Saturday, 22 August 2020

121. സർവ്വവുംകാണുന്ന കണ്ണുകൾ

ബൈബിൾക്കഥകൾ  121

രാജസദസ്സു കൂടിക്കൊണ്ടിരുന്നപ്പോളാണ്, നാഥാൻപ്രവാചകൻ ഒരു കൊടുങ്കാറ്റുപോലെ അവിടേയ്ക്കു കടന്നുവന്നത്. അരുതാത്തതെന്തോ സംഭവിച്ചതുപോലെ, പ്രവാചകൻ്റെ മുഖം ക്ഷോഭത്താൽ ചെമന്നുതുടുത്തിരുന്നു.

അമ്പരപ്പോടെ സദസ്യരെല്ലാവരും സ്വസ്ഥാനങ്ങളിൽനിന്നെഴുന്നേറ്റു.
ദാവീദ് രാജാവ് സിംഹാസനത്തിൽനിന്നെഴുന്നേറ്റ് പ്രവാചകനെ വണങ്ങി.

"പ്രവാചകാ, വരണം. അങ്ങു ക്ഷുഭിതനുമസ്വസ്ഥനുമാണല്ലോ! എന്താണങ്ങയുടെ ഹൃദയത്തെ മഥിക്കുന്നത്?"

"ഇസ്രായേലിൽ സംഭവിക്കരുതാത്തതു സംഭവിക്കുന്നു. അക്ഷന്ത്യവ്യമായ ആ തിന്മയെക്കുറിച്ചു് ഇസ്രായേലിൻ്റെ രാജാവിനോടു പരാതിപ്പെടാനാണ്, കർത്താവെന്നെ ഇങ്ങോട്ടയച്ചത്!"

"ദാവീദിൻ്റെ ഭരണത്തിൻകീഴിൽ  ഒരു കുറ്റവാളിയും ശിക്ഷിക്കപ്പെടാതിരിക്കില്ല!  എന്തുതന്നെയാണെങ്കിലും അങ്ങതു പറയൂ..":

നാഥാൻപ്രവാചകൻ അല്പനേരം രാജാവിൻ്റെ മുഖത്തേക്കു നോക്കി. പിന്നെ, തന്നെത്തന്നെ ശാന്തനാക്കിയശേഷം സംസാരിച്ചുതുടങ്ങി.

"ഇസ്രായേലിലെ ഒരു നഗരത്തിലുള്ള രണ്ടാളുകൾ, ഒരുവന്‍ ധനവാനും അപരന്‍ ദരിദ്രനുമാണ്.
ധനവാൻ വളരെയധികം ആടുമാടുകളുള്ളവൻ.
ദരിദ്രനോ, അവൻ സ്നേഹിച്ചുപോറ്റിവളർത്തുന്നൊരു പെണ്ണാട്ടിന്‍കുട്ടിമാത്രമാണ്, അവൻ്റെ സമ്പത്ത്. അവന്‍ തൻ്റെ മകളെയെന്നപോലെ അതിനെ വളർത്തി. 

അത്, അവന്റെ ഭക്ഷണത്തില്‍നിന്നു തിന്നുകയും അവൻ്റെ പാനീയത്തില്‍നിന്നു കുടിക്കുകയുംചെയ്തു.;‌ അവൻ്റെ മടിയിലാണതുറങ്ങിയത്; ഒരു മകളെയെന്നതുപോലെ അവനതിനെ സ്നേഹിച്ചു..

തനിക്കു ധാരാളം ആടുകളുണ്ടായിരുന്നപ്പോളും ധനവാൻ്റെ കണ്ണുകൾ, പുഷ്ടിയുമഴകുമുള്ള ആ പെണ്ണാട്ടിൻകുട്ടിയിലുടക്കിയിരുന്നു.
ഒരു ദിവസം, ധനവാന്റെ വീട്ടിൽ ഒരതിഥിയെത്തി. അവനുവേണ്ടി വിരുന്നൊരുക്കാൻ, സ്വന്തം ആടുകളിലൊന്നിനെക്കൊല്ലുന്നതിനുപകരം, ആരുമറിയാതെ. അവനാ ദരിദ്രന്റെ ആട്ടിൻകുട്ടിയെപ്പിടിച്ചുകൊന്നു."

ഇത്രയും കേട്ടപ്പോള്‍ത്തന്നെ ദാവീദിൻ്റെ മുഖം കോപത്തോൽച്ചെമന്നു. അവൻ‌ പറഞ്ഞു: "ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവാണേ, ഇതുചെയ്‌തവന്‍ മരിക്കണം.
അവന്‍ നിര്‍ദ്ദയം ഈ പ്രവൃത്തിചെയ്തതിനാൽ തട്ടിയെടുത്തിയതിൻ്റെ നാലിരട്ടി തിരികെക്കൊടുക്കുകയുംവേണം."

പ്രവാചകൻ്റെ മുഖത്തെ ശാന്തത മാറി. കണ്ണുകളിൽ വീണ്ടും കോപക്കനലുകളെരിഞ്ഞു. രാജാവിൻ്റെ മുഖത്തിനുനേരേ തൻ്റെ വലതുകൈ ചൂണ്ടിപ്പിടിച്ചുകൊണ്ട് ഉയർന്ന ശബ്ദത്തിൽ നാഥാന്‍ പറഞ്ഞു: 

"നിർദ്ദയനായ ആ മനുഷ്യന്‍ നീയാണ്...!"

കൊട്ടാരത്തിൻ്റെ ചുമർക്കെട്ടുകളിൽത്തട്ടി പ്രതിദ്ധ്വനിച്ച
ആ വാക്കുകളിൽ കൊട്ടാരത്തിലുണ്ടായിരുന്നവർ മുഴുവൻ നടുങ്ങി

ദാവീദ് സ്തബ്ധനായിരുന്നുപോയി. രാജസദസ്സിലുണ്ടായിരുന്നവർ കാര്യമെന്തെന്നറിയാതെ പരസ്പരംനോക്കി. നാഥാൻ്റെ കണ്ണുകളിൽനിന്നാളുന്ന കോപാഗ്നിയിൽ താൻ ദഹിച്ചുചാരമായിപ്പോകുമെന്നു ദാവീദിനുതോന്നി. പ്രപഞ്ചംമുഴുവൻ നിശ്ശബ്ദമായിപ്പോയെന്നുതോന്നിച്ച രണ്ടു നിമിഷങ്ങൾക്കപ്പുറം പ്രവാചകൻ്റെ ശബ്ദം വീണ്ടുമുയർന്നു.

"ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ‌രുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ, ഇസ്രായേലിൻ്റെ രാജാവായഭിഷേകം ചെയ്‌തു. നിൻ്റെ യജമാനനായിരുന്ന സാവൂളിൻ്റെ ഭവനം നിനക്കു നല്കി; അവൻ്റെ വാളിലും കുന്തമുനയിലുംനിന്ന് നിന്നെ ഞാൻ രക്ഷിച്ചു.

നിന്നെ യൂദായുടെയും ഇസ്രായേൽമുഴുവൻ്റെയും രാജാവാക്കി. 

സുന്ദരികളായ എട്ടു പ്രഭുകുമാരിമാരെ നിനക്കു ഞാൻ ഭാര്യമാരായി നല്‌കി.

ഇതുകൊണ്ടൊന്നും നിനക്കു തൃപ്‌തിയായിരുന്നില്ലെങ്കില്‍ ഇനിയുമധികം ഞാൻ നല്കുമായിരുന്നില്ലേ?
.
എന്നിട്ടുമെനിക്കെതിരായി എന്തിനു നീയീ തിന്മചെയ്‌തു? ശത്രുക്കളായ അമ്മോന്യരുടെ വാള്‍കൊണ്ട്‌, ഇസ്രായേൽസൈനികനായ ഊറിയായെ നീ കൊല്ലിച്ചതെന്തിനു്? 

അവൻ്റെ ഭാര്യയെ നീയപഹരിക്കുകയുംചെയ്തു. സിംഹരാജൻ്റെ മുമ്പിൽ മാൻപേടയെന്നപോലെ, അവൾ നിൻ്റെ മുമ്പിൽ വിറങ്ങലിച്ചുനിന്നില്ലേ? നീയവളെ മലിനയാക്കിയതെന്തിനു്?"

നാഥാൻ്റെ വാക്കുകളോരോന്നും കൊട്ടാരത്തിലും കൊട്ടാരത്തിലുണ്ടായിരുന്ന സകലരുടേയുമുള്ളിലും പ്രകമ്പനംകൊണ്ടു...

ദാവീദിനു തൻ്റെ തലചുറ്റുന്നതായിത്തോന്നി. ഊറിയായും അവൻ്റെ ഭാര്യ ബേത്ഷേബയും ശപിക്കപ്പെട്ട ആ ദിനരാത്രങ്ങളിലെ സംഭവങ്ങളും ദാവീദിൻ്റെ മനോദർപ്പണത്തിൽ ചിതറിത്തെറിച്ച ചിത്രങ്ങളായി മിന്നിമാഞ്ഞുകൊണ്ടിരുന്നു.

രാജാവു തൻ്റെ മേൽവസ്ത്രംകീറി! മുകളിലേക്കുയർത്തിയ കരങ്ങളോടെ, നാഥാൻപ്രവാചകൻ്റെ മുമ്പിൽ മുട്ടിൽവീണു കരഞ്ഞു....

"കർത്താവേ, ഞാൻ പാപിയാണ്.. ഒന്നുമറയ്ക്കാൻ മറ്റൊന്നായി ഈ ഹീനകൃത്യങ്ങളെല്ലാം ഞാൻ ചെയ്തുപോയി...  

അവിടുന്നെന്നെ‌ പരിശോധിച്ചറിഞ്ഞിരിക്കുന്നു. കർത്താവേ, എന്നോടു കരുണതോന്നണമേ...

ഞാനിരിക്കുന്നതുമെഴുന്നേല്‍ക്കുന്നതും അവിടുന്ന‌റിയുന്നു; എൻ്റെ നടപ്പും കിടപ്പും അങ്ങുപരിശോധിച്ചറിയുന്നു; എൻ്റെ മാര്‍ഗ്ഗങ്ങള്‍ അങ്ങേയ്ക്കൊരിക്കലുമജ്ഞാതമല്ലാ... എൻ്റെ ഹൃദയവിചാരങ്ങള്‍പോലും അവിടുന്നു‌ മനസ്സിലാക്കുന്നു. ഒരു വാക്ക്,‌ എൻ്റെ നാവിലേയ്ക്കെത്തുന്നതിനു മുമ്പുതന്നെ, കര്‍ത്താവേ, അങ്ങതറിയുന്നു...

കർത്താവേ, അമ്മയുടെ ഉദരത്തിലുരുവായപ്പോൾത്തന്നെ, ഞാൻ പാപിയാണ്...  അങ്ങയുടെ മുമ്പിൽ നിർവ്യാജനെന്നു പറയാൻ ഞാൻ യോഗ്യനല്ല... ഈ ദാസനെ ന്യായവിസ്‌താരത്തിനുവിധേയനാക്കരുതേ!"

തൻ്റെ കുറ്റങ്ങളേറ്റുപറഞ്ഞ്, കൈകളുയർത്തി മുട്ടിൽനിന്നു കരയുന്ന രാജാവിനെക്കണ്ടപ്പോൾ രാജസദസ്യരെല്ലാം കൂടുതലമ്പരന്നു...

നാഥാൻപ്രവാചകൻ തൻ്റെ കരങ്ങൾ രാജാവിൻ്റെ തോളുകളിൽ വച്ചു.

ദാവീദ്, പ്രവാചകനോടു പറഞ്ഞു.

"എൻ്റെയകൃത്യങ്ങൾ ഞാനിനിയും മറച്ചുവയ്ക്കുകയില്ല... എൻ്റെയതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാനേറ്റുപറയും.. അല്ലെങ്കിൽ രാവുംപകലും കരഞ്ഞുതളർന്ന് ഞാനില്ലാതെയാകും..."

നാഥാൻപ്രവാചകൻ, രാജാവിനെ തോളുകളിൽപ്പിടിച്ചെഴുന്നേല്പിച്ചു. 

വിധിയാളനാകേണ്ട രാജാവ്, തൻ്റെ വിധിയെന്തെന്നറിയാതെ സ്വന്തം രാജസദസ്സിനുമുമ്പിൽ ശിരസ്സു താഴ്ത്തി നിന്നു...


ഇസ്രായേലിന്റെ രാജാവെന്നനിലയിൽ ദാവീദ് നടത്തിയ വിധിതീർപ്പ് ദാവീദിന്റെ ശിരസ്സിലേയ്ക്കുതന്നെ പതിയ്ക്കുകയായിരുന്നു...

Sunday, 16 August 2020

120. ഹാനൂനും ഹദദേസറും

ബൈബിൾക്കഥകൾ 120

അമ്മോന്യരുടെ രാജാവായിരുന്ന നാഹാഷ്‌ മരിച്ചു. പുത്രനായ ഹാനൂൻ അവൻ്റെ പിൻഗാമിയായി അധികാരമേറ്റു.

സാവൂളിൽനിന്നൊളിച്ചുനടന്ന നാളുകളിൽ നാഹാഷ് ദാവീദിനെ സഹായിച്ചിരുന്നു. അതിനാൽ നാഹാഷിൻ്റെ പുത്രനായ ഹാനൂൻരാജാവിന് തന്നാലാവുന്ന സഹായങ്ങളെല്ലാംചെയ്തുകൊടുക്കണമെന്ന് ദാവീദ് നിശ്ചയിച്ചു.

നാഹാഷിൻ്റെ ദേഹവിയോഗത്തിൽ അനുശോചനമറിയിക്കാനും സഹായവാഗ്ദാനമറിയിക്കാനുമായി, രാജദൂതന്മാരുടെ ഒരു സംഘത്തെ,  ദാവീദുരാജാവ്‌, ഹാനൂന്റെയടുത്തേക്കയച്ചു. 

ദാവീദിൻ്റെ ദൂതന്മാർ തങ്ങളുടെ രാജ്യത്തേക്കു പ്രവേശിച്ചതായറിഞ്ഞപ്പോൾ ഹാനൂൻ, തൻ്റെ ഉപദേശകരായ അമ്മോന്യ പ്രഭുക്കളെ വിളിപ്പിച്ചു.

"എൻ്റെ പിതാവ്, ദാവീദിനോടു കരുണയോടെ പെരുമാറി. പിതാവിൻ്റെ മരണമറിഞ്ഞ്, അവൻ തൻ്റെ ദൂതന്മാരെ നമ്മുടെയടുത്തേക്കയച്ചിരിക്കുന്നു. അവരോടു നമ്മൾ എങ്ങനെയാണു പെരുമാറേണ്ടത്? ദാവീദിനെപ്പോലെ കരുത്തനായൊരു രാജാവു നമ്മളോടു സഖ്യത്തിലായിരിക്കുന്നതു നന്നല്ലേ? നിങ്ങൾക്കെന്തു തോന്നുന്നു?"

"പിതാവിൻ്റെ മരണത്തിൽ അങ്ങയോട് ആശ്വാസവാക്കുകൾ പറഞ്ഞുകൊണ്ട്, ദാവീദ് അവൻ്റെ ദൂതന്മാരെയയച്ചത്‌ നാഹാഷ് രാജാവിനോടുള്ള ബഹുമാനംകൊണ്ടാണെന്ന് അങ്ങു വിശ്വസിക്കുന്നുവോ? 

ദാവിദ് അധികാരമേറ്റെടുത്തശേഷം എത്രയുദ്ധങ്ങളാണവൻനടത്തിയത്! ചുറ്റുവട്ടങ്ങളിലുണ്ടായിരുന്ന രാജ്യങ്ങളെയെല്ലാം അവൻ വിഴുങ്ങിക്കഴിഞ്ഞു. ഇസ്രായേലിൻ്റെ അതിർത്തികൾ ദിനംപ്രതി വിസ്തൃതമായിക്കൊണ്ടിരിക്കുന്നു.

ദാവീദിൻ്റെ ദൂതന്മാര്‍ ഒറ്റുകാരാണ്‌. നമ്മുടെ രാജ്യംപിടിച്ചടക്കാനുള്ള വഴികൾതേടിയാണ് അവരിങ്ങോട്ടുവരുന്നത്. നാഹാഷ് രാജാവിൻ്റെ മരണം, തങ്ങൾക്കനുകൂലമായ അവസരമാക്കിത്തീർക്കാൻ ഇസ്രായേൽരാജാവായ ദാവീദ് ശ്രമിക്കുകയാണ്."

ഹാനൂൻ തൻ്റെ ഉപദേശകരുടെ വാക്കുകൾക്കനുസരിച്ചു പ്രവർത്തിച്ചു.

അനുശോചനസന്ദേശവുമായെത്തിയ ദൂതന്മാരെപ്പിടിച്ച്,‌ അവരുടെ മീശയും താടിയും പകുതിവീതം ക്ഷൗരംചെയ്യിച്ചു. അവരുടെ വസ്‌ത്രത്തിൻ്റെ പിന്നിൽ, നടുവിലായി, നിതംബംവരെ കീറുകയുംചെയ്തു. അവർ കൊണ്ടുവന്ന സന്ദേശം ഹാനൂൻ സ്വീകരിച്ചില്ല.

അപമാനിതരായ ദൂതന്മാർ ഇസ്രായേലിലേക്കു മടങ്ങി.

സദുദ്ദേശത്തോടെ താനയച്ച ദൂതന്മാരെ, ഹാനൂൻ അപമാനിച്ചുതിരിച്ചയച്ചെന്നു കേട്ടപ്പോൾ ദാവീദ് കോപത്താൽ ജ്വലിച്ചു. അമ്മോന്യരെ നേരിടാൻ അവൻ തൻ്റെ സൈന്യത്തെയൊരുക്കി.

അപമാനിതരായി മടങ്ങിയെത്തുന്ന ദൂതന്മാർക്കു താമസിക്കാൻ, രാജ്യാതിർത്തിയായ ജറീക്കോയിൽ ദാവീദ് സൗകര്യമൊരുക്കി. താടിയും മീശയും വളർന്നു പൂർവ്വസ്ഥിതിയിലായശേഷംമാത്രം ജറുസലേമിലേക്കു മടങ്ങിയെത്തിയാൽമതിയെന്ന് അവർക്കു നിർദ്ദേശം നല്കി.

സൈന്യാധിപനായ യോവാബിൻ്റേയും സഹോദരൻ അബിഷായിയുടേയും നേതൃത്വത്തിൽ ഇസ്രായേൽസൈന്യം രണ്ടായിപ്പിരിഞ്ഞ്, അമോന്യദേശത്തിനുനേരെ നീങ്ങി.

ഇസ്രായേൽ തങ്ങൾക്കെതിരായി പടനീക്കം നടത്തുന്നുവെന്നറിഞ്ഞപ്പോൾ, ഇരുപതിനായിരം സിറിയൻഭടന്മാരെയും തോബിൽനിന്നുള്ള പന്തീരായിരം ഭടന്മാരെയും മാഖാരാജ്യത്തെ ആയിരം ഭടന്മാരെയും അമ്മോന്യരാജാവായ ഹാനൂൻ കൂലിക്കെടുത്തു.

ഹാനൂൻരാജാവിൻ്റെ കൂലിപ്പടയാളികളും ഇസ്രായേൽസൈന്യവും അമ്മോന്യരുടെ നഗരകവാടത്തിൽവച്ച് ഏറ്റുമുട്ടി. 

യോവാബിൻ്റെയും അബിഷായിയുടേയും യുദ്ധതന്ത്രങ്ങൾക്കും ഇസ്രായേൽസൈന്യത്തിൻ്റെ ധീരതയ്ക്കുംമുമ്പിൽ ഏറെനേരം പിടിച്ചുനില്ക്കാൻ കൂലിപ്പടയാളികൾക്കായില്ല. അവർ പിന്തിരിഞ്ഞോടി.

നാഹാഷ്‌ രാജാവ് തന്നോടുചെയ്ത നന്മകളെപ്രതി, അവൻ്റെ പുത്രനായ ഹാനൂനിനെ വധിക്കരുതെന്നും അവൻ്റെ രാജ്യം  പൂർണ്ണമായി നശിപ്പിക്കരുതെന്നും ദാവീദ് യോവാബിനു നിർദ്ദേശം നല്കിയിരുന്നു.

അതിനാൽ ഇസ്രായേൽ യുദ്ധമവസാനിപ്പിച്ചു.

അമ്മോന്യരാജാവിനു താൻ കൂലിക്കു നല്കിയ പടയാളികളെ ഇസ്രായേൽ തോല്പിച്ചോടിച്ചെന്നുകേട്ടപ്പോൾ, സിറിയാ രാജാവായ ഹദദേസർ തൻ്റെ മുഴുവൻസൈന്യത്തേയുമൊരുക്കി.
സൈന്യാധിപനായ ഷോബക്കിൻ്റെ നേതൃത്വത്തില്‍ സിറിയൻസൈന്യം ജോർദ്ദാൻ നദിക്കു കിഴക്കുള്ള ഇസ്രായേൽപ്രവിശ്യയായ ഹേലാമിലേക്കു പുറപ്പെട്ടു.

സിറിയക്കാരുടെ സൈനികനീക്കത്തെക്കുറിച്ചറിഞ്ഞപ്പോൾ ഇസ്രായേൽ വിണ്ടും യുദ്ധസജ്ജരായി. 

യോവാബിനും അബിഷായിക്കുംമുമ്പിൽനിന്ന്, ദാവിദുതന്നെ തൻ്റെ സൈന്യത്തെ നയിച്ചു. 

ഘോരമായ യുദ്ധംകണ്ട്, ഹേലാം നടുങ്ങി. ആയുധങ്ങൾ തമ്മിലിടയുന്ന ശബ്ദവും അട്ടഹാസങ്ങളും മരണവേദനയോടെയുള്ള ആർത്തനാദങ്ങളും അന്തരീക്ഷത്തെ പ്രകമ്പനംകൊള്ളിച്ചു. 

സിറിയക്കാരുടെ എഴുന്നൂറുതേരുകൾ ഇസ്രായേൽ തകർത്തു. കുതിരകളുടെ കുതിഞരമ്പുകൾ മുറിച്ചു. സിറിയക്കാരുടെ നാല്പതിനായിരത്തിലധികം ഭടന്മാർ വധിക്കപ്പെട്ടു.

യോവാബിൻ്റെ വാൾ, സിറിയൻസൈന്യാധിപനായ ഷോബക്കിന്റെ ഗളം ഛേദിച്ചു. അവശേഷിച്ച സിറിയക്കാർ ജീവനുംകൊണ്ടോടി.

ഇസ്രായേൽസൈന്യത്തിലും ആൾനാശമുണ്ടായി. വാളേറ്റുവീണ, തങ്ങളുടെ സൈനികരുടെ മൃതശരീരങ്ങൾ ഇസ്രായേൽക്കാർ വീണ്ടെടുത്തുകൊണ്ടുപോയി. സിറിയാക്കാരുടെ മൃതദേഹങ്ങൾ കഴുകന്മാർക്കും കുറുക്കന്മാർക്കുമാഹാരമായി.

സിറിയാരാജാവായ ഹദദേസർ യൂഫ്രട്ടീസിനുമപ്പുറത്തേക്കു പിൻവാങ്ങി. ഹദദേസറുടെ സാമന്തന്മാരായിരുന്ന രാജാക്കന്മാർ ദാവിദുമായി സന്ധിചെയ്തു. അവരിൽനിന്നു കപ്പംവാങ്ങി, ദാവീദവരെ ഇസ്രായേലിൻ്റെ സാമന്തന്മാരായംഗീകരിച്ചു.

Sunday, 9 August 2020

119. മെഫീബോഷത്ത്

ബൈബിൾക്കഥകൾ -119

സാവൂളിൻ്റെ കൊട്ടാരത്തിലെ ഭൃത്യന്മാരിലൊരുവനായിരുന്ന സീബ യാദൃശ്ചികമായാണ് ദാവീദിൻ്റെ സേവകരുടെ കരങ്ങളിലകപ്പെട്ടത്.

അവരവനെ ദാവീദിൻ്റെ മുമ്പിൽക്കൊണ്ടുവന്നു. സാവൂളിനോടുള്ള ശത്രുതമൂലം രാജാവ് തന്നെ വധിച്ചേക്കുമെന്ന്  അവൻ ഭയന്നു. പ്രാണഭയത്തോടെ സീബ ദാവീദിനുമുമ്പിൽ സാഷ്ടാംഗംവീണു വണങ്ങി.

ജോനാഥൻ്റെ മക്കളിലാരെങ്കിലും ജീവനോടെയവശേഷിക്കുന്നുവോയെന്നറിയാൻ ദാവിദ് പലയിടത്തുമന്വേഷിച്ചിരുന്നു. എന്നാൽ ആരെയും കണ്ടെത്താനായിരുന്നില്ല.

ഭയന്നുവിറച്ചു തൻ്റെമുമ്പിൽ വീണുകിടന്നു നമസകരിക്കുന്ന സീബയോടു ദാവീദ് പറഞ്ഞു.

"ഭയപ്പെടേണ്ടാ, എഴുന്നേറ്റു നില്ക്കൂ."

സീബ എഴുന്നേറ്റുനിന്നെങ്കിലും ശരീരമപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന കരങ്ങൾ, അയാൾ പ്രയാസപ്പെട്ടുചേർത്തു കൂപ്പിപ്പിടിച്ചു.

"ജോനാഥൻ എനിക്കു പ്രാണനുതുല്യം പ്രിയങ്കരനാണ്. അവൻ്റെ പ്രിയപ്പെട്ടവരാരെങ്കിലും ജീവനോടെയവശേഷിക്കുന്നുണ്ടെങ്കിൽ, കർത്താവിൻ്റെ നാമത്തിൽ അതെന്നോടു പറയുക. എൻ്റെ കൊട്ടാരത്തിൽ, എല്ലാ സൗകര്യങ്ങളോടുംകൂടെ അവരെ ഞാൻ സംരക്ഷിക്കും."

പ്രസന്നഭാവത്തോടെയുള്ള ദാവീദിൻ്റെ സംസാരം സീബയെ തെല്ലാശ്വാസിപ്പിച്ചു. അയാൾ സാവധാനം മറുപടി പറഞ്ഞു. "ജോനാഥൻ്റെ പുത്രനായ  മെഫിബോഷത്ത് ജീവിച്ചിരിപ്പുണ്ടു്. ഇസ്രായേലിൻ്റെ അതിർത്തി ഗ്രാമമായ ലോദേബാറില്‍, അമ്മിയേലിൻ്റെ പുത്രനായ മാഖീറിൻ്റെ വീട്ടിൽ അവനുണ്ട്‌. ജോനാഥൻ്റെ അനന്തരാവകാശിയായി, അവൻമാത്രമേ ജീവിച്ചിരിപ്പുള്ളൂ.''

അല്പനേരത്തെ ഇടവേളയ്ക്കുശേഷം അയാൾ തുടർന്നു.

"ഒരു കാര്യംകൂടെ ഉണർത്തിക്കാനുണ്ടു്. സാവൂളിനേയും പുത്രന്മാരെയും വധിച്ച്, ഫിലിസ്ത്യർ രാജ്യംകൊള്ളയടിച്ചപ്പോൾ, ദാസിമാരിലൊരുവൾ ബാലനായിരുന്ന മെഫിബോഷത്തിനേയുമെടുത്തുകൊണ്ട് ഓടി രക്ഷപ്പെട്ടതാണ്. ഓട്ടത്തിനിടയിൽ അവൾ തട്ടിവീഴുകയും കുട്ടിയുടെ കാലൊടിയുകയുംചെയ്തിരുന്നു. കാര്യമായ ചികിത്സയൊന്നുംചെയ്യാൻ സാധിക്കാതിരുന്നതിനാൽ അവനൊരു മുടന്തനായി. അവൻ്റെ രണ്ടുകാലിനും മുടന്താണ്."

സീബയുടെ വാക്കുകൾ ഞെട്ടലോടെയാണ് ദാവീദ് കേട്ടത്.

"മുടന്തരേയും കുരുടരേയും ദാവീദു വെറുക്കുന്നു. മുടന്തനും കുരുടനുമായ ഒരുവനേയും ഇസ്രായേലിൽക്കാണരുത്" തൻ്റെതന്നെ കല്പന ദാവീദ് ഓർമ്മിച്ചു. 

ആ രാജകല്പന പരസ്യപ്പെടുത്തിയതോടെ, അംഗവൈകല്യമുള്ളവരെല്ലാം പ്രാണഭയത്താൽ ഇസ്രായേലിൻ്റെ അതിർത്തികൾക്കപ്പുറത്തേക്കു പലായനംചെയ്തിരുന്നു.

"മെഫീബോഷത്തിനെ കണ്ടെത്തുന്നതുവരെ, നീ ജറുസലേം വിട്ടുപോകരുത്." ദാവീദാജ്ഞാപിച്ചു.

ദാവീദിൻ്റെ ഭടന്മാർ മാഖീറിൻ്റെ വീട്ടിലെത്തി. മെഫീബോഷത്ത് ദാവീദുരാജാവിൻ്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു.

മുടന്തൻമാരെ വെറുക്കുന്ന രാജാവിനു മുമ്പിൽ, തൻ്റെ വിധിയെന്തെന്നറിയാതെ മെഫീബോഷത്ത് താണുവണങ്ങിനിന്നു.

രാജാവ്, സിംഹാസനത്തിൽനിന്ന് താഴെയിറങ്ങി, അവൻ്റെ മുമ്പിൽവന്നു. 

"ഭയപ്പെടേണ്ട. നിൻ്റെ പിതാവായ ജോനാഥാനെപ്രതി നിന്നോടു ഞാൻ കരുണയോടെ പെരുമാറും. നിൻ്റെ പിതാമഹനായ സാവൂളിൻ്റെ സമ്പത്തെല്ലാം ഞാന്‍ നിനക്കു മടക്കിത്തരും. എന്നോടൊപ്പം, രാജാവിൻ്റെ മേശയിൽ നീ ഭക്ഷണംകഴിക്കും."

 മെഫീബോഷത്ത് ദീർഘനിശ്വാസത്തോടെ രാജാവിനെ ഒരിക്കൽക്കൂടെ വണങ്ങി.

"ചത്ത നായയ്ക്കു തുല്യനായ എന്നോടു കരുണകാണിക്കാൻ അങ്ങേയ്ക്കു മനസ്സുതന്ന കർത്താവിനെ ഞാൻ സ്തുതിക്കുന്നു."

ദാവീദ് അവനെ തന്നോടു ചേർത്ത്, മൂർദ്ധാവിൽ ചുംബിച്ചു.

"ജോനാഥാൻ്റെ പുത്രൻ ഏതവസ്ഥയിലും എനിക്കു പുത്രതുല്യൻതന്നെ!"

ദാവീദ് സീബയെ വിളിച്ചുപറഞ്ഞു.

"സാവൂൾരാജാവിൻ്റെ സ്വത്തുക്കളെല്ലാം ഞാൻ  മെഫീബോഷത്തിനെയേല്പിക്കുന്നു. നീയും നിൻ്റെ പുത്രന്മാരും നിങ്ങളുടെ ദാസന്മാരുംചേർന്ന്, അതെല്ലാം നോക്കിനടത്തണം. അതിൽനിന്നുള്ള വരുമാനമെല്ലാം അവനെയേല്പിക്കുകയുംവേണം. നിൻ്റെ യജമാനനായ മെഫീബോഷത്ത്, കൊട്ടാരത്തിൽ എന്നോടൊപ്പം താമസിക്കും."

"തിരുമനസ്സു കല്പിക്കുന്നതുപോലെ അടിയൻ ചെയ്യാം." സീബ, രാജാജ്ഞ ശിരസ്സാവഹിച്ചു. 

മെഫീബോഷത്തിൻ്റെ വളർത്തമ്മയ്ക്കും അവനെ സംരക്ഷിച്ച മാഖീറിനും രാജാവു സമ്മാനങ്ങൾനല്കി.

അന്നുമുതൽ രാജകൊട്ടാരത്തിലെ ഭക്ഷണമേശയിൽ രാജാവിനും രാജകുമാരന്മാർക്കുമൊപ്പം മെഫീബോഷത്ത് ഭക്ഷണംകഴിച്ചുതുടങ്ങി.

ദാവീദുരാജാവിനെ ഭയന്ന്, ഇസ്രായേലിൻ്റെ അതിർത്തിെകൾക്കു പുറത്ത് അഭയംപ്രാപിച്ച മുടന്തരും കുരുടരും തങ്ങളുടെ രാജ്യത്തേക്കു മടങ്ങിവന്നു.


Sunday, 2 August 2020

118. കർത്താവിനൊരാലയം

ബൈബിൾക്കഥകൾ 118

നാഥാൻ എന്ന ചെറുപ്പക്കാരനെ കർത്താവു തൻ്റെ ആത്മാവിനാൽ നിറച്ചു.

കർത്താവിൽനിന്നുള്ള സന്ദേശങ്ങളാരായാൻ ദാവീദുരാജാവ്, നാഥാൻപ്രവാചകനെ തൻ്റെ കൊട്ടാരത്തിലേക്കു ക്ഷണിക്കാറുണ്ടായിരുന്നു.

കർത്താവിൻ്റെ വാഗ്ദാനപേടകം ജറുസലേമിലേക്കു കൊണ്ടുവന്നപ്പോൾ, വാഗ്ദാനപേടകം പ്രതിഷ്ഠിച്ച സമാഗമകൂടാരത്തിൽനിന്ന്, അധികമകലെയല്ലാതെയൊരു കൂടാരമടിച്ച്, നാഥാൻപ്രവാചകൻ അവിടെത്താമസമാക്കി.

ഒരുദിവസം, ദാവീദു രാജാവു നാഥാൻപ്രവാചകനോടു പറഞ്ഞു:

"ഞാൻ ദേവദാരുത്തടിയാൽത്തീർത്ത കൊട്ടാരത്തിൽ വസിക്കുന്നു,

*കർത്താവിൻ്റെ സാക്ഷ്യപേടകമാകട്ടെ, കൂടാരത്തിലാണു പ്രതിഷ്ഠിച്ചിരിക്കുന്നത്. അതുചിതമല്ലല്ലോ! അതിനാൽ കർത്താവിനായി, കല്ലിലും മരത്തിലുംതീർത്ത, മനോഹരമായ ഒരാലയമുണ്ടാക്കണമെന്നു ഞാനാഗ്രഹിക്കുന്നു. ഇതേക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്‌?

പ്രവാചകൻ പ്രതിവചിച്ചു:

"കർത്താവ് എല്ലാക്കാര്യങ്ങളിലും അങ്ങയെ സമൃദ്ധമായനുഗ്രഹിച്ചിരിക്കുന്നു. കർത്താവിനൊരാലയം നിർമ്മിക്കുന്നത്, തീർച്ചയായും നല്ലതുതന്നെ. അക്കാര്യത്തിൽ രാജാവിനു യുക്തമായതുപോലെ ചെയ്തുകൊള്ളുവിൻ!"

അന്നുരാത്രിയിൽ കർത്താവു നാഥാൻപ്രവാചകനെ വിളിച്ചു.

"കർത്താവേ അടിയനിതാ ശ്രവിക്കുന്നു..." നാഥാൻ പ്രതികരിച്ചു.

കർത്താവു പറഞ്ഞു:

ഇസ്രായേലിനെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്നനാൾമുതലിന്നുവരെ കൂടാരത്തില്‍ വസിച്ചുകൊണ്ട്‌ ഞാനും നിങ്ങളോടൊപ്പം സഞ്ചരിക്കുകയായിരുന്നു.

ഇതിനിടയിലെന്നെങ്കിലും നിങ്ങളുടെ നേതാക്കന്മാരിലാരോടെങ്കിലും നിങ്ങളെനിക്കു‌ ദേവദാരുകൊണ്ടൊ‌രാലയം നിർമ്മിക്കാത്തതെന്തെന്നു ഞാന്‍ ചോദിച്ചിട്ടുണ്ടോ?

ആട്ടിടയനായിരുന്ന ദാവീദിനെ മേച്ചില്‍പ്പുറങ്ങളിൽനിന്നുയർത്തി‌ ഇസ്രായേലിൻ്റെ രാജാവായഭിഷേകംചെയ്തതു ഞാനാണ്. എല്ലായിപ്പോഴും ഞാനവനോടുകൂടെയുണ്ടായിരുന്നു. അവൻ്റെ ശത്രുക്കളെയെല്ലാം ഞാന്‍ നശിപ്പിച്ചു.


എന്റെ ജനമായ ഇസ്രായേൽ സുരക്ഷിതരായി സ്വന്തംസ്ഥലത്തു പാര്‍ക്കേണ്ടതിന്‌, ഞാനവരെയനുഗ്രഹിക്കും

ദാവീദിനെ ഞാനൊരു വംശമായി വളര്‍ത്തും. എന്നാൽ രക്തപങ്കിലമായ അവൻ്റെ കൈകളാൽ അവനെനിക്കൊരാലയം നിർമ്മിക്കില്ല.

അവൻ്റെ ഭൂമിയിലെ ദിവസങ്ങൾ പൂർത്തിയാക്കി, അവൻ തൻ്റെ പിതാക്കന്മാരിലേക്കു ചേർന്നുകഴിയുമ്പോൾ, അവൻ്റെ പുത്രന്മാരിലൊരുവനെ ഞാനുയർത്തും. പിതാവു പുത്രനെയെന്നപോലെ ഞാനവനെ വഴിനടത്തും. അവൻ്റെ സിംഹാസനം, ഞാൻ സുസ്‌ഥിരമാക്കും.
അവനെനിക്ക്, ഒരാ‌ലയംപണിയുകയുംചെയ്യും!

ദാവീദിൻ്റെ കുടുംബവും അവൻ്റെ സിംഹാസനവും എൻ്റെ മുമ്പിൽ എന്നാളും നിലനില്ക്കും." 

പിറ്റേന്നു പ്രഭാതത്തിൽത്തന്നെ നാഥാൻപ്രവാചകൻ, ദാവീദുരാജാവിനു മുമ്പിലെത്തി. തനിക്കുണ്ടായ ദർശനവും കർത്താവിൻ്റെ സന്ദേശവും രാജാവിനെയറിയിച്ചു.

ദാവീദ് അല്പനേരം നിശ്ശബ്ദതയിലിരുന്നു. പിന്നെയവൻ പറഞ്ഞു.

"കർത്താവിൻ്റെ ഹിതംമാത്രം നിറവേറട്ടെ. എൻ്റെ പുത്രന്മാരിലൊരുവൻ കർത്താവിനായൊരാലയം നിർമ്മിക്കട്ടെ! എന്നാലാവുന്നതെല്ലാം ആ ക്ഷേത്രത്തിനായി ഞാനൊരുക്കിവയ്ക്കാം."

ദാവീദ് അന്നു മുഴുവൻ, സമാഗമകൂടാരത്തിനകത്ത്, സാക്ഷ്യപേടകത്തിനു മുമ്പിലിരുന്നു കർത്താവിനു നന്ദി പറഞ്ഞു:

''ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസനായ എന്നോടും കുടുംബത്തോടും അരുളിച്ചെയ്‌തിരിക്കുന്ന വചനം അങ്ങു പൂർത്തീകരിക്കുമെന്നതിനെപ്രതി ഞാനങ്ങേയ്ക്കു നന്ദി പറയുന്നു! അങ്ങയുടെ നാമം എന്നേയ്ക്കും മഹത്വപ്പെടട്ടെ! സര്‍വശക്തനായ കര്‍ത്താവാണ്,‌ ഇസ്രായേലിന്റെ ദൈവമെന്നു തലമുറതോറും പ്രഘോഷിക്കപ്പെടട്ടെ! അങ്ങയുടെയീ ദാസൻ്റെ കുടുംബം അങ്ങയുടെ മുമ്പിൽ എന്നേയ്ക്കും സു‌സ്ഥിരമാകട്ടെ! 

സര്‍വ്വശക്തനായ കര്‍ത്താവേ, ഇസ്രായേലിന്റെ ദൈവമേ, ഞാന്‍ നിന്നെയൊരു വംശമായി വളർത്തുമെന്ന വാഗ്ദാനത്തിലൂടെ‌ ഈ ദാസന് അതു‌  വെളിപ്പെടുത്തിയിരിക്കുന്നതിനാൽ ഞാനങ്ങേയ്ക്കു നന്ദിപറയുന്നു..  

ദൈവമായ കര്‍ത്താവേ, അങ്ങുമാത്രമാണു ദൈവം; അങ്ങയുടെ വചനംമാത്രമാണു സത്യം; ദൈവമായ കര്‍ത്താവേ, അങ്ങു വാഗ്‌ദാനംചെയ്‌തിരിക്കുന്നു; അങ്ങയുടെയനുഗ്രഹത്താല്‍ ഈ ദാസൻ്റെ കുടുംബം എന്നേയ്ക്കുമനുഗൃഹീതമാകും." '
ഇസ്രായേലിൻ്റെ അതൃത്തികൾ വികസിപ്പിച്ചുകൊണ്ട്, ദാവീദ് പിന്നെയും തൻ്റെ തേരോട്ടം തുടർന്നു. രാജാവായ ദാവീദും സൈന്യാധിപനായ യോവാബും മുൻനിരയിൽനിന്ന്, എല്ലാ യുദ്ധങ്ങളിലും ഇസ്രായേൽസൈന്യത്തെ നയിച്ചു.

ഫിലിസ്‌ത്യരെയാക്രമിച്ച്, മെഥെഗമ്മാ പ്രദേശം അവരില്‍നിന്നു പിടിച്ചെടുത്തു.

മൊവാബ്യരെയും യുദ്ധത്തിൽ പരാജിതരാക്കി. മൊവാബ്യജനതയുടെ മൂന്നിൽ രണ്ടുഭാഗവും വധിക്കപ്പെട്ടു. അവശേഷിച്ചവർ അവനു കീഴടങ്ങി, കപ്പംകൊടുത്തു.

യൂഫ്രട്ടീസ്‌ നദീതീരത്ത്,‌ സോബാരാജാവുമായ ഹദദേസറുമായി ഇസ്രായേൽസൈന്യമേറ്റുമുട്ടി. ദാവീദിൻ്റെ സൈന്യം ഹദദേസറിൻ്റെ സൈന്യത്തിനു വലിയ നാശംവരുത്തി.

ദാവീദ്‌ പോയിടത്തെല്ലാംകര്‍ത്താവ്‌ അവനു വിജയം നല്കി.
ഹദദേസറിന്റെ സൈനികരുടെ  സ്വര്‍ണ്ണപ്പരിചകള്‍ ദാവീദ്‌ ജറുസലെമിലേക്കു കൊണ്ടുപോയി.

ഹദദേസറിൻ്റെ സഖ്യകക്ഷിയായിരുന്ന  സിറിയാക്കാരെയും ഇസ്രായേൽ തകർത്തുകളഞ്ഞു. 
ദമാസ്‌ക്കസിലെ അരാമില്‍ ദാവീദ്‌ സൈനികത്താവളം നിർമ്മിച്ചു സിറിയാക്കാര്‍ കപ്പംകൊടുത്ത്, ദാവീദിൻ്റെ‌ സാമന്തരായി

ഹദദേസറിന്റെ ശത്രുരാജാവായിരുന്ന തോയി, വലിയൊരു സമ്മാനവുമായി തൻ്റെ പുത്രനായ യോറാമിനെ ദാവീദിൻ്റെയടുത്തേക്കയച്ചു.
സ്വർണ്ണം, വെള്ളി, ഓട്‌ എന്നീ ലോഹങ്ങളിൽ നിർമ്മിച്ച നിരവധിയുപകരണങ്ങൾ യോറാം ദാവീദിനു സമ്മാനമായിക്കൊണ്ടുവന്നു. ദാവീദ്, തോയിയുമായി സഖ്യത്തിലേർപ്പെടുകയും അവൻ നല്കിയ സമ്മാനങ്ങൾ കര്‍ത്താവിനുമുമ്പിൽ കാഴ്ചവയ്ക്കുകയുംചെയ്തു.

ഏദോമ്യര്‍, മൊവാബ്യര്‍, അമ്മോന്യര്‍, ഫിലിസ്‌ത്യര്‍, അമലേക്യര്‍ തുടങ്ങിയ ജനതകളെല്ലാം ദാവീദിനു കീഴടങ്ങി. താന്‍ കീഴ്‌പ്പെടുത്തിയ ജനതകളിൽനിന്നെടുത്ത‌ സ്വർണ്ണവും വെള്ളിയും ദാവീദ്‌ കര്‍ത്താവിനുമുമ്പിലർപ്പിച്ചു..

ദാവീദുരാജാവിൻ്റെ ഓരോ പ്രവൃത്തിയും പ്രതിദിനമെഴുതിവയ്ക്കാൻ,
അഹിലൂദിന്റെ പുത്രനായ യഹോഷാഫാത്തിനെ  നടപടിയെഴുത്തുകാരനായി രാജാവു നിയമിച്ചു. 

------------------------------

*വാഗ്ദാനപേടകം - കർത്താവിൻ്റെ നിർദ്ദേശപ്രകാരം മോശ നിർമ്മിച്ചതാണ്, വാഗ്ദാനപേടകം അഥവാ സാക്ഷ്യപേടകം.

കർത്താവിൻ്റെ പത്തു കല്പനകളെഴുതി, മോശ സ്ഥാപിച്ച രണ്ടു ശിലാഫലകങ്ങൾമാത്രമാണ് അതിനുള്ളിലുണ്ടായിരുന്നത്.

Sunday, 26 July 2020

117. കർത്താവിൻ്റെ പേടകം

ബൈബിൾക്കഥകൾ 117


കർത്താവിൻ്റെ പേടകം അപ്പോഴും കിരിയാത്ത്‌യയാറിമിലെ അബിനാദാബിൻ്റെ പുത്രന്‍ എലെയാസറിൻ്റെ ഭവനത്തിൽത്തന്നെയായിരുന്നു.

ഇസ്രായേലിൽ രാജഭരണമാരംഭിക്കുന്നതിനു മുമ്പ്, പ്രവാചകനായ ഏലിയുടെ അന്ത്യനാളുകളിൽ ഫിലിസ്ത്യരുടെ ആക്രമണത്തിൽ ഇസ്രായേൽ പരാജയപ്പെട്ടു. ഇസ്രായേലിൽനിന്നു പിടിച്ചെടുത്ത കൊള്ളവസ്തുക്കൾക്കൊപ്പം കർത്താവിൻ്റെ പേടകവും ഫിലിസ്ത്യദേശത്തേക്കു കടത്തിക്കൊണ്ടുപോയി. അതവർക്കൊരു ദുരന്തമായി. '

ഫിലിസ്ത്യദേശത്തെങ്ങും മഹാമാരി പടർന്നുപിടിച്ചു. ചകിതരായ ഫിലിസ്ത്യർ ഇസ്രായേൽക്കാരമായി സന്ധിചെയ്തു. വാഗ്ദാനപേടകം തിരികെ നല്കി.

അബിനാദാബിൻ്റെ പുത്രനായ എലിയാസറിൻ്റെ ഭവനത്തിൽ വാഗ്ദാനപേടകം പ്രതിഷ്ഠിച്ചു.

വാഗ്ദാനപേടകം ജറുസലേമിലേക്കു കൊണ്ടുവരാൻ ദാവീദുരാജാവു തീരുമാനിച്ചു.

രാജാവിൻ്റെ നേതൃത്വത്തിൽ ഇസ്രായേൽശ്രേഷ്ഠന്മാരും ജനങ്ങളും എലിയാസറിൻ്റെ ഭവനത്തിലെത്തി, കർത്താവിനു ബലികളർപ്പിച്ചു.

രണ്ടു കാളകളെപ്പൂട്ടിയ പുതിയ കാളവണ്ടിയിൽ, വാഗ്ദാനപേടകം കയറ്റി.

അബിനാദാബിൻ്റെ പുത്രനായ എലിയാസറിൻ്റെ പുത്രന്മാരായ ഉസ്സായും അഹിയോയും വണ്ടി തെളിച്ചു. ഉസ്സാ വണ്ടിയിലിരുന്നു കാളകളെ നിയന്ത്രിച്ചു. അഹിയോ വണ്ടിക്കുമുമ്പിൽ, കാളകളുടെ പാർശ്വംചേർന്നു നടന്നു.

കിന്നരം, വീണ, കൈത്താളം തുടങ്ങിയ വാദ്യങ്ങളോടെ, ജനങ്ങൾ കര്‍ത്താവിൻ്റെ പേടകത്തിനു മുമ്പിൽ പാടുകയും നൃത്തംചവിട്ടുകയും ചെയ്‌തു.

ഘോഷയാത്ര നാക്കോൻ്റെ മെതിക്കളത്തിലെത്തിയപ്പോള്‍, കാളകളിലൊന്നു വിരണ്ടു.‌ വണ്ടി ചരിഞ്ഞു. പേടകം ചാഞ്ചാടി.

അഹിയോ മൂക്കുകയറിൽപ്പിടിച്ചു കാളയെ നിയന്ത്രിച്ചു.

ഉസ്സാ കൈനീട്ടി, ചരിഞ്ഞ പേടകത്തിൽപ്പിടിച്ചു. ആദരപൂർവ്വമല്ലാതെ കർത്താവിൻ്റെ പേടകത്തിൽ സ്പർശിച്ചതിനാൽ, കർത്താവിൻ്റെ കോപത്താൽ അവൻ ശരീരംകുഴഞ്ഞു താഴെവീണുപോയി. അപ്പോൾത്തന്നെ അവൻ്റെ ജീവൻ ശരീരംവെടിഞ്ഞു.

വാദ്യഘോഷങ്ങൾ നിലച്ചു. ജനങ്ങൾ വിഹ്വലരായി.

അന്നാദ്യമായി ദാവീദിനു കർത്താവിനോടു കോപവും ഭയവുംതോന്നി. തൻ്റെ നഗരത്തിലേക്കു പേടകം കൊണ്ടുപോകാൻ ദാവീദ് ഭയന്നു.

നാക്കോൻ്റെ മെതിക്കളത്തിനടുത്തായിരുന്നൂ ഹിത്യവംശജനായ ഓബദ്‌ ഏദോമിന്റെ ഭവനം. പേടകം അവിടെ പ്രതിഷ്ഠിക്കാൻ ദാവീദുരാജാവു കല്പിച്ചു.

അനന്തരം ദാവീദും സംഘവും ജറുസലേമിലേക്കു മടങ്ങി.

കർത്താവിൻ്റെ പേടകം പ്രതിഷ്ഠിക്കപ്പെട്ട ദിവസംമുതൽ ഓബദ് ഏദോമിൻ്റെ ഭവനം അനുഗ്രഹിക്കപ്പെട്ടുതുടങ്ങി. ഓബദ് ഏദോമിൻ്റെയും മക്കളുടേയും കൃഷിയും കാലിസമ്പത്തും സമൃദ്ധമായി.

കർത്താവിൻ്റെ പേടകം ഭവനത്തിൽ പ്രതിഷ്ഠിച്ചപ്പോൾ ഓബദ്‌ഏദോമും കുടുംബവും അനുഗ്രഹിക്കപ്പെട്ടുവെന്ന വാർത്ത ദാവീദിൻ്റെ ചെവികളിലുമെത്തി.‌

വാഗ്ദാനപേടകം ജറുസലേമിലേക്കു കൊണ്ടുവരാൻ ദാവീദ്, വീണ്ടുമൊരുക്കങ്ങൾ തുടങ്ങി.

കർത്താവിൻ്റെ പേടകംവഹിക്കാൻ, കാളവണ്ടിക്കുപകരം ലേവ്യപുരോഹിതരെ സജ്ജരാക്കി. അവർ പേടകം തണ്ടുകളിലേറ്റി, തോളിൽ വഹിച്ചു.

ഓബദ് ഏദോമിൻ്റെ ഭവനത്തിൽനിന്ന് പേടകം തോളിലേറ്റിയ ലേവ്യർ ആറുചുവടു നടന്നു.

അപ്പോള്‍ ദാവീദ് ഒരു കാളയെയും തടിച്ച കാളക്കിടാവിനെയും കർത്താവിനു ബലിയർപ്പിച്ചു.

ബലിയർപ്പണത്തിനു ശേഷം വാഗ്ദാനപേടകം വഹിച്ച ലേവ്യർ വീണ്ടും നടന്നുതുടങ്ങി...

ദാവീദും ഇസ്രായേല്‍ജനങ്ങളും ആര്‍പ്പുവിളിച്ചും കാഹളം മുഴക്കിയും നൃത്തംചെയ്തുകൊണ്ട് കര്‍ത്താവിൻ്റെ പേടകം ജറുസലേമിലേക്കു കൊണ്ടുവന്നു.

ദാവീദ്‌ കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട്, സര്‍വ്വശക്തിയോടെ നൃത്തംചെയ്‌തു. തൻ്റെമേൽവസ്ത്രമഴിഞ്ഞുപോയതുപോലും ആവേശത്തള്ളലിൽ ദാവീദറിഞ്ഞില്ല. ചണനൂല്‍കൊണ്ടുള്ള ഒരരക്കച്ചമാത്രമേ അവന്‍ ധരിച്ചിരുന്നുള്ളൂ..

ജറുസലേംകൊട്ടാരത്തിൻ്റെ ജാലകവാതിലിലൂടെ മിഖാൽ പുറത്തേക്കു നോക്കി. 

കർത്താവിൻ്റെ പേടകംവഹിച്ചുകൊണ്ടെത്തുന്ന ഘോഷയാത്രയ്ക്കുമുമ്പിൽ, അർദ്ധനഗ്നനായി നൃത്തംചെയ്യുന്ന ദാവീദിനെക്കണ്ടപ്പോൾ, അവള്‍ക്കവജ്ഞ‌തോന്നി.

ജറുസലേമിൽ, പ്രത്യേകംതയ്യാറാക്കിയിരുന്ന ഒരുകൂടാരത്തിനുള്ളില്‍ പേടകം പ്രതിഷ്‌ഠിച്ചു. ദാവീദു‌ രാജാവിനുവേണ്ടി കര്‍ത്താവിനുമുമ്പിൽ പുരോഹിതർ ബലികളര്‍പ്പിച്ചു.

ബലിയര്‍പ്പണത്തിനുശേഷം കര്‍ത്താവിൻ്റെ നാമത്തില്‍ ജനങ്ങളെയെല്ലാമനുഗ്രഹിച്ചു.

സ്‌ത്രീപുരുഷഭേദമെന്നിയേ അവിടെ സന്നിഹിതരായിരുന്ന എല്ലാവർക്കും ഒരപ്പവും ഒരുകഷണം മാംസവും ഒരു മുന്തിരിയടയുംവീതം വിതരണം ചെയ്‌തു.

ജനങ്ങളെല്ലാം വീട്ടിലേക്കു മടങ്ങിയശേഷം, തൻ്റെ കുടുംബത്തെയനുഗ്രഹിക്കാന്‍, ദാവീദ്‌ കൊട്ടാരത്തിലെത്തി.

അന്തഃപുരത്തിലേക്കു കയറുമ്പോൾ മിഖാല്‍ അവൻ്റെ മുമ്പിലെത്തി.

"ഇസ്രായേലിൻ്റെ രാജാവ്‌ ഇന്നു തന്നെത്തന്നെ എത്രമാത്രം പ്രശസ്തനാക്കിയിരിക്കുന്നു! സ്‌ത്രീകളടക്കമുള്ള പ്രജകളുടെ മുമ്പിൽ നിര്‍ലജ്ജം നഗ്നതപ്രദര്‍ശിപ്പിച്ച്, ആഭാസനൃത്തമാടുകയായിരുന്നില്ലേ? അതെങ്ങനെ, കാട്ടിലുംമേട്ടിലും ആടുമേയ്ച്ചുനടന്ന സംസ്കാരമല്ലേ രക്തത്തിലുള്ളത്..."

പുശ്ചത്തോടെയുള്ള അവളുടെ വാക്കുകൾ ദാവീദിനെ കോപിഷ്ഠനാക്കി.

ദാവീദ്‌ പറഞ്ഞു: ''നിൻ്റെ കുടുംബത്തേയും പിതാവിനെയുമൊഴിവാക്കി, ദൈവത്തിൻ്റെ ജനമായ ഇസ്രായേലിൻ്റെ രാജാവായി, എന്നെ തിരഞ്ഞെടുത്ത കര്‍ത്താവിൻ്റെ തിരുമുമ്പിലാണു ഞാന്‍ നൃത്തംചെയ്‌തത്‌. നിൻ്റെ മുമ്പിൽ ഞാനിതിലേറെ അധിക്ഷേപാർഹനുമായാലും കര്‍ത്താവിനെ മഹത്വപ്പെടുത്താൻ, ഞാനിനിയും ആനന്ദ‌നൃത്തംചെയ്യും. നീ പറഞ്ഞ ഇസ്രായേൽജനവും ഇസ്രായേലിലെ പെണ്‍കുട്ടികളും ഇതുമൂലം എന്നെ കൂടുതൽ ബഹുമാനിക്കും."


മിഖാൽ കോപത്തോടെ ദാവീദിനെ നോക്കി. പിന്നെ പിന്തിരിഞ്ഞ്, കാലുകളമർത്തിച്ചവിട്ടി അവളുടെ അന്തഃപുരത്തിലേക്കു പോയി.

Sunday, 19 July 2020

116. ജറുസലേമിൻ നായകൻ

ബൈബിൾക്കഥകൾ 116

ദാവീദ് തൻ്റെ തലസ്ഥാനം ജറുസലേമിലേക്കു മാറ്റാൻ തീരുമാനിച്ചു.

ഹെബ്രോണിൽനിന്നുള്ള രാജ്യഭരണം ഏഴുവർഷവും ആറുമാസവും പൂർത്തിയാക്കിയശേഷം, മുപ്പതാംവയസ്സിൽ അവൻ തൻ്റെ സിംഹാസനം, സീയോൻകോട്ടയ്ക്കുള്ളിൽ, ജറുസലേമിലേക്കു മാറ്റി സ്ഥാപിച്ചു.


കാനാൻദേശത്തിനു പുറത്ത്, ടയിറിലെ രാജാവായ ഹീരാമുമായി ദാവീദ് സഖ്യത്തിലേർപ്പെട്ടു. sയിറിൽനിന്ന്, വിദഗ്ദ്ധരായ കല്ലുപണിക്കാരും മരപ്പണിക്കാരും ഇസ്രയേലിലെത്തി. ടയിറിലെ മേന്മയേറിയ ദേവദാരുത്തടികൾ ഹീരാം അയച്ചുകൊടുത്തു. 

ദാവീദ് ജറുസലേം നഗരം സീയോൻകോട്ടയ്ക്കു പുറത്തേക്കു വികസിപ്പിച്ചു. കോട്ടയ്ക്കുള്ളിൽ മനോഹരമായൊരു കൊട്ടാരം പണികഴിപ്പിച്ചു.

ഇസ്രായേലും ദാവീദും പ്രബലരാകുന്നുവെന്നുകണ്ടപ്പോൾ കാനാൻനാട്ടിലുള്ള ഫിലിസ്ത്യരാജാക്കന്മാർക്കു സ്വസ്ഥതയില്ലാതായി. അവരൊന്നിച്ച് ദാവീദിനെയാക്രമിക്കാൻ തീരുമാനിച്ചു.

ഫിലിസ്ത്യരുടെ നീക്കത്തെക്കുറിച്ച്, ചാരന്മാരിലൂടെയറിഞ്ഞപ്പോൾ ദാവീദ് അസ്വസ്ഥനായി. ഫിലിസ്ത്യരുടെ സംയുക്തസൈനികശക്തി ഇസ്രായേലിൻ്റെ സൈന്യത്തേക്കാൾ ഏറെ വലുതായിരുന്നു.

സീയോൻകോട്ടയുടെ വാതിലുകൾ അടച്ചു കാവൽ ശക്തമാക്കി. കോട്ടമതിലിനടിയിലൂടെയുള്ള നീർച്ചാലിൽ, കോട്ടമതിലിൻ്റെ ഉൾഭാഗത്തായി, ആർക്കും നുഴഞ്ഞുകയറാനാകാത്തവിധം 
 ഇരുമ്പുവലയുറപ്പിച്ചു സുരക്ഷിതമാക്കി.

ദാവീദ് കോട്ടയ്ക്കുള്ളിൽനിന്നു പുറത്തിറങ്ങാതെ, കർത്താവിനുമുമ്പിൽ പ്രാർത്ഥനയോടെ നിന്നു.

ഫിലിസ്ത്യസൈന്യം റഫായിംതാഴ്‌വരയില്‍ താവളമടിച്ചു. തങ്ങളെ ഭയന്നു ദാവിദും സൈന്യവും കോട്ടയ്ക്കുള്ളലൊളിച്ചിരിക്കുകയാണെന്നറിഞ്ഞപ്പോൾ ഫിലിസ്ത്യസൈന്യത്തിൻ്റെ ആവേശമിരട്ടിയായി. ഫിലിസ്ത്വരാജാക്കന്മാർ സീയോൻകോട്ട തകർക്കാനുള്ള പദ്ധതികളാസൂത്രണംചെയ്തു തുടങ്ങി.

കര്‍ത്താവു ദാവീദിനോടു‌ പറഞ്ഞു: "നീ യുദ്ധത്തിനു പുറപ്പെടുക,  ഞാൻ നിന്നോടൊപ്പമുണ്ടാകും ഫിലിസ്‌ത്യർക്കു നിൻ്റെമുമ്പിൽ പിടിച്ചുനില്ക്കാനാകില്ലാ..."

സീയോൻകോട്ടയുടെ ഇരിമ്പുവാതിലുകൾ തുറക്കപ്പെട്ടു. റഫായിംതാഴ്‌വരയെ ലക്ഷ്യമാക്കി
ജറുസലേമിൽനിന്നു ദാവീദിൻ്റെ സൈന്യം പുറപ്പെട്ടു. ദാവീദും യോവാബും മുമ്പിൽനിന്ന്, ഇസ്രായേൽസൈന്യത്തെ നയിച്ചു.

ഫിലിസ്ത്യർ പ്രതീക്ഷിക്കാതിരുന്ന സമയത്ത്, ഇസ്രായേൽസൈന്യം, അവരുടെ പാളയമാക്രമിച്ചു. ദാവീദ് ഇസ്രായേൽപ്പാളയത്തിൻ്റെ മുന്നിലൂടെയും യൊവാബും അബിഷായിയും വശങ്ങളിലൂടെയും ആക്രമിച്ചു കയറി. 

ഫിലിസ്ത്യർ ചിതറിയോടി. 

വെള്ളച്ചാട്ടംപാലെ കര്‍ത്താവെൻ്റെ ശത്രുക്കളെച്ചിതറിച്ചുവെന്നു‌  പറഞ്ഞ്, ദാവീദ് ആ സ്ഥലത്തിന്‌ ബാല്‍പെരാസിം എന്നുപേരിട്ടു. ദാവീദ് വിജയശ്രീലാളിതനായി ജറുസലേമിലേക്കു മടങ്ങി.

എന്നാൽ ഫിലിസ്ത്യർ പൂർണ്ണമായി പിൻവാങ്ങിയിരുന്നില്ല. അവർ കൂടുതൽ വലിയ സൈന്യവുമായി ബാല്‍പെരാസിമിൽ മടങ്ങിയെത്തി. 

"ഞാൻ ഫിലിസ്ത്യരെ വീണ്ടും നേരിടണോ? അതോ കോട്ടവാതിലടയ്ക്കണോ?"
ദാവീദ്‌ കര്‍ത്താവിനോടാ‌രാഞ്ഞു. 

കർത്താവവനോടു പറഞ്ഞു: നീയവർക്കെതിരേ വീണ്ടുംചെല്ലുക. എന്നാൽ നേരേ ചെന്നാ‌ക്രമിക്കരുത്‌. റഫായിം താഴ്വരയുടെ വശങ്ങളിലൂടെചെന്ന്,  ബള്‍സാ വൃക്ഷങ്ങള്‍ക്കാടുകൾക്കിടയിലൂടെ കയറി പിന്നില്‍നിന്നാക്രമിക്കുക."

കർത്താവു കല്പിച്ചതുപോലെ ദാവീദ് ചെയ്തു. 

മുന്നിലേക്കും വശങ്ങളിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഫിലിസ്ത്യർ പിന്നിൽനിന്നൊരാക്രമണം പ്രതീക്ഷിച്ചിരുന്നില്ല. 

പിൻനിരയിലുണ്ടായിരുന്ന ഫിലിസ്ത്യരെ വെട്ടിവീഴ്ത്തി. പിൻനിരയിലുണ്ടായിരുന്ന സൈനികരുടെ, മരണഭീതിയോടെയുള്ള അലർച്ചകളും കരച്ചിലുകളും കേട്ടപ്പോൾമാത്രമാണ്, തങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന സത്യം മുൻനിരയിലുണ്ടായിരുന്ന ഫിലിസ്ത്യസൈനികരും അവരുടെ നായകരും മനസ്സിലാക്കിയത്.

അപ്പോൾ ഏറെ വൈകിപ്പോയിരുന്നു. നിരവധി കബന്ധങ്ങൾ ചോരച്ചാലുകളുടെ ഉറവകളായി മണ്ണിലുരുണ്ടു.

ഫിലിസ്ത്യരിൽ അവശേഷിച്ചവർ പിന്തിരിഞ്ഞോടി. 

ഇസ്രായേൽസൈന്യം ഗേസർവരെ അവരെ പിന്തുടർന്നാക്രമിച്ചു. ഗേബമുതൽ ഗേസർവരെയുള്ള പ്രദേശങ്ങൾ ഇസ്രായേലിൻ്റെ ഭാഗമായിത്തീർന്നു.


Sunday, 12 July 2020

115. ഇസ്രായേൽരാജാവ്

ബൈബിൾക്കഥകൾ - 115

യൂദായിലെ പ്രമുഖർക്കെല്ലാം ദാവീദ്‌  രാജാവ് സന്ദേശങ്ങളയച്ചു. "അബ്‌നേറിന്റെ രക്തംചിന്തിയതിൽ എനിക്കോ എന്റെ രാജ്യത്തിനോ പങ്കില്ല. അവൻ്റെ രക്തം, യോവാബിന്റെയും അവന്റെ പിതൃഭവനത്തിന്റെയുംമേല്‍ പതിക്കട്ടെ!"

ദാവീദുരാജാവ് തൻ്റെ വസ്ത്രം കീറുകയും വിലാപവസ്ത്രം ധരിക്കുകയുംചെയ്തു. രാജ്യമെങ്ങും ദുഃഖാചരണം പ്രഖ്യാപിച്ചു.

ഹെബ്രോണിലെ കല്ലറവരെ
ദാവീദ്‌ അബ്നേറിൻ്റെ ശവമഞ്ചത്തെ പിന്തുടര്‍ന്നു. അവൻ കല്ലറയ്‌ക്കരികെനിന്ന്‌ ഉച്ചത്തില്‍ക്കരഞ്ഞു. ആ ദിവസംമുഴുവൻ ജലപാനംപോലുമില്ലാതെ അവനുപവസിച്ചു.

രാജാവു‌ ചെയ്‌തതെല്ലാം യൂദായിലേയും ഇസ്രായേലിലേയും ജനങ്ങളെല്ലാവരും ശ്രദ്ധിച്ചു.
അബ്‌നേറിൻ്റെ കൊലപാതകം,  രാജാവിന്റെ അറിവോടെയായിരുന്നില്ലെന്ന്‌ ഇസ്രായേല്‍ക്കാരെല്ലാം  മനസ്സിലാക്കി.

തന്റെ സൈന്യാധിപനായ അബ്‌നേര്‍ കൊല്ലപ്പെട്ടന്നറിഞ്ഞപ്പോൾ, ഇഷ്‌ബോഷെത്ത്‌ രാജാവു ചകിതനായി. അവൻ അന്തഃപുരത്തിൽനിന്നു പുറത്തിറങ്ങിയില്ല. 

അബ്നേർ വധിക്കപ്പെട്ടപ്പോൾ,
ഇഷ്‌ബോഷെത്ത്‌ രാജാവിൻ്റെ സൈന്യത്തിലെ പ്രമുഖരായിരുന്ന
ബാനായും റേഖാബും രാജാവിനെതിരായി ഗൂഢാലോചന നടത്തി. അവർ അന്തഃപുരത്തിൽക്കടന്ന്  രാജാവിനെ വധിച്ചു. ഛേദിച്ചെടുത്ത ശിരസ്സുമായി ആ രാത്രിയിൽത്തന്നെ, അവർ ദാവീദിൻ്റെ കൊട്ടാരത്തിലെത്തി.

തൻ്റെ സഹോദരൻ്റെ, ഛേദിക്കപ്പെട്ട ശിരസ്സുകണ്ട് മിഖാൽ മോഹാലസ്യപ്പെട്ടു വീണു.

"ശുഭവാർത്തയെന്ന ഭാവത്തില്‍ സാവൂള്‍രാജാവിൻ്റെ മരണവാർത്തയുമായി എന്റെയടുത്തുവന്നവന് എന്താണു സംഭവിച്ചതെന്നു നിങ്ങൾ കേട്ടിരുന്നില്ലേ? 

സ്വഭവനത്തില്‍ ഉറങ്ങിക്കിടന്നിരുന്നവനെ, പതുങ്ങിച്ചെന്നു കൊന്നുകളഞ്ഞ നിങ്ങൾക്കു ഞാൻ അതിലുംവലിയ സമ്മാനംതന്നെ തരും!‌ എൻ്റെ ജോനാഥൻ്റെ സഹോദരൻ്റെ രക്തത്തിനു പകരംവീട്ടാതിരിക്കാൻ എനിക്കാവുമെന്നു നിങ്ങൾ കരുതിയോ?"

പിറ്റേന്ന്, ബാനായുടേയും റേഖാബിൻ്റെയും ജഡങ്ങൾ ഹെബ്രോണിലെ വലിയകുളത്തിൻ്റെ പാർശ്വത്തിൽ കഴുകന്മാരുടെ ഭക്ഷണമായി...

ദാവീദ്, ഇഷ്ബോഷെത്തിന് രാജകീയമായ മൃതസംസ്കാരമൊരുക്കി..  

ഇസ്രായേലിലെ ശ്രഷ്‌ഠന്‍മാര്‍ ഹെബ്രാണില്‍ ദാവീദിൻ്റെയടുത്തുവന്നു. 

"സാവൂള്‍ ഇസ്രായേലിൻ്റെ രാജാവായിരുന്നപ്പോള്‍പ്പോലും അങ്ങുതന്നെയാണ് ഇസ്രായേലിനെ നയിച്ചിരുന്നതെന്ന് എല്ലാവർക്കുമറിയാം. ഇന്നിതാ സിംഹാസനത്തിലിരുന്ന്, ഇസ്രായേലിനെ അങ്ങു നയിക്കേണ്ട സമയമായിരിക്കുന്നു."

ദാവീദു‌രാജാവ്‌, കര്‍ത്താവിന്റെ സന്നിധിയില്‍ ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളുമായും ഉടമ്പടിചെയ്‌തു. 

ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷേകംചെയ്യപ്പെട്ടു.. ദാവീദിന്റെ അടുത്ത സുഹൃത്തും രാജ്യതന്ത്രജ്ഞനുമായിരുന്ന അഹിതോഫെൽ രാജാവിന്റെ ഉപദേഷ്ടാവായി നിയമിതനായി.

ഇസ്രായേൽമുഴുവൻ്റെയും രാജാവായി അധികാരമേറ്റപ്പോഴും ദാവീദിൻ്റെ തലസ്ഥാന നഗരം, യൂദായുടെ തലസ്ഥാനമായിരുന്ന ഹെബ്രോൺതന്നെയായിരുന്നു. 

മിഖാൽ, അബിഗായിൽ, അഹിനോവാം, മാഖാ എന്നിവർക്കുപുറമേ ഹഗ്ഗീത്ത്, അബിത്താൽ, എഗ്ലാ എന്നിവരെക്കൂടെ ദാവീദ്, ഹെബ്രോണിൽവച്ചു
ഭാര്യമാരായി സ്വീകരിച്ചു. അവരിൽനിന്ന്, യഥാക്രമം അദോനിയാ, ഷെഫത്തിയാ, ഇത്രയാം എന്നീ പുത്രന്മാരും ജനിച്ചു. 

ഇസ്രായേലിൻ്റെ സമീപരാജ്യമായിരുന്ന ജറുസലേം ജബൂസ്യവംശജരുടെ രാജ്യമായിരുന്നു. സുശക്തമായ കോട്ടകളാൽ ചുറ്റപ്പെട്ട ജറുസലേം സമൃദ്ധിയുടെ വിളനിലമായിരുന്നു. ജറുസലേമിനു ചുറ്റുമുള്ള കോട്ട, സീയോൻകോട്ടയെന്നപേരിൽ കാനാൻനാട്ടിലെല്ലാം പ്രസിദ്ധിയാർജ്ജിച്ചിരുന്നു.
ജോർദ്ദാനിൽനിന്നു. നീർപ്പാത്തികൾ നിർമ്മിച്ച്, അതിലൂടെയാണ് ജെറുസലേം രാജ്യത്തേക്കാവശ്യമായ ജലമെത്തിച്ചിരുന്നത്. ജനങ്ങൾക്കു കോട്ടയ്ക്കു പുറത്തിറങ്ങാതെ സുഖകരമായി ജീവിക്കാനുള്ള സൗകര്യങ്ങളെല്ലാം ജറുസലേമിലെ ജബൂസ്യരാജാവു സജ്ജമാക്കിയിരുന്നു.

ജറുസലേം പിടിച്ചടക്കി, ഇസ്രായേലിൻ്റെ തലസ്ഥാനമാക്കണമെന്ന് ദാവീദ് ആഗ്രഹിച്ചു. ഇസ്രായേലിനു കീഴടങ്ങാനാവശ്യപ്പെട്ട്, ജറുസലേമിലേക്കു് ദാവീദ് തൻ്റെ ദൂതനെയയച്ചു.

ജറുസലേം രാജാവ്, ദാവീദിൻ്റെ ദൂതനെ പരിഹസിച്ചു പറഞ്ഞുവിട്ടു.

"ആരാണീ ദാവീദ്? അവനു ജബൂസ്യജനതയെക്കുറിച്ചെന്തറിയാം? അവനു സീയോൻകോട്ടയ്ക്കുള്ളിൽ കടക്കാനാവുമോ?. അവനെത്തടയാന്‍, ജറുസലേമിലെ കുരുടനും മുടന്തനും മതി...!"

ജബൂസ്യരാജാവിൻ്റെ പരിഹാസവാക്കുകളെക്കുറിച്ചു കേട്ടപ്പോൾ ദാവിദു കുപിതനായി.

"മുടന്തരേയും കുരുടരേയും ദാവീദു വെറുക്കുന്നു. ജറുസലേമിലെ മുടന്തരും കുരുടരുമായ ജബൂസ്യരെ ഇല്ലാതാക്കാൻ തയ്യാറുള്ളവർ യുദ്ധത്തിനൊരുങ്ങുക."

സൈന്യാധിപനായ യോവാബിനെ വിളിച്ചു സാവൂൾ പറഞ്ഞു: "സൈന്യത്തെയൊരുക്കുക. അമാവാസിക്ക് ഇനി മൂന്നു ദിവസങ്ങൾമാത്രം. അന്നു നമ്മൾ ജറുസലേം ആക്രമിക്കണം."

"നമ്മുടെ സൈന്യം എപ്പോഴും യുദ്ധസജ്ജമാണ്. എന്നാൽ സീയോൻകോട്ട ഭേദിച്ച് ഉള്ളിൽക്കടക്കാനെളുപ്പമല്ലാ." യോവാബ് പറഞ്ഞു.

"ഞാൻ പറയുന്നതു കേൾക്കുക, അതുപോലെ പ്രവർത്തിക്കുക." ദാവീദ് ഉറച്ച ശബ്ദത്തിൽ യോവാബിനോടു പറഞ്ഞു.
"അമാവാസി ദിനത്തിൽ നേരമിരുളുമ്പോൾത്തന്നെ കോട്ടയുടെ മുൻവാതിലിനും പിൻവാതിലിനുമടുത്തായി ഇസ്രായേൽസൈന്യത്തിൻ്റെ രണ്ടു ഗണങ്ങൾ ഒളിച്ചിരിക്കണം. കാഹളനാദംകേട്ടാലുടൻ ഓടിയെത്താവുന്ന അകലത്തിൽ ബാക്കി മുഴുവൻ സൈനികരും നിലയുറപ്പിക്കണം.

രാത്രിയിൽ, നഗരമുറക്കമാകുമ്പോൾ ജറുസലേമിലേക്കു ജലമെത്തിക്കാനായി നിർമ്മിച്ചിരിക്കുന്ന നിർപ്പാത്തിയിലൂടെ നമ്മുടെ കുറച്ചാളുകൾ കോട്ടയ്ക്കുള്ളിൽക്കടക്കണം. 
മുമ്പിലും പിമ്പിലുമുള്ള കോട്ടവാതിലുകളുടെ കാവൽക്കാരെയാക്രമിച്ചു കീഴടക്കി, വാതിലുകൾ തുറക്കാൻ കഴിവുള്ളവരെയാണ് അതിനു നിയോഗിക്കേണ്ടത്.

അവർ കോട്ടവാതിലുകൾ തുറന്ന്, കാഹളം മുഴക്കിയാൽ നമ്മുടെ സൈനികർക്കു ജറുസലേമിലേക്കു കയറി ആക്രമണമാരംഭിക്കാം.

നേരംപുലരുമ്പോൾ ജറുസലേമിലെ ജബൂസ്യരിൽ ഒരുവൻപോലും ജീവനോടെ ബാക്കിയാകരുത്."

ദാവിദിൻ്റെ ആജ്ഞ, യോവാബ് ശിരസ്സാവഹിച്ചു. അവൻ സൈന്യത്തെ തയ്യാറാക്കി. നീർപ്പാത്തിയിലൂടെ കോട്ടയ്ക്കുള്ളിൽക്കടക്കാൻ അഭ്യാസികളായ ഇരുപത്തിനാലു ചെറുപ്പക്കാരെ തിരഞ്ഞെടുത്തു. അവരെ പന്ത്രണ്ടുപേർവീതമുള്ള രണ്ടുഗണങ്ങളായിത്തിരിച്ചു. അവരിലൊരുഗണത്തെ അവൻ തൻ്റെ സഹോദരനായ അബിഷായിയുടെ കീഴിലാക്കി. മറ്റേഗണത്തെ യോവാബ് നേരിട്ടു നയിച്ചു.

യോവാബിൻ്റെയും അബിഷായിയുടേയും നേതൃത്വത്തിലുള്ള സംഘങ്ങൾ, കോട്ടയ്ക്കു കീഴിലൂടെയൊഴുകുന്ന നീർപ്പാത്തിയിലൂടെ മുങ്ങാംകുഴിയിട്ടു. കോട്ടയ്ക്കടിയിലൂടെ അവർ ജറുസലേം നഗരത്തിൽ പ്രവേശിച്ചു.

മൃഗക്കൊഴുപ്പു പുരട്ടിയ പന്തങ്ങൾ നഗരവീഥികളിൽ അവിടവിടെയായി കത്തിനില്ക്കുക്കുന്നുണ്ടായിരുന്നു. അവയിൽനിന്നകന്ന് ഇരുട്ടിൻ്റെ മറപറ്റി രണ്ടു സംഘങ്ങളും കോട്ടവാതിലുകളെ ലക്ഷ്യമാക്കി നീങ്ങി - യോവാബിൻ്റെ സംഘം മുൻവാതിലിനുനേരെയും അബിഷായിയുടെ സംഘം പിൻവാതിലിനുനേരെയും!

വാതിൽകാവൽക്കാർ അപകടം തിരിച്ചറിയുന്നതിനുമുമ്പേ, യോവാബിൻ്റെയും അബിഷായിയുടേയും സംഘങ്ങളുടെ മിന്നലാക്രമണങ്ങളിൽ അവർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു.

യുദ്ധകാഹളം മുഴങ്ങി. കോട്ടവാതിലുകൾ മലർക്കേത്തുറന്നു. ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്ന നഗരവാസികൾ പരിഭ്രാന്തരായി. എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയുന്നതിനുമുമ്പേ ജബൂസ്യർ ശിരസ്സറ്റുവീണുകൊണ്ടിരുന്നു.

നേരം പുലർന്നപ്പോൾ ജറുസലേംരാജ്യത്തിൽ ഒരുവൻപോലും ജീവനോടെയവശേഷിച്ചിരുന്നില്ല.

Sunday, 21 June 2020

114. ശത്രുക്കൾ, മിത്രങ്ങൾ,,,

ബൈബിൾക്കഥകൾ 114

തങ്ങളുടെ സഹോദരനായ അസഹേലിനെ വധിച്ചത് അബ്നേറാണെന്ന് യോവാബും അബീഷായിയുമറിഞ്ഞു. എന്തുവിലകൊടുത്തും സഹോദരന്റെ രക്തത്തിനു പ്രതികാരംചെയ്യുമെന്ന് അവരിരുവരും പ്രതിജ്ഞചെയ്തു.
ഇസ്രായേലിൽ അബ്‌നേർ പ്രബലനായിക്കൊണ്ടിരുന്നു. ഇഷ്ബൊഷാത്ത് രാജാവ് അവന്റെ കൈയിലൊരു കളിപ്പാവമാത്രമായി. കൊട്ടാരത്തിൽമാത്രമല്ല, അന്തഃപുരത്തിന്റെ അകത്തളങ്ങളിലും അവൻ കടന്നെത്തി. 

സാവൂളിന്റെ ഭാര്യമാരിലൊരുവളായിരുന്ന റിസ്പയുടെ ശയനമുറിയിൽ, പലരാത്രികളിലും അബ്‌നേറുണ്ടായിരുന്നുവെന്ന് ഇഷ്ബൊഷാത്തറിഞ്ഞു. അതറിഞ്ഞപ്പോൾ രാജാവു ക്രുദ്ധനായി.

"നീയെന്റെ പിതാവിന്റെ ശയ്യ മലിനമാക്കുന്നുവോ? നീ നിന്റെ നിലമറക്കുകയും ഇസ്രായേൽരാജ്യത്തെയും രാജാവിനെയും ലോകസമക്ഷം അവഹേളിക്കുകയും ചെയ്യുന്നതെന്തിന്?" ഇഷ്ബൊഷാത്ത് അബ്‌നേറിനെ വിളിച്ചുചോദിച്ചു.

അബ്‌നേർ കോപംകൊണ്ടു വിറച്ചു. "ഞാൻ നിന്റെ വാലാട്ടിപ്പട്ടിയാണെന്നു  നീ കരുതിയോ? നിന്റെ പിതാവിനോടും സഹോദരന്മാരോടും അവരുടെ മരണംവരെ ഞാൻ വിശ്വസ്തതപുലർത്തി. ശത്രുക്കളുടെ കൈയിൽപ്പെടാതെ നിന്നെ രക്ഷിച്ച്, മഹനായിമിൽക്കൊണ്ടുവന്നു രാജാവാക്കി. എന്നിട്ടിപ്പോൾ സ്ത്രീവിഷയത്തിൽ നീയെന്നെ അപമാനിക്കാൻ ശ്രമിക്കുന്നോ? സാവൂളിന്റെ കുടുംബത്തിൽനിന്നു രാജ്യമെടുത്ത്, ദാവീദിനു നല്കുമെന്ന് സാമുവൽപ്രവാചകനിലൂടെ കർത്താവരുൾചെയ്തിട്ടുള്ളതു  നീ കേട്ടിട്ടില്ലേ? ആ പ്രവചനം പൂർത്തിയാക്കാൻ ഞാൻ ദാവീദിനെ സഹായിക്കുന്നില്ലെങ്കിൽ ദൈവമെന്നെ കഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ! സാവൂളിന്റെ കാലംമുതലേ ഇസ്രായേലിന്റെ സർവ്വസൈന്യാധിപനാണു ഞാൻ! നീയെനിക്കെതിരുനില്ക്കാൻശ്രമിച്ചാൽ, ഇസ്രായേലിന്റെ സൈനികർ ആർക്കൊപ്പം നില്ക്കുമെന്നു നിനക്കൂഹിക്കാമോ?"

കോപത്താൽ ചെമന്ന, അബ്‌നേറിന്റെ മുഖത്തുനോക്കാൻപോലും ഇഷ്ബൊഷാത്ത് ഭയന്നു. ഒരു വാക്കുപോലും മറുത്തുപറയാതെ, അവൻ അബ്‌നേറിന്റെ മുമ്പിൽനിന്നു പോയി. 

അബ്‌നേർ അപ്പോൾത്തന്നെ ഹെബ്രോണിലേക്കു തന്റെ ദൂതനെ അയച്ചു. 

അബ്‌നേറിന്റെ ദൂതൻകൊണ്ടുവന്ന കുറിമാനം ദാവീദ് വായിച്ചു. "ഇസ്രായേൽ ആര്ക്കുള്ളതാണെന്നു പറയുക! നീയെന്നോട് ഉടമ്പടിചെയ്‌താൽ ഇസ്രായേൽമുഴുവനെയും നിന്റെ പക്ഷത്തേക്കു കൊണ്ടുവരാൻ ഞാൻ നിന്നെ സഹായിക്കാം." 

ദാവീദിന്റെ മുഖത്ത് ഒരു പുഞ്ചിരിവിടർന്നു. അവൻ അബ്‌നേറിനുള്ള മറുകുറിയെഴുതി.

"സാവൂൾരാജാവിനോടൊപ്പം നീയുംകൂടെ ചേർന്നാണ് എന്റെ ഭാര്യയായിരുന്ന മിഖാലിനെ ഫൽത്തിയേലിനു ഭാര്യയായി നല്കിയത്. ആദ്യം നീ, എന്റെ ഭാര്യയെ എനിക്കു മടക്കിത്തരിക. അതിനുശേഷംമാത്രം എന്നെ വന്നു കാണുക. അപ്പോൾ നമുക്കുടമ്പടി ചെയ്യാം!" ദാവീദിന്റെ മറുപടി സന്ദേശവുമായി അബ്‌നേറിന്റെ ദൂതൻ ഇസ്രായേലിലേക്കു മടങ്ങി.  

ഒപ്പം മറ്റൊരു കുറിമാനവുമായി ദാവീദിന്റെ ദൂതൻ ഇഷ്ബൊഷാത്തിന്റെയടുത്തേക്കു തിരിച്ചു. 

ദാവീദിനുള്ള സന്ദേശവുമായി ഹെബ്രോണിലേക്കു ദൂതനെ അയച്ചശേഷം അബ്‌നേർ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലെയും ശ്രേഷ്ഠന്മാരുമായി സംസാരിച്ചു. 

"ഇസ്രായേലിന്റെ രാജത്വം കർത്താവു  ദാവീദിനു വാഗ്ദാനംചെയ്തിട്ടുണ്ട്. കർത്താവ് അതു നടപ്പാക്കുകതന്നെ ചെയ്യും. ഇഷ്ബൊഷാത്ത് സാവൂളിനെയോ ജോനാഥനെയോപോലല്ലാ... അവൻ രാജാവായി അഭിഷേകംചെയ്യപ്പെട്ടിട്ട് രണ്ടു വർഷമാകാറായി... ഇസ്രായേലിനെ സമൃദ്ധിയിലേക്കു നയിക്കാൻ അവനു കഴിവില്ലെന്നു രാജ്യത്തെ ജനങ്ങളെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു..." 

ദാവീദിനെ രാജാവായി അംഗീകരിക്കുന്നതിൽ ആർക്കുമെതിർപ്പില്ലായിരുന്നു. 

"ഇസ്രായേൽരാജ്യത്തെ നയിക്കാൻ ദാവീദിനെപ്പോലെ കരുത്തനായ മറ്റൊരാളുമില്ലാ..." സാവൂളിന്റെ പിതൃഗോത്രമായ ബഞ്ചമിൻഗോത്രജർപോലും ദാവീദിനെ രാജാവാക്കുന്നതിൽ അബ്‌നേറിനെ അനുകൂലിച്ചു.

ദൂതൻ, ദാവീദിന്റെ മറുകുറി അബ്നേറിനെയേല്പിച്ചു മടങ്ങി. അബ്‌നേർ ഫൽത്തിയേലിന്റെ ഭവനത്തിലേക്കു പോകാൻ തയ്യാറെടുത്തു. 

ദാവീദിന്റെ ദൂതൻ കൊണ്ടുവന്ന സന്ദേശം ഇഷ്ബൊഷാത്ത് ചുരുൾ നിവർത്തി വായിച്ചു, 

"പ്രിയ സഹോദരൻ ഇഷ്‌ബൊഷാത്തിന് ജെസ്സെയുടെ പുത്രനും യൂദയായുടെ രാജാവുമായ ദാവീദിന്റെ സ്നേഹവന്ദനം. നൂറു ഫിലിസ്ത്യരുടെ ആഗ്രചർമ്മം പെൺപണമായി നല്കിയാണ്, നിന്റെ സഹോദരിയായ മിഖാലിനെ ഞാൻ ഭാര്യയാക്കിയത്. അവളെ എനിക്കു തിരികെത്തരിക. നീയതു ചെയ്‌താൽ, നമ്മളെന്നും സ്നേഹിതരായിരിക്കും."

ഇഷ്ബൊഷാത്ത്, അബ്‌നേറിനെ വിളിപ്പിച്ചു. 

"ഫൽത്തിയേലിന്റെ ഭവനത്തിലേക്കു രഥമയച്ച്, മിഖാലിനെ തിരികെക്കൊണ്ടു വരണം. ദാവീദിന് അവന്റെ ഭാര്യയെത്തിരികേ നല്കി, നമുക്ക് അവനുമായി സൗഹൃദത്തിൽകഴിയണം."  

രാജാവിന്റെ അനുമതിയോടെ ഹെബ്രോണിലേക്കു പോകാൻ അതു നല്ലൊരവസരമാണെന്ന് അബ്‌നേർ കരുതി. ഇഷ്ബൊഷാത്തിനു ദാവീദയച്ച സന്ദേശത്തെക്കുറിച്ച് അവനറിഞ്ഞിയിരുന്നില്ലാ.

"അതു നന്നായി. മിഖാൽരാജകുമാരിയുടെ മനസ്സെനിക്കറിയാം. ഫൽത്തിയേലിനൊപ്പംകഴിയുമ്പോഴും ദാവീദിനെമാത്രമാണു കുമാരി തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.

രഥത്തോടൊപ്പം ഞാനും പോകാം. ഞാൻതന്നെ കുമാരിയെ ഹെബ്രോണിൽ ദാവീദിന്റെ പക്കലെത്തിക്കുകയുംചെയ്യാം... ഇതെന്റെയൊരു പ്രായശ്ചിത്തമാകട്ടെ!"

മിഖാൽരാജകുമാരിയോടൊപ്പം അബ്‌നേർ ഹെബ്രോണിലേക്കു പുറപ്പെട്ടു. അവന്റെ വിശ്വസ്തരായ ഇരുപതു പടയാളികളും അവരോടൊപ്പമുണ്ടായിരുന്നു. 

മിഖാലിന്റെ ഹൃദയം ആനന്ദത്താൽ നിറഞ്ഞിരുന്നു... കണ്ണീർനിറഞ്ഞ പ്രാർത്ഥനകൾക്കൊടുവിൽ തന്റെ പ്രാണപ്രിയന്റെ സന്നിധിയിലേക്കുവീണ്ടുമെത്തുന്നു... വർഷങ്ങൾനീണ്ട കാത്തിരിപ്പ് ശുഭകരമായ അന്ത്യത്തിലേക്കെത്തുന്നതിൽ അവളാഹ്ലാദിച്ചു... എന്നാൽ അതേറെനേരം നീണ്ടുനിന്നില്ല.

ദാവീദിനെക്കണ്ട്, അകലെനിന്നുതന്നെ അവളോടിയടുത്തെത്തി. അവൻ, തന്നെ വാരിപ്പുണരുമെന്നു മിഖാൽ കരുതി. എന്നാൽ ദാവീദ് അവളെ സ്പർശിച്ചതുപോലുമില്ല. അവൾക്കുമാത്രം കേൾക്കാനാകുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു: "എനിക്കായി ജീവിതകാലം മുഴുവൻ കാത്തിരിക്കാമെന്നു വാഗ്ദാനം ചെയ്തവൾ... നിന്റെ പിതാവ്, എന്റെ ജീവനുവേണ്ടി വേട്ടയാടിയപ്പോൾ, മരുഭൂമികളിലും വനങ്ങളിലും ഗുഹകളിലും ഞാനെന്റെ ജീവനുമായി ഒളിച്ചുപാർത്തു. അന്നു നീയെന്നെ മറന്നു, മറ്റൊരുവന്റെ ഭാര്യയായി! ഇന്നു ഞാൻ നിന്നെ തിരികെകൊണ്ടുവന്നിരിക്കുന്നു. ഇതു നിനക്കുള്ള എന്റെ പ്രതിസമ്മാനം. മറ്റുള്ളവരുടെ മുമ്പിൽമാത്രം നമ്മൾ ജായാപതികളായിരിക്കും... മറ്റുള്ളവരുടെ മുമ്പിൽമാത്രം!"

മിഖാൽ തകർന്നുപോയി. അവൾക്കെന്തെങ്കിലും മറുപടിപറയാനാകുന്നതിനുമുമ്പേ, അവൻ അവളുടെയടുത്തുനിന്നു പോയി,

ദാവീദിന്റെ വിവാഹവാർത്തകൾ കേട്ടിരുന്നെങ്കിലും  തന്റെ പ്രാണപ്രിയന്റെ ഹൃദയത്തിൽ എന്നും താൻമാത്രമായിരിക്കുമെന്ന് അവൾ കരുതിയിരുന്നു. 

സപത്നിമാർ മൂന്നുപേർ! അവരും അവരുടെ മക്കളും അവന്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ താൻ തികച്ചും അന്യയായിത്തീർന്നെന്നവൾ തിരിച്ചറിഞ്ഞു.

സാവൂൾ രാജാവിന്റെ മകളെ, അവളുടെ സപത്നിമാർ സ്നേഹത്തോടെ സ്വീകരിച്ചു. മനസ്സിനുള്ളിൽ കോളുകൊണ്ടൊരു കടലിരിമ്പുമ്പോഴും അവൾ എല്ലാവരേയുംനോക്കി പുഞ്ചിരിതൂകി.

ദാവീദ് അബ്‌നേറുമായി ഒരുടമ്പടിയുണ്ടാക്കി. ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാരെയും ദാവീദിന്റെ മുമ്പിലെത്തിക്കാമെന്ന് അബ്‌നേർ ഉറപ്പുനല്കി 

"ഇഷ്ബൊഷാത്തിന്, ഇസ്രായേലിൽ ആരുടേയും പിന്തുണയില്ല. ബഞ്ചമിൻഗോത്രമടക്കം, ഇസ്രായേൽഗോത്രങ്ങളെല്ലാം അങ്ങയുടെ പക്ഷത്താണ്. ഇസ്രായേൽസൈന്യം പൂർണ്ണമായും എന്റെ നിയന്ത്രണത്തിലാണ്. അതിനാൽ ഉറപ്പിച്ചോളൂ, ഇന്നുമുതൽ അങ്ങാണ് ഇസ്രായേൽരാജാവ്. സാവൂൾരാജാവിന്റെപുത്രനെന്ന പരിഗണനയോടെ കൊട്ടാരത്തിൽക്കഴിയാമെന്ന ഉടമ്പടി അംഗീകരിക്കുകയല്ലാതെ, ഇഷ്ബൊഷാത്തിനുമുമ്പിൽ മറ്റു വഴികളില്ല! ദാവീദിനുവേണ്ടി അധികാരമൊഴിഞ്ഞുകൊടുത്ത നിസ്വാർത്ഥനായി ഇസ്രായേലിന്റെ ചരിത്രം, അവനെ വാഴ്ത്തട്ടെ!" അബ്‌നേർ പറഞ്ഞു.

ദാവീദ്, അബ്‌നേറിനും സംഘത്തിനും വിഭവസമൃദ്ധമായ വിരുന്നു നല്കി. ദൗത്യംവിജയിച്ച സന്തോഷത്തോടെ അബ്‌നേർ മഹനായിമിലേക്കു മടങ്ങി. 

അബ്‌നേർ ദാവീദുമായി ഉടമ്പടിക്കെത്തുമ്പോൾ യോവാബും അബീഷായിയും അവിടെയുണ്ടായിരുന്നില്ല. അമാലേക്യരുടെ ഒരു പ്രവിശ്യ, ആക്രമിച്ചു കൊള്ളയടിച്ചു മടങ്ങിയെത്തിയപ്പോളാണ് ദാവീദും അബ്‌നേറുംതമ്മിലുള്ള ഉടമ്പടിയെക്കുറിച്ച്, അവരറിഞ്ഞത്.

അബ്‌നേറുമായുള്ള ഉടമ്പടിയെക്കുറിച്ച്, ദാവീദ് തന്റെ സൈന്യാധിപനായ യോവാബിനോടു വിശദീകരിച്ചു.
"രാജാവേ, അബ്‌നേറിനെയങ്ങു വിശ്വസിക്കരുത്... അവൻ അങ്ങയെ വഞ്ചിക്കും..." യോവാബ് ദാവീദിനോടു പറഞ്ഞു. തന്റെ സഹോദരനെ വധിച്ചവനോടുള്ള പക അവന്റെ ഹൃദയത്തിൽ നിറഞ്ഞിരുന്നു.

ദാവീദറിയാതെ അബ്‌നേറിന്റെയടുത്തേക്ക് യോവാബ് ഒരു ദൂതനെയയച്ചു ഹെബ്രോണിലെക്കു തിരികെവിളിച്ചു. പട്ടണവാതുക്കൽവച്ച്, അബ്‌നേറും യോവാബും കണ്ടുമുട്ടി. സ്വകാര്യം പറയാനെന്നപോലെ യോവാബ് അവനെ അടുത്തേയ്ക്കുവിളിച്ചു ചേർത്തുനിറുത്തി. ഇടതുകൈ അവന്റെ തോളിൽവച്ചു തന്നോടു ചേർത്തുനിറുത്തിയശേഷം വലതുകൈയാൽ അരപ്പട്ടയിൽനിന്നു കഠാരയെടുത്ത് അവന്റെ വയറ്റിലേക്കു കുത്തിയിറക്കി.



"ഇതാണു നീയറിയേണ്ട രഹസ്യം, എന്റെ സഹോദരന്റെ ഘാതകനെ ഞാൻ തിരിച്ചറിഞ്ഞിരുന്നു..." വലിച്ചൂരിയ കഠാര അവൻ വീണ്ടും അബ്‌നേറിന്റെ ഇടനെഞ്ചിലേക്കിറക്കി.

സഹോദരനെ സഹായിക്കാനെത്തിയ അബിഷായി, അബ്‌നേറിന്റെ മരണം ഉറപ്പുവരുത്തി. 

താനുമായി ഉടമ്പടിയുണ്ടാക്കിയ അബ്‌നേറിനെ, തന്റെ സൈന്യാധിപനും സഹോദരനുംചേർന്നു വധിച്ചുവെന്നറിഞ്ഞപ്പോൾ ദാവീദ് സ്തബ്ധനായി. 

ഇസ്രായേൽഗോത്രങ്ങളിലെ ശ്രേഷ്ഠന്മാരുടെ ദൂതനായെത്തിയ ഇസ്രായേൽ സൈന്യാധിപനെ ദാവീദിന്റെ സൈന്യാധിപൻ കൊലപ്പെടുത്തിയ വാർത്തയറിഞ്ഞാൽ ഇസ്രായേലിലെയും യൂദയായിലെയും ജനങ്ങൾ തനിക്കെതിരാകുമെന്ന് ദാവീദിനറിയാമായിരുന്നു.

സെരൂയയുടെ പുത്രന്മാരായ യോവാബും അബിഷായിയും തന്റെ വരുതിയിലൊതുങ്ങാതെപോകുമോയെന്നു ദാവീദ് ഭയപ്പെട്ടു. അഭിഷിക്തരാജാവായ താൻ ആരുടേയും മുമ്പിൽ ബലഹീനനാകരുതെന്ന് അവനുറച്ചു.

എന്നാൽ, യോവാബിനെപ്പിണക്കാനും ദാവീദിനാകുമായിരുന്നില്ല...

Sunday, 14 June 2020

113. രണ്ടുരാജാക്കന്മാർ

ബൈബിൾക്കഥകൾ 113

യുദ്ധത്തിൽ ഇസ്രായേൽസൈന്യം പരാജിതരായെന്നും സാവൂളും പുത്രന്മാരും ജസ്രേലിൽവച്ചു വധിക്കപ്പെട്ടെന്നുമുള്ള വാർത്തയറിഞ്ഞപ്പോൾ സാവൂളിൻ്റെ കൊട്ടാരനിവാസികളെല്ലാം സ്തബ്ധരായിപ്പോയി. 

ഇസ്രായേൽസൈന്യാധിപനായ അബ്നേർ, ഫിലിസ്ത്യരുടെ പിടിയിൽപ്പെടാതെ രക്ഷപ്പെട്ട്, കൊട്ടാരത്തിലെത്തി.

"വേഗം, എല്ലാവരും ഇവിടെനിന്ന് ഓടി രക്ഷപ്പെടണം. മഹാനയിമിലെ  വേനൽക്കാലവസതി സുരക്ഷിതമാണ്. എല്ലാവരും അവിടേയ്ക്കു രക്ഷപ്പെടുക... വൈകരുത്... വേഗം... വേഗം...." അബ്നേർ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. 

സാവൂളിൻ്റെ ഇളയപുത്രനായ ഇഷ്ബോഷാത്തിനെ, അബ്നേർ തൻ്റെ കുതിരപ്പുറത്തു കയറ്റി, മഹാനയിമിലേക്കു കൊണ്ടുപോയി. വേനൽക്കാല വിശ്രമമന്ദിരമായി സാവൂൾ ഉപയോഗിച്ചിരുന്ന കൊട്ടാരത്തിൽ അവർ സുരക്ഷിതരായെത്തി.

ജോനാഥാൻ്റെ ഏകപുത്രൻ മെഫിബോഷെത്തിനു്‌ അഞ്ചുവയസ്സു പ്രായമായിരുന്നു. സംഭ്രമജനകമായ വാർത്തയുമായി അബ്നോനെത്തുമ്പോൾ അവൻ വളര്‍ത്തമ്മയോടൊപ്പമായിരുന്നു. അവൾ ഭയന്ന്, കുഞ്ഞിനേയുമെടുത്തുകൊണ്ടോടി. 
തിടുക്കത്തിലോടവേ, അവൾ കുട്ടിയോടൊപ്പം വീണുപോയി. വീഴ്ചയിൽ മെഫിബോഷെത്തിൻ്റെ രണ്ടുകാലുകളുമൊടിഞ്ഞു.

ദാവീദ് ഫിലിസ്ത്യദേശത്തുനിന്ന്, ഇസ്രായേലിലെ യൂദാപ്രവിശ്യയിലെ ഹെബ്രോൺപട്ടണത്തിലേക്കുപോയി. ഭാര്യമാരായ അബിഗായില്‍ അഹിനോവാം എന്നിവരും ദാവീദിൻ്റെ അറുന്നൂറു സൈനികരും അവരുടെ കുടുംബങ്ങളും അവനോടൊപ്പമുണ്ടായിരുന്നു. ദാവീദിൻ്റെ ഭാര്യമാർ രണ്ടുപേരും ഗർഭംധരിച്ചിരുന്നു.

യൂദാനിവാസികൾ ദാവിദിനെ സന്തോഷപൂർവ്വം സ്വീകരിച്ചു.  അവരവനെ തങ്ങളുടെ രാജാവായി അഭിഷേകംചെയ്തു. സാവൂൾവധിച്ച അഹിമലെക്കിന്റെ മകനും പുരോഹിതനുമായ അബിയാഥർ‌, കർത്താവിൻ്റെ നാമത്തിൽ ദാവീദിൻ്റെ ശിരസ്സിൽ തൈലാഭിഷേകംനടത്തുമ്പോൾ ദാവീദിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു പ്രായം. .

സെരൂയയുടെ പുത്രനായ യോവാബ്, യൂദായുടെ സൈന്യാധിപനായി സ്ഥാനമേറ്റു. അവൻ്റെ സഹോദരന്മാരായ അബിഷായി, അസഹേല്‍ എന്നിവർ സൈനികപരിശീലകരായി.

യാബേഷ്‌-ഗിലയാദിലെ ആളുകളാണ്‌, സാവൂളിനെ സംസ്‌കരിച്ചതെന്നറിഞ്ഞപ്പോൾ‌, ദാവീദ്, അവർക്കുള്ള‌ സന്ദേശവുമായി ദൂതന്മാരെയയച്ചു. 

"കര്‍ത്താവ്‌ നിങ്ങളെയനുഗ്രഹിക്കട്ടെ! രാജാവായ സാവൂളിന്റെ ശവസംസ്‌കാരംനടത്തി, അവനോടു നിങ്ങള്‍ ദയകാണിച്ചു.
കര്‍ത്താവ്‌ നിങ്ങളോട്‌, തൻ്റെ ദയയും വിശ്വസ്‌തതയുംകാണിക്കും. നിങ്ങളനുഗൃഹീതരാകും! നിങ്ങളുടെ കരങ്ങള്‍ ശക്തമായിരിക്കട്ടെ! ധീരന്മാരായിരിക്കുവിന്‍. എൻ്റെയും നിങ്ങളുടെയും യജമാനനായിരുന്ന സാവൂള്‍ മരിച്ചു; യൂദാഭവനം തങ്ങളുടെ രാജാവായി എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു. നിങ്ങളതു ചെയ്‌തതുകൊണ്ട്‌, സാവൂളിനോടും ജോനാഥനോടുമുള്ള സ്നേഹത്തെപ്രതി. ഞാനും നിങ്ങളോടു ദയകാണിക്കും..."

യൂദാനിവാസികൾ ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകംചെയ്ത വാർത്ത മഹാനയിമിലറിഞ്ഞു. 

സാവൂളിൻ്റെ പുത്രനായ ഇഷ്ബോഷാത്തിനെ ഇസ്രായേൽമുഴുവൻ്റെയും രാജാവായി വാഴിക്കാൻ അബ്നേർ തീരുമാനിച്ചു. യൂദാഗോത്രമൊഴികേയുള്ള ഗോത്രങ്ങളുടെയെല്ലാം പിന്തുണയോടെ ഇഷ്ബോഷാത്ത് ഇസ്രായേൽമുഴുവൻ്റെയും രാജാവായി അഭിഷേകംചെയ്തു.

ജോനാഥൻ്റെ പുത്രൻ മെഫിബോഷെത്തിൻ്റെ ഒടിഞ്ഞകാലുകൾ ചികിത്സയാൽ സുഖപ്പെട്ടുവെങ്കിലും കുട്ടി മുടന്തനായിത്തീർന്നു.

യൂദാരാജാവായി അധികാരമേറ്റയുടനെ,  ദാവീദ്, തൻ്റെ ബന്ധുബലം വർദ്ധിപ്പിക്കാനായി ഗഷൂരിലെ രാജാവായ തല്‍മായിയുടെ മകള്‍ മാഖായെ വിവാഹംചെയ്തു. മാസങ്ങളുടെ ഇടവേളയിൽ അവനു മൂന്നു പുത്രന്മാർ ജനിച്ചു.

അഹിനോവാമിൽപ്പിറന്ന അമ്നോനാണ് ദാവീദിൻ്റെ കടിഞ്ഞൂൽപ്പുത്രൻ. രണ്ടാമനായ ഖിലെയാബ്‌ അബിഗായലില്‍ ജനിച്ചു. മാഖായിൽ, മൂന്നാമനായ അബ്‌സലോം ജാതനായി.  

ഇസ്രായേലിൽ സൈന്യാധിപനായ അബ്നേർ പ്രബലനായി. ഇഷ്ബോഷാത്ത് രാജാവിനു് അബ്നേറിൻ്റെ വാക്കുകൾക്കപ്പുറം തീരുമാനമെടുക്കാനുള്ള ആർജ്ജവമുണ്ടായിരുന്നില്ല.

വിഘടിച്ചുനില്ക്കുന്ന യൂദായെ ആക്രമിച്ചുകീഴടക്കി, ഇസ്രയേലിനോടുചേർക്കാൻ അബ്നേർ തീരുമാനിച്ചു. 
അവൻ്റെ നേതൃത്വത്തിൽ ഇസ്രായേൽസൈന്യം യൂദായിലേക്കു പുറപ്പെട്ടു. 

ഇസ്രായേലിൻ്റെ സൈനികനീക്കത്തെക്കുറിച്ചറിഞ്ഞപ്പോൾ, യോവാബും സഹോദരന്മാരും യൂദാസൈന്യത്തെ മഹാനയിമിലേക്കു നയിച്ചു.

ഗിബയോനിലെ വലിയകുളത്തിനിരുവശവുമായി ഇരുസൈന്യവും തമ്മിൽക്കണ്ടു..

അബ്നേർ, യോവാബിനെ വിളിച്ചുപറഞ്ഞു: ''നമ്മൾതമ്മിൽ ഒരു യുദ്ധംവേണ്ടാ, നിങ്ങൾ ഇസ്രായേലിലേക്കു മടങ്ങിവരണം. നമ്മുടെയുവാക്കള്‍തമ്മിൽ നമ്മുടെ മുമ്പിൽ പയറ്റിനോക്കട്ടെ. കർത്താവ് ആരോടൊപ്പമാണോ, വിജയം അവർക്കൊപ്പമായിരിക്കും..."

"അങ്ങനെയാകട്ടെ..." യോവാബ്‌ പ്രത്യുത്തരംനല്കി.

ഇസ്രായേലിൽനിന്നും യൂദായിൽനിന്നും പന്ത്രണ്ടുപേർവീതം ദ്വന്ദയുദ്ധത്തിനായിറങ്ങി.

രണ്ടുപേർവീതം നേർക്കുനേർ വന്നു..

ഓരോരുത്തനും ഇടതുകൈയാൽ എതിരാളിയുടെ തലയ്ക്കുപിടിച്ചു‌ പിന്നോട്ടുതിരിച്ച്, അവന്റെ പള്ളയിലേക്കു‌ വാള്‍ കുത്തിയിറക്കി. അങ്ങനെ എല്ലാവരും ഒരുമിച്ചു മരിച്ചുവീണു. 


ഇസ്രായേലിന്റെയും യൂദായുടേയും സൈനികർ അവിടേയ്ക്കോടിയെത്തി...  വാളുകൾതമ്മിലിടഞ്ഞു..

ഒരു ഘോരയുദ്ധത്തിനു തുടക്കമായി.

യോവാബും സഹോദരന്മാരും ധീരതയോടെ പൊരുതി. അബ്നേറിന്റെ സൈന്യം തോറ്റോടി. യൂദാസൈന്യം ഇസ്രായേൽസൈന്യത്തെ പിന്തുടർന്നു. 

യോവാബിന്റെ സഹോദരനായ അസഹേൽ അബ്‌നേറിന്റെ പിന്നാലെതന്നെയുണ്ടായിരുന്നു. അവരിരുവരും മറ്റുള്ളവരിൽനിന്നകന്ന്, ഒരു വിജനപ്രദേശത്തെത്തിയപ്പോൾ അബ്‌നേർ പിന്തിരിഞ്ഞുനിന്നു ചോദിച്ചു.

"അസഹേലേ, നീയെന്തിനെന്നെ പിന്തുടരുന്നു? നിന്റെ സഹോദരനായ യോവാബ്, ബാല്യംമുതലേ എന്റെ സുഹൃത്താണ്. ഞാൻമൂലം നിനക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ എങ്ങനെയവന്റെ മുഖത്തുനോക്കും? എന്നെവിട്ട്, മറ്റാരെയെങ്കിലും പിന്തുടർന്നുകൊള്ളൂ..."

അസഹേൽ  പിന്തിരിയാൻ തയ്യാറായില്ല. 

ഗത്യന്തരമില്ലാതെവന്നപ്പോൾ, അബ്‌നേർ തിരിഞ്ഞുനിന്ന് അവനെ നേരിട്ടു. അബിറിന്റെ കുന്തം അസഹേലിന്റെ വയർതുളച്ചു പിന്നിൽക്കൂടെ പുറത്തുകടന്നു. അവൻ അവിടെ വീണുമരിച്ചു. 

നേരം സന്ധ്യയോടടുത്തിരുന്നു..   

അബ്നേർ വീണ്ടും മുമ്പോട്ടോടി. ഒരു കുന്നിനു മുകളിലേക്ക് അവനോടിക്കയറി. അപ്പോൾ മറുവശത്തുനിന്ന് യോവാബ്, അബിഷായിയോടൊപ്പം കുന്നുകയറിവരുന്നതു കണ്ടു.

അബ്‌നേർ, ഉറക്കെ വിളിച്ചു. "യോവാബേ, നമ്മളീ യുദ്ധംതുടർന്നാൽ ഇരുകൂട്ടരുടെയും അവസാനം കയ്പേറിയതായിരിക്കും. സഹോദരന്മാരെ പിന്തുടരുന്നതു നിറുത്താൻ നിന്റെയാളുകളോടു പറയൂ..."

യോവാബ് മറുപടി പറഞ്ഞു: "നീയാണു ഞങ്ങളോടു യുദ്ധത്തിനു വന്നത്. ജീവിക്കുന്ന ദൈവമായ കർത്താവിന്റെ നാമത്തിൽ ഞാൻ പറയുന്നു. ഇപ്പോൾ നീയിതു പറയാതിരുന്നെങ്കിൽ, രാത്രിമുഴുവൻ ഞങ്ങൾ, നിങ്ങളെ പിന്തുടർന്നു വധിക്കുമായിരുന്നു... ഇപ്പോൾ നമുക്കിതിവിടെയവസാനിപ്പിക്കാം..."  

അബ്‌നേർ തങ്ങളുടെ സഹോദരൻ അസഹലിനെ വധിച്ചുവെന്ന് യോവാബും അബീഷായിയും അപ്പോളറിഞ്ഞിരുന്നില്ല.

യോവാബ് സമാധാനകാഹളമൂതി. കാഹളധ്വനികേട്ടപ്പോൾ യൂദാഭടന്മാർ ഇസ്രായേൽക്കാരെ പിന്തുടരുന്നതവസാനിപ്പിച്ചു. 

ഇസ്രായേൽസൈന്യത്തിലെ മുന്നൂറ്റിയറുപതുപേർ വധിക്കപ്പെട്ടിരുന്നു. അവശേഷിച്ചവർ ആ രാത്രിതന്നെ മഹാനയിമിലേക്കു മടങ്ങി. 

യോവാബ്, അവന്റെയാളുകളെ ഒരുമിച്ചുകൂട്ടി. അസഹൽ ഉൾപ്പെടെ, യൂദാസൈന്യത്തിലെ പത്തൊൻപതുപേർ കുറവുണ്ടായിരുന്നു. 

Saturday, 30 May 2020

112. ദുരന്തവാർത്തകൾ

ബൈബിൾക്കഥകൾ 112


അഫെക്കിലെ ഫിലിസ്ത്യതാവളത്തിൽനിന്നു പുറപ്പെട്ട ദാവീദും അനുയായികളും മൂന്നാംദിവസം സിക്‌ലാഗിലെത്തിച്ചേർന്നു..

വലിയൊരു ദുരന്തവാർത്തയാണ് അവിടെയവരെ കാത്തിരുന്നത്.

അക്കീഷും ദാവീദും സ്ഥലത്തില്ലെന്നറിഞ്ഞ അമലേക്യർ, നെഗെബും സിക്‌ലാഗും ആക്രമിച്ചുകൊള്ളയടിച്ചു.രണ്ടു നഗരങ്ങളും അവർ അഗ്നിക്കിരയാക്കി. ദാവീദിൻ്റെയും അനുയായികളുടേയും ഭാര്യമാരും പുത്രീപുത്രന്മാരുമടക്കം ജനങ്ങളെയെല്ലാം അവർ അടിമകളായി പിടിച്ചുകൊണ്ടുപോയിരുന്നു.

നഗരത്തിലെ കാഴ്ചകൾകണ്ട ദാവീദും സംഘവും തളർന്നുപോയി..

അഹിമലെക്കിന്റെ മകനും പുരോഹിതനുമായ അബിയാഥറിനോട്‌ ദാവീദ്‌ പറഞ്ഞു: "*എഫോദ്‌ എന്റെയടുത്തു കൊണ്ടുവരുക."

അബിയാഥര്‍ എഫോദുമായി വന്നു. ഉറീമും തുമ്മീമുപയോഗിച്ച്, ദാവീദ്‌ കര്‍ത്താവിനോടാരാഞ്ഞു: "ഞാന്‍ കവര്‍ച്ചക്കാരെ പിന്തുടരണമോ? ഞാനവരെ പിടികൂടുമോ?"

കര്‍ത്താവുത്തരം നല്കി: "പിന്തുടരുക; തീര്‍ച്ചയായും നീയവരെപ്പിടികൂടി, സകലരെയും വീണ്ടെടുക്കും."

അഫെക്കിലേക്കും തിരിച്ചുമുള്ള യാത്രമൂലം എല്ലാവരും തളർന്നിരുന്നെങ്കിലും ദാവീദ്,‌ തന്റെ അറുനൂറ്‌ അനുചരന്മാരോടുംകൂടെ അപ്പാൾത്തന്നെ പുറപ്പെട്ടു.

ബസോര്‍നീര്‍ച്ചാലിനടുത്തെത്തിയപ്പോൾ ഇരുനൂറുപേര്‍ ക്ഷീണിച്ചവശരായി. ക്ഷീണത്താൽ, വിശ്രമിക്കാനാഗ്രഹിച്ചവരുടെപക്കൽ, വസ്ത്രങ്ങളടങ്ങിയ ഭാണ്ഡങ്ങളേല്പിച്ച്, ബാക്കി നാനൂറുപേരോടൊത്തു ദാവീദ് ശത്രുക്കളെത്തിരഞ്ഞു പോയി..

കുറച്ചു ദൂരത്തിനപ്പുറം, വഴിയരികിൽ, ഒരുമരത്തിൽ ചാരിയിരിക്കുന്നൊരു മനുഷ്യനെ അവർ കണ്ടു, ഈജിപ്തുകാരനായ അയാൾ വളരെ ക്ഷീണിതനായിരുന്നു. അവൻ വിശന്നുതളർന്നിരിക്കുന്നുവെന്നു മനസ്സിലായതിനാൽ അവരവനു ഭക്ഷിക്കാൻ അപ്പവും കുടിക്കാൻ ജലവും നല്കി. അത്തിപ്പഴംകൊണ്ടുള്ള അടയും രണ്ടുകുല ഉണക്കമുന്തിരിയും അവരവനു കൊടുത്തു. അവര്‍ കൊടുത്തതെല്ലാം അവന്‍ ഭക്ഷിച്ചു. മൂന്നു രാപ്പകലുകളായി അവൻ പട്ടിണിയായിരുന്നു.

ഭക്ഷിച്ചുകഴിഞ്ഞപ്പോള്‍ അവനുണര്‍വുണ്ടായി.
ദാവീദ്‌ അവനോടു ചോദിച്ചു: "നീയാരാണ്‌? എവിടെനിന്നു വരുന്നു? ഇവിടെയെന്താണുചെയ്യുന്നത്"

"ഈജിപ്തുകാരനായ ഞാൻ, അമലേക്യനായ ഒരുവന്റെ ദാസനാണ്‌. ഫിലിസ്ത്യരുടെ നഗരങ്ങളായ നെഗെബും സിക്‌ലാഗും ആക്രമിച്ചുകൊള്ളയടിച്ചതിനുശേഷം മടങ്ങിവരുമ്പോൾ, ഞാൻ ജ്വരബാധിതനായി. അതിനാൽ മൂന്നുദിവസങ്ങൾക്കുമുമ്പ്, എന്റെ യജമാനൻ എന്നെയിവിടെ ഉപേക്ഷിച്ചുപോയി. രോഗവും ക്ഷീണവുംമൂലം എനിക്കു നടക്കുവാനോ ഭക്ഷണമന്വേഷിക്കുവാനോ കഴിഞ്ഞില്ല."

ദാവീദ്‌ അവനോടു ചോദിച്ചു: "സിക്‌ലാഗ് ആക്രമിച്ചവരെ അന്വേഷിച്ചിറങ്ങിയവരാണു ഞങ്ങൾ. നിൻ്റെ സംഘത്തിന്റെയടുത്തേക്കു ഞങ്ങളെക്കൊണ്ടുപോകാമോ?"

സിക്‌ലാഗിൽനിന്നു വരുന്നവരാണു തന്റെ മുന്നിൽ നില്ക്കുന്നതെന്നറിഞ്ഞപ്പോൾ ഈജിപ്തുകാരൻ ഭയന്നുപോയി.

"അവർ ഏതു വഴിക്കാണു പോകുന്നതെന്നെനിക്കറിയാം. അങ്ങ്,‌ എന്നെ കൊല്ലുകയില്ലെന്നു ദൈവനാമത്തില്‍ സത്യംചെയ്‌താല്‍ ഞാനങ്ങയെ ആ സംഘത്തിന്റെയടുത്തെത്തിക്കാം" അയാൾ കൂപ്പുകരങ്ങളോടെ ദാവീദിനോടു പറഞ്ഞു.

"സിക്‌ലാഗ് കൊള്ളയടിച്ച അക്രമികളെ കണ്ടെത്താൻ ഞങ്ങളെ സഹായിച്ചാൽ, നീ സുരക്ഷിതനായിരിക്കും, ദൈവനാമത്തിൽ ഞാൻ നിനക്കുറപ്പുതരുന്നു." ദാവീദ് അവനോടു പ്രത്യുത്തരിച്ചു.

ഈജിപ്തുകാരന്റെ സഹായത്താൽ, പിറ്റേന്നു സന്ധ്യയോടെ അവര്‍ അമലേക്യരുടെ താവളത്തിലെത്തി.

ദാവീദും സംഘവുമെത്തുമ്പോൾ അമലേക്യർ ആഘോഷത്തിമിർപ്പിലായിരുന്നു.

ഫിലിസ്‌ത്യദേശത്തുനിന്നും യൂദായിൽനിന്നും ധാരാളം കൊള്ളവസ്‌തുക്കള്‍ അവർ തട്ടിയെടുത്തിരുന്നു. തിന്നും കുടിച്ചും നൃത്തംചെയ്‌തും ആ പ്രദേശത്തെല്ലാം വിഹരിക്കുകയായിരുന്ന അവര്‍ക്കുനേരേ, ദാവീദും കൂട്ടരും ഇരച്ചുകയറി. രാത്രിമുഴുവൻനീണ്ട പോരാട്ടത്തിൽ, അമലേക്യരെയെല്ലാം അവർ കൊന്നൊടുക്കി. ചിലർമാത്രം ഒട്ടകപ്പുറത്തുകയറി അവിടെനിന്നു രക്ഷപ്പെട്ടു.

അമലേക്യര്‍ തട്ടിയെടുത്തതെല്ലാം ദാവീദ്‌ വീണ്ടെടുത്തു;

തട്ടിക്കൊണ്ടുപോയ സ്ത്രീപുരുഷന്മാരെ അടിമകളാക്കാൻ നിശ്ചയിച്ചിരുന്നതിനാൽ, അമലേക്യർ അവരിലൊരാളെയും വധിച്ചിരുന്നില്ല. അതിനാൽ എല്ലാവരേയും ജീവനോടെ തിരികെക്കിട്ടി. അമലേക്യര്‍ അപഹരിച്ചതൊന്നും ദാവീദിനും കൂട്ടർക്കും നഷ്‌ടപ്പെട്ടില്ല.

ബസോര്‍നീര്‍ച്ചാലിനടുത്ത്, ക്ഷീണിതരായി‌ വിശ്രമിച്ചിരുന്ന ഇരുനൂറുപേരുടെയടുക്കല്‍‌ അവർ മടങ്ങിയെത്തി.

അപ്പോൾ ദാവീദിനോടൊപ്പം പോയിരുന്നവരില്‍ ചിലർ അവനോടു പറഞ്ഞു: "അവര്‍ നമ്മോടൊത്തു പോരാതിരുന്നതിനാല്‍, നാം വീണ്ടെടുത്ത കൊള്ളവസ്‌തുക്കളിലൊന്നും അവര്‍ക്കു കൊടുക്കരുത്‌. ഓരോരുത്തനും താന്താങ്ങളുടെ ഭാര്യയെയും മക്കളെയുംമാത്രം കൂട്ടിക്കൊണ്ടുപൊയ്‌ക്കൊള്ളട്ടെ."

ദാവീദ്‌ പറഞ്ഞു: "സഹോദരന്മാരേ, അങ്ങനെയല്ലാ‌. കൊള്ളക്കാരായ ശത്രുക്കളില്‍നിന്നു നമ്മെ രക്ഷിച്ച്, നമുക്കു നഷ്ടമായവയെല്ലാം നമ്മുടെ കൈയില്‍ തിരികെയേല്പിച്ചുതന്നതു കർത്താവാണ്. അതിനാൽ യുദ്ധത്തിനുപോകുന്നവന്റേയും ഭാണ്ഡംസൂക്‌ഷിക്കുന്നവന്റേയും ഓഹരി തുല്യമായിരിക്കണം. ഇസ്രായേലില്‍ ഇതൊരു ചട്ടവും നിയമവുമായിരിക്കണം."

ദാവീദ്‌ സിക്‌ലാഗിൽ മടങ്ങിയെത്തി. രണ്ടുദിവസങ്ങൾക്കുശേഷം, പ്രഭാതത്തിൽ അമലേക്യനായ ഒരാൾ ദാവീദിനുമുമ്പിൽവന്നു സാഷ്ടാംഗം പ്രണമിച്ചു. അവൻ തന്റെ വസ്ത്രംകീറുകയും തലയിൽ മണൽവാരിവിതറുകയും ചെയ്തു.



"എന്തുപറ്റി? നീയാരാണ്? എവിടെനിന്നു വരുന്നു?" ദാവീദ് ചോദിച്ചു.

"ഞാൻ ഒരമലേക്യനാണ്. ഇപ്പോൾ ജസ്രയിലെ ഗിൽബോവാക്കുന്നുകളിൽനിന്നു വരുന്നു. ഫിലസ്ത്യരുമായുള്ള യുദ്ധത്തിൽ സാവൂളും ജോനാഥനും വിധിക്കപ്പെട്ടിരിക്കുന്നു."

"സാവൂളും ജോനാഥനും കൊല്ലപ്പെട്ടെന്നോ?"
ദാവീദ് സ്തബ്ദ്ധനായി നിന്നുപോയി...

"അവർ മരിച്ചുവെന്നു് നിനക്കെങ്ങനെ മനസ്സിലായി?"

"കുറച്ചുദിവസങ്ങൾക്കുമുമ്പ്, ഞാൻ യാദൃശ്ചികമായാണ് ഗിൽബൊവാക്കുന്നുകളിലെത്തിയത്. സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നു. യുദ്ധവിജയികളായ ഫിലിസ്ത്യർ സമീപപ്രദേശങ്ങൾ കൊള്ളയടിക്കാനിറങ്ങിയിരുന്നു. യുദ്ധമുഖത്തുനിന്ന്, ആയുധങ്ങളോ ആഭരണങ്ങളോ കിട്ടാൻ സാദ്ധ്യതുണ്ടെന്ന പ്രതീക്ഷയിൽ ഞാനവിടെയെല്ലാം തിരയുകയായിരുന്നു."

"മുറിവേറ്റ ഒരു മനുഷ്യൻ, നിലത്തുകുത്തിയ ഒരു കുന്തത്തിൽപ്പിടിച്ച് ഉയരാൻ ശ്രമിക്കുന്നതു ഞാൻ കണ്ടു. അവന്റെ വയറിലൂടെ തുളഞ്ഞുകയറിയ വാൾ മുതുകിലൂടെ പുറത്തേയ്ക്കു വന്നിരുന്നു.

നീയാരാണെന്ന അവന്റെ ചോദ്യത്തിന്, ഒരമലേക്യൻ എന്നു ഞാൻ മറുപടി നല്കി."

"അവനെന്നോടു പറഞ്ഞു: 'എനിക്കു മാരകമായി മുറിവേറ്റിരിക്കുന്നു. സഹിക്കാവുന്നതിലുമധികമാണു വേദന. എങ്കിലും എൻ്റെ പ്രാണൻ, ശരീരംവിട്ടുപോകുന്നുമില്ല.. ഒരു വാൾ കണ്ടെത്തി, എൻ്റെ ശിരസ്സു ഛേദിച്ച്, ഈ വേദനയിൽനിന്നു മോചിതനാകാൻ നീയെന്നെ സഹായിക്കുമോ?"


"അത് ഇസ്രായേൽരാജാവായ സാവൂളായിരുന്നു.
അവൻ്റെ വയറിൽത്തുളഞ്ഞുകയറിയിരുന്ന വാൾ വലിച്ചൂരിയാലും അവനെ അവിടെനിന്നു രക്ഷിക്കാൻ എനിക്കൊറ്റയ്ക്കു സാധിക്കില്ലായിരുന്നു. അതിനാൽ അവനാവശ്യപ്പെട്ടതുപോലെ, അടുത്ത്, ഒരു മൃതദേഹത്തിലുണ്ടായിരുന്ന വാളെടുത്ത്, ഞാനവൻ്റെ കഴുത്തുവെട്ടി.

അവൻ്റെ കിരീടവും തോൾവളകളും എൻ്റെ ഭാണ്ഡത്തിലുണ്ട്."

ദാവീദ് അവൻ്റെ ഭാണ്ഡം പരിശോധിച്ചു. സാവൂളിൻ്റെ കിരീടവും തോൾവളകളും അവൻ തിരിച്ചറിഞ്ഞു.

ദാവീദ്, ദുഃഖത്തോടെ തൻ്റെ വസ്ത്രംകീറി. അവനോടൊപ്പമുണ്ടായിരുന്നവരെല്ലാം അങ്ങനെതന്നെ ചെയ്തുകൊണ്ട് ആ ദുഃഖത്തിൽ പങ്കുചേർന്നു.

കോപവും ദുഃഖവുമടകലർന്ന ശബ്ദത്തിൽ ദാവീദ് അമലേക്യനോടു പറഞ്ഞു: "കര്‍ത്താവിന്റെ അഭിഷിക്തനെ ഞാന്‍ കൊന്നുവെന്ന്‌, നീ നിനക്കെതിരേതന്നെ സാക്ഷ്യംപറഞ്ഞിരിക്കുന്നു... കര്‍ത്താവിന്റെ അഭിഷിക്‌തനെ വധിക്കാന്‍ കൈനീട്ടുന്നതിന് നീയെങ്ങനെ ധൈര്യപ്പെട്ടു? എൻ്റെ രാജാവിനെക്കൊന്നുവെന്ന് എന്നോടുപറയാൻ നീയെന്തിനിവിടെ വന്നു? നിൻ്റെ രക്തംചിന്തുന്നതിനു നീതന്നെയാണുത്തരവാദി."

ദാവീദ് തൻ്റെ അംഗരക്ഷകനുനേരെ തിരിഞ്ഞു പറഞ്ഞു. "ഇസ്രായേലിൻ്റെ രാജാവിനെ വധിച്ച ഇവൻ്റെ ശിരസ്സു ഛേദിച്ചുകളയുക."

അടുത്ത നിമിഷത്തിൽത്തന്നെ അമലേക്യന്റെ ശിരസ്സ് മണ്ണിൽവീണുരുണ്ടു...

ആ ദിവസംമുഴുവൻ ദാവീദും അനുയായികളും ഭക്ഷണവും വെള്ളവുമുപേക്ഷിച്ചുപവസിച്ചു. ദാവീദ് സാവൂളിനേയും ജോനാഥനേയുമോർത്തു കരഞ്ഞു.

ഇസ്രായേലേ, നിന്റെ ശക്തന്മാര്‍ നിപതിച്ചതെങ്ങനെ? ഫിലിസ്‌ത്യപുത്രിമാര്‍ സന്തോഷിക്കാതിരിക്കാനും വിജാതീയപുത്രിമാര്‍ ആര്‍പ്പിടാതിരിക്കാനുമിടയായതെങ്ങനെ?.

ഗില്‍ബോവാപര്‍വ്വതങ്ങളേ, നിങ്ങളുടെ താഴ്വരകളിൽ ശക്തന്മാരുടെ പരിച അവഹേളിക്കപ്പെട്ടിരിക്കുന്നു.‌.. മഞ്ഞോ മഴയോ പെയ്യാതെ നിങ്ങളുടെ നിലങ്ങള്‍ ഫലശൂന്യമാകട്ടെ!

സാവൂളും ജോനാഥാനും... കഴുകനെക്കാള്‍ വേഗമുള്ളവര്‍! സിംഹത്തെക്കാള്‍ ബലമുള്ളവര്‍! ശക്തന്മാരായ ശത്രുക്കളുടെ മേദസ്സില്‍നിന്നു ജോനാഥാന്റെ വില്ലും സാവൂളിന്റെ വാളും പിന്തിരിഞ്ഞിരുന്നില്ല.  ജീവിതത്തിലും മരണത്തിലും, അവര്‍ വേര്‍പിരിഞ്ഞതുമില്ല.. 

ഇസ്രായേല്‍പ്പുത്രിമാരേ, സാവൂളിനെയോർത്തു കരയുവിന്‍. അവന്‍ നിങ്ങളെ മോടിയായണിയിച്ചൊരുക്കി...  നിങ്ങളെപ്പൊന്നാഭരണമണിയിച്ചു.. ഒരു കടാക്ഷത്താൽപ്പോലും ആരും നിങ്ങളെയുപദ്രവിക്കാൻ അവനനുവദിച്ചില്ലാ...

ഇസ്രായേലിന്റെ ശക്തന്മാർ യുദ്ധത്തിൽ വീണുപോയതെങ്ങനെ?

സോദരാ, ജോനാഥാ, നിന്നെയോര്‍ത്ത്, എന്റെ ഹൃദയം തകരുന്നു... നീയെനിക്കെത്ര പ്രിയങ്കരനായിരുന്നു....‌ എന്നോടുള്ള നിന്റെ സ്‌നേഹം സ്‌ത്രീകളുടെ പ്രമത്തെക്കാള്‍ എത്രയോ അഗാധമായിരുന്നു.

ഫിലിസ്ത്യരോടൊപ്പം യുദ്ധരംഗത്തുണ്ടായിരുന്നെങ്കിൽ, എൻ്റെ പ്രാണൻകളഞ്ഞും ഞാൻ നിങ്ങളെ കാക്കുമായിരുന്നു...!

ദാവീദ് ഉറക്കെക്കരഞ്ഞുകൊണ്ടിരുന്നു. അവന്റെ ഭാര്യമാർക്കോ ഭൃത്യന്മാർക്കോ അവനെയാശ്വസിപ്പിക്കാൻകഴിഞ്ഞില്ല.
-----------------------------------------------------------------------------------------------

* - രണ്ടോ മൂന്നോ ഇഞ്ചു വീതിവരുന്ന, ഒരു നാട, ഇസ്രായേലിലെ പുരോഹിതർ ഒരു ഷാൾപോലെ കഴുത്തിലണിഞ്ഞിരുന്നു. അതിന് എഫോദ് എന്നു പേര്. എഫോദിൻ്റെ രണ്ടറ്റത്തും ഓരോ കീശകളുണ്ട്. ഓരോ പോക്കറ്റിലും ഓരോ സമചതുരക്കട്ടകൾ സൂക്ഷിച്ചിട്ടുണ്ടാവും. ഒന്നിന് ഉറീം എന്നും മറ്റേതിനു തുമ്മീം എന്നും പേര്. ഈ രണ്ടു കട്ടകൾവീഴുന്നതിൻ്റെ വ്യത്യസ്തകോംബിനേഷനുകളുപയോഗിച്ചാണ് പുരോഹിതർ 'ദൈവഹിതം' വിശദീകരിച്ചിരുന്നത്