Sunday, 25 June 2017

17. ജോസഫ്

ബൈബിൾക്കഥകൾ 17

അമ്മയുടെ അമ്മിഞ്ഞപ്പാൽകുടിക്കാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും ബഞ്ചമിന്‍ അമ്മയുടെ അഭാവമറിഞ്ഞതേയില്ല. പെറ്റമ്മയെ നഷ്ടമായപ്പോൾ മൂന്നമ്മമാരുടെ വാത്സല്യം അവനെപ്പൊതിഞ്ഞുനിന്നു. ലെയയും സിൽഫയും ബിൽഹയും മാതൃതുല്യമായ വാത്സല്യത്തോടെ റാഹേലിന്റെു മകനെ പരിചരിച്ചു. ദീനയും പതിനൊന്നു സഹോദരന്മാരും തങ്ങളുടെ കുഞ്ഞനിയനെ ഹൃദയത്തോടുചേര്‍ത്തു സ്നേഹിച്ചു.

എന്നാല്‍ അവര്‍ക്കാര്‍ക്കും ബഞ്ചമിനോടുള്ള സ്നേഹത്തിന്റെ ചെറിയോരളവുപോലും റാഹേലിന്റെു മൂത്തപുത്രനായ ജോസഫിനോടുണ്ടായിരുന്നില്ല. പിതാവായ ഇസ്രായേല്‍മാത്രം അവനെ അകമഴിഞ്ഞു സ്നേഹിച്ചു. ഇസ്രായേലിനു റാഹേലിനോടുണ്ടായിരുന്ന സ്നേഹത്തിന്റെ തീവ്രത, അവളുടെ കടിഞ്ഞൂല്‍പ്പുത്രനോടുള്ള വാത്സല്യമായി. 

തങ്ങളിലാരെയുംകാളധികമായി പിതാവു ജോസഫിനെ സ്നേഹിക്കുന്നതിനാലാകാം, സഹോദരങ്ങള്‍ അവനെ അത്യധികം വെറുത്തു. ജോസഫിനോടു സൗമ്യമായി സംസാരിക്കാന്‍പോലും അവരാരും താല്പര്യംകാണിച്ചില്ല.

ജോസഫ് അതികോമളനായ ഒരു ബാലനായിരുന്നു. സുന്ദരമായ മുഖവും ബലിഷ്ഠമായ ശരീരവും എല്ലായ്പോഴും ചുണ്ടുകളില്‍ വിടര്‍ന്നുനിന്നിരുന്ന പുഞ്ചിരിയും അവനെ ആകര്‍ഷണീയനാക്കി. സഹോദരന്മാര്‍ കോപിച്ചാലും അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല. 

സഹോദരങ്ങൾ അവനെയൊറ്റപ്പെടുത്തുമ്പോളും ഏകനായിപ്പോകുമ്പോളുമെല്ലാം അവൻ കർത്താവിനോടു കൂട്ടുകൂടി... പ്രാർത്ഥനയിലാനന്ദംകണ്ടെത്തി. 

കര്‍ത്താവിന്റെ ആത്മാവു ജോസഫിനോടൊത്തുണ്ടായിരുന്നു. സ്വപ്നങ്ങളിലൂടെ കര്‍ത്താവവനു വെളിപ്പെടുത്തലുകള്‍ നല്കി.

ജോസഫിനു പതിനേഴുവയസ്സുള്ളപ്പോള്‍, ഒരു രാത്രിയില്‍ അവനൊരു സ്വപ്നദര്‍ശനമുണ്ടായി. പിറ്റേന്നു രാവിലെ പ്രഭാതഭക്ഷണത്തിനിരിക്കുമ്പോള്‍, താന്‍കണ്ട സ്വപ്നത്തെപ്പറ്റി ജോസഫ് സഹോദരന്മാരോടു പറഞ്ഞു.


“നമ്മളെല്ലാവരും വയലില്‍ കോതമ്പു കൊയ്യുകയായിരുന്നു. കൊയ്ത്തുകഴിഞ്ഞു കറ്റകള്‍ കെട്ടിവച്ചു. പെട്ടെന്ന്‍, എന്റെ കറ്റ എഴുന്നേറ്റുനിന്നു. നിങ്ങളുടെ കറ്റകളെല്ലാം എന്റെ കറ്റയുടെ ചുറ്റുംവന്ന്, അതിനെ താണുവണങ്ങി.”

“നിന്റെ ആഗ്രഹം കൊള്ളാല്ലോ, നീ ഞങ്ങളുടെമേല്‍ ആധിപത്യംസ്ഥാപിക്കുമെന്നു പറയാന്‍ശ്രമിക്കുന്നോ?”മൂത്തവനായ റൂബന്‍ അവനോടു കയര്‍ത്തു.

“അല്ലെങ്കില്‍ത്തന്നെ, ആബയെ വശത്താക്കി കാര്യംനേടാന്‍ അവന്‍ കേമനാണ്. ഇനിയിപ്പോള്‍ നമ്മളെല്ലാം അവനെ താണുവണങ്ങാത്തതിന്റെ കുഴപ്പംമാത്രമേ ബാക്കിയുള്ളൂ.” യൂദായും ലേവിയും സെബുലൂണും ഗാദും റൂബനോടുചേര്‍ന്നു ജോസഫിനോടു ദേഷ്യപ്പെട്ടു.

പ്രാതലിനിടയില്‍ മക്കളുടെ ബഹളംകേട്ട്, ഇസ്രായേല്‍ അവിടേയ്ക്കുവന്നു.

“ആബാ, ഞാനിന്നലെക്കണ്ടൊരു സ്വപ്നത്തെക്കുറിച്ചു പറഞ്ഞതിനാണ് ഇവരെന്നോടു ദേഷ്യപ്പെടുന്നത്.”

ജോസഫ് പിതാവിന്റെ സംരക്ഷണംതേടി. താൻകണ്ട സ്വപ്നത്തെക്കുറിച്ച് അവൻ ഇസ്രയേലിനോടു പറഞ്ഞു.

"ഒരുസ്വപ്നംകൂടെ ഞാന്‍ കണ്ടു. ആ സ്വപ്നത്തില്‍ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്റെുമുമ്പില്‍വന്ന്‍ എന്നെ താണുവണങ്ങി.”

“എന്ത്? നിന്റെ സ്വപ്നത്തിന്റെയര്‍ത്ഥമെന്താണ്? ഞാനും നിന്റെ‍ അമ്മയും സഹോദരങ്ങളും നിന്നെ താണുവണങ്ങുമെന്നോ?” ഇസ്രായേലും ജോസഫിനോടു ദേഷ്യപ്പെട്ടു.

ആബയും തനിക്കെതിരാണെന്നു തോന്നിയതിനാല്‍ ജോസഫ് കരഞ്ഞു. അവനൊറ്റയ്ക്ക് ആടുകളുടെ ആലയ്ക്കടുത്തേക്കു പോയിരുന്നു.

ജോസഫിന്റെ സ്വപ്നത്തെക്കുറിച്ചറിഞ്ഞപ്പോൾ സഹോദരങ്ങള്‍ക്ക് അവനോടുള്ള ദേഷ്യംകൂടി. ഇസ്രായേലാകട്ടെ, മകന്‍കണ്ട സ്വപ്നങ്ങളെക്കുറിച്ചു ധ്യാനിച്ചു. കര്‍ത്താവിന്റെ ഹിതം എന്തുതന്നെയായാലും അതു നിറവേറട്ടെയെന്ന് അയാള്‍ പ്രാര്‍ത്ഥിച്ചു.

ഗ്രീഷ്മസൂര്യന്റെ കിരണങ്ങള്‍ക്കു കാഠിന്യമേറി. കാനാന്‍ദേശത്തെ പുല്‍മേടുകള്‍ കരിഞ്ഞുതുടങ്ങി.

ആടുകള്‍ക്കു തീറ്റകിട്ടാന്‍ പ്രയാസമായപ്പോള്‍ റൂബന്‍ പിതാവിനോടു പറഞ്ഞു: “ആബാ, ഞങ്ങള്‍ ആടുകളെയുംകൊണ്ടു ഷെക്കമിലേക്കു പോകട്ടേ? അവിടെയിപ്പൊഴും പച്ചയായ മേച്ചില്‍പ്പുറങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.”

പിതാവിന്റെ അനുമതിയോടെ റൂബനും സഹോദരന്മാരും ഷെക്കമിലേക്കു തിരിച്ചു. ജോസഫിനെ അവര്‍ കൂടെക്കൂട്ടിയില്ല. ബഞ്ചമിന്‍ ബാലനായിരുന്നതിനാല്‍ അവനും ഭവനത്തില്‍ത്തന്നെ നിന്നു.

കുറച്ചുദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ ജോസഫിനോടു പറഞ്ഞു. “ഷെക്കമില്‍പ്പോയി, നിന്റെ സഹോദരന്മാരുടെ ക്ഷേമമന്വേഷിച്ചു വരൂ.”

പിതാവിന്റെ ആജ്ഞാനുസരണം  ജോസഫ് സഹോദരങ്ങളെയന്വേഷിച്ചിറങ്ങി. അവന്‍ യാക്കോബിന്റെ, ഷെക്കെമിലുള്ള  പുരയിടത്തിലെത്തി. 

വേനലിന്റെ കാഠിന്യത്തിന് അവിടെയും കുറവൊന്നുമില്ല. ഷെക്കമിലെ പുല്‍മേടുകളും സൂര്യാംശുക്കളുടെ താഢനമേറ്റു തളര്‍ന്നുകഴിഞ്ഞു. പൊള്ളുന്ന വെയിലത്ത്, പലയിടത്തുമന്വേഷിച്ചലഞ്ഞെങ്കിലും ഷെക്കെമിലൊരിടത്തും സഹോദരന്മാരെക്കണ്ടെത്താന്‍ ജോസഫിനായില്ല.

ഒടുവിലൊരാള്‍ അവനോടു പറഞ്ഞു: ”ഒരുമിച്ച് ആടുമേയിച്ചിരുന്ന പത്തു സഹോദരന്മാരേയാണോ നീയന്വേഷിക്കുന്നത്? അവര്‍ ഇവിടെനിന്നു പോകുന്നതു ഞാന്‍ കണ്ടല്ലോ. ഞാനവരുമായി സംസാരിച്ചിരുന്നു. ദോത്താനിലേക്കു പോകുന്നുവെന്നാണവര്‍ പറഞ്ഞത്.”

ജോസഫ് ഷെക്കമില്‍നിന്നു ദോത്താനിലേക്കു നടന്നു.

താഴ്വരയിലൂടെ ജോസഫ് നടന്നുവരുന്നത്, അകലെനിന്നുതന്നെ സഹോദരന്മാര്‍ കണ്ടു. ദൂരെവച്ചുതന്നെ അവരവനെ തിരിച്ചറിഞ്ഞു.

“നോക്കൂ, സ്വപ്നക്കാരന്‍ വരുന്നുണ്ട്.”

“അവനെന്തിനിപ്പോള്‍ ഇങ്ങോട്ടു വരുന്നു?”

“എന്തായാലും ഇതു നമുക്കുകിട്ടിയ നല്ലോരവസരമാണ്. അവനെ നമുക്കിന്ന് ഈ ഭൂമുഖത്തുനിന്നില്ലാതാക്കാം.”

“അതുശരിയാണ്. അവന്റെ സ്വപ്നങ്ങള്‍ക്കിനി എന്തുസംഭവിക്കുമെന്നു നമുക്കു കാണാമല്ലോ!”

ജോസഫിനെ കൊല്ലാന്‍തന്നെ അവന്റെ ജ്യേഷ്ഠന്മാര്‍ തീരുമാനിച്ചു. മൂത്തവനായ റൂബന്‍മാത്രം അതിനെയെതിര്‍ത്തു. ജോസഫിനെ സഹോദരന്മാരിൽനിന്നുരക്ഷിച്ച്, പിതാവിന്റെപക്കല്‍ തിരിച്ചെത്തിക്കണമെന്ന്‌ അവന്‍ കരുതി.

“നിങ്ങളെന്താണീപ്പറയുന്നത്? എന്തൊക്കെയായാലും അവന്‍ നമ്മുടെ അനുജനല്ലേ? അവന്റെ രക്തംചിന്തണമെന്നു ചിന്തിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? നിങ്ങളിലൊരാൾപോലും അവനെ ദേഹോപദ്രവമേല്പിക്കാനിടയാകരുത്.”

അപ്പോള്‍ ജോസഫ് അവരുടെയടുത്തെത്തി. ഒരുപാടു ദിവസങ്ങളിലെ അലച്ചിലിനൊടുവില്‍ സഹോദരന്മാരെ കണ്ടെത്താനായതില്‍ അവന്‍ വളരെയേറെ സന്തോഷിച്ചു. 

ജോസഫ് അടുത്തെത്തിയപ്പോള്‍ റൂബനൊഴികെയുള്ള ഒമ്പതുപേരുംചേര്‍ന്ന് അവന്റെ മേലങ്കി അഴിച്ചെടുത്തതിനുശേഷം, അടുത്തുണ്ടായിരുന്ന വെള്ളമില്ലാത്തൊരു പൊട്ടക്കിണറിനുള്ളിലേക്ക് അവനെ തള്ളിയിട്ടു. എന്താണു സംഭവിക്കുന്നതെന്നു ജോസഫിനു മനസ്സിലായില്ല. അവന്റെ വിലാപമത്രയും ബധിരകര്‍ണ്ണങ്ങളിലാണു പതിച്ചത്.

“ഈ പ്രദേശത്ത്, കൂടുതല്‍ പുല്ലുള്ള സ്ഥലങ്ങളുണ്ടോയെന്നു ഞാനന്വേഷിച്ചുവരാം. വൈകുന്നേരമാകുമ്പോള്‍ അതാ അങ്ങകലെ കാണുന്ന കുന്നിന്‍മുകളിലേക്കു നിങ്ങള്‍ വന്നോളൂ, ഞാനവിടെയുണ്ടാകും.” റൂബന്‍ അവിടെനിന്നു പോയി. സഹോദരന്മാര്‍ തന്നെത്തേടിവരുമ്പോള്‍ മറുവഴിയിലൂടെവന്നു ജോസഫിനെ രക്ഷിക്കാമെന്ന് അവന്‍ കരുതിയിരുന്നു.

റൂബന്‍പോയി, കുറച്ചിടകഴിഞ്ഞപ്പോള്‍ മിദിയാനില്‍നി‍ന്ന് ഈജിപ്തിലേക്കു കച്ചവടത്തിനായിപ്പോകുന്ന ഇസ്മയേല്യരായ വണിക്കുകളുടെ ഒരുസംഘം അകലെനിന്നു വരുന്നതുകണ്ട്, യൂദാ സഹോദരന്മാരോടു പറഞ്ഞു. “അവന്‍ ആ പൊട്ടക്കിണറ്റില്‍ക്കിടന്നു മരിച്ചിട്ടു നമുക്കെന്തു പ്രയോജനം? നമുക്ക് അവനെയാ കച്ചവടക്കാര്‍ക്ക് അടിമയായി വില്ക്കാം.”


അവര്‍ ജോസഫിനെ കുഴിയില്‍നിന്നു കയറ്റി, ഇരുപതുവെള്ളിക്കാശിനു വിറ്റു. പിന്നെ റൂബന്‍പറഞ്ഞ കുന്നിന്‍പ്രദേശത്തേക്കുപോയി. 

ജോസഫിനെവാങ്ങിയ ഇസ്മയേല്യർ, അവനെ ബന്ധിച്ച്, ഈജിപ്തിലേക്കു യാത്രതുടര്‍ന്നു. ജോസഫിന്റെ ചുണ്ടുകളിലെ മായാത്തപുഞ്ചിരി മാഞ്ഞുപോയി. കരഞ്ഞുകരഞ്ഞ് അവന്റെ കണ്ണീര്‍ വറ്റിയതല്ലാതെ ജോസഫിനെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കര്‍ത്താവുപോലും തന്നെ കൈവെടിഞ്ഞെന്ന് അവനുതോന്നി. എങ്കിലും അവന്‍ തേങ്ങലോടെ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു: "ദൈവമേ, എന്നെ കൈവെടിയരുതേ, അങ്ങു ചെയ്യുന്നതെല്ലാം എന്റെ നന്മയ്ക്കുവേണ്ടിമാത്രമാകുമെന്ന്, ഞാനുറപ്പായി വിശ്വസിക്കുന്നു."

റൂബന്‍ മടങ്ങിയെത്തിയപ്പോള്‍ കിണറിനുള്ളില്‍ ജോസഫിനെ കണ്ടില്ല. അവന്‍ ഉറക്കെക്കരഞ്ഞുകൊണ്ടു തന്റെ വസ്ത്രംകീറി. അവന്‍ സഹോദരന്മാരുടെയടുത്തു പാഞ്ഞെത്തി.

“കുട്ടിയെ അവിടെക്കാണുന്നില്ല. ഞാനിനി എന്തുചെയ്യും? ആബയോടെന്തു പറയും?”

ശിമയോന്‍ പറഞ്ഞു: “ഇതാ അവന് ആബകൊടുത്ത പുതിയ മേല്‍വസ്ത്രമിവിടെയുണ്ട്. നമുക്ക് ഇപ്പോള്‍ത്തന്നെ നാട്ടിലേക്കു മടങ്ങാം. ഒരാടിനെക്കൊന്ന്‍, അതിന്റെ രക്തം, ജോസഫിന്റെ മേല്‍വസ്ത്രത്തില്‍പ്പുരട്ടി ആബയ്ക്കു കൊടുക്കാം.”

അവര്‍ വീട്ടില്‍ത്തിരിച്ചെത്തി.

“ആബാ, ഞങ്ങള്‍ക്കു വഴിയില്‍നിന്ന്, ചോരയില്‍പ്പുരണ്ട ഈ മേല്‍വസ്ത്രം കിട്ടി. ഇതു ജോസഫിന്റേതുപോലെ തോന്നിയതിനാല്‍ ഞങ്ങള്‍ എടുത്തുകൊണ്ടുപോന്നു."

ഇസ്രായേല്‍ മേലങ്കി തിരിച്ചറിഞ്ഞു.

“ഏതെങ്കിലും കാട്ടുമൃഗം അവനെ കൊന്നുതിന്നുകാണും. ഈ മേലങ്കിയല്ലാതെ അവന്റെ ശരീരമോ അസ്ഥികൂടമോ ഞങ്ങള്‍ കണ്ടില്ല.”

ഇസ്രായേല്‍ മകനെയോര്‍ത്തു വിലപിച്ചു. ചാക്കുവസ്ത്രമുടുത്ത് ഉപവാസത്തോടെ അയാള്‍ മകനുവേണ്ടി പ്രാര്‍ത്ഥിച്ചു. മറ്റു പുത്രന്മാർക്കോ പുത്രിക്കോ ലെയയ്ക്കോ അയാളെ ആശ്വസിപ്പിക്കാന്‍കഴിഞ്ഞില്ല.

വണിക്കുകള്‍ ഈജിപ്തിലെത്തി. അവര്‍ ജോസഫിനെ ഈജിപ്തിലെ അടിമച്ചന്തയില്‍ വില്പനയ്ക്കായി നിറുത്തി. 

അന്ന്, ജോസഫിനു പതിനെട്ടുവയസ്സുതികഞ്ഞ ദിവസമായിരുന്നു!

Sunday, 18 June 2017

16. മരണത്തിന്‍റെ വഴികള്‍


ബൈബിൾക്കഥകൾ - 16


ഷെക്കംപട്ടണത്തില്‍ പുരയിടംവാങ്ങി, യാക്കോബവിടെ കൂടാരമടിച്ചു. ഒരുദിവസം യാക്കോബിന്‍റെ ഏകപുത്രിയായിരുന്ന ദീന, ഷെക്കമിലെ സ്ത്രീകളെ സന്ദര്‍ശിച്ചു പരിചയപ്പെടാനായി പട്ടണത്തിലേക്കുപോയി. 

ഒരു ദുരന്തമാണ് അവിടെ അവളെക്കാത്തിരുന്നത്. ഷെക്കമിലെ പ്രഭുവായിരുന്ന ഹാമോറിന്‍റെ പുത്രന്‍ അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു. അവൻ അവളെയാക്രമിച്ചു കീഴ്പ്പെടുത്തി... 


തങ്ങളുടെ ഏകസഹോദരി ബലാത്സംഗംചെയ്യപ്പെട്ടെന്നറിഞ്ഞപ്പോള്‍ യാക്കോബിന്‍റെ മക്കള്‍ കോപത്താല്‍ ജ്വലിച്ചു. പതിനൊന്നു സഹോദരന്മാര്‍ തങ്ങളുടെ സഹോദരിക്കായി പ്രതികാരത്തിനിറങ്ങി. അവരുടെ കോപാഗ്നിയെത്തടയാൻ ഷെക്കംകാർക്കായില്ല.

ലേവിയും ശിമയോനുംചേര്‍ന്ന്‍, ഹാമോറിനെയും അവന്‍റെ കുടുംബത്തിലെ സകലരെയും ശിരച്ഛേദംചെയ്തു. തങ്ങളുടെ സഹോദരിയുടെ മാനത്തിന്‍റെ വിലയെന്തെന്ന് അവര്‍ ഷെക്കംനിവാസികളെയറിയിച്ചു. അവരുടെ കണ്‍മുമ്പിലെത്തിയ ഷെക്കംനിവാസികളായ പുരുഷന്മാരുടെയെല്ലാം കബന്ധങ്ങള്‍ തെരുവിലുരുണ്ടു. 

വലിയൊരു കൂട്ടക്കൊലയ്ക്കുശേഷമാണ് യാക്കോബിന്റെ മക്കൾ കൂടാരത്തിലേക്കു മടങ്ങിയത്. യാക്കോബു മക്കളെയെല്ലാം വിളിച്ചുകൂട്ടി. അയാൾ വല്ലാതെ ഭയന്നിരുന്നു.

"നിങ്ങള്‍ എന്താണീചെയ്തത്? നമ്മള്‍ ഈ പട്ടണത്തില്‍ തികച്ചും അപരിചിതരാണ്. ബന്ധുബലവുമില്ല. പട്ടണനിവാസികള്‍ ഒന്നിച്ചുകൂടി ആക്രമിച്ചാല്‍ നമുക്കു പിടിച്ചുനില്ക്കാനാകുമോ?"

"ഞങ്ങളുടെ സഹോദരിയെ അപമാനിച്ചവരെ ഞങ്ങള്‍ വേറെന്തുചെയ്യണം?" ശിമയോന്‍ പിതാവിനോടു കയര്‍ത്തു.

കര്‍ത്താവിന്‍റെ ബലിപീഠത്തിനുമുമ്പില്‍ യാക്കോബു മുട്ടുകുത്തി. സുരക്ഷിതരായി ഷെക്കമിൽനിന്നു മടങ്ങിപ്പോകാൻ സംരക്ഷണംനല്കണമേയെന്നു പ്രാർത്ഥിച്ചു.

കര്‍ത്താവവനു ദര്‍ശനംനല്കി.

"ഈ നാട്ടിലുള്ള മുഴുവന്‍പേരുടെയും മനസ്സില്‍ നിന്നെയും മക്കളെയുംകുറിച്ചു ഞാന്‍ ഭയമുളവാക്കും. ഇന്നുതന്നെ ഷെക്കമിൽനിന്നു പുറപ്പെടുക. നിന്‍റെ സഹോദരനെഭയന്ന്, നീ ഒളിച്ചോടിയപ്പോള്‍ നിനക്കു ഞാന്‍ ദർശനംനല്കിയ ബഥേലില്‍, നീയെനിക്കായൊരു ബലിപീഠം നിര്‍മ്മിക്കുക."

യാക്കോബ് ഭാര്യമാരെയും മക്കളേയുംവിളിച്ചു പറഞ്ഞു. "നിങ്ങളുടെപക്കലുള്ള അന്യദേവന്മാരെയെല്ലാം ദൂരെക്കളയുക; എല്ലാവരും യാത്രയ്ക്കു തയ്യാറാകൂ.. നമുക്കു ബേഥേലിലേക്കു പോകാം. എന്‍റെ കഷ്ടപ്പാടില്‍ എന്റെ പ്രാര്‍ത്ഥന ചെവിക്കൊണ്ടവനും ഞാന്‍ പോയിടത്തെല്ലാം എന്റെകൂടെയുണ്ടായിരുന്നവനുമായ കര്‍ത്താവിനു ഞാന്‍ അവിടെയൊരു ബലിപീഠം പണിയും." 

എല്ലാവരും തങ്ങളുടെ കൈവശമുണ്ടായിരുന്ന അന്യദേവവിഗ്രഹങ്ങള്‍ യാക്കോബിനെയേല്പിച്ചു. അവന്‍ ഷെക്കെമിനടുത്തുള്ള ഓക്കുമരത്തിന്‍റെ ചുവട്ടില്‍ അവയെല്ലാം കുഴിച്ചുമൂടി. അവര്‍ക്കു ചുറ്റുമുള്ള നഗരങ്ങളിലെല്ലാമുള്ളവർക്ക്, ദൈവമവരോടു ഭീതിയുളവാക്കി. അതുകൊണ്ട്, അവര്‍ യാത്രചെയ്തപ്പോള്‍ യാക്കോബിനെയോ  മക്കളെയോ ഉപദ്രവിക്കാൻ ആരും ധൈര്യപ്പെട്ടില്ല.. 

കര്‍ത്താവിനു ബലിപീഠംനിര്‍മ്മിച്ചു ബലിയര്‍പ്പിച്ചശേഷം, യാക്കോബും കുടുംബവും വീണ്ടും യാത്രതുടര്‍ന്നു. ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത്-അര്‍ബായിലെ മാമ്രേയില്‍ പിതാവായ ഇസഹാക്കിന്‍റെയടുത്തേക്കെത്താനായി യാക്കോബു കൊതിച്ചു. 

യാത്രയ്ക്കിടയിൽ, റാഹേലിന്‍റെ ഗര്‍ഭപാത്രം ഒരിക്കല്‍ക്കൂടെ ഫലമണിഞ്ഞു. എഫ്രാത്ത എന്ന സ്ഥലത്തെത്തിയപ്പോള്‍ അവള്‍ക്കു പ്രസവവേദനയുണ്ടായി. റാഹേല്‍ ഒരു പുത്രനു ജന്മംനല്കി. എന്നാല്‍ അവനെ മുലയൂട്ടുന്നതിനുള്ള ഭാഗ്യം അവള്‍ക്കുണ്ടായിരുന്നില്ല. തന്റെ രണ്ടാമത്തെ പുത്രനു ജന്മംനല്കി ഏറെവൈകാതെ, റാഹേൽ നിത്യനിദ്രയിലാമഗ്നയായി.

യാക്കോബ് ഉറക്കെ കരഞ്ഞു. മറ്റാരെയുംകാളധികമായി അവന്‍റെ ഹൃദയം റാഹേലിലലിഞ്ഞുചേര്‍ന്നിരുന്നു. എഫ്രാത്തയ്ക്കടുത്തുള്ള ബത്ത്ലഹെമില്‍  അവളുടെ മൃതദേഹം സംസ്കരിച്ചു. അവിടെ കൂടാരമടിച്ച് കുറച്ചുനാൾ അവർ ബത്ത്ലഹെമില്‍ത്താമസിച്ചു.

റാഹേലിന്‍റെ രണ്ടാമത്തെ പുത്രനു ബഞ്ചമിന്‍ എന്നാണു യാക്കോബു പേരിട്ടത്.

ബത്ത്ലഹേമിൽനിന്നു പുറപ്പെട്ട്,
യാക്കോബും സംഘവും സഹോദരനായ ഏസാവിന്റെ വീട്ടിലെത്തി. അവനോടൊപ്പം കുറച്ചുദിവസങ്ങൾ ചിലവഴിച്ചശേഷം പിതൃഭവനത്തിലേക്കുള്ള യാത്ര തുടർന്നു.

ഏറെവൈകാതെ പിതാവായ ഇസഹാക്കിന്‍റെ ഭവനത്തില്‍ അവന്‍ മടങ്ങിയെത്തി. നീണ്ടവര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം യാക്കോബു തന്‍റെ മാതാപിതാക്കളെ ചുംബിച്ചു. 

ഇസഹാക്ക്, പതിമൂന്നു പേരക്കുട്ടികളുടെയും തലയില്‍ കൈവച്ച് അവരെയനുഗ്രഹിച്ചു. 

നൂറ്റിയെൺപതുവയസ്സു പ്രായമായപ്പോള്‍ ഇസഹാക്ക് സ്വര്‍ഗ്ഗംപൂകി. എസാവും യാക്കോബുംചേര്‍ന്ന് അബ്രഹാമിന്‍റെ കല്ലറയ്ക്കരികില്‍ത്തന്നെ തങ്ങളുടെ പിതാവിനു ഖബറിടമൊരുക്കി.

പിതാക്കന്മാരായ അബ്രഹാമും ഇസഹാക്കും താമസിച്ചിരുന്ന കാനാന്‍ദേശത്തുതന്നെ, യാക്കോബും കുടുംബവും വാസമുറപ്പിച്ചു, 

Sunday, 11 June 2017

15. ഇസ്രായേല്‍

ബൈബിൾക്കഥകൾ - 15


യാക്കോബ് കാനാന്‍ദേശത്തേക്കുള്ള വഴിയുടെ അവസാനമൈലുകളിലേക്കെത്തി. ജോർദ്ദാൻനദി സമീപസ്ഥമായി.

പിതൃഭവനത്തിലെത്തുമ്പോള്‍ സഹോദരനായ എസാവ് എങ്ങനെയാകും പ്രതികരിക്കുകയെന്ന ചിന്ത യാക്കോബിനെയലട്ടി. അതിനാല്‍ തനിക്കുമുമ്പേ, അവൻ ചില ദൂതന്മാരെ സഹോദരന്റെപക്കലേക്കയച്ചു.

"നിങ്ങള്‍ എന്റെ സഹോദരനായ എസാവിനെ ചെന്നുകാണണം. നിന്റെ സഹോദരനായ യാക്കോബിനോടു ദയതോന്നണം. അറിവില്ലായ്മമൂലം ചെറിയപ്രായത്തില്‍ച്ചെയ്ത അപരാധങ്ങള്‍ മറന്നുകളയണം എന്നപേക്ഷിക്കാനായി അവന്‍ ഞങ്ങളെ അങ്ങയുടെപക്കലേക്കയച്ചിരിക്കുന്നു എന്നു പറയണം."

ദൂതന്മാര്‍ മടങ്ങിയെത്തുന്നതുവരെ യാക്കോബ് വഴിയിലൊരിടത്തു കൂടാരമടിച്ചുതാമസിച്ചു.

ഏതാനും ദിവസങ്ങള്‍ക്കുശേഷം ദൂതന്മാര്‍ മടങ്ങിയെത്തി. "ഞങ്ങള്‍ അങ്ങയുടെ ജ്യേഷ്ഠനെക്കണ്ട് അങ്ങുപറഞ്ഞ കാര്യങ്ങളറിയിച്ചു. അങ്ങയെക്കാണാനായി, അദ്ദേഹം ഇങ്ങോട്ടു വരുന്നുണ്ട്. അവന്റെ നാന്നൂറു ദാസന്മാർ അവന്ന് അകമ്പടിയായുണ്ട്."

അതുകേട്ടപ്പോൾ, യാക്കോബ് കൂടുതലസ്വസ്ഥനായി. അവന്‍ തന്റെ ആടുമാടുകളെയും ഇടയന്മാരെയും ദാസീദാസന്മാരെയും രണ്ടുഗണമായി തിരിച്ചു. എസാവും അനുയായികളുംവന്ന്, ഒരു ഗണത്തെയാക്രമിച്ചാല്‍ മറ്റേഗണത്തിന് എങ്ങനെയെങ്കിലും ഓടിരക്ഷപ്പെടാനാകുമെന്ന് അവന്‍ കണക്കുകൂട്ടി.

എങ്കിലും എന്തുസംഭവിക്കുമെന്ന അനിശ്ചിതത്വം അവനെ കൂടുതല്‍ ആകുലനാക്കി. അവന്‍ ഏകാന്തതയില്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു:

"എന്റെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസഹാക്കിന്റെയും ദൈവമായ കര്‍ത്താവേ, പിതാവായ ഇസഹാക്കിന്റെ നാട്ടിലേക്കു മടങ്ങുകയെന്ന അങ്ങയുടെ കല്പനയനുസരിച്ചാണല്ലോ ഞാന്‍ എന്റെ പിതൃഭവനത്തിലേക്കു യാത്രതിരിച്ചത്! എന്റെ സഹോദരനായ എസാവിന്റെ കൈയില്‍നിന്ന് അങ്ങുതന്നെ എന്നെ രക്ഷിക്കേണമേ! അവന്‍ എന്നെയും എന്റെ കുഞ്ഞുങ്ങളെയും അവരുടെ അമ്മമാരെയും ഉന്മൂലനംചെയ്യുമെന്നു ഞാന്‍ ഭയക്കുന്നു.

വെറുംകൈയോടെ നാടുവിട്ടോടിയ എന്നോട്‌, അങ്ങുകാണിച്ച കാരുണ്യത്തിനും വിശ്വസ്തതയ്ക്കും ഞാന്‍ ഒരിക്കലും അര്‍ഹനായിരുന്നില്ലെന്നു ഞാനറിയുന്നു. എങ്കിലും കര്‍ത്താവേ, എന്നെയനുഗ്രഹിച്ച്, എന്റെ സന്തതികളെ ഭൂമിയിലെ മണല്‍ത്തരികള്‍പോലെ അസംഖ്യമാക്കുമെന്ന് അങ്ങെനിക്കുനല്കിയ വാഗ്ദാനത്തില്‍ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. എന്റെയും കുടുംബത്തിന്റെയും ജീവന്‍ അങ്ങു സംരക്ഷിക്കണമേ!"

പ്രാര്‍ത്ഥനകഴിഞ്ഞപ്പോള്‍ അവനു മറ്റൊരാശയംതോന്നി.

സഹോദരനായ ഏസാവിനായി അവനൊരു സമ്മാനമൊരുക്കി. ഇരുന്നൂറു പെണ്‍കോലാടുകൾ, ഇരുപത് ആണ്‍കോലാടുകൾ, ഇരുന്നൂറു പെണ്‍ചെമ്മരിയാടുകൾ, ഇരുപതു മുട്ടാടുകൾ, കറവയുള്ള മുപ്പത് ഒട്ടകങ്ങള്‍, അവയുടെ കിടാക്കള്‍, നാല്പതു പശുക്കള്‍, പത്തു കാളകള്‍, ഇരുപതു പെണ്‍കഴുതകള്‍ പത്ത് ആണ്‍കഴുതകള്‍ എന്നിവയെ അവന്‍ മാറ്റിനിറുത്തി.

ഈ ഓരോ കൂട്ടത്തെയും തന്റെ ഭൃത്യന്മാരെയേല്പിച്ചതിനുശേഷം യാക്കോബ് അവരോടു പറഞ്ഞു: "നിങ്ങള്‍ മുമ്പേ പോവുക. ഏറ്റവും മുന്നില്‍ കോലാട്ടിന്‍കൂട്ടം, അതിനുപിന്നില്‍ ചെമ്മരിയാടുകള്‍, പിന്നീട് ഒട്ടകക്കൂട്ടം, അതിനുപിന്നില്‍ പശുക്കളുടെയും കഴുതകളുടെയും കൂട്ടങ്ങള്‍. കൂട്ടങ്ങള്‍തമ്മില്‍ കൃത്യമായ അകലമുണ്ടായിരിക്കണം.

ഏറ്റവുംമുമ്പേപോകേണ്ടവനോട്‌ അവന്‍ പറഞ്ഞു: "വഴിയില്‍ എന്റെ സഹോദരനെ കണ്ടുമുട്ടുമ്പോള്‍, ഇങ്ങനെ പറയുക, ഇവ അങ്ങയുടെ ദാസനായ യാക്കോബ്, തന്റെ യജമാനനായ ഏസാവിനു തന്നുവിട്ട ഉപഹാരമാണ്. അവന്‍ ഞങ്ങളുടെ പിന്നാലെയുണ്ട്."

മറ്റു കൂട്ടങ്ങളെ നടത്തിയിരുന്ന ദാസന്മാരെയും അവന്‍ ഇതുതന്നെ പറഞ്ഞേല്പിച്ചു.

ആ രാത്രിയില്‍ യാക്കോബ് തന്റെ കുടുംബത്തെയും ദാസീദാസന്മാരെയും യോബാക്ക് എന്ന കടവിലൂടെ ജോര്‍ദ്ദാന്‍നദിയുടെ മറുകരകടത്തി. യാക്കോബുമാത്രം നദിക്കക്കരെ പ്രാർത്ഥനയ്ക്കായിത്തങ്ങി.

ആ രാത്രിയില്‍ യാക്കോബ് ഏകനായപ്പോള്‍ അപരിചിതനായ ഒരാള്‍ അവനുമായി മല്പിടുത്തത്തിനെത്തി. മല്പിടുത്തം രാത്രിമുഴുവന്‍ നീണ്ടുനിന്നു. തുല്യശക്തരെന്നുതോന്നുംവിധം രണ്ടുപേരും പരസ്പരം കീഴടങ്ങാതെ പിടിച്ചുനിന്നു.

നേരംപുലരാറായപ്പോള്‍ അപരിചിതന്‍ യാക്കോബിന്റെ അരക്കെട്ടില്‍ത്തട്ടി. യാക്കോബിന്റെ അരക്കെട്ടിലെ കുഴതെറ്റി. എന്നിട്ടും യാക്കോബ് പിടിവിട്ടില്ല.

അപരിചിതന്‍ പറഞ്ഞു. “നേരംപുലരാറായി. ഞാന്‍ പോകട്ടെ!”

താനുമായി മല്ലയുദ്ധംനടത്തിയയാൾ സാധാരണനായ ഒരു മനുഷ്യനല്ലെന്ന്, യാക്കോബ് തിരിച്ചറിഞ്ഞിരുന്നു.

“ഇല്ല, എന്നെയനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടില്ല!” യാക്കോബ് പറഞ്ഞു.

“നിന്റെ പേരെന്താണ്?” അപരിചിതന്‍ ചോദിച്ചു.

“യാക്കോബ്”

“അല്ല, ഇനിമേല്‍ നീ യാക്കോബല്ല, നീ ഇസ്രായേല്‍ എന്നറിയപ്പെടും. കാരണം, നീ ദൈവത്തോടും മനുഷ്യരോടും മല്ലിട്ടുജയിച്ചവനാണ്!” അവന്‍ യാക്കോബിനെയനുഗ്രഹിച്ചു. പിന്നെ യാക്കോബിന്റെ കണ്ണുകളിൽനിന്നു മറഞ്ഞു.

യാക്കോബ് ചുറ്റുംനോക്കി. അവിടെങ്ങും ആരുമുണ്ടായിരുന്നില്ല.

“ഓ! ഞാന്‍ ദൈവത്തെ മുഖാമുഖം കണ്ടു! എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നല്ലോ!” അവൻ അതിശയത്തോടെ പറഞ്ഞു.

യാക്കോബ് ആ സ്ഥലത്തിനു *പെനുവേല്‍ എന്നു പേരിട്ടു. സൂര്യനുദിച്ചപ്പോള്‍ അവൻ പെനുവേല്‍ കടന്നു. തുടയിലെ ഉളുക്കുമൂലം അവന്‍ ഞൊണ്ടിയാണു നടന്നത്.

പെനുവേല്‍കടന്ന് ജോർദ്ദാന്റെ മറുകരെയിലെത്തി, തന്റെ സംഘത്തോടുചേർന്നപ്പോൾ, അകലെനിന്നുവരുന്ന ഒരു ജനക്കൂട്ടത്തെ യാക്കോബു കണ്ടു. അത് എസാവാകുമെന്ന് അവന്‍ കരുതി. അവന്‍ മക്കളെയും ഭാര്യമാരെയും വേര്‍തിരിച്ചു. പരിചാരികമാരെയും അവരുടെ മക്കളെയും മുമ്പില്‍ നിറുത്തി. ലെയയേയും മക്കളെയും അതിനുപിന്നിലും റാഹെലിനെയും അവളുടെ പുത്രനായ ജോസഫിനെയും ഏറ്റവും പിന്നിലും നിറുത്തി. ഏറ്റവും മുന്നില്‍ യാക്കോബ് നടന്നു. ഏസാവ് അടുത്തുവരുന്നതുകണ്ടപ്പോള്‍ ഏഴുതവണ നിലംമുട്ടെത്താണ്, യാക്കോബ് സഹോദരനെ വണങ്ങി.

അനുജന്റെ ബഹുമാനപ്രകടനംകണ്ട ഏസാവ്, ഓടിയെത്തി, യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. രണ്ടുപേരും കരഞ്ഞുപോയി.

കുറച്ചുനേരത്തിനുശേഷംമാത്രമാണ്, യാക്കോബിനു പിന്നിലുള്ളവരെ എസാവു ശ്രദ്ധിച്ചത്. 

“അങ്ങയുടെ ദാസനു ദൈവം കനിഞ്ഞുനല്കിയ മക്കളാണിവര്‍.” യാക്കോബു തന്റെ മക്കളെയും അവരുടെ അമ്മമാരെയും ജ്യേഷ്ഠനു പരിചയപ്പെടുത്തി. എല്ലാവരും എസാവിനെ താണുവണങ്ങി.

“നിനക്കുമുമ്പേ, നീ എനിക്കായി അയച്ച സമ്മാനങ്ങള്‍ ഞാന്‍ കണ്ടു. സഹോദരാ, എനിക്കു ധാരാളം സമ്പത്തുണ്ട്. അതുകൊണ്ട്, എനിക്കതൊന്നും വേണ്ട. നിന്റേതു നീതന്നെയെടുത്തുകൊള്ളുക. നിന്നെ വീണ്ടും കാണാനായതുതന്നെയാണ്, എനിക്കു കിട്ടാവുന്ന വലിയ സമ്മാനം!”

“അങ്ങനെയല്ല, ദൈവത്തിന്റെ മുഖംകാണുന്നതുപോലെയാണു ഞാനങ്ങയുടെ മുഖംകാണുന്നത്. എത്ര ദയാപൂര്‍വ്വമാണ് അങ്ങിന്നെന്നെ സ്വീകരിച്ചത്! ഞാനങ്ങയോടുചെയ്ത ദ്രോഹങ്ങള്‍ അങ്ങു പൂര്‍ണ്ണമായും ക്ഷമിച്ചെങ്കില്‍ എന്റെ സമ്മാനങ്ങള്‍ സ്വീകരിക്കണം.”

യാക്കോബിന്റെ നിര്‍ബ്ബന്ധത്തിനുവഴങ്ങി, അവന്‍ നല്കിയ സമ്മാനങ്ങള്‍ എസാവു സ്വീകരിച്ചു.

“നമ്മുടെ മാതാപിതാക്കളിപ്പോളും കിരിയാത്ത് അര്‍ബായിലെ മാമ്രോണിലാണു താമസിക്കുന്നത്. ഞാനാകട്ടെ സെയിര്‍ എന്ന ദേശത്തിലും. നമുക്കൊരുമിച്ച്, ആദ്യം എന്റെ വീട്ടിലേക്കു യാത്രതുടരാം. അതിനുശേഷം പോയി ആബയെക്കാണാം” എസാവു പറഞ്ഞു.

“അങ്ങേയ്ക്കറിയാമല്ലോ, മക്കളെല്ലാവരും ക്ഷീണിതരാണ്. ആടുമാടുകളും തളര്‍ന്നിരിക്കുന്നു. മക്കളുടേയും ആടുമാടുകളുടേയും നടപ്പിനൊപ്പം ഞാന്‍ പതുക്കെ നടന്ന്, സെയിറില്‍ അങ്ങയുടെയടുത്തെത്താം. “

“എന്റെയാളുകളില്‍ കുറച്ചുപേരെ നിന്റെ സഹായത്തിനായി നിറുത്തണമോ?”

“അതുവേണ്ട; എനിക്കെന്നും അങ്ങയുടെ സ്നേഹവും വാത്സല്യവുംമാത്രം മതി.”

യാക്കോബിനേയും മക്കളേയും ആലിംഗനംചെയ്തശേഷം എസാവു മടങ്ങിപ്പോയി.

യാക്കോബ്, യാത്രാമദ്ധ്യേ, ഷെക്കം എന്ന പട്ടണത്തില്‍ നൂറു നാണയത്തിനു പറമ്പു വാങ്ങി, അവിടെ കൂടാരമടിച്ചു. അതിനടുത്തായി കര്‍ത്താവിന് ഒരു ബലിപീഠം പണിതു. #ഏല്‍ഏലോഹെയ്ഇസ്രായേല്‍ എന്ന് ആ ബലിപീഠത്തിനു പേരിട്ടു.

--------------
യാക്കോബിന്റെ യാത്ര തുടരുന്നു....


--------------------------------------------------------------------------------------------------


* പെനുവേല്‍ - ദൈവത്തിന്റെ മുഖം.

#ഏല്‍ഏലോഹെയ് ഇസ്രായേല്‍ - ഇസ്രായേലിന്റെ ദൈവമായ ദൈവം.











Sunday, 4 June 2017

14. മടക്കയാത്ര

ബൈബിൾക്കഥകൾ - 14 

രാര്‍പ്രകാരമുള്ള വര്‍ഷങ്ങള്‍ കഴിഞ്ഞ്, പിന്നെയും നിരവധിവർഷങ്ങൾ യാക്കോബ്, ലാബാനുവേണ്ടി ജോലിചെയ്തു. എങ്കിലും ജോലിയില്‍നിന്നു വിരമിക്കാന്‍ ലാബാന്‍ യാക്കോബിനെയനുവദിച്ചില്ല. 

യാക്കോബ്, അമ്മാവന്റെയടുത്തെത്തി പറഞ്ഞു: "എന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കുംവേണ്ടിയാണു ഞാനിത്രകാലം അങ്ങയെ സേവിച്ചതു്. ഇനി അവരെയെനിക്കു വിട്ടുതരിക. ഞാന്‍ എന്റെ നാട്ടിലേക്കു മടങ്ങട്ടേ!."

"നീ വരുന്നതിനുമുമ്പു് വളരെക്കുറച്ചു് ആടുമാടുകള്‍മാത്രമാണു് എനിക്കുണ്ടായിരുന്നതു്. ഇന്നതു് അത്യധികം പെരുകി. നീമൂലമാണ്, നിന്റെ ദൈവമായ കര്‍ത്താവു് എന്നെയനുഗ്രഹിച്ചതെന്നു് എനിക്കറിയാം. എന്നോടു താല്പര്യമുണ്ടെങ്കില്‍ നീ പോകരുതു്."

"ഞാന്‍ ജോലിചെയ്തിടത്തെല്ലാം കര്‍ത്താവു് അങ്ങയെ സമൃദ്ധമായി അനുഗ്രഹിച്ചിട്ടുണ്ടു്. അങ്ങയുടെയും പുത്രന്മാരുടേയും സമ്പത്തു വര്‍ദ്ധിച്ചു. എന്നാല്‍ എന്റെ കുടുബത്തിനുവേണ്ടി ഇനിയെന്നാണു ഞാനെന്തെങ്കിലും സമ്പാദിക്കുന്നതു്?"

"ഞാന്‍ നിനക്കെന്തു തരണം?" ലാബാന്‍ ചോദിച്ചു.

"അങ്ങ് ഒന്നുമെനിക്കു വെറുതേ തരേണ്ടാ. ഞാന്‍ പറയുന്ന വ്യവസ്ഥ അംഗീകരിക്കാമെങ്കില്‍ ഞാനിനിയും അങ്ങയുടെ ആടുകളെ മേയിച്ചുകൊള്ളാം."

"എന്താണു നിന്റെ വ്യവസ്ഥ?"

"അങ്ങു് എനിക്കു നല്കുന്ന ആടുകളില്‍ പൊട്ടോ പുള്ളിയോഉള്ള കോലാടുകളും കറുത്ത ചെമ്മരിയാടുകളും എന്റെ പ്രതിഫലമായിരിക്കണം."

ലാബാന്‍ ചിരിച്ചു. 'ശുദ്ധ വിഡ്ഢിത്തം' എന്ന ആത്മഗതത്തോടെ അയാള്‍ മരുമകന്റെ വ്യവസ്ഥ സമ്മതിച്ചു.

ലാബാന്‍ അന്നുതന്നെ യാക്കോബിനു നല്കിയിരുന്ന ആട്ടിന്‍കൂട്ടത്തില്‍നിന്ന്, കറുത്ത ചെമ്മരിയാടുകളേയും പൊട്ടുംപുള്ളിയുമുള്ള കോലാടുകളേയും വേര്‍തിരിച്ചു. അവയെ തന്റെ പുത്രന്മാരെയേല്പിച്ചതിനുശേഷം ബാക്കി ആടുകളെ യാക്കോബിനു തിരികെയേല്പിച്ചു

യാക്കോബിന്റെ പുത്രന്മാരുടെ പക്കലുണ്ടായിരുന്ന ആടുകളിൽ, 
കറുത്ത ചെമ്മരിയാടുകളും പൊട്ടുംപുള്ളിയുമുള്ള കോലാടുകളുമല്ലാത്തവയെ അവരുടെ പക്കൽനിന്നു വേർതിരിച്ച് അവയേയും യാക്കോബിനെയേല്പിച്ചു.

അങ്ങനെ, പുതിയ വ്യവസ്ഥ യാക്കോബിനു .കൂലിയായി ലഭിക്കേണ്ട ആടുകളൊന്നുപോലും അവന്റെ പക്കലില്ലെന്ന് ലാബാൻ ഉറപ്പുവരുത്തി.

യാക്കോബിന്റെയാടുകൾ തന്റെ പുത്രന്മാരുടെ ഉടമസ്ഥതയിലുള്ള ആടുകളുമായി ഇണചേരില്ലെന്നുറപ്പുവരുത്താനായി, മൂന്നുദിവസത്തെ യാത്രാദൂരമുള്ള ഒരു സ്ഥലത്തേക്കു യാക്കോബിനെ മാറ്റിപ്പാര്‍പ്പിച്ചു.

യാക്കോബു് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. നിദ്രയില്‍ കര്‍ത്താവു് അവനൊരു ദര്‍ശനം നല്കി.

"ലാബാന്‍ നിന്നോടു ചെയ്യുന്നതൊക്കെ ഞാനറിയുന്നു. യാക്കോബേ, നീ ശിരസ്സുയര്‍ത്തി നോക്കുക. ഇണചേരുന്ന കോലാടുകളെല്ലാം പൊട്ടും പുള്ളിയും വരയുമുള്ളവയാണു്. ചെമ്മരിയാടുകളോ കറുത്തവയും"

യാക്കോബു് കുറേ വൃക്ഷക്കൊമ്പുകള്‍ വെട്ടിയെടുത്തു് അങ്ങിങ്ങു വെളുപ്പുകാണുന്നവിധം തൊലിയുരിഞ്ഞു. ആടുകള്‍ വെള്ളംകുടിക്കാനെത്തുന്ന പാത്തികള്‍ക്കുമുമ്പില്‍, അവയ്ക്കു കാണാനാകുന്ന വിധത്തില്‍ ആ കമ്പുകള്‍ നാട്ടി. വെള്ളം കുടിക്കാനെത്തുമ്പോളാണു് ആടുകള്‍ ഇണചേരുന്നതു്. ഈ കമ്പുകളുടെ മുമ്പില്‍ ഇണചേര്‍ന്ന ആടുകള്‍ക്കു്, പൊട്ടും പുള്ളിയും വരയുമുള്ള കുഞ്ഞുങ്ങളുണ്ടായി. കൊഴുത്ത ആടുകള്‍ ഇണചേരുമ്പോള്‍ ഈ കമ്പുകള്‍ അവയുടെ കണ്‍മുമ്പില്‍ നാട്ടി. എന്നാല്‍ മെലിഞ്ഞവയ്ക്കു മുമ്പില്‍ നാട്ടിയില്ല. അങ്ങനെ കരുത്തുള്ള ആടുകള്‍ യാക്കോബിന്റെയും മെലിഞ്ഞവ ലാബാന്റേതുമായി. ഏറെ വൈകാതെ യാക്കോബിന്റെ ആടുമാടുകള്‍ വര്‍ദ്ധിച്ചു. കമ്പിളിയും പാലും മാംസവും സമ്യദ്ധമായി. യാക്കോബ് കഴുതകളേയും ഒട്ടകങ്ങളേയും വാങ്ങി. അവൻ സമ്പന്നനായി. അവനു ധാരാളം ദാസീദാസന്മാരുമുണ്ടായി.

കര്‍ത്താവു യാക്കോബിനു പ്രത്യക്ഷനായി. "നിന്റെ പിതാക്കന്മാര്‍ക്കു ഞാന്‍ വാഗ്ദാനംനല്കിയ നാട്ടിലേക്കു നീ മടങ്ങിപ്പോവുക. ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും"

യാക്കോബു തന്റെ ഭാര്യമാരെ അടുത്തുവിളിച്ചു പറഞ്ഞു: "നിങ്ങളുടെ പിതാവിനുവേണ്ടി ഞാനെങ്ങനെയാണു ജോലിചെയ്തിട്ടുള്ളതെന്നു നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും അമ്മാവൻ എന്നെ ചതിക്കുകയാണുചെയ്തത്. എന്നാല്‍ എന്റെ പിതാവിന്റെ ദൈവം എന്നോടൊത്തുണ്ടു്. എന്നെയിനിയും ദ്രോഹിക്കാന്‍ ദൈവമനുവദിക്കുകയില്ല. പുള്ളിയുള്ള ആടുകളായിരിക്കും നിന്റെ കൂലിയെന്നു് അമ്മാവനെന്നോടു പറഞ്ഞാല്‍ എല്ലാ ആടുകളും പുള്ളിയുള്ള കുഞ്ഞുങ്ങളെ പ്രസവിക്കും വരയുള്ളവയായിരിക്കും കൂലിയെന്നുപറഞ്ഞാല്‍ ആടുകളൊക്കെ വരയുള്ള കുഞ്ഞുങ്ങളെ പ്രസവിക്കും. എന്നാലിപ്പോള്‍ ഇവിടംവിട്ടു മടങ്ങിപ്പോകാന്‍ കര്‍ത്താവെന്നോടു് ആവശ്യപ്പെടുന്നു"

ലെയ പറഞ്ഞു. "ഞങ്ങളുടെ പിതാവിന്റെ വീട്ടില്‍നിന്ന്, ഞങ്ങള്‍ക്കുള്ള ഓഹരിയൊന്നും കിട്ടിയിട്ടില്ല. 'അങ്ങേയ്ക്കു ശരിയെന്നു തോന്നുന്നതുചെയ്യുക"

"ഞങ്ങളുടെ പിതാവും സഹോദരന്മാരും നമ്മളെ അന്യരെപ്പോലെയാണു കണക്കാക്കുന്നതു്. ദൈവം അങ്ങയോടു കല്പിച്ചതുപോലെ ചെയ്യുക. ഞങ്ങൾ അങ്ങയോടൊപ്പമുണ്ട്" റാഹേലും സഹോദരിയെ പിന്താങ്ങി.

ലെയയും റാഹേലും പിതൃഭവനത്തില്‍നിന്നും തങ്ങള്‍ക്കുവേണ്ടതെല്ലാമെടുത്തു. റാഹേലാകട്ടെ പിതാവിന്റെ കുലദൈവങ്ങളുടെ വിഗ്രഹങ്ങള്‍പോലും തന്റെ ഭാണ്ഡത്തിലാക്കി. യാക്കോബു് തനിക്കവകാശപ്പെട്ട ആടുമാടുകളേയും തെളിച്ചുകൊണ്ടു് ഭാര്യമാരോടും മക്കളോടും ദാസീദാസന്മാരോടുമൊത്തു് തന്റെ പിതാവായ ഇസഹാക്കിന്റെ നാട്ടിലേക്കുള്ള മടക്കയാത്രയാരംഭിച്ചു.

മൂന്നുദിവസങ്ങള്‍ക്കുശേഷം മാത്രമാണു് യാക്കോബു് ഒളിച്ചോടിയ വാര്‍ത്ത ലാബാനറിഞ്ഞതു്. തന്റെ കുലദൈവ വിഗ്രഹങ്ങള്‍ മോഷ്ടിക്കപ്പെട്ടുവെന്നും ലാബാനറിഞ്ഞു. ലാബാന്‍ കോപത്തോടെ തന്റെ പരിവാരങ്ങളോടൊത്തു്, യാക്കോബിനുപിന്നാലേ പാഞ്ഞു.

ഏഴുദിവസങ്ങള്‍ക്കുശേഷം ലാബാനും കൂട്ടരും ഗിലയാദ് മലനിരകകള്‍ക്കു മുകളിലെത്തി. അപ്പോൾ താഴെ, മലയുടെ താഴ്വാരത്തിലൂടെ നിങ്ങുന്ന യാക്കോബിന്റെ സംഘത്തെ അവർ കണ്ടു. ഒരു ദിവസത്തെ യാത്രയിൽ അവരെ പിടികൂടാനാകുമെന്നു ലാബാൻ കണക്കുകൂട്ടി.

അന്നുരാത്രി ഒരുസ്വപ്നത്തില്‍  കര്‍ത്താവു ലാബാനോടു പറഞ്ഞു: "അബ്രഹത്തിന്റെയും ഇസഹക്കിന്റെയും യാക്കോബിന്റെയും ദൈവമായ കര്‍ത്താവാണു ഞാന്‍! എന്റെ ദാസനായ യാക്കോബിനോടു കയര്‍ത്തു സംസാരിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. "

പിറ്റേന്നു പുലര്‍ച്ചെ, ലാബാനും സംഘവും യാത്ര തുടർന്നു. ഉച്ചയ്ക്കുമുമ്പേ, അവർ
യാക്കോബിന്റെ സമീപമെത്തി.

ലാബാന്‍ ചോദിച്ചു: "നീയെന്തിനാണ് ഒളിച്ചോടിയത്? എന്റെ മക്കളേയും പേരക്കുട്ടികളെയും യുദ്ധത്തടവുകാരെപ്പോലെ കടത്തുന്നതെന്തിനു്? എന്റെ പുത്രിമാരെയും കുഞ്ഞുങ്ങളെയും ചുംബിച്ചു സന്തോഷത്തോടെ യാത്രയാക്കാന്‍ എനിക്കവസരംതരാതിരുന്നതു ശരിയാണോ? വേണമെങ്കില്‍, ഇപ്പോള്‍ നിന്നെയുപദ്രവിക്കാന്‍ എനിക്കും എന്റെയാളുകള്‍ക്കും സാധിക്കും. എന്നാല്‍ നിന്നെ ഉപദ്രവിക്കരുതെന്ന് നിന്റെ ദൈവമായ കര്‍ത്താവു് ഒരു സ്വപ്നദര്‍ശനത്തില്‍ എന്നോടു നിര്‍ദ്ദേശിച്ചിരുന്നു."

"മടക്കയാത്രയ്ക്കായി ഞാൻ അനുവാദംചോദിച്ചാൽ, അങ്ങയുടെ പുത്രിമാരെ അങ്ങു ബലംപ്രയോഗിച്ച് എന്നില്‍നിന്നു പിടിച്ചെടുക്കുമോയെന്നു ഞാന്‍ ഭയന്നു. അതിനാലാണ്, അങ്ങയുടെ അനുവാദമില്ലാതെ യാത്രതിരിച്ചതു്."

"എങ്കില്‍ നീയെന്തിന് എന്റെ കുലദൈവങ്ങളെ കട്ടെടുത്തു?"

റാഹേല്‍ ദേവന്മാരെ മോഷ്ടിച്ചകാര്യം യാക്കോബറിഞ്ഞിരുന്നില്ല. അവന്‍ പറഞ്ഞു: "ഇല്ല, എന്റെതല്ലാത്തതൊന്നും ഞാനെടുത്തിട്ടില്ല. അങ്ങയുടെ ദേവന്മാര്‍ ഞങ്ങളിലാരുടെയെങ്കിലുംപക്കല്‍ക്കണ്ടാല്‍ അങ്ങേയ്ക്കിഷ്ടമുള്ളതുപോലെ അയാളോടു ചെയ്തുകൊള്ളുക."

ലാബാന്‍ യാക്കോബിന്റെയും ലെയായുടെയും രണ്ടു പരിചാരികമാരുടെയും കൂടാരങ്ങളില്‍ പരിശോധിച്ചു.
 
റാഹേല്‍ വിഗ്രഹങ്ങളെടുത്ത് ഒരു ഒട്ടകഭാണ്ഡത്തിലൊളിപ്പിച്ച് അതിന്മേല്‍ കയറിരുന്നു. ലാബാനും കൂട്ടരും കൂടാരത്തിലെല്ലാം തിരഞ്ഞിട്ടും ഒന്നും കണ്ടെത്താനായില്ല. 

ലാബാൻ റാഹേലിനടുത്തെത്തിയപ്പോൾ അവൾ പിതാവിനോടു പറഞ്ഞു: "അങ്ങയുടെ മുമ്പില്‍ ഞാൻ എഴുന്നേല്‍ക്കാത്തതില്‍ അങ്ങു കോപിക്കരുതേ! എനിക്കിപ്പോള്‍ മാസമുറയാണ്." 

അവൾ പിതാവിനുമുമ്പിൽ ശിരസ്സു നമിച്ചു.

ലാബാനു വിഗ്രഹങ്ങള്‍ കണ്ടെടുക്കാനായില്ലെന്നറിഞ്ഞപ്പോള്‍ രോഷാകുലനായ യാക്കോബ് ലാബാനോടു കയര്‍ത്തു: "എന്റെപേരിലുള്ള കുറ്റമെന്താണു്? ഇത്ര ആവേശത്തോടെ എന്റെ പിന്നാലെ പാഞ്ഞുവരാന്‍ എന്തുതെറ്റാണു ഞാന്‍ ചെയ്തത്?"


"നീ കോപിക്കേണ്ട. നിന്റെ ഭാര്യമാര്‍ എന്റെ പുത്രിമാരാണ്, ഈ കുട്ടികളെല്ലാം എന്റെയും കുഞ്ഞുങ്ങളാണ്. എന്റെ പെണ്‍മക്കള്‍ക്കും അവര്‍ക്കുണ്ടായ കുഞ്ഞുങ്ങള്‍ക്കുംവേണ്ടി എന്താണെനിക്കിന്നു ചെയ്യാന്‍ കഴിയുക? എന്നെ നിസ്സഹായനാക്കി നീയിവരുമായി നാടുവിട്ടില്ലേ?"

അന്നുരാത്രി ലാബാന്‍ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും മരുമകനുമൊപ്പം അത്താഴം കഴിച്ചു. പിറ്റേന്നു രാവിലെ തന്റെ മക്കളേയും പേരക്കുട്ടികളെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം അവന്‍ തന്റെ വീട്ടിലേക്കു മടങ്ങി.

യാക്കോബും കുടുംബവും കാനാന്‍ദേശത്തേക്കുള്ള യാത്രതുടര്‍ന്നു.



- യാക്കോബിന്റെ കഥ അവസാനിക്കുന്നില്ല.-