ബൈബിൾക്കഥകൾ 24
ഈജിപ്തുകാരേക്കാള്‍ പ്രബലരായിവളരുന്ന ഇസ്രയേല്യരെ അക്കാലത്തെ ഫറവോപോലും ഭയത്തോടെയാണു നോക്കിക്കണ്ടത്. കാലാന്തരത്തില്‍ ഈജിപ്തിന്റെ ഭരണം, ഇസ്രായേലിന്‍റെ കൈയിലെത്തിയേക്കാനുള്ള സാദ്ധ്യത, ഫറവോയെ നിർന്നിദ്രനാക്കി.
ഫറവോ തന്റെ ആലോചനാസംഘത്തെ വിളിച്ചുകൂട്ടി.
"രാജ്യത്ത്, ഇസ്രായേല്‍ജനത്തിന്റെ അംഗബലവും ശക്തിയും നമ്മുടെതിനേക്കാള്‍ അധികമായിത്തുടങ്ങുന്നു. ശത്രുക്കള്‍ യുദ്ധത്തിനെത്തിയാല്‍ ഇസ്രായേല്‍ ശത്രുപക്ഷത്തുചേര്‍ന്നു രാജ്യംപിടിച്ചെടുക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. അതിനാല്‍ നമുക്കവരോടു തന്ത്രപൂര്‍വ്വം പെരുമാറി, അവരുടെ അംഗസംഖ്യ, ഇനിയുമധികമാകാതിരിക്കാന്‍ ശ്രദ്ധിക്കാം."
ആലോചനാസംഘത്തിന്‍റെ തീരുമാനപ്രകാരം ഫറവോ കഠിനജോലികള്‍ക്കായി ഇസ്രയേല്യരെമാത്രം നിയോഗിച്ചുതുടങ്ങി. ക്രൂരന്മാരായ മേല്‍നോട്ടക്കാരെ അവരുടെ അധികാരികളായും നിയമിച്ചു.
ഇഷ്ടികച്ചൂളകളിലും കുമ്മായനിര്‍മ്മാണശാലകളിലും വയലുകളിലും ഇസ്രയേല്യർ ജോലിക്കാരായി. സംഭരണനഗരങ്ങളിലെ കെട്ടിടനിര്‍മ്മാണങ്ങള്‍ക്കും രാജാക്കന്മാരുടെ സ്മരണയ്ക്കായുയർത്തുന്ന ∆സ്തൂപാകൃതിയുള്ള സ്മാരകനിർമ്മിതികളുടെ ജോലികള്‍ക്കുമെല്ലാം ഇസ്രയേല്‍ജനം വിയര്‍പ്പൊഴുക്കി. എത്ര കഠിനമായദ്ധ്വാനിച്ചാലും, ദിവസത്തില്‍ പലതവണ, മേല്‍നോട്ടക്കാരുടെ ചാട്ടവാറുകള്‍ അവരുടെ ശരീരത്തില്‍ അടിപ്പിണരുകളായിപ്പതിച്ചിരുന്നു. എന്നാലോ, എല്ലാക്കഷ്ടതകള്‍ക്കും കഠിനാദ്ധ്വാനങ്ങൾക്കുമൊടുവിലും കുടുംബത്തിനു പട്ടിണിയില്ലാതെകഴിയാനുള്ള കൂലി ഒരാള്‍ക്കും ലഭിച്ചിരുന്നുമില്ല.
വലിയ പീഡനങ്ങള്‍ക്കിടയിലും ഇസ്രായേല്‍ജനം എണ്ണത്തിൽ വീണ്ടും വര്‍ദ്ധിക്കുകയും ഈജിപ്തിലെങ്ങും വ്യാപിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഇസ്രായേല്യരുടെ വംശവർദ്ധന നിയന്ത്രിക്കാനായി, ഫറവോ, വിചിത്രവും ക്രൂരവുമായ പുതിയൊരു കല്പന പുറപ്പെടുവിച്ചു. രാജസേവകര്‍ ഈജിപ്തിലെങ്ങും കല്പന വിളംബരംചെയ്തു.
"ഫറവോ തിരുമനസ്സിൽനിന്നറിയിക്കുന്നതെന്തെന്നാൽ.... ഇസ്രായേല്‍ക്കുടുംബങ്ങളില്‍ ഇന്നുമുതൽ ആണ്‍കുട്ടികള്‍ ജനിച്ചുകൂടാ.... അഥവാ ആണ്‍കുട്ടികള്‍ ജനിച്ചാല്‍.... ഉടനടി ആ കുഞ്ഞിനെ നൈല്‍നദിയിലെറിഞ്ഞു കൊല്ലേണ്ടതാണ്.... പെണ്‍കുഞ്ഞുങ്ങളും ഇന്നലെവരെ ജനിച്ച ആൺകുഞ്ഞുങ്ങളും ജീവിച്ചുകൊള്ളട്ടെ.... ഈ കല്പന പാലിക്കാത്തവര്‍ മരണശിക്ഷയ്ക്കര്‍ഹരായിരിക്കുമെന്നും ഇതിനാല്‍ വിളംബരം ചെയ്യുന്നു....."
*ലേവിയുടെ ഗോത്രത്തില്‍പ്പെട്ട അമ്രാമും ഭാര്യ യോക്കെബദും വിളംബരംകട്ടു ഞെട്ടി. കാരണം, യോക്കെബദിൻ്റെ ഉദരത്തിൽ അവരുടെ മൂന്നാമത്തെ കുഞ്ഞു വളരുന്നുണ്ടായിരുന്നു.
ഏഴുവയസ്സുകാരിയായ മിറിയാമിനേയും രണ്ടര വയസ്സുകാരനായ അഹറോനേയും ചേർത്തുപിടിച്ചുകൊണ്ട്, അമ്രാമും യോക്കെബദും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനുവേണ്ടി കർത്താവിനുമുമ്പിൽ കണ്ണീരോടെ പ്രാർത്ഥിച്ചു.
വിളംബരം പുറപ്പെടുവിച്ച ദിവസംമുതല്‍ ഇസ്രായേല്യര്‍ക്കു ജനിച്ച ആണ്‍കുട്ടികള്‍ നൈല്‍നദിയില്‍ ജഡങ്ങളായിപ്പൊങ്ങി, മത്സ്യങ്ങള്‍ക്കും ആകാശപ്പറവകള്‍ക്കും ഭക്ഷണമായിത്തീർന്നു. ആണ്‍കുട്ടികള്‍ ജനിക്കുന്ന കുടുംബങ്ങളിലെല്ലാം മാതാപിതാക്കളുടെ ദീനരോദനങ്ങളുയര്‍ന്നു. രാജശാസനത്തെ അനുസരിക്കാതിരുന്ന ദമ്പതിമാരുടെ കുഞ്ഞുങ്ങളെ, മാതാപിതാക്കള്‍ക്കൊപ്പം പൊതുസ്ഥലങ്ങളില്‍വച്ച്, രാജകിങ്കരന്മാര്‍ വാളിനിരയാക്കി. അവരുടെ മൃതദേഹങ്ങള്‍ കുറുനരികള്‍ക്കും കഴുകന്മാര്‍ക്കും ഭക്ഷിക്കാനായി എറിഞ്ഞുകൊടുത്തു.
ഇസ്രായേല്യരില്‍ ചിലരെല്ലാം രാജകിങ്കരന്മാരുടെ കണ്ണുവെട്ടിച്ച്, മിദിയാന്‍പോലുള്ള സമീപപ്രദേശങ്ങളിലേക്ക് ഒളിച്ചോടി താമസമാക്കി. എന്നാല്‍ അവര്‍ എണ്ണത്തില്‍ വളരെക്കുറവായിരുന്നു.
ഈജിപ്തിലെ ഇസ്രായേല്‍സമൂഹംമുഴുവന്‍ കര്‍ത്താവിനെ വിളിച്ചുകരഞ്ഞു. അവരുടെ പ്രാര്‍ത്ഥനകള്‍ക്കുത്തരം ലഭിച്ചില്ല. എന്നാൽ ദൈവത്തിനു് അവരെക്കുറിച്ചൊരു പദ്ധതിയുണ്ടായിരുന്നു. അവര്‍ക്കുവേണ്ടി ശുഭകരമായൊരു ഭാവി അവിടുന്നൊരുക്കുന്നുണ്ടായിരുന്നു..
ഇസ്രായേല്യർക്കു പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം നൈല്‍നദി വിഴുങ്ങിക്കൊണ്ടിരുന്ന നാളുകളില്‍ അമ്രാമിനും യോക്കെബദിനും ഒരാണ്‍കുഞ്ഞുകൂടെ പിറന്നു.
ഇസ്രായേല്യരില്‍ ചിലരെല്ലാം രാജകിങ്കരന്മാരുടെ കണ്ണുവെട്ടിച്ച്, മിദിയാന്‍പോലുള്ള സമീപപ്രദേശങ്ങളിലേക്ക് ഒളിച്ചോടി താമസമാക്കി. എന്നാല്‍ അവര്‍ എണ്ണത്തില്‍ വളരെക്കുറവായിരുന്നു.
ഈജിപ്തിലെ ഇസ്രായേല്‍സമൂഹംമുഴുവന്‍ കര്‍ത്താവിനെ വിളിച്ചുകരഞ്ഞു. അവരുടെ പ്രാര്‍ത്ഥനകള്‍ക്കുത്തരം ലഭിച്ചില്ല. എന്നാൽ ദൈവത്തിനു് അവരെക്കുറിച്ചൊരു പദ്ധതിയുണ്ടായിരുന്നു. അവര്‍ക്കുവേണ്ടി ശുഭകരമായൊരു ഭാവി അവിടുന്നൊരുക്കുന്നുണ്ടായിരുന്നു..
ഇസ്രായേല്യർക്കു പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം നൈല്‍നദി വിഴുങ്ങിക്കൊണ്ടിരുന്ന നാളുകളില്‍ അമ്രാമിനും യോക്കെബദിനും ഒരാണ്‍കുഞ്ഞുകൂടെ പിറന്നു.
അവരവനെ നൈൽനദിയിലെറിഞ്ഞില്ല. പരിശോധനകൾക്കായെത്തുന്ന രാജകിങ്കരന്മാരുടെ കണ്ണിൽപ്പെടാതെ അവരവനെയൊളിപ്പിച്ചു. മൂന്നുമാസം ആ കുഞ്ഞിനെയവർ രഹസ്യമായി വളര്‍ത്തി. അവനെയിനിയും രഹസ്യത്തില്‍ വളര്‍ത്തുന്നതു ദുഷ്കരമാണെന്നു മനസ്സിലായപ്പോള്‍ അവന്റെയമ്മ, ഞാങ്ങണപോലെ വളരുന്ന പാപ്പിറസ്ച്ചെടിയുടെ തണ്ടുണക്കിയെടുത്ത്, അതുകൊണ്ടു ചെറിയൊരുപേടകം നെയ്തുണ്ടാക്കി. അതില്‍ കളിമണ്ണും കീലും തേച്ചുപിടിപ്പിച്ചു ചോര്‍ച്ചയില്ലാതാക്കി. കുഞ്ഞിനെ മതിവരുവോളം പാലൂട്ടി. അവനുറങ്ങിയപ്പോള്‍ അവനെ ആ പേടകത്തില്‍ക്കിടത്തി. വായു കടക്കുന്ന മൂടികൊണ്ട് അതുമൂടി. പിന്നെ നൈല്‍നദീതീരത്ത്, അന്തപ്പുരസ്ത്രീകള്‍ കുളിക്കുന്ന കടവിനടുത്ത്, ഞാങ്ങിണച്ചെടികള്‍ക്കിടയില്‍ ആ പേടകം വച്ചു.
യോക്കെബദിൻ്റെ കുഞ്ഞിപുത്രിയായ മിറിയാമും അമ്മയോടൊപ്പം നദിക്കരയില്‍ വന്നിരുന്നു. കുഞ്ഞുവാവയെ പിരിയുന്നതില്‍ ഏറെ ദുഃഖിച്ചിരുന്നതിനാല്‍, അവൾ അമ്മയ്ക്കൊപ്പം വീട്ടിലേക്കു മടങ്ങിയില്ല. തന്റെ കുഞ്ഞനുജന് എന്തുസംഭവിക്കുമെന്നറിയാന്‍, ദൂരെയൊരിടത്ത്, പേടകം കാണുന്നവിധം അവളൊളിച്ചിരുന്നുകരഞ്ഞു.
യോക്കെബദിൻ്റെ കുഞ്ഞിപുത്രിയായ മിറിയാമും അമ്മയോടൊപ്പം നദിക്കരയില്‍ വന്നിരുന്നു. കുഞ്ഞുവാവയെ പിരിയുന്നതില്‍ ഏറെ ദുഃഖിച്ചിരുന്നതിനാല്‍, അവൾ അമ്മയ്ക്കൊപ്പം വീട്ടിലേക്കു മടങ്ങിയില്ല. തന്റെ കുഞ്ഞനുജന് എന്തുസംഭവിക്കുമെന്നറിയാന്‍, ദൂരെയൊരിടത്ത്, പേടകം കാണുന്നവിധം അവളൊളിച്ചിരുന്നുകരഞ്ഞു.
കുറച്ചുസമയത്തിനുശേഷം, ഫറവോയുടെ മകള്‍ കുളിക്കടവില്‍ വന്നു. ഞാങ്ങണകള്‍ക്കിടയില്‍ക്കിടന്ന പേടകം അവളുടെ ശ്രദ്ധയിൽപ്പെട്ടു. പേടകമെടുക്കാന്‍ അവള്‍ ദാസിമാരെയയച്ചു. അവര്‍ പേടകം കൊണ്ടുവന്നു തുറന്നു.
ഫറവോയുടെ മകള്‍ ശിശുവിനെ കൈകളിലെടുത്തു. കർത്താവിന്റെ ആത്മാവ് അപ്പോർ അവളിൽനിറഞ്ഞു. അവള്‍ക്കവനോട് അനുകമ്പതോന്നി.
"ഇതൊരു ഹെബ്രായശിശുവാകാം. എന്നാലും എത്ര ഓമനത്തമുള്ള കുഞ്ഞ്...! ഇവന്റെ മുഖത്തേക്കൊന്നു നോക്കൂ. എന്തൊരു തേജസ്സാണിവന്! ഞാനിവനെ വളര്‍ത്തും." ഫറവോയുടെ മകള്‍ കുഞ്ഞിനെ തന്റെ മാറോടണച്ചു.
രാജകുമാരി കുഞ്ഞിനെ മാറോടണച്ചു ചുംബിക്കുന്നത് മിറിയാം കണ്ടു. അവള്‍ കണ്ണീര്‍തുടച്ചു. ഒന്നുമറിയാത്തവളെപ്പോലെ അവൾ രാജകുമാരിയുടെയും തോഴിമാരുടെയുമടുത്തേക്ക് ഓടിയെത്തി.
"തമ്പുരാട്ടീ, ഈ കുഞ്ഞിനെ എവിടെനിന്നു കിട്ടി? കുഞ്ഞു കരയുന്നുണ്ടല്ലോ! ഇതിനെ മുലയൂട്ടാന്‍ ഞാനേതെങ്കിലുമൊരു ഹെബ്രായസ്ത്രീയെ വിളിച്ചുകൊണ്ടുവരട്ടെ?" അവള്‍ ചോദിച്ചു.
"അങ്ങനെയാരെയെങ്കിലും നിനക്കറിയാമോ?"
"മ്ഹും, രണ്ടുദിവസംമുമ്പു പിറന്ന ആൺകുഞ്ഞിനെ നദിയിലെറിഞ്ഞുകളയേണ്ടിവന്നതിനാൽ ദുഃഖിച്ചിരിക്കുന്ന ഒരമ്മയെ എനിക്കറിയാം. ആയമ്മയെ ഞാൻ വിളിച്ചുകൊണ്ടുവരട്ടേ?"
"എന്നാൽ വേഗമവളെ വിളിച്ചുകൊണ്ടുവരു..." രാജകുമാരി സമ്മതിച്ചു. മിറിയാം വീട്ടിലേക്കോടി. വൈകാതെതന്നെ അവളുടെ അമ്മയെയുംകൂട്ടി കുളിക്കടവില്‍ തിരിച്ചെത്തി.
"എനിക്കുവേണ്ടി, ഈ കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുക. അതിനുള്ള ശമ്പളം നിനക്കു കൊട്ടാരത്തില്‍നിന്നു ലഭിക്കും.
അവള്‍ രാജകുമാരിയെ താണുവണങ്ങി. "അങ്ങയുടെ എതാജ്ഞയും ഞാനനുസരിക്കും." അവള്‍ തന്റെ പുത്രനെ കൈകളില്‍വാങ്ങി, അപ്പോള്‍ത്തന്നെ മുലപ്പാലൂട്ടി. മൂന്നു വയസ്സുവരെ അവന്‍ തന്റെ അമ്മയുടെ മുലപ്പാലുണ്ടു വളര്‍ന്നു. അവന്റെ മുലകുടിമാറുന്നതുവരെ അവന്റെയമ്മയും ഫറവോയുടെ കൊട്ടാരത്തിൽ താമസിച്ചു. സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്നതിന്, അവൾക്കു കൊട്ടാരത്തിൽനിന്നു ശമ്പളം ലഭിച്ചു.
"എനിക്കുവേണ്ടി, ഈ കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുക. അതിനുള്ള ശമ്പളം നിനക്കു കൊട്ടാരത്തില്‍നിന്നു ലഭിക്കും.
അവള്‍ രാജകുമാരിയെ താണുവണങ്ങി. "അങ്ങയുടെ എതാജ്ഞയും ഞാനനുസരിക്കും." അവള്‍ തന്റെ പുത്രനെ കൈകളില്‍വാങ്ങി, അപ്പോള്‍ത്തന്നെ മുലപ്പാലൂട്ടി. മൂന്നു വയസ്സുവരെ അവന്‍ തന്റെ അമ്മയുടെ മുലപ്പാലുണ്ടു വളര്‍ന്നു. അവന്റെ മുലകുടിമാറുന്നതുവരെ അവന്റെയമ്മയും ഫറവോയുടെ കൊട്ടാരത്തിൽ താമസിച്ചു. സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്നതിന്, അവൾക്കു കൊട്ടാരത്തിൽനിന്നു ശമ്പളം ലഭിച്ചു.
രാജകുമാരി ആ കുഞ്ഞിനെ മോശ എന്നാണു പേരുവിളിച്ചത്. മകളോടുള്ള വാത്സല്യത്താല്‍, ഫറവോ, മോശയെ കൊട്ടാരത്തിൽ വളരാനനുവദിച്ചു. ഒരു രാജകുമാരനുള്ള എല്ലാ അവകാശങ്ങളും ഫറവോ മോശയ്ക്കും നല്കി.
ഇസ്രായേല്യർക്കു പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം വധിക്കാന്‍കല്പിച്ച, അതേ ഫറവോയുടെ കൊട്ടാരത്തില്‍, ഫറവോയുടെ പുത്രിയുടെ വളർത്തുപുത്രനായി മോശവളര്‍ന്നു.
ഫറവോയുടെ കരങ്ങളില്‍നിന്ന് ഇസ്രായേലിനെ മോചിപ്പിക്കാന്‍, ദൈവം തെരഞ്ഞെടുത്തവനു വളരാന്‍, അതിനേക്കാള്‍ സുരക്ഷിതമായ മറ്റൊരിടവും ഈജിപ്തിലുണ്ടായിരുന്നില്ല!
അവിടെയവൻ അക്ഷരാഭ്യാസവും ആയുധാഭ്യാസവും നേടി. കുതിര സവാരിയും യുദ്ധമുറകളും പരിശീലിച്ചു. വളർത്തമ്മയ്ക്കു പ്രിയങ്കരനായി, രാജകുമാരന്മാരിലൊരുവനെപ്പോലെ മോശ വളർന്നു.
കൊട്ടാരത്തിൽ വളരുന്ന സ്വന്തമനുജനെ അകലെനിന്നു കണ്ട്, മിറിയാമും അഹറോനും സ്വന്തം വീട്ടിലും വളർന്നു.
----------------------------------------------------------------
∆പിരമിഡ്
•യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ ഒരാള്‍ - യാക്കോബിന്റെ(ഇസ്രായേലിന്റെ) പന്ത്രണ്ടുമക്കളില്‍ ജോസഫും റൂബനുമൊഴികെയുള്ള പത്തുപേരുടെയും ജോസഫിന്റെ രണ്ടു പുത്രന്മാരുടെയുംപേരിലാണ് ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ അറിയപ്പെടുന്നത്. യാക്കോബിന്റെ മൂത്തപുത്രനായ റൂബന്‍, പിതാവിന്റെ ഉപനാരിമാരില്‍ ഒരുവളുമായി അവിഹിതബന്ധംപുലര്‍ത്തുകയും യാക്കോബ് അതുകണ്ടുപിടിക്കുകയുംചെയ്തതിനാല്‍, റൂബന്‍ ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്നു വിച്ഛേദിക്കപ്പെടുകയും ജോസഫിനു രണ്ടവകാശം ലഭിക്കുകയുംചെയ്തു. ജോസഫിന്റെ പുത്രന്മാരായ മനാസ്സെ, എഫ്രായിം എന്നിവരുടെ തലമുറകള്‍ രണ്ടു ഗോത്രങ്ങളായി മാറി. ഇസ്രായേല്‍ജനത താന്താങ്ങളുടെ ഗോത്രത്തില്‍പ്പെട്ടവരുമായിമാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറുള്ളൂ.
¶ഹെബ്രായഭാഷ സംസാരിക്കുന്നവര്‍ - ഹെബ്രായര്‍ (ഇസായേല്യര്‍)
----------------------------------------------------------------
∆പിരമിഡ്
•യാക്കോബിന്റെ പന്ത്രണ്ടു മക്കളില്‍ ഒരാള്‍ - യാക്കോബിന്റെ(ഇസ്രായേലിന്റെ) പന്ത്രണ്ടുമക്കളില്‍ ജോസഫും റൂബനുമൊഴികെയുള്ള പത്തുപേരുടെയും ജോസഫിന്റെ രണ്ടു പുത്രന്മാരുടെയുംപേരിലാണ് ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ അറിയപ്പെടുന്നത്. യാക്കോബിന്റെ മൂത്തപുത്രനായ റൂബന്‍, പിതാവിന്റെ ഉപനാരിമാരില്‍ ഒരുവളുമായി അവിഹിതബന്ധംപുലര്‍ത്തുകയും യാക്കോബ് അതുകണ്ടുപിടിക്കുകയുംചെയ്തതിനാല്‍, റൂബന്‍ ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്നു വിച്ഛേദിക്കപ്പെടുകയും ജോസഫിനു രണ്ടവകാശം ലഭിക്കുകയുംചെയ്തു. ജോസഫിന്റെ പുത്രന്മാരായ മനാസ്സെ, എഫ്രായിം എന്നിവരുടെ തലമുറകള്‍ രണ്ടു ഗോത്രങ്ങളായി മാറി. ഇസ്രായേല്‍ജനത താന്താങ്ങളുടെ ഗോത്രത്തില്‍പ്പെട്ടവരുമായിമാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറുള്ളൂ.
¶ഹെബ്രായഭാഷ സംസാരിക്കുന്നവര്‍ - ഹെബ്രായര്‍ (ഇസായേല്യര്‍)
No comments:
Post a Comment