Sunday 22 April 2018

59. ഗിബയോന്‍കാരുടെ നയതന്ത്രം

ബൈബിള്‍ക്കഥകള്‍ - 59

ജോര്‍ദ്ദാൻ്റെ മറുകരയില്‍ മലകളിലും താഴ്‌വരകളിലും ലബനോന്‍വരെ നീണ്ടുകിടക്കുന്ന വലിയ കടല്‍ത്തീരത്തും വസിച്ചിരുന്ന ഹിത്യരും അമോര്യരും കാനാന്യരും പെരീസ്യരും ഹിവ്യരും ജബൂസ്യരുമായ രാജാക്കന്മാരെല്ലാവരും ഇസ്രായേലിനുമെതിരേ യുദ്ധംചെയ്യാന്‍ ഒരുമിച്ചുകൂടി. എന്നാല്‍ അവര്‍ക്കിടയിലുണ്ടായിരുന്ന ഗിബയോന്‍ദേശക്കാര്‍മാത്രം അവരോടുചേര്‍ന്നില്ല.

ആയ് പട്ടണത്തെക്കാള്‍ വലുതും സൈന്യബലത്താല്‍ ശക്തവുമായിരുന്നു ഗിബെയോൻ. എങ്കിലും ഇസ്രായേലിനെതിരായി ഒരു യുദ്ധം വിജയിക്കാന്‍ എളുപ്പമാകില്ലെന്ന് ഗിബയോന്‍രാജാവു മനസ്സിലാക്കി.

ഇസ്രായേലിനോടു സ്വീകരിക്കേണ്ട നയമെന്തെന്നു ചര്‍ച്ചചെയ്യാന്‍ ഗിബയോനിലെ പ്രമുഖര്‍ ഒന്നിച്ചുകൂടി.

"ജെറീക്കോയ്ക്കും ആയിലും സംഭവിച്ചതെന്തെന്നു നാം അറിഞ്ഞതല്ലേ? നമ്മുടെ ചുറ്റുവട്ടത്തുള്ള രാജാക്കന്മാര്‍ക്കൊപ്പം നമ്മളും ഇസ്രായേലിനെനേരിട്ടാല്‍ അനുഭവം മറ്റൊന്നാകാനിടയില്ല. അതിനാല്‍ ഇസ്രായേലുമായി നമ്മള്‍ സന്ധിയിലാകണം."

"അതെങ്ങനെ സാധിക്കും? കാനാന്‍ദേശത്തുള്ള രാജ്യങ്ങളെല്ലാം പിടിച്ചടക്കാനാണ് അവരുടെ ഉദ്ദ്യേശമെന്നല്ലേ അറിഞ്ഞത്? അങ്ങനെയെങ്കില്‍ അവര്‍ നമ്മളുമായി സന്ധിക്കു തയ്യാറാകുമോ? ജെറീക്കോയിലും ആയിലും ചെയ്തതുപോലെ നമ്മളെയും വധിച്ചു നമ്മുടെ ദേശം പിടിച്ചെടുക്കാനേ അവര്‍ ശ്രമിക്കുകയുള്ളൂ. അറിഞ്ഞുകൊണ്ട് അവരുടെ വാൾ‌ത്തലയ്ക്കുമുമ്പില്‍ നമ്മള്‍ തലവയ്ക്കണോ?"

"അവര്‍ ഇങ്ങോട്ട് ആക്രമണത്തിനെത്തിയാലും നമ്മള്‍ നമുക്കു ചുറ്റുമുള്ള ജനതകളോടുചേര്‍ന്ന് അങ്ങോട്ടാക്രമിച്ചാലും നമുക്കു നമ്മുടെ രാജ്യവും ജീവനും നഷ്ടമാകുമെന്നുറപ്പാണ്. അവരുമായി സന്ധിചെയ്‌താല്‍ നമ്മുടെയും നമ്മുടെ കുഞ്ഞുങ്ങളുടെയും ജീവനെങ്കിലും രക്ഷിക്കാനാകും."

"പക്ഷേ എങ്ങനെ? നമ്മള്‍ ഇന്നാട്ടുകാരാണ് എന്നറിഞ്ഞാല്‍ രാജ്യംപിടിച്ചടക്കുന്നതിനുവേണ്ടി അവര്‍ നമ്മളെ ഉന്മൂലനംചെയ്യില്ലേ?"

"വിദൂരത്തുനിന്നു വരുന്ന നാടോടികള്‍ എന്ന വ്യാജേന നമുക്കവരെ സമീപിക്കാം. അവരുടെ ദൈവമായ കര്‍ത്താവിൻ്റെ നാമത്തില്‍ നമുക്കു സഹായമഭ്യര്‍ത്ഥിക്കാം"

അത് എല്ലാവര്‍ക്കും സ്വീകാര്യമായ അഭിപ്രായമായിരുന്നു. ചെറിയൊരു സംഘത്തെ ഇസ്രായേല്‍ത്താവളത്തിലേക്കയച്ച്, അവരുമായി ഒരുടമ്പടിയുണ്ടാക്കാന്‍ ഗിബയോന്‍കാര്‍ തീരുമാനിച്ചു.

പഴകി വൃത്തിഹീനമായ വസ്ത്രങ്ങളും കീറിത്തുന്നിയ പാദരക്ഷകളുമണിഞ്ഞ്‌, ഇസ്രായേല്‍ താവളമടിച്ചിരിക്കുന്ന ഗില്‍ഗാലിലേക്ക്, ഗിബയോന്‍ ദൂതന്മാരുടെ സംഘം പുറപ്പെട്ടു.

ഭക്ഷണസാധനങ്ങള്‍ പഴകിയ ചാക്കുകളിലും വീഞ്ഞ്, കീറിത്തുന്നിയ തോല്‍ക്കുടങ്ങളിലും നിറച്ചാണ് അവര്‍ ഗില്‍ഗാലിലേക്കു നീങ്ങിയത്. മൂന്നുദിവസത്തെ യാത്ര അവരെ ഇസ്രായേല്‍ പാളയത്തിലെത്തിച്ചു. ജോഷ്വായുടെ മുമ്പില്‍ താണുവണങ്ങി, ഗിബയോന്‍കാര്‍ ഇസ്രായേലിന്റെ സഹായമഭ്യര്‍ത്ഥിച്ചു.

"ഞങ്ങള്‍ വിദൂരദേശത്തുനിന്നു വരുകയാണ്. ഞങ്ങളുമായി നിങ്ങളൊരു സമാധാനയുടമ്പടിചെയ്യണം."

"നിങ്ങള്‍ ഞങ്ങള്‍ക്കു സമീപസ്ഥരായ ദേശക്കാരാണോയെന്നു ഞങ്ങളെങ്ങനെയറിയും? കാനാന്‍ദേശത്തിൻ്റെ പരിധിയില്‍വരുന്ന ഒരു ജനതയുമായും ഒരുടമ്പടിക്കും ഞങ്ങള്‍ തയ്യാറല്ല."

"നോക്കൂ, നിങ്ങളുടെ ദൈവമായ കര്‍ത്താവിൻ്റെ നാമംകേട്ട്, വിദൂരദേശത്തുനിന്നു വന്നിട്ടുള്ളവരാണു. ഞങ്ങള്‍. കര്‍ത്താവിനെക്കുറിച്ചും അവിടുന്ന് ഈജിപ്തില്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ഞങ്ങളറിഞ്ഞു. ജോര്‍ദ്ദാൻ്റെ മറുകരയില്‍, ഹെഷ്‌ബോനിലെ സീഹോന്‍രാജാവിനോടും അഷ്ത്താറോത്തിലെ ബാഷാന്‍രാജാവായ ഓഗിനോടും നിങ്ങള്‍ പ്രവര്‍ത്തിച്ചതെന്തെന്നും ഞങ്ങളറിഞ്ഞു. ഏറ്റവുമൊടുവിലായി ജെറീക്കൊയ്ക്കും ആയ് രാജ്യത്തിനും സംഭവിച്ചതെന്തെന്നും ഞങ്ങള്‍ക്കറിയാം. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെപ്പോലെ മറ്റൊരു ദൈവമില്ലെന്നു ഞങ്ങള്‍ക്കിന്നറിയാം.

ഇതാ ഞങ്ങളുടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണങ്ങിപ്പൂത്തിരിക്കുന്നു. ഞങ്ങള്‍ വീഞ്ഞുനിറയ്ക്കുമ്പോള്‍ ഈ തോല്‍ക്കുടങ്ങള്‍ പുതിയവയായിരുന്നു. ഇപ്പോള്‍ അവ കീറിയിരിക്കുന്നു. സുദീര്‍ഘമായ യാത്രയില്‍ ഞങ്ങളുടെ വസ്ത്രങ്ങളും ചെരിപ്പുകളും കീറി നശിച്ചിരിക്കുന്നു. ഞങ്ങളുമായി ഒരുടമ്പടിക്കു നിങ്ങള്‍ തയ്യാറായാല്‍ നിങ്ങളോടും നിങ്ങളുടെ കര്‍ത്താവിനോടും ഞങ്ങളെന്നും കടപ്പെട്ടവരായിരിക്കും."

അവര്‍ കാണിച്ച തെളിവുകള്‍, പഴകിയ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പാദരക്ഷകളും, കണ്ടപ്പോള്‍ ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ അവരെ വിശ്വസിച്ചു. എന്നാല്‍ ജോഷ്വായോ ഇസ്രയേല്‍പ്രമുഖന്മാരോ കര്‍ത്താവിൻ്റെ ഹിതമെന്തെന്നറിയാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നില്ല.
എക്കാലവും അവരുടെ ജീവന്‍ ശത്രുക്കളില്‍നിന്നു സംരക്ഷിക്കാമെന്ന്, ഇസ്രായേല്‍പ്രമുഖരും ജോഷ്വായും കര്‍ത്താവിൻ്റെ നാമത്തില്‍ ഗിബയോന്‍കാര്‍ക്കു വാക്കുകൊടുക്കുകയുംചെയ്തു.


ഗിബയോനിലെ ജനങ്ങള്‍ ഇസ്രായേല്‍ക്കാരുമായി ഒരു സമാധാനസന്ധിയുണ്ടാക്കിയെന്ന്, ജറുസലെംരാജാവായ അദോനിസെദേക്ക് കേട്ടു. ജെറുസലേമിനുസമീപമുള്ള ഹെബ്രോണ്‍, യാര്‍മുത്, ലാഖീഷ്, എഗ്‌ലോണ്‍ എന്നിവിടങ്ങളിലെ രാജാക്കന്മാരുമായി അവൻ സന്ധിയുണ്ടാക്കി. അവര്‍ ഗിബയോനെതിരായി സംയുക്തസൈന്യത്തെയണിനിരത്തി.

ഗിബയോനിലെ ദൂതന്മാര്‍ ഗില്‍ഗാലില്‍ പാളയമടിച്ചിരുന്ന ജോഷ്വയെ വിവരമറിയിച്ചു: "ഞങ്ങളെ സഹായിക്കാനായി നിങ്ങള്‍ വേഗമെത്തണം. മലമ്പ്രദേശത്തു വസിക്കുന്ന അമോര്യരാജാക്കന്മാര്‍ ഞങ്ങള്‍ക്കെതിരായി സംഘടിച്ചിരിക്കുന്നു."

ഗിബയോന്‍കാര്‍ തങ്ങളുടെ സമീപസ്ഥമായ ദേശനിവാസികളാണെന്ന് ഇസ്രായേൽക്കാർ അപ്പോൾമാത്രമാണറിഞ്ഞത്.

അതറിഞ്ഞപ്പോള്‍ ഇസ്രായേല്‍ശ്രേഷ്ഠന്മാര്‍ കോപിഷ്ഠരായി. അവര്‍ ജോഷ്വായ്ക്കു മുമ്പില്‍ സമ്മേളിച്ചു.

No comments:

Post a Comment