Sunday 25 March 2018

55. സ്മാരകശിലകള്‍

ബൈബിള്‍ക്കഥകള്‍ - 55

ജനം ജോര്‍ദ്ദാന്‍ കടന്നുകഴിഞ്ഞപ്പോള്‍ കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു: "ഓരോ ഗോത്രത്തിലുംനിന്ന് ഒരാളെവീതം പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുക; അവരോടു പറയുക: ജോര്‍ദ്ദാന്റെ നടുവില്‍ പുരോഹിതന്മാര്‍ നിന്നിരുന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു കൊണ്ടുവന്ന് ഇന്നുരാത്രി നിങ്ങള്‍ താവളമടിക്കുന്ന സ്ഥലത്തു സ്ഥാപിക്കണം."

ഗോത്രത്തിന് ഒന്നുവീതം ഇസ്രായേല്‍ജനത്തില്‍നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത ജോഷ്വ, അവരോടു പറഞ്ഞു; "നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ പേടകത്തിനുമുമ്പേ ജോര്‍ദ്ദാന്റെമദ്ധ്യത്തിലേക്കു പോകുവിന്‍. അവിടെനിന്ന് ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഓരോരുത്തരും ഓരോ കല്ലു ചുമലില്‍ എടുക്കണം. ഇതു നിങ്ങള്‍ക്കൊരു സ്മാരകമായിരിക്കും. ദൈവമായ കര്‍ത്താവ്, ഞങ്ങള്‍ കടന്നുകഴിയുന്നതുവരെ, ചെങ്കടല്‍ വറ്റിച്ചതുപോലെ നിങ്ങള്‍ കടക്കുന്നതുവരെ ജോര്‍ദ്ദാനിലെ വെള്ളവും വറ്റിച്ചു. ഭാവിയില്‍, നിങ്ങളുടെ മക്കളോടു പറയണം: കര്‍ത്താവിന്റെ വാഗ്ദാനപേടകം നദികടന്നപ്പോള്‍ ജോര്‍ദ്ദാനിലെ ജലം വിഭജിക്കപ്പെടുകയും ഇസ്രായേല്‍ ഉണങ്ങിയ നിലത്തുകൂടെ ജോര്‍ദ്ദാന്‍ കടന്നുവെന്നും നിങ്ങളവര്‍ക്കു പറഞ്ഞുകൊടുക്കണം. അങ്ങനെ, ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ എന്നെന്നും ഭയപ്പെടുകയും അവിടുത്തെ കരങ്ങള്‍ ശക്തമാണെന്നു ലോകമെങ്ങുമുള്ള ജനങ്ങളറിയുകയുംചെയ്യും. ഈ കല്ലുകള്‍ എക്കാലവും ഇസ്രായേല്‍ജനത്തെ ഇക്കാര്യമനുസ്മരിപ്പിക്കട്ടെ."

ജോഷ്വ ആജ്ഞാപിച്ചതുപോലെ ജനങ്ങള്‍ ചെയ്തു. അപ്പോള്‍ സാക്ഷ്യപേടകംവഹിക്കുന്ന പുരോഹിതന്മാരോടു ജോര്‍ദാനില്‍നിന്നു കയറിവരാന്‍ ജോഷ്വ കല്പിച്ചു. വാഗ്ദാനപേടകംവഹിച്ചിരുന്ന പുരോഹിതന്മാര്‍ ജോര്‍ദാനില്‍നിന്നു കയറി, കരയില്‍ കാല്‍കുത്തിയപ്പോള്‍ ജോര്‍ദ്ദാനിലെ വെള്ളം, പഴയതുപോലെയൊഴുകിക്കരകവിഞ്ഞു.

ഇസ്രായേല്‍ജനത്തിനു മറുകര കടക്കാന്‍വേണ്ടി കര്‍ത്താവു ജോര്‍ദ്ദാനിലെ ജലം വറ്റിച്ചുകളഞ്ഞെന്നു കേട്ടപ്പോള്‍ ജോര്‍ദ്ദാന്റെ പടിഞ്ഞാറെക്കരയിലുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കാനാന്യരാജാക്കന്മാരും ഭയവിഹ്വലരായി. ഇസ്രായേല്‍ജനത്തെ ഭയന്ന്, ജറീക്കോപ്പട്ടണം അടച്ചുഭദ്രമാക്കി. ആരും കോട്ടവാതിലിലൂടെ പുറത്തേക്കു പോവുകയോ അകത്തേക്കു കടക്കുകയോ ചെയ്തില്ല.

അനുകൂലസാഹചര്യങ്ങള്‍ ലഭിച്ചപ്പോള്‍, ഇസ്രായേലിലെ പുരുഷന്മാരെ മുഴുവന്‍ പരിച്ഛേദനംചെയ്യാന്‍ ജോഷ്വാ തീരുമാനിച്ചു.

ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ജനം, നീണ്ട നാല്പതുവര്‍ഷക്കാലം മരുഭൂമിയിലൂടെ നടന്നു. കര്‍ത്താവിന്റെ വാക്കു കേള്‍ക്കാതിരുന്നതിനാല്‍, ഈജിപ്തില്‍നിന്നു പുറപ്പെട്ടവരില്‍ ജോഷ്വായും കാലെബുമൊഴികെ യുദ്ധംചെയ്യാന്‍പ്രായമായ പുരുഷന്മാരെല്ലാം ആ യാത്രയ്ക്കിടയില്‍ മരിച്ചുപോയി; യാത്രയ്ക്കിടയില്‍പ്പിറന്ന, പുതിയതലമുറയില്‍പ്പെട്ടവരാരും പരിച്ഛേദനംചെയ്യപ്പെട്ടിരുന്നില്ല. അതിനാല്‍ കല്‍ക്കത്തിയുണ്ടാക്കി, മുഴുവന്‍ പുരുഷന്മാരെയും ആണ്‍കുട്ടികളെയും ജോഷ്വാ പരിച്ഛേദനംചെയ്തു. പരിച്ഛേദനംകഴിഞ്ഞവര്‍ സൗഖ്യംപ്രാപിക്കുന്നതുവരെ അവര്‍ പാളയത്തില്‍ത്തന്നെ താമസിച്ചു. ഇസ്രായേലിനെക്കുറിച്ചുള്ള ഭയം തദ്ദേശീയരിലെല്ലാം രൂഢമൂലമായിരുന്നതിനാല്‍ ആരുമവരെ ശല്യപ്പെടുത്താനെത്തിയില്ല.

ആ മാസം പതിനാലാം ദിവസം വൈകുന്നേരം, ഇസ്രായേല്‍ജനം അവിടെ പെസഹാ ആഘോഷിച്ചു. ആ ദേശത്തെ വിളവില്‍നിന്നുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത ഗോതമ്പും ഇസ്രായേല്‍ക്കാര്‍ ഭക്ഷിച്ചു. പിറ്റേന്നുമുതല്‍ ആകാശത്തുനിന്നു മന്നാ വര്‍ഷിക്കാതായായി. ഇസ്രായേല്‍ജനത്തിനു പിന്നീടൊരിക്കലും മന്നാ ലഭിച്ചിട്ടില്ല. അക്കൊല്ലംമുതല്‍ കാനാന്‍ദേശത്തെ ഫലങ്ങള്‍കൊണ്ട് അവര്‍ ഉപജീവനംനടത്തിത്തുടങ്ങി.

പെസഹാ ആഘോഷങ്ങള്‍ക്കുശേഷം, യുദ്ധശേഷിയുള്ളയെല്ലാം ജോഷ്വാ ഒന്നിച്ചു ചേർത്തു. ജോഷ്വാ അവരെ നയിച്ചു. ജെറീക്കോ കീഴടക്കാനായുള്ള പടനീക്കത്തിനു തുടക്കമായി. 

ആറു ലക്ഷത്തോളമംഗസംഖ്യയുള്ള ജോഷ്വായുടെ സൈന്യം, ജറീക്കോക്കോട്ടയുടെ സമീപത്തേക്കടുത്തു. 

 ഊരിയ വാളുമായി അതികായനായ ഒരു സൈനികൻ അവരുടെ മുന്നിലെത്തി. ആയുധമേന്തിയ ഇസ്രായേൽ സൈന്യത്തിനു മുമ്പിൽ, ആരെയും കൂസാതെ വാളേന്തിനില്‍ക്കുന്ന സുധീരനായ ആ പടയാളിയെക്കണ്ട ജോഷ്വാ അദ്ഭുതപ്പെട്ടു. തന്റെ യുദ്ധവീരന്മാരോട്, നില്‍ക്കുവാന്‍ ആംഗ്യംകാട്ടിയശേഷം, ജോഷ്വാ തൻ്റെ വാളൂരി. കർത്താവിൻ്റെ നാമത്തെ ഉറക്കെ സ്തുതിച്ചുകൊണ്ട് അയാള്‍ അവന്റെയടുത്തേക്കു ചെന്നു. 

ജോഷ്വാ, തന്നെ സമീപിക്കുന്നതു കണ്ടപ്പോഴും, ആ മനുഷ്യന്‍ വാളുയര്‍ത്തി, നിര്‍വ്വികാരനും നിശ്ചലനുമായിത്തന്നെ നിന്നു. 
ജോഷ്വാ, അയാളുടെ മുന്നിലെത്തി, അല്പനേരം അവന്റെ  മുഖത്തേക്കു നോക്കിനിന്നു. പിന്നെ ഭയമറിയാത്ത ആ കണ്ണുകളിലേക്കു നോക്കിച്ചോദിച്ചു:

"നീയാരാണ്? നീ ഞങ്ങളുടെപക്ഷത്തോ, അതോ ശത്രുപക്ഷത്തോ?"

No comments:

Post a Comment