ദാവീദ് തൻ്റെ തലസ്ഥാനം ജറുസലേമിലേക്കു മാറ്റാൻ തീരുമാനിച്ചു.
ഹെബ്രോണിൽനിന്നുള്ള രാജ്യഭരണം ഏഴുവർഷവും ആറുമാസവും പൂർത്തിയാക്കിയശേഷം, മുപ്പതാംവയസ്സിൽ അവൻ തൻ്റെ സിംഹാസനം, സീയോൻകോട്ടയ്ക്കുള്ളിൽ, ജറുസലേമിലേക്കു മാറ്റി സ്ഥാപിച്ചു.
കാനാൻദേശത്തിനു പുറത്ത്, ടയിറിലെ രാജാവായ ഹീരാമുമായി ദാവീദ് സഖ്യത്തിലേർപ്പെട്ടു. sയിറിൽനിന്ന്, വിദഗ്ദ്ധരായ കല്ലുപണിക്കാരും മരപ്പണിക്കാരും ഇസ്രയേലിലെത്തി. ടയിറിലെ മേന്മയേറിയ ദേവദാരുത്തടികൾ ഹീരാം അയച്ചുകൊടുത്തു.
ദാവീദ് ജറുസലേം നഗരം സീയോൻകോട്ടയ്ക്കു പുറത്തേക്കു വികസിപ്പിച്ചു. കോട്ടയ്ക്കുള്ളിൽ മനോഹരമായൊരു കൊട്ടാരം പണികഴിപ്പിച്ചു.
ഇസ്രായേലും ദാവീദും പ്രബലരാകുന്നുവെന്നുകണ്ടപ്പോൾ കാനാൻനാട്ടിലുള്ള ഫിലിസ്ത്യരാജാക്കന്മാർക്കു സ്വസ്ഥതയില്ലാതായി. അവരൊന്നിച്ച് ദാവീദിനെയാക്രമിക്കാൻ തീരുമാനിച്ചു.
ഫിലിസ്ത്യരുടെ നീക്കത്തെക്കുറിച്ച്, ചാരന്മാരിലൂടെയറിഞ്ഞപ്പോൾ ദാവീദ് അസ്വസ്ഥനായി. ഫിലിസ്ത്യരുടെ സംയുക്തസൈനികശക്തി ഇസ്രായേലിൻ്റെ സൈന്യത്തേക്കാൾ ഏറെ വലുതായിരുന്നു.
സീയോൻകോട്ടയുടെ വാതിലുകൾ അടച്ചു കാവൽ ശക്തമാക്കി. കോട്ടമതിലിനടിയിലൂടെയുള്ള നീർച്ചാലിൽ, കോട്ടമതിലിൻ്റെ ഉൾഭാഗത്തായി, ആർക്കും നുഴഞ്ഞുകയറാനാകാത്തവിധം
ഇരുമ്പുവലയുറപ്പിച്ചു സുരക്ഷിതമാക്കി.
ദാവീദ് കോട്ടയ്ക്കുള്ളിൽനിന്നു പുറത്തിറങ്ങാതെ, കർത്താവിനുമുമ്പിൽ പ്രാർത്ഥനയോടെ നിന്നു.
ഫിലിസ്ത്യസൈന്യം റഫായിംതാഴ്‌വരയില്‍ താവളമടിച്ചു. തങ്ങളെ ഭയന്നു ദാവിദും സൈന്യവും കോട്ടയ്ക്കുള്ളലൊളിച്ചിരിക്കുകയാണെന്നറിഞ്ഞപ്പോൾ ഫിലിസ്ത്യസൈന്യത്തിൻ്റെ ആവേശമിരട്ടിയായി. ഫിലിസ്ത്വരാജാക്കന്മാർ സീയോൻകോട്ട തകർക്കാനുള്ള പദ്ധതികളാസൂത്രണംചെയ്തു തുടങ്ങി.
കര്‍ത്താവു ദാവീദിനോടു പറഞ്ഞു: "നീ യുദ്ധത്തിനു പുറപ്പെടുക, ഞാൻ നിന്നോടൊപ്പമുണ്ടാകും ഫിലിസ്‌ത്യർക്കു നിൻ്റെമുമ്പിൽ പിടിച്ചുനില്ക്കാനാകില്ലാ..."
സീയോൻകോട്ടയുടെ ഇരിമ്പുവാതിലുകൾ തുറക്കപ്പെട്ടു. റഫായിംതാഴ്‌വരയെ ലക്ഷ്യമാക്കി
ജറുസലേമിൽനിന്നു ദാവീദിൻ്റെ സൈന്യം പുറപ്പെട്ടു. ദാവീദും യോവാബും മുമ്പിൽനിന്ന്, ഇസ്രായേൽസൈന്യത്തെ നയിച്ചു.
ഫിലിസ്ത്യർ പ്രതീക്ഷിക്കാതിരുന്ന സമയത്ത്, ഇസ്രായേൽസൈന്യം, അവരുടെ പാളയമാക്രമിച്ചു. ദാവീദ് ഇസ്രായേൽപ്പാളയത്തിൻ്റെ മുന്നിലൂടെയും യൊവാബും അബിഷായിയും വശങ്ങളിലൂടെയും ആക്രമിച്ചു കയറി.
ഫിലിസ്ത്യർ ചിതറിയോടി.
വെള്ളച്ചാട്ടംപാലെ കര്‍ത്താവെൻ്റെ ശത്രുക്കളെച്ചിതറിച്ചുവെന്നു പറഞ്ഞ്, ദാവീദ് ആ സ്ഥലത്തിന് ബാല്‍പെരാസിം എന്നുപേരിട്ടു. ദാവീദ് വിജയശ്രീലാളിതനായി ജറുസലേമിലേക്കു മടങ്ങി.
എന്നാൽ ഫിലിസ്ത്യർ പൂർണ്ണമായി പിൻവാങ്ങിയിരുന്നില്ല. അവർ കൂടുതൽ വലിയ സൈന്യവുമായി ബാല്‍പെരാസിമിൽ മടങ്ങിയെത്തി.
"ഞാൻ ഫിലിസ്ത്യരെ വീണ്ടും നേരിടണോ? അതോ കോട്ടവാതിലടയ്ക്കണോ?"
ദാവീദ് കര്‍ത്താവിനോടാരാഞ്ഞു.
കർത്താവവനോടു പറഞ്ഞു: നീയവർക്കെതിരേ വീണ്ടുംചെല്ലുക. എന്നാൽ നേരേ ചെന്നാക്രമിക്കരുത്. റഫായിം താഴ്വരയുടെ വശങ്ങളിലൂടെചെന്ന്, ബള്‍സാ വൃക്ഷങ്ങള്‍ക്കാടുകൾക്കിടയിലൂടെ കയറി പിന്നില്‍നിന്നാക്രമിക്കുക."
കർത്താവു കല്പിച്ചതുപോലെ ദാവീദ് ചെയ്തു.
മുന്നിലേക്കും വശങ്ങളിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഫിലിസ്ത്യർ പിന്നിൽനിന്നൊരാക്രമണം പ്രതീക്ഷിച്ചിരുന്നില്ല.
പിൻനിരയിലുണ്ടായിരുന്ന ഫിലിസ്ത്യരെ വെട്ടിവീഴ്ത്തി. പിൻനിരയിലുണ്ടായിരുന്ന സൈനികരുടെ, മരണഭീതിയോടെയുള്ള അലർച്ചകളും കരച്ചിലുകളും കേട്ടപ്പോൾമാത്രമാണ്, തങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന സത്യം മുൻനിരയിലുണ്ടായിരുന്ന ഫിലിസ്ത്യസൈനികരും അവരുടെ നായകരും മനസ്സിലാക്കിയത്.
അപ്പോൾ ഏറെ വൈകിപ്പോയിരുന്നു. നിരവധി കബന്ധങ്ങൾ ചോരച്ചാലുകളുടെ ഉറവകളായി മണ്ണിലുരുണ്ടു.
ഫിലിസ്ത്യരിൽ അവശേഷിച്ചവർ പിന്തിരിഞ്ഞോടി.
ഇസ്രായേൽസൈന്യം ഗേസർവരെ അവരെ പിന്തുടർന്നാക്രമിച്ചു. ഗേബമുതൽ ഗേസർവരെയുള്ള പ്രദേശങ്ങൾ ഇസ്രായേലിൻ്റെ ഭാഗമായിത്തീർന്നു.
No comments:
Post a Comment