ബൈബിൾക്കഥകൾ 102
എന്നാൽ ജറുസലേമിൽ മടങ്ങിയെത്തുന്നതിനുമുമ്പേ സാമുവേൽപ്രവാചകനു സാവൂൾനല്കിയ ഉറപ്പെല്ലാം കാറ്റിൽപ്പറന്നിരുന്നു. ദാവീദ് ജോനാഥനെ വന്നുകണ്ടുവെന്നും ജോനാഥൻ അവനെ സഹായിച്ചെന്നും സാവൂളറിഞ്ഞു. അയാൾ കോപാക്രാന്തനായി.
സാവൂൾ ജോനാഥനോടു കയർത്തു: "നീ നിൻ്റെ പിതാവിനെതിരായി, ജസ്സെയുടെ പുത്രന്റെ പക്ഷംചേര്‍ന്നിരിക്കുന്നോ? ഒന്നോർത്തോളൂ...
അവന്‍ ജീവിച്ചിരിക്കുന്നിടത്തോളംകാലം നിനക്കു രാജാവാകാനോ ബഞ്ചമിൻഗോത്രത്തിൻ്റെ രാജത്വം നിലനിർത്താനോ സാധിക്കില്ല. അതുകൊണ്ട്, നീതന്നെ അവനെ ആളയച്ചുവിളിച്ച് എന്റെയടുത്തുകൊണ്ടു വരൂ. അവന്‍ മരിക്കേണ്ടവനാണ്..."
ജോനാഥാന്‍ചോദിച്ചു: "എന്തിനവനെ വധിക്കണം? എന്താണവൻചെയ്‌ത കുറ്റം?"
ആ ചോദ്യത്തിനുത്തരംനല്കുന്നതിനു പകരം സാവൂള്‍ ജോനാഥാനെക്കൊല്ലാന്‍ അവന്റെനേരേ കുന്തമെറിഞ്ഞു.
ജോനാഥൻ അതിൽനിന്നൊഴിഞ്ഞുമാറി. അവിടെനിന്നോടി രക്ഷപ്പെട്ടു.
ദാവീദ് നോബിൽ, അഹിമലേക്കിൻ്റെയടുത്തുനിന്നു പുറപ്പെട്ട്,, വനത്തോടുചേർന്നു സ്ഥിതിചെയ്യുന്ന അദുല്ലാംപ്രദേശത്തെ വിശാലമായൊരു ഗുഹയിലെത്തി.
ദാവീദിൻ്റെ വിശ്വസ്തരായ ചില ഭടന്മാരും അവൻ്റെ മാതാപിതാക്കളും സഹോദരന്മാരുമടക്കമുള്ള കുടുംബംമുഴുവനും അവിടെ അവനെക്കാത്തിരിപ്പുണ്ടായിരുന്നു
തനിക്കൊപ്പം ചേർന്നവരെ അദുല്ലാം ഗുയിൽനിറുത്തി, ദാവീദ്, മൊവാബിലുള്ള മിസ്‌പേയിലെത്തി, മൊവാബുരാജാവിനോടു സഹായമപേക്ഷിച്ചു.
"എൻ്റെയും കുടുംബാംഗങ്ങളുടേയും ജീവരക്ഷയ്ക്കായി, സ്വന്തദേശത്തുനിന്ന് എനിക്കു പലായനംചെയ്യേണ്ടതായിവന്നിരിക്കുന്നു. എന്റെ പ്രപിതാമഹി മൊവാബ്യവംശജയായതിനാൽ മൊവാബ്യരുടെ അധിപനായ അങ്ങേയ്ക്കുമുമ്പിൽ സഹായത്തിനായി ഞാൻ ശിരസ്സുനമിക്കുന്നു.
ദൈവം എനിക്കുവേണ്ടി എന്താണുചെയ്യാന്‍പോകുന്നതെന്നറിയുന്നതുവരെ എന്റെ മാതാപിതാക്കളേയും ബന്ധുക്കളായ സ്ത്രീകളേയും ബാലകരേയും അങ്ങയുടെ സംരക്ഷണത്തിൽക്കഴിയാൻ അനുവദിക്കണം."
മൊവാബുരാജാവ് ദാവീദിൻ്റെ സഹായാഭ്യർത്ഥന സ്വീകരിച്ചു. യുദ്ധംചെയ്യാൻ പ്രാപ്തരായ പുരുഷന്മാരൊഴികെ എല്ലാവരേയും മൊവാബുരാജാവിൻ്റെ സംരക്ഷണയിലേല്പിച്ചു.
ദാവീദും അനുചരന്മാരും അദുല്ലാംഗുഹയിൽത്തന്നെ താമസിച്ചു. യുദ്ധംചെയ്യാൻശക്തരായ. നാനൂറോളംപേര്‍ ആ സംഘത്തിലുണ്ടായിരുന്നു.
ഏദോമ്യനായ ദോയെഗ് സാവൂൾരാജാവിനെ മുഖം കാണിച്ചു അവൻ സാവൂളിനോടു പറഞ്ഞു: "ജസ്സെയുടെ മകനെ ഞാന്‍ കണ്ടു. നോബിലെ ദേവാലയത്തില്‍, പുരോഹിതനായ അഹിമലെക്കിന്റെയടുത്ത് അവനുണ്ടായിരുന്നു. അഹിമലെക്ക് അവനുവേണ്ടി കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു; അവനു ഭക്ഷണവും ഗോലിയാത്തിന്റെ വാളും കൊടുത്തു."
സാവൂൾ അഹിമലെക്കിനെയും അവന്റെ കുടുംബാംഗങ്ങളേയും നോബിലുള്ള എല്ലാ പുരോഹിതന്മാരെയും ആളയച്ചു കൊട്ടാരത്തിലേക്കുവരുത്തി.
സാവൂള്‍രാജാവ് അഹിമലെക്കിനോടു
പറഞ്ഞു: "അഹിത്തൂബിന്റെ പുത്രാ, നീയും ജസ്സെയുടെ മകനുംചേർന്ന് എനിക്കെതിരായി ഗൂഢാലോചനനടത്തിയതെന്തിന്? അവനു നീ അപ്പവും വാളുംകൊടുക്കുകയും അവനുവേണ്ടി കര്‍ത്താവിനോടു പ്രാർത്ഥിക്കുകയുംചെയ്‌തില്ലേ? അതുകൊണ്ടല്ലേ, അവന്‍ എനിക്കെതിരായി പ്രവര്‍ത്തിക്കുന്നത്?"
അഹിമലെക്ക് മറുപടി പറഞ്ഞു: "മഹാരാജാവേ, അങ്ങയുടെ ഈ ദാസൻ്റേയോ കുടുംബാംഗങ്ങളുടേയോ ഈ പുരോഹിതരുടേയേമേൽ ഗൂഢാലോചനക്കുറ്റമാരോപിക്കരുതേ...!
ദാവീദ് അങ്ങയുടെ മരുമകനും സഹസ്രാധിപനും ഇസ്രായേലിൽ സർവ്വർക്കുമാദരീയണനുമല്ലേ? പുരോഹിതരായ ഞങ്ങൾ,
അവനുവേണ്ടി മുമ്പും കർത്താവിൻ്റെ ഹിതമാരാഞ്ഞിട്ടുണ്ടെന്ന് അങ്ങേയ്ക്കറിവുള്ളതാണല്ലോ.
അങ്ങയുടെ സേവകന്മാരില്‍ ദാവീദിനെപ്പോലെ വിശ്വസ്‌തനായി വേറെയാരാണുള്ളത്? എന്നാലവനിപ്പോൾ അങ്ങേയ്ക്കെതിരാണെന്ന് ഈ ദാസനറിഞ്ഞിരുന്നില്ല."
രാജാവ് പറഞ്ഞു: "ഹിത്യനായ ദോയഗ് നിന്നെക്കുറിച്ചു പറഞ്ഞതെല്ലാം സത്യമാണെന്ന് നീതന്നെ ഇപ്പോൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. രാജദ്രോഹികൾക്കുള്ള ശിക്ഷയെന്തെന്ന് ഇസ്രായേലിൽ എല്ലാവരുമറിയണം; അഹിമലെക്ക്, നീയും നിന്റെ കുടുംബവും മരിക്കണം..."
മറ്റു പുരോഹിതന്മാർക്കും സാവൂൾ വധശിക്ഷതന്നെ വിധിച്ചു. അടുത്തുനിന്ന അംഗരക്ഷകനോട് അവനാജ്ഞാപിച്ചു:
"ഈ പുരോഹിതന്മാരെയെല്ലാം ഇപ്പോൾത്തന്നെ വധിക്കുക. അവരും ദാവീദിനോടു ചേര്‍ന്നിരിക്കുന്നു. അവന്‍ ഒളിച്ചോടിയതറിഞ്ഞിട്ടും അവരിലൊരുവൻപോലും അതെന്നെയറിയിച്ചില്ല."
എന്നാല്‍ കര്‍ത്താവിന്റെ പുരോഹിതന്മാരുടെമേല്‍ കൈവയ്‌ക്കാന്‍ രാജഭൃത്യന്മാർ ഭയന്നു. സാവൂൾരാജാവ് കൂടുതൽ കോപിഷ്ടനായി. അവൻ ദോയെഗിനോടു കല്പിച്ചു: ''നീതന്നെ ഈ പുരോഹിതന്മാരെ വധിക്കുക."
ദോയെഗ് രാജകല്പന നിറവേറ്റി.. അഹിമലേക്കിൻ്റെ കുടുംബാംഗങ്ങളടക്കം എണ്‍പത്തഞ്ചുപേർ അന്നവൻ്റെ വാളിനിരയായി.
അഹിമലെക്കിന്റെ പുത്രന്മാരിലൊരുവനായ അബിയാഥര്‍ അന്നു സ്ഥലത്തുണ്ടായിരുന്നില്ല. തൻ്റെ കുടുംബത്തിൻ്റെ ദുര്യോഗമറിഞ്ഞ അബിയാഥർ ദാവീദിൻ്റെപക്കൽ അഭയംതേടി.
കുറച്ചുദിനങ്ങൾക്കപ്പുറം
പ്രവാചകനായ ഗാദ്, അദുല്ലാംഗുഹയിലെത്തി. ഗാദ് ദാവീദിനോടു പറഞ്ഞു: "നിൻ്റെ ഒളിസങ്കേതത്തില്‍നിന്നു പുറത്തിറങ്ങി, യൂദാദേശത്തേക്കു പോവുക. കർത്താവ് നിന്നോടുകൂടെയുണ്ടായിരിക്കും"
പ്രവാചകനിലൂടെ സംസാരിച്ച കർത്താവിൻ്റെ വാക്കുകൾ ദാവീദനുസരിച്ചു അവൻ തൻ്റെ അനുയായികൾക്കൊപ്പം യൂദായിലെ ഹേരെത്ത് എന്ന വനപ്രദേശത്തെത്തി.
No comments:
Post a Comment