Sunday 21 June 2020

114. ശത്രുക്കൾ, മിത്രങ്ങൾ,,,

ബൈബിൾക്കഥകൾ 114

തങ്ങളുടെ സഹോദരനായ അസഹേലിനെ വധിച്ചത് അബ്നേറാണെന്ന് യോവാബും അബീഷായിയുമറിഞ്ഞു. എന്തുവിലകൊടുത്തും സഹോദരന്റെ രക്തത്തിനു പ്രതികാരംചെയ്യുമെന്ന് അവരിരുവരും പ്രതിജ്ഞചെയ്തു.
ഇസ്രായേലിൽ അബ്‌നേർ പ്രബലനായിക്കൊണ്ടിരുന്നു. ഇഷ്ബൊഷാത്ത് രാജാവ് അവന്റെ കൈയിലൊരു കളിപ്പാവമാത്രമായി. കൊട്ടാരത്തിൽമാത്രമല്ല, അന്തഃപുരത്തിന്റെ അകത്തളങ്ങളിലും അവൻ കടന്നെത്തി. 

സാവൂളിന്റെ ഭാര്യമാരിലൊരുവളായിരുന്ന റിസ്പയുടെ ശയനമുറിയിൽ, പലരാത്രികളിലും അബ്‌നേറുണ്ടായിരുന്നുവെന്ന് ഇഷ്ബൊഷാത്തറിഞ്ഞു. അതറിഞ്ഞപ്പോൾ രാജാവു ക്രുദ്ധനായി.

"നീയെന്റെ പിതാവിന്റെ ശയ്യ മലിനമാക്കുന്നുവോ? നീ നിന്റെ നിലമറക്കുകയും ഇസ്രായേൽരാജ്യത്തെയും രാജാവിനെയും ലോകസമക്ഷം അവഹേളിക്കുകയും ചെയ്യുന്നതെന്തിന്?" ഇഷ്ബൊഷാത്ത് അബ്‌നേറിനെ വിളിച്ചുചോദിച്ചു.

അബ്‌നേർ കോപംകൊണ്ടു വിറച്ചു. "ഞാൻ നിന്റെ വാലാട്ടിപ്പട്ടിയാണെന്നു  നീ കരുതിയോ? നിന്റെ പിതാവിനോടും സഹോദരന്മാരോടും അവരുടെ മരണംവരെ ഞാൻ വിശ്വസ്തതപുലർത്തി. ശത്രുക്കളുടെ കൈയിൽപ്പെടാതെ നിന്നെ രക്ഷിച്ച്, മഹനായിമിൽക്കൊണ്ടുവന്നു രാജാവാക്കി. എന്നിട്ടിപ്പോൾ സ്ത്രീവിഷയത്തിൽ നീയെന്നെ അപമാനിക്കാൻ ശ്രമിക്കുന്നോ? സാവൂളിന്റെ കുടുംബത്തിൽനിന്നു രാജ്യമെടുത്ത്, ദാവീദിനു നല്കുമെന്ന് സാമുവൽപ്രവാചകനിലൂടെ കർത്താവരുൾചെയ്തിട്ടുള്ളതു  നീ കേട്ടിട്ടില്ലേ? ആ പ്രവചനം പൂർത്തിയാക്കാൻ ഞാൻ ദാവീദിനെ സഹായിക്കുന്നില്ലെങ്കിൽ ദൈവമെന്നെ കഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ! സാവൂളിന്റെ കാലംമുതലേ ഇസ്രായേലിന്റെ സർവ്വസൈന്യാധിപനാണു ഞാൻ! നീയെനിക്കെതിരുനില്ക്കാൻശ്രമിച്ചാൽ, ഇസ്രായേലിന്റെ സൈനികർ ആർക്കൊപ്പം നില്ക്കുമെന്നു നിനക്കൂഹിക്കാമോ?"

കോപത്താൽ ചെമന്ന, അബ്‌നേറിന്റെ മുഖത്തുനോക്കാൻപോലും ഇഷ്ബൊഷാത്ത് ഭയന്നു. ഒരു വാക്കുപോലും മറുത്തുപറയാതെ, അവൻ അബ്‌നേറിന്റെ മുമ്പിൽനിന്നു പോയി. 

അബ്‌നേർ അപ്പോൾത്തന്നെ ഹെബ്രോണിലേക്കു തന്റെ ദൂതനെ അയച്ചു. 

അബ്‌നേറിന്റെ ദൂതൻകൊണ്ടുവന്ന കുറിമാനം ദാവീദ് വായിച്ചു. "ഇസ്രായേൽ ആര്ക്കുള്ളതാണെന്നു പറയുക! നീയെന്നോട് ഉടമ്പടിചെയ്‌താൽ ഇസ്രായേൽമുഴുവനെയും നിന്റെ പക്ഷത്തേക്കു കൊണ്ടുവരാൻ ഞാൻ നിന്നെ സഹായിക്കാം." 

ദാവീദിന്റെ മുഖത്ത് ഒരു പുഞ്ചിരിവിടർന്നു. അവൻ അബ്‌നേറിനുള്ള മറുകുറിയെഴുതി.

"സാവൂൾരാജാവിനോടൊപ്പം നീയുംകൂടെ ചേർന്നാണ് എന്റെ ഭാര്യയായിരുന്ന മിഖാലിനെ ഫൽത്തിയേലിനു ഭാര്യയായി നല്കിയത്. ആദ്യം നീ, എന്റെ ഭാര്യയെ എനിക്കു മടക്കിത്തരിക. അതിനുശേഷംമാത്രം എന്നെ വന്നു കാണുക. അപ്പോൾ നമുക്കുടമ്പടി ചെയ്യാം!" ദാവീദിന്റെ മറുപടി സന്ദേശവുമായി അബ്‌നേറിന്റെ ദൂതൻ ഇസ്രായേലിലേക്കു മടങ്ങി.  

ഒപ്പം മറ്റൊരു കുറിമാനവുമായി ദാവീദിന്റെ ദൂതൻ ഇഷ്ബൊഷാത്തിന്റെയടുത്തേക്കു തിരിച്ചു. 

ദാവീദിനുള്ള സന്ദേശവുമായി ഹെബ്രോണിലേക്കു ദൂതനെ അയച്ചശേഷം അബ്‌നേർ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലെയും ശ്രേഷ്ഠന്മാരുമായി സംസാരിച്ചു. 

"ഇസ്രായേലിന്റെ രാജത്വം കർത്താവു  ദാവീദിനു വാഗ്ദാനംചെയ്തിട്ടുണ്ട്. കർത്താവ് അതു നടപ്പാക്കുകതന്നെ ചെയ്യും. ഇഷ്ബൊഷാത്ത് സാവൂളിനെയോ ജോനാഥനെയോപോലല്ലാ... അവൻ രാജാവായി അഭിഷേകംചെയ്യപ്പെട്ടിട്ട് രണ്ടു വർഷമാകാറായി... ഇസ്രായേലിനെ സമൃദ്ധിയിലേക്കു നയിക്കാൻ അവനു കഴിവില്ലെന്നു രാജ്യത്തെ ജനങ്ങളെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു..." 

ദാവീദിനെ രാജാവായി അംഗീകരിക്കുന്നതിൽ ആർക്കുമെതിർപ്പില്ലായിരുന്നു. 

"ഇസ്രായേൽരാജ്യത്തെ നയിക്കാൻ ദാവീദിനെപ്പോലെ കരുത്തനായ മറ്റൊരാളുമില്ലാ..." സാവൂളിന്റെ പിതൃഗോത്രമായ ബഞ്ചമിൻഗോത്രജർപോലും ദാവീദിനെ രാജാവാക്കുന്നതിൽ അബ്‌നേറിനെ അനുകൂലിച്ചു.

ദൂതൻ, ദാവീദിന്റെ മറുകുറി അബ്നേറിനെയേല്പിച്ചു മടങ്ങി. അബ്‌നേർ ഫൽത്തിയേലിന്റെ ഭവനത്തിലേക്കു പോകാൻ തയ്യാറെടുത്തു. 

ദാവീദിന്റെ ദൂതൻ കൊണ്ടുവന്ന സന്ദേശം ഇഷ്ബൊഷാത്ത് ചുരുൾ നിവർത്തി വായിച്ചു, 

"പ്രിയ സഹോദരൻ ഇഷ്‌ബൊഷാത്തിന് ജെസ്സെയുടെ പുത്രനും യൂദയായുടെ രാജാവുമായ ദാവീദിന്റെ സ്നേഹവന്ദനം. നൂറു ഫിലിസ്ത്യരുടെ ആഗ്രചർമ്മം പെൺപണമായി നല്കിയാണ്, നിന്റെ സഹോദരിയായ മിഖാലിനെ ഞാൻ ഭാര്യയാക്കിയത്. അവളെ എനിക്കു തിരികെത്തരിക. നീയതു ചെയ്‌താൽ, നമ്മളെന്നും സ്നേഹിതരായിരിക്കും."

ഇഷ്ബൊഷാത്ത്, അബ്‌നേറിനെ വിളിപ്പിച്ചു. 

"ഫൽത്തിയേലിന്റെ ഭവനത്തിലേക്കു രഥമയച്ച്, മിഖാലിനെ തിരികെക്കൊണ്ടു വരണം. ദാവീദിന് അവന്റെ ഭാര്യയെത്തിരികേ നല്കി, നമുക്ക് അവനുമായി സൗഹൃദത്തിൽകഴിയണം."  

രാജാവിന്റെ അനുമതിയോടെ ഹെബ്രോണിലേക്കു പോകാൻ അതു നല്ലൊരവസരമാണെന്ന് അബ്‌നേർ കരുതി. ഇഷ്ബൊഷാത്തിനു ദാവീദയച്ച സന്ദേശത്തെക്കുറിച്ച് അവനറിഞ്ഞിയിരുന്നില്ലാ.

"അതു നന്നായി. മിഖാൽരാജകുമാരിയുടെ മനസ്സെനിക്കറിയാം. ഫൽത്തിയേലിനൊപ്പംകഴിയുമ്പോഴും ദാവീദിനെമാത്രമാണു കുമാരി തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.

രഥത്തോടൊപ്പം ഞാനും പോകാം. ഞാൻതന്നെ കുമാരിയെ ഹെബ്രോണിൽ ദാവീദിന്റെ പക്കലെത്തിക്കുകയുംചെയ്യാം... ഇതെന്റെയൊരു പ്രായശ്ചിത്തമാകട്ടെ!"

മിഖാൽരാജകുമാരിയോടൊപ്പം അബ്‌നേർ ഹെബ്രോണിലേക്കു പുറപ്പെട്ടു. അവന്റെ വിശ്വസ്തരായ ഇരുപതു പടയാളികളും അവരോടൊപ്പമുണ്ടായിരുന്നു. 

മിഖാലിന്റെ ഹൃദയം ആനന്ദത്താൽ നിറഞ്ഞിരുന്നു... കണ്ണീർനിറഞ്ഞ പ്രാർത്ഥനകൾക്കൊടുവിൽ തന്റെ പ്രാണപ്രിയന്റെ സന്നിധിയിലേക്കുവീണ്ടുമെത്തുന്നു... വർഷങ്ങൾനീണ്ട കാത്തിരിപ്പ് ശുഭകരമായ അന്ത്യത്തിലേക്കെത്തുന്നതിൽ അവളാഹ്ലാദിച്ചു... എന്നാൽ അതേറെനേരം നീണ്ടുനിന്നില്ല.

ദാവീദിനെക്കണ്ട്, അകലെനിന്നുതന്നെ അവളോടിയടുത്തെത്തി. അവൻ, തന്നെ വാരിപ്പുണരുമെന്നു മിഖാൽ കരുതി. എന്നാൽ ദാവീദ് അവളെ സ്പർശിച്ചതുപോലുമില്ല. അവൾക്കുമാത്രം കേൾക്കാനാകുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു: "എനിക്കായി ജീവിതകാലം മുഴുവൻ കാത്തിരിക്കാമെന്നു വാഗ്ദാനം ചെയ്തവൾ... നിന്റെ പിതാവ്, എന്റെ ജീവനുവേണ്ടി വേട്ടയാടിയപ്പോൾ, മരുഭൂമികളിലും വനങ്ങളിലും ഗുഹകളിലും ഞാനെന്റെ ജീവനുമായി ഒളിച്ചുപാർത്തു. അന്നു നീയെന്നെ മറന്നു, മറ്റൊരുവന്റെ ഭാര്യയായി! ഇന്നു ഞാൻ നിന്നെ തിരികെകൊണ്ടുവന്നിരിക്കുന്നു. ഇതു നിനക്കുള്ള എന്റെ പ്രതിസമ്മാനം. മറ്റുള്ളവരുടെ മുമ്പിൽമാത്രം നമ്മൾ ജായാപതികളായിരിക്കും... മറ്റുള്ളവരുടെ മുമ്പിൽമാത്രം!"

മിഖാൽ തകർന്നുപോയി. അവൾക്കെന്തെങ്കിലും മറുപടിപറയാനാകുന്നതിനുമുമ്പേ, അവൻ അവളുടെയടുത്തുനിന്നു പോയി,

ദാവീദിന്റെ വിവാഹവാർത്തകൾ കേട്ടിരുന്നെങ്കിലും  തന്റെ പ്രാണപ്രിയന്റെ ഹൃദയത്തിൽ എന്നും താൻമാത്രമായിരിക്കുമെന്ന് അവൾ കരുതിയിരുന്നു. 

സപത്നിമാർ മൂന്നുപേർ! അവരും അവരുടെ മക്കളും അവന്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ താൻ തികച്ചും അന്യയായിത്തീർന്നെന്നവൾ തിരിച്ചറിഞ്ഞു.

സാവൂൾ രാജാവിന്റെ മകളെ, അവളുടെ സപത്നിമാർ സ്നേഹത്തോടെ സ്വീകരിച്ചു. മനസ്സിനുള്ളിൽ കോളുകൊണ്ടൊരു കടലിരിമ്പുമ്പോഴും അവൾ എല്ലാവരേയുംനോക്കി പുഞ്ചിരിതൂകി.

ദാവീദ് അബ്‌നേറുമായി ഒരുടമ്പടിയുണ്ടാക്കി. ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാരെയും ദാവീദിന്റെ മുമ്പിലെത്തിക്കാമെന്ന് അബ്‌നേർ ഉറപ്പുനല്കി 

"ഇഷ്ബൊഷാത്തിന്, ഇസ്രായേലിൽ ആരുടേയും പിന്തുണയില്ല. ബഞ്ചമിൻഗോത്രമടക്കം, ഇസ്രായേൽഗോത്രങ്ങളെല്ലാം അങ്ങയുടെ പക്ഷത്താണ്. ഇസ്രായേൽസൈന്യം പൂർണ്ണമായും എന്റെ നിയന്ത്രണത്തിലാണ്. അതിനാൽ ഉറപ്പിച്ചോളൂ, ഇന്നുമുതൽ അങ്ങാണ് ഇസ്രായേൽരാജാവ്. സാവൂൾരാജാവിന്റെപുത്രനെന്ന പരിഗണനയോടെ കൊട്ടാരത്തിൽക്കഴിയാമെന്ന ഉടമ്പടി അംഗീകരിക്കുകയല്ലാതെ, ഇഷ്ബൊഷാത്തിനുമുമ്പിൽ മറ്റു വഴികളില്ല! ദാവീദിനുവേണ്ടി അധികാരമൊഴിഞ്ഞുകൊടുത്ത നിസ്വാർത്ഥനായി ഇസ്രായേലിന്റെ ചരിത്രം, അവനെ വാഴ്ത്തട്ടെ!" അബ്‌നേർ പറഞ്ഞു.

ദാവീദ്, അബ്‌നേറിനും സംഘത്തിനും വിഭവസമൃദ്ധമായ വിരുന്നു നല്കി. ദൗത്യംവിജയിച്ച സന്തോഷത്തോടെ അബ്‌നേർ മഹനായിമിലേക്കു മടങ്ങി. 

അബ്‌നേർ ദാവീദുമായി ഉടമ്പടിക്കെത്തുമ്പോൾ യോവാബും അബീഷായിയും അവിടെയുണ്ടായിരുന്നില്ല. അമാലേക്യരുടെ ഒരു പ്രവിശ്യ, ആക്രമിച്ചു കൊള്ളയടിച്ചു മടങ്ങിയെത്തിയപ്പോളാണ് ദാവീദും അബ്‌നേറുംതമ്മിലുള്ള ഉടമ്പടിയെക്കുറിച്ച്, അവരറിഞ്ഞത്.

അബ്‌നേറുമായുള്ള ഉടമ്പടിയെക്കുറിച്ച്, ദാവീദ് തന്റെ സൈന്യാധിപനായ യോവാബിനോടു വിശദീകരിച്ചു.
"രാജാവേ, അബ്‌നേറിനെയങ്ങു വിശ്വസിക്കരുത്... അവൻ അങ്ങയെ വഞ്ചിക്കും..." യോവാബ് ദാവീദിനോടു പറഞ്ഞു. തന്റെ സഹോദരനെ വധിച്ചവനോടുള്ള പക അവന്റെ ഹൃദയത്തിൽ നിറഞ്ഞിരുന്നു.

ദാവീദറിയാതെ അബ്‌നേറിന്റെയടുത്തേക്ക് യോവാബ് ഒരു ദൂതനെയയച്ചു ഹെബ്രോണിലെക്കു തിരികെവിളിച്ചു. പട്ടണവാതുക്കൽവച്ച്, അബ്‌നേറും യോവാബും കണ്ടുമുട്ടി. സ്വകാര്യം പറയാനെന്നപോലെ യോവാബ് അവനെ അടുത്തേയ്ക്കുവിളിച്ചു ചേർത്തുനിറുത്തി. ഇടതുകൈ അവന്റെ തോളിൽവച്ചു തന്നോടു ചേർത്തുനിറുത്തിയശേഷം വലതുകൈയാൽ അരപ്പട്ടയിൽനിന്നു കഠാരയെടുത്ത് അവന്റെ വയറ്റിലേക്കു കുത്തിയിറക്കി.



"ഇതാണു നീയറിയേണ്ട രഹസ്യം, എന്റെ സഹോദരന്റെ ഘാതകനെ ഞാൻ തിരിച്ചറിഞ്ഞിരുന്നു..." വലിച്ചൂരിയ കഠാര അവൻ വീണ്ടും അബ്‌നേറിന്റെ ഇടനെഞ്ചിലേക്കിറക്കി.

സഹോദരനെ സഹായിക്കാനെത്തിയ അബിഷായി, അബ്‌നേറിന്റെ മരണം ഉറപ്പുവരുത്തി. 

താനുമായി ഉടമ്പടിയുണ്ടാക്കിയ അബ്‌നേറിനെ, തന്റെ സൈന്യാധിപനും സഹോദരനുംചേർന്നു വധിച്ചുവെന്നറിഞ്ഞപ്പോൾ ദാവീദ് സ്തബ്ധനായി. 

ഇസ്രായേൽഗോത്രങ്ങളിലെ ശ്രേഷ്ഠന്മാരുടെ ദൂതനായെത്തിയ ഇസ്രായേൽ സൈന്യാധിപനെ ദാവീദിന്റെ സൈന്യാധിപൻ കൊലപ്പെടുത്തിയ വാർത്തയറിഞ്ഞാൽ ഇസ്രായേലിലെയും യൂദയായിലെയും ജനങ്ങൾ തനിക്കെതിരാകുമെന്ന് ദാവീദിനറിയാമായിരുന്നു.

സെരൂയയുടെ പുത്രന്മാരായ യോവാബും അബിഷായിയും തന്റെ വരുതിയിലൊതുങ്ങാതെപോകുമോയെന്നു ദാവീദ് ഭയപ്പെട്ടു. അഭിഷിക്തരാജാവായ താൻ ആരുടേയും മുമ്പിൽ ബലഹീനനാകരുതെന്ന് അവനുറച്ചു.

എന്നാൽ, യോവാബിനെപ്പിണക്കാനും ദാവീദിനാകുമായിരുന്നില്ല...

No comments:

Post a Comment