ബൈബിള്‍ക്കഥകള്‍ - 51
ഇസ്രായേൽ ഷിത്തിമിൽ കൂടാരമടിച്ചു. ബാലാം ഇസ്രായേലിനെ അനുഗ്രഹിച്ചതിനാൽ മൊവാബ് രാജാവായ ബാലക്ക് ഇസ്രയേലുമായി യുദ്ധത്തിനൊരുമ്പെട്ടില്ല.
ഷിത്തിമില്‍ കൂടാരമടിച്ചു പാര്‍ക്കുന്നകാലത്ത്, ഇസ്രായേല്‍ജനം, മൊവാബ്യരായ സ്ത്രീകളുമായി പ്രണയത്തിലാകുകയും അവിഹിതബന്ധങ്ങളിലേര്‍പ്പെടുകയും അവരുടെ ദേവീദേവന്മാരെ ആരാധിച്ചുതുടങ്ങുകയും ചെയ്തു.
കര്‍ത്താവിന്റെ കോപം ഇസ്രായേലിനുമേല്‍ ജ്വലിച്ചു. ഇസ്രായേല്‍ക്കൂടാരങ്ങളില്‍ ഒരു മഹാമാരി പടര്‍ന്നുപിടിച്ചു. കൂടാരങ്ങളില്‍ മരണം താണ്ഡവമാടി. അഹറോന്റെ പേരക്കുട്ടിയായ ഫിനെഹാസിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ വ്യഭിചാരികളെ അവരുടെ കുടുംബത്തോടൊപ്പം ഉന്മൂലനംചെയ്തു. അതോടെ ഇസ്രായേലിലെ മഹാമാരിക്ക് അറുതിയായി.
മഹാമാരി നിലച്ചതിനുശേഷം കര്‍ത്താവു മോശയോടും അഹറോന്റെ പുത്രനും പുരോഹിതനുമായ എലെയാസറിനോടും അരുളിച്ചെയ്തു : "ഇസ്രായേല്‍ സമൂഹത്തിലെ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ള സകലരുടെയും കണക്ക്, ഗോത്രംഗോത്രമായെടുക്കുക."
ആദ്യവട്ടം ജനസംഖ്യാ കണക്കെടുത്തതുപോലെ ഓരോ ഗോത്രങ്ങളിലെയും ശ്രേഷ്ഠന്മാരുടെ നേതൃത്വത്തില്‍ വീണ്ടും കണക്കെടുപ്പുകള്‍ നടത്തി. പന്ത്രണ്ടുഗോത്രങ്ങളിലുമായി, ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ള ആറുലക്ഷത്തി ഒരായിരത്തിയെഴൂനൂറ്റിമുപ്പതുപേര്‍ ഉണ്ടായിരുന്നു.
എന്നാല്‍, മോശയും അഹറോനുംചേര്‍ന്ന് സീനായ് മരുഭൂമിയില്‍വച്ചുനടത്തിയ കണക്കെടുപ്പില്‍പ്പെട്ടവരില്‍ യഫുന്നയുടെ മകന്‍ കാലെബും നൂനിന്റെ മകന്‍ ജോഷ്വയുമൊഴികെ ഒരാള്‍പോലും രണ്ടാമത്തെ കണക്കെടുപ്പില്‍ ഉള്‍പ്പെട്ടില്ലെന്ന്. ഇസ്രായേല്‍ജനത തിരിച്ചറിഞ്ഞു. അവര്‍ മരുഭൂമിയില്‍വച്ചു മരിക്കുമെന്ന കര്‍ത്താവിന്റെ കല്പന പൂര്‍ത്തീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു!
കര്‍ത്താവു മോശയോടരുളിച്ചെയ്തു: "സീൻമരുഭൂമിയില്‍, കാദെഷിലെ മെരീബാ ജലാശയത്തിനടുത്തുവച്ചു ജനം കലഹമുണ്ടാക്കിയപ്പോള്‍ അവരുടെമുമ്പില്‍ എന്റെ പരിശുദ്ധിക്കു സാക്ഷ്യംനല്കാതെ, നീ, എന്റെ കല്പന ലംഘിച്ചു. അതിനാല്‍ ഇസ്രായേലിനു ഞാന്‍നല്കുന്ന കാനാന്‍ദേശത്തു നീ പ്രവേശിക്കുകയില്ല. അബാറിം മലയില്‍ക്കയറി ഞാന്‍ ഇസ്രായേല്‍ജനത്തിനു കൊടുത്തിരിക്കുന്ന ദേശം കാണുക. അതു കണ്ടുകഴിയുമ്പോള്‍ നിന്റെ സഹോദരന്‍ അഹറോനെപ്പോലെ നീയും പിതാക്കന്മാരോടു ചേരും."
കര്‍ത്താവു മോശയോടരുളിച്ചെയ്തു: "സീൻമരുഭൂമിയില്‍, കാദെഷിലെ മെരീബാ ജലാശയത്തിനടുത്തുവച്ചു ജനം കലഹമുണ്ടാക്കിയപ്പോള്‍ അവരുടെമുമ്പില്‍ എന്റെ പരിശുദ്ധിക്കു സാക്ഷ്യംനല്കാതെ, നീ, എന്റെ കല്പന ലംഘിച്ചു. അതിനാല്‍ ഇസ്രായേലിനു ഞാന്‍നല്കുന്ന കാനാന്‍ദേശത്തു നീ പ്രവേശിക്കുകയില്ല. അബാറിം മലയില്‍ക്കയറി ഞാന്‍ ഇസ്രായേല്‍ജനത്തിനു കൊടുത്തിരിക്കുന്ന ദേശം കാണുക. അതു കണ്ടുകഴിയുമ്പോള്‍ നിന്റെ സഹോദരന്‍ അഹറോനെപ്പോലെ നീയും പിതാക്കന്മാരോടു ചേരും."
"കര്‍ത്താവേ, എനിക്കു പകരമായി ഈ ജനത്തെ നയിക്കാന്‍ ഒരാളെ അങ്ങു നിയോഗിക്കണമേ! അല്ലെങ്കില്‍ ഇടയിനില്ലാത്ത ആടുകളെപ്പോലെ ഈ ജനം ചിതറിപ്പോകും." കര്‍ത്താവിന്റെ ഇഷ്ടം തന്റെ ജീവിതത്തില്‍ പൂര്‍ത്തിയാകാന്‍ പൂര്‍ണ്ണമനസ്സോടെ സമ്മതിക്കുമ്പോഴും താന്‍ നയിച്ചുകൊണ്ടുവന്ന ജനത്തിന്റെ നന്മയ്ക്കായി മോശ പ്രാര്‍ത്ഥിച്ചു.
"നൂനിന്റെ പുത്രനായ ജോഷ്വയെ വിളിച്ച്, അവന്റെ ശിരസ്സില്‍ നീ കൈവയ്ക്കുക. പുരോഹിതനായ എലെയാസറിന്റെയും സമൂഹത്തിന്റെയും മുമ്പില്‍നിറുത്തി, അവര്‍ കാണ്‍കെ നീ അവനെ നിയോഗിക്കുക. ഇസ്രായേല്‍ജനം അവനെ അനുസരിക്കേണ്ടതിന്, നിന്റെ അധികാരം അവനു നല്കുക. പുരോഹിതനായ എലെയാസറിന്റെമുമ്പില്‍ അവന്‍ നില്‍ക്കണം. കർത്താവായ എന്റെ തീരുമാനം അവനുവേണ്ടി, എലെയാസര്‍ അന്വേഷിച്ചറിയണം. ഇസ്രായേല്‍ജനം എല്ലാക്കാര്യങ്ങളിലും ജോഷ്വയുടെ നേതൃത്വത്തിനു വഴങ്ങണമെന്നു, നീ ജനത്തെയറിയിക്കുക."
കര്‍ത്താവു കല്പിച്ചതുപോലെ, മോശ ജോഷ്വയെ വിളിച്ച്, പുരോഹിതനായ എലെയാസറിന്റെയും സമൂഹത്തിന്റെയും മുമ്പാകെ നിറുത്തി. കല്പനപോലെ, അവന്റെമേല്‍ കൈവച്ച്, അവനെ തന്റെ പിന്‍ഗാമിയായി നിയോഗിച്ചു.
കര്‍ത്താവു മോശയോടരുളിച്ചെയ്തു: "ജനത്തെ യുദ്ധസന്നദ്ധരാക്കുക. ഇസ്രായേല്‍ജനത്തിനുവേണ്ടി മിദിയാന്‍കാരോടു പ്രതികാരം ചെയ്യുക; അതിനുശേഷം നീ നിന്റെ പിതാക്കന്‍മാരോടു ചേരും. യോര്‍ദ്ദാനക്കരെ, കാനാന്‍ദേശത്തേക്ക്, ഇസ്രായേലിനെ നയിക്കുന്നതു ജോഷ്വായായിരിക്കും."
മിദിയാനെതിരായി ജോഷ്വയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ പോരാടി. ഇസ്രായേലിനു തങ്ങളുടെ ദേശത്തിലൂടെ കടന്നുപോകാൻ അനുവാദംനിഷേധിച്ച, അഞ്ചു മിദിയാന്‍രാജാക്കന്മാരെ ഇസ്രായേല്‍ വധിച്ചു.
ഇസ്രായേല്‍ജനം യോര്‍ദ്ദാന്‍ കടക്കുന്നതിനുമുമ്പേ, റൂബന്റെയും ഗാദിന്റെയും ഗോത്രങ്ങളിലെ ശ്രേഷ്ഠന്മാര്‍ മോശയെ സന്ദര്‍ശിച്ചു പറഞ്ഞു: "ഞങ്ങളുടെ ഗോത്രത്തില്‍പ്പെട്ടവര്‍ക്ക് ധാരാളം ആടുമാടുകളുണ്ടെന്ന് അങ്ങേയ്ക്കറിവുള്ളതാണല്ലോ. മിദിയാനിലെ യാസേര്‍, ഗിലയാദ് എന്നീ ദേശങ്ങള്‍ നല്ല മേച്ചില്‍ സ്ഥലങ്ങളായതിനാല്‍,അവ ഞങ്ങള്‍ക്ക് അവകാശമായി നല്കണം. ദയവായി ഞങ്ങളെ യോര്‍ദ്ദാന്റെ മറുകരയിലേക്കു കൊണ്ടുപോകരുത്."
മോശ കോപിച്ചു: "ഇസ്രായേലിലെ നിങ്ങളുടെ സഹോദരന്മാര്‍ യുദ്ധത്തിനു പോകുമ്പോള്‍ നിങ്ങള്‍ ഇവിടെയിരിക്കാനോ? കര്‍ത്താവ് ഇസ്രായേല്‍ജനത്തിനു നല്കിയിരിക്കുന്ന നാട്ടില്‍ കടക്കുന്നതില്‍നിന്ന്, നിങ്ങളവരെ നിരുത്സാഹരാക്കുകയാണു ചെയ്യുന്നത്.
നാട് ഒറ്റുനോക്കാന്‍ കാദെഷ്ബര്‍ണയായില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ ഞാനയച്ചപ്പോള്‍ അവരും ഇപ്രകാരംതന്നെ ചെയ്തു. അവര്‍ എഷ്‌ക്കോള്‍ താഴ്‌വരയോളംചെന്നു നാടു കണ്ടതിനുശേഷം, കര്‍ത്താവ് ഇസ്രായേലിനു നല്കിയിരുന്ന നാട്ടിലേക്കുപോകുന്നതില്‍ ജനങ്ങളെ നിരുത്സാഹരാക്കി. അന്നു കര്‍ത്താവിന്റെ കോപം ജ്വലിച്ചു. ഈജിപ്തില്‍നിന്നു പുറപ്പെട്ടവരില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരില്‍ ജോഷ്വയും കാലെബുമൊഴികെ മറ്റാരും കാനാന്‍ദേശത്തു കടക്കുകയില്ലെന്ന കര്‍ത്താവിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞുവെന്നു നിങ്ങള്‍ക്കുമറിവുള്ളതല്ലേ?" അവിടുത്തെ അനുഗമിക്കുന്നതില്‍നിന്നു നിങ്ങള്‍ വ്യതിചലിച്ചാല്‍ അവിടുന്നു വീണ്ടും നമ്മളെ മരുഭൂമിയിലുപേക്ഷിക്കും. അങ്ങനെ ജനത്തെ മുഴുവന്‍ നിങ്ങള്‍ നശിപ്പിക്കും."
മോശയുടെ വാക്കുകള്‍ കേട്ടിട്ടും അവര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല.
മോശയുടെ വാക്കുകള്‍ കേട്ടിട്ടും അവര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല.
"ഇസ്രായേല്‍ജനത്തെ ലക്ഷ്യത്തിലെത്തിക്കുന്നതുവരെ, ആയുധമേന്തി, ഞങ്ങൾ യുദ്ധത്തിനൊരുങ്ങി, അവര്‍ക്കുമുമ്പേ പോകാം. എന്നാല്‍ ഞങ്ങളിവിടെ ഞങ്ങളുടെ ആടുമാടുകള്‍ക്കുവേണ്ടി ആലകളും കുട്ടികള്‍ക്കുവേണ്ടി പട്ടണങ്ങളും പണിയട്ടെ. ഞങ്ങള്‍ യുദ്ധമുന്നണിയിലായിരിക്കുമ്പോള്‍, ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഈ ദേശവാസികളുടെ ആക്രമണത്തെ ഭയപ്പെടാതെ കോട്ടയാല്‍ സുരക്ഷിതമായ പട്ടണങ്ങളില്‍ വസിക്കാമല്ലോ. ഇസ്രായേലുകാരെല്ലാം താന്താങ്ങളുടെ അവകാശം കൈവശമാക്കുന്നതുവരെ ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങുകയില്ല. കിഴക്കു ജോര്‍ദ്ദാനിക്കരെ ഞങ്ങള്‍ക്കവകാശം ലഭിച്ചിട്ടുള്ളതിനാല്‍, ജോര്‍ദ്ദാന്റെ മറുകരയും അതിനപ്പുറവും മറ്റുള്ളരോടൊപ്പം ഞങ്ങള്‍ ഭൂമി അവകാശമാക്കുകയില്ല." റൂബന്റെയും ഗാദിന്റെയും ഗോത്രത്തലവന്മാരും ജോസഫിന്റെ പുത്രനായ മനാസ്സെയുടെ പിന്‍തലമുറക്കാരും മോശയോടു പറഞ്ഞു.
No comments:
Post a Comment