Friday 11 September 2020

123. സോളമൻ

ബൈബിൾക്കഥകൾ 123

തൻ്റെ സഭാവാസികൾമുഴുവൻപേരും കേൾക്കേ, താൻചെയ്ത അതിക്രമങ്ങൾ ദാവീദ് നാഥാൻപ്രവാചകനോടേറ്റുപറഞ്ഞു.

"ഞാന്‍ കര്‍ത്താവിനെതിരായി പാപംചെയ്‌തുപോയി, മരിച്ചവനു ജീവൻ തിരികെനല്കാൻ ഞാനശക്തനാണ്. എന്നാൽ ഞാൻമൂലം കണ്ണീരിലായ ബത്ഷേബയെ കർത്താവിൻ്റേയും എൻ്റെ ജനത്തിൻ്റേയുംമുമ്പിൽ രാജ്ഞിയായി സ്വീകരിക്കാൻ ഞാനൊരുക്കമാണ്..."  

നാഥാന്‍ പറഞ്ഞു: "സ്വയംന്യായീകരിക്കാതെ പാപങ്ങളേറ്റുപറയാൻ തയ്യാറായതിനാൽ, കര്‍ത്താവു‌ നിന്റെ പാപം ‌ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല. എങ്കിലും, ഈ പ്രവൃത്തികൊണ്ടു നീ കര്‍ത്താവിനെ അവഹേളിച്ചതിനാല്‍, നിന്റെ കുഞ്ഞു മരിച്ചുപോകും.

കർത്താവിനെ നിരസിച്ച്‌  ഊറിയായുടെ കുടുംബത്തെ നീ തകർത്തതിനാൽ‌ നിന്റെ ഭവനത്തില്‍നിന്നു വാളൊഴിയുകയില്ല.

കര്‍ത്താവു വ്യക്തമായിപ്പറയുന്നു: നിന്റെ ശത്രു, നിൻ്റെ സ്വന്തം ഭവനത്തില്‍നിന്നുതന്നെയായിരിക്കും. നിൻ്റെ സേവകനെ രഹസ്യത്തിൽച്ചതിച്ച്, അവൻ്റെ ഭാര്യയെ നീ സ്വന്തമാക്കി. 

എന്നാലൊരുവൻ നിൻ്റെ കണ്‍മുമ്പില്‍വച്ച്‌, പട്ടാപ്പകല്‍ നിൻ്റെ ഭാര്യമാരോടൊത്തു ശയിക്കുമ്പോൾ നിസ്സഹായനായി നീയതു കണ്ടുനില്ക്കും. 

നീയിതു രഹസ്യമായിച്ചെയ്‌തു. ഞാനോ ഇസ്രായേലിന്റെ മുഴുവന്‍മുമ്പിൽവച്ച്‌ പട്ടാപ്പകല്‍, പരസ്യമായിതു ചെയ്യിക്കും.

നാഥാന്‍പ്രവാചകൻ കൊട്ടാരത്തിൽനിന്നു മടങ്ങി. 

കൊട്ടാരം ശാന്തമായി.

പക്ഷേ, രാജോപദേഷ്ടാവായിരുന്ന  അഹിതോഫെലിന്റെ ഹൃദയത്തിൽ അപ്പോൾ ഒരഗ്നിപർവ്വതം പുകഞ്ഞുതുടങ്ങുകയായിരുന്നു. തന്റെ സഹോദരീപുത്രിയായ ബത്ഷേബയുടെ കുടുംബംതകർത്ത ദാവീദിന്റെ കുടുംബജീവിതത്തിൽ  സന്തോഷവും മനഃസമാധാനവും ഒരിക്കലുമുണ്ടാകരുതെന്ന് അയാൾ തന്റെ ഹൃദയത്തിലുറച്ചു... 

ദാവീദിൻ്റെ ഭാര്യയായി ബത്ഷേബ അന്തഃപുരത്തിലെത്തി. സമയത്തിൻ്റെ പൂർണ്ണതയിൽ അവൾ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ജനിച്ചപ്പോൾത്തന്നെ അവൻ രോഗിയായിരുന്നു. അവൻ്റെ രോഗമെന്തെന്നു മനസ്സിലാക്കാൻ കൊട്ടാരംവൈദ്യന്മാർക്കാർക്കും കഴിഞ്ഞില്ല.

കുഞ്ഞിനുവേണ്ടി ദാവീദ്‌ കർത്താവിനോടു പ്രാര്‍ത്ഥിച്ചു. ഭക്ഷണവും പാനീയവുമുപേക്ഷിച്ച് അവനുപവസിച്ചു. കട്ടിലും കിടക്കയുമുപേക്ഷിച്ച്, രാത്രിമുഴുവന്‍മുറിയില്‍ നിലത്തുകിടന്നു.

അവനെ നിലത്തുനിന്നെ‌ഴുന്നേല്‍പിക്കാനും വെള്ളമെങ്കിലും കുടിപ്പിക്കാനും 
കൊട്ടാരത്തിലെ ശ്രഷ്‌ഠന്മാര്‍ ശ്രമിച്ചു; എന്നാൽ അവനതു സമ്മതിച്ചില്ല.; 

ഏഴുദിവസങ്ങൾ ഉപവാസത്തിലും പ്രാർത്ഥനയിലും കഴിഞ്ഞുപോയി. ഏഴാം ദിവസം കുഞ്ഞ് മരണത്തിനു കീഴടങ്ങി. 

നാഥൻപ്രവാചകനുമുമ്പിൽ ഊറിയായുടെ കൊലപാതകിക്ക് ഇസ്രായേലിന്റെ രാജാവു വിധിച്ച ശിക്ഷ ദാവീദിന്റെമേൽ പതിച്ചുതുടങ്ങുന്നതിന്റെ നാന്ദിയായിരുന്നു, ആ ശിശുവിന്റെ മരണം!

കുഞ്ഞിൻ്റെ മരണത്തെക്കുറിച്ചു
ദാവീദിനോടു പറയാന്‍ രാജസേവകന്മാർ ആരും ധൈര്യപ്പെട്ടില്ല...

"കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍പോലും രാജാവ് ഭക്ഷണപാനീയങ്ങളുപേക്ഷിച്ചു. കുഞ്ഞു മരിച്ചെന്നറിഞ്ഞാൽ‌ രാജാവെന്തെങ്കിലും അവിവേകം പ്രവർത്തിച്ചാലോ..!" കൊട്ടാരവാസികൾ പരസ്പരം പറഞ്ഞു.

തൻ്റെ ചുറ്റുംനടക്കുന്ന അടക്കംപറച്ചിലുകൾകേട്ടപ്പോള്‍ കുഞ്ഞു മരിച്ചിരിക്കാമെന്നു ദാവീദിനു‌ മനസ്സിലാക്കി. 

"എന്റെ കുഞ്ഞു മരിച്ചുവോ?" അവനന്വേഷിച്ചു. 

"ഉവ്വ്‌" രാജസേവകര്‍ പറഞ്ഞു.

അപ്പോള്‍ രാജാവു‌ തറയില്‍നിന്നെഴുന്നേറ്റു കുളിച്ചുവസ്‌ത്രംമാറി,  തലയിൽ തൈലംപൂശി ദേവാലയത്തിലേയ്ക്കു പോയി. 

കൊട്ടാരത്തില്‍ത്തിരിച്ചെത്തിയ രാജാവു തന്റെ പരിചാരകരോടു ഭക്ഷണംചോദിച്ചു. 

അവൻ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ കൊട്ടാരത്തിലെ ശ്രേഷ്ഠന്മാരിലൊരുവൻ ധൈര്യംസംഭരിച്ച്, രാജാവിനോടു ചോദിച്ചു.

"അങ്ങെന്തുകൊണ്ടാണിങ്ങനെ ചെയ്തത്? കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ അങ്ങു‌പവസിക്കുകയും കരയുകയുംചെയ്തു കുട്ടി മരിച്ചപ്പോഴാകട്ടെ അങ്ങെ‌ഴുന്നേറ്റു തലയിൽ തൈലംപൂശുകയും ഭ‌ക്ഷിക്കുകയുംചെയ്രിതിക്കുന്നു."

"എൻ്റെ ഉപവാസത്തോടെയും പ്രാര്ഥനയോടെയുമുള്ള എന്റെ പ്രവൃത്തികളിൽ പ്രീതനായി, കര്‍ത്താവെന്നോടു‌ കൃപകാണിക്കുകയും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുകയുംചെയ്താലോ എന്നു ഞാന്‍ കരുതി. അതിനാൽ കുഞ്ഞു ജീവിച്ചിരിക്കുമ്പോള്‍ ഞാനുപവസിക്കുകയും കർത്താവിനുമുമ്പിൽ കരയുകയുംചെയ്തു. 

എന്നാലിപ്പോൾ , എൻ്റെ കുഞ്ഞു മരിച്ചിരിക്കുന്നു. മരിച്ച കുഞ്ഞിനുവേണ്ടി ഇനി ഞാന്‍ ഉപവസിക്കുന്നതെന്തിന്‌? അവനെയെനിക്കു വീണ്ടും ജീവിപ്പിക്കാനാവുമോ? ഞാനവന്റെയടുത്തേക്കു ചെല്ലുകയല്ലാതെ അവനിനിയൊരിക്കലും എന്റെയടുത്തേക്കു വരികയില്ലല്ലോ..."

ദാവീദ്‌, ബെത്‌ഷെബായുടെയടുത്തെത്തി അവളെയാശ്വസിപ്പിച്ചു. അവന്‍ ദിവസങ്ങളോളം അവളുടെയടുത്തിരുന്നു. 

കാലം പിന്നെയും മുന്നോട്ടുള്ള യാത്രതുടർന്നു. ദാവീദ് കർത്താവിൻ്റെ കല്പനകളോടു ചേർന്നുനിന്നു. ബത്ഷേബ വീണ്ടും ഗർഭിണിയായി. അവള്‍ ഒരു മകനെ പ്രസവിച്ചു. നാഥാൻപ്രവാചകൻ അവനു യദീദിയ എന്നു പേരിട്ടു.

ദാവീദ്‌ അവനെ സോളമന്‍ എന്നു വിളിച്ചു. സോളമൻ കർത്താവിനു പ്രിയങ്കരനായി വളർന്നു.

No comments:

Post a Comment