Sunday 20 August 2017

25. ഭയന്നോടിയ കുറ്റവാളി

ബൈബിൾക്കഥകൾ 25

സുന്ദരനും അരോഗദൃഢഗാത്രനുമായി മോശ വളര്‍ന്നു. എല്ലാ യുദ്ധമുറകളും അവനഭ്യസിച്ചു. സംസാരിക്കുമ്പോള്‍ വിക്കുണ്ടായിരുന്നു എന്നതൊഴികെ മറ്റൊന്നിലുമവൻ പിന്നിലായിരുന്നില്ല.

ഫറവോയുടെ കൊട്ടാരത്തിലാണു വളര്‍ന്നതെങ്കിലും താന്‍ ഇസ്രായേല്‍വംശജനാണെന്ന്,  മോശ തിരിച്ചറിഞ്ഞിരുന്നു. കൊട്ടാരത്തിലെ എല്ലാ സുഖസൗകര്യങ്ങളുമനുഭവിച്ചു താന്‍ വളരുമ്പോള്‍ തന്റെ ജനത ഈജിപ്തിലെങ്ങും അടിമകളെപ്പോലെ അടിച്ചമര്‍ത്തപ്പെടുകയാണെന്നും അവന്‍ മനസ്സിലാക്കി. ഇസ്രായേല്‍വംശജര്‍ക്ക് ഈജിപ്തില്‍നേരിടേണ്ടിവരുന്ന യാതനകൾ നേരില്‍കണ്ടറിയണമെന്നും അവരുടെ രക്ഷയ്ക്കായി എന്തെങ്കിലും  ചെയ്യണമെന്നും മോശ അതിയായി ആഗ്രഹിച്ചിരുന്നു..

രാജ്യംമുഴുവൻ ചുറ്റിക്കാണാനായി,
വളര്‍ത്തമ്മയുടെ അനുവാദത്തോടെ അവന്‍ ഒറ്റയ്ക്കു പുറപ്പെട്ടു. മരുഭൂമിയോടുചേര്‍ന്നുള്ള പ്രദേശങ്ങളിലെ ഇഷ്ടികക്കളങ്ങളിലും കുമ്മായച്ചൂളകളിലുമാണ്‌ ഇസ്രായേല്‍ക്കാരെ പണിക്കു നിയോഗിച്ചിട്ടുള്ളതെന്നറിഞ്ഞിരുന്നതിനാല്‍, മോശ തന്റെ കുതിരയെ അത്തരം വിദൂരസ്ഥലങ്ങളിലേക്കാണു നയിച്ചത്.

മരുഭൂമിയോടു ചേര്‍ന്നുള്ള ഒരുവഴിയിലൂടെ ഭാരംനിറച്ചൊരു കൈവണ്ടിവലിച്ചുകൊണ്ടു കിതച്ചുകിതച്ചോടുകയായിരുന്നു ഒരിസ്രായേല്‍ക്കാരന്‍.  അവന്റെ വേഗമല്പം കുറഞ്ഞാല്‍ വണ്ടിയിലിരിക്കുന്ന മേല്‍നോട്ടക്കാരന്റെ ചാട്ട അവന്റെ മുതുകില്‍ ആഞ്ഞുപതിക്കുന്നുണ്ട്. പുളഞ്ഞുകൊണ്ട് അയാള്‍ തനിക്കാവുംവിധം വണ്ടി വലിച്ചുകൊണ്ടോടി.

മോശ, കുതിരയെ 
കൈവണ്ടിയുടെ പാർശ്വത്തിലൂടെ നടത്തി.

"ഹ്ഹ്ഹ്ഹേ, മനുഷ്യാ, ഇയാളും നിങ്ങളെപ്പോലെ ഒ് ഒ് ഒ് ഒ് രു മനുഷ്യനല്ലേ? ന് ന് ന് നിങ്ങള്‍ എന്തിനയാളെയടിക്കുന്നു? അ്അ്അ്അയാള്‍ ആകെ തളര്‍ന്നിരിക്കുന്നതു ന് ന് ന് നിങ്ങള്‍ കാണുന്നില്ലേ? ന് ന് ന് നിങ്ങള്‍കൂടെ അയാള്‍ക്കൊപ്പം വ് വ് വ് വണ്ടിവലിക്കാന്‍ സഹായിച്ചാല്‍ ന് ന് ന് നിങ്ങള്‍ക്കു പെട്ടെന്നുതന്നെ എ്എ്എ്എത്തേണ്ടിടത്തെത്താമല്ലോ."

ഒരു ഹെബ്രായനൊപ്പം വണ്ടിവലിക്കാൻ ഈജിപ്തുകാരനായ തന്നോടു പറയുന്ന ഇവനാരാണ്? മേല്‍നോട്ടക്കാരന്‍ മോശയെ അടിമുടി നോക്കി. 

ഈജിപ്തുകാരുടെ വസ്ത്രധാരണമാണെങ്കിലും കാഴ്ചയില്‍ ഒരു ഹെബ്രായനെപ്പോലെ തോന്നിക്കുന്നൊരു മനുഷ്യൻ. എന്നാല്‍ ഒരു ഹെബ്രായന്‍ കുതിരപ്പുറത്തു സഞ്ചരിക്കാന്‍ സാദ്ധ്യതയില്ല. ഇത്രയും മോടിയുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ഹെബ്രായര്‍ക്കാകില്ല. ഒരുപക്ഷേ, ഇവൻ ആൾമാറാട്ടക്കാരനായൊരു മോഷ്ടാവാകാം. 

അയാള്‍ ചാട്ട ചുഴറ്റിക്കൊണ്ടു വണ്ടിയില്‍നിന്നു ചാടിയിറങ്ങി.

"എന്നോടു കല്പിക്കാന്‍ നീയാരാണെടാ വിക്കാ? ഹെബ്രായര്‍ ഈജിപ്തിന്റെ അടിമകളാണ്. അടിമകളെക്കൊണ്ട് എങ്ങനെ പണിയെടുപ്പിക്കണമെന്നു നീയെന്നെ പഠിപ്പിക്കേണ്ട." അയാളുടെ ചാട്ട മോശയ്ക്കു നേരെയുയര്‍ന്നു. ഫറവോയുടെ കളരിയില്‍ പഠിച്ചിറങ്ങിയ, തികഞ്ഞ ഒരഭ്യാസിയെയാണു താന്‍ നേരിടുന്നതെന്ന് അയാളറിഞ്ഞില്ല

മോശ ഒഴിഞ്ഞുമാറി. അടുത്ത നിമിഷം അയാള്‍ മോശയുടെ ബലിഷ്ഠങ്ങളായ കൈകള്‍ക്കുള്ളിലമരുകയുംചെയ്തു.


മോശ ചുറ്റുംനോക്കി. അടുത്തെങ്ങുമാരുമില്ല. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിമാത്രം. മനുഷ്യരെയോ മൃഗങ്ങളെയോ ഒരിടത്തും കാണാനില്ല. 

ഈജിപ്തുകാരനായ ആ മനുഷ്യനെ മോശ വഴിവക്കിലെ മണലിലേക്കു വീഴ്ത്തി. കമിഴ്ന്നുവീണ അയാളുടെ കൈകൾ പിന്നിലേക്കുചേർത്തുപിടിച്ച്, അയാളുടെമേൽ കയറിയിരുന്നു. ആ മനുഷ്യൻ്റെ മുഖം മണലിലേക്ക് അമര്‍ത്തിപ്പിടിച്ചു. ഈജിപ്തുകാരൻ കുതറിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കരുത്തനായ എതിരാളിയിൽനിന്നു രക്ഷപ്പെടാൻ അയാൾക്കു സാധിച്ചില്ല. അയാള്‍ മരിച്ചുവെന്നുറപ്പായപ്പോള്‍ മോശ അയാളുടെ മൃതദേഹം അകലേയ്ക്കു വലിച്ചിഴച്ച് മണലില്‍ കുഴിച്ചുമൂടി..

വണ്ടിവലിച്ചിരുന്ന ഇസ്രായേൽക്കാരൻ, വഴിയിൽമുട്ടുകുത്തി നെറ്റിമണ്ണോടുചേർത്തു കമിഴ്ന്നുകിടന്നു
കിതച്ചു. അയാൾ ആകെത്തളർന്നിരുന്നു. മോശ അയാളുടെ സമീപമെത്തി. തന്റെ തോല്‍ക്കുടത്തില്‍നിന്നും  അയാൾക്കു കുടിക്കാന്‍ മോശ വെള്ളംകൊടുത്തു. അയാളെ സുരക്ഷിതസ്ഥാനത്തു കൊണ്ടുവിടുകയും ചെയ്തു.

അടുത്തദിവസവും മോശ സഞ്ചാരം തുടർന്നു. വഴിയിൽ ഇസ്രായേല്‍ക്കാരായ രണ്ടുപേര്‍തമ്മില്‍ വഴക്കുകൂടുന്നതു മോശ കണ്ടു. മോശ അവരുടെ സമീപമെത്തി.

"ന് ന് ന് ന് നിങ്ങള്‍ രണ്ടുപേരും ഇ്ഇ്ഇ്ഇസ്രായേല്‍ക്കാരല്ലേ? ന് ന് ന് ന് നിങ്ങളെന്തിനാണു പരസ്പരം ശ് ശ് ശ് ശണ്ഠകൂടുന്നത്?"മോശ അവരെ പിടിച്ചുമാറ്റിക്കൊണ്ടു ചോദിച്ചു. 

മോശയുടെ പ്രതീക്ഷയ്ക്കു വിരുദ്ധമായി, അവര്‍ രണ്ടുപേരുമൊന്നായി മോശയ്ക്കെതിരേ തിരിഞ്ഞു.

"നിന്നെ ഞങ്ങളുടെ ന്യായാധിപനായി ആരു നിയമിച്ചു? ആ ഈജിപ്തുകാരനെ കൊന്നതുപോലെ ഞങ്ങളേയും കൊല്ലാമെന്നാണോ നീ കരുതുന്നത്?" അവര്‍ ചോദിച്ചു.

മോശ ഞെട്ടിപ്പോയി.

താന്‍ചെയ്ത കൊലപാതകത്തെക്കുറിച്ച്, പലരുമറിഞ്ഞുകഴിഞ്ഞെന്ന്  അവനു മനസ്സിലായി. ഈ വാര്‍ത്ത, ഫറവോയുടെ ചെവിയിലെത്തിയാലുണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ചോര്‍ത്തപ്പോള്‍ അയാള്‍  നടുങ്ങിപ്പോയി. 

പിന്നെ ഒരു നിമിഷംപോലും മോശ അവിടെ നിന്നില്ല. അയാള്‍ അപ്പോൾത്തന്നെ തൻ്റെ കുതിരയെപ്പായിച്ചു. കൊട്ടാരത്തിലേക്കുള്ള മടക്കം അപകടകരമായിരിക്കുമെന്നു മോശയ്ക്കുറപ്പായിരുന്നു. അതിനാൽ തല്ക്കാലം ഈജിപ്തുവിട്ടുപോകാൻതന്നെ അവൻ തീരുമാനിച്ചു. ഈജിപ്തിന്റെ അതിര്‍ത്തിക്കുപുറത്തുള്ള മിദിയാന്‍ദേശം സുരക്ഷിതമായിരിക്കുമെന്ന ചിന്തയാല്‍ മോശ അങ്ങോട്ടു തിരിച്ചു.

ദിവസംമുഴുവന്‍ നിറുത്താതെ യാത്രചെയ്ത മോശയും കുതിരയും തളര്‍ന്നു. മിദിയാനിലേക്കുള്ള വിജനമായ മലമ്പാതയില്‍, ഒരരുവിയോടെ സമീപം മോശ കുതിരയെ നിറുത്തി. അരുവിയിൽനിന്നു വെള്ളം കുടിപ്പിച്ചശേഷം, കുതിരയെ ഒരു വൃക്ഷത്തില്‍ക്കെട്ടി. അരുവിയോടുചേർന്നുള്ള പാറക്കെട്ടിലെ ഒരു ഗുഹയിൽ അല്പനേരം വിശ്രമിക്കാനായിക്കിടന്ന മോശ, അറിയാതെയുറങ്ങിപ്പോയി. ക്ഷീണംനിമിത്തം അവന്‍ ഗാഢനിദ്രയിലാണ്ടു.

എത്രനേരമുറങ്ങിയെന്ന് അവനറിഞ്ഞില്ല. ആരോ പേരുചൊല്ലി, തട്ടിവിളിക്കുന്നതറിഞ്ഞാണ് അവനുണര്‍ന്നത്.

ഉറക്കച്ചടവോടെ കണ്‍തുറന്ന മോശ, തന്റെ മുന്നില്‍ നില്‍ക്കുന്നവരെക്കണ്ടു നടുങ്ങി.

ഫറവോയുടെ കൊട്ടാരത്തിലെ, അന്തഃപുരത്തിന്റെ കാവൽച്ചുമതലയുള്ള രണ്ടു പട്ടാളക്കാര്‍ ....

No comments:

Post a Comment