Sunday, 9 September 2018

78. മെതിക്കളത്തിലെ രാത്രി

ബൈബിൾക്കഥകൾ - 78

കാലാപെറുക്കി, തനിക്കു ലഭിച്ച ബാർലിയുമായി റൂത്ത്, വീട്ടിൽ തിരികെയെത്തി. നവോമി അവളോടു് അന്നത്തെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.

"എവിടെയാണ്‌ ഇന്നു നീ കാലാ പെറുക്കിയത്‌? ധാരാളം ബാർലി നമുക്കു ലഭിച്ചല്ലോ.. നിന്നോടു കരുണകാണിച്ച മനുഷ്യർ അനുഗൃഹീതരാകട്ടെ...!"
ബോവാസ് എന്നൊരു മനുഷ്യന്റെ വയലിലാണു താനിന്നെത്തിച്ചേർന്നതെന്ന് അവള്‍ അമ്മായിയമ്മയോടു പറഞ്ഞു. അവന്റെ ദാസിമാരിൽനിന്ന്, അവനെക്കുറിച്ചു മനസ്സിലാക്കാനായ കാര്യങ്ങളെല്ലാം റൂത്ത് നവോമിയെ അറിയിച്ചു.

നവോമി പറഞ്ഞു: നീ പറഞ്ഞകാര്യങ്ങൾ കേൾക്കുമ്പോൾ, എനിക്കു മനസ്സിലാകുന്നു, അവന്‍ നമ്മുടെ ഉറ്റബന്ധുവായ ബൊവാസ്തന്നെ! ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കാരുണ്യം കാണിക്കുന്ന കര്‍ത്താവ്‌ അവനെ അനുഗ്രഹിക്കട്ടെ! മറ്റു വയലുകളില്‍പോയി ശല്യമേല്ക്കാനിടയാകാതെ, ഈ കൊയ്ത്തുകാലം കഴിയുന്നതുവരെ നീ അവന്റെ ദാസിമാരോടുകൂടെ പോകുന്നതാണു നല്ലത്‌."

റൂത്ത്‌ പറഞ്ഞു: "കൊയ്‌ത്തു മുഴുവന്‍ തീരുവോളം വേലക്കാരോടുകൂടെ ഉണ്ടായിരിക്കണമെന്ന്‌ അവനെന്നോടു പറഞ്ഞിട്ടുണ്ട്‌."
ആ കൊയ്ത്തുകാലംമുഴുവൻ, ബാര്‍ലിയുടെയും ഗോതമ്പിന്റെയും വിളവെടുപ്പു കഴിയുന്നതുവരെ അവള്‍ ബോവാസിന്റെ ദാസിമാരോടുചേര്‍ന്നു കാലാപെറുക്കി; തനിക്കും അമ്മായിയമ്മയ്ക്കും പട്ടിണികൂടാതെ കഴിയാനുള്ള ബാർലിയും ഗോതമ്പും റൂത്തു സമ്പാദിച്ചു.

കൊയ്ത്തുകാലം കഴിഞ്ഞപ്പോൾ, നവോമി റൂത്തിനോടു പറഞ്ഞു:
"മകളേ, നിന്നെ, സന്തുഷ്‌ടമായ കുടുംബജീവിതത്തില്‍ പ്രവേശിപ്പിക്കുവാനുള്ള കടമയെനിക്കുണ്ടു്. ഭർത്താവുമരിച്ച സ്ത്രീയെ വിവാഹംകഴിച്ചു്, സഹോദരന്റെ തലമുറ നിലനിറുത്താനുള്ള കടമ ഭർത്തൃസഹോദരന്റേതാണ്. എനിക്കാകട്ടെ, ജീവിച്ചിരിക്കുന്ന പുത്രന്മാരാരുമില്ല. മോശയുടെ നിയമപ്രകാരം, ഭർത്തൃസഹോദരന്മാരില്ലെങ്കിൽ, സഹോദരതുല്യനായ, ഏറ്റവുമടുത്ത ബന്ധുവാണു വിധവയോടുള്ള കടമ നിർവ്വഹിക്കേണ്ടതു്."

"ഞാനെന്തുചെയ്യണമെന്നാണ് അമ്മ പറയുന്നതു്?"

"ബോവാസ്, നിന്റെ ഭർത്തൃസഹോദരനുതുല്യനായ ഉറ്റ ബന്ധുവാണ്. തന്റെ കടമ നിർവ്വഹിക്കാൻ അവനോടു നീ ആവശ്യപ്പെടണം."

നവോമി തുടർന്നു. "ഇന്നുരാത്രി, മെതിക്കളത്തില്‍ അവന്‍ വരുന്നുണ്ടെന്നു ഞാനറിഞ്ഞു. നീ കുളിച്ചു തൈലംപൂശി, ഏറ്റവും നല്ല വസ്‌ത്രവുംധരിച്ചു മെതിക്കളത്തിലേക്കു ചെല്ലുക. എന്നാൽ നീയവിടെയുണ്ടെന്ന് അവനറിയാനിടയാകരുത്.

അവനുറങ്ങാന്‍കിടക്കുന്ന സ്‌ഥലം നോക്കിവയ്‌ക്കുക, അവനുറക്കമായാൽ, നീ ചെന്ന്‌ അവന്റെ കാലിൽനിന്നു പുതപ്പുമാറ്റി അവിടെ കിടക്കുക. അവനുണരുമ്പോൾ അവന്റെ കടമയെക്കുറിച്ചു് അവനോടു പറയുക. നീതിമാനായ ബോവാസ്, നിന്നെ തള്ളിക്കളയുകയില്ലെന്നു ഞാൻ വിശ്വസിക്കുന്നു..."


റുത്ത്, നവോമിയുടെ വാക്കുകൾ അക്ഷരംപ്രതിയനുസരിച്ചു. അവൾ കുളിച്ചൊരുങ്ങി മെതിക്കളത്തിനടുത്തെത്തി.  ബാർലിയും കോതമ്പും മെതിക്കാനെത്തിയവർ, അന്നത്തെ ജോലിയവസാനിപ്പിച്ചു മടങ്ങിപ്പോയി.
അത്താഴത്തിനുശേഷം, ബോവാസ്‌, മെതിക്കളത്തിലെ ധാന്യക്കൂമ്പാരത്തിന്റെയരികില്‍, വിരിയിട്ടു കിടന്നുറങ്ങി.
അവൻ ഉറക്കമായെന്നറിഞ്ഞപ്പോൾ, അവള്‍ സാവധാനംചെന്ന്‌, അവന്റെ കാലില്‍നിന്നു പുതപ്പുമാറ്റി, അവിടെക്കിടന്നു. ബോവാസ് അതറിഞ്ഞില്ല.

അര്‍ദ്ധരാത്രിയില്‍ അവന്‍ ഞെട്ടിയുണര്‍ന്നു. തന്റെ കാല്‍ക്കല്‍ ആരോ കിടക്കുന്നു. മെതിക്കളത്തിൽ കത്തിനിന്ന പന്തത്തിന്റെ അരണ്ടവെളിച്ചത്തിൽ, അതൊരു സ്‌ത്രീയാണെന്ന് അവൻ തിരിച്ചറിഞ്ഞു!

"ആരാണു നീ? എന്തിനിവിടെ വന്നു?" തെല്ലൊരു ഭയത്തോടെ ബോവാസ് ചോദിച്ചു.

"നവോമിയുടെ പുത്രഭാര്യയായ റൂത്താണു ഞാൻ. എന്റെ മരിച്ചുപോയ ഭർത്താവിനു സഹോദരതുല്യനായ അങ്ങ്, മോശനല്കിയ നിയമപ്രകാരം, മരണമടഞ്ഞ സഹദോരന്റെ ഭാര്യയോടുള്ള കടമ നിർവ്വഹിക്കാൻ തയ്യാറാണോയെന്നാരായാനാണു ഞാൻ വന്നതു്."

ബോവാസ് അല്പനേരം നിശബ്ദനായിരുന്നു. പിന്നെ പറഞ്ഞു. "രണ്ടു കാര്യങ്ങളിൽ ഞാൻ നിന്നോടു നന്ദി പറയുന്നു.
അവിവാഹിതനെങ്കിലും ഞാനിപ്പോൾ മദ്ധ്യവയസ്കനായിരിക്കുന്നു. നീയിപ്പോഴും യൗവനാരംഭത്തിൽത്തന്നെ. ഏതൊരു യുവാവിനെയും ആകർഷിക്കാൻവേണ്ട സൗന്ദര്യവും അംഗവടിവുമുള്ളവളായിരുന്നിട്ടും നിയമത്തോടുള്ള വിശ്വസ്തതയാൽ നീ എന്നെത്തേടി വന്നതിനു ഞാൻ നന്ദി പറയുന്നു.

ഞാൻ ശ്രദ്ധിക്കാതെപോയ എന്റെ കടമയെക്കുറിച്ച്, ഓർമ്മപ്പെടുത്താനും അതുവഴി, കർത്താവിനുമുന്നിൽ എന്നെ തെറ്റുകാരനാക്കാതിരിക്കാനും സഹായിച്ചതിനും ഞാൻ നിന്നോടു നന്ദി പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ എന്നേക്കാൾ കടപ്പാടുള്ള മറ്റൊരു ബന്ധു നമുക്കുണ്ടു്. അവൻ തന്റെ കടമ നിർവ്വഹിക്കാൻ തയ്യാറാണോ എന്നന്വേഷിക്കാൻ എനിക്കല്പം സാവകാശം നല്കണം.

പ്രഭാതംവരെ നീയിവിടെ കിടന്നുറങ്ങിക്കൊള്ളൂ. അതിരാവിലെ, ആളറിയുന്നതിനു മുമ്പേ, നിന്നെ ഞാൻ വീട്ടിൽകൊണ്ടുചെന്നാക്കാം. രാത്രിയിൽ മെതിക്കളത്തില്‍ ഒരു സ്‌ത്രീ വന്നെന്ന്‌ മറ്റാരുമറിയേണ്ട."

നേരം പുലരുന്നതിനുമുമ്പേ ഇരുവരുമുണർന്നു. ആളുകളുണർന്ന്, വീഥികളിലേക്കെത്തുന്നതിനുമുമ്പേ, ബോവാസ് റൂത്തിനെ വീട്ടിൽകൊണ്ടുചെന്നാക്കി.

Sunday, 2 September 2018

77. ബോവാസിൻ്റെ വയലിൽ


ബൈബിൾക്കഥകൾ - 77

എലിമലേക്കിൻ്റെ ഭാര്യ നവോമി, മരുമകളായ റൂത്തിനൊപ്പം നാട്ടിലേക്കു മടങ്ങിയെത്തിയെന്നറിഞ്ഞ്, ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലരെല്ലാം അവരെ സന്ദർശിച്ചു. മെലിഞ്ഞു വാർദ്ധക്യബാധിതയായ നവോമിയെക്കണ്ടു് പഴയ പരിചയക്കാർ ആശ്ചര്യപ്പെട്ടു.

"*നവോമിയെന്ന പേരിനുപോലും ഞാനിന്നർഹയല്ല. ഭർത്താവിനും മക്കൾക്കുമൊപ്പം എല്ലാംതികഞ്ഞവളായി ഞാനിവിടെനിന്നു പോയി. ആരോരുമില്ലാത്തൊരഭയാർത്ഥിയായി, ഞാനിന്നു മടങ്ങിയെത്തിയിരിക്കുന്നു..."

എലിമലേക്കിൻ്റെ ചില ബന്ധുക്കളും സുഹൃത്തുക്കളും, ബേത്‌ലെഹേം പട്ടണത്തിൻ്റെ പ്രാന്തത്തിൽ, ദരിദ്രരായ ആളുകൾ താമസിക്കുന്ന ഒരു പ്രദേശത്ത്, നവോമിയ്ക്കും മരുമകൾക്കും പാർക്കാനായി ഒരു കൂടാരമൊരുക്കി...

അപ്പോൾ ബാർലിപ്പാടങ്ങളിൽ കൊയ്ത്തുകാലമായിരുന്നു.
"നമ്മുടെ അയൽപക്കങ്ങളിലുള്ള സ്ത്രീകൾ ബാർലിപ്പാടങ്ങളിൽ *കാലാപെറുക്കാൻ പോകുന്നുണ്ടു്. ഞാനുംപോയി, എന്നെയനുവദിക്കുന്നവരുടെ പാടങ്ങളിൽനിന്നു കാലാപെറുക്കട്ടേ?" റുത്ത്, നവോമിയോടു ചോദിച്ചു.

"പോയ്‌ക്കൊള്ളുക. നമ്മുടെ വിശപ്പടക്കാനുള്ളതെന്തെങ്കിലും കിട്ടിയാൽ, അത്രയും നല്ലതല്ലേ?" റൂത്ത്‌, അമ്മായിയമ്മയുടെ അനുവാദത്തോടെ, കാലാപെറുക്കാനിറങ്ങി. 

അവരുടെ കൂടാരത്തിൽനിന്നു കുറച്ചേറെ അകലെയുള്ളൊരു  വയലില്‍ച്ചെന്നെത്തി, കൊയ്‌ത്തുകാർ കൊയ്തുപോകുന്നതിനു പിന്നാലെ കാലാപെറുക്കിത്തുടങ്ങി.

തൻ്റെ അമ്മായിയപ്പനായ എലിമെലെക്കിൻ്റെ കുടുംബത്തില്‍പ്പെട്ട, ധനികനായ ബോവാസിൻ്റെ വയലിലാണു താനെത്തിച്ചേര്‍ന്നതെന്നു റൂത്ത് അറിഞ്ഞിരുന്നില്ല.

അന്നു്, ബോവാസ്‌ ബേത്‌ലെഹെമില്‍നിന്നു തൻ്റെ വയൽ സന്ദർശിക്കാനെത്തി.
വയലിൽ കാലാപെറുക്കിയിരുന്ന അപരിചിതയായ യുവതിയെ ബോവാസ് ശ്രദ്ധിച്ചു. 

കൊയ്‌ത്തുകാരുടെ മേല്‍നോട്ടംവഹിച്ചിരുന്ന ഭൃത്യനോടു ബോവാസ്‌ ചോദിച്ചു: "ആരാണാ യുവതി? മുമ്പൊരിക്കലും അവളെയിവിടെ കണ്ടിട്ടില്ലല്ലോ? കാഴ്ചയിൽ ഒരു യഹൂദസ്ത്രീയാണെന്നു തോന്നുന്നുമില്ല..."

"നവോമിയോടൊപ്പംവന്ന മൊവാബ്യസ്‌ത്രീയാണവള്‍. വയലില്‍ കാലാപെറുക്കാന്‍ അനുവദിക്കണമേയെന്ന്‌ അവളെന്നോടപേക്ഷിച്ചു. ഞാനനുവദിച്ചു. രാവിലെമുതല്‍ വിശ്രമമില്ലാതെ കാലാപെറുക്കുകയാണവൾ." ഭൃത്യന്‍ മറുപടി പറഞ്ഞു.

"ഓഹോ, അതു ശരി. അവളെ ഒന്നിങ്ങോട്ടു വിളിക്കൂ."

റുത്ത്, അരികിലെത്തിയപ്പോൾ ബോവാസ് പറഞ്ഞു. "ഈ കൊയ്ത്തുകാലം കഴിയുന്നതുവരെ കാലാപെറുക്കാന്‍, ഇവിടംവിട്ടു മറ്റു വയലുകളിലേക്കു നീ പോകേണ്ടാ. ഇവിടെ എൻ്റെ ദാസിമാരോടുകൂടെ ചേര്‍ന്നുകൊള്ളുക. അവര്‍ കൊയ്യുന്നതെവിടെയെന്നു നോക്കി അവരെ പിന്തുടരുക. ഞാനിവിടെയില്ലാത്തപ്പോഴും നിന്നെയാരും ശല്യപ്പെടുത്താനിടയാകരുതെന്ന് ഞാനെൻ്റെ ഭൃത്യന്മാരോടും പറയുന്നുണ്ട്‌."

റൂത്ത്, ബോവാസിനെ താണുവണങ്ങി. "അപരിചിതയും അന്യനാട്ടുകാരിയുമായ എന്നോടിത്ര കരുണതോന്നാൻ ഞാനങ്ങേയ്ക്കെന്തു നന്മചെയ്തു?"

ബോവാസ്‌ പറഞ്ഞു: "നിന്നെക്കുറിച്ചു ഞാൻ കേട്ടിരുന്നു. ഭര്‍ത്താവിൻ്റെ മരണത്തിനുശേഷം, നീ നിൻ്റെ അമ്മായിയമ്മയ്‌ക്കുവേണ്ടിച്ചെയ്‌ത ത്യാഗത്തെക്കുറിച്ചും സ്വന്തംമാതാപിതാക്കളെയും സ്വദേശത്തെയുംവിട്ട്‌ അപരിചിതമായ ഈ ദേശത്തു വന്നതിനെക്കുറിച്ചും ഞാനറിഞ്ഞിരുന്നു. നിൻ്റെ പ്രവൃത്തികള്‍ക്കു കര്‍ത്താവു പ്രതിഫലം നല്കും. നീ അഭയംപ്രാപിച്ചിരിക്കുന്ന, ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവ്‌, നിന്നെ സമൃദ്ധമായനുഗ്രഹിക്കട്ടെ!."

റൂത്ത്, വീണ്ടും വയലിലിറങ്ങി. കൊയ്ത്തുകാർക്കു പിന്നിൽ കാലാപെറുക്കൽ തുടർന്നു.

അവള്‍ വയലിലേക്കു പോയപ്പോള്‍ ബോവാസ്‌ ഭൃത്യന്മാരോടു പറഞ്ഞു:
"അവളെ നിങ്ങൾ ശകാരിക്കരുത്‌. കറ്റകളില്‍നിന്നു കുറേശ്ശെ വലിച്ചൂരി അവള്‍ക്കു പെറുക്കാനായി ഇട്ടുകൊടുക്കണം, അവളതറിയേണ്ടാ."

ഭക്ഷണസമയമായപ്പോൾ, റൂത്തിനായി അപ്പവും മലരും വീഞ്ഞുമായി ബോവാസിൻ്റെ ഭൃത്യന്മാരെത്തി. നവോമിക്കുള്ളതു മാറ്റിവച്ചിട്ടും അവൾക്കു തൃപ്തിയാവോളം ഭക്ഷിക്കുവാനുണ്ടായിരുന്നു.

അന്നു സന്ധ്യവരെ, അവള്‍ ബോവാസിൻ്റെ വയലിൽ കാലാപെറുക്കി. ലഭിച്ചതെല്ലാം മെതിച്ചപ്പോള്‍ ഏകദേശം ഒരു *ഏഫാ ബാര്‍ലിയുണ്ടായിരുന്നു.
----------------------------------------------------------------------------------------------------
*നവോമി - സന്തുഷ്ട
*1 "നിങ്ങള്‍ ധാന്യംകൊയ്യുമ്പോള്‍ വയലിന്റെ അതിര്‍ത്തിതീര്‍ത്തു കൊയ്‌തെടുക്കരുത്‌.
കൊയ്‌ത്തിനുശേഷം കാലാപെറുക്കുകയുമരുത്‌. മുന്തിരിത്തോട്ടത്തിലെ ഫലങ്ങളും തീര്‍ത്തുപറിക്കരുത്‌. വീണുകിടക്കുന്ന പഴം പെറുക്കിയെടുക്കുകയുമരുത്‌. പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി അതു നീക്കിവയ്‌ക്കുക." എന്നു മോശവഴി ഇസ്രായേലിനു കർത്താവു നല്കിയ നിയമത്തിൽ പറയുന്നുണ്ടു്.
*ഏഫാ - പറയ്ക്കു തുല്യമായ ഒരളവ്

Sunday, 26 August 2018

76. നവോമിയുടെ മരുമക്കൾ

ബൈബിൾക്കഥകൾ - 76

"നിങ്ങൾ ചെറുപ്പമാണ്. വീണ്ടും വിവാഹിതരായി, സന്തോഷകരമായ കുടുംബജീവിതംനയിക്കാൻ ദൈവം നിങ്ങൾക്കിടയാക്കും. നിർഭാഗ്യയായ ഈ അമ്മയോടു നിങ്ങൾകാണിച്ച സ്നേഹത്തിനും വാത്സല്യത്തിനും ദൈവം നിങ്ങളെ അത്യധികമായനുഗ്രഹിക്കും..."  നവോമി തന്റെ മരുമക്കളായ ഓർഫയേയും റൂത്തിനേയും തന്നോടു ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു. 

മൂന്നുപേരുടേയും കവിളുകളിലൂടെ കണ്ണീർച്ചാലുകളൊഴുകിക്കൊണ്ടിരുന്നു.

ഇസ്രായേലിലെ യൂദയാ പട്ടണത്തിൽ, ബേത്‌ലേഹംപ്രദേശത്തുള്ള എലിമലേക്കിന്റെ ഭാര്യയായിരുന്നു നവോമി. ഇസ്രയേലിൽ, ക്ഷാമം രൂക്ഷമായ നാളുകളിൽ, ഭർത്താവിനോടൊത്ത്,  അയൽദേശമായ മൊവാബിലേക്കു കുടിയേറിയതാണവൾ.  

നാലുവയസ്സുകാരൻ മഹലോനും കൈക്കുഞ്ഞായ കിലിയോനും അവരോടൊപ്പമുണ്ടായിരുന്നു. കർത്താവിനോടുള്ള ഭക്തിയിലും മോശയുടെ ന്യായപ്രമാണങ്ങളുടെ പാലനത്തിലും അണുവിട വ്യതിചലിക്കാത്തവരായിരുന്നൂ ഏലിമെലേക്കും നവോമിയും.

മൊവാബിൽ, കാടിനോടുചേർന്നുകിടന്നിരുന്ന ഒരു ചെറുഗ്രാമത്തിൽ, ഒരു കൂടാരമൊരുക്കി, അവരവിടെ താമസമായി. ഭാര്യയും ഭർത്താവും ഒരു മനസ്സോടെ കാട്ടിലേക്കിറങ്ങി, കാടുവെട്ടിത്തെളിച്ചു കൃഷിയിടമൊരുക്കി. അവരുടെ അദ്ധ്വാനം വെറുതെയായില്ല, ഭൂമി  നല്ല വിളവുനല്കി.

അയൽപക്കങ്ങളിൽ എന്താവശ്യമുണ്ടായാലും ഏലിമെലേക്കും നവോമിയും അവിടെയെല്ലാം ഓടിയെത്തിയിരുന്നു. പ്രാർത്ഥനയും പരസ്നേഹവും അദ്ധ്വാനവും മുഖമുദ്രയാക്കിയ ഏലിമലേക്കിന്റെ കുടുംബം അന്നാട്ടുകാരായ മൊവാബ്യർക്കിടയിൽ മാതൃകാകുടുംബമായി അറിയപ്പെട്ടുതുടങ്ങി. പരദേശിയെന്ന മുദ്രമാഞ്ഞ്, ഏലിമലേക്കു് മൊവാബ്യർക്കിടയിൽ ബഹുമാന്യനായിത്തീരാൻ അധികകാലം വേണ്ടിവന്നില്ല.

എന്നാൽ ഏറെനാളുകൾ ആ സന്തോഷം നീണ്ടുനിന്നില്ല. മൂത്തപുത്രനായ മഹലോൻ കൗമാരപ്രായത്തിലേക്കെത്തുന്നതിനു മുമ്പേ, ഏലിമലേക്ക് നിത്യതയിലേക്കു യാത്രയായി.

ഭർത്താവിനെക്കുറിച്ചുള്ള വിലാപത്തിന്റെ ദിനങ്ങളവസാനിച്ചപ്പോൾ നവോമി മക്കളുമായി കൃഷിയിടത്തിലേക്കിറങ്ങി. ബാലന്മാരായ മഹലോനും കിലിയോനും അവർക്കാവുംവിധം അമ്മയെ സഹായിച്ചു. 

മൊവാബുകാർ, തങ്ങളിലൊരു കുടുംബമെന്നതുപോലെയാണ്  ആ കുടുംബത്തെ കരുതിയതു്. നവോമിക്കും മക്കൾക്കും അവരിൽനിന്ന് ഉപദ്രവമൊന്നുമുണ്ടായില്ലാ. ചെറിയ ചെറിയ സഹായങ്ങൾ ലഭിക്കുകയുംചെയ്തിരുന്നു.

കാലചക്രം പിന്നെയുമുരുണ്ടു. മഹലോനും കിലിയോനും യൗവനത്തിലെത്തി. മൊവാബ്യരായ രണ്ടു യുവതികളെ നവോമി അവർക്കായിക്കണ്ടെത്തി. മഹലോന്റെ കരംഗ്രഹിച്ച്, റൂത്തും കിലിയോനൊപ്പം ഓർഫയും നവോമിയുടെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും കടന്നുവന്നു.
പെണ്മക്കളില്ലാതിരുന്ന നവോമിക്ക്, ഓർഫയും റൂത്തും മക്കളായി. നവോമിയുടെ സ്നേഹവും കരുതലും തിരികെനല്കാൻ മരുമക്കൾ മത്സരിച്ചപ്പോൾ ആ കുടുംബം ഭൂമിയിലെ സ്വർഗ്ഗമായി.

സന്തോഷകരമായ ദിവസങ്ങൾ വേഗത്തിൽക്കടന്നുപോയി. ഒരു ദിവസം, കൃഷിപ്പണികൾക്കുപോയ മഹലോനും കിലിയോനും ജ്വരബാധിതരായാണു വൈകുന്നേരം വയലിൽനിന്നു മടങ്ങിയെത്തിയത്. നാട്ടുവൈദ്യന്മാരുടെ ഔഷധങ്ങൾക്കൊന്നും അവരുടെ ജീവൻ സംരക്ഷിക്കാൻകഴിഞ്ഞില്ല. തങ്ങൾക്കായി പിൻതലമുറകളെ അവശേഷിപ്പിക്കാതെ  മഹലോനും കിലിയോനും ഒരേദിവസംതന്നെ മരണത്തിനു കീഴടങ്ങി.

മഹലോന്റെയും കിലിയോന്റെയും വിലാപദിനങ്ങൾ കഴിഞ്ഞിട്ടും റൂത്തും ഓർഫയും തങ്ങളുടെ പിതൃഭവനങ്ങളിലേക്കു മടങ്ങിപ്പോകാൻ തയ്യാറായില്ല.

"നിങ്ങൾക്കു സന്താനഭാഗ്യം നല്കാതെയാണ് എന്റെ മക്കൾ രണ്ടുപേരും മരണമടഞ്ഞത്. മോശയുടെ നിയമപ്രകാരം, ഒരുവൻ സന്താനമില്ലാതെ മരിച്ചാൽ, മരിച്ചയാളുടെ ഭാര്യയ്ക്കു സന്താനഭാഗ്യം നല്കാൻ അവന്റെ സഹോദരൻ കടപ്പെട്ടിരിക്കുന്നു. എന്നാൽ നിങ്ങൾക്കു ഭർത്താക്കന്മാരായി നല്കാൻ എനിക്കിനി പുത്രന്മാരില്ലല്ലോ... അതുകൊണ്ടു നിങ്ങൾ നിങ്ങളുടെ പിതൃഭവനങ്ങളിലേക്കു മടങ്ങിപ്പോകണം. നിങ്ങളുടെ സമുദായത്തിൽനിന്നുതന്നെ യോഗ്യരായ ചെറുപ്പക്കാരെക്കണ്ടെത്തി വിവാഹിതരാകണം. എനിക്കുള്ള സ്വത്തുക്കളെല്ലാം നിങ്ങൾക്കവകാശമായി ഞാൻ നല്കും"

എത്ര നിർബ്ബന്ധിച്ചാലും അമ്മയെ വിട്ടുപോകില്ലെന്ന് മരുമക്കൾ രണ്ടാളും തീർത്തുപറഞ്ഞു.

കുറച്ചുദിവസങ്ങൾക്കുശേഷം നവോമി മറ്റൊരു തീരുമാനത്തിലേക്കെത്തി. "ഭർത്താവും മക്കളും നഷ്ടപ്പെട്ട ഞാൻ, ഇനിയുമെന്തിനീ അന്യനാട്ടിൽ കഴിയണം? ഞാനെന്റെ ഭർത്താവിന്റെ ബന്ധുജനങ്ങളുടെയടുത്തേക്കു മടങ്ങിപ്പോകുന്നു. ഈ നാട്ടിൽ എനിക്കുള്ള എല്ലാ സമ്പത്തിനും എന്റെ മരുമക്കൾക്കായിരിക്കുമവകാശം."

ഓർഫയും റൂത്തും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നവോമി തന്റെ തീരുമാനത്തിലുറച്ചുനിന്നു. അവർ മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങൾനടത്തി.

യാത്രയ്ക്കുള്ള ദിവസമെത്തിയപ്പോൾ, മരുമക്കൾ തങ്ങളുടെ മാതാപിതാക്കളോടുകൂടെ യൂദായിലേക്കുള്ള വഴിയിൽ മൊവാബിന്റെ അതിർത്തിയോളം നവോമിയെ യാത്രയാക്കാനെത്തി.
അതിർത്തിയിലെത്തിയപ്പോൾ നവോമിയെ കെട്ടിപ്പിടിച്ചുകൊണ്ടു്, മരുമക്കൾ കരഞ്ഞു. 

"ഞങ്ങള്‍ തിരികെപ്പോകുന്നില്ല. അമ്മയുടെ ആളുകളുടെയടുത്തേക്കു ഞങ്ങളും വരുന്നു."

നവോമി രണ്ടുപേരെയും തന്നോടു ചേർത്തുനിർത്തി. "നിങ്ങൾ ചെറുപ്പമാണ്. വീണ്ടും വിവാഹിതരായി, സന്തോഷകരമായ കുടുംബജീവിതംനയിക്കാൻ ദൈവം നിങ്ങൾക്കിടയാക്കും. നിർഭാഗ്യയായ ഈ അമ്മയോടു നിങ്ങൾ കാണിക്കുന്ന സ്നേഹത്തിനും വാത്സല്യത്തിനും ദൈവം നിങ്ങളെ അത്യധികമായി അനുഗ്രഹിക്കും..." '

തന്റെ മാതാപിതാക്കളുടേയും നവോമിയുടെയും വലിയ നിർബ്ബന്ധത്തിനൊടുവിൽ മാതാപിതാക്കൾക്കൊപ്പം പോകാൻ ഓർഫ സമ്മതിച്ചു. 

എന്നാൽ മൂത്തവളായ റൂത്താകട്ടെ നവോമിയെപ്പിരിയാതെനിന്നു.
നവോമി റൂത്തിനോടു പറഞ്ഞു: മകളേ, നിന്റെ സഹോദരി, അവളുടെ ചാര്‍ച്ചക്കാരുടെയും നിങ്ങളുടെ ദേവന്മാരുടെയുമടുത്തേക്ക്‌ മടങ്ങിപ്പോകാൻ തയ്യാറായല്ലോ; അവളെപ്പോലെ നീയും പോകുക. അതാണു നല്ലത്."

റൂത്ത്‌ പറഞ്ഞു: "അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്‌. അമ്മപോകുന്നിടത്തു ഞാനും വരും; വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ബന്ധുക്കൾ എന്റെ ബന്ധുക്കളും അമ്മയുടെ ദൈവം എന്റെ ദൈവവുമായിരിക്കും;
അമ്മ മരിക്കുന്നിടത്ത്‌ ഞാനും മരിച്ചടക്കപ്പെടും. മരണംതന്നെ എന്നെ അമ്മയില്‍നിന്നു വേര്‍പെടുത്തിയാല്‍, അതിനുപോലും കര്‍ത്താവ്‌, എന്തു ശിക്ഷയുമെനിക്കു നല്കിക്കൊള്ളട്ടെ."

അവളുടെ ഉറച്ച തീരുമാനമറിഞ്ഞതിനാൽ നവോമിയോ റൂത്തിന്റെ മാതാപിതാക്കളോ പിന്നീടവളെ നിര്‍ബ്ബന്ധിച്ചില്ല.

എല്ലാവരും പരസ്പരം സ്നേഹചുംബനങ്ങൾ നല്കി. നവോമിയും റൂത്തും ബേത്‌ലേഹമിലേക്കും മറ്റുള്ളവർ മൊവാബിലേയ്ക്കും യാത്രയായി.

(റൂത്തിന്റെ കഥ തുടരും)

Sunday, 19 August 2018

75. ദലീലയൊരുക്കിയ വിരുന്നു്

ബൈബിൾക്കഥകൾ 75

ദലീലയുടെ വിളികേട്ടു സാംസൺ ഉറക്കമുണർന്നു... തന്റെ ശരീരം ഞാണുകളാൽ ബന്ധിതമായിരിക്കുന്നതുകണ്ട സാംസൺ പൊട്ടിച്ചിരിച്ചു. അവൻ കൈകാലുകൾനിവർത്തി, ഒന്നു ഞെളിഞ്ഞപ്പോൾ കരിഞ്ഞചണനൂലെന്നപോലെ ഞാണുകൾ അറ്റുചിതറി. 
ദലീലയിൽനിന്ന് അടയാളം ലഭിക്കാതിരുന്നതിനാൽ ഉൾമുറിയിലൊളിച്ചിരുന്ന മല്ലന്മാർ പുറത്തുവന്നില്ല.

ദലീല സാംസൺന്റെ തോളുകളിൽപ്പിടിച്ചുലച്ചുകൊണ്ടു കരഞ്ഞു: "നിനക്കെന്നോടു സ്നേഹമില്ല. അല്ലെങ്കിൽ നീയെന്നോടു കളവുപറയുമായിരുന്നോ?"
"ദലീലാ, ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു. എന്റെ ശക്തിയുടെ രഹസ്യം ഞാൻ നിന്നോടു പറയട്ടേ?"

"നിന്നെക്കുറിച്ചുള്ള സത്യങ്ങളെല്ലാമറിയാൻ എനിക്കവകാശമില്ലേ? എന്നോടു മനസ്സുതുറക്കുന്നില്ലെങ്കിൽ മാറ്റാരെ നിനക്കു വിശ്വസിക്കാനാകും?"

"ഒരിക്കലുമുപയോഗിച്ചിട്ടില്ലാത്ത പുതിയ കയറുകൊണ്ടു്  എന്നെയാരെങ്കിലും ബന്ധിച്ചാല്‍ ഞാന്‍ ദുര്‍ബ്ബലനായി, സാധാരണ മനുഷ്യരെപ്പോലെയാകും. വേണമെങ്കിൽ ഇപ്പോൾത്തന്നെ പരീക്ഷിച്ചുനോക്കിക്കൊള്ളൂ." സാംസൺ ചിരിച്ചുകൊണ്ടു ദലീലയെ തന്നോടു ചേർത്തിരുത്തി...

"എന്നെ വിടൂ, നീ പറഞ്ഞതു സത്യമാണോയെന്നു ഞാനൊന്നു പരീക്ഷിക്കട്ടെ..."
ദലീലാ പുറത്തുപോയി, ചണനൂലുകൾകൊണ്ടു പിരിച്ചെടുത്ത, ബലമേറിയ പുതിയ കയറുമായിവന്ന്‌, അവനെ വരിഞ്ഞുമുറുക്കിക്കെട്ടി. സാംസൺ കൗതുകത്തോടെ അവൾക്കു വിധേയനായി.

''സാംസണ്‍, ഇതാ ഇപ്പോൾ ഫിലിസ്‌ത്യര്‍ നിന്നെപ്പിടികൂടാൻവന്നാൽ നീയെന്തുചെയ്യും?"

"ദാ, ഇതുപോലെചെയ്യും" കെട്ടിയിരുന്ന കയര്‍, നൂലുപോലെ അവന്‍ പൊട്ടിച്ചുകളഞ്ഞു.

"ഇനിയെത്ര ഫിലിസ്ത്യർവേണമെങ്കിലും വന്നുകൊള്ളട്ടെ! അവരിലൊരുവൻപോലും ജീവനോടെ മടങ്ങുകയില്ല."

"ഇല്ല, നിനക്കെന്നോടു് അല്പംപോലും സ്നേഹമില്ല... നീയെന്നെ വിഡ്ഢിയാക്കുകയാണു്..." ദലീല കരഞ്ഞുതുടങ്ങി...

"കരയേണ്ടപൊന്നേ, എനിക്കു സത്യമായും നിന്നെയിഷ്ടമാണ്. പക്ഷേ, സ്ത്രീകളറിയുന്ന രഹസ്യങ്ങൾ ചിലപ്പോൾ അവർപോലുമറിയാതെ അവർ പരസ്യമാക്കും..."

നേരംപുലർന്നപ്പോൾ, സാംസൺ ഹെബ്രായർക്കിടയിൽ ന്യായപാലനംനടത്തുന്നതിനായി ദലീലയുടെ വിട്ടിൽനിന്നിറങ്ങി.
മുറിക്കുള്ളിലൊളിച്ചിരുന്ന മല്ലന്മാരെ ദലീല തിരികെപ്പറഞ്ഞയച്ചു. 

"സാംസൺന്റെ ശക്തിയുടെ രഹസ്യമെന്തെന്നു് ഒരുദിവസം ഞാൻ കണ്ടെത്തും. അന്നു ഞാൻ ഫിലിസ്ത്യശ്രേഷ്ഠരെ വന്നുകാണാമെന്നറിയിക്കൂ..."

സാംസൺന്റെ ശക്തിയുടെ രഹസ്യമെന്തെന്നറിയാൻ, ദലീല നിരന്തരമയാളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.
"എല്ലായ്പ്പോഴും നീയെന്നെ കബളിപ്പിച്ചിക്കുകയാണു്; എന്നോടെപ്പോഴും കളവുപറയുന്നു. നിനക്കെന്നോടു സ്നേഹവുമില്ല, എന്നെ വിശ്വാസവുമില്ലാ... അല്ലെങ്കിൽ,  നിന്നെയെങ്ങനെ ബന്ധിക്കാനാകുമെന്ന്, നീയെന്നോടു പറയാത്തതെന്തേ?"'

"എന്റെ ഏഴു തലമുടിച്ചുരുളുകളെടുത്ത്‌, പാവിനോടുചേര്‍ത്ത്‌ ആണിയിലുറപ്പിച്ചുനെയ്‌താല്‍ ഞാൻ സാധാരണമനുഷ്യരെപ്പോലെയാകും"

അവനുറങ്ങിയപ്പോൾ  അവളവന്റെ ഏഴു തലമുടിച്ചുരുളെടുത്തു പാവിനോടുചേര്‍ത്ത്‌, ആണിയിലുറപ്പിച്ചു നെയ്‌തു. പിന്നെ അവനെ വിളിച്ചുണർത്തി: "സാംസണ്‍, ഫിലിസ്‌ത്യര്‍ നിന്നെയാക്രമിക്കാന്‍വരുന്നു."

അവന്‍ ഉറക്കത്തില്‍നിന്നെഴുന്നേറ്റ്‌ ആണിയും തറിയും പാവും വലിച്ചുപൊളിച്ചു.
ദലീല ചോദിച്ചു: "നിന്റെ ഹൃദയം എന്നോടുകൂടെയല്ലെങ്കില്‍ എന്നെ സ്നേഹിക്കുന്നുവെന്നു നിനക്കെങ്ങനെ പറയാന്‍കഴിയും? എന്നോടു കളവുപറഞ്ഞ മൂന്നുപ്രാവശ്യവും, നീയെന്നെ അവഹേളിക്കുകയല്ലേചെയ്തത്?"

ദലീലയുടെ പരിഭവങ്ങൾക്കുമുമ്പിൽ അധികനാൾ പിടിച്ചുനിൽക്കാൻ സാംസണു കഴിഞ്ഞില്ല. അവളുടെ നിരന്തരമായ അലട്ടലുകൾക്കൊടുവിൽ തന്റെ ജനനത്തെക്കുറിച്ചും ജനനംമുതലുള്ള നാസീർവ്രതാനുഷ്ഠാനത്തെക്കുറിച്ചും സാംസൺ ദലീലയോടു വിശദമായിപ്പറഞ്ഞു.
"ഞാനൊരിക്കലും വീഞ്ഞുകുടിക്കുകയോ മുന്തിരിപ്പഴം ഭക്ഷിക്കുകയോ ചെയ്തിട്ടില്ല. ക്ഷൗരക്കത്തി എന്റെ ശിരസ്സില്‍ സ്പര്‍ശിച്ചിട്ടില്ല. ജനനംമുതലേ ഞാന്‍ ദൈവത്തിനു നാസീര്‍വ്രതക്കാരനാണ്‌. നാസിർവ്രതത്തിന്റെ വ്യവസ്ഥകൾക്കു വിരുദ്ധമായി എന്തുചെയ്താലും അതെന്റെ ശക്തിയില്ലാതാക്കും. മുടിവെട്ടിയാല്‍  ശക്തിനഷ്‌ടപ്പെട്ട്‌, ഞാന്‍ മറ്റു മനുഷ്യരെപ്പോലെയാകും...."
അവന്‍ സത്യംതുറന്നുപറഞ്ഞെന്നു് ദലീലായ്ക്കു മനസ്സിലായി. 

പിറ്റേന്ന്, അവൾ ഫിലിസ്‌ത്യരുടെനേതാക്കളുടെയടുത്തേക്ക് ആളയച്ചുപറഞ്ഞു: "ഈ പ്രാവശ്യംകൂടെ നിങ്ങൾ വരുക; ഇത്തവണ അവനെ ബന്ധിക്കാൻ നിങ്ങൾക്കു സാധിക്കും..."

അപ്പോള്‍ ഫിലിസ്‌ത്യരുടെ നേതാക്കന്മാര്‍, അവർ വാഗ്ദാനംചെയ്ത പണവുമായി അവളുടെയടുത്തെത്തി. മല്ലന്മാർക്കൊപ്പം അവളുടെ വീടിന്റെ ഉൾമുറികളിലൊന്നിൽ അവരൊളിച്ചിരുന്നു.

അന്നു വൈകുന്നേരം സാംസൺ തിരിച്ചെത്തിയപ്പോൾ അവനു പ്രിയപ്പെട്ട ഭക്ഷണങ്ങളാൽ വിഭവസമൃദ്ധമായ ഒരു സദ്യതന്നെ ദലീല അയാൾക്കായി ഒരുക്കിവച്ചിരുന്നു... അവനെ അകലെക്കണ്ടപ്പോൾത്തന്നെ അവൾ വഴിയിലേക്കോടിച്ചെന്നു.

"നീയെന്നെ അത്യഗാധമായി സ്നേഹിക്കുന്നുവെന്നറിയുന്നതിൽ ഞാനെത്ര സന്തോഷിക്കുന്നുവെന്നോ? ഞാൻ നിനക്കു പ്രിയപ്പെട്ടവളായതിനാൽ നിന്നെക്കുറിച്ചുള്ള രഹസ്യങ്ങളെല്ലാം നീയെന്നോടു പറഞ്ഞു. ഇന്നു നമുക്കാനന്ദിക്കാം... പ്രിയനേ വരൂ... ഞാൻ നിനക്കായി എന്തെല്ലാമാണൊരുക്കിയിരിക്കുന്നതെന്നു കാണൂ...." അവളവനെ ഗാഢമായി ആലിംഗനംചെയ്തു...

ദലീലയൊരുക്കിയ രുചികരമായ ഭക്ഷണങ്ങളും അവളുടെ സ്നേഹസല്ലാപങ്ങളൂം സാംസൺന്റെ ഹൃദയത്തെ മദിപ്പിച്ചു. ആ രാത്രിയിൽ ദലീലയുടെ മടിയിൽ തലചായ്ച്ചുറങ്ങിയ സാംസൺ പെട്ടെന്നുതന്നെ ഗാഢനിദ്രയിലാണ്ടു.

അവനുറക്കമായപ്പോൾ ഒളിച്ചിരുന്ന ഫിലിസ്ത്യരിലൊരാളുടെ സഹായത്തോടെ അവന്റെ തലയിലെ മുടിച്ചുരുളുകൾ ക്ഷൗരംചെയ്തു; പിന്നെ അവളവനെ കുലുക്കിവിളിച്ചു. 



"സാംസണ്‍, ഫിലിസ്‌ത്യര്‍ നിന്നെയാക്രമിക്കാനായി‍ വരുന്നു."
അവനുറക്കമുണര്‍ന്നപ്പോൾ തന്റെ മുടിച്ചുരുളുകൾ മുറിച്ചുമാറ്റിയതറിഞ്ഞു.
അവൻ ദലീലയോടു കയർത്തു. 

"നീയെന്തിനിതുചെയ്തു? എങ്കിലും ആരുവന്നാലും എന്നെത്തന്നെ സ്വതന്ത്രനാക്കാൻ എനിക്കറിയാം"

എന്നാൽ കര്‍ത്താവിൻ്റെയാത്മാവ്, തന്നെവിട്ടുപോയകാര്യം അവനറിഞ്ഞില്ല. അവന്റെ ശക്തി, അവനെവിട്ടുപോയിരുന്നു...

സാംസൺ തന്റെ കെണിയിൽപ്പെട്ടുവെന്നു ദലീലയ്ക്കു മനസ്സിലായി. അവൾ ഫിലിസ്ത്യപ്രഭുക്കന്മാർക്കു് അടയാളംനൽകിയപ്പോൾ  അവർ മല്ലന്മാരോടൊപ്പം ഒളിയിടങ്ങളിൽനിന്നു പുറത്തുവന്നു...

കഴുതയുടെ താടിയെല്ലുമാത്രം ആയുധമാക്കി ആയുധധാരികളായ ആയിരം സൈനികരുടെ ജീവനെടുത്ത സാംസൺ, കാര്യമായ ചെറുത്തുനില്പിനുപോലുമാകാതെ ഫിലിസ്ത്യരുടെ കരങ്ങളിൽപ്പിടഞ്ഞു.

ഓട്ടു ചങ്ങലയിൽ അവരവന്റെ കരചരണങ്ങൾ ബന്ധിച്ചു. കോപത്താൽ ചെമന്നുതിളങ്ങിയ അവന്റെ കണ്ണുകൾ അവർ ചൂഴ്ന്നെടുത്തു മണ്ണിലെറിഞ്ഞു. സാംസൺ വേദനയാൽ അലറിക്കരഞ്ഞു.
അവരവനെ വലിച്ചിഴച്ചു്, ഗാസയിലേക്കു പോയി... 

സാംസൺ പിടിക്കപ്പെട്ടുവെന്നറിഞ്ഞപ്പോൾ,  തെരുവുകളിൽ ഫിലിസ്ത്യർ ആഹ്ലാദനൃത്തംചവിട്ടി. ഇസ്രായേൽക്കാർ ഭയന്നുവിറച്ചു.

ഗാസയിൽ, സാംസണെ ഒരു കാരാഗൃഹത്തിലടച്ചു. കാരാഗൃഹത്തിനുള്ളിലും അവന്റെ കൈകാലുകൾ ചങ്ങലകളാൽ ബന്ധിതമായിരുന്നു. തടവറയിൽ അവരവനെ  ഗോതമ്പുപൊടിച്ചു മാവുണ്ടാക്കുന്ന ജോലിയേല്പിച്ചു.

സാംസൺന്റെ മുടി വീണ്ടും വളർന്നുതുടങ്ങി. അവൻ കർത്താവിനെ വിളിച്ചുകരഞ്ഞു... "കർത്താവേ, എന്റെ ജഢികാഭിലാഷങ്ങൾ എനിക്കു വിനയായി... എന്റെ രഹസ്യങ്ങൾ സൂക്ഷിക്കാനെനിക്കായില്ല...  എന്നോടു കരുണതോന്നേണമേ...!"

തങ്ങളുടെ ദേവനായ ദാഗോന്റെ ഉത്സവമാഘോഷിക്കാനും ദാഗോന് ഒരു വലിയ ബലിയർപ്പിക്കാനുമായി ഫിലിസ്ത്യപ്രഭുക്കന്മാര്‍ ഒരുമിച്ചുകൂടി:
"നമ്മുടെ ദേവന്‍, ശത്രുവായ സാംസനെ നമ്മുടെ കൈയിലേല്പിച്ചിരിക്കുന്നു. അവന്റെ രക്തത്താൽ നമുക്കു ദാഗോൻദേവനെ പ്രീതിപ്പെടുത്താം."

ദാഗോൻദേവന്റെ ക്ഷേത്രത്തോടുചേർന്നു വലിയൊരു നൃത്തമണ്ഡപമുണ്ടായിരുന്നു.. ഉത്സവവേളകളിൽ കലാകായികപ്രകടനങ്ങൾനടത്തിയിരുന്നത്, അവിടെയായിരുന്നു. ആയിരക്കണക്കിളുകൾക്കു് ഒന്നിച്ചിരുന്നു കലാകായികപ്രകടനങ്ങൾ വീക്ഷിക്കാനുള്ള സൗകര്യം ആ മണ്ഡപത്തിനുണ്ടായിരുന്നു. കരിങ്കൽപ്പാളികളാൽ പണിതുയർത്തിയ രണ്ടുനിലകളുള്ള ഒരു കെട്ടിടമായിരുന്നു അത്. രണ്ടു നിലകളിലുമിരിക്കുന്നവർക്കു വ്യക്തമായിക്കാണാവുന്നവിധത്തിലാണ് വേദിയൊരുക്കിയിരുന്നത്.

നൃത്തവേദിയുടെ പിന്നറ്റത്ത്,  ഉയർന്നുനിന്നിരുന്ന ഒറ്റക്കല്ലിൽത്തീർത്ത രണ്ടു തൂണുകളായിരുന്നു, കെട്ടിടത്തിന്റെ മേൽക്കൂര താങ്ങിനിറുത്തിയിരുന്നത്. മുറിയുടെ മദ്ധ്യത്തിലും പ്രധാനകവാടത്തിനരികെയും അത്തരത്തിൽത്തന്നെ, രണ്ടുവീതം കൽത്തൂണുകൾ രണ്ടാംനിലയെ താങ്ങിയിരുന്നു., കരിങ്കൽത്തൂണുകളുടെ മുകളിൽ പലകവിരിച്ചാണ് രണ്ടാംനിലയൊരുക്കിയിരുന്നതു്. രണ്ടാംനിലയിൽ, താഴെയുള്ള തൂണുകൾക്കു മുകളിൽത്തന്നെ, മേൽക്കൂര താങ്ങുവാനുള്ള തൂണുകളുമുറപ്പിച്ചിരുന്നു. 

മണ്ഡപത്തിനു ചുറ്റുമായി, ചവിട്ടുപടികൾപോലെ കരിങ്കല്ലിൽത്തീർത്ത ഇരിപ്പിടങ്ങളിലായിരുന്നു, താഴെത്തെ നിലയിലുള്ള കാണികളിരുന്നിരുന്നത്. മുകളിലെ നിലയിലെ ഇരിപ്പിടങ്ങൾ തടിയിൽത്തീർത്ത്, തുകൽകൊണ്ടു പൊതിഞ്ഞവയായിരുന്നു.

കെട്ടിടത്തിൽ തടിച്ചുകൂടിയിരുന്ന ജനങ്ങൾക്കു നടുവിലേക്കു സാംസണെ അവർ കൊണ്ടുവന്നു. അന്ധനായ സാംസണു വഴികാട്ടിയായി, ഒരാൺകുട്ടി, അവന്റെ കൈപിടിച്ചിരുന്നു. 

അവനെക്കണ്ടപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ദേവനെ സ്തുതിച്ചുകൊണ്ട് ആർത്തുവിളിച്ചു: "നമ്മുടെ ദേവന്‍ ശത്രുവിനെ നമുക്കേല്പിച്ചുതന്നിരിക്കുന്നു. അവന്‍ നമ്മുടെ ദേശം നശിപ്പിച്ചവനാണ്‌. നമ്മില്‍ അനേകരെ കൊന്നവനുമാണ്‌."

ഫിലിസ്ത്യപ്രഭുക്കന്മാരെല്ലാവരും അവിടെ സന്നിഹിതരായിരുന്നു. കെട്ടിടത്തിന്റെ മേൽത്തട്ടിൽമാത്രം മൂവായിരത്തിലധികം സ്ത്രീപുരുഷന്മാരുണ്ടായിരുന്നു. 

ചില കായികാഭ്യാസപ്രകടനങ്ങൾക്കുശേഷം, ദാഗോൻദേവന്റെ പ്രീതിക്കായി, സാംസണെ ആ കൽമണ്ഡപത്തിൽത്തന്നെ ബലിയർപ്പിക്കുവാൻ ഫിലിസ്ത്യർ തീരുമാനിച്ചിരുന്നു. ഫിലിസ്ത്യരുടെ ആജ്ഞപ്രകാരം, സാംസൺ അവരുടെമുമ്പിൽ കായികാഭ്യാസപ്രകടനങ്ങൾ നടത്തി. 

അഭ്യാസങ്ങളുടെയിടവേളയിൽ സാംസൺ തന്റെ സഹായിയായ കുട്ടിയോടു പറഞ്ഞു: "ഒന്നു ചാരിനില്‍ക്കാനായി, തൂണുകൾക്കടുത്തേക്ക് എന്നെക്കൊണ്ടുപോകൂ"
കെട്ടിടം താങ്ങിനിന്നിരുന്ന രണ്ടു നെടുംതൂണുകൾക്കു നടുവിലായി അവൻ സാംസണെ നിറുത്തി. അവന്റെ വലത്തുകൈ ഒരു തൂണിലും ഇടത്തുകൈ മറ്റതിലും പിടിപ്പിച്ചു.

അപ്പോള്‍ സാംസണ്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു: "ദൈവമായ കര്‍ത്താവേ, എന്നെയോര്‍ക്കണമേ! ഞാന്‍ നിന്നോടു പ്രാര്‍ത്ഥിക്കുന്നു. എന്നെ ശക്തനാക്കണമേ! ഞാന്‍ നിന്നോട് ഒരിക്കൽക്കൂടെ യാചിക്കുന്നു. എന്റെ കണ്ണുകളിന്നിനുവേണ്ടിയെങ്കിലും ഫിലിസ്‌ത്യരോടു പ്രതികാരംചെയ്യാന്‍ എന്നെ ശക്തിപ്പെടുത്തണമേ!"

ഇരുതൂണുകളിലും കൈപിടിച്ച്, അവൻ ശക്തിയോടെ തള്ളി.
" ഫിലിസ്ത്യരോടുകൂടെ ഞാനും മരിക്കട്ടെ."
സര്‍വ്വശക്തിയുമുപയോഗിച്ച്‌ അവന്‍ തുണുകളുലച്ചു. അവ കടപുഴകി. 

മേൽക്കൂരയാക്കിവച്ചിരുന്ന കൂറ്റൻ കരിങ്കൽപ്പാളികൾക്കടിയിൽ കെട്ടിടത്തിനകത്തുണ്ടായിരുന്ന മുഴുവൻപേരും ചതഞ്ഞരഞ്ഞു. 

ദാഗോൻദേവന്റെ ഉത്സവത്തിനർപ്പിക്കപ്പെട്ട രക്തബലികളിൽ ഏറ്റവും വലതു് അന്നത്തേതായിരുന്നു.

മരണസമയത്തു സാംസൺകൊന്ന ഫിലിസ്ത്യരുടെ എണ്ണം, ജീവിച്ചിരിക്കുമ്പോള്‍ അവൻ വധിച്ചവരേക്കാളധികമായിരുന്നു.

-----------------------------------------------------------

Sunday, 12 August 2018

74. ദലീല

ബൈബിൾക്കഥകൾ - 74

അങ്ങനെയിരിക്കേ ഒരു ദിവസം, സാംസൺ ഗാസപട്ടണത്തിലുള്ള ഒരു വേശ്യാഗൃഹത്തിലെത്തി. കോട്ടകളാൽ ചുറ്റപ്പെട്ട ഗാസയുടെ പട്ടണവാതിൽ സൂര്യാസ്തമയത്തോടെ അടയ്ക്കുമായിരുന്നു. രാത്രി മുഴുവൻ വാതിലടഞ്ഞുകിടക്കുന്നതിനാൽ സൂര്യാസ്തമയത്തിനും ഉദയത്തിനുമിടയിൽ പട്ടണത്തിലുള്ളവർക്കു പുറത്തുപോകാനോ പുറത്തുള്ളവർക്കു പട്ടണത്തിൽ പ്രവേശിക്കാനോ സാദ്ധ്യമായിരുന്നില്ല...

സാംസൺ  വേശ്യാഗൃഹത്തിലുണ്ടെന്നറിഞ്ഞ ഫിലിസ്ത്യർ ഒന്നിച്ചുകൂടി. സ്വജീവൻ വെടിഞ്ഞും സാംസണെ വധിക്കാൻ തയ്യാറായി ആയിരക്കണക്കിനുപേർ ആ സംഘത്തിലുണ്ടായിരുന്നു.

"നേരംപുലരുന്നതിനുമുമ്പു് നമുക്കു പട്ടണവാതിലിനു മുമ്പിലെത്തണം. പട്ടണവാതിൽ തുറന്നാലുടൻ സാംസൺ പുറത്തുവരും. അവനു ചിന്തിക്കാനോ പ്രവർത്തിക്കാനോ പറ്റുന്നതിനുമുമ്പു് അവൻ വധിക്കപ്പെടണം."

ഫിലിസ്ത്യരുടെ കുന്തങ്ങളും വാളുകളും സാംസൺന്റെ രക്തത്തിനായി കൊതിയോടെ കാത്തിരുന്നു...

ആ രാത്രിയിൽ സാംസൺ ആ ഗണികയോടൊപ്പം ശയിച്ചു.
പാതിരാവായപ്പോൾ അവനുണർന്ന്, അവളോടു യാത്രപറഞ്ഞു. അവൻ പട്ടണത്തിന്റെ പടിവാതുക്കലെത്തിയപ്പോൾ അതടച്ചിരിക്കുന്നതായിക്കണ്ടു. പടി കാവൽക്കാർ ആരുമവിടെയുണ്ടായിരുന്നില്ല.
സാംസൺ ആ ഇരുമ്പുകവാടത്തിന്റെ അഴികളിൽപ്പിടിച്ചുലച്ചു. ആയിരം സൈനികരെ, കഴുതയുടെ താടിയെല്ലുമായിനേരിട്ട സാംസൺന്റെ കരുത്തുറ്റ കൈകളെ ഏറെനേരം ചെറുത്തുനിൽക്കാൻ ആ കവാടത്തിനുകഴിഞ്ഞില്ല. കോട്ടയുടെ കരിങ്കൽച്ചുമരുകളോടു ചേർത്തുറപ്പിച്ച പടിവാതിൽ, കട്ടിളക്കാലുകളോടൊപ്പം സാംസൺ ഇളക്കിയെടുത്തു.
പട്ടണപ്പടിപ്പുരയുടെ വാതില്‍ കട്ടിളക്കാലോടുകൂടെ പറിച്ചെടുത്തു തോളിലേറ്റി, ഹെബ്രാനുമപ്പുറത്തുള്ള  മലമുകളിൽക്കൊണ്ടുപോയുപേക്ഷിച്ചു.

പുലർച്ചെ സാംസണെത്തേടിയെത്തിയ ഫിലിസ്ത്യർ പട്ടണപ്പടിവാതിൽ തകർക്കപ്പെട്ടതുകണ്ടമ്പരന്നു.
സാംസൺ രക്ഷപ്പെട്ടതറിഞ്ഞ്, അവർ നിരാശയോടെ മടങ്ങിപ്പോയി.

നാളുകൾ കടന്നുപോയി. ഫിലിസ്ത്യർ എവിടെയെല്ലാം ഹെബ്രായരെ പീഡിപ്പിക്കുവാൻതുനിഞ്ഞുവോ, അവിടെയെല്ലാം സാംസൺ ഓടിയെത്തി. അവന്റെ കായബലം നാൾക്കുനാൾ വർദ്ധിച്ചുവന്നു. ഒപ്പം ഫിലിസ്ത്യർക്കു് അവനോടുള്ള ഭയവും! സാംസൺൻ്റെ തണലിൽ ഇസ്രായേൽക്കാർ ഫിലിസ്ത്യരോടുള്ള ഭീതികൂടാതെയുറങ്ങി

ഒരു സൈന്യത്തെപ്പോലും ഒറ്റയ്ക്കുനേരിടുന്ന സാംസണെ നേരിട്ടുള്ള ഒരേറ്റുമുട്ടലിൽ കീഴ്പ്പെടുത്താനാവില്ലെന്നു ഫിലിസ്ത്യർക്കുറപ്പായിരുന്നു. അതിനാൽ രഹസ്യത്തിൽ അവനെക്കീഴ്പ്പെടുത്താനുള്ള വഴികൾ അവരന്വേഷിച്ചുതുടങ്ങി.

തിംനായിലെ യുവതിയുമായുള്ള വിവാഹബന്ധം വേർപെട്ടശേഷം മറ്റൊരു വിവാഹത്തെക്കുറിച്ചു സാംസൺ ചിന്തിച്ചിട്ടില്ല. എന്നാൽ പലപ്പോഴുമയാൾ വേശ്യാഗൃഹങ്ങൾ സന്ദർശിക്കുന്നതായി ഫിലിസ്ത്യർ മനസ്സിലാക്കി. സാംസണെ കീഴ്പ്പെടുത്തുവാൻ ഏറ്റവുമുചിതമായ മാർഗ്ഗം, അവന്റെ അസാധാരണമായ ശക്തിയുടെ രഹസ്യമെന്തെന്നു കണ്ടെത്താൻ, ഫിലിസ്ത്യജനതയോടു വിശ്വസ്തയായ ഒരു സ്ത്രീയെ നിയോഗിക്കുന്നതാണെന്നു് ഫിലിസ്ത്യ പ്രമുഖർ കരുതി.

അക്കാലത്ത്, സാംസൺ സോറേക്ക് എന്ന ഗ്രാമത്തിലെത്തി. സോറേക്കു താഴ്വരയിൽ, ഒരു ഫിലിസ്ത്യകുടുംബത്തിൽ ദലീലയെന്ന അതിസുന്ദരിയായൊരു യുവതിയുണ്ടായിരുന്നു.
സാംസൺ സോറോക്കിലെത്തിയെന്നറിഞ്ഞപ്പോൾ ഫിലിസ്‌ത്യരുടെ നേതാക്കന്മാര്‍ ദലീലയുടെ അടുത്തുചെന്നു പറഞ്ഞു: "സാംസൺ എന്ന ഹെബ്രായൻ ഫിലിസ്ത്യജനതയ്ക്കു ചെയ്തിട്ടുള്ള ദ്രോഹങ്ങളെക്കുറിച്ചു നിനക്കുമറിവുള്ളതാണല്ലോ. അവനിപ്പോൾ ഈ ഗ്രാമത്തിലുണ്ടു്. നിന്റെ ജനതയുടെ നന്മയ്ക്കുവേണ്ടി, അവനെ നീ വശീകരിക്കണം. അവന്റെ ശക്തി എവിടെ സ്‌ഥിതിചെയ്യുന്നുവെന്നും അവനെ എങ്ങനെ കീഴടക്കിബന്ധിക്കാമെന്നും മനസ്സിലാക്കണം; ഞങ്ങളോരോരുത്തരും നിനക്ക്‌ ആയിരത്തിയൊരുന്നൂറു വെള്ളിനാണയങ്ങൾവീതം തരാം. മാത്രമല്ല, നമ്മുടെ രാജാവിൽനിന്നുള്ള അംഗീകാരവും സമ്മാനങ്ങളും പ്രശസ്തിപത്രവും നിനക്കു സ്വന്തമാക്കാം."

ദലീല ആ ദൗത്യമേറ്റെടുത്തു. അധികംവൈകാതെ സാംസൺ അവളുടെ വീട്ടിലെ നിത്യസന്ദർശകനായി. ദലീല സാംസൺന്റെ ഹൃദയംകവർന്നു. പല രാവുകളിലും അവനവളോടൊത്തുറങ്ങി.



ഒരു രാത്രിയിൽ ദലീല സാംസണോടു പറഞ്ഞു: "നിന്റെ ധൈര്യത്തേയും ശക്തിയേയുംകുറിച്ചു് എന്തെല്ലാം കഥകളാണു നാട്ടിലെങ്ങുംകേൾക്കുന്നതു്! നിന്നെ ബന്ധിച്ചു കീഴ്പ്പെടുത്താൻ ലോകത്തിൽ ഒരു ശക്തിക്കുമാകില്ലേ?... എങ്ങനെയാണു നിനക്കിത്ര അമാനുഷികശക്തി ലഭിച്ചതു്? നീയെന്നെ സത്യമായും സ്നേഹിക്കുന്നെങ്കിൽ നിന്റെ ശക്തിയുടെ രഹസ്യമെന്തെന്ന് എന്നോടു പറയുക..."

സാംസൺ പുഞ്ചിരിച്ചു. അവളുടെ മുടിയിഴകളിലൂടെ വിരലുകളോടിച്ചുകൊണ്ടു പറഞ്ഞു: "ഞാൻ നിന്നെ അത്യഗാധമായി സ്നേഹിക്കുന്നുവെന്നു നിനക്കറിയാമല്ലോ? നിനക്കുമെനിക്കുമിടയിൽ രഹസ്യങ്ങളെന്തിന്? വില്ലിൽക്കെട്ടാനായി തയ്യാറാക്കിയ, ഉണങ്ങാത്ത, ഏഴു പുതിയ ഞാണുകൾകൊണ്ടു് ആരെങ്കിലുമെന്നെ ബന്ധിച്ചാല്‍ എൻ്റെ ശക്തികുറഞ്ഞ്, ഞാന്‍ സാധാരണമനുഷ്യരെപ്പോലെയാകും.
അങ്ങനെയല്ലാത്തിടത്തോളം മനുഷ്യർക്കുമാത്രമല്ലാ ക്രൂരമൃഗങ്ങൾക്കുപോലും എന്നെ കീഴ്പ്പെടുത്താനാകില്ല."

പിറ്റേന്നു പുലർച്ചെ, സാംസൺ വിടുവിട്ടുപോയ ഉടൻതന്നെ, ഫിലിസ്ത്യപ്രഭുക്കൾക്കു ദലീല സന്ദേശമയച്ചു. അവര്‍ ഉണങ്ങാത്ത ഏഴു പുതിയ ഞാണുകൾ അന്നുതന്നെ അവളുടെ വീട്ടിലെത്തിച്ചു. ഞാണുകളാൽ ബന്ധിതനായ സാംസൺൻ്റെ ശക്തിചോരുമ്പോൾ, അവനെ പിടികൂടാനായി    ദലീലയുടെ വീടിൻ്റെ ഉൾമുറികളിലൊന്നിൽ ഫിലിസ്ത്യരായ മല്ലന്മാർ പതിയിരുന്നു.

ഇക്കാര്യങ്ങളൊന്നുമറിയാതെ വൈകുന്നേരം സാംസൺ മടങ്ങിയെത്തി. അവനിഷ്ടപ്പെട്ട രുചിയിൽ  ഭക്ഷണം അവൾ ഒരുക്കിവച്ചിരുന്നു. ഭക്ഷണശേഷം അവളവനെ കിടക്കയിലേക്കു  നയിച്ചു. പ്രണയലീലകൾക്കൊടുവിൽ അവൻ തളർന്നുറങ്ങി..

സാംസൺ ഗാഢനിദ്രയിലാണെന്നുറപ്പായപ്പോൾ , ഫിലിസ്ത്യപ്രഭുക്കന്മാർ കൊടുത്തയച്ച ഞാണുകൾകൊണ്ടു ദലീലയവനെ ബന്ധിച്ചു. പിന്നെ അവളവനെ വിളിച്ചുണർത്തി: "സാംസണ്‍, എഴുന്നേൽക്കൂ...  ഇതാ, ശത്രുക്കളായ ഫിലിസ്‌ത്യര്‍ നിന്നെ വളഞ്ഞിരിക്കുന്നു."

Sunday, 5 August 2018

73. തളരാത്ത പോരാളി

ബൈബിൾക്കഥകൾ - 73


ഭാര്യയ്ക്കു സമ്മാനിക്കാനായി കൊഴുത്ത ഒരാട്ടിന്‍കുട്ടിയുമായി സാംസൺ തിംനയിലെത്തി. പക്ഷേ, അവൻ്റെ ഭാര്യ അവളുടെ വീട്ടിലുണ്ടായിരുന്നില്ല.

ഭാര്യാപിതാവ്‌ അവനോടു പറഞ്ഞു: "ആരോടും ഒന്നും പറയാതെയും അവളെക്കൂടെക്കൂട്ടാതെയുമാണു നീയിവിടെനിന്നുപോയത്. മാസങ്ങൾകഴിഞ്ഞിട്ടും തിരികെവന്നതുമില്ല. നീ അവളെ അതിയായിവെറുക്കുന്നുവെന്നും അതിനാലാണ് അവളെ ഉപേക്ഷിച്ചുപോയതെന്നുംവിചാരിച്ച്‌ ഞാനവളെ നിൻ്റെ കൂട്ടുകാരനു വിവാഹംചെയ്തുകൊടുത്തു. അവളിപ്പോൾ അവൻ്റെ വീട്ടിലാണ്. എൻ്റെ ഇളയമകളെ ഞാൻ നിനക്കു വിവാഹംചെയ്തുതരാം. അവളെ സ്വീകരിച്ചു്, നിൻ്റെ ഭാര്യയാക്കി കൊണ്ടുപോയ്ക്കൊള്ളൂ"

"എൻ്റെ ഭാര്യയെ മറ്റൊരുവനു വിവാഹംകഴിച്ചുനല്കിയ നിങ്ങൾ എന്നെ വീണ്ടും അപമാനിക്കാൻശ്രമിക്കുന്നോ? എനിക്കവളോടുള്ള സ്നേഹത്തെപ്രതി നിങ്ങളെ ഞാൻ വെറുതെവിടുന്നു. എന്നാൽ ഇതിനുകൂട്ടുനിന്ന നിങ്ങളുടെ നാട്ടുകാരായ ഫിലിസ്ത്യരെ ഞാൻ വെറുതേവിടില്ല." സാംസണ്‍ കോപത്തോടെ അവിടെനിന്നു പോയി.

അവൻ കുറെയേറെ കുറുനരികളെ പിടികൂടി. ഈരണ്ടെണ്ണത്തെ വാലോടുവാല്‍ചേര്‍ത്തു ബന്ധിച്ച്‌, അവയ്‌ക്കിടയില്‍ തീപ്പന്തം വച്ചുകെട്ടി. അവന്‍ പന്തങ്ങള്‍ക്കു തീകൊളുത്തി. കുറുനരികളെ ഫിലിസ്‌ത്യരുടെ വയലുകളിലേക്ക്‌ ഓടിച്ചുവിട്ടു.

വയലില്‍ വിളഞ്ഞുനിന്നിരുന്ന ഗോതമ്പുചെടികളും വയൽവരമ്പിൽ കൊയ്‌തുകൂട്ടിവച്ചിരുന്ന കറ്റകളും കത്തിച്ചാമ്പലായി. അഗ്നി പടരുന്നതുകണ്ടു ഫിലിസ്ത്യർ ഓടിയെത്തിയെങ്കിലും അവർക്കൊന്നും ചെയ്യാനായില്ല.

അവർ പരസ്പരം ചോദിച്ചു: "ഇതെങ്ങനെ സംഭവിച്ചു? ആരാണിതുചെയ്തത്?"

ഏറെത്താമസിയാതെ അവരുത്തരംകണ്ടെത്തി. "ആ ‌ തിംനാക്കാരൻ്റെ മരുമകനായ സാംസണ്‍ അവൻ്റെ ഭാര്യയെ അമ്മായിയപ്പന്‍ അവൻ്റെ കൂട്ടുകാരന്‌ കൊടുത്തതുകൊണ്ടു ചെയ്‌തതാണിത്‌."

പിന്നെ വൈകിയില്ല, ഫിലിസ്‌ത്യര്‍ചെന്ന്‌ അവളെയും അവളുടെ പിതാവിനെയും അഗ്നിക്കിരയാക്കി.

തൻ്റെ ഭാര്യ വധിക്കപ്പെട്ടതറിഞ്ഞപ്പോൾ സാംസണ്‍ അത്യന്തം കോപിഷ്ടനായി. തൻ്റെ ഭാര്യയേയും ഭാര്യാപിതാവിനേയും അപായപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന സകലരേയും അവനൊറ്റയ്ക്കുനേരിട്ടു. അവൻ്റെ ബലിഷ്ഠകരങ്ങളിൽനിന്നു രക്ഷപ്പെടാൻ ഒരാൾക്കും കഴിഞ്ഞില്ല. അവന‍വരെ കഠിനമായി പ്രഹരിച്ചു കൊലപ്പെടുത്തി.

തിംനായിൽനിന്നു മടങ്ങിയെങ്കിലും ഭാര്യയെക്കൂടാതെ സ്വന്തംവീട്ടിൽ മാതാപിതാക്കൾക്കു മുമ്പിലേക്കു ചെല്ലാൻ സാംസണു തോന്നിയില്ല. അവൻ യൂദയാനാടിനടുത്തുള്ള ഏത്താമെന്ന സ്ഥലത്തുള്ളൊരു പാറക്കെട്ടില്‍പ്പോയി താമസമായി.

സാംസൺ ഫിലിസ്ത്യരോടുചെയ്ത അതിക്രമങ്ങളറിഞ്ഞ ഫിലിസ്ത്യരാജാവ്, യൂദയായിലേക്കു സൈന്യത്തെയയച്ചു. ആയിരം സൈനികർ ലേഹിപട്ടണത്തിലെത്തി താവളമടിച്ചു.

യൂദയായിലെ ഇസ്രായേൽശ്രേഷ്ഠന്മാർ ഫിലിസ്ത്യസൈനികരോടാരാഞ്ഞു: "എന്തുകൊണ്ടാണു നിങ്ങള്‍ ഞങ്ങള്‍ക്കെതിരായി വന്നത്?" 

അവര്‍ പറഞ്ഞു: നിങ്ങളിലൊരുവനായ സാംസണ്‍ ഫിലിസ്ത്യരോടുചെയ്‌ത അക്രമങ്ങൾക്കു ശിക്ഷനല്കാന്‍, അവനെ ബന്ധനസ്‌ഥനാക്കുന്നതിനുവേണ്ടിയാണു ഞങ്ങള്‍ വന്നിരിക്കുന്നത്‌."

"സാംസൺ തെറ്റുചെയ്തെങ്കിൽ അവനെ ഞങ്ങൾതന്നെ നിങ്ങളുടെ കൈകളിലേല്പിക്കാം. നിങ്ങളുടെ നിയമമനുസരിച്ചു വിചാരണചെയ്തു ശിക്ഷിച്ചുകൊള്ളുക."

ഇസ്രായേൽശ്രേഷ്ഠന്മാരുടെ നേതൃത്വത്തിൽ യൂദായിലെ മൂവായിരത്തോളമാളുകള്‍ ഏത്താംപാറയിടുക്കില്‍, സാംസണെച്ചെന്നു കണ്ടു.

"ഫിലിസ്‌ത്യരാണു നമ്മുടെ ഭരണാധികാരികളെന്നു  നിനക്കറിഞ്ഞുകൂടേ? നീയെന്തിനാണിപ്പോള്‍ അവരെയാക്രമിച്ചത്?"

സംഭവിച്ചതെന്തെന്ന് അവനവരോടു പറഞ്ഞു. "അവരെന്നോടു ചെയ്‌തതുപോലെ ഞാനവരോടും ചെയ്‌തു. അതിനു നിങ്ങൾക്കെന്താണിത്ര ആകുലത?"

"നിന്നെത്തേടി ഫിലിസ്ത്യസൈനികർ വന്നിരിക്കുന്നു. നിന്നെ ബന്ധിച്ച്‌, അവരുടെ കൈയിലേല്പിക്കാനാണു ഞങ്ങൾ വന്നിരിക്കുന്നത്. നിന്നെക്കിട്ടിയില്ലെങ്കിൽ അവർ ഇസ്രായേൽക്കാരെ ഒന്നടങ്കം നശിപ്പിക്കും."

"എനിക്കുവേണ്ടി മറ്റാരും ശിക്ഷിക്കപ്പെടേണ്ട. ഞാൻ നിങ്ങൾക്കൊപ്പം വരാം. നിങ്ങളെന്നെ ബന്ധിച്ചുകൊള്ളൂ." സാംസണ്‍ പറഞ്ഞു.

അവര്‍ പുതിയതും ബലവത്തുമായ രണ്ടു കയറുകൾകൊണ്ട്‌ അവനെ ബന്ധിച്ച്‌, ലേഹിയിലേക്കു കൊണ്ടുവന്നു.
അവർ ലേഹിയിലെത്തിയപ്പോള്‍ ഫിലിസ്‌ത്യസൈനികര്‍ ആര്‍പ്പുവിളികളോടെ അവനെക്കാണാനെത്തി. ആയിരത്തിലധികംവരുന്ന ആയുധധാരികളായ സൈനികർക്കുമുമ്പിൽ ബന്ധനസ്ഥനായ സാംസൺ കൂസലില്ലാതെ നിന്നു.

"ഇവനാണോ തിംനയിൽ ഫിലിസ്ത്യരെ കൂട്ടത്തോടെ കൊന്നൊടുക്കിയ കൊലയാളി? ഫിലിസ്ത്യരുടെമേൽ കൈവയ്ക്കുന്ന ഏതൊരുവനും പാഠമാകുന്ന ശിക്ഷതന്നെയാണു നിന്നെ കാത്തിരിക്കുന്നതു്..." ഫിലിസ്ത്യ സൈന്യത്തിൻ്റെ *സഹസ്രാധിപൻ സാംസൺൻ്റെ മുമ്പിലേക്കു വന്നുനിന്നു പറഞ്ഞു.

"അപരിച്ഛേതിതരായ ഫിലിസ്ത്യരുടെ അടിമത്തത്തിൽനിന്ന്, ഇസ്രായേലിനെ മോചിപ്പിക്കാൻ ഇസ്രായേലിൻ്റെ ദൈവമായ കർത്താവു തിരഞ്ഞെടുത്തവനാണു ഞാനെന്നു നിങ്ങളിന്നറിയും..." സാംസൺ ഉറക്കെ വിളിച്ചുപറഞ്ഞു.

അപ്പോൾ കർത്താവിൻ്റെ ചൈതന്യം അവനിൽ നിറഞ്ഞു. അവനൊന്നു കുതറിയപ്പോൾ, അവനെ ബന്ധിച്ചിരുന്ന കയർ, കരിഞ്ഞ ചണനൂലുപോലെ അറ്റു നിലത്തുവീണു. ഞെട്ടിത്തരിച്ചുനിന്ന സഹസ്രാധിപനെ പെട്ടെന്നവൻ എടുത്തുയർത്തി. സംഭവിക്കുന്നതെന്തെന്നു മനസ്സിലാകാതെ, സ്തബ്ദ്ധരായിനിന്ന ഫിലിസ്ത്യസൈനികർക്കുനേരെ അയാളെ ചുഴറ്റിയെറിഞ്ഞു. സഹസ്രാധിപനൊപ്പം നിരവധി സൈനികരും നിലംപതിച്ചു.

ചത്ത കഴുതയുടെ ഒരു താടിയെല്ല് അവിടെക്കിടന്നിരുന്നു. അതു കൈയിലെടുത്ത്, സാംസൺ സൈനികർക്കിടയിലേക്കു പാഞ്ഞുകയറി.
സാംസൺൻ്റെ വലംകൈയിൽ കഴുതയുടെ താടിയെല്ല്, ശക്തമായ ആയുധമായി. അതിൻ്റെയടിയേറ്റ്, ഫിലിസ്ത്യസൈനികരുടെ തലയോട്ടികൾ പിളർന്നു. ഫിലിസ്ത്യരുടെ മൂർച്ചയേറിയ വാളുകൾ, കഴുതയുടെ താടിയെല്ലിനുമുമ്പിൽ സ്വകർമ്മംമറന്നു പകച്ചുപോയി...

സാംസണെ ബന്ധിച്ചുകൊണ്ടുവന്ന ഇസ്രായേൽക്കാർ തങ്ങളുടെ മുമ്പിൽനടക്കുന്ന പോരാട്ടം അദ്ഭുതംകൂറുന്ന മിഴികളോടെ നോക്കിനിന്നു. ഒരു മനുഷ്യൻ, ആയുധധാരികളായ ആയിരം സൈനികരെ ഒറ്റയ്ക്കു നേരിടുന്നു. അന്നേവരെ കേട്ടുകേൾവിപോലുമില്ലാത്ത ഒരപൂർവ്വയുദ്ധത്തിനു് അവർ സാക്ഷികളായി.

ഫിലിസ്ത്യസൈനികർ, ഒരുവൻപോലുമവശേഷിക്കാതെ മരിച്ചുവീണു...

ഇസ്രായേൽക്കാർ ആർപ്പുവിളിച്ചു. എന്നാൽ ആരും സാംസൺൻ്റെയടുത്തേക്കു ചെന്നില്ല.

സാംസൺ തളർന്നിരുന്നു. അവനു വലിയ ദാഹമുണ്ടായിരുന്നു. അവൻ ചുറ്റുംനോക്കി. ഒരിടത്തും ദാഹനീർ കണ്ടില്ല.

അവന്‍ കർത്താവിനെ വിളിച്ചുപ്രാർത്ഥിച്ചു: "ഇസ്രായേലിൻ്റെ ദൈവമായ കർത്താവേ, അവിടുത്തെ ദാസൻ്റെ കരങ്ങൾക്ക് അവിടുന്നു വലിയ വിജയം നേടിത്തന്നതിനാൽ അങ്ങേയ്ക്കു ഞാൻ നന്ദിപറയുന്നു.  എന്നാൽ ഞാനിപ്പോള്‍ ദാഹംകൊണ്ടു വലയുന്നു. മോശയ്ക്കു പാറപിളർന്നു ദാഹനീർ നല്കിയ കർത്താവേ, ദാഹിച്ചുവലഞ്ഞ്, ഈ അപരിച്ഛേദിതരുടെയിടയിൽ മരിച്ചുവീഴാൻ എനിക്കിടയാകരുതേ...."

അപ്പോൾ അല്പമകലെയായി വരണ്ടഭൂമി ഒരുറവ തുറന്നു... 

സാംസൺ അവിടേയ്ക്കു ചെന്നു. ശുദ്ധജലം ആവോളംകുടിച്ചു്, ഊർജ്ജംവീണ്ടെടുത്തു. ഇസ്രായേൽജനം ദൈവത്തെ സ്തുതിച്ചുകൊണ്ടു സാംസണു ചുറ്റുംകൂടി. അവരവനെ ഇസ്രായേലിൻ്റെ നേതാവും ന്യായാധിപനുമായി അംഗീകരിച്ചു.

എന്നാൽ തിംനയിലും ലേഹിയിലും സാംസൺ ഫിലിസ്ത്യർക്കെതിരേചെയ്ത അതിക്രമങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ ഫിലിസ്ത്യർക്കെല്ലാം അവനോടു കടുത്തപകയായി. സാംസൺ വധിക്കപ്പെടണമെന്ന ആഗ്രഹം ആബാലവൃദ്ധം ഫിലിസ്ത്യരിലുമുണർന്നു.

- - - --- - - --- - - --- - - --- - - --
*സഹസ്രാധിപൻ - ആയിരം സൈനികരടങ്ങുന്ന സൈന്യഗണത്തിന്റെ തലവൻ

Sunday, 29 July 2018

72. തിമ്നായിലെ കന്യക

ബൈബിൾക്കഥകൾ 72


സാംസണ്‍ കോമളനായ ഒരു യുവാവായി വളര്‍ന്നുവന്നു. ആറടിയിലധികം ഉയരവും അതിനൊത്ത, ബലിഷ്ഠശരീരവും! കരുത്തു വിളിച്ചറിയിക്കുന്ന ഉറച്ച മാംസപേശികള്‍, ഗോതമ്പുനിറമുള്ള അവന്റെ ശരീരത്തെ കൂടുതലാകര്‍ഷകമാക്കി. നീണ്ടുവളര്‍ന്ന, ഇടതൂര്‍ന്ന മുടി, നന്നായി ചീകിയൊതുക്കി, തുകല്‍നാടകൊണ്ടു കെട്ടിവച്ചിരുന്നു.

അവന്‍റെ മാതാപിതാക്കള്‍ ജനനംമുതലേ *നാസീര്‍വ്രതക്കാരനായി അവനെ വളര്‍ത്തി. അവന്‍റെ ശിരസ്സില്‍ ഒരിക്കല്‍പോലും ക്ഷൌരക്കത്തി സ്പര്‍ശിച്ചില്ല. വീഞ്ഞോ, ലഹരിപാനീയങ്ങളോ അവനുപയോഗിച്ചിരുന്നില്ല. മുന്തിരിയോ മുന്തിരിചേര്‍ത്ത ഭക്ഷണമോ അവന്‍ കഴിച്ചിരുന്നുമില്ല.

നവയൌവനത്തിലെത്തിയപ്പോള്‍, ദേശമെല്ലാമൊന്നു ചുറ്റിക്കാണുവാന്‍ സാംസണ്‍ ആഗ്രഹിച്ചു. മാതാപിതാക്കളുടെ അനുമതിയോടെ അവന്‍ നാടുകാണാനിറങ്ങി. വയലുകളും മുന്തിരിത്തോട്ടങ്ങളും കുന്നുകളും താഴ്വാരങ്ങളും കളകളാരവത്തോടെയൊഴുകുന്ന ജോര്‍ദ്ദാന്‍നദിയുമെല്ലാം അടയാഭരണങ്ങളൊരുക്കിയ കനാന്‍ദേശത്തിന്‍റെ സൗന്ദര്യമാസ്വദിച്ച്, ആഴ്ചകളോളം അവന്‍ സഞ്ചരിച്ചു.

യാത്രയ്ക്കിടെ, ഫിലിസ്ത്യരുടെ ഗ്രാമമായ തിമ്നായില്‍ അവനെത്തി. ഉയരംകുറഞ്ഞ മലയുടെ താഴ്വരയില്‍, വിശാലമായ ഗോതമ്പുവയല്‍ കതിരണിഞ്ഞുനില്ക്കുന്നു. അതിനപ്പുറത്ത് മുന്തിരിത്തോട്ടങ്ങളും ഉരുളക്കിഴങ്ങു പാടങ്ങളും. അവിടവിടെയായി തണല്‍വിരിച്ചു നില്‍ക്കുന്ന അത്തിമരങ്ങള്‍... മലയുടെ ചരിവില്‍ വിശാലമായ പുല്‍ത്തകിടി. ഗോതമ്പുവയലിനും മുന്തിരിത്തോട്ടത്തിനും നടുവിലായി ഒരറ്റയടിപ്പാത. വിളഞ്ഞുപാകമാകാറായ ഗോതമ്പുപാടത്തുനിന്ന് ഒരു കതിര്‍പറിച്ചെടുത്ത്, അതില്‍നിന്ന് ഓരോ കതിര്‍മണികള്‍ ഉതിര്‍ത്തു വായിലിട്ട്, മന്ദമാരുതന്റെ തലോടലേറ്റ്, ആ ഒറ്റയടിപ്പാതയിലൂടെ സാംസണ്‍ നടന്നു.

പെട്ടെന്നാണതു സംഭവിച്ചത് – വഴിയോരത്തെ ഒരത്തിമരത്തിന്‍റെ മറവില്‍നിന്ന്, ഭീമാകാരനായ ഒരു സിംഹം സാംസണുനേരേ ചാടിവീണു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ സാംസണ്‍ പിന്നിലേക്കു മറിഞ്ഞുവീണു. അവന്‍റെമേല്‍ സിംഹം തന്‍റെ മുന്‍കാലുകളമര്‍ത്തി. വായ പിളര്‍ന്ന്, നീണ്ട ദൃംഷ്ടകള്‍ കഴുത്തിനുനേരേ അടുപ്പിക്കുന്ന ആ ജന്തുവിന്‍റെ കീഴ്ത്താടിക്കുതാഴെ സാംസണ്‍ കടന്നുപിടിച്ചു. ജടവലിച്ചു പറിച്ചെടുത്തു. ഒപ്പം മുട്ടുകാലുയര്‍ത്തി, അതിന്‍റെ വയറില്‍ കനത്ത പ്രഹരമേല്പിച്ചു. മല്പിടുത്തത്തിനൊടുവില്‍ സാംസണ്‍ ആ സിംഹത്തെ എടുത്തുയര്‍ത്തി നിലത്തടിച്ചു. പിന്നെ അതിന്‍റെ പിന്‍കാലുകളിലൊന്നില്‍ച്ചവിട്ടി, മറ്റേക്കാല്‍ കൈകൊണ്ടുവലിച്ചുയര്‍ത്തി. സിംഹത്തിന്റെ ശരീരം രണ്ടായി വലിച്ചുകീറി, കുറച്ചകലെയുണ്ടായിരുന്ന പാറക്കൂട്ടത്തിനിടയിലേക്കു വലിച്ചെറിഞ്ഞു.

ഗോതമ്പുവയലിന്‍റെ വശത്തുകൂടെ ഒഴുകിയിരുന്ന അരുവിയിലിറങ്ങി ദേഹശുദ്ധിവരുത്തി. നേരം ഉച്ചയോടടുത്തതിനാല്‍ അത്തിമരത്തില്‍നിന്ന് ഏതാനും പഴങ്ങള്‍ പറിച്ചുതിന്നു. അല്പനേരം അതിനുകീഴില്‍ക്കിടന്നു വിശ്രമിച്ചിട്ടു യാത്രതുടരാമെന്ന് അയാള്‍ കരുതി.

എന്തോ ശബ്ദംകേട്ടാണു സാംസണ്‍ ഉറക്കമുണര്‍ന്നത്. സൂര്യന്‍ പടിഞ്ഞാറേയ്ക്കു താഴ്ന്നുതുടങ്ങിയിരുന്നു. മലഞ്ചരിവിലെ പുല്‍മേട്ടില്‍ തന്‍റെ ആട്ടിന്‍കൂട്ടത്തെ മേയ്ക്കാനെത്തിയ ഒരു ഫിലിസ്ത്യപ്പെണ്‍കുട്ടി അവനെ ശ്രദ്ധിച്ചുകൊണ്ട് അവിടെ നിന്നിരുന്നു.

“നിങ്ങളാരാണ്? മുമ്പിവിടെയൊന്നും കണ്ടിട്ടില്ലല്ലോ! ഒരു ഹെബ്രായനാണെന്നു തോന്നുന്നല്ലോ.” അവളവനോടു ചോദിച്ചു.

സാംസണ്‍ അവളെ സൂക്ഷിച്ചുനോക്കി. വിടര്‍ന്ന വെള്ളാരംകണ്ണുകളുള്ള, കൃശഗാത്രയായ ഒരു ഫിലിസ്ത്യന്‍ സുന്ദരി. ഒറ്റനോട്ടത്തില്‍ത്തന്നെ സാംസണ് അവളെയിഷ്ടപ്പെട്ടു.

“ഞാനൊരു ഹെബ്രായന്‍തന്നെ. ഇവിടെനിന്ന് ഒരുപാടകലെയുള്ള, സോറാ എന്ന ഗ്രാമത്തില്‍നിന്നു വരുന്നു. ദേശങ്ങള്‍ കാണാനായിറങ്ങിയതാണ്. ആഴ്ചകളായി പല ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും സഞ്ചരിച്ചു. എന്നാല്‍ ഇന്നെന്‍റെ യാത്രയിലെ ഏറ്റവും നല്ല ദിവസമാണെന്നുതോന്നുന്നു. ഇതുവരെ ഒരിടത്തും കാണാന്‍കഴിയാത്ത, ഏറ്റവും സുന്ദരമായ ഒന്നു ഞാനിന്നു കണ്ടെത്തി. ഒറ്റനോട്ടത്തില്‍ത്തന്നെ എനിക്കു നിന്നെ ഇഷ്ടമായി. എന്‍റെ വധുവായി, എന്നോടൊപ്പംപോരാന്‍ നിനക്കു സമ്മതമാണോ?”

“ഞാന്‍ ആരുടെ ഭാര്യയാകണമെന്നു തീരുമാനിക്കേണ്ടത് എന്‍റെ പിതാവാണ്. ദാ, അവിടെ മുന്തിരിത്തോട്ടങ്ങള്‍ക്കുമപ്പുറത്താണു ഞങ്ങള്‍ താമസിക്കുന്നത്. വന്ന് എന്‍റെ പിതാവിനോടു ചോദിക്കൂ.”

“ഞാന്‍ പോയി എന്‍റെ മാതാപിതാക്കളെക്കൂട്ടി വരാം. എന്‍റെ പിതാവുതന്നെ നിന്‍റെ പിതാവിനോടു സംസാരിക്കട്ടെ. അതുവരെയും എനിക്കായി നീ കാത്തിരിക്കുക.”

സഞ്ചാരമവസാനിപ്പിച്ച്, അവനന്നുതന്നെ സേറായിലേയ്ക്കുള്ള മടക്കയാത്ര തുടങ്ങി. വീട്ടില്‍ തിരിച്ചെത്തി, മാതാപിതാക്കളെ തന്‍റെ ഇംഗിതമറിയിച്ചു.

“നമ്മുടെ ജനങ്ങളിലോ ബന്ധുക്കളിലോ കന്യകമാരില്ലാഞ്ഞിട്ടാണോ അപരിച്ഛേദിതരായ ഫിലിസ്ത്യരുടെയിടയില്‍ നീ ഭാര്യയെയന്വേഷിക്കുന്നത്?” മാതാപിതാക്കള്‍ അവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

പക്ഷേ, അവരുടെ വാക്കുകള്‍ സാംസണെ പിന്തിരിപ്പിച്ചില്ല. ആ പെണ്‍കുട്ടിയുടെ ലാവണ്യം അത്രമേല്‍ അവന്‍റെ ഹൃദയം കീഴടക്കിയിരുന്നു.

മാതാപിതാക്കള്‍ പലവിധത്തില്‍ പിന്തിരിപ്പിക്കാന്‍ശ്രമിച്ചെങ്കിലും സാംസണ്‍ തന്റെ തീരുമാനത്തിലുറച്ചുനിന്നു. 

ഒടുവില്‍, തന്‍റെ ഹൃദയംകീഴടക്കിയ തിമ്നക്കാരിയായ പെണ്‍കുട്ടിയെ ജീവിതസഖിയാക്കാന്‍ സാംസണ്‍ന്‍റെ മാതാപിതാക്കള്‍ അവനെയനുവദിച്ചു. തിമ്നായിലെത്തി, തങ്ങളുടെ പുത്രനുവേണ്ടി, അവന്‍റെ പ്രണയിനിയുടെ മാതാപിതാക്കളോടു വിവാഹകാര്യം സംസാരിക്കാനും അവര്‍ തീരുമാനിച്ചു.

മാതാപിതാക്കള്‍ക്കൊപ്പം അവന്‍ വീണ്ടും തിമ്നായിലേക്കു പുറപ്പെട്ടു. താന്‍ സിംഹത്തോട് എതിരിട്ടുജയിച്ച സ്ഥലത്തെത്തിയപ്പോള്‍ സാംസണ്‍ മാതാപിതാക്കളെ വയല്‍വരമ്പില്‍ നിറുത്തിയിട്ടു സിംഹത്തിന്‍റെ ഉടല്‍വലിച്ചെറിഞ്ഞ പാറക്കെട്ടുകള്‍ക്കരികിലേക്കു പോയി. മാംസംമുഴുവന്‍ അഴുകിത്തീര്‍ന്ന, സിംഹത്തിന്‍റെ ഉണങ്ങിയ അസ്ഥികൂടം അപ്പോഴും അവിടെക്കിടന്നിരുന്നു. ആ അസ്ഥികൂടത്തില്‍ ഒരു വലിയ തേനീച്ചക്കൂടുണ്ടായിരുന്നു. അവന്‍ ശ്രദ്ധാപൂര്‍വ്വം അതടര്‍ത്തിയെടുത്തു. പിന്നെ മാതാപിതാക്കള്‍ക്കരികിലെത്തി, അതില്‍നിന്നു തേന്‍പിഴിഞ്ഞ് അവര്‍ക്കു നല്കി. അവനും ഭക്ഷിച്ചു. എന്നാല്‍, താന്‍ സിംഹവുമായി പോരാടി അതിനെ കൊന്നുവെന്നതോ ആ സിംഹത്തിന്‍റെ അസ്ഥകൂടത്തില്‍നിന്നാണു തേനെടുത്തതെന്നോ മാതാപിതാക്കളോടു പറഞ്ഞില്ല.

സാംസണ്‍ മാതാപിതാക്കള്‍ക്കൊപ്പം യുവതിയുടെ വീട്ടിലെത്തി. ഇരുകുടുംബങ്ങളിലെയും മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ സാംസണ്‍ന്‍റെ പ്രണയസാഫല്യത്തിനു വഴിയൊരുങ്ങി.

വധുവിന്‍റെ പിതാവിന്‍റെ ക്ഷണപ്രകാരം, തിമ്നാക്കാരായ മുപ്പതുചെറുപ്പക്കാര്‍ മണവാളനു തോഴന്മാരായി. തിമ്നായിലെ പതിവനുസരിച്ച്, വിവാഹശേഷം സാംസണ്‍ അവിടെയൊരു വിരുന്നുനടത്തി.

വിരുന്നിനിടെ സാംസണ്‍ മണവാളത്തോഴന്മാരോടു പറഞ്ഞു: “ഞാന്‍ നിങ്ങളോടൊരു കടംകഥ പറയാം. ഏഴുദിവസത്തിനകം ഉത്തരംപറഞ്ഞാല്‍ ഓരോരുത്തര്‍ക്കും ഓരോ ചണവസ്ത്രവും വിശേഷവസ്ത്രവും ഞാന്‍ തരാം. ഉത്തരംപറയാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളോരോരുത്തരും ഒന്നുവീതം, മുപ്പതു ചണവസ്ത്രങ്ങളും അത്രയുംതന്നെ വിശേഷവസ്ത്രങ്ങളും എനിക്കുതരണം.”

“എന്താണു നിന്‍റെ കടംകഥ? കേള്‍ക്കട്ടെ...” മണവാളത്തോഴന്മാര്‍ സാംസണ്‍ന്‍റെ നിബന്ധന സമ്മതിച്ചുകൊണ്ടു ചോദിച്ചു..

താന്‍ കൊലപ്പെടുത്തിയ സിംഹത്തിന്‍റെ അസ്ഥികൂടത്തില്‍നിന്നു തേന്‍ ലഭിച്ചതോര്‍മ്മിച്ചുകൊണ്ടു സാംസണ്‍ ചോദിച്ചു. "ഭോക്താവില്‍നിന്നു ഭോജനവും മല്ലനില്‍നിന്നു മാധുര്യവും പുറപ്പെട്ടു. എന്താണിതെന്നു നിങ്ങളിലാരു പറയും? ആരുത്തരംപറഞ്ഞാലും സമ്മാനം എല്ലാവര്‍ക്കുമുള്ളതാണ്.”

മൂന്നുദിവസമാലോചിച്ചിട്ടും അവര്‍ക്കാര്‍ക്കും സാംസണ്‍ പറഞ്ഞതിന്‍റെ പൊരുളെന്തെന്നു മനസ്സിലായില്ല. നാലാംദിവസം പുലര്‍ച്ചെ, അവര്‍ സാംസണ്‍ന്‍റെ ഭാര്യയെ സമീപിച്ചു പറഞ്ഞു.

“ഒരു പരദേശിയുടെമുമ്പില്‍ ഞങ്ങളെ അപമാനിതരാക്കാനും ദരിദ്രരാക്കാനുമാണോ നിന്‍റെ പിതാവു ഞങ്ങളെ ക്ഷണിച്ചുവരുത്തി, അവന്‍റെ മണവാളത്തോഴന്മാരാക്കിയത്? നിന്‍റെ ഭര്‍ത്താവില്‍നിന്നു കടംകഥയുടെ പൊരുളറിഞ്ഞു ഞങ്ങളോടു പറഞ്ഞില്ലെങ്കില്‍, ഞങ്ങള്‍ നിന്നെ കുടുംബത്തോടെ ചുട്ടെരിക്കും.”

സാംസണ്‍ന്‍റെ ഭാര്യ ഭയന്നുപോയി. എന്നാല്‍ സംഭവിച്ചതെന്തെന്ന് അവളവനോടു പറഞ്ഞില്ല. പകരം കടംകഥയുടെ പൊരുളെന്തെന്നു പറയാന്‍ സാംസണെ നിര്‍ബ്ബന്ധിച്ചു.

അവന്‍റെ മുമ്പില്‍കരഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു: “നിനക്കെന്നോടു സ്‌നേഹമില്ല. നിന്‍റെ മണവാളത്തോഴന്മാരോടു നീ ഒരു കടംകഥ പറഞ്ഞു. എന്നാല്‍, അതിന്‍റെ പൊരുളെന്തെന്നു നീ എന്നോടിതുവരെ പറഞ്ഞില്ലല്ലോ...”

“എന്‍റെ മാതാപിതാക്കളോടുപോലും ഞാനതു പറഞ്ഞിട്ടില്ല. നിന്നോടും ഞാനതു പറയുന്നില്ല.”

എന്നാല്‍ അവന്‍റെ ഭാര്യ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. സാംസണ്‍ അടുത്തെത്തുമ്പോഴെല്ലാം അവള്‍ കണ്ണീരൊഴുക്കി. കടംകഥയുടെ അര്‍ത്ഥമെന്തെന്നുപറയാന്‍ അവനെ നിര്‍ബ്ബന്ധിച്ചുകൊണ്ടിരുന്നു. ഏഴാംദിവസം പുലരുംമുമ്പേ അവളതില്‍ വിജയിക്കുകയുംചെയ്തു.

അന്നു സൂര്യനസ്തമിക്കുന്നതിനുമുമ്പ്, മണവാളത്തോഴന്മാര്‍ കടംകഥയുടെ പൊരുളെന്തെന്നു സാംസണോടു പറഞ്ഞു.

എവിടെനിന്നാണ് അവര്‍ക്കീ ഉത്തരം ലഭിച്ചതെന്നു സാംസണു മനസ്സിലായി. അവന്‍ കോപിഷ്ഠനായി. അഷ്‌കലോണ്‍ എന്ന പട്ടണത്തില്‍ച്ചെന്നു മുപ്പതുപേരെക്കൊന്നു കൊള്ളയടിച്ച്, കടംകഥയുടെ സാരംപറഞ്ഞവര്‍ക്കു വാഗ്ദാനംചെയ്ത സമ്മാനങ്ങള്‍ നല്കി. കോപാക്രാന്തനായ അവന്‍, ഭാര്യയോടു കയര്‍ത്തുസംസാരിച്ചതിനുശേഷം, അവളെവിട്ടു തന്‍റെ പിതൃഭവനത്തിലേക്കു പോയി.

സാംസണ്‍ എന്തുകൊണ്ടിങ്ങനെചെയ്തുവെന്ന് അയാളുടെ ഭാര്യാപിതാവറിഞ്ഞിരുന്നില്ല. പുത്രിയോടു വഴക്കടിച്ചും അവളെ കൂടെക്കൂട്ടാതെയും തന്‍റെ നാട്ടിലേക്കു മടങ്ങിയ സാംസണ്‍, മാസങ്ങള്‍കഴിഞ്ഞിട്ടും തിരികെ വരാതായപ്പോള്‍ അവന്‍ തന്‍റെ മകളെ ഉപേക്ഷിച്ചുപോയതാകാമെന്ന് അയാള്‍ കരുതി. തങ്ങൾക്കിടയിൽ സംഭവിച്ചതെന്തെന്ന് സാംസൺൻ്റെ ഭാര്യ തൻ്റെ മാതാപിതാക്കളോടു പറഞ്ഞതുമില്ല.

അതിനാലവർ, സാംസണു മണവാളത്തോഴരായി നല്കിയ യുവാക്കളിലൊരുവനുമായി പുത്രിയുടെ പുനര്‍വിവാഹംനടത്തി.

വീണ്ടും ചില മാസങ്ങള്‍ കടന്നുപോയി. സാംസണ്‍ന്‍റെ കോപം പൂര്‍ണ്ണമായടങ്ങി. പ്രിയതമയെയെക്കുറിച്ചുള്ള ചിന്തകളാല്‍ സാംസണ്‍ന്‍റെ ഹൃദയം വീണ്ടും തരളിതമായി. ഭാര്യയ്ക്കായി നല്ലൊരു സമ്മാനവും കരുതിവച്ച് സാംസണ്‍ വീണ്ടും തിമ്നായിലെത്തി...

------------------------------------------------------------------------------
*കര്‍ത്താവു മോശയോടരുളിച്ചെയ്തു: ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സ്വയംസമര്‍പ്പിക്കുന്നതിനു നാസീര്‍വ്രതമെടുക്കുന്നയാള്‍ സ്ത്രീയായാലും പുരുഷനായാലും, ഇപ്രകാരം ചെയ്യണം: വീഞ്ഞും ശക്തിയുള്ള ലഹരിപാനീയങ്ങളും വര്‍ജ്ജിക്കണം. അവയില്‍നിന്നുണ്ടാക്കിയ വിനാഗിരി കുടിക്കരുത്; മുന്തിരിയില്‍നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയം കുടിക്കുകയോ പഴുത്തതോ ഉണങ്ങിയതോആയ മുന്തിരിങ്ങ തിന്നുകയോ അരുത്. വ്രതകാലംമുഴുവന്‍ മുന്തിരിയില്‍നിന്നുള്ള ഒന്നും - കുരുവോ തൊലിപോലുമോ – തിന്നരുത്. ക്ഷൗരക്കത്തി വ്രതകാലത്ത് അവന്റെ തലയില്‍ സ്പര്‍ശിക്കരുത്. കര്‍ത്താവിന്റെമുമ്പില്‍ വ്രതമനുഷ്ഠിക്കുന്നകാലമത്രയും വിശുദ്ധി പാലിക്കണം; മുടി വളര്‍ത്തണം. വ്രതകാലം തീരുവോളം ശവശരീരത്തെ സമീപിക്കരുത്. പിതാവോ മാതാവോ സഹോദരനോ സഹോദരിയോ മരിച്ചാല്‍പ്പോലും അവരെ സ്പര്‍ശിച്ച് അവന്‍ സ്വയമശുദ്ധനാകരുത്. എന്തെന്നാല്‍, ദൈവത്തിന്റെ മുമ്പിലെടുത്ത വ്രതത്തിന്റെ ചിഹ്നം അവന്റെ ശിരസ്സിലുണ്ട്. വ്രതകാലംമുഴുവന്‍ അവന്‍ കര്‍ത്താവിനു വിശുദ്ധനാണ്. – സംഖ്യാ പുസ്തകം അദ്ധ്യായം 6, ഒന്നുമുതല്‍ എട്ടുവരെയുള്ള വാക്യങ്ങള്‍

Sunday, 22 July 2018

71. സാംസൺ

ബൈബിൾക്കഥകൾ 71


ജഫ്തയ്ക്കുശേഷം ഇബ്സാന്‍, ഏലോന്‍, അബ്ദോന്‍ എന്നിവരേയും ഇസ്രായേലിൻ്റെ ന്യായപാലകരായി കര്‍ത്താവുയര്‍ത്തി. എങ്കിലും നന്മകള്‍ക്കായി ദൈവത്തെ വിളിക്കുകയും സമൃദ്ധിയില്‍ അവിടുത്തെ മറക്കുകയുംചെയ്തിരുന്ന തങ്ങളുടെ പൂര്‍വ്വികരുടെ വഴിയിലൂടെതന്നെ ഇസ്രായേലിൻ്റെ പിന്‍തലമുറകളും സഞ്ചരിച്ചു.

അബ്ദോൻ്റെ മരണശേഷം കര്‍ത്താവിനെ മറന്നുജീവിച്ച ഇസ്രയേല്‍ജനതയെ അവിടുന്നു ഫിലിസ്ത്യര്‍ക്ക് ഏല്പിച്ചുകൊടുത്തു. ഫിലിസ്ത്യരുടെകീഴില്‍ ഇസ്രയേല്‍ വലഞ്ഞിരുന്ന നാളുകളില്‍ ഇസ്രയേലുകാര്‍ വീണ്ടും കര്‍ത്താവിനെവിളിച്ചു പ്രാര്‍ത്ഥിച്ചുതുടങ്ങി.

സോറാ എന്ന ഗ്രാമത്തില്‍ ജീവിച്ചിരുന്ന ദാന്‍ഗോത്രജനായ മനോവയും ഭാര്യയും എല്ലായ്പോഴും കര്‍ത്താവിനെമാത്രം ആരാധിച്ചുജീവിച്ചവരായിരുന്നു. മനോവയുടെ ഭാര്യ വന്ധ്യയായിരുന്നതിനാല്‍ അവര്‍ക്കു മക്കളുണ്ടായിരുന്നില്ല.

അനപത്യതാദുഃഖവും അയല്‍ക്കാരുടെയും ബന്ധുക്കളുടെയും *പരിഹാസവും ഏറെ മനോവിഷമങ്ങളുണ്ടാക്കിയിരുന്നെങ്കിലും പരസ്പരസ്നേഹത്തിലും ദൈവവിശ്വാസത്തിലും മനോവയും ഭാര്യയും മറ്റാരെയുംകാള്‍ മുമ്പിലായിരുന്നു.

അങ്ങനെയിരിക്കേ, ഒരുദിവസം, വീടിനുമുന്നില്‍, വിറകുണക്കിക്കൊണ്ടിരിക്കുപ്പോള്‍, ഒരു മനുഷ്യന്‍ തൻ്റെനേരേ നടന്നുവരുന്നതു മനോവയുടെ ഭാര്യ കണ്ടു.

സാധാരണമനുഷ്യര്‍ക്കില്ലാത്ത ഒരഭൗമതേജസ് ആ മനുഷ്യൻ്റെ മുഖത്തു ദൃശ്യമായിരുന്നു. ദൈവപുരുഷനായ ഒരു പ്രവാചകനാകാം തൻ്റെനേരെ നടന്നുവരുന്നതെന്ന് അവൾ കരുതി. അവൾക്കു ഭയംതോന്നി.

അവന്‍, അവളുടെ മുമ്പിലെത്തി, അവളോടുപറഞ്ഞു: "നിന്നെ വന്ധ്യയെന്നു പരിഹസിക്കുന്നവര്‍ക്കുമുമ്പില്‍ കര്‍ത്താവു നിന്നെ അനുഗൃഹീതയാക്കും.

നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട്, നീ സൂക്ഷിക്കണം. വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. നിനക്കു ജനിക്കുന്ന പുത്രൻ്റെ തലയില്‍ ക്ഷൗരക്കത്തി തൊടരുത്. അവന്‍ ആജീവനാന്തം ദൈവത്തിനു *നാസീര്‍വ്രതക്കാരനായിരിക്കണം. അവന്‍ ഫിലിസ്ത്യരുടെ കൈയില്‍നിന്ന് ഇസ്രായേലിനു മോചനംനല്കും."

മുഖവുരകൂടാതെയുള്ള അവൻ്റെ വാക്കുകൾ സന്തോഷമേകുന്നവയായിരുന്നെങ്കിലും അവൻ്റെ മുഖത്തിൻ്റെ അഭൗമതേജസ്സും സ്വർഗ്ഗീയസംഗീതംപൊഴിയുന്നതുപോലുള്ള ശബ്ദവും എന്തുചെയ്യണമെന്നും പറയണമെന്നുമറിയാത്ത സന്നിഗ്ദ്ധാവസ്ഥയിൽ അവളെയെത്തിച്ചു. അവള്‍ പെട്ടെന്നു പിന്തിരിഞ്ഞ്, വീട്ടിനുള്ളിലായിരുന്ന ഭര്‍ത്താവിനടുത്തേക്കോടി.

അവള്‍ ഭർത്താവിനടുത്തു ചെന്നുനിന്നു കിതച്ചു. അവൾ പറഞ്ഞു: "ഒരു ദൈവപുരുഷന്‍ എൻ്റെയടുത്തുവന്നു. അവൻ്റെ മുഖം ദൈവദൂതന്റേതുപോലെയാണു്."

അവന്‍ തന്നോടുപറഞ്ഞെതെല്ലാം അവള്‍ മനോവയോടു പറഞ്ഞു.

"അവനാരാണ്? അവൻ്റെ പേരെന്താണ്? എവിടെനിന്നു വരുന്നു?" മനോവ ചോദിച്ചു.

"ഞാനാകെ ഭയന്നുപോയിരുന്നു. എവിടെനിന്നു വരുന്നുവെന്ന് അവനോടു ഞാന്‍ ചോദിച്ചില്ല; അവന്‍ പേരു പറഞ്ഞതുമില്ല."

മനോവ ഭാര്യയോടൊപ്പം വീടിനു പുറത്തേക്കു വന്നു. എന്നാല്‍ അവിടെയാരെയും കണ്ടില്ല. ചുറ്റുവട്ടത്തെല്ലാം തിരഞ്ഞുവെങ്കിലും ആ മനുഷ്യന്‍ എങ്ങോട്ടുപോയെന്നു കണ്ടെത്താനായില്ല.

തൻ്റെ ഭാര്യ പറഞ്ഞതുപോലെ ഒരുപക്ഷേ, അതൊരു ദൈവപുരുഷനാകാമെന്നു മനോവയ്ക്കു തോന്നി. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. "കര്‍ത്താവേ, അങ്ങയച്ച ദൈവപുരുഷന്‍, വീണ്ടും ഞങ്ങളുടെയടുക്കല്‍വന്ന്, ജനിക്കാനിരിക്കുന്ന ശിശുവിനുവേണ്ടി ഞങ്ങളെന്താണു ചെയ്യേണ്ടതെന്നറിയിക്കാനിടയാക്കണമേ! "

കുറച്ചുദിവസങ്ങള്‍ക്കുശേഷം വയലിലായിരിക്കുമ്പോള്‍ ദൈവദൂതന്‍ വീണ്ടും ആ സ്ത്രീയുടെ അടുത്തുവന്നു. ഭര്‍ത്താവായ മനോവ അപ്പോഴും അവളോടുകൂടെയുണ്ടായിരുന്നില്ല.

അവള്‍ പറഞ്ഞു. "ദൈവപുരുഷാ, അല്പനേരം അങ്ങെനിക്കായി ഇവിടെ നില്‍ക്കണേ, ഞാനോടിപ്പോയി എൻ്റെ ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരാം."

അവളോടിച്ചെന്ന്, ഗോതമ്പുവയലിൻ്റെ മറ്റൊരു‍ഭാഗത്തായിരുന്ന ഭര്‍ത്താവിനോടു പറഞ്ഞു: "കഴിഞ്ഞദിവസം എൻ്റെയടുത്തുവന്നയാള്‍ വീണ്ടും വന്നിരിക്കുന്നു."

മനോവ ഭാര്യയോടൊപ്പംചെന്ന് അവനോടു ചോദിച്ചു: "ഞങ്ങള്‍ക്കൊരു പുത്രനുണ്ടാകുമെന്ന് ഇവളോടു പറഞ്ഞതു താങ്കളാണോ?

"അതേ, അതു ഞാന്‍തന്നെ!"

"അങ്ങയുടെ വാക്കുകള്‍ ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ മാനക്കേടു കര്‍ത്താവു നീക്കിക്കളയട്ടെ!

അങ്ങ് പറഞ്ഞതെല്ലാം ഇവളെന്നോടു പറഞ്ഞിരുന്നു. അങ്ങയുടെ വാക്കുകള്‍ നിറവേറുമ്പോള്‍, ബാലൻ്റെ ജീവിതചര്യ എങ്ങനെയായിരിക്കണം? അവനെന്താണു ചെയ്യേണ്ടത്? "

"ഞാന്‍ നിൻ്റെ ഭാര്യയോടു പറഞ്ഞതെല്ലാം അവള്‍പാലിക്കട്ടെ. മുന്തിരിയില്‍നിന്നുള്ളതൊന്നും അവള്‍ ഭക്ഷിക്കരുത്. വീഞ്ഞോ ലഹരിവസ്തുക്കളോ ഉപയോഗിക്കരുത്. അശുദ്ധമായതൊന്നും തിന്നുകയുമരുത്. നിങ്ങള്‍ക്കുണ്ടാകുന്ന പുത്രന്‍ ആജീവനാന്തം *നാസീര്‍വ്രതക്കാരനായിരിക്കണം. "

മനോവ ആ മനുഷ്യനെ താണുവണങ്ങി. "ഞങ്ങള്‍ നിനക്കായി ഭക്ഷണമൊരുക്കാം. ഒരാട്ടിന്‍കുട്ടിയെ പാകംചെയ്യുന്നതുവരെ അങ്ങു കാത്തുനില്‍ക്കണമേ!"

"നിനക്കുവേണ്ടി ഞാന്‍ കാത്തുനില്ക്കാം, എന്നാല്‍ നിൻ്റെ ഭക്ഷണം ഞാന്‍ കഴിക്കുകയില്ല. ആട്ടിന്‍കുട്ടിയെ നീ പാകംചെയ്യുന്നെങ്കില്‍ അതു കര്‍ത്താവിനു ദഹനബലിയായര്‍പ്പിക്കുക"

"അങ്ങു കല്പിക്കുന്നതുപോലെ ഞാന്‍ ചെയ്യാം. അങ്ങയുടെ പേരെന്താണെന്ന് എന്നോടു പറയാമോ?"

"എൻ്റെ പേര് ഒരദ്ഭുതമാണ്. അതു നീയറിയേണ്ടതില്ല."

മനോവ പിന്നീടൊന്നും ചോദിച്ചില്ല.
അവന്‍ ഒരാട്ടിന്‍കുട്ടിയെ കൊന്നു. ധാന്യബലിയോടൊപ്പം ഒരു ദഹനബലിയായി അവനതിനെ കര്‍ത്താവിനര്‍പ്പിച്ചു. ബലിപീഠത്തില്‍നിന്ന് അഗ്നിജ്വാല ആകാശത്തിലേക്കുയര്‍ന്നു. മനോവയും ഭാര്യയും നോക്കിനില്‍ക്കേ, അവരോടു സംസാരിച്ച മനുഷ്യന്‍ ബലിപീഠത്തിലെ അഗ്നിജ്വാലയിലൂടെ ഉയര്‍ന്നുപോയി. അതു കര്‍ത്താവിൻ്റെ ദൂതനായിരുന്നെന്നു മനോവയ്ക്കു മനസ്സിലായി. അവന്‍ ഭാര്യയോടൊപ്പം നിലത്തു കമിഴ്ന്നുവീണു സാഷ്ടാംഗം നമസ്ക്കരിച്ചു.

അധികംനാളുകള്‍ കഴിയുംമുമ്പേ, അവളുടെ ഉദരത്തിലെ ജീവൻ്റെ തുടിപ്പുകള്‍ അവര്‍ തിരിച്ചറിഞ്ഞു. കാലത്തികവില്‍ അവര്‍ക്കൊരു പുത്രന്‍ ജനിച്ചു. അവരവന് സാംസണ്‍ എന്നു പേരിട്ടു.

അവൻ്റെ അമ്മയോടു കല്പിച്ചിരുന്നതുപോലെ ജീവിതാരംഭംമുതല്‍തന്നെ അവന്‍ നാസീര്‍വ്രതത്തില്‍ പരിശീലിപ്പിക്കപ്പെട്ടു. കര്‍ത്താവിൻ്റെയാത്മാവ് ശൈശവത്തിൽത്തന്നെ അവൻ്റെമേലുണ്ടായിരുന്നു.
--------------------------------------------------------------------------------------------------------------------------

  1. അനപത്യത ദൈവശാപമാണെന്ന വിശ്വാസം ഇസ്രായേലിലുണ്ട്.
  2. ഒരു വ്യക്തി, തന്നെത്തന്നെ കര്‍ത്താവിനു സമര്‍പ്പിക്കുന്നതിനായി എടുക്കുന്ന വ്രതം. നാസീർ വ്രതമനുഷ്ഠിക്കുന്നയാൾ വ്രതകാലത്ത്, മുന്തിരിയോ ലഹരിപദാർത്ഥങ്ങളോ ഉപയോഗിക്കുകയില്ല. തലമുടി മുറിക്കുകയുമില്ല.

Sunday, 15 July 2018

70. ജഫ്താ


ബൈബിള്‍ക്കഥകള്‍ - 70

ഇസ്രായേൽ വീണ്ടും കർത്താവിനെ പരിത്യജിച്ചു്, അന്യദേവന്മാർക്കു പൂജാഗിരികളൊരുക്കി. ബാൽദേവനും അസ്താർത്തെദേവതകൾക്കുംമുമ്പിൽ ബലിവസ്തുക്കളർപ്പിച്ചു. 

കർത്താവിന്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്നവരെ അന്യജനതകൾക്കു വിട്ടുകൊടുത്തു. ഫിലിസ്ത്യരും അമോന്യരും ഇസ്രായേലിനുമേൽ ആധിപത്യംനേടി. അവർ ഇടയ്ക്കിടെ ഇസ്രായേലിനെ ആക്രമിക്കുകയും കൊള്ളയടിക്കുകയുംചെയ്തു. പതിനെട്ടുവർഷം അന്യജനതകൾ ഇസ്രായേലിനെ ഞെരുക്കി. വയലൊരുക്കി വിത്തുവിതയ്ക്കാൻ ഇസ്രായേൽക്കാർ. എന്നാൽ വിളകൊയ്യാൻകാലമാകുമ്പോൾ അന്യജനതകളെത്തും.... 

വിളസമൃദ്ധികണ്ട് ആനന്ദിക്കാനല്ലാതെ അതിന്റെ ഫലമനുഭവിക്കാൻ ഇസ്രായേലുകാർക്കായില്ല. കൊയ്ത്തുകാലമാകുമ്പോൾ ഫിലിസ്ത്യരും അമോന്യരും ആയുധധാരികളായെത്തി, ഇസ്രായേലിലെ വയലുകളെല്ലാം കൊയ്തെടുത്തുകൊണ്ടുപോയി. എതിർക്കാൻ ശ്രമിച്ചവർ വധിക്കപ്പെട്ടു. നിലമുഴുതൊരുക്കി, കട്ടയുടച്ച്, വിത്തുവിതച്ച്, വിതകാത്തുകിടന്നവർ കാലാപെറുക്കി ഉപജീവനംകഴിക്കേണ്ട ഗതികേടിലായി.

തങ്ങൾ കർത്താവിൽനിന്നു മുഖംതിരിച്ചതിനാലാണ്, ഈ അനർത്ഥങ്ങളൊക്കെ വന്നുഭവിച്ചതെന്നു തിരിച്ചറിഞ്ഞപ്പോൾ,
ഇസ്രായേൽ കർത്താവിനുമുമ്പിലേക്കു വീണ്ടുംതിരിഞ്ഞു. 

"ഈജിപ്തിൽനിന്നു ഞങ്ങളുടെ പിതാക്കന്മാരെ മോചിപ്പിച്ചുകൊണ്ടുവന്ന ഞങ്ങളുടെ ദൈവത്തെമറന്ന്, ബാലിനെ സേവിച്ചതിനാൽ, കർത്താവേ അങ്ങേയ്ക്കെതിരായി ഞങ്ങൾ പാപംചെയ്തു. ഞങ്ങളോടു കരുണതോന്നി, ഞങ്ങളുടെ ശത്രുക്കളിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ!" 

ഇസ്രായേല്യർ കർത്താവിനുമുമ്പിൽ വീണ്ടും മുട്ടുമടക്കി.

എന്നാൽ കർത്താവു് അവരുടെ പ്രാർത്ഥന കേട്ടില്ല. അവിടുന്നു പറഞ്ഞു. "നിങ്ങൾ തിരഞ്ഞെടുത്ത ദേവന്മാരുടെ മുമ്പിൽപ്പോയിക്കരയുക. അവർ നിങ്ങളെ മോചിപ്പിക്കട്ടെ."

"കർത്താവേ, ഞങ്ങൾ പാപംചെയ്തുപോയി. അങ്ങേയ്ക്കിഷ്ടമുള്ളതു ഞങ്ങളോടു ചെയ്തുകൊള്ളുക."

ഇസ്രായേൽജനം ബാലിന്റേയും അഷേറയുടേയും അസ്താർത്താദേവതകളുടേയും വിഗ്രഹങ്ങളെല്ലാം നീക്കംചെയ്തു. വീണ്ടും കർത്താവിനെമാത്രമാരാധിച്ചുതുടങ്ങി.

അപ്പോൾ, ഗിലയാദിന്റെ പുത്രനും ഒരു കൊള്ളസംഘത്തിന്റെ തലവനും വലിയ പോരാളിയുമായിരുന്ന ജഫ്തയുടെ ഹൃദയത്തിൽ കർത്താവു ചില പരിവർത്തനങ്ങൾ വരുത്തിത്തുടങ്ങി....

ഗിലയാദിനു് ഒരു വേശ്യയിൽ ജനിച്ച പുത്രനായിരുന്നു ജഫ്ത. അവൻ്റെ അമ്മയ്ക്കവനെ വേണ്ടായിരുന്നു. എന്നാൽ പിതാവ്, അവനെത്തള്ളിക്കളഞ്ഞില്ല.

ഗിലയാദ് അവനെ തന്റെ ഭവനത്തിലേക്കു കൊണ്ടുവന്നു. തന്റെ ഭാര്യയിൽജനിച്ച പുത്രന്മാർക്കൊപ്പം അവനെയും വളർത്തി. എന്നാൽ ഗിലയാദിന്റെ ഭാര്യയും അവളുടെ മക്കളും ജഫ്തയെ വെറുത്തു.
ഗിലയാദ് മരിച്ചപ്പോൾ ജഫ്ത ഒറ്റപ്പെട്ടു. കുടുംബത്തിൽനിന്നും അവൻ പുറംതള്ളപ്പെട്ടു. തന്റെ സഹോദരന്മാരിൽനിന്നു രക്ഷപ്പെടാനായി, തോബ് എന്ന സ്ഥലത്തേക്കു് അവൻ ഓടിപ്പോയി.

അവനെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. തോബിലൂടെ കടന്നുപോകുന്ന വഴിപോക്കരായ പലരുടേയുംമുമ്പിൽ അവൻ കൈനീട്ടിയെങ്കിലും എല്ലാവരുമവനെ ആട്ടിയോടിച്ചു...

ദിവസങ്ങളോളം അവനു പട്ടിണി കിടക്കേണ്ടതായി വന്നു. അപ്പോളവൻ വഴിപോക്കരെക്കൊള്ളയടിച്ചുതുടങ്ങി

മികച്ച കായികാഭ്യാസിയായിരുന്ന ജഫ്തയോടൊത്ത്,  തെമ്മാടികളായ കുറേ ചെറുപ്പക്കാർ കൂട്ടുകൂടിത്തുടങ്ങി.
കാലക്രമത്തിൽ, നീചത്തം കൈമുതലാക്കിയ ഒരു കൊള്ളസംഘമായി അവർ വളർന്നുവന്നു. 

വസന്തവൃഷ്ടിക്കുശേഷം കൊയ്ത്തിനുസമയമായപ്പോൾ അമ്മോന്യർ യുദ്ധത്തിനു തയ്യാറായി വന്നു.

അക്കാലത്ത്, കർത്താവിന്റെ ആത്മാവു് ജഫ്തയിൽവന്നുനിറഞ്ഞു. ജഫ്തയ്ക്കു തന്റെ ജീവിതരീതികൾ മടുത്തുതുടങ്ങി. അവൻ, തന്റെ വീഴ്ചകളേറ്റുപറഞ്ഞ്, കർത്താവിലേക്കു മനസ്സുതിരിച്ചുതുടങ്ങി. 

അമ്മോന്യർ യുദ്ധത്തിനുവരുന്നതറിഞ്ഞ ഇസ്രായേൽക്കാർ കർത്താവിന്റെ സന്നിധിയിൽ ഒന്നിച്ചുചേർന്നു പ്രാർത്ഥിച്ചു.

"ഗിലയാദിന്റെ പുത്രനായ ജഫ്തയെച്ചെന്നു കാണുക. എന്റെ ആത്മാവിനാൽ ഞാനവനെ ശക്തിപ്പെടുത്തും. അവൻ നിങ്ങളെ സംരക്ഷിക്കും."

വലിയ അഭ്യാസിയായ ജഫ്ത്തയ്ക്ക് തങ്ങളെ സംരക്ഷിക്കാനാകുമെന്ന് ഇസ്രായേൽക്കാർക്കുതോന്നി.
കർത്താവിന്റെ കല്പനയനുസരിച്ചു ജഫ്തയെ കൂട്ടിക്കൊണ്ടുവരാനായി, അവർ തോബിലേക്കു പോയി. ജഫ്തയുടെ സഹോദരന്മാരും അവർക്കൊപ്പമുണ്ടായിരുന്നു.

"അമ്മോന്യരുമായുള്ള യുദ്ധത്തിൽ നീ ഞങ്ങളെ നയിക്കണം." ഇസ്രായേലുകാർ ജഫ്തയോടാവശ്യപ്പെട്ടു.

"ഞാൻ വേശ്യാപുത്രനല്ലേ? നിങ്ങളെന്നെ വെറുക്കുകയും എന്റെ പിതാവിന്റെ ഭവനത്തിൽനിന്ന് അടിച്ചിറക്കുകയുംചെയ്തില്ലേ? എന്റെ കഷ്ടതകളിൽ ആരെന്നെ സഹായിച്ചു? ഇപ്പോൾ നിങ്ങളപകടത്തിൽപ്പെട്ടപ്പോൾ എന്നെത്തേടി വന്നതെന്തിനു്?"

"ഞങ്ങളുടെ തെറ്റുകൾ നീ ഞങ്ങളോടു പൊറുക്കണം. ശത്രുക്കൾക്കെതിരായ പോരാട്ടത്തിൽ, നീ മുമ്പിൽനിന്ന് ഇസ്രായേലിനെ നയിക്കണമെന്നാണു ഞങ്ങളാഗ്രഹിക്കുന്നതു്. നിന്നോടു ഞങ്ങൾചെയ്ത തെറ്റുകൾക്കു പരിഹാരമായി നിന്നെ ഞങ്ങളുടെ നേതാവായി ഞങ്ങളംഗീകരിക്കുന്നു.. കർത്താവു നിന്നെ ശക്തിപ്പെടുത്തും. നീ അമ്മോന്യരെ പരാജയപ്പെടുത്തി ഇസ്രായേലിനെ രക്ഷിക്കും."

തന്റെ പാപകരമായ ജീവിതശൈലിയിൽനിന്നു പിന്തിരിയാനാഗ്രഹിച്ചിരുന്ന ജഫ്തയ്ക്ക്, നിനയ്ക്കാതെ കൈവന്ന ഒരവസരമായിരുന്നു അത്.

ജഫ്‌താ ചോദിച്ചു: "കര്‍ത്താവ്‌ അമ്മോന്യരെ എനിക്കേല്പിച്ചുതന്നാല്‍, ഞാന്‍ നിങ്ങളുടെ നേതാവാകുമെന്നതുറപ്പല്ലേ?"

"കര്‍ത്താവു നമുക്കിടയിൽ സാക്ഷിയായിരിക്കട്ടെ; നീ അമ്മോന്യരെക്കീഴടക്കിയാൽ നീ പറയുന്നതുപോലെ ഞങ്ങള്‍ ചെയ്യും, തീര്‍ച്ച."ഇസ്രായേൽക്കാർ ജഫ്തായോടു് ഉടമ്പടിചെയ്തു.

ജഫ്‌താ, അമ്മോന്യരാജാവിന്റെയടുത്തേക്കു തന്റെ സന്ദേശവുമായി ദൂതന്മാരെയയച്ചു ചോദിച്ചു: "ഇസ്രായേൽ, എൻ്റെ രാജ്യമാണ്. എന്റെ ദേശത്തോടു യുദ്ധംചെയ്യാന്‍ നിനക്കെന്നോടെന്താണു വിരോധം?"

അമ്മോന്യരാജാവു ദൂതന്മാർക്കു മറുപടി നല്കി: "ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു വന്നപ്പോള്‍ അര്‍നോണ്‍മുതല്‍ ജാബോക്കും ജോര്‍ദ്ദാനുംവരെയുള്ള എന്റെ സ്‌ഥലം കൈവശപ്പെടുത്തി. അതിപ്പോൾ എനിക്കു തിരികെകിട്ടണം. യുദ്ധമൊഴിവാക്കാൻ ദേശമെനിക്കു വിട്ടുനല്കുക."

ജഫ്ത വീണ്ടും ദൂതന്മാരെയയച്ചു. "ഞാന്‍ നിന്നോട്‌ ഒരപരാധവും ചെയ്‌തിട്ടില്ല. ഇസ്രായേല്‍ജനം, ഹെഷ്‌ബോണിലും അതിന്റെ ഗ്രാമങ്ങളിലും അരോവറിലും അതിന്റെ ഗ്രാമങ്ങളിലും അര്‍നോണ്‍തീരത്തുള്ള എല്ലാപ്പട്ടണങ്ങളിലും മുന്നൂറുവര്‍ഷമായി താമസിക്കുന്നു. എന്തുകൊണ്ടവ നീ നേരത്തേ വീണ്ടെടുത്തില്ല? മോവാബ്യരുടെയോ അമ്മോന്യരുടെയോ ദേശം ഞാൻ കൈയടക്കിയില്ല. പല തലമുറകളായി എൻ്റെ പിതാക്കന്മാർ താമസിച്ചിരുന്ന ദേശത്താണു ഞാൻ താമസിക്കുന്നത് അതിനാൽ, എന്നോടു യുദ്ധംചെയ്യുന്നതു തെറ്റാണ്‌. 

അന്യായമായി നീ യുദ്ധത്തിനുവന്നാൽ, എന്റെ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ്‌ ഇസ്രായേല്യര്‍ക്കും അമ്മോന്യര്‍ക്കുമിടയിൽ ഇന്നു ന്യായവിധിനടത്തും."

ജഫ്തയുടെ സന്ദേശത്തിന് അമ്മോന്യരാജാവു മറുപടി നല്കിയില്ല. പകരം, ഇസ്രായേലിനെതിരെ അവൻ തന്റെ സൈന്യത്തെയയച്ചു.

ജഫ്താ കർത്താവിനു ദഹനബലിയർപ്പിച്ചു പ്രാർത്ഥിച്ചു. അവൻ കര്‍ത്താവിനൊരു നേര്‍ച്ചനേര്‍ന്നു. "കർത്താവേ, അങ്ങ്,‌ അമ്മോന്യരെ എന്റെ കൈയിലേല്പിക്കുമെങ്കില്‍ ഞാനവരെത്തോല്പിച്ചു തിരികെവരുമ്പോള്‍ എന്നെയെതിരേല്‍ക്കാന്‍ പട്ടണവാതില്‍ക്കലേക്ക്‌ ആദ്യം വരുന്നതാരായിരുന്നാലും അവന്‍ കര്‍ത്താവിന്റെതായിരിക്കും. ഞാനവനെ ദഹനബലിയായി അവിടുത്തേയ്ക്കര്‍പ്പിക്കും."

കർത്താവു മനുഷ്യരിൽനിന്ന് ഒരു നേർച്ചയും നിർബ്ബന്ധപൂർവ്വമാവശ്യപ്പെടുന്നില്ല. അതിനാൽ നേർച്ചനേർന്നതു വിവേകശൂന്യമായൊരു പ്രവൃത്തിയാണെന്ന് അവനപ്പോൾ ചിന്തിച്ചില്ല.

കർത്താവിന്റെയാത്മാവ് ജഫ്തയിൽ നിറഞ്ഞു. ജഫ്‌താ അമ്മോന്യരുടെ അതിര്‍ത്തികടന്നു; അമ്മോന്യസൈനികരെ കര്‍ത്താവ്,‌ അവന്റെ കൈകളിലേല്പിച്ചു. അരോവര്‍മുതല്‍ മിന്നിത്തിനു സമീപംവരെയും ആബേല്‍കെരാമിംവരെയും ഒന്നിനുപിന്നാലെ ഒന്നായി, അമ്മോന്യരുടെ ഇരുപതു പട്ടണങ്ങളില്‍ ജഫ്തായും സംഘവും ആധിപത്യംസ്ഥാപിച്ചു. അമ്മോന്യസേന പൂർണ്ണമായുമില്ലാതെയായി.

വിജയശ്രീലാളിതനായ ജഫ്താ, തന്റെ നാടായ മിസ്പായിലലേക്കു മടങ്ങിയെത്തി. അവനെ സ്വീകരിക്കാൻ വലിയൊരു ജനക്കൂട്ടം പട്ടണവാതിൽക്കലുണ്ടായിരുന്നു.

അവനെ അകലെക്കണ്ടപ്പോൾത്തന്നെ
ഒരു പെൺകുട്ടി, തപ്പുകൊട്ടി നൃത്തംവച്ചുകൊണ്ട് അവനെയെതിരേല്‍ക്കാന്‍ ആദ്യമോടിയെത്തി. 

തനിക്കുനേരെ ഓടിയെത്തുന്ന പെൺകുട്ടിയെക്കണ്ടപ്പോൾ ജഫ്താ തളർന്നുപോയി. അതുവരെയുണ്ടായിരുന്ന സന്തോഷമെല്ലാമില്ലാതായി...

അവള്‍ ജഫ്തായുടെ ഏകസന്താനമായിരുന്നു. വേറെമകനോ മകളോ അവനില്ലായിരുന്നു. 

കർത്താവിനുനേർന്ന നേർച്ചയെക്കുറിച്ചോർത്ത് അവൻ കരഞ്ഞു. തന്റെ മേലങ്കി കീറി!
കർത്താവിന്റെ നിയമമറിയുന്ന ലേവ്യരോടു് ജഫ്താ തന്റെ നേർച്ചയെക്കുറിച്ചു പറഞ്ഞു.

ലേവ്യർ അവനോടു പറഞ്ഞു: "മോശയുടെ നിയമത്തിൽ ഇങ്ങനെ പറയുന്നു. -നേര്‍ച്ചനേരാതിരുന്നാല്‍ പാപമാകുകയില്ല. എന്നാൽ, നിന്റെ ദൈവമായ കര്‍ത്താവിനുനേരുന്ന നേര്‍ച്ചകള്‍ നിറവേറ്റാന്‍ വൈകരുത്‌; അവിടുന്നു നിശ്‌ചയമായും അതു നിന്നോടാവശ്യപ്പെടും; നീ കുറ്റക്കാരനാവുകയും ചെയ്യും."

ജഫ്താ ഉറക്കെക്കരഞ്ഞു. "അയ്യോ! മകളേ, നീയെന്നെ ദുഃഖത്തിലാഴ്‌ത്തിയല്ലോ. ഞാന്‍ കര്‍ത്താവിനു വാക്കു കൊടുത്തുപോയി. നേര്‍ച്ചയില്‍നിന്നു പിന്മാറാന്‍ എനിക്കു കഴിയില്ലല്ലോ!"


"ആബാ, ധീരനായ ജഫ്തയുടെ മകളാണു ഞാൻ. അങ്ങു കർത്താവിനോടുനേർന്ന നേർച്ച നിറവേറ്റാൻ മടിക്കേണ്ട. നമ്മുടെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരംചെയ്യാൻ അങ്ങയെ കർത്താവു സഹായിച്ചല്ലോ! ഒന്നുമാത്രം അങ്ങെനിക്കു ചെയ്‌തുതരണം. എന്റെ സഖിമാരോടൊത്തു പര്‍വ്വതത്തിന്റെ ശാന്തതയിൽ ധ്യാനിക്കുവാനും എന്റെ കന്യാത്വത്തെപ്രതി വിലപിക്കാനും എനിക്കു രണ്ടുമാസത്തെ സമയംതരണം!"

ജഫ്താ അവളുടെ ആവശ്യമംഗീകരിച്ചു. രണ്ടുമാസങ്ങൾക്കുശേഷം അവൻ തന്റെ നേർച്ച നിറവേറ്റി.

"എന്റെ കൈകളാൽ എന്റെ ഏകപുത്രിയെ ബലിനല്കേണ്ടിവന്നതു് എനിക്കുള്ള ശിക്ഷയായി ഞാൻ സ്വീകരിക്കുന്നു... കൊള്ളസംഘത്തെ നയിച്ചുകൊണ്ടു ഞാൻചെയ്ത പാപങ്ങൾക്കുള്ള ശിക്ഷയാണിത് ..." ജഫ്താ കരഞ്ഞു.

അന്നുമുതൽ എല്ലാവർഷവും നാലുദിവസം ഇസ്രായേലിലെ കന്യകകൾ ജഫ്തയുടെ മകളെയോർത്തു വിലാപദിനങ്ങളാചരിച്ചു തുടങ്ങി.

ആറുവർഷങ്ങൾമാത്രമാണ് 
ജഫ്താ ഇസ്രായേലിൽ ന്യായപാലനം നടത്തിയത്. പുത്രീദുഃഖത്താൽ അവൻ അകാലവാർദ്ധക്യംബാധിച്ചു മരിച്ചു.  

ജഫ്താ മരിക്കുന്നതുവരെ കർത്താവിനെയല്ലാതെ മറ്റൊരു ദൈവത്തേയും ഇസ്രായേൽ ആരാധിച്ചിരുന്നില്ല.