Sunday, 3 December 2017

40. സ്വര്‍ണ്ണക്കാള

ബൈബിൾക്കഥകൾ 40

കര്‍ത്താവില്‍നിന്നുള്ള സന്ദേശങ്ങള്‍ക്കായി ഉയര്‍ന്ന പര്‍വ്വതശിഖരത്തിലേക്കു കയറിപ്പോയ മോശയെക്കാത്തുനിന്ന ജോഷ്വാ അസ്വസ്ഥനായി. മൂന്നുദിവസങ്ങള്‍കഴിഞ്ഞിട്ടും മോശ മടങ്ങിയെത്തിയിട്ടില്ല. മോശമടങ്ങിയെത്താന്‍ ഇനിയും വൈകുന്നതെന്തേ?

ഇപ്പോഴിതാ, താഴെ, മലയടിവാരത്തില്‍ ഇസ്രായേല്‍ജനം കൂടാരമടിച്ച ഭാഗത്തുനിന്ന് കാഹളധ്വനികളും മനുഷ്യരുടെ അട്ടഹാസങ്ങളുടെ ശബ്ദവും ഉയര്‍ന്നുകേള്‍ക്കുന്നു. ശക്തരായ മറ്റേതെങ്കിലും ജനത ഇസ്രായേല്‍ജനതയെ ആക്രമിക്കാനെത്തിയോ? ഒന്നും വ്യക്തമല്ല. മോശയെ അന്വേഷിച്ചു മുകളിലേക്കു കയറണമോ? അതോ കൂടാരങ്ങളില്‍ എന്താണു സംഭവിക്കുന്നതെന്നറിയാന്‍ താഴേയ്ക്കിറങ്ങണമോ? എന്തുചെയ്യണമെന്ന തീരുമാനത്തിലെത്താന്‍ ജോഷ്വായ്ക്കു കഴിഞ്ഞില്ല.

ഇസ്രായേല്‍ജനത്തിനെതിരേ കര്‍ത്താവിന്റെ കോപം ജ്വലിക്കുന്നതുകണ്ട മോശ ചകിതനായി.

കര്‍ത്താവു പറഞ്ഞു; "അനുസരണമില്ലാത്ത ഈ ജനതയെ ഞാന്‍ പൂര്‍ണ്ണമായും നശിപ്പിക്കും. എന്നാല്‍ നിന്നില്‍നിന്നു ഞാന്‍ വലിയൊരു ജനതയ്ക്കു രൂപംനല്കും."

മോശ കര്‍ത്താവിനുമുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു പറഞ്ഞു: "കര്‍ത്താവേ, കരുണതോന്നേണമേ! വലിയ ശക്തിയോടെയും അദ്ഭുതകരമായ മാർഗ്ഗങ്ങളിലൂടെയും അങ്ങുതന്നെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കരുതേ....  മലകളില്‍വച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്ദേശ്യത്തോടുകൂടെയാണ് അവനവരെ കൊണ്ടുപോയതെന്ന് ഈജിപ്തുകാര്‍ പറയാനിടവരുത്തരുതേ കർത്താവേ! അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരായുള്ള തീരുമാനത്തില്‍നിന്നു പിന്മാറണമേയെന്നു ഞാൻ പ്രാർത്ഥിക്കുന്നു!! അവിടുത്തെ ദാസന്മാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയുമോര്‍ക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാന്‍ വര്‍ദ്ധിപ്പിക്കും, ഞാന്‍ വാഗ്ദാനംചെയ്തിട്ടുള്ള ഈ നാടുമുഴുവന്‍ നിങ്ങളുടെ സന്തതികള്‍ക്കു ഞാന്‍ നല്‍കും, അവര്‍ അതെന്നേക്കും കൈവശമാക്കുകയുംചെയ്യുമെന്ന് അവിടുന്നുതന്നെ ശപഥംചെയ്തു പറഞ്ഞതില്‍നിന്നു പിന്മാറരുതേ"

മോശയുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന കര്‍ത്താവിനെ ശാന്തനാക്കി. അവിടുന്നു പറഞ്ഞു' "നീ പോവുക, നിന്റെ ജനത്തെ അവരുടെ തിന്മകളില്‍നിന്നു പിന്തിരിപ്പിക്കുക...."

ഉടമ്പടിപത്രികയെഴുതിയ രണ്ടു കല്പലകകളുമായി, മോശ  താഴേക്കിറങ്ങി, ജോഷ്വയുടെ സമീപമെത്തി. പലകകളുടെ ഇരുവശത്തും എഴുത്തുണ്ടായിരുന്നു.

മോശയെക്കണ്ടപ്പോള്‍ ജോഷ്വായ്ക്ക് ആശ്വാസംതോന്നി. അവനോടിയെത്തി, മോശയുടെ കൈകളില്‍നിന്ന് ഉടമ്പടിപത്രികകള്‍ വാങ്ങാന്‍ശ്രമിച്ചു. എന്നാല്‍ മോശ അവ തന്റെ കൈകളില്‍ത്തന്നെ വഹിച്ചു.

"പാളയത്തില്‍ യുദ്ധത്തിന്റെ ശബ്ദം മുഴങ്ങുന്നുണ്ട്." ജോഷ്വാ പറഞ്ഞു.

"വിജയത്തിന്റെ അട്ടഹാസമോ പരാജയത്തിന്റെ മുറവിളിയോ അല്ല നീ കേള്‍ക്കുന്നത്. ദൈവനിഷേധത്തിന്റെ ഗാനാലാപമാണവിടെ; കര്‍ത്താവിനെ തള്ളിപ്പറയുന്നവരുടെ ആഘോഷോന്മാദ ശബ്ദം." 

ജോഷ്വായ്ക്ക് ഒന്നും മനസ്സിലായില്ല. അവന്‍, മിണ്ടാതെ മോശയ്ക്കൊപ്പം മലയിറങ്ങി.

താഴ്വരയില്‍ പാളയത്തിനടുത്തെത്തുന്നതിനു മുമ്പുതന്നെ  സ്വര്‍ണ്ണനിര്‍മ്മിതമായ കാളക്കുട്ടിയെ ജനങ്ങള്‍ വണങ്ങുന്നതും അതിനുമുമ്പില്‍ അവര്‍ നൃത്തംചെയ്യുന്നതും മോശയും ജോഷ്വായും കണ്ടു; മോശ  കോപംകൊണ്ടു വിറച്ചു. കൈയിലിരുന്ന കല്പലകകള്‍ അവന്‍ വലിച്ചെറിഞ്ഞു. മലയുടെ അടിവാരത്തില്‍വീണ് അവ തകര്‍ന്നുപോയി. 

മോശ അഹറോനോടു കയര്‍ത്തു: "നീ ഈ ജനത്തിന്റെമേല്‍ ഇത്രവലിയൊരു പാപംവരുത്തിവയ്ക്കാന്‍ അവര്‍ നിന്നോടെന്തുചെയ്തു?" 

ഇന്നുവരെ കണ്ടിട്ടില്ലാത്ത, മോശയുടെ കോപംനിറഞ്ഞ മുഖം അഹറോനെ ഭയപ്പെടുത്തി. അയാള്‍ സ്വയം ന്യായീകരിക്കാന്‍ശ്രമിച്ചു.  

അങ്ങയുടെ കോപം എന്റെമേല്‍ ജ്വലിക്കാതിരിക്കട്ടെ. തിന്മയിലേക്ക്, ഈ ജനത്തിനുള്ള ചായ്‌വ് അങ്ങേയ്ക്കറിയാമല്ലോ. ഞങ്ങളെ നയിക്കാന്‍ ദേവന്മാരെയുണ്ടാക്കിത്തരികയെന്ന് അവരെന്നോടാവശ്യപ്പെട്ടു. പോയിട്ടു ദിവസങ്ങളായെങ്കിലും അങ്ങു മലയില്‍നിന്നു മടങ്ങിവന്നതുമില്ല. ജനക്കൂട്ടം എന്റെ ജീവനപഹരിക്കുമെന്നു ഞാന്‍ ഭയന്നു. സ്വര്‍ണ്ണം കൈവശമുള്ളവര്‍ അതു കൊണ്ടുവരട്ടെയെന്നു ഞാന്‍ പറഞ്ഞു. അവര്‍ കൊണ്ടുവന്നു. ഞാനതു തീയിലിട്ടു. അപ്പോള്‍ ഈ കാളക്കുട്ടി പുറത്തുവന്നു."

"സ്വര്‍ണ്ണം തീയിലിട്ടാല്‍ അതു കാളക്കുട്ടിയായി പുറത്തുവരുമോ? ശത്രുക്കളുടെയിടയില്‍ സ്വയം ലജ്ജിതരാകത്തക്കവിധം അഴിഞ്ഞാടുന്നതിന് ഈ ജനത്തെ നീയെന്തിനനുവദിച്ചു?"

ആ സ്വര്‍ണ്ണക്കാളയെ, അതിനു  ദഹനബലിയര്‍പ്പിക്കാനായി ഒരുക്കിയ അഗ്നികുണ്ഡത്തിലേക്കുതന്നെ  മോശ വലിച്ചെറിഞ്ഞു. അതിനെ ഉരുക്കിചാമ്പലാക്കി. അതിന്റെ ചാരം, കുടിനീരില്‍ക്കലര്‍ത്തി ഇസ്രായേല്‍ക്കാരെ കുടിപ്പിച്ചു.

സ്വർണ്ണക്കാളക്കുട്ടിയെ ആരാധിച്ചവരിൽ ഒരുസംഘമാളുകൾ മോശയുടെ പ്രവൃത്തിയെ എതിർത്തു. അവർ വാളുകളും മറ്റായുധങ്ങളുമായി മോശയ്ക്കുനേരെയടുത്തു.

മോശ, ജോഷ്വായോടൊപ്പം പാളയത്തിന്റെ കവാടത്തില്‍നിന്നുകൊണ്ടു പറഞ്ഞു: "കര്‍ത്താവിന്റെ പക്ഷത്തുള്ളവര്‍ എന്റെയടുത്തേക്കു വരട്ടെ. ലേവിയുടെ പുത്രന്മാരെല്ലാവരും അവന്റെയടുക്കല്‍ ഒന്നിച്ചുകൂടി. 

ജോഷ്വായും ലേവിഗോത്രജരും ഊരിയ വാളോടെ കാളക്കുട്ടിയെ ആരാധിച്ചവരെ നേരിട്ടു. ഇസ്രായേല്‍ത്താവളത്തില്‍ അന്നു വലിയ കൂട്ടക്കൊലനടന്നു. മൂവായിരത്തോളംപേര്‍ അന്നു പരലോകംപൂകി.

എല്ലാം ശാന്തമായപ്പോള്‍ മോശ ജനത്തോടു പറഞ്ഞു: "നിങ്ങള്‍ കഠിനപാപം ചെയ്തിരിക്കുന്നു. ഞാന്‍ വീണ്ടും കര്‍ത്താവിന്റെയടുത്തേക്കു കയറിച്ചെല്ലാം; ഒരുപക്ഷേ,  നിങ്ങളുടെ പാപത്തിനു പരിഹാരംചെയ്യാന്‍ എനിക്കു കഴിഞ്ഞേക്കും."
        
മോശ കര്‍ത്താവിന്റെയടുക്കല്‍ തിരിച്ചുചെന്നു പറഞ്ഞു: ഈ ജനം വലിയ പാപംചെയ്തുപോയി. അവര്‍ തങ്ങള്‍ക്കായി സ്വര്‍ണ്ണംകൊണ്ടു ദേവന്മാരെ നിര്‍മ്മിച്ചു. അവിടുന്നവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍, അവിടുത്തെ  ജീവന്റെ പുസ്തകത്തില്‍നിന്ന് എന്റെ പേരു മായിച്ചുകളഞ്ഞാലും."       

കര്‍ത്താവു മോശയോടു പറഞ്ഞു: "എനിക്കെതിരായി പാപംചെയ്തവനെയാണ് എന്റെ പുസ്തകത്തില്‍നിന്നു ഞാന്‍ തുടച്ചുനീക്കുക. നീ പോയി ഞാന്‍ നിന്നോടു പറഞ്ഞിട്ടുള്ള സ്ഥലത്തേക്കു ജനത്തെ നയിക്കുക. അവരെ സന്ദര്‍ശിക്കുന്ന ദിവസം അവരുടെ പാപങ്ങളെപ്രതി ഞാനവരെ  ശിക്ഷിക്കും. നീയും ഈജിപ്തില്‍നിന്നു നീ കൂട്ടിക്കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ട്, അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികള്‍ക്കായി നല്കുമെന്നു ഞാന്‍ ശപഥംചെയ്തിട്ടുള്ള നാട്ടിലേക്കു പോവുക. എന്റെ ദൂതന്‍ നിന്റെമുമ്പേ പോകും. ആ നാട്ടിലുള്ള കാനാന്‍കാരെയും അമോര്യരെയും ഹിത്യരെയും പെരീസ്യരെയും ഹിവ്യരെയും ജബൂസ്യരെയും ഞാനവിടെനിന്നോടിച്ചുകളയും. 

നീ ഇസ്രായേല്‍ക്കാരോടു പറയുക; നിങ്ങള്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണ്. ഒരു നിമിഷത്തേക്കു നിങ്ങളുടെകൂടെ സഞ്ചരിച്ചാല്‍മതി, നിങ്ങളെ ഞാന്‍ നശിപ്പിച്ചുകളയും. എന്നോടുള്ള വിധേയത്തത്തിന്റെ പ്രതീകമായി, നിങ്ങളുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റുവിന്‍." 

കര്‍ത്താവു വീണ്ടും  മോശയോടുപറഞ്ഞു: "ആദ്യത്തേതുപോലുള്ള രണ്ടു കല്പലകള്‍ ചെത്തിയെടുക്കുക. നീ ഉടച്ചുകളഞ്ഞ പലകകളിലുണ്ടായിരുന്ന വാക്കുകള്‍തന്നെ ഞാനതിലെഴുതാം."

കർത്താവിന്റെ വാക്കുകൾ ജനത്തെയറിയിക്കാനും കല്പലകകൾ ചെത്തിയൊരുക്കാനുമായി മോശ മലയിൽനിന്നിറങ്ങി. 

മോശ കൊണ്ടുവന്ന അശുഭമായ ഈ വാര്‍ത്തകേട്ടു ജനങ്ങള്‍  വിലപിച്ചു. ഹോറെബുമലയുടെ സമീപത്തുവച്ച് ഇസ്രായേല്‍ജനം തങ്ങളുടെ ആഭരണങ്ങളഴിച്ചുമാറ്റി. ആരും ആഭരങ്ങളണിഞ്ഞില്ല. കര്‍ത്താവിനും  മോശയ്ക്കുമെതിരായ തങ്ങളുടെ പ്രവൃത്തികളെക്കുറിച്ചു ജനങ്ങള്‍ പശ്ചാത്തപിച്ചു

Sunday, 26 November 2017

39. പത്തുകല്പനകള്‍

ബൈബിൾക്കഥകൾ 39

മോശയും അഹറോനും മലമുകളിലേക്കു കയറി. മുകളിലേക്കു കയറുന്തോറും അനിർവചറിയമായൊരു സന്തോഷം ഉള്ളിൽ നിറഞ്ഞുകൊണ്ടിരുന്നു. മലമുകളില്‍, കര്‍ത്താവിന്റെ സാന്നിദ്ധ്യം അവരെ പൊതിഞ്ഞുനിന്നു. അഹറോനോട് ഇടയിലൊരിടത്ത് പ്രാർത്ഥനാപൂർവ്വം നില്ക്കാനാവശ്യപ്പെട്ടശേഷം മോശ അല്പംകൂടെ മുകളിലേക്കു കയറി. 

കര്‍ത്താവു മോശയോടു പറഞ്ഞു: "നിങ്ങളും നിങ്ങളുടെ തലമുറകളും വാഗ്ദത്തഭൂമിയില്‍ ദീര്‍ഘനാള്‍ ജീവിക്കണം. അതിനാവശ്യമായ ജീവന്റെ നിയമങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു നല്കാം. ഒരു സമൂഹമായി ഭൂമിയിൽ നിലനില്‍ക്കാനാവശ്യമായ ഭൗതികനിയമങ്ങളും ഞാന്‍ നിങ്ങള്‍ക്കു നല്കാം. "

പീഠതുല്യമായിപ്പരന്നുകിടന്ന ഒരു പാറപ്പുറത്തു മോശ മുട്ടുകുത്തി. കണ്ണുകളടച്ച് ധ്യാനനിമഗ്നനായി. ഇസ്രായേല്‍ജനമനുഷ്ഠിക്കേണ്ട, ദൈവാരാധനയെക്കുറിച്ചുള്ള നിയമങ്ങളും സാമൂഹികനിയമങ്ങളും കര്‍ത്താവു മോശയുടെ മനസ്സില്‍ പതിച്ചുകൊണ്ടിരുന്നു. ദൈവമായ കർത്താവ്, ഇസ്രായേല്‍ജനവുമായി പുതിയൊരുടമ്പടിയുറപ്പിക്കുകയായിരുന്നു.

"എനിക്കു വസിക്കാൻ മനുഷ്യനിർമ്മിതമായ ഒരാലയമാവശ്യമില്ല. എന്നാൽ എൻ്റെ സാന്നിദ്ധ്യം നിങ്ങൾക്കനുഭവവേദ്യമാകാൻ ഒരു സാന്നിദ്ധ്യകൂടാരം നിങ്ങൾ നിർമ്മിക്കണം"

കര്‍ത്താവിനായി തിരുസാന്നിദ്ധ്യകൂടാരവും അതിനോടുചേര്‍ന്ന ബലിപീഠവും നിര്‍മ്മിക്കാനുള്ള അളവുകളും അവിടുന്നു മോശയ്ക്കു നല്കി.

അഹറോനെയും അവന്റെ പുത്രന്മാരെയും തന്റെ പുരോഹിതശുശ്രൂഷകരായി ചുമതലപ്പെടുത്താൻ കർത്താവു മോശയോടു കല്പിച്ചു.

ദീർഘമായ പ്രാർത്ഥനയ്ക്കുശേഷം മോശ അഹറോനുസമീപത്തേയ്ക്കിറങ്ങിവന്നു.

മോശയുടെ ഹൃദയത്തിൽപ്പതിഞ്ഞ കര്‍ത്താവിന്റെ വചനങ്ങള്‍, അയാൾ അഹറോനോടു പറഞ്ഞു. അഹറോൻ അവയെല്ലാം എഴുത്തുചുരുളുകളിലെഴുതിവച്ചു.

മോശയും അഹറോനും മലയിൽനിന്നിറങ്ങി. 

മലയടിവാരത്തില്‍ മോശയൊരു ബലിപീഠമൊരുക്കി.. അതിനോടുചേർന്ന്,  ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളെ സൂചിപ്പിക്കാനായി പന്ത്രണ്ടു സ്തൂപങ്ങളുമുണ്ടാക്കി.

ഊനമറ്റൊരു കാളക്കിടാവിനെ  കര്‍ത്താവിനായി ബലിയര്‍പ്പിച്ചു. ബലിമൃഗത്തിന്റെ രക്തത്തില്‍ പകുതി അവന്‍ ബലിപീഠത്തില്‍ തളിച്ചു. ബാക്കി, പാത്രങ്ങളില്‍ ശേഖരിച്ചു.

കര്‍ത്താവ് ഇസ്രായേലുമായിച്ചെയ്യുന്ന ഉടമ്പടിയുടെ വചനങ്ങളെഴുതിയ എഴുത്തുചുരുള്‍ നിവര്‍ത്തി, അഹറോന്‍ ഉറക്കെ വായിച്ചു. 
കര്‍ത്താവിന്റെ എല്ലാവാക്കുകളും നിയമങ്ങളും അഹറോൻ  ജനങ്ങളെയറിയിച്ചു. അവർ അവയെല്ലാം തങ്ങളുടെ ഹൃദയത്തിൽ സ്വീകരിച്ചു. 

ഉടമ്പടി വചനങ്ങള്‍ ശ്രവിച്ച ജനങ്ങള്‍, ഏകസ്വരത്തിൽ വിളിച്ചുപറഞ്ഞു. "ഞങ്ങള്‍ കര്‍ത്താവിനോടു വിശ്വസ്തരായിരിക്കും. ഈ ഉടമ്പടിയിലെ എല്ലാക്കാര്യങ്ങളും ഞങ്ങള്‍ പാലിക്കും."

അപ്പോള്‍ പാത്രങ്ങളില്‍ ശേഖരിച്ച, ബലിമൃഗത്തിന്റെ  രക്തമെടുത്ത്, മോശ ജനങ്ങളുടെമേല്‍ തളിച്ചുകൊണ്ടു പറഞ്ഞു. "ഇ്ഇ്ഇ്ഇസ്രായേല്‍ജനത, കര്‍ത്താവിനോടുചെയ്യുന്ന ഉ്ഉ്ഉ് ഉടമ്പടിയുടെ രക്തമാണിത്. ഇ്ഇ്ഇ്ഇതു നിങ്ങളെ എക്കാലവും സംരക്ഷിക്കട്ടെ..."

മോശയും അഹറോനും വാര്‍ദ്ധക്യത്തിലായിരുന്നതിനാല്‍ തങ്ങളെ സഹായിക്കാനായി  ജോഷ്വാ, ഹൂര്‍ എന്നീ ചെറുപ്പക്കാരെ സമൂഹത്തില്‍നിന്ന് അവര്‍ തിരഞ്ഞെടുത്തു.

കർത്താവിൻ്റെ സാന്നിദ്ധ്യമനുഭവിച്ച ആ മലയടിവാരത്തിൽ കൂടാരങ്ങളുറപ്പിച്ച ഇസ്രായേൽ, കുറച്ചേറെക്കാലം അവിടെത്തന്നെകഴിഞ്ഞു.

കര്‍ത്താവു വീണ്ടും മോശയോടു പറഞ്ഞു: "മലമുകളില്‍ എന്റെ സമീപത്തേക്കു കയറിവന്നു കാത്തുനില്‍ക്കുക. എല്ലാനിയമങ്ങള്‍ക്കുമടിസ്ഥാനമായ നിയമങ്ങളെഴുതിയ കല്പലകകള്‍ നിനക്കു നല്കാം. നീ അവ, ജനങ്ങളെ പഠിപ്പിക്കണം."

മോശ ഇസ്രായേല്‍ശ്രേഷ്ഠന്മാരോടു പറഞ്ഞു. "ഞ്‍ഞ്‍ഞ്‍ഞാന്‍ ജോഷ്വായോടൊപ്പം സീനായ് മലയില്‍ ക്‍ക്‍ക്‍കര്ത്താവിന്റെ സന്നിധിയിലേക്കു പോകുന്നു. അ്‍അ്‍അ്‍അഹറോനും ഹൂറും ന്്ന്്ന് നിങ്ങള്‍ക്കൊപ്പം, താഴെത്തന്നെയുണ്ടാകും. ഞ്‍ഞ്‍ഞ്‍ഞങ്ങള്‍ മടങ്ങിവരുന്നതുവരെ ന്്ന്്നിങ്ങളിവിടെ കാത്തുനില്‍ക്കുവിന്‍..."

മോശയും ജോഷ്വായും മലമുകളിലേക്കു കയറിപ്പോയി. പർവ്വതമദ്ധ്യേ, തന്നെക്കാത്തുനില്ക്കാൻ ജോഷ്വായോടാവശ്യപ്പെട്ട്, മോശ വീണ്ടും മുകളിലേക്കു കയറി.

കര്‍ത്താവു നല്കിയ നിയമങ്ങളെക്കുറിച്ച്,  മോശ ഹൃദയത്തിൽ ധ്യാനിച്ചു. കർത്താവു വീണ്ടും മോശയോടു സംസാരിച്ചു.

കര്‍ത്താവു പറഞ്ഞു: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണു നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നിര്‍മ്മിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്.

നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്.

ആറുദിവസം എല്ലാജോലികളും ചെയ്യുകയും അദ്ധ്വാനിക്കുകയും ചെയ്യുക. എന്നാല്‍ ഏഴാംദിവസം കര്‍ത്താവിന്റെ സാബത്താണ്. കര്‍ത്താവിന്റെ സാബത്തു വിശുദ്ധമായി ആചരിക്കുക. അന്നു മറ്റുജോലികളില്‍ വ്യാപൃതരാകരുത്.

നിന്റെ ദൈവമായ കര്‍ത്താവുതരുന്ന നാട്ടില്‍, നീ ദീര്‍ഘമായി ജീവിച്ചിരിക്കേണ്ടത്തിനു്, നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.

ആരെയും കൊല്ലരുത്.

നീയൊരിക്കലും വ്യഭിചാരംചെയ്യരുത്.

മോഷ്ടിക്കരുത്.

ആര്‍ക്കുമെതിരെ വ്യാജസാക്ഷ്യം നല്‍കരുത്.

അയല്‍ക്കാരന്റെ ഭവനമോ, അവന്റെ ഭാര്യയേയോ, അവന്റെ എന്തെങ്കിലും വസ്തുവകകളോ മോഹിക്കരുത്...."

ഓരോ നിയമത്തെക്കുറിച്ചും ആഴമേറിയ ധ്യാനത്തിലേക്കു് കർത്താവു മോശയെ നയിച്ചു. 

രണ്ടുമൂന്നു ദിവസങ്ങള്‍ കടന്നുപോയി. മോശയും ജോഷ്വായും മലയില്‍നിന്നിറങ്ങിവരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍ ജനങ്ങള്‍ അസ്വസ്ഥരായി. കർത്താവിൻ്റെ മലയിലേക്കു കയറിപ്പോയി അവരെയന്വേഷിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല.

ജനങ്ങൾ അഹറോൻ്റെയും ഹൂറിൻ്റെയും ചുറ്റുംകൂടി.
"ഞങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന മോശയെന്ന മനുഷ്യന് എന്തുസംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ക്ക് ഈ മരുഭൂമിയില്‍നിന്നു പുറത്തുകടക്കണം. ഞങ്ങളെ നയിക്കാനായി, നീ ഞങ്ങള്‍ക്കു ദേവന്മാരെ ഉണ്ടാക്കിത്തരൂ."

ജനങ്ങളുടെ നിർബ്ബന്ധം സഹിക്കാനാവാതെവന്നപ്പോൾ
അഹറോന്‍ പറഞ്ഞു. "നിങ്ങളുടെ ഭാര്യമാരുടെയും പുത്രീപുത്രന്മാരുടെയും കാതുകളിലുള്ള സ്വര്‍ണ്ണവളയങ്ങള്‍ ഊരിയെടുത്ത്‌ എന്നെയേല്പിക്കുക. നിങ്ങൾക്കായി ഞാനൊരു ദേവനെയുണ്ടാക്കാം"

ജനങ്ങള്‍ അഹറോന്‍ പറഞ്ഞതുപോലെ ചെയ്തു. അഹറോന്‍ അതുവാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു.

വാര്‍പ്പുവിഗ്രഹത്തെക്കണ്ട ഇസ്രായേല്‍ജനം ആര്‍പ്പുവിളിച്ചു. ജനക്കൂട്ടം വിളിച്ചുപറഞ്ഞു. "ഇതാ ഈജിപ്തില്‍നിന്നു നമ്മളെ കൊണ്ടുവന്ന ദേവന്‍ ...."

ജനങ്ങളുടെ ആവേശംകണ്ടപ്പോള്‍, അഹറോന്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു ബലിപീഠം പണിതു.

അയാള്‍ ഉറക്കെ പറഞ്ഞു. "നാളെ നമ്മള്‍ കര്‍ത്താവിന്റെ ഉത്സവംകൊണ്ടാടും...."

പിറ്റേന്ന്, ജനങ്ങള്‍ പുലര്‍കാലത്തുണര്‍ന്നു കാളക്കുട്ടിയുടെ പ്രതിമയ്ക്കു മുമ്പില്‍ ദഹനയാഗവും അനുരഞ്ജനയാഗവും നടത്തി. പിന്നെ, തീറ്റയും കുടിയുംകഴിഞ്ഞ്,  വിനോദങ്ങളിലേര്‍പ്പെട്ടു.

മോശ ധ്യാനത്തിൽനിന്നുണർന്നപ്പോൾ, തന്റെ കല്പനകലെഴുതിയ രണ്ടു കല്പലകകള്‍ കര്‍ത്താവ്, മോശയ്ക്കു നല്കി. തന്റെ വിരല്‍ത്തുമ്പാല്‍ കര്‍ത്താവു കല്പലകയിലെഴുതിയത്, അഗ്നിയാല്‍ കല്ലിനെ ഉരുക്കിയതുപോലെ കാണപ്പെട്ടു. 

മലയുടെ താഴ്വരയില്‍നിന്ന്, ഇസ്രായേല്‍ജനതയുടെ ആഘോഷങ്ങളുടെ ആരവം മോശയും ജോഷ്വായും കേൾക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതെന്താണെന്ന് അവര്‍ക്കു മനസ്സിലായില്ല.

കര്‍ത്താവു മോശയോടു പറഞ്ഞു. "വേഗം താഴേക്കു ചെല്ലുക; നിന്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു. അവര്‍ ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ഇവര്‍ ദുശ്ശാഠ്യക്കാരായ ഒരു ജനതയാണെന്നു ഞാന്‍ കണ്ടുകഴിഞ്ഞു. അതിനാല്‍ എന്റെ ക്രോധമാളിക്കത്തി അവരെ വിഴുങ്ങും...."

Sunday, 19 November 2017

38. സീനായ് മലയിലെ ഇടിമുഴക്കങ്ങള്‍


ബൈബിൾക്കഥകൾ 38 

ഇസ്രായേല്‍ജനത ഈജിപ്തില്‍നിന്നു പുറപ്പെട്ടിട്ടു മൂന്നുമാസങ്ങള്‍കഴിഞ്ഞു.

നന്മവരുമ്പോള്‍ ദൈവത്തെ സ്തുതിച്ചും സന്നിഗ്ദ്ധാവസ്ഥകളില്‍ ദൈവത്തെയും മോശയേയും പഴിച്ചും അവര്‍ മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരുന്നു. മൂന്നു മാസവും ഒരു ദിവസവുംതികഞ്ഞ ദിവസം ഇസ്രായേല്‍, സീനായ് മലയുടെ താഴ്വാരത്തിലെത്തി. അവിടെ, ഒരു നീരുറവയോടുചേർന്നുള്ളൊരു പ്രദേശത്ത്, അവർ താവളമടിച്ചു. മലയടിവാരത്തിൽ, ഉറവയോടടുത്ത പ്രദേശങ്ങൾ കാട്ടുപുല്ലുകളും അവിടവിടെയായിക്കാണുന്ന കുറ്റിച്ചെടികളും വളർന്ന്, ചെറിയൊരു ഹരിതാഭ പകർന്നിരുന്നു.

മുൾച്ചെടികൾമാത്രം വളരുന്ന മരുപ്രദേശത്തുനിന്ന്, അല്പംകൂടെ പ്രശാന്തതനിറഞ്ഞ ഒരു പ്രദേശത്തെത്തിയതിൽ ജനങ്ങളെല്ലാം ആഹ്ലാദത്തിലായിരുന്നു. കൂടാരങ്ങളടിക്കുന്ന തിരക്കും നർമ്മസല്ലാപങ്ങളും കലാകായികവിനോദങ്ങളുമൊക്കെയായി എല്ലായിടത്തും ബഹളംതന്നെ!

കോലാഹലങ്ങളിൽനിന്നകന്ന്, ശാന്തതയിൽ പ്രാര്‍ത്ഥനയിലായിരിക്കാൻ മോശ മലമുകളിലേക്കു കയറി.

കര്‍ത്താവു മോശയോടു പറഞ്ഞു: "ഈജിപ്തിനോടു ഞാന്‍ ചെയ്തതെന്തെന്നും നിങ്ങളെ എങ്ങനെ ഞാന്‍ എന്റെയടുക്കലേക്കു കൊണ്ടുവന്നുവെന്നും നിങ്ങള്‍ കണ്ടുകഴിഞ്ഞു. ഈ ഭൂമിമുഴുവന്‍ എന്റെതാണ്. അതുകൊണ്ട്, നിങ്ങളെന്റെ വാക്കുകേള്‍ക്കുകയും എന്റെയുടമ്പടി പാലിക്കുകയുംചെയ്‌താല്‍, എല്ലാജനതകളിലുംവച്ച്, എനിക്കേറ്റവും പ്രിയപ്പെട്ട, എന്റെ സ്വന്തം ജനമായിരിക്കും നിങ്ങള്‍! നിങ്ങളെനിക്കു വിശുദ്ധജനവും പുരോഹിതരാജ്യവുമായിരിക്കും."

മലയിൽനിന്നു താഴെയിറങ്ങിയ ഉടനെ, മോശ ജനങ്ങൾക്കിടയിലെ ശ്രേഷ്ഠന്മാരെ വിളിച്ചു കൂട്ടി, കര്‍ത്താവറിയിച്ച കാര്യങ്ങള്‍ അവരോടു വിശദീകരിച്ചു.

ശ്രേഷ്ടന്മാർ, തങ്ങൾക്കേല്പിക്കപ്പെട്ട കൂട്ടായ്മകളുമായി സംവദിച്ചു. എല്ലാവരും കർത്താവിനെയനുസരിക്കാനുള്ള സന്നദ്ധതയറിയിച്ചു.

"കര്‍ത്താവു കല്പിക്കുന്നതെല്ലാം ഞങ്ങളനുസരിച്ചു കൊള്ളാം." ഇസ്രായേല്‍ ഏകസ്വരത്തില്‍ മോശയോടു പറഞ്ഞു.

മോശ വീണ്ടും മലമുകളിലേക്കു കയറി. കര്‍ത്താവിന്റെ സന്നിധിയിലേക്കു് തൻ്റെ ഹൃദയമുയർത്തി. ജനങ്ങളുടെ വാക്കുകളറിയിച്ചപ്പോള്‍ കര്‍ത്താവു മോശയോടു പറഞ്ഞു.

"ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കുന്നതിനും അവര്‍ നിന്നെ വിശ്വസിക്കുന്നതിനുംവേണ്ടി, ഒരു കനത്തമേഘത്തില്‍ ഞാന്‍ നിങ്ങളുടെ മദ്ധ്യത്തിലേക്കു വരുന്നു. നീ ചെന്ന്, ഇസ്രായേല്‍ജനതയെ വിശുദ്ധീകരിക്കുക. മനസ്സിലും ശരീരത്തിലും ആത്മാവിലും എല്ലാവരും വിശുദ്ധിയുള്ളവരായിരിക്കട്ടെ. മൂന്നാംദിവസം എല്ലാവരും തയ്യാറായിരിക്കണം. എന്തെന്നാല്‍, ജനംമുഴുവന്‍കാണ്‍കേ, ഞാന്‍ സീനായ് മലയില്‍ ഇറങ്ങിവരും. മലയ്ക്കുചുറ്റും നീ അതിര്‍ത്തി നിശ്ചയിക്കണം. ആരും ആ അതിര്‍ത്തികടന്നു മലയില്‍ക്കയറരുത്. അതിര്‍ത്തി കടക്കുന്നതു മനുഷ്യനായാലും മൃഗമായാലും ജീവൻ നഷ്ടപ്പെടും."

കര്‍ത്താവിന്റെ കല്പന, അഹറോൻവഴി, മോശ ജനങ്ങളെയറിയിച്ചു.

"നിങ്ങള്‍ മനസ്സിലും ശരീരത്തിലും ശുദ്ധിയുള്ളവരായിരിക്കുവിന്‍. വസ്ത്രങ്ങളലക്കുകയും കൂടാരങ്ങള്‍ ശുദ്ധീകരിക്കുകയും ചെയ്യണം. ആരും ലൈംഗികവേഴ്ചയിലേര്‍പ്പെടരുത്..."

ജനങ്ങള്‍ മോശയുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ചു. എല്ലാവരും കർത്താവിനായി തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു.

മൂന്നാംദിവസം പ്രഭാതത്തില്‍, വലിയ ഇടിമുഴക്കവും മിന്നല്‍പ്പിണരുകളുമുണ്ടായി. മലമുകളില്‍, കനത്തവെണ്മേഘങ്ങൾ നിറഞ്ഞു. അന്തരീക്ഷത്തിലെങ്ങും കാഹളധ്വനികള്‍ മുഴങ്ങി.

ദൈവത്തെക്കാണുന്നതിനായി മോശ ജനങ്ങളെ കൂടാരങ്ങളില്‍നിന്നു പുറത്തുകൊണ്ടുവന്നു. ഭയത്തോടെയും അദ്ഭുതത്തോടെയും
അവര്‍ മലയടിവാരത്തില്‍, മോശ നിശ്ചയിച്ച അതിർത്തിക്കു പുറത്തായി നിലയുറപ്പിച്ചു.

സീനായ് മലമുകളില്‍, ഇടിമുഴ ക്കങ്ങളുടെ അകമ്പടിയോടെ വെണ്മേഘങ്ങൾക്കുനടുവിൽ ഒരഗ്നിജ്വാലയായി കര്‍ത്താവിറങ്ങിവന്നു. മലമുഴുവന്‍ ധൂമാവൃതമായി. ചൂളയില്‍നിന്നെന്നപോലെ, പുകയുയര്‍ന്നുകൊണ്ടിരുന്നു. വലിയഭൂകമ്പത്താലെന്നപോലെ മല ശക്തമായി ഇളകിവിറച്ചു. ഇസ്രായേൽക്കാരെല്ലാം അതു വ്യക്തമായിക്കണ്ടു. എന്നാൽ മോശകല്പിച്ച അതിർത്തിക്കു പുറത്ത്, ജനങ്ങൾനിന്നിരുന്ന പ്രദേശങ്ങളും കൂടാരങ്ങളും ഇളകിയില്ല.

മോശ കര്‍ത്താവിനോടു സംസാരിച്ചു. കര്‍ത്താവ് ഇടിമുഴക്കത്തിൻ്റെ ശബ്ദത്തില്‍ അവനുത്തരംനല്കി.

കര്‍ത്താവു മോശയോടു പറഞ്ഞു. "നീ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്കുക. ഇല്ലെങ്കില്‍ അനേകംപേര്‍ എന്നെ സമീപിക്കുകയും തല്‍ഫലമായി മരിക്കുകയുംചെയ്യും."

മോശ പറഞ്ഞു. "ജ് ജ് ജ് ജനങ്ങള്‍ക്കാര്‍ക്കും സീനായ് മലയിലേക്കു കയറാന്‍ ക് ക് ക് കഴിയില്ല. അ്അ്അ്അങ്ങു കല്പിച്ചതുപോലെ അതിര്‍ത്തി നിര്‍ണ്ണയിച്ച്, മ് മ് മ് മലയെ വിശുദ്ധസ്ഥലമായി ഞ് ഞ് ഞ് ഞങ്ങള്‍ പരിഗണിച്ചുകഴിഞ്ഞു."

"നീ അഹറോനോടൊപ്പം മലയിലേക്കു കയറിവരിക. എന്നാല്‍ ജനങ്ങളും ശ്രേഷ്ടന്മാരും അതിര്‍ത്തിലംഘിച്ച്, എന്റെ പക്കലേക്കു വരാതിരിക്കട്ടെ. അങ്ങനെസംഭവിച്ചാല്‍ എന്റെ കോപം, അവരുടെമേല്‍ പതിക്കും "

ഇടിമുഴക്കവും കാഹളധ്വനികളും കേള്‍ക്കുകയും മിന്നല്‍പ്പിണരുകളും മലയില്‍നിന്നുയര്‍ന്ന പുകയും കാണുകയുംചെയ്തപ്പോള്‍ ജനമെല്ലാം ഭയന്നുവിറച്ച്, അകലെ മാറിനിന്നു.

ജനങ്ങള്‍ മോശയോടു പറഞ്ഞു.

"ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ. നീതന്നെ ഞങ്ങളോടു സംസാരിച്ചാല്‍മതി ദൈവം ഞങ്ങളോടു സംസാരിച്ചാല്‍ ഞങ്ങള്‍ മരിച്ചുപോകും. "

മോശ പറഞ്ഞു: "ഭ്ഭ്ഭ്ഭയപ്പെടേണ്ട, ന് ന് ന് നിങ്ങളെ പരീക്ഷിക്കുന്നതിനും പ് പ് പ് പാപംചെയ്യാതിരിക്കാനായി ന് ന് ന് നിങ്ങളില്‍ ദൈവഭയമുളവാക്കുന്നതിനുംവേണ്ടിയാണു ക് ക് ക് കര്‍ത്താവു വന്നിരിക്കുന്നത്... കാത്തിരിക്കുക. ഞ് ഞ് ഞാൻ അഹറോനോടൊപ്പം മലമുകളിലേക്കു ക് ക് ക് കയറുന്നു..."

മലമുകളിൽ, ദൈവം സന്നിഹിതനായിരുന്ന കനത്തമേഘത്തിനടുത്തേക്കു് മോശ കയറിച്ചെന്നു. അഹറോന്‍ മോശയെ അനുഗമിച്ചു.

ജനങ്ങൾ ഭയത്തോടെ, കൂടുതൽ അകലേയ്ക്കു മാറിനിന്നു.

Sunday, 12 November 2017

37. അമലേക്യര്‍...

ബൈബിൾക്കഥകൾ 37


സീന്‍ മരുഭൂമിയിലൂടെയുള്ള യാത്ര ജനങ്ങളെ വല്ലാതെവലച്ചു. മന്നയും കാടപ്പക്ഷികളും സമൃദ്ധമായി ലഭിച്ചിരുന്നെങ്കിലും ദാഹനീര്‍ പിന്നെയും കിട്ടാക്കനിയായി. തോല്‍ക്കുടങ്ങളില്‍ സംഭരിച്ചിരുന്ന ജലംതീരാറായപ്പോള്‍ ജനം വീണ്ടും പിറുപിറുത്തുതുടങ്ങി.

ദാഹിച്ചുവലഞ്ഞ ജനം, മോശയ്ക്കെതിരേ ആവലാതിപ്പെട്ടുകൊണ്ടു ചോദിച്ചു: 

"നീയെന്തിനാണു ഞങ്ങളെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നത്? ഞങ്ങളും കുട്ടികളും കന്നുകാലികളും ദാഹിച്ചു മരിക്കട്ടേയെന്നു കരുതിയാണോ? കര്‍ത്താവു കല്പിച്ചുവെന്നു പറയാന്‍, നീയല്ലാതെ ഞങ്ങളാരും കര്‍ത്താവിന്റെ സ്വരം കേള്‍ക്കുന്നില്ലല്ലോ!"

മോശ അവരോടു പറഞ്ഞു: "നിങ്ങള്‍ എന്തിനെന്നെ കുററപ്പെടുത്തുന്നു? എന്തിനു കര്‍ത്താവിനെ പരീക്ഷിക്കുന്നു?... കർത്താവാണ് എന്നോടു സംസാരിച്ചതെന്നതിനു തെളിവായി, എത്രയെത്ര അദ്ഭുതങ്ങൾ അവിടുന്നു നിങ്ങളുടെ മുമ്പിൽ ചെയ്തു കഴിഞ്ഞു."

വൈകാതെ ഒരു നീരുറവകണ്ടെത്താന്‍കഴിഞ്ഞില്ലെങ്കില്‍ ജനക്കൂട്ടം, തന്നെ കല്ലെറിഞ്ഞുകൊല്ലുമെന്നു മോശ ഭയന്നു. 

മോശ കര്‍ത്താവിനോടു നിലവിളിച്ചു പ്രാർത്ഥിച്ചു: "ഇ്ഇ്ഇ്ഈ ജനത്തോടു ഞാനെന്താണു ചെയ്യുക? എ്എ്എ്ഏറെത്താമസിയാതെ അവരെന്നെ കല്ലെറിയും."      

"ജനത്തിനിടയിലെ ഏതാനും ശ്രേഷ്ഠന്മാരുമൊത്ത്, നീ ജനത്തിനുമുമ്പേ പോകുക. നിൻ്റെ ഇടയവടിയും കൈയിലെടുത്തുകൊള്ളുക. നിനക്കു മുമ്പില്‍ ഹോറെബിലെ പാറമേല്‍ ഞാന്‍ നില്ക്കും. നീ, ആ പാറയിലടിക്കണം. അപ്പോള്‍ അതില്‍നിന്നു ജനത്തിനു കുടിക്കാനുള്ള വെള്ളം പുറപ്പെടും." കര്‍ത്താവു മോശയ്ക്കു മറുപടി നല്കി.

ജനങ്ങൾക്കിടയിലെ ശ്രേഷ്ഠന്മാരുടെ സാന്നിദ്ധ്യത്തില്‍ മോശ അങ്ങനെ ചെയ്തു. മോശ അടിച്ച സ്ഥലത്ത്,, പാറയില്‍നിന്നു ശുദ്ധജലത്തിന്റെ ഒരുറവ പുറപ്പെട്ടു. കുടിവെള്ളം സമൃദ്ധമായി ലഭിച്ചപ്പോള്‍ ജനങ്ങള്‍ ശാന്തരായി.

ഇസ്രായേല്‍ക്കാര്‍ അവിടെവച്ചു കലഹിച്ചതിനാലും കര്‍ത്താവു ഞങ്ങളുടെയിടയിലുണ്ടോ ഇല്ലയോ എന്നു ചോദിച്ചുകൊണ്ട് കര്‍ത്താവിനെ പരീക്ഷിച്ചതിനാലും ആ സ്ഥലങ്ങള്‍ക്കു മാസാ എന്നും മെറീബാ എന്നും മോശ പേരിട്ടു.

ആവോളം വെള്ളംകുടിച്ച്, കന്നുകാലികളേയുംകുടിപ്പിച്ച്, യാത്രയ്ക്കാവശ്യമായ ജലം തോല്‍ക്കുടങ്ങളില്‍നിറച്ച്, ഇസ്രായേല്‍ തങ്ങളുടെ  വാഗ്ദത്തദേശത്തേക്കുള്ള 
യാത്രതുടര്‍ന്നു.

റഫിദീം എന്ന സ്ഥലത്തെത്തിയപ്പോള്‍ അമലേക്യര്‍  എന്നൊരു ജനത ഇസ്രായേല്‍ക്കാരെ ആക്രമിക്കാനായെത്തി. അപ്പോള്‍, അതീവദൈവഭക്തനായ  ജോഷ്വയെന്ന യുവാവിനോടു മോശ പറഞ്ഞു: "നീ ശക്തരായ കുറേ അ്അ്അ്ആളുകളെ തിരഞ്ഞെടുത്ത്, അമലേക്യരുമായി യുയുയുയുദ്ധത്തിനു പുറപ്പെടുക. ഞ്‍ഞ്്ഞാന്‍ നാളെ ദൈവത്തിന്റെ വടി കൈയിലെടുത്തു മലമുകളില്‍ പ്്പ്്പ്്പ്രാര്‍ത്ഥനയോടെ നില്‍ക്കാം...."

മോശയുടെ നിര്‍ദ്ദേനുസരിച്ചു ജോഷ്വയുടെ നേതൃത്വത്തില്‍ ഇസ്രായേല്യര്‍ അമലേക്യരുമായി യുദ്ധത്തിനു തയ്യാറായി..


മോശ, അഹറോന്‍, ഹൂര്‍ എന്നിവര്‍ മലമുകളില്‍ക്കയറി, പ്രാർത്ഥനാനിമഗ്നരായി. മോശ കരങ്ങളുയര്‍ത്തിപ്പിടിച്ചു പ്രാര്‍ത്ഥിച്ചപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. മോശ തൻ്റെ കരങ്ങള്‍ താഴ്ത്തിയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം. മോശയുടെ കൈകള്‍ കുഴഞ്ഞപ്പോള്‍ അഹറോനും ഹൂറും ഒരു കല്ലു നീക്കിയിട്ടു കൊടുത്തു. മോശ അതിന്മേലിരുന്നു. അവര്‍ അവന്റെ കൈകളുയര്‍ത്തിപ്പിടിച്ചുകൊണ്ട്, ഇരുവശങ്ങളിലും നിന്നു. 

പിന്നീട്, സൂര്യാസ്തമയംവരെ മോശയുടെ കൈകള്‍ ഉയര്‍ന്നുതന്നെനിന്നു. അപ്പോള്‍ ജോഷ്വയും സംഘവും അമലേക്ക്യസൈനികരെ വാളുകൊണ്ടരിഞ്ഞുവീഴ്ത്തി.
     
വിജയശ്രീലാളിതരായ ഇസ്രായേല്‍ജനത അത്യാഹ്ലാദത്തോടെ കർത്താവിനെ സ്തുതിച്ചു.

കര്‍ത്താവു മോശയോടരുളിച്ചെയ്തു: "ഇതിന്റെ ഓര്‍മ്മനിലനിറുത്താനായി നീയിതൊരു പുസ്തകത്തിലെഴുതി, ജോഷ്വയെ വായിച്ചുകേള്‍പ്പിക്കുക. ധിക്കാരികളും ദുർവൃത്തരുമായ അമലേക്യർ എന്ന ജനതയാണു നിങ്ങൾക്കെതിരേ വന്നത്. ഏറെവൈകാതെ, ആകാശത്തിനു കീഴില്‍നിന്ന് അവരുടെ വംശത്തെത്തന്നെ ഞാന്‍ നിശ്ശേഷം മായിച്ചുകളയും. ഇതു നിങ്ങൾക്കുമൊരു പാഠമായിരിക്കണം. ധിക്കാരത്തിൽനിന്നും ദുർവ്യത്തിയിൽനിന്നുമകന്നുനിന്നില്ലെങ്കിൽ നിങ്ങളും നശിച്ചുപോകും!" 

മോശ അവിടെ ഒരു ബലിപീഠം നിര്‍മ്മിച്ചു. അവന്‍ ഇസ്രായേല്‍ജനതയോടുപറഞ്ഞു: "കര്‍ത്താവിന്റെ പതാക കൈയിലെടുക്കുവിന്‍. അവിടുത്തോടു വിശ്വസ്തരായിരിക്കുവിൻ.. നിങ്ങൾ വിശ്വസ്തരായിരുന്നാൽ തലമുറതോറും നിങ്ങളുടെ ശത്രുവായ അമലേക്കിനെതിരായി കർത്താവു യുദ്ധംചെയ്തുകൊണ്ടിരിക്കും".

മോശയ്ക്കും അവന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ദൈവം എന്തെല്ലാം ചെയ്തുവെന്നും അവിടുന്നവരെ ഈജിപ്തില്‍നിന്ന് എപ്രകാരം മോചിപ്പിച്ചുവെന്നും മിദിയാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനുമായ ജത്രോ, നാടോടികളായ ചില ഇടയന്മാരില്‍നിന്നും കേട്ടറിഞ്ഞു.      
മരുഭൂമിയില്‍ ദൈവത്തിന്റെമലയുടെസമീപം കൂടാരമടിച്ചിരുന്ന മോശയുടെ അടുക്കലേക്ക് അവന്റെ ഭാര്യയെയും പുത്രന്മാരായ ഗര്‍ഷോം, ഏലിയാസര്‍ എന്നിവരേയും കൂട്ടിക്കൊണ്ട് ജത്രോ വന്നു.      

മോശ നമസ്‌കരിക്കുകയും ചുംബിക്കുകയുംചെയ്തുകൊണ്ടു ജത്രോയെ സ്വീകരിച്ചു.

ഇസ്രായേല്‍ക്കാര്‍ക്കുവേണ്ടി ഫറവോയോടും ഈജിപ്തുകാരോടും കര്‍ത്താവുചെയ്ത കാര്യങ്ങളും വഴിയില്‍വച്ചു തങ്ങള്‍ക്കുനേരിട്ട പ്രയാസങ്ങളും കര്‍ത്താവു നല്കിയ സംരക്ഷണവുമെല്ലാം മോശ അമ്മായിയപ്പനോടു വിവരിച്ചുപറഞ്ഞു.  കര്‍ത്താവ് ഈജിപ്തുകാരില്‍നിന്ന് ഇസ്രായേലിനെ മോചിപ്പിച്ച് അവര്‍ക്കുചെയ്ത നിരവധി നന്മകളെക്കുറിച്ചറിഞ്ഞ ജത്രോ ആഹ്ലാദിച്ചു.      

പിറ്റേന്നു പ്രഭാതത്തില്‍ ജനത്തിന്റെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മോശ തന്റെ കൂടാരത്തിനുവെളിയില്‍ ഉപവിഷ്ടനായി. പ്രഭാതംമുതല്‍ പ്രദോഷംവരെ ജനങ്ങള്‍ മോശയുടെചുറ്റും കൂടിനിന്നു.      

മോശ തന്റെ ജനത്തിനുവേണ്ടി ചെയ്യുന്നതെല്ലാം കണ്ടുകഴിഞ്ഞപ്പോള്‍, ആ സായാഹ്നത്തിൽ അമ്മായിയപ്പനായ ജത്രോ അവനോടു ചോദിച്ചു: 

"നീ ഈ ജനത്തിനുവേണ്ടി ചെയ്യുന്നതെന്താണ്? രാവിലെമുതല്‍ വൈകുന്നേരംവരെ ജനമെല്ലാം നിന്റെ ചുറ്റും കൂടിനില്‍ക്കാനിടയാകത്തക്കവിധം നീയിവിടെ ഒറ്റയ്ക്കിരിക്കുന്നതെന്തുകൊണ്ട്?"  
 
"ദൈവഹിതമറിയാനായി ജനങ്ങൾ എന്നെ സമീപിക്കുന്നു.   എന്തെങ്കിലും തര്‍ക്കമുണ്ടാകുമ്പോഴും അവരെന്റെയടുക്കല്‍ വരുന്നു. ഞാനവരുടെ കലഹങ്ങള്‍തീര്‍ക്കുന്നു; ദൈവത്തിന്റെ ചട്ടങ്ങളും നിയമങ്ങളും അവരെ പഠിപ്പിക്കുകയുംചെയ്യുന്നു."  മോശ മറുപടി നല്കി.

ജത്രോ പറഞ്ഞു: "നീ ചെയ്യുന്നതു ശരിയല്ല. ഇതു ഭാരമേറിയ ജോലിയാണ്. തനിയെ ഇതുചെയ്യാന്‍ നിനക്കു സാധിക്കുകയില്ല. നീയും നിന്റെകൂടെയുള്ള ജനങ്ങളും ഒന്നുപോലെ ക്ഷീണിച്ചുവിവശരാകും. 

ഞാന്‍ പറയുന്നതു കേള്‍ക്കുക,  നീ ദൈവത്തിന്റെമുമ്പില്‍ ജനങ്ങളുടെ പ്രതിനിധിയായിരിക്കണം; അവരുടെ തര്‍ക്കങ്ങള്‍ അവിടുത്തെ അറിയിക്കണം; അവരെ ചട്ടങ്ങളും നിയമങ്ങളും പഠിപ്പിക്കണം. അവര്‍ ചരിക്കേണ്ട മാര്‍ഗ്ഗവും അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങളും അവര്‍ക്കു നിര്‍ദ്ദേശിച്ചുകൊടുക്കണം. 

എന്നാല്‍ ഇപ്പോള്‍ചെയ്യുന്നതുപോലെയല്ല. കഴിവും ദൈവഭയമുള്ളവരും സത്യസന്ധരും കൈക്കൂലിവെറുക്കുന്നവരുമായ കുറേയാളുകളെ ജനത്തില്‍നിന്നു തിരഞ്ഞെടുത്ത്, അവരെ ആയിരവും നൂറും അമ്പതും പത്തുംവീതമുള്ള ഗണങ്ങളുടെ അധിപന്മാരായി നിയമിക്കുക. അവര്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെ തര്‍ക്കങ്ങള്‍ക്കു തീര്‍പ്പുകല്പിക്കട്ടെ. വലിയ കാര്യങ്ങള്‍ നിന്നെയേല്പിക്കുകയും ചെറിയവ അവര്‍തന്നെ തീരുമാനിക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ നിന്നെ സഹായിക്കുമ്പോള്‍ നിന്റെ ജോലി എളുപ്പമാകും. 

പിതൃതുല്യനായ എന്റെവാക്കുകള്‍ ദൈവകല്പനയാണെന്നു ഗ്രഹിച്ച്, ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ ജോലി നിര്‍വിഘ്നംതുടരാന്‍ നിനക്കു സാധിക്കും. ജനങ്ങള്‍ സംതൃപ്തരായി തങ്ങളുടെ വസതികളിലേക്കു മടങ്ങുകയുംചെയ്യും."   

മോശ അമ്മായിയപ്പന്റെ ഉപദേശമനുസരിച്ചു പ്രവര്‍ത്തിക്കാൻ തീരുമാനിച്ചു. ഇസ്രായേല്‍ക്കാരില്‍നിന്നു സമര്‍ത്ഥരായ ആളുകളെ തിരഞ്ഞെടുത്ത്, ആയിരവും നൂറും അമ്പതും പത്തുംവീതമുള്ള ഗണങ്ങളുടെമേല്‍ അവരെ അധിപന്മാരായി നിയമിച്ചു. അവര്‍ ജനങ്ങളുടെയിടയില്‍ നീതി നടത്തി. സുപ്രധാനമായ കാര്യങ്ങള്‍മാത്രം മോശയെ ഏല്പിച്ചു.
     
കുറച്ചു ദിവസങ്ങള്‍ക്കുശേഷം സിപ്പോറയേയും മക്കളേയും മോശയ്ക്കൊപ്പംവിട്ട്, ജത്രോ തന്റെ നാട്ടിലേക്കു മടങ്ങിപ്പോയി. മോശ സന്തോഷത്തോടെ അമ്മായിയപ്പനെ യാത്രയാക്കി.

Sunday, 5 November 2017

36. സ്വർഗ്ഗത്തിൽനിന്നുള്ള ഭോജ്യം

ബൈബിൾക്കഥകൾ 36

ഒരുദിവസത്തെ ആഘോഷങ്ങള്‍ക്കുശേഷം, ചെങ്കൽത്തീരത്തുനിന്ന്, ഇസ്രായേൽക്കാർ, വീണ്ടും തങ്ങളുടെ യാത്രതുടര്‍ന്നു.

ഷൂര്‍മരുഭൂമിയിലൂടെ യാത്രചെയ്ത്, മൂന്നുദിവസങ്ങൾക്കുശേഷം അവര്‍ മാറാ എന്ന സ്ഥലത്തെത്തി. ഷൂർമരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയില്‍, വഴിയിലെല്ലാം തിരഞ്ഞെങ്കിലും ഒരിടത്തും കുടിവെള്ളം കണ്ടെത്താന്‍ അവർക്കു കഴിഞ്ഞിരുന്നില്ല.  തോല്‍ക്കുടങ്ങളില്‍ സൂക്ഷിച്ചിരുന്ന കുടിവെള്ളമെല്ലാം തീരുകയുംചെയ്തു. 

മാറായിൽ ഒരുറവയുണ്ടായിരുന്നു. ഉറവ ദൃശ്യമായപ്പോൾത്തന്നെ, കുടിവെള്ളംശേഖരിക്കാനുള്ള  തോല്‍ക്കുടങ്ങളുമായി ജനങ്ങളെല്ലാം ഉറവയ്ക്കരികിലേക്കോടിയെത്തി. എന്നാല്‍ ആ ഉറവയിലെ ജലം, കയ്പുള്ളതും കുടിക്കാന്‍കൊള്ളാത്തതുമായിരുന്നു. 

ദാഹത്താല്‍വലഞ്ഞ കുഞ്ഞുങ്ങള്‍ തളര്‍ന്നുവീണുതുടങ്ങി. 

ജനങ്ങൾ അസ്വസ്ഥരായി.

കര്‍ത്താവു തങ്ങള്‍ക്കുവേണ്ടി അന്നുവരെചെയ്ത അദ്ഭുതങ്ങളെല്ലാം അവർ മറന്നു. ചെങ്കടല്‍കടന്നപ്പോള്‍പ്പാടിയ സ്തുതിഗീതങ്ങള്‍ക്കുപകരം, വീണ്ടും പിറുപിറുപ്പുകള്‍ കടന്നുവന്നു..

ജനങ്ങൾ മോശയോടു കയര്‍ത്തു. "ദാഹിച്ചുമരിക്കാനായി നീയെന്തിനു ഞങ്ങളെയിവിടെക്കൊണ്ടുവന്നു? ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളും ദാഹിച്ചുവലയുന്നു. ഈ മരുഭൂമിയില്‍ ഞങ്ങളുടെ കുഴിമാടങ്ങളൊരുക്കാനാണോ നിന്റെയുദ്ദേശം? അല്ലെങ്കിൽ ഞങ്ങള്‍ക്കു കുടിക്കാന്‍ ശുദ്ധജലം തരൂ..."

ജനങ്ങളുടെ പിറുപിറുപ്പുകളില്‍ അസ്വസ്ഥനായ മോശ, കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. കർത്താവ്, ഒരു തടിക്കഷണം മോശയ്ക്കു കാണിച്ചുകൊടുത്തു.

"ഈ തടിക്കഷണം, ഉറവയിലെ വെള്ളത്തിലേയ്ക്കിടുക." കർത്താവാവശ്യപ്പെട്ടു.

മോശ അതനുസരിച്ചു, പിന്നെ അല്പം വെള്ളം രുചിച്ചുനോക്കി. വെള്ളത്തിന്റെ കയ്പുരസം പൂര്‍ണ്ണമായി വിട്ടുമാറിയിരുന്നു. അവൻ കൈക്കുമ്പിൾനിറയെ വെള്ളമെടുത്തു കുടിച്ചു. ശുദ്ധമായ കുളിർജലം അവന്നു പുതിയൊരുന്മേഷംനല്കി.

ഉറവ, ശുദ്ധജലംപുറപ്പെടുവിച്ചുതുടങ്ങിയെന്നുകണ്ടപ്പോള്‍, ജനങ്ങള്‍ ഉത്സാഹത്തോടെ ഉറവയ്ക്കു ചുറ്റുംകൂടി. ദാഹംതീരുവോളം വെള്ളംകുടിച്ചു. കാലിയായ തോല്‍ക്കുടങ്ങളില്‍ ജലം നിറച്ചുവച്ചു. കന്നുകാലികളേയും കുടിപ്പിച്ചു

എല്ലാവരും വെള്ളംകുടിച്ചുതൃപ്തരായശേഷം, കര്‍ത്താവു മോശയോടു കല്പിച്ചതനുസരിച്ച്, അഹറോന്‍ ജനങ്ങളോടു സംസാരിച്ചു.

"ഇസ്രായേലിലെ ഓരോരുത്തരോടും കര്‍ത്താവരുള്‍ചെയ്യുന്നു. നിന്റെ ദൈവമായ കര്‍ത്താവിന്റെ സ്വരം ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും അവിടുത്തെ ദൃഷ്ടിയില്‍ ശരിയായതു പ്രവര്‍ത്തിക്കുകയും അവിടുത്തെ കല്പനകളനുസരിക്കുകയും ചട്ടങ്ങള്‍ പാലിക്കുകയുംചെയ്താല്‍ ഞാന്‍ ഈജിപ്തുകാരുടെമേല്‍വരുത്തിയ മഹാമാരികളിലൊന്നും നിന്റെമേല്‍ വരുത്തുകയില്ല; ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്. എന്നാൽ അനുസരിക്കാൻ തയ്യാറല്ലാത്തവർ, ശിക്ഷിക്കപ്പെടുകതന്ന ചെയ്യും"

ജനക്കൂട്ടം വീണ്ടും ദൈവത്തെ സ്തുതിച്ചു. തങ്ങളുടെ വീഴ്ചകള്‍ക്ക്, അവര്‍ പശ്ചാത്തപിക്കുകയും കര്‍ത്താവിനോടു മാപ്പുചോദിക്കുകയുംചെയ്തു.  

തോല്‍ക്കുടങ്ങളില്‍ ശുദ്ധജലംനിറച്ച്, ഇസ്രായേല്‍ജനത വാഗ്ദത്തനാടു തേടിയുള്ള യാത്രതുടര്‍ന്നു.

ദിവസങ്ങള്‍ക്കുശേഷം, തോൽക്കുടങ്ങളിലെ വെള്ളം തീരുന്നതിനുമുമ്പേ, അവര്‍ ഏലിം എന്ന പ്രദേശത്തെത്തി. അവിടെ, പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളുമുണ്ടായിരുന്നു. ഒരു ജലാശയത്തിനുസമീപം അവര്‍  പാളയമടിച്ചു. കുറച്ചുദിവസങ്ങള്‍ അവിടെ വിശ്രമിച്ചു. സാധിക്കുന്നത്ര ഈന്തപ്പഴങ്ങളും ജലവും ശേഖരിച്ചു.

പിന്നെ, തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടര്‍ന്നു.

ഈജിപ്തില്‍നിന്നു പുറപ്പെട്ടതിനുശേഷം, രണ്ടുമാസവും പതിനഞ്ചുദിവസവുംപിന്നിട്ട ദിവസം, അവര്‍ സീനായ് മലയ്ക്കപ്പുറത്ത്, സീന്‍മരുഭൂമിയിലെത്തി. 

ജനക്കൂട്ടം വീണ്ടും പിറുപിറുത്തുതുടങ്ങി. തോല്‍ക്കുടങ്ങളില്‍ക്കരുതിവച്ച വെള്ളവും ഏലിംദേശത്തുനിന്നു ശേഖരിച്ച ഈന്തപ്പഴങ്ങളുമല്ലാതെ മറ്റൊന്നും അവര്‍ക്കു ഭക്ഷിക്കാനുണ്ടായിരുന്നില്ല. മോശയ്ക്കും അഹറോനുമെതിരേ അവര്‍ വീണ്ടും കയര്‍ത്തുസംസാരിച്ചുതുടങ്ങി.

"ഈജിപ്തില്‍ ഇറച്ചിപ്പാത്രത്തിനടുത്തിരുന്ന്, തൃപ്തിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോള്‍, കര്‍ത്താവിന്റെ കരത്താല്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു! എന്നാല്‍, എല്ലാവരേയും പട്ടിണിയിട്ടു കൊല്ലാനായി ഞങ്ങളെ ഈ മരുഭൂമിയിലേക്കു നിങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു."

"ഇ്ഇ്ഇ്ഇന്നോളം കര്‍ത്താവു നിങ്ങള്‍ക്കായിച്ചെയ്ത അ്അ്അ്അദ്ഭുതങ്ങള്‍ നിങ്ങള്‍ മ് മ് മ് മറക്കരുത്." മോശ പറഞ്ഞു.

"ഈജിപ്തില്‍ത്തന്നെ ഞങ്ങള്‍ക്കു സമൃദ്ധിനല്കാന്‍ കര്‍ത്താവിനു കഴിയുമായിരുന്നു. അതിനുവേണ്ടി കർത്താവിനോടു പ്രാർത്ഥിക്കുന്നതിനുപകരം, എന്തിനു നിങ്ങള്‍ ഞങ്ങളെ ഈ ദുരിതത്തിലേക്കു കൊണ്ടുവന്നു."

എന്തുമറുപടിനല്കുമെന്നറിയാതെനിന്ന മോശയോടു കര്‍ത്താവു പറഞ്ഞു. "ഞാന്‍ നിങ്ങള്‍ക്കായി ആകാശത്തില്‍നിന്ന് അപ്പം വര്‍ഷിക്കും. ജനങ്ങള്‍ പുറത്തിറങ്ങി ഓരോ ദിവസത്തേയ്ക്കുമാവശ്യമുള്ളതു ശേഖരിക്കട്ടെ. അങ്ങനെ, എന്റെ നിയമമനുസരിച്ച് അവര്‍ നടക്കുമോ ഇല്ലയോ എന്നു ഞാന്‍ പരീക്ഷിക്കും. ആറാംദിവസം നിങ്ങള്‍ ശേഖരിക്കുന്നത് അകത്തുകൊണ്ടുവന്ന് ഒരുക്കിവയ്ക്കുമ്പോള്‍ അതു ദിനംപ്രതി ശേഖരിക്കുന്നതിന്റെ ഇരട്ടിയുണ്ടായിരിക്കും." 

മോശയ്ക്കുവേണ്ടി  അഹറോന്‍ എല്ലാ ഇസ്രായേല്‍ക്കാരോടുമായി പറഞ്ഞു: "കര്‍ത്താവാണു നിങ്ങളെ ഈജിപ്തില്‍നിന്നു പുറത്തേക്കു കൊണ്ടുവന്നതെന്ന്, ഇന്നു സന്ധ്യയാകുമ്പോള്‍ നിങ്ങള്‍ ഗ്രഹിക്കും. പ്രഭാതമാകുമ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്റെ മഹത്വംദര്‍ശിക്കും. നിങ്ങള്‍ക്കു ഭക്ഷിക്കാന്‍ വൈകുന്നേരം മാംസവും രാവിലെ വേണ്ടുവോളം അപ്പവും കര്‍ത്താവു തരും.കാരണം, തനിക്കെതിരായ നിങ്ങളുടെ പിറുപിറുപ്പുകള്‍ കര്‍ത്താവു കേട്ടിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കെതിരേ പിറുപിറുക്കാന്‍ ഞങ്ങളാരാണ്? നിങ്ങളുടെ ആവലാതികള്‍ ഞങ്ങള്‍ക്കെതിരായിട്ടല്ല, കര്‍ത്താവിനെതിരായിട്ടാണ്."

അന്നു വൈകുന്നേരമായപ്പോള്‍ വീശിയടിച്ച കിഴക്കന്‍കാറ്റില്‍, കാടപ്പക്ഷികള്‍വന്നു പാളയംമൂടി. ജനങ്ങള്‍ കാടപ്പക്ഷികളെ ശേഖരിച്ച്, കൊന്നു പാകംചെയ്തു.

പിറ്റേന്നു നേരംപുലർന്നപ്പോൾ പാളയത്തിനുചുററും മഞ്ഞുവീണുകിടന്നിരുന്നു. മഞ്ഞുരുകിയപ്പോള്‍ മരുഭൂമിയുടെ ഉപരിതലത്തില്‍ പൊടിമഞ്ഞുപോലെ വെളുത്തുരുണ്ടു ലോലമായ ഒരു വസ്തു കാണപ്പെട്ടു. അതെന്താണെന്ന് ഇസ്രയേല്‍ക്കാര്‍ക്കാർക്കും മനസ്സിലായില്ല. 

.       

അപ്പോള്‍ മോശ അവരോടു പറഞ്ഞു: "ക് ക് ക് കര്‍ത്താവു നിങ്ങള്‍ക്കു ഭക്ഷണമായിത്തന്നിരിക്കുന്ന അപ്പമാണിത്. ക് ക് ക് കര്‍ത്താവു കല്പിച്ചിരിക്കുന്നതിപ്രകാരമാണ്: ഒ്്ഒ്ഒ്ഓരോരുത്തനും തന്റെ കൂടാരത്തിലുള്ള ആളുകളുടെയെണ്ണമനുസരിച്ച്, അ്അ്അ്ആളൊന്നിന് ഒരു *ഓമെര്‍വീതം ശേഖരിക്കട്ടെ."

ഇസ്രായേല്‍ക്കാരിൽ കൂടുതൽപേരും അപ്രകാരംതന്നെ ചെയ്തു; എന്നാല്‍ ചിലര്‍ കൂടുതലും ചിലര്‍ കുറവും ശേഖരിച്ചു. 

പിന്നീട് ഓമെര്‍കൊണ്ട്, അളന്നുനോക്കിയപ്പോള്‍ കൂടുതല്‍ ശേഖരിച്ചവര്‍ക്കു കൂടുതലോ, കുറവു ശേഖരിച്ചവര്‍ക്കു കുറവോ ഉണ്ടായിരുന്നില്ല. ഓരോരുത്തനും ശേഖരിച്ചത് അവനു ഭക്ഷിക്കാന്‍മാത്രമുണ്ടായിരുന്നു.     

ഇസ്രായേല്‍ക്കാര്‍ ആ അപ്പത്തിനു മന്നാ എന്നു പേരുനല്കി. അതു വെളുത്തതും തേന്‍ചേര്‍ത്ത അപ്പത്തിന്റെ രുചിയുള്ളതുമായിരുന്നു.

മോശ അവരോടു പറഞ്ഞു: "അ്അ്അ്ആരും അതില്‍നിന്നല്പംപോലും ന് ന് ന് നാളത്തെ പ്രഭാതത്തിലേക്കു ന് ന് ന് നീക്കിവയ്ക്കരുത്. "     

എന്നാല്‍, അവര്‍ മോശയെ അനുസരിച്ചില്ല. ചിലര്‍ അതില്‍നിന്ന് ഒരു ഭാഗം പ്രഭാതത്തിലേക്കു നീക്കിവച്ചു. പിറ്റേന്നു പ്രഭാതമായപ്പോൾ അതു പുഴുത്തു മോശമായിപ്പോയി.
    
പിന്നീട്, പ്രഭാതംതോറും ഓരോരുത്തരും തങ്ങള്‍ക്കു ഭക്ഷിക്കാവുന്നിടത്തോളംമാത്രം ശേഖരിച്ചുകൊണ്ടിരുന്നു. ബാക്കിയുള്ളതെല്ലാം സൂര്യനുദിച്ചുയരുമ്പോള്‍, മഞ്ഞെന്നപോലെ ഉരുകിപ്പോയിരുന്നു.. ആറാംദിവസം, ഇരട്ടിയായി, ഒരാള്‍ക്കു രണ്ട് ഓമെര്‍വീതം ഓരോരുത്തരും മന്നാ ശേഖരിച്ചു; അതിനുശേഷം സമൂഹനേതാക്കള്‍ വന്നു്, മോശയെക്കണ്ടു.     

അപ്പോള്‍ മോശയ്ക്കുവേണ്ടി അഹറോന്‍ അവരോടു പറഞ്ഞു: "കര്‍ത്താവിന്റെ കല്പനയിതാണ്, നാളെ, ആഴ്ചയുടെ ഏഴാംദിവസം, പരിപൂര്‍ണ്ണവിശ്രമത്തിന്റെ ദിവസമാണ് - കര്‍ത്താവിന്റെ വിശുദ്ധമായ സാബത്തുദിനം. സാബത്തുദിനമാകയാല്‍ പാളയത്തിനുവെളിയില്‍ നാളെ അപ്പമുണ്ടാകുകയില്ല. ആറുദിവസം നിങ്ങളതുശേഖരിക്കണം. ഏഴാംദിവസം സാബത്താകയാല്‍ അതുണ്ടായിരിക്കുകയില്ല.  ഇന്നത്തേയ്ക്കു വേണ്ടത്ര അപ്പം ചുട്ടെടുക്കുവിന്‍. വേവിക്കേണ്ടതു വേവിക്കുകയുംചെയ്യുവിന്‍. ബാക്കിവരുന്ന മന്നാ, അടുത്ത പ്രഭാതത്തിലേക്കു സൂക്ഷിക്കുവിന്‍."

മോശ കല്പിച്ചതുപോലെ, മിച്ചംവന്നത് അവര്‍ പ്രഭാതത്തിലേക്കു മാററിവച്ചു. അതു ചീത്തയായിപ്പോയില്ല. അതില്‍ പുഴുക്കളുണ്ടായതുമില്ല.

ഏഴാംദിവസം പ്രഭാതത്തിലും ജനങ്ങളില്‍ച്ചിലര്‍ അപ്പം ശേഖരിക്കാനായി പുറത്തിറങ്ങി. അവര്‍ ഒന്നും കണ്ടില്ല.

ജനങ്ങളുടെ അനുസരണക്കേടു കണ്ട്, കര്‍ത്താവു മോശയോടു ചോദിച്ചു: "നിങ്ങളെത്രനാള്‍ എന്റെ കല്പനകളും നിയമങ്ങളുംപാലിക്കാതിരിക്കും?"

മോശ ജനങ്ങളെ വിളിച്ചുകൂട്ടി പറഞ്ഞു. "ക് ക് ക് കര്‍ത്താവു നിങ്ങള്‍ക്കു സാബത്തു നിശ്ചയിച്ചിരിക്കുന്നു. അ്അ്അ്അതുകൊണ്ടാണ്, ആറാംദിവസം അ്അ്അ്അവിടുന്നു രണ്ടു ദിവസത്തേക്കുള്ള അപ്പം ന്ന്ന്നിങ്ങള്‍ക്കു തരുന്നത്. എ്എ്എ്ഏഴാംദിവസം ഓരോരുത്തനും തന്റെ വസതിയില്‍തന്നെ ക്‍ക്‍ക്‍കഴിയട്ടെ; അ്അ്അ്ആരും പുറത്തുപോകരുത്." 

അതനുസരിച്ച്, പിന്നീട് ആഴ്ചയിലെ ഏഴാംദിവസം ജനങ്ങള്‍ വിശ്രമിച്ചു.  

മോശ പറഞ്ഞു: "ക്‍ക്‍ക്‍കര്‍ത്താവിന്റെ ക്‍ക്‍ക്‍കല്പനയിതാണ്: ഇ്ഇ്ഈജിപ്തില്‍നിന്നു ഞാന്‍ നിങ്ങളെ ക്‍ക്‍ക്‍കൊണ്ടുപോരുമ്പോള്‍, മ് മ് മ് മരുഭൂമിയില്‍വച്ചു നിങ്ങള്‍ക്കു ഭക്ഷിക്കാന്‍തന്ന അ്അ്അ്അപ്പം നിങ്ങളുടെ പിന്‍തലമുറകള്‍ കാണുന്നതിനുവേണ്ടി അ്അ്അതില്‍നിന്ന് ഒരു ഓമെര്‍ എടുത്തു സൂക്ഷിച്ചുവയ്ക്കുവിന്‍."   
      
കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ അഹറോന്‍ അതു സാക്ഷ്യപേടകത്തിനു മുമ്പില്‍ സൂക്ഷിച്ചുവച്ചു.   

കാനാൻദേശത്തിൻ്റെ അതിർത്തിയിലെത്തുന്നതുവരെ നാല്പതുവര്‍ഷം, ഇസ്രായേല്‍ക്കാര്‍ മന്നാമാത്രം ഭക്ഷിച്ചു.   

------------------------------------
*ഓമെര്‍ - ധാന്യങ്ങള്‍ അളക്കുന്ന ഒരു തോത്. (നമ്മുടെ ഇടങ്ങഴി, നാഴി തുടങ്ങിയവപോലെ)

Sunday, 29 October 2017

35. ചെങ്കടലിനു നടുവില്‍

ബൈബിൾക്കഥകൾ 35


ഈജിപ്തുസൈന്യം ഇസ്രായേല്‍ജനതയുടെനേരെ അടുത്തുകൊണ്ടിരിക്കവേ, ജനക്കൂട്ടം മോശയ്ക്കും അഹറോനുമെതിരെ ശാപവാക്കുകള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. സ്ത്രീകൾ അലമുറയിട്ടുകരയുകയും ശപിക്കുകയുംചെയ്തു...

മോശ കൈകൾവിരിച്ചുനിന്നു പ്രാര്‍ത്ഥിച്ചു. കര്‍ത്താവു മോശയോടു പറഞ്ഞു: "നീ എന്തിനെന്നെ വിളിച്ചുകരയുന്നു? മുമ്പോട്ടുതന്നെപോകാന്‍ ഇസ്രായേല്‍ക്കാരോടു പറയുക. നിൻ്റെ വടിയെടുത്ത്, കടലിനുനേരെ നീട്ടുക!"

കണ്‍മുമ്പില്‍ പരന്നുകിടക്കുന്ന ചെങ്കടലിനുനേരെ മോശ നോക്കി. ആരെയും വിഴുങ്ങാന്‍മടിയില്ലാത്ത കടലിനെജയിക്കാന്‍, കര്‍ത്താവു തങ്ങളെ സഹായിക്കുമെന്ന് അയാള്‍ ഉറച്ചുവിശ്വസിച്ചു.

മോശ തൻ്റെ ഇടയവടി, ചെങ്കടലിനുനേരെ നീട്ടി. അപ്പോള്‍ കടലിനുമീതേ, ഒരു കിഴക്കന്‍കാറ്റു വീശിത്തുടങ്ങി. 

കര്‍ത്താവിന്റെ മേഘസ്തംഭം ഇസ്രായേല്‍ജനതയുടെ പിന്നിലേക്കു മാറി, ആകാശത്തു നിലയുറപ്പിച്ചു. ഈജിപ്തുകാരുടെമുമ്പില്‍ മൂടല്‍മഞ്ഞു നിറഞ്ഞു. മുമ്പോട്ടു യാത്രചെയ്യാന്‍ അവര്‍ക്കു സാധിക്കാത്തവിധം കാഴ്ചമറഞ്ഞു. തൊട്ടടുത്തുനിൽക്കുന്നവർക്കുമാത്രമേ പരസ്പരം കാണാൻ കഴിയുമായിരുന്നുള്ളൂ.

ഫറവോയുടെ സൈന്യാധിപന്‍ സേനാംഗങ്ങളോടു പറഞ്ഞു. "ഈ മൂടല്‍മഞ്ഞുമാറുംവരെ നമുക്കിവിടെ കൂടാരമടിക്കാം. ഇസ്രായേലുകാര്‍ നമ്മുടെ കണ്മുമ്പിൽത്തന്നെയുണ്ട്. അവർക്കിനി, ചെങ്കടല്‍ത്തീരത്തുനിന്നു മുമ്പോട്ടു പോകാൻ വഴിയേതുമില്ലല്ലോ... അതിനാൽ നമ്മൾ തിരക്കുകൂട്ടേണ്ടതില്ല, അവര്‍ നമ്മുടെ കൈകളിലകപ്പെട്ടുകഴിഞ്ഞു."

രാത്രിയില്‍ മേഘസ്തംഭംമാറി, അഗ്നിസ്തൂപം ആകാശത്തു പ്രത്യക്ഷപ്പെട്ടു. മൂടല്‍മഞ്ഞിനിടയില്‍ ആകാശത്തുകണ്ട അഗ്നിനാളങ്ങള്‍ ഈജിപ്തുകാരെ പരിഭ്രാന്തരാക്കി.

കിഴക്കൻകാറ്റ്, കൂടുൽ ശക്തമായി.
കടലിലെ ജലം, കാറ്റിൻ്റെ ശക്തിയാൽ വിഭജിക്കപ്പെട്ടു. വലിയ ജനക്കൂട്ടത്തിനു കടന്നുപോകാന്‍തക്ക വീതിയില്‍, കടലിനുകുറുകേ വരണ്ടഭൂമി പ്രത്യക്ഷമായി; അതിൻ്റെ ഇരുവശങ്ങളിലും വെള്ളം, മതിലുപോലെ ഉയര്‍ന്നുനിന്നു.

ഇസ്രയേൽജനം വിസ്മയഭരിതരായി. അപ്രതീക്ഷിതമായ ഒരദ്ഭുതമേകി, ചെങ്കടലിനുനടുവിലൊരു രാജപാതതുറന്ന കര്‍ത്താവിനെ, ജനക്കൂട്ടം വീണ്ടുമുറക്കെസ്തുതിച്ചു. 

കനത്ത മൂടല്‍മഞ്ഞുമൂലം മുന്നില്‍ നടക്കുന്നതൊന്നും കാണാനാകാതെകുഴങ്ങിയ ഈജിപ്തുകാര്‍ ഇസ്രായേൽക്കാരുടെ ദൈവസ്തുതികളുടെ ശബ്ദംകേട്ടു. തങ്ങള്‍ക്കും കടലിനുംമദ്ധ്യേ കുടുങ്ങിപ്പോയ ഇസ്രായേല്‍ജനത്തിന്റെ വിലാപങ്ങളുടെ ശബ്ദമാണതെന്നു് ഈജിപ്തുകാര്‍ കരുതി.

കടലിനുകുറുകേ, ഉണങ്ങിയ മണ്ണിലൂടെ ഇസ്രായേല്‍ജനം മുമ്പോട്ടു  നടന്നു. എല്ലാവര്‍ക്കും പിന്നിലായി, മോശയും അഹറോനും.. അവര്‍ക്കും പിന്നിൽ, കര്‍ത്താവിന്റെ അഗ്നിസ്തംഭം ആകാശത്തിലൂടെ നീങ്ങി. അപ്പോൾ ഇസ്രായേൽക്കാർക്കും ഈജിപ്തുകാർക്കുമിടയിലെ മൂടല്‍മഞ്ഞ്, അലിഞ്ഞില്ലാതായി. അഗ്നിസ്തംഭത്തിൻ്റെ വെളിച്ചത്തിൽ, ഇസ്രായേൽക്കാർ ചെങ്കടല്‍കടക്കുന്നത്, ഫറവോയുടെ പടയാളികള്‍ കണ്ടു.


ആദ്യമുണ്ടായ നടുക്കത്തില്‍നിന്നുണര്‍ന്ന സൈന്യം, അവരെ പിന്തുടര്‍ന്നു. ചെങ്കടലിനു നടുവിലൂടെ ഇസ്രായേല്‍ക്കാര്‍പോയ വഴിയിലൂടെതന്നെ സൈന്യവും മുമ്പോട്ടു നീങ്ങി. അവര്‍ ചെങ്കടലിനു മദ്ധ്യത്തിലെത്തിയപ്പോഴേയ്ക്കും ഇസ്രായേല്‍ജനംമുഴുവൻ കടല്‍കടന്നുകഴിഞ്ഞിരുന്നു.

കര്‍ത്താവു മോശയോടു പറഞ്ഞു. "പിന്തിരിഞ്ഞ്, നിന്റെ കരം വീണ്ടും ചെങ്കടലിനുനേരേ നീട്ടുക."

മോശ ചെങ്കടലിനുനേരെ ഒരിക്കല്‍ക്കൂടെ തന്റെ വലതുകരം നീട്ടി. വശങ്ങളില്‍ ഉയര്‍ന്നുനിന്ന ജലമതില്‍ തകര്‍ന്നു. ഈജിപ്തുകാര്‍ പിന്തിരിഞ്ഞോടി. വെള്ളം മടങ്ങിവന്ന്, ഈജിപ്തുകാരെയും അവരുടെ തേരുകളെയും കുതിരകളേയും മൂടി. അവരിലൊരാള്‍പോലും രക്ഷപ്പെട്ടില്ല. 

നേരംപുലര്‍ന്നപ്പോള്‍ ചെങ്കടല്‍ പഴയതുപോലെയായി. ഇസ്രായേല്‍ക്കാരെ പിന്തുടര്‍ന്നു കടലിലിറങ്ങിയ തേരുകളെയും കുതിരപ്പടയാളികളെയും ഫറവോയുടെ സൈന്യംമുഴുവനെയും കടല്‍വെള്ളം മൂടിക്കളഞ്ഞിരുന്നു. എന്നിട്ടും ഒന്നുമറിയാത്തതുപോലെ,  കടല്‍ക്കാറ്റിന്റെ തലോടലേറ്റ്, ചെങ്കടലിലെ ഓളങ്ങൾ, കാറ്റിനോടു കളിപറഞ്ഞു ചിരിച്ചു; 

കര്‍ത്താവിന്റെ കരങ്ങളുടെ ശക്തിയെന്തെന്നനുഭവിച്ചറിഞ്ഞ ഇസ്രായേല്‍ക്കാർ, കര്‍ത്താവിനെ ഭയപ്പെട്ടു. മോശയ്ക്കും അഹറോനുമെതിരായി ശാപവാക്കുകളുതിര്‍ക്കുകയും കര്‍ത്താവിനെതിരെ പിറുപിറുക്കുകയുംചെയ്തതിന് അവർ മോശയോടു മാപ്പുചോദിച്ചു.

അഹറോന്റെ സഹോദരിയായ മിറിയാം തപ്പു കൈയിലെടുത്തു; കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് അവളൊരു ഗാനമാലപിച്ചു. സ്ത്രീകളെല്ലാവരും തപ്പുകളെടുത്തു നൃത്തംചെയ്തുകൊണ്ട് അവളെയനുഗമിച്ചു. ‍

മുഴുവന്‍ ജനങ്ങളും  ആഹ്ലാദത്തോടെ ദൈവസ്തുതികളാലപിച്ചുകൊണ്ട് അവരോടൊപ്പം ചേര്‍ന്നു. ആദിവസം മുഴുവൻ അവർക്ക് ആഘോഷത്തിൻ്റെ ദിവസമായിരുന്നു. പാട്ടുപാടിയും നൃത്തംചെയ്തും അവർ ദൈവത്തെ സ്തുതിച്ചു.

Sunday, 22 October 2017

34. ചെങ്കടല്‍

ബൈബിൾക്കഥകൾ 34


നിരവധി കുതിരപ്പടയാളികളും അറുന്നൂറുരഥങ്ങളുമടങ്ങിയ വലിയൊരു സൈന്യവ്യൂഹം ഇസ്രായേല്‍ജനതയെ പിടികൂടി തിരികെക്കൊണ്ടുവരാനായി ഈജിപ്തിൽനിന്നു പുറപ്പെട്ടു.. 

അക്കാര്യമറിയാതെ, ഇസ്രായേല്‍ജനം, ആഹ്ലാദത്തോടെ തങ്ങളുടെ  യാത്രതുടര്‍ന്നു. 

നാനൂറ്റിമുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ്, ജോസഫും ഈജിപ്തുകാരിയായ ഭാര്യ അസ്നത്തും അവരുടെ രണ്ടുമക്കളുമടക്കം എഴുപതുപേരാണ് ഇസ്രായേല്‍മക്കളായി ഈജിപ്തിലുണ്ടായിരുന്നത്. ഇന്നവര്‍ വലിയൊരു ജനതയായി, സ്വന്തദേശംതേടി മടക്കയാത്രതുടങ്ങിയിരിക്കുന്നു.
അബ്രഹാമിൻ്റെ സന്തതികൾക്കായി വാഗ്ദാനംചെയ്യപ്പെട്ട കാനാന്‍ദേശത്തേക്കുള്ള മടക്കയാത്ര....!

ആറുലക്ഷം പുരുഷന്മാര്‍ ... അത്രയുംതന്നെ സ്ത്രീകള്‍ ... സ്ത്രീപുരുഷന്മാരുടെ എണ്ണത്തിന്റെ മൂന്നോനാലോമടങ്ങു കുട്ടികള്‍ ... ഒപ്പം അവരുടെ എണ്ണമറ്റ മൃഗസമ്പത്തും...  എഴുപതുപേര്‍ വലിയൊരു ജനതയായി വളര്‍ന്നിരിക്കുന്നു!

മോശയെ ദൈവപുരുഷനായിക്കരുതിയ ഒരുവിഭാഗം ഈജിപ്തുകാരും അവരോടൊപ്പംചേര്‍ന്നിരുന്നു..

മോശയുടെയും അഹറോന്റെയുംപിന്നാലെ, തേനുംപാലുമൊഴുകുന്ന സ്വന്തനാട്ടിലേക്കു മടങ്ങുന്ന ഇസ്രായേല്‍ക്കാരെല്ലാം വലിയ സന്തോഷത്തോടെയും പ്രത്യാശയോടെയും ഓരോ ചുവടും മുമ്പോട്ടുവച്ചു.

കുഴച്ചമാവു പുളിക്കുന്നതിനുമുമ്പേ, അതു തോള്‍സഞ്ചിയിലേന്തി യാത്രപുറപ്പെട്ടതിനാല്‍ അവരുടെപക്കല്‍ പുളിമാവുണ്ടായിരുന്നില്ല. യാത്രയില്‍ അവര്‍ പുളിപ്പില്ലാത്ത അപ്പം ചുട്ടു. എങ്കിലും ആരും പരാതി പറഞ്ഞില്ല. ഈജിപ്തില്‍നിന്നു തങ്ങളെ മോചിപ്പിച്ച കര്‍ത്താവില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചു. 

എന്നാല്‍ കര്‍ത്താവ് അവരെ വിശ്വസിച്ചിരുന്നില്ല.

അതിനാല്‍, ഫിലിസ്ത്യരുടെ ദേശത്തുകൂടെ, കരമാര്‍ഗ്ഗമുള്ള എളുപ്പവഴിയ്ക്കുപകരം മരുഭൂമിയിലൂടെയുള്ള വഴിയിലൂടെ ചെങ്കടല്‍ത്തീരത്തേക്കു ജനത്തെ നയിക്കാന്‍ കര്‍ത്താവു മോശയോടു കല്പിച്ചു.

രാത്രിയും പകലും സഞ്ചരിക്കാന്‍സാധിക്കുംവിധം പകല്‍ തണുപ്പുംതണലുമേകുന്ന മേഘസ്തംഭമായും രാത്രിയില്‍ ചൂടും വെളിച്ചവുംപകരുന്ന അഗ്നിസ്തംഭമായും കര്‍ത്താവ്, അവരോടൊത്തു സഞ്ചരിച്ചു. രാത്രിയില്‍ അഗ്നിസ്തംഭവും പകല്‍ മേഘസ്തംഭവും അവരുടെ മുമ്പില്‍നിന്നു മാറിയതേയില്ല!

ഇസ്രായേല്‍ജനം മരുഭൂമിയിലൂടെ ചെങ്കടല്‍ത്തീരത്തേക്കാണു നടക്കുന്നതെന്നു ചാരന്മാരില്‍നിന്നറിഞ്ഞപ്പോള്‍ ഫറവോയും കൂട്ടരും സന്തോഷിച്ചു. 

ഫറവോ അട്ടഹസിച്ചുകൊണ്ടു പറഞ്ഞു; "അവര്‍ വഴിയറിയാതെ അലഞ്ഞുതിരിയുന്നു.... മരുഭൂമി അവരെ കുടുക്കിലാക്കിക്കഴിഞ്ഞു... ഇനിയവര്‍ക്കു രക്ഷയില്ല; ചെങ്കടല്‍ അവരെ തിരികെനടത്തും, എന്റെ കുതിരപ്പട്ടാളത്തിന്റെയും തേരാള്‍പ്പടയുടെയും പിടിയില്‍ അവരകപ്പെടും...!"

അത്യന്തമാഹ്ലാദത്തോടെ ദൈവത്തെ സ്തുതിച്ചുകൊണ്ട്, ഇസ്രായേൽക്കാർ മോശയേയും അഹറോനെയു അനുഗമിച്ചു.. ഫറവോയുടെ സൈന്യം തങ്ങളെപ്പിന്തുടർന്നെത്തുമെന്ന് അവരൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ദിവസങ്ങളായുള്ള വിശ്രമമില്ലാത്ത യാത്ര, ജനങ്ങളെയും അവരുടെ ആടുമാടുകളേയും തളര്‍ത്തിത്തുടങ്ങി. ഇനിയല്പം വിശ്രമിക്കണം. എവിടെയാണ് ഇത്രയധികം ജനങ്ങള്‍ക്കായി കൂടാരങ്ങളൊരുക്കുക? മോശ കര്‍ത്താവിനോടാരാഞ്ഞു.

"പിഹഹിറോത്തിനു മുമ്പില്‍ മിഗ്‌ദോലിനപ്പുറത്ത്, ബാല്‍സെഫോന്റെ എതിര്‍വശത്തായി ചെങ്കടലിനോടുചേർന്ന്, നിങ്ങള്‍ക്കു പാളയമടിക്കാം. അവിടെ പാളയമടിച്ചാലുടന്‍ നിങ്ങളുടെ കടിഞ്ഞൂല്‍സന്തതികളെക്കുറിച്ചുള്ള എന്റെ കല്പനകള്‍ നീ ജനത്തെയറിയിക്കണം.

നിങ്ങളോടും നിങ്ങളുടെ പിതാക്കന്മാരോടുമുള്ള വാഗ്ദാനപ്രകാരം കര്‍ത്താവു നിങ്ങളെ കാനാന്‍ദേശത്തു പ്രവേശിപ്പിക്കുകയും അവിടം നിങ്ങള്‍ക്കു നല്കുകയുംചെയ്യുമ്പോള്‍, നിങ്ങളുടെ എല്ലാ ആദ്യജാതരെയും കര്‍ത്താവിനു സമര്‍പ്പിക്കണം. മൃഗങ്ങളുടെ കടിഞ്ഞൂലുകളിലും ആണ്‍കുട്ടികള്‍ കര്‍ത്താവിനുള്ളവയായിരിക്കും.

എന്നാല്‍, ഒരാട്ടിന്‍കുട്ടിയെ പകരംകൊടുത്ത്, കടിഞ്ഞൂലിനെ വീണ്ടെടുക്കാം. നിങ്ങളുടെ മക്കളില്‍ ആദ്യജാതരെയെല്ലാം വീണ്ടെടുക്കണം. മൃഗങ്ങളെ നിങ്ങള്‍ വീണ്ടെടുക്കുന്നില്ലെങ്കില്‍, അതിന്റെ കഴുത്തുഞെരിച്ചു കൊന്നുകളയണം. 

കാലാന്തരത്തില്‍, ഇതിന്റെയര്‍ത്ഥമെന്താണെന്ന് നിങ്ങളുടെ അനന്തരതലമുറയില്‍പ്പെട്ടവര്‍ ചോദിച്ചാല്‍, നിങ്ങളവരോട് ഇങ്ങനെ പറയണം, അടിമത്തത്തിന്റെ നാടായ ഈജിപ്തില്‍നിന്ന്, കര്‍ത്താവു തന്റെ ശക്തമായ കരത്താല്‍ നമ്മളെ മോചിപ്പിച്ചു. നമ്മളെ വിട്ടയയ്ക്കാന്‍ ഫറവോ വിസമ്മതിച്ചപ്പോള്‍ ഈജിപ്തിലെ  മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം കര്‍ത്താവു സംഹരിച്ചു. അതിനാലാണ്, മനുഷ്യരുടെ കടിഞ്ഞൂലുകളെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളില്‍ ആണ്‍കുട്ടികളെയും നമ്മള്‍ കര്‍ത്താവിനു സമര്‍പ്പിക്കുന്നത്."

കര്‍ത്താവിന്റെ കല്പനപ്രകാരം ബാല്‍സെഫോന്റെ എതിര്‍വശത്തു ചെങ്കടല്‍ത്തീരത്തായി ഇസ്രായേല്‍ജനം കൂടാരമടിച്ചു. അതിനുശേഷം മോശ ജനങ്ങളെ മുഴുവന്‍ ഒന്നിച്ചുകൂട്ടി. കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, കടിഞ്ഞൂലുകളെക്കുറിച്ചുള്ള ദൈവഹിതം അഹറോന്‍ ജനങ്ങളെയറിയിച്ചു.

ജനക്കൂട്ടം വലിയ ശബ്ദത്തില്‍ കര്‍ത്താവിനെ സ്തുതിച്ചുകൊണ്ടു തങ്ങളുടെ വിധേയത്വമറിയിച്ചു.

ആ രാത്രിയില്‍ വലിയ സന്തോഷത്തോടെ അവര്‍ കൂടാരങ്ങളില്‍ വിശ്രമിച്ചു. ദൈവസ്തുതിയുടെ കീര്‍ത്തനങ്ങള്‍ അന്തരീക്ഷത്തിലുയര്‍ന്നു. പിന്നെ, കുളിർമ്മയുള്ള കടൽക്കാറ്റേറ്റ് 
ജനങ്ങള്‍ ശാന്തമായിക്കിടന്നുറങ്ങി.

ശാന്തവും പ്രതീക്ഷാനിർഭരവുമായ പുതിയൊരു പ്രഭാതംകൂടെയെത്തി. 
മോശയിൽനിന്ന്, യാത്രതുടരാനുള്ള നിർദ്ദേശം ലഭിക്കുന്നതുവരെ ഇനി വിശ്രമിക്കാം. വാഗ്ദത്തദേശത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ചർച്ചകളുമായിരുന്നൂ പാളയത്തിലെങ്ങും...

എന്നാൽ ആ സന്തോഷനിമിഷങ്ങൾ ഏറെ നീണ്ടുപോയില്ല...

അകലെ, മരുഭൂമിയില്‍നിന്ന്, ആകാശത്തിലേക്കുയരുന്ന പൊടിപടലങ്ങൾ ഇസ്രയേൽക്കാരുടെ ശ്രദ്ധയിലെത്തി.. പാഞ്ഞടുക്കുന്ന സൈന്യവ്യൂഹങ്ങളുടെ വിദൂരക്കാഴ്ചയിൽത്തന്നെ ഇസ്രയേൽക്കാര്‍ നടുങ്ങി. 


മുമ്പില്‍ ചെങ്കടല്‍... പിന്നില്‍നിന്നു പാഞ്ഞടുക്കുന്ന ഈജിപ്തിന്റെ സൈന്യം.... ഇന്നത്തെ മദ്ധ്യാഹ്നത്തിനുമുമ്പേ തങ്ങൾ സൈന്യത്തിൻ്റെ പിടിയിൽപ്പെടുമെന്നു തിരിച്ചറിഞ്ഞപ്പോൾ ഇസ്രായേൽക്കാർ വിഹ്വലരായി...

ജനങ്ങളൊന്നടങ്കം മോശയുടെയും അഹറോന്റെയുംചുറ്റും തടിച്ചുകൂടി. ജനക്കൂട്ടത്തെ ശാന്തരാക്കാന്‍ ഇരുവരും കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞരാത്രിയില്‍പ്പാടിയ സ്തുതിഗീതങ്ങള്‍ ജനം വിസ്മരിച്ചു. അവര്‍ കർത്താവിനും മോശയ്ക്കുമെതിരെ പിറുപിറുത്തു.

"ഈജിപ്തില്‍ ശവക്കുഴികളില്ലാഞ്ഞിട്ടാണോ, മരുഭൂമിയില്‍ക്കിടന്നു മരിക്കാനായി നിങ്ങൾ ഞങ്ങളെ  ഇവിടേയ്ക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്?"

"നീ എന്താണു ഞങ്ങളോടു ചെയ്തിരിക്കുന്നത്? എന്തിനാണു ഞങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത്?"

"ഞങ്ങളെ തനിയേ വിട്ടേക്കൂ, ഞങ്ങള്‍ ഈജിപ്തുകാര്‍ക്ക് അടിമവേലചെയ്തുകഴിഞ്ഞുകൊള്ളാമെന്ന് ഈജിപ്തില്‍വച്ചുതന്നെ ഞങ്ങള്‍ നിങ്ങളോടു പറഞ്ഞതല്ലേ?"

"ഇവിടെ, ഈ മരുഭൂമിയില്‍ക്കിടന്നു മരിക്കുന്നതിനേക്കാള്‍  ഈജിപ്തുകാര്‍ക്ക് അടിമവേലചെയ്യുകയായിരുന്നു, മെച്ചം".

ജനക്കൂട്ടത്തെ ശാന്തരാക്കാനായി മോശ ജനത്തോടു വിളിച്ചുപറഞ്ഞു: "ന് ന് നിങ്ങള്‍ ഭയപ്പെടാതെ ഉ്ഉ്ഉ്ഉറച്ചുനില്‍ക്കുവിന്‍. ന് ന് ന് നിങ്ങള്‍ക്കുവേണ്ടി കര്‍ത്താവിന്നു ചെയ്യാന്‍പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും. ക് ക് ക് കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തുകൊള്ളും. ന് ന് ന് നിങ്ങള്‍ ശാന്തരായിരുന്നാല്‍മാത്രംമതി."

എന്നാൽ ജനക്കൂട്ടം മോശയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. കടലിരമ്പത്തേക്കാളുച്ചത്തിൽ അവർ മോശയേയും അഹറോനെയും ശപിച്ചുകൊണ്ടിരുന്നു.

ഫറവോയുടെ സൈന്യം ഇസ്രായേല്‍ജനതയുടെ നേർക്ക്, കൂടുതലടുത്തുകൊണ്ടിരുന്നു. 

മോശയും അഹറോനും പിന്നിലേക്കുപോയി. പൊടിപടലങ്ങളുയർത്തി, അകലെനിന്നു പാഞ്ഞടുത്തുവരുന്ന ഈജിപ്തുകാർക്കും ആശങ്കയോടെ ബഹളംകൂട്ടുന്ന ഇസ്രയേൽക്കാർക്കുമിടയിൽ അവർ നിലയുറപ്പിച്ചു.

എന്നാൽ എന്താണുചെയ്യേണ്ടതെന്ന് ഇരുവർക്കും നിശ്ചയമുണ്ടായിരുന്നില്ല... ഏതാനും നാഴികകൾക്കുള്ളിൽ, ഫറവോയുടെ സൈന്യം, ഇസ്രായേൽക്കാരെ വളയുമെന്നുറപ്പാണ്!

കർത്താവിൽനിന്നാകട്ടെ, സന്ദേശങ്ങളൊന്നും ലഭിച്ചതുമില്ല.

Sunday, 15 October 2017

33. പെസഹാക്കുഞ്ഞാടിന്റെ രക്തം

ബൈബിൾക്കഥകൾ 33

"ഇസ്രായേല്‍ജനതയെ വിട്ടയയ്ക്കാന്‍ ഫവോയ്ക്ക് ഇനിയും മനസ്സുതോന്നാതെന്തേ? സകലത്തിന്റെയും കര്‍ത്താവായ യഹോവയേ, അങ്ങു കൂടുതല്‍ ശക്തിയോടെ ഇടപെടണമേ!" മോശ കര്‍ത്താവിനുമുമ്പില്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചു.

കർത്താവിൻ്റെ മൃദുശബ്ദം മോശയുടെ ആന്തരിക കർണ്ണങ്ങൾ ശ്രവിച്ചു: "ഇനിയുമൊരു മഹാമാരികൂടെ ഞാന്‍ ഈജിപ്തിനുമേലയയ്ക്കും. പിന്നെ നിങ്ങള്‍ അവനോടപേക്ഷിക്കേണ്ടാ, എത്രയുംപെട്ടെന്ന് ഈജിപ്തില്‍നിന്നു വിട്ടുപോകാന്‍ അവന്‍ നിങ്ങളോടപേക്ഷിക്കും. ഫറവോയും അവന്റെ സേവകരും ഈജിപ്തിലെ ജനംമുഴുവന്‍, മോശയൊരു മഹാപുരുഷനാണെന്നുകരുതുന്ന ദിനങ്ങള്‍ വരും. എല്ലാ ഇസ്രായേല്‍ജനങ്ങളും ഈജിപ്തുകാരുടെ പക്കല്‍നിന്നു സ്വര്‍ണ്ണവും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങള്‍ ചോദിച്ചുവാങ്ങാന്‍ നീ പറയൂ. അവരതു നല്കും. ഞങ്ങളുടെ ആഭരണങ്ങളൊന്നും തിരികേത്തരേണ്ട, നിങ്ങള്‍ ഞങ്ങളുടെ നാട്ടില്‍നിന്നു ദൂരെയെവിടെയെങ്കിലും പോയാല്‍മതിയെന്ന് ഈജിപ്തുകാര്‍പറയുന്ന ദിനങ്ങള്‍ വരുന്നു. നിങ്ങളുടെ അദ്ധ്വാനമാണ് ഈ നാടിനെ സമൃദ്ധിയിലേക്കുയര്‍ത്തിയത്. അതിനാല്‍ ഈജിപ്തിലെ സ്വര്‍ണ്ണവും വെള്ളിയും നിങ്ങളോടൊപ്പം കൊണ്ടുപോകാന്‍ മടിക്കേണ്ടതില്ല. അതു നിങ്ങള്‍ക്കവകാശപ്പെട്ട സമ്പത്താണ്‌.

നീ ഒരിക്കൽക്കൂടെ ഫറവോയെ ചെന്നു കാണുക. സംഹാരദൂതന്റെ ആഗമനത്തെക്കുറിച്ച് അവനു മുന്നറിയിപ്പു നല്കുക.. "

മോശ യാഹ്‌വെയ്ക്കു നന്ദി പറഞ്ഞു സ്തുതിച്ചു.

അന്നുതന്നെ മോശയും അഹറോനും ഫറവോയെ സന്ദര്‍ശിച്ചു. മോശയ്ക്കുവേണ്ടി അഹറോന്‍ ഫറവോയോടു സംസാരിച്ചു.

"ഇനിയും നീ ഇസ്രായേല്‍ ജനതയെ തടഞ്ഞുവച്ചാല്‍ കര്‍ത്താവിന്റെ സംഹാരദൂതന്‍ ഈജിപ്തിലൂടെ കടന്നുപോകും. സിംഹാസനത്തിലിരിക്കുന്ന ഫറവോമുതല്‍ തിരികല്ലില്‍ ജോലിചെയ്യുന്ന ദാസിവരെ ഈജിപ്തിലെ എല്ലാ മനുഷ്യരുടേയും കടിഞ്ഞൂല്‍സന്താനങ്ങള്‍ മരിക്കും. മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെയും കടിഞ്ഞൂലുകള്‍ ചാകും. ഇസ്രായേല്‍ക്കാര്‍ക്കും ഈജിപ്തുകാര്‍ക്കുമിടയില്‍ കര്‍ത്താവു ഭേദംകല്പിക്കുകയുംചെയ്യും.

ഇതു നിനക്കു ലഭിക്കുന്ന അവസാനത്തെ അവസരമാണെന്നോർക്കുക...'"

ഫറവോ ആ വാക്കുകള്‍ക്കും വിലനല്കിയില്ല. മോശ കോപത്തോടെ അവിടംവിട്ടിറങ്ങി.

കര്‍ത്താവു മോശയോടു കല്പിച്ചു: "ഇസ്രായേല്‍മക്കളോടു പറയുവിന്‍, ഇന്നു നിങ്ങള്‍ വര്‍ഷത്തിന്റെ ആദ്യമാസത്തിലെ ആദ്യദിവസമായിക്കരുതണം. ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഒരോ കുടുംബത്തിനും ഒരാട്ടിന്‍കുട്ടിയെവീതം കരുതിവയ്ക്കണം. തിരഞ്ഞെടുക്കുന്ന ആട്ടിന്‍കുട്ടി ഒരു വയസ്സുള്ളതും ഊനമറ്റതുമായിരിക്കണം. ഏതെങ്കിലുമൊരു കുടുംബം ആട്ടിന്‍കുട്ടിയെ ഭക്ഷിക്കാന്‍മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണംനോക്കി അയല്‍ക്കുടുംബത്തേയും പങ്കുചേര്‍ക്കുക. പത്താംദിവസംമുതല്‍ പതിന്നാലാം ദിവസംവരെ ആ ആട്ടിന്‍കുട്ടിയെ പ്രത്യേകമായി സൂക്ഷിക്കണം. പതിന്നാലാംദിവസം ഇസ്രായേല്‍സമൂഹം മുഴുവന്‍, അങ്ങനെ മാറ്റിനിറുത്തിയ ആട്ടിന്‍കുട്ടികളെ കൊല്ലണം. അതിന്റെ രക്തത്തില്‍നിന്നു കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലുകളിലും മേല്‍പ്പടിയിലും പുരട്ടണം. അതിന്റെ മാംസം തീയില്‍ച്ചുട്ട്, പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലകളുംചേര്‍ത്ത്, അന്നുരാത്രിയില്‍ ഭക്ഷിക്കണം. ചുട്ടല്ലാതെ, വെള്ളത്തില്‍ വേവിച്ചോ, അല്ലാതെയോ ഭക്ഷിക്കരുത്. പാകംചെയ്ത വീട്ടില്‍വച്ചുതന്നെ പെസഹാ ഭക്ഷിക്കണം. മാംസത്തില്‍നിന്ന് അല്പംപോലും പുറത്തുകൊണ്ടുപോകരുത്., അരമുറുക്കി, പാദരക്ഷകളണിഞ്ഞ്, വടി കൈയിലേന്തി, തിടുക്കത്തിലാണതു ഭക്ഷിക്കേണ്ടത്. കാരണം അതു കര്‍ത്താവിന്റെ പെസഹയാണ്. ആ രാത്രിയില്‍ എന്റെ സംഹാരദൂതന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം അവന്‍ സംഹരിക്കും. കട്ടിളയിലുള്ള, പെസഹാക്കുഞ്ഞാടിന്റെ രക്തം, നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്റെ അടയാളമായിരിക്കും. കുഞ്ഞാടിന്റെ രക്തംതളിച്ച വീടുകളെ സംഹാരദൂതനുപദ്രവിക്കുകയില്ല. ഒരു സ്മരണാദിവസമായി നിങ്ങള്‍ വര്‍ഷംതോറും ഇതേദിവസം പെസഹാത്തിരുനാള്‍ ആചരിക്കണം."

"ഇനിവരുന്ന തലമുറകള്‍തോറും നിങ്ങളുടെ സന്തതിപരമ്പരകള്‍ എല്ലാവര്‍ഷവും കര്‍ത്താവിന്റെ പെസഹാത്തിരുനാള്‍ ആചരിക്കണം. ഇതിന്റെ അര്‍ത്ഥമെന്തെന്നു നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം, ഈ ദിവസം കര്‍ത്താവിന്റെ സംഹാരദൂതന്‍ ഈജിപ്തിലൂടെ കടന്നുപോയി, ഈജിപ്തിലെ ആദ്യജാതാരെ സംഹരിച്ചപ്പോള്‍ ഇസ്രായേല്‍ക്കാരെ സംരക്ഷിച്ചതിന്റെ അനുസ്മരണമാണ് ഈ തിരുനാള്‍ ആചരിക്കുന്നത്"

കര്‍ത്താവിന്റെ കല്പന മോശയും അഹറോനും ഇസ്രായേല്‍ജനതയെ അറിയിച്ചു.

ജോസഫ് ഇസ്രായേല്‍ക്കാരെക്കൊണ്ടു സത്യംചെയ്യിച്ചിരുന്നതനുസരിച്ച്, കാനാന്‍ദേശത്തേക്കു കൊണ്ടുപോകാനായി, പരിമളദ്രവ്യങ്ങള്‍ പുരട്ടി സംരക്ഷിച്ചിരുന്ന ജോസഫിന്റെ മൃതശരീരം,
മോശ ഒരുക്കിവച്ചു.

ജനങ്ങളെല്ലാം മോശ പറഞ്ഞതുപോലെ ചെയ്തു.


രണ്ടാഴ്ചകൾകൂടെക്കടന്നുപോയി

പെസഹാദിവസം സൂര്യാസ്തമയംകഴിഞ്ഞപ്പോള്‍മുതല്‍ ഈജിപ്തിലെങ്ങും കൂട്ടനിലവിളിയുയര്‍ന്നുതുടങ്ങി. ഫറവോയുടെ കൊട്ടാരംമുതല്‍, കുടിലുകളിലും മാളികകളിലും ജയിലറകളിലുംവരെ ആദ്യസന്താനമായി ജനിച്ച, ഈജിപ്തുകാരായ മനുഷ്യരും ഈജിപ്തുകാരുടെ വളർത്തുമൃഗങ്ങളും പ്രായഭേദമെന്യേ, ജീവന്‍വെടിഞ്ഞു.

ആ രാത്രിയില്‍ത്തന്നെ ഫറവോ മോശയേയും അഹറോനേയും വിളിപ്പിച്ചു.

"ഇസ്രായേല്‍ക്കാരെ മുഴുവനും അവരുടെ ആടുമാടുകളെയും സകലസമ്പത്തിനുമൊപ്പം ഈജിപ്തില്‍നിന്നു കൊണ്ടുപോയിക്കൊള്ളൂ. നിങ്ങള്‍ പോയി കര്‍ത്താവിനു ബലിയര്‍പ്പിക്കൂ. എന്നെയും ഈജിപ്തിനെയും അനുഗ്രഹിക്കൂ. കാണുന്നില്ലേ, ഈജിപ്തുമുഴുവന്‍ നശിച്ചുകൊണ്ടിരിക്കുകയാണ്."

ഈജിപ്തിലെ ജനങ്ങളും ഇസ്രായേല്‍ക്കാരെ നിര്‍ബ്ബന്ധിച്ചു. "ഞങ്ങളുടെ പൊന്നും വെള്ളിയുമെല്ലാം നിങ്ങള്‍ക്കു നല്‍കാം. ഈ ദേശം വിട്ടുപോയിക്കൊള്ളൂ. ഇല്ലെങ്കില്‍ ഞങ്ങളെല്ലാവരും മരിക്കും."

നേരംപുലരുന്നതിനുമുമ്പുതന്നെ മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ജനം പുറപ്പെട്ടു. ഇസ്രായേല്‍ ജനം ഈജിപ്തിലെത്തിയിട്ട്, നാനൂറ്റിമുപ്പതു സംവത്സരങ്ങള്‍ പൂര്‍ത്തിയായ ദിവസമായിരുന്നു, അന്ന്!

ഈജിപ്തിന്റെ അതിര്‍ത്തിയായ സുക്കൊത്തിലേക്കാണ് അവര്‍ നടന്നത്. സ്ത്രീകളെയും കുട്ടികളെയും കൂടാതെ ആറുലക്ഷം പുരുഷന്മാര്‍ ആ സംഘത്തിലുണ്ടായിരുന്നു!

തിടുക്കത്തില്‍ പുറപ്പെട്ടതിനാല്‍ യാത്രയ്ക്കുള്ള ആഹാരമൊരുക്കാനോ മാവു പുളിപ്പിക്കാനോ അവര്‍ക്കു സമയം ലഭിച്ചില്ല. യാത്രയില്‍ അവര്‍ പുളിപ്പില്ലാത്ത അപ്പം ചുട്ടു.

ദിവസങ്ങള്‍ കടന്നുപോയി. ഈജിപ്തു ശാന്തമായിത്തുടങ്ങി. ഫറവോ തന്റെ ആലോചനാസംഘത്തെ ഒരിക്കൽക്കൂടെ വിളിച്ചുകൂട്ടി.

"നമ്മുടെമേല്‍പ്പതിച്ച ദുരന്തത്തില്‍ മനംനൊന്ത്, ഞാന്‍ വിഡ്ഢിത്തം പ്രവര്‍ത്തിച്ചുപോയി. നമ്മുടെ അടിമകളായ ഇസ്രായേല്‍ക്കാരെ വിട്ടയച്ചതു ഭോഷത്തംതന്നെയാണ്. ഈജിപ്തിലെ ജോലികള്‍ചെയ്യാന്‍ ഇനിയാരാണുള്ളത്?"

ഇസ്രായേല്‍ക്കാരെ തിരികെക്കൊണ്ടുവരണമെന്നുതന്നെയായിരുന്നു ആലോചനാസംഘത്തിലെ മുഴുവന്‍പേരുടെയും അഭിപ്രായം.

"ആടുമാടുകളും സ്ത്രീകളും കുട്ടികളുമൊക്കെയായി അവര്‍ക്ക് ഒരുപാടുദൂരം സഞ്ചരിക്കാനാകില്ല. മികച്ച കുതിരകളും തേരുകളുമായി സൈന്യമൊരുങ്ങട്ടേ! മുഴുവന്‍ ഇസ്രായേൽക്കാരെയും ഈജിപ്തിലേക്കു മടക്കിക്കൊണ്ടുവരട്ടേ!" ഫറവോ കല്പനപുറപ്പെടുവിച്ചു.

കുതിരപ്പടയാളികളും തേരുകളുമടങ്ങിയ വലിയൊരു സൈന്യം ഇസ്രായേൽക്കാരെ പിടികൂടി, തിരികെക്കൊണ്ടുവരാനായി പുറപ്പെട്ടു.

Saturday, 7 October 2017

32. കന്മഴ പെയ്തപ്പോള്‍

ബൈബിൾക്കഥകൾ 32


നാട്ടിലുണ്ടായ മഹാമാരികൾകണ്ടിട്ടും ഫറവോ ഇസ്രയേല്യരെ വിട്ടയച്ചില്ല. മോശ വീണ്ടും ഫറവോയുടെ മുമ്പിലെത്തി. 

മോശയ്ക്കുവേണ്ടി അഹറോന്‍ സംസാരിച്ചു. "കര്‍ത്താവു ചോദിക്കുന്നു, എന്റെ ജനത്തെ വിട്ടയയ്ക്കാതിരിക്കത്തക്കവിധം നീ ഇനിയുമവരുടെനേരേ ഹൃദയകാഠിന്യം പ്രകടിപ്പിക്കുന്നതെന്തിന്? നീ മനസ്സുമാറ്റുന്നില്ലെങ്കിൽ, നാളെയീ സമയത്ത്, ഈജിപ്തില്‍ ഇന്നുവരെയുണ്ടായിട്ടില്ലാത്തവിധം കഠിനമായ കന്മഴ ഞാന്‍ വര്‍ഷിക്കും. ജീവനോടെയവശേഷിക്കുന്ന കന്നുകാലികളടക്കം വയലിലുള്ളവയെയെല്ലാം സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചാല്‍നന്ന്! വയലില്‍നില്ക്കുന്ന സകലമനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ കന്മഴപെയ്യുകയും അവയെല്ലാം മൃതരാകുകയുംചെയ്യും."
     
ഈജിപ്തിലെ ജനങ്ങളിൽ കര്‍ത്താവിന്റെ വാക്കിനെ ഭയപ്പെട്ടവര്‍ തങ്ങളുടെ ദാസരേയും മൃഗങ്ങളെയും അന്നുതന്നെ വീടുകളിലെത്തിച്ചു. എന്നാല്‍ കര്‍ത്താവിന്റെ വാക്കിനെ ഗൗനിക്കാതിരുന്നവര്‍ തങ്ങളുടെ ദാസരെയും മൃഗങ്ങളെയും വയലില്‍ത്തന്നെ നിറുത്തി.    

പിറ്റേന്നു പുലര്‍ച്ചെ, മോശ ആകാശത്തിലേക്കു തന്റെ കൈനീട്ടി.      

വലിയ ഇടിമുഴക്കത്തിൻ്റെ ശബ്ദത്തോടെ,  ആകാശം ഭൂമിയിലേക്കു കല്ലുകൾ വർഷിച്ചുതുടങ്ങി. തീജ്വാലകളുടെ അകമ്പടിയോടെ, വലിയ കല്ലുകള്‍ ആകാശത്തുനിന്നു കൂട്ടമായി ഭൂമിയില്‍പ്പതിച്ചു. ഈജിപ്തിലെ വയലുകളിലെങ്ങും പെരുമഴപോലെ കല്ലുകള്‍ പെയ്തിറങ്ങി. മിന്നല്‍പ്പിണരുകളെന്നപോലെ കല്ലുകള്‍ക്കൊപ്പം ആകാശത്തിലഗ്നിയെരിഞ്ഞുകൊണ്ടിരുന്നു.

ഇസ്രായേല്‍ക്കാര്‍ വസിച്ചിരുന്ന ഗോഷെനിലൊഴികെ ഈജിപ്തിലെ വയലുകളിലുണ്ടായിരുന്ന മനുഷ്യരെയും മൃഗങ്ങളെയുമെല്ലാം കന്മഴ നശിപ്പിച്ചു. അവിടെയുണ്ടായിരുന്ന ചെടികളെയും വന്മരങ്ങളെയും നിശ്ശേഷം തകര്‍ത്തുകളഞ്ഞു.

കന്മഴയ്ക്കല്പം ശമനമുണ്ടായപ്പോൾ, ഫറവോ മോശയെയും അഹറോനെയും കൊട്ടാരത്തിലേക്കു വരുത്തി. 

"ഞാന്‍ തെറ്റുചെയ്തിരിക്കുന്നു. കര്‍ത്താവു നീതിമാനാണ്. ഞാനും എന്റെ ജനവും തെറ്റുകാരാണ്. ദൈവമായ കർത്താവിനുമുമ്പിൽ ഞാനതേറ്റുപറയുന്നു. ഈ കന്മഴയ്ക്കും അഗ്നിവർഷത്തിനും  അറുതിവരാന്‍വേണ്ടി നിങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുവിന്‍. ഇനി നിങ്ങള്‍ അല്പംപോലും വൈകണ്ടാ. നിങ്ങളാവശ്യപ്പെട്ടതുപോലെ, ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം." ഫറവോയുടെ വാക്കുകൾ മോശ സ്വീകരിച്ചു.

മോശയ്ക്കുവേണ്ടി, അഹറോന്‍ ഫറവോയോടു പറഞ്ഞു: "ഞാന്‍ പട്ടണത്തില്‍നിന്നു പുറത്തുകടന്നാലുടന്‍ കര്‍ത്താവിന്റെനേര്‍ക്കു കൈകള്‍വിരിച്ചു പ്രാര്‍ത്ഥിക്കാം. അപ്പോള്‍, ഇടിമുഴക്കമവസാനിക്കുകയും കന്മഴ പൂർണ്ണമായി നിലയ്ക്കുകയുംചെയ്യും. അങ്ങനെ, ഭൂമിമുഴുവന്‍ കര്‍ത്താവിന്റെതാണെന്നു നീ ഗ്രഹിക്കും."

മോശ, ഫറവോയുടെയടുത്തുനിന്നു  പട്ടണത്തിനു വെളിയിലേക്കു പോയി, കര്‍ത്താവിന്റെനേര്‍ക്കു കൈകള്‍വിരിച്ചു പ്രാര്‍ത്ഥിച്ചു.      

ഇടിമുഴക്കവും കന്മഴയും പൂർണ്ണമായി നിലച്ചു. ആകാശത്തിലെ അഗ്നിനാളങ്ങള്‍ ഭൂമിയിലേക്കു പതിക്കാതെയായി. മനുഷ്യരുടെമേലുണ്ടായിരുന്ന വൃണങ്ങളും പേനുകളും അപ്രത്യക്ഷമായി. ഭവനങ്ങളിൽനിറഞ്ഞിരുന്ന ഈച്ചകള്‍ എവിടെയോ പോയ്‌ മറഞ്ഞു.

ഈജിപ്തിനെ ബാധിച്ചിരുന്ന മഹാമാരികളും കന്മഴയും പൂര്‍ണ്ണമായി നിലച്ചെന്നുകണ്ടപ്പോള്‍, ഫറവോ തന്റെ വാക്കില്‍നിന്നു പിന്മാറി. അവന്‍ ഇസ്രായേല്‍ക്കാരെ വിട്ടയച്ചില്ല.

മോശ കര്‍ത്താവിനു മുമ്പില്‍ കൈകള്‍ വിരിച്ചു പ്രാര്‍ത്ഥിച്ചു: "കര്‍ത്താവേ, ഇത്രയേറെ അടയാളങ്ങള്‍ക്കുശേഷവും ഫറവോ, തൻ്റെ ഹൃദയം കഠിനമാക്കുന്നതെന്താണ്? ഇസ്രായേല്‍ജനത്തെ അവന്‍ വിട്ടയയ്ക്കുന്നില്ലല്ലോ?"

"ആദിയില്‍ത്തന്നെ മനുഷ്യനെ സ്വതന്ത്രഹൃദയത്തോടെയാണു ഞാന്‍ സൃഷ്ടിച്ചത്. നന്മയും തിന്മയും അവന്റെ മുമ്പിലുണ്ട്. നന്മയോടൊപ്പം രക്ഷയും തിന്മയോടൊപ്പം ശിക്ഷയുമുണ്ട്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ മനുഷ്യനു നല്കിയിരിക്കുന്നു. അനുഗ്രഹവും ശാപവും മനുഷ്യന്റെ തിരഞ്ഞെടുപ്പിലാണ്. ഫറവോ ഇനിയും നന്മയുടെ മാര്‍ഗ്ഗത്തില്‍ വരുന്നില്ലെങ്കില്‍ അവനും അവന്റെ രാജ്യവും കൂടുതല്‍ കഠിനമായ ശിക്ഷകളിലൂടെ കടന്നുപോകേണ്ടതായിവരും. നിങ്ങള്‍ വീണ്ടും ഫറവോയുടെ അടുത്തുപോയി ഞാന്‍ പറയുന്നത് അവനെയറിയിക്കുക. അനുഗ്രഹമോ ശാപമോ അവന്‍തന്നെ തിരഞ്ഞെടുക്കട്ടെ!"

മോശയും അഹറോനും വീണ്ടും ഫറവോയുടെയടുത്തുചെന്നു. അഹറോന്‍ മോശയ്ക്കുവേണ്ടി സംസാരിച്ചു: "ഹെബ്രായരുടെ ദൈവമായ കര്‍ത്താവു പറയുന്നു, എത്രനാള്‍ നീ, എനിക്കു കീഴ്‌വഴങ്ങാതെ നില്ക്കും? എന്നെയാരാധിക്കാനായി, എന്റെ ജനത്തെ വിട്ടയയ്ക്കുക. അവരെ വിട്ടയ്ക്കാന്‍ വിസമ്മതിച്ചാല്‍, നിന്റെ രാജ്യത്തേക്കു ഞാന്‍ വെട്ടുകിളികളെ അയയ്ക്കും, അവ ദേശത്തെ കാഴ്ചയില്‍നിന്നുതന്നെ മറച്ചുകളയും; ഈജിപ്തിലെ സസ്യങ്ങളിൽ, കന്മഴയില്‍നിന്നു രക്ഷപ്പെട്ടവയെല്ലാം വെട്ടുകിളികള്‍ തിന്നുകളയും. നിന്റെയും നിന്റെ സേവകരുടെയും ഈജിപ്തുകാരെല്ലാവരുടെയും വീടുകളില്‍ അവ വന്നുനിറയും. "

ഫറവോ തൻ്റെ ഉപദേശകരുമായി കൂടിയാലോചിച്ചു. 

ഈജിപ്തിലെ ശ്രേഷ്ഠന്മാർ ഫറവയോടു പറഞ്ഞു: 

"ഇത്രയുമായിട്ടും, ഈജിപ്തു നശിച്ചുകൊണ്ടിരിക്കയാണെന്ന്  അങ്ങറിയുന്നില്ലേ? ഇനിയുമെത്രനാള്‍, ഈ മനുഷ്യരുടെ ഉപദ്രവം നമ്മൾ സഹിക്കണം? 
അവരുടെ ദൈവമായ കര്‍ത്താവിനെയാരാധിക്കാനായി അവരെ വിട്ടയക്കാൻ അങ്ങു മനസ്സാകണം"

ഫറവോ മോശയോടു പറഞ്ഞു: "നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്നതിനായി നിങ്ങൾ പോകുന്നതു ഞാന്‍ തടയുന്നില്ല. എന്നാല്‍, ആരെല്ലാമാണു പോകുന്നതെന്ന്,  നിങ്ങളെന്നെയറിയിക്കണം."

മോശയ്ക്കുവേണ്ടി അഹറോന്‍ പറഞ്ഞു: "ഇസ്രായേല്‍ജനതമുഴുവന്‍ ഒരുമിച്ചാണു പോകേണ്ടത്. ഞങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകണം. കാരണം, ഞങ്ങള്‍ പോകുന്നത് കര്‍ത്താവിന്റെ പൂജാമഹോത്സവമാഘോഷിക്കാനാണ്.      

"ഞാന്‍ നിങ്ങളോടൊപ്പം നിങ്ങളുടെ കുഞ്ഞുങ്ങളെയും വിട്ടയയ്ക്കുകയോ? നിങ്ങളുടെയുള്ളില്‍ എന്തോ ദുരുദ്ദേശ്യമുണ്ട്. അതിനാല്‍ അതു ഞാനനുവദിക്കുകയില്ല. നിങ്ങളില്‍ പുരുഷന്മാര്‍മാത്രം പോയി കര്‍ത്താവിനെയാരാധിച്ചാല്‍മതി."

"ഇല്ല, ഞങ്ങള്‍ക്കതല്ല വേണ്ടത്! ഇസ്രായേല്‍ജനതയെ മുഴുവന്‍ വിട്ടയയ്ക്കാന്‍ തയ്യാറാകുന്നതുവരെ, കര്‍ത്താവിന്റെ കരം നിന്നില്‍നിന്നു നീങ്ങിപ്പോകുകയില്ല."

മോശയും അഹറോനും കൊട്ടാരംവിട്ടിറങ്ങി.

മോശ തന്റെ വടി ഈജിപ്തിന്റെമേല്‍ നീട്ടി. ഈജിപ്തിലെങ്ങും അന്ധകാരം വ്യാപിച്ചു. മൂന്നുദിവസത്തേക്ക് ഈജിപ്തില്‍ പ്രകാശമുണ്ടായിരുന്നില്ല. സൂര്യപ്രകാശത്തെ പൂർണ്ണമായിത്തടഞ്ഞുകൊണ്ട് ഈജിപ്തിൻ്റെയാകാശത്തെ കരിമുകിലുകൾ മറച്ചുകളഞ്ഞു.

എന്നാൽ ഇസ്രായേലുകാര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍മാത്രം പ്രകാശമുണ്ടായിരുന്നു. 

ഫറവോ വീണ്ടും മോശയെ രാജസദസ്സിലേക്കു വിളിപ്പിച്ചു.

"നിങ്ങള്‍പോയി കര്‍ത്താവിനുബലിയര്‍പ്പിച്ചുകൊള്ളുക. സ്ത്രീകളെയും കുട്ടികളെയുംകൂടെ കൊണ്ടുപോയിക്കൊള്ളൂ. എന്നാല്‍ നിങ്ങളുടെ ആടുമാടുകളെ ഇവിടെ നിറുത്തണം."

"അതുപറ്റില്ല. ഞങ്ങളുടെ ആടുമാടുകളില്‍നിന്നു ബലിയര്‍പ്പിക്കാന്‍ കര്‍ത്താവ് ആവശ്യപ്പെട്ടേക്കാം. അതുകൊണ്ടു ഞങ്ങള്‍ക്കവയെക്കൂടെ ഞങ്ങൾക്കൊപ്പം കൊണ്ടുപോയേപറ്റൂ. ഞങ്ങള്‍ക്കുവേണ്ട ഹോമദ്രവ്യങ്ങളും ബലിവസ്തുക്കളും നീതന്നെ തരുകയും വേണം" അഹറോന്‍ മോശയുടെ വക്താവായി.

ഫറവോ കോപിഷ്ഠനായി.

"ഇറങ്ങിപ്പോകൂ എന്റെ മുമ്പില്‍നിന്ന്! ഓരോതവണയും നിങ്ങൾ പുതിയപുതിയ ആവശ്യങ്ങളുമായാണു വരുന്നത്. ഇനി നിങ്ങൾ എൻ്റെ കണ്മുമ്പില്‍വന്നാല്‍ അന്നു നിങ്ങൾ രണ്ടുപേരുടേയും മരണദിനമായിരിക്കും. ഓർമ്മയിരിക്കട്ടെ!"


"അ്അ്അ്ങ്ങനെയാകട്ടെ. ഞാനിനി ന് ന് നിന്റെ മുമ്പില്‍ വ് വ് വ് വരില്ല."

ഫറവോയുടെ കൊട്ടാരത്തില്‍നിന്നു കോപത്തോടെ പടിയിറങ്ങിയ മോശ, കവാടത്തിനു മുമ്പില്‍നിന്നുകൊണ്ടു തന്റെ വടി ഈജിപ്തിനുമേല്‍ നീട്ടി.

"ക് ക് ക് കന്മഴയെ അതിജീവിച്ച എല്ലാച്ചെടികളും തിന്നുനശിപ്പിക്കുന്നതിനു വ് വ് വ് വെട്ടുകിളികള്‍ വരട്ടെ."

അന്നു പകലും രാത്രിയും  കര്‍ത്താവു കിഴക്കന്‍കാറ്റു വീശിച്ചു. ആ കിഴക്കന്‍കാറ്റ് ഈജിപ്തിലേക്കു വെട്ടുകിളികളെ കൊണ്ടുവന്നു.      

വെട്ടുകിളികള്‍ ഈജിപ്തിനെയാകെ ആക്രമിച്ചു. അവ രാജ്യംമുഴുവന്‍ വ്യാപിച്ചു. അവ ദേശമാകെ മൂടിക്കളഞ്ഞു. കന്മഴയെ അതിജീവിച്ച ചെടികളും, മരങ്ങളില്‍ ബാക്കിനിന്ന പഴങ്ങളും അവ തിന്നുതീര്‍ത്തു. ഈജിപ്തില്‍ മരങ്ങളിലും വയലിലെ ചെടികളിലും പച്ചയായി ഒന്നുംതന്നെയവശേഷിച്ചില്ല.      

ഫറവോ തിടുക്കത്തില്‍ മോശയെയും അഹറോനെയും വിളിപ്പിച്ചു: "നിങ്ങൾക്കും നിങ്ങളുടെ ദൈവമായ കര്‍ത്താവിനുമെതിരായി ഞാന്‍ തെററുചെയ്തുപോയി. ഇപ്രാവശ്യംകൂടെ എന്നോടു ക്ഷമിക്കണം. മാരകമായ ഈ ബാധ എന്നില്‍നിന്നകറ്റുന്നതിനു നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുവിന്‍. നിങ്ങളാവശ്യപ്പെട്ടതുപോലെ ഞാന്‍ നിങ്ങളുടെ ജനത്തെ വിട്ടയയ്ക്കാം."
   
മോശ സമ്മതിച്ചു. അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.    

കര്‍ത്താവു വളരെ ശക്തമായ പടിഞ്ഞാറന്‍ കാറ്റു വീശിച്ചു. അതു വെട്ടുകിളികളെ തൂത്തുവാരി ചെങ്കടലിലെറിഞ്ഞു. അവയിലൊന്നുപോലും ഈജിപ്തിലവശേഷിച്ചില്ല.

എല്ലാം ശാന്തമായെന്നു കണ്ടപ്പോള്‍ ഫറവോ വീണ്ടും മനസ്സുമാറ്റി. ഇസ്രായേല്‍ജനത്തെ വിട്ടയയ്ക്കാന്‍ അവന്‍ തയ്യാറായില്ല!!!

Sunday, 1 October 2017

31. മഹാമാരികള്‍

ബൈബിൾക്കഥകൾ - 31

തവളകളുടെ ശല്യമില്ലാതാക്കാൻ, ഫറവോ തന്റെ മന്ത്രവാദികളെ വിളിച്ചു. അവരുടെ മാന്ത്രികവിദ്യകളാല്‍ അവര്‍ വിദൂരസ്ഥലങ്ങളില്‍നിന്നുപോലും തവളകളെ ഈജിപ്തിലേക്കു വരുത്തി. എന്നാല്‍ ഒന്നിനെപ്പോലും ഈജിപ്തിനു പുറത്തേക്കയയ്ക്കാന്‍ അവര്‍ക്കായില്ല...

ശുദ്ധജലമില്ലാതെയും തവളകളുടെ ശല്യത്താല്‍വലഞ്ഞും ദുരിതപൂര്‍ണ്ണങ്ങളായ ഏഴുദിനരാത്രങ്ങള്‍ ഈജിപ്തുകാര്‍ പിന്നിട്ടു. ഇസ്രായേല്‍ക്കാരുടെ ഗ്രാമങ്ങള്‍മാത്രം ദുരിതങ്ങളില്‍നിന്നകന്നുനിന്നു.

തന്റെ മന്ത്രവാദികള്‍ക്ക് ഈജിപ്തിനെ ഈ ദുസ്ഥിതിയില്‍നിന്നു മോചിപ്പിക്കാനാകില്ലെന്നു മനസ്സിലായപ്പോള്‍ ഫറവോ മോശയേയും അഹറോനെയും കൊട്ടാരത്തിലേക്കു വിളിപ്പിച്ചു.

"എന്നില്‍നിന്നും എന്റെ ജനത്തില്‍നിന്നും ഈ തവളകളെയകറ്റിക്കളയുന്നതിനു നിങ്ങളുടെ ദൈവമായ കര്‍ത്താവിനോടു  പ്രാര്‍ത്ഥിക്കുവിന്‍; ഈജിപ്തിൽനിന്ന് ഈ ശല്യം പൂർണ്ണമായൊഴിഞ്ഞുപോയാൽ, കര്‍ത്താവിനു ബലിയര്‍പ്പിക്കാനായി നിങ്ങളുടെ ജനതയെ ഞാന്‍ വിട്ടയയ്ക്കാം."       

മോശയ്ക്കുവേണ്ടി അഹറോന്‍ ഫറവോയോടു പറഞ്ഞു: "തവളകളെ ഈജിപ്തിലെ ഭവനങ്ങളില്‍നിന്നും  രാജകൊട്ടാരത്തില്‍നിന്നുമകറ്റി, നദിയിലൊതുക്കിനിറുത്തുന്നതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം. കര്‍ത്താവിനു തുല്യനായി മറ്റാരുമില്ലെന്ന് അങ്ങനെ നീ ഗ്രഹിക്കും."  

ഫറവോയോടു പറഞ്ഞതുപോലെ, ശുദ്ധജലം ലഭിക്കാനും തവളകളുടെ ശല്യമൊഴിവാക്കാനുമായി മോശ കര്‍ത്താവിനോടപേക്ഷിച്ചു.   
വീടുകളിലും അങ്കണങ്ങളിലും വയലുകളിലും അധികമായുണ്ടായിരുന്ന തവളകള്‍ ചത്തൊടുങ്ങി. ജനങ്ങളവയെ വലിയ കൂനകളായിക്കൂട്ടി. നാട്ടില്‍ ദുര്‍ഗന്ധം വ്യാപിച്ചപ്പോള്‍ വലിയ കുഴികളുണ്ടാക്കി അവയെയെല്ലാം മൂടിക്കളഞ്ഞു.  

ഈജിപ്തിലെ നദികളിലെ ജലമെല്ലാം  ശുദ്ധീകരിക്കപ്പെട്ടു.

തവളകളുടെ ശല്യത്തിൽനിന്ന്, നാടിനു സ്വൈരംലഭിച്ചെന്നുകണ്ടപ്പോള്‍ ഫറവോയുടെ മനസ്സുമാറി. ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കാന്‍ അവന്‍ തയ്യാറായില്ല. 

ദിവസങ്ങള്‍കഴിഞ്ഞിട്ടും ഫറവോ വാക്കുപാലിക്കുന്നില്ലെന്നുകണ്ട മോശ, കൊട്ടാരത്തിലെത്തി ഫറവോയെക്കാണാന്‍ ശ്രമിച്ചു. എന്നാല്‍ കാവല്‍ക്കാര്‍ അവനെ കടത്തിവിട്ടില്ല.

മോശ കുപിതനായി അഹറോനോടു പറഞ്ഞു: "ഇതാ, എൻ്റെ വടികൊണ്ടു നിലത്തെ പൂഴിയിലടിക്കുക. അപ്പോൾ അതു പേനായിത്തീര്‍ന്ന്, ഈജിപ്തുമുഴുവന്‍ വ്യാപിക്കും."        
അഹറോന്‍ മോശയിൽനിന്നു വടി വാങ്ങി. കാവല്‍ക്കാരുടെ മുമ്പില്‍വച്ചുതന്നെ നിലത്തെ പൂഴിയിലടിച്ചു. അപ്പോൾമുതൽ പൂഴിയിൽനിന്നു പേനുകൾ പുറത്തുവന്നുതുടങ്ങി. കൊട്ടാരവാതുക്കൽനിന്നു തുടങ്ങി, ഈജിപ്തിൻ്റെ അതിർത്തികൾവരെ അതു വ്യാപിച്ചു. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ പേന്‍ നിറഞ്ഞുതുടങ്ങി. ഗോഷൻപ്രവിശ്യയിൽമാത്രം പേനുകളുടെ ശല്യമുണ്ടായിരുന്നില്ല.

ഫറവോ തൻ്റെ മന്ത്രവാദികളെ വിളിപ്പിച്ചു. ഈജിപ്തിലെ മന്ത്രവാദികള്‍ ഫറവോയോടു പറഞ്ഞു: "ഈ മനുഷ്യരോടൊപ്പം ദൈവകരം പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ നിസ്സഹായരാണ്."

എങ്കിലും ഫറവോ മനസ്സുമാറ്റിയില്ല.

പിറ്റേന്ന്, ഫറവോ സ്നാനത്തിനായി നദിയിലേക്കുവരുന്ന വഴിയില്‍, മോശ അഹറോനോടൊപ്പം കാത്തുനിന്നു.

ഫറവോയെക്കണ്ടപ്പോള്‍ മോശയ്ക്കുവേണ്ടി അഹറോന്‍ ഉറക്കെ വിളിച്ചുപറഞ്ഞു:

"കര്‍ത്താവിപ്രകാരം പറയുന്നു: എന്നെയാരാധിക്കാനായി എന്റെ ജനത്തെ വിട്ടയയ്ക്കുക. എന്റെ ജനത്തെ വിട്ടയയ്ക്കാത്തപക്ഷം, നിന്റെയും സേവകരുടെയും ജനത്തിന്റെയുംമേല്‍ ഞാന്‍ ഈച്ചകളെയയയ്ക്കും. അങ്ങനെ ഈജിപ്തുകാരുടെ ഭവനങ്ങള്‍ ഈച്ചകളെക്കൊണ്ടു നിറയും. അവര്‍ നില്‍ക്കുന്ന സ്ഥലംപോലും ഈച്ചക്കൂട്ടങ്ങള്‍ പൊതിയും. എന്നാല്‍, എന്റെ ജനം വസിക്കുന്ന ഗോഷെന്‍പ്രദേശത്തെ ഞാന്‍ ഒഴിച്ചുനിറുത്തും; അവിടെ ഈച്ചകളുണ്ടായിരിക്കില്ല. അങ്ങനെ, ഞാനാണു ഭൂമിയില്‍ സകലത്തിന്റെയും കര്‍ത്താവെന്നു നീ ഗ്രഹിക്കും."

ഫറവോ അവരെ ശ്രദ്ധിച്ചതേയില്ല.  

അന്നുരാത്രിമുതൽ ഈജിപ്തുരാജ്യംമുഴുവന്‍ ഈച്ചകളുടെ കൂട്ടങ്ങൾവന്നു നിറഞ്ഞുതുടങ്ങി. 

പിറ്റേന്നു പ്രഭാതത്തിൽ, ഫറവോ മോശയെയും അഹറോനെയും  കൊട്ടാരത്തിലേക്കു വിളിപ്പിച്ചു: "എന്തിനു നിങ്ങള്‍ രാജ്യംവിട്ടുപോകണം? ഇസ്രയേൽക്കാരും ഈജിപ്തിൻ്റെ പൗരന്മാർതന്നെയാണല്ലോ. നിങ്ങള്‍ ഈജിപ്തിനുള്ളില്‍ എവിടെവേണമെങ്കിലും നിങ്ങളുടെ ദൈവത്തിനു ബലിയര്‍പ്പിച്ചുകൊള്ളുവിന്‍."

മോശ പറഞ്ഞു: "അതു ശരിയാകില്ല. ഈജിപ്തുകാര്‍ക്കരോചകമായ വസ്തുക്കളാണു കര്‍ത്താവിനു ഞങ്ങള്‍ ബലിയര്‍പ്പിക്കുന്നത്. അതിനാല്‍, അവര്‍ കാണ്‍കെ ബലിയര്‍പ്പിക്കുകയാണെങ്കില്‍, അവർ ചിലപ്പോൾ ഞങ്ങളെ കല്ലെറിയും. 

അതിനാൽ കര്‍ത്താവിന്റെ കല്പനപോലെ, മൂന്നുദിവസത്തെ യാത്രചെയ്തു മരുഭൂമിയിലെത്തി, അവിടെവച്ചു ഞങ്ങള്‍, അവിടുത്തേയ്ക്കു ബലിയര്‍പ്പിക്കണം."

"നിങ്ങൾ നിങ്ങളുടെ ദൈവത്തിനു ബലിയർപ്പിക്കുന്നതിനു ഞാനെതിരല്ല. എന്നാൽ, എന്തു സംഭവിച്ചാലും രാജ്യത്തിനു പുറത്തേക്കുപോകാന്‍ നിങ്ങളെ ഞാനനുവദിക്കുകയില്ല. നിങ്ങള്‍ പോയാല്‍ തിരിച്ചുവരുകയില്ല. ഈജിപ്തിലെ വയലുകളിലും ഇഷ്ടികച്ചൂളകളിലും കെട്ടിടനിര്‍മ്മാണസ്ഥലങ്ങളിലും പണിചെയ്യാന്‍ ആളില്ലാതെയാകും."

മോശയുടെ നിര്‍ദ്ദേശപ്രകാരം അഹറോന്‍ സംസാരിച്ചുതുടങ്ങി. "നീയിനിയും ഞങ്ങളെ വിട്ടയയ്ക്കാന്‍ വിസമ്മതിച്ചാല്‍ കര്‍ത്താവിന്റെ കരം, വയലിലുള്ള നിന്റെ മൃഗങ്ങളുടെമേല്‍ പതിക്കും; അവയെ മഹാമാരി ബാധിക്കും. ഇസ്രായേല്‍ക്കാരുടെയും ഈജിപ്തുകാരുടെയും മൃഗങ്ങള്‍ക്കുതമ്മില്‍ കര്‍ത്താവു ഭേദംകല്പിക്കും. ഇസ്രായേല്‍ക്കാരുടേതില്‍ ഒന്നുപോലും നശിക്കയില്ല. കര്‍ത്താവു നാളെ, ഈ രാജ്യത്തിതുചെയ്യുമെന്നു സമയവും നിശ്ചയിച്ചിരിക്കുന്നു."

ഫറവോ അവരുടെ വാക്കുകള്‍ ശ്രദ്ധിച്ചില്ല.
 
അടുത്ത ദിവസംതന്നെ മോശപ്രവചിച്ചതുപോലെ സംഭവിച്ചു. കുതിര, കഴുത, ഒട്ടകം, കാള, ആട് തുടങ്ങി, ഈജിപ്തുകാരുടെ മൃഗങ്ങളില്‍ പകുതിയിലധികവും ചത്തൊടുങ്ങി. എന്നാല്‍, ഇസ്രായേല്‍ക്കാരുടെ മൃഗങ്ങളെല്ലാം സുരക്ഷിതമായിരുന്നു.

ഈജിപ്തിലെങ്ങും ഈച്ചകളും പേനുകളൂം അപ്പൊഴും പെരുകിക്കൊണ്ടിരുന്നു

രാജ്യത്തു കനത്ത നാശനഷ്ടങ്ങളുണ്ടായെന്നറിഞ്ഞിട്ടും ഫറവോ മനസ്സുമാറ്റിയില്ല. ഈജിപ്തിലെ ഇസ്രായേല്‍ക്കാരെ അഹോരാത്രം പണിയെടുപ്പിച്ച് രാജ്യത്തിനുണ്ടായ നഷ്ടംനികത്താന്‍ ഫറവോ തൻ്റെ ഉദ്യോഗസ്ഥർക്കു നിര്‍ദ്ദേശംനല്കി. ഇസ്രായേല്‍ക്കാരുടെ യാതനകള്‍ വര്‍ദ്ധിച്ചു.

മോശയും അഹറോനും ഒരിക്കല്‍ക്കൂടെ ഫറവോയെ സന്ദര്‍ശിച്ചു. ചൂളയില്‍നിന്നെടുത്ത കുറെ ചാരം അവര്‍ കൈകളില്‍ കരുതിയിരുന്നു
 
"ഇസ്രായേല്‍ജനതയെ പീഡിപ്പിക്കുന്ന നിന്റെയും നിന്റെ ജനതയുടെയുംമേല്‍ പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍നിറയാനായി ഞങ്ങളിതാ ഈ ചാരം അന്തരീക്ഷത്തിലേക്കു വിതറുന്നു."


മോശ, ചാരം മുകളിലെക്കെറിഞ്ഞതിനുശേഷം കൊട്ടാരംവിട്ടിറങ്ങി.

ഏറെവൈകാതെ ഈജിപ്തുകാർക്കെല്ലാം ശരീരത്തിൽ ചൊറിച്ചിലുണ്ടായിത്തുടങ്ങി. പോകെപ്പോകെ മനുഷ്യരിലും മൃഗങ്ങളിലും പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടായി. 

എന്നാൽ ഇസ്രായേൽക്കാരിലൊരാൾക്കുപോലും ശരീരംചൊറിയുകയോ വ്രണങ്ങളുണ്ടാകുകയോ ചെയ്തില്ല..

ഈച്ചകളും പേനുകളും ശരീരമാകെ നിറയുന്ന വ്രണങ്ങളുമായി, ഈജിപ്തിലെ ജനങ്ങൾ കഷ്ടതയിലായി. ഈജിപ്തിലെ വൈദ്യന്മാരും മന്ത്രവാദികളും കിണഞ്ഞു ശ്രമിച്ചിട്ടും ആർക്കും സൗഖ്യംലഭിച്ചില്ല.

എങ്കിലും ഫറവോ മനസ്സു മാറ്റിയില്ല.