Sunday 11 March 2018

53. ജെറീക്കോയിലെ ചാരന്മാര്‍

ബൈബിള്‍ക്കഥകള്‍ - 53

മോശയെക്കുറിച്ചുള്ള വിലാപത്തിന്റെ ദിനങ്ങളവസാനിച്ചപ്പോള്‍, നൂനിന്റെ പുത്രനായ ജോഷ്വയോടു കര്‍ത്താവു പറഞ്ഞു:

"നീയും ഇസ്രായേല്‍ജനം മുഴുവനും ഉടനെ തയ്യാറാവുക. ജോര്‍ദ്ദാന്‍നദികടന്ന്, ഞാന്‍ ഇസ്രായേല്‍ജനത്തിനു നല്കുന്ന ദേശത്തേക്കു പോവുക. മോശയോടു വാഗ്ദാനംചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ കാലുകുത്തുന്ന ദേശമെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും. നിന്റെ ആയുഷ്കാലത്തൊരിക്കലും നിന്നെ തോല്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെയെന്നതുപോലെ നിന്നോടുകൂടെയുമുണ്ടായിരിക്കും. ഈ ജനത്തിനു നല്കുമെന്ന്, ഇവരുടെ പിതാക്കന്മാരോടു ഞാന്‍ വാഗ്ദാനംചെയ്തിരുന്ന ദേശം, ഇവര്‍ക്കവകാശമായി വീതിച്ചുകൊടുക്കേണ്ടതു നീയാണ്. മോശ നല്കിയിട്ടുള്ള എല്ലാ നിയമങ്ങളും നിങ്ങളനുസരിക്കണം. അവയില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്. ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ചു രാവുംപകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധിപ്രാപിക്കുകയും വിജയംവരിക്കുകയുംചെയ്യും. ശക്തനും ധീരനുമായിരിക്കുക, നിന്റെ ഉദ്യമങ്ങളിലെല്ലാം നീ വിജയംവരിക്കും. ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെയുണ്ടായിരിക്കും."

ജോഷ്വാ ഇസ്രായേല്‍പ്രമാണിമാരെ വിളിച്ചുചേര്‍ത്തു. "നമ്മുടെ ജനങ്ങളെ മുഴുവന്‍ യുദ്ധസജ്ജരാക്കുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മള്‍ ജോര്‍ദ്ദാന്‍നദികടക്കും."

അവര്‍ ജോഷ്വയോടു പറഞ്ഞു: "നമ്മുടെ ദൈവമായ കര്‍ത്താവ്, മോശയോടുകൂടെയെന്നതുപോലെ നിന്നോടുകൂടെയുമുണ്ടായിരിക്കട്ടെ! നീ കല്പിക്കുന്നതെല്ലാം ഞങ്ങള്‍ ചെയ്യാം; അയയ്ക്കുന്നിടത്തേക്കെല്ലാം ഞങ്ങള്‍ പോകാം. മോശയെയെന്നപോലെ, എല്ലാക്കാര്യങ്ങളിലും ഞങ്ങള്‍ നിന്നെയുമനുസരിക്കും. നിന്റെ ആജ്ഞകള്‍ ധിക്കരിക്കുകയും നിന്റെ വാക്കുകള്‍ അനുസരിക്കാതിരിക്കുകയുംചെയ്യുന്നവന്‍ മരിക്കണം. നീ ധീരനും ശക്തനുമായിരിക്കുക!"

കാനാന്‍ദേശം കീഴടക്കുന്നതിനു മുന്നോടിയായി, ആ നാടിന്റെ ശക്തിയും ബലഹീനതകളും തിരിച്ചറിയുന്നതിനായി രണ്ടുചെറുപ്പക്കാരെ ജോഷ്വാ ചാരന്മാരായി നിയോഗിച്ചു.

"നാല്പതുവര്‍ഷങ്ങള്‍ക്കുമുമ്പ്, മോശയുടെ നിര്‍ദ്ദേശാനുസരണം ഞാനും കാലെബും മറ്റുപത്തുപേര്‍ക്കൊപ്പം ചാരപ്രവര്‍ത്തനങ്ങള്‍ക്കായികടന്നുചെന്ന നാട്ടിലേക്കാണു ഞാന്‍ നിങ്ങളെ ഇന്നയയ്ക്കുന്നത്. ദേശംമുഴുവന്‍ നിരീക്ഷിക്കുക, കോട്ടകളാല്‍ സുരക്ഷിതമാക്കിയ ജെറീക്കോപ്പട്ടണം പ്രത്യേകമായി ശ്രദ്ധിക്കുക. കാരണം നമ്മള്‍ അവിടെനിന്നായിരിക്കും യുദ്ധമാരംഭിക്കുക. ധൈര്യമായി പോയിവരിക, ദൈവമായ കര്‍ത്താവ് എപ്പോഴും നിങ്ങളോടൊപ്പമുണ്ടായിരിക്കും."

പകൽ കോട്ടയ്ക്കുചുറ്റുമായി നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിൽ,
അസ്തമയത്തിനു രണ്ടുനാഴികമാത്രം ബാക്കിയുള്ളപ്പോഴാണ് ഇസ്രായേല്‍ച്ചാരന്മാര്‍ ജറീക്കോക്കോട്ടവാതിലിലൂടെ പട്ടണത്തിനുള്ളിലേക്കെത്തിയത്.

അപരിചിതരായ രണ്ടുപേര്‍ കോട്ടവാതില്‍കടന്നു ജറീക്കോപട്ടണത്തില്‍ പ്രവേശിച്ചതു കാവല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ദൂതന്മാര്‍ മുഖാന്തിരം അവര്‍ രാജാവിനെ വിവരമറിയിച്ചു.

ഫറവോയുടെ സൈന്യത്തെമുഴുവന്‍ ചെങ്കടലില്‍ മുക്കിക്കൊല്ലുകയും സീനായ് മരുഭൂമി കുറുകെക്കടന്നെത്തി, ജോര്‍ദ്ദാനക്കരെയുള്ള പ്രമുഖരായ രാജാക്കന്മാരെയെല്ലാം നിര്‍മ്മൂലരാക്കിയുംചെയ്ത  ഇസ്രായേലികളെന്ന നാടോടിക്കൂട്ടത്തെക്കുറിച്ച്, നേരത്തേതന്നെ കേട്ടറിഞ്ഞിരുന്ന ജറീക്കോരാജാവു ചകിതനായി.

"അതവര്‍തന്നെയാകും; ഇസ്രായേലിന്റെ ചാരന്മാര്‍! എത്രയുംപെട്ടെന്ന് അവരെ പിടികൂടി, ബന്ധിച്ചു രാജസന്നിധിയില്‍ ഹാജരാക്കുക" രാജാവു കല്പനനല്കി.

രാത്രിയില്‍ സുരക്ഷിതമായി കഴിയാനൊരിടമാണ് ഇസ്രായേൽച്ചാരന്മാർ ആദ്യം തിരഞ്ഞത്. ഏതെങ്കിലുമൊരു ഗണികാഗൃഹം കണ്ടെത്തുന്നതാവും ഏറ്റവുമുചിതമെന്ന് അവര്‍ കരുതി. അതിനായി അവരന്വേഷിച്ചുതുടങ്ങി. ഇരുട്ടുവീണുതുടങ്ങുന്നതിനുമുമ്പേ, പട്ടണവാതുക്കല്‍നിന്ന് അധികമകലെയല്ലാതെ, അത്തരത്തില്‍ ഒരു വേശ്യാഗൃഹത്തിൻ്റെ വാതിൽ അവര്‍ക്കായി തുറന്നുകിട്ടി.


കോമാളന്മാരായ യുവാക്കള്‍ക്കുമുമ്പില്‍ കാമോദ്ദീപകമായ കടാക്ഷങ്ങളോടെ റാഹാബ് നിന്നു. ധരിച്ചിരിക്കുന്ന നേര്‍മ്മയാര്‍ന്ന വസ്ത്രം അവളുടെ ശരീരവടിവുകള്‍ വ്യക്തമാക്കുന്നുണ്ട്.

"ഈ രാത്രിയിൽ എന്നെത്തേടിയെത്തിയ സ്നേഹിതരേ, സന്തോഷത്തോടെ അകത്തേക്കു വരൂ..."

യുവാക്കള്‍ അവളെ അടിമുടി നോക്കി. പിന്നെ പറഞ്ഞു; "ഞങ്ങള്‍ക്കു നിന്റെ ശരീരമാവശ്യമില്ല. അപരിചിതരായവര്‍ക്ക്, എപ്പോഴും വരാന്‍പറ്റിയതു നിന്നെപ്പോലുള്ളവരുടെ വീടുകളായതിനാലാണു ഞങ്ങളിപ്പോള്‍ ഇവിടെ വന്നത്. കര്‍ത്താവായ ദൈവത്തിന്റെ ദാസന്മാരും ഇസ്രായേല്‍ജനതയില്‍പ്പെട്ടവരുമാണു ഞങ്ങള്‍. "

ഇസ്രായേലെന്നു കേട്ടപ്പോള്‍ത്തന്നെ റാഹാബ് ഭയന്നു. അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞുപോയി. മുഖം വിവര്‍ണ്ണമായി. ഇസ്രായേല്‍ജനതയെക്കുറിച്ചുള്ള ഭയം, ജെറീക്കോനിവാസികള്‍ക്കിടയില്‍ അത്രയ്ക്കു രൂഢമൂലമായിരുന്നു

"ഇന്നുരാത്രി സുരക്ഷിതമായി കഴിയാന്‍ നീ ഞങ്ങളെ സഹായിക്കണം. നിങ്ങളുടെ രാജ്യത്തിൻ്റെ ശക്തിയും ദൗർബല്യവുമെന്താണെന്നും ഞങ്ങൾക്കറിയണം. നിൻ്റെ സന്ദർശകരായ കൊട്ടാരപ്രമുഖരിൽനിന്ന്, അത്തരംകാര്യങ്ങളിൽ നിനക്കറിവുണ്ടാകുമെന്നു ഞങ്ങൾക്കറിയാം. നീ ഞങ്ങളെ സഹായിച്ചാല്‍ തക്കപ്രതിഫലം ഞങ്ങള്‍ നിനക്കു നല്കും."

റാഹാബ് അല്പനേരം ചിന്താമഗ്നയായി. പിന്നെ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു. "ഞാന്‍ നിങ്ങളോടു കാരുണ്യത്തോടെ പ്രവര്‍ത്തിച്ചാല്‍, നിങ്ങളെന്നോടും എന്റെ പ്രിയമുള്ളവരോടും കാരുണ്യംകാണിക്കുമെന്നു നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ എന്നോടു ശപഥംചെയ്യണം. എന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മറ്റു ബന്ധുക്കളുടെയും ജീവന്‍രക്ഷിക്കുമെന്നതിന്, എനിക്കു നിങ്ങളുറപ്പുതരണം."

"നീയിന്നു ഞങ്ങളെ സഹായിച്ചാല്‍, നിൻ്റെയോ നിൻ്റെ പ്രിയപ്പെട്ടവരുടേയോ ജീവനുപകരം, ഞങ്ങൾ ഞങ്ങളുടെ ജീവന്‍കൊടുക്കും. കര്‍ത്താവ് ഈ ദേശം ഞങ്ങള്‍ക്കേല്പിച്ചുതരുമ്പോള്‍ നിങ്ങളോടു കാരുണ്യത്തോടും വിശ്വസ്തതയോടുംകൂടെ ഞങ്ങള്‍ വര്‍ത്തിക്കുമെന്ന്, കർത്താവിൻ്റെ നാമത്തിൽ ഞങ്ങള്‍ നിനക്കുറപ്പു നല്കുന്നു."

റാഹാബ് അവരെ വീടിനുള്ളിൽക്കയറ്റി വാതിലടച്ചു.

ജെറീക്കോയിലെ ഭടന്മാര്‍ പട്ടണംമുഴുവന്‍ ഇസ്രായേല്‍ക്കാര്‍ക്കായി തിരഞ്ഞു. വേശ്യയായ റാഹാബിന്റെ വീട്ടില്‍ അപരിചിതരായ രണ്ടുപേര്‍ വന്നിട്ടുണ്ടെന്നറിഞ്ഞതിനാല്‍ ജെറീക്കോമതിലിനോടുചേര്‍ത്തു നിര്‍മ്മിച്ച,  ആ വേശ്യാഗൃഹത്തിലും പരിശോധനയ്ക്കായി അവരെത്തി.

കതകില്‍മുട്ടുന്നതുകേട്ടു വാതില്‍തുറന്ന റാഹാബ്, രാജഭടന്മാരെക്കണ്ടു ഭയന്നു.

ഭടന്മാര്‍ അവളോടു പറഞ്ഞു: "നിന്റെയടുത്ത്, അന്യദേശക്കാരായ രണ്ടു യുവാക്കൾ വന്നിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം.  അവരെ ഞങ്ങളെയേല്പിക്കുക. നമ്മുടെ രാജ്യം കീഴടക്കാനായി വരുന്ന ഇസ്രായേലിന്റെ ചാരന്മാരാണവർ..."  

No comments:

Post a Comment