിലെ പുല്‍മേടുകളും സൂര്യാംശുക്കളുടെ താഢനമേറ്റു തളര്‍ന്നുകഴിഞ്ഞു. പൊള്ളുന്ന വെയിലത്ത്, പലയിടത്തുമന്വേഷിച്ചലഞ്ഞെങ്കിലും ഷെക്കെമിലൊരിടത്തും സഹോദരന്മാരെക്കണ്ടെത്താന്‍ ജോസഫിനായില്ല.
ഒടുവിലൊരാള്‍ അവനോടു പറഞ്ഞു: ”ഒരുമിച്ച് ആടുമേയിച്ചിരുന്ന പത്തു സഹോദരന്മാരേയാണോ നീയന്വേഷിക്കുന്നത്? അവര്‍ ഇവിടെനിന്നു പോകുന്നതു ഞാന്‍ കണ്ടല്ലോ. ഞാനവരുമായി സംസാരിച്ചിരുന്നു. ദോത്താനിലേക്കു പോകുന്നുവെന്നാണവര്‍ പറഞ്ഞത്.”
ജോസഫ് ഷെക്കമില്‍നിന്നു ദോത്താനിലേക്കു നടന്നു.
താഴ്വരയിലൂടെ ജോസഫ് നടന്നുവരുന്നത്, അകലെനിന്നുതന്നെ സഹോദരന്മാര്‍ കണ്ടു. ദൂരെവച്ചുതന്നെ അവരവനെ തിരിച്ചറിഞ്ഞു.
“നോക്കൂ, സ്വപ്നക്കാരന്‍ വരുന്നുണ്ട്.”
“അവനെന്തിനിപ്പോള്‍ ഇങ്ങോട്ടു വരുന്നു?”
“എന്തായാലും ഇതു നമുക്കുകിട്ടിയ നല്ലോരവസരമാണ്. അവനെ നമുക്കിന്ന് ഈ ഭൂമുഖത്തുനിന്നില്ലാതാക്കാം.”
“അതുശരിയാണ്. അവന്റെ സ്വപ്നങ്ങള്‍ക്കിനി എന്തുസംഭവിക്കുമെന്നു നമുക്കു കാണാമല്ലോ!”
ജോസഫിനെ കൊല്ലാന്‍തന്നെ അവന്റെ ജ്യേഷ്ഠന്മാര്‍ തീരുമാനിച്ചു. മൂത്തവനായ റൂബന്‍മാത്രം അതിനെയെതിര്‍ത്തു. ജോസഫിനെ സഹോദരന്മാരിൽനിന്നുരക്ഷിച്ച്, പിതാവിന്റെപക്കല്‍ തിരിച്ചെത്തിക്കണമെന്ന് അവന്‍ കരുതി.
“നിങ്ങളെന്താണീപ്പറയുന്നത്? എന്തൊക്കെയായാലും അവന്‍ നമ്മുടെ അനുജനല്ലേ? അവന്റെ രക്തംചിന്തണമെന്നു ചിന്തിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? നിങ്ങളിലൊരാൾപോലും അവനെ ദേഹോപദ്രവമേല്പിക്കാനിടയാകരുത്.”
അപ്പോള്‍ ജോസഫ് അവരുടെയടുത്തെത്തി. ഒരുപാടു ദിവസങ്ങളിലെ അലച്ചിലിനൊടുവില്‍ സഹോദരന്മാരെ കണ്ടെത്താനായതില്‍ അവന്‍ വളരെയേറെ സന്തോഷിച്ചു.
ജോസഫ് അടുത്തെത്തിയപ്പോള്‍ റൂബനൊഴികെയുള്ള ഒമ്പതുപേരുംചേര്‍ന്ന് അവന്റെ മേലങ്കി അഴിച്ചെടുത്തതിനുശേഷം, അടുത്തുണ്ടായിരുന്ന വെള്ളമില്ലാത്തൊരു പൊട്ടക്കിണറിനുള്ളിലേക്ക് അവനെ തള്ളിയിട്ടു. എന്താണു സംഭവിക്കുന്നതെന്നു ജോസഫിനു മനസ്സിലായില്ല. അവന്റെ വിലാപമത്രയും ബധിരകര്‍ണ്ണങ്ങളിലാണു പതിച്ചത്.
“ഈ പ്രദേശത്ത്, കൂടുതല്‍ പുല്ലുള്ള സ്ഥലങ്ങളുണ്ടോയെന്നു ഞാനന്വേഷിച്ചുവരാം. വൈകുന്നേരമാകുമ്പോള്‍ അതാ അങ്ങകലെ കാണുന്ന കുന്നിന്‍മുകളിലേക്കു നിങ്ങള്‍ വന്നോളൂ, ഞാനവിടെയുണ്ടാകും.” റൂബന്‍ അവിടെനിന്നു പോയി. സഹോദരന്മാര്‍ തന്നെത്തേടിവരുമ്പോള്‍ മറുവഴിയിലൂടെവന്നു ജോസഫിനെ രക്ഷിക്കാമെന്ന് അവന്‍ കരുതിയിരുന്നു.
റൂബന്‍പോയി, കുറച്ചിടകഴിഞ്ഞപ്പോള്‍ മിദിയാനില്‍നിന്ന് ഈജിപ്തിലേക്കു കച്ചവടത്തിനായിപ്പോകുന്ന ഇസ്മയേല്യരായ വണിക്കുകളുടെ ഒരുസംഘം അകലെനിന്നു വരുന്നതുകണ്ട്, യൂദാ സഹോദരന്മാരോടു പറഞ്ഞു. “അവന്‍ ആ പൊട്ടക്കിണറ്റില്‍ക്കിടന്നു മരിച്ചിട്ടു നമുക്കെന്തു പ്രയോജനം? നമുക്ക് അവനെയാ കച്ചവടക്കാര്‍ക്ക് അടിമയായി വില്ക്കാം.”
അവര്‍ ജോസഫിനെ കുഴിയില്‍നിന്നു കയറ്റി, ഇരുപതുവെള്ളിക്കാശിനു വിറ്റു. പിന്നെ റൂബന്‍പറഞ്ഞ കുന്നിന്‍പ്രദേശത്തേക്കുപോയി.
ജോസഫിനെവാങ്ങിയ ഇസ്മയേല്യർ, അവനെ ബന്ധിച്ച്, ഈജിപ്തിലേക്കു യാത്രതുടര്‍ന്നു. ജോസഫിന്റെ ചുണ്ടുകളിലെ മായാത്തപുഞ്ചിരി മാഞ്ഞുപോയി. കരഞ്ഞുകരഞ്ഞ് അവന്റെ കണ്ണീര്‍ വറ്റിയതല്ലാതെ ജോസഫിനെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കര്‍ത്താവുപോലും തന്നെ കൈവെടിഞ്ഞെന്ന് അവനുതോന്നി. എങ്കിലും അവന്‍ തേങ്ങലോടെ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു: "ദൈവമേ, എന്നെ കൈവെടിയരുതേ, അങ്ങു ചെയ്യുന്നതെല്ലാം എന്റെ നന്മയ്ക്കുവേണ്ടിമാത്രമാകുമെന്ന്, ഞാനുറപ്പായി വിശ്വസിക്കുന്നു."
റൂബന്‍ മടങ്ങിയെത്തിയപ്പോള്‍ കിണറിനുള്ളില്‍ ജോസഫിനെ കണ്ടില്ല. അവന്‍ ഉറക്കെക്കരഞ്ഞുകൊണ്ടു തന്റെ വസ്ത്രംകീറി. അവന്‍ സഹോദരന്മാരുടെയടുത്തു പാഞ്ഞെത്തി.
“കുട്ടിയെ അവിടെക്കാണുന്നില്ല. ഞാനിനി എന്തുചെയ്യും? ആബയോടെന്തു പറയും?”
ശിമയോന്‍ പറഞ്ഞു: “ഇതാ അവന് ആബകൊടുത്ത പുതിയ മേല്‍വസ്ത്രമിവിടെയുണ്ട്. നമുക്ക് ഇപ്പോള്‍ത്തന്നെ നാട്ടിലേക്കു മടങ്ങാം. ഒരാടിനെക്കൊന്ന്‍, അതിന്റെ രക്തം, ജോസഫിന്റെ മേല്‍വസ്ത്രത്തില്‍പ്പുരട്ടി ആബയ്ക്കു കൊടുക്കാം.”
അവര്‍ വീട്ടില്‍ത്തിരിച്ചെത്തി.
“ആബാ, ഞങ്ങള്‍ക്കു വഴിയില്‍നിന്ന്, ചോരയില്‍പ്പുരണ്ട ഈ മേല്‍വസ്ത്രം കിട്ടി. ഇതു ജോസഫിന്റേതുപോലെ തോന്നിയതിനാല്‍ ഞങ്ങള്‍ എടുത്തുകൊണ്ടുപോന്നു."
ഇസ്രായേല്‍ മേലങ്കി തിരിച്ചറിഞ്ഞു.
“ഏതെങ്കിലും കാട്ടുമൃഗം അവനെ കൊന്നുതിന്നുകാണും. ഈ മേലങ്കിയല്ലാതെ അവന്റെ ശരീരമോ അസ്ഥികൂടമോ ഞങ്ങള്‍ കണ്ടില്ല.”
ഇസ്രായേല്‍ മകനെയോര്‍ത്തു വിലപിച്ചു. ചാക്കുവസ്ത്രമുടുത്ത് ഉപവാസത്തോടെ അയാള്‍ മകനുവേണ്ടി പ്രാര്‍ത്ഥിച്ചു. മറ്റു പുത്രന്മാർക്കോ പുത്രിക്കോ ലെയയ്ക്കോ അയാളെ ആശ്വസിപ്പിക്കാന്‍കഴിഞ്ഞില്ല.
വണിക്കുകള്‍ ഈജിപ്തിലെത്തി. അവര്‍ ജോസഫിനെ ഈജിപ്തിലെ അടിമച്ചന്തയില്‍ വില്പനയ്ക്കായി നിറുത്തി.
റൂബന്‍ മടങ്ങിയെത്തിയപ്പോള്‍ കിണറിനുള്ളില്‍ ജോസഫിനെ കണ്ടില്ല. അവന്‍ ഉറക്കെക്കരഞ്ഞുകൊണ്ടു തന്റെ വസ്ത്രംകീറി. അവന്‍ സഹോദരന്മാരുടെയടുത്തു പാഞ്ഞെത്തി.
“കുട്ടിയെ അവിടെക്കാണുന്നില്ല. ഞാനിനി എന്തുചെയ്യും? ആബയോടെന്തു പറയും?”
ശിമയോന്‍ പറഞ്ഞു: “ഇതാ അവന് ആബകൊടുത്ത പുതിയ മേല്‍വസ്ത്രമിവിടെയുണ്ട്. നമുക്ക് ഇപ്പോള്‍ത്തന്നെ നാട്ടിലേക്കു മടങ്ങാം. ഒരാടിനെക്കൊന്ന്‍, അതിന്റെ രക്തം, ജോസഫിന്റെ മേല്‍വസ്ത്രത്തില്‍പ്പുരട്ടി ആബയ്ക്കു കൊടുക്കാം.”
അവര്‍ വീട്ടില്‍ത്തിരിച്ചെത്തി.
“ആബാ, ഞങ്ങള്‍ക്കു വഴിയില്‍നിന്ന്, ചോരയില്‍പ്പുരണ്ട ഈ മേല്‍വസ്ത്രം കിട്ടി. ഇതു ജോസഫിന്റേതുപോലെ തോന്നിയതിനാല്‍ ഞങ്ങള്‍ എടുത്തുകൊണ്ടുപോന്നു."
ഇസ്രായേല്‍ മേലങ്കി തിരിച്ചറിഞ്ഞു.
“ഏതെങ്കിലും കാട്ടുമൃഗം അവനെ കൊന്നുതിന്നുകാണും. ഈ മേലങ്കിയല്ലാതെ അവന്റെ ശരീരമോ അസ്ഥികൂടമോ ഞങ്ങള്‍ കണ്ടില്ല.”
ഇസ്രായേല്‍ മകനെയോര്‍ത്തു വിലപിച്ചു. ചാക്കുവസ്ത്രമുടുത്ത് ഉപവാസത്തോടെ അയാള്‍ മകനുവേണ്ടി പ്രാര്‍ത്ഥിച്ചു. മറ്റു പുത്രന്മാർക്കോ പുത്രിക്കോ ലെയയ്ക്കോ അയാളെ ആശ്വസിപ്പിക്കാന്‍കഴിഞ്ഞില്ല.
വണിക്കുകള്‍ ഈജിപ്തിലെത്തി. അവര്‍ ജോസഫിനെ ഈജിപ്തിലെ അടിമച്ചന്തയില്‍ വില്പനയ്ക്കായി നിറുത്തി.
അന്ന്, ജോസഫിനു പതിനെട്ടുവയസ്സുതികഞ്ഞ ദിവസമായിരുന്നു!
No comments:
Post a Comment