Sunday, 8 July 2018

69. മിദിയാന്‍ യുദ്ധം

ബൈബിള്‍ക്കഥകള്‍ - 69

ഗിദയോൻ്റെ സൈനികര്‍ നൂറുപേര്‍വീതം, ഹരോദ് അരുവിയുടെ തീരത്തോടുചേര്‍ന്ന, താഴ്‌വരയുടെ ഭാഗമൊഴികെയുള്ള, മിദിയാന്‍താവളത്തിൻ്റെ മൂന്നുവശങ്ങളിലായി നിരന്നു. മിദിയാന്‍കാവല്‍ഭടന്മാര്‍ ഊഴംമാറി, പുതിയ ആളുകള്‍ നിലയുറപ്പിച്ചുകഴിയുംമുമ്പേ,  ഗിദയോനും ഭൃത്യന്മാരും കാഹളങ്ങള്‍മുഴക്കി. ഗിദയോൻ്റെ സൈനികര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന മണ്‍ഭരണികളുടച്ചു. ആ ശബ്ദം, രാത്രിയുടെ നിശബ്ദതയില്‍ ശന്തമായുറങ്ങിയിരുന്ന ഹരോദ് താഴ്വരയിലെങ്ങും പ്രതിദ്ധ്വനിച്ചു. അതിനൊപ്പം മുന്നൂറുപന്തങ്ങള്‍ ഒന്നിച്ചുതെളിയുകയും മുന്നൂറു കാഹളങ്ങള്‍ ഒന്നിച്ചു മുഴങ്ങുകയുംചെയ്തു. 


മിദിയാന്‍താവളം വിറകൊണ്ടു. 

മിദിയാന്‍സൈനികരെല്ലാവരും ഞെട്ടിയുണര്‍ന്നു. തങ്ങളുടെ താവളത്തിനു ചുറ്റുമുയര്‍ന്ന മുന്നൂറു പന്തങ്ങളില്‍ ഒരോന്നിനുപിന്നിലും ഓരോ സൈനികവൃന്ദങ്ങളുണ്ടാകുമെന്നു മിദിയാന്‍കാര്‍ തെറ്റിദ്ധരിച്ചു. 

മിദിയാന്‍ സൈനികത്താവളത്തിനുനേരേ ഉരുണ്ടുവരുന്ന ഭീമാകാരമായ ബാര്‍ലിയപ്പം സ്വപ്നംകാണുകയും ഗിദയോൻ്റെ വാള്‍  മിദിയാനെ തകര്‍ക്കുമെന്നതിൻ്റെ സൂചനയായി സ്വപ്നവ്യാഖ്യാനംനല്കുകയുംചെയ്ത കാവല്‍ഭടന്മാരുടെ വാക്കുകള്‍ കാവല്‍ക്കാരില്‍ പലരെയും ചകിതരാക്കിയിരുന്നു. 

തടാകതീരമൊഴികെ, മിദിയാന്‍താവളത്തിൻ്റെ  മൂന്നുവശങ്ങളിലും തെളിഞ്ഞുകത്തുന്ന പന്തങ്ങള്‍ക്കുപിന്നില്‍ എണ്ണമറ്റ സൈനികര്‍ അണിനിരന്നിട്ടുണ്ടാകാമെന്നു ഭയന്നവര്‍ തടാകതീരത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചു. 

ഗിദയോൻ്റെ യുദ്ധകാഹളംശ്രവിച്ച്, കൈയില്‍കിട്ടിയ ആയുധങ്ങളുമായി, ഉറക്കച്ചടവോടെ കൂടാരങ്ങളില്‍നിന്നു പുറത്തുവന്ന സൈനികര്‍, ആളറിയാതെ, ഒളിച്ചോടുന്ന കാവല്‍ക്കാര്‍ക്കുനേരേ ആയുധങ്ങളുയര്‍ത്തി. 
മിദിയാന്‍സൈന്യം പരസ്പരം ഏറ്റുമുട്ടി.  ഗിദയോൻ്റെകൂടെയുണ്ടായിരുന്ന മുന്നൂറുപേരും തങ്ങളുടെ പന്തങ്ങള്‍ മിദിയാന്‍ കൂടാരങ്ങള്‍ക്കുനേരേ വലിച്ചെറിഞ്ഞു. 

കൂടാരങ്ങളില്‍ പടര്‍ന്നുകത്തിയ അഗ്നിപ്രഭയില്‍ പരസ്പരം പോരടിക്കുകയും കൊന്നുവീഴ്ത്തുകയുംചെയ്യുന്ന ശത്രുക്കളെ ഗിദയോനുംകൂട്ടരും നിശബ്ദരായി കണ്ടുനിന്നു. എണ്ണിയാലൊടുങ്ങാത്തത്ര സൈനികരുണ്ടായിരുന്ന മിദിയാന്‍താവളം മൃതദേഹങ്ങളാല്‍ നിറഞ്ഞു. 

നേരംപുലര്‍ന്നുതുടങ്ങിയപ്പോള്‍ വിരലിലെണ്ണാവുന്നവര്‍മാത്രം ജീവനോടെ ശേഷിച്ചു. പ്രാണരക്ഷാര്‍ത്ഥം അവര്‍ താവളംവിട്ടോടി. ജലത്തിനുപകരം, അന്നു ഹാരോദ് നീരുറവയില്‍നിന്ന് അരുവിയിലെക്കൊഴുകിയെത്തിയതു മനുഷ്യരക്തമായിരുന്നു. ഗിദയോൻ്റെയുംകൂട്ടരുടെയും വാളുകള്‍ ശത്രുപക്ഷത്തിലെ ഒരാളെപ്പോലും സ്പര്‍ശിച്ചിരുന്നതേയില്ല! എങ്കിലും ഒരുലക്ഷത്തിഇരുപതിനായിരത്തിലേറെ ശവശരീരങ്ങള്‍ അവിടെ വീണുകഴിഞ്ഞിരുന്നു.

ഗിദയോന്‍, മുന്നൂറുപേരുമായി മിദിയാൻ്റെ വമ്പന്‍സൈന്യത്തെ മരണഗര്‍ത്തങ്ങളിലേക്കയച്ചെന്ന വാര്‍ത്ത, ഇസ്രായേല്‍സമൂഹങ്ങളില്‍ ആവേശമായി പടര്‍ന്നു. തങ്ങളുടെ ചുറ്റുവട്ടങ്ങളിലുണ്ടായിരുന്ന മിദിയാന്‍വംശജര്‍ക്കെതിരെ അവര്‍ കലാപമുണ്ടാക്കി. ബെത്ത്ബാറയും ജോര്‍ദ്ദാനുംവരെയുള്ള പ്രദേശങ്ങള്‍ അവര്‍ പിടിച്ചടക്കി. മിദിയാന്‍പ്രഭുക്കന്മാരായ ഓറെബ്, സേബ് എന്നിവരെ ജനക്കൂട്ടം ശിരശ്ചേദംചെയ്തു. ഛേദിച്ചെടുത്ത തലകളുമായി അവര്‍ ഗിദയോനെ ചെന്നുകണ്ടു. 

“ഞങ്ങളെക്കൂടാതെ, നീ മിദിയാന്‍സൈന്യത്തിനെതിരെ പോരാടിയതു തെറ്റായിപ്പോയി.” ജനക്കൂട്ടം കോപത്തോടെ ഗിദയോനെ കുറ്റപ്പെടുത്തി.

“ഞാന്‍ ചെയ്തതിനേക്കാള്‍ എത്രയോ വലിയകാര്യമാണു നിങ്ങള്‍ ചെയ്തത്? മിദിയാന്‍പ്രഭുക്കന്മാരായ ഓറെബിനേയും സേബിനേയും കര്‍ത്താവു നിങ്ങളുടെ കരങ്ങളില്‍ ഏല്പിച്ചുതന്നില്ലേ? നിങ്ങളുടെ നേട്ടത്തിനുമുമ്പില്‍ എന്റെ പ്രവൃത്തി എത്രനിസ്സാരം!” 

ഗിദയോൻ്റെ വാക്കുകള്‍ അവരുടെ കോപംശമിപ്പിച്ചു. 

മിദിയാന്‍രാജാവായ സേബായേയും അവൻ്റെ സൈന്യാധിപനായ സല്‍മുന്നയേയും മിദിയാന്‍സൈനികരുടെ മൃതദേഹങ്ങള്‍ക്കിടയില്‍ തിരഞ്ഞെങ്കിലും അവരെ കണ്ടെത്താനായില്ല. അതിനാല്‍ ഗിദയോന്‍ തൻ്റെ മുന്നൂറുപേരോടൊപ്പം അവരെത്തേടി പുറപ്പെട്ടു. 

സേബായും സല്‍മുന്നയും തങ്ങളോടൊപ്പം ജീവനോടെയവശേഷിച്ച പതിനയ്യായിരത്തോളം സൈനികരുമായി കാര്‍ക്കോറില്‍ താവളമടിച്ചിരിക്കുകയായിരുന്നു. സുരക്ഷിതരെന്നു വിചാരിച്ചിരുന്ന അവരെ, ഗിദയോനുംകൂട്ടരും ആക്രമിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ മിദിയാന്‍കാര്‍ സംഭ്രമിച്ചു. സേബായേയും സല്‍മുന്നയേയും ഗിദയോന്‍ പിടികൂടിയതോടെ സൈനികര്‍ പരിഭ്രാന്തിയോടെ നാലുപാടും ചിതറി.

ഗിദയോന്‍, സേബായേയും സല്‍മുന്നയേയും ബന്ധനസ്ഥരാക്കി, ഇസ്രയേല്‍ജനതയുടെ മുമ്പില്‍ കൊണ്ടുവന്നു. ഗിദയോന്‍ സേബായോടും സല്‍മുന്നയോടുമായിപ്പറഞ്ഞു: “താബോറില്‍, നിങ്ങളെൻ്റെ സഹോദരന്മാരെ നിഗ്രഹിച്ചു. കര്‍ത്താവിനെ സാക്ഷിയാക്കി ഞാന്‍ പറയുന്നു, നിങ്ങളവരുടെ ജീവന്‍ രക്ഷിച്ചിരുന്നെങ്കില്‍, നിങ്ങളേയും ഞാന്‍ ജീവനോടെ വിടുമായിരുന്നു.” 

ജനക്കൂട്ടത്തോടൊപ്പമുണ്ടായിരുന്ന, തൻ്റെ ന്മാരിലൊരുവനെ വിളിച്ച്, ഗിദയോനാജ്ഞാപിച്ചു: “നീ ഇവരെ രണ്ടുപേരേയും വധിക്കുക.”

എന്നാല്‍ നന്നേ ചെറുപ്പമായിരുന്നതിനാല്‍, അവന്‍ വാള്‍ കൈയിലെടുക്കാന്‍പോലും ഭയന്നു. അപ്പോള്‍ സേബായും സല്‍മുന്നയും പറഞ്ഞു. “നീതന്നെ ഞങ്ങളെ വധിക്കുക. ആത്മധൈര്യമില്ലാത്തവരുടെ കൈകളാല്‍ വധിക്കപ്പെടുന്നതുപോലും അപമാനകരമാണ്‌.” ഗിദയോന്‍ അവരെ വധിച്ചു. 

ഇസ്രായേല്‍ക്കാര്‍ ഗിദയോനോടു പറഞ്ഞു: “നീ ഞങ്ങളെ മിദിയാന്‍കാരില്‍നിന്നു രക്ഷിച്ചു. നീയും നിൻ്റെ തലമുറകളും ഞങ്ങളെ ഭരിക്കുക. ശത്രുഭയംകൂടാതെ ഞങ്ങള്‍ ഇനിയുള്ളകാലം ജീവിക്കട്ടെ!”

“ഞാനോ എൻ്റെ മക്കളോ അല്ല, കര്‍ത്താവു നിങ്ങളെ ഭരിക്കും. കര്‍ത്താവിനോടു  ചേര്‍ന്നുനില്ക്കുക. അവിടുന്നു നിങ്ങളെ എല്ലാ ശത്രുക്കളില്‍നിന്നും രക്ഷിക്കും.”

മിദിയാന്‍കാര്‍ ഇസ്മയേല്‍വംശജരായിരുന്നതിനാല്‍, അവരെല്ലാവരും സ്വര്‍ണ്ണത്തില്‍ത്തീര്‍ത്ത കര്‍ണ്ണകുണ്ഡലങ്ങളണിഞ്ഞിരുന്നു. യുദ്ധത്തില്‍ മരിച്ചവരില്‍നിന്നെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ ഗിദയോന്‍ ഉരുക്കി. അതുകൊണ്ട്, ഒരു എഫോദ് നിര്‍മ്മിച്ച്, തൻ്റെ പട്ടണമായ ഓഫ്രായില്‍ സ്ഥാപിച്ചു. പില്‍ക്കാലത്ത്, ഇസ്രായേലില്‍ ചിലര്‍ കര്‍ത്താവിൻ്റെ സ്ഥാനത്ത് അതിനെ ആരാധിച്ചതിനാല്‍ അതു ഗിദയോനുംകുടുംബത്തിനും ഒരു കെണിയായിത്തീര്‍ന്നു.

ഗിദയോന്‍ നാല്പതു വര്‍ഷക്കാലം ഇസ്രായേലില്‍ ന്യായപാലനംനടത്തി. അവന് അനേകം ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എഴുപത്തിരണ്ട് പുത്രന്മാരും! അവരിലൊരാളായ അബിമലെക്ക് തൻ്റെ അമ്മയുടെ നാടായ ഷെക്കംനിവാസികളുടെ സഹായത്തോടെ ചില ചട്ടമ്പികളെ തനിക്കൊപ്പം കൂട്ടി, തൻ്റെ സഹോദരന്മാരെയെല്ലാം വധിച്ചു. ഏറ്റവും ഇളയവനായ യോത്താംമാത്രം ജീവനോടെ രക്ഷപ്പെട്ടു. 

ഷെക്കംനിവാസികള്‍ അബിമലെക്കിനെ രാജാവായി വാഴിച്ചു.

ജറുബ്ബാല്‍  ഇസ്രായേലിനുചെയ്ത നന്മകള്‍ ആരുമോര്‍മ്മിച്ചില്ല. കൊലയാളിയായ അബിമലെക്ക് ആദരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അധികംവൈകാതെ അബിമലെക്ക് ചിന്തിയ രക്തത്തിനു കര്‍ത്താവു പ്രതികാരംചെയ്തു. അബിമലെക്കിനെ രാജാവായി വാഴിച്ച ഷെക്കം നിവാസികള്‍തന്നെ അവനെതിരായിതത്തീർന്നു. അബിമലിക്കിനെതിരായി ഷെക്കേംവാസികൾ കലാപമുണ്ടാക്കി. കലാപത്തിനിടയില്‍ ഒരു സ്ത്രീ, അവനെ തിരികല്ലിൻ്റെ  പിള്ളക്കല്ലുകൊണ്ടെറിഞ്ഞു വീഴ്ത്തി.
അബിമലെക്ക് കൊല്ലപ്പെട്ടു.

ഗിദയോന്‍ ഇസ്രായേലില്‍ ന്യായപാലനംനടത്തിയ കാലമത്രയും കര്‍ത്താവിനെയല്ലാതെ മറ്റൊരു ദൈവത്തെയും ഇസ്രയേല്‍ക്കാര്‍ ആരാധിച്ചിരുന്നില്ല. എന്നാല്‍ അവൻ്റെ മരണത്തോടെ ഇസ്രയേല്‍ വീണ്ടും ബാലിൻ്റെയും അഷേറായുടെയും വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ ബലിവസ്തുക്കളുമായി പോയിത്തുടങ്ങി.

നയിക്കാന്‍ ആളില്ലാത്തപ്പോഴെല്ലാം ഇസ്രയേല്‍, കര്‍ത്താവിനെതിരായി തിന്മപ്രവര്‍ത്തിച്ചു. അവര്‍ ബാലിനും അഷേറയ്ക്കും പൂജാഗൃഹങ്ങളും ബലിപീഠങ്ങളുമുണ്ടാക്കി. അപ്പോഴെല്ലാം കര്‍ത്താവവരെ അന്യജനതകളുടെ കരങ്ങളിലേല്പിച്ചു, തങ്ങളുടെ തെറ്റുതിരിച്ചറിഞ്ഞു കര്‍ത്താവിലേക്കു മടങ്ങിയപ്പോഴെല്ലാം അവര്‍ക്കിടയില്‍നിന്നുതന്നെ ന്യായാധിപന്മാരെ ഉയര്‍ത്തി, കര്‍ത്താവവരെ വീണ്ടെടുത്തു. 

Sunday, 1 July 2018

68. ഗിദയോൻ്റെ യുദ്ധകാഹളം

ബൈബിള്‍ക്കഥകള്‍ 68

ഹാരോദ്‌ നീരുറവയ്ക്കുസമീപം താവളമടിച്ച ഇസ്രായേലുകാര്‍, താഴെ, മോറിയാമലയുടെ താഴ്വരയില്‍ക്കൂടാരമടിച്ച മിദിയാന്‍കാരുടെയും അമലേക്യരുടെയും പൌരസ്ത്യരുടേയും സംയുക്തസൈന്യത്തെ വീക്ഷിച്ചു. അവരുടെ എണ്ണം കടല്‍ത്തീരത്തെ മണല്‍ത്തരികള്‍പോലെ അസംഖ്യമായിരുന്നു. ജെറുബ്ബാലിനൊപ്പം യുദ്ധത്തിനിറങ്ങിയ ഇസ്രായേല്‍ചെറുപ്പക്കാരുടെ എണ്ണമാകട്ടെ വെറും മുപ്പത്തിരണ്ടായിരംമാത്രമായിരുന്നു. താഴ്വരയില്‍ തങ്ങള്‍ക്കെതിരായി യുദ്ധസന്നദ്ധരായിനില്ക്കുന്ന, എണ്ണമറ്റ ശത്രുക്കളെ കണ്ടപ്പോള്‍ അവരില്‍പ്പലരും നഷ്ടധൈര്യരായിത്തീർന്നു.

തന്നോടൊപ്പമുള്ളവരിൽച്ചിലരുടെ ഭയത്തെക്കുറിച്ചറിഞ്ഞപ്പോൾ ഗിദെയോൻ കർത്താവിനുമുമ്പിൽ പ്രാർത്ഥനയോടെ നിന്നു.

അപ്പോള്‍ കര്‍ത്താവു ഗിദയോനോടു സംസാരിച്ചു: “ശത്രുസൈന്യത്തിൻ്റെ എണ്ണം കണ്ടു നീ പരിഭ്രമിക്കേണ്ടാ. നിങ്ങൾ മുപ്പത്തിരണ്ടായിരംപേരുണ്ട്. അതു വളരെയധികമാണ്. അതിനാല്‍ മിദിയാന്‍കാരെ ഞാന്‍ നിങ്ങളുടെ കൈകളിലേല്പിക്കുകയില്ല. ഇപ്പോള്‍ നിങ്ങളവരെ പരാജയപ്പെടുത്തിയാല്‍, സ്വന്തംകരബലംകൊണ്ടാണു ഞങ്ങള്‍ രക്ഷപ്രാപിച്ചതെന്നു നിങ്ങള്‍ വീമ്പടിക്കും. അതുകൊണ്ട്, നിന്നോടൊപ്പമുള്ളവരില്‍, ഈ യുദ്ധത്തില്‍ പരാജയപ്പെടുമെന്നു ഭയമുള്ളവര്‍ തങ്ങളുടെ കുടുംബങ്ങളിലേക്കു മടങ്ങിപ്പോകാന്‍ നീ ആവശ്യപ്പെടണം.”

ഗിദയോനെന്ന ജെറുബ്ബാല്‍ അപ്രകാരംചെയ്തു. മിദിയാന്‍സൈന്യത്തെക്കണ്ടുഭയന്ന ഇരുപത്തിരണ്ടായിരംപേര്‍ തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി. 

കര്‍ത്താവു ഗിദയോനോടു പറഞ്ഞു: “ഇനിയും പതിനായിരംപേര്‍ നിനക്കൊപ്പമുണ്ട്. ഈ യുദ്ധത്തില്‍ നിനക്കിത്രയും ആള്‍ബലമാവശ്യമില്ല. ഹാരോദ്‌ നീരുറവയ്ക്കുസമീപമുള്ള ജലാശയത്തിലെത്തി, അവിടെനിന്നു വെള്ളംകുടിക്കുവാന്‍ നിൻ്റെ കൂടെയുള്ളവരോട് ആവശ്യപ്പെടുക. കൈകളില്‍ വെള്ളമെടുത്തു വായോടടുപ്പിച്ചു നക്കിക്കുടിക്കുന്നവരെ നീ മാറ്റിനിറുത്തണം. മുട്ടുകുത്തി ജലാശയത്തില്‍നിന്നു നേരിട്ടുകുടിക്കുന്നവരെയും വേര്‍തിരിക്കണം.”

കര്‍ത്താവു പറഞ്ഞതുപോലെ ഗിദയോന്‍ ചെയ്തു. കൈകളില്‍ വെള്ളമെടുത്തു വായോടടുപ്പിച്ചു നക്കിക്കുടിച്ചവര്‍ മുന്നൂറുപേരുണ്ടായിരുന്നു. 

കര്‍ത്താവു വീണ്ടും ഗിദയോനോടു സംസാരിച്ചു. “ഈ മുന്നൂറുപേര്‍ ഒഴികെയുള്ളവരെ അവരുടെ ഭവനങ്ങളിലേക്കു മടക്കിയയയ്ക്കുക. ഈ മുന്നൂറുപേരിലൂടെ, മിദിയാന്‍കാരെ പരാജിതരാക്കി, ദേശംവീണ്ടെടുക്കാന്‍ നിങ്ങളെ ഞാന്‍ സഹായിക്കും.”

കര്‍ത്താവു തിരഞ്ഞെടുത്ത മുന്നൂറുപേരൊഴികെ മറ്റെല്ലാവരെയും താന്താങ്ങളുടെ ഭവനങ്ങളിലേക്കു ഗിദയോന്‍ തിരികെയയച്ചു. എന്നാല്‍ അവരുടെ കൈകളിലുണ്ടായിരുന്ന കാഹളങ്ങളും ഭരണികളും ആയുധങ്ങളും ശേഖരിച്ചു താവളത്തില്‍ വച്ചു. 

എണ്ണിയാലൊടുങ്ങാത്ത മിദിയാന്‍സൈനികരെ നേരിടാന്‍ മുന്നൂറുപേരുമായി പോകുന്ന ഗിദയോൻ്റെ വിഡ്ഢിത്തത്തെ പരിഹസിച്ചുകൊണ്ടാണു് പലരും അവിടെനിന്നു മടങ്ങിയത്. എന്നാൽ ഗിദയോനോടൊപ്പമവശേഷിച്ച മുന്നൂറുപേരും ഇസ്രായേലിൻ്റെ ദൈവമായ കർത്താവിൽ ഉറച്ചുവിശ്വസിക്കുന്നവരും  ഇസ്രായേലിനുവേണ്ടി തങ്ങളുടെ ജീവൻബലി നല്കാൻ തയാറുള്ളവരുമായിരുന്നു.

അന്നുരാത്രിയില്‍ കര്‍ത്താവു ഗിദയോനോടു പറഞ്ഞു: “നീയെഴുന്നേറ്റ്, മിദിയാന്‍കാരുടെ താവളത്തിനടുത്തേക്കു ചെല്ലുക. ഒറ്റയ്ക്കുപോകാന്‍ നിനക്കു ഭയമാണെങ്കില്‍, നിൻ്റെ ഭൃത്യന്മാരിലൊരുവനായ പൂരയെ നിന്നോടൊപ്പം കൂട്ടുക.”

രാത്രിയില്‍, എല്ലാവരും നിദ്രാലസ്യത്തിലേക്കു വഴുതിയപ്പോള്‍, ഭൃത്യനായ പൂരയോടൊപ്പം ഗിദയോന്‍ ശത്രുതാവളത്തിനു സമീപത്തേക്കു നീങ്ങി. പാദപതനത്തിൻ്റെ ശബ്ദംപോലും കേള്‍പ്പിക്കാതെ, ഗിദയോനും പൂരയും മിദിയാന്‍കാരുടെ പുറംതാവളത്തിനടുത്ത്, കാവല്‍ഭടന്മാരുടെ കൂടാരത്തിനടുത്തെത്തി. 

അപ്പോള്‍ കാവല്‍ക്കാരിലൊരുവാന്‍, തൻ്റെ സ്നേഹിതരോടു തനിക്കുണ്ടായ ഒരു സ്വപ്നം വിവരിക്കുകയായിരുന്നു.

 “ഞാനൊരു സ്വപ്നംകണ്ടു. നമ്മുടെ താവളത്തിനുനേരേ, ഭീമാകാരമായ ഒരു ബാര്‍ലിയപ്പം ഉരുണ്ടുവന്നു. അതു നമ്മുടെ താവളത്തിലെ കൂടാരത്തില്‍ വന്നുതട്ടി. അപ്പോള്‍ കൂടാരം കീഴ്മേല്‍മറിഞ്ഞ്, തകര്‍ന്നുപോയി.”

അപ്പോള്‍ മറ്റൊരുവന്‍ ആ  സ്വപ്നത്തിനു വിശദീകരണവുമായെത്തി: “നീ കണ്ട സ്വപ്നത്തിലെ ബാര്‍ലിയപ്പം, ഇസ്രയേല്‍ക്കാരനായ യോവാഷിൻ്റെ പുത്രന്‍ ഗിദയോന്‍തന്നെ! മിദിയാന്‍കാരായ നമ്മളെ ദൈവം അവൻ്റെ കരങ്ങളിലേല്പിച്ചുകൊടുത്തുകഴിഞ്ഞു. അതിനാലാണ് ഇങ്ങനെയൊരു സ്വപ്നദര്‍ശനമുണ്ടായത്. ഗിദയോൻ്റെ വാളില്‍നിന്നു ജീവന്‍ രക്ഷിക്കേണ്ടവര്‍ എത്രയുംവേഗം ഇവിടെനിന്നോടിയോളിക്കണം.”

സ്വപ്നത്തെയും അതിൻ്റെ വ്യാഖ്യാനത്തെയുംകുറിച്ചു മിദിയാന്‍കാരുടെ ചർച്ചകേട്ടപ്പോള്‍, ഗിദയോന്‍ കര്‍ത്താവിനെ താണുവണങ്ങി. വര്‍ദ്ധിതവീര്യത്തോടെ, അവന്‍ പൂരയോടോപ്പം താവളത്തിലേക്കു മടങ്ങി. 

തന്നോടൊപ്പമുള്ള മുന്നൂറുപേരെയും അപ്പോൾത്തന്നെ അവൻ വിളിച്ചുണര്‍ത്തി. അവരെ മൂന്നു ഗണങ്ങളായിത്തിരിച്ചു. മുന്നൂറുപേര്‍ക്കും കാഹളങ്ങളും മണ്‍ഭരണികളും പന്തങ്ങളും  നല്കി.

ശബ്ദമുണ്ടാക്കാതെ നമ്മളെല്ലാവരും മിദിയാന്‍ സൈനികത്താവളത്തിൻ്റെ അതിര്‍ത്തിയിലെത്തണം. ഞാനും എൻ്റെ ഭൃത്യന്മാരും കാഹളംമുഴക്കുന്നതു കേള്‍ക്കുമ്പോള്‍ നിങ്ങളെല്ലാവരും കാഹളങ്ങള്‍മുഴക്കുകയും മണ്‍ഭരണികളുടയ്ക്കുകയുംചെയ്യണം. എൻ്റെ നിര്‍ദ്ദേശം ലഭിക്കാതെ ആരും ശത്രുക്കളുടെ താവളത്തില്‍ക്കടക്കരുത്.”

ഗിദയോനും സൈനികരും മിദിയാന്‍കാരുടെ പാളയത്തിനടുത്തെത്തുമ്പോള്‍ കാവല്‍ഭടന്മാര്‍ ഊഴംമാറുന്ന സമയമായിരുന്നു. മിദിയാന്‍സൈനികരില്‍ ഒരുവന്‍കണ്ട സ്വപ്നവും അതിനു മറ്റൊരു സൈനികന്‍ നല്കിയ വ്യാഖ്യാനവും അതിനിടയില്‍,  കാവല്‍ഭടന്മാര്‍ക്കിടയില്‍ പരന്നുകഴിഞ്ഞിരുന്നു. ഗിദയോൻ്റെ വാള്‍ത്തല, ഇരുളിലെവിടെയോ തങ്ങള്‍ക്കായി പതിയിരിക്കുന്നുവെന്ന ഭീതി, കാവല്‍ഭടന്മാരുടെയെല്ലാം ഹൃദയങ്ങളെ കീഴടക്കി.


ഗിദയോൻ്റെ സൈനികര്‍ നൂറുപേര്‍വീതം,  ഹരോദ് അരുവിയുടെ തീരത്തോടുചേര്‍ന്ന, താഴ്‌വരയുടെ ഭാഗമൊഴികെയുള്ള,  മിദിയാന്‍ താവളത്തിൻ്റെ മൂന്നുവശങ്ങളിലായി നിരന്നു. മിദിയാന്‍ കാവല്‍ഭടന്മാരുടെ ഊഴംമാറി, പുതിയ ആളുകള്‍ നിലയുറപ്പിച്ചുകഴിയുംമുമ്പേ,  ഗിദയോനും ഭൃത്യന്മാരും കാഹളങ്ങള്‍ മുഴക്കി. ഗിദയോന്റെ സൈനികര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന മണ്‍ഭരണികളുടച്ചു. രാത്രിയുടെ നിശബ്ദതയില്‍ ശന്തമായുറങ്ങിയിരുന്ന ഹരോദ് താഴ്വരയിലെങ്ങും ആ ശബ്ദം പ്രതിദ്ധ്വനിച്ചു. അതിനൊപ്പം മുന്നൂറു പന്തങ്ങള്‍ ഒന്നിച്ചുതെളിയുകയും മുന്നൂറു കാഹളങ്ങള്‍ ഒന്നിച്ചു മുഴങ്ങുകയുംചെയ്തു.

Sunday, 24 June 2018

67. ജറുബ്ബാല്‍

ബൈബിള്‍ക്കഥകള്‍ 67


ഗിദയോനെത്തെടിയെത്തിയ ജനക്കൂട്ടം അവന്റെ പിതാവായ യോവാഷിനുനേരേ കയര്‍ത്തു. എന്നാല്‍ യോവാഷ്, തന്റെ മകനെ തള്ളിപ്പറയാന്‍ തയ്യാറായില്ല.

“ഗിദയോന്‍ എവിടെയാണെന്ന് എനിക്കറിയില്ല. അവന്‍ ഇങ്ങനെയെല്ലാം ചെയ്യുമെന്നു ഞാനറിഞ്ഞിരുന്നുമില്ല. എന്നാല്‍ നിങ്ങളെന്തിന് അവനെത്തേടിയലയുന്നു? എന്റെ സ്ഥലത്ത്, അവന്റെ പിതാവായ ഞാൻ നിർമ്മിച്ച, ബാലിന്റെ ബലിപീഠവും അഷേരയുടെ പ്രതിഷ്ഠയുമാണ് അവൻ തകർത്തത്. ബാല്‍ ദൈവമാണെങ്കില്‍, അവന്‍തന്നെ ഗിദയോനെതിരായി പോരാടട്ടെ! കര്‍ത്താവാണു ദൈവമെങ്കില്‍ ബാലിനുവേണ്ടി നില്ക്കുന്നവരെയെല്ലാം നാളെ സൂര്യോദയത്തിനുമുമ്പേ കർത്താവു നേരിടട്ടെ! . ”

അന്നുമുതല്‍ 'ബാല്‍ അവനെതിരായി മത്സരിക്കട്ടെ' എന്നര്‍ത്ഥത്തില്‍ ജറുബ്-ബാല്‍ എന്ന അപരനാമത്തിലും ഗിദയോനറിയപ്പെട്ടുതുടങ്ങി. 

"ബാലിൻ്റെ ബലിപീഠവും അഷേരയുടെ പ്രതിഷ്ഠ തകർത്ത നിൻ്റെ മകനെ ഞങ്ങൾ കണ്ടെത്തിക്കൊള്ളാം.." ബാലിൻ്റെ ആരാധകരായ ജനക്കൂട്ടം യോവാഷിനെവിട്ട്, ഗിദയോനെത്തേടി നാടിൻ്റെ പലയിടങ്ങളിലേക്കായിപ്പോയി.

ബാലിൻ്റെ യാഗപീഠവും അഷേരയുടെ വിഗ്രഹവും പ്രതിഷ്ഠിച്ച യോവാഷിന്റെ വാക്കുകള്‍, ജനക്കൂട്ടത്തോടൊപ്പമുണ്ടായിരുന്ന ഇസ്രായേല്‍ക്കാര്‍ മറിച്ചുചിന്തിക്കാനിടയാക്കി. അവര്‍ ബഹളമവസാനിപ്പിച്ച്, അവിടെനിന്നുപിന്തിരിഞ്ഞു. 

മിദിയാന്‍കാരും അമലേക്യരുമടക്കമുള്ള ബാലിൻ്റെ ആരാധകരായ ജനങ്ങൾ ഒന്നിച്ചുകൂടി ജസ്രേല്‍താഴ്വരയില്‍ താവളമടിച്ചു.

തന്നോടൊപ്പമുണ്ടായിരുന്ന ഭൃത്യന്മാരെ ജറുബ്ബാല്‍ എന്ന ഗിദയോന്‍ ഇസ്രായേല്‍ഗോത്രങ്ങളിലേക്കു ദൂതന്മാരായി അയച്ചു. മനാസ്സെ, ആഷേര്‍, സെബുലൂണ്‍, നഫ്താലി എന്നീ ഇസ്രായേല്‍ ഗോത്രങ്ങളിലെ കുറേ ചെറുപ്പക്കാര്‍ അവൻ്റെയൊപ്പംകൂടി. അന്നു സൂര്യാസ്തമയത്തിനുമുമ്പേതന്നെ യുവാക്കളുടെ വലിയൊരു സമൂഹം ഗിദയോനോടൊപ്പംചേര്‍ന്നു.
തന്റെ ചുറ്റുംനില്ക്കുന്ന ചെറുപ്പക്കാരെ സാക്ഷ്യംനിറുത്തി, ഗിദയോന്‍ കര്‍ത്താവിനോടു പറഞ്ഞു.

“കര്‍ത്താവേ, അങ്ങു പറഞ്ഞതുപോലെ ഇസ്രായേലിനെ എന്റെ കരങ്ങളാല്‍ അങ്ങു വീണ്ടെടുക്കുമെങ്കില്‍ അങ്ങു ഞങ്ങള്‍ക്കൊരടയാളംതരണമേ! ഇതാ ആട്ടിന്‍തോല്‍കൊണ്ടുള്ള ഒരു വസ്ത്രം ഞാനിവിടെ, ഈ കളത്തില്‍ വിരിക്കുന്നു. നാളെ നേരംപുലരുമ്പോള്‍ അതില്‍മാത്രം മഞ്ഞുകാണുകയും കളംമുഴുവന്‍ ഉണങ്ങിയിരിക്കുകയുംചെയ്‌താല്‍ ശത്രുക്കളെ പരാജിതരാക്കി, ഇസ്രായേലിനെ വീണ്ടെടുക്കാന്‍ എനിക്കു കഴിയുമെന്നു ഞാന്‍ മനസ്സിലാക്കും.”

ആ രാവു പുലര്‍ന്നപ്പോള്‍ ജറുബ്ബാല്‍ ആവശ്യപ്പെട്ടതുപോലെ കളമുണങ്ങിയും തുകല്‍വസ്ത്രം നനഞ്ഞും കാണപ്പെട്ടു. അയാള്‍ വസ്ത്രംപിഴിഞ്ഞ്, ഒരു പാത്രംനിറയെ വെള്ളമെടുത്തു.

ഗിദയോനോടൊപ്പമുണ്ടായിരുന്ന ചെറുപ്പക്കാര്‍ ആവേശത്തോടെ കര്‍ത്താവിനെ സ്തുതിച്ചു. എന്നാല്‍ ഗിദയോന്റെ മനസ്സില്‍ പിന്നെയും സംശയം ബാക്കിയായി. ഇന്നു യാദൃശ്ചികമായി ഞാന്‍ പ്രാര്‍ത്ഥിച്ചതുപോലെ സംഭാവിച്ചതായാലോ? 

എല്ലാവരും കേള്‍ക്കേ, ജറുബ്ബാല്‍ ഉറക്കെപ്പറഞ്ഞു. “കര്‍ത്താവേ, അങ്ങയുടെ കോപം എന്റെമേല്‍ ജ്വലിക്കരുതേ. ഒരിക്കല്‍ക്കൂടെ ഞാന്‍ പരീക്ഷിക്കട്ടെ, ഇന്നുരാത്രിയില്‍ക്കൂടെ ഞാന്‍ ഈ രോമവസ്ത്രം ഈ കളത്തില്‍ വിരിക്കുന്നു. നാളെ പുലരുമ്പോള്‍ കളംമുഴുവന്‍ മഞ്ഞുതുള്ളികള്‍വീണു നനഞ്ഞും വസ്ത്രംമാത്രമുണങ്ങിയും കാണപ്പെട്ടാല്‍ അങ്ങയുടെ ശക്തിയാല്‍ ഇസ്രായേലിന്റെ ശത്രുക്കളെ നേരിടാനും ഇസ്രായേലിനു വിമോചനംനല്കാനും എനിക്കു കഴിയുമെന്നു ഞാനുറപ്പായും വിശ്വസിക്കും.”

അന്നു സായന്തനത്തിലും അവന്‍ രോമവസ്ത്രം കളത്തില്‍ വിരിച്ചു. പിറ്റേന്നു പുലര്‍ച്ചേ, ജറുബ്ബാലും അനുചരന്മാരും ഉണര്‍ന്നുവന്നു നോക്കിയപ്പോള്‍, മഞ്ഞുതുള്ളികള്‍വീണു നനഞ്ഞതറയില്‍, ഒട്ടും നനവുതട്ടാതെ  രോമവസ്ത്രം ഉണങ്ങിക്കിടക്കുന്നതുകണ്ടു.
കര്‍ത്താവിന്റെ ആത്മാവു തങ്ങളുടെ മദ്ധ്യേയുണ്ടെന്നു ജറുബ്ബാലും കൂട്ടരുമുറപ്പാക്കി.

പിന്നെ വൈകിയില്ല, മിദിയാന്‍കാരെയും അമലേക്യരെയും  നേരിടാനുള്ള തയ്യാറെടുപ്പോടെ ജറുബ്ബാലും അവനോടൊപ്പമുള്ള ചെറുപ്പക്കാരും ഹാരോദ് നീരുറവയ്ക്കു സമീപം  താവളമടിച്ചു. അസ്ത്രങ്ങളും ധനുസ്സും വാളും കുന്തവുമടക്കം നിരവധി ആയുധങ്ങൾ അവർ കൈകളിലേന്തിയിരുന്നു.


ഹാരോദ് നീരുറവയ്ക്കു വടക്ക്, മോറിയാമലയുടെ താഴെ, ജസ്രേല്‍താഴ്വരയില്‍ താവളമടിച്ചിട്ടുള്ള മിദിയാന്‍കാരുടെയും അമലേക്യരുടെയും സൈനികത്താവളങ്ങളിലെ ആരവങ്ങള്‍ അപ്പോള്‍ അവര്‍ക്കു കേള്‍ക്കാമായിരുന്നു.

Sunday, 17 June 2018

66. ഗിദയോന്‍

ബൈബിള്‍ക്കഥകള്‍ 66

കൃതഘ്നതയുടെ വിത്തുകള്‍ ഇസ്രായേലിന്റെ ഹൃദയത്തില്‍ വീണ്ടും വേരുപാകിവളര്‍ന്നുതുടങ്ങി. ജീവജലത്തിന്റെ ഉറവയായ കര്‍ത്താവിനെവിട്ട്, ജലമില്ലാത്ത പൊട്ടക്കിണറുകളിലേക്ക് ഇസ്രായേല്‍ ശ്രദ്ധയൂന്നി. 

ഇസ്രായേലില്‍ അന്യദേവന്മാര്‍ക്കു പൂജാഗിരികളുണ്ടായി. ബാലിനും അഷേരായ്ക്കും യാഗപീഠങ്ങളുയര്‍ന്നു. അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്ന് തങ്ങളെ ഇറക്കിക്കൊണ്ടുവരികയും അന്യജനതകള്‍ കൈയടക്കിയിരുന്ന കാനാന്‍ദേശം ഇസ്രായേലിന് അവകാശമായി നല്കുകയുംചെയ്ത കര്‍ത്താവിന്റെ വാക്കുകള്‍ ഇസ്രായേല്‍ അവഗണിച്ചു.

കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരെ ജ്വലിച്ചു. മിദിയാന്‍വംശജരെ അവിടുന്നു ശക്തിപ്പെടുത്തി. ഇസ്രായേലിനുമേല്‍ മിദിയാന്‍വംശജര്‍ ആധിപത്യംപുലര്‍ത്തിത്തുടങ്ങി. 

ഇസ്രായേലുകാര്‍ ഗോതമ്പുവയലുകളില്‍ വിത്തുവിതച്ചാലുടന്‍ മിദിയാന്‍കാരും അമലേക്യരും മറ്റുപൌരസ്ത്യദേശവാസികളും ഇസ്രായേലിനെ ആക്രമിക്കുക പതിവായി. ഗാസയുടെ പരിസരപ്രദേശങ്ങള്‍വരെയുള്ള വിളവുകളെല്ലാം ശത്രുക്കള്‍ സ്ഥിരമായി നശിപ്പിച്ചു. അവരെ ഭയന്ന്, പര്‍വ്വതങ്ങളില്‍ ഗുഹകളും മാളങ്ങളും ദുര്‍ഗ്ഗങ്ങളുംനിര്‍മ്മിച്ച്, ഇസ്രായേലുകാര്‍ക്ക് ഒളിച്ചുതാമസിക്കേണ്ടിവന്നു. ഇസ്രായേലില്‍ ജീവസന്ധാരണത്തിനുള്ള വകപോലും ദുര്‍ലഭമായി. ഏഴുവര്‍ഷത്തോളം ഈ നിലയില്‍ കടന്നുപോയിട്ടും ഇസ്രായേലിലെ ഭൂരിപക്ഷവും കര്‍ത്താവിലേക്കു തിരിഞ്ഞില്ല. എന്നാല്‍ ഇസ്രായേലിലെ എല്ലാഗോത്രങ്ങളില്‍നിന്നും കുറച്ചുപേര്‍മാത്രം വീണ്ടും കര്‍ത്താവിനെ വിളിച്ചുപ്രാര്‍ത്ഥിച്ചുതുടങ്ങിയിരുന്നു. . . 

ഇസ്രായേലിലെ ഓഫ്രാ എന്ന പട്ടണത്തില്‍ മനാസ്സെഗോത്രത്തില്‍പ്പെട്ട യോവാഷ് എന്നൊരാള്‍ താമസിച്ചിരുന്നു. അയാള്‍ തന്റെ ഭൂമിയില്‍, ബാല്‍ദേവനായി ഒരു യാഗപീഠം നിര്‍മ്മിച്ചുനല്കിയിരുന്നു. എന്നാല്‍ യോവാഷിന്റെ പുത്രനായ ഗിദയോനാകട്ടെ, കര്‍ത്താവിനെമാത്രമേ ആരാധിച്ചിരുന്നുള്ളൂ. 


ഒരുദിവസം, യോവാഷിന്റെ ഓക്കുമരത്തിനടുത്ത്, മിദിയാന്‍കാര്‍ക്കു കണ്ടുപിടിക്കാത്തവിധം  രഹസ്യമായി സ്ഥാപിച്ച മുന്തിരിച്ചക്കില്‍, ഗിദയോന്‍ ഗോതമ്പു മെതിച്ചുകൊണ്ടിരിക്കുമ്പോള്‍ *കര്‍ത്താവിന്റെ ദൂതന്‍ അവനുമുമ്പില്‍ പ്രത്യക്ഷനായി.

“ധീരനും ശക്തനുമായ മനുഷ്യാ, കര്‍ത്താവു നിന്നോടുകൂടെ.” 

മാലാഖയുടെ അഭിവാദനം ശ്രവിച്ച ഗിദയോന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ സുമുഖനായൊരുവന്‍ പുഞ്ചിരിയോടെ, തന്നെ നോക്കുന്നതുകണ്ടു. എന്നാല്‍ അതാരാണെന്നവനു മനസ്സ്സിലായില്ല. 

എങ്കിലുമവൻ മറുപടി പറഞ്ഞു

“പ്രഭോ, കര്‍ത്താവു ഞങ്ങളോടുകൂടെയുണ്ടെങ്കില്‍ ഇതെല്ലാം എന്തുകൊണ്ടു സംഭവിക്കുന്നു? ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നുവെന്നുപറഞ്ഞ്, ഞങ്ങളുടെ പിതാക്കന്മാര്‍ ഞങ്ങള്‍ക്കു വിവരിച്ചുതന്ന, കര്‍ത്താവിന്റെ  അദ്ഭുതപ്രവൃത്തികള്‍ ഇപ്പോളെവിടെ? അവിടുന്നു ഞങ്ങളെയുപേക്ഷിച്ചു മിദിയാന്‍കാരെ ഞങ്ങള്‍ക്കെതിരെ പ്രബലരാക്കുന്നുവല്ലോ!”

“നിന്നോടു സംസാരിക്കാന്‍ കര്‍ത്താവയച്ച ദൂതനാണു ഞാന്‍. കര്‍ത്താവു നിന്നോടരുള്‍ചെയ്യുന്നു: നിന്റെ സര്‍വ്വശക്തിയോടുംകൂടെപ്പോയി ഇസ്രായേലിനെ മിദിയാന്‍കാരില്‍നിന്നു സംരക്ഷിക്കുക.”

ഗിദയോന്‍ മാലാഖയുടെമുമ്പില്‍ താണുവണങ്ങി. “കര്‍ത്താവേ, മിദിയാൻകാരോടു പോരിനിറങ്ങാൻ ഞാനാരാണ്! മനാസ്സെയുടെ ഗോത്രത്തിലെ ഏറ്റവും ദുര്‍ബ്ബലമായ അബിയേസര്‍വംശത്തിലാണു ഞാന്‍ പിറന്നത്. എന്റെ കുടുംബത്തിലെ ഏറ്റവും നിസ്സാരനാണു ഞാന്‍. കൃഷിപ്പണികളല്ലാതെ മറ്റൊന്നുമെനിക്കറിയില്ല.”

“കര്‍ത്താവു നിന്നോടുകൂടെയുണ്ടായിരിക്കും. ഒറ്റയാളെയെന്നതുപോലെ, മിദിയാന്‍കാരെ നീ സംഹരിക്കും.”

“കര്‍ത്താവെന്നില്‍ സംപ്രീതനാണെങ്കില്‍, അവിടുന്നാണ് എന്നോടു സംസാരിക്കുന്നതെന്നതിന്, ഒരടയാളം തരണം. എന്റെ കാഴ്ചവസ്തുക്കള്‍ അങ്ങേയ്ക്കുമുമ്പില്‍ സമര്‍പ്പിക്കാന്‍ എനിക്കു സമയംതരണം.”

മാലാഖ പറഞ്ഞു: “നീ വരുന്നതുവരെ ഞാന്‍ കാത്തിരിക്കാം.” 

ഗിദയോന്‍ വീട്ടിലേക്കോടി. കൊഴുത്ത ഒരാട്ടിന്‍കുട്ടിയെ കൊന്നുപാകംചെയ്തു. ഗോതമ്പുമാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവുമുണ്ടാക്കി. 
അവന്‍ തിരികെയെത്തിയപ്പോള്‍, ഒരു പാറ ചൂണ്ടിക്കാട്ടി മാലാഖ പറഞ്ഞു: “ഇറച്ചിയും പുളിപ്പില്ലാത്ത അപ്പവും ഈ പാറമേല്‍ വയ്ക്കുക. ചാറ് അതിന്മേലൊഴിക്കുക.” 

ഗിദയോന്‍ അപ്രകാരംചെയ്തപ്പോള്‍, കര്‍ത്താവിന്റെ ദൂതന്‍ അവന്റെ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രത്താല്‍ അവയെ സ്പര്‍ശിച്ചു.  പാറയില്‍നിന്നുയര്‍ന്ന തീയില്‍ അപ്പവും മാംസവും ദഹിച്ചുപോയി.
അതു കര്‍ത്താവിന്റെ ദൂതനായിരുന്നുവെന്നു ഗിദയോനുറപ്പായി.

“കര്‍ത്താവേ, ഞാനങ്ങയുടെ ദൂതനെ മുഖാഭിമുഖം കണ്ടിരിക്കുന്നു.” അവന്‍ ദൂതനുമുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു.

“നീ എന്നെ നമസ്കരിക്കേണ്ടാ, കർത്താവിനെമാത്രമാരാധിക്കുക... ഭയപ്പെടേണ്ട, നീ മരിക്കുകയില്ല. സമാധാനമായിരിക്കുക, കല്പിക്കപ്പെട്ടതുപോലെ ചെയ്യുക. ” മാലാഖ ഗിദയോന്റെ ദൃഷ്ടികളില്‍നിന്ന് അപ്രത്യക്ഷനായി.

അന്നുരാത്രിയില്‍, ഒരു സ്വപ്നദർശനത്തിൽ കര്‍ത്താവു ഗിദയോനോടു കല്പിച്ചു. “നിന്റെ പിതാവു നിര്‍മ്മിച്ച ബാലിന്റെ ബലിപീഠമിടിച്ചുനിരത്തി, അതിനുസമീപമുള്ള അഷേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തുക. അവിടെ കല്ലുകളടുക്കി, നിന്റെ ദൈവമായ കര്‍ത്താവിനൊരു ബലിപീഠം നിര്‍മ്മിക്കണം. നിന്റെ പിതാവിന് ഏഴുവയസ്സുള്ള രണ്ടു കാളകളുള്ളതിലൊന്നിനെ അഷേരാപ്രതിമയുടെ തടികത്തിച്ച്, ദഹനബലിയായി അര്‍പ്പിക്കണം.”

തന്റെ കുടുംബക്കാരെയും പട്ടണവാസികളെയും ഭയന്നിരുന്നതിനാല്‍ പിറ്റേന്നു പകല്‍ അവനതു ചെയ്തില്ല. എന്നാല്‍ രാത്രിയായപ്പോള്‍ തന്റെ വേലക്കാരില്‍, വിശ്വസ്തരായ പത്തുപേരെയുംകൂട്ടിക്കൊണ്ടുപോയി, കര്‍ത്താവു കല്പിച്ചതുപോലെ ഗിദയോന്‍ ചെയ്തു.

നേരംപുലര്‍ന്നപ്പോള്‍ ബാലിന്റെ യാഗപീഠവും  അതിനടുത്തുണ്ടായിരുന്ന അഷേരാപ്രതിമയും തകര്‍ക്കപ്പെട്ടിരിക്കുന്നതും പുതുതായി നിര്‍മ്മിക്കപ്പെട്ട മറ്റൊരു യാഗപീഠത്തില്‍ ബലിയര്‍പ്പിച്ചിരിക്കുന്നതും പട്ടണവാസികള്‍ കണ്ടു. 

“ഇതുചെയ്യാന്‍ ധൈര്യപ്പെട്ടതാരാണ്” അവര്‍ പരസ്പരം ചോദിച്ചു.

അവരുടെ അന്വേഷണത്തില്‍ യോവാഷിന്റെ പുത്രനായ ഗിദയോനാണതുചെയ്തതെന്നു വ്യക്തമായി. പട്ടണവാസികള്‍ ഒന്നുചേര്‍ന്നു യോവാഷിന്റെ ഭവനത്തിലെത്തി. എന്നാല്‍ ഗിദയോന്‍ അവിടെയുണ്ടായിരുന്നില്ല. നേരംപുലരുന്നതിനുമുമ്പേ അയാള്‍ തന്റെ പത്തു ഭൃത്യന്മാരോടൊപ്പം ഒളിസങ്കേതത്തിലേക്കു പോയിക്കഴിഞ്ഞിരുന്നു. 

ജനക്കൂട്ടം യോവാഷിനുനേരേയലറി. "നിന്റെ മകന്‍ ബാലിന്റെ യാഗപീഠം തകര്‍ത്തു. അഷേരാപ്രതിഷ്ഠ വെണ്ണീറാക്കി. അവനെവിടെയായാലും അവനെ ഞങ്ങള്‍ക്കു വിട്ടുതരിക! അവന്‍ വധിക്കപ്പെടണം.”

(ഗിദയോന്റെ കഥ അടുത്തയാഴ്ചയില്‍ തുടരും ....)

------------------------------------------------------------------------
*കര്‍ത്താവിന്റെ ദൂതന്‍ - മാലാഖ

Sunday, 10 June 2018

65. ദബോറയും ബാറക്കും

ബൈബിള്‍ക്കഥകള്‍ 65

കര്‍ത്താവില്‍നിന്നു ലഭിച്ച നന്മകള്‍മറന്ന്, ഇസ്രായേല്‍ജനം വീണ്ടും അവിശ്വസ്തതയുടെ വഴികളിലൂടെ സഞ്ചരിച്ചു. മറ്റുദേവന്മാര്‍ക്കു മുമ്പില്‍ ശിരസ്സുനമിച്ച്, കര്‍ത്താവിനെതിരായി ഇസ്രായേല്‍ തിന്മചെയ്തു. 

കര്‍ത്താവ്, ഹസോര്‍രാജ്യത്തിന്റെ  അധിപനായിരുന്ന യാബീനുമുമ്പില്‍ ഇസ്രായേലിനെ വിട്ടുകൊടുത്തു. 

യാബീനും അവന്റെ സേനാനായകനായ സിസേറയുംചേര്‍ന്ന് ഇസ്രായേലിനെ ഹസോറിന്റെ നുകത്തിനുകീഴിലാക്കി.  ഇസ്രായേല്‍ജനത, നീണ്ട
ഇരുപതുവര്‍ഷക്കാലം അവരുടെ ക്രൂരമായ അടിമത്തത്തിൻകീഴിൽ പീഡിപ്പിക്കപ്പെട്ടു. 

അപ്പോൾ ഇസ്രായേല്‍ജനം പശ്ചാത്തപിക്കുകയും വീണ്ടും കര്‍ത്താവില്‍ ദൃഷ്ടിയുറപ്പിക്കുകയുംചെയ്തു. അവർ കണ്ണീരോടെ കര്‍ത്താവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചുതുടങ്ങി.

കർത്താവിന് ഇസ്രായേലിനോട് അനുകമ്പതോന്നി. ലപ്പിദോത്തിന്റെ ഭാര്യയായ ദബോറയെ കര്‍ത്താവ് ഒരു പ്രവാചികയായുയര്‍ത്തി. അവള്‍ ഇസ്രായേല്‍ജനങ്ങള്‍ക്കിടയില്‍ ന്യായപാലനം നടത്തിത്തുടങ്ങി.

കര്‍ത്താവില്‍നിന്നു ലഭിച്ച ഒരു വെളിപാടില്‍പ്രേരിതയായി, നഫ്താലിയിലെ കേദഷ് എന്ന ഗ്രാമത്തിലെ നിവാസിയായിരുന്ന ബാറക്കിനെ അവള്‍ ആളയച്ചു തന്റെപക്കല്‍ വരുത്തി. ബാറക്ക് ദബോറയുടെ മുമ്പിലെത്തിയപ്പോള്‍ അവളവനോടു പറഞ്ഞു.

“ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവു നിന്നോടു കല്പിക്കുന്നു. നഫ്താലിഗോത്രത്തില്‍നിന്നും സെബുലൂണ്‍ഗോത്രത്തില്‍നിന്നുമായി പതിനായിരംപേരെ തിരഞ്ഞെടുത്ത്, അവരെ യുദ്ധസന്നദ്ധരാക്കി, താബോര്‍ മലയിലേക്കു നയിക്കുക. കിഷോന്‍നദിയുടെ തീരത്തെത്തുമ്പോള്‍ യാബീന്റെ സേനാനായകനായ സിസേറ തന്റെ സൈന്യത്തോടൊപ്പമെത്തി നിന്നെയെതിരിടാന്‍ കര്‍ത്താവിടയാക്കും. കര്‍ത്താവവനെ നിന്റെ കൈകളിലേല്പിച്ചുതരും.”

ബാറക്ക് പറഞ്ഞു: “കര്‍ത്താവു നിന്നോടുകൂടെയുണ്ടെന്നും കര്‍ത്താവിന്റെ വചനമാണു നീ പറയുന്നതെന്നും ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ നീ കൂടെയുണ്ടെങ്കില്‍ ഞാന്‍ യുദ്ധത്തിനായി താബോര്‍മലയിലേക്കു പോകാം. നീ കൂടെയില്ലെങ്കില്‍ ഞാന്‍ പോകില്ല.”

ദബോറ, ബാറക്കിനെ അടിമുടിനോക്കി. “ഞാന്‍ നിന്നോടൊപ്പം വരാം. എന്നാല്‍ നിന്റെയീ വഴി, നിന്നെ മഹത്വത്തിലെത്തിക്കില്ല. സിസേറയുടെ സൈന്യത്തെ നീ കീഴ്പ്പെടുത്തും. എന്നാല്‍ കര്‍ത്താവവനെ ഒരു സ്ത്രീയുടെ കൈകളിലേല്പിക്കും. അവളവനെ വധിക്കും.”

ദബോറ ബാറക്കിനോടൊപ്പം കേദഷിലേക്കു പോയി. കേദഷിൽനിന്ന്, ബാറക്ക്, നഫ്താലി – സെബുലൂണ്‍ ഗോത്രങ്ങളില്‍പ്പെട്ടവരെ അവൻ വിളിച്ചുകൂട്ടി. അവരില്‍നിന്ന്, യുദ്ധംചെയ്യാന്‍പ്രാപ്തരായ പതിനായിരംപേരെ തിരഞ്ഞെടുക്കുകയുംചെയ്തു. 

ആയുധങ്ങളേന്തിയ പതിനായിരം കാലാള്‍പ്പടയാളികള്‍ക്കൊപ്പം ബാറക്ക് താബോര്‍മലയിലെത്തി. ദബോറാപ്രവാചികയും അവരോടൊപ്പമുണ്ടായിരുന്നു. 

ഇസ്രായേല്‍ജനം സൈനികസന്നാഹങ്ങളോടെ താബോര്‍മലയില്‍ താവളമടിച്ചെന്നുകേട്ടപ്പോള്‍, സിസേറ തന്റെ സൈനികര്‍ക്കൊപ്പം അവരെ നേരിടാനെത്തി. തൊള്ളായിരം ഇരുമ്പുരഥങ്ങള്‍ സിസേറയുടെ സൈന്യത്തിനൊപ്പമുണ്ടായിരുന്നു. 

കിഷോന്‍നദിക്കരയില്‍ സിസേറയും സൈന്യവുമെത്തിയത് താബോര്‍മലയുടെ മുകളില്‍നിന്ന് ബാറക്ക് കണ്ടു. സിസേറയുടെ രഥങ്ങള്‍ തന്റെ സൈനികരെ തകര്‍ത്തുകളയുമെന്നു ബാറക്ക് ഭയന്നു.

“നിന്നെ നയിക്കുന്നതു കര്‍ത്താവല്ലേ? മുന്നേറുക, കര്‍ത്താവവനെ നിന്റെ കൈകളിലേല്പിക്കുന്ന ദിവസമാണിന്ന്.” 
ചഞ്ചലചിത്തനായിപ്പോയ ബാറക്കിനെ, ദബോറ ധൈര്യപ്പെടുത്തി. 

ബാറക്ക് തന്റെ സൈനികര്‍ക്കൊപ്പം താഴേയ്ക്കിറങ്ങി. താബോര്‍മലയുടെ മുകളില്‍നിന്നു ഇസ്രായേലിന്റെ അമ്പുകളും കുന്തങ്ങളും താഴ്വരയിലുള്ള സിസേറയ്ക്കും സൈനികര്‍ക്കുംനേരെ പാഞ്ഞുചെന്നു. '

മുകളിൽനിന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ ഹാസോർസൈനികർക്കായില്ല.

സിസേറയുടെ സൈന്യം ചിതറിക്കപ്പെട്ടു. സൈനികര്‍ രഥങ്ങളുപേക്ഷിച്ച് ഇറങ്ങിയോടി. സൈന്യാധിപനായ സിസേറ രഥത്തില്‍നിന്നിറങ്ങി പിന്തിരിഞ്ഞോടി. 

ഇസ്രായേല്‍ ആവേശത്തോടെ താബോര്‍മലയുടെ താഴേയ്ക്കിറങ്ങി. അവർ സിസേറയുടെ സൈനികരെ പിന്തുടര്‍ന്നുകൊലപ്പെടുത്തി. സൈനികരിൽ ഒരാള്‍പോലും ജീവനോടെയവശേഷിച്ചില്ല. എന്നാല്‍ സിസേറയെമാത്രം അവര്‍ക്കു പിടികൂടാനായില്ല. 

സിസേറ, അവിടെനിന്നു രക്ഷപ്പെട്ട്, കേന്യനായ ഹേബറിന്റെ കൂടാരത്തിലഭയംതേടി. യാബീന്‍രാജാവും ഹേബറിന്റെ കുടുംബവുമായി സൗഹൃദത്തിലായിരുന്നതിനാലാണ് അവന്‍ ഹേബറിന്റെ കൂടാരം അഭയസങ്കേതമായി തിരഞ്ഞെടുത്തത്. 

എന്നാല്‍ ഇസ്രായേലുമായി ഹേബറിനുള്ള ബന്ധമെന്തെന്നു സിസേറയറിഞ്ഞിരുന്നില്ല. മോശയുടെ അമ്മായിയപ്പൻ്റെ പിന്‍തലമുറക്കാരനായിരുന്നു ഹേബര്‍. 

ഹേബറിന്റെ ഭാര്യ ജായേല്‍, സിസേറയെ തന്റെ കൂടാരത്തില്‍ സ്വീകരിച്ചു. അവനു കുടിക്കാന്‍ പാല്‍ നല്കി. 

സിസേറ പറഞ്ഞു. “നീ കൂടാരത്തിനു പുറത്തുനില്ക്കണം. ആരെങ്കിലും എന്നെ പിന്തുടര്‍ന്നു വന്നാല്‍ ഇവിടെ ആരും വന്നിട്ടില്ലെന്നു പറയണം.” 

"ഭയപ്പെടേണ്ടാ, നീ കൂടാരത്തിൽ വിശ്രമിച്ചുകൊള്ളുക. ഞാൻ വേണ്ടതു ചെയ്തുകൊള്ളാം." ജായേല്‍ സിസേറയ്ക്കു പുതയ്ക്കാനൊരു കരിമ്പടം നല്കി. ക്ഷീണിതനായിരുന്നതിനാൽ അവന്‍ പുതച്ചുകിടന്നുറങ്ങി.

അപ്പോൾ സിസേറയുടെ അമ്മ, അവളുടെ മുറിയുടെ കിളിവാതിലിലൂടെ പുറത്തേക്കുനോക്കി നില്ക്കുകയായിരുന്നു. കാരണമറിയാത്തൊരു ഭയം, അവളുടെ ഹൃദയത്തെ മഥിച്ചുകൊണ്ടിരുന്നു.

"അവന്റെ രഥം വരാന്‍ വൈകുന്നതെന്താണ്? കുതിരക്കുളമ്പടി ശബ്ദം കേള്‍ക്കുന്നില്ലല്ലോ...."

അവള്‍ സ്വയം ആശ്വസിപ്പിച്ചു. "അവന്‍ യുദ്ധത്തിനുപോയതല്ലേ! ഇപ്പോള്‍ യുദ്ധത്തില്‍ പിടിച്ചെടുത്ത കൊള്ളമുതല്‍ പങ്കുവയ്ക്കുകയാകും. അവന്റെ പടയാളികള്‍ ഓരോരുത്തനും ഒന്നോ രണ്ടോ കന്യകമാരെവീതം ലഭിച്ചേക്കാം. എനിക്കണിയാന്‍ ചിത്രപ്പണികള്‍ചെയ്ത മനോഹരവസ്ത്രങ്ങള്‍ അവന്‍ കൊണ്ടുവരാതിരിക്കില്ല...''

ജായേൽ കൂടാരത്തിൽക്കടന്നു നോക്കി. സിസേറ ഗാഢനിദ്രയിലാണ്ടിരുന്നു.

അവൾ പുറത്തിറങ്ങി, കൂടാരത്തിന്റെ ഒരു മരയാണിയും ഒരു കൂടവുമെടുത്തുകൊണ്ടുവന്നു. സിസേറ, ക്ഷീണിച്ചു തളര്‍ന്നുറങ്ങിക്കഴിഞ്ഞിരുന്നു. അവള്‍, അവന്റെ തലയിൽ കൂടത്താലടിച്ചു.  

സിസേറ അലറിക്കരഞ്ഞുപിടഞ്ഞു.

ജായേൽ അവൻ്റെ ചെന്നിയിലേക്കു  മരയാണിയടിച്ചുകയറ്റി. നിലത്തിറങ്ങുവോളം അവന്റെ തലതകര്‍ത്ത്, അവളത് തറയിലടിച്ചുറപ്പിച്ചു. 


സിസേറയെ അന്വേഷിച്ചിറങ്ങിയ ബാറക്കും സംഘവും ജായേലിന്റെ കൂടാരവാതിൽക്കലെത്തി. 

വസ്ത്രത്തിലും കരങ്ങളിലും രക്തംപുരണ്ടു നില്ക്കുന്ന ജായേലിനെ അവർ കണ്ടു.

“വരിക, നീയന്വേഷിച്ചുവരുന്നവനെ ഞാന്‍ നിനക്കു കാണിച്ചുതരാം.” ജായേലവനെ കൂടാരത്തിലേക്കു ക്ഷണിച്ചു. ചെന്നിയില്‍ മരയാണി തറച്ചു മരിച്ചുകിടക്കുന്ന സിസേറയെ അവന്‍ കണ്ടു.

ശത്രുരാജ്യത്തിൻ്റെ സൈന്യാധിപനെ വധിച്ച ജായേൽ, ഇസ്രായേലിൻ്റെ ധീരനായികയായി. 

സൈനികരും സേനാനായകനും നഷ്ടമായ യാബീന്‍രാജാവിനെ ബാറക്ക്‌ ജീവനോടെ പിടികൂടി. എന്നാല്‍ അവനെ വധിച്ചില്ല. ജീവിതകാലംമുഴുവന്‍ യാബീനെ അവൻ ബന്ധനത്തിൽ സൂക്ഷിച്ചു.

യാബീൻ്റെമേൽനേടിയ വിജയം, ബാറക്കിന് ആത്മവിശ്വാസം നല്കി.

ദബോറ പ്രവാചികയുടെ ഉപദേശങ്ങള്‍ സ്വീകരിച്ച്, നാല്പതുവര്‍ഷക്കാലം അവൻ ഇസ്രായേലില്‍ ന്യായപാലനംനടത്തി. അവന്റെ കാലത്ത് ഇസ്രായേല്‍ കര്‍ത്താവിനെമാത്രമാരാധിച്ചു. ഇസ്രായേലിലെങ്ങും സമാധാനം നിലനിന്നു.

Sunday, 3 June 2018

64. ഏഹൂദും ഷംഗൂറും


ബൈബിള്‍ക്കഥകള്‍ - 64

ഒത്ത്നിയേലിൻ്റെ മരണത്തോടെ, ഇസ്രായേൽ വീണ്ടും കർത്താവിനെ മറന്നുതുടങ്ങി. ബാൽദേവനേയും അഷേരാദേവിയേയും അവർ വീണ്ടും ആരാധിച്ചു. ബാലിൻ്റെയും അഷേരയുടേയും ഉത്സവദിനങ്ങൾ ഇസ്രായേലിൽ അത്യുത്സാഹത്തോടെ കൊണ്ടാടി. കർത്താവിൻ്റെ കോപം ഇസ്രായേലിനെതിരെ ജ്വലിച്ചു. 

മൊവാബിലെ രാജാവായിരുന്ന എഗലോനെ കർത്താവു ശക്തിപ്പെടുത്തി. അമോന്യരും അമലേക്യരും അവന്റെ സഖ്യകക്ഷികളായി. അഹലോൻ തൻ്റെ സഖ്യരാജ്യങ്ങളോടുചേർന്നു് ഇസ്രായേലിനെയാക്രമിച്ചു.

പ്രതിരോധത്തിനു നേതൃത്വംനല്കാൻ ഇസ്രായേലിൽ ആരുമുണ്ടായിരുന്നില്ല. ഒറ്റപ്പെട്ട ചെറുത്തുനില്പുകൾക്ക് നാഴികകളുടെ ആയുസ്സുപോലുമുണ്ടായതുമില്ല. എഗലോൻ്റെ സൈനികർ ഇസ്രായേലിൻ്റെ മുക്കുംമൂലയുംവരെ തങ്ങളുടെ നിയന്ത്രണത്തിലായി.

കാലം, മുമ്പോട്ടുള്ള പ്രയാണംതുടർന്നു. എഗലോൻ ഇസ്രായേലിനെ ഉരുക്കുമുഷ്ടികളാൽ ഞെരിച്ചു. ഇസ്രായേലിലെ ഗോതമ്പുവയലുകളും മുന്തിരിത്തോട്ടങ്ങളും ഈന്തപ്പനകളും സമൃദ്ധമായ വിളവുനല്കി. പച്ചനിറഞ്ഞ, ഇസ്രായേൽമലനിരകളിൽ മേഞ്ഞുനടന്ന ചെമ്മരിയാടുകളൂടെ രോമക്കുപ്പായങ്ങൾ ആവശ്യത്തിലേറെ കമ്പിളി നല്കി. എന്നാൽ ഇതെല്ലാം മൊവാബിനെയാണു സമ്പന്നമാക്കിയതു്. ഇസ്രായേൽജനം ദാരിദ്ര്യത്താൽ വലഞ്ഞു. ഇസ്രായേൽക്കാരുടെ കുഞ്ഞുങ്ങൾ എന്നും വിശന്നുകരഞ്ഞാണുറങ്ങിയത്.

പീഡനങ്ങളുടെയും പട്ടിണിയുടെയും പതിനെട്ടുവർഷങ്ങൾ കടന്നുപോയി. ബാൽദേവനെയും അഷേറാദേവിയേയും വെടിഞ്ഞ്, ഇസ്രായേൽ വീണ്ടും കർത്താവിങ്കലേക്കു തിരിഞ്ഞുതുടങ്ങി. ഉപവാസത്തോടെയും കണ്ണീരോടെയും ജനങ്ങൾ കർത്താവിനെ വിളിച്ചപേക്ഷിച്ചു.

ഇസ്രായേലിനോടു കർത്താവിനലിവുതോന്നി. ബഞ്ചമിൻഗോത്രത്തിലെ ഗേരയുടെ മകനായ ഏഹൂദിനെ, ഇസ്രായേലിൻ്റെ വിമോചകനായി കർത്താവു തിരഞ്ഞെടുത്തു.

കർത്താവിൻ്റെയാത്മാവു് ഏഹൂദിനോടൊപ്പമുണ്ടായിരുന്നു. അവൻ ഇസ്രായേലിലെ പ്രമുഖരുമായി രഹസ്യമായി ചർച്ചകൾനടത്തി. "ഇസ്രായേലിൻ്റെ മുക്കിലുംമൂലയിലും മൊവാബ്യസൈനികരുണ്ടു്. അതുകൊണ്ടുതന്നെ ഒരു സായുധകലാപം വിജയിക്കാൻ ബുദ്ധിമുട്ടാണു്. വിജയിച്ചാൽത്തന്നെ ഇസ്രായേലിനു വലിയ ആൾനാശം സംഭവിച്ചേക്കാം. അതുകൊണ്ടു നമുക്കു മൊവാബുരാജാവായ എഗലോനുമായി സന്ധിചെയ്യാനായി ചർച്ചകൾ നടത്താം. ഇസ്രായേലിനെ സമാധാനത്തിൽവിടാൻ നമുക്ക് അവനോടാവശ്യപ്പെടാം. എന്നാൽ, സമാധാനചർച്ചകൾക്കായി ഞാൻ പോകുമ്പോഴും ഇസ്രായേലിലെ മുഴുവൻ ജനങ്ങളും മോവാബ്യർക്കെതിരെ ഒരു സായുധകലാപത്തിനു സജ്ജരായിരിക്കണം. "

ഏഹൂദിൻ്റെ നിർദ്ദേശങ്ങൾ ജനം സ്വീകരിച്ചു.

ഇസ്രായേൽജനം തങ്ങളാൽക്കഴിയുന്നത്ര സ്വർണ്ണവും വെള്ളിയും സമാഹരിച്ചു. അവയെല്ലാം മൊവാബുരാജാവായ എഗലോനു കാഴ്ചനല്കുന്നതിനായി ഏഹൂദിനെയേല്പിച്ചു. ഏതാനും ചുമട്ടുകാരുടെ സഹായത്തോടെ, ഇസ്രായേൽജനംനല്കിയ കാഴ്ചവസ്തുക്കളുമായി, ഏഹൂദ് മൊവാബിലേക്കു പുറപ്പെട്ടു.

യാത്രപുറപ്പെടുന്നതിനുമുമ്പായി, ഒരു മുഴം നീളവും ഇരുതലയ്ക്കും മൂർച്ചയുമുള്ള ഒരു വാളുണ്ടാക്കി. വലതുതുടയിൽ കെട്ടിയുറപ്പിച്ച തുകലുറയിൽ അതു സുരക്ഷിതമായി വച്ചതിനുശേഷമാണ് ഏഹൂദ് വസ്ത്രം ധരിച്ചത്.

ഗിൽഗാലിലെ ശിലാവിഗ്രഹങ്ങൾക്കടുത്തുള്ള വേനൽക്കാലവസതിയിൽ വിശ്രമിക്കുകയായിരുന്നു എഗലോൻ. ഏഹൂദ് അവിടെയെത്തി, ഇസ്രായേലിൻ്റെ കാഴ്ചവസ്തുക്കൾ രാജാവിനുമുമ്പിൽ സമർപ്പിച്ചു. അവിടെനിന്നു പുറത്തിറങ്ങിയ ഏഹൂദ്, ചുമട്ടുകാരെ പറഞ്ഞുവിട്ടിട്ടു് എഗലോൻ്റെ വസതിയിൽ തിരികെയെത്തി. അവൻ രാജാവിനോടു പറഞ്ഞു.

"മഹാനായ എഗലോൻരാജാവു നീണാൾ വാഴട്ടെ! എനിക്കു്, ഒരു രഹസ്യസന്ദേശം അങ്ങയെ അറിയിക്കാനുണ്ടു്."

തന്നോടൊപ്പമുണ്ടായിരുന്ന പരിചാരകരോടു് പുറത്തിറങ്ങിനില്ക്കാൻ രാജാവാവശ്യപ്പെട്ടു.

ഏഹൂദ് വീണ്ടും പറഞ്ഞു: ''ദൈവത്തിൽനിന്നു് അങ്ങേയ്ക്കുള്ളൊരു സന്ദേശമാണ് എൻ്റെ പക്കലുള്ളതു്."

അതുകേട്ടപ്പോൾ എഗലോൻ തൻ്റെ ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റ് ഏഹൂദിനടുത്തുവന്നു നിന്നു. അയാൾ തടിച്ചുകൊഴുത്ത ഒരു മനുഷ്യനായിരുന്നു. ഏഹൂദ്, തൻ്റെ വലതുതുടയിൽ മറച്ചുവച്ചിരുന്ന വാൾ, ഇടതുകൈയാൽ പെട്ടെന്നു വലിച്ചൂരി, എഗലോൻ്റെ വയറ്റിലേക്കു കുത്തിയിറക്കി. വലതുകൈയാൽ അവൻ്റെ വായ് ബലമായമർത്തിയടച്ചുപിടിച്ചു. വാൾ, പിടിയുൾപ്പെടെ എഗലോൻ്റെ വയറിൽ തറഞ്ഞുകയറി. മുറിയുടെ വാതിൽ താക്കോലിട്ടുപൂട്ടി, ഏഹൂദ് പുറത്തുകടന്നു.

ഏഹൂദ് പോകുന്നതുകണ്ടപ്പോൾ പരിചാരകർ മടങ്ങിവന്നു. മുറി പൂട്ടിയിട്ടിരുന്നതിനാൽ രാജാവ്, മുറി അകത്തുനിന്നു പൂട്ടി, ദിനചര്യയ്ക്കുള്ള രഹസ്യമുറിയിൽ പോയിരിക്കുമെന്നു് അവർ കരുതി.

ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതിരുന്നതിനാൽ, കാര്യവിചാരകൻ്റെ കൈവശമുണ്ടായിരുന്ന മറ്റൊരു താക്കോൽ കൊണ്ടുവന്നു വാതിൽ തുറന്നു. മുറിയിൽക്കടന്നപ്പോൾ, തറയിൽ മരിച്ചുകിടക്കുന്ന രാജാവിനെയാണവർ കണ്ടതു്. പിടിയോളം ഉള്ളിലേക്കു കയറിയ വാൾപ്പിടിയുടെ ചുറ്റും കൊഴുപ്പു മൂടിക്കിടന്നു.

രാജാവു കൊലചെയ്യപ്പെട്ടുവെന്നു മൊവാബ്യർ തിരിച്ചറിഞ്ഞ സമയത്തിനുള്ളിൽ ഏഹൂദ് ഏറെ ദൂരത്തിലുള്ള സെയിറിലെത്തിക്കഴിഞ്ഞിരുന്നു. അവന്‍ എഫ്രായിം മലമ്പ്രദേശത്തെത്തിയപ്പോള്‍ കാഹളംമുഴക്കി. മുൻനിശ്ചയപ്രകാരം അവിടെ കാത്തുനിന്നിരുന്ന ഇസ്രായേല്‍ജനം, മലയില്‍നിന്ന്‌ അവൻ്റെ നേതൃത്വത്തില്‍ താഴേക്കിറങ്ങി.

ഏഹൂദ് ജനങ്ങളോടു പറഞ്ഞു: ''കര്‍ത്താവ്,‌ നിങ്ങളുടെ ശത്രുക്കളായ മൊവാബ്യരെ നിങ്ങളുടെ കൈകളിലേല്പിച്ചിരിക്കുന്നു. നിങ്ങൾ എന്നോടൊപ്പം വരുവിൻ."

ജനങ്ങൾ ആയുധമേന്തി അവൻ്റെയൊപ്പം പോയി. മൊവാബിന്‌ എതിരേയുള്ള ജോർദ്ദാൻ്റെ കടവുകള്‍ അവർ പിടിച്ചടക്കി. രാജാവു വധിക്കപ്പെട്ടുവെന്നുകേട്ടപ്പോൾ മൊവാബ്യർ പരിഭ്രാന്തരായി. സൈനികർപോലും ഭയന്നു. ധീരന്മാരും കരുത്തുറ്റവരുമായ പതിനായിരത്തോളം മൊവാബ്യരെ ഇസ്രായേൽക്കാർ അന്നു കൊലപ്പെടുത്തി. ഒരുവന്‍പോലും രക്‌ഷപെട്ടില്ല.

ആ ദിവസം മൊവാബ് പൂർണ്ണമായും ഇസ്രായേലിനധീനമായി. പിന്നീടു് ഏഹൂദും അവൻ്റെ പിൻഗാമിയായി ഷംഗൂറും ഇസ്രായേലിൽ ന്യായപാലനം നടത്തി. ഷംഗൂറിൻ്റെ കാലത്തു ഫിലിസ്ത്യർ ഇസ്രായേലിനെതിരേ പോരിനിറങ്ങി. ആയുധധാരികളായ ഫിലിസ്ത്യർക്കെതിരേ ചാട്ടവാർമാത്രം കൈയിലേന്തി ഷംഗൂർ പോരാടി. അറുനൂറു ഫിലിസ്ത്യർ ഷംഗൂറിൻ്റെ ചാട്ടവാറടിയേറ്റുവീണു മരിച്ചു.

ഏഹൂദും തുടർന്നു ഷംഗൂറും ഇസ്രായേലിനെ നയിച്ചഎണ്‍പതുവര്‍ഷങ്ങൾ ഇസ്രായേലിലെങ്ങും ശാന്തിയും സമാധാനവും കളിയാടി.

Sunday, 27 May 2018

63. ഒത്ത്നിയേല്‍


ബൈബിള്‍ക്കഥകള്‍ - 63

നാടോടികളായി വര്‍ഷങ്ങളോളമലഞ്ഞ ഇസ്രായേല്‍ജനതയുടെ കൂടാരവാസമവസാനിച്ചു. 
കാനാന്‍ദേശത്ത്, അവര്‍ക്കു പുരയിടവും കൃഷിഭൂമിയും സ്ഥിരഭവനങ്ങളുമൊരുങ്ങി. യുദ്ധങ്ങളുടെയും പിരിമുറുക്കങ്ങളുടെയും ദിനങ്ങള്‍ സമാധാനപൂര്‍ണ്ണമായ പുലരികള്‍ക്കു വഴിമാറി. 

എല്പിക്കപ്പെട്ട നിയോഗം വിജയകരമായി നിറവേറ്റി, നൂറ്റിപ്പത്താം വയസ്സില്‍, ജോഷ്വാ നിത്യനിദ്രയില്‍ നിമഗ്നനായി. ഗാഷ് പര്‍വ്വതത്തിനു വടക്ക്, എഫ്രായിംദേശത്തെ തിമ്നാത്ത് ഹെറസ് എന്ന മലനാട്ടില്‍, ഇസ്രായേല്‍ജനം ജോഷ്വായുടെ അന്ത്യവിശ്രമസ്ഥലമൊരുക്കി. .
ഒരു കാര്യമൊഴികേ, എല്ലാക്കാര്യങ്ങളും ജോഷ്വാ നന്നായിച്ചെയ്തു. എന്നാൽ, തനിക്കുശേഷം ഇസ്രായേലിനെ നയിക്കാന്‍ ഒരു നേതാവിനെ അഭിഷേകംചെയ്യാതെയാണു ജോഷ്വാ വിടവാങ്ങിയത്.

ഇസ്രായേലുമായി ഉടമ്പടിയുണ്ടാക്കിയ ഗിദയോന്‍കാരൊഴികെ, മറ്റെല്ലാജനതകളെയും പൂര്‍ണ്ണമായി ഇല്ലായ്മചെയ്യാന്‍ ജോഷ്വായുടെ സൈനികര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഫിലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാര്‍, കാനാന്യരില്‍ ചിലര്‍, ഹിവ്യരിലെ ചെറിയ ഗണം, സിദോന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ജബൂസ്യര്‍ തുടങ്ങിയ ജനവിഭാഗങ്ങളില്‍ കുറേപ്പേരുമുൾപ്പെട്ട തദ്ദേശവാസികളായ ചിലരെ, ജോഷ്വായുടെ വാള്‍മുനയില്‍നിന്നു കര്‍ത്താവു സംരക്ഷിച്ചുനിറുത്തി. ഇസ്രായേലിന്റെ പിന്‍തലമുറക്കാര്‍ കര്‍ത്താവിന്റെ വഴികളിലൂടെ ചരിക്കുമോ എന്നു പരീക്ഷിച്ചറിയാന്‍വേണ്ടിയായിരുന്നൂ അത്.

ജോഷ്വായിലൂടെ ഇസ്രായേലിനു കര്‍ത്താവുചെയ്ത വന്‍കാര്യങ്ങള്‍ നേരിട്ടുകാണുകയും അനുഭവിച്ചറിയുകയുംചെയ്ത തലമുറ, ജോഷ്വായുടെ മരണശേഷവും പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെയാരാധിച്ചു. മോശയുടെ നിയമത്തില്‍ അനുശാസിക്കുന്നതുപോലെ, കര്‍ത്താവിനു ബലികളര്‍പ്പിച്ചു.

വര്‍ഷങ്ങള്‍കഴിഞ്ഞപ്പോള്‍ കാനാന്‍ദേശത്തിനുചുറ്റും വസിച്ചിരുന്ന മറ്റു ജനവിഭാഗങ്ങളുമായി ഇസ്രായേല്‍ക്കാർ  ഇടകലര്‍ന്നുജീവിച്ചുതുടങ്ങി. അവരുടെ പുത്രിമാര്‍ ഇസ്രായേല്‍ഭവനങ്ങളില്‍ വധുക്കളായെത്തി. ഇസ്രായേലിലെ പെണ്‍കുട്ടികളെ ചുറ്റും ജീവിച്ചിരുന്ന മറ്റുജനതകളില്‍പ്പെട്ടവര്‍ക്കു വിവാഹംചെയ്തുനല്കുകയും ചെയ്തു. 

കാലാന്തരത്തില്‍ കര്‍ത്താവിനെയോ, അവിടുന്ന് ഇസ്രായേലിനുചെയ്ത, അദ്ഭുതകരമായ കാര്യങ്ങളെക്കുറിച്ചോ അറിയാത്ത പുതിയ തലമുറകള്‍ വളര്‍ന്നുവന്നു. ചുറ്റുമുള്ള ജനതകളുടെ സംസ്കാരങ്ങളുമായി ഇസ്രായേല്‍ ഇഴുകിച്ചേര്‍ന്നു.
മോശയിലൂടെ കര്‍ത്താവുനല്കിയ പത്തുകല്പനകളില്‍ ഒന്നാമത്തേതുതന്നെ ലംഘിച്ചുകൊണ്ട്, ഇസ്രായേല്‍ കര്‍ത്താവിനുമുമ്പില്‍ തിന്മചെയ്തു. ഈജിപ്തിലെ അടിമത്തത്തില്‍നിന്നു തങ്ങളുടെ പിതാക്കന്മാരെ മോചിപ്പിച്ചുകൊണ്ടുവന്ന കര്‍ത്താവിനെ ആരാധിക്കുന്നവര്‍ ഇസ്രായേലില്‍ വിരളമായി.

തങ്ങളുടെ ചുറ്റുമുള്ള ജനതകളുടെ ആചാരാനുഷ്ഠാനങ്ങള്‍ ഇസ്രായേല്‍ജനത അനുകരിച്ചു. ബാല്‍ദേവനേയും അസ്താര്‍ത്തെ ദേവതയേയും അവർ തങ്ങളുടെ ദൈവങ്ങളായി ആരാധിച്ചുതുടങ്ങി. അഷേരാപ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ഇസ്രായേല്‍ജനം ബലികളര്‍പ്പിച്ചു. അപൂര്‍വ്വം ചിലര്‍മാത്രം അക്കാലത്തും മോശയുടെ നിയമമനുസരിച്ചു ജീവിക്കുകയും കര്‍ത്താവിനെമാത്രമാരാധിക്കുകയുംചെയ്തുപോന്നു.

കര്‍ത്താവുമായി, പൂര്‍വ്വപിതാക്കന്മാര്‍ചെയ്ത ഉടമ്പടിലംഘിച്ച്, മറ്റുദേവന്മാരെ സേവിച്ചും നമസ്കരിച്ചും അവരുടെ പിന്നാലെപോയ ഇസ്രായേലിനുനേരേ കര്‍ത്താവിന്റെ കോപം ജ്വലിച്ചു.

മെസപ്പൊട്ടോമിയാ ഭരിച്ചിരുന്ന കുഷാന്‍ റിഷാത്തായിം രാജാവിനെ കര്‍ത്താവു പ്രബലനാക്കിവളർത്തി. കുഷാന്‍ റിഷാത്തായിമിന്റെ പടയോട്ടത്തില്‍ ചുറ്റുവട്ടത്തുള്ള രാജ്യങ്ങളെല്ലാം മെസപ്പൊട്ടോമിയായുടെ അധീനതയിലായി. ഫലസമൃദ്ധമായ കാനാന്‍ദേശത്തെക്കുറിച്ചു കേട്ടറിഞ്ഞപ്പോള്‍ അവന്‍ തന്റെ സൈനികരെ അവിടേയ്ക്കുമയച്ചു. നയിക്കാനൊരു നേതാവോ, ഭരിക്കാനൊരു രാജാവോ ഇല്ലാതിരുന്ന ഇസ്രായേല്‍, ചെറുത്തുനില്പുകൂടാതെ കീഴടങ്ങി. 

കുടുംബങ്ങളുടെമേല്‍ വലിയ നികുതികള്‍ ചുമത്തിയും നികുതി നല്കാത്തവരെ കഠിനശിക്ഷകള്‍ക്കു വിധിച്ചും മെസപ്പൊട്ടോമിയാ ഇസ്രായേലിനെ ചൂഷണംചെയ്തു. ഇസ്രായേലിന്റെ അദ്ധ്വാനഫലം മെസപ്പൊട്ടോമിയായുടെ ഖജനാവിലേക്കൊഴുകി. കുഷാന്‍ റിഷാത്തായിംരാജാവിനുകീഴില്‍ ജീവിതം ദുസ്സഹമായപ്പോള്‍ ഇസ്രായേല്‍ജനം വീണ്ടും കര്‍ത്താവിന്റെ കരുണയ്ക്കായി പ്രാര്‍ത്ഥിച്ചുതുടങ്ങി.

ഇസ്രായേല്‍ജനം കരഞ്ഞുപ്രാര്‍ത്ഥിച്ചപ്പോള്‍ കര്‍ത്താവിന് അവരുടെമേല്‍ അലിവുതോന്നി. ഇസ്രായേല്‍, മെസപ്പൊട്ടോമിയായുടെ അടിമത്തത്തിലായതിന്റെ എട്ടാം വര്‍ഷത്തില്‍, കാലെബിന്റെ ഏറ്റവുമിളയസഹോദരനായിരുന്ന കെനാസിന്റെ പുത്രന്‍ ഒത്ത്നിയേലിനെ ഒരു ദര്‍ശനത്തില്‍ കര്‍ത്താവു വിളിച്ചു.

അവൻ പ്രത്യുത്തരം നല്കി:
"കർത്താവേ, ഇതാ ഞാൻ നിൻ്റെ വാക്കുകൾക്കായി കാതോർക്കുന്നു..."

“ഒത്ത്നിയേല്‍, അടിമത്തത്തിന്റെ നുകത്തില്‍നിന്ന് ഇസ്രായേലിനെ മോചിപ്പിക്കാന്‍ തയ്യാറെടുക്കുക. ഭയപ്പെടണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും.”
ജനംമുഴുവന്‍ ബാല്‍ദേവന്മാരെയും അസ്താര്‍ത്തെ ദേവതകളേയും അഷേരാദേവിയേയും പൂജിക്കുകയുമാരാധിക്കുകയുംചെയ്തുകൊണ്ടിരുന്നപ്പോള്‍ അവരോടൊപ്പംകൂടാതെ കര്‍ത്താവിനെമാത്രമാരാധിച്ച അപൂര്‍വ്വം കുടുംബങ്ങള്‍ ഇസ്രായേലിലന്നുണ്ടായിരുന്നു. അത്തരം കുടുംബങ്ങളിലെ ചെറുപ്പക്കാരെ ഒത്ത്നിയേല്‍ രഹസ്യമായി വിളിച്ചുകൂട്ടി.

“നിങ്ങളോരോരുത്തരും നിങ്ങളുടെ ചുറ്റുവട്ടത്തുള്ള കുടുംബങ്ങള്‍ സന്ദര്‍ശിക്കണം. ഇതുവരെ അവരാരാധിച്ച ബാല്‍ദേവന്മാരും അസ്താര്‍ത്തെ ദേവതകളും അഷേരാദേവിയും ഇസ്രായേലിനെ വീണ്ടും അടിമത്തത്തിലേക്കു നയിച്ചതെങ്ങനെയെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം. ഇസ്രായേലിനെ രക്ഷിക്കാന്‍ കഴിവില്ലാത്ത അന്യദേവന്മാരെയുപേക്ഷിച്ച്, പൂര്‍ണ്ണമനസ്സോടെയും പൂര്‍ണ്ണഹൃദയത്തോടെയും പൂര്‍ണ്ണാത്മാവോടുംകൂടെ ഇസ്രായേലിന്റെ ദൈവമായ, കര്‍ത്താവിലേക്കു തിരിയാന്‍ മുഴുവന്‍ജനങ്ങളും തയ്യാറായാല്‍ മേസെപ്പൊട്ടോമിയാതീര്‍ത്ത അടിമത്തത്തിന്റെ നുകംതകര്‍ക്കാന്‍, കര്‍ത്താവു നമ്മളെ സഹായിക്കുമെന്ന് ജനങ്ങള്‍ക്കു തിരിച്ചറിവു നല്കണം.”

അന്നവിടെക്കൂടിയ ചെറുപ്പക്കാര്‍ ഇസ്രായേലിലെങ്ങും ഒത്ത്നിയേലിന്റെ നിര്‍ദ്ദേശങ്ങള്‍ രഹസ്യത്തിൽ പ്രാവര്‍ത്തികമാക്കി. ഇസ്രായേലിലെ മുഴുവന്‍ജനങ്ങളും അന്യദേവന്മാരെ വെടിഞ്ഞ്‌, കര്‍ത്താവിലേക്കു മനസ്സുതിരിച്ചു.

യുദ്ധംചെയ്യാന്‍ ആരോഗ്യമുള്ള ഇസ്രായേലിലെ മുഴുവന്‍ചെറുപ്പക്കാരെയും ഒത്ത്നിയേല്‍ സംഘടിപ്പിച്ചു. ഇസ്രായേലിന്റെ വിവിധഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന, മെസപ്പൊട്ടോമിയായുടെ സൈനികത്താവളങ്ങളെല്ലാം ഒരേസമയമാക്രമിക്കുവാന്‍ അവന്‍ പദ്ധതി തയ്യാറാക്കി. 
ഇസ്രായേല്‍പ്പോരാളികളെ പല ഗണങ്ങളായി തിരിച്ചു. ഓരോ സൈനികത്താവളവും ആക്രമിക്കാന്‍ നാലുഗണങ്ങളെന്ന ക്രമത്തില്‍ മെസെപ്പോട്ടോമിയന്‍ സൈനികത്താവാളങ്ങളുടെ നാലിരട്ടി ഇസ്രായേല്‍ പോരാളിക്കൂട്ടങ്ങള്‍ തയ്യാറായി. എന്താണു ചെയ്യേണ്ടതെന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഒത്ത്നിയേല്‍ എല്ലാവര്‍ക്കും നല്കി.

യുദ്ധത്തിനുപോകുന്ന ചെറുപ്പക്കാര്‍ക്കുവേണ്ടി, ഇസ്രായേല്‍കുടുംബങ്ങളെല്ലാം കര്‍ത്താവിന്റെമുമ്പില്‍ ഉപവാസത്തോടെ പ്രാര്‍ത്ഥിച്ചു.

യുദ്ധത്തിനായി മുന്‍കൂട്ടി തീരുമാനിച്ച ദിവസം, സന്ധ്യമയങ്ങിയപ്പോള്‍ ഇസ്രായേല്‍പ്പോരാളികളുടെ ഓരോ ഗണവും തങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട സൈനികത്താവളങ്ങള്‍ക്കു ചുറ്റും സുരക്ഷിതരായൊളിച്ചു. 
രാത്രിയുടെ മൂന്നാംയാമത്തിന്റെ തുടക്കത്തില്‍, സൈനികത്താവളങ്ങളിലെല്ലാവരും ഗാഢനിദ്രയിലാണ്ടപ്പോള്‍, ഇസ്രായേല്‍ക്കാരുടെ ഒളിയിടങ്ങളില്‍ തീപ്പന്തങ്ങള്‍ ജ്വലിച്ചു. എന്താണുസംഭവിക്കുന്നതെന്നു കാവല്‍ക്കാര്‍ക്കു മനസ്സിലാക്കാനാകുന്നതിനുമുമ്പേ, നാലുവശത്തുനിന്നും ഇസ്രായേല്‍പ്പോരാളികള്‍ ഇരച്ചുകയറി. 

ഒരാള്‍പോലുമവശേഷിക്കാതെ, ഇസ്രായേലിലുണ്ടായിരുന്ന മെസെപ്പോട്ടോമിയന്‍സൈനികര്‍ എല്ലാവരും വധിക്കപ്പെട്ടു. ഇസ്രായേലിലെങ്ങും വിജയകാഹളദ്ധ്വനികളുയര്‍ന്നു.

പിറ്റേന്നു നേരംപുലര്‍ന്നപ്പോള്‍ ഇസ്രായേല്‍ജനങ്ങള്‍ ഒന്നുചേര്‍ന്നു കര്‍ത്താവിന്റെ ബലിപീഠത്തില്‍ ദഹനബലികളര്‍പ്പിച്ചു. മോശയുടെ നിയമപുസ്തകച്ചുരുള്‍ നിവര്‍ത്തി, ജനങ്ങളെല്ലാം കേള്‍ക്കുന്നത്ര ഉച്ചത്തില്‍ നിയമത്തിലെ ഓരോ വരിയും ഒത്ത്നിയേല്‍ ഉറക്കെ വായിച്ചു. ജനക്കൂട്ടം കര്‍ത്താവിനു സ്തുതികളാലപിച്ചു.

കുറെ ദിവസങ്ങള്‍ക്കുശേഷംമാത്രമാണ് ഇസ്രായേലില്‍ നടന്നെതെന്തെന്നു കുഷാന്‍ റിഷാത്തായിം രാജാവു മനസ്സിലാക്കിയത്. ഒരു സൈനികവ്യൂഹത്തോടൊപ്പം കലാപകാരികളെ അടിച്ചമര്‍ത്താനായി കുഷാന്‍ റിഷാത്തായിം പുറപ്പെട്ടു. അവന്റെ വരവു പ്രതീക്ഷിച്ചിരുന്ന ഒത്ത്നിയേല്‍ ഇസ്രായേല്‍പ്പോരാളികളോടൊപ്പം അവനെക്കാത്തിരിക്കുകയായിരുന്നു. 
താഴ്വരയിലൂടെ കടന്നെത്തിയ മെസപ്പൊട്ടോമിയന്‍സേനയെ ഒത്ത്നിയേലും കൂട്ടരും കുന്നിന്‍മുകളില്‍നിന്നാക്രമിച്ചു. വലിയ പോരാട്ടത്തില്‍ കുഷാന്‍ റിഷാത്തായിമിന്റെ ഭടന്മാരില്‍ ഭൂരിപക്ഷവും വധിക്കപ്പെട്ടു. രാജാവിനെയും മറ്റു ഭടന്മാരെയും ഒത്ത്നിയേല്‍ ജീവനോടെ പിടികൂടി.

കുഷാന്‍ റിഷാത്തായിമിനെ ബന്ധിച്ച്, അവന്റെതന്നെ ഭടന്മാരുടെ മുമ്പില്‍ നിറുത്തി, ഒത്ത്നിയേല്‍ പറഞ്ഞു: 

“നിങ്ങളുടെ രാജാവൊഴികെ മറ്റുള്ളവര്‍ക്കെല്ലാം നിങ്ങളുടെ സ്വദേശത്തെക്കു തിരിച്ചുപോകാം. എന്നിട്ടു നിങ്ങള്‍ക്കു പുതിയ രാജാവിനെ തിരഞ്ഞെടുക്കാം. അവനോടു പറയണം, ഇസ്രായേലിനെതിരെ ചിന്തിക്കുകപോലും ചെയ്യരുതെന്ന്. ഇസ്രായേലിനെതിരെ തിരിഞ്ഞാല്‍ അവനും ഇതുതന്നെയാകും വിധിയെന്ന് അവനെപ്പറഞ്ഞുമനസ്സിലാക്കുകയും വേണം.” 

ഒത്ത്നിയേലിന്റെ വാക്കുകള്‍ അവസാനിക്കുംമുമ്പേ അവന്റെ വാള്‍ കുഷാന്‍ റിഷാത്തായിമിന്റെ ശിരസ്സറുത്തു.
ഇസ്രായേൽജനം ഒത്ത്നിയേലിനെ തങ്ങളുടെ ന്യായപാലകനായി അംഗീകരിച്ചു.
അന്നുമുതൽ, തന്റെ മരണംവരെയുള്ള നാല്പതുവര്‍ഷക്കാലം ഒത്ത്നിയേല്‍ ഇസ്രായേലില്‍ ന്യായപാലനം നടത്തി. അക്കാലമെല്ലാം ഇസ്രായേലിലെങ്ങും സമാധാനം നിലനിന്നു.
ഒത്ത്നിയേല്‍ ജീവിച്ചിരിക്കുമ്പോള്‍ ഇസ്രായേലിലൊരാള്‍പോലും അന്യദേവന്മാരെ ആരാധിച്ചില്ല. 


എന്നാല്‍ അവന്റെ മരണത്തോടെ ഇസ്രയേല്‍ വീണ്ടുമനാഥമായി. തങ്ങളുടെ അവിശ്വസ്തതയുടെ വഴികളിലേക്ക്, അവർ തിരികെപ്പോയിത്തുടങ്ങി.

Sunday, 20 May 2018

ന്യായാധിപന്മാർ - ആമുഖം

ബൈബിളിലെ ഏഴാമത്തെ പുസ്തകമാണ്, 'ന്യായാധിപന്മാർ' (Judges). പുസ്തകത്തിന്റെ പേരു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കെത്തുന്നതുപോലെയുള്ള ന്യായപാലകന്മാർക്കു പകരം യുദ്ധവീരന്മാരായ കുറേയേറെ യോദ്ധാക്കളെയാണ് ഈ പുസ്തകത്തിൽ നാം കാണുന്നത്.

ആറാമത്തെ പുസ്തകമായ, ജോഷ്വായുടെ പുസ്തകത്തിലെ കഥകൾക്ക്, ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടിനുമുമ്പു ജീവിച്ചിരുന്ന മദ്ധ്യപൂർവേഷ്യൻ ജനസമൂഹങ്ങളുടെയും രാജാക്കന്മാരുടേയും ചരിത്രവും പേരുകളുമായി സാമ്യങ്ങളുള്ളപ്പോൾ, ന്യായാധിപന്മാരുടെ പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങളിൽ, ബി.സി. പന്ത്രണ്ടും പതിനൊന്നും നൂറ്റാണ്ടുകളിലെ ചരിത്രത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തുന്ന യഹൂദവ്യാഖ്യാനം കണ്ടെത്താൻ സാധിക്കും.

ഇസ്രായേൽജനം കർത്താവായ യഹോവയെ വെടിഞ്ഞ്, ബാൽദേവനേയും അഷേരാദേവിയേയും ആരാധിക്കുകയും ഇസ്രായേൽ പിടിച്ചെടുത്ത പ്രദേശങ്ങളുടെ ചുറ്റുവട്ടങ്ങളിൽ താമസിച്ചിരുന്ന മറ്റുജനതകളുടെ വിശ്വാസങ്ങളിലും പൂജകളിലും ബലികളിലും പങ്കാളികളാകുകയുംചെയ്തപ്പോൾ, കർത്താവ് അവരെ ശത്രുക്കൾക്കു് ഏല്പിച്ചുകൊടുത്തു. കാനാന്യർ, മൊവാബ്യർ, ഫിലിസ്ത്യർ, അമ്മോന്യർ, മിദിയാൻകാർ തുടങ്ങിയവർ ഇസ്രായേലിനെതിരേ പ്രബലരാകുകയും ഇസ്രായേലിനെ ആക്രമിച്ചു നശിപ്പിക്കുകയും ഇസ്രായേലികളായ നിരവധിപേരെ പിടിച്ചെടുത്തു് അടിമകളാക്കുകയുംചെയ്തു.

ഇസ്രായേൽ തങ്ങളുടെ തെറ്റുകൾ തിരിച്ചറിഞ്ഞ്, കർത്താവിലേക്കു തിരിയുകയും കർത്താവിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കുകയുംചെയ്തപ്പോഴെല്ലാം, ഇസ്രായേലിലെ ചില നേതാക്കളെ ദൈവം വിമോചകരായി ഉയർത്തിക്കൊണ്ടുവരികയും ഇസ്രായേലിനെ ശത്രുക്കളുടെ പിടിയിൽനിന്നു മോചിപ്പിക്കുകയുംചെയ്തു. ഇസ്രയേലിലെ ഈ നേതാക്കളാണു ന്യായാധിപന്മാർ എന്നറിയപ്പെടുന്നതു്.
എന്നാൽ ഇസ്രായേൽ വീണ്ടുംവീണ്ടും തങ്ങളുടെ തെറ്റുകളാവർത്തിക്കുകയും തെറ്റുമനസ്സിലാകുമ്പോൾ കർത്താവിലേക്കു തിരിയുകയുംചെയ്യുന്നതു തുടർന്നു. അത്തരത്തിൽ, രണ്ടു നൂറ്റാണ്ടുകാലത്തിനിടെ ഒത്ത്നിയേൽ, ഏഹൂദ് ഷംഗർ, ദബോറ, ബാറക്ക്, ഗിദയോൻ, തോല, ജായിർ, ജഫ്താ, ഇബ്സാൻഏലോൻ, അബ്സോൺ, സാംസൺ എന്നീ പന്ത്രണ്ടുപേർ ഇസ്രായേലിന്റെ ന്യായാധിപന്മാരായെത്തി.

ദൈവികപ്രേരണയാൽ, ഇസ്രായേലിന്റെ വിമോചകരായി പ്രവർത്തിച്ച, (മുകളിൽ പേരുപറഞ്ഞ) യുദ്ധവീരന്മാരായ നേതാക്കന്മാരുടെ ജീവിതവും പോരാട്ടങ്ങളുമാണ് 'ന്യായാധിപന്മാർ (Judges) എന്ന പുസ്തകത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ മുമ്പിലേക്കെത്തുന്നതു്.  അതോടൊപ്പം, ജോഷ്വായുടെ കാലശേഷമുള്ള കാനാൻദേശത്തിന്റെ സ്ഥിതി, ഇസ്രായേലിനെതിരെ പ്രബലപ്പെടുന്ന തദ്ദേശീയ ജനവിഭാഗങ്ങളുടെ കഥകൾ, യാക്കോബിന്റെ കാലംമുതൽ ജോഷ്വയുടെ കാലംവരെ, ഒറ്റക്കെട്ടായി മുന്നേറിയിരുന്ന ഇസ്രായേൽഗോത്രങ്ങൾക്കിടയിൽ ചില ഭിന്നതകളും കലഹങ്ങളും മാത്സര്യങ്ങളും വേരിട്ടു തുടങ്ങുന്നതിന്റെ ചിത്രങ്ങൾ തുടങ്ങിയവയും ന്യായാധിപന്മാരുടെ പുസ്തകത്തിൽ കാണാം.

ആമുഖം അല്പം നീണ്ടുപോയതിനാൽ കഥാകഥനം അടുത്തയാഴ്ചയിലാരംഭിക്കാം.

Sunday, 13 May 2018

62. നിറവേറിയ വാഗ്ദാനം


ബൈബിള്‍ക്കഥകള്‍ - 62

ജോഷ്വാ ഇസ്രായേൽശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി പറഞ്ഞു: 

"നമുക്കു വിശ്രമിക്കാനുള്ള സമയമായിട്ടില്ല. ഇസ്രായേലിലെ എല്ലാ ഗോത്രങ്ങൾക്കും ഭൂമി അവകാശമായി ലഭിക്കണമെങ്കിൽ, ചുറ്റുവട്ടത്തുള്ള കൂടുതൽദേശങ്ങൾ നമ്മൾ പിടിച്ചടക്കണം. ഗാസാ, അഷ്ദോദ്, അഷ്കലോൺ, എക്രോൺ, എക്രോണിന്റെ അതിർത്തിമുതൽ ഈജിപ്തിനു കിഴക്കുവരെയുള്ള ദേശങ്ങൾ, ലബനോൻ, ഗബാല്യരുടെ ദേശം, ഗഷൂര്യരുടെ ദേശങ്ങൾ, സിദോന്യരുടെ ദേശങ്ങൾ തുടങ്ങിയവയെല്ലാം ആക്രമിച്ചുകീഴടക്കി, അന്നാട്ടുകാരെയെല്ലാം ഉന്മൂലനംചെയ്യേണ്ടിയിരിക്കുന്നു.

അതിനാൽ, അലസതവെടിയുക; നമുക്കായി കർത്താവു വാഗ്ദാനംനല്കിയിട്ടുള്ള ദേശങ്ങൾ കീഴടക്കാനായി നമ്മൾ യുദ്ധംചെയ്യുമ്പോൾ, അവിടുന്നു നമ്മോടൊപ്പം യുദ്ധംചെയ്യും.

എനിക്ക്, എൺപത്തിയഞ്ചുവയസ്സു പൂർത്തിയായിരിക്കുന്നു. എങ്കിലും കർത്താവിന്റെ കൃപയാൽ, മുപ്പതുകാരന്റെ കരുത്തോടെ വാളും കുന്തവുമുപയോഗിച്ചു പോരാടാൻ എനിക്കു കഴിയും. തയ്യാറാകുക, ഈ ദേശമെല്ലാം പിടിച്ചെടുക്കുന്നതുവരെ നമുക്കു പോരാടാം. ഞാൻ നിങ്ങൾക്കൊപ്പം, മുമ്പേ നടക്കാം''

ഇസ്രായേൽ വീണ്ടും യുദ്ധസജ്ജമായി. ചുറ്റുവട്ടത്തുള്ള നാട്ടുരാജ്യങ്ങളിലെല്ലാം പരിഭ്രാന്തി പടർന്നു. അവർ ഒറ്റയ്ക്കും കൂട്ടായും ചെറുത്തുനില്ക്കാൻ ശ്രമിച്ചു. എന്നാൽ ഒരാൾപോലുമവശേഷിക്കാതെ, മുഴുവൻപേരെയും ഇസ്രായേൽ വാളിനിരയാക്കി. ആ രാജ്യങ്ങളിലെ സ്വത്തുവകകളും കന്നുകാലികളെയും ഇസ്രായേൽ കൊള്ളയടിച്ചു.

കാനാൻദേശം പൂർണ്ണമായും ഇസ്രായേലിനു സ്വന്തമായി. വിരലിലെണ്ണാവുന്ന ചിലരൊഴികേ, അന്നാട്ടുകാർ മുഴുവൻ,  ഉന്മൂലനംചെയ്യപ്പെട്ടു.

ഹിവ്യവംശജരായ ഗിബയോൻനിവാസികൾ ഇസ്രായേലുമായി സന്ധിചെയ്തിരുന്നതിനാൽ അവർമാത്രം ഇസ്രായേല്യർക്കിടയിൽ ജീവനോടെയവശേഷിച്ചു.

പിടിച്ചെടുത്ത പ്രദേശങ്ങൾ, നറുക്കെടുപ്പിലൂടെ ഇസ്രായേലിലെ പതിനൊന്നുഗോത്രങ്ങൾക്കായി വീതിച്ചുനല്കി. ലേവി ഗോത്രജർ പുരോഹിതഗണവും ഇസ്രായേലിന്റെ പൊതുസ്വത്തുമായതിനാൽ അവർക്കായി പ്രത്യേക ദേശം നല്കിയില്ല.

കർത്താവു മോശയോടു കല്പിച്ചതനുസരിച്ചു്, ഏഴു് *അഭയനഗരങ്ങളും ജോഷ്വാ നിർമ്മിച്ചു. ഗലീലിയിലെ കേദഷ്, എഫ്രായിമിലെ ഷെക്കം, കിര്യാത്ത് അർബ, ഹെബ്രോൺ, ബേസർ, റാമോത്ത്, ഗോലാൻ എന്നിവയാണു് ഇസ്രായേലിലെ അഭയനഗരങ്ങൾ.. 

പിതാക്കന്മാരായ അബ്രാഹമിനും ഇസഹാക്കിനും യാക്കോബിനും നല്കിയ വാഗ്ദാനം കർത്താവു നിറവേറ്റി. ഇസ്രായേലിനു നൽകുമെന്നു പിതാക്കന്മാരോടു കർത്താവു വാഗ്ദാനംനൽകിയ ദേശം, ഇസ്രായേലിനു സ്വന്തമായി.

'ഇസ്രായേല്‍ഗോത്രങ്ങള്‍ക്കെല്ലാം ദേശം വിഭജിച്ചു നല്കിയശേഷം, റൂബന്‍, ഗാദ് ഗോത്രങ്ങളേയും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തേയും ജോഷ്വാ തന്റെയടുത്തു വിളിച്ചുകൂട്ടി.

"കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങളോടു കല്പിച്ചതെല്ലാമനുസരിച്ച നിങ്ങളെ ഞാനഭിനന്ദിക്കുന്നു. ദേശംമുഴുവന്‍ പിടിച്ചടക്കി, ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങള്‍ക്കുമായി വിഭജിച്ചുനല്കുന്നതുവരെ നിങ്ങള്‍ മുന്നണിയില്‍നിന്നു യുദ്ധംചെയ്തു. ജോര്‍ദ്ദാനക്കരെ, മോശ നിങ്ങള്‍ക്കവകാശമായി നല്കിയ ദേശത്തേക്കു് ഇനി നിങ്ങള്‍ക്കു മടങ്ങാം. മോശ നിങ്ങള്‍ക്കു നല്കിയിട്ടുള്ള കല്പനകളും നിയമങ്ങളുമനുസരിക്കുന്നതില്‍ പ്രത്യേകശ്രദ്ധവയ്ക്കണമെന്നു ഞാന്‍ നിങ്ങളെയോര്‍മ്മിപ്പിക്കുന്നു. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്നേഹിക്കുകയും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണാത്മാവോടുംകൂടെ അവിടുത്തെ ആരാധിക്കുകയുംചെയ്യുന്നതില്‍ നിങ്ങള്‍ എല്ലായ്പ്പോഴും ഉത്സുകരായിരിക്കണം."

ജോഷ്വാ അവരെയനുഗ്രഹിച്ചു യാത്രയാക്കി. തങ്ങളുടെ സഹോദരഗോത്രങ്ങളോടു യാത്രപറഞ്ഞ്, മനാസ്സെയുടെ അർദ്ധഗോത്രവും റൂബന്‍, ഗാദ് ഗോത്രങ്ങളും ജോര്‍ദ്ദാനക്കരെ, അവര്‍ക്കവകാശമായി ലഭിച്ച ദേശങ്ങളിലേക്കു യാത്രയായി.

ഇസ്രായേല്‍ഭവനങ്ങളിലെല്ലാം സന്തോഷവും സമൃദ്ധിയുംനിറഞ്ഞ വര്‍ഷങ്ങള്‍ കടന്നുവന്നു. കാലം, ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ അതിന്റെ പ്രയാണം തുടര്‍ന്നു. തനിക്കു നൂറ്റിപ്പത്തുവയസ്സു പൂര്‍ത്തിയായ ദിവസം, ജോഷ്വാ ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളേയും ഷെക്കമില്‍ വിളിച്ചുകൂട്ടി.

"സകല മനുഷ്യരും പോകേണ്ടവഴിയേ, ഞാനും കടന്നുപോകാനുള്ള സമയമടുത്തിരിക്കുന്നു. നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു വാഗ്ദാനംനല്കിയിരുന്ന കാര്യങ്ങള്‍ ഒന്നൊഴിയാതെ എല്ലാം സഫലമായിരിക്കുന്നുവെന്നു നിങ്ങള്‍ കണ്ടുകഴിഞ്ഞു. നിങ്ങള്‍ അവിടുത്തെ ഉടമ്പടിലംഘിച്ചു്, അന്യദേവന്മാരെ സേവിക്കുകയും അതുവഴി, കര്‍ത്താവിന്റെ കോപം ജ്വലിപ്പിക്കുകയും ചെയ്യരുതു്. അങ്ങനെ ചെയ്താല്‍, കര്‍ത്താവുനല്കിയ ദേശത്തുനിന്നു നിങ്ങളെ നിര്‍മ്മാര്‍ജ്ജനംചെയ്യാനും നിങ്ങളുടെമേല്‍ സകലതിന്മകളും വരുത്താനും കര്‍ത്താവു മടിക്കില്ലെന്നും നിങ്ങളറിയണം. വാഗ്ദാനങ്ങള്‍ നിറവേറ്റിയതുപോലെ, തന്റെ കല്പനകള്‍ ലംഘിക്കുന്നവരുടെമേലുണ്ടാകുമെന്നു കർത്താവു മുന്നറിയിപ്പുനല്കിയിട്ടുള്ള ശാപങ്ങളും അവിടുന്നു നിറവേറ്റുമെന്നോര്‍ക്കുക.

ഇന്നുവരെ കര്‍ത്താവു നമ്മളെ നയിച്ച വഴികളെക്കുറിച്ച് എപ്പോഴും ചിന്തിക്കുക. 

നമ്മുടെ പൂര്‍വ്വപിതാവായ അബ്രഹാം, യൂഫ്രട്ടീസിനക്കരെ മെസപ്പെട്ടോമിയായില്‍ ജനിച്ചുവളര്‍ന്നു. അബ്രഹാമിന്റെ പിതാവായ തേരഹ് വരെയുള്ള തലമുറകള്‍ അന്യദേവന്മാരെ സേവിക്കുകയും അവരുടെ വിഗ്രഹങ്ങളെ പൂജിക്കുകയുംചെയ്തിരുന്നു. എന്നാല്‍ പിതാവായ അബ്രഹാമിനെ, കര്‍ത്താവു വിളിച്ചുവേര്‍തിരിച്ചു, ജോര്‍ദ്ദാന്‍ നദീതീരത്തു് കാനാന്‍ദേശത്തുകൂടെ നയിച്ചു.

അബ്രഹാമിനു പുത്രനായി ഇസഹാക്കിനെയും ഇസഹാക്കിനു യാക്കോബിനേയും കര്‍ത്താവു നല്കി. യാക്കോബിനെ, 'ഇസ്രായേല്‍' എന്നു കര്‍ത്താവു വിളിച്ചു. യാക്കോബിന്റെ പന്ത്രണ്ടുമക്കളുടെ പരമ്പരകളായ നമ്മൾ, ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളായി.

കാനാന്‍ദേശത്തു ക്ഷാമകാലമായപ്പോള്‍ ഇസ്രായേലും മക്കളും ഈജിപ്തിലേക്കു പോയി. ഇസ്രായേലിന്റെ പുത്രനായ ജോസഫ്, ഫറവോകഴിഞ്ഞാല്‍ ഈജിപ്തിലെ സര്‍വ്വാധികാരങ്ങളൂം കൈയാളുന്ന ഭരണാധികാരിയാകാന്‍ കര്‍ത്താവിടയാക്കി. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ജോസഫിനെയറിയാത്ത ഫറവോമാരുടെ പുതിയ തലമുറകള്‍ അധികാരത്തിലെത്തി. ഇസ്രായേല്‍ജനത്തെ അവരടിമകളാക്കി.

കര്‍ത്താവു മോശയേയും അഹറോനെയും ഫറവോയ്ക്കു മുമ്പിലേക്കയച്ചു. ഈജിപ്തിനുമേല്‍ മഹാമാരികളയച്ച്, കര്‍ത്താവു നമ്മളെ അവിടെനിന്നു മോചിപ്പിച്ചു.

നമ്മുടെ പിതാക്കന്മാര്‍ ചെങ്കടല്‍ത്തീരത്തെത്തിയപ്പോള്‍, ഈജിപ്തുകാരുടെ സൈന്യം അവരെ പിന്തുടര്‍ന്നെത്തി. കര്‍ത്താവു ചെങ്കടല്‍ രണ്ടായിപ്പിളര്‍ത്തി, ഇസ്രായേലിനെ മറുകര കടത്തി. രഥങ്ങളൂം കുതിരപ്പടകളുമായി പിന്തുടര്‍ന്ന ഈജിപ്തുകാരെ, കര്‍ത്താവു ചെങ്കടലില്‍ മുക്കിക്കളഞ്ഞു.

ജോര്‍ദ്ദാനു മറുകരെ, അമോര്യരുടെ നാട്ടിലേക്കു കര്‍ത്താവു നമ്മെ നയിച്ചു. അമോര്യര്‍ നമുക്കെതിരായി യുദ്ധംചെയ്തെങ്കിലും കര്‍ത്താവവരെ നമുക്കേല്പിച്ചുതന്നു.

മൊവാബു രാജാവായ ബാലാക്ക്, ഇസ്രയേലിനെ ശപിക്കാനായി ബാലാം പ്രവാചകനെ അളയച്ചു വരുത്തി. എന്നാല്‍ അവന്‍ നമ്മെ അനുഗ്രഹിക്കുന്നതിനു കര്‍ത്താവിടയാക്കി.

നമ്മള്‍ ജോര്‍ദ്ദാന്‍കടന്നു ജറീക്കോയിലെത്തി. ഇന്നാട്ടിലുണ്ടായിരുന്ന സകലരെയും യുദ്ധത്തില്‍ വധിച്ചു്, ദേശം പിടിച്ചടക്കാന്‍ കര്‍ത്താവു നമ്മെ സഹായിച്ചു. നമ്മളദ്ധ്വാനിക്കാത്ത ഭൂമിയും പണിയാത്ത പട്ടണങ്ങളും നമുക്കു ലഭിച്ചു. നമ്മള്‍ നട്ടുവളര്‍ത്താത്ത മുന്തിരിത്തോട്ടത്തിന്റെയും ഒലിവു തോട്ടത്തിന്റെയും ഫലം നമ്മളിന്നനുഭവിക്കുന്നു. നമ്മുടെ വാളിന്റെയോ വില്ലിന്റെയോ സഹായത്താലല്ല, കര്‍ത്താവിന്റെ കൃപയാലാണു്, നമുക്കിതെല്ലാം സാദ്ധ്യമായത്.

അതിനാല്‍ കര്‍ത്താവിനെ ഭയപ്പെടുകയും ആത്മാർത്ഥതയോടും വിശ്വസ്തയോടുംകൂടെ അവിടുത്തെ സേവിക്കുകയും ചെയ്യുവിന്‍. യൂഫ്രട്ടീസ് നദിക്കരയിലെ മെസപ്പൊട്ടോമിയയിലും നൈല്‍നദീതീരത്തെ ഈജിപ്തിലും നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ചിരുന്ന ദേവന്മാരെയുപേക്ഷിച്ചു്, കര്‍ത്താവിനെയാരാധിക്കുവിന്‍. ഇവിടെ, ഈ ജോര്‍ദ്ദാന്‍തീരത്തെ അമോര്യര്‍ സേവിച്ചിരുന്ന ദേവന്മാരെയും നിങ്ങള്‍ പിഞ്ചെല്ലരുത്.

കര്‍ത്താവു പരിശുദ്ധനായ ദൈവമാണ്, അസഹിഷ്ണുവായ ദൈവം! നിങ്ങളുടെ പാപങ്ങളുമതിക്രമങ്ങളും അവിടുന്നു ക്ഷമിക്കില്ല. കര്‍ത്താവിനെയുപേക്ഷിച്ചു്, അന്യദേവന്മാരെ സേവിച്ചാല്‍, അവിടുന്നു നിങ്ങള്‍ക്കെതിരേ തിരിയും. നിങ്ങള്‍ക്കു നന്മകള്‍നല്കിയ കര്‍ത്താവുതന്നെ നിങ്ങള്‍ക്കു തിന്മ വരുത്തുകയും നിങ്ങളെ നശിപ്പിക്കുകയും ചെയ്യും."

"ഞങ്ങള്‍ കത്താവിനെമാത്രം സേവിക്കും." ജനങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞു.

'"കര്‍ത്താവിനെ സേവിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നുവെന്നതിനു നിങ്ങള്‍തന്നെ സാക്ഷി.'' ജോഷ്വാ പറഞ്ഞു.

"അതേ, ഞങ്ങള്‍തന്നെ സാക്ഷി. ഞങ്ങള്‍ കര്‍ത്താവിനെവിട്ടു് അന്യദേവന്മാരെ സേവിക്കാനിടയാകാതിരിക്കട്ടെ. നമ്മളേയും നമ്മുടെ പിതാക്കന്മാരെയും അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു കൊണ്ടുപോരുകയും നമ്മുടെ കണ്മുമ്പില്‍, മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും നമ്മുടെ വഴികളിലും നാം കടന്നുപോയ ജനതകളുടെയിടയിലും നമ്മളെ സംരക്ഷിക്കുകയുംചെയ്തതു നമ്മുടെ ദൈവമായ കര്‍ത്താവാണു്. ഈ ദേശത്തു വസിച്ചിരുന്ന സകലജനതകളേയും തുരത്തി, ഇവിടം നമുക്കവകാശമായി നല്കിയതും കര്‍ത്താവാണു്. അതിനാല്‍ ഞങ്ങളും ഞങ്ങളുടെ തലമുറകളും കര്‍ത്താവിനെ സേവിക്കും. അവിടുന്നുമാത്രമാണു ഞങ്ങളുടെ ദൈവം." 

ഇസ്രായേൽശ്രേഷ്ഠന്മാർ ജനങ്ങളെല്ലാം കേൾക്കേ ഉറക്കെ പ്രഘോഷിച്ചു.

"നിങ്ങളുടെയിടയിലുള്ള അന്യദേവന്മാരെയുപേക്ഷിച്ച്, നിങ്ങളുടെ ഹൃദയം ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിലേക്കു തിരിയിട്ടെ!'' 

ജോഷ്വാ, കര്‍ത്താവിന്റെ നിയമങ്ങളും ചട്ടങ്ങളും ജനങ്ങള്‍ക്കു നല്കുകയും ഇസ്രായേല്‍ജനതയും കര്‍ത്താവുമായി പുതിയൊരുടമ്പടി സ്ഥാപിക്കുകയും ചെയ്തു. കര്‍ത്താവിന്റെ നിയമഗ്രന്ഥത്തില്‍ ജോഷ്വാ ഈ ഉടമ്പടിയെഴുതി. പിന്നീടു് വലിയൊരു കല്ലുയര്‍ത്തി കര്‍ത്താവിന്റെ കൂടാരത്തിനുമുമ്പില്‍, ഒരു ഓക്കുമരച്ചുവട്ടില്‍ സ്ഥാപിച്ചു.

"നമ്മുടെ ഉടമ്പടിയുടെ ഓര്‍മ്മയ്ക്കായി ഈ കല്ല്, ഞാനിവിടെ സ്ഥാപിക്കുന്നു. നിങ്ങള്‍, നിങ്ങളുടെ ദൈവത്തോടു് അവിശ്വസ്തമായി പെരുമാറാതിരിക്കാന്‍ ഇതു നിങ്ങള്‍ക്കു സാക്ഷിയായിരിക്കട്ടെ."

ഈജിപ്തില്‍നിന്നു കൊണ്ടുവന്ന, ജോസഫിന്റെ അസ്ഥികള്‍, ഷെക്കമില്‍ സംസ്കരിച്ചു. പിതാവായ യാക്കോബ്, ഹമോറില്‍നിന്നു നൂറു വെള്ളിനാണയത്തിനു വാങ്ങിയതായിരുന്നു ആ സ്ഥലം.

അധികംവൈകാതെ ജോഷ്വാ അന്തരിച്ചു. അവന്റെ മൃതശരീരം എഫ്രായിം മലമ്പ്രദേശത്തുള്ള തിമ്നാത്ത്സേറയില്‍ സംസ്കരിച്ചു. അഹറോന്റെ പുത്രനും പ്രധാനപുരോഹിതനുമായിരുന്ന ഏലിയാസറും കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞു. അവന്റെ മൃതശരീരം എഫ്രായിം മലമ്പ്രദേശത്തുതന്നെയുള്ള ഗിബയായില്‍ സംസ്കരിച്ചു.
------------------------------------------------------------------------

ബൈബിള്‍ പഴയനിയമത്തിലെ ആറാമത്തെ പുസ്തകമായ 'ജോഷ്വാ ' പൂര്‍ണ്ണമായി. അടുത്തയാഴ്ച മുതല്‍ ഏഴാമത്തെ പുസ്തകമായ 'ന്യായാധിപന്മാര്‍' (Judges) ആരംഭിക്കുന്നു.

Sunday, 6 May 2018

61 ജോഷ്വാനയിച്ച യുദ്ധങ്ങള്‍

ബൈബിള്‍ക്കഥകള്‍ - 61

ജറുസലെം, ഹെബ്രോണ്‍, യാര്‍മുത്, ലാഖീഷ്, എഗ്‌ലോണ്‍ എന്നിവയുടെ അധിപന്മാരായ അദോനിസെദേക്ക്, ഹോഹാം, പിറാം, ജഫിയ, ദബീര്‍ എന്നിവരെ വധിച്ചശേഷം, അവരുടെ രാജ്യങ്ങള്‍ ഇസ്രായേല്‍ കൈയടക്കി. 

ഇസ്രായേലിൻ്റെ പടയോട്ടത്തിനൊടുവില്‍ ആ രാജ്യങ്ങളില്‍ ജീവനുള്ള ഒന്നുമവശേഷിച്ചില്ല. ഈ രാജ്യങ്ങളുടെ അയല്‍രാജ്യങ്ങളായിരുന്ന ലാഖീഷ്, എല്‍ദോണ്‍ എന്നീ രാജ്യങ്ങളും ജോഷ്വായുടെ സൈനികര്‍ ആക്രമിച്ചു കീഴടക്കി. മനുഷ്യരും മൃഗങ്ങളുമടക്കം എല്ലാ ജീവജാലങ്ങളെയും പൂര്‍ണ്ണമായും നശിപ്പിച്ചശേഷമാണ് ജോഷ്വായും പടയാളികളും ഗില്‍ഗാലിലെ ഇസ്രായേല്‍ പാളയത്തിലേക്കു മടങ്ങിയത്. ഗിബയോനടക്കം, എട്ടു രാജ്യങ്ങളായിരുന്ന ഭൂപ്രദേശം മുഴുവന്‍ ഒറ്റപ്പടയോട്ടത്തത്തില്‍ ഇസ്രായേലിൻ്റെ അധീനതിയിലായി.

ഇസ്രായേല്‍ എന്ന അപകടകാരികളായ നാടോടികള്‍, അവര്‍ക്കു മുമ്പിലെത്തുന്നതെല്ലാം ഉന്മൂലനംചെയ്തുകൊണ്ടു കടന്നുവരുന്നതായി ചുറ്റുവട്ടത്തുള്ള രാജ്യങ്ങളിലെല്ലാം വാര്‍ത്തയെത്തി.

ഹാസോര്‍ രാജാവായ യാബീന്‍, മാദോന്‍ രാജാവായ യോബാബ് ഷിമ്റോണിലെയും അക്ഷാഫിലെയും രാജാക്കന്മാര്‍, വടക്കു മലമ്പ്രദേശത്തും താഴ്‌വരയില്‍ അരാബായിലും പടിഞ്ഞാറ് നഫത്‌ദോറിലുള്ള രാജാക്കന്മാര്‍, കിഴക്കുപടിഞ്ഞാറന്‍ദേശത്ത് അവശേഷിച്ചിരുന്ന കാനാന്യര്‍, മലമ്പ്രദേശത്തുള്ള അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ജബൂസ്യര്‍, മിസ്പാദേശത്ത് ഹെര്‍മോണ്‍ താഴ്‌വരയില്‍ വസിച്ചിരുന്ന ഹിവ്യര്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ ഒന്നിച്ചുകൂടി.

ഇസ്രായേല്‍ എന്ന പൊതുശത്രുവിനെതിരേ, സംയുക്തമായി സൈനികനീക്കം നടത്താന്‍ തീരുമാനമായി.

ധാരാളം കുതിരകളും ഇരുമ്പു രഥങ്ങളും പടയാളികളുമടങ്ങിയ കുതിരപ്പടയും, സമുദ്രതീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റ കാലാള്‍പ്പടയുമൊരുങ്ങി. ഗില്‍ഗാലിലെ ഇസ്രായേല്‍പ്പാളയം ലക്ഷ്യമാക്കി സൈന്യം പുറപ്പെട്ടു. യാത്രാമദ്ധ്യേ, മൊറോം നദിയുടെ തീരത്ത്, അവര്‍ താവളമടിച്ചു.

തങ്ങള്‍ക്കെതിരെ തദ്ദേശീയരായ നിരവധി രാജാക്കന്മാര്‍ സംയുക്തമായി സൈനികനീക്കംനടത്തുന്നതായി ജോഷ്വാ അറിഞ്ഞു. ജോഷ്വാ കര്‍ത്താവിൻ്റെ വാഗ്ദാനപേടകത്തിനു മുമ്പില്‍ പ്രാര്‍ത്ഥനയോടെ മുട്ടുകുത്തി.

"നീ അവരെ ഭയപ്പെടേണ്ടാ. നാളെ ഈ സമയംവരെമാത്രമേ, നിനക്കെതിരേവരുന്ന ശത്രുസൈന്യത്തിന് ആയുസ്സു നല്കിയിട്ടുള്ളൂ. നാളെ ഈ സമയത്തിനപ്പുറം അവരിലൊരാള്‍പോലും ജീവനോടെ അവശേഷിക്കുകയില്ല."

ജോഷ്വാ മൊറോംനദിയുടെ തീരത്തേക്ക് ഇസ്രായേല്‍സൈന്യത്തെ നയിച്ചു. ശത്രുപക്ഷത്ത്, വലിയ സൈന്യനിരയുണ്ടായിരുന്നതിനാല്‍ നേരിട്ടുള്ള ആക്രമണം വിജയിക്കില്ലെന്നു ജോഷ്വാ തിരിച്ചറിഞ്ഞു. ഇസ്രായേല്‍സൈന്യത്തെ, ജോഷ്വാ ചെറിയ സംഘങ്ങളായി തിരിച്ചു. ശത്രുപാളയത്തിനു ചുറ്റും പലയിടങ്ങളിലായി അവർ ഒളിച്ചു.


ആ രാത്രിയില്‍, ശത്രുപാളയത്തിനുചുറ്റും പലയിടങ്ങളിനിന്നായി ഒരേസമയം നടത്തിയ മിന്നലാക്രമണത്തില്‍ തദ്ദേശീയസൈന്യം പതറിപ്പോയി.


നേരംപുലരുന്നതു വരെ ആക്രമണം തുടർന്നു. കുതിരകളുടെ കുതിഞരമ്പുകള്‍ മുറിച്ചു. ഇരുമ്പുരഥങ്ങള്‍ തകര്‍ത്തു തീയിട്ടു. ഉച്ചയ്ക്കുമുമ്പുതന്നെ ഒരാള്‍പോലുമവശേഷിക്കാതെ സംയുക്തസൈന്യത്തിലെ മുഴുവന്‍പേരും വാളിനിരയായി. തങ്ങള്‍ക്കെതിരേ സൈന്യത്തെ അയച്ച രാജ്യങ്ങളെല്ലാം ജോഷ്വാ ആക്രമിച്ചു കീഴടക്കി. അതിനുമപ്പുറം, ഗാസയിലും ഗത്തിലും ഹെബ്രോണിലും ദബോറിലും ഇസ്രായേല്‍ കടന്നുകയറി. ഇസ്രായേലുമായി സഖ്യംചെയ്ത ഗിബയോന്‍കാരും ഗാസായിലും ഗത്തിലും അഷ്‌ദോദിലുമുള്ള അനാക്കിം വംശജരായ ചിലരുമൊഴികേ, തദ്ദേശവാസികളായ മുഴുവന്‍പേരും ഉന്മൂലനംചെയ്യപ്പെട്ടു.

തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ ജോഷ്വാ ഇസ്രായേലിലെ ഏഴുഗോത്രങ്ങള്‍ക്കായി വിഭജിച്ചു നല്കി. രണ്ടു ഗോത്രങ്ങള്‍ക്ക് ജോര്‍ദ്ദാന്‍ നദിയുടെ കിഴക്കുള്ളപ്രദേശങ്ങള്‍ ആദ്യംതന്നെ നല്കിയിരുന്നു. പുരോഹിതഗോത്രമായ ലേവിഗോത്രത്തിന്, അവകാശമൊന്നുമുണ്ടായിരുന്നില്ല. കര്‍ത്താവു മോശയോടു കല്പിച്ചിരുന്നതുപോലെ, ഓരോ ഗോത്രത്തിനുമുള്ള അവകാശം നറുക്കെടുപ്പിലൂടെയാണു നിശ്ചയിച്ചത്.

ഭൂമി അവകാശമായി ലഭിക്കാന്‍ ഇനിയും രണ്ടുഗോത്രങ്ങള്‍കൂടെ അവശേഷിച്ചിരുന്നതിനാല്‍, അവര്‍ക്കായി രാജ്യങ്ങള്‍ പിടിച്ചെടുക്കുന്നതുവരെ യുദ്ധങ്ങളവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. ജോഷ്വായാകട്ടെ, വാര്‍ദ്ധക്യത്തിലേക്കു കടന്നിരുന്നു.

ഇനിയും പിടിച്ചെടുക്കേണ്ട ഭൂപ്രദേശങ്ങള്‍ കണ്ടെത്തുന്നതിനും അവിടെ പ്രയോഗിക്കേണ്ട യുദ്ധതന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുമായി, ജോഷ്വാ ഇസ്രായേല്‍ശ്രേഷ്ടരെ വിളിച്ചുകൂട്ടി.