ബൈബിൾക്കഥകൾ 113
യുദ്ധത്തിൽ ഇസ്രായേൽസൈന്യം പരാജിതരായെന്നും സാവൂളും പുത്രന്മാരും ജസ്രേലിൽവച്ചു വധിക്കപ്പെട്ടെന്നുമുള്ള വാർത്തയറിഞ്ഞപ്പോൾ സാവൂളിൻ്റെ കൊട്ടാരനിവാസികളെല്ലാം സ്തബ്ധരായിപ്പോയി.
ഇസ്രായേൽസൈന്യാധിപനായ അബ്നേർ, ഫിലിസ്ത്യരുടെ പിടിയിൽപ്പെടാതെ രക്ഷപ്പെട്ട്, കൊട്ടാരത്തിലെത്തി.
"വേഗം, എല്ലാവരും ഇവിടെനിന്ന് ഓടി രക്ഷപ്പെടണം. മഹാനയിമിലെ വേനൽക്കാലവസതി സുരക്ഷിതമാണ്. എല്ലാവരും അവിടേയ്ക്കു രക്ഷപ്പെടുക... വൈകരുത്... വേഗം... വേഗം...." അബ്നേർ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
സാവൂളിൻ്റെ ഇളയപുത്രനായ ഇഷ്ബോഷാത്തിനെ, അബ്നേർ തൻ്റെ കുതിരപ്പുറത്തു കയറ്റി, മഹാനയിമിലേക്കു കൊണ്ടുപോയി. വേനൽക്കാല വിശ്രമമന്ദിരമായി സാവൂൾ ഉപയോഗിച്ചിരുന്ന കൊട്ടാരത്തിൽ അവർ സുരക്ഷിതരായെത്തി.
ജോനാഥാൻ്റെ ഏകപുത്രൻ മെഫിബോഷെത്തിനു് അഞ്ചുവയസ്സു പ്രായമായിരുന്നു. സംഭ്രമജനകമായ വാർത്തയുമായി അബ്നോനെത്തുമ്പോൾ അവൻ വളര്‍ത്തമ്മയോടൊപ്പമായിരുന്നു. അവൾ ഭയന്ന്, കുഞ്ഞിനേയുമെടുത്തുകൊണ്ടോടി.
തിടുക്കത്തിലോടവേ, അവൾ കുട്ടിയോടൊപ്പം വീണുപോയി. വീഴ്ചയിൽ മെഫിബോഷെത്തിൻ്റെ രണ്ടുകാലുകളുമൊടിഞ്ഞു.
ദാവീദ് ഫിലിസ്ത്യദേശത്തുനിന്ന്, ഇസ്രായേലിലെ യൂദാപ്രവിശ്യയിലെ ഹെബ്രോൺപട്ടണത്തിലേക്കുപോയി. ഭാര്യമാരായ അബിഗായില്‍ അഹിനോവാം എന്നിവരും ദാവീദിൻ്റെ അറുന്നൂറു സൈനികരും അവരുടെ കുടുംബങ്ങളും അവനോടൊപ്പമുണ്ടായിരുന്നു. ദാവീദിൻ്റെ ഭാര്യമാർ രണ്ടുപേരും ഗർഭംധരിച്ചിരുന്നു.
യൂദാനിവാസികൾ ദാവിദിനെ സന്തോഷപൂർവ്വം സ്വീകരിച്ചു. അവരവനെ തങ്ങളുടെ രാജാവായി അഭിഷേകംചെയ്തു. സാവൂൾവധിച്ച അഹിമലെക്കിന്റെ മകനും പുരോഹിതനുമായ അബിയാഥർ, കർത്താവിൻ്റെ നാമത്തിൽ ദാവീദിൻ്റെ ശിരസ്സിൽ തൈലാഭിഷേകംനടത്തുമ്പോൾ ദാവീദിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു പ്രായം. .
സെരൂയയുടെ പുത്രനായ യോവാബ്, യൂദായുടെ സൈന്യാധിപനായി സ്ഥാനമേറ്റു. അവൻ്റെ സഹോദരന്മാരായ അബിഷായി, അസഹേല്‍ എന്നിവർ സൈനികപരിശീലകരായി.
യാബേഷ്-ഗിലയാദിലെ ആളുകളാണ്, സാവൂളിനെ സംസ്‌കരിച്ചതെന്നറിഞ്ഞപ്പോൾ, ദാവീദ്, അവർക്കുള്ള സന്ദേശവുമായി ദൂതന്മാരെയയച്ചു.
"കര്‍ത്താവ് നിങ്ങളെയനുഗ്രഹിക്കട്ടെ! രാജാവായ സാവൂളിന്റെ ശവസംസ്‌കാരംനടത്തി, അവനോടു നിങ്ങള്‍ ദയകാണിച്ചു.
കര്‍ത്താവ് നിങ്ങളോട്, തൻ്റെ ദയയും വിശ്വസ്‌തതയുംകാണിക്കും. നിങ്ങളനുഗൃഹീതരാകും! നിങ്ങളുടെ കരങ്ങള്‍ ശക്തമായിരിക്കട്ടെ! ധീരന്മാരായിരിക്കുവിന്‍. എൻ്റെയും നിങ്ങളുടെയും യജമാനനായിരുന്ന സാവൂള്‍ മരിച്ചു; യൂദാഭവനം തങ്ങളുടെ രാജാവായി എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു. നിങ്ങളതു ചെയ്‌തതുകൊണ്ട്, സാവൂളിനോടും ജോനാഥനോടുമുള്ള സ്നേഹത്തെപ്രതി. ഞാനും നിങ്ങളോടു ദയകാണിക്കും..."
യൂദാനിവാസികൾ ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകംചെയ്ത വാർത്ത മഹാനയിമിലറിഞ്ഞു.
സാവൂളിൻ്റെ പുത്രനായ ഇഷ്ബോഷാത്തിനെ ഇസ്രായേൽമുഴുവൻ്റെയും രാജാവായി വാഴിക്കാൻ അബ്നേർ തീരുമാനിച്ചു. യൂദാഗോത്രമൊഴികേയുള്ള ഗോത്രങ്ങളുടെയെല്ലാം പിന്തുണയോടെ ഇഷ്ബോഷാത്ത് ഇസ്രായേൽമുഴുവൻ്റെയും രാജാവായി അഭിഷേകംചെയ്തു.
ജോനാഥൻ്റെ പുത്രൻ മെഫിബോഷെത്തിൻ്റെ ഒടിഞ്ഞകാലുകൾ ചികിത്സയാൽ സുഖപ്പെട്ടുവെങ്കിലും കുട്ടി മുടന്തനായിത്തീർന്നു.
യൂദാരാജാവായി അധികാരമേറ്റയുടനെ, ദാവീദ്, തൻ്റെ ബന്ധുബലം വർദ്ധിപ്പിക്കാനായി ഗഷൂരിലെ രാജാവായ തല്‍മായിയുടെ മകള്‍ മാഖായെ വിവാഹംചെയ്തു. മാസങ്ങളുടെ ഇടവേളയിൽ അവനു മൂന്നു പുത്രന്മാർ ജനിച്ചു.
അഹിനോവാമിൽപ്പിറന്ന അമ്നോനാണ് ദാവീദിൻ്റെ കടിഞ്ഞൂൽപ്പുത്രൻ. രണ്ടാമനായ ഖിലെയാബ് അബിഗായലില്‍ ജനിച്ചു. മാഖായിൽ, മൂന്നാമനായ അബ്‌സലോം ജാതനായി.
ഇസ്രായേലിൽ സൈന്യാധിപനായ അബ്നേർ പ്രബലനായി. ഇഷ്ബോഷാത്ത് രാജാവിനു് അബ്നേറിൻ്റെ വാക്കുകൾക്കപ്പുറം തീരുമാനമെടുക്കാനുള്ള ആർജ്ജവമുണ്ടായിരുന്നില്ല.
വിഘടിച്ചുനില്ക്കുന്ന യൂദായെ ആക്രമിച്ചുകീഴടക്കി, ഇസ്രയേലിനോടുചേർക്കാൻ അബ്നേർ തീരുമാനിച്ചു.
അവൻ്റെ നേതൃത്വത്തിൽ ഇസ്രായേൽസൈന്യം യൂദായിലേക്കു പുറപ്പെട്ടു.
ഇസ്രായേലിൻ്റെ സൈനികനീക്കത്തെക്കുറിച്ചറിഞ്ഞപ്പോൾ, യോവാബും സഹോദരന്മാരും യൂദാസൈന്യത്തെ മഹാനയിമിലേക്കു നയിച്ചു.
ഗിബയോനിലെ വലിയകുളത്തിനിരുവശവുമായി ഇരുസൈന്യവും തമ്മിൽക്കണ്ടു..
അബ്നേർ, യോവാബിനെ വിളിച്ചുപറഞ്ഞു: ''നമ്മൾതമ്മിൽ ഒരു യുദ്ധംവേണ്ടാ, നിങ്ങൾ ഇസ്രായേലിലേക്കു മടങ്ങിവരണം. നമ്മുടെയുവാക്കള്‍തമ്മിൽ നമ്മുടെ മുമ്പിൽ പയറ്റിനോക്കട്ടെ. കർത്താവ് ആരോടൊപ്പമാണോ, വിജയം അവർക്കൊപ്പമായിരിക്കും..."
"അങ്ങനെയാകട്ടെ..." യോവാബ് പ്രത്യുത്തരംനല്കി.
ഇസ്രായേലിൽനിന്നും യൂദായിൽനിന്നും പന്ത്രണ്ടുപേർവീതം ദ്വന്ദയുദ്ധത്തിനായിറങ്ങി.
രണ്ടുപേർവീതം നേർക്കുനേർ വന്നു..
ഓരോരുത്തനും ഇടതുകൈയാൽ എതിരാളിയുടെ തലയ്ക്കുപിടിച്ചു പിന്നോട്ടുതിരിച്ച്, അവന്റെ പള്ളയിലേക്കു വാള്‍ കുത്തിയിറക്കി. അങ്ങനെ എല്ലാവരും ഒരുമിച്ചു മരിച്ചുവീണു.
ഇസ്രായേലിന്റെയും യൂദായുടേയും സൈനികർ അവിടേയ്ക്കോടിയെത്തി... വാളുകൾതമ്മിലിടഞ്ഞു..
ഒരു ഘോരയുദ്ധത്തിനു തുടക്കമായി.
യോവാബും സഹോദരന്മാരും ധീരതയോടെ പൊരുതി. അബ്നേറിന്റെ സൈന്യം തോറ്റോടി. യൂദാസൈന്യം ഇസ്രായേൽസൈന്യത്തെ പിന്തുടർന്നു.
യോവാബിന്റെ സഹോദരനായ അസഹേൽ അബ്‌നേറിന്റെ പിന്നാലെതന്നെയുണ്ടായിരുന്നു. അവരിരുവരും മറ്റുള്ളവരിൽനിന്നകന്ന്, ഒരു വിജനപ്രദേശത്തെത്തിയപ്പോൾ അബ്‌നേർ പിന്തിരിഞ്ഞുനിന്നു ചോദിച്ചു.
"അസഹേലേ, നീയെന്തിനെന്നെ പിന്തുടരുന്നു? നിന്റെ സഹോദരനായ യോവാബ്, ബാല്യംമുതലേ എന്റെ സുഹൃത്താണ്. ഞാൻമൂലം നിനക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ എങ്ങനെയവന്റെ മുഖത്തുനോക്കും? എന്നെവിട്ട്, മറ്റാരെയെങ്കിലും പിന്തുടർന്നുകൊള്ളൂ..."
അസഹേൽ പിന്തിരിയാൻ തയ്യാറായില്ല.
ഗത്യന്തരമില്ലാതെവന്നപ്പോൾ, അബ്‌നേർ തിരിഞ്ഞുനിന്ന് അവനെ നേരിട്ടു. അബിറിന്റെ കുന്തം അസഹേലിന്റെ വയർതുളച്ചു പിന്നിൽക്കൂടെ പുറത്തുകടന്നു. അവൻ അവിടെ വീണുമരിച്ചു.
നേരം സന്ധ്യയോടടുത്തിരുന്നു..
അബ്നേർ വീണ്ടും മുമ്പോട്ടോടി. ഒരു കുന്നിനു മുകളിലേക്ക് അവനോടിക്കയറി. അപ്പോൾ മറുവശത്തുനിന്ന് യോവാബ്, അബിഷായിയോടൊപ്പം കുന്നുകയറിവരുന്നതു കണ്ടു.
അബ്‌നേർ, ഉറക്കെ വിളിച്ചു. "യോവാബേ, നമ്മളീ യുദ്ധംതുടർന്നാൽ ഇരുകൂട്ടരുടെയും അവസാനം കയ്പേറിയതായിരിക്കും. സഹോദരന്മാരെ പിന്തുടരുന്നതു നിറുത്താൻ നിന്റെയാളുകളോടു പറയൂ..."
യോവാബ് മറുപടി പറഞ്ഞു: "നീയാണു ഞങ്ങളോടു യുദ്ധത്തിനു വന്നത്. ജീവിക്കുന്ന ദൈവമായ കർത്താവിന്റെ നാമത്തിൽ ഞാൻ പറയുന്നു. ഇപ്പോൾ നീയിതു പറയാതിരുന്നെങ്കിൽ, രാത്രിമുഴുവൻ ഞങ്ങൾ, നിങ്ങളെ പിന്തുടർന്നു വധിക്കുമായിരുന്നു... ഇപ്പോൾ നമുക്കിതിവിടെയവസാനിപ്പിക്കാം..."
അബ്‌നേർ തങ്ങളുടെ സഹോദരൻ അസഹലിനെ വധിച്ചുവെന്ന് യോവാബും അബീഷായിയും അപ്പോളറിഞ്ഞിരുന്നില്ല.
യോവാബ് സമാധാനകാഹളമൂതി. കാഹളധ്വനികേട്ടപ്പോൾ യൂദാഭടന്മാർ ഇസ്രായേൽക്കാരെ പിന്തുടരുന്നതവസാനിപ്പിച്ചു.
ഇസ്രായേൽസൈന്യത്തിലെ മുന്നൂറ്റിയറുപതുപേർ വധിക്കപ്പെട്ടിരുന്നു. അവശേഷിച്ചവർ ആ രാത്രിതന്നെ മഹാനയിമിലേക്കു മടങ്ങി.
യോവാബ്, അവന്റെയാളുകളെ ഒരുമിച്ചുകൂട്ടി. അസഹൽ ഉൾപ്പെടെ, യൂദാസൈന്യത്തിലെ പത്തൊൻപതുപേർ കുറവുണ്ടായിരുന്നു.
No comments:
Post a Comment