Sunday 22 October 2017

34. ചെങ്കടല്‍

ബൈബിൾക്കഥകൾ 34


നിരവധി കുതിരപ്പടയാളികളും അറുന്നൂറുരഥങ്ങളുമടങ്ങിയ വലിയൊരു സൈന്യവ്യൂഹം ഇസ്രായേല്‍ജനതയെ പിടികൂടി തിരികെക്കൊണ്ടുവരാനായി ഈജിപ്തിൽനിന്നു പുറപ്പെട്ടു.. 

അക്കാര്യമറിയാതെ, ഇസ്രായേല്‍ജനം, ആഹ്ലാദത്തോടെ തങ്ങളുടെ  യാത്രതുടര്‍ന്നു. 

നാനൂറ്റിമുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ്, ജോസഫും ഈജിപ്തുകാരിയായ ഭാര്യ അസ്നത്തും അവരുടെ രണ്ടുമക്കളുമടക്കം എഴുപതുപേരാണ് ഇസ്രായേല്‍മക്കളായി ഈജിപ്തിലുണ്ടായിരുന്നത്. ഇന്നവര്‍ വലിയൊരു ജനതയായി, സ്വന്തദേശംതേടി മടക്കയാത്രതുടങ്ങിയിരിക്കുന്നു.
അബ്രഹാമിൻ്റെ സന്തതികൾക്കായി വാഗ്ദാനംചെയ്യപ്പെട്ട കാനാന്‍ദേശത്തേക്കുള്ള മടക്കയാത്ര....!

ആറുലക്ഷം പുരുഷന്മാര്‍ ... അത്രയുംതന്നെ സ്ത്രീകള്‍ ... സ്ത്രീപുരുഷന്മാരുടെ എണ്ണത്തിന്റെ മൂന്നോനാലോമടങ്ങു കുട്ടികള്‍ ... ഒപ്പം അവരുടെ എണ്ണമറ്റ മൃഗസമ്പത്തും...  എഴുപതുപേര്‍ വലിയൊരു ജനതയായി വളര്‍ന്നിരിക്കുന്നു!

മോശയെ ദൈവപുരുഷനായിക്കരുതിയ ഒരുവിഭാഗം ഈജിപ്തുകാരും അവരോടൊപ്പംചേര്‍ന്നിരുന്നു..

മോശയുടെയും അഹറോന്റെയുംപിന്നാലെ, തേനുംപാലുമൊഴുകുന്ന സ്വന്തനാട്ടിലേക്കു മടങ്ങുന്ന ഇസ്രായേല്‍ക്കാരെല്ലാം വലിയ സന്തോഷത്തോടെയും പ്രത്യാശയോടെയും ഓരോ ചുവടും മുമ്പോട്ടുവച്ചു.

കുഴച്ചമാവു പുളിക്കുന്നതിനുമുമ്പേ, അതു തോള്‍സഞ്ചിയിലേന്തി യാത്രപുറപ്പെട്ടതിനാല്‍ അവരുടെപക്കല്‍ പുളിമാവുണ്ടായിരുന്നില്ല. യാത്രയില്‍ അവര്‍ പുളിപ്പില്ലാത്ത അപ്പം ചുട്ടു. എങ്കിലും ആരും പരാതി പറഞ്ഞില്ല. ഈജിപ്തില്‍നിന്നു തങ്ങളെ മോചിപ്പിച്ച കര്‍ത്താവില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചു. 

എന്നാല്‍ കര്‍ത്താവ് അവരെ വിശ്വസിച്ചിരുന്നില്ല.

അതിനാല്‍, ഫിലിസ്ത്യരുടെ ദേശത്തുകൂടെ, കരമാര്‍ഗ്ഗമുള്ള എളുപ്പവഴിയ്ക്കുപകരം മരുഭൂമിയിലൂടെയുള്ള വഴിയിലൂടെ ചെങ്കടല്‍ത്തീരത്തേക്കു ജനത്തെ നയിക്കാന്‍ കര്‍ത്താവു മോശയോടു കല്പിച്ചു.

രാത്രിയും പകലും സഞ്ചരിക്കാന്‍സാധിക്കുംവിധം പകല്‍ തണുപ്പുംതണലുമേകുന്ന മേഘസ്തംഭമായും രാത്രിയില്‍ ചൂടും വെളിച്ചവുംപകരുന്ന അഗ്നിസ്തംഭമായും കര്‍ത്താവ്, അവരോടൊത്തു സഞ്ചരിച്ചു. രാത്രിയില്‍ അഗ്നിസ്തംഭവും പകല്‍ മേഘസ്തംഭവും അവരുടെ മുമ്പില്‍നിന്നു മാറിയതേയില്ല!

ഇസ്രായേല്‍ജനം മരുഭൂമിയിലൂടെ ചെങ്കടല്‍ത്തീരത്തേക്കാണു നടക്കുന്നതെന്നു ചാരന്മാരില്‍നിന്നറിഞ്ഞപ്പോള്‍ ഫറവോയും കൂട്ടരും സന്തോഷിച്ചു. 

ഫറവോ അട്ടഹസിച്ചുകൊണ്ടു പറഞ്ഞു; "അവര്‍ വഴിയറിയാതെ അലഞ്ഞുതിരിയുന്നു.... മരുഭൂമി അവരെ കുടുക്കിലാക്കിക്കഴിഞ്ഞു... ഇനിയവര്‍ക്കു രക്ഷയില്ല; ചെങ്കടല്‍ അവരെ തിരികെനടത്തും, എന്റെ കുതിരപ്പട്ടാളത്തിന്റെയും തേരാള്‍പ്പടയുടെയും പിടിയില്‍ അവരകപ്പെടും...!"

അത്യന്തമാഹ്ലാദത്തോടെ ദൈവത്തെ സ്തുതിച്ചുകൊണ്ട്, ഇസ്രായേൽക്കാർ മോശയേയും അഹറോനെയു അനുഗമിച്ചു.. ഫറവോയുടെ സൈന്യം തങ്ങളെപ്പിന്തുടർന്നെത്തുമെന്ന് അവരൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ദിവസങ്ങളായുള്ള വിശ്രമമില്ലാത്ത യാത്ര, ജനങ്ങളെയും അവരുടെ ആടുമാടുകളേയും തളര്‍ത്തിത്തുടങ്ങി. ഇനിയല്പം വിശ്രമിക്കണം. എവിടെയാണ് ഇത്രയധികം ജനങ്ങള്‍ക്കായി കൂടാരങ്ങളൊരുക്കുക? മോശ കര്‍ത്താവിനോടാരാഞ്ഞു.

"പിഹഹിറോത്തിനു മുമ്പില്‍ മിഗ്‌ദോലിനപ്പുറത്ത്, ബാല്‍സെഫോന്റെ എതിര്‍വശത്തായി ചെങ്കടലിനോടുചേർന്ന്, നിങ്ങള്‍ക്കു പാളയമടിക്കാം. അവിടെ പാളയമടിച്ചാലുടന്‍ നിങ്ങളുടെ കടിഞ്ഞൂല്‍സന്തതികളെക്കുറിച്ചുള്ള എന്റെ കല്പനകള്‍ നീ ജനത്തെയറിയിക്കണം.

നിങ്ങളോടും നിങ്ങളുടെ പിതാക്കന്മാരോടുമുള്ള വാഗ്ദാനപ്രകാരം കര്‍ത്താവു നിങ്ങളെ കാനാന്‍ദേശത്തു പ്രവേശിപ്പിക്കുകയും അവിടം നിങ്ങള്‍ക്കു നല്കുകയുംചെയ്യുമ്പോള്‍, നിങ്ങളുടെ എല്ലാ ആദ്യജാതരെയും കര്‍ത്താവിനു സമര്‍പ്പിക്കണം. മൃഗങ്ങളുടെ കടിഞ്ഞൂലുകളിലും ആണ്‍കുട്ടികള്‍ കര്‍ത്താവിനുള്ളവയായിരിക്കും.

എന്നാല്‍, ഒരാട്ടിന്‍കുട്ടിയെ പകരംകൊടുത്ത്, കടിഞ്ഞൂലിനെ വീണ്ടെടുക്കാം. നിങ്ങളുടെ മക്കളില്‍ ആദ്യജാതരെയെല്ലാം വീണ്ടെടുക്കണം. മൃഗങ്ങളെ നിങ്ങള്‍ വീണ്ടെടുക്കുന്നില്ലെങ്കില്‍, അതിന്റെ കഴുത്തുഞെരിച്ചു കൊന്നുകളയണം. 

കാലാന്തരത്തില്‍, ഇതിന്റെയര്‍ത്ഥമെന്താണെന്ന് നിങ്ങളുടെ അനന്തരതലമുറയില്‍പ്പെട്ടവര്‍ ചോദിച്ചാല്‍, നിങ്ങളവരോട് ഇങ്ങനെ പറയണം, അടിമത്തത്തിന്റെ നാടായ ഈജിപ്തില്‍നിന്ന്, കര്‍ത്താവു തന്റെ ശക്തമായ കരത്താല്‍ നമ്മളെ മോചിപ്പിച്ചു. നമ്മളെ വിട്ടയയ്ക്കാന്‍ ഫറവോ വിസമ്മതിച്ചപ്പോള്‍ ഈജിപ്തിലെ  മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം കര്‍ത്താവു സംഹരിച്ചു. അതിനാലാണ്, മനുഷ്യരുടെ കടിഞ്ഞൂലുകളെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളില്‍ ആണ്‍കുട്ടികളെയും നമ്മള്‍ കര്‍ത്താവിനു സമര്‍പ്പിക്കുന്നത്."

കര്‍ത്താവിന്റെ കല്പനപ്രകാരം ബാല്‍സെഫോന്റെ എതിര്‍വശത്തു ചെങ്കടല്‍ത്തീരത്തായി ഇസ്രായേല്‍ജനം കൂടാരമടിച്ചു. അതിനുശേഷം മോശ ജനങ്ങളെ മുഴുവന്‍ ഒന്നിച്ചുകൂട്ടി. കര്‍ത്താവു മോശയോടു കല്പിച്ചതുപോലെ, കടിഞ്ഞൂലുകളെക്കുറിച്ചുള്ള ദൈവഹിതം അഹറോന്‍ ജനങ്ങളെയറിയിച്ചു.

ജനക്കൂട്ടം വലിയ ശബ്ദത്തില്‍ കര്‍ത്താവിനെ സ്തുതിച്ചുകൊണ്ടു തങ്ങളുടെ വിധേയത്വമറിയിച്ചു.

ആ രാത്രിയില്‍ വലിയ സന്തോഷത്തോടെ അവര്‍ കൂടാരങ്ങളില്‍ വിശ്രമിച്ചു. ദൈവസ്തുതിയുടെ കീര്‍ത്തനങ്ങള്‍ അന്തരീക്ഷത്തിലുയര്‍ന്നു. പിന്നെ, കുളിർമ്മയുള്ള കടൽക്കാറ്റേറ്റ് 
ജനങ്ങള്‍ ശാന്തമായിക്കിടന്നുറങ്ങി.

ശാന്തവും പ്രതീക്ഷാനിർഭരവുമായ പുതിയൊരു പ്രഭാതംകൂടെയെത്തി. 
മോശയിൽനിന്ന്, യാത്രതുടരാനുള്ള നിർദ്ദേശം ലഭിക്കുന്നതുവരെ ഇനി വിശ്രമിക്കാം. വാഗ്ദത്തദേശത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ചർച്ചകളുമായിരുന്നൂ പാളയത്തിലെങ്ങും...

എന്നാൽ ആ സന്തോഷനിമിഷങ്ങൾ ഏറെ നീണ്ടുപോയില്ല...

അകലെ, മരുഭൂമിയില്‍നിന്ന്, ആകാശത്തിലേക്കുയരുന്ന പൊടിപടലങ്ങൾ ഇസ്രയേൽക്കാരുടെ ശ്രദ്ധയിലെത്തി.. പാഞ്ഞടുക്കുന്ന സൈന്യവ്യൂഹങ്ങളുടെ വിദൂരക്കാഴ്ചയിൽത്തന്നെ ഇസ്രയേൽക്കാര്‍ നടുങ്ങി. 


മുമ്പില്‍ ചെങ്കടല്‍... പിന്നില്‍നിന്നു പാഞ്ഞടുക്കുന്ന ഈജിപ്തിന്റെ സൈന്യം.... ഇന്നത്തെ മദ്ധ്യാഹ്നത്തിനുമുമ്പേ തങ്ങൾ സൈന്യത്തിൻ്റെ പിടിയിൽപ്പെടുമെന്നു തിരിച്ചറിഞ്ഞപ്പോൾ ഇസ്രായേൽക്കാർ വിഹ്വലരായി...

ജനങ്ങളൊന്നടങ്കം മോശയുടെയും അഹറോന്റെയുംചുറ്റും തടിച്ചുകൂടി. ജനക്കൂട്ടത്തെ ശാന്തരാക്കാന്‍ ഇരുവരും കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞരാത്രിയില്‍പ്പാടിയ സ്തുതിഗീതങ്ങള്‍ ജനം വിസ്മരിച്ചു. അവര്‍ കർത്താവിനും മോശയ്ക്കുമെതിരെ പിറുപിറുത്തു.

"ഈജിപ്തില്‍ ശവക്കുഴികളില്ലാഞ്ഞിട്ടാണോ, മരുഭൂമിയില്‍ക്കിടന്നു മരിക്കാനായി നിങ്ങൾ ഞങ്ങളെ  ഇവിടേയ്ക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നത്?"

"നീ എന്താണു ഞങ്ങളോടു ചെയ്തിരിക്കുന്നത്? എന്തിനാണു ഞങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത്?"

"ഞങ്ങളെ തനിയേ വിട്ടേക്കൂ, ഞങ്ങള്‍ ഈജിപ്തുകാര്‍ക്ക് അടിമവേലചെയ്തുകഴിഞ്ഞുകൊള്ളാമെന്ന് ഈജിപ്തില്‍വച്ചുതന്നെ ഞങ്ങള്‍ നിങ്ങളോടു പറഞ്ഞതല്ലേ?"

"ഇവിടെ, ഈ മരുഭൂമിയില്‍ക്കിടന്നു മരിക്കുന്നതിനേക്കാള്‍  ഈജിപ്തുകാര്‍ക്ക് അടിമവേലചെയ്യുകയായിരുന്നു, മെച്ചം".

ജനക്കൂട്ടത്തെ ശാന്തരാക്കാനായി മോശ ജനത്തോടു വിളിച്ചുപറഞ്ഞു: "ന് ന് നിങ്ങള്‍ ഭയപ്പെടാതെ ഉ്ഉ്ഉ്ഉറച്ചുനില്‍ക്കുവിന്‍. ന് ന് ന് നിങ്ങള്‍ക്കുവേണ്ടി കര്‍ത്താവിന്നു ചെയ്യാന്‍പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും. ക് ക് ക് കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്തുകൊള്ളും. ന് ന് ന് നിങ്ങള്‍ ശാന്തരായിരുന്നാല്‍മാത്രംമതി."

എന്നാൽ ജനക്കൂട്ടം മോശയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. കടലിരമ്പത്തേക്കാളുച്ചത്തിൽ അവർ മോശയേയും അഹറോനെയും ശപിച്ചുകൊണ്ടിരുന്നു.

ഫറവോയുടെ സൈന്യം ഇസ്രായേല്‍ജനതയുടെ നേർക്ക്, കൂടുതലടുത്തുകൊണ്ടിരുന്നു. 

മോശയും അഹറോനും പിന്നിലേക്കുപോയി. പൊടിപടലങ്ങളുയർത്തി, അകലെനിന്നു പാഞ്ഞടുത്തുവരുന്ന ഈജിപ്തുകാർക്കും ആശങ്കയോടെ ബഹളംകൂട്ടുന്ന ഇസ്രയേൽക്കാർക്കുമിടയിൽ അവർ നിലയുറപ്പിച്ചു.

എന്നാൽ എന്താണുചെയ്യേണ്ടതെന്ന് ഇരുവർക്കും നിശ്ചയമുണ്ടായിരുന്നില്ല... ഏതാനും നാഴികകൾക്കുള്ളിൽ, ഫറവോയുടെ സൈന്യം, ഇസ്രായേൽക്കാരെ വളയുമെന്നുറപ്പാണ്!

കർത്താവിൽനിന്നാകട്ടെ, സന്ദേശങ്ങളൊന്നും ലഭിച്ചതുമില്ല.

No comments:

Post a Comment