Sunday 18 June 2017

16. മരണത്തിന്‍റെ വഴികള്‍


ബൈബിൾക്കഥകൾ - 16


ഷെക്കംപട്ടണത്തില്‍ പുരയിടംവാങ്ങി, യാക്കോബവിടെ കൂടാരമടിച്ചു. ഒരുദിവസം യാക്കോബിന്‍റെ ഏകപുത്രിയായിരുന്ന ദീന, ഷെക്കമിലെ സ്ത്രീകളെ സന്ദര്‍ശിച്ചു പരിചയപ്പെടാനായി പട്ടണത്തിലേക്കുപോയി. 

ഒരു ദുരന്തമാണ് അവിടെ അവളെക്കാത്തിരുന്നത്. ഷെക്കമിലെ പ്രഭുവായിരുന്ന ഹാമോറിന്‍റെ പുത്രന്‍ അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു. അവൻ അവളെയാക്രമിച്ചു കീഴ്പ്പെടുത്തി... 


തങ്ങളുടെ ഏകസഹോദരി ബലാത്സംഗംചെയ്യപ്പെട്ടെന്നറിഞ്ഞപ്പോള്‍ യാക്കോബിന്‍റെ മക്കള്‍ കോപത്താല്‍ ജ്വലിച്ചു. പതിനൊന്നു സഹോദരന്മാര്‍ തങ്ങളുടെ സഹോദരിക്കായി പ്രതികാരത്തിനിറങ്ങി. അവരുടെ കോപാഗ്നിയെത്തടയാൻ ഷെക്കംകാർക്കായില്ല.

ലേവിയും ശിമയോനുംചേര്‍ന്ന്‍, ഹാമോറിനെയും അവന്‍റെ കുടുംബത്തിലെ സകലരെയും ശിരച്ഛേദംചെയ്തു. തങ്ങളുടെ സഹോദരിയുടെ മാനത്തിന്‍റെ വിലയെന്തെന്ന് അവര്‍ ഷെക്കംനിവാസികളെയറിയിച്ചു. അവരുടെ കണ്‍മുമ്പിലെത്തിയ ഷെക്കംനിവാസികളായ പുരുഷന്മാരുടെയെല്ലാം കബന്ധങ്ങള്‍ തെരുവിലുരുണ്ടു. 

വലിയൊരു കൂട്ടക്കൊലയ്ക്കുശേഷമാണ് യാക്കോബിന്റെ മക്കൾ കൂടാരത്തിലേക്കു മടങ്ങിയത്. യാക്കോബു മക്കളെയെല്ലാം വിളിച്ചുകൂട്ടി. അയാൾ വല്ലാതെ ഭയന്നിരുന്നു.

"നിങ്ങള്‍ എന്താണീചെയ്തത്? നമ്മള്‍ ഈ പട്ടണത്തില്‍ തികച്ചും അപരിചിതരാണ്. ബന്ധുബലവുമില്ല. പട്ടണനിവാസികള്‍ ഒന്നിച്ചുകൂടി ആക്രമിച്ചാല്‍ നമുക്കു പിടിച്ചുനില്ക്കാനാകുമോ?"

"ഞങ്ങളുടെ സഹോദരിയെ അപമാനിച്ചവരെ ഞങ്ങള്‍ വേറെന്തുചെയ്യണം?" ശിമയോന്‍ പിതാവിനോടു കയര്‍ത്തു.

കര്‍ത്താവിന്‍റെ ബലിപീഠത്തിനുമുമ്പില്‍ യാക്കോബു മുട്ടുകുത്തി. സുരക്ഷിതരായി ഷെക്കമിൽനിന്നു മടങ്ങിപ്പോകാൻ സംരക്ഷണംനല്കണമേയെന്നു പ്രാർത്ഥിച്ചു.

കര്‍ത്താവവനു ദര്‍ശനംനല്കി.

"ഈ നാട്ടിലുള്ള മുഴുവന്‍പേരുടെയും മനസ്സില്‍ നിന്നെയും മക്കളെയുംകുറിച്ചു ഞാന്‍ ഭയമുളവാക്കും. ഇന്നുതന്നെ ഷെക്കമിൽനിന്നു പുറപ്പെടുക. നിന്‍റെ സഹോദരനെഭയന്ന്, നീ ഒളിച്ചോടിയപ്പോള്‍ നിനക്കു ഞാന്‍ ദർശനംനല്കിയ ബഥേലില്‍, നീയെനിക്കായൊരു ബലിപീഠം നിര്‍മ്മിക്കുക."

യാക്കോബ് ഭാര്യമാരെയും മക്കളേയുംവിളിച്ചു പറഞ്ഞു. "നിങ്ങളുടെപക്കലുള്ള അന്യദേവന്മാരെയെല്ലാം ദൂരെക്കളയുക; എല്ലാവരും യാത്രയ്ക്കു തയ്യാറാകൂ.. നമുക്കു ബേഥേലിലേക്കു പോകാം. എന്‍റെ കഷ്ടപ്പാടില്‍ എന്റെ പ്രാര്‍ത്ഥന ചെവിക്കൊണ്ടവനും ഞാന്‍ പോയിടത്തെല്ലാം എന്റെകൂടെയുണ്ടായിരുന്നവനുമായ കര്‍ത്താവിനു ഞാന്‍ അവിടെയൊരു ബലിപീഠം പണിയും." 

എല്ലാവരും തങ്ങളുടെ കൈവശമുണ്ടായിരുന്ന അന്യദേവവിഗ്രഹങ്ങള്‍ യാക്കോബിനെയേല്പിച്ചു. അവന്‍ ഷെക്കെമിനടുത്തുള്ള ഓക്കുമരത്തിന്‍റെ ചുവട്ടില്‍ അവയെല്ലാം കുഴിച്ചുമൂടി. അവര്‍ക്കു ചുറ്റുമുള്ള നഗരങ്ങളിലെല്ലാമുള്ളവർക്ക്, ദൈവമവരോടു ഭീതിയുളവാക്കി. അതുകൊണ്ട്, അവര്‍ യാത്രചെയ്തപ്പോള്‍ യാക്കോബിനെയോ  മക്കളെയോ ഉപദ്രവിക്കാൻ ആരും ധൈര്യപ്പെട്ടില്ല.. 

കര്‍ത്താവിനു ബലിപീഠംനിര്‍മ്മിച്ചു ബലിയര്‍പ്പിച്ചശേഷം, യാക്കോബും കുടുംബവും വീണ്ടും യാത്രതുടര്‍ന്നു. ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത്-അര്‍ബായിലെ മാമ്രേയില്‍ പിതാവായ ഇസഹാക്കിന്‍റെയടുത്തേക്കെത്താനായി യാക്കോബു കൊതിച്ചു. 

യാത്രയ്ക്കിടയിൽ, റാഹേലിന്‍റെ ഗര്‍ഭപാത്രം ഒരിക്കല്‍ക്കൂടെ ഫലമണിഞ്ഞു. എഫ്രാത്ത എന്ന സ്ഥലത്തെത്തിയപ്പോള്‍ അവള്‍ക്കു പ്രസവവേദനയുണ്ടായി. റാഹേല്‍ ഒരു പുത്രനു ജന്മംനല്കി. എന്നാല്‍ അവനെ മുലയൂട്ടുന്നതിനുള്ള ഭാഗ്യം അവള്‍ക്കുണ്ടായിരുന്നില്ല. തന്റെ രണ്ടാമത്തെ പുത്രനു ജന്മംനല്കി ഏറെവൈകാതെ, റാഹേൽ നിത്യനിദ്രയിലാമഗ്നയായി.

യാക്കോബ് ഉറക്കെ കരഞ്ഞു. മറ്റാരെയുംകാളധികമായി അവന്‍റെ ഹൃദയം റാഹേലിലലിഞ്ഞുചേര്‍ന്നിരുന്നു. എഫ്രാത്തയ്ക്കടുത്തുള്ള ബത്ത്ലഹെമില്‍  അവളുടെ മൃതദേഹം സംസ്കരിച്ചു. അവിടെ കൂടാരമടിച്ച് കുറച്ചുനാൾ അവർ ബത്ത്ലഹെമില്‍ത്താമസിച്ചു.

റാഹേലിന്‍റെ രണ്ടാമത്തെ പുത്രനു ബഞ്ചമിന്‍ എന്നാണു യാക്കോബു പേരിട്ടത്.

ബത്ത്ലഹേമിൽനിന്നു പുറപ്പെട്ട്,
യാക്കോബും സംഘവും സഹോദരനായ ഏസാവിന്റെ വീട്ടിലെത്തി. അവനോടൊപ്പം കുറച്ചുദിവസങ്ങൾ ചിലവഴിച്ചശേഷം പിതൃഭവനത്തിലേക്കുള്ള യാത്ര തുടർന്നു.

ഏറെവൈകാതെ പിതാവായ ഇസഹാക്കിന്‍റെ ഭവനത്തില്‍ അവന്‍ മടങ്ങിയെത്തി. നീണ്ടവര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം യാക്കോബു തന്‍റെ മാതാപിതാക്കളെ ചുംബിച്ചു. 

ഇസഹാക്ക്, പതിമൂന്നു പേരക്കുട്ടികളുടെയും തലയില്‍ കൈവച്ച് അവരെയനുഗ്രഹിച്ചു. 

നൂറ്റിയെൺപതുവയസ്സു പ്രായമായപ്പോള്‍ ഇസഹാക്ക് സ്വര്‍ഗ്ഗംപൂകി. എസാവും യാക്കോബുംചേര്‍ന്ന് അബ്രഹാമിന്‍റെ കല്ലറയ്ക്കരികില്‍ത്തന്നെ തങ്ങളുടെ പിതാവിനു ഖബറിടമൊരുക്കി.

പിതാക്കന്മാരായ അബ്രഹാമും ഇസഹാക്കും താമസിച്ചിരുന്ന കാനാന്‍ദേശത്തുതന്നെ, യാക്കോബും കുടുംബവും വാസമുറപ്പിച്ചു, 

No comments:

Post a Comment