Sunday, 26 July 2020

117. കർത്താവിൻ്റെ പേടകം

ബൈബിൾക്കഥകൾ 117


കർത്താവിൻ്റെ പേടകം അപ്പോഴും കിരിയാത്ത്‌യയാറിമിലെ അബിനാദാബിൻ്റെ പുത്രന്‍ എലെയാസറിൻ്റെ ഭവനത്തിൽത്തന്നെയായിരുന്നു.

ഇസ്രായേലിൽ രാജഭരണമാരംഭിക്കുന്നതിനു മുമ്പ്, പ്രവാചകനായ ഏലിയുടെ അന്ത്യനാളുകളിൽ ഫിലിസ്ത്യരുടെ ആക്രമണത്തിൽ ഇസ്രായേൽ പരാജയപ്പെട്ടു. ഇസ്രായേലിൽനിന്നു പിടിച്ചെടുത്ത കൊള്ളവസ്തുക്കൾക്കൊപ്പം കർത്താവിൻ്റെ പേടകവും ഫിലിസ്ത്യദേശത്തേക്കു കടത്തിക്കൊണ്ടുപോയി. അതവർക്കൊരു ദുരന്തമായി. '

ഫിലിസ്ത്യദേശത്തെങ്ങും മഹാമാരി പടർന്നുപിടിച്ചു. ചകിതരായ ഫിലിസ്ത്യർ ഇസ്രായേൽക്കാരമായി സന്ധിചെയ്തു. വാഗ്ദാനപേടകം തിരികെ നല്കി.

അബിനാദാബിൻ്റെ പുത്രനായ എലിയാസറിൻ്റെ ഭവനത്തിൽ വാഗ്ദാനപേടകം പ്രതിഷ്ഠിച്ചു.

വാഗ്ദാനപേടകം ജറുസലേമിലേക്കു കൊണ്ടുവരാൻ ദാവീദുരാജാവു തീരുമാനിച്ചു.

രാജാവിൻ്റെ നേതൃത്വത്തിൽ ഇസ്രായേൽശ്രേഷ്ഠന്മാരും ജനങ്ങളും എലിയാസറിൻ്റെ ഭവനത്തിലെത്തി, കർത്താവിനു ബലികളർപ്പിച്ചു.

രണ്ടു കാളകളെപ്പൂട്ടിയ പുതിയ കാളവണ്ടിയിൽ, വാഗ്ദാനപേടകം കയറ്റി.

അബിനാദാബിൻ്റെ പുത്രനായ എലിയാസറിൻ്റെ പുത്രന്മാരായ ഉസ്സായും അഹിയോയും വണ്ടി തെളിച്ചു. ഉസ്സാ വണ്ടിയിലിരുന്നു കാളകളെ നിയന്ത്രിച്ചു. അഹിയോ വണ്ടിക്കുമുമ്പിൽ, കാളകളുടെ പാർശ്വംചേർന്നു നടന്നു.

കിന്നരം, വീണ, കൈത്താളം തുടങ്ങിയ വാദ്യങ്ങളോടെ, ജനങ്ങൾ കര്‍ത്താവിൻ്റെ പേടകത്തിനു മുമ്പിൽ പാടുകയും നൃത്തംചവിട്ടുകയും ചെയ്‌തു.

ഘോഷയാത്ര നാക്കോൻ്റെ മെതിക്കളത്തിലെത്തിയപ്പോള്‍, കാളകളിലൊന്നു വിരണ്ടു.‌ വണ്ടി ചരിഞ്ഞു. പേടകം ചാഞ്ചാടി.

അഹിയോ മൂക്കുകയറിൽപ്പിടിച്ചു കാളയെ നിയന്ത്രിച്ചു.

ഉസ്സാ കൈനീട്ടി, ചരിഞ്ഞ പേടകത്തിൽപ്പിടിച്ചു. ആദരപൂർവ്വമല്ലാതെ കർത്താവിൻ്റെ പേടകത്തിൽ സ്പർശിച്ചതിനാൽ, കർത്താവിൻ്റെ കോപത്താൽ അവൻ ശരീരംകുഴഞ്ഞു താഴെവീണുപോയി. അപ്പോൾത്തന്നെ അവൻ്റെ ജീവൻ ശരീരംവെടിഞ്ഞു.

വാദ്യഘോഷങ്ങൾ നിലച്ചു. ജനങ്ങൾ വിഹ്വലരായി.

അന്നാദ്യമായി ദാവീദിനു കർത്താവിനോടു കോപവും ഭയവുംതോന്നി. തൻ്റെ നഗരത്തിലേക്കു പേടകം കൊണ്ടുപോകാൻ ദാവീദ് ഭയന്നു.

നാക്കോൻ്റെ മെതിക്കളത്തിനടുത്തായിരുന്നൂ ഹിത്യവംശജനായ ഓബദ്‌ ഏദോമിന്റെ ഭവനം. പേടകം അവിടെ പ്രതിഷ്ഠിക്കാൻ ദാവീദുരാജാവു കല്പിച്ചു.

അനന്തരം ദാവീദും സംഘവും ജറുസലേമിലേക്കു മടങ്ങി.

കർത്താവിൻ്റെ പേടകം പ്രതിഷ്ഠിക്കപ്പെട്ട ദിവസംമുതൽ ഓബദ് ഏദോമിൻ്റെ ഭവനം അനുഗ്രഹിക്കപ്പെട്ടുതുടങ്ങി. ഓബദ് ഏദോമിൻ്റെയും മക്കളുടേയും കൃഷിയും കാലിസമ്പത്തും സമൃദ്ധമായി.

കർത്താവിൻ്റെ പേടകം ഭവനത്തിൽ പ്രതിഷ്ഠിച്ചപ്പോൾ ഓബദ്‌ഏദോമും കുടുംബവും അനുഗ്രഹിക്കപ്പെട്ടുവെന്ന വാർത്ത ദാവീദിൻ്റെ ചെവികളിലുമെത്തി.‌

വാഗ്ദാനപേടകം ജറുസലേമിലേക്കു കൊണ്ടുവരാൻ ദാവീദ്, വീണ്ടുമൊരുക്കങ്ങൾ തുടങ്ങി.

കർത്താവിൻ്റെ പേടകംവഹിക്കാൻ, കാളവണ്ടിക്കുപകരം ലേവ്യപുരോഹിതരെ സജ്ജരാക്കി. അവർ പേടകം തണ്ടുകളിലേറ്റി, തോളിൽ വഹിച്ചു.

ഓബദ് ഏദോമിൻ്റെ ഭവനത്തിൽനിന്ന് പേടകം തോളിലേറ്റിയ ലേവ്യർ ആറുചുവടു നടന്നു.

അപ്പോള്‍ ദാവീദ് ഒരു കാളയെയും തടിച്ച കാളക്കിടാവിനെയും കർത്താവിനു ബലിയർപ്പിച്ചു.

ബലിയർപ്പണത്തിനു ശേഷം വാഗ്ദാനപേടകം വഹിച്ച ലേവ്യർ വീണ്ടും നടന്നുതുടങ്ങി...

ദാവീദും ഇസ്രായേല്‍ജനങ്ങളും ആര്‍പ്പുവിളിച്ചും കാഹളം മുഴക്കിയും നൃത്തംചെയ്തുകൊണ്ട് കര്‍ത്താവിൻ്റെ പേടകം ജറുസലേമിലേക്കു കൊണ്ടുവന്നു.

ദാവീദ്‌ കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട്, സര്‍വ്വശക്തിയോടെ നൃത്തംചെയ്‌തു. തൻ്റെമേൽവസ്ത്രമഴിഞ്ഞുപോയതുപോലും ആവേശത്തള്ളലിൽ ദാവീദറിഞ്ഞില്ല. ചണനൂല്‍കൊണ്ടുള്ള ഒരരക്കച്ചമാത്രമേ അവന്‍ ധരിച്ചിരുന്നുള്ളൂ..

ജറുസലേംകൊട്ടാരത്തിൻ്റെ ജാലകവാതിലിലൂടെ മിഖാൽ പുറത്തേക്കു നോക്കി. 

കർത്താവിൻ്റെ പേടകംവഹിച്ചുകൊണ്ടെത്തുന്ന ഘോഷയാത്രയ്ക്കുമുമ്പിൽ, അർദ്ധനഗ്നനായി നൃത്തംചെയ്യുന്ന ദാവീദിനെക്കണ്ടപ്പോൾ, അവള്‍ക്കവജ്ഞ‌തോന്നി.

ജറുസലേമിൽ, പ്രത്യേകംതയ്യാറാക്കിയിരുന്ന ഒരുകൂടാരത്തിനുള്ളില്‍ പേടകം പ്രതിഷ്‌ഠിച്ചു. ദാവീദു‌ രാജാവിനുവേണ്ടി കര്‍ത്താവിനുമുമ്പിൽ പുരോഹിതർ ബലികളര്‍പ്പിച്ചു.

ബലിയര്‍പ്പണത്തിനുശേഷം കര്‍ത്താവിൻ്റെ നാമത്തില്‍ ജനങ്ങളെയെല്ലാമനുഗ്രഹിച്ചു.

സ്‌ത്രീപുരുഷഭേദമെന്നിയേ അവിടെ സന്നിഹിതരായിരുന്ന എല്ലാവർക്കും ഒരപ്പവും ഒരുകഷണം മാംസവും ഒരു മുന്തിരിയടയുംവീതം വിതരണം ചെയ്‌തു.

ജനങ്ങളെല്ലാം വീട്ടിലേക്കു മടങ്ങിയശേഷം, തൻ്റെ കുടുംബത്തെയനുഗ്രഹിക്കാന്‍, ദാവീദ്‌ കൊട്ടാരത്തിലെത്തി.

അന്തഃപുരത്തിലേക്കു കയറുമ്പോൾ മിഖാല്‍ അവൻ്റെ മുമ്പിലെത്തി.

"ഇസ്രായേലിൻ്റെ രാജാവ്‌ ഇന്നു തന്നെത്തന്നെ എത്രമാത്രം പ്രശസ്തനാക്കിയിരിക്കുന്നു! സ്‌ത്രീകളടക്കമുള്ള പ്രജകളുടെ മുമ്പിൽ നിര്‍ലജ്ജം നഗ്നതപ്രദര്‍ശിപ്പിച്ച്, ആഭാസനൃത്തമാടുകയായിരുന്നില്ലേ? അതെങ്ങനെ, കാട്ടിലുംമേട്ടിലും ആടുമേയ്ച്ചുനടന്ന സംസ്കാരമല്ലേ രക്തത്തിലുള്ളത്..."

പുശ്ചത്തോടെയുള്ള അവളുടെ വാക്കുകൾ ദാവീദിനെ കോപിഷ്ഠനാക്കി.

ദാവീദ്‌ പറഞ്ഞു: ''നിൻ്റെ കുടുംബത്തേയും പിതാവിനെയുമൊഴിവാക്കി, ദൈവത്തിൻ്റെ ജനമായ ഇസ്രായേലിൻ്റെ രാജാവായി, എന്നെ തിരഞ്ഞെടുത്ത കര്‍ത്താവിൻ്റെ തിരുമുമ്പിലാണു ഞാന്‍ നൃത്തംചെയ്‌തത്‌. നിൻ്റെ മുമ്പിൽ ഞാനിതിലേറെ അധിക്ഷേപാർഹനുമായാലും കര്‍ത്താവിനെ മഹത്വപ്പെടുത്താൻ, ഞാനിനിയും ആനന്ദ‌നൃത്തംചെയ്യും. നീ പറഞ്ഞ ഇസ്രായേൽജനവും ഇസ്രായേലിലെ പെണ്‍കുട്ടികളും ഇതുമൂലം എന്നെ കൂടുതൽ ബഹുമാനിക്കും."


മിഖാൽ കോപത്തോടെ ദാവീദിനെ നോക്കി. പിന്നെ പിന്തിരിഞ്ഞ്, കാലുകളമർത്തിച്ചവിട്ടി അവളുടെ അന്തഃപുരത്തിലേക്കു പോയി.

Sunday, 19 July 2020

116. ജറുസലേമിൻ നായകൻ

ബൈബിൾക്കഥകൾ 116

ദാവീദ് തൻ്റെ തലസ്ഥാനം ജറുസലേമിലേക്കു മാറ്റാൻ തീരുമാനിച്ചു.

ഹെബ്രോണിൽനിന്നുള്ള രാജ്യഭരണം ഏഴുവർഷവും ആറുമാസവും പൂർത്തിയാക്കിയശേഷം, മുപ്പതാംവയസ്സിൽ അവൻ തൻ്റെ സിംഹാസനം, സീയോൻകോട്ടയ്ക്കുള്ളിൽ, ജറുസലേമിലേക്കു മാറ്റി സ്ഥാപിച്ചു.


കാനാൻദേശത്തിനു പുറത്ത്, ടയിറിലെ രാജാവായ ഹീരാമുമായി ദാവീദ് സഖ്യത്തിലേർപ്പെട്ടു. sയിറിൽനിന്ന്, വിദഗ്ദ്ധരായ കല്ലുപണിക്കാരും മരപ്പണിക്കാരും ഇസ്രയേലിലെത്തി. ടയിറിലെ മേന്മയേറിയ ദേവദാരുത്തടികൾ ഹീരാം അയച്ചുകൊടുത്തു. 

ദാവീദ് ജറുസലേം നഗരം സീയോൻകോട്ടയ്ക്കു പുറത്തേക്കു വികസിപ്പിച്ചു. കോട്ടയ്ക്കുള്ളിൽ മനോഹരമായൊരു കൊട്ടാരം പണികഴിപ്പിച്ചു.

ഇസ്രായേലും ദാവീദും പ്രബലരാകുന്നുവെന്നുകണ്ടപ്പോൾ കാനാൻനാട്ടിലുള്ള ഫിലിസ്ത്യരാജാക്കന്മാർക്കു സ്വസ്ഥതയില്ലാതായി. അവരൊന്നിച്ച് ദാവീദിനെയാക്രമിക്കാൻ തീരുമാനിച്ചു.

ഫിലിസ്ത്യരുടെ നീക്കത്തെക്കുറിച്ച്, ചാരന്മാരിലൂടെയറിഞ്ഞപ്പോൾ ദാവീദ് അസ്വസ്ഥനായി. ഫിലിസ്ത്യരുടെ സംയുക്തസൈനികശക്തി ഇസ്രായേലിൻ്റെ സൈന്യത്തേക്കാൾ ഏറെ വലുതായിരുന്നു.

സീയോൻകോട്ടയുടെ വാതിലുകൾ അടച്ചു കാവൽ ശക്തമാക്കി. കോട്ടമതിലിനടിയിലൂടെയുള്ള നീർച്ചാലിൽ, കോട്ടമതിലിൻ്റെ ഉൾഭാഗത്തായി, ആർക്കും നുഴഞ്ഞുകയറാനാകാത്തവിധം 
 ഇരുമ്പുവലയുറപ്പിച്ചു സുരക്ഷിതമാക്കി.

ദാവീദ് കോട്ടയ്ക്കുള്ളിൽനിന്നു പുറത്തിറങ്ങാതെ, കർത്താവിനുമുമ്പിൽ പ്രാർത്ഥനയോടെ നിന്നു.

ഫിലിസ്ത്യസൈന്യം റഫായിംതാഴ്‌വരയില്‍ താവളമടിച്ചു. തങ്ങളെ ഭയന്നു ദാവിദും സൈന്യവും കോട്ടയ്ക്കുള്ളലൊളിച്ചിരിക്കുകയാണെന്നറിഞ്ഞപ്പോൾ ഫിലിസ്ത്യസൈന്യത്തിൻ്റെ ആവേശമിരട്ടിയായി. ഫിലിസ്ത്വരാജാക്കന്മാർ സീയോൻകോട്ട തകർക്കാനുള്ള പദ്ധതികളാസൂത്രണംചെയ്തു തുടങ്ങി.

കര്‍ത്താവു ദാവീദിനോടു‌ പറഞ്ഞു: "നീ യുദ്ധത്തിനു പുറപ്പെടുക,  ഞാൻ നിന്നോടൊപ്പമുണ്ടാകും ഫിലിസ്‌ത്യർക്കു നിൻ്റെമുമ്പിൽ പിടിച്ചുനില്ക്കാനാകില്ലാ..."

സീയോൻകോട്ടയുടെ ഇരിമ്പുവാതിലുകൾ തുറക്കപ്പെട്ടു. റഫായിംതാഴ്‌വരയെ ലക്ഷ്യമാക്കി
ജറുസലേമിൽനിന്നു ദാവീദിൻ്റെ സൈന്യം പുറപ്പെട്ടു. ദാവീദും യോവാബും മുമ്പിൽനിന്ന്, ഇസ്രായേൽസൈന്യത്തെ നയിച്ചു.

ഫിലിസ്ത്യർ പ്രതീക്ഷിക്കാതിരുന്ന സമയത്ത്, ഇസ്രായേൽസൈന്യം, അവരുടെ പാളയമാക്രമിച്ചു. ദാവീദ് ഇസ്രായേൽപ്പാളയത്തിൻ്റെ മുന്നിലൂടെയും യൊവാബും അബിഷായിയും വശങ്ങളിലൂടെയും ആക്രമിച്ചു കയറി. 

ഫിലിസ്ത്യർ ചിതറിയോടി. 

വെള്ളച്ചാട്ടംപാലെ കര്‍ത്താവെൻ്റെ ശത്രുക്കളെച്ചിതറിച്ചുവെന്നു‌  പറഞ്ഞ്, ദാവീദ് ആ സ്ഥലത്തിന്‌ ബാല്‍പെരാസിം എന്നുപേരിട്ടു. ദാവീദ് വിജയശ്രീലാളിതനായി ജറുസലേമിലേക്കു മടങ്ങി.

എന്നാൽ ഫിലിസ്ത്യർ പൂർണ്ണമായി പിൻവാങ്ങിയിരുന്നില്ല. അവർ കൂടുതൽ വലിയ സൈന്യവുമായി ബാല്‍പെരാസിമിൽ മടങ്ങിയെത്തി. 

"ഞാൻ ഫിലിസ്ത്യരെ വീണ്ടും നേരിടണോ? അതോ കോട്ടവാതിലടയ്ക്കണോ?"
ദാവീദ്‌ കര്‍ത്താവിനോടാ‌രാഞ്ഞു. 

കർത്താവവനോടു പറഞ്ഞു: നീയവർക്കെതിരേ വീണ്ടുംചെല്ലുക. എന്നാൽ നേരേ ചെന്നാ‌ക്രമിക്കരുത്‌. റഫായിം താഴ്വരയുടെ വശങ്ങളിലൂടെചെന്ന്,  ബള്‍സാ വൃക്ഷങ്ങള്‍ക്കാടുകൾക്കിടയിലൂടെ കയറി പിന്നില്‍നിന്നാക്രമിക്കുക."

കർത്താവു കല്പിച്ചതുപോലെ ദാവീദ് ചെയ്തു. 

മുന്നിലേക്കും വശങ്ങളിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഫിലിസ്ത്യർ പിന്നിൽനിന്നൊരാക്രമണം പ്രതീക്ഷിച്ചിരുന്നില്ല. 

പിൻനിരയിലുണ്ടായിരുന്ന ഫിലിസ്ത്യരെ വെട്ടിവീഴ്ത്തി. പിൻനിരയിലുണ്ടായിരുന്ന സൈനികരുടെ, മരണഭീതിയോടെയുള്ള അലർച്ചകളും കരച്ചിലുകളും കേട്ടപ്പോൾമാത്രമാണ്, തങ്ങൾ ആക്രമിക്കപ്പെട്ടുവെന്ന സത്യം മുൻനിരയിലുണ്ടായിരുന്ന ഫിലിസ്ത്യസൈനികരും അവരുടെ നായകരും മനസ്സിലാക്കിയത്.

അപ്പോൾ ഏറെ വൈകിപ്പോയിരുന്നു. നിരവധി കബന്ധങ്ങൾ ചോരച്ചാലുകളുടെ ഉറവകളായി മണ്ണിലുരുണ്ടു.

ഫിലിസ്ത്യരിൽ അവശേഷിച്ചവർ പിന്തിരിഞ്ഞോടി. 

ഇസ്രായേൽസൈന്യം ഗേസർവരെ അവരെ പിന്തുടർന്നാക്രമിച്ചു. ഗേബമുതൽ ഗേസർവരെയുള്ള പ്രദേശങ്ങൾ ഇസ്രായേലിൻ്റെ ഭാഗമായിത്തീർന്നു.


Sunday, 12 July 2020

115. ഇസ്രായേൽരാജാവ്

ബൈബിൾക്കഥകൾ - 115

യൂദായിലെ പ്രമുഖർക്കെല്ലാം ദാവീദ്‌  രാജാവ് സന്ദേശങ്ങളയച്ചു. "അബ്‌നേറിന്റെ രക്തംചിന്തിയതിൽ എനിക്കോ എന്റെ രാജ്യത്തിനോ പങ്കില്ല. അവൻ്റെ രക്തം, യോവാബിന്റെയും അവന്റെ പിതൃഭവനത്തിന്റെയുംമേല്‍ പതിക്കട്ടെ!"

ദാവീദുരാജാവ് തൻ്റെ വസ്ത്രം കീറുകയും വിലാപവസ്ത്രം ധരിക്കുകയുംചെയ്തു. രാജ്യമെങ്ങും ദുഃഖാചരണം പ്രഖ്യാപിച്ചു.

ഹെബ്രോണിലെ കല്ലറവരെ
ദാവീദ്‌ അബ്നേറിൻ്റെ ശവമഞ്ചത്തെ പിന്തുടര്‍ന്നു. അവൻ കല്ലറയ്‌ക്കരികെനിന്ന്‌ ഉച്ചത്തില്‍ക്കരഞ്ഞു. ആ ദിവസംമുഴുവൻ ജലപാനംപോലുമില്ലാതെ അവനുപവസിച്ചു.

രാജാവു‌ ചെയ്‌തതെല്ലാം യൂദായിലേയും ഇസ്രായേലിലേയും ജനങ്ങളെല്ലാവരും ശ്രദ്ധിച്ചു.
അബ്‌നേറിൻ്റെ കൊലപാതകം,  രാജാവിന്റെ അറിവോടെയായിരുന്നില്ലെന്ന്‌ ഇസ്രായേല്‍ക്കാരെല്ലാം  മനസ്സിലാക്കി.

തന്റെ സൈന്യാധിപനായ അബ്‌നേര്‍ കൊല്ലപ്പെട്ടന്നറിഞ്ഞപ്പോൾ, ഇഷ്‌ബോഷെത്ത്‌ രാജാവു ചകിതനായി. അവൻ അന്തഃപുരത്തിൽനിന്നു പുറത്തിറങ്ങിയില്ല. 

അബ്നേർ വധിക്കപ്പെട്ടപ്പോൾ,
ഇഷ്‌ബോഷെത്ത്‌ രാജാവിൻ്റെ സൈന്യത്തിലെ പ്രമുഖരായിരുന്ന
ബാനായും റേഖാബും രാജാവിനെതിരായി ഗൂഢാലോചന നടത്തി. അവർ അന്തഃപുരത്തിൽക്കടന്ന്  രാജാവിനെ വധിച്ചു. ഛേദിച്ചെടുത്ത ശിരസ്സുമായി ആ രാത്രിയിൽത്തന്നെ, അവർ ദാവീദിൻ്റെ കൊട്ടാരത്തിലെത്തി.

തൻ്റെ സഹോദരൻ്റെ, ഛേദിക്കപ്പെട്ട ശിരസ്സുകണ്ട് മിഖാൽ മോഹാലസ്യപ്പെട്ടു വീണു.

"ശുഭവാർത്തയെന്ന ഭാവത്തില്‍ സാവൂള്‍രാജാവിൻ്റെ മരണവാർത്തയുമായി എന്റെയടുത്തുവന്നവന് എന്താണു സംഭവിച്ചതെന്നു നിങ്ങൾ കേട്ടിരുന്നില്ലേ? 

സ്വഭവനത്തില്‍ ഉറങ്ങിക്കിടന്നിരുന്നവനെ, പതുങ്ങിച്ചെന്നു കൊന്നുകളഞ്ഞ നിങ്ങൾക്കു ഞാൻ അതിലുംവലിയ സമ്മാനംതന്നെ തരും!‌ എൻ്റെ ജോനാഥൻ്റെ സഹോദരൻ്റെ രക്തത്തിനു പകരംവീട്ടാതിരിക്കാൻ എനിക്കാവുമെന്നു നിങ്ങൾ കരുതിയോ?"

പിറ്റേന്ന്, ബാനായുടേയും റേഖാബിൻ്റെയും ജഡങ്ങൾ ഹെബ്രോണിലെ വലിയകുളത്തിൻ്റെ പാർശ്വത്തിൽ കഴുകന്മാരുടെ ഭക്ഷണമായി...

ദാവീദ്, ഇഷ്ബോഷെത്തിന് രാജകീയമായ മൃതസംസ്കാരമൊരുക്കി..  

ഇസ്രായേലിലെ ശ്രഷ്‌ഠന്‍മാര്‍ ഹെബ്രാണില്‍ ദാവീദിൻ്റെയടുത്തുവന്നു. 

"സാവൂള്‍ ഇസ്രായേലിൻ്റെ രാജാവായിരുന്നപ്പോള്‍പ്പോലും അങ്ങുതന്നെയാണ് ഇസ്രായേലിനെ നയിച്ചിരുന്നതെന്ന് എല്ലാവർക്കുമറിയാം. ഇന്നിതാ സിംഹാസനത്തിലിരുന്ന്, ഇസ്രായേലിനെ അങ്ങു നയിക്കേണ്ട സമയമായിരിക്കുന്നു."

ദാവീദു‌രാജാവ്‌, കര്‍ത്താവിന്റെ സന്നിധിയില്‍ ഇസ്രായേലിലെ പന്ത്രണ്ടുഗോത്രങ്ങളുമായും ഉടമ്പടിചെയ്‌തു. 

ഇസ്രായേലിന്റെ രാജാവായി ദാവീദ് അഭിഷേകംചെയ്യപ്പെട്ടു.. ദാവീദിന്റെ അടുത്ത സുഹൃത്തും രാജ്യതന്ത്രജ്ഞനുമായിരുന്ന അഹിതോഫെൽ രാജാവിന്റെ ഉപദേഷ്ടാവായി നിയമിതനായി.

ഇസ്രായേൽമുഴുവൻ്റെയും രാജാവായി അധികാരമേറ്റപ്പോഴും ദാവീദിൻ്റെ തലസ്ഥാന നഗരം, യൂദായുടെ തലസ്ഥാനമായിരുന്ന ഹെബ്രോൺതന്നെയായിരുന്നു. 

മിഖാൽ, അബിഗായിൽ, അഹിനോവാം, മാഖാ എന്നിവർക്കുപുറമേ ഹഗ്ഗീത്ത്, അബിത്താൽ, എഗ്ലാ എന്നിവരെക്കൂടെ ദാവീദ്, ഹെബ്രോണിൽവച്ചു
ഭാര്യമാരായി സ്വീകരിച്ചു. അവരിൽനിന്ന്, യഥാക്രമം അദോനിയാ, ഷെഫത്തിയാ, ഇത്രയാം എന്നീ പുത്രന്മാരും ജനിച്ചു. 

ഇസ്രായേലിൻ്റെ സമീപരാജ്യമായിരുന്ന ജറുസലേം ജബൂസ്യവംശജരുടെ രാജ്യമായിരുന്നു. സുശക്തമായ കോട്ടകളാൽ ചുറ്റപ്പെട്ട ജറുസലേം സമൃദ്ധിയുടെ വിളനിലമായിരുന്നു. ജറുസലേമിനു ചുറ്റുമുള്ള കോട്ട, സീയോൻകോട്ടയെന്നപേരിൽ കാനാൻനാട്ടിലെല്ലാം പ്രസിദ്ധിയാർജ്ജിച്ചിരുന്നു.
ജോർദ്ദാനിൽനിന്നു. നീർപ്പാത്തികൾ നിർമ്മിച്ച്, അതിലൂടെയാണ് ജെറുസലേം രാജ്യത്തേക്കാവശ്യമായ ജലമെത്തിച്ചിരുന്നത്. ജനങ്ങൾക്കു കോട്ടയ്ക്കു പുറത്തിറങ്ങാതെ സുഖകരമായി ജീവിക്കാനുള്ള സൗകര്യങ്ങളെല്ലാം ജറുസലേമിലെ ജബൂസ്യരാജാവു സജ്ജമാക്കിയിരുന്നു.

ജറുസലേം പിടിച്ചടക്കി, ഇസ്രായേലിൻ്റെ തലസ്ഥാനമാക്കണമെന്ന് ദാവീദ് ആഗ്രഹിച്ചു. ഇസ്രായേലിനു കീഴടങ്ങാനാവശ്യപ്പെട്ട്, ജറുസലേമിലേക്കു് ദാവീദ് തൻ്റെ ദൂതനെയയച്ചു.

ജറുസലേം രാജാവ്, ദാവീദിൻ്റെ ദൂതനെ പരിഹസിച്ചു പറഞ്ഞുവിട്ടു.

"ആരാണീ ദാവീദ്? അവനു ജബൂസ്യജനതയെക്കുറിച്ചെന്തറിയാം? അവനു സീയോൻകോട്ടയ്ക്കുള്ളിൽ കടക്കാനാവുമോ?. അവനെത്തടയാന്‍, ജറുസലേമിലെ കുരുടനും മുടന്തനും മതി...!"

ജബൂസ്യരാജാവിൻ്റെ പരിഹാസവാക്കുകളെക്കുറിച്ചു കേട്ടപ്പോൾ ദാവിദു കുപിതനായി.

"മുടന്തരേയും കുരുടരേയും ദാവീദു വെറുക്കുന്നു. ജറുസലേമിലെ മുടന്തരും കുരുടരുമായ ജബൂസ്യരെ ഇല്ലാതാക്കാൻ തയ്യാറുള്ളവർ യുദ്ധത്തിനൊരുങ്ങുക."

സൈന്യാധിപനായ യോവാബിനെ വിളിച്ചു സാവൂൾ പറഞ്ഞു: "സൈന്യത്തെയൊരുക്കുക. അമാവാസിക്ക് ഇനി മൂന്നു ദിവസങ്ങൾമാത്രം. അന്നു നമ്മൾ ജറുസലേം ആക്രമിക്കണം."

"നമ്മുടെ സൈന്യം എപ്പോഴും യുദ്ധസജ്ജമാണ്. എന്നാൽ സീയോൻകോട്ട ഭേദിച്ച് ഉള്ളിൽക്കടക്കാനെളുപ്പമല്ലാ." യോവാബ് പറഞ്ഞു.

"ഞാൻ പറയുന്നതു കേൾക്കുക, അതുപോലെ പ്രവർത്തിക്കുക." ദാവീദ് ഉറച്ച ശബ്ദത്തിൽ യോവാബിനോടു പറഞ്ഞു.
"അമാവാസി ദിനത്തിൽ നേരമിരുളുമ്പോൾത്തന്നെ കോട്ടയുടെ മുൻവാതിലിനും പിൻവാതിലിനുമടുത്തായി ഇസ്രായേൽസൈന്യത്തിൻ്റെ രണ്ടു ഗണങ്ങൾ ഒളിച്ചിരിക്കണം. കാഹളനാദംകേട്ടാലുടൻ ഓടിയെത്താവുന്ന അകലത്തിൽ ബാക്കി മുഴുവൻ സൈനികരും നിലയുറപ്പിക്കണം.

രാത്രിയിൽ, നഗരമുറക്കമാകുമ്പോൾ ജറുസലേമിലേക്കു ജലമെത്തിക്കാനായി നിർമ്മിച്ചിരിക്കുന്ന നിർപ്പാത്തിയിലൂടെ നമ്മുടെ കുറച്ചാളുകൾ കോട്ടയ്ക്കുള്ളിൽക്കടക്കണം. 
മുമ്പിലും പിമ്പിലുമുള്ള കോട്ടവാതിലുകളുടെ കാവൽക്കാരെയാക്രമിച്ചു കീഴടക്കി, വാതിലുകൾ തുറക്കാൻ കഴിവുള്ളവരെയാണ് അതിനു നിയോഗിക്കേണ്ടത്.

അവർ കോട്ടവാതിലുകൾ തുറന്ന്, കാഹളം മുഴക്കിയാൽ നമ്മുടെ സൈനികർക്കു ജറുസലേമിലേക്കു കയറി ആക്രമണമാരംഭിക്കാം.

നേരംപുലരുമ്പോൾ ജറുസലേമിലെ ജബൂസ്യരിൽ ഒരുവൻപോലും ജീവനോടെ ബാക്കിയാകരുത്."

ദാവിദിൻ്റെ ആജ്ഞ, യോവാബ് ശിരസ്സാവഹിച്ചു. അവൻ സൈന്യത്തെ തയ്യാറാക്കി. നീർപ്പാത്തിയിലൂടെ കോട്ടയ്ക്കുള്ളിൽക്കടക്കാൻ അഭ്യാസികളായ ഇരുപത്തിനാലു ചെറുപ്പക്കാരെ തിരഞ്ഞെടുത്തു. അവരെ പന്ത്രണ്ടുപേർവീതമുള്ള രണ്ടുഗണങ്ങളായിത്തിരിച്ചു. അവരിലൊരുഗണത്തെ അവൻ തൻ്റെ സഹോദരനായ അബിഷായിയുടെ കീഴിലാക്കി. മറ്റേഗണത്തെ യോവാബ് നേരിട്ടു നയിച്ചു.

യോവാബിൻ്റെയും അബിഷായിയുടേയും നേതൃത്വത്തിലുള്ള സംഘങ്ങൾ, കോട്ടയ്ക്കു കീഴിലൂടെയൊഴുകുന്ന നീർപ്പാത്തിയിലൂടെ മുങ്ങാംകുഴിയിട്ടു. കോട്ടയ്ക്കടിയിലൂടെ അവർ ജറുസലേം നഗരത്തിൽ പ്രവേശിച്ചു.

മൃഗക്കൊഴുപ്പു പുരട്ടിയ പന്തങ്ങൾ നഗരവീഥികളിൽ അവിടവിടെയായി കത്തിനില്ക്കുക്കുന്നുണ്ടായിരുന്നു. അവയിൽനിന്നകന്ന് ഇരുട്ടിൻ്റെ മറപറ്റി രണ്ടു സംഘങ്ങളും കോട്ടവാതിലുകളെ ലക്ഷ്യമാക്കി നീങ്ങി - യോവാബിൻ്റെ സംഘം മുൻവാതിലിനുനേരെയും അബിഷായിയുടെ സംഘം പിൻവാതിലിനുനേരെയും!

വാതിൽകാവൽക്കാർ അപകടം തിരിച്ചറിയുന്നതിനുമുമ്പേ, യോവാബിൻ്റെയും അബിഷായിയുടേയും സംഘങ്ങളുടെ മിന്നലാക്രമണങ്ങളിൽ അവർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു.

യുദ്ധകാഹളം മുഴങ്ങി. കോട്ടവാതിലുകൾ മലർക്കേത്തുറന്നു. ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്ന നഗരവാസികൾ പരിഭ്രാന്തരായി. എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയുന്നതിനുമുമ്പേ ജബൂസ്യർ ശിരസ്സറ്റുവീണുകൊണ്ടിരുന്നു.

നേരം പുലർന്നപ്പോൾ ജറുസലേംരാജ്യത്തിൽ ഒരുവൻപോലും ജീവനോടെയവശേഷിച്ചിരുന്നില്ല.

Sunday, 21 June 2020

114. ശത്രുക്കൾ, മിത്രങ്ങൾ,,,

ബൈബിൾക്കഥകൾ 114

തങ്ങളുടെ സഹോദരനായ അസഹേലിനെ വധിച്ചത് അബ്നേറാണെന്ന് യോവാബും അബീഷായിയുമറിഞ്ഞു. എന്തുവിലകൊടുത്തും സഹോദരന്റെ രക്തത്തിനു പ്രതികാരംചെയ്യുമെന്ന് അവരിരുവരും പ്രതിജ്ഞചെയ്തു.
ഇസ്രായേലിൽ അബ്‌നേർ പ്രബലനായിക്കൊണ്ടിരുന്നു. ഇഷ്ബൊഷാത്ത് രാജാവ് അവന്റെ കൈയിലൊരു കളിപ്പാവമാത്രമായി. കൊട്ടാരത്തിൽമാത്രമല്ല, അന്തഃപുരത്തിന്റെ അകത്തളങ്ങളിലും അവൻ കടന്നെത്തി. 

സാവൂളിന്റെ ഭാര്യമാരിലൊരുവളായിരുന്ന റിസ്പയുടെ ശയനമുറിയിൽ, പലരാത്രികളിലും അബ്‌നേറുണ്ടായിരുന്നുവെന്ന് ഇഷ്ബൊഷാത്തറിഞ്ഞു. അതറിഞ്ഞപ്പോൾ രാജാവു ക്രുദ്ധനായി.

"നീയെന്റെ പിതാവിന്റെ ശയ്യ മലിനമാക്കുന്നുവോ? നീ നിന്റെ നിലമറക്കുകയും ഇസ്രായേൽരാജ്യത്തെയും രാജാവിനെയും ലോകസമക്ഷം അവഹേളിക്കുകയും ചെയ്യുന്നതെന്തിന്?" ഇഷ്ബൊഷാത്ത് അബ്‌നേറിനെ വിളിച്ചുചോദിച്ചു.

അബ്‌നേർ കോപംകൊണ്ടു വിറച്ചു. "ഞാൻ നിന്റെ വാലാട്ടിപ്പട്ടിയാണെന്നു  നീ കരുതിയോ? നിന്റെ പിതാവിനോടും സഹോദരന്മാരോടും അവരുടെ മരണംവരെ ഞാൻ വിശ്വസ്തതപുലർത്തി. ശത്രുക്കളുടെ കൈയിൽപ്പെടാതെ നിന്നെ രക്ഷിച്ച്, മഹനായിമിൽക്കൊണ്ടുവന്നു രാജാവാക്കി. എന്നിട്ടിപ്പോൾ സ്ത്രീവിഷയത്തിൽ നീയെന്നെ അപമാനിക്കാൻ ശ്രമിക്കുന്നോ? സാവൂളിന്റെ കുടുംബത്തിൽനിന്നു രാജ്യമെടുത്ത്, ദാവീദിനു നല്കുമെന്ന് സാമുവൽപ്രവാചകനിലൂടെ കർത്താവരുൾചെയ്തിട്ടുള്ളതു  നീ കേട്ടിട്ടില്ലേ? ആ പ്രവചനം പൂർത്തിയാക്കാൻ ഞാൻ ദാവീദിനെ സഹായിക്കുന്നില്ലെങ്കിൽ ദൈവമെന്നെ കഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ! സാവൂളിന്റെ കാലംമുതലേ ഇസ്രായേലിന്റെ സർവ്വസൈന്യാധിപനാണു ഞാൻ! നീയെനിക്കെതിരുനില്ക്കാൻശ്രമിച്ചാൽ, ഇസ്രായേലിന്റെ സൈനികർ ആർക്കൊപ്പം നില്ക്കുമെന്നു നിനക്കൂഹിക്കാമോ?"

കോപത്താൽ ചെമന്ന, അബ്‌നേറിന്റെ മുഖത്തുനോക്കാൻപോലും ഇഷ്ബൊഷാത്ത് ഭയന്നു. ഒരു വാക്കുപോലും മറുത്തുപറയാതെ, അവൻ അബ്‌നേറിന്റെ മുമ്പിൽനിന്നു പോയി. 

അബ്‌നേർ അപ്പോൾത്തന്നെ ഹെബ്രോണിലേക്കു തന്റെ ദൂതനെ അയച്ചു. 

അബ്‌നേറിന്റെ ദൂതൻകൊണ്ടുവന്ന കുറിമാനം ദാവീദ് വായിച്ചു. "ഇസ്രായേൽ ആര്ക്കുള്ളതാണെന്നു പറയുക! നീയെന്നോട് ഉടമ്പടിചെയ്‌താൽ ഇസ്രായേൽമുഴുവനെയും നിന്റെ പക്ഷത്തേക്കു കൊണ്ടുവരാൻ ഞാൻ നിന്നെ സഹായിക്കാം." 

ദാവീദിന്റെ മുഖത്ത് ഒരു പുഞ്ചിരിവിടർന്നു. അവൻ അബ്‌നേറിനുള്ള മറുകുറിയെഴുതി.

"സാവൂൾരാജാവിനോടൊപ്പം നീയുംകൂടെ ചേർന്നാണ് എന്റെ ഭാര്യയായിരുന്ന മിഖാലിനെ ഫൽത്തിയേലിനു ഭാര്യയായി നല്കിയത്. ആദ്യം നീ, എന്റെ ഭാര്യയെ എനിക്കു മടക്കിത്തരിക. അതിനുശേഷംമാത്രം എന്നെ വന്നു കാണുക. അപ്പോൾ നമുക്കുടമ്പടി ചെയ്യാം!" ദാവീദിന്റെ മറുപടി സന്ദേശവുമായി അബ്‌നേറിന്റെ ദൂതൻ ഇസ്രായേലിലേക്കു മടങ്ങി.  

ഒപ്പം മറ്റൊരു കുറിമാനവുമായി ദാവീദിന്റെ ദൂതൻ ഇഷ്ബൊഷാത്തിന്റെയടുത്തേക്കു തിരിച്ചു. 

ദാവീദിനുള്ള സന്ദേശവുമായി ഹെബ്രോണിലേക്കു ദൂതനെ അയച്ചശേഷം അബ്‌നേർ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലെയും ശ്രേഷ്ഠന്മാരുമായി സംസാരിച്ചു. 

"ഇസ്രായേലിന്റെ രാജത്വം കർത്താവു  ദാവീദിനു വാഗ്ദാനംചെയ്തിട്ടുണ്ട്. കർത്താവ് അതു നടപ്പാക്കുകതന്നെ ചെയ്യും. ഇഷ്ബൊഷാത്ത് സാവൂളിനെയോ ജോനാഥനെയോപോലല്ലാ... അവൻ രാജാവായി അഭിഷേകംചെയ്യപ്പെട്ടിട്ട് രണ്ടു വർഷമാകാറായി... ഇസ്രായേലിനെ സമൃദ്ധിയിലേക്കു നയിക്കാൻ അവനു കഴിവില്ലെന്നു രാജ്യത്തെ ജനങ്ങളെല്ലാം മനസ്സിലാക്കിക്കഴിഞ്ഞു..." 

ദാവീദിനെ രാജാവായി അംഗീകരിക്കുന്നതിൽ ആർക്കുമെതിർപ്പില്ലായിരുന്നു. 

"ഇസ്രായേൽരാജ്യത്തെ നയിക്കാൻ ദാവീദിനെപ്പോലെ കരുത്തനായ മറ്റൊരാളുമില്ലാ..." സാവൂളിന്റെ പിതൃഗോത്രമായ ബഞ്ചമിൻഗോത്രജർപോലും ദാവീദിനെ രാജാവാക്കുന്നതിൽ അബ്‌നേറിനെ അനുകൂലിച്ചു.

ദൂതൻ, ദാവീദിന്റെ മറുകുറി അബ്നേറിനെയേല്പിച്ചു മടങ്ങി. അബ്‌നേർ ഫൽത്തിയേലിന്റെ ഭവനത്തിലേക്കു പോകാൻ തയ്യാറെടുത്തു. 

ദാവീദിന്റെ ദൂതൻ കൊണ്ടുവന്ന സന്ദേശം ഇഷ്ബൊഷാത്ത് ചുരുൾ നിവർത്തി വായിച്ചു, 

"പ്രിയ സഹോദരൻ ഇഷ്‌ബൊഷാത്തിന് ജെസ്സെയുടെ പുത്രനും യൂദയായുടെ രാജാവുമായ ദാവീദിന്റെ സ്നേഹവന്ദനം. നൂറു ഫിലിസ്ത്യരുടെ ആഗ്രചർമ്മം പെൺപണമായി നല്കിയാണ്, നിന്റെ സഹോദരിയായ മിഖാലിനെ ഞാൻ ഭാര്യയാക്കിയത്. അവളെ എനിക്കു തിരികെത്തരിക. നീയതു ചെയ്‌താൽ, നമ്മളെന്നും സ്നേഹിതരായിരിക്കും."

ഇഷ്ബൊഷാത്ത്, അബ്‌നേറിനെ വിളിപ്പിച്ചു. 

"ഫൽത്തിയേലിന്റെ ഭവനത്തിലേക്കു രഥമയച്ച്, മിഖാലിനെ തിരികെക്കൊണ്ടു വരണം. ദാവീദിന് അവന്റെ ഭാര്യയെത്തിരികേ നല്കി, നമുക്ക് അവനുമായി സൗഹൃദത്തിൽകഴിയണം."  

രാജാവിന്റെ അനുമതിയോടെ ഹെബ്രോണിലേക്കു പോകാൻ അതു നല്ലൊരവസരമാണെന്ന് അബ്‌നേർ കരുതി. ഇഷ്ബൊഷാത്തിനു ദാവീദയച്ച സന്ദേശത്തെക്കുറിച്ച് അവനറിഞ്ഞിയിരുന്നില്ലാ.

"അതു നന്നായി. മിഖാൽരാജകുമാരിയുടെ മനസ്സെനിക്കറിയാം. ഫൽത്തിയേലിനൊപ്പംകഴിയുമ്പോഴും ദാവീദിനെമാത്രമാണു കുമാരി തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.

രഥത്തോടൊപ്പം ഞാനും പോകാം. ഞാൻതന്നെ കുമാരിയെ ഹെബ്രോണിൽ ദാവീദിന്റെ പക്കലെത്തിക്കുകയുംചെയ്യാം... ഇതെന്റെയൊരു പ്രായശ്ചിത്തമാകട്ടെ!"

മിഖാൽരാജകുമാരിയോടൊപ്പം അബ്‌നേർ ഹെബ്രോണിലേക്കു പുറപ്പെട്ടു. അവന്റെ വിശ്വസ്തരായ ഇരുപതു പടയാളികളും അവരോടൊപ്പമുണ്ടായിരുന്നു. 

മിഖാലിന്റെ ഹൃദയം ആനന്ദത്താൽ നിറഞ്ഞിരുന്നു... കണ്ണീർനിറഞ്ഞ പ്രാർത്ഥനകൾക്കൊടുവിൽ തന്റെ പ്രാണപ്രിയന്റെ സന്നിധിയിലേക്കുവീണ്ടുമെത്തുന്നു... വർഷങ്ങൾനീണ്ട കാത്തിരിപ്പ് ശുഭകരമായ അന്ത്യത്തിലേക്കെത്തുന്നതിൽ അവളാഹ്ലാദിച്ചു... എന്നാൽ അതേറെനേരം നീണ്ടുനിന്നില്ല.

ദാവീദിനെക്കണ്ട്, അകലെനിന്നുതന്നെ അവളോടിയടുത്തെത്തി. അവൻ, തന്നെ വാരിപ്പുണരുമെന്നു മിഖാൽ കരുതി. എന്നാൽ ദാവീദ് അവളെ സ്പർശിച്ചതുപോലുമില്ല. അവൾക്കുമാത്രം കേൾക്കാനാകുന്ന ശബ്ദത്തിൽ അവൻ പറഞ്ഞു: "എനിക്കായി ജീവിതകാലം മുഴുവൻ കാത്തിരിക്കാമെന്നു വാഗ്ദാനം ചെയ്തവൾ... നിന്റെ പിതാവ്, എന്റെ ജീവനുവേണ്ടി വേട്ടയാടിയപ്പോൾ, മരുഭൂമികളിലും വനങ്ങളിലും ഗുഹകളിലും ഞാനെന്റെ ജീവനുമായി ഒളിച്ചുപാർത്തു. അന്നു നീയെന്നെ മറന്നു, മറ്റൊരുവന്റെ ഭാര്യയായി! ഇന്നു ഞാൻ നിന്നെ തിരികെകൊണ്ടുവന്നിരിക്കുന്നു. ഇതു നിനക്കുള്ള എന്റെ പ്രതിസമ്മാനം. മറ്റുള്ളവരുടെ മുമ്പിൽമാത്രം നമ്മൾ ജായാപതികളായിരിക്കും... മറ്റുള്ളവരുടെ മുമ്പിൽമാത്രം!"

മിഖാൽ തകർന്നുപോയി. അവൾക്കെന്തെങ്കിലും മറുപടിപറയാനാകുന്നതിനുമുമ്പേ, അവൻ അവളുടെയടുത്തുനിന്നു പോയി,

ദാവീദിന്റെ വിവാഹവാർത്തകൾ കേട്ടിരുന്നെങ്കിലും  തന്റെ പ്രാണപ്രിയന്റെ ഹൃദയത്തിൽ എന്നും താൻമാത്രമായിരിക്കുമെന്ന് അവൾ കരുതിയിരുന്നു. 

സപത്നിമാർ മൂന്നുപേർ! അവരും അവരുടെ മക്കളും അവന്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ താൻ തികച്ചും അന്യയായിത്തീർന്നെന്നവൾ തിരിച്ചറിഞ്ഞു.

സാവൂൾ രാജാവിന്റെ മകളെ, അവളുടെ സപത്നിമാർ സ്നേഹത്തോടെ സ്വീകരിച്ചു. മനസ്സിനുള്ളിൽ കോളുകൊണ്ടൊരു കടലിരിമ്പുമ്പോഴും അവൾ എല്ലാവരേയുംനോക്കി പുഞ്ചിരിതൂകി.

ദാവീദ് അബ്‌നേറുമായി ഒരുടമ്പടിയുണ്ടാക്കി. ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാരെയും ദാവീദിന്റെ മുമ്പിലെത്തിക്കാമെന്ന് അബ്‌നേർ ഉറപ്പുനല്കി 

"ഇഷ്ബൊഷാത്തിന്, ഇസ്രായേലിൽ ആരുടേയും പിന്തുണയില്ല. ബഞ്ചമിൻഗോത്രമടക്കം, ഇസ്രായേൽഗോത്രങ്ങളെല്ലാം അങ്ങയുടെ പക്ഷത്താണ്. ഇസ്രായേൽസൈന്യം പൂർണ്ണമായും എന്റെ നിയന്ത്രണത്തിലാണ്. അതിനാൽ ഉറപ്പിച്ചോളൂ, ഇന്നുമുതൽ അങ്ങാണ് ഇസ്രായേൽരാജാവ്. സാവൂൾരാജാവിന്റെപുത്രനെന്ന പരിഗണനയോടെ കൊട്ടാരത്തിൽക്കഴിയാമെന്ന ഉടമ്പടി അംഗീകരിക്കുകയല്ലാതെ, ഇഷ്ബൊഷാത്തിനുമുമ്പിൽ മറ്റു വഴികളില്ല! ദാവീദിനുവേണ്ടി അധികാരമൊഴിഞ്ഞുകൊടുത്ത നിസ്വാർത്ഥനായി ഇസ്രായേലിന്റെ ചരിത്രം, അവനെ വാഴ്ത്തട്ടെ!" അബ്‌നേർ പറഞ്ഞു.

ദാവീദ്, അബ്‌നേറിനും സംഘത്തിനും വിഭവസമൃദ്ധമായ വിരുന്നു നല്കി. ദൗത്യംവിജയിച്ച സന്തോഷത്തോടെ അബ്‌നേർ മഹനായിമിലേക്കു മടങ്ങി. 

അബ്‌നേർ ദാവീദുമായി ഉടമ്പടിക്കെത്തുമ്പോൾ യോവാബും അബീഷായിയും അവിടെയുണ്ടായിരുന്നില്ല. അമാലേക്യരുടെ ഒരു പ്രവിശ്യ, ആക്രമിച്ചു കൊള്ളയടിച്ചു മടങ്ങിയെത്തിയപ്പോളാണ് ദാവീദും അബ്‌നേറുംതമ്മിലുള്ള ഉടമ്പടിയെക്കുറിച്ച്, അവരറിഞ്ഞത്.

അബ്‌നേറുമായുള്ള ഉടമ്പടിയെക്കുറിച്ച്, ദാവീദ് തന്റെ സൈന്യാധിപനായ യോവാബിനോടു വിശദീകരിച്ചു.
"രാജാവേ, അബ്‌നേറിനെയങ്ങു വിശ്വസിക്കരുത്... അവൻ അങ്ങയെ വഞ്ചിക്കും..." യോവാബ് ദാവീദിനോടു പറഞ്ഞു. തന്റെ സഹോദരനെ വധിച്ചവനോടുള്ള പക അവന്റെ ഹൃദയത്തിൽ നിറഞ്ഞിരുന്നു.

ദാവീദറിയാതെ അബ്‌നേറിന്റെയടുത്തേക്ക് യോവാബ് ഒരു ദൂതനെയയച്ചു ഹെബ്രോണിലെക്കു തിരികെവിളിച്ചു. പട്ടണവാതുക്കൽവച്ച്, അബ്‌നേറും യോവാബും കണ്ടുമുട്ടി. സ്വകാര്യം പറയാനെന്നപോലെ യോവാബ് അവനെ അടുത്തേയ്ക്കുവിളിച്ചു ചേർത്തുനിറുത്തി. ഇടതുകൈ അവന്റെ തോളിൽവച്ചു തന്നോടു ചേർത്തുനിറുത്തിയശേഷം വലതുകൈയാൽ അരപ്പട്ടയിൽനിന്നു കഠാരയെടുത്ത് അവന്റെ വയറ്റിലേക്കു കുത്തിയിറക്കി.



"ഇതാണു നീയറിയേണ്ട രഹസ്യം, എന്റെ സഹോദരന്റെ ഘാതകനെ ഞാൻ തിരിച്ചറിഞ്ഞിരുന്നു..." വലിച്ചൂരിയ കഠാര അവൻ വീണ്ടും അബ്‌നേറിന്റെ ഇടനെഞ്ചിലേക്കിറക്കി.

സഹോദരനെ സഹായിക്കാനെത്തിയ അബിഷായി, അബ്‌നേറിന്റെ മരണം ഉറപ്പുവരുത്തി. 

താനുമായി ഉടമ്പടിയുണ്ടാക്കിയ അബ്‌നേറിനെ, തന്റെ സൈന്യാധിപനും സഹോദരനുംചേർന്നു വധിച്ചുവെന്നറിഞ്ഞപ്പോൾ ദാവീദ് സ്തബ്ധനായി. 

ഇസ്രായേൽഗോത്രങ്ങളിലെ ശ്രേഷ്ഠന്മാരുടെ ദൂതനായെത്തിയ ഇസ്രായേൽ സൈന്യാധിപനെ ദാവീദിന്റെ സൈന്യാധിപൻ കൊലപ്പെടുത്തിയ വാർത്തയറിഞ്ഞാൽ ഇസ്രായേലിലെയും യൂദയായിലെയും ജനങ്ങൾ തനിക്കെതിരാകുമെന്ന് ദാവീദിനറിയാമായിരുന്നു.

സെരൂയയുടെ പുത്രന്മാരായ യോവാബും അബിഷായിയും തന്റെ വരുതിയിലൊതുങ്ങാതെപോകുമോയെന്നു ദാവീദ് ഭയപ്പെട്ടു. അഭിഷിക്തരാജാവായ താൻ ആരുടേയും മുമ്പിൽ ബലഹീനനാകരുതെന്ന് അവനുറച്ചു.

എന്നാൽ, യോവാബിനെപ്പിണക്കാനും ദാവീദിനാകുമായിരുന്നില്ല...

Sunday, 14 June 2020

113. രണ്ടുരാജാക്കന്മാർ

ബൈബിൾക്കഥകൾ 113

യുദ്ധത്തിൽ ഇസ്രായേൽസൈന്യം പരാജിതരായെന്നും സാവൂളും പുത്രന്മാരും ജസ്രേലിൽവച്ചു വധിക്കപ്പെട്ടെന്നുമുള്ള വാർത്തയറിഞ്ഞപ്പോൾ സാവൂളിൻ്റെ കൊട്ടാരനിവാസികളെല്ലാം സ്തബ്ധരായിപ്പോയി. 

ഇസ്രായേൽസൈന്യാധിപനായ അബ്നേർ, ഫിലിസ്ത്യരുടെ പിടിയിൽപ്പെടാതെ രക്ഷപ്പെട്ട്, കൊട്ടാരത്തിലെത്തി.

"വേഗം, എല്ലാവരും ഇവിടെനിന്ന് ഓടി രക്ഷപ്പെടണം. മഹാനയിമിലെ  വേനൽക്കാലവസതി സുരക്ഷിതമാണ്. എല്ലാവരും അവിടേയ്ക്കു രക്ഷപ്പെടുക... വൈകരുത്... വേഗം... വേഗം...." അബ്നേർ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. 

സാവൂളിൻ്റെ ഇളയപുത്രനായ ഇഷ്ബോഷാത്തിനെ, അബ്നേർ തൻ്റെ കുതിരപ്പുറത്തു കയറ്റി, മഹാനയിമിലേക്കു കൊണ്ടുപോയി. വേനൽക്കാല വിശ്രമമന്ദിരമായി സാവൂൾ ഉപയോഗിച്ചിരുന്ന കൊട്ടാരത്തിൽ അവർ സുരക്ഷിതരായെത്തി.

ജോനാഥാൻ്റെ ഏകപുത്രൻ മെഫിബോഷെത്തിനു്‌ അഞ്ചുവയസ്സു പ്രായമായിരുന്നു. സംഭ്രമജനകമായ വാർത്തയുമായി അബ്നോനെത്തുമ്പോൾ അവൻ വളര്‍ത്തമ്മയോടൊപ്പമായിരുന്നു. അവൾ ഭയന്ന്, കുഞ്ഞിനേയുമെടുത്തുകൊണ്ടോടി. 
തിടുക്കത്തിലോടവേ, അവൾ കുട്ടിയോടൊപ്പം വീണുപോയി. വീഴ്ചയിൽ മെഫിബോഷെത്തിൻ്റെ രണ്ടുകാലുകളുമൊടിഞ്ഞു.

ദാവീദ് ഫിലിസ്ത്യദേശത്തുനിന്ന്, ഇസ്രായേലിലെ യൂദാപ്രവിശ്യയിലെ ഹെബ്രോൺപട്ടണത്തിലേക്കുപോയി. ഭാര്യമാരായ അബിഗായില്‍ അഹിനോവാം എന്നിവരും ദാവീദിൻ്റെ അറുന്നൂറു സൈനികരും അവരുടെ കുടുംബങ്ങളും അവനോടൊപ്പമുണ്ടായിരുന്നു. ദാവീദിൻ്റെ ഭാര്യമാർ രണ്ടുപേരും ഗർഭംധരിച്ചിരുന്നു.

യൂദാനിവാസികൾ ദാവിദിനെ സന്തോഷപൂർവ്വം സ്വീകരിച്ചു.  അവരവനെ തങ്ങളുടെ രാജാവായി അഭിഷേകംചെയ്തു. സാവൂൾവധിച്ച അഹിമലെക്കിന്റെ മകനും പുരോഹിതനുമായ അബിയാഥർ‌, കർത്താവിൻ്റെ നാമത്തിൽ ദാവീദിൻ്റെ ശിരസ്സിൽ തൈലാഭിഷേകംനടത്തുമ്പോൾ ദാവീദിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു പ്രായം. .

സെരൂയയുടെ പുത്രനായ യോവാബ്, യൂദായുടെ സൈന്യാധിപനായി സ്ഥാനമേറ്റു. അവൻ്റെ സഹോദരന്മാരായ അബിഷായി, അസഹേല്‍ എന്നിവർ സൈനികപരിശീലകരായി.

യാബേഷ്‌-ഗിലയാദിലെ ആളുകളാണ്‌, സാവൂളിനെ സംസ്‌കരിച്ചതെന്നറിഞ്ഞപ്പോൾ‌, ദാവീദ്, അവർക്കുള്ള‌ സന്ദേശവുമായി ദൂതന്മാരെയയച്ചു. 

"കര്‍ത്താവ്‌ നിങ്ങളെയനുഗ്രഹിക്കട്ടെ! രാജാവായ സാവൂളിന്റെ ശവസംസ്‌കാരംനടത്തി, അവനോടു നിങ്ങള്‍ ദയകാണിച്ചു.
കര്‍ത്താവ്‌ നിങ്ങളോട്‌, തൻ്റെ ദയയും വിശ്വസ്‌തതയുംകാണിക്കും. നിങ്ങളനുഗൃഹീതരാകും! നിങ്ങളുടെ കരങ്ങള്‍ ശക്തമായിരിക്കട്ടെ! ധീരന്മാരായിരിക്കുവിന്‍. എൻ്റെയും നിങ്ങളുടെയും യജമാനനായിരുന്ന സാവൂള്‍ മരിച്ചു; യൂദാഭവനം തങ്ങളുടെ രാജാവായി എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു. നിങ്ങളതു ചെയ്‌തതുകൊണ്ട്‌, സാവൂളിനോടും ജോനാഥനോടുമുള്ള സ്നേഹത്തെപ്രതി. ഞാനും നിങ്ങളോടു ദയകാണിക്കും..."

യൂദാനിവാസികൾ ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകംചെയ്ത വാർത്ത മഹാനയിമിലറിഞ്ഞു. 

സാവൂളിൻ്റെ പുത്രനായ ഇഷ്ബോഷാത്തിനെ ഇസ്രായേൽമുഴുവൻ്റെയും രാജാവായി വാഴിക്കാൻ അബ്നേർ തീരുമാനിച്ചു. യൂദാഗോത്രമൊഴികേയുള്ള ഗോത്രങ്ങളുടെയെല്ലാം പിന്തുണയോടെ ഇഷ്ബോഷാത്ത് ഇസ്രായേൽമുഴുവൻ്റെയും രാജാവായി അഭിഷേകംചെയ്തു.

ജോനാഥൻ്റെ പുത്രൻ മെഫിബോഷെത്തിൻ്റെ ഒടിഞ്ഞകാലുകൾ ചികിത്സയാൽ സുഖപ്പെട്ടുവെങ്കിലും കുട്ടി മുടന്തനായിത്തീർന്നു.

യൂദാരാജാവായി അധികാരമേറ്റയുടനെ,  ദാവീദ്, തൻ്റെ ബന്ധുബലം വർദ്ധിപ്പിക്കാനായി ഗഷൂരിലെ രാജാവായ തല്‍മായിയുടെ മകള്‍ മാഖായെ വിവാഹംചെയ്തു. മാസങ്ങളുടെ ഇടവേളയിൽ അവനു മൂന്നു പുത്രന്മാർ ജനിച്ചു.

അഹിനോവാമിൽപ്പിറന്ന അമ്നോനാണ് ദാവീദിൻ്റെ കടിഞ്ഞൂൽപ്പുത്രൻ. രണ്ടാമനായ ഖിലെയാബ്‌ അബിഗായലില്‍ ജനിച്ചു. മാഖായിൽ, മൂന്നാമനായ അബ്‌സലോം ജാതനായി.  

ഇസ്രായേലിൽ സൈന്യാധിപനായ അബ്നേർ പ്രബലനായി. ഇഷ്ബോഷാത്ത് രാജാവിനു് അബ്നേറിൻ്റെ വാക്കുകൾക്കപ്പുറം തീരുമാനമെടുക്കാനുള്ള ആർജ്ജവമുണ്ടായിരുന്നില്ല.

വിഘടിച്ചുനില്ക്കുന്ന യൂദായെ ആക്രമിച്ചുകീഴടക്കി, ഇസ്രയേലിനോടുചേർക്കാൻ അബ്നേർ തീരുമാനിച്ചു. 
അവൻ്റെ നേതൃത്വത്തിൽ ഇസ്രായേൽസൈന്യം യൂദായിലേക്കു പുറപ്പെട്ടു. 

ഇസ്രായേലിൻ്റെ സൈനികനീക്കത്തെക്കുറിച്ചറിഞ്ഞപ്പോൾ, യോവാബും സഹോദരന്മാരും യൂദാസൈന്യത്തെ മഹാനയിമിലേക്കു നയിച്ചു.

ഗിബയോനിലെ വലിയകുളത്തിനിരുവശവുമായി ഇരുസൈന്യവും തമ്മിൽക്കണ്ടു..

അബ്നേർ, യോവാബിനെ വിളിച്ചുപറഞ്ഞു: ''നമ്മൾതമ്മിൽ ഒരു യുദ്ധംവേണ്ടാ, നിങ്ങൾ ഇസ്രായേലിലേക്കു മടങ്ങിവരണം. നമ്മുടെയുവാക്കള്‍തമ്മിൽ നമ്മുടെ മുമ്പിൽ പയറ്റിനോക്കട്ടെ. കർത്താവ് ആരോടൊപ്പമാണോ, വിജയം അവർക്കൊപ്പമായിരിക്കും..."

"അങ്ങനെയാകട്ടെ..." യോവാബ്‌ പ്രത്യുത്തരംനല്കി.

ഇസ്രായേലിൽനിന്നും യൂദായിൽനിന്നും പന്ത്രണ്ടുപേർവീതം ദ്വന്ദയുദ്ധത്തിനായിറങ്ങി.

രണ്ടുപേർവീതം നേർക്കുനേർ വന്നു..

ഓരോരുത്തനും ഇടതുകൈയാൽ എതിരാളിയുടെ തലയ്ക്കുപിടിച്ചു‌ പിന്നോട്ടുതിരിച്ച്, അവന്റെ പള്ളയിലേക്കു‌ വാള്‍ കുത്തിയിറക്കി. അങ്ങനെ എല്ലാവരും ഒരുമിച്ചു മരിച്ചുവീണു. 


ഇസ്രായേലിന്റെയും യൂദായുടേയും സൈനികർ അവിടേയ്ക്കോടിയെത്തി...  വാളുകൾതമ്മിലിടഞ്ഞു..

ഒരു ഘോരയുദ്ധത്തിനു തുടക്കമായി.

യോവാബും സഹോദരന്മാരും ധീരതയോടെ പൊരുതി. അബ്നേറിന്റെ സൈന്യം തോറ്റോടി. യൂദാസൈന്യം ഇസ്രായേൽസൈന്യത്തെ പിന്തുടർന്നു. 

യോവാബിന്റെ സഹോദരനായ അസഹേൽ അബ്‌നേറിന്റെ പിന്നാലെതന്നെയുണ്ടായിരുന്നു. അവരിരുവരും മറ്റുള്ളവരിൽനിന്നകന്ന്, ഒരു വിജനപ്രദേശത്തെത്തിയപ്പോൾ അബ്‌നേർ പിന്തിരിഞ്ഞുനിന്നു ചോദിച്ചു.

"അസഹേലേ, നീയെന്തിനെന്നെ പിന്തുടരുന്നു? നിന്റെ സഹോദരനായ യോവാബ്, ബാല്യംമുതലേ എന്റെ സുഹൃത്താണ്. ഞാൻമൂലം നിനക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ എങ്ങനെയവന്റെ മുഖത്തുനോക്കും? എന്നെവിട്ട്, മറ്റാരെയെങ്കിലും പിന്തുടർന്നുകൊള്ളൂ..."

അസഹേൽ  പിന്തിരിയാൻ തയ്യാറായില്ല. 

ഗത്യന്തരമില്ലാതെവന്നപ്പോൾ, അബ്‌നേർ തിരിഞ്ഞുനിന്ന് അവനെ നേരിട്ടു. അബിറിന്റെ കുന്തം അസഹേലിന്റെ വയർതുളച്ചു പിന്നിൽക്കൂടെ പുറത്തുകടന്നു. അവൻ അവിടെ വീണുമരിച്ചു. 

നേരം സന്ധ്യയോടടുത്തിരുന്നു..   

അബ്നേർ വീണ്ടും മുമ്പോട്ടോടി. ഒരു കുന്നിനു മുകളിലേക്ക് അവനോടിക്കയറി. അപ്പോൾ മറുവശത്തുനിന്ന് യോവാബ്, അബിഷായിയോടൊപ്പം കുന്നുകയറിവരുന്നതു കണ്ടു.

അബ്‌നേർ, ഉറക്കെ വിളിച്ചു. "യോവാബേ, നമ്മളീ യുദ്ധംതുടർന്നാൽ ഇരുകൂട്ടരുടെയും അവസാനം കയ്പേറിയതായിരിക്കും. സഹോദരന്മാരെ പിന്തുടരുന്നതു നിറുത്താൻ നിന്റെയാളുകളോടു പറയൂ..."

യോവാബ് മറുപടി പറഞ്ഞു: "നീയാണു ഞങ്ങളോടു യുദ്ധത്തിനു വന്നത്. ജീവിക്കുന്ന ദൈവമായ കർത്താവിന്റെ നാമത്തിൽ ഞാൻ പറയുന്നു. ഇപ്പോൾ നീയിതു പറയാതിരുന്നെങ്കിൽ, രാത്രിമുഴുവൻ ഞങ്ങൾ, നിങ്ങളെ പിന്തുടർന്നു വധിക്കുമായിരുന്നു... ഇപ്പോൾ നമുക്കിതിവിടെയവസാനിപ്പിക്കാം..."  

അബ്‌നേർ തങ്ങളുടെ സഹോദരൻ അസഹലിനെ വധിച്ചുവെന്ന് യോവാബും അബീഷായിയും അപ്പോളറിഞ്ഞിരുന്നില്ല.

യോവാബ് സമാധാനകാഹളമൂതി. കാഹളധ്വനികേട്ടപ്പോൾ യൂദാഭടന്മാർ ഇസ്രായേൽക്കാരെ പിന്തുടരുന്നതവസാനിപ്പിച്ചു. 

ഇസ്രായേൽസൈന്യത്തിലെ മുന്നൂറ്റിയറുപതുപേർ വധിക്കപ്പെട്ടിരുന്നു. അവശേഷിച്ചവർ ആ രാത്രിതന്നെ മഹാനയിമിലേക്കു മടങ്ങി. 

യോവാബ്, അവന്റെയാളുകളെ ഒരുമിച്ചുകൂട്ടി. അസഹൽ ഉൾപ്പെടെ, യൂദാസൈന്യത്തിലെ പത്തൊൻപതുപേർ കുറവുണ്ടായിരുന്നു. 

Saturday, 30 May 2020

112. ദുരന്തവാർത്തകൾ

ബൈബിൾക്കഥകൾ 112


അഫെക്കിലെ ഫിലിസ്ത്യതാവളത്തിൽനിന്നു പുറപ്പെട്ട ദാവീദും അനുയായികളും മൂന്നാംദിവസം സിക്‌ലാഗിലെത്തിച്ചേർന്നു..

വലിയൊരു ദുരന്തവാർത്തയാണ് അവിടെയവരെ കാത്തിരുന്നത്.

അക്കീഷും ദാവീദും സ്ഥലത്തില്ലെന്നറിഞ്ഞ അമലേക്യർ, നെഗെബും സിക്‌ലാഗും ആക്രമിച്ചുകൊള്ളയടിച്ചു.രണ്ടു നഗരങ്ങളും അവർ അഗ്നിക്കിരയാക്കി. ദാവീദിൻ്റെയും അനുയായികളുടേയും ഭാര്യമാരും പുത്രീപുത്രന്മാരുമടക്കം ജനങ്ങളെയെല്ലാം അവർ അടിമകളായി പിടിച്ചുകൊണ്ടുപോയിരുന്നു.

നഗരത്തിലെ കാഴ്ചകൾകണ്ട ദാവീദും സംഘവും തളർന്നുപോയി..

അഹിമലെക്കിന്റെ മകനും പുരോഹിതനുമായ അബിയാഥറിനോട്‌ ദാവീദ്‌ പറഞ്ഞു: "*എഫോദ്‌ എന്റെയടുത്തു കൊണ്ടുവരുക."

അബിയാഥര്‍ എഫോദുമായി വന്നു. ഉറീമും തുമ്മീമുപയോഗിച്ച്, ദാവീദ്‌ കര്‍ത്താവിനോടാരാഞ്ഞു: "ഞാന്‍ കവര്‍ച്ചക്കാരെ പിന്തുടരണമോ? ഞാനവരെ പിടികൂടുമോ?"

കര്‍ത്താവുത്തരം നല്കി: "പിന്തുടരുക; തീര്‍ച്ചയായും നീയവരെപ്പിടികൂടി, സകലരെയും വീണ്ടെടുക്കും."

അഫെക്കിലേക്കും തിരിച്ചുമുള്ള യാത്രമൂലം എല്ലാവരും തളർന്നിരുന്നെങ്കിലും ദാവീദ്,‌ തന്റെ അറുനൂറ്‌ അനുചരന്മാരോടുംകൂടെ അപ്പാൾത്തന്നെ പുറപ്പെട്ടു.

ബസോര്‍നീര്‍ച്ചാലിനടുത്തെത്തിയപ്പോൾ ഇരുനൂറുപേര്‍ ക്ഷീണിച്ചവശരായി. ക്ഷീണത്താൽ, വിശ്രമിക്കാനാഗ്രഹിച്ചവരുടെപക്കൽ, വസ്ത്രങ്ങളടങ്ങിയ ഭാണ്ഡങ്ങളേല്പിച്ച്, ബാക്കി നാനൂറുപേരോടൊത്തു ദാവീദ് ശത്രുക്കളെത്തിരഞ്ഞു പോയി..

കുറച്ചു ദൂരത്തിനപ്പുറം, വഴിയരികിൽ, ഒരുമരത്തിൽ ചാരിയിരിക്കുന്നൊരു മനുഷ്യനെ അവർ കണ്ടു, ഈജിപ്തുകാരനായ അയാൾ വളരെ ക്ഷീണിതനായിരുന്നു. അവൻ വിശന്നുതളർന്നിരിക്കുന്നുവെന്നു മനസ്സിലായതിനാൽ അവരവനു ഭക്ഷിക്കാൻ അപ്പവും കുടിക്കാൻ ജലവും നല്കി. അത്തിപ്പഴംകൊണ്ടുള്ള അടയും രണ്ടുകുല ഉണക്കമുന്തിരിയും അവരവനു കൊടുത്തു. അവര്‍ കൊടുത്തതെല്ലാം അവന്‍ ഭക്ഷിച്ചു. മൂന്നു രാപ്പകലുകളായി അവൻ പട്ടിണിയായിരുന്നു.

ഭക്ഷിച്ചുകഴിഞ്ഞപ്പോള്‍ അവനുണര്‍വുണ്ടായി.
ദാവീദ്‌ അവനോടു ചോദിച്ചു: "നീയാരാണ്‌? എവിടെനിന്നു വരുന്നു? ഇവിടെയെന്താണുചെയ്യുന്നത്"

"ഈജിപ്തുകാരനായ ഞാൻ, അമലേക്യനായ ഒരുവന്റെ ദാസനാണ്‌. ഫിലിസ്ത്യരുടെ നഗരങ്ങളായ നെഗെബും സിക്‌ലാഗും ആക്രമിച്ചുകൊള്ളയടിച്ചതിനുശേഷം മടങ്ങിവരുമ്പോൾ, ഞാൻ ജ്വരബാധിതനായി. അതിനാൽ മൂന്നുദിവസങ്ങൾക്കുമുമ്പ്, എന്റെ യജമാനൻ എന്നെയിവിടെ ഉപേക്ഷിച്ചുപോയി. രോഗവും ക്ഷീണവുംമൂലം എനിക്കു നടക്കുവാനോ ഭക്ഷണമന്വേഷിക്കുവാനോ കഴിഞ്ഞില്ല."

ദാവീദ്‌ അവനോടു ചോദിച്ചു: "സിക്‌ലാഗ് ആക്രമിച്ചവരെ അന്വേഷിച്ചിറങ്ങിയവരാണു ഞങ്ങൾ. നിൻ്റെ സംഘത്തിന്റെയടുത്തേക്കു ഞങ്ങളെക്കൊണ്ടുപോകാമോ?"

സിക്‌ലാഗിൽനിന്നു വരുന്നവരാണു തന്റെ മുന്നിൽ നില്ക്കുന്നതെന്നറിഞ്ഞപ്പോൾ ഈജിപ്തുകാരൻ ഭയന്നുപോയി.

"അവർ ഏതു വഴിക്കാണു പോകുന്നതെന്നെനിക്കറിയാം. അങ്ങ്,‌ എന്നെ കൊല്ലുകയില്ലെന്നു ദൈവനാമത്തില്‍ സത്യംചെയ്‌താല്‍ ഞാനങ്ങയെ ആ സംഘത്തിന്റെയടുത്തെത്തിക്കാം" അയാൾ കൂപ്പുകരങ്ങളോടെ ദാവീദിനോടു പറഞ്ഞു.

"സിക്‌ലാഗ് കൊള്ളയടിച്ച അക്രമികളെ കണ്ടെത്താൻ ഞങ്ങളെ സഹായിച്ചാൽ, നീ സുരക്ഷിതനായിരിക്കും, ദൈവനാമത്തിൽ ഞാൻ നിനക്കുറപ്പുതരുന്നു." ദാവീദ് അവനോടു പ്രത്യുത്തരിച്ചു.

ഈജിപ്തുകാരന്റെ സഹായത്താൽ, പിറ്റേന്നു സന്ധ്യയോടെ അവര്‍ അമലേക്യരുടെ താവളത്തിലെത്തി.

ദാവീദും സംഘവുമെത്തുമ്പോൾ അമലേക്യർ ആഘോഷത്തിമിർപ്പിലായിരുന്നു.

ഫിലിസ്‌ത്യദേശത്തുനിന്നും യൂദായിൽനിന്നും ധാരാളം കൊള്ളവസ്‌തുക്കള്‍ അവർ തട്ടിയെടുത്തിരുന്നു. തിന്നും കുടിച്ചും നൃത്തംചെയ്‌തും ആ പ്രദേശത്തെല്ലാം വിഹരിക്കുകയായിരുന്ന അവര്‍ക്കുനേരേ, ദാവീദും കൂട്ടരും ഇരച്ചുകയറി. രാത്രിമുഴുവൻനീണ്ട പോരാട്ടത്തിൽ, അമലേക്യരെയെല്ലാം അവർ കൊന്നൊടുക്കി. ചിലർമാത്രം ഒട്ടകപ്പുറത്തുകയറി അവിടെനിന്നു രക്ഷപ്പെട്ടു.

അമലേക്യര്‍ തട്ടിയെടുത്തതെല്ലാം ദാവീദ്‌ വീണ്ടെടുത്തു;

തട്ടിക്കൊണ്ടുപോയ സ്ത്രീപുരുഷന്മാരെ അടിമകളാക്കാൻ നിശ്ചയിച്ചിരുന്നതിനാൽ, അമലേക്യർ അവരിലൊരാളെയും വധിച്ചിരുന്നില്ല. അതിനാൽ എല്ലാവരേയും ജീവനോടെ തിരികെക്കിട്ടി. അമലേക്യര്‍ അപഹരിച്ചതൊന്നും ദാവീദിനും കൂട്ടർക്കും നഷ്‌ടപ്പെട്ടില്ല.

ബസോര്‍നീര്‍ച്ചാലിനടുത്ത്, ക്ഷീണിതരായി‌ വിശ്രമിച്ചിരുന്ന ഇരുനൂറുപേരുടെയടുക്കല്‍‌ അവർ മടങ്ങിയെത്തി.

അപ്പോൾ ദാവീദിനോടൊപ്പം പോയിരുന്നവരില്‍ ചിലർ അവനോടു പറഞ്ഞു: "അവര്‍ നമ്മോടൊത്തു പോരാതിരുന്നതിനാല്‍, നാം വീണ്ടെടുത്ത കൊള്ളവസ്‌തുക്കളിലൊന്നും അവര്‍ക്കു കൊടുക്കരുത്‌. ഓരോരുത്തനും താന്താങ്ങളുടെ ഭാര്യയെയും മക്കളെയുംമാത്രം കൂട്ടിക്കൊണ്ടുപൊയ്‌ക്കൊള്ളട്ടെ."

ദാവീദ്‌ പറഞ്ഞു: "സഹോദരന്മാരേ, അങ്ങനെയല്ലാ‌. കൊള്ളക്കാരായ ശത്രുക്കളില്‍നിന്നു നമ്മെ രക്ഷിച്ച്, നമുക്കു നഷ്ടമായവയെല്ലാം നമ്മുടെ കൈയില്‍ തിരികെയേല്പിച്ചുതന്നതു കർത്താവാണ്. അതിനാൽ യുദ്ധത്തിനുപോകുന്നവന്റേയും ഭാണ്ഡംസൂക്‌ഷിക്കുന്നവന്റേയും ഓഹരി തുല്യമായിരിക്കണം. ഇസ്രായേലില്‍ ഇതൊരു ചട്ടവും നിയമവുമായിരിക്കണം."

ദാവീദ്‌ സിക്‌ലാഗിൽ മടങ്ങിയെത്തി. രണ്ടുദിവസങ്ങൾക്കുശേഷം, പ്രഭാതത്തിൽ അമലേക്യനായ ഒരാൾ ദാവീദിനുമുമ്പിൽവന്നു സാഷ്ടാംഗം പ്രണമിച്ചു. അവൻ തന്റെ വസ്ത്രംകീറുകയും തലയിൽ മണൽവാരിവിതറുകയും ചെയ്തു.



"എന്തുപറ്റി? നീയാരാണ്? എവിടെനിന്നു വരുന്നു?" ദാവീദ് ചോദിച്ചു.

"ഞാൻ ഒരമലേക്യനാണ്. ഇപ്പോൾ ജസ്രയിലെ ഗിൽബോവാക്കുന്നുകളിൽനിന്നു വരുന്നു. ഫിലസ്ത്യരുമായുള്ള യുദ്ധത്തിൽ സാവൂളും ജോനാഥനും വിധിക്കപ്പെട്ടിരിക്കുന്നു."

"സാവൂളും ജോനാഥനും കൊല്ലപ്പെട്ടെന്നോ?"
ദാവീദ് സ്തബ്ദ്ധനായി നിന്നുപോയി...

"അവർ മരിച്ചുവെന്നു് നിനക്കെങ്ങനെ മനസ്സിലായി?"

"കുറച്ചുദിവസങ്ങൾക്കുമുമ്പ്, ഞാൻ യാദൃശ്ചികമായാണ് ഗിൽബൊവാക്കുന്നുകളിലെത്തിയത്. സന്ധ്യമയങ്ങിത്തുടങ്ങിയിരുന്നു. യുദ്ധവിജയികളായ ഫിലിസ്ത്യർ സമീപപ്രദേശങ്ങൾ കൊള്ളയടിക്കാനിറങ്ങിയിരുന്നു. യുദ്ധമുഖത്തുനിന്ന്, ആയുധങ്ങളോ ആഭരണങ്ങളോ കിട്ടാൻ സാദ്ധ്യതുണ്ടെന്ന പ്രതീക്ഷയിൽ ഞാനവിടെയെല്ലാം തിരയുകയായിരുന്നു."

"മുറിവേറ്റ ഒരു മനുഷ്യൻ, നിലത്തുകുത്തിയ ഒരു കുന്തത്തിൽപ്പിടിച്ച് ഉയരാൻ ശ്രമിക്കുന്നതു ഞാൻ കണ്ടു. അവന്റെ വയറിലൂടെ തുളഞ്ഞുകയറിയ വാൾ മുതുകിലൂടെ പുറത്തേയ്ക്കു വന്നിരുന്നു.

നീയാരാണെന്ന അവന്റെ ചോദ്യത്തിന്, ഒരമലേക്യൻ എന്നു ഞാൻ മറുപടി നല്കി."

"അവനെന്നോടു പറഞ്ഞു: 'എനിക്കു മാരകമായി മുറിവേറ്റിരിക്കുന്നു. സഹിക്കാവുന്നതിലുമധികമാണു വേദന. എങ്കിലും എൻ്റെ പ്രാണൻ, ശരീരംവിട്ടുപോകുന്നുമില്ല.. ഒരു വാൾ കണ്ടെത്തി, എൻ്റെ ശിരസ്സു ഛേദിച്ച്, ഈ വേദനയിൽനിന്നു മോചിതനാകാൻ നീയെന്നെ സഹായിക്കുമോ?"


"അത് ഇസ്രായേൽരാജാവായ സാവൂളായിരുന്നു.
അവൻ്റെ വയറിൽത്തുളഞ്ഞുകയറിയിരുന്ന വാൾ വലിച്ചൂരിയാലും അവനെ അവിടെനിന്നു രക്ഷിക്കാൻ എനിക്കൊറ്റയ്ക്കു സാധിക്കില്ലായിരുന്നു. അതിനാൽ അവനാവശ്യപ്പെട്ടതുപോലെ, അടുത്ത്, ഒരു മൃതദേഹത്തിലുണ്ടായിരുന്ന വാളെടുത്ത്, ഞാനവൻ്റെ കഴുത്തുവെട്ടി.

അവൻ്റെ കിരീടവും തോൾവളകളും എൻ്റെ ഭാണ്ഡത്തിലുണ്ട്."

ദാവീദ് അവൻ്റെ ഭാണ്ഡം പരിശോധിച്ചു. സാവൂളിൻ്റെ കിരീടവും തോൾവളകളും അവൻ തിരിച്ചറിഞ്ഞു.

ദാവീദ്, ദുഃഖത്തോടെ തൻ്റെ വസ്ത്രംകീറി. അവനോടൊപ്പമുണ്ടായിരുന്നവരെല്ലാം അങ്ങനെതന്നെ ചെയ്തുകൊണ്ട് ആ ദുഃഖത്തിൽ പങ്കുചേർന്നു.

കോപവും ദുഃഖവുമടകലർന്ന ശബ്ദത്തിൽ ദാവീദ് അമലേക്യനോടു പറഞ്ഞു: "കര്‍ത്താവിന്റെ അഭിഷിക്തനെ ഞാന്‍ കൊന്നുവെന്ന്‌, നീ നിനക്കെതിരേതന്നെ സാക്ഷ്യംപറഞ്ഞിരിക്കുന്നു... കര്‍ത്താവിന്റെ അഭിഷിക്‌തനെ വധിക്കാന്‍ കൈനീട്ടുന്നതിന് നീയെങ്ങനെ ധൈര്യപ്പെട്ടു? എൻ്റെ രാജാവിനെക്കൊന്നുവെന്ന് എന്നോടുപറയാൻ നീയെന്തിനിവിടെ വന്നു? നിൻ്റെ രക്തംചിന്തുന്നതിനു നീതന്നെയാണുത്തരവാദി."

ദാവീദ് തൻ്റെ അംഗരക്ഷകനുനേരെ തിരിഞ്ഞു പറഞ്ഞു. "ഇസ്രായേലിൻ്റെ രാജാവിനെ വധിച്ച ഇവൻ്റെ ശിരസ്സു ഛേദിച്ചുകളയുക."

അടുത്ത നിമിഷത്തിൽത്തന്നെ അമലേക്യന്റെ ശിരസ്സ് മണ്ണിൽവീണുരുണ്ടു...

ആ ദിവസംമുഴുവൻ ദാവീദും അനുയായികളും ഭക്ഷണവും വെള്ളവുമുപേക്ഷിച്ചുപവസിച്ചു. ദാവീദ് സാവൂളിനേയും ജോനാഥനേയുമോർത്തു കരഞ്ഞു.

ഇസ്രായേലേ, നിന്റെ ശക്തന്മാര്‍ നിപതിച്ചതെങ്ങനെ? ഫിലിസ്‌ത്യപുത്രിമാര്‍ സന്തോഷിക്കാതിരിക്കാനും വിജാതീയപുത്രിമാര്‍ ആര്‍പ്പിടാതിരിക്കാനുമിടയായതെങ്ങനെ?.

ഗില്‍ബോവാപര്‍വ്വതങ്ങളേ, നിങ്ങളുടെ താഴ്വരകളിൽ ശക്തന്മാരുടെ പരിച അവഹേളിക്കപ്പെട്ടിരിക്കുന്നു.‌.. മഞ്ഞോ മഴയോ പെയ്യാതെ നിങ്ങളുടെ നിലങ്ങള്‍ ഫലശൂന്യമാകട്ടെ!

സാവൂളും ജോനാഥാനും... കഴുകനെക്കാള്‍ വേഗമുള്ളവര്‍! സിംഹത്തെക്കാള്‍ ബലമുള്ളവര്‍! ശക്തന്മാരായ ശത്രുക്കളുടെ മേദസ്സില്‍നിന്നു ജോനാഥാന്റെ വില്ലും സാവൂളിന്റെ വാളും പിന്തിരിഞ്ഞിരുന്നില്ല.  ജീവിതത്തിലും മരണത്തിലും, അവര്‍ വേര്‍പിരിഞ്ഞതുമില്ല.. 

ഇസ്രായേല്‍പ്പുത്രിമാരേ, സാവൂളിനെയോർത്തു കരയുവിന്‍. അവന്‍ നിങ്ങളെ മോടിയായണിയിച്ചൊരുക്കി...  നിങ്ങളെപ്പൊന്നാഭരണമണിയിച്ചു.. ഒരു കടാക്ഷത്താൽപ്പോലും ആരും നിങ്ങളെയുപദ്രവിക്കാൻ അവനനുവദിച്ചില്ലാ...

ഇസ്രായേലിന്റെ ശക്തന്മാർ യുദ്ധത്തിൽ വീണുപോയതെങ്ങനെ?

സോദരാ, ജോനാഥാ, നിന്നെയോര്‍ത്ത്, എന്റെ ഹൃദയം തകരുന്നു... നീയെനിക്കെത്ര പ്രിയങ്കരനായിരുന്നു....‌ എന്നോടുള്ള നിന്റെ സ്‌നേഹം സ്‌ത്രീകളുടെ പ്രമത്തെക്കാള്‍ എത്രയോ അഗാധമായിരുന്നു.

ഫിലിസ്ത്യരോടൊപ്പം യുദ്ധരംഗത്തുണ്ടായിരുന്നെങ്കിൽ, എൻ്റെ പ്രാണൻകളഞ്ഞും ഞാൻ നിങ്ങളെ കാക്കുമായിരുന്നു...!

ദാവീദ് ഉറക്കെക്കരഞ്ഞുകൊണ്ടിരുന്നു. അവന്റെ ഭാര്യമാർക്കോ ഭൃത്യന്മാർക്കോ അവനെയാശ്വസിപ്പിക്കാൻകഴിഞ്ഞില്ല.
-----------------------------------------------------------------------------------------------

* - രണ്ടോ മൂന്നോ ഇഞ്ചു വീതിവരുന്ന, ഒരു നാട, ഇസ്രായേലിലെ പുരോഹിതർ ഒരു ഷാൾപോലെ കഴുത്തിലണിഞ്ഞിരുന്നു. അതിന് എഫോദ് എന്നു പേര്. എഫോദിൻ്റെ രണ്ടറ്റത്തും ഓരോ കീശകളുണ്ട്. ഓരോ പോക്കറ്റിലും ഓരോ സമചതുരക്കട്ടകൾ സൂക്ഷിച്ചിട്ടുണ്ടാവും. ഒന്നിന് ഉറീം എന്നും മറ്റേതിനു തുമ്മീം എന്നും പേര്. ഈ രണ്ടു കട്ടകൾവീഴുന്നതിൻ്റെ വ്യത്യസ്തകോംബിനേഷനുകളുപയോഗിച്ചാണ് പുരോഹിതർ 'ദൈവഹിതം' വിശദീകരിച്ചിരുന്നത്

Friday, 29 May 2020

111. വേരറ്റുവീണ വടവൃക്ഷം

ബൈബിൾക്കഥകൾ 111

സൂര്യനുദിക്കുന്നതിനുമുമ്പേ, ദാവീദും അനുചരന്മാരും അഫെക്കിൽ ഫിലിസ്ത്യരുടെ സൈനികത്താവളത്തിലെത്തി, അക്കീഷിനെ മുഖംകാണിച്ചു.

അക്കീഷ് സന്തോഷത്തോടെ ദാവീദിനെ സ്വീകരിച്ചു.

നേരംപുലർന്നപ്പോൾ ഫിലിസ്ത്യസൈനികർ യുദ്ധമുഖത്തേക്കുപോകാൻ തയ്യാറെടുത്തു. 

അക്കീഷിനോടൊപ്പം ദാവീദിനെക്കണ്ട ഫിലിസ്ത്യരാജാക്കന്മാർ അസ്വസ്ഥരായി. അവർ അക്കീഷിനെ തങ്ങളുടെയടുത്തേക്കു വിളിപ്പിച്ചു.

"നിന്നോടൊപ്പം ചില ഹെബ്രായരുണ്ടല്ലോ. ഹെബ്രായർക്ക് ഇവിടെയെന്താണു കാര്യം?"

അക്കീഷ്‌ അവരോടു പറഞ്ഞു: "അതു‌ ദാവീദാണ്. മുമ്പു സാവൂളിന്റെ ഭൃത്യനായിരുന്ന ദാവീദ്! ഒരു വര്‍ഷത്തിലധികമായി അവന്‍ എന്നോടുകൂടെയാണ്‌."

"അവൻ നമ്മെ ചതിക്കില്ലെന്ന് എന്താണുറപ്പ്?"

"അവൻ വിശ്വസ്തനാണ്. എന്നെ അഭയംപ്രാപിച്ചനാള്‍മുതല്‍ ഇന്നുവരെ ഒരു കുറ്റവും അവനില്‍ ഞാന്‍ കണ്ടില്ല.'' അക്കീഷ് പറഞ്ഞു.

ഫിലിസ്ത്യരാജാക്കന്മാർ അക്കീഷിനോടു കോപിച്ചു: "സാവൂള്‍ ആയിരങ്ങളെകൊന്നു; ദാവീദ്‌ പതിനായിരങ്ങളെയുമെന്ന് അവർ ആടിപ്പാടുന്നത് ഇവനെപ്പറ്റിയല്ലേ? സാവൂളിൻ്റെ സ്നേഹം പിടിച്ചുപറ്റാൻ അവനിതൊരവസരമാകും. യുദ്ധരംഗത്തെത്തുമ്പോൾ അവൻ നമ്മുടെ ശത്രുവാകില്ലെന്നെന്താണുറപ്പ്? നമ്മുടെയാളുകളുടെ തലകൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്‌ അവൻ തൻ്റെ യജമാനനെ പ്രസാദിപ്പിക്കുക? അതുകൊണ്ട് അവൻ നമ്മളോടൊപ്പം വരണ്ടാ. അവനെ തിരിച്ചയയ്‌ക്കുക."

അക്കീഷ് എന്തൊക്കെപ്പറഞ്ഞിട്ടും ദാവീദിനെ ഒപ്പംകൂട്ടാൻ ഫിലിസ്ത്യപ്രഭുക്കളും രാജാക്കന്മാരും സമ്മതിച്ചില്ല.

അക്കീഷ് ദാവീദിനടുത്തെത്തി. "നീ എന്റെയൊപ്പം വന്നതുമുതൽ നിൻ്റെ ഓരോ നീക്കവും ഞാൻ നിരീക്ഷിക്കുന്നു. നീ ദൈവദൂതനെപ്പോലെ വിശ്വസ്തനും നിഷ്‌കളങ്കനുമാണ്‌. എന്നാല്‍, മറ്റുരാജാക്കന്മാരും പ്രഭുക്കന്മാരും നിന്നെ വിശ്വസിക്കുന്നില്ല. യുദ്ധമുഖത്തുവച്ച്, നീ നിൻ്റെ പഴയ യജമാനൻ്റെ പക്ഷംചേരുമെന്ന് അവർ ഭയക്കുന്നു. അതിനാൽ നീയും സഹായികളും ഇപ്പോൾത്തന്നെ സിക്‌ലാഗിലേക്കു മടങ്ങിപ്പോയിക്കൊള്ളുക."

അക്കീഷിൻ്റെ വാക്കനുസരിച്ച്,‌ ദാവീദ്‌ അനുചരന്മാരോടൊത്ത്‌ സിക്‌ലാഗിലേക്കു മടങ്ങി. ഫിലിസ്ത്യർക്കൊപ്പംചേർന്ന്, ഇസ്രായേലിനെതിരേ യുദ്ധംചെയ്യുന്നതിൽനിന്നു തങ്ങളെ രക്ഷിച്ച കർത്താവിനെ മടക്കയാത്രയിലുടനീളം അവർ സ്തുതിച്ചുകൊണ്ടിരുന്നു.

ഫിലിസ്‌ത്യസൈന്യം, സാവൂളും സൈന്യവും താവളമടിച്ചിരുന്ന ജസ്രലിനെ ലക്ഷ്യമാക്കി നീങ്ങി.

ജസ്രലിലെ ഗിൽബോവാക്കുന്നിൻ്റെ താഴ്‌വരയിൽ ഇസ്രായേലിൻ്റെയും ഫിലിസ്ത്യരുടേയും സൈന്യങ്ങൾതമ്മിലേറ്റുമുട്ടി. അതിഘോരമായ യുദ്ധം!

ഫിലിസ്ത്യരാജാക്കന്മാരുടെ സംയുക്തസൈന്യത്തിനുമുമ്പിൽ, ഏറെനേരം പിടിച്ചുനില്ക്കാൻ 
ഇസ്രായേൽസൈന്യത്തിനായില്ല. മുൻനിരയിലുണ്ടായിരുന്ന ഇസ്രായേൽസൈനികർ പിന്തിരിഞ്ഞോടി. എന്നാൽ ഗിൽബോവാക്കുന്നു കയറിയിറങ്ങുന്നതിനുമുമ്പേ, ഫിലിസ്ത്യസൈന്യത്തിലെ വില്ലാളികൾ അവരെ എയ്തുവീഴ്ത്തി.

സാവൂളിൻ്റെ പുത്രന്മാരായ ജോനാഥനും  അബിനാദാബും മല്‍ക്കീഷ്വായും വീരോചിതംപോരാടിയെങ്കിലും ഫിലിസ്ത്യർ അവരെ വളഞ്ഞുപിടിച്ചു. മൂന്നുപേരും വധിക്കപ്പെട്ടു.

നേരം സന്ധ്യയോടടുത്തു. ഇസ്രായേൽസൈനികരിലെ ബഹുഭൂരിപക്ഷവും വധിക്കപ്പെട്ടുകഴിഞ്ഞു.
സാവൂളിനുചുറ്റും ഉഗ്രമായ പോരാട്ടമാണു നടന്നത്. ഇസ്രായേൽരാജാവിൻ്റെ രക്ഷാനിരയിൽപ്പെട്ട പടയാളികൾ സാവൂളിനെ രക്ഷിക്കാൻ കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരുന്നു. എങ്കിലും ഫിലിസ്ത്യസൈന്യത്തിലെ വില്ലാളികള്‍  സാവൂളിൻ്റെ രക്ഷാനിരഭേദിച്ച്,‌ അവനെ മാരകമായി മുറിവേല്പിച്ചു.


താൻ പിടിക്കപ്പെടുമെന്ന് സാവൂളിനുറപ്പായി. അവൻ തൻ്റെ ആയുധവാഹകനോടു പറഞ്ഞു:

"അപരിച്ഛേദിതരായ ഈ വിജാതീയർ എന്നെപ്പിടികൂടി അപമാനിക്കുകയും കൊല്ലുകയുംചെയ്യുന്നതിനുമുമ്പ്, നിൻ്റെ വാളൂരി, എന്റെ ശിരസ്സു ഛേദിക്കുക." 

"എൻ്റെ യജമാനനായ രാജാവിനെ വധിക്കാൻ എനിക്കാവില്ല..."
ആയുധവാഹകൻ സാവൂളിനെ വധിക്കാൻ തയ്യാറായില്ല. അതിനാൽ സ്വന്തം വാൾ തറയിൽക്കുത്തി നിറുത്തി, സാവൂള്‍ വാളിന്മേല്‍ വീണു. 

അതുകണ്ട ആയുധവാഹകനും രാജാവിൻ്റെ വഴി പിന്തുടർന്നു.

ഇസ്രായേലിൻ്റെ സൈന്യാധിപനായ അബ്നേർ യുദ്ധക്കളത്തിൽനിന്ന് ഓടി രക്ഷപ്പെട്ടു. അവനു പരുക്കേറ്റിരുന്നില്ല. 

സാവൂളിന്റെ നാലാമത്തെ പുത്രനായ ഇഷ്ബോഷാത്ത് യുദ്ധരംഗത്തുണ്ടായിരുന്നില്ല. അബ്നേർ കൊട്ടാരത്തിലെത്തി, ഇഷ്‌ബോഷെത്തിനെയും മറ്റുകൊട്ടാരവാസികളേയും ഫിലിസ്ത്യരുടെ. കൈകളിൽപ്പെടാതെ രക്ഷപ്പെടുത്തി, മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി

ഇസ്രായേൽസൈന്യം പരാജിതരായെന്നും രാജാവും രാജകുമാരന്മാരും വധിക്കപ്പെട്ടെന്നും കേട്ടപ്പോൾ, 
താഴ്‌വരയുടെ അപ്പുറത്തും ജോര്‍ദ്ദാന്റെ മറുകരയിലും താമസിച്ചിരുന്ന ഇസ്രായേൽക്കാർ, തങ്ങളുടെ ഭവനങ്ങളുപേക്ഷിച്ച്, ഓടിപ്പോയി.

അന്നു രാത്രിതന്നെ ഫിലിസ്‌ത്യര്‍ ആ ഭവനങ്ങൾ പിടിച്ചെടുക്കുകയും സ്വത്തുവകകൾ കൊള്ളയടിക്കുകയുംചെയ്തു. ജസ്രേൽപ്രദേശമെല്ലാം ഫിലിസ്ത്യർ തീവച്ചുനശിപ്പിച്ചു

പിറ്റേന്നു പ്രഭാതത്തിൽ ഇസ്രായേൽസൈനികരുടെ മൃതദേഹങ്ങൾക്കിടയിൽനിന്ന്, സാവൂളിൻ്റെയും പുത്രന്മാരുടേയും മൃതദേഹങ്ങൾ ഫിലിസ്ത്യർ കണ്ടെത്തി. 

വാൾ വയറിൽ തുളഞ്ഞുകയറി, പിൻഭാഗത്തുകൂടെ പുറത്തുവന്ന നിലയിലും ശിരസ്സ് ഛേദിക്കപ്പെട്ടനിലയിലുമാണ് സാവൂളിന്റെ മൃതദേഹം കിടന്നിരുന്നത്. ഫിലിസ്ത്യർ സാവൂളിൻ്റെയും പുത്രന്മാരുടെയും മൃതശരീരങ്ങൾ നാലും വിവസ്ത്രങ്ങളാക്കി. സാവൂളിൻ്റെ പുത്രന്മാരുടെ മൃതദേഹങ്ങളിൽനിന്നു ശിരസ്സുകൾ ഛേദിച്ചെടുത്തു... 

ഇസ്രായേൽരാജാവിന്റേയും പുത്രന്മാരുടേയും ശിരസ്സറ്റ നഗ്നശരീരങ്ങൾ ബത്ഷാൻകോട്ടയുടെ ചുമരിൽത്തൂക്കി. ശിരസ്സുകൾ കുന്തത്തിൽക്കോർത്ത്, കോട്ടയുടെ അങ്കണത്തിലുമുയർത്തിനിറുത്തി.

സാവൂളിൻ്റെ ആയുധങ്ങൾ അസ്താർത്തേദേവിയുടെ ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠയ്ക്കു മുമ്പിൽ സമർപ്പിച്ചു.

ഫിലിസ്‌ത്യര്‍ സാവൂൾരാജാവിന്റേയും രാജകുമാരന്മാരുടെയും മൃതശരീരങ്ങളെ അപമാനിച്ചതിനെക്കുറിച്ചു കേട്ടപ്പോൾ, ‌യാബെഷ്‌ഗിലയാദ്‌നിവാസികളായ ചില യുവാക്കൾ ഒത്തുകൂടി. 

സാഹസികരായ ആ യുവാക്കൾ,  ഫിലിസ്ത്യരുടെ കണ്ണുവെട്ടിച്ച്,, ആ രാത്രിയിൽത്തന്നെ സാവൂളിന്റെയും പുത്രന്മാരുടെയും ശരീരങ്ങളും ശിരസ്സുകളും വീണ്ടെടുത്ത്, ‌യാബെഷ്‌ഗിലയാദിൽക്കൊണ്ടുപോയി. നാലു ചിതകളൊരുക്കി, മൃതദേഹങ്ങൾ അവിടെ ദഹിപ്പിച്ചു.

മരിച്ചവർക്കായി, ഏഴുദിവസം അവര്‍ ഉപവസിച്ചുപ്രാർത്ഥിച്ചു.
പിന്നെ, ചിതയിലെ ചാരത്തിൽനിന്ന് അസ്ഥികള്‍വാരി, യാബെഷിൽത്തന്നെ ഒരു  പിചുളവൃക്ഷത്തിന്റെ ചുവട്ടില്‍ സംസ്‌കരിച്ചു. അതിനുമുകളിൽ, നാലു വലിയകല്ലുകൾ ലംബമായി കുത്തിനിറുത്തി..

Friday, 22 May 2020

110. ആത്മാവിൻ്റെ പ്രവചനങ്ങൾ

ബൈബിൾക്കഥകൾ 110

മന്ത്രവാദിനിയുടെ പരിഭ്രമംകണ്ട സാവൂൾ‌ അവളോടു പറഞ്ഞു: "ഇസ്രായേൽരാജാവായ സാവൂൾതന്നെയാണു ഞാൻ. നീ ഭയപ്പെടണ്ടാ. നിനക്കെതിരായി ഒന്നും ഞാൻ ചെയ്യില്ല. നീയെന്താണു‌ കാണുന്നതെന്ന് എന്നോടു പറയുക"

കേട്ടതു പൂർണ്ണമായും വിശ്വസിക്കാനാകാത്തതുപോലെ മന്ത്രവാദിനി സാവൂളിനെ വീണ്ടും നോക്കി. പിന്നെ സാവൂളിനുനേരേ കൈകൾ കൂപ്പി.

വിറയ്ക്കുന്ന ശബ്ദത്തോടെ അവള്‍ പറഞ്ഞു: "ഒരു ദേവന്‍ കയറിവരുന്നതായി ഞാന്‍ കാണുന്നു."

രാജാവു ചോദിച്ചു: "ദേവനോ? അവന്റെ രൂപമെങ്ങനെയാണ്?" 

അവള്‍ പറഞ്ഞു: "താടിയും മുടിയും പൂർണ്ണമായിനരച്ച, ഒരു വൃദ്ധനാണവൻ...‌ വെളുത്ത വസ്ത്രമാണു ധരിച്ചിരിക്കുന്നത്. താടിരോമങ്ങൾ നെഞ്ചൊപ്പം നീണ്ടുവളർന്നിരിക്കുന്നു. തേജസ്സുറ്റ മുഖവും വിടർന്നുതിളങ്ങുന്ന കണ്ണുകളും! പുരോഹിതന്മാർ ധരിക്കുന്നതുപോലുള്ള മേലങ്കിയും ധരിച്ചിട്ടുണ്ട്..." 

അതു സാമുവലാണെന്ന്‌ സാവൂളിനു മനസ്സിലായി. സാവൂൾ ഹോമകുണ്ഡത്തിനുനേരെ കൈകൂപ്പി. പിന്നെ സാഷ്‌ടാംഗംവീണു വണങ്ങി.

സാമുവലിൻ്റെ ശബ്ദം ഗുഹയ്ക്കുള്ളിൽ മുഴങ്ങി: "നീ, എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയതെന്തിന്‌?" 

സാവൂൾ എഴുന്നേറ്റ്, കൂപ്പുകൈകളോടെ ഹോമകുണ്ഡത്തിനു മുമ്പിൽനിന്നു: 

"ഞാന്‍ വലിയ പ്രതിസന്ധിയിലാണ്‌. ഫിലിസ്‌ത്യരൊന്നടങ്കം ഇസ്രായേലിനെതിരായി യുദ്ധത്തിനണിനിരന്നിരിക്കുന്നു. കർത്താവ് എന്നില്‍നിന്നകലെയാണ്. പ്രവാചകന്മാരിലൂടെയോ ദർശനങ്ങളിലൂടെയോ അവിടുന്നെന്നോടു സംസാരിക്കുന്നില്ല.‌ ഈ പ്രതിസന്ധിയിൽ ഞാനെന്തുചെയ്യണമെന്ന് അങ്ങയിൽനിന്നുപദേശം ലഭിക്കാനാണു ഞാനിതുചെയ്തത്."

"കര്‍ത്താവ്‌ നിന്നില്‍നിന്നകന്നിരിക്കുന്നുവെന്നറിയാമെങ്കിൽ‌ എന്തിനാണു നീ എന്നോടുപദേശംചോദിക്കുന്നത്?‌ കർത്താവിൻ്റെ വാക്കുകൾ നീ അനുസരിച്ചില്ലാ... അമലേക്യജനതയുടെ ദുർവൃത്തികൾക്കെതിരേയുള്ള കർത്താവിൻ്റെ ശിക്ഷാവിധി നടപ്പാക്കാൻ നീ വിസമ്മതിച്ചു. വർഷങ്ങൾക്കുമുമ്പേ, എന്നിലൂടെ അരുളിച്ചെയ്‌തതുപോലെ കര്‍ത്താവു‌ പ്രവര്‍ത്തിച്ചിരിക്കുന്നു. അവിടുന്നു രാജ്യം നിന്നില്‍നിന്നെടുത്ത്,‌ ദാവീദിനു കൊടുത്തിരിക്കുന്നു.

ഇസ്രായേല്‍സൈന്യത്തെത്തകർക്കാൻ കര്‍ത്താവ്‌ ഫിലിസ്‌ത്യരെയനുവദിക്കും.. നിന്നെയും നിന്നോടൊപ്പം ഇസ്രായേലിനെയും കര്‍ത്താവ്‌ അവരുടെ കരങ്ങളിലേല്പിക്കും. നാളെ ഈ സമയമെത്തുന്നതിനുമുമ്പേ നീയും നിന്റെ പുത്രന്മാരും മൃതരുടെലോകത്തിലെത്തിയിട്ടുണ്ടാകും..." 

ഗുഹയ്ക്കുള്ളിൽ ശക്തമായ കാറ്റടിച്ചു. പന്തങ്ങളിൽ തീയാളിക്കത്തി. ഗുഹയുടെ ചുമരുകളിൽനിന്ന് തലയോട്ടികൾ തറയിൽവീണു.

ഹോമകുണ്ഡത്തിലെ അഗ്നിയണഞ്ഞു കരിമ്പുകയുയർന്നു...

സാമുവലിന്റെ വാക്കുകള്‍, സാവൂളിനെ അത്യധികം ഭയപ്പെടുത്തി. 

പെട്ടെന്ന്, അവൻ‌ നെടുനീളത്തില്‍ നിലത്തുവീണു. യുദ്ധത്തെക്കുറിച്ചുള്ള ഉത്കണ്ഠമൂലം അന്നത്തെ ദിവസംമുഴുവന്‍, അവൻ ഭ‌ക്ഷണമൊന്നും കഴിച്ചിരുന്നില്ല. സാമുവലിൻ്റെ ആത്മാവിൽനിന്ന് അപായസൂചനയുള്ള വാക്കുകൾകൂടെക്കേട്ടപ്പോൾ, അവന്റെ ശ‌ക്തിയാകെ ചോര്‍ന്നുപോയി.

സാവൂളിൻ്റെ അംഗരക്ഷകർ അവനെ താങ്ങിയെഴുന്നേല്പിച്ചിരുത്തി. അവനാകെ, വിയർപ്പിൽക്കുളിച്ചിരുന്നു.

വൃദ്ധ, എന്തൊക്കെയോ മന്ത്രങ്ങൾ വീണ്ടും ചൊല്ലി. പിന്നെ സാവൂളിന്റെയടുത്തു വന്നു. അവനു കുടിക്കാൻ അല്പം വീഞ്ഞുകൊടുത്തു. അവനതു കുടിച്ചശേഷം ഗുഹാഭിത്തിയിൽ ചാരിയിരുന്നു.

രാജാവു പരിഭ്രാന്തനാണെന്നും ക്ഷീണിതനാണെന്നുംകണ്ടപ്പോൾ‌ അവള്‍ പറഞ്ഞു: "അങ്ങയുടെ ദാസി, അങ്ങയെ അനുസരിച്ചു. എൻ്റെ ജീവനുപേക്ഷിച്ചുപോലും അങ്ങാവശ്യപ്പെട്ടത് ഞാൻ ചെയ്തുതന്നു. അങ്ങിപ്പോൾ‌ ഈ ദാസിയുടെ വാക്കുകള്‍ കേള്‍ക്കണേ! ഞാനല്പം ഭക്ഷണംതയ്യാറാക്കി, അങ്ങേയ്ക്കു തരാം. അതു ഭക്ഷിക്കണം. മടക്കയാത്രയ്‌ക്കു‌ള്ള ശക്തിലഭിക്കാന്‍‌ അതുപകരിക്കും." 

സാവൂൾ അതു നിരസിച്ചു; എന്നാൽ അവൻ്റെ അംഗരക്ഷകരും അവളോടൊപ്പം നിര്‍ബന്ധിച്ചപ്പോൾ, ഭക്ഷണംകഴിക്കാൻ അവൻ സമ്മതിച്ചു.. 

വൃദ്ധയുടെടെ തൊഴുത്തിൽ ഒരു പശുക്കിടാവുണ്ടായിരുന്നു. ഭടന്മാരുടെ സഹായത്തോടെ അവള്‍ അതിനെക്കൊന്നു തിടുക്കത്തിൽ‌ പാകംചെയ്‌തു. കുറച്ച് അപ്പവും ചുട്ടു.

അവളത്, സാവൂളിനും ഭൃത്യന്മാര്‍ക്കും വിളമ്പി.

ഉറക്കവും ക്ഷീണവും വല്ലാതെയലട്ടിയിരുന്നെങ്കിലും ഭക്ഷണംകഴിച്ചശേഷം, സാവൂൾ അംഗരക്ഷകരോടൊപ്പം ജസ്രലിലെ സൈനികത്താവളത്തിലേക്കു തിരിച്ചുപോയി.

Wednesday, 20 May 2020

109. ആഭിചാരിക

ബൈബിൾക്കഥകൾ 109

അകാരണമായൊരു ഭയം, സാവൂളിൽ നിറഞ്ഞു. 

'ഫിലിസ്ത്യരാജാക്കന്മാർ തനിക്കെതിരേ സംയുക്തമായ ഒരാക്രമണത്തിനായി ഒരുക്കംതുടങ്ങിയെന്നറിഞ്ഞപ്പോൾമുതൽ മനസ്സസ്വസ്ഥമാണ്. 

ദാവീദും അവർക്കൊപ്പമുണ്ടത്രേ! സ്വന്തം മാതൃരാജ്യത്തിനെതിരേ, ശത്രുക്കൾക്കൊപ്പംചേർന്ന രാജ്യദ്രോഹി!

യുദ്ധങ്ങളേയും മരണത്തേയും സാവൂൾ ഭയക്കുന്നില്ല! ഇരുപതാംവയസ്സിൽ സാമുവൽപ്രവാചകൻ്റെ കൈകളാൽ ഇസ്രായേലിൻ്റെ രാജാവായി അഭിഷേകംചെയ്യപ്പെട്ട ദിവസംമുതൽ ഇന്നിതുവരെ എത്രയെത്ര യുദ്ധങ്ങൾ! എത്ര ചോരപ്പുഴകളൊഴുകി! എത്രയോ ശത്രുക്കളുടെ ശിരസ്സുകൾ മണ്ണിൽവീണുരുണ്ടു...

ഗോത്രങ്ങളായി ചിതറിക്കിടന്നിരുന്ന ഇസ്രായേൽജനത്തെ ഒന്നിച്ചുനിറുത്തി, ഇസ്രായേലെന്ന പുതിയൊരു രാജ്യം കെട്ടിപ്പടുത്തത് ഈ സാവൂൾതന്നെയാണ്! ഇസ്രായേലിൻ്റെ രാജാവ് ഒരിക്കലുമൊരു യുദ്ധത്തെയും ഭയപ്പെടുകയില്ല!'

എങ്ങനെയൊക്കെ സ്വയംധൈര്യപ്പെടുത്താൻശ്രമിച്ചിട്ടും സാവൂളിൻ്റെ മനസ്സ്, കടിഞ്ഞാണറ്റ കുതിരയെപ്പോലെ ഭയത്തിൻ്റെ താഴ്വരകളിലലഞ്ഞുകൊണ്ടിരുന്നു...!

സാവൂൾ കർത്താവിനോടു പ്രാർത്ഥിച്ചു. എന്നാൽ ഒരു സ്വപ്നത്തിലൂടെയോ ദർശനത്തിലൂടെയോ കർത്താവ് അവനുത്തരംനല്കിയില്ല..

ഇസ്രയേലിലെ പുരോഹിതന്മാർ സാവൂളിനുവേണ്ടി പ്രാർത്ഥിക്കാൻ 
a ഉറീമും തുമ്മീമുമായിവന്നു. എന്നാൽ കർത്താവ് അവരിലൂടെയും സംസാരിച്ചില്ല.

സാവൂൾ കൂടുതലസ്വസ്ഥനായി.

ജോനാഥാൻ, തൻ്റെ സഹോദരന്മാരായ അബിനാദാബിനും മല്‍ക്കീഷുവായ്ക്കുമൊപ്പം യുദ്ധത്തിനുള്ള ഒരുക്കങ്ങൾതുടങ്ങി..

ജോനാഥൻ സഹോദരന്മാരോടു പറഞ്ഞു: "ആബാ എന്തിനാണ് അസ്വസ്ഥനാകുന്നതെന്നെനിക്കറിയില്ല. ദാവീദ് നമുക്കെതിരായി ഫിലിസ്ത്യർക്കൊപ്പം യുദ്ധത്തിനുവരുമെന്നും ഞാൻ കരുതുന്നില്ല. കർത്താവ് അതിനിടയാക്കില്ല...

ദാവീദ് ഇപ്പോൾ ഇവിടെയുണ്ടായിരുന്നെങ്കിൽ, ഈ യുദ്ധത്തിൽ ഇസ്രായേൽസൈന്യത്തെ നയിക്കാൻ അവൻമാത്രംമതിയായിരുന്നു!

ഇസ്രായേലിൻ്റെ ദൈവമായ, കർത്താവു നമുക്കൊപ്പമുണ്ടെങ്കിൽ മറ്റാരുമില്ലെങ്കിലും ഈ യുദ്ധം നമ്മൾ ജയിക്കും! അതിനാൽ 
നിങ്ങൾ ഭയപ്പെടരുത്.  ധൈര്യംവെടിയാതെ എന്നോടൊപ്പമുണ്ടായാൽമാത്രം മതി!..."

ഫിലിസ്‌ത്യസേനകൾ അഫെക്കില്‍ ഒരുമിച്ചുകൂടി. സാവൂളും പുത്രന്മാരും
ഇസ്രായേൽസേനയെ നയിച്ചുകൊണ്ട് ജസ്രലിലുള്ള നീര്‍ച്ചാലിനടുത്തു പാളയമടിച്ചു.

സാവൂൾ സൈന്യാധിപനായ അബ്നേറിനെ തൻ്റെ കൂടാരത്തിലേക്കു വിളിപ്പിച്ചു.

"കർത്താവ് നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരംനല്കുന്നില്ല. അതിനാൽ, രഹസ്യത്തിൽ ഒരു മന്ത്രവാദിയേയോ ആഭിചാരകനേയോ അന്വേഷിക്കുക. യുദ്ധത്തിനു പുറപ്പെടുന്നതിനുമുമ്പ്, എനിക്കവൻ്റെ ഉപദേശമാരായണം."

അബ്നേർ മറുപടി പറഞ്ഞു: "മോശയുടെ നിയമമനുസരിച്ച്,  മന്ത്രവാദികളും ആഭിചാരകരും വധിക്കപ്പെടണമെന്ന, അങ്ങയുടെ കല്പന നിലവിലുള്ളതിനാൽ ഇസ്രായേലിലെവിടെയും അത്തരക്കാരെ കണ്ടെത്താനിടയില്ല. എങ്കിലും ഞാനൊന്നന്വേഷിക്കട്ടെ!"

സന്ധ്യയ്ക്കുമുമ്പേ അബ്നേർ സാവൂളിനുമുമ്പിൽ മടങ്ങിയെത്തി.

"എന്‍ദോറില്‍, ഗ്രാമാതിർത്തിയിലെ വനത്തോടുചേർന്നുള്ള ഒരു ഗുഹയിൽ ഒറ്റയ്ക്കു താമസിക്കുന്നൊരു മന്ത്രവാദിനിയുണ്ട്."

"എന്നാൽ ഈ രാത്രിയിൽത്തന്നെ നമുക്കവളെ കാണണം! നാളെമുതൽ നമ്മൾ യുദ്ധമുഖത്തായിരിക്കും."

അപ്പോൾത്തന്നെ, രണ്ട് അംഗരക്ഷകരോടൊപ്പം വേഷപ്രച്‌ഛന്നനായ സാവൂള്‍ എൻദോറിലേക്കു പുറപ്പെട്ടു. സാവൂൾ പാളയത്തിൽനിന്നു പുറത്തുപോയ വാർത്ത, 
അബ്നേറും അതിവിശ്വസ്തരായ ചില സൈനികരുമൊഴികെ, മറ്റാരുമറിഞ്ഞില്ല.

രാത്രിയുടെ രണ്ടാംയാമത്തിൻ്റെ തുടക്കത്തിൽ, സാവൂൾ എൻദോറിലെ മന്ത്രവാദിനി താമസിക്കുന്ന ഗുഹാമുഖത്തെത്തി..  പുൽമേടുകൾനിറഞ്ഞ ഒരു മലയുടെ താഴ്വരയിൽ, വൃത്താകൃതിയിലുള്ള കരിങ്കൽപ്പലകയാൽമറച്ചൊരു ഗുഹയായിരുന്നു അത്. ഗുഹാമുഖത്ത്, മൃഗക്കൊഴുപ്പുപുരട്ടിത്തയ്യാറാക്കിയ പന്തമൊരെണ്ണം ജ്വലിച്ചുനില്ക്കുന്നു. അതിനോടുചേർന്ന മറ്റൊരു ഗുഹയിൽ ആടുമാടുകളുടെ ശബ്ദം കേൾക്കാം. അതിൻ്റെയും ഗുഹാമുഖം കരിങ്കൽപ്പലകയാൽ മറച്ചിട്ടുണ്ട്.

പുൽമേടുകളും അവിടവിടെയായി വളർന്നുനില്ക്കുന്ന ചില കുറ്റിച്ചെടികളുമല്ലാതെ മറ്റൊന്നും ആ ചുറ്റുവട്ടങ്ങളിലുണ്ടായിരുന്നില്ല. അടുത്തൊരിടത്തും മനുഷ്യവാസമുള്ളതിൻ്റെ ലക്ഷണംപോലും കാണാനില്ല.

"നിന്റെ മന്ത്രശക്തികൊണ്ട്‌ ഞാനാവശ്യപ്പെടുന്ന ഒരാളെ, മരിച്ചവരുടെ ലോകത്തുനിന്ന് എൻ്റെയടുത്തു കൊണ്ടുവരണം." വ്യദ്ധയായ മന്ത്രവാദിനിയെ ഉറക്കത്തിൽനിന്നു വിളിച്ചുണർത്തി, സാവൂൾ തന്റെ ആവശ്യമറിയിച്ചു...

അവള്‍ ദേഷ്യത്തോടെ പറഞ്ഞു: "നീയെൻ്റെ ഉറക്കംകെടുത്തുന്നതെന്തിന്? മരിച്ചവനെ വിളിച്ചുവരുത്താൻ ഞാനാരാണ്? ഈ നാട്ടില്‍നിന്ന്‌  മന്ത്രവാദികളെയും ആഭിചാരകരെയും സാവൂള്‍രാജാവു
പുറത്താക്കിയെന്നു‌ നിനക്കറിയില്ലേ? എന്നെ കൊലയ്ക്കുകൊടുക്കാനുള്ള കെണിയുമായി ഈ രാത്രിയിലിവിടെവരാൻ ഞാൻ നിന്നോടെന്തുചെയ്തു?"

"നിന്നേക്കുറിച്ച് എനിക്കെല്ലാമറിയാം. ഇക്കാര്യത്തില്‍ ഒരു ശിക്ഷയും നിനക്കുണ്ടാവില്ലെന്ന്‌ ദൈവനാമത്തില്‍ ഞാനുറപ്പുതരാം."

സ്വർണ്ണനാണയങ്ങൾനിറച്ച രണ്ടുകിഴികൾ സാവൂളിൻ്റെ അംഗരക്ഷകർ വൃദ്ധയ്ക്കുമുമ്പിൽ തുറന്നുകാട്ടി.. 

കത്തിനില്ക്കുന്ന പന്തത്തിൻ്റെ വെളിച്ചത്തിൽ, മഞ്ഞലോഹത്തിൻ്റെ തിളക്കം വൃദ്ധയുടെ കണ്ണുകളിൽപ്പതിച്ചു. അവൾ പെട്ടെന്നുതന്നെ കിഴികൾ രണ്ടുംവാങ്ങി മാറോടുചേർത്തുപിടിച്ചു..

"ശരി, എല്ലാവരും അകത്തേയ്ക്കു വരൂ... വേഗം!"

സാവൂളും അംഗരക്ഷകരും ഗുഹയ്ക്കുള്ളിൽക്കയറി. ആറടിയിലേറെ ഉയരമുള്ള സാവൂൾ വളരെ ബദ്ധപ്പെട്ടാണ് നാലടിയിലധികമുയരമില്ലാത്ത ഗുഹാകവാടം കടന്നത്.

ഗുഹാമുഖം ഒരിടനാഴിയിലേക്കാണു തുറന്നെത്തുന്നത്. എട്ടടിയോളമുയരവും മൂന്നടി വീതിയുമുള്ള ആ ഇടനാഴിക്കപ്പുറം,
ഗുഹയ്ക്കകം വളരെ വിശാലമായിരുന്നു. കത്തിനിൽക്കുന്ന പന്തത്തിൻ്റെ വെളിച്ചത്തിൽ അകത്തെക്കാഴ്ചകൾ വളരെ വ്യക്തമാണ്.

ഗുഹയുടെ ഒരു മൂലയ്ക്ക്, മനുഷ്യരുടേയും മൃഗങ്ങളുടേയും തലയോട്ടികൾ അടുക്കിവച്ചിരുന്നു. അതിനോടുചേർന്ന്, കല്ലുകളടുക്കിത്തയ്യാറാക്കിയ ഒരു ഹോമകുണ്ഡമുണ്ടു്. അതിനുമുമ്പിലായി, തറയിൽവിരിച്ച സിംഹത്തോൽ. ഗുഹാഭിത്തിയിൽ തള്ളിനില്ക്കുന്ന കല്ലുകളുടെ പിന്നിലും, ഗുഹയുടെ ഭിത്തിയിലവിടവിടെയായി സ്ഥാപിച്ചിരിക്കുന്ന മൃഗങ്ങളുടെ തലയോട്ടികൾക്കപ്പുറവുംവീണുകിടക്കുന്ന നിഴലുകൾക്കുമറവിൽ ഏതോ ഭീകരസത്വങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നുതോന്നും.

ചീവിടുകളുടെ, അരോചകമായ ശബ്ദത്തിനൊപ്പം ഇടയ്ക്കിടെ
കാലൻകോഴികളുടെ മുഴങ്ങുന്ന ശബ്ദവും  എവിടെയോനിന്നു
ഗുഹയ്ക്കുള്ളിലേയ്ക്കെത്തുന്നുണ്ടായിരുന്നു.

മന്ത്രവാദിനി പെട്ടെന്നുതന്നെ ഹോമകുണ്ഡത്തിനടുത്തെത്തി, പൂജയ്ക്കുള്ള ഒരുക്കങ്ങൾതുടങ്ങി.
ഹോമകുണ്ഡത്തിനുമുമ്പിൽവിരിച്ച
സിംഹത്തോലിൽ ചമ്രംപടിഞ്ഞിരുന്നുകൊണ്ട് അവൾ സാവൂളിനോടു പറഞ്ഞു:

"വരൂ, ഇവിടെ, എൻ്റെ ഇടതുവശത്തായി വന്നിരിക്കൂ. നിനക്കുവേണ്ടി ഞാനാരുടെയാത്മാവിനെയാണു വിളിച്ചുവരുത്തേണ്ടത്? ആ വ്യക്തിയെ നീ മനസ്സിൽ ധ്യാനിക്കുക. അവൻ്റെയാത്മാവ് ഇവിടെ സന്നിഹിതനാകുമ്പോൾ ഞാൻ നിന്നോടു പറയാം. നിനക്കറിയേണ്ടതെല്ലാം നിനക്കവനോടു ചോദിച്ചറിയാം."

സാവൂൾ അവളെയനുസരിച്ചു. തറയിൽ ചമ്രംപടിഞ്ഞിരുന്ന്, കണ്ണുകളടച്ച്, സാമുവൽപ്രവാചകനെ മനസ്സിൽ ധ്യാനിച്ചു. 

ഹോമകുണ്ഡത്തിൽ അഗ്നിയെരിഞ്ഞു. എവിടെനിന്നോ ഗുഹയിലേക്കു കാറ്റുവീശിത്തുടങ്ങി... ഗുഹയ്ക്കുള്ളിൽ വായു പ്രവാഹമേറി. ഹോമകുണ്ഡത്തിലേയും പന്തങ്ങളിലേയും അഗ്നിനാളങ്ങൾ കാറ്റിനൊത്തു ന്യത്തമാടി. ഓരിയിടുന്ന കുറുനരികളുടേയും ഉറക്കെക്കരയുന്ന കാലൻകോഴികളുടേയും ശബ്ദങ്ങൾക്കൊപ്പം ഗുഹയ്ക്കുള്ളിലേതൊക്കെയോ നിഴൽരൂപങ്ങളിളകി...

മന്ത്രവാദിനിയുടെ ചുണ്ടുകൾ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു.  അവ്യക്തമായ എന്തൊക്കെയോ ശബ്ദങ്ങൾ, പിറുപിറുക്കലുകൾപോലെ അവളുടെ അധരങ്ങളിൽനിന്നു പുറത്തുവന്നു.

പെട്ടെന്ന്,  ഹോമകുണ്ഡത്തിലെ അഗ്നിനാളങ്ങൾ വല്ലാതെയൊന്നാളിക്കത്തി. അത്രനേരവും ആത്മവിശ്വാസത്തോടെ മന്ത്രങ്ങൾചൊല്ലിക്കൊണ്ടിരുന്ന വൃദ്ധയുടെ കണ്ണുകളിൽ ഭയം കടന്നുവന്നു അവൾ ഞെട്ടിത്തിരിഞ്ഞു സാവൂളിനെ നോക്കി. അവളുടെ മുഖം വല്ലാതെവിളറിയിരുന്നു. വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ ചോദിച്ചു:

"അങ്ങ്... അങ്ങു സാവൂളല്ലേ...? അങ്ങെന്തിനീ ദാസിയെ കബളിപ്പിക്കാൻ ശ്രമിക്കുന്നു? നേരംപുലർന്നാലുടൻതന്നെ ഞാനിവിടെനിന്നു മറ്റെവിടേയ്ക്കെങ്കിലും ഓടിപ്പോയ്ക്കൊള്ളാം. ദയവായി എന്നെ വെറുതേവിടണം..."
----------------------------------------------------------------

a -   രണ്ടോ മൂന്നോ ഇഞ്ചു വീതിവരുന്ന, തുണികൊണ്ടുള്ള ഒരു നാട, ഇസ്രായേലിലെ പുരോഹിതർ ഒരു ഷാൾപോലെ കഴുത്തിലണിഞ്ഞിരുന്നു. അതിന് എഫോദ് എന്നു പേര്. എഫോദിൻ്റെ രണ്ടറ്റത്തും ഓരോ കീശകളുണ്ട്. ഓരോ പോക്കറ്റിലും ഓരോ സമചതുരക്കട്ടകൾ സൂക്ഷിച്ചിട്ടുണ്ടാവും. ഒന്നിന് ഉറീം എന്നും മറ്റേതിനു തുമ്മീം എന്നും പേര്. ഈ രണ്ടു കട്ടകൾവീഴുന്നതിൻ്റെ വ്യത്യസ്തകോംബിനേഷനുകളുപയോഗിച്ചാണ് പുരോഹിതർ 'ദൈവഹിതം' വിശദീകരിച്ചിരുന്നത്

Sunday, 17 May 2020

108. കൂറുമാറിയ പടനായകൻ

ബൈബിൾക്കഥകൾ 108

ഫിലിസ്ത്യരുടെ രാജ്യങ്ങളിലൊന്നായിരുന്നു ഗത്ത്.
ഗത്തിലെ രാജാവായ അക്കീഷിൻ്റെ മുമ്പിൽ ദാവീദിൻ്റെ ദൂതന്മാരെത്തി. 

അക്കീഷ്, ദാവീദിൻ്റെ അഭ്യർത്ഥന സ്വീകരിച്ചു. ദാവീദ് തന്നോടൊപ്പമുണ്ടെങ്കിൽ അയൽരാജ്യങ്ങളെയെല്ലാം കീഴ്പ്പെടുത്തി ഗത്തിൻ്റെ അതിർത്തികൾ വിപുലമാക്കാൻ എളുപ്പമാകുമെന്ന് അവനുറപ്പായിരുന്നു. ഇസ്രായേൽരാജാവിൻ്റെ വെറുപ്പിനുപാത്രമായി ശത്രുപക്ഷത്തുചേർന്നതിനാൽ ഇസ്രായേൽക്കാരെല്ലാം അവനെ വെറുക്കുമെന്നും അങ്ങനെ എക്കാലവും ദാവീദ് തൻ്റെ ദാസനായിക്കഴിയുമെന്നും അക്കീഷ് കരുതി.

ഭാര്യമാരായ അബിഗായിൽ,  അഹിനോവാം, അറുന്നൂറിലധികംവരുന്ന അനുചരന്മാർ എന്നിവർക്കൊപ്പം ദാവീദ് ഗത്തിലെത്തി.

അക്കീഷ് അവരെ ആഘോഷപൂർവ്വം സ്വീകരിച്ചു. ദാവീദിനും ഭാര്യമാർക്കും കൊട്ടാരത്തിനടുത്തുതന്നെ താമസസൗകര്യമൊരുക്കിയിരുന്നു.

ദാവീദ്, അക്കീഷ് രാജാവിനെ വണങ്ങി. 

"ആദരണീയനായ അക്കീഷ് രാജാവിനു വന്ദനം! അങ്ങ് എന്നോടുകാണിക്കുന്ന ഈ സ്നേഹത്തിനും ചെയ്തുതരുന്ന സഹായങ്ങൾക്കും അങ്ങയുടെ ദാസൻ കൃതജ്ഞതയറിയിക്കുന്നു.
ഈ രാജകീയനഗരത്തില്‍ അങ്ങയോടൊത്തു താമസിക്കാനുള്ള യോഗ്യതയെനിക്കില്ല. അങ്ങേയ്ക്ക്‌ എന്നോടു പ്രീതിയുണ്ടെങ്കില്‍ നാട്ടിന്‍പുറത്തെവിടെയെങ്കിലും കുറച്ചുസ്ഥലം തന്നാൽമതി. എൻ്റെ കൂട്ടാളികൾക്കൊപ്പം ഞാനവിടെ താമസിച്ചുകൊള്ളാം. 

അക്കീഷ്‌ അന്നുതന്നെ, ഗത്തിൻ്റെ അതിർത്തിയോടടുത്ത്, സിക്‌ലാഗ്‌ എന്നപ്രദേശം ദാവീദിനും അനുചരന്മാർക്കുമായി വിട്ടുകൊടുത്തു. തലസ്ഥാനനഗരത്തിൽനിന്നു സിക്‌ലാഗിലേക്ക്, മൂന്നുദിവസത്തെ യാത്രാദൂരമുണ്ടായിരുന്നു. ദാവീദും സംഘവും അവിടെയെത്തി കൂടാരമടിച്ചു.

ദാവിദ് ഗത്തിൽ അഭയംപ്രാപിച്ച വാർത്ത സാവൂളറിഞ്ഞു.

"അവൻ കർത്താവിൻ്റെ ശത്രുക്കൾക്കൊപ്പംചേർന്നിരിക്കുന്നു. അവൻ്റെ വഞ്ചന ഇസ്രായേലിലെ മുഴുവൻപേരും തിരിച്ചറിയും. ഇസ്രായേൽജനങ്ങൾ ഇനിയൊരിക്കലും ആ രാജ്യദ്രോഹിയെ വിശ്വസിക്കില്ല."

സാവൂള്‍ പിന്നീട് ദാവീദിനെയന്വേഷിച്ചുപോയില്ല. 

അവസരം ലഭിച്ചപ്പോഴെല്ലാം, സിക്‌ലാഗിനോടുചേർന്നു കിടക്കുന്ന തോലാംമുതല്‍ ഈജിപ്‌തിലേക്കുള്ള വഴിയില്‍ ഷൂര്‍വരെയുള്ള പ്രദേശത്തുവസിച്ചിരുന്ന ഗഷൂര്യർ, ഗിര്‍സ്യർ, അമലേക്യർ തുടങ്ങിയ ജനവിഭാഗങ്ങളെ ദാവീദും അനുയായികളും‌ ആക്രമിച്ചു കൊള്ളയടിച്ചിരുന്നു.

ആടുമാടുകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവ അപഹരിച്ച്, അവൻ‌ അക്കീഷിന്റെ മുമ്പിൽ കാഴ്ചവച്ചു.

ദാവീദിൻ്റെ പ്രവൃത്തികൾ അക്കീഷിനെ സന്തോഷിപ്പിച്ചു. അക്കീഷ്, ദാവീദിനും അനുചരന്മാർക്കും നിരവധി സമ്മാനങ്ങൾനല്കി.

അയൽപ്രദേശങ്ങളെ ആക്രമിച്ചു ലഭിക്കുന്ന കൊള്ളവസ്തുക്കളിലൊരു പങ്ക്,
തൻ്റെ ഒളിവുജീവിതകാലത്ത് സഹായംനല്കിയ ഇസ്രായേൽക്കാർക്കും ദാവിദ് രഹസ്യമായി കൊടുത്തയച്ചിരുന്നു. എന്നാൽ അക്കീഷ് ഇതറിഞ്ഞിരുന്നില്ല!

ഒരു വർഷവും നാലുമാസങ്ങളും കടന്നുപോയി. വസന്തകാലമായപ്പോൾ, അക്കീഷടക്കമുള്ള ഫിലിസ്ത്യരാജാക്കന്മാർ ഇസ്രായേലിനോടു ‌യു‌ദ്ധംചെയ്യാന്‍ തങ്ങളുടെ സേനകളെയൊരുക്കി.
അക്കീഷ്,‌ ദാവീദിനെ തൻ്റെ കൊട്ടാരത്തിലേക്കു വിളിപ്പിച്ചു: "നിൻ്റെ ശത്രുവായ സാവൂളിനെയാക്രമിക്കാൻ ഫിലിസ്ത്യരാജാക്കന്മാർ തീരുമാനിച്ചിരിക്കുന്നു. നീയും നിൻ്റെയനുയായികളും ഞങ്ങളോടൊത്തു യുദ്ധത്തിനുപോരണം."

"എൻ്റെ ദുർഘടവേളയിൽ അങ്ങാണെനിക്കഭയം നല്കിയത്. അങ്ങയുടെ ഏതാജ്ഞയും ഈ ദാസൻ ശിരസ്സാവഹിക്കും.  ‌ എനിക്കെന്തുചെയ്യാൻകഴിയുമെന്ന്‌ അങ്ങേയ്ക്കു യുദ്ധമുഖത്തു നേരിൽക്കാണാം." ദാവീദ് മറുപടി പറഞ്ഞു.

അക്കീഷ്‌ ദാവീദിനെയഭിനന്ദിച്ചു: "കൊള്ളാം; നിൻ്റെ വിശ്വസ്തത എന്നെ സന്തോഷിപ്പിക്കുന്നു. എന്നും നീയെൻ്റെ വിശ്വസ്തനായ അംഗരക്ഷകനായിരിക്കും."

സിക്‌ലാഗിൽ മടങ്ങിയെത്തിയ ദാവീദ്, തൻ്റെ വിശ്വസ്തരായ 
അഹിമലെക്കിനേയും  യോവാബിനേയും അബിഷായിയേയും അടുത്തുവിളിച്ചു.

"ആപത്തുകാലത്ത്, അക്കീഷ് നമ്മെ സഹായിച്ചു. അവൻ്റെ വാക്കുകൾ നമുക്കു നിരസിക്കാനാവില്ല. അതിനാൽ ഇസ്രായേലിനെതിരായ യുദ്ധത്തിൽ ഫിലിസ്ത്യരോടൊപ്പംചേരാൻ ഇപ്പോൾ നമ്മൾ നിർബ്ബന്ധിതരായിരിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ കർത്താവിനല്ലാതെ മറ്റാർക്കും നമ്മെ സഹായിക്കാനാകില്ല. 

എന്തു സംഭവിച്ചാലും അതു ദൈവകരങ്ങളിൽനിന്നു സ്വീകരിക്കുവാൻ തയ്യാറാകണം. ഒരു കാര്യത്തിൽ ശ്രദ്ധവയ്ക്കണം. സാവൂൾരാജാവോ ജോനാഥനോ നമ്മളിലൊരാൾമൂലം പരുക്കേൽക്കാനോ ജീവൻ നഷ്ടപ്പെടാനോ ഇടവരരുത്. നമ്മിലൊരാളുടെ കണ്മുമ്പിൽ ഇസ്രായേൽരാജാവ് അപകടത്തിൽപ്പെട്ടാൽ, ജീവൻവെടിഞ്ഞും രാജാവിനെ രക്ഷിക്കാൻ ഒരാളും മടികാണിക്കുകയുമരുതു്...."

----------------------------------------------------