Sunday 12 April 2020

105. അബിഗായിൽ

ബൈബിൾക്കഥകൾ 105

മാവോൻമലയുടെ താഴ്വാരങ്ങളിലെ പുൽമേടുകളിലാണ്, നാബാലിൻ്റെ ഇടയന്മാർ ആടുകളെ മേയിച്ചിരുന്നത്. കാർമൽ എന്ന മലയോരഗ്രാമത്തിൽ താമസിച്ചിരുന്ന നാബാൽ, അതീവസമ്പന്നനായ ഒരു വ്യാപാരിയായിരുന്നു. .

മാവോൻമലകളിലെ ഗുഹകളിൽ ഒളിവിൽക്കഴിഞ്ഞിരുന്ന നാളുകളിൽ, ദാവീദും അനുചരന്മാരും നാബാലിൻ്റെ ഇടയന്മാരുമായി സൗഹൃദത്തിലായിരുന്നു. ആടുകളെ ആക്രമിക്കാനെത്തുന്ന വന്യമൃഗങ്ങളിൽനിന്ന് അവർ ആ ഇടയന്മാരെ സംരക്ഷിച്ചു. 

മൂവായിരത്തിലേറെ ചെമ്മരിയാടുകൾ, ആയിരത്തിലധികം കോലാടുകൾ... ദാവിദിൻ്റെയും അനുചരന്മാരുടേയും സംരക്ഷണവലയത്തിൽ നാബാലിൻ്റെ ആട്ടിൻപറ്റങ്ങൾ  മാവോൻതാഴ്വരയിലെങ്ങും നിർഭയം മേഞ്ഞുനടന്നു

ചെമ്മരിയാടുകളുടെ രോമംകത്രിക്കാനുള്ള നാളുകളടുത്തപ്പോൾ ഇടയന്മാർ കാർമലിലേക്കു മടങ്ങിപ്പോയി. കാര്‍മലില്‍, നാബാലിൻ്റെ ഭവനത്തിൽവച്ചാണ്‌, അവൻ്റെ ആടുകളുടെ രോമം കത്രിച്ചിരുന്നത്‌.

ചെമ്മരിയാടുകളുടെ രോമംകത്രിക്കുന്ന ദിനങ്ങൾ വലിയ ആഘോഷങ്ങളുടെ സമയമാണ്....
ഇസ്രായേലിൽ പതിവുള്ളതുപോലെ, അയൽക്കാർക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി, വിശേഷവിഭവങ്ങളോടെ സദ്യവട്ടങ്ങൾനടത്താൻ നാബാലും തയ്യാറെടുപ്പുകൾനടത്തി. കലവറയിലെ തോൽക്കുടങ്ങളിൽ മേൽത്തരം വീഞ്ഞുനിറഞ്ഞു. ഉണക്കിയ അത്തിപ്പഴങ്ങളും മുന്തിരിക്കുലകളും അവൻ്റെ സംഭരണമുറികളിലുണ്ടായിരുന്നു. കൊഴുത്തകോലാട്ടിൻമുട്ടന്മാരെയും കാളക്കിടാങ്ങളേയും അറവിനായി മാറ്റിനിറുത്തി.

നാബാലിൻ്റെ ആടുകളുടെ രോമംകത്രിക്കാനുള്ള ദിനമടുത്തപ്പോൾ, ദാവീദ്, തൻ്റെ അനുചരന്മാരായ പത്തുചെറുപ്പക്കാരെ കാര്‍മലിലേക്കയച്ചു.

"നിങ്ങൾപോയി നാബാലിനെക്കണ്ട്, എന്റെ നാമത്തിൽ അവനെയഭിവാദനംചെയ്യണം. അവനും അവൻ്റെ ഭവനത്തിനും അവനുള്ള സകലതിനും സമാധാനമാശംസിക്കണം. പിന്നെ നിങ്ങൾ, അവനോടിങ്ങനെ പറയണം: - നിന്റെ ഇടയന്മാര്‍ ഞങ്ങളുടെകൂടെയുണ്ടായിരുന്നു. ഞങ്ങളവര്‍ക്ക്‌ ഒരുപദ്രവവുംചെയ്‌തിട്ടില്ല; അവരുടെ ആടുകളിൽ ഒന്നുപോലും നഷ്ടപ്പെടാതെ. എല്ലായ്പ്പോഴും ഞങ്ങളവരെ സഹായിച്ചിട്ടുണ്ടു്. നിന്റെ ഭൃത്യന്മാരോടുചോദിച്ചാല്‍ അവരതേക്കുറിച്ചു പറയും. ഇപ്പോൾ, ഈ വിശേഷനാളുകളിൽ, ദാവീദിനോടും ദാസന്മാരോടും നീ പ്രീതികാണിക്കണം. ഞങ്ങൾക്കു നിൻ്റെ സഹായമാവശ്യമുണ്ട്. നിന്റെ മനസ്സാക്ഷിക്കനുസരിച്ച്, ഭക്ഷണവും വസ്ത്രവുംനല്കി ഞങ്ങളെ സഹായിക്കണമെന്ന് ദാവീദപേക്ഷിക്കുന്നു."
ആ ചെറുപ്പക്കാർ നാബാലിനെ ചെന്നുകണ്ടു. ദാവീദ് പറഞ്ഞതുപോലെ അവനെ അഭിവാദനംചെയ്ത്, സഹായമഭ്യർത്ഥിച്ചു.

സമ്പത്തും പദവിയുമുണ്ടായിരുന്നെങ്കിലും അതിനടുത്ത പക്വതയോ വിവേകമോ നാബാലിനുണ്ടായിരുന്നില്ല. ക്ഷിപ്രകോപിയായിരുന്നുതാനും!  തൻ്റെമുമ്പിൽ സഹായാഭ്യർത്ഥനയുമായിവന്ന ചെറുപ്പക്കാരോട്, നാബാല്‍ പരിഹാസത്തോടെ ചോദിച്ചു: 

"ആരാണീ ദാവീദ്‌? യജമാനന്മാരില്‍നിന്നു തെറ്റിപ്പിരിഞ്ഞുപോകുന്ന ധിക്കാരികളായ ഭൃത്യന്മാര്‍ ഇക്കാലത്തു ധാരാളമുണ്ട്‌. തെമ്മാടികൾ...! ക്ഷണിക്കപ്പെട്ടിരിക്കുന്നവര്‍ക്കായി ഞാനൊരുക്കിയിട്ടുള്ള അപ്പവും ഇറച്ചിയും വീഞ്ഞുമെടുത്ത്‌ എവിടെനിന്നുവരുന്നെന്നുപോലുമറിഞ്ഞുകൂടാത്ത, അവനെപ്പോലെയുള്ള തെമ്മാടികൾക്കു കൊടുക്കുന്നതെന്തിനാണ്? വല്ലവരുടേയും അദ്ധ്വാനഫലത്തിനായി കൈനീട്ടിനില്ക്കാതെ, സ്വന്തമായി അദ്ധ്വാനിച്ചു ഭക്ഷിക്കാൻ പറയൂ, ആ നാണംകെട്ടവനോട്!"

കോപമിരച്ചുകയറിയെങ്കിലും മറുത്തൊന്നുംപറയാതെ ദാവീദിൻ്റെ ഭൃത്യന്മാർ കാർമലിൽനിന്നു മടങ്ങി.

ദാവീദിൻ്റെയാളുകൾ അപമാനിതരായി മടങ്ങിയെന്നുകണ്ടപ്പോൾ, നാബാലിൻ്റെ  ഇടയന്മാരിലൊരുവന്‍ നാബാലിന്റെ ഭാര്യയായ അബിഗായിലിൻ്റെയടുത്തുചെന്നു പറഞ്ഞു:

"യജമാനനെയഭിവാദനംചെയ്യാനായി ദാവീദയച്ച ദൂതന്മാരെ അദ്ദേഹമപമാനിച്ചയച്ചിരിക്കുന്നു. സത്യത്തിൽ, അവര്‍ നമുക്കു വലിയ ഉപകാരികളായിരുന്നു. ഞങ്ങള്‍  അവരോടുകൂടെ വസിച്ചിരുന്നകാലമെല്ലാം രാവും പകലും അവര്‍ ഞങ്ങള്‍ക്കൊരു കോട്ടയായിരുന്നു. നമുക്കൊരു നഷ്ടവുംവരാൻ അവരിടയാക്കിയിട്ടില്ല... എന്നാലിപ്പോൾ യജമാനൻ അവരെ അപമാനിച്ചിരിക്കുന്നു.
ഇതിനു  പ്രതികാരംചെയ്യാനായി ദാവീദ് തീരുമാനിച്ചാൽ, നമ്മളെല്ലാവരുമപകടത്തിലാകും. യജമാനൻ മുൻകോപിയായതിനാൽ അവനോടിതുപറയാൻ ഞങ്ങൾക്കാർക്കും ധൈര്യമില്ല. എന്തുചെയ്യണമെന്ന്‌, യജമാനത്തിതന്നെ ആലോചിച്ചുതീരുമാനിക്കുക.."

സൗന്ദര്യവും വിവേകവും ബുദ്ധിയും ധൈര്യവുമൊത്തിണങ്ങിയ ഒരു യുവതിയായിരുന്നു അബിഗായിൽ. അവൾ പെട്ടെന്നുതന്നെ തൻ്റെ ദാസീദാസന്മാരെ വിളിച്ചു. അഞ്ചാടുകളെക്കൊന്ന്, തീയിൽച്ചുട്ടു പാകംചെയ്തു. രണ്ടു തോൽക്കുടം വീഞ്ഞും അഞ്ചുകുട്ട മലരും നൂറ് ഉണക്കമുന്തിരിക്കുലകളും ഉണങ്ങിയ അത്തിപ്പഴംകൊണ്ടുള്ള ഇരുന്നൂറടകളും തയ്യാറാക്കി. അവയെല്ലാം കഴുതപ്പുറത്തു കയറ്റി.

ദാവീദിൻ്റെ അനുചരന്മാർ മടങ്ങിയെത്തി, ഉണ്ടായതെല്ലാം  അവനെയറിയിച്ചു. ദാവിദ് കോപത്താൽ വിറച്ചു.

"അവനു നമ്മൾചെയ്ത നന്മയ്ക്കുപകരമായി അവൻ നമ്മെ ഭർത്സിക്കുന്നുവോ? എല്ലാവരും ആയുധങ്ങളെടുക്കുവിൻ! നാന്നൂറുപേര്‍ എന്നോടുകൂടെ കാർമലിലേക്കു വരുവിൻ. ഇരുനൂറുപേര്‍ ഭാണ്ഡങ്ങള്‍ സൂക്‌ഷിക്കാന്‍ ഇവിടെത്തന്നെ നിൽക്കട്ടെ... അവൻ്റെയാളുകളിൽ ഒരുവൻപോലും നാളത്തെ പ്രഭാതംകാണാൻ ജീവനോടെയുണ്ടാകരുത്..."

ദാവീദും സംഘവും കാർമലിലേക്കു പുറപ്പെട്ടു.

ദാവീദിനുള്ള കാഴ്ചവസ്തുക്കൾ കഴുതപ്പുറത്തു കയറ്റി, നാലഞ്ചു ഭൃത്യന്മാരോടൊപ്പം അബ്ഗായിൽ, ദാവീദിൻ്റെ താവളത്തിലേക്കു പുറപ്പെട്ടു. അവർ യാത്രപുറപ്പെട്ടുമ്പോൾ നാബാൽ വീഞ്ഞുകുടിച്ച്, ഉന്മത്തനായി മയങ്ങുകയായിരുന്നു. അതിനാൽ തൻ്റെ യാത്രയെക്കുറിച്ച്, അവളവനെയറിയിച്ചില്ല.

രണ്ടുനാഴികനേരത്തെ യാത്രയ്ക്കപ്പുറം, അബിഗായിലും സംഘവും, മലയടിവാരത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുമ്പോള്‍ത്തന്നെ ആയുധധാരികളായ ദാവീദും അനുയായികളും ദൂരെനിന്നു വരുന്നതു കണ്ടു.

അബിഗായില്‍ പെട്ടെന്നുതന്നെ കഴുതപ്പുറത്തുനിന്നിറങ്ങി, ദാവീദും സംഘവും അടുത്തുവരാനായി കാത്തുനിന്നു.

അവരടുത്തെത്തിയപ്പോൾ അവൾ ദാവീദിൻ്റെമുമ്പില്‍ സാഷ്‌ടാംഗം നമസ്‌കരിച്ചു.

അവള്‍ ദാവീദിനോടു പറഞ്ഞു: ''പ്രഭോ, എൻ്റെ ഭർത്താവിൽനിന്നുണ്ടായ അവിവേകം പൊറുക്കണേ...
ഈ തെറ്റ്‌ എന്റെമേലായിരിക്കട്ടെ! 
പ്രഭോ, അങ്ങയുടെ ദാസി കൊണ്ടുവന്നിരിക്കുന്ന കാഴ്‌ചവസ്തുക്കൾ സ്വീകരിച്ച്, എൻ്റെ ഭർത്താവിൽനിന്നുണ്ടായ അപരാധം ക്ഷമിക്കണമേ....
അങ്ങയുടെ കൈകൊണ്ടുള്ള രക്‌തച്ചൊരിച്ചിലും പ്രതികാരവുമൊഴിവാക്കണേ... 

കര്‍ത്താവിൻ്റെ കൃപയാൽ, അങ്ങയുടെ ശത്രുക്കളും അങ്ങയുടെ നാശമന്വേഷിക്കുന്നവരും പരാജിതരാകും.
  
അങ്ങയെ പിന്തുടര്‍ന്നു ജീവഹാനിവരുത്താന്‍ ആരുശ്രമിച്ചാലും, ദൈവമായ കര്‍ത്താവ്, അങ്ങയുടെ പ്രാണനെ നിധിപോലെ സൂക്ഷിക്കും. അങ്ങയുടെ ശത്രുക്കളുടെ ജീവനാകട്ടെ കവിണയില്‍നിന്നു കല്ലെന്നപോലെ അവിടുന്നു തെറിപ്പിച്ചുകളയും.... കർത്താവ് അങ്ങേയ്ക്കു നന്മവരുത്തുമ്പോള്‍ അങ്ങയുടെ ഈ ദാസിയെയും കുടുംബത്തേയും അങ്ങ് ഓര്‍മ്മിക്കണമേ!"

തൻ്റെ മുമ്പിൽ സാഷ്ടാംഗംപ്രണമിച്ചു ക്ഷമായാചനംനടത്തുന്ന സുന്ദരിയായ യുവതി, നാബാലിൻ്റെ ഭാര്യതന്നെയെന്നു് ദാവീദിനു മനസ്സിലായി. അവൻ അവളോടു പറഞ്ഞു:

''എഴുന്നേല്ക്കുക; നിന്നെ എന്റെയടുത്തേക്കയച്ച, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ. പ്രതികാരത്തിൽനിന്നും
രക്തച്ചൊരിച്ചിലില്‍നിന്നും എന്നെത്തടയാനുള്ള നിന്റെ വിവേകം അനുഗൃഹീതമാണ്‌. നീയിതു ചെയ്തില്ലായിരുന്നെങ്കില്‍, ദൈവമായ കര്‍ത്താവാണേ, നാളെ നേരംപുലരുമ്പോൾ, നിൻ്റെ കുടുംബത്തിൽ, ഒരുപുരുഷന്‍പോലും ജീവനോടെയവശേഷിക്കുകയില്ലായിരുന്നു."

അബിഗായിലിൻ്റെ അപേക്ഷയും അവള്‍ കൊണ്ടുവന്ന കാഴ്ചവസ്തുക്കളും ദാവീദ്‌ സ്വീകരിച്ചു. 

"സമാധാനത്തോടെ വീട്ടിലേക്കു പൊയ്‌ക്കൊള്ളുക. നിന്റെ വാക്കുകൾക്കു ഞാന്‍ വിലമതിക്കുന്നു. നിന്നോടോ നിൻ്റെ ഭർത്താവിനോടോ എൻ്റെ ഹൃദയത്തിൽ ശത്രുതയുണ്ടാകില്ല."

അബിഗായില്‍ വിട്ടിൽ മടങ്ങിയെത്തിയപ്പോഴും നാബാൽ ഉറക്കമായിരുന്നു. പ്രഭാതത്തിൽ അവനുണർന്നപ്പോൾ ലഹരിയിറങ്ങിയിരുന്നു. തലേന്നു സംഭവിച്ചതെല്ലാം അപ്പോൾ അവളവനോടു പറഞ്ഞു. 

ദാവിദ് ആയുധധാരികളായ അനുയായികൾക്കൊപ്പം തൻ്റെ ഭവനത്തിൻ്റെ രണ്ടുനാഴികയപ്പുറംവരെ വന്നിരുന്നുവെന്നുകേട്ടപ്പോൾ അവൻ സ്തബ്ധനായിപ്പോയി. അവൻ്റെ മുഖത്ത്, ഭയം നിഴൽവീശി.
ഒന്നുംപറയാനാകാതെ ഹൃദയംമരവിച്ച്, അവൻ കുറച്ചുനേരമിരുന്നുപോയി. 

അവൻ്റെ ഭാവംകണ്ട അബിഗായിൽ ഭയന്നുപോയി. എന്താണു സംഭവിച്ചതെന്നറിയാതെ, അവൾ ഭർത്താവിൻ്റെ തോളുകളിൽ കരംപിടിച്ച്, അവനെ കുലുക്കിയുണർത്താൻ ശ്രമിച്ചു. ഒരു നിർജ്ജീവശിലപോലെ അവൻ ഇരുന്നിടത്തുനിന്നു പിന്നിലേക്കു മറിഞ്ഞുവീണു.

ഭൃത്യന്മാരുടെ സഹായത്തോടെ അബിഗായിൽ അവനെ കിടപ്പുമുറിയിലെത്തിച്ചു. അവൻ്റെ ശരീരമാകെ തളർന്നിരുന്നു. മിഴികൾമാത്രം ചകിതമായി ചലിച്ചുകൊണ്ടിരുന്നു.

പെട്ടെന്നുതന്നെ ഒരു വൈദ്യനെ വിളിച്ചുകൊണ്ടുവരാനായി അവൾ തൻ്റെ ഭൃത്യന്മാരിലൊരുവനെ പറഞ്ഞയച്ചു.

No comments:

Post a Comment