Sunday, 13 May 2018

62. നിറവേറിയ വാഗ്ദാനം


ബൈബിള്‍ക്കഥകള്‍ - 62

ജോഷ്വാ ഇസ്രായേൽശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി പറഞ്ഞു: 

"നമുക്കു വിശ്രമിക്കാനുള്ള സമയമായിട്ടില്ല. ഇസ്രായേലിലെ എല്ലാ ഗോത്രങ്ങൾക്കും ഭൂമി അവകാശമായി ലഭിക്കണമെങ്കിൽ, ചുറ്റുവട്ടത്തുള്ള കൂടുതൽദേശങ്ങൾ നമ്മൾ പിടിച്ചടക്കണം. ഗാസാ, അഷ്ദോദ്, അഷ്കലോൺ, എക്രോൺ, എക്രോണിന്റെ അതിർത്തിമുതൽ ഈജിപ്തിനു കിഴക്കുവരെയുള്ള ദേശങ്ങൾ, ലബനോൻ, ഗബാല്യരുടെ ദേശം, ഗഷൂര്യരുടെ ദേശങ്ങൾ, സിദോന്യരുടെ ദേശങ്ങൾ തുടങ്ങിയവയെല്ലാം ആക്രമിച്ചുകീഴടക്കി, അന്നാട്ടുകാരെയെല്ലാം ഉന്മൂലനംചെയ്യേണ്ടിയിരിക്കുന്നു.

അതിനാൽ, അലസതവെടിയുക; നമുക്കായി കർത്താവു വാഗ്ദാനംനല്കിയിട്ടുള്ള ദേശങ്ങൾ കീഴടക്കാനായി നമ്മൾ യുദ്ധംചെയ്യുമ്പോൾ, അവിടുന്നു നമ്മോടൊപ്പം യുദ്ധംചെയ്യും.

എനിക്ക്, എൺപത്തിയഞ്ചുവയസ്സു പൂർത്തിയായിരിക്കുന്നു. എങ്കിലും കർത്താവിന്റെ കൃപയാൽ, മുപ്പതുകാരന്റെ കരുത്തോടെ വാളും കുന്തവുമുപയോഗിച്ചു പോരാടാൻ എനിക്കു കഴിയും. തയ്യാറാകുക, ഈ ദേശമെല്ലാം പിടിച്ചെടുക്കുന്നതുവരെ നമുക്കു പോരാടാം. ഞാൻ നിങ്ങൾക്കൊപ്പം, മുമ്പേ നടക്കാം''

ഇസ്രായേൽ വീണ്ടും യുദ്ധസജ്ജമായി. ചുറ്റുവട്ടത്തുള്ള നാട്ടുരാജ്യങ്ങളിലെല്ലാം പരിഭ്രാന്തി പടർന്നു. അവർ ഒറ്റയ്ക്കും കൂട്ടായും ചെറുത്തുനില്ക്കാൻ ശ്രമിച്ചു. എന്നാൽ ഒരാൾപോലുമവശേഷിക്കാതെ, മുഴുവൻപേരെയും ഇസ്രായേൽ വാളിനിരയാക്കി. ആ രാജ്യങ്ങളിലെ സ്വത്തുവകകളും കന്നുകാലികളെയും ഇസ്രായേൽ കൊള്ളയടിച്ചു.

കാനാൻദേശം പൂർണ്ണമായും ഇസ്രായേലിനു സ്വന്തമായി. വിരലിലെണ്ണാവുന്ന ചിലരൊഴികേ, അന്നാട്ടുകാർ മുഴുവൻ,  ഉന്മൂലനംചെയ്യപ്പെട്ടു.

ഹിവ്യവംശജരായ ഗിബയോൻനിവാസികൾ ഇസ്രായേലുമായി സന്ധിചെയ്തിരുന്നതിനാൽ അവർമാത്രം ഇസ്രായേല്യർക്കിടയിൽ ജീവനോടെയവശേഷിച്ചു.

പിടിച്ചെടുത്ത പ്രദേശങ്ങൾ, നറുക്കെടുപ്പിലൂടെ ഇസ്രായേലിലെ പതിനൊന്നുഗോത്രങ്ങൾക്കായി വീതിച്ചുനല്കി. ലേവി ഗോത്രജർ പുരോഹിതഗണവും ഇസ്രായേലിന്റെ പൊതുസ്വത്തുമായതിനാൽ അവർക്കായി പ്രത്യേക ദേശം നല്കിയില്ല.

കർത്താവു മോശയോടു കല്പിച്ചതനുസരിച്ചു്, ഏഴു് *അഭയനഗരങ്ങളും ജോഷ്വാ നിർമ്മിച്ചു. ഗലീലിയിലെ കേദഷ്, എഫ്രായിമിലെ ഷെക്കം, കിര്യാത്ത് അർബ, ഹെബ്രോൺ, ബേസർ, റാമോത്ത്, ഗോലാൻ എന്നിവയാണു് ഇസ്രായേലിലെ അഭയനഗരങ്ങൾ.. 

പിതാക്കന്മാരായ അബ്രാഹമിനും ഇസഹാക്കിനും യാക്കോബിനും നല്കിയ വാഗ്ദാനം കർത്താവു നിറവേറ്റി. ഇസ്രായേലിനു നൽകുമെന്നു പിതാക്കന്മാരോടു കർത്താവു വാഗ്ദാനംനൽകിയ ദേശം, ഇസ്രായേലിനു സ്വന്തമായി.

'ഇസ്രായേല്‍ഗോത്രങ്ങള്‍ക്കെല്ലാം ദേശം വിഭജിച്ചു നല്കിയശേഷം, റൂബന്‍, ഗാദ് ഗോത്രങ്ങളേയും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തേയും ജോഷ്വാ തന്റെയടുത്തു വിളിച്ചുകൂട്ടി.

"കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങളോടു കല്പിച്ചതെല്ലാമനുസരിച്ച നിങ്ങളെ ഞാനഭിനന്ദിക്കുന്നു. ദേശംമുഴുവന്‍ പിടിച്ചടക്കി, ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങള്‍ക്കുമായി വിഭജിച്ചുനല്കുന്നതുവരെ നിങ്ങള്‍ മുന്നണിയില്‍നിന്നു യുദ്ധംചെയ്തു. ജോര്‍ദ്ദാനക്കരെ, മോശ നിങ്ങള്‍ക്കവകാശമായി നല്കിയ ദേശത്തേക്കു് ഇനി നിങ്ങള്‍ക്കു മടങ്ങാം. മോശ നിങ്ങള്‍ക്കു നല്കിയിട്ടുള്ള കല്പനകളും നിയമങ്ങളുമനുസരിക്കുന്നതില്‍ പ്രത്യേകശ്രദ്ധവയ്ക്കണമെന്നു ഞാന്‍ നിങ്ങളെയോര്‍മ്മിപ്പിക്കുന്നു. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്നേഹിക്കുകയും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണാത്മാവോടുംകൂടെ അവിടുത്തെ ആരാധിക്കുകയുംചെയ്യുന്നതില്‍ നിങ്ങള്‍ എല്ലായ്പ്പോഴും ഉത്സുകരായിരിക്കണം."

ജോഷ്വാ അവരെയനുഗ്രഹിച്ചു യാത്രയാക്കി. തങ്ങളുടെ സഹോദരഗോത്രങ്ങളോടു യാത്രപറഞ്ഞ്, മനാസ്സെയുടെ അർദ്ധഗോത്രവും റൂബന്‍, ഗാദ് ഗോത്രങ്ങളും ജോര്‍ദ്ദാനക്കരെ, അവര്‍ക്കവകാശമായി ലഭിച്ച ദേശങ്ങളിലേക്കു യാത്രയായി.

ഇസ്രായേല്‍ഭവനങ്ങളിലെല്ലാം സന്തോഷവും സമൃദ്ധിയുംനിറഞ്ഞ വര്‍ഷങ്ങള്‍ കടന്നുവന്നു. കാലം, ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ അതിന്റെ പ്രയാണം തുടര്‍ന്നു. തനിക്കു നൂറ്റിപ്പത്തുവയസ്സു പൂര്‍ത്തിയായ ദിവസം, ജോഷ്വാ ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളേയും ഷെക്കമില്‍ വിളിച്ചുകൂട്ടി.

"സകല മനുഷ്യരും പോകേണ്ടവഴിയേ, ഞാനും കടന്നുപോകാനുള്ള സമയമടുത്തിരിക്കുന്നു. നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു വാഗ്ദാനംനല്കിയിരുന്ന കാര്യങ്ങള്‍ ഒന്നൊഴിയാതെ എല്ലാം സഫലമായിരിക്കുന്നുവെന്നു നിങ്ങള്‍ കണ്ടുകഴിഞ്ഞു. നിങ്ങള്‍ അവിടുത്തെ ഉടമ്പടിലംഘിച്ചു്, അന്യദേവന്മാരെ സേവിക്കുകയും അതുവഴി, കര്‍ത്താവിന്റെ കോപം ജ്വലിപ്പിക്കുകയും ചെയ്യരുതു്. അങ്ങനെ ചെയ്താല്‍, കര്‍ത്താവുനല്കിയ ദേശത്തുനിന്നു നിങ്ങളെ നിര്‍മ്മാര്‍ജ്ജനംചെയ്യാനും നിങ്ങളുടെമേല്‍ സകലതിന്മകളും വരുത്താനും കര്‍ത്താവു മടിക്കില്ലെന്നും നിങ്ങളറിയണം. വാഗ്ദാനങ്ങള്‍ നിറവേറ്റിയതുപോലെ, തന്റെ കല്പനകള്‍ ലംഘിക്കുന്നവരുടെമേലുണ്ടാകുമെന്നു കർത്താവു മുന്നറിയിപ്പുനല്കിയിട്ടുള്ള ശാപങ്ങളും അവിടുന്നു നിറവേറ്റുമെന്നോര്‍ക്കുക.

ഇന്നുവരെ കര്‍ത്താവു നമ്മളെ നയിച്ച വഴികളെക്കുറിച്ച് എപ്പോഴും ചിന്തിക്കുക. 

നമ്മുടെ പൂര്‍വ്വപിതാവായ അബ്രഹാം, യൂഫ്രട്ടീസിനക്കരെ മെസപ്പെട്ടോമിയായില്‍ ജനിച്ചുവളര്‍ന്നു. അബ്രഹാമിന്റെ പിതാവായ തേരഹ് വരെയുള്ള തലമുറകള്‍ അന്യദേവന്മാരെ സേവിക്കുകയും അവരുടെ വിഗ്രഹങ്ങളെ പൂജിക്കുകയുംചെയ്തിരുന്നു. എന്നാല്‍ പിതാവായ അബ്രഹാമിനെ, കര്‍ത്താവു വിളിച്ചുവേര്‍തിരിച്ചു, ജോര്‍ദ്ദാന്‍ നദീതീരത്തു് കാനാന്‍ദേശത്തുകൂടെ നയിച്ചു.

അബ്രഹാമിനു പുത്രനായി ഇസഹാക്കിനെയും ഇസഹാക്കിനു യാക്കോബിനേയും കര്‍ത്താവു നല്കി. യാക്കോബിനെ, 'ഇസ്രായേല്‍' എന്നു കര്‍ത്താവു വിളിച്ചു. യാക്കോബിന്റെ പന്ത്രണ്ടുമക്കളുടെ പരമ്പരകളായ നമ്മൾ, ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളായി.

കാനാന്‍ദേശത്തു ക്ഷാമകാലമായപ്പോള്‍ ഇസ്രായേലും മക്കളും ഈജിപ്തിലേക്കു പോയി. ഇസ്രായേലിന്റെ പുത്രനായ ജോസഫ്, ഫറവോകഴിഞ്ഞാല്‍ ഈജിപ്തിലെ സര്‍വ്വാധികാരങ്ങളൂം കൈയാളുന്ന ഭരണാധികാരിയാകാന്‍ കര്‍ത്താവിടയാക്കി. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ജോസഫിനെയറിയാത്ത ഫറവോമാരുടെ പുതിയ തലമുറകള്‍ അധികാരത്തിലെത്തി. ഇസ്രായേല്‍ജനത്തെ അവരടിമകളാക്കി.

കര്‍ത്താവു മോശയേയും അഹറോനെയും ഫറവോയ്ക്കു മുമ്പിലേക്കയച്ചു. ഈജിപ്തിനുമേല്‍ മഹാമാരികളയച്ച്, കര്‍ത്താവു നമ്മളെ അവിടെനിന്നു മോചിപ്പിച്ചു.

നമ്മുടെ പിതാക്കന്മാര്‍ ചെങ്കടല്‍ത്തീരത്തെത്തിയപ്പോള്‍, ഈജിപ്തുകാരുടെ സൈന്യം അവരെ പിന്തുടര്‍ന്നെത്തി. കര്‍ത്താവു ചെങ്കടല്‍ രണ്ടായിപ്പിളര്‍ത്തി, ഇസ്രായേലിനെ മറുകര കടത്തി. രഥങ്ങളൂം കുതിരപ്പടകളുമായി പിന്തുടര്‍ന്ന ഈജിപ്തുകാരെ, കര്‍ത്താവു ചെങ്കടലില്‍ മുക്കിക്കളഞ്ഞു.

ജോര്‍ദ്ദാനു മറുകരെ, അമോര്യരുടെ നാട്ടിലേക്കു കര്‍ത്താവു നമ്മെ നയിച്ചു. അമോര്യര്‍ നമുക്കെതിരായി യുദ്ധംചെയ്തെങ്കിലും കര്‍ത്താവവരെ നമുക്കേല്പിച്ചുതന്നു.

മൊവാബു രാജാവായ ബാലാക്ക്, ഇസ്രയേലിനെ ശപിക്കാനായി ബാലാം പ്രവാചകനെ അളയച്ചു വരുത്തി. എന്നാല്‍ അവന്‍ നമ്മെ അനുഗ്രഹിക്കുന്നതിനു കര്‍ത്താവിടയാക്കി.

നമ്മള്‍ ജോര്‍ദ്ദാന്‍കടന്നു ജറീക്കോയിലെത്തി. ഇന്നാട്ടിലുണ്ടായിരുന്ന സകലരെയും യുദ്ധത്തില്‍ വധിച്ചു്, ദേശം പിടിച്ചടക്കാന്‍ കര്‍ത്താവു നമ്മെ സഹായിച്ചു. നമ്മളദ്ധ്വാനിക്കാത്ത ഭൂമിയും പണിയാത്ത പട്ടണങ്ങളും നമുക്കു ലഭിച്ചു. നമ്മള്‍ നട്ടുവളര്‍ത്താത്ത മുന്തിരിത്തോട്ടത്തിന്റെയും ഒലിവു തോട്ടത്തിന്റെയും ഫലം നമ്മളിന്നനുഭവിക്കുന്നു. നമ്മുടെ വാളിന്റെയോ വില്ലിന്റെയോ സഹായത്താലല്ല, കര്‍ത്താവിന്റെ കൃപയാലാണു്, നമുക്കിതെല്ലാം സാദ്ധ്യമായത്.

അതിനാല്‍ കര്‍ത്താവിനെ ഭയപ്പെടുകയും ആത്മാർത്ഥതയോടും വിശ്വസ്തയോടുംകൂടെ അവിടുത്തെ സേവിക്കുകയും ചെയ്യുവിന്‍. യൂഫ്രട്ടീസ് നദിക്കരയിലെ മെസപ്പൊട്ടോമിയയിലും നൈല്‍നദീതീരത്തെ ഈജിപ്തിലും നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ചിരുന്ന ദേവന്മാരെയുപേക്ഷിച്ചു്, കര്‍ത്താവിനെയാരാധിക്കുവിന്‍. ഇവിടെ, ഈ ജോര്‍ദ്ദാന്‍തീരത്തെ അമോര്യര്‍ സേവിച്ചിരുന്ന ദേവന്മാരെയും നിങ്ങള്‍ പിഞ്ചെല്ലരുത്.

കര്‍ത്താവു പരിശുദ്ധനായ ദൈവമാണ്, അസഹിഷ്ണുവായ ദൈവം! നിങ്ങളുടെ പാപങ്ങളുമതിക്രമങ്ങളും അവിടുന്നു ക്ഷമിക്കില്ല. കര്‍ത്താവിനെയുപേക്ഷിച്ചു്, അന്യദേവന്മാരെ സേവിച്ചാല്‍, അവിടുന്നു നിങ്ങള്‍ക്കെതിരേ തിരിയും. നിങ്ങള്‍ക്കു നന്മകള്‍നല്കിയ കര്‍ത്താവുതന്നെ നിങ്ങള്‍ക്കു തിന്മ വരുത്തുകയും നിങ്ങളെ നശിപ്പിക്കുകയും ചെയ്യും."

"ഞങ്ങള്‍ കത്താവിനെമാത്രം സേവിക്കും." ജനങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞു.

'"കര്‍ത്താവിനെ സേവിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നുവെന്നതിനു നിങ്ങള്‍തന്നെ സാക്ഷി.'' ജോഷ്വാ പറഞ്ഞു.

"അതേ, ഞങ്ങള്‍തന്നെ സാക്ഷി. ഞങ്ങള്‍ കര്‍ത്താവിനെവിട്ടു് അന്യദേവന്മാരെ സേവിക്കാനിടയാകാതിരിക്കട്ടെ. നമ്മളേയും നമ്മുടെ പിതാക്കന്മാരെയും അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു കൊണ്ടുപോരുകയും നമ്മുടെ കണ്മുമ്പില്‍, മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും നമ്മുടെ വഴികളിലും നാം കടന്നുപോയ ജനതകളുടെയിടയിലും നമ്മളെ സംരക്ഷിക്കുകയുംചെയ്തതു നമ്മുടെ ദൈവമായ കര്‍ത്താവാണു്. ഈ ദേശത്തു വസിച്ചിരുന്ന സകലജനതകളേയും തുരത്തി, ഇവിടം നമുക്കവകാശമായി നല്കിയതും കര്‍ത്താവാണു്. അതിനാല്‍ ഞങ്ങളും ഞങ്ങളുടെ തലമുറകളും കര്‍ത്താവിനെ സേവിക്കും. അവിടുന്നുമാത്രമാണു ഞങ്ങളുടെ ദൈവം." 

ഇസ്രായേൽശ്രേഷ്ഠന്മാർ ജനങ്ങളെല്ലാം കേൾക്കേ ഉറക്കെ പ്രഘോഷിച്ചു.

"നിങ്ങളുടെയിടയിലുള്ള അന്യദേവന്മാരെയുപേക്ഷിച്ച്, നിങ്ങളുടെ ഹൃദയം ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിലേക്കു തിരിയിട്ടെ!'' 

ജോഷ്വാ, കര്‍ത്താവിന്റെ നിയമങ്ങളും ചട്ടങ്ങളും ജനങ്ങള്‍ക്കു നല്കുകയും ഇസ്രായേല്‍ജനതയും കര്‍ത്താവുമായി പുതിയൊരുടമ്പടി സ്ഥാപിക്കുകയും ചെയ്തു. കര്‍ത്താവിന്റെ നിയമഗ്രന്ഥത്തില്‍ ജോഷ്വാ ഈ ഉടമ്പടിയെഴുതി. പിന്നീടു് വലിയൊരു കല്ലുയര്‍ത്തി കര്‍ത്താവിന്റെ കൂടാരത്തിനുമുമ്പില്‍, ഒരു ഓക്കുമരച്ചുവട്ടില്‍ സ്ഥാപിച്ചു.

"നമ്മുടെ ഉടമ്പടിയുടെ ഓര്‍മ്മയ്ക്കായി ഈ കല്ല്, ഞാനിവിടെ സ്ഥാപിക്കുന്നു. നിങ്ങള്‍, നിങ്ങളുടെ ദൈവത്തോടു് അവിശ്വസ്തമായി പെരുമാറാതിരിക്കാന്‍ ഇതു നിങ്ങള്‍ക്കു സാക്ഷിയായിരിക്കട്ടെ."

ഈജിപ്തില്‍നിന്നു കൊണ്ടുവന്ന, ജോസഫിന്റെ അസ്ഥികള്‍, ഷെക്കമില്‍ സംസ്കരിച്ചു. പിതാവായ യാക്കോബ്, ഹമോറില്‍നിന്നു നൂറു വെള്ളിനാണയത്തിനു വാങ്ങിയതായിരുന്നു ആ സ്ഥലം.

അധികംവൈകാതെ ജോഷ്വാ അന്തരിച്ചു. അവന്റെ മൃതശരീരം എഫ്രായിം മലമ്പ്രദേശത്തുള്ള തിമ്നാത്ത്സേറയില്‍ സംസ്കരിച്ചു. അഹറോന്റെ പുത്രനും പ്രധാനപുരോഹിതനുമായിരുന്ന ഏലിയാസറും കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞു. അവന്റെ മൃതശരീരം എഫ്രായിം മലമ്പ്രദേശത്തുതന്നെയുള്ള ഗിബയായില്‍ സംസ്കരിച്ചു.
------------------------------------------------------------------------

ബൈബിള്‍ പഴയനിയമത്തിലെ ആറാമത്തെ പുസ്തകമായ 'ജോഷ്വാ ' പൂര്‍ണ്ണമായി. അടുത്തയാഴ്ച മുതല്‍ ഏഴാമത്തെ പുസ്തകമായ 'ന്യായാധിപന്മാര്‍' (Judges) ആരംഭിക്കുന്നു.

Sunday, 6 May 2018

61 ജോഷ്വാനയിച്ച യുദ്ധങ്ങള്‍

ബൈബിള്‍ക്കഥകള്‍ - 61

ജറുസലെം, ഹെബ്രോണ്‍, യാര്‍മുത്, ലാഖീഷ്, എഗ്‌ലോണ്‍ എന്നിവയുടെ അധിപന്മാരായ അദോനിസെദേക്ക്, ഹോഹാം, പിറാം, ജഫിയ, ദബീര്‍ എന്നിവരെ വധിച്ചശേഷം, അവരുടെ രാജ്യങ്ങള്‍ ഇസ്രായേല്‍ കൈയടക്കി. 

ഇസ്രായേലിൻ്റെ പടയോട്ടത്തിനൊടുവില്‍ ആ രാജ്യങ്ങളില്‍ ജീവനുള്ള ഒന്നുമവശേഷിച്ചില്ല. ഈ രാജ്യങ്ങളുടെ അയല്‍രാജ്യങ്ങളായിരുന്ന ലാഖീഷ്, എല്‍ദോണ്‍ എന്നീ രാജ്യങ്ങളും ജോഷ്വായുടെ സൈനികര്‍ ആക്രമിച്ചു കീഴടക്കി. മനുഷ്യരും മൃഗങ്ങളുമടക്കം എല്ലാ ജീവജാലങ്ങളെയും പൂര്‍ണ്ണമായും നശിപ്പിച്ചശേഷമാണ് ജോഷ്വായും പടയാളികളും ഗില്‍ഗാലിലെ ഇസ്രായേല്‍ പാളയത്തിലേക്കു മടങ്ങിയത്. ഗിബയോനടക്കം, എട്ടു രാജ്യങ്ങളായിരുന്ന ഭൂപ്രദേശം മുഴുവന്‍ ഒറ്റപ്പടയോട്ടത്തത്തില്‍ ഇസ്രായേലിൻ്റെ അധീനതിയിലായി.

ഇസ്രായേല്‍ എന്ന അപകടകാരികളായ നാടോടികള്‍, അവര്‍ക്കു മുമ്പിലെത്തുന്നതെല്ലാം ഉന്മൂലനംചെയ്തുകൊണ്ടു കടന്നുവരുന്നതായി ചുറ്റുവട്ടത്തുള്ള രാജ്യങ്ങളിലെല്ലാം വാര്‍ത്തയെത്തി.

ഹാസോര്‍ രാജാവായ യാബീന്‍, മാദോന്‍ രാജാവായ യോബാബ് ഷിമ്റോണിലെയും അക്ഷാഫിലെയും രാജാക്കന്മാര്‍, വടക്കു മലമ്പ്രദേശത്തും താഴ്‌വരയില്‍ അരാബായിലും പടിഞ്ഞാറ് നഫത്‌ദോറിലുള്ള രാജാക്കന്മാര്‍, കിഴക്കുപടിഞ്ഞാറന്‍ദേശത്ത് അവശേഷിച്ചിരുന്ന കാനാന്യര്‍, മലമ്പ്രദേശത്തുള്ള അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ജബൂസ്യര്‍, മിസ്പാദേശത്ത് ഹെര്‍മോണ്‍ താഴ്‌വരയില്‍ വസിച്ചിരുന്ന ഹിവ്യര്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ ഒന്നിച്ചുകൂടി.

ഇസ്രായേല്‍ എന്ന പൊതുശത്രുവിനെതിരേ, സംയുക്തമായി സൈനികനീക്കം നടത്താന്‍ തീരുമാനമായി.

ധാരാളം കുതിരകളും ഇരുമ്പു രഥങ്ങളും പടയാളികളുമടങ്ങിയ കുതിരപ്പടയും, സമുദ്രതീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റ കാലാള്‍പ്പടയുമൊരുങ്ങി. ഗില്‍ഗാലിലെ ഇസ്രായേല്‍പ്പാളയം ലക്ഷ്യമാക്കി സൈന്യം പുറപ്പെട്ടു. യാത്രാമദ്ധ്യേ, മൊറോം നദിയുടെ തീരത്ത്, അവര്‍ താവളമടിച്ചു.

തങ്ങള്‍ക്കെതിരെ തദ്ദേശീയരായ നിരവധി രാജാക്കന്മാര്‍ സംയുക്തമായി സൈനികനീക്കംനടത്തുന്നതായി ജോഷ്വാ അറിഞ്ഞു. ജോഷ്വാ കര്‍ത്താവിൻ്റെ വാഗ്ദാനപേടകത്തിനു മുമ്പില്‍ പ്രാര്‍ത്ഥനയോടെ മുട്ടുകുത്തി.

"നീ അവരെ ഭയപ്പെടേണ്ടാ. നാളെ ഈ സമയംവരെമാത്രമേ, നിനക്കെതിരേവരുന്ന ശത്രുസൈന്യത്തിന് ആയുസ്സു നല്കിയിട്ടുള്ളൂ. നാളെ ഈ സമയത്തിനപ്പുറം അവരിലൊരാള്‍പോലും ജീവനോടെ അവശേഷിക്കുകയില്ല."

ജോഷ്വാ മൊറോംനദിയുടെ തീരത്തേക്ക് ഇസ്രായേല്‍സൈന്യത്തെ നയിച്ചു. ശത്രുപക്ഷത്ത്, വലിയ സൈന്യനിരയുണ്ടായിരുന്നതിനാല്‍ നേരിട്ടുള്ള ആക്രമണം വിജയിക്കില്ലെന്നു ജോഷ്വാ തിരിച്ചറിഞ്ഞു. ഇസ്രായേല്‍സൈന്യത്തെ, ജോഷ്വാ ചെറിയ സംഘങ്ങളായി തിരിച്ചു. ശത്രുപാളയത്തിനു ചുറ്റും പലയിടങ്ങളിലായി അവർ ഒളിച്ചു.


ആ രാത്രിയില്‍, ശത്രുപാളയത്തിനുചുറ്റും പലയിടങ്ങളിനിന്നായി ഒരേസമയം നടത്തിയ മിന്നലാക്രമണത്തില്‍ തദ്ദേശീയസൈന്യം പതറിപ്പോയി.


നേരംപുലരുന്നതു വരെ ആക്രമണം തുടർന്നു. കുതിരകളുടെ കുതിഞരമ്പുകള്‍ മുറിച്ചു. ഇരുമ്പുരഥങ്ങള്‍ തകര്‍ത്തു തീയിട്ടു. ഉച്ചയ്ക്കുമുമ്പുതന്നെ ഒരാള്‍പോലുമവശേഷിക്കാതെ സംയുക്തസൈന്യത്തിലെ മുഴുവന്‍പേരും വാളിനിരയായി. തങ്ങള്‍ക്കെതിരേ സൈന്യത്തെ അയച്ച രാജ്യങ്ങളെല്ലാം ജോഷ്വാ ആക്രമിച്ചു കീഴടക്കി. അതിനുമപ്പുറം, ഗാസയിലും ഗത്തിലും ഹെബ്രോണിലും ദബോറിലും ഇസ്രായേല്‍ കടന്നുകയറി. ഇസ്രായേലുമായി സഖ്യംചെയ്ത ഗിബയോന്‍കാരും ഗാസായിലും ഗത്തിലും അഷ്‌ദോദിലുമുള്ള അനാക്കിം വംശജരായ ചിലരുമൊഴികേ, തദ്ദേശവാസികളായ മുഴുവന്‍പേരും ഉന്മൂലനംചെയ്യപ്പെട്ടു.

തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ ജോഷ്വാ ഇസ്രായേലിലെ ഏഴുഗോത്രങ്ങള്‍ക്കായി വിഭജിച്ചു നല്കി. രണ്ടു ഗോത്രങ്ങള്‍ക്ക് ജോര്‍ദ്ദാന്‍ നദിയുടെ കിഴക്കുള്ളപ്രദേശങ്ങള്‍ ആദ്യംതന്നെ നല്കിയിരുന്നു. പുരോഹിതഗോത്രമായ ലേവിഗോത്രത്തിന്, അവകാശമൊന്നുമുണ്ടായിരുന്നില്ല. കര്‍ത്താവു മോശയോടു കല്പിച്ചിരുന്നതുപോലെ, ഓരോ ഗോത്രത്തിനുമുള്ള അവകാശം നറുക്കെടുപ്പിലൂടെയാണു നിശ്ചയിച്ചത്.

ഭൂമി അവകാശമായി ലഭിക്കാന്‍ ഇനിയും രണ്ടുഗോത്രങ്ങള്‍കൂടെ അവശേഷിച്ചിരുന്നതിനാല്‍, അവര്‍ക്കായി രാജ്യങ്ങള്‍ പിടിച്ചെടുക്കുന്നതുവരെ യുദ്ധങ്ങളവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. ജോഷ്വായാകട്ടെ, വാര്‍ദ്ധക്യത്തിലേക്കു കടന്നിരുന്നു.

ഇനിയും പിടിച്ചെടുക്കേണ്ട ഭൂപ്രദേശങ്ങള്‍ കണ്ടെത്തുന്നതിനും അവിടെ പ്രയോഗിക്കേണ്ട യുദ്ധതന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുമായി, ജോഷ്വാ ഇസ്രായേല്‍ശ്രേഷ്ടരെ വിളിച്ചുകൂട്ടി.

Sunday, 29 April 2018

60. നിശ്ചലരായ സൂര്യചന്ദ്രന്മാര്‍

ബൈബിള്‍ക്കഥകള്‍ - 60

"ഗിബയോന്‍കാരില്‍ ഒരുവന്‍പോലും ജീവനോടെ അവശേഷിക്കാനിടയകരുത്. അവര്‍ കളവുപറഞ്ഞു നമ്മളെ വഞ്ചിച്ചതിനാല്‍ നമുക്കവരെ ഉന്മൂലനംചെയ്യാം." ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ കോപത്തോടെ പറഞ്ഞു. 

എന്നാല്‍ ജോഷ്വാ അവരോടു യോജിച്ചില്ല. "തെറ്റു നമ്മുടെ ഭാഗത്തും സംഭവിച്ചിട്ടുണ്ട്. അവര്‍ ആരെന്നോ എന്തെന്നോ കൂടുതലായി അന്വേഷിച്ചറിയാന്‍ശ്രമിക്കാതെ കര്‍ത്താവിൻ്റെ നാമത്തില്‍ അവരെ രക്ഷിക്കാമെന്നു നമ്മള്‍ ശപഥംചെയ്തു. കര്‍ത്താവിൻ്റെ ഹിതമെന്തെന്നറിയാന്‍ നമ്മള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്നതുമില്ല. കര്‍ത്താവിൻ്റെ നാമത്തില്‍ചെയ്ത ശപഥം നമ്മള്‍ പാലിക്കുന്നില്ലെങ്കില്‍ നമ്മള്‍ അവഹേളിക്കുന്നതു നമ്മുടെ ദൈവമായ കര്‍ത്താവിനെത്തന്നെയാണ്. അതിനാല്‍ നമ്മുടെ ജീവന്‍ നഷ്ടപ്പെടുത്തിയും അവരുടെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറെടുക്കുക. അവരുടെ ശത്രുക്കളെ നമ്മള്‍ നേരിടും."

ജോഷ്വായുടെ വാക്കുകള്‍കേട്ടു ഗിബയോന്‍കാര്‍ ആശ്വാസംകൊണ്ടു. അപ്പോള്‍ ജോഷ്വാ അവരോടു ചോദിച്ചു: "നിങ്ങളെന്തിനാണു ഞങ്ങളോടു കളവുപറഞ്ഞു ഞങ്ങളെ വഞ്ചിക്കാന്‍ ശ്രമിച്ചത്?"

"നിങ്ങളുടെ ദൈവമായ കര്‍ത്താവ്, കാനാന്‍ദേശം മുഴുവന്‍ നിങ്ങള്‍ക്കവകാശമായി നല്കിയെന്നും തദ്ദേശവാസികളെയെല്ലാം വകവരുത്തി ദേശം പിടിച്ചടക്കാന്‍ ദൈവപുരുഷനായ മോശ നിങ്ങളോടു കല്പിച്ചിട്ടുണ്ടെന്നും ഞങ്ങള്‍ കേട്ടിരുന്നു. ജെറീക്കോയിലും ആയ് പട്ടണത്തിലും നിങ്ങള്‍നടത്തിയ സൈനികനീക്കങ്ങളേയും നിങ്ങളുടെ മുന്നേറ്റത്തെയുംകുറിച്ചറിഞ്ഞപ്പോള്‍, ജീവന്‍ രക്ഷിക്കാനായി ഞങ്ങളങ്ങനെ ചെയ്തുപോയതാണ്. അതല്ലാതെ നിങ്ങളെയോ, ഇപ്പോള്‍ ഞങ്ങളെ ആക്രമിക്കാനെത്തുന്ന അഞ്ചുരാജാക്കന്മാരെയോ വഞ്ചിക്കണമെന്നു ഞങ്ങള്‍ ചിന്തിച്ചിട്ടേയില്ല."

"എന്തുതന്നെയായാലും കര്‍ത്താവിൻ്റെ നാമത്തില്‍ചെയ്ത ശപഥം ഞങ്ങള്‍ പാലിക്കും. ഞങ്ങള്‍ക്കു ജീവനുള്ളിടത്തോളം കാലം, നിങ്ങളുടെ ജീവന്‍ സുരക്ഷിതമായിരിക്കും. എന്നാല്‍ ഞങ്ങളെ വഞ്ചിച്ചതിനാല്‍ നിങ്ങള്‍ ശപിക്കപ്പെട്ടവരാണ്. ജീവിതകാലംമുഴുവന്‍ നിങ്ങള്‍ ഞങ്ങളുടെ അടിമകളായിരിക്കും. ഇസ്രയേല്പാളയത്തില്‍ വെള്ളംകോരുകയും വിറകുവെട്ടുകയുംചെയ്യുന്ന അടിമകള്‍..."

"ജീവന്‍ നിലനിര്‍ത്തുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ല; ജീവിതകാലമത്രയും ഞങ്ങള്‍ നിങ്ങള്‍ക്കു വിധേയരായിരുന്നുകൊള്ളാം" ഗിബയൊന്‍കാര്‍ ജോഷ്വയുടെ മുമ്പില്‍ താണുവണങ്ങി.

ജോഷ്വാ ഇസ്രായേലിൻ്റെ ദൈവമായ കര്‍ത്താവിൻ്റെമുമ്പില്‍ പ്രാര്‍ത്ഥനാപൂര്‍വ്വമിരുന്നു. കര്‍ത്താവ് അവനോടു സംസാരിച്ചു. "നീയവരെ ഭയപ്പെടേണ്ട, അവരെ ഞാന്‍ നിൻ്റെ കൈകളില്‍ ഏല്പിച്ചുകഴിഞ്ഞിരിക്കുന്നു."

യുദ്ധനിപുണരും ധീരന്മാരുമായ തൻ്റെ പടയാളികളെ നയിച്ചുകൊണ്ട്, ജോഷ്വാ ഗില്‍ഗാലില്‍നിന്നു പുറപ്പെടാന്‍ തയ്യാറായി. അപ്പോള്‍ സൂര്യന്‍ അസ്തമയത്തിനായി ഒരുങ്ങുകയായിരുന്നു. ആകാശത്തിൻ്റെ മറ്റേക്കോണില്‍ ചന്ദ്രബിംബവും തെളിഞ്ഞുതുടങ്ങിയിരുന്നു. ഇസ്രയേല്യരും ഗിബയോനിലെ പ്രമുഖരുംകേള്‍ക്കേ ജോഷ്വാ ഉറക്കെ വിളിച്ചുപറഞ്ഞു: "സൂര്യാ, നീ ഗിബയോനില്‍ നിശ്ചലമാകുക. ഞങ്ങള്‍ വിജയശ്രീലാളിതരായി എത്തുന്നതുവരെ, ചന്ദ്രാ നീയുമനങ്ങരുത്."

 

ജെറുസലേം, ഹെബ്രോണ്‍, യാര്‍മുത്, ലാഖിഷ്, എബ്രോണ്‍ എന്നീ അഞ്ചുരാജ്യങ്ങള്‍ ഭരിച്ചിരുന്ന അമോര്യവംശജരായ അഞ്ചുരാജാക്കന്മാര്‍, ഗിബയോന്‍കാര്‍ക്കെതിരേ സംയുക്തമായി തങ്ങളുടെ സൈനികരെ നയിച്ചു. അസ്തമയത്തോടടുത്തപ്പോള്‍ അവര്‍ ഗിബയോണിന്റെ അതിര്‍ത്തികളില്‍ താവളമടിച്ചു. പുലര്‍ച്ചെ, നാലതിരുകളിലുംനിന്ന്, ഗിബയോനിലേക്കു കടന്നുകയറി ആക്രമിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഗിബയോന്‍കാരെ സംരക്ഷിക്കാന്‍ ഇസ്രയേല്‍ തയ്യാറാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നതേയില്ല.

യാമങ്ങള്‍ മുന്നോട്ടുപോയെങ്കിലും സൂര്യനസ്തമിക്കുകയോ ചന്ദ്രന്‍ അതിൻ്റെ അയനത്തിലേക്കു കടക്കുകയോ ചെയ്തില്ല. എന്താണു സംഭവിക്കുന്നതെന്നറിയാതെ അമോര്യസൈനികര്‍ അദ്ഭുതപ്പെട്ടു. അന്നുവരെ കേട്ടുകേള്‍വിപോലുമില്ലാതിരുന്ന പ്രകൃതിയുടെ ഭാവമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അവർ മുഴുകി. രാത്രിയുടെ നാലാംയാമമായപ്പോഴും സൂര്യൻ അസ്തമിക്കാതെ നിന്നു. അമോര്യസൈനികർ ഉറക്കത്തിലേക്കു വഴുതിത്തുടങ്ങി..

രാത്രിയുടെ നാലാംയാമത്തില്‍ ഇസ്രയേല്‍സൈനികര്‍ അമോര്യസൈനികത്താവളങ്ങളില്‍ മിന്നലാക്രമണം നടത്തി. ഉറക്കത്തിലേക്കു വഴുതിത്തുടങ്ങിയിരുന്ന അമോര്യ സൈനികര്‍, എന്താണു സംഭവിക്കുന്നതെന്നു തിരിച്ചറിയുന്നതിനുമുമ്പേ, നിരവധിപേര്‍ വധിക്കപ്പെട്ടു. മറ്റുള്ളവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. ബെത്ഹേറോണ്‍ ചുരത്തിലൂടെ ഓടിയ അമോര്യരെ ഇസ്രായേല്‍സൈന്യം പിന്തുടര്‍ന്നു.

അപ്പോള്‍ ആകാശത്തു മിന്നല്‍പ്പിണരുകള്‍ പാഞ്ഞുതുടങ്ങി ഒപ്പം വലിയ കാറ്റും. ബെത്ഹേറോണ്‍ ചുരത്തില്‍നിന്നുള്ള ഇറക്കത്തില്‍ കന്മഴ പെയ്തുതുടങ്ങി. തീജ്വാലകളുടെ അകമ്പടിയോടെ വലിയ കല്ലുകള്‍ ആകാശത്തുനിന്നു ഭൂമിയിലേക്കു പെയ്തിറങ്ങി. ഇസ്രയേലിനെ ഭയന്നോടിയ അമോര്യ സൈനികര്‍ ചുരമിറങ്ങിച്ചെന്നതു കന്മഴയിലെക്കാണ്. ഇസ്രായേലിന്റെ വാളുകള്‍ വധിച്ചതിലുമധികംപേര്‍ കന്മഴയില്‍പ്പെട്ടു മരിച്ചു. ഇസ്രായേലുകാര്‍ ചുരമിറങ്ങിയില്ല.

നേരംപുലരേണ്ടനേരമായപ്പോൾ അമോര്യസൈനികരില്‍ ഒരാള്‍പോലും ജീവനോടെ അവശേഷിച്ചിരുന്നില്ല. ഇസ്രായേലിലോ ഗിബയോനിലോ ഒരാള്‍ക്കുപോലും ജീവന്‍ നഷ്ടപ്പെട്ടതുമില്ല. ഗിബയോനെതിരെ യുദ്ധത്തിനുവന്ന രാജാക്കന്മാര്‍ അഞ്ചുപേരും ഗിബയോന്‍ അതിര്‍ത്തിയില്‍, ഒരു ഗുഹയിലൊളിച്ചിരുന്നു.

പുലര്‍ച്ചേ നടത്തിയ തെരച്ചിലില്‍ ഇസ്രയേല്‍സൈനികര്‍ അവരെപ്പിടികൂടി ജോഷ്വായുടെ മുമ്പില്‍ ഹാജരാക്കി. ജോഷ്വാ അഞ്ചുപേരെയും വധിച്ചു. അന്നു വൈകുന്നേരംവരെ അവരുടെ മൃതദേഹങ്ങള്‍ മരച്ചില്ലകളില്‍ കെട്ടിത്തൂക്കി. സന്ധ്യമയങ്ങിയപ്പോള്‍, എല്ലാമൃതദേഹങ്ങളും മരത്തില്‍നിന്നിറക്കി ഒരു ഗുഹയില്‍ സംസ്കരിച്ചു. ഗുഹാകവാടം വലിയ ഒരു കല്ലിനാല്‍ അടച്ചു. അതിനുമുകളില്‍ വലിയൊരു കല്‍ക്കൂമ്പരവുമുണ്ടാക്കി
ഒരു ദിവസംമുഴുവന്‍ ആകാശത്തു നിശ്ചലമായിനിന്ന സൂര്യന്‍ അപ്പോള്‍ അസ്തമിച്ചു. ചന്ദ്രന്‍ മേഘങ്ങള്‍ക്കിടയിലൂടെ തൻ്റെ യാത്ര പുനരാരംഭിച്ചു.

Sunday, 22 April 2018

59. ഗിബയോന്‍കാരുടെ നയതന്ത്രം

ബൈബിള്‍ക്കഥകള്‍ - 59

ജോര്‍ദ്ദാൻ്റെ മറുകരയില്‍ മലകളിലും താഴ്‌വരകളിലും ലബനോന്‍വരെ നീണ്ടുകിടക്കുന്ന വലിയ കടല്‍ത്തീരത്തും വസിച്ചിരുന്ന ഹിത്യരും അമോര്യരും കാനാന്യരും പെരീസ്യരും ഹിവ്യരും ജബൂസ്യരുമായ രാജാക്കന്മാരെല്ലാവരും ഇസ്രായേലിനുമെതിരേ യുദ്ധംചെയ്യാന്‍ ഒരുമിച്ചുകൂടി. എന്നാല്‍ അവര്‍ക്കിടയിലുണ്ടായിരുന്ന ഗിബയോന്‍ദേശക്കാര്‍മാത്രം അവരോടുചേര്‍ന്നില്ല.

ആയ് പട്ടണത്തെക്കാള്‍ വലുതും സൈന്യബലത്താല്‍ ശക്തവുമായിരുന്നു ഗിബെയോൻ. എങ്കിലും ഇസ്രായേലിനെതിരായി ഒരു യുദ്ധം വിജയിക്കാന്‍ എളുപ്പമാകില്ലെന്ന് ഗിബയോന്‍രാജാവു മനസ്സിലാക്കി.

ഇസ്രായേലിനോടു സ്വീകരിക്കേണ്ട നയമെന്തെന്നു ചര്‍ച്ചചെയ്യാന്‍ ഗിബയോനിലെ പ്രമുഖര്‍ ഒന്നിച്ചുകൂടി.

"ജെറീക്കോയ്ക്കും ആയിലും സംഭവിച്ചതെന്തെന്നു നാം അറിഞ്ഞതല്ലേ? നമ്മുടെ ചുറ്റുവട്ടത്തുള്ള രാജാക്കന്മാര്‍ക്കൊപ്പം നമ്മളും ഇസ്രായേലിനെനേരിട്ടാല്‍ അനുഭവം മറ്റൊന്നാകാനിടയില്ല. അതിനാല്‍ ഇസ്രായേലുമായി നമ്മള്‍ സന്ധിയിലാകണം."

"അതെങ്ങനെ സാധിക്കും? കാനാന്‍ദേശത്തുള്ള രാജ്യങ്ങളെല്ലാം പിടിച്ചടക്കാനാണ് അവരുടെ ഉദ്ദ്യേശമെന്നല്ലേ അറിഞ്ഞത്? അങ്ങനെയെങ്കില്‍ അവര്‍ നമ്മളുമായി സന്ധിക്കു തയ്യാറാകുമോ? ജെറീക്കോയിലും ആയിലും ചെയ്തതുപോലെ നമ്മളെയും വധിച്ചു നമ്മുടെ ദേശം പിടിച്ചെടുക്കാനേ അവര്‍ ശ്രമിക്കുകയുള്ളൂ. അറിഞ്ഞുകൊണ്ട് അവരുടെ വാൾ‌ത്തലയ്ക്കുമുമ്പില്‍ നമ്മള്‍ തലവയ്ക്കണോ?"

"അവര്‍ ഇങ്ങോട്ട് ആക്രമണത്തിനെത്തിയാലും നമ്മള്‍ നമുക്കു ചുറ്റുമുള്ള ജനതകളോടുചേര്‍ന്ന് അങ്ങോട്ടാക്രമിച്ചാലും നമുക്കു നമ്മുടെ രാജ്യവും ജീവനും നഷ്ടമാകുമെന്നുറപ്പാണ്. അവരുമായി സന്ധിചെയ്‌താല്‍ നമ്മുടെയും നമ്മുടെ കുഞ്ഞുങ്ങളുടെയും ജീവനെങ്കിലും രക്ഷിക്കാനാകും."

"പക്ഷേ എങ്ങനെ? നമ്മള്‍ ഇന്നാട്ടുകാരാണ് എന്നറിഞ്ഞാല്‍ രാജ്യംപിടിച്ചടക്കുന്നതിനുവേണ്ടി അവര്‍ നമ്മളെ ഉന്മൂലനംചെയ്യില്ലേ?"

"വിദൂരത്തുനിന്നു വരുന്ന നാടോടികള്‍ എന്ന വ്യാജേന നമുക്കവരെ സമീപിക്കാം. അവരുടെ ദൈവമായ കര്‍ത്താവിൻ്റെ നാമത്തില്‍ നമുക്കു സഹായമഭ്യര്‍ത്ഥിക്കാം"

അത് എല്ലാവര്‍ക്കും സ്വീകാര്യമായ അഭിപ്രായമായിരുന്നു. ചെറിയൊരു സംഘത്തെ ഇസ്രായേല്‍ത്താവളത്തിലേക്കയച്ച്, അവരുമായി ഒരുടമ്പടിയുണ്ടാക്കാന്‍ ഗിബയോന്‍കാര്‍ തീരുമാനിച്ചു.

പഴകി വൃത്തിഹീനമായ വസ്ത്രങ്ങളും കീറിത്തുന്നിയ പാദരക്ഷകളുമണിഞ്ഞ്‌, ഇസ്രായേല്‍ താവളമടിച്ചിരിക്കുന്ന ഗില്‍ഗാലിലേക്ക്, ഗിബയോന്‍ ദൂതന്മാരുടെ സംഘം പുറപ്പെട്ടു.

ഭക്ഷണസാധനങ്ങള്‍ പഴകിയ ചാക്കുകളിലും വീഞ്ഞ്, കീറിത്തുന്നിയ തോല്‍ക്കുടങ്ങളിലും നിറച്ചാണ് അവര്‍ ഗില്‍ഗാലിലേക്കു നീങ്ങിയത്. മൂന്നുദിവസത്തെ യാത്ര അവരെ ഇസ്രായേല്‍ പാളയത്തിലെത്തിച്ചു. ജോഷ്വായുടെ മുമ്പില്‍ താണുവണങ്ങി, ഗിബയോന്‍കാര്‍ ഇസ്രായേലിന്റെ സഹായമഭ്യര്‍ത്ഥിച്ചു.

"ഞങ്ങള്‍ വിദൂരദേശത്തുനിന്നു വരുകയാണ്. ഞങ്ങളുമായി നിങ്ങളൊരു സമാധാനയുടമ്പടിചെയ്യണം."

"നിങ്ങള്‍ ഞങ്ങള്‍ക്കു സമീപസ്ഥരായ ദേശക്കാരാണോയെന്നു ഞങ്ങളെങ്ങനെയറിയും? കാനാന്‍ദേശത്തിൻ്റെ പരിധിയില്‍വരുന്ന ഒരു ജനതയുമായും ഒരുടമ്പടിക്കും ഞങ്ങള്‍ തയ്യാറല്ല."

"നോക്കൂ, നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ നാമംകേട്ട്, വിദൂരദേശത്തുനിന്നു വന്നിട്ടുള്ളവരാണു. ഞങ്ങള്‍. കര്‍ത്താവിനെക്കുറിച്ചും അവിടുന്ന് ഈജിപ്തില്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ഞങ്ങളറിഞ്ഞു. ജോര്‍ദ്ദാൻ്റെ മറുകരയില്‍, ഹെഷ്‌ബോനിലെ സീഹോന്‍രാജാവിനോടും അഷ്ത്താറോത്തിലെ ബാഷാന്‍രാജാവായ ഓഗിനോടും നിങ്ങള്‍ പ്രവര്‍ത്തിച്ചതെന്തെന്നും ഞങ്ങളറിഞ്ഞു. ഏറ്റവുമൊടുവിലായി ജെറീക്കൊയ്ക്കും ആയ് രാജ്യത്തിനും സംഭവിച്ചതെന്തെന്നും ഞങ്ങള്‍ക്കറിയാം. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്പോലെ മറ്റൊരു ദൈവമില്ലെന്നു ഞങ്ങള്‍ക്കിന്നറിയാം.

ഇതാ ഞങ്ങളുടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണങ്ങിപ്പൂത്തിരിക്കുന്നു. ഞങ്ങള്‍ വീഞ്ഞുനിറയ്ക്കുമ്പോള്‍ ഈ തോല്‍ക്കുടങ്ങള്‍ പുതിയവയായിരുന്നു. ഇപ്പോള്‍ അവ കീറിയിരിക്കുന്നു. സുദീര്‍ഘമായ യാത്രയില്‍ ഞങ്ങളുടെ വസ്ത്രങ്ങളും ചെരിപ്പുകളും കീറി നശിച്ചിരിക്കുന്നു. ഞങ്ങളുമായി ഒരുടമ്പടിക്കു നിങ്ങള്‍ തയ്യാറായാല്‍ നിങ്ങളോടും നിങ്ങളുടെ കര്‍ത്താവിനോടും ഞങ്ങളെന്നും കടപ്പെട്ടവരായിരിക്കും."

അവര്‍ കാണിച്ച തെളിവുകള്‍, പഴകിയ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പാദരക്ഷകളും, കണ്ടപ്പോള്‍ ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ അവരെ വിശ്വസിച്ചു. എന്നാല്‍ ജോഷ്വായോ ഇസ്രയേല്‍പ്രമുഖന്മാരോ കര്‍ത്താവിൻ്റെ ഹിതമെന്തെന്നറിയാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നില്ല.
എക്കാലവും അവരുടെ ജീവന്‍ ശത്രുക്കളില്‍നിന്നു സംരക്ഷിക്കാമെന്ന്, ഇസ്രായേല്‍പ്രമുഖരും ജോഷ്വായും കര്‍ത്താവിൻ്റെ നാമത്തില്‍ ഗിബയോന്‍കാര്‍ക്കു വാക്കുകൊടുക്കുകയുംചെയ്തു.


ഗിബയോനിലെ ജനങ്ങള്‍ ഇസ്രായേല്‍ക്കാരുമായി ഒരു സമാധാനസന്ധിയുണ്ടാക്കിയെന്ന്, ജറുസലെംരാജാവായ അദോനിസെദേക്ക് കേട്ടു. ജെറുസലേമിനുസമീപമുള്ള ഹെബ്രോണ്‍, യാര്‍മുത്, ലാഖീഷ്, എഗ്‌ലോണ്‍ എന്നിവിടങ്ങളിലെ രാജാക്കന്മാരുമായി അവൻ സന്ധിയുണ്ടാക്കി. അവര്‍ ഗിബയോനെതിരായി സംയുക്തസൈന്യത്തെയണിനിരത്തി.

ഗിബയോനിലെ ദൂതന്മാര്‍ ഗില്‍ഗാലില്‍ പാളയമടിച്ചിരുന്ന ജോഷ്വയെ വിവരമറിയിച്ചു: "ഞങ്ങളെ സഹായിക്കാനായി നിങ്ങള്‍ വേഗമെത്തണം. മലമ്പ്രദേശത്തു വസിക്കുന്ന അമോര്യരാജാക്കന്മാര്‍ ഞങ്ങള്‍ക്കെതിരായി സംഘടിച്ചിരിക്കുന്നു."

ഗിബയോന്‍കാര്‍ തങ്ങളുടെ സമീപസ്ഥമായ ദേശനിവാസികളാണെന്ന് ഇസ്രായേൽക്കാർ അപ്പോൾമാത്രമാണറിഞ്ഞത്.

അതറിഞ്ഞപ്പോള്‍ ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ കോപിഷ്ഠരായി. അവര്‍ ജോഷ്വായ്ക്കു മുമ്പില്‍ സമ്മേളിച്ചു.

Sunday, 15 April 2018

58. ആയ് രാജാവിന്റെ പതനം

ബൈബിള്‍ക്കഥകള്‍ - 58

ജോഷ്വാ കര്‍ത്താവായ യാഹ്‌വെയ്ക്കുമുമ്പില്‍ ഉപവസിച്ചുപ്രാര്‍ത്ഥിച്ചു. കര്‍ത്താവ് അവനുത്തരം നല്കി.

"എല്ലാ യോദ്ധാക്കളെയുംകൂട്ടി ആയ് രാജ്യത്തേക്കു പോകുക. ഇതാ, ഞാന്‍ ആയ് രാജാവിനെയും അവന്റെ രാജ്യത്തെയും പ്രജകളെയും നിന്റെ കൈകളിലേല്പിച്ചിരിക്കുന്നു. ജറീക്കോയോടും അവിടത്തെ രാജാവിനോടും നീ പ്രവര്‍ത്തിച്ചതു പോലെതന്നെ ആയ് രാജ്യത്തോടും അവിടത്തെ രാജാവിനോടും പ്രവര്‍ത്തിക്കുക. എന്നാല്‍ ജെറീക്കോയില്‍നിന്നു വ്യത്യസ്തമായി അവിടെയുള്ള കന്നുകാലികളെയും കൊള്ളവസ്തുക്കളെയും നിങ്ങള്‍ക്കെടുക്കാം."

ധീരരും ശക്തരുമായ മുപ്പതിനായിരം സൈനികരെ അന്നുരാത്രിയില്‍ ജോഷ്വാ തിരഞ്ഞെടുത്തു. "ഈ രാത്രിയില്‍ത്തന്നെ നിങ്ങള്‍ ആയ് രാജ്യത്തിലേക്കു നീങ്ങണം. നിങ്ങള്‍ രാജ്യാതിര്‍ത്തിക്കു പിന്നിലായി ഒളിച്ചിരിക്കണം. എന്നാല്‍ അധികമകലെയാകരുത്. ഞാന്‍ കുറച്ചു സൈനികരോടൊപ്പം പട്ടണകവാടത്തിനു മുമ്പിലൂടെ ആയ് രാജ്യം ആക്രമിക്കുന്നതായി നടിക്കും. അവരുടെ സൈനികര്‍ ഞങ്ങള്‍ക്കെതിരേ വന്നാല്‍, ഞങ്ങള്‍ തോറ്റൊടുന്നതുപോലെ നടിക്കും. മുമ്പെന്നതുപോലെ അവര്‍ ഞങ്ങളെ തുരത്താനായി പിന്തുടരുമ്പോള്‍, നിങ്ങള്‍ പിന്നില്‍നിന്നാക്രമിച്ചു രാജ്യംകീഴടക്കണം. കര്‍ത്താവു നിങ്ങളോടുകൂടെയുണ്ടാകട്ടെ!"

ജോഷ്വയുടെ നിര്‍ദ്ദേശമനുസരിച്ച്, മുപ്പതിനായിരം ഇസ്രായേല്‍സൈനികര്‍, രാജ്യകവാടത്തിന്റെ വടക്കായി, ആയ് രാജ്യത്തിനും ബഥേലിനുംമദ്ധ്യേ ഒളിച്ചിരുന്നു. അയ്യായിരത്തോളം വരുന്ന മറ്റൊരുഗണം സൈനികരെ രാജ്യകവാടത്തിനു പടിഞ്ഞാറായും ജോഷ്വാ ഒളിപ്പിച്ചു.

പിറ്റേന്ന് അതിരാവിലെതന്നെ ജോഷ്വായും ഇസ്രായേല്‍ശ്രേഷ്ഠരും മൂവായിരത്തോളംവരുന്ന സൈനികരുമായി രാജ്യത്തിന്റെ പ്രധാനകവാടത്തിനുനേരേ നീങ്ങി. ആയ് പട്ടണം ഉയര്‍ന്നസ്ഥലത്തായിരുന്നതിനാല്‍ അകലെവച്ചുതന്നെ തങ്ങളുടെനേരേ വരുന്ന ഇസ്രായേല്‍സൈന്യത്തെ അവര്‍ കണ്ടു. ആയ് രാജ്യത്തിലെ രണ്ടായിരം സൈനികരുമായി രാജാവ് ഇസ്രായേല്‍സൈന്യത്തിനുനേരേ പുറപ്പെട്ടു.

ഇസ്രായേലുമായുള്ള ആദ്യത്തെ യുദ്ധത്തിലെ വിജയംനല്കിയ ആത്മവിശ്വാസവുമായി ആയ് രാജ്യത്തിലെ പുരുഷന്മാരെല്ലാവരും കൈയില്‍ക്കിട്ടിയ ആയുധങ്ങളുമായി തങ്ങളുടെ രാജാവിനും സൈനികര്‍ക്കുംപിന്നാലെ ഇസ്രായേലിനെ നേരിടാന്‍ പുറപ്പെട്ടു.

അവര്‍ തങ്ങളുടെ അടുത്തെത്തുന്നുവെന്നു കണ്ടപ്പോള്‍ ജോഷ്വായും സൈനികരും പരാജിതരെപ്പോലെ പിന്തിരിഞ്ഞോടി. തങ്ങളെ പിന്തുടരുന്ന ആയ് രാജാവും സൈനികരും അവരുടെ പിന്നാലെയുള്ള ജനങ്ങളും രാജ്യകവാടത്തുനിന്നും താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നത്രയും അകലെയെത്തിയെന്നുകണ്ടപ്പോള്‍ ജോഷ്വാ തിരിഞ്ഞുനിന്നു. ജോഷ്വായോടൊപ്പമുണ്ടായിരുന്ന ഇസ്രായേല്‍ശ്രേഷ്ഠന്മാരും സൈനികരും അയാള്‍ക്കൊപ്പം തങ്ങളെ ഓടിച്ചവര്‍ക്കുനേരേ തിരിഞ്ഞു.

ജോഷ്വാ തന്റെ കൈവശമുണ്ടായിരുന്ന കുന്തമുയര്‍ത്തി ആയ് രാജ്യത്തിനുനേരേ നീട്ടി. ഉയര്‍ന്ന കുന്തം കണ്ടപ്പോള്‍ രാജ്യകവാടത്തിനുപിന്നില്‍ ഒളിച്ചിരുന്ന ഇസ്രായേല്‍സൈന്യം ആ രാജ്യത്തെ വീടുകള്‍ അഗ്നിക്കിരയാക്കിക്കൊണ്ട് ആക്രമണമാരംഭിച്ചു. ജോഷ്വയുടെ ഒപ്പമുണ്ടായിരുന്ന സൈന്യവും ആയ് രാജാവിന്റെ സൈനികര്‍ക്കിടയിലേക്കു കുതിച്ചുകയറി ആക്രമണമാരംഭിച്ചു. തങ്ങളുടെ രാജ്യത്തുനിന്നും തീയും പുകയും ഉയരുന്നതുകാണുകയും സ്ത്രീകളും കുട്ടികളും ആര്‍ത്തുകരയുന്നതു കേള്‍ക്കുകയുംചെയ്തെങ്കിലും ആയ് രാജാവിനോ സൈന്യത്തിനോ മുമ്പോട്ടോ പിമ്പോട്ടോ ഓടാന്‍ സാധിച്ചില്ല.

ആയ് രാജാവിനെ ഇസ്രായേല്‍ ജീവനോടെ പിടികൂടി. സൈനികരും ജനങ്ങളുമായി ആയ് രാജ്യത്ത് ആകെയുണ്ടായിരുന്ന പന്തീരായിരത്തോളംപേര്‍ അന്നു വധിക്കപ്പെട്ടു. ആയ്‌നിവാസികള്‍ പൂര്‍ണ്ണമായി നിഗ്രഹിക്കപ്പെടുന്നതുവരെ കുന്തം നീട്ടിപ്പിടിച്ചിരുന്ന തന്റെ കരങ്ങള്‍, ജോഷ്വ പിന്‍വലിച്ചില്ല. രാജ്യത്ത് ഇനിയാരും ജീവനോടെയവശേഷിക്കുന്നില്ലെന്നു മനസ്സിലാക്കിയശേഷം, ആയ് രാജാവിനെ ഇസ്രായേല്‍ ഒരു വൃക്ഷശാഖയില്‍ തൂക്കിലേറ്റി. പിന്നെ അവന്റെ ശരീരം മരത്തില്‍നിന്നിറക്കി സംസ്കരിക്കുകയും അതിനുമുകളില്‍ ഒരു കല്‍ക്കൂമ്പാരംതീര്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ ആയ് രാജ്യം കൊള്ളയടിച്ചു. അവിടെയുണ്ടായിരുന്ന സമ്പത്തും കന്നുകാലികളും അവര്‍ സ്വന്തമാക്കി. പിന്നെ ആ രാജ്യത്തെ പൂര്‍ണ്ണമായും അഗ്നിയിലെരിച്ചു.

അവിടെ ഏബാല്‍മലയില്‍, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനു ജോഷ്വ ഒരു ബലിപീഠം നിര്‍മ്മിച്ചു. മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരുന്നതുപോലെ, ചെത്തിമിനുക്കാത്ത കല്ലുകള്‍കൊണ്ട്, ഇരുമ്പായുധം സ്പര്‍ശിക്കാതെയാണ്‌ ആ ബലിപീഠം നിര്‍മ്മിച്ചത്. മോശയെഴുതിയ നിയമങ്ങളുടെ ഒരു പകര്‍പ്പ്, ജോഷ്വാ അവിടെ കല്ലുകളില്‍ കൊത്തിവച്ചു. ബലിപീഠത്തില്‍ ഇസ്രായേല്‍ കര്‍ത്താവിനു ബലികളര്‍പ്പിച്ചു.

പിന്നെ ഇസ്രായേല്‍ജനവും അവര്‍ക്കിടയില്‍ വസിക്കുന്ന മറ്റുജനതകളില്‍പ്പെട്ടവരും കേള്‍ക്കുവാനായി ജോഷ്വാ നിയമഗ്രന്ഥം പൂര്‍ണ്ണമായും ഉറക്കെ വായിച്ചു. വായനയവസാനിച്ചപ്പോള്‍ ജനങ്ങള്‍ ഉറക്കെ ദൈവസ്തുതികളാലപിച്ചു.

ഇസ്രായേലിന്റെ ചെയ്തികള്‍ കേട്ടറിഞ്ഞപ്പോള്‍, ജോര്‍ദ്ദാന്റെ മറുകരയില്‍ മലകളിലും താഴ്‌വരകളിലും ലബനോന്‍വരെ നീണ്ടുകിടക്കുന്ന വലിയ കടല്‍ത്തീരത്തും വസിച്ചിരുന്ന ഹിത്യരും അമോര്യരും കാനാന്യരും പെരീസ്യരും ഹിവ്യരും ജബൂസ്യരുമായ രാജാക്കന്മാരെല്ലാവരുംതമ്മിൽ കൂടിയാലോചിച്ചു. എവിടെനിന്നോ കടന്നുവന്ന്, തദ്ദേശീയരെയെല്ലാം കൊന്നൊടുക്കുന്ന നാടോടിക്കൂട്ടത്തെ ഉന്മൂലനംചെയ്യാൻ സംയുക്തമായി മുന്നേറണമെന്നു തീരുമാനിച്ചു.

ജോഷ്വയ്ക്കും ഇസ്രായേലിനുമെതിരേ യുദ്ധംചെയ്യാന്‍ അവരുടെ സൈന്യങ്ങൾ സജ്ജമായി..

Sunday, 8 April 2018

57. ആഖാന്‍ നല്കിയ ആഘാതം

ബൈബിള്‍ക്കഥകള്‍ - 58

ജറീക്കോപ്പട്ടണത്തിലുള്ള, വെള്ളിയും സ്വര്‍ണ്ണവും പിച്ചളയും ഇരുമ്പുംകൊണ്ടു നിര്‍മ്മിതമായ പാത്രങ്ങള്‍ കര്‍ത്താവിന്റെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നതിനായി, നിങ്ങള്‍ക്കെടുക്കാം. അതല്ലാതെ മറ്റൊന്നും അവിടെനിന്നു കൈവശപ്പെടുത്തരുതെന്ന കര്‍ത്താവിന്റെ കല്പന ഇസ്രായേലില്‍ ഒരാള്‍ ലംഘിച്ചു. യൂദാ ഗോത്രത്തില്‍പ്പെട്ട കാര്‍മിയുടെ പുത്രനായ ആഖാന്‍, സ്വര്‍ണ്ണക്കട്ടികളും വെള്ളിയും മനോഹരമായ തുന്നല്‍പ്പണികള്‍ചെയ്ത ചില മേലങ്കികളും കവര്‍ന്നെടുത്തു. എന്നാല്‍ മറ്റൊരാളും അക്കാര്യമറിഞ്ഞതേയില്ല.

ജെറീക്കോ കീഴടക്കിയതിനുശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ബഥേലിനു കിഴക്ക് ബേഥാവനു സമീപത്തുള്ള ആയ് എന്ന നാട്ടുരാജ്യം നിരീക്ഷിക്കുന്നതിനായി ജോഷ്വ ചില ചാരന്മാരെയയച്ചു. കുറച്ചുദിവസങ്ങള്‍ക്കുശേഷം അവര്‍ തിരിച്ചെത്തി. 

"തീരെ ദുര്‍ബ്ബലമായൊരു രാജ്യമാണത്. രണ്ടായിരത്തിലധികം സൈനികര്‍പോലും അവര്‍ക്കില്ല. വളരെയെളുപ്പത്തില്‍ നമുക്കവരെ കീഴടക്കാം." ആയ് ദേശത്തു നിരീക്ഷണത്തിനുപോയ ചാരന്മാര്‍ക്കെല്ലാം ഒരേ അഭിപ്രായമായിരുന്നു. 

മൂവായിരം സൈനികരെ ജോഷ്വാ ആയ് രാജ്യത്തിലേക്കയച്ചു. എന്നാല്‍ ഇസ്രായേലിന്റെ പ്രതീക്ഷകള്‍പോലെയല്ലായിരുന്നു ആയ് യുദ്ധത്തിന്റെ അന്ത്യം. 

നഗരകവാടത്തില്‍വച്ച് ആയ് സൈനികര്‍ ഇസ്രായേലിനെ തടഞ്ഞു. ഇസ്രായേല്‍സൈനികര്‍ക്ക്, പ്രതികരിക്കാന്‍ അവസരംനല്കാതെ വളരെ ചടുലമായ ആക്രമണമാണ് ആയ് സൈനികര്‍ നടത്തിയത്. ഇസ്രായേല്‍സേന പിന്തിരിഞ്ഞോടി. നഗരകവാടംമുതല്‍ ഷബാറിം എന്ന സ്ഥലംവരെ ആയ് സൈന്യം അവരെ പിന്തുടര്‍ന്നു. ഇസ്രായേല്‍ സൈനികരില്‍ മുപ്പത്തിയാറുപേര്‍ വധിക്കപ്പെട്ടു. 

തോറ്റോടിയെത്തിയ സൈനികരെക്കണ്ട്, ജോഷ്വ തന്റെ മേല്‍വസ്ത്രം കീറി. ഇസ്രായേല്‍ജനം ഭയാകുലരായി. ജോഷ്വയും ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരും ചണവസ്ത്രമണിഞ്ഞു, ശിരസ്സില്‍ ചാരംപൂശി. 

രണ്ടായിരംപേർമാത്രമുള്ള ചെറിയൊരു സൈന്യത്തിനുമുമ്പിൽനിന്ന് ഇസ്രായേലിൻ്റെ മൂവായിരം പടയാളികൾ തോറ്റോടാനിടയായത് കർത്താവു കൈവിട്ടതിനാലാണെന്നു ജോഷ്വായ്ക്കു മനസ്സിലായി. അതിനാലവൻ, ആയ്പട്ടണത്തിലേക്കു കൂടുതൽ സൈനികരെയയച്ചില്ല. ജോഷ്വായും ഇസ്രായേൽശ്രേഷ്ഠന്മാരും
കര്‍ത്താവിന്റെ വാഗ്ദാനപേടകത്തിനു മുമ്പില്‍ സാഷ്ടാംഗംവീണു പ്രാര്‍ത്ഥിച്ചു. 

"കര്‍ത്താവേ, ഇസ്രായേല്‍ക്കാര്‍ ശത്രുക്കളോടു തോറ്റുപിന്‍വാങ്ങിയിരിക്കുന്നു. അമോര്യരുടെ കരങ്ങളിലേല്പിച്ചു നശിപ്പിക്കുന്നതിന് ഈ ജനത്തെയെന്തിനു ജോര്‍ദ്ദാനിക്കരെക്കൊണ്ടുവന്നു? " 

കര്‍ത്താവു ജോഷ്വായ്ക്കുത്തരംനല്കി."നീയെന്തിനിങ്ങനെ സാഷ്ടാംഗംവീണു കിടക്കുന്നു? ഇസ്രായേല്‍ പാപംചെയ്തിരിക്കുന്നു; എന്റെ കല്പന നിങ്ങള്‍ ലംഘിച്ചു. എടുക്കരുതെന്നു ഞാന്‍ വിലക്കിയ ചില വസ്തുക്കള്‍ നിങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുന്നു. അതു നിങ്ങള്‍ കവര്‍ന്നെടുത്തതാണ്. നശിപ്പിക്കണമെന്നു ഞാനാവശ്യപ്പെട്ടവ കൂടാരങ്ങളിലൊളിച്ചുവച്ചിട്ടു നിങ്ങള്‍ വ്യാജം പറയുന്നു. നിഷിദ്ധവസ്തുക്കള്‍ നിങ്ങളുടെയിടയിലുണ്ട്. അതു നിങ്ങളില്‍നിന്നു നീക്കിക്കളയുക. അതെടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെജയിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല." 

ജോഷ്വാ പിറ്റേന്നു പുലര്‍ച്ചേ എഴുന്നേറ്റു. ഇസ്രായേലിലെ സകലരും ഗോത്രക്രമത്തില്‍ ഒന്നിച്ചുകൂടാന്‍ അവന്‍ കല്പന പുറപ്പെടുവിച്ചു. 

"ഗോത്രക്രമമനുസരിച്ച്, നിങ്ങള്‍ സംഘങ്ങളായി നില്‍ക്കുവിന്‍. കര്‍ത്താവു ചൂണ്ടിക്കാണിക്കുന്ന ഗോത്രംമാത്രം തങ്ങളുടെ കുലമനുസരിച്ചു വേര്‍തിരിയണം. അതില്‍നിന്നു കര്‍ത്താവു വേര്‍തിരിക്കുന്ന കുലം, കുടുംബക്രമത്തില്‍ പിരിയണം. ആ കുടുംബങ്ങളില്‍നിന്നു കര്‍ത്താവ് ചൂണ്ടിക്കാണിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഓരോരുത്തരായി എന്റെ മുമ്പിലേക്കുവരണം. നിഷിദ്ധവസ്തുക്കളോടുകൂടെ പിടിക്കപ്പെടുന്നവനെ അവന്റെ സകലവസ്തുക്കളോടുംകൂടെ അഗ്നിക്കിരയാക്കണമെന്നു ഞാന്‍ കല്പിക്കുന്നു. എന്തെന്നാല്‍, അവന്‍ കര്‍ത്താവിന്റെ ഉടമ്പടി ലംഘിച്ച്, ഇസ്രായേലില്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചിരിക്കുന്നു."

ജോഷ്വായുടെ കല്പനപ്രകാരം ജനങ്ങള്‍ ഗോത്രങ്ങളായി അണിനിരന്നു. അതില്‍ യൂദാഗോത്രം വേര്‍തിരിയാനും മറ്റുള്ളവര്‍ ഒന്നിച്ചുനില്‍ക്കാനും ജോഷാ ആവശ്യപ്പെട്ടു. 

"യൂദാഗോത്രത്തിലെ സേരാകുലത്തില്‍പ്പെട്ടവരൊഴികെയുള്ളവര്‍ മറ്റുള്ളവര്‍ക്കൊപ്പംചേരട്ടെ." 

സേരാകുലംമാത്രം ജോഷ്വയുടെ മുമ്പില്‍ നിന്നു. 

"സേരാകുലത്തിലെ സബ്ദി കുടുംബത്തില്‍പ്പെട്ടവര്‍മാത്രം എന്റെ മുമ്പില്‍ നില്‍ക്കുക." 

സബ്ദി കുടുംബംമാത്രമായപ്പോള്‍ അവരില്‍നിന്നു കാര്‍മ്മിയുടെ പുത്രനായ ആഖാനെ പേരുചൊല്ലിവിളിച്ച്, ജോഷ്വാ ചോദിച്ചു. "മകനേ, ആഖാനേ, പറയുക. നീയെന്താണു ചെയ്തത്?"
 

ആഖാന്‍ അടിമുടി വിയര്‍ത്തു. അവന്റെ ശരീരം വിറച്ചു. വാക്കുകള്‍ പുറത്തേക്കു വന്നില്ല.
 
"നിനക്കിനി ഒന്നും മറച്ചുവയ്ക്കാനാകില്ല. പറയുക, കര്‍ത്താവിന്റെ കല്പനയ്ക്കെതിരായി നീയെന്തു ചെയ്തു?" 

ജോഷ്വയുടെ ശബ്ദം ഒരു പെരുമ്പറമുഴക്കംപോലെ ആഖാന്‍ കേട്ടു. അവന്‍ കൈകള്‍കൂപ്പി, ജോഷ്വായെയും ഇസ്രായേല്‍സമൂഹത്തെയും താണുവണങ്ങി. 

"ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെതിരേ ഞാന്‍ പാപം ചെയ്തിരിക്കുന്നു. ജെറീക്കോ നമുക്കു കീഴടങ്ങിയപ്പോള്‍, അവിടെയൊരു വീട്ടില്‍, അതിവിശിഷ്ടമായൊരു മേലങ്കിയും ഇരുനൂറു ഷെക്കല്‍ വെള്ളിയും അമ്പതു ഷെക്കല്‍ തൂക്കംവരുന്ന സ്വര്‍ണ്ണക്കട്ടിയും ഞാന്‍ കണ്ടു. മോഹംതോന്നിയാതിനാല്‍ ഞാനതെടുത്തു. അവയെല്ലാം എന്റെ കൂടാരത്തിനുള്ളില്‍ കുഴിച്ചിട്ടുണ്ട്"
ജോഷ്വാ അയച്ച ദൂതന്മാര്‍ ആഖാന്റെ കൂടാരത്തില്‍ പരിശോധനനടത്തി. വെള്ളിയും സ്വര്‍ണ്ണവും മേലങ്കിയും അവര്‍ ആ കൂടാരത്തില്‍നിന്നു കണ്ടെത്തി, ജോഷ്വയുടെ മുമ്പില്‍ കൊണ്ടുവന്നു. 

ജോഷ്വ പറഞ്ഞു: "നീ എന്തിനിതുചെയ്തു? എന്തുകൊണ്ടാണു നീ ഞങ്ങളുടെമേല്‍ കഷ്ടതകള്‍ വരുത്തിവച്ചത്? നിൻ്റെ പ്രവൃത്തിമൂലം നിന്റെമേലും ഇന്നു കഷ്ടതകള്‍ വന്നിരിക്കുന്നു." 

ജോഷ്വയുടെ കല്പനപ്രകാരം ആഖാനെയും അവന്റെ പുത്രീപുത്രന്മാരെയും ജനങ്ങള്‍ ആഖോര്‍താഴ്വരയിലേക്കു കൊണ്ടുപോയി, കല്ലെറിഞ്ഞുകൊന്നു. അവരുടെ മൃതദേഹങ്ങള്‍ക്കുമുകളില്‍ അവന്‍ മോഷ്ടിച്ചവയുള്‍പ്പെടെ അവന്റെ എല്ലാ വസ്തുവകകളും കൂട്ടിയിട്ട്, അഗ്നിയിലെരിച്ചു. എല്ലാമെരിഞ്ഞടങ്ങിയ ചാരത്തിനുമുകളില്‍ ഇസ്രായേല്‍ക്കാര്‍ വലിയൊരു കല്‍ക്കൂമ്പാരമുണ്ടാക്കി. ആഖാന്റെ ദുരന്തത്തിന്റെ സ്മരണകളുംപേറി, ആ കല്‍ക്കൂമ്പാരംമാത്രം എന്നേയ്ക്കുമായി അവിടെ ബാക്കിയായി.

Sunday, 1 April 2018

56. ജെറീക്കോയിലെ വിജയകാഹളം

ബൈബിള്‍ക്കഥകള്‍ - 56

"ഇത്രവലിയൊരു സൈന്യത്തിനുമുമ്പിൽ ഊരിയവാളുമായി ഒറ്റയ്ക്കുനില്ക്കുന്ന നീ അസാമാന്യധീരൻതന്നെ! ഒന്നുമാത്രം എന്നോടുപറയുക, നീ ഞങ്ങളുടെ പക്ഷത്തോ, അതോ ശത്രുപക്ഷത്തോ?" 

ജോഷ്വയുടെ ചോദ്യം ആ മനുഷ്യന്റെ മുഖത്തെ നിര്‍വ്വികാരഭാവത്തിന് ഒരുമാറ്റവും വരുത്തിയില്ല. ജോഷ്വായുടെ കണ്ണുകളിലേക്കു നോക്കി അയാള്‍ മറുപടി പറഞ്ഞു: "ഞാന്‍ ദൈവത്തിന്റെ പക്ഷത്താണ്. സൈന്യങ്ങളുടെ കര്‍ത്താവിന്റെ സൈന്യാധിപനാണു ഞാന്‍" 

ജോഷ്വാ അവന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു

കര്‍ത്താവിന്റെ സൈന്യാധിപന്‍ പറഞ്ഞു: നിന്റെ പാദരക്ഷകള്‍ അഴിച്ചു മാറ്റുക. നീ നില്‍ക്കുന്ന ഈ സ്ഥലം വിശുദ്ധമാണ്." ജോഷ്വാ അവനെയനുസരിച്ചു.

അപ്പോൾ കര്‍ത്താവിന്റെ സൈന്യാധിപന്‍ കണ്മുമ്പില്‍നിന്നപ്രത്യക്ഷനായി. അവന്റെ ശബ്ദംമാത്രം ജോഷ്വാ കേട്ടു. " ഇസ്രായേല്‍ജനത്തെ ഭയന്നു ജറീക്കോപ്പട്ടണം അടച്ചുഭദ്രമാക്കിയിരുന്നു. ആരും പുറത്തേക്കുപോവുകയോ അകത്തേക്കുവരുകയോ ചെയ്യുന്നില്ല. എന്നാല്‍ ജറീക്കോപ്പട്ടണത്തെ അതിന്റെ രാജാവിനോടും യുദ്ധവീരന്മാരോടുംകൂടെ കര്‍ത്താവു നിന്റെ കരങ്ങളിലേല്പിച്ചിരിക്കുന്നു. ഇന്നുമുതല്‍ നിങ്ങളുടെ യോദ്ധാക്കള്‍ ദിവസത്തിലൊരിക്കല്‍ പട്ടണത്തിനുചുറ്റും നടക്കണം. യോദ്ധാക്കളുടെമുമ്പില്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകംവഹിക്കുന്ന ലേവ്യര്‍ പോകണം. ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളവും പിടിച്ച്, ഏഴു പുരോഹിതന്മാര്‍ വാഗ്ദാനപേടകത്തിന്റെ മുമ്പില്‍ നടക്കണം. പുരോഹിതന്മാര്‍ കാഹളംമുഴക്കുന്നതു കേള്‍ക്കുമ്പോള്‍ യോദ്ധാക്കള്‍  ആര്‍ത്തട്ടഹസിക്കണം. തുടര്‍ച്ചയായ ആറുദിവസം ഇങ്ങനെ ചെയ്യണം. ഏഴാംദിവസം, ഇതാവര്‍ത്തിച്ചുകൊണ്ട്, ഏഴു പ്രാവശ്യം നിങ്ങള്‍ പട്ടണത്തിനുചുറ്റും നടക്കണം. പുരോഹിതന്മാരുടെ കാഹളധ്വനികള്‍ക്കു പിന്നാലെ,  യോദ്ധാക്കളും ജനംമുഴുവനും ആര്‍ത്തട്ടഹസിക്കണം. അപ്പോള്‍, ആ ശബ്ദത്തിന്റെ പ്രകമ്പനത്തിൽ പട്ടണത്തിന്റെ മതില്‍ നിലംപതിക്കും. നിങ്ങള്‍, നേരേ ഇരച്ചുകയറി ആക്രമിക്കുക."

കര്‍ത്താവിന്റെ സൈന്യാധിപന്‍ നല്കിയ നിര്‍ദ്ദേശമനുസരിച്ചു ജോഷ്വാ പ്രവര്‍ത്തിച്ചു. കല്പനകിട്ടുന്നതുവരെ അട്ടഹസിക്കുകയോ ശബ്ദിക്കുകയോ അരുതെന്നും കല്പിക്കുമ്പോള്‍ അട്ടഹസിക്കണമെന്നും ജോഷ്വാ  യോദ്ധാക്കളോടു പറഞ്ഞു.

ഒരുദിവസത്തില്‍ ഒരു തവണവീതം ആറുദിവസം, കാഹളധ്വനിമുഴക്കുന്ന പുരോഹിതന്മാര്‍ക്കും കര്‍ത്താവിന്റെ വാഗ്ദാനപേടകത്തിനും പിന്നാലെ, ഇസ്രായേല്‍സൈന്യം ജെറീക്കോകോട്ട വലംവച്ചു. കാഹളധ്വനികള്‍ക്കു പിന്നാലെ, ജോഷ്വയുടെ നിര്‍ദ്ദേശമനുസരിച്ച് അവര്‍ ആര്‍ത്തട്ടഹസിച്ചു.

ഏഴാംദിവസം അതിരാവിലെ ഉണര്‍ന്ന്, ജോഷ്വാ തന്റെ സൈനികര്‍ക്കു നിര്‍ദ്ദേശം നല്കി. "ഇന്നു നിങ്ങള്‍ ഏഴുപ്രാവശ്യം കോട്ടയ്ക്കു പ്രദക്ഷിണംവയ്ക്കുകയും പുരോഹിതന്മാരുടെ കാഹളധ്വനികള്‍ക്കുപിന്നാലെ ആര്‍ത്തട്ടഹസിക്കുകയും ചെയ്യണം. ഏഴാമത്തെ പ്രദക്ഷിണംപൂര്‍ത്തിയാക്കി, നിങ്ങളുടെ അട്ടഹാസം മുഴങ്ങുമ്പോള്‍ ആ പ്രകമ്പനത്തില്‍, ഈ കോട്ട തകര്‍ന്നടിയും. ഈ പട്ടണം കര്‍ത്താവു നിങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞിരിക്കുന്നു.

ഈ പട്ടണത്തിലുള്ള, വെള്ളിയും സ്വര്‍ണ്ണവും പിച്ചളയും ഇരുമ്പുംകൊണ്ടു നിര്‍മ്മിതമായ പാത്രങ്ങള്‍ കര്‍ത്താവിന്റെ ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നതിനായി, നിങ്ങള്‍ക്കെടുക്കാം. മറ്റെല്ലാം നിശ്ശേഷം നശിപ്പിക്കണം. ഈ ദേശം നിരീക്ഷിക്കാനെത്തിയ നമ്മുടെ ദൂതന്മാരെ ഒളിപ്പിച്ചതിനാല്‍ റാഹാബും അവളുടെ കുടുംബത്തിലുള്ളവരും ജീവനോടെയിരിക്കട്ടെ. ഇപ്പറഞ്ഞവയൊഴികെ, മനുഷ്യരും മൃഗങ്ങളും സ്വത്തുവകകളുമായി, ജെറീക്കോയില്‍ ഒന്നുമവശേഷിക്കരുത്. നിങ്ങള്‍ ഒന്നും കവര്‍ന്നെടുക്കുകയുംചെയ്യരുത്. അങ്ങനെചെയ്താല്‍ ഇസ്രായേല്‍പാളയത്തിനു വലിയ നാശവും അനര്‍ത്ഥവും സംഭവിക്കും."

ഇസ്രായേല്‍ക്കാര്‍ ഏഴുവട്ടം ജെറീക്കോക്കോട്ടയെ പ്രദക്ഷിണംചെയ്തു. പലവട്ടം കാഹളം മുഴങ്ങി. ഓരോ കാഹളശബ്ദത്തിനുംപിന്നാലെ അട്ടഹാസശബ്ദമുയര്‍ന്നു. കാഹളധ്വനികളും അട്ടഹാസവുംകേട്ടു ജെറീക്കോനിവാസികള്‍ ഭയന്നുവിറച്ചു. ഏഴാമത്തെ പ്രദക്ഷിണം പൂര്‍ത്തിയായപ്പോള്‍ അത്യുച്ചത്തില്‍മുഴങ്ങിയ കാഹളശബ്ദത്തിന്റെയും അട്ടഹാസത്തിന്റെയും പ്രകമ്പനങ്ങളില്‍ കോട്ടമതിലുകള്‍ തകര്‍ന്നു.

ദേശനിരീക്ഷണത്തിനുപോയ യുവാക്കളോടു ജോഷ്വ പറഞ്ഞു: "നിങ്ങള്‍ റാഹാബിന്റെ വീട്ടില്‍ച്ചെന്ന്, അവളോടു സത്യംചെയ്തിരുന്നതുപോലെ അവളെയും കുടുംബാംഗങ്ങളെയും പുറത്തുകൊണ്ടുവരുവിന്‍. അവളുടെ വീട്ടില്‍ അഭയംതേടിയവരിലൊരാള്‍ക്കുപോലും അപകടമുണ്ടാകാതെ കാക്കേണ്ടതു നിങ്ങളുടെ ചുമതലയാണ്."

 ആ യുവാക്കള്‍ റാഹാബിനെയും അവളുടെ മാതാപിതാക്കളെയും സഹോദരരെയും ബന്ധുജനങ്ങളെയും സുരക്ഷിതരായി കൊണ്ടുവന്ന്, ഇസ്രായേല്‍പാളയത്തിനു സമീപത്തു താമസിപ്പിച്ചു.

ഭീരുവിന്റെ കൈവശമുള്ള ആയുധങ്ങള്‍പോലും സഹായിക്കുന്നതു ശത്രുവിനെയാണ്. ഇസ്രായേലിനെക്കുറിച്ചുള്ള ഭയത്താല്‍ ചകിതരായിരൂന്ന ജെറീക്കോസൈന്യത്തിന് ചെറിയൊരു പ്രതിരോധത്തിനുപോലും കരുത്തുണ്ടായില്ല. ജെറീക്കോസൈന്യത്തിന്റെ ആയുധങ്ങളുപയോഗിച്ചുതന്നെ, ഇസ്രായേല്‍ക്കാർ അവരെ വധിച്ചു. അവര്‍ പൂര്‍ണ്ണമായും ഇസ്രായേലിന്റെ മുമ്പില്‍ അടിയറവു പറഞ്ഞു. ജെറീക്കോരാജാവു വാളിനിരയായി. പട്ടണംമുഴുവന്‍ ഇസ്രായേല്‍ക്കാര്‍ അഗ്നിയിലെരിച്ചു. റാഹാബിന്റെ ഭവനത്തിലുണ്ടായിരുന്നവരൊഴികെ, മനുഷ്യരായോ മൃഗങ്ങളായോ ഒരാള്‍പോലും ജെറീക്കോയില്‍ ജീവനോടെയവശേഷിച്ചില്ല.

കര്‍ത്താവു ജോഷ്വയോടുകൂടെയുണ്ടായിരുന്നു. അവന്റെ കീര്‍ത്തി സമീപനാടുകളിലെങ്ങും വ്യാപിച്ചു. എങ്കിലും പിശാചിന്റെ ദൂതന്‍ ഇസ്രായേലിലൊരുവനെ തനിക്കായി കണ്ടെത്തി. അവനിലൂടെ ഒരു ദുരന്തം ഇസ്രായേലിനെ കാത്തിരിക്കുന്നുണ്ടായിരുന്നു.

Sunday, 25 March 2018

55. സ്മാരകശിലകള്‍

ബൈബിള്‍ക്കഥകള്‍ - 55

ജനം ജോര്‍ദ്ദാന്‍ കടന്നുകഴിഞ്ഞപ്പോള്‍ കര്‍ത്താവു ജോഷ്വയോടരുളിച്ചെയ്തു: "ഓരോ ഗോത്രത്തിലുംനിന്ന് ഒരാളെവീതം പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുക; അവരോടു പറയുക: ജോര്‍ദ്ദാന്റെ നടുവില്‍ പുരോഹിതന്മാര്‍ നിന്നിരുന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു കൊണ്ടുവന്ന് ഇന്നുരാത്രി നിങ്ങള്‍ താവളമടിക്കുന്ന സ്ഥലത്തു സ്ഥാപിക്കണം."

ഗോത്രത്തിന് ഒന്നുവീതം ഇസ്രായേല്‍ജനത്തില്‍നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത ജോഷ്വ, അവരോടു പറഞ്ഞു; "നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ പേടകത്തിനുമുമ്പേ ജോര്‍ദ്ദാന്റെമദ്ധ്യത്തിലേക്കു പോകുവിന്‍. അവിടെനിന്ന് ഇസ്രായേല്‍ഗോത്രങ്ങളുടെ എണ്ണമനുസരിച്ച് ഓരോരുത്തരും ഓരോ കല്ലു ചുമലില്‍ എടുക്കണം. ഇതു നിങ്ങള്‍ക്കൊരു സ്മാരകമായിരിക്കും. ദൈവമായ കര്‍ത്താവ്, ഞങ്ങള്‍ കടന്നുകഴിയുന്നതുവരെ, ചെങ്കടല്‍ വറ്റിച്ചതുപോലെ നിങ്ങള്‍ കടക്കുന്നതുവരെ ജോര്‍ദ്ദാനിലെ വെള്ളവും വറ്റിച്ചു. ഭാവിയില്‍, നിങ്ങളുടെ മക്കളോടു പറയണം: കര്‍ത്താവിന്റെ വാഗ്ദാനപേടകം നദികടന്നപ്പോള്‍ ജോര്‍ദ്ദാനിലെ ജലം വിഭജിക്കപ്പെടുകയും ഇസ്രായേല്‍ ഉണങ്ങിയ നിലത്തുകൂടെ ജോര്‍ദ്ദാന്‍ കടന്നുവെന്നും നിങ്ങളവര്‍ക്കു പറഞ്ഞുകൊടുക്കണം. അങ്ങനെ, ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ എന്നെന്നും ഭയപ്പെടുകയും അവിടുത്തെ കരങ്ങള്‍ ശക്തമാണെന്നു ലോകമെങ്ങുമുള്ള ജനങ്ങളറിയുകയുംചെയ്യും. ഈ കല്ലുകള്‍ എക്കാലവും ഇസ്രായേല്‍ജനത്തെ ഇക്കാര്യമനുസ്മരിപ്പിക്കട്ടെ."

ജോഷ്വ ആജ്ഞാപിച്ചതുപോലെ ജനങ്ങള്‍ ചെയ്തു. അപ്പോള്‍ സാക്ഷ്യപേടകംവഹിക്കുന്ന പുരോഹിതന്മാരോടു ജോര്‍ദാനില്‍നിന്നു കയറിവരാന്‍ ജോഷ്വ കല്പിച്ചു. വാഗ്ദാനപേടകംവഹിച്ചിരുന്ന പുരോഹിതന്മാര്‍ ജോര്‍ദാനില്‍നിന്നു കയറി, കരയില്‍ കാല്‍കുത്തിയപ്പോള്‍ ജോര്‍ദ്ദാനിലെ വെള്ളം, പഴയതുപോലെയൊഴുകിക്കരകവിഞ്ഞു.

ഇസ്രായേല്‍ജനത്തിനു മറുകര കടക്കാന്‍വേണ്ടി കര്‍ത്താവു ജോര്‍ദ്ദാനിലെ ജലം വറ്റിച്ചുകളഞ്ഞെന്നു കേട്ടപ്പോള്‍ ജോര്‍ദ്ദാന്റെ പടിഞ്ഞാറെക്കരയിലുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കാനാന്യരാജാക്കന്മാരും ഭയവിഹ്വലരായി. ഇസ്രായേല്‍ജനത്തെ ഭയന്ന്, ജറീക്കോപ്പട്ടണം അടച്ചുഭദ്രമാക്കി. ആരും കോട്ടവാതിലിലൂടെ പുറത്തേക്കു പോവുകയോ അകത്തേക്കു കടക്കുകയോ ചെയ്തില്ല.

അനുകൂലസാഹചര്യങ്ങള്‍ ലഭിച്ചപ്പോള്‍, ഇസ്രായേലിലെ പുരുഷന്മാരെ മുഴുവന്‍ പരിച്ഛേദനംചെയ്യാന്‍ ജോഷ്വാ തീരുമാനിച്ചു.

ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ജനം, നീണ്ട നാല്പതുവര്‍ഷക്കാലം മരുഭൂമിയിലൂടെ നടന്നു. കര്‍ത്താവിന്റെ വാക്കു കേള്‍ക്കാതിരുന്നതിനാല്‍, ഈജിപ്തില്‍നിന്നു പുറപ്പെട്ടവരില്‍ ജോഷ്വായും കാലെബുമൊഴികെ യുദ്ധംചെയ്യാന്‍പ്രായമായ പുരുഷന്മാരെല്ലാം ആ യാത്രയ്ക്കിടയില്‍ മരിച്ചുപോയി; യാത്രയ്ക്കിടയില്‍പ്പിറന്ന, പുതിയതലമുറയില്‍പ്പെട്ടവരാരും പരിച്ഛേദനംചെയ്യപ്പെട്ടിരുന്നില്ല. അതിനാല്‍ കല്‍ക്കത്തിയുണ്ടാക്കി, മുഴുവന്‍ പുരുഷന്മാരെയും ആണ്‍കുട്ടികളെയും ജോഷ്വാ പരിച്ഛേദനംചെയ്തു. പരിച്ഛേദനംകഴിഞ്ഞവര്‍ സൗഖ്യംപ്രാപിക്കുന്നതുവരെ അവര്‍ പാളയത്തില്‍ത്തന്നെ താമസിച്ചു. ഇസ്രായേലിനെക്കുറിച്ചുള്ള ഭയം തദ്ദേശീയരിലെല്ലാം രൂഢമൂലമായിരുന്നതിനാല്‍ ആരുമവരെ ശല്യപ്പെടുത്താനെത്തിയില്ല.

ആ മാസം പതിനാലാം ദിവസം വൈകുന്നേരം, ഇസ്രായേല്‍ജനം അവിടെ പെസഹാ ആഘോഷിച്ചു. ആ ദേശത്തെ വിളവില്‍നിന്നുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത ഗോതമ്പും ഇസ്രായേല്‍ക്കാര്‍ ഭക്ഷിച്ചു. പിറ്റേന്നുമുതല്‍ ആകാശത്തുനിന്നു മന്നാ വര്‍ഷിക്കാതായായി. ഇസ്രായേല്‍ജനത്തിനു പിന്നീടൊരിക്കലും മന്നാ ലഭിച്ചിട്ടില്ല. അക്കൊല്ലംമുതല്‍ കാനാന്‍ദേശത്തെ ഫലങ്ങള്‍കൊണ്ട് അവര്‍ ഉപജീവനംനടത്തിത്തുടങ്ങി.

പെസഹാ ആഘോഷങ്ങള്‍ക്കുശേഷം, യുദ്ധശേഷിയുള്ളയെല്ലാം ജോഷ്വാ ഒന്നിച്ചു ചേർത്തു. ജോഷ്വാ അവരെ നയിച്ചു. ജെറീക്കോ കീഴടക്കാനായുള്ള പടനീക്കത്തിനു തുടക്കമായി. 

ആറു ലക്ഷത്തോളമംഗസംഖ്യയുള്ള ജോഷ്വായുടെ സൈന്യം, ജറീക്കോക്കോട്ടയുടെ സമീപത്തേക്കടുത്തു. 

 ഊരിയ വാളുമായി അതികായനായ ഒരു സൈനികൻ അവരുടെ മുന്നിലെത്തി. ആയുധമേന്തിയ ഇസ്രായേൽ സൈന്യത്തിനു മുമ്പിൽ, ആരെയും കൂസാതെ വാളേന്തിനില്‍ക്കുന്ന സുധീരനായ ആ പടയാളിയെക്കണ്ട ജോഷ്വാ അദ്ഭുതപ്പെട്ടു. തന്റെ യുദ്ധവീരന്മാരോട്, നില്‍ക്കുവാന്‍ ആംഗ്യംകാട്ടിയശേഷം, ജോഷ്വാ തൻ്റെ വാളൂരി. കർത്താവിൻ്റെ നാമത്തെ ഉറക്കെ സ്തുതിച്ചുകൊണ്ട് അയാള്‍ അവന്റെയടുത്തേക്കു ചെന്നു. 

ജോഷ്വാ, തന്നെ സമീപിക്കുന്നതു കണ്ടപ്പോഴും, ആ മനുഷ്യന്‍ വാളുയര്‍ത്തി, നിര്‍വ്വികാരനും നിശ്ചലനുമായിത്തന്നെ നിന്നു. 
ജോഷ്വാ, അയാളുടെ മുന്നിലെത്തി, അല്പനേരം അവന്റെ  മുഖത്തേക്കു നോക്കിനിന്നു. പിന്നെ ഭയമറിയാത്ത ആ കണ്ണുകളിലേക്കു നോക്കിച്ചോദിച്ചു:

"നീയാരാണ്? നീ ഞങ്ങളുടെപക്ഷത്തോ, അതോ ശത്രുപക്ഷത്തോ?"

Sunday, 18 March 2018

54. ജോര്‍ദ്ദാന്‍നദിയിലെ രാജപാത

ബൈബിള്‍ക്കഥകള്‍ - 54

പുറത്ത്, ഭടന്മാരുടെ കാലൊച്ചകള്‍ വീടിനടുത്തേക്കുവരുന്ന ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ത്തന്നെ, ഇസ്രായേല്‍ച്ചാരന്മാരെ ചണനൂലുകള്‍ അട്ടിയായി അടുക്കിവച്ചിരുന്ന ഒരു മുറിക്കുള്ളില്‍, റാഹാബ് ഒളിപ്പിച്ചിരുന്നു.

"ഇപ്പോള്‍ നിന്റെയടുക്കല്‍ വന്നിട്ടുള്ളവരെ ഞങ്ങളെയേല്പിക്കുക. അവര്‍ നമ്മുടെ രാജ്യം കീഴടക്കാനായി വരുന്ന ഇസ്രായേലിന്റെ ചാരന്മാരാണ്"  ജെറീക്കോയിലെ രാജഭടന്മാര്‍, വാതില്‍തുറന്നു പുറത്തെത്തിയ റാഹാബിനോടാവശ്യപ്പെട്ടു.

അവള്‍ ഭയത്തോടെ പറഞ്ഞു: "ഇന്നു സന്ധ്യയ്ക്ക് ഇവിടെ ചിലര്‍ വന്നിരുന്നുവെന്നതു സത്യമാണ്. അവരെവിടുത്തുകാരാണെന്നെനിക്കറിയില്ല. ഒരുപാടു വൈകാതെതന്നെ അവര്‍ ഇവിടെനിന്നു മടങ്ങിപ്പോയി. അവരെവിടെയ്ക്കാണു പോയതെന്നും എനിക്കറിഞ്ഞുകൂടാ"

"ഞങ്ങള്‍ക്കു നിന്റെ വീടൊന്നു പരിശോധിക്കണം." ഭടന്മാരിലൊരുവന്‍ വാതിലിലൂടെ അകത്തുകടന്നു,

ഒന്നു പരുങ്ങിയെങ്കിലും റാഹാബ് ധൈര്യമവലംബിച്ചു പറഞ്ഞു:

"നിങ്ങള്‍ വീടുമുഴുവന്‍ പരിശോധിക്കുന്നതില്‍ എനിക്കു വിരോധമില്ല; എന്നാല്‍ സമയംകളയാതെ, വേഗം പട്ടണവാതുക്കല്‍പ്പോയി അന്വേഷിച്ചാല്‍ അവര്‍ കടന്നുകളയുന്നതിനുമുമ്പുതന്നെ നിങ്ങള്‍ക്കവരെ പിടികൂടാനാകും." 

"അവള്‍ പറയുന്നതു സത്യമാകും; വരൂ, നമുക്കു കൊട്ടവാതുക്കല്‍നിന്നു ജോര്‍ദ്ദാന്റെ കടവിലേക്കുള്ള വഴിയില്‍ അവരെത്തിരയാം."

പുറത്തുനിന്നിരുന്ന ഭടന്മാര്‍, അകത്തേയ്ക്കു കയറിയ ആളെ തിരികെവിളിച്ചു. അവര്‍ തിടുക്കത്തില്‍ അവിടെനിന്നു യാത്രയായി.

ഒരു ദീര്‍ഘനിശ്വാസത്തോടെ റാഹാബ് അകത്തേയ്ക്കുകയറി.

അവള്‍ ഇസ്രായേല്‍ക്കാരുടെ അടുത്തുചെന്നു പറഞ്ഞു; "ഈജിപ്തില്‍നിന്നു നിങ്ങളെ പുറത്തുകൊണ്ടുവന്നനാള്‍മുതല്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ നയിച്ചതെങ്ങനെയെന്നു ഞാന്‍ കേട്ടിട്ടുണ്ട്. രാത്രിചെലവഴിക്കാന്‍ എന്റെയടുക്കല്‍ വന്നിട്ടുള്ളവരെല്ലാം നിങ്ങളെക്കുറിച്ചു ഭീതിയോടെമാത്രമാണു സംസാരിച്ചിട്ടുള്ളത്. നിങ്ങളുടെ ദൈവമായ കര്‍ത്താവ്, ഈ ദേശം നിങ്ങള്‍ക്കുതരാന്‍ നിശ്ചയിച്ചിരിക്കുന്നുവെങ്കില്‍, ഞാന്‍ നിങ്ങളെ എന്റെ രാജാവിനു നിങ്ങളെ  ഏല്പിച്ചുകൊടുത്താലും നിങ്ങളുടെയാളുകൾ എന്റെ രാജ്യം പിടിച്ചടക്കുമെന്നെനിക്കറിയാം. അതുകൊണ്ട് ഞാനൊരിക്കല്‍ക്കൂടെ നിങ്ങളോടപേക്ഷിക്കുന്നു,  എന്നോടും എന്റെ ബന്ധുജനങ്ങളോടും നിങ്ങള്‍ കാരുണ്യംകാണിക്കണം."

"ഞങ്ങളെക്കൊണ്ടു ശപഥംചെയ്യിച്ച വാഗ്ദാനം ഞങ്ങള്‍ പാലിക്കും. ഞങ്ങള്‍ തിരിച്ചുവരുമ്പോള്‍, നിന്റെ വീടിന്റെ ജനാലകളില്‍ ചുവന്നചരടുകള്‍  കെട്ടിയലങ്കരിക്കണം. നിന്റെ മാതാപിതാക്കളെയും സഹോദരരെയും ബന്ധുക്കളെയും നിന്റെ വീട്ടില്‍ വിളിച്ചുകൂട്ടണം. ആരെങ്കിലും നിന്റെ വീടിന്റെ പടിവാതില്‍കടന്നു തെരുവിലേക്കുപോയാല്‍ അവന്റെ മരണത്തിന് അവന്‍തന്നെ ഉത്തരവാദിയായിരിക്കും; ഞങ്ങള്‍ നിരപരാധരും. എന്നാല്‍, ഈ വീട്ടിലായിരിക്കുമ്പോള്‍ നിങ്ങളിലാരെങ്കിലും വധിക്കപ്പെട്ടാല്‍, അവന്റെ രക്തത്തിനു ഞങ്ങളുത്തരവാദികളായിരിക്കും. ഇക്കാര്യങ്ങള്‍ നീ മറ്റാരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഞങ്ങളെക്കൊണ്ടുചെയ്യിച്ച ഈ ശപഥത്തില്‍നിന്നു ഞങ്ങള്‍ വിമുക്തരായിരിക്കും."

റാഹാബ് ആശ്വാസത്തോടെ പറഞ്ഞു: "നിങ്ങളുടെ കാരുണ്യത്തിനു നന്ദി. പട്ടണവാസികള്‍ ഉറങ്ങുന്നതുവരെ കാത്തിരിക്കുവിന്‍. വീടുകളിലെ വിളക്കുകളെല്ലാമണയുമ്പോള്‍, കോട്ടമതിലിനുനേരേ തുറക്കുന്ന  ജനലിലൂടെ നിങ്ങള്‍ക്കു കോട്ടചാടിക്കടക്കാം. നിങ്ങളെ അന്വേഷിക്കുന്നവര്‍ ജോര്‍ദ്ദാന്‍കടവിനെ ലക്ഷ്യമാക്കിയാകും പോയിട്ടുണ്ടാകുക; അതുകൊണ്ട് എതിര്‍ദിശയില്‍ സഞ്ചരിച്ച്, മലമുകളിലേക്കു കയറുക, അവിടെനിന്ന് കോട്ടയുടെ ഉള്ളിലുള്ള ഈ രാജ്യം മുഴുവൻ വ്യക്തമായിക്കാണാം. ആരുംനിങ്ങളെ പിന്തുടരാനില്ലെന്നുറപ്പുവരുത്തിയശേഷം, നിങ്ങൾക്കു ജോര്‍ദ്ദാന്‍നദി കടക്കാം."

ജനല്‍വഴി, കോട്ട ചാടിക്കടക്കാനുതാകുംവിധം ചണനൂലിനാല്‍ തീര്‍ത്ത നീളമുള്ള ഒരുവടം അവളവര്‍ക്കു നല്കി. പട്ടണംമുഴുവന്‍ ഉറങ്ങിയപ്പോള്‍, അവര്‍ കോട്ട ചാടിക്കടന്നു. മൂന്നുദിവസം മലമുകളില്‍ ഒളിച്ചുതാമസിച്ച്, ജെറീക്കോയെ വ്യക്തമായി മനസ്സിലാക്കിയശേഷം, നാലാംദിവസം അവര്‍ ജോഷ്വയുടെപക്കല്‍ മടങ്ങിയെത്തി.

"ആ ദേശം കര്‍ത്താവു നമുക്കേല്പിച്ചുതന്നിരിക്കുന്നുവെന്നതു തീര്‍ച്ചയാണ്. കാരണം,അവിടത്തുകാരെല്ലാം നമ്മെ ഭയപ്പെട്ടാണു കഴിയുന്നത്" അവര്‍ എല്ലാക്കാര്യങ്ങളും ജോഷ്വയോടു വിശദമായിപ്പറഞ്ഞു. മലമുകളിൽനിന്നു കണ്ട ജെറീക്കോയുടെ ഒരു രൂപരേഖ തുകൽച്ചുരുളിൽ വരച്ചു ജോഷ്വവയ്ക്കു കൈമാറുകയുംചെയ്തു. 

റാഹാബിനു നല്കിയ വാഗ്ദാനം പാലിക്കപ്പെടുമെന്ന്, ഇസ്രായേല്‍ശ്രേഷ്ഠന്മാരുടെ മുമ്പില്‍വച്ച്, ജോഷ്വാ അവര്‍ക്കുറപ്പു നല്കി.

ജോഷ്വയുടെ നിര്‍ദ്ദേശപ്രകാരം ഇസ്രായേല്‍ജനം ഷിത്തിമില്‍നിന്നു പുറപ്പെട്ടു ജോര്‍ദ്ദാന്‍കരയിലെത്തി. കരകവിഞ്ഞൊഴുകുന്ന ജോര്‍ദ്ദാന്‍നദിയുടെ കരയില്‍ ജോഷ്വാ മുട്ടുകുത്തിനിന്നു. കര്‍ത്താവായ യാഹ്വേയുടെ കാരുണ്യത്തിനായി പ്രാര്‍ത്ഥനാനിരതനായ ജോഷ്വായോടു കര്‍ത്താവു പറഞ്ഞു: "ഞാന്‍ മോശയോടുകൂടെയെന്നപോലെ നിന്നോടുകൂടെയുമുണ്ടെന്ന് ജനമറിയുന്നതിനുവേണ്ടി, ഇന്നു നിന്നെ ഞാന്‍ ഇസ്രായേല്‍ ജനത്തിന്റെ മുമ്പാകെ ഉന്നതനാക്കാന്‍ പോകുന്നു. ഞാന്‍ പറയുന്നതുപോലെ ചെയ്യുക."

ജോഷ്വ ജനത്തോടു പറഞ്ഞു: "ഇന്നു നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെയിടയില്‍ കര്‍ത്താവ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും."

ജോഷ്വയുടെ നിര്‍ദ്ദേശപ്രകാരം ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ പാളയത്തിലുടനീളം നടന്നു ജനങ്ങളോടു പറഞ്ഞു: "എല്ലാവരും ആത്മാവിലും ശരീരത്തിലും ശുദ്ധിയുള്ളവരായിരിക്കുവിൻ... നിങ്ങളുടെ ദൈവവും കര്‍ത്താവുമായ യാഹ്വേയുടെ വാഗ്ദാനപേടകം, ലേവ്യപുരോഹിതന്മാര്‍ സംവഹിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ അവരെയനുഗമിക്കുവിന്‍. ഈ വഴിയിലൂടെ ഇതിനുമുമ്പ്‌ നിങ്ങള്‍ പോയിട്ടില്ലാത്തതിനാല്‍, പോകേണ്ടവഴി അവര്‍ കാണിച്ചുതരും. എന്നാല്‍, നിങ്ങള്‍ക്കും വാഗ്ദാനപേടകത്തിനുമിടയ്ക്കു രണ്ടായിരം മുഴം അകലമുണ്ടായിരിക്കണം. അതിനെ സമീപിക്കരുത്."

ഒടുവിലിതാ, വാഗ്ദത്തദേശം പിടിച്ചടക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. ജോഷ്വയുടെ നേതൃത്വത്തിൽ ഇസ്രായേലിന്റെ പുതുതലമുറ ആവേശഭരിതരായിരുന്നു...
മൂന്നാംദിവസം, മനസ്സും ശരീരവും വിശുദ്ധീകരിച്ച്, ജനംമുഴുവന്‍ ജോര്‍ദ്ദാന്‍നദി കടക്കാന്‍ തയ്യാറായി. 

ജോഷ്വാ ജനങ്ങളെമുഴുവന്‍ വിളിച്ചുകൂട്ടി പറഞ്ഞു: "ജീവിക്കുന്ന ദൈവം നിങ്ങളുടെയിടയിലുണ്ടെന്നും കാനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരീസ്യര്‍, ഗിര്‍ഗാഷ്യര്‍, അമോര്യര്‍, ജബൂസ്യര്‍ തുടങ്ങിയ ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു തുരത്തുമെന്നും നിങ്ങളറിയണം. അതിനാൽ ആർക്കുമാശങ്കവേണ്ടാ. നിങ്ങളുടെ ആകുലതകളെല്ലാം കർത്താവിനു സമര്പ്പിച്ച്, അവിടുത്തെ ശക്തിയിലാശ്രയിക്കുവിൻ.

നിങ്ങളുടെ പിതാക്കന്മാർ ചെങ്കടൽ കടന്നതുപോലെതന്നെ, നിങ്ങളിന്നു ജോർദ്ദാൻ കടക്കും. ഭൂമി മുഴുവന്റെയും നാഥനായ കര്‍ത്താവിന്റെ പേടകംവഹിക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍, ജോര്‍ദ്ദാനിലെ ജലത്തെ സ്പര്‍ശിക്കുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കു നിലയ്ക്കുകയും മുകളില്‍നിന്നുവരുന്ന വെള്ളം ചിറപോലെ കെട്ടിനില്‍ക്കുകയും ചെയ്യും."     

വാഗ്ദാനപേടകം വഹിച്ചിരുന്നവര്‍ ജോര്‍ദ്ദാന്‍നദീതീരത്തെത്തി. കരയിലേക്കു കടന്നെത്തുമോയെന്നു തോന്നുംവിധം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ജോർദ്ദാൻനദി അവരെ ഭയപ്പെടുത്തിയില്ല.

പേടകം വഹിച്ചിരുന്ന പുരോഹിതന്മാർ ആദ്യം നദീതീരത്തെത്തി. പുരോഹിതരുടെ പാദങ്ങള്‍ ജലത്തെ സ്പര്‍ശിച്ചു.. കരകവിയുംവിധമൊഴുകിയിരുന്ന വെള്ളത്തിന്റെ ഒഴുക്ക്, സാവധാനം നിലച്ചുതുടങ്ങി. പാദങ്ങൾമാത്രം പൂർണ്ണമായി നനയുംവിധം പുരോഹിതന്മാർ നടിയിലേക്കിറങ്ങിനിന്നു... സാരെഥാനു സമീപമുള്ള ആദം പട്ടണത്തിനരികെ, ജലം ചിറപോലെ പൊങ്ങി. അതിനപ്പുറമുള്ള വെള്ളം മുഴുവൻ, അരാബാ ഉപ്പുകടലിലേക്കൊഴുകി, നിശ്ശേഷം വാര്‍ന്നുപോയി. 

ജനം ജറീക്കോയ്ക്കുനേരേ മറുകര കടന്നു.       

ഇസ്രായേല്‍ജനം വരണ്ട നിലത്തുകൂടെ നദി കടന്നപ്പോള്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകം വഹിച്ചുകൊണ്ട്, പുരോഹിതന്മാര്‍ ജോര്‍ദ്ദാന്റെ മദ്ധ്യത്തില്‍ വരണ്ടനിലത്തുനിന്നു. സര്‍വ്വരും ജോര്‍ദ്ദാന്‍ കടക്കുന്നതുവരെ അവരവിടെത്തന്നെ നിന്നു.

Sunday, 11 March 2018

53. ജെറീക്കോയിലെ ചാരന്മാര്‍

ബൈബിള്‍ക്കഥകള്‍ - 53

മോശയെക്കുറിച്ചുള്ള വിലാപത്തിന്റെ ദിനങ്ങളവസാനിച്ചപ്പോള്‍, നൂനിന്റെ പുത്രനായ ജോഷ്വയോടു കര്‍ത്താവു പറഞ്ഞു:

"നീയും ഇസ്രായേല്‍ജനം മുഴുവനും ഉടനെ തയ്യാറാവുക. ജോര്‍ദ്ദാന്‍നദികടന്ന്, ഞാന്‍ ഇസ്രായേല്‍ജനത്തിനു നല്കുന്ന ദേശത്തേക്കു പോവുക. മോശയോടു വാഗ്ദാനംചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ കാലുകുത്തുന്ന ദേശമെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും. നിന്റെ ആയുഷ്കാലത്തൊരിക്കലും നിന്നെ തോല്പിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെയെന്നതുപോലെ നിന്നോടുകൂടെയുമുണ്ടായിരിക്കും. ഈ ജനത്തിനു നല്കുമെന്ന്, ഇവരുടെ പിതാക്കന്മാരോടു ഞാന്‍ വാഗ്ദാനംചെയ്തിരുന്ന ദേശം, ഇവര്‍ക്കവകാശമായി വീതിച്ചുകൊടുക്കേണ്ടതു നീയാണ്. മോശ നല്കിയിട്ടുള്ള എല്ലാ നിയമങ്ങളും നിങ്ങളനുസരിക്കണം. അവയില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്. ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ചു രാവുംപകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധിപ്രാപിക്കുകയും വിജയംവരിക്കുകയുംചെയ്യും. ശക്തനും ധീരനുമായിരിക്കുക, നിന്റെ ഉദ്യമങ്ങളിലെല്ലാം നീ വിജയംവരിക്കും. ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെയുണ്ടായിരിക്കും."

ജോഷ്വാ ഇസ്രായേല്‍പ്രമാണിമാരെ വിളിച്ചുചേര്‍ത്തു. "നമ്മുടെ ജനങ്ങളെ മുഴുവന്‍ യുദ്ധസജ്ജരാക്കുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മള്‍ ജോര്‍ദ്ദാന്‍നദികടക്കും."

അവര്‍ ജോഷ്വയോടു പറഞ്ഞു: "നമ്മുടെ ദൈവമായ കര്‍ത്താവ്, മോശയോടുകൂടെയെന്നതുപോലെ നിന്നോടുകൂടെയുമുണ്ടായിരിക്കട്ടെ! നീ കല്പിക്കുന്നതെല്ലാം ഞങ്ങള്‍ ചെയ്യാം; അയയ്ക്കുന്നിടത്തേക്കെല്ലാം ഞങ്ങള്‍ പോകാം. മോശയെയെന്നപോലെ, എല്ലാക്കാര്യങ്ങളിലും ഞങ്ങള്‍ നിന്നെയുമനുസരിക്കും. നിന്റെ ആജ്ഞകള്‍ ധിക്കരിക്കുകയും നിന്റെ വാക്കുകള്‍ അനുസരിക്കാതിരിക്കുകയുംചെയ്യുന്നവന്‍ മരിക്കണം. നീ ധീരനും ശക്തനുമായിരിക്കുക!"

കാനാന്‍ദേശം കീഴടക്കുന്നതിനു മുന്നോടിയായി, ആ നാടിന്റെ ശക്തിയും ബലഹീനതകളും തിരിച്ചറിയുന്നതിനായി രണ്ടുചെറുപ്പക്കാരെ ജോഷ്വാ ചാരന്മാരായി നിയോഗിച്ചു.

"നാല്പതുവര്‍ഷങ്ങള്‍ക്കുമുമ്പ്, മോശയുടെ നിര്‍ദ്ദേശാനുസരണം ഞാനും കാലെബും മറ്റുപത്തുപേര്‍ക്കൊപ്പം ചാരപ്രവര്‍ത്തനങ്ങള്‍ക്കായികടന്നുചെന്ന നാട്ടിലേക്കാണു ഞാന്‍ നിങ്ങളെ ഇന്നയയ്ക്കുന്നത്. ദേശംമുഴുവന്‍ നിരീക്ഷിക്കുക, കോട്ടകളാല്‍ സുരക്ഷിതമാക്കിയ ജെറീക്കോപ്പട്ടണം പ്രത്യേകമായി ശ്രദ്ധിക്കുക. കാരണം നമ്മള്‍ അവിടെനിന്നായിരിക്കും യുദ്ധമാരംഭിക്കുക. ധൈര്യമായി പോയിവരിക, ദൈവമായ കര്‍ത്താവ് എപ്പോഴും നിങ്ങളോടൊപ്പമുണ്ടായിരിക്കും."

പകൽ കോട്ടയ്ക്കുചുറ്റുമായി നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിൽ,
അസ്തമയത്തിനു രണ്ടുനാഴികമാത്രം ബാക്കിയുള്ളപ്പോഴാണ് ഇസ്രായേല്‍ച്ചാരന്മാര്‍ ജറീക്കോക്കോട്ടവാതിലിലൂടെ പട്ടണത്തിനുള്ളിലേക്കെത്തിയത്.

അപരിചിതരായ രണ്ടുപേര്‍ കോട്ടവാതില്‍കടന്നു ജറീക്കോപട്ടണത്തില്‍ പ്രവേശിച്ചതു കാവല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ദൂതന്മാര്‍ മുഖാന്തിരം അവര്‍ രാജാവിനെ വിവരമറിയിച്ചു.

ഫറവോയുടെ സൈന്യത്തെമുഴുവന്‍ ചെങ്കടലില്‍ മുക്കിക്കൊല്ലുകയും സീനായ് മരുഭൂമി കുറുകെക്കടന്നെത്തി, ജോര്‍ദ്ദാനക്കരെയുള്ള പ്രമുഖരായ രാജാക്കന്മാരെയെല്ലാം നിര്‍മ്മൂലരാക്കിയുംചെയ്ത  ഇസ്രായേലികളെന്ന നാടോടിക്കൂട്ടത്തെക്കുറിച്ച്, നേരത്തേതന്നെ കേട്ടറിഞ്ഞിരുന്ന ജറീക്കോരാജാവു ചകിതനായി.

"അതവര്‍തന്നെയാകും; ഇസ്രായേലിന്റെ ചാരന്മാര്‍! എത്രയുംപെട്ടെന്ന് അവരെ പിടികൂടി, ബന്ധിച്ചു രാജസന്നിധിയില്‍ ഹാജരാക്കുക" രാജാവു കല്പനനല്കി.

രാത്രിയില്‍ സുരക്ഷിതമായി കഴിയാനൊരിടമാണ് ഇസ്രായേൽച്ചാരന്മാർ ആദ്യം തിരഞ്ഞത്. ഏതെങ്കിലുമൊരു ഗണികാഗൃഹം കണ്ടെത്തുന്നതാവും ഏറ്റവുമുചിതമെന്ന് അവര്‍ കരുതി. അതിനായി അവരന്വേഷിച്ചുതുടങ്ങി. ഇരുട്ടുവീണുതുടങ്ങുന്നതിനുമുമ്പേ, പട്ടണവാതുക്കല്‍നിന്ന് അധികമകലെയല്ലാതെ, അത്തരത്തില്‍ ഒരു വേശ്യാഗൃഹത്തിൻ്റെ വാതിൽ അവര്‍ക്കായി തുറന്നുകിട്ടി.


കോമാളന്മാരായ യുവാക്കള്‍ക്കുമുമ്പില്‍ കാമോദ്ദീപകമായ കടാക്ഷങ്ങളോടെ റാഹാബ് നിന്നു. ധരിച്ചിരിക്കുന്ന നേര്‍മ്മയാര്‍ന്ന വസ്ത്രം അവളുടെ ശരീരവടിവുകള്‍ വ്യക്തമാക്കുന്നുണ്ട്.

"ഈ രാത്രിയിൽ എന്നെത്തേടിയെത്തിയ സ്നേഹിതരേ, സന്തോഷത്തോടെ അകത്തേക്കു വരൂ..."

യുവാക്കള്‍ അവളെ അടിമുടി നോക്കി. പിന്നെ പറഞ്ഞു; "ഞങ്ങള്‍ക്കു നിന്റെ ശരീരമാവശ്യമില്ല. അപരിചിതരായവര്‍ക്ക്, എപ്പോഴും വരാന്‍പറ്റിയതു നിന്നെപ്പോലുള്ളവരുടെ വീടുകളായതിനാലാണു ഞങ്ങളിപ്പോള്‍ ഇവിടെ വന്നത്. കര്‍ത്താവായ ദൈവത്തിന്റെ ദാസന്മാരും ഇസ്രായേല്‍ജനതയില്‍പ്പെട്ടവരുമാണു ഞങ്ങള്‍. "

ഇസ്രായേലെന്നു കേട്ടപ്പോള്‍ത്തന്നെ റാഹാബ് ഭയന്നു. അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞുപോയി. മുഖം വിവര്‍ണ്ണമായി. ഇസ്രായേല്‍ജനതയെക്കുറിച്ചുള്ള ഭയം, ജെറീക്കോനിവാസികള്‍ക്കിടയില്‍ അത്രയ്ക്കു രൂഢമൂലമായിരുന്നു

"ഇന്നുരാത്രി സുരക്ഷിതമായി കഴിയാന്‍ നീ ഞങ്ങളെ സഹായിക്കണം. നിങ്ങളുടെ രാജ്യത്തിൻ്റെ ശക്തിയും ദൗർബല്യവുമെന്താണെന്നും ഞങ്ങൾക്കറിയണം. നിൻ്റെ സന്ദർശകരായ കൊട്ടാരപ്രമുഖരിൽനിന്ന്, അത്തരംകാര്യങ്ങളിൽ നിനക്കറിവുണ്ടാകുമെന്നു ഞങ്ങൾക്കറിയാം. നീ ഞങ്ങളെ സഹായിച്ചാല്‍ തക്കപ്രതിഫലം ഞങ്ങള്‍ നിനക്കു നല്കും."

റാഹാബ് അല്പനേരം ചിന്താമഗ്നയായി. പിന്നെ വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു. "ഞാന്‍ നിങ്ങളോടു കാരുണ്യത്തോടെ പ്രവര്‍ത്തിച്ചാല്‍, നിങ്ങളെന്നോടും എന്റെ പ്രിയമുള്ളവരോടും കാരുണ്യംകാണിക്കുമെന്നു നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ എന്നോടു ശപഥംചെയ്യണം. എന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മറ്റു ബന്ധുക്കളുടെയും ജീവന്‍രക്ഷിക്കുമെന്നതിന്, എനിക്കു നിങ്ങളുറപ്പുതരണം."

"നീയിന്നു ഞങ്ങളെ സഹായിച്ചാല്‍, നിൻ്റെയോ നിൻ്റെ പ്രിയപ്പെട്ടവരുടേയോ ജീവനുപകരം, ഞങ്ങൾ ഞങ്ങളുടെ ജീവന്‍കൊടുക്കും. കര്‍ത്താവ് ഈ ദേശം ഞങ്ങള്‍ക്കേല്പിച്ചുതരുമ്പോള്‍ നിങ്ങളോടു കാരുണ്യത്തോടും വിശ്വസ്തതയോടുംകൂടെ ഞങ്ങള്‍ വര്‍ത്തിക്കുമെന്ന്, കർത്താവിൻ്റെ നാമത്തിൽ ഞങ്ങള്‍ നിനക്കുറപ്പു നല്കുന്നു."

റാഹാബ് അവരെ വീടിനുള്ളിൽക്കയറ്റി വാതിലടച്ചു.

ജെറീക്കോയിലെ ഭടന്മാര്‍ പട്ടണംമുഴുവന്‍ ഇസ്രായേല്‍ക്കാര്‍ക്കായി തിരഞ്ഞു. വേശ്യയായ റാഹാബിന്റെ വീട്ടില്‍ അപരിചിതരായ രണ്ടുപേര്‍ വന്നിട്ടുണ്ടെന്നറിഞ്ഞതിനാല്‍ ജെറീക്കോമതിലിനോടുചേര്‍ത്തു നിര്‍മ്മിച്ച,  ആ വേശ്യാഗൃഹത്തിലും പരിശോധനയ്ക്കായി അവരെത്തി.

കതകില്‍മുട്ടുന്നതുകേട്ടു വാതില്‍തുറന്ന റാഹാബ്, രാജഭടന്മാരെക്കണ്ടു ഭയന്നു.

ഭടന്മാര്‍ അവളോടു പറഞ്ഞു: "നിന്റെയടുത്ത്, അന്യദേശക്കാരായ രണ്ടു യുവാക്കൾ വന്നിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം.  അവരെ ഞങ്ങളെയേല്പിക്കുക. നമ്മുടെ രാജ്യം കീഴടക്കാനായി വരുന്ന ഇസ്രായേലിന്റെ ചാരന്മാരാണവർ..."