Sunday 15 March 2020

103. കെയ്‌ലാ

ബൈബിൾക്കഥകൾ 103

ദാവീദ്, സാവൂൾരാജാവിൻ്റെ അപ്രീതിസമ്പാദിച്ചെന്നും സാവൂളിനെഭയന്ന് ദാവീദ് ഒളിവിൽക്കഴിയുകയാണെന്നുമറിഞ്ഞപ്പോൾ ഫിലിസ്ത്യർ സന്തോഷിച്ചു. അവർ ഇസ്രയേലിനെ ആക്രമിക്കാൻ തക്കംകൂട്ടി. ഇസ്രയേൽ അതിർത്തിയിലുള്ള കെയ്‌ലാ പട്ടണത്തിലേക്ക് അവർ പടനീക്കമാരംഭിച്ചു

ഫിലിസ്‌ത്യര്‍ കെയ്‌ലാ ആക്രമിക്കുന്നെന്നും കൊയ്തു മെതിക്കളങ്ങളിൽവച്ചിരിക്കുന്ന കറ്റകൾ കവര്‍ച്ചചെയ്യുന്നെന്നും ദാവീദറിഞ്ഞു 

ഫിലിസ്ത്യരെ ചെറുത്ത്, കെയ്ലാ സംരക്ഷിക്കാൻ ദാവീദാഗ്രഹിച്ചു. എന്നാൽ അവൻ്റെ സംഘത്തിലുള്ളവർ അതിനോടു യോജിച്ചില്ല.

:"സാവൂൾരാജാവിനെ ഭയന്നാണു
നമ്മള്‍ യൂദായില്‍ത്തന്നെ കഴിയുന്നത്‌? ഫിലിസ്‌ത്യരെനേരിടാന്‍ കെയ്‌ലായിലേക്കു പോയാലുള്ള അവസ്ഥയെന്താകും? എണ്ണത്തിൽക്കുറവായതിനാൽ, ഒന്നുകിൽ നമ്മൾ ഫിലിസ്ത്യരുടെ കൈയിലകപ്പെടും. അല്ലെങ്കിൽ സാവൂളിൻ്റെ കരങ്ങളിലേല്പിക്കപ്പെടും."

ദാവീദ് പറഞ്ഞു. "മാതൃഭൂമിയെ ശത്രുക്കളാക്രമിക്കുമ്പോൾ നമ്മൾ നിസ്സംഗരായിനിൽക്കുന്നതെങ്ങനെ? സൈനികരുടെ എണ്ണത്താലല്ലാ, കർത്താവിൻ്റെ കൃപയാലാണു യുദ്ധത്തിലെ വിജയംനിർണ്ണയിക്കപ്പെടുന്നത്. നമുക്കു കർത്താവിനോടു പ്രാർത്ഥിക്കാം. അവിടുന്നരുൾചെയ്യുന്നതനുസരിക്കാം."

ദാവീദും അനുചരന്മാരും അഹിമലെക്കിന്റെ പുത്രനായ അബിയാഥറിനൊപ്പം കർത്താവിനോടു പ്രാർത്ഥിച്ചു.

കര്‍ത്താവ്‌ അവർക്കുത്തരം നല്കി: "കെയ്‌ലായിലേക്കു പോകുക. ഫിലിസ്‌ത്യരെ ഞാന്‍ നിങ്ങളുടെ കൈകളിലേല്പിക്കും."

 പിന്നെ വൈകിയില്ല. അനുചരന്മാരായ നാന്നൂറുപേരും കെയ്‌ലായിലേക്കു പുറപ്പെട്ടു. ദാവീദെത്തിയെന്നറിഞ്ഞപ്പോൾത്തന്നെ ഫിലിസ്ത്യസേനയിൽ ഭയമുളവായി. 

കെയ്‌ലാ, ചുറ്റംകോട്ടയും കവാടങ്ങളുമുള്ളൊരു പട്ടണമായിരുന്നു. പ്രധാനകവാടത്തിലൂടെ പട്ടണത്തിലേക്കുകടന്ന
ദാവീദും സംഘവും ശത്രുസൈന്യവുമായി ഏറ്റുമുട്ടി. നിരവധി ഫിലിസ്ത്യർ വധിക്കപ്പെട്ടു. അവശേഷിച്ചവർ പിന്തിരിഞ്ഞോടി. 
ഫിലിസ്ത്യർ അപഹരിച്ചതൊക്കെയും ദാവീദ് തിരികെപ്പിടിച്ചു. ദാവീദിൻ്റെ അനുചരന്മാരിൽ ഒരാൾക്കുപോലും ജീവൻ നഷ്ടപ്പെട്ടില്ല.

ഫിലിസ്ത്യർ ആക്രമണത്തിനെത്തിയെന്നറിഞ്ഞപ്പോൾ
കെയ്‌ലായിലേക്കു പുറപ്പെടാൻ സാവൂൾ സൈന്യത്തെയൊരുക്കി. അപ്പോഴേയ്ക്കും ദാവീദ്‌ കെയ്‌ലാനിവാസികളെ ഫിലിസ്ത്യരിൽനിന്നു രക്ഷിച്ചുവെന്ന് സാവുളറിഞ്ഞു.

അതൊരു സന്തോഷവാർത്തയാണെന്നു സാവൂൾരാജാവിനു തോന്നി. സാവൂൾ ഉന്മാദത്തോടെ ചിരിച്ചു.... 

"ഇതാ, ദൈവമവനെ എന്റെ കൈയിലേല്പിച്ചിരിക്കുന്നു. അവൻ ഇസ്രായേൽജനതയുടെമുമ്പിൽ സാവൂളിനെക്കാൾ കേമനാകാൻശ്രമിച്ചു. എനിക്കുമുമ്പേ കെയ്‌ലായിലെത്തി ഫിലിസ്ത്യരെത്തുരത്തി. എന്നാൽ ഇരിമ്പുവാതിലുകളും ഓടാമ്പലുകളുമുള്ള പട്ടണത്തില്‍പ്രവേശിച്ച്‌, അവന്‍ സ്വയം കുടുങ്ങിയിരിക്കുന്നു..."

കെയ്‌ലായില്‍ച്ചെന്ന്‌ ദാവീദിനെയും കൂട്ടരെയുമാക്രമിക്കാനായി സാവൂൾ സൈന്യവുമായി പുറപ്പെട്ടു. 

യുദ്ധവിജയത്തിനു നന്ദിപറഞ്ഞുകൊണ്ട്,
ദാവീദ്‌ കർത്താവിനോടു പ്രാർത്ഥിച്ചു. 

അഹിമലെക്കിന്റെ പുത്രനായ അബിയാഥറിലൂടെ കർത്താവ് ദാവീദിനോടു പറഞ്ഞു. "നിന്നെപ്രതി, കെയ്‌ലായെ നശിപ്പിക്കാൻ സാവൂൾ നിശ്ചയിച്ചിരിക്കുന്നു. നിന്നെ സാവൂളിൻ്റെ കൈയിലേല്പിക്കാൻ തീരുമാനമെടുത്ത ചിലർ ഈ പട്ടണത്തിലുണ്ട്. അതിനാൽ ഇവിടംവിട്ടു പുറത്തുപോകുക. ഞാൻ നിന്നോടൊപ്പമുണ്ടായിരിക്കും.."

ദാവീദ് കർത്താവിനെയനുസരിച്ചു. തൻ്റെ അനുചരന്മാർക്കൊപ്പം പട്ടണകവാടത്തിൽനിന്നു പുറത്തിറങ്ങി. കെയ്‌ലായിൽനിന്നുള്ള കുറേ ചെറുപ്പക്കാർ ദാവീദിൻ്റെ സംഘത്തിൽച്ചേർന്നതിനാൽ ദാവീദിൻ്റെ അനുചരരന്മാരുടെ എണ്ണം അറുന്നൂറിലധികമായി.

ദാവീദ് കെയ്‌ലായില്‍നിന്നു രക്ഷപെട്ടുവെന്നു സാവൂൾരാജാവറിഞ്ഞു. അതിനാൽ സാവൂളും സംഘവും പാതിവഴിയിൽ യാത്രനിറുത്തി മടങ്ങിപ്പോയി.

ദാവീദ്‌, സിഫ്‌ മരുഭൂമിയിലെ ഹോറെഷ്ക്കുന്നുകളിൽ ഒളിത്താവളംകണ്ടെത്തി. അതറിഞ്ഞ സിഫ് നിവാസികളായ ചിലർ കൊട്ടാരത്തിലെത്തി, സാവൂളിനെ മുഖംകാണിച്ചു. 

"ഞങ്ങളുടെ ഗ്രാമത്തിനുസമീപം ഹോറെഷിലുള്ള കുന്നിൻപ്രദേശത്തുള്ള സങ്കേതങ്ങളില്‍ അങ്ങയുടെ ശത്രുവായ ദാവീദും സംഘവും  ഒളിച്ചുപാർക്കുന്നുണ്ട്. ആകയാല്‍, മഹാരാജാവേ, അങ്ങേയ്ക്കിഷ്‌ടമുള്ളപ്പോള്‍ അവിടേയ്ക്കു വരിക. അവനെ അങ്ങയുടെ കൈയിലേല്പിച്ചുതരുന്നകാര്യം ഞങ്ങളേറ്റിരിക്കുന്നു."

സാവൂള്‍ പറഞ്ഞു: "കര്‍ത്താവു നിങ്ങളെയനുഗ്രഹിക്കട്ടെ! നിങ്ങള്‍ക്ക്‌, എന്നോടു ദയതോന്നാനിടയായല്ലോ. നിങ്ങള്‍പോയി സൂക്ഷ്‌മമായന്വേഷിക്കുവിന്‍. അവന്റെ ഒളിസ്‌ഥലം കൃത്യമായി മനസ്സിലാക്കണം. അവന്‍ വലിയ തന്ത്രശാലിയാണെന്നോർമ്മവേണം. അതിനാൽ അവനു സംശയംതോന്നാത്തവണ്ണം വിവരങ്ങൾ ശേഖരിക്കണം
അവന്റെ ഒളിസ്ഥലങ്ങളെല്ലാം കണ്ടുപിടിച്ചതിനുശേഷം തിരികെവന്ന് എന്നെയറിയിക്കുവിന്‍. അപ്പോള്‍ ഞാന്‍ നിങ്ങളോടുകൂടെ വരാം." 

സിഫിൽനിന്നു വന്നവർക്കു് കൈനിറയെ സമ്മാനങ്ങൾ നല്കി, സാവൂളവരെ യാത്രയാക്കി.

ജോനാഥാന്‍ ഹോറെഷിലെത്തി ദാവീദിനെക്കണ്ടു. സിഫ് നിവാസികളുടെ സഹായത്തോടെ ദാവീദിനെപ്പിടികൂടാൻ സാവൂൾരാജാവു തയ്യാറാക്കുന്ന പദ്ധതിയെക്കുറിച്ച് അവൻ ദാവീദിനെയറിയിച്ചു.

"ഭയപ്പെടേണ്ട, എന്റെ പിതാവിനു നിന്നെ പിടികിട്ടുകയില്ല. നീ ഇസ്രായേലിന്റെ രാജാവാകുമെന്നതു കർത്താവിൻ്റെ നിശ്ചയമാണ്. ഞാന്‍ നിനക്കു രണ്ടാമനായിരിക്കും. എന്റെ പിതാവിനുമിതറിയാം. എന്നിട്ടും നിന്നെയില്ലാതാക്കാൻ ശ്രമിക്കുമ്പോൾ, കർത്താവിനെതിരായാണു പടവെട്ടുന്നതെന്നുതിരിച്ചറിയാൻ അദ്ദേഹത്തിനു കഴിയുന്നില്ല."

കര്‍ത്താവിന്റെ സന്നിധിയില്‍ ജോനാഥനും ദാവീദും തങ്ങളുടെ ഉടമ്പടി പുതുക്കി. ജോനാഥാന്‍ കൊട്ടാരത്തിലേക്കു തിരിച്ചുപോയി. 

ദാവീദും സംഘവും അന്നുതന്നെ സിഫിൽനിന്ന്, അരാബായിലെ മാവോന്‍മരുഭൂമിയിലേക്കു പോയി. 

സാവൂൾ സൈന്യസമേതം സിഫിലേക്കു പുറപ്പെട്ടു. പാതിദൂരമെത്തിയപ്പോൾ, ദാവീദ് അരാബായിലേക്കു രക്ഷപ്പെട്ടെന്ന വിവരം സാവൂളറിഞ്ഞു. അതിനാൽ അവർ അരാബായിലേക്കു തിരിച്ചു.

പതിനായിരക്കണക്കിനംഗബലമുള്ള ഇസ്രായേൽസൈന്യം തങ്ങളുടെനേരേ വരുന്നത്, മാവോൻമരുഭൂമിയിലെ പാറക്കെട്ടുകൾക്കിടയിലെ ഒളിയിടങ്ങളിലിരുന്ന ദാവീദും സംഘവും കണ്ടു. സാവൂളിൻ്റെയും സൈന്യത്തിൻ്റെയും ദൃഷ്ടിയിൽപ്പെടാതെ, അവർ മലയുടെ മറുവശത്തേക്കിറങ്ങി. 

സാവൂളും സൈന്യവും മലയുടെ താഴ്വാരത്തിലെത്തി. ദാവീദ്, പാറക്കെട്ടിൻ്റെ ഒരു വശത്തും സാവൂൾ അതിന്റെ മറുവശത്തുമായി. 

സാവൂളിൻ്റെ സംഘത്തിലെ ആരുടെയെങ്കിലും കണ്ണിൽപ്പെട്ടാൽ മുഴുവൻപേരും പിടിക്കപ്പെടുമെന്നുറപ്പായിരുന്നതിനാൽ ദാവീദും കൂട്ടരും ജാഗ്രതയോടെ നിലയുറപ്പിച്ചു.

No comments:

Post a Comment