Sunday 5 January 2020

96. ഗോലിയാത്ത്

ബൈബിൾക്കഥകൾ - 96


തന്റെ കല്പന നിരാകരിച്ചതിനാൽ കർത്താവു സാവൂളിനെ തള്ളിക്കഞ്ഞു. കർത്താവിന്റെ ആത്മാവ് അവനെ വിട്ടുപോയി. അവനെ പീഡിപ്പിക്കാൻ ഒരു ദുരാത്മാവിനു കർത്താവനുവാദം നല്കി.

ദുരാത്മാവു പീഡിപ്പിക്കുമ്പോളെല്ലാം സാവൂൾ അസാധാരണമായി പെരുമാറി. അയാൾ അകാരണമായി കോപിക്കുകയും തന്റെയടുത്തെത്തുന്നവരെ ആക്രമിക്കുകയുംചെയ്തു. ദുരാത്മാവിന്റെ പിടിയിൽനിന്നു മോചിതനായി ശാന്തനാകുമ്പോൾ തന്റെ പ്രവൃത്തികളെക്കുറിച്ചു സാവൂൾ ഖേദിച്ചു.

"ദൈവമയച്ചൊരു ദുരാത്മാവ്‌ അങ്ങയെ പീഡിപ്പിക്കുന്നുണ്ട്."
സാവൂൾ ശാന്തനായിരുന്നപ്പോൾ വിശ്വസ്തരായ ചില ഭൃത്യന്മാര്‍ അവനോടു പറഞ്ഞു. 

"ബേത്‌ലെഹെംകാരനായ ജസ്സെയ്ക്ക് ആട്ടിടയനായ ഒരു മകനുണ്ടു്. അവന്‍ കിന്നരവായനയില്‍ നിപുണനും പരാക്രമിയായ യോദ്ധാവുമാണ്. തന്റെ ആടുകളെ ആക്രമിക്കാനെത്തുന്ന സിംഹങ്ങളെപ്പോലും അവൻ നേരിടാറുണ്ടത്രേ! കര്‍ത്താവ്‌ അവനോടുകൂടെയുണ്ട്‌. ദുരാത്മാവ്‌, അങ്ങയിലാവസിക്കുമ്പോള്‍ കിന്നരംവായിച്ച്‌, അങ്ങേയ്ക്കാശ്വാസംനല്കാൻ അവനു കഴിയും.

'ആട്ടിടയനായ നിന്റെ മകന്‍ ദാവീദിനെ കൊട്ടാരത്തിലേക്കയയ്ക്കുക.' എന്ന രാജകല്പനയുമായി  ജസ്സെയുടെയടുത്തു രാജാവിന്റെ ദൂതന്മാരെത്തി

രാജാവിന്റെ ഇംഗിതമറിഞ്ഞപ്പോൾ ജെസ്സെ സന്തോഷചിത്തനായി.  ഒരു കഴുതപ്പുറത്ത്‌ അപ്പം, വീഞ്ഞ്‌,  തുടങ്ങിയവ കയറ്റി, പുത്രനായ ദാവീദിനൊപ്പം സാവൂളിനു തിരുമുൽക്കാഴ്ചയായി അവൻ കൊടുത്തയച്ചു. അതുകൂടാതെ ഒരാട്ടിന്‍കുട്ടിയും കാഴ്ചവസ്തുക്കൾക്കൊപ്പമുണ്ടായിരുന്നു.

സാവൂൾരാജാവിന്റെ കൊട്ടാരത്തിലെത്തിയ ദാവീദ്, തന്റെ സേവനമാരംഭിച്ചു. ദൈവമയച്ച ദുരാത്മാവ്‌ സാവൂളിനെ പീഡിപ്പിക്കുമ്പോഴൊക്കെ ദാവീദ്‌ കിന്നരം വായിക്കും. അതുവഴി, രാജാവിനാശ്വാസംലഭിക്കുകയും ദുരാത്മാവ്‌ അവനെ വിട്ടുമാറുകയുംചെയ്‌തിരുന്നു.

സാവൂളിന്‌ ദാവീദിനെ വളരെയധികമിഷ്‌ടപ്പെട്ടു. അവനു കൊട്ടാരത്തിൽത്തന്നെ താമസിക്കാനുള്ള സൗകര്യങ്ങൾ നല്കി.

വസന്തകാലമെത്തിയപ്പോൾ ഫിലിസ്ത്യർ ഇസ്രായേലിനെതിരേ സൈന്യത്തെയണിനിരത്തി. സാവൂളും ജോനാഥനും അവർക്കെതിരേ ഇസ്രായേൽസൈന്യത്തെ നയിച്ചുകൊണ്ട് ഏലാതാഴ്‌വരയോടുചേർന്ന കുന്നിൻമുകളിൽ പാളയമടിച്ചു. 

രാജാവു യുദ്ധത്തിനായി പുറപ്പെട്ടപ്പോൾ, ദാവീദ് തന്റെ ഭവനത്തിലേക്കു മടങ്ങി. അവൻ വീണ്ടും തന്റെ ആടുകളെമേയ്ക്കാൻ വനാതിർത്തിയിലേക്കു പോയി.

ഏലാതാഴ്‌വരയുടെ മറുവശത്തുള്ള കുന്നിൻമുകളിൽ, ഫിലിസ്ത്യസൈനികരും പാളയമടിച്ചു. ഇസ്രായേൽ സൈന്യവും ഫിലിസ്ത്യസൈന്യവും മുഖാഭിമുഖം കണ്ടു.

അപ്പോള്‍ ഫിലിസ്‌ത്യപ്പാളയത്തില്‍നിന്ന്‌ ആറുമുഴവും ഒരു ചാണും ഉയരമുള്ള ഒരു മല്ലനിറങ്ങിവന്നു.

അവന്‍ തലയില്‍ ഒരു പിച്ചളത്തൊപ്പി ധരിച്ചിരുന്നു.  പിച്ചളക്കവചവും പിച്ചളകൊണ്ടുള്ള കാല്‍ച്ചട്ടയും ധരിച്ചിരുന്ന അവന്റെ തോളിൽ, പിച്ചളകൊണ്ടുള്ള കുന്തം തൂക്കിയിട്ടിരുന്നു. അവന്റെ ആയുധവാഹകൻ പരിചയുമായി മുമ്പിൽ നടന്നു.

ഭീമാകാരനായ ആ മല്ലൻ മുമ്പോട്ടു വന്നപ്പോൾ, ഫിലിസ്ത്യർ  "ഗോലിയാത്ത്, ഗോലിയാത്ത്" എന്നുറക്കെ വിളിച്ചു.

അവൻ ഇസ്രായേല്‍പ്പടയുടെനേരേ അട്ടഹസിച്ചു: "നിങ്ങള്‍ ഫിലിസ്ത്യരുമായി യുദ്ധത്തിനു വന്നിരിക്കുകയാണോ? സാവൂളോ അവന്‍ തിരഞ്ഞെടുക്കുന്ന ഏതെങ്കിലുമൊരുവനോ വന്ന്, എന്നോടെതിർത്തു നോക്കൂ.....
അവനെന്നോടുപൊരുതിജയിച്ച്, എന്നെക്കൊല്ലുകയാണെങ്കില്‍, ഫിലിസ്ത്യർ നിങ്ങളുടെ ദാസന്മാരായിരിക്കും. ഞാന്‍ അവനെക്കൊന്നാല്‍ സാവൂളും ഇസ്രായേലും ഞങ്ങള്‍ക്കടിമകളാകും."

കർത്താവിന്റെ ആത്മാവു കൂടെയില്ലാതിരുന്നതിനാൽ സാവൂൾ ഗോലിയാത്തിനെ ഭയന്നു. ജോനാഥൻ ഗോലിയാത്തിനെ നേരിടാനൊരുങ്ങിയെങ്കിലും സാവൂളതനുവദിച്ചില്ല.

ഇരുസൈന്യങ്ങളും യുദ്ധസജ്ജരായി നിന്നിരുന്നെങ്കിലും യുദ്ധമാരംഭിച്ചിരുന്നില്ല. എല്ലാ ദിവസവും പ്രഭാതത്തിൽ ഗോലിയാത്ത് തന്റെ ഭീഷണിയാവർത്തിച്ചുകൊണ്ടിരുന്നു.

ഗോലിയാത്തിന്റെ ആകാരവും മുഴങ്ങുന്ന ശബ്ദവും ഇസ്രായേൽക്കാരെ ചകിതരാക്കി. അവനെ നേരിടാൻ ഇസ്രായേൽപ്പാളയത്തിൽ ആരുമുണ്ടായിരുന്നില്ല.

ഗോലിയാത്തിനെ വധിക്കുന്നവന്, തന്റെ പുത്രിയെ വിവാഹംചെയ്‌തുകൊടുക്കുകയും, അവന്റെ പിതൃഭവനത്തിന്‌ ഇസായേലില്‍ കരമൊഴിവു കല്പിച്ചുകൊടുക്കുകയുംചെയ്യുമെന്ന്, സാവൂൾ വിളംബരംചെയ്തു.

എങ്കിലും അവനെ നേരിടാൻ ആരും തയ്യാറായില്ല. 

ദാവീദിന്റെ സഹോദരന്മാരില്‍ മൂത്ത മൂന്നുപേരായ ഏലിയാബ്‌, അബിനാദാബ്‌, ഷമ്മാ എന്നിവർ
ഇസ്രായേൽസൈന്യത്തോടൊത്ത്‌ യുദ്ധരംഗത്തുണ്ടായിരുന്നു.

പിതാവായ ജസ്സെ. ദാവീദിനോടു പറഞ്ഞു: "നിന്റെ അമ്മ, കുറച്ചു മലരും കുറച്ചപ്പവും തയ്യാറാക്കിവച്ചിട്ടുണ്ട്. സൈനികപ്പാളയത്തിലുള്ള നിന്റെ സഹോദരന്മാര്‍ക്ക്, അതു നീ കൊണ്ടുപോയിക്കൊടുക്കുക. അവരുടെ സഹസ്രാധിപനു നല്കാനായി പത്തു പാല്‍ക്കട്ടിയുമുണ്ട്. വേഗംപോയി. സഹോദരന്മാരുടെ ക്ഷേമമന്വേഷിച്ചു വരിക. അവർ സുരക്ഷിതരാണെന്നു ബോദ്ധ്യമാക്കുന്ന ഒരടയാളവും അവരില്‍നിന്ന്‌, എനിക്കായി കൊണ്ടുവരണം"

പിതാവിന്റെ നിർദ്ദേശാനുസരണം സൈനികപ്പാളയത്തിലെത്തിയ ദാവീദ്, തന്റെ സഹോദരങ്ങളും സഹസ്രാധിപനുംവരുമ്പോൾ അവർക്കു നല്കണമെന്നു പറഞ്ഞ്, കൊണ്ടുവന്ന പൊതി, പടക്കോപ്പു സൂക്ഷിപ്പുകാരനെയേല്പിച്ചു. ,

പിന്നെയവൻ യുദ്ധരംഗത്തേക്കോടിച്ചെന്നു. തന്റെ സഹോദരന്മാരെക്കണ്ട്, അവരോടു ക്ഷേമാന്വേഷണംനടത്തി. അപ്പോഴാണ് തന്റെ  പതിവു ഭീഷണിയുമായി ഗോലിയാത്തെത്തിയത്.

ഗോലിയാത്തിനെക്കണ്ടപ്പോൾ ഇസ്രായേൽസൈനികർ ഭയന്നു പിന്നോട്ടുമാറി.

ദാവീദ്‌ അടുത്തുനിന്നവരോടു ചോദിച്ചു: "ജീവിക്കുന്ന ദൈവത്തിന്റെ അഭിഷിക്തനായ സാവൂൾരാജാവിനെ നിന്ദിക്കാന്‍ ഈ ഫിലിസ്ത്യനാരാണ്‌? ഇവനെ വധിച്ച്, ഇസ്രായേലിനുവന്നിരിക്കുന്ന അപമാനം നീക്കിക്കളയുവാൻ ഇവിടെയാരുമില്ലേ? ഞാനിവനെക്കൊന്നാൽ  എനിക്കെന്തു കിട്ടും?"

സാവൂൾരാജാവിന്റെ വാഗ്ദാനത്തെക്കുറിച്ച്, ഒരു സൈനികൻ ദാവീദിനോടു പറഞ്ഞു.

ദാവീദ്‌ സൈനികരോടു സംസാരിക്കുന്നത്‌, മൂത്തസഹോദരന്‍ ഏലിയാബ്‌ കേട്ടു. അവന്‍ ദാവീദിനോടു കുപിതനായി: "നീയെന്തിനിവിടെ വന്നു? അഹങ്കാരി! കുറെയാടുകളുള്ളതിനെ  ആരെയേല്പിച്ചിട്ടാണു നീ പോന്നത്?  ആബയെ പറഞ്ഞു കബളിപ്പിച്ച്, ആടുകളെയുമുപേക്ഷിച്ച്, യുദ്ധംകാണാൻ വന്നിരിക്കുന്നു, അല്ലേ?"

 ''അതിനു ഞാനെന്തുചെയ്‌തു? ഇവരോട്, ഒരു വാക്കു പറഞ്ഞതല്ലേയുള്ളു? ആബാ തന്നുവിട്ടതെല്ലാം പടക്കോപ്പുസൂക്ഷിപ്പുകാരനെയേല്പിച്ചിട്ടുണ്ട്. പേടിത്തൊണ്ടന്മാരുടെ യുദ്ധംകാണാനൊന്നും ഞാനില്ല. ഞാൻപോകുന്നു..." 

ദാവീദ്‌ ജ്യേഷ്ഠനോടു 

അവന്‍ ജ്യേഷ്‌ഠന്റെയടുക്കല്‍നിന്നു പോയെങ്കിലും താവളം വിട്ടില്ല. പലസൈനികരോടും അവൻ തന്റെ ചോദ്യമാവർത്തിച്ചു. 

"ഞാനിവനെക്കൊന്നാൽ  എനിക്കെന്തു കിട്ടും?"

എല്ലാവരും ഒരേ ഉത്തരംതന്നെ പറഞ്ഞു.

ദാവീദിന്റെ ചോദ്യംകേട്ടവരിൽച്ചിലർ സാവൂളിനെ അതറിയിച്ചു. രാജാവവനെ തന്റെയടുത്തേക്കു വിളിപ്പിച്ചു.

No comments:

Post a Comment