Sunday 12 March 2017

2. കുറ്റവും ശിക്ഷയും

ബൈബിൾക്കഥകൾ 2

താൻസ്യഷ്ടിച്ച മനുഷ്യന്, ദൈവം ആദമെന്നു പേരുവിളിച്ചു. പ്രഞ്ചത്തിലെ സകലജീവജാലങ്ങളേയും ദൈവം ആദത്തിനുമുമ്പിൽ കൊണ്ടുവന്നു. അവയെയെല്ലാം അവൻ നോക്കിക്കണ്ടു. ഓരോ ജീവിയേയും ആദം വിളിച്ചപേരു്, ആ ജീവിവർഗ്ഗത്തിന്റെ പേരായിത്തീർന്നു. എല്ലാക്കന്നുകാലികള്‍ക്കും ആകാശത്തിലെപ്പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും ആദം പേരിട്ടു. 

പിന്നീട്, ദൈവമവനെ ഗാഢമായ നിദ്രയിലാഴ്ത്തി. ആദത്തിനുചേർന്ന ഇണയും തുണയുമായി, അവന്റെ വാരിയെല്ലിൽനിന്ന്, ദൈവമൊരു സ്ത്രീയെ സൃഷ്ടിച്ചു. അവളെയവന്റെ മുമ്പിൽ നിറുത്തിയതിനുശേഷം ദൈവമവനെ നിദ്രയിൽനിന്നുണർത്തി.

തന്റെ മുമ്പിൽനിന്ന സ്ത്രീയെ നോക്കി, ആദം പറഞ്ഞു: "ഇതാ, എന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമാണിവൾ.. ഇവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്‌." 

ആദമവളെ ഹവ്വാ എന്നു പേരുവിളിച്ചു. നിറഞ്ഞസന്തോഷത്തോടെ ആദവും ഹവ്വയും ഏദനിൽ വസിച്ചു. എല്ലായ്പ്പോഴും അവരൊന്നിച്ചു സഞ്ചരിച്ചു. അവരിരുവരും നഗ്നരായിരുന്നു. എന്നാൽ തങ്ങളുടെ നഗ്നതയെപ്രതി അവർക്കൊരിക്കലും ലജ്ജതോന്നിയിരുന്നില്ല.

കർത്താവിന്റെ സൃഷ്ടികളിൽ ഏറ്റവും കൗശലമേറിയ ജീവിയായിരുന്നു സർപ്പം.. ഒരുദിവസം ആദത്തോടൊപ്പമല്ലാതെ, സർപ്പം ഹവ്വയെക്കാണാനിടയായി. അവൻ ഹവ്വയെ സമീപിച്ചു ചോദിച്ചു:

"ഏദൻതോട്ടത്തിലെ ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുതെന്ന്, ദൈവം നിങ്ങളോടു കല്പിച്ചിട്ടുണ്ടോ?"

ഹവ്വ പറഞ്ഞു: "എല്ലാ ഫലങ്ങളും ഭക്ഷിക്കാൻ ഞങ്ങൾക്കനുവാദമുണ്ട്. എന്നാൽ തോട്ടത്തിനു നടുവിലെ ഒരു വൃക്ഷത്തിലെ പഴംമാത്രം, ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്‌; അതു ഭക്ഷിച്ചാല്‍ ഞങ്ങള്‍ മരിക്കുമെന്നു ദൈവം പറഞ്ഞിട്ടുണ്ട്‌."

സർപ്പം ശബ്ദമില്ലാതെ ചിരിച്ചു. 

"നിങ്ങൾ മരിക്കില്ല! അതു നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷമാണ്. നിങ്ങൾക്ക്, ദൈവത്തിന്റെ ഛായയും സാദൃശ്യവുമാണുള്ളത്. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്ന ദിവസം നിങ്ങളുടെ ഉൾക്കണ്ണുകള്‍ തുറക്കുമെന്നും നന്മയും തിന്മയും തിരിച്ചറിഞ്ഞ്‌, അപ്പോൾ നിങ്ങള്‍ പൂർണ്ണമായും ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിനറിയാം. അതിനാലാണ് അവൻ നിങ്ങളെ വിലക്കുന്നത്.."

സർപ്പം, ആ വ്യക്ഷത്തിന്റെ ഒരു പഴം, ഹവ്വയെക്കാണിച്ചു. 

"നോക്കൂ, കാഴ്ചയിൽത്തന്നെ ഇതെത്രമനോഹരവും ആസ്വാദ്യവുമാണ്? ഇതിൽനിന്ന് അല്പമൊന്നു രുചിച്ചുനോക്കൂ... അതീവസ്വാദിഷ്ടവുമാണിത്..."

ആ പഴം, കണ്ണിനു കൗതുകകകരമാണെന്നു ഹവ്വയറിഞ്ഞു. അവൾ അല്പമൊന്നു രുചിച്ചുനോക്കി. അതു വളരെ രുചികരമാണെന്നുകൂടെ അവളറിഞ്ഞു. 

അവൾ ആദത്തെയന്വേഷിച്ചോടി. അവനെക്കണ്ടപ്പോൾ, സർപ്പംതന്ന പഴത്തിന്റെ ഗുണഗണങ്ങൾ ആദത്തോടു വിസ്തരിച്ചുതന്നെ പറഞ്ഞു..

അവൾ പഴം ഭക്ഷിച്ചു, അവനും കൊടുത്തു. അതു കഴിച്ചുകഴിഞ്ഞപ്പോൾ  ഇതുവരെയറിയാതിരുന്ന എന്തൊക്കെയോ മാറ്റങ്ങളവരിലുണ്ടായി. തങ്ങള്‍ നഗ്നരാണെന്ന്‌ അവരറിഞ്ഞു! ഇരുവരും മറ്റെയാളിൽനിന്നു തന്റെ നഗ്നത മറയ്ക്കാൻശ്രമിച്ചു. അടുത്തുണ്ടായിരുന്ന അത്തിമരത്തിൽനിന്ന് ഇലകള്‍പറിച്ച്, കൂട്ടിത്തുന്നി, അവര്‍ തങ്ങൾക്കു വസ്ത്രങ്ങളുണ്ടാക്കി...!

അന്നുവരെയറിയാത്ത എന്തോ ഒന്ന് രണ്ടാളുടേയും ഹൃദയത്തെ അസ്വസ്ഥമാക്കി. അവരിരുവരും പരസ്പരംനോക്കാനും സംസാരിക്കാനും മടിച്ചു.

സായാഹ്നമായപ്പോൾ, തോട്ടത്തിലുലാത്തുന്ന കർത്താവിന്റെ സാന്നിദ്ധ്യം അവർ തിരിച്ചറിഞ്ഞു. കർത്താവിന്റെ കണ്ണിൽപ്പെടാതിരിക്കാനായി അവർ മരങ്ങൾക്കിടയിലൊളിച്ചു.

"ആദം, നീയെവിടെയാണ്?" കർത്താവ് ആദത്തെ വിളിച്ചു.

"അവിടുത്തെ ശബ്‌ദം ഞാന്‍ കേട്ടു. നഗ്നനായതുകൊണ്ട്, ഞാൻ ഭയന്നൊളിച്ചതാണ്‌." ആദം മറുപടിനല്കി.

"നീ നഗ്നനാണെന്നു നിന്നോടാരു പറഞ്ഞു?" 
 
ആദത്തിനു മറുപടിയുണ്ടായിരുന്നില്ലാ. അവൻ നിശ്ശബ്ദതപാലിച്ചു.
 
"തിന്നരുതെന്നു ഞാന്‍ കല്പിച്ച പഴം, നീ തിന്നോ?" 

താൻ പിടിക്കപ്പെട്ടുവെന്ന് ആദത്തിനു മനസ്സിലായി.

"അങ്ങെനിക്കു കൂട്ടിനുതന്ന സ്‌ത്രീയാണ് ആ പഴം എനിക്കുതന്നത്; ഞാനതു തിന്നു."

എന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമെന്ന് ഹവ്വയെ വിശേഷിപ്പിച്ച അതേ നാവുകൊണ്ടുതന്നെ അവനവളെ തള്ളിപ്പറഞ്ഞു. അവളെ, തനിക്കു നല്കിയ ദൈവത്തെപ്പഴിച്ചു.

"നീ എന്തിനിതു ചെയ്‌തു?" ദൈവം സ്‌ത്രീയോടു ചോദിച്ചു

അവള്‍ പറഞ്ഞു: " അങ്ങുസൃഷ്ടിച്ച സര്‍പ്പം; അവനെന്നെ വഞ്ചിച്ചു; ഞാന്‍ പഴംതിന്നു." സർപ്പത്തെ സൃഷ്ടിച്ച ദൈവത്തെത്തന്നെയാണ് അവളും പഴിച്ചത്.

ദൈവമായ കര്‍ത്താവ്‌, സര്‍പ്പത്തെ ശപിച്ചു: "ഇതുചെയ്‌തതുകൊണ്ട്‌, നീ ശപിക്കപ്പെട്ടതായിരിക്കും. ജീവിതകാലംമുഴുവന്‍, നീ മണ്ണിലിഴഞ്ഞുനടക്കുകയും പൊടിതിന്നാനിടവരികയുംചെയ്യും.
നീയും സ്‌ത്രീയുംതമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയുംതമ്മിലും ശത്രുതയിലാകും. അവന്‍ നിന്റെ തല തകര്‍ക്കും. നീ, അവന്റെ കുതികാലില്‍ പരിക്കേല്പിക്കും."

അവിടുന്നു സ്‌ത്രീയോടു പറഞ്ഞു: നിനക്കു വർദ്ധിച്ചഗര്‍ഭാരിഷ്‌ടതകള്‍ ഞാൻനല്കും. നീ വേദനയോടെ കുഞ്ഞുങ്ങളെ പ്രസവിക്കും. എങ്കിലും, നിനക്കു ഭര്‍ത്താവില്‍ ആസക്തിയുണ്ടായിരിക്കും; അവന്‍ നിന്നെ ഭരിക്കുകയുംചെയ്യും."

ആദത്തോടു കർത്താവു പറഞ്ഞു: "തിന്നരുതെന്നു ഞാന്‍പറഞ്ഞ പഴം തിന്നതിനാൽ, നീമൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കുന്നു. ആയുഷ്‌കാലംമുഴുവന്‍ കഠിനാദ്ധ്വാനംചെയ്ത്, നീ അതില്‍നിന്നു ജീവനംതേടും. മണ്ണ്, മുള്ളും മുള്‍ച്ചെടികളും മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്ഷിക്കും. നെറ്റിയിലെ വിയര്‍പ്പിനാൽ നീ ഭക്ഷണംസമ്പാദിക്കണം. നീ മണ്ണാണ്‌, മണ്ണിലേക്കുതന്നെ മടങ്ങും."

അനന്തരം ദൈവമായ കര്‍ത്താവ്‌ ഒരു മൃഗത്തെക്കൊന്നു...  പാപപരിഹാരത്തിനായുള്ള ആദ്യത്തെ രക്തബലിയർപ്പിക്കപ്പെട്ടു. അതിന്റെ തോലുകൊണ്ട്‌, ഉടയാടയുണ്ടാക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു.

കർത്താവു പറഞ്ഞു: മനുഷ്യനിതാ നന്മയും തിന്മയുമറിയാൻ പ്രാപ്തനായി, നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു. ഇനിയവന്‍ ജീവന്റെ വൃക്ഷത്തില്‍നിന്നുകൂടെ പറിച്ചുതിന്ന്‌, അമര്‍ത്ത്യനാകാനിടയാകരുത്‌." 

ജീവന്റെ വൃക്ഷത്തിലേയ്ക്കുള്ള വഴിയിൽ കർത്താവ് മാലാഖമാരെ കാവല്‍നിറുത്തി; ആദത്തേയും ഹവ്വയേയും ഏദൻതോട്ടത്തിൽനിന്നു പുറത്താക്കുകയുംചെയ്തു. 

No comments:

Post a Comment