Sunday, 27 May 2018

63. ഒത്ത്നിയേല്‍


ബൈബിള്‍ക്കഥകള്‍ - 63

നാടോടികളായി വര്‍ഷങ്ങളോളമലഞ്ഞ ഇസ്രായേല്‍ജനതയുടെ കൂടാരവാസമവസാനിച്ചു. 
കാനാന്‍ദേശത്ത്, അവര്‍ക്കു പുരയിടവും കൃഷിഭൂമിയും സ്ഥിരഭവനങ്ങളുമൊരുങ്ങി. യുദ്ധങ്ങളുടെയും പിരിമുറുക്കങ്ങളുടെയും ദിനങ്ങള്‍ സമാധാനപൂര്‍ണ്ണമായ പുലരികള്‍ക്കു വഴിമാറി. 

എല്പിക്കപ്പെട്ട നിയോഗം വിജയകരമായി നിറവേറ്റി, നൂറ്റിപ്പത്താം വയസ്സില്‍, ജോഷ്വാ നിത്യനിദ്രയില്‍ നിമഗ്നനായി. ഗാഷ് പര്‍വ്വതത്തിനു വടക്ക്, എഫ്രായിംദേശത്തെ തിമ്നാത്ത് ഹെറസ് എന്ന മലനാട്ടില്‍, ഇസ്രായേല്‍ജനം ജോഷ്വായുടെ അന്ത്യവിശ്രമസ്ഥലമൊരുക്കി. .
ഒരു കാര്യമൊഴികേ, എല്ലാക്കാര്യങ്ങളും ജോഷ്വാ നന്നായിച്ചെയ്തു. എന്നാൽ, തനിക്കുശേഷം ഇസ്രായേലിനെ നയിക്കാന്‍ ഒരു നേതാവിനെ അഭിഷേകംചെയ്യാതെയാണു ജോഷ്വാ വിടവാങ്ങിയത്.

ഇസ്രായേലുമായി ഉടമ്പടിയുണ്ടാക്കിയ ഗിദയോന്‍കാരൊഴികെ, മറ്റെല്ലാജനതകളെയും പൂര്‍ണ്ണമായി ഇല്ലായ്മചെയ്യാന്‍ ജോഷ്വായുടെ സൈനികര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഫിലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാര്‍, കാനാന്യരില്‍ ചിലര്‍, ഹിവ്യരിലെ ചെറിയ ഗണം, സിദോന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരീസ്യര്‍, ജബൂസ്യര്‍ തുടങ്ങിയ ജനവിഭാഗങ്ങളില്‍ കുറേപ്പേരുമുൾപ്പെട്ട തദ്ദേശവാസികളായ ചിലരെ, ജോഷ്വായുടെ വാള്‍മുനയില്‍നിന്നു കര്‍ത്താവു സംരക്ഷിച്ചുനിറുത്തി. ഇസ്രായേലിന്റെ പിന്‍തലമുറക്കാര്‍ കര്‍ത്താവിന്റെ വഴികളിലൂടെ ചരിക്കുമോ എന്നു പരീക്ഷിച്ചറിയാന്‍വേണ്ടിയായിരുന്നൂ അത്.

ജോഷ്വായിലൂടെ ഇസ്രായേലിനു കര്‍ത്താവുചെയ്ത വന്‍കാര്യങ്ങള്‍ നേരിട്ടുകാണുകയും അനുഭവിച്ചറിയുകയുംചെയ്ത തലമുറ, ജോഷ്വായുടെ മരണശേഷവും പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെയാരാധിച്ചു. മോശയുടെ നിയമത്തില്‍ അനുശാസിക്കുന്നതുപോലെ, കര്‍ത്താവിനു ബലികളര്‍പ്പിച്ചു.

വര്‍ഷങ്ങള്‍കഴിഞ്ഞപ്പോള്‍ കാനാന്‍ദേശത്തിനുചുറ്റും വസിച്ചിരുന്ന മറ്റു ജനവിഭാഗങ്ങളുമായി ഇസ്രായേല്‍ക്കാർ  ഇടകലര്‍ന്നുജീവിച്ചുതുടങ്ങി. അവരുടെ പുത്രിമാര്‍ ഇസ്രായേല്‍ഭവനങ്ങളില്‍ വധുക്കളായെത്തി. ഇസ്രായേലിലെ പെണ്‍കുട്ടികളെ ചുറ്റും ജീവിച്ചിരുന്ന മറ്റുജനതകളില്‍പ്പെട്ടവര്‍ക്കു വിവാഹംചെയ്തുനല്കുകയും ചെയ്തു. 

കാലാന്തരത്തില്‍ കര്‍ത്താവിനെയോ, അവിടുന്ന് ഇസ്രായേലിനുചെയ്ത, അദ്ഭുതകരമായ കാര്യങ്ങളെക്കുറിച്ചോ അറിയാത്ത പുതിയ തലമുറകള്‍ വളര്‍ന്നുവന്നു. ചുറ്റുമുള്ള ജനതകളുടെ സംസ്കാരങ്ങളുമായി ഇസ്രായേല്‍ ഇഴുകിച്ചേര്‍ന്നു.
മോശയിലൂടെ കര്‍ത്താവുനല്കിയ പത്തുകല്പനകളില്‍ ഒന്നാമത്തേതുതന്നെ ലംഘിച്ചുകൊണ്ട്, ഇസ്രായേല്‍ കര്‍ത്താവിനുമുമ്പില്‍ തിന്മചെയ്തു. ഈജിപ്തിലെ അടിമത്തത്തില്‍നിന്നു തങ്ങളുടെ പിതാക്കന്മാരെ മോചിപ്പിച്ചുകൊണ്ടുവന്ന കര്‍ത്താവിനെ ആരാധിക്കുന്നവര്‍ ഇസ്രായേലില്‍ വിരളമായി.

തങ്ങളുടെ ചുറ്റുമുള്ള ജനതകളുടെ ആചാരാനുഷ്ഠാനങ്ങള്‍ ഇസ്രായേല്‍ജനത അനുകരിച്ചു. ബാല്‍ദേവനേയും അസ്താര്‍ത്തെ ദേവതയേയും അവർ തങ്ങളുടെ ദൈവങ്ങളായി ആരാധിച്ചുതുടങ്ങി. അഷേരാപ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ഇസ്രായേല്‍ജനം ബലികളര്‍പ്പിച്ചു. അപൂര്‍വ്വം ചിലര്‍മാത്രം അക്കാലത്തും മോശയുടെ നിയമമനുസരിച്ചു ജീവിക്കുകയും കര്‍ത്താവിനെമാത്രമാരാധിക്കുകയുംചെയ്തുപോന്നു.

കര്‍ത്താവുമായി, പൂര്‍വ്വപിതാക്കന്മാര്‍ചെയ്ത ഉടമ്പടിലംഘിച്ച്, മറ്റുദേവന്മാരെ സേവിച്ചും നമസ്കരിച്ചും അവരുടെ പിന്നാലെപോയ ഇസ്രായേലിനുനേരേ കര്‍ത്താവിന്റെ കോപം ജ്വലിച്ചു.

മെസപ്പൊട്ടോമിയാ ഭരിച്ചിരുന്ന കുഷാന്‍ റിഷാത്തായിം രാജാവിനെ കര്‍ത്താവു പ്രബലനാക്കിവളർത്തി. കുഷാന്‍ റിഷാത്തായിമിന്റെ പടയോട്ടത്തില്‍ ചുറ്റുവട്ടത്തുള്ള രാജ്യങ്ങളെല്ലാം മെസപ്പൊട്ടോമിയായുടെ അധീനതയിലായി. ഫലസമൃദ്ധമായ കാനാന്‍ദേശത്തെക്കുറിച്ചു കേട്ടറിഞ്ഞപ്പോള്‍ അവന്‍ തന്റെ സൈനികരെ അവിടേയ്ക്കുമയച്ചു. നയിക്കാനൊരു നേതാവോ, ഭരിക്കാനൊരു രാജാവോ ഇല്ലാതിരുന്ന ഇസ്രായേല്‍, ചെറുത്തുനില്പുകൂടാതെ കീഴടങ്ങി. 

കുടുംബങ്ങളുടെമേല്‍ വലിയ നികുതികള്‍ ചുമത്തിയും നികുതി നല്കാത്തവരെ കഠിനശിക്ഷകള്‍ക്കു വിധിച്ചും മെസപ്പൊട്ടോമിയാ ഇസ്രായേലിനെ ചൂഷണംചെയ്തു. ഇസ്രായേലിന്റെ അദ്ധ്വാനഫലം മെസപ്പൊട്ടോമിയായുടെ ഖജനാവിലേക്കൊഴുകി. കുഷാന്‍ റിഷാത്തായിംരാജാവിനുകീഴില്‍ ജീവിതം ദുസ്സഹമായപ്പോള്‍ ഇസ്രായേല്‍ജനം വീണ്ടും കര്‍ത്താവിന്റെ കരുണയ്ക്കായി പ്രാര്‍ത്ഥിച്ചുതുടങ്ങി.

ഇസ്രായേല്‍ജനം കരഞ്ഞുപ്രാര്‍ത്ഥിച്ചപ്പോള്‍ കര്‍ത്താവിന് അവരുടെമേല്‍ അലിവുതോന്നി. ഇസ്രായേല്‍, മെസപ്പൊട്ടോമിയായുടെ അടിമത്തത്തിലായതിന്റെ എട്ടാം വര്‍ഷത്തില്‍, കാലെബിന്റെ ഏറ്റവുമിളയസഹോദരനായിരുന്ന കെനാസിന്റെ പുത്രന്‍ ഒത്ത്നിയേലിനെ ഒരു ദര്‍ശനത്തില്‍ കര്‍ത്താവു വിളിച്ചു.

അവൻ പ്രത്യുത്തരം നല്കി:
"കർത്താവേ, ഇതാ ഞാൻ നിൻ്റെ വാക്കുകൾക്കായി കാതോർക്കുന്നു..."

“ഒത്ത്നിയേല്‍, അടിമത്തത്തിന്റെ നുകത്തില്‍നിന്ന് ഇസ്രായേലിനെ മോചിപ്പിക്കാന്‍ തയ്യാറെടുക്കുക. ഭയപ്പെടണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും.”
ജനംമുഴുവന്‍ ബാല്‍ദേവന്മാരെയും അസ്താര്‍ത്തെ ദേവതകളേയും അഷേരാദേവിയേയും പൂജിക്കുകയുമാരാധിക്കുകയുംചെയ്തുകൊണ്ടിരുന്നപ്പോള്‍ അവരോടൊപ്പംകൂടാതെ കര്‍ത്താവിനെമാത്രമാരാധിച്ച അപൂര്‍വ്വം കുടുംബങ്ങള്‍ ഇസ്രായേലിലന്നുണ്ടായിരുന്നു. അത്തരം കുടുംബങ്ങളിലെ ചെറുപ്പക്കാരെ ഒത്ത്നിയേല്‍ രഹസ്യമായി വിളിച്ചുകൂട്ടി.

“നിങ്ങളോരോരുത്തരും നിങ്ങളുടെ ചുറ്റുവട്ടത്തുള്ള കുടുംബങ്ങള്‍ സന്ദര്‍ശിക്കണം. ഇതുവരെ അവരാരാധിച്ച ബാല്‍ദേവന്മാരും അസ്താര്‍ത്തെ ദേവതകളും അഷേരാദേവിയും ഇസ്രായേലിനെ വീണ്ടും അടിമത്തത്തിലേക്കു നയിച്ചതെങ്ങനെയെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം. ഇസ്രായേലിനെ രക്ഷിക്കാന്‍ കഴിവില്ലാത്ത അന്യദേവന്മാരെയുപേക്ഷിച്ച്, പൂര്‍ണ്ണമനസ്സോടെയും പൂര്‍ണ്ണഹൃദയത്തോടെയും പൂര്‍ണ്ണാത്മാവോടുംകൂടെ ഇസ്രായേലിന്റെ ദൈവമായ, കര്‍ത്താവിലേക്കു തിരിയാന്‍ മുഴുവന്‍ജനങ്ങളും തയ്യാറായാല്‍ മേസെപ്പൊട്ടോമിയാതീര്‍ത്ത അടിമത്തത്തിന്റെ നുകംതകര്‍ക്കാന്‍, കര്‍ത്താവു നമ്മളെ സഹായിക്കുമെന്ന് ജനങ്ങള്‍ക്കു തിരിച്ചറിവു നല്കണം.”

അന്നവിടെക്കൂടിയ ചെറുപ്പക്കാര്‍ ഇസ്രായേലിലെങ്ങും ഒത്ത്നിയേലിന്റെ നിര്‍ദ്ദേശങ്ങള്‍ രഹസ്യത്തിൽ പ്രാവര്‍ത്തികമാക്കി. ഇസ്രായേലിലെ മുഴുവന്‍ജനങ്ങളും അന്യദേവന്മാരെ വെടിഞ്ഞ്‌, കര്‍ത്താവിലേക്കു മനസ്സുതിരിച്ചു.

യുദ്ധംചെയ്യാന്‍ ആരോഗ്യമുള്ള ഇസ്രായേലിലെ മുഴുവന്‍ചെറുപ്പക്കാരെയും ഒത്ത്നിയേല്‍ സംഘടിപ്പിച്ചു. ഇസ്രായേലിന്റെ വിവിധഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന, മെസപ്പൊട്ടോമിയായുടെ സൈനികത്താവളങ്ങളെല്ലാം ഒരേസമയമാക്രമിക്കുവാന്‍ അവന്‍ പദ്ധതി തയ്യാറാക്കി. 
ഇസ്രായേല്‍പ്പോരാളികളെ പല ഗണങ്ങളായി തിരിച്ചു. ഓരോ സൈനികത്താവളവും ആക്രമിക്കാന്‍ നാലുഗണങ്ങളെന്ന ക്രമത്തില്‍ മെസെപ്പോട്ടോമിയന്‍ സൈനികത്താവാളങ്ങളുടെ നാലിരട്ടി ഇസ്രായേല്‍ പോരാളിക്കൂട്ടങ്ങള്‍ തയ്യാറായി. എന്താണു ചെയ്യേണ്ടതെന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഒത്ത്നിയേല്‍ എല്ലാവര്‍ക്കും നല്കി.

യുദ്ധത്തിനുപോകുന്ന ചെറുപ്പക്കാര്‍ക്കുവേണ്ടി, ഇസ്രായേല്‍കുടുംബങ്ങളെല്ലാം കര്‍ത്താവിന്റെമുമ്പില്‍ ഉപവാസത്തോടെ പ്രാര്‍ത്ഥിച്ചു.

യുദ്ധത്തിനായി മുന്‍കൂട്ടി തീരുമാനിച്ച ദിവസം, സന്ധ്യമയങ്ങിയപ്പോള്‍ ഇസ്രായേല്‍പ്പോരാളികളുടെ ഓരോ ഗണവും തങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട സൈനികത്താവളങ്ങള്‍ക്കു ചുറ്റും സുരക്ഷിതരായൊളിച്ചു. 
രാത്രിയുടെ മൂന്നാംയാമത്തിന്റെ തുടക്കത്തില്‍, സൈനികത്താവളങ്ങളിലെല്ലാവരും ഗാഢനിദ്രയിലാണ്ടപ്പോള്‍, ഇസ്രായേല്‍ക്കാരുടെ ഒളിയിടങ്ങളില്‍ തീപ്പന്തങ്ങള്‍ ജ്വലിച്ചു. എന്താണുസംഭവിക്കുന്നതെന്നു കാവല്‍ക്കാര്‍ക്കു മനസ്സിലാക്കാനാകുന്നതിനുമുമ്പേ, നാലുവശത്തുനിന്നും ഇസ്രായേല്‍പ്പോരാളികള്‍ ഇരച്ചുകയറി. 

ഒരാള്‍പോലുമവശേഷിക്കാതെ, ഇസ്രായേലിലുണ്ടായിരുന്ന മെസെപ്പോട്ടോമിയന്‍സൈനികര്‍ എല്ലാവരും വധിക്കപ്പെട്ടു. ഇസ്രായേലിലെങ്ങും വിജയകാഹളദ്ധ്വനികളുയര്‍ന്നു.

പിറ്റേന്നു നേരംപുലര്‍ന്നപ്പോള്‍ ഇസ്രായേല്‍ജനങ്ങള്‍ ഒന്നുചേര്‍ന്നു കര്‍ത്താവിന്റെ ബലിപീഠത്തില്‍ ദഹനബലികളര്‍പ്പിച്ചു. മോശയുടെ നിയമപുസ്തകച്ചുരുള്‍ നിവര്‍ത്തി, ജനങ്ങളെല്ലാം കേള്‍ക്കുന്നത്ര ഉച്ചത്തില്‍ നിയമത്തിലെ ഓരോ വരിയും ഒത്ത്നിയേല്‍ ഉറക്കെ വായിച്ചു. ജനക്കൂട്ടം കര്‍ത്താവിനു സ്തുതികളാലപിച്ചു.

കുറെ ദിവസങ്ങള്‍ക്കുശേഷംമാത്രമാണ് ഇസ്രായേലില്‍ നടന്നെതെന്തെന്നു കുഷാന്‍ റിഷാത്തായിം രാജാവു മനസ്സിലാക്കിയത്. ഒരു സൈനികവ്യൂഹത്തോടൊപ്പം കലാപകാരികളെ അടിച്ചമര്‍ത്താനായി കുഷാന്‍ റിഷാത്തായിം പുറപ്പെട്ടു. അവന്റെ വരവു പ്രതീക്ഷിച്ചിരുന്ന ഒത്ത്നിയേല്‍ ഇസ്രായേല്‍പ്പോരാളികളോടൊപ്പം അവനെക്കാത്തിരിക്കുകയായിരുന്നു. 
താഴ്വരയിലൂടെ കടന്നെത്തിയ മെസപ്പൊട്ടോമിയന്‍സേനയെ ഒത്ത്നിയേലും കൂട്ടരും കുന്നിന്‍മുകളില്‍നിന്നാക്രമിച്ചു. വലിയ പോരാട്ടത്തില്‍ കുഷാന്‍ റിഷാത്തായിമിന്റെ ഭടന്മാരില്‍ ഭൂരിപക്ഷവും വധിക്കപ്പെട്ടു. രാജാവിനെയും മറ്റു ഭടന്മാരെയും ഒത്ത്നിയേല്‍ ജീവനോടെ പിടികൂടി.

കുഷാന്‍ റിഷാത്തായിമിനെ ബന്ധിച്ച്, അവന്റെതന്നെ ഭടന്മാരുടെ മുമ്പില്‍ നിറുത്തി, ഒത്ത്നിയേല്‍ പറഞ്ഞു: 

“നിങ്ങളുടെ രാജാവൊഴികെ മറ്റുള്ളവര്‍ക്കെല്ലാം നിങ്ങളുടെ സ്വദേശത്തെക്കു തിരിച്ചുപോകാം. എന്നിട്ടു നിങ്ങള്‍ക്കു പുതിയ രാജാവിനെ തിരഞ്ഞെടുക്കാം. അവനോടു പറയണം, ഇസ്രായേലിനെതിരെ ചിന്തിക്കുകപോലും ചെയ്യരുതെന്ന്. ഇസ്രായേലിനെതിരെ തിരിഞ്ഞാല്‍ അവനും ഇതുതന്നെയാകും വിധിയെന്ന് അവനെപ്പറഞ്ഞുമനസ്സിലാക്കുകയും വേണം.” 

ഒത്ത്നിയേലിന്റെ വാക്കുകള്‍ അവസാനിക്കുംമുമ്പേ അവന്റെ വാള്‍ കുഷാന്‍ റിഷാത്തായിമിന്റെ ശിരസ്സറുത്തു.
ഇസ്രായേൽജനം ഒത്ത്നിയേലിനെ തങ്ങളുടെ ന്യായപാലകനായി അംഗീകരിച്ചു.
അന്നുമുതൽ, തന്റെ മരണംവരെയുള്ള നാല്പതുവര്‍ഷക്കാലം ഒത്ത്നിയേല്‍ ഇസ്രായേലില്‍ ന്യായപാലനം നടത്തി. അക്കാലമെല്ലാം ഇസ്രായേലിലെങ്ങും സമാധാനം നിലനിന്നു.
ഒത്ത്നിയേല്‍ ജീവിച്ചിരിക്കുമ്പോള്‍ ഇസ്രായേലിലൊരാള്‍പോലും അന്യദേവന്മാരെ ആരാധിച്ചില്ല. 


എന്നാല്‍ അവന്റെ മരണത്തോടെ ഇസ്രയേല്‍ വീണ്ടുമനാഥമായി. തങ്ങളുടെ അവിശ്വസ്തതയുടെ വഴികളിലേക്ക്, അവർ തിരികെപ്പോയിത്തുടങ്ങി.

Sunday, 20 May 2018

ന്യായാധിപന്മാർ - ആമുഖം

ബൈബിളിലെ ഏഴാമത്തെ പുസ്തകമാണ്, 'ന്യായാധിപന്മാർ' (Judges). പുസ്തകത്തിന്റെ പേരു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കെത്തുന്നതുപോലെയുള്ള ന്യായപാലകന്മാർക്കു പകരം യുദ്ധവീരന്മാരായ കുറേയേറെ യോദ്ധാക്കളെയാണ് ഈ പുസ്തകത്തിൽ നാം കാണുന്നത്.

ആറാമത്തെ പുസ്തകമായ, ജോഷ്വായുടെ പുസ്തകത്തിലെ കഥകൾക്ക്, ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടിനുമുമ്പു ജീവിച്ചിരുന്ന മദ്ധ്യപൂർവേഷ്യൻ ജനസമൂഹങ്ങളുടെയും രാജാക്കന്മാരുടേയും ചരിത്രവും പേരുകളുമായി സാമ്യങ്ങളുള്ളപ്പോൾ, ന്യായാധിപന്മാരുടെ പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങളിൽ, ബി.സി. പന്ത്രണ്ടും പതിനൊന്നും നൂറ്റാണ്ടുകളിലെ ചരിത്രത്തെ വിശ്വാസവുമായി ബന്ധപ്പെടുത്തുന്ന യഹൂദവ്യാഖ്യാനം കണ്ടെത്താൻ സാധിക്കും.

ഇസ്രായേൽജനം കർത്താവായ യഹോവയെ വെടിഞ്ഞ്, ബാൽദേവനേയും അഷേരാദേവിയേയും ആരാധിക്കുകയും ഇസ്രായേൽ പിടിച്ചെടുത്ത പ്രദേശങ്ങളുടെ ചുറ്റുവട്ടങ്ങളിൽ താമസിച്ചിരുന്ന മറ്റുജനതകളുടെ വിശ്വാസങ്ങളിലും പൂജകളിലും ബലികളിലും പങ്കാളികളാകുകയുംചെയ്തപ്പോൾ, കർത്താവ് അവരെ ശത്രുക്കൾക്കു് ഏല്പിച്ചുകൊടുത്തു. കാനാന്യർ, മൊവാബ്യർ, ഫിലിസ്ത്യർ, അമ്മോന്യർ, മിദിയാൻകാർ തുടങ്ങിയവർ ഇസ്രായേലിനെതിരേ പ്രബലരാകുകയും ഇസ്രായേലിനെ ആക്രമിച്ചു നശിപ്പിക്കുകയും ഇസ്രായേലികളായ നിരവധിപേരെ പിടിച്ചെടുത്തു് അടിമകളാക്കുകയുംചെയ്തു.

ഇസ്രായേൽ തങ്ങളുടെ തെറ്റുകൾ തിരിച്ചറിഞ്ഞ്, കർത്താവിലേക്കു തിരിയുകയും കർത്താവിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കുകയുംചെയ്തപ്പോഴെല്ലാം, ഇസ്രായേലിലെ ചില നേതാക്കളെ ദൈവം വിമോചകരായി ഉയർത്തിക്കൊണ്ടുവരികയും ഇസ്രായേലിനെ ശത്രുക്കളുടെ പിടിയിൽനിന്നു മോചിപ്പിക്കുകയുംചെയ്തു. ഇസ്രയേലിലെ ഈ നേതാക്കളാണു ന്യായാധിപന്മാർ എന്നറിയപ്പെടുന്നതു്.
എന്നാൽ ഇസ്രായേൽ വീണ്ടുംവീണ്ടും തങ്ങളുടെ തെറ്റുകളാവർത്തിക്കുകയും തെറ്റുമനസ്സിലാകുമ്പോൾ കർത്താവിലേക്കു തിരിയുകയുംചെയ്യുന്നതു തുടർന്നു. അത്തരത്തിൽ, രണ്ടു നൂറ്റാണ്ടുകാലത്തിനിടെ ഒത്ത്നിയേൽ, ഏഹൂദ് ഷംഗർ, ദബോറ, ബാറക്ക്, ഗിദയോൻ, തോല, ജായിർ, ജഫ്താ, ഇബ്സാൻഏലോൻ, അബ്സോൺ, സാംസൺ എന്നീ പന്ത്രണ്ടുപേർ ഇസ്രായേലിന്റെ ന്യായാധിപന്മാരായെത്തി.

ദൈവികപ്രേരണയാൽ, ഇസ്രായേലിന്റെ വിമോചകരായി പ്രവർത്തിച്ച, (മുകളിൽ പേരുപറഞ്ഞ) യുദ്ധവീരന്മാരായ നേതാക്കന്മാരുടെ ജീവിതവും പോരാട്ടങ്ങളുമാണ് 'ന്യായാധിപന്മാർ (Judges) എന്ന പുസ്തകത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ മുമ്പിലേക്കെത്തുന്നതു്.  അതോടൊപ്പം, ജോഷ്വായുടെ കാലശേഷമുള്ള കാനാൻദേശത്തിന്റെ സ്ഥിതി, ഇസ്രായേലിനെതിരെ പ്രബലപ്പെടുന്ന തദ്ദേശീയ ജനവിഭാഗങ്ങളുടെ കഥകൾ, യാക്കോബിന്റെ കാലംമുതൽ ജോഷ്വയുടെ കാലംവരെ, ഒറ്റക്കെട്ടായി മുന്നേറിയിരുന്ന ഇസ്രായേൽഗോത്രങ്ങൾക്കിടയിൽ ചില ഭിന്നതകളും കലഹങ്ങളും മാത്സര്യങ്ങളും വേരിട്ടു തുടങ്ങുന്നതിന്റെ ചിത്രങ്ങൾ തുടങ്ങിയവയും ന്യായാധിപന്മാരുടെ പുസ്തകത്തിൽ കാണാം.

ആമുഖം അല്പം നീണ്ടുപോയതിനാൽ കഥാകഥനം അടുത്തയാഴ്ചയിലാരംഭിക്കാം.

Sunday, 13 May 2018

62. നിറവേറിയ വാഗ്ദാനം


ബൈബിള്‍ക്കഥകള്‍ - 62

ജോഷ്വാ ഇസ്രായേൽശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി പറഞ്ഞു: 

"നമുക്കു വിശ്രമിക്കാനുള്ള സമയമായിട്ടില്ല. ഇസ്രായേലിലെ എല്ലാ ഗോത്രങ്ങൾക്കും ഭൂമി അവകാശമായി ലഭിക്കണമെങ്കിൽ, ചുറ്റുവട്ടത്തുള്ള കൂടുതൽദേശങ്ങൾ നമ്മൾ പിടിച്ചടക്കണം. ഗാസാ, അഷ്ദോദ്, അഷ്കലോൺ, എക്രോൺ, എക്രോണിന്റെ അതിർത്തിമുതൽ ഈജിപ്തിനു കിഴക്കുവരെയുള്ള ദേശങ്ങൾ, ലബനോൻ, ഗബാല്യരുടെ ദേശം, ഗഷൂര്യരുടെ ദേശങ്ങൾ, സിദോന്യരുടെ ദേശങ്ങൾ തുടങ്ങിയവയെല്ലാം ആക്രമിച്ചുകീഴടക്കി, അന്നാട്ടുകാരെയെല്ലാം ഉന്മൂലനംചെയ്യേണ്ടിയിരിക്കുന്നു.

അതിനാൽ, അലസതവെടിയുക; നമുക്കായി കർത്താവു വാഗ്ദാനംനല്കിയിട്ടുള്ള ദേശങ്ങൾ കീഴടക്കാനായി നമ്മൾ യുദ്ധംചെയ്യുമ്പോൾ, അവിടുന്നു നമ്മോടൊപ്പം യുദ്ധംചെയ്യും.

എനിക്ക്, എൺപത്തിയഞ്ചുവയസ്സു പൂർത്തിയായിരിക്കുന്നു. എങ്കിലും കർത്താവിന്റെ കൃപയാൽ, മുപ്പതുകാരന്റെ കരുത്തോടെ വാളും കുന്തവുമുപയോഗിച്ചു പോരാടാൻ എനിക്കു കഴിയും. തയ്യാറാകുക, ഈ ദേശമെല്ലാം പിടിച്ചെടുക്കുന്നതുവരെ നമുക്കു പോരാടാം. ഞാൻ നിങ്ങൾക്കൊപ്പം, മുമ്പേ നടക്കാം''

ഇസ്രായേൽ വീണ്ടും യുദ്ധസജ്ജമായി. ചുറ്റുവട്ടത്തുള്ള നാട്ടുരാജ്യങ്ങളിലെല്ലാം പരിഭ്രാന്തി പടർന്നു. അവർ ഒറ്റയ്ക്കും കൂട്ടായും ചെറുത്തുനില്ക്കാൻ ശ്രമിച്ചു. എന്നാൽ ഒരാൾപോലുമവശേഷിക്കാതെ, മുഴുവൻപേരെയും ഇസ്രായേൽ വാളിനിരയാക്കി. ആ രാജ്യങ്ങളിലെ സ്വത്തുവകകളും കന്നുകാലികളെയും ഇസ്രായേൽ കൊള്ളയടിച്ചു.

കാനാൻദേശം പൂർണ്ണമായും ഇസ്രായേലിനു സ്വന്തമായി. വിരലിലെണ്ണാവുന്ന ചിലരൊഴികേ, അന്നാട്ടുകാർ മുഴുവൻ,  ഉന്മൂലനംചെയ്യപ്പെട്ടു.

ഹിവ്യവംശജരായ ഗിബയോൻനിവാസികൾ ഇസ്രായേലുമായി സന്ധിചെയ്തിരുന്നതിനാൽ അവർമാത്രം ഇസ്രായേല്യർക്കിടയിൽ ജീവനോടെയവശേഷിച്ചു.

പിടിച്ചെടുത്ത പ്രദേശങ്ങൾ, നറുക്കെടുപ്പിലൂടെ ഇസ്രായേലിലെ പതിനൊന്നുഗോത്രങ്ങൾക്കായി വീതിച്ചുനല്കി. ലേവി ഗോത്രജർ പുരോഹിതഗണവും ഇസ്രായേലിന്റെ പൊതുസ്വത്തുമായതിനാൽ അവർക്കായി പ്രത്യേക ദേശം നല്കിയില്ല.

കർത്താവു മോശയോടു കല്പിച്ചതനുസരിച്ചു്, ഏഴു് *അഭയനഗരങ്ങളും ജോഷ്വാ നിർമ്മിച്ചു. ഗലീലിയിലെ കേദഷ്, എഫ്രായിമിലെ ഷെക്കം, കിര്യാത്ത് അർബ, ഹെബ്രോൺ, ബേസർ, റാമോത്ത്, ഗോലാൻ എന്നിവയാണു് ഇസ്രായേലിലെ അഭയനഗരങ്ങൾ.. 

പിതാക്കന്മാരായ അബ്രാഹമിനും ഇസഹാക്കിനും യാക്കോബിനും നല്കിയ വാഗ്ദാനം കർത്താവു നിറവേറ്റി. ഇസ്രായേലിനു നൽകുമെന്നു പിതാക്കന്മാരോടു കർത്താവു വാഗ്ദാനംനൽകിയ ദേശം, ഇസ്രായേലിനു സ്വന്തമായി.

'ഇസ്രായേല്‍ഗോത്രങ്ങള്‍ക്കെല്ലാം ദേശം വിഭജിച്ചു നല്കിയശേഷം, റൂബന്‍, ഗാദ് ഗോത്രങ്ങളേയും മനാസ്സെയുടെ അര്‍ദ്ധഗോത്രത്തേയും ജോഷ്വാ തന്റെയടുത്തു വിളിച്ചുകൂട്ടി.

"കര്‍ത്താവിന്റെ ദാസനായ മോശ നിങ്ങളോടു കല്പിച്ചതെല്ലാമനുസരിച്ച നിങ്ങളെ ഞാനഭിനന്ദിക്കുന്നു. ദേശംമുഴുവന്‍ പിടിച്ചടക്കി, ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങള്‍ക്കുമായി വിഭജിച്ചുനല്കുന്നതുവരെ നിങ്ങള്‍ മുന്നണിയില്‍നിന്നു യുദ്ധംചെയ്തു. ജോര്‍ദ്ദാനക്കരെ, മോശ നിങ്ങള്‍ക്കവകാശമായി നല്കിയ ദേശത്തേക്കു് ഇനി നിങ്ങള്‍ക്കു മടങ്ങാം. മോശ നിങ്ങള്‍ക്കു നല്കിയിട്ടുള്ള കല്പനകളും നിയമങ്ങളുമനുസരിക്കുന്നതില്‍ പ്രത്യേകശ്രദ്ധവയ്ക്കണമെന്നു ഞാന്‍ നിങ്ങളെയോര്‍മ്മിപ്പിക്കുന്നു. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്നേഹിക്കുകയും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണാത്മാവോടുംകൂടെ അവിടുത്തെ ആരാധിക്കുകയുംചെയ്യുന്നതില്‍ നിങ്ങള്‍ എല്ലായ്പ്പോഴും ഉത്സുകരായിരിക്കണം."

ജോഷ്വാ അവരെയനുഗ്രഹിച്ചു യാത്രയാക്കി. തങ്ങളുടെ സഹോദരഗോത്രങ്ങളോടു യാത്രപറഞ്ഞ്, മനാസ്സെയുടെ അർദ്ധഗോത്രവും റൂബന്‍, ഗാദ് ഗോത്രങ്ങളും ജോര്‍ദ്ദാനക്കരെ, അവര്‍ക്കവകാശമായി ലഭിച്ച ദേശങ്ങളിലേക്കു യാത്രയായി.

ഇസ്രായേല്‍ഭവനങ്ങളിലെല്ലാം സന്തോഷവും സമൃദ്ധിയുംനിറഞ്ഞ വര്‍ഷങ്ങള്‍ കടന്നുവന്നു. കാലം, ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ അതിന്റെ പ്രയാണം തുടര്‍ന്നു. തനിക്കു നൂറ്റിപ്പത്തുവയസ്സു പൂര്‍ത്തിയായ ദിവസം, ജോഷ്വാ ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളേയും ഷെക്കമില്‍ വിളിച്ചുകൂട്ടി.

"സകല മനുഷ്യരും പോകേണ്ടവഴിയേ, ഞാനും കടന്നുപോകാനുള്ള സമയമടുത്തിരിക്കുന്നു. നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു വാഗ്ദാനംനല്കിയിരുന്ന കാര്യങ്ങള്‍ ഒന്നൊഴിയാതെ എല്ലാം സഫലമായിരിക്കുന്നുവെന്നു നിങ്ങള്‍ കണ്ടുകഴിഞ്ഞു. നിങ്ങള്‍ അവിടുത്തെ ഉടമ്പടിലംഘിച്ചു്, അന്യദേവന്മാരെ സേവിക്കുകയും അതുവഴി, കര്‍ത്താവിന്റെ കോപം ജ്വലിപ്പിക്കുകയും ചെയ്യരുതു്. അങ്ങനെ ചെയ്താല്‍, കര്‍ത്താവുനല്കിയ ദേശത്തുനിന്നു നിങ്ങളെ നിര്‍മ്മാര്‍ജ്ജനംചെയ്യാനും നിങ്ങളുടെമേല്‍ സകലതിന്മകളും വരുത്താനും കര്‍ത്താവു മടിക്കില്ലെന്നും നിങ്ങളറിയണം. വാഗ്ദാനങ്ങള്‍ നിറവേറ്റിയതുപോലെ, തന്റെ കല്പനകള്‍ ലംഘിക്കുന്നവരുടെമേലുണ്ടാകുമെന്നു കർത്താവു മുന്നറിയിപ്പുനല്കിയിട്ടുള്ള ശാപങ്ങളും അവിടുന്നു നിറവേറ്റുമെന്നോര്‍ക്കുക.

ഇന്നുവരെ കര്‍ത്താവു നമ്മളെ നയിച്ച വഴികളെക്കുറിച്ച് എപ്പോഴും ചിന്തിക്കുക. 

നമ്മുടെ പൂര്‍വ്വപിതാവായ അബ്രഹാം, യൂഫ്രട്ടീസിനക്കരെ മെസപ്പെട്ടോമിയായില്‍ ജനിച്ചുവളര്‍ന്നു. അബ്രഹാമിന്റെ പിതാവായ തേരഹ് വരെയുള്ള തലമുറകള്‍ അന്യദേവന്മാരെ സേവിക്കുകയും അവരുടെ വിഗ്രഹങ്ങളെ പൂജിക്കുകയുംചെയ്തിരുന്നു. എന്നാല്‍ പിതാവായ അബ്രഹാമിനെ, കര്‍ത്താവു വിളിച്ചുവേര്‍തിരിച്ചു, ജോര്‍ദ്ദാന്‍ നദീതീരത്തു് കാനാന്‍ദേശത്തുകൂടെ നയിച്ചു.

അബ്രഹാമിനു പുത്രനായി ഇസഹാക്കിനെയും ഇസഹാക്കിനു യാക്കോബിനേയും കര്‍ത്താവു നല്കി. യാക്കോബിനെ, 'ഇസ്രായേല്‍' എന്നു കര്‍ത്താവു വിളിച്ചു. യാക്കോബിന്റെ പന്ത്രണ്ടുമക്കളുടെ പരമ്പരകളായ നമ്മൾ, ഇസ്രായേലിന്റെ പന്ത്രണ്ടുഗോത്രങ്ങളായി.

കാനാന്‍ദേശത്തു ക്ഷാമകാലമായപ്പോള്‍ ഇസ്രായേലും മക്കളും ഈജിപ്തിലേക്കു പോയി. ഇസ്രായേലിന്റെ പുത്രനായ ജോസഫ്, ഫറവോകഴിഞ്ഞാല്‍ ഈജിപ്തിലെ സര്‍വ്വാധികാരങ്ങളൂം കൈയാളുന്ന ഭരണാധികാരിയാകാന്‍ കര്‍ത്താവിടയാക്കി. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ജോസഫിനെയറിയാത്ത ഫറവോമാരുടെ പുതിയ തലമുറകള്‍ അധികാരത്തിലെത്തി. ഇസ്രായേല്‍ജനത്തെ അവരടിമകളാക്കി.

കര്‍ത്താവു മോശയേയും അഹറോനെയും ഫറവോയ്ക്കു മുമ്പിലേക്കയച്ചു. ഈജിപ്തിനുമേല്‍ മഹാമാരികളയച്ച്, കര്‍ത്താവു നമ്മളെ അവിടെനിന്നു മോചിപ്പിച്ചു.

നമ്മുടെ പിതാക്കന്മാര്‍ ചെങ്കടല്‍ത്തീരത്തെത്തിയപ്പോള്‍, ഈജിപ്തുകാരുടെ സൈന്യം അവരെ പിന്തുടര്‍ന്നെത്തി. കര്‍ത്താവു ചെങ്കടല്‍ രണ്ടായിപ്പിളര്‍ത്തി, ഇസ്രായേലിനെ മറുകര കടത്തി. രഥങ്ങളൂം കുതിരപ്പടകളുമായി പിന്തുടര്‍ന്ന ഈജിപ്തുകാരെ, കര്‍ത്താവു ചെങ്കടലില്‍ മുക്കിക്കളഞ്ഞു.

ജോര്‍ദ്ദാനു മറുകരെ, അമോര്യരുടെ നാട്ടിലേക്കു കര്‍ത്താവു നമ്മെ നയിച്ചു. അമോര്യര്‍ നമുക്കെതിരായി യുദ്ധംചെയ്തെങ്കിലും കര്‍ത്താവവരെ നമുക്കേല്പിച്ചുതന്നു.

മൊവാബു രാജാവായ ബാലാക്ക്, ഇസ്രയേലിനെ ശപിക്കാനായി ബാലാം പ്രവാചകനെ അളയച്ചു വരുത്തി. എന്നാല്‍ അവന്‍ നമ്മെ അനുഗ്രഹിക്കുന്നതിനു കര്‍ത്താവിടയാക്കി.

നമ്മള്‍ ജോര്‍ദ്ദാന്‍കടന്നു ജറീക്കോയിലെത്തി. ഇന്നാട്ടിലുണ്ടായിരുന്ന സകലരെയും യുദ്ധത്തില്‍ വധിച്ചു്, ദേശം പിടിച്ചടക്കാന്‍ കര്‍ത്താവു നമ്മെ സഹായിച്ചു. നമ്മളദ്ധ്വാനിക്കാത്ത ഭൂമിയും പണിയാത്ത പട്ടണങ്ങളും നമുക്കു ലഭിച്ചു. നമ്മള്‍ നട്ടുവളര്‍ത്താത്ത മുന്തിരിത്തോട്ടത്തിന്റെയും ഒലിവു തോട്ടത്തിന്റെയും ഫലം നമ്മളിന്നനുഭവിക്കുന്നു. നമ്മുടെ വാളിന്റെയോ വില്ലിന്റെയോ സഹായത്താലല്ല, കര്‍ത്താവിന്റെ കൃപയാലാണു്, നമുക്കിതെല്ലാം സാദ്ധ്യമായത്.

അതിനാല്‍ കര്‍ത്താവിനെ ഭയപ്പെടുകയും ആത്മാർത്ഥതയോടും വിശ്വസ്തയോടുംകൂടെ അവിടുത്തെ സേവിക്കുകയും ചെയ്യുവിന്‍. യൂഫ്രട്ടീസ് നദിക്കരയിലെ മെസപ്പൊട്ടോമിയയിലും നൈല്‍നദീതീരത്തെ ഈജിപ്തിലും നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ചിരുന്ന ദേവന്മാരെയുപേക്ഷിച്ചു്, കര്‍ത്താവിനെയാരാധിക്കുവിന്‍. ഇവിടെ, ഈ ജോര്‍ദ്ദാന്‍തീരത്തെ അമോര്യര്‍ സേവിച്ചിരുന്ന ദേവന്മാരെയും നിങ്ങള്‍ പിഞ്ചെല്ലരുത്.

കര്‍ത്താവു പരിശുദ്ധനായ ദൈവമാണ്, അസഹിഷ്ണുവായ ദൈവം! നിങ്ങളുടെ പാപങ്ങളുമതിക്രമങ്ങളും അവിടുന്നു ക്ഷമിക്കില്ല. കര്‍ത്താവിനെയുപേക്ഷിച്ചു്, അന്യദേവന്മാരെ സേവിച്ചാല്‍, അവിടുന്നു നിങ്ങള്‍ക്കെതിരേ തിരിയും. നിങ്ങള്‍ക്കു നന്മകള്‍നല്കിയ കര്‍ത്താവുതന്നെ നിങ്ങള്‍ക്കു തിന്മ വരുത്തുകയും നിങ്ങളെ നശിപ്പിക്കുകയും ചെയ്യും."

"ഞങ്ങള്‍ കത്താവിനെമാത്രം സേവിക്കും." ജനങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞു.

'"കര്‍ത്താവിനെ സേവിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നുവെന്നതിനു നിങ്ങള്‍തന്നെ സാക്ഷി.'' ജോഷ്വാ പറഞ്ഞു.

"അതേ, ഞങ്ങള്‍തന്നെ സാക്ഷി. ഞങ്ങള്‍ കര്‍ത്താവിനെവിട്ടു് അന്യദേവന്മാരെ സേവിക്കാനിടയാകാതിരിക്കട്ടെ. നമ്മളേയും നമ്മുടെ പിതാക്കന്മാരെയും അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു കൊണ്ടുപോരുകയും നമ്മുടെ കണ്മുമ്പില്‍, മഹാദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും നമ്മുടെ വഴികളിലും നാം കടന്നുപോയ ജനതകളുടെയിടയിലും നമ്മളെ സംരക്ഷിക്കുകയുംചെയ്തതു നമ്മുടെ ദൈവമായ കര്‍ത്താവാണു്. ഈ ദേശത്തു വസിച്ചിരുന്ന സകലജനതകളേയും തുരത്തി, ഇവിടം നമുക്കവകാശമായി നല്കിയതും കര്‍ത്താവാണു്. അതിനാല്‍ ഞങ്ങളും ഞങ്ങളുടെ തലമുറകളും കര്‍ത്താവിനെ സേവിക്കും. അവിടുന്നുമാത്രമാണു ഞങ്ങളുടെ ദൈവം." 

ഇസ്രായേൽശ്രേഷ്ഠന്മാർ ജനങ്ങളെല്ലാം കേൾക്കേ ഉറക്കെ പ്രഘോഷിച്ചു.

"നിങ്ങളുടെയിടയിലുള്ള അന്യദേവന്മാരെയുപേക്ഷിച്ച്, നിങ്ങളുടെ ഹൃദയം ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിലേക്കു തിരിയിട്ടെ!'' 

ജോഷ്വാ, കര്‍ത്താവിന്റെ നിയമങ്ങളും ചട്ടങ്ങളും ജനങ്ങള്‍ക്കു നല്കുകയും ഇസ്രായേല്‍ജനതയും കര്‍ത്താവുമായി പുതിയൊരുടമ്പടി സ്ഥാപിക്കുകയും ചെയ്തു. കര്‍ത്താവിന്റെ നിയമഗ്രന്ഥത്തില്‍ ജോഷ്വാ ഈ ഉടമ്പടിയെഴുതി. പിന്നീടു് വലിയൊരു കല്ലുയര്‍ത്തി കര്‍ത്താവിന്റെ കൂടാരത്തിനുമുമ്പില്‍, ഒരു ഓക്കുമരച്ചുവട്ടില്‍ സ്ഥാപിച്ചു.

"നമ്മുടെ ഉടമ്പടിയുടെ ഓര്‍മ്മയ്ക്കായി ഈ കല്ല്, ഞാനിവിടെ സ്ഥാപിക്കുന്നു. നിങ്ങള്‍, നിങ്ങളുടെ ദൈവത്തോടു് അവിശ്വസ്തമായി പെരുമാറാതിരിക്കാന്‍ ഇതു നിങ്ങള്‍ക്കു സാക്ഷിയായിരിക്കട്ടെ."

ഈജിപ്തില്‍നിന്നു കൊണ്ടുവന്ന, ജോസഫിന്റെ അസ്ഥികള്‍, ഷെക്കമില്‍ സംസ്കരിച്ചു. പിതാവായ യാക്കോബ്, ഹമോറില്‍നിന്നു നൂറു വെള്ളിനാണയത്തിനു വാങ്ങിയതായിരുന്നു ആ സ്ഥലം.

അധികംവൈകാതെ ജോഷ്വാ അന്തരിച്ചു. അവന്റെ മൃതശരീരം എഫ്രായിം മലമ്പ്രദേശത്തുള്ള തിമ്നാത്ത്സേറയില്‍ സംസ്കരിച്ചു. അഹറോന്റെ പുത്രനും പ്രധാനപുരോഹിതനുമായിരുന്ന ഏലിയാസറും കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞു. അവന്റെ മൃതശരീരം എഫ്രായിം മലമ്പ്രദേശത്തുതന്നെയുള്ള ഗിബയായില്‍ സംസ്കരിച്ചു.
------------------------------------------------------------------------

ബൈബിള്‍ പഴയനിയമത്തിലെ ആറാമത്തെ പുസ്തകമായ 'ജോഷ്വാ ' പൂര്‍ണ്ണമായി. അടുത്തയാഴ്ച മുതല്‍ ഏഴാമത്തെ പുസ്തകമായ 'ന്യായാധിപന്മാര്‍' (Judges) ആരംഭിക്കുന്നു.

Sunday, 6 May 2018

61 ജോഷ്വാനയിച്ച യുദ്ധങ്ങള്‍

ബൈബിള്‍ക്കഥകള്‍ - 61

ജറുസലെം, ഹെബ്രോണ്‍, യാര്‍മുത്, ലാഖീഷ്, എഗ്‌ലോണ്‍ എന്നിവയുടെ അധിപന്മാരായ അദോനിസെദേക്ക്, ഹോഹാം, പിറാം, ജഫിയ, ദബീര്‍ എന്നിവരെ വധിച്ചശേഷം, അവരുടെ രാജ്യങ്ങള്‍ ഇസ്രായേല്‍ കൈയടക്കി. 

ഇസ്രായേലിൻ്റെ പടയോട്ടത്തിനൊടുവില്‍ ആ രാജ്യങ്ങളില്‍ ജീവനുള്ള ഒന്നുമവശേഷിച്ചില്ല. ഈ രാജ്യങ്ങളുടെ അയല്‍രാജ്യങ്ങളായിരുന്ന ലാഖീഷ്, എല്‍ദോണ്‍ എന്നീ രാജ്യങ്ങളും ജോഷ്വായുടെ സൈനികര്‍ ആക്രമിച്ചു കീഴടക്കി. മനുഷ്യരും മൃഗങ്ങളുമടക്കം എല്ലാ ജീവജാലങ്ങളെയും പൂര്‍ണ്ണമായും നശിപ്പിച്ചശേഷമാണ് ജോഷ്വായും പടയാളികളും ഗില്‍ഗാലിലെ ഇസ്രായേല്‍ പാളയത്തിലേക്കു മടങ്ങിയത്. ഗിബയോനടക്കം, എട്ടു രാജ്യങ്ങളായിരുന്ന ഭൂപ്രദേശം മുഴുവന്‍ ഒറ്റപ്പടയോട്ടത്തത്തില്‍ ഇസ്രായേലിൻ്റെ അധീനതിയിലായി.

ഇസ്രായേല്‍ എന്ന അപകടകാരികളായ നാടോടികള്‍, അവര്‍ക്കു മുമ്പിലെത്തുന്നതെല്ലാം ഉന്മൂലനംചെയ്തുകൊണ്ടു കടന്നുവരുന്നതായി ചുറ്റുവട്ടത്തുള്ള രാജ്യങ്ങളിലെല്ലാം വാര്‍ത്തയെത്തി.

ഹാസോര്‍ രാജാവായ യാബീന്‍, മാദോന്‍ രാജാവായ യോബാബ് ഷിമ്റോണിലെയും അക്ഷാഫിലെയും രാജാക്കന്മാര്‍, വടക്കു മലമ്പ്രദേശത്തും താഴ്‌വരയില്‍ അരാബായിലും പടിഞ്ഞാറ് നഫത്‌ദോറിലുള്ള രാജാക്കന്മാര്‍, കിഴക്കുപടിഞ്ഞാറന്‍ദേശത്ത് അവശേഷിച്ചിരുന്ന കാനാന്യര്‍, മലമ്പ്രദേശത്തുള്ള അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ജബൂസ്യര്‍, മിസ്പാദേശത്ത് ഹെര്‍മോണ്‍ താഴ്‌വരയില്‍ വസിച്ചിരുന്ന ഹിവ്യര്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ ഒന്നിച്ചുകൂടി.

ഇസ്രായേല്‍ എന്ന പൊതുശത്രുവിനെതിരേ, സംയുക്തമായി സൈനികനീക്കം നടത്താന്‍ തീരുമാനമായി.

ധാരാളം കുതിരകളും ഇരുമ്പു രഥങ്ങളും പടയാളികളുമടങ്ങിയ കുതിരപ്പടയും, സമുദ്രതീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റ കാലാള്‍പ്പടയുമൊരുങ്ങി. ഗില്‍ഗാലിലെ ഇസ്രായേല്‍പ്പാളയം ലക്ഷ്യമാക്കി സൈന്യം പുറപ്പെട്ടു. യാത്രാമദ്ധ്യേ, മൊറോം നദിയുടെ തീരത്ത്, അവര്‍ താവളമടിച്ചു.

തങ്ങള്‍ക്കെതിരെ തദ്ദേശീയരായ നിരവധി രാജാക്കന്മാര്‍ സംയുക്തമായി സൈനികനീക്കംനടത്തുന്നതായി ജോഷ്വാ അറിഞ്ഞു. ജോഷ്വാ കര്‍ത്താവിൻ്റെ വാഗ്ദാനപേടകത്തിനു മുമ്പില്‍ പ്രാര്‍ത്ഥനയോടെ മുട്ടുകുത്തി.

"നീ അവരെ ഭയപ്പെടേണ്ടാ. നാളെ ഈ സമയംവരെമാത്രമേ, നിനക്കെതിരേവരുന്ന ശത്രുസൈന്യത്തിന് ആയുസ്സു നല്കിയിട്ടുള്ളൂ. നാളെ ഈ സമയത്തിനപ്പുറം അവരിലൊരാള്‍പോലും ജീവനോടെ അവശേഷിക്കുകയില്ല."

ജോഷ്വാ മൊറോംനദിയുടെ തീരത്തേക്ക് ഇസ്രായേല്‍സൈന്യത്തെ നയിച്ചു. ശത്രുപക്ഷത്ത്, വലിയ സൈന്യനിരയുണ്ടായിരുന്നതിനാല്‍ നേരിട്ടുള്ള ആക്രമണം വിജയിക്കില്ലെന്നു ജോഷ്വാ തിരിച്ചറിഞ്ഞു. ഇസ്രായേല്‍സൈന്യത്തെ, ജോഷ്വാ ചെറിയ സംഘങ്ങളായി തിരിച്ചു. ശത്രുപാളയത്തിനു ചുറ്റും പലയിടങ്ങളിലായി അവർ ഒളിച്ചു.


ആ രാത്രിയില്‍, ശത്രുപാളയത്തിനുചുറ്റും പലയിടങ്ങളിനിന്നായി ഒരേസമയം നടത്തിയ മിന്നലാക്രമണത്തില്‍ തദ്ദേശീയസൈന്യം പതറിപ്പോയി.


നേരംപുലരുന്നതു വരെ ആക്രമണം തുടർന്നു. കുതിരകളുടെ കുതിഞരമ്പുകള്‍ മുറിച്ചു. ഇരുമ്പുരഥങ്ങള്‍ തകര്‍ത്തു തീയിട്ടു. ഉച്ചയ്ക്കുമുമ്പുതന്നെ ഒരാള്‍പോലുമവശേഷിക്കാതെ സംയുക്തസൈന്യത്തിലെ മുഴുവന്‍പേരും വാളിനിരയായി. തങ്ങള്‍ക്കെതിരേ സൈന്യത്തെ അയച്ച രാജ്യങ്ങളെല്ലാം ജോഷ്വാ ആക്രമിച്ചു കീഴടക്കി. അതിനുമപ്പുറം, ഗാസയിലും ഗത്തിലും ഹെബ്രോണിലും ദബോറിലും ഇസ്രായേല്‍ കടന്നുകയറി. ഇസ്രായേലുമായി സഖ്യംചെയ്ത ഗിബയോന്‍കാരും ഗാസായിലും ഗത്തിലും അഷ്‌ദോദിലുമുള്ള അനാക്കിം വംശജരായ ചിലരുമൊഴികേ, തദ്ദേശവാസികളായ മുഴുവന്‍പേരും ഉന്മൂലനംചെയ്യപ്പെട്ടു.

തങ്ങള്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ ജോഷ്വാ ഇസ്രായേലിലെ ഏഴുഗോത്രങ്ങള്‍ക്കായി വിഭജിച്ചു നല്കി. രണ്ടു ഗോത്രങ്ങള്‍ക്ക് ജോര്‍ദ്ദാന്‍ നദിയുടെ കിഴക്കുള്ളപ്രദേശങ്ങള്‍ ആദ്യംതന്നെ നല്കിയിരുന്നു. പുരോഹിതഗോത്രമായ ലേവിഗോത്രത്തിന്, അവകാശമൊന്നുമുണ്ടായിരുന്നില്ല. കര്‍ത്താവു മോശയോടു കല്പിച്ചിരുന്നതുപോലെ, ഓരോ ഗോത്രത്തിനുമുള്ള അവകാശം നറുക്കെടുപ്പിലൂടെയാണു നിശ്ചയിച്ചത്.

ഭൂമി അവകാശമായി ലഭിക്കാന്‍ ഇനിയും രണ്ടുഗോത്രങ്ങള്‍കൂടെ അവശേഷിച്ചിരുന്നതിനാല്‍, അവര്‍ക്കായി രാജ്യങ്ങള്‍ പിടിച്ചെടുക്കുന്നതുവരെ യുദ്ധങ്ങളവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. ജോഷ്വായാകട്ടെ, വാര്‍ദ്ധക്യത്തിലേക്കു കടന്നിരുന്നു.

ഇനിയും പിടിച്ചെടുക്കേണ്ട ഭൂപ്രദേശങ്ങള്‍ കണ്ടെത്തുന്നതിനും അവിടെ പ്രയോഗിക്കേണ്ട യുദ്ധതന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുമായി, ജോഷ്വാ ഇസ്രായേല്‍ശ്രേഷ്ടരെ വിളിച്ചുകൂട്ടി.